Friday, December 5, 2008

ഓര്‍മയുടെ പുനരധിവാസങ്ങള്‍

ചിലനേരത്ത് കൊലപാതകവും ഒരു തരം മനുഷ്യാവകാശമാണ്
- കെ ആര്‍ മീര (ഗില്ലറ്റിന്‍/മാതൃഭൂമി ആഴ്ചപ്പതിപ്പ്/2008 ഒക്ടോബര്‍ 5-11

എന്തുകൊണ്ടാണ് അല്ലെങ്കില്‍ എന്തു സാഹചര്യത്തിലാണ് ഒരു 'തീവ്രവാദി' സൃഷ്‌ടിക്കപ്പെടുന്നത് ? ആരാണയാളെ തീവ്രവാദി എന്ന് നാമകരണം ചെയ്യുന്നത് ? അപ്രകാരം പേരുറച്ചുകഴിഞ്ഞാല്‍ പത്രങ്ങളും ചാനലുകളും 'രാജ്യസ്‌നേഹി'കളായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന(അല്ലെങ്കില്‍ 'രാജ്യദ്രോഹി'കളായി അറിയപ്പെടാന്‍ ആഗ്രഹിക്കാത്ത) രാഷ്‌ട്രീയ/സാംസ്‌ക്കാരിക നായകന്മാരും ഒന്നും പരിഗണിക്കാതെ അതനുസരിച്ച് അയാളെ(അവരെ) ഭര്‍ത്സിക്കുന്നതെന്തുകൊണ്ട് ? അയാളെ നാം ഒരു കാലത്ത് നൿസലൈറ്റ് എന്നു വിളിച്ചു. പിന്നീട് മാവോയിസ്‌റ്റ് എന്നും വിളിച്ചു. ഇപ്പോള്‍ ഭീകരന്‍ എന്നു വിളിക്കുന്നു. മിക്കപ്പോഴും അവരെ ഒറ്റക്കും കൂട്ടായും പിടികൂടി മര്‍ദിച്ചു, മാനസികമായി പീഡിപ്പിച്ചു, ഒറ്റപ്പെടുത്തി തടവിലിട്ടു, ഏറ്റുമുട്ടല്‍ എന്ന പേരില്‍ വെടിവെച്ച് കൊലപ്പെടുത്തി ഹരം കൊണ്ടു. ഭരണകൂടത്തിന്റെയും അവരുടെ മര്‍ദനാധികാരവാഴ്‌ചയുടെ കൂട്ടെഴുത്തുകാരുടെയും(എംബെഡഡ് ജേര്‍ണലിസ്‌റ്റുകള്‍) വ്യാഖ്യാനപ്രകാരം ഇതാ സമൂഹത്തില്‍ വിധ്വംസകപ്രവര്‍ത്തനം നടത്തുന്ന മനുഷ്യദ്രോഹികളെ പിടികൂടി തുടച്ചു നീക്കിയിരിക്കുന്നു എന്ന പ്രസ്താവന 'രാജ്യസ്‌നേഹി'കളില്‍ ആവേശം ജനിപ്പിക്കുന്നു.

ഭരണകൂടം ഒരാളെയോ അയാളടങ്ങിയ ഒരു സംഘത്തെയോ ഭീകരന്‍(ര്‍), തീവ്രവാദി(കള്‍), നൿസലൈറ്റ്, തുടങ്ങിയ വിശേഷണങ്ങളോടെ അവതരിപ്പിച്ചാല്‍ പിന്നെ എല്ലാ സ്‌ഫോടനങ്ങളുടെയും സമാധാനഭംഗങ്ങളുടെയും ഉത്തരവാദിത്തം അയാളുടെയും അവരുടെയും പേരില്‍ വെച്ചുകെട്ടുക എന്നത് പൊതുസമൂഹത്തിന്റെ വിനോദവുമാണ്. വിനോദ വ്യവസായം എന്ന് മാറ്റപ്പേരുള്ള സിനിമയുടെ മണ്ഡലവും 'രാജ്യസ്‌നേഹി'കളെ സൃഷ്‌ടിച്ചെടുക്കാന്‍ വലിയ സംഭാവന ചെയ്യുന്ന മേഖലയാണ്. ഇപ്പോള്‍ തന്നെ, സൈന്യ സേവനത്തിലിരുന്ന് നിരവധി രീതികളിലും പ്രാവശ്യവും രാജ്യത്തെ 'രക്ഷിച്ചെടുത്ത'തിനു ശേഷം അത് സിനിമയിലൂടെ വിവരിക്കാന്‍ പെടാപ്പാടു പെടുന്ന പട്ടാളക്കാരന്റെ സിനിമ റിലീസിംഗ് പ്രശ്‌നത്തില്‍ മുടങ്ങിക്കിടന്ന വിടവിലാണ് നൿസലൈറ്റുകാലത്തെ മഹത്വവത്കരിക്കുന്ന ഗുല്‍മോഹര്‍ ഏതാനും തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്. നോക്കുക, 'രാജ്യസ്‌നേഹി'കള്‍ ഉണര്‍ന്നിരുന്നില്ലെങ്കില്‍ എന്തെല്ലാം കുഴപ്പങ്ങള്‍ രാജ്യത്ത് സംഭവിക്കാം! ഫാന്‍സ് അസോസിയേഷന്‍കാര്‍ക്കെല്ലാം എ കെ 47 കൊടുത്ത് നൂറ്റിയെട്ട് കേന്ദ്രങ്ങളിലേക്കയച്ച് പരിഹരിക്കാവുന്ന നിസ്സാരപ്രശ്‌നമല്ലായിരുന്നുവോ രാജ്യസ്‌നേഹ/യുദ്ധോന്മാദ സിനിമകളുടെ വൈഡ് റിലീസിംഗ് ?

