Friday, March 13, 2009

നിഴലുകളില്ലാത്ത ശബ്ദങ്ങള്‍

നിയമങ്ങള്‍ കൊണ്ടല്ല എ ആര്‍ റഹ്മാന്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്, മറിച്ച് വിശ്വാസം കൊണ്ടും സ്നേഹം കൊണ്ടും ഭാവന കൊണ്ടുമാണ്. സംഗീതത്തെ മനുഷ്യകുലത്തിന് സമര്‍പ്പിക്കുന്ന ഒരു സേവനമായിട്ടാണ് അദ്ദേഹം കണക്കാക്കുന്നത്. താന്‍ ജീവിക്കുന്ന ഭൂമിയില്‍, തന്നോടൊപ്പമുള്ള മാലോകര്‍ക്ക് താന്‍ അനുഭവിക്കുന്നതും പരീക്ഷിച്ചും അന്വേഷിച്ചും കണ്ടെത്തുന്നതും ആയ ആഹ്ലാദം പകര്‍ന്നു നല്‍കുക എന്നതാണ് തന്റെ ദൌത്യം എന്നദ്ദേഹം തിരിച്ചറിയുന്നു (തെഹല്‍ക്ക/ജനുവരി 24,2009 ). ആഗോളവിപണിയിലും തമിഴകത്തിന്റെ ലോകവ്യാപനത്തിലും (ഡയസ്പോറ) ലയിച്ചു ചേര്‍ന്ന് വികസിച്ച തമിഴ് നവ-പ്രാദേശികതയുടെ (നിയോ നാറ്റിവിറ്റി) 'ഗ്രാമീണ' സംഗീതമാണ് റഹ്മാന്‍ പരിചയപ്പെടുത്തുന്നത്. അത് ബഹുജനത്തിന് ആഹ്ലാദത്തിന്റെ പൊതു-സ്ഥലരാശികള്‍ നിര്‍മിച്ചുകൊടുക്കുക മാത്രമല്ല ചെയ്യുന്നത്, മികച്ച പാക്കേജിങ്ങിലൂടെ കോടികളുടെ കച്ചവടം ഉറപ്പിച്ചെടുക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് മനസ്സില്‍ പാടാനുള്ള മൂളല്‍ വരകള്‍ അദ്ദേഹത്തിന്റെ ഗാനങ്ങളില്‍ നിന്ന് ധാരാളമായി ലഭിക്കുമെങ്കിലും അത് സമഗ്രമായി റഹ്മാനെ ഉള്‍ക്കൊള്ളാന്‍ പ്രാപ്തമാകുകയില്ല. കാരണം, റഹ്മാന്റെ സംഗീതം മുഴുവന്‍ അര്‍ത്ഥത്തിലും ആധുനിക സാങ്കേതികതയുടെയും കലാവിഷ്ക്കാരമാണ്. കീബോര്‍ഡും കമ്പ്യൂട്ടറും മിക്സിംഗും ഓര്‍ക്കസ്ട്രയും സിന്തസൈസറും ഡ്രമ്മും വയലിനുകളും ഹാര്‍മോണിയവും പിയാനോയും ഗിത്താറും മൈക്കും സ്പീക്കറും പ്രക്ഷേപണ ഉപകരണങ്ങളും എല്ലാം കൂടിച്ചേരുമ്പോഴാണ് റഹ്മാന്റെ സംഗീതം ഉച്ചസ്ഥായിയിലെത്തുന്നതും കുതിച്ചുയരുന്ന തമിഴത്തത്തിന്റെ മനസ്സാക്ഷിയായി പടരുന്നതും.

സില്ലിന് ഒരു കാതല്‍(2006) എന്ന സിനിമയിലെ ഡോ. ശിവചിദംബരവും സ്വര്‍ണലതയും നരേഷ് അയ്യരും തേനി കുഞ്ഞറമ്മയും വിഗ്നേഷും കോറസും ചേര്‍ന്ന് ആലപിച്ച കുമ്മിഅടി ഗാനം (രചന - വാലി)ശ്രദ്ധിക്കുക. പശ്ചാത്തലസംഗീതമൊന്നുമില്ലാതെ ആരംഭിക്കുന്ന അമ്മി മിതിച്ചാച്ച് അറുഗതി അപ്പാതാച്ച് കുമ്മി പൂമുടിച്ച് പുരുഷന്‍ കൈയേകോത്താച്ച്.......എന്ന വരികള്‍ക്കു ശേഷം നാടന്‍ സംഗീത ഉപകരണങ്ങള്‍ ഉണരുകയും അവരിക്കെന്ന അമ്പാസമുദിര.... മെന്ന വരികള്‍ പരുക്കനും മൃദുലവുമായ പുരുഷ/സ്ത്രീ ശബ്ദങ്ങള്‍ കൂടിച്ചേര്‍ന്നുകൊണ്ട് ബഹിര്‍ഗമിക്കുകയും ചെയ്യുമ്പോള്‍ തമിഴക നാടോടിത്തത്തിന്റെ കാലപശ്ചാത്തലം പഴമ/പുതുമ വ്യത്യാസത്തെ പരിഗണിക്കാതെ ഉതിര്‍ന്നു വരുന്നതായ അനുഭൂതിയാണുണ്ടാകുക. ഇത് ലോകത്തെങ്ങുമുള്ള നഗരവാസികളായ തമിഴര്‍ക്ക് അവരുടെ മനസ്സകങ്ങളില്‍ ഗ്രാമം എന്ന ഭാവനയെ നിവര്‍ത്താന്‍ പ്രേരകമാകുന്നു. ഇതു തന്നെയല്ലേ ഇളയരാജയും ചെയ്തത് എന്ന ചോദ്യം ന്യായമായും ഉയര്‍ന്നു വന്നേക്കും. തന്നെ ഗുരുവായ ഇളയരാജയുമായി താരതമ്യം ചെയ്യരുതെന്ന് റഹ്മാന്‍ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. (ഔട്ട് ലുക്ക് വാരികക്കു നല്‍കിയ അഭിമുഖം 2009 മാര്‍ച്ച് 9 ലക്കം). ഓര്‍ക്കസ്ട്രേഷന്റെ സംഘാടനത്തിലൂടെയാണ് ഇളയരാജ മികവ് തെളിയിച്ചതെങ്കില്‍ റഹ്മാന്‍ സൌണ്ട് എഞ്ചിനീയറിംഗിന്റെ സൂക്ഷ്മ പരിചരണത്തിലൂടെയാണ് ഉയരങ്ങളും ആഴങ്ങളും കീഴടക്കിയതെന്നാണ് വിദഗ്ദ്ധര്‍ നിര്‍വചിക്കുന്നത്. ഇളയരാജയുടെ ഗാനങ്ങളില്‍ നിന്ന് അദ്ദേഹത്തിന്റെ സംഗീത സങ്കല്‍പങ്ങള്‍ ഏത് പശ്ചാത്തലത്തില്‍ നിന്നാണ് ഊര്‍ജ്ജം കൈക്കൊള്ളുന്നത് എന്നും, അത് ക്ലാസിക്കലാണോ അര്‍ദ്ധ ക്ലാസിക്കലാണോ അതോ നാടോടിയാണോ എന്നുമൊക്കെ തിരിച്ചറിയാന്‍ സാധിക്കും; എന്നാല്‍, വിദഗ്ദ്ധമായ കൂട്ടിക്കലര്‍ത്തലുകളിലൂടെ റഹ്മാന്‍ താന്‍ അവലംബിച്ച സ്രോതസ്സുകളെ അപ്രസക്തമാക്കുന്നു എന്നാണ് സദാനന്ദ് മേനോന്‍ അഭിപ്രായപ്പെടുന്നത്. അവ നിഴലുകളില്ലാത്ത ശബ്ദങ്ങളുടെ ഒരു വേട്ടയാടലാണ് എന്നും അദ്ദേഹം വിശദീകരിക്കുന്നു. ഏതാണ് റഹ്മാന്റെ 'കാലം' എന്ന പ്രസക്തമായ പ്രശ്നം തന്നെയാണ് അപ്പോഴും ഉന്നയിക്കപ്പെടുന്നത്. ആധുനികത, പുരോഗതി, സമ്പത്ത്, പ്രവാസം, ആഗോള ഉപഭോഗ വിപണി എന്നീ രുചികള്‍ ആവാഹിച്ചെടുത്ത പുതിയ തമിഴ് സിനിമയുടെ വിജയപശ്ചാത്തലം തന്നെയാണ് റഹ്മാനെയും കൂടുതല്‍ സ്വീകാര്യനാക്കിയത്. ഇളയരാജയുടേതിനേക്കാള്‍ കൂടുതല്‍ സംസ്ക്കാരവ്യവസായത്തിന് യോജിച്ചത് റഹ്മാന്റെ സംവിധാനമാണ് എന്നാണ് സദാനന്ദ് മേനോന്‍ അഭിപ്രായപ്പെടുന്നത്. കൌമാര പ്രണയത്തിന്റെ പുതിയ ആഖ്യാനങ്ങളിലും റഹ്മാന്‍ സംഗീതം ചേര്‍ന്നു നിന്നു(കാതലന്‍, കാതല്‍ദേശം, ലവ് ബേര്‍ഡ്സ്, മിസ്റര്‍ റോമിയോ, ജീന്‍സ്, കാതലര്‍ ദിനം, അലൈ പായുതേ, ബോയ്സ്, എനക്ക് 20 ഉനക്ക് 18, യുവ, അന്‍പേ ആരുയിരേ, ശക്കരക്കട്ടി, തുടങ്ങി നിരവധി ചിത്രങ്ങള്‍) എന്നതും ജനപ്രിയത വര്‍ദ്ധിക്കുന്നതിന് ഒരു കാരണമാണ്. വായ്പാട്ട് മുതല്‍ ഇലക്ട്രോണിക്സ് വൈദഗ്ദ്ധ്യത്തിലൂടെ സാധ്യമാവുന്ന സംഗീത ലാവണ്യം വരെയും, തമിഴ് നാടോടി സംഗീതം മുതല്‍ പോപ്പും റോക്കും വരെയും, കര്‍ണാട്ടിക്കും ഹിന്ദുസ്ഥാനിയും മുതല്‍ സൂഫിയും അറേബ്യനും വരെയും, പാശ്ചാത്യ/പൌരസ്ത്യ ക്ളാസിക്കല്‍ ധാരകളെ അനിതര സാധാരണമായ രീതിയില്‍ കൂട്ടിയോജിപ്പിച്ചുകൊണ്ടും അദ്ദേഹം തമിഴ്/ഹിന്ദി സിനിമകളിലും മറ്റനേകം ആല്‍ബങ്ങളിലും ആയി സമന്വയിപ്പിച്ച സംഗീത ലോകവും കാലവും കഴിഞ്ഞ ഇരുപതോളം വര്‍ഷമായി ഇന്ത്യക്കാരെയും വിദേശികളെയും ആഴത്തില്‍ ആനന്ദിപ്പിക്കുകയും വികാരതരളിതരാക്കുകയും അതുവഴി മനുഷ്യത്വത്തിലുള്ള അവരുടെ വിശ്വാസത്തെ കൂടുതല്‍ ഊട്ടിയുറപ്പിക്കുകയും ചെയ്തു എന്നതാണ് സത്യം. മതവും പ്രണയവും ലൈംഗികതയും സമാധാനവാഞ്ഛയും സൌഹൃദങ്ങളും ദാരിദ്ര്യത്തിനും അനീതിക്കുമെതിരായ പോരാട്ടവും എല്ലാം അടിസ്ഥാനമാക്കിയ ജമൈക്കന്‍ ദേശീയ സംഗീതധാരയായ റെഗ്ഗേയിലെ ശൈലികള്‍ റഹ്മാനെ ഏറെ സ്വാധീനിച്ചതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

സംഗീതം ഒരു ആഗോളപ്രതിഭാസമാണെന്ന തിരിച്ചറിവാണ് തന്റെ ജീവിതദര്‍ശനം എന്ന് അദ്ദേഹം അര്‍ത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ അന്വേഷണപന്ഥാവില്‍ ഒരു വഴിയും അടയുന്നില്ല, ഒരു കാര്യവും നിരാകരിക്കപ്പെടുന്നില്ല എന്നതാണദ്ദേഹത്തിന്റെ സിദ്ധാന്തം. വിദ്വേഷവും സ്നേഹവും തമ്മിലായിരുന്നു തനിക്ക് തെരഞ്ഞെടുപ്പ് നടത്തേണ്ടിവന്നതെന്നും അതില്‍ താന്‍ സ്നേഹം തെരഞ്ഞെടുത്തു എന്നുമുള്ള റഹ്മാന്റെ ഓസ്ക്കാര്‍ നന്ദി വാചകം കലാപകലുഷിതമായ വര്‍ത്തമാനകാലത്ത് നമുക്ക് ഇനിയും ജീവിതം ബാക്കിയുണ്ടെന്ന് ഉറപ്പു നല്‍കുന്ന ഒരു ദൈവികവചനമായി അനുഭവപ്പെടുന്നുണ്ട്. സൂഫി സ്വാധീനത്തില്‍ മുസ്ലീം മതവിശ്വാസത്തിലേക്കും ദൈവികമായ ആത്മീയതയിലേക്കും ആഴത്തില്‍ സഞ്ചരിച്ചിട്ടുള്ള വ്യക്തിയാണ് റഹ്മാന്‍. തന്റെ ആത്മീയ അന്വേഷണങ്ങളുടെ ബഹിര്‍ഗമനമാണ് തന്റെ സംഗീതമാകെയും എന്ന് അദ്ദേഹം പലതവണ വ്യക്തമാക്കിയിട്ടുണ്ട്. ജോധ അക്ബറിലെ ഖ്വാജ മേരേ ഖ്വാജയും ദില്ലി 6ലെ മൌല മൌലയും പോലെ പല ഗാനങ്ങളും സിനിമകളിലാവശ്യമുള്ളത് എന്നതിനേക്കാളേറെ, തന്റെ ആത്മീയത്വരകളുടെ ഭാഗമായാണ് അദ്ദേഹം ചിട്ടപ്പെടുത്തിയതത്രെ.