എന്നാല്‍, ഗുല്‍മോഹര്‍ നൿസലിസത്തെക്കുറിച്ചോ തീവ്രവാദത്തെക്കുറിച്ചോ ഉള്ള ഒരു സിനിമയല്ല. അത് തുടര്‍ന്നുകൊണ്ടേയിരിക്കുന്ന അനീതിയെക്കുറിച്ചുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ്. തീവ്രവാദം സമാധാനഭംഗമുണ്ടാക്കുന്നു എന്ന ലളിത സമവാക്യമല്ല ഗുല്‍മോഹര്‍ അടിസ്ഥാനപ്പെടുത്തുന്നത്. അനീതി നിറയുന്ന ഒരു കാലവും സമൂഹവും, ഏതാനും വ്യക്തികളെയും സംഘങ്ങളെയും ചോദ്യം ചെയ്യാന്‍ പ്രേരിപ്പിക്കുകയും അവര്‍ സാഹസികമായി സമരം ചെയ്യുന്നതുകൊണ്ട് സമൂഹം മുഴുവനും ഭരണകൂടത്തിന്റെ അടിമകളല്ല എന്ന വസ്‌തുത പുറത്തു വരുകയും ചെയ്യുന്നതിലൂടെ ജനങ്ങള്‍ക്ക് മര്‍ദനത്തില്‍ നിന്നും ദുരിതത്തില്‍ നിന്നും അല്‍പമെങ്കിലും ആശ്വാസം ലഭിക്കുകയും ചെയ്യുന്നു എന്ന ചരിത്രസത്യത്തെയാണ് ഗുല്‍മോഹര്‍ പിന്തുടരുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ജനകീയപക്ഷത്തു നിന്നു കൊണ്ടുള്ള പ്രതികരണക്ഷമതയാല്‍ സജീവമായിരുന്ന ഒരു ഭൂതകാലത്തെ ഭാവന ചെയ്യുന്നതിലൂടെയാണ് ഗുല്‍മോഹറിന്റെ സങ്കല്‍പനം യാഥാര്‍ത്ഥ്യമാവുന്നത്. അഥവാ അത്തരമൊരു കലാപത്തിനെങ്കിലുമുള്ള സാധ്യത നിലനില്‍ക്കുന്നില്ല എന്ന തിരിച്ചറിവ് ജനവിരുദ്ധര്‍ക്കും ഭരണകൂടത്തിനും ചൂഷണം കൂടുതല്‍ ശക്തിമത്തായി തുടരാന്‍ ഇക്കാലത്ത് പ്രേരണ നല്‍കുന്നു എന്ന അപരയാഥാര്‍ത്ഥ്യവും ഈ ആഖ്യാനത്തിലൂടെ വായിച്ചെടുക്കാം.

അധ്യാപികയും സാമൂഹ്യ നിരീക്ഷകയും സ്‌ത്രീവാദിയുമായ ദീദി ദാമോദരന്‍ ആദ്യമായെഴുതിയ തിരക്കഥയെ അവലംബിച്ച് ജയരാജാണ് ചലച്ചിത്രഭാഷ്യം ഒരുക്കിയിരിക്കുന്നത്. ഓര്‍മകളും വ്യാഖ്യാനങ്ങളും ഇടപെടലുകളുമായി പഴയ കാലത്തെ പുനരാവിഷ്‌ക്കരിക്കുകയും പിന്നീട് അത് വര്‍ത്തമാനകാലത്തു തന്നെ നാം കണ്ടില്ലെന്നു നടിക്കുന്ന ഭയാനകമായ മര്‍ദനവാഴ്‌ചക്കെതിരായ ഓര്‍മ്മപ്പെടുത്തലായി പരിണമിക്കുകയും ചെയ്യുന്ന ഒരു രചനാരീതിയാണ് തിരക്കഥയില്‍ പിന്തുടര്‍ന്നിരിക്കുന്നത്.

മിതത്വത്തോടെ പെരുമാറുകയും ജോലി കൃത്യമായി നിര്‍വഹിക്കുകയും വീട്ടിലെയും സമൂഹത്തിലെയും കാര്യങ്ങളിലൊക്കെയും സമചിത്തതയോടെയും സാമൂഹികബോധത്തോടെയും ഇടപെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന ഇന്ദുചൂഡന്‍ നാട്ടിന്‍പുറത്തെ ഒരു സ്‌കൂളില്‍ പ്രധാനാധ്യാപകനായി ജോലി ചെയ്യുന്നു. തിരക്കഥാകൃത്തായും സംവിധായകനായും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന രഞ്ജിത്താണ് ഇന്ദുചൂഡന്റെ കഥാപാത്രത്തെ അവിസ്‌മരണീയമാക്കിയിരിക്കുന്നത്. പുകയില വിരുദ്ധ ബോധവല്‍ക്കരണത്തിലൂടെയും, ജോലി നിര്‍വഹിക്കാതെ പത്രം വായിച്ചിരിക്കുന്ന കീഴുദ്യോഗസ്ഥനെ ശകാരിക്കുന്നതിനു പകരം സ്വയം ചവറു പെറുക്കിക്കളഞ്ഞുകൊണ്ട് കാണിക്കുന്ന മാതൃകയിലൂടെയും, അനാഥനായ വിദ്യാര്‍ത്ഥിയെ നിസ്സാര കാരണത്തിന് ശകാരിക്കുന്ന അധ്യാപികയെ പരസ്യമായി തിരുത്താതെ തന്നെ വിദ്യാര്‍ത്ഥിയെ സമാശ്വസിപ്പിക്കുന്ന ഔചിത്യത്തിലൂടെയും ഇന്ദുചൂഡനെ, മിതവാദിയും സമാധാനസംരക്ഷകനും സാമൂഹികപുരോഗതിയില്‍ തല്‍പരനുമായ ഒരധ്യാപകന്‍ എന്ന് പരിചയപ്പെടുത്തുകയാണ് സിനിമ ആദ്യം ചെയ്യുന്നത്.

ഇത്തരത്തില്‍ കാണപ്പെടുന്നതുകൊണ്ട് ലോലമനസ്‌ക്കനായ ഒരു പഴഞ്ചനാണ് അദ്ദേഹം എന്ന് അദ്ദേഹത്തിന്റെ മകനടക്കമുള്ളവര്‍ തെറ്റിദ്ധരിക്കുന്നു. അവരുടെ പിറുപിറുക്കലില്‍ നിന്ന് ഈ തെറ്റിദ്ധാരണ തിരിച്ചറിയുന്ന ഹരികൃഷ്‌ണന്‍ എന്ന സഖാവ് (സിദ്ദീഖ്) പ്രകോപിതനാവുന്നത് ഇന്ദുചൂഡന്റെ ആത്മാവിലും ദേഹത്തിനകത്തുമുള്ള തീജ്വാല നേരില്‍ കണ്ട ഒരാളായതുകൊണ്ടാണ്. ഒരേ വഴിക്ക് നടക്കുന്ന പലരില്‍ ചിലര്‍ ഇടക്ക് വേഷം അഴിച്ചു വെക്കുന്ന ഒരു നാടകമായി തങ്ങളുടെ കാലത്തെയും പ്രവര്‍ത്തനങ്ങളെയും അയാള്‍ ഓര്‍മിച്ചെടുക്കുന്നു.

എന്നാല്‍, ഇന്ദുചൂഡന്റെ അകത്തുള്ള വിപ്ലവക്കനല്‍ അപ്രകാരം ഇടക്കെവിടെയോ വെച്ച് വെള്ളത്തില്‍ മുക്കി തണുപ്പിക്കാന്‍ അയാള്‍ക്കാവുമായിരുന്നില്ല. ക്രൂരനും പെണ്‍പിടിയനുമായിരുന്ന ഭൂവുടമയെ ഉന്മൂലനം ചെയ്യാനുള്ള ആൿഷനില്‍ പങ്കെടുത്തതിന്റെ പേരിൽ തടവും മര്‍ദന ഭേദ്യങ്ങളും അനുഭവിച്ച് അയാള്‍ പുറത്തു വന്നപ്പോള്‍, അയാളുടെ കാമുകി അവളുടെ മുറച്ചെറുക്കന്റെ ഭാര്യയായിക്കഴിഞ്ഞിരുന്നു. അബദ്ധത്തില്‍ പോലും തന്റെ വീട്ടിലേക്ക് താങ്കള്‍ വരേണ്ടതില്ല എന്ന് പറയാന്‍ ആ ഭര്‍ത്താവ്, ഇന്ദുചൂഡന്‍ പുറത്തിറങ്ങിയ അവസരത്തില്‍ തന്നെ അയാളെ കാണാനെത്തിയിരുന്നു. ഇന്ദുചൂഡന്റെ പ്രവര്‍ത്തനത്തെ അനുഭാവത്തോടെ നോക്കിക്കണ്ടിരുന്ന ആളും അദ്ദേഹത്തെ ഒരു തവണ രക്ഷിക്കാന്‍ ശ്രമിച്ച ആളുമാണ് ഡോക്ടര്‍ ഉണ്ണി എന്ന ഈ ഭര്‍ത്താവ് എന്നത് ഇത്തരമൊരു പുറന്തള്ളലിന്റെ നീറ്റല്‍ വര്‍ദ്ധിപ്പിക്കുന്നു. പിന്നീട് വിവാഹിതനാവുകയും അഛനാവുകയും ജയരാജ് സിനിമകളില്‍ കാണാറുള്ള ടിപ്പിക്കല്‍ ഹിന്ദു സവര്‍ണ ഗൃഹത്തില്‍ താമസമാക്കുകയും ചെയ്‌ത ആ സഖാവ് കാലത്തിനൊത്ത് ഒരു 'ഇന്ദുചൂഡന്‍ നായരാ'യി മാറിയിട്ടുണ്ടാവും എന്നാണ് നാം വിചാരിക്കുക.

ആ ധാരണ ഒരു തരത്തിലും ശരിയല്ലെന്നു തെളിയിക്കുന്നതിനുതകുന്ന രണ്ടു സംഭവങ്ങളാണ് ഒന്നിനു പിറകെ ഒന്നായി സംഭവിക്കുന്നത്. അവര്‍ പണ്ട് കൊല്ലാന്‍ ശ്രമിച്ചത് ആനപ്പാറ ചാക്കോ മുതലാളി (സംഗീതസംവിധായകന്‍ രാജാമണി അഭിനയിക്കുന്നു)യെയായിരുന്നുവെങ്കിലും ആളു മാറി പോളച്ചനാണ് കൊല്ലപ്പെട്ടത്. ഇപ്പോള്‍ ചാക്കോ തന്റെ സ്‌കൂളിനടുത്തുള്ള ഒരിടത്തെത്തി സംഘം ചേര്‍ന്ന് ഇളം പ്രായക്കാരായ പെണ്‍കുട്ടികളെ വേട്ടയാടുന്നുണ്ടെന്ന വാര്‍ത്ത യുവാവായ അന്‍വറാണ്(സുധീഷ്) അദ്ദേഹത്തെ അറിയിക്കുന്നത്. എല്ലാം നിശ്ചയിച്ചുറപ്പിച്ചതുപോലെ, തന്റെ രാജിക്കത്തെഴുതി മാനേജരെ ഏല്‍പിച്ച് വീട്ടിനോടും വിടപറഞ്ഞിറങ്ങുന്ന ഇന്ദുചൂഡന്‍ ചാക്കോയുടെ വിനോദ സങ്കേതത്തില്‍ കടന്നു കയറി അയാളെയും സംഘത്തെയും തല്ലിക്കൊല്ലുന്നു. കൊലപാതകത്തിനു ശേഷം പോലീസിന് പിടികൊടുത്ത് വീണ്ടുമൊരു ദശകക്കാലം ജയിലില്‍ കഴിച്ചു കൂട്ടിയതുകൊണ്ട് തനിക്കോ നാട്ടുകാര്‍ക്കോ മനുഷ്യസമുദായത്തിനോ യാതൊരു പ്രയോജനവുമില്ല എന്നു തിരിച്ചറിയുന്ന അദ്ദേഹം നേരെ അധ:സ്ഥിതര്‍ ഭൂമിക്കു വേണ്ടി സമരം ചെയ്യുന്നിടത്തെത്തി അവിടെ വെച്ച് മണ്ണെണ്ണ ദേഹത്തൊഴിച്ച് ആത്മാഹുതി ചെയ്യുകയാണ്.

അനീതിക്കെതിരെ കലാപം ചെയ്യുക എന്ന മുദ്രാവാക്യം, ജനകീയ വിചാരണയുടെ കാലത്തെ ആവിഷ്‌ക്കരിക്കുമ്പോള്‍ സഖാക്കള്‍ ആവേശത്തോടെയും വ്യക്തതയോടെയും മുഴക്കുന്നുണ്ടെന്ന് സിനിമ ഓര്‍മ്മപ്പെടുത്തുന്നു. ആ ആവേശവും തീയും കെടാതെ സൂക്ഷിച്ചതുകൊണ്ടാണ് ഇന്ദുചൂഡന് സ്വന്തം ദേഹത്തെ തന്നെ സമരായുധമാക്കിക്കൊണ്ട് ഭരണകൂടത്തെ ഞെട്ടിക്കാന്‍ കഴിയുന്നത്. സ്വന്തം ശരീരം തന്നെ സമരപേടകമാക്കുന്ന തീവ്രവാദികളെ അപഹസിക്കുകയും, പൊതുബോധത്തിലേക്ക് രക്ഷപ്പെടുന്ന ഭരണാനുകൂലികളും ഭൂരിപക്ഷത്തിന്റെ പിന്തുണയുണ്ടെന്ന് അവകാശപ്പെടുന്നവരുമായ അക്രമികളെ രാജ്യസ്‌നേഹികള്‍ എന്നും ദേശീയവാദികള്‍ എന്നു കൊണ്ടാടുകയും ചെയ്യുന്ന സമകാലികതയില്‍ ഇത്തരമൊരു ആത്മരക്തസാക്ഷിത്വത്തെ മഹത്വവത്ക്കരിക്കുന്നത് ധീരമായ സംരംഭമാണ്.

ഗുല്‍മോഹറിന്റെ മറ്റൊരു സവിശേഷത, കെ ആര്‍ മീരയുടെ കഥയില്‍ പറയുന്നതുപോലെ കേട്ടുമതിവരാത്തവിധം പൌരുഷം നിറഞ്ഞ ശബ്‌ദത്തിനുടമയായ നായകനെയാണത് ഉയര്‍ത്തിക്കാട്ടിയത് എന്നതാണ്. സ്‌ത്രീവാദിയായ ദീദി തന്റെ ആദ്യ തിരക്കഥയില്‍ സ്‌ത്രൈണതയും ചടുലതയും സാമൂഹ്യപ്രതിബദ്ധതയും വിപ്ലവവീര്യവും നേതൃപാടവവും ഉള്ള ഒരു സ്‌ത്രീയെ ആവിഷ്‌ക്കരിക്കാന്‍ പരിശ്രമിക്കുന്നതിനു പകരം എന്തുകൊണ്ടായിരിക്കണം ഇപ്രകാരമൊരു നായകത്വത്തെ ഉപാസിച്ചിട്ടുണ്ടാവുക? ചാക്കോമുതലാളിയെ കൊല്ലാനും അതിനു ശേഷം ആത്മഹത്യ ചെയ്യാനുമായി തീരുമാനിച്ച് ജോലിയും കുടുംബവും ഉപേക്ഷിച്ച് പോകുന്ന ഇന്ദുചൂഡന്റെ പ്രവൃത്തിയെ നിസ്സംഗതയോടെ അഭിമുഖീകരിക്കുന്ന ചിത്ര(മീരാ വാസുദേവ്)യുടെ കഥാപാത്രത്തിലൂടെ അടക്കിവെച്ച സാമൂഹ്യ /കുടുംബ വിമര്‍ശനം സാധ്യമാവുന്നുമുണ്ട്. ഇടക്കു വിട്ട് ഉപേക്ഷിച്ചു പോകുവാന്‍ വേണ്ടി എന്തിനാണ് ഈ വിപ്ലവകാരി ഭാര്യയും മകനും മകളും അടങ്ങുന്ന കുടുംബത്തെ ഉണ്ടാക്കിയെടുത്തത് എന്ന ചോദ്യം പ്രാഥമികമായി ഉന്നയിക്കാം. എന്നാല്‍ അത്തരമൊരു പുരുഷകേന്ദ്രത്തിന്റെ അഭാവം പൊടുന്നനെ സംഭവിച്ചാലും അമ്മക്കും മക്കള്‍ക്കും ജീവിതം തുടര്‍ന്നു പോകാവുന്നതേ ഉള്ളൂ എന്ന തീര്‍ച്ചയെ പ്രത്യക്ഷപ്പെടുത്തുന്നതിലൂടെ കുടുംബം അഥവാ ജീവിതത്തില്‍ പുരുഷന്റെ സ്ഥാനത്തെ വിലകുറച്ചു കാണുകയോ വേണ്ടെന്നു വെക്കുകയോ ചെയ്യാനുള്ള വിമോചനാത്മകമെന്നോ അരാജകത്വപരമെന്നോ വിളിക്കാവുന്ന നിശ്ശബ്‌ദ കലാപവും തിരക്കഥാകൃത്ത് ഉദ്ദേശിക്കുന്നുണ്ടാവും. അത്തരമൊരു ഉദ്ദേശ്യം ഉള്ളതുകൊണ്ടാവും ഇന്ദുചൂഡന്റെ അഭാവത്തില്‍ ബാക്കിയായവര്‍ക്ക് എന്തു സംഭവിച്ചു എന്ന പൈങ്കിളി വ്യാഖ്യാനത്തിന് കഥാകാരി മുതിരാത്തത്. അവര്‍ നിസ്സങ്കോചം ജീവിതം തുടര്‍ന്നു എന്നു മനസ്സിലാക്കാന്‍ സിനിമയിലേക്ക് തിരിച്ചു ചെല്ലേണ്ടതില്ല, നമുക്കു ചുറ്റുമുള്ള ജീവിതത്തെ സൂക്ഷിച്ച് നോക്കിയാല്‍ മാത്രം മതി.

അനീതിക്കെതിരായ കലാപത്തെക്കുറിച്ചുള്ള ആവേശകരമായ ഭാവനയില്‍ ഭൂതകാലത്തെക്കുറിച്ചുള്ള ഓര്‍മകളും കണ്ടെത്തലുകളും ധാരണകളും വിവരണങ്ങളും പുനരധിവസിപ്പിക്കുകയാണ് തിരക്കഥാകൃത്ത് ചെയ്യുന്നത്. ഈ പുനരധിവാസത്തില്‍ സത്യവും വസ്‌തുനിഷ്‌ഠതയും മാത്രം പരതുന്നത് വൃഥാ വ്യായാമമാണ്. ജനാധിപത്യത്തിന്റെ പേരില്‍ അധികാരത്തിലെത്തുകയും നിഷ്‌ഠൂരമായ മര്‍ദനവാഴ്‌ച നടപ്പിലാക്കുകയും ചെയ്യുന്ന ഭരണകൂടത്തിനെതിരെ ജനപക്ഷത്തു നിന്നുകൊണ്ട് പ്രക്ഷോഭം നയിക്കുന്നവരെയാണ് തീവ്രവാദികള്‍ എന്നോ നൿസലൈറ്റുകള്‍ എന്നോ മുദ്ര ചാര്‍ത്തി അടിച്ചമര്‍ത്തുന്നത്. നൿസലൈറ്റുകളുടെ കലാപശ്രമങ്ങളും അതിനെതിരായ രൂക്ഷമായ അടിച്ചമര്‍ത്തലുകളും സാക്ഷ്യപ്പെടുത്തുന്നതെന്താണ്? അനീതികളും അഴിമതികളും വ്യാപകമാണെന്ന വസ്‌തുതയാണ് കലാപാഹ്വാനവും അതിനുള്ള ശ്രമങ്ങളും പുറത്തുകൊണ്ടുവരുന്നത്. ഈ വസ്‌തുതയെ മൂടിവെക്കുകയും കലാപത്തെ ബീഭത്സമായി വിശേഷിപ്പിച്ചുകൊണ്ട്, നൿസലൈറ്റുകള്‍ മനുഷ്യരുടെ സമാധാനം തകര്‍ക്കുന്ന അക്രമികള്‍ മാത്രമാണെന്ന വ്യാഖ്യാനം പ്രചരിപ്പിക്കുകയുമാണ് ഭരണകൂടത്തെ അനുകൂലിക്കുന്ന മാധ്യമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ വ്യാഖ്യാനത്തിലൂടെ അവര്‍ക്കെതിരായ അടിച്ചമര്‍ത്തലിനെ സാധൂകരിച്ചെടുക്കുകയും ചെയ്യുന്നു. എന്നാല്‍ ഗുല്‍മോഹര്‍ പോലെ ഭരണകൂടവ്യാഖ്യാനത്തെ പൊളിച്ചടുക്കുന്ന നിലപാടുള്ള സിനിമ ചെയ്യുന്നത് ചൂഷണം, ചൂഷണത്തിനെതിരായ കലാപം, കലാപത്തെ അടിച്ചമര്‍ത്തുന്നത് എന്നീ സാമൂഹികാവസ്ഥകളെ വ്യക്തമായി ആഖ്യാനം ചെയ്യുക എന്നതാണ്.

കൈക്കൂലിക്കാരനായ ഡോൿടറെ പൊതുജനമധ്യത്തില്‍ വെച്ച് ജനകീയ വിചാരണ നടത്തുകയും ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്‌ത വരേണ്യ കുമാരന്മാരെ കടന്നാക്രമിച്ച് ദേഹോപദ്രവം ഏല്‍പ്പിക്കുകയും തന്റെ തോട്ടത്തിലുള്ള തൊഴിലാളി സ്‌ത്രീകളെ ലൈംഗിക ചൂഷണം നടത്തുന്ന തോട്ടമുടമയെ കൊലപ്പെടുത്താന്‍ തുനിയുകയും ചെയ്യുന്ന നൿസലൈറ്റുകള്‍ ഇത്തരത്തിലുള്ള സാമൂഹികാവസ്ഥകളെ വ്യക്തമായി പ്രതിരോധിക്കുന്നതിനുള്ള സമരങ്ങളിലാണേര്‍പ്പെട്ടിരിക്കുന്നത്. അവരോട് മാനസികമായും രാഷ്‌ട്രീയമായും വിയോജിപ്പുള്ളവര്‍ക്കു പോലും ഈ സാമൂഹിക അന്യായ വ്യവസ്ഥയെ ന്യായീകരിക്കാനോ അത്തരമൊരു അവസ്ഥ നിലനില്‍ക്കുന്നില്ല / നിലനിന്നിട്ടില്ല എന്നു സാക്ഷ്യപ്പെടുത്താനോ സാധിക്കുകയില്ല. അതേ പോലെ, നൿസലൈറ്റുകളെ അടിച്ചമര്‍ത്തുന്നതിന്റെ രീതികളോടും നീതി, ന്യായം, സമാധാനം എന്നിവയില്‍ വിശ്വാസമുള്ളവര്‍ക്ക് യോജിക്കാന്‍ സാധിക്കുകയില്ല. ഭരണകൂടത്തിന്റെ ന്യായങ്ങള്‍ പ്രചരണതന്ത്രങ്ങളിലൂടെ സാമൂഹിക അബോധത്തിലേക്ക് കലര്‍ത്തിവിടാനുള്ള ആശയോപാധികളെ പ്രതിരോധിക്കാന്‍ ഗുല്‍മോഹര്‍ പോലുള്ള സിനിമകളിലൂടെ ഒരളവുവരെ സാധ്യമാവുന്നുണ്ട് എന്നതാണ് വാസ്‌തവം.

6 comments:

Roby said...

ജി.പി,
ഖേദത്തോടെ പറയട്ടെ,സമീപകാലത്ത് താങ്കൾ സിനിമ കണ്ടെഴുതുന്നതിൽ എനിക്ക് വിശ്വാസക്കുറവുണ്ട്.

ആകാശഗോപുരത്തെക്കുറിച്ച് ആകാശം മുട്ടുന്ന അഭിപ്രായം എഴുതിയിരുന്നല്ലോ. അതിനെ സിനിമ എന്നു വിളിക്കാൻ പോലും എനിക്ക് ബുദ്ധിമുട്ടുണ്ട്. ഒരു സ്റ്റേജ് നാടകം വീഡിയോ റെക്കോർഡ് ചെയ്തപോലെയുണ്ട്. അത് പനോരമയിലും ഫെസ്റ്റിവലിലും ഒക്കെ വരുന്നത് സംവിധായകന്റെയും നായകന്റെയും മിടുക്ക്, സിനിമയുടെയല്ല.

പിന്നെ, ഗുൽ‌മോഹർ കണ്ടില്ല. മലയാളത്തിൽ രാഷ്ട്രീയപരമായി ഷണ്ഡനായ സംവിധായകനാണ് ജയരാജ്. ഗുൽമോഹറിന്റെ കഥ ഇവിടെ വായിക്കുമ്പോൾ തോന്നുന്നത് ഈ ഷണ്ഡത്വം അയാൾ ഒരു അലങ്കാരമായി കൊണ്ടുനടക്കുന്നു എന്നാണ്. നീതിനേടുന്നതിനും സാമൂഹ്യനീതിനേടുന്നതിനുമായി നിയമത്തിന്റെ നീണ്ട ഇടനാഴികളില്‍ അലയാന്‍ തയ്യാറാവാതെ സ്വയം നീതിന്യായവ്യവസ്ഥയായി മാറുന്ന വീരനായകന്മാരുടെയും നായികമാരുടെയും കഥകള്‍ കൊണ്ടു നിറഞ്ഞതാണ്‌ ജനപ്രിയസാഹിത്യവും കലയും.(കട:നെല്ലിക്ക)ഇതൊക്കെ ജയരാജ് മുൻപും ചെയ്തതാണ്, ഫോർ ദ് പീപ്പിളിലൊക്കെ. ഇത് മറ്റു പല സിനിമകളിലും നമ്മൾ കണ്ടിട്ടുമുണ്ട്. അന്ന് അതൊക്കെ ജിപിയെപോലുള്ള നിരൂപകർ ട്രാഷ് എന്നു പറഞ്ഞ് തള്ളിക്കളയുകയായിരുന്നു. (ലിങ്ക് ചോദിക്കല്ലേ, ജിപിയൊക്കെ സ്ഥിരമായി എഴുതാറുണ്ടായിരുന്ന മാധ്യമമൊക്കെ മുടങ്ങാതെ വായിച്ചിരുന്നതിന്റെ ഓർമ്മയാണ്)

ഇപ്രാവശ്യം ജയരാജ് ഒരു ചെയ്ഞ്ചിനുവേണ്ടി മണിരത്നത്തിനു പഠിക്കാമെന്നു വെച്ചു. അതുകൊണ്ട് നിയമത്തിനു പിടികൊടുക്കാതെ ചിരഞ്ജീവിയായി സ്വയം നിയമം നടപ്പിലാക്കുന്ന മറ്റൊരു ‘ഇന്ത്യനാ’ക്കാതെ നായകനെ നേരെ ചെങ്ങറയിലേക്കു വിട്ടു. ഈ ഞൊടുക്ക് വേല കണ്ട് ഭരണകൂടത്തെ ഞെട്ടിക്കുന്നുവെന്നും ശരീരം കൊണ്ടുള്ള സമരമെന്നുമൊക്കെ വായ്പാട്ടു പാടാൻ ജിപിയും.

തലപ്പാവിനെപറ്റിയും താങ്കൾ നല്ല അഭിപ്രായം എഴുതിയതോർക്കുന്നു. സത്യം പറയാമല്ലോ, ഇതുപോലുള്ള സിനിമാക്കാരിൽ നിന്നൊന്നും നന്മ വരുമെന്ന് എനിക്കു പ്രതീക്ഷയില്ല.(എന്റെ മുൻ‌വിധിയായിരിക്കും..എന്നാലും)

റോജർ എബർട്ടിന്റെ ഫിലിം ക്രിട്ടിക്കിനുള്ള നിയമങ്ങൾ ഒന്ന് ഓർക്കുന്നതു നന്നായിരിക്കും.

Calicocentric കാലിക്കോസെന്‍ട്രിക് said...

സിലുമാക്കഥ പറയാന്‍ മിടുക്കനായ രാമചന്ദ്രന്‍ ഇതൊന്നു വായിക്കുന്നതു നന്നാവും.
Spoiler

G P RAMACHANDRAN said...

പ്രിയ റോബി വിമര്‍ശനത്തിനു നന്ദി. ജയരാജിന്റെ സംവിധാനത്തില്‍ എനിക്കു ഒരു മതിപ്പുമില്ല എന്നതു വാസ്തവം തന്നെയാണ്.ദീദി ദാമോദരന്‍ ആദ്യമായി എഴുതിയ തിരക്കഥ എന്ന മികവാണ്‌ ഗുല്മോഹറിനുള്ളത്. അതിനെ മുഴുവനായി കുഴപ്പത്തിലാക്കാന്‍ ജയരാജിനു സാധിച്ചിട്ടുമില്ല.ഈ പൊതു ധാരണയില്‍ നിന്നാണു ഈ സിനിമയെ സമീപിച്ചത്. ഏതു സംവിധായകനെയും മുന്‍വിധിയില്ലാതെ സമീപിക്കണം എന്ന ജനാധിപത്യ മര്യാദ കാണിക്കാന്‍ ശ്രമിച്ചിട്ടുമുണ്ട്.ഒരു സ്ക്കൂളിലും പഠിച്ചിട്ടല്ല ഞാന്‍ എഴുതുന്നതെന്നതു കൊണ്ട് അതിനെ സിനിമാ നിരൂപണം എന്നു പേരിടണമെന്നു നിര്‍ബന്ധവുമില്ല.

paarppidam said...

മതതീവാദവും രാഷ്ടീയ തീവ്രവാദവും ഒന്നാണെന്നരീതിയിൽ ഉള്ള താങ്കളുടേ വീക്ഷണം ഞാൻ ശക്തമായി എതിർക്കുന്നു.

മത തീവ്രവാദം ഒരു മതത്തിൽ വിശ്വസിക്കുന്നവർക്കു (?) വേണ്ടിയും രാഷ്ടീയതീവ്രവാദം ഒരു ജനതക്കു വേണ്ടിയും ആണെന്ന സത്യത്തെ മറികടന്നുകൊണ്ട്‌ ഇവരണ്ടും ഒന്നാണെന്ന് സാമാന്യവൽക്കരിക്കുവാൻ ഒരുനിലക്കും സാധ്യമല്ല.ഇത്തരം സാമാന്യവൽക്കരണങ്ങൾ ഇന്ന് സാധാരണമായിക്കൊണ്ടിരിക്കുന്നത്‌ ഒരു അജണ്ടയുടെ ഭാഗമാണ്‌.
ഒന്നുകിൽ താങ്കൾ ഭാഗമാകുന്നു അല്ലെങ്കിൽ താങ്കൾ ഈ വിഷയത്തെ ഗൗരവമായിട്ടല്ലാതെ സമീപിക്കുന്നതുകൊണ്ടാവാം.

സമൂഹത്തിൽ അടിചമർത്തപ്പെട്ടവർക്കു വേണ്ടി വാദിക്കുന്ന "നക്സലും" കാശ്മീരിലും മലഗാവിലും മുംബെയിലും നടത്തുന്ന വർഗ്ഗീയ തീവ്രവാദവും ഏതുനിലക്കാണ്‌ ഒന്നാകുക?മതതീവ്രവാദി ഒരു സാമൂഹയദ്രോഹിയും സമൂഹത്തെ പഴഞ്ചൻ ആശയങ്ങളിലേക്ക്‌ തള്ളിവിടുന്നവനും ആണ്‌.അവൻ പ്രതിനിധാനം ചെയ്യുന്ന മതത്തിന്റെ വൃത്തികെട്ടതും ആധുനീക സമൂഹത്തിനു യാതൊരു വിധത്തിലും ഉൾക്കൊള്ളുവാൻ കഴിയാത്തതും അന്യ്മത/രാഷ്ടീയ വിശ്വാസങ്ങളെ മാനിക്കാതെ ഉന്മൂലനം ചെയ്യുവാൻ ശ്രമിക്കുന്നവനും ആണ്‌.ജനാധിപത്യമരാദകൾക്കപ്പുറം അവന്റെ മതം എന്താണോ പറയുന്നത്‌ അതിനെ അടിസ്ഥാനമാക്കിയുള്ള ഒരു ഭരണക്രമം രൂപപ്പെടുത്തുവാൻ ആണവന്റെ ശ്രമം. എന്നാൽ ഇടതു പക്ഷ ചിന്തകൾ (വർഗ്ഗീയ ശക്തികളും കുത്തകമുതലാളികളുമായും സമരസപ്പെട്ടും അവരിൽ നിന്നും പണം കൈപറ്റിയും ആഡംഭരജീവിതം നയിച്ച്‌ സോഷ്യലിസം പ്രസംഗിക്കുന്ന ലജ്ജയില്ലാത്ത ഇന്നത്തെ "പ്രോഫഷണൽ" ഇടതുപക്ഷം അല്ല) ഒരു സമൂഹത്തിന്റെ പൊതുലക്ഷ്യം മുൻ നിർത്തിക്കൊണ്ടുള്ള ഭരണക്രമം ആണ്‌ മുന്നോട്ടുവെക്കുന്നത്‌.ഇതിന്റെ പേരിൽ നടക്കുന്ന സമരങ്ങളെയും,ജനകീയ വിചാരണകളെയും,പോരാട്ടങ്ങളെയും ഒരു ഭീകരവാദി ആക്രമണവുമായി താതത്തമ്യപ്പെടുത്തി നടത്തുന്ന ചർചകൾ തീവ്രവാദികൾക്ക്‌ സമൂഹത്തിൽ ഒരു മാന്യപ്രൈവേഷം നൽകുവൻ ഉള്ള അജണ്ടയുടെ ഭാഗമാണ്‌.അതുകൊണ്ട്‌ എന്നേക്കാൾ ലോകപരിൻഞ്ജാനവും,അനുഭവവും,വീക്ഷണവും ഉള്ള താങ്കൾ ഇക്കാര്യം വ്യക്തമാക്കുന്ന രീതിയിൽ എഴുതിയാൽ കൊള്ളാം. അതല്ല മറിച്‌ ഇതിനെ സാമാന്യവൽക്കരിച്‌ അജണ്ടയുടെ ഭാഗമായി ചിന്തയെ ബോധപൂർവ്വം പണയം വെക്കുവാൻ ആണ്‌ തീരുമാനം എങ്കിൽ ഞാൻ പിൻ വാങ്ങുന്നു.പുതിയ ഒരു ഭാഷയുടെ/വായനയുടെ സംസ്കാരം തുറന്നുകൊണ്ട്‌ അതിന്റെ പിൻ ബലത്തോടെ തീവ്രവാദത്തെയും മതവാദത്തെയും അനുകൂലിക്കുന്ന മാന്യവൽക്കരിക്ക്വു‍ാൻ ശ്രമിക്കുന്ന മാധ്യമങ്ങൾ കടന്നുവരികയും അത്‌ തന്ത്രപൂർവ്വം വായനക്കാരന്റെ ചിന്തയെ പാകപ്പെടുത്തുകയും ചെയുന്നതിനെ കണ്ടില്ലാ എന്ന് നടിക്കുവാൻ നമുക്ക്‌ ആകുമോ?


സിനിമ ഞാൻ കണ്ടിട്ടില്ല. എങ്കിലും ഇന്ദുചൂഡനെ പോലുള്ള കഥാപാത്രങ്ങൾ സമൂഹത്തിൽ ഉള്ളതുകൊണ്ടാണ്/ഉണ്ടയതുകൊണ്ടാണ് കേരളസമൂഹത്തിൽ പലർക്കും വഴിനടക്കാനും,പിന്നോക്കക്കാർക്ക് സാമൂഹ്യനീതി ലഭിക്കുവാനും ഇടയായത്.ഇതിൽ “സവർണ്ണ” സമുദായത്തിലെ അഭ്യസ്ഥവിദ്യരായ സഖാക്കളും ഉണ്ടായിരുന്നു എന്ന്കൂടെ നാം സ്മരിക്കുക.ഇന്ന് സവർണ്ണമായതെന്ന് കരുതുന്നതിനെ മുഴുവൻ അടിച്ചുതകർക്കുവാനും,അടച്ചാക്ഷേപിക്കുവാനും,സിനിമയെ എങ്ങിനെ സവർണ്ണസിനിമയെന്നും അവർണ്ണസിനിമയെന്നും തരംതിരിക്കുവാനും മുൻ പന്തിയിൽ നിൽക്കുന്നവർ അറിഞ്ഞിരിക്കുന്നത് നന്ന്.

G P RAMACHANDRAN said...

സമഗ്രാധികാരം ഒരു വ്യക്തിയേയും സമുദായത്തേയും രാഷ്ട്രീയ സംഘടനയേയും വേട്ടയാടാന്‍ മാവൊയിസ്റ്റ്, ഇസ്ലാമിസ്റ്റ് എന്നീ പേരുകള്‍ ഉപയോഗിക്കുന്നു എന്നാണ്‍ ഞാന്‍ സൂചിപ്പിച്ചത്. ഇതിനര്‍ത്ഥം രണ്ടും ഒന്നാണെന്നല്ല.

Nat said...

റോബി,
ലാര്‍സ് വോണ്‍ ട്രയറിന്റെ 'ഡോഗ്‌വില്ലി'നെ എന്തു വിളിക്കും?