ഈ ആത്മീയ ധൈര്യമാണ് അദ്ദേഹത്തെ ഒരു വിപ്ലവകാരിയായി മാറാന്‍ സ്വയം പ്രേരണയാകുന്നത്. നിലനില്‍ക്കുന്ന നിയമങ്ങളുടെയും ചട്ടക്കൂടുകളുടെയും ലാവണ്യാധികാരശില്‍പങ്ങളെ തച്ചുടച്ചുകൊണ്ട് പുതിയ സംഗീതത്തിന്റെ വിശാലമായ ഭൂപ്രദേശങ്ങളും ചരിത്ര-വര്‍ത്തമാനങ്ങളും തന്നെ അദ്ദേഹം സൃഷ്ടിച്ചെടുത്തു. ഒരര്‍ത്ഥത്തിലും അദ്ദേഹം ഒരു യാഥാസ്ഥിതികനല്ല. ഓസ്കാര്‍ സ്വീകരിച്ചതിനു ശേഷം ചെന്നൈയില്‍ മടങ്ങിയെത്തിയ റഹ്മാന്‍ എന്‍ഡിടിവി ന്യൂസില്‍ അതിഥിയായെത്തിയപ്പോള്‍ ഒരു കാര്യം പറയുകയുണ്ടായി. എന്റെ സംഗീതം വരും തലമുറക്കു വേണ്ടിയുള്ളതാണ്. മരിച്ചവര്‍ക്കും മരിച്ചവരെ പോലെ നിയമങ്ങളെയും പഴയ കാലത്തെയും കെട്ടിപ്പിടിച്ചിരിക്കുന്നവര്‍ക്കും വേണ്ടിയുള്ളതല്ല ആ സംഗീതം എന്ന കാര്യം അദ്ദേഹം വിശദീകരിക്കാത്തത് ഒന്നും നിഷേധാത്മകമായി പറയേണ്ട എന്ന വിനയം കൊണ്ടായിരിക്കണം.

തമിഴ് സിനിമയുടെ അഖിലേന്ത്യാവ്യാപനത്തിനു തുടക്കം കുറിച്ച റോജ(1992/മണിരത്നം)യിലൂടെയാണ് എ ആര്‍ റഹ്മാന്‍ ശ്രദ്ധേയനാവുന്നത്. ഇനി സിനിമകള്‍ ഇപ്രകാരമായിരിക്കണം എന്ന് എല്‍ കെ അദ്വാനി ആവേശം കൊള്ളുന്ന റോജയും തുടര്‍ന്നുള്ള മണിരത്നം സിനിമകളും (ബോംബെ/1995, ദില്‍സേ(തമിഴില്‍ ഉയിരേ)/1998, കന്നത്തില്‍ മുത്തമിട്ടാല്‍/2002, ഗുരു/2007) തമിഴ് സിനിമയില്‍ നിലനിന്നു പോന്ന ഉപദേശീയ സംസ്ക്കാര പരിഗണനകളെ പൊളിച്ചെഴുതി. സമഗ്രാധിപത്യപരമായ ഇന്ത്യന്‍ മഹാധികാരസങ്കല്‍പ്പത്തെ വെല്ലുവിളിക്കുന്ന സാംസ്ക്കാരിക ആത്മധൈര്യമായിരുന്നു മണിരത്നത്തിനു മുമ്പുള്ള തമിഴ് സിനിമകളുടെ സവിശേഷതയെങ്കില്‍, 1990കളോടെ സജീവമായി തീര്‍ന്ന സവര്‍ണ ഹൈന്ദവ ഫാസിസ്റ്റ് രഥയാത്രകളുടെ ദിശാബോധത്തില്‍ തിളച്ചു നില്‍ക്കുന്ന ഇന്ത്യ/ഭാരതം/ഹിന്ദുസ്ഥാന്‍ എന്ന അമിതമായ രാജ്യസ്നേഹപ്രകടനത്തോടെ വിരിയുന്ന വികാരത്തില്‍ തമിഴനെയും ലയിപ്പിക്കുന്നതായിരുന്നു മണിരത്നത്തിന്റെ സിനിമകള്‍. ഈ സിനിമകള്‍ക്ക് ജനപ്രിയതയും സ്വീകാര്യതയും കമ്പോള വിജയവും ഉണ്ടാക്കുന്നതില്‍ റഹ്മാന്റെ സംഗീതം വഹിച്ച പങ്ക് ഏറെ നിര്‍ണായകമാണ്. സ്നേഹത്തിനും വിശ്വാസത്തിനും മാനവികതക്കും ആഗോള സാഹോദര്യത്തിനും വേണ്ടി സമര്‍പ്പിക്കപ്പെട്ട ഒരു സംഗീത മനസ്സ് എന്ന സൌന്ദര്യഘടകം സവര്‍ണ-ഫാസിസ്റ്റ് ആശയവ്യാപനത്തിന്റെ പരസ്യവണ്ടിയായി മാറി എന്നും ഈ വിപര്യയത്തെ അടയാളപ്പെടുത്താം.

ഓസ്കാര്‍ ലഭിച്ചതിനു ശേഷം നമ്രതാ ജോഷിക്കു നല്‍കിയ ഒരഭിമുഖത്തില്‍(ഔട്ട്‌ലുക്ക്/2009 മാര്‍ച്ച് 9) ഇത് ഒരു ആദ്യചവിട്ടു പടി മാത്രമാണെന്നും ഇനിയും സംഗീതത്തിന്റെ വഴിയില്‍ ഒരു പാട് സഞ്ചരിക്കാനുണ്ടെന്നും റഹ്മാന്‍ പറയുകയുണ്ടായി. കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ഒരു സംയോഗമാണോ താങ്കള്‍ ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന്, ആസ്ത്രേലിയന്‍ പോപ്പ് ഗായികയും എഴുത്തുകാരിയും നടിയുമായ കിലീ മിനോഗിനോടൊത്തുള്ളതും അമേരിക്കന്‍ വനിതാ പോപ്പ് ഗായകസംഘമായ പുസ്സികാറ്റ് ഡോള്‍സിനോടൊത്തുള്ളതുമായ പ്രോജക്റ്റുകളിലാണ് താനിപ്പോള്‍ എന്നാണ് റഹ്മാന്‍ മറുപടി പറഞ്ഞത്. ഇളയരാജയെപ്പോലെ ലണ്ടനിലെ ട്രിനിറ്റി മ്യൂസിക്ക് കോളേജില്‍ നിന്നാണ് റഹ്മാനും പാശ്ചാത്യസംഗീതത്തില്‍ വൈദഗ്ദ്ധ്യം നേടിയത്. പുതിയ സിംഫണി നിര്‍മിച്ചുകൊണ്ട് ഇളയരാജ മുമ്പ് പ്രശസ്തനായതും ഇപ്പോള്‍ ഓര്‍ക്കാവുന്നതാണ്. എന്നാല്‍ റഹ്മാന്റെ മുമ്പില്‍ വഴികള്‍ ഇനിയും തുറന്നിട്ടിരിക്കുകയാണ്. 1999ല്‍ ജര്‍മനിയിലെ മ്യൂണിച്ചില്‍ വെച്ച് മൈക്കിള്‍ ജാക്സനോടൊത്ത് സംഗീതമവതരിപ്പിച്ച ഏ ആര്‍ റഹ്മാന്‍ മൈക്കിള്‍ ജാക്സണെ പ്പോലെ, രൂപ-സ്ഥല-വിശ്വാസ-ശബ്ദ-സംഗീത പരിണാമങ്ങളിലൂടെ ലോകത്തിന്റെ ഒത്തൊരുമയും സമാധാനവും കാംക്ഷിക്കുന്ന മഹാനായ സംഗീതജ്ഞനാണെന്ന് കാലം തെളിയിക്കുക തന്നെ ചെയ്യുമെന്ന് വിശ്വസിക്കാം.

എന്നാല്‍, റഹ്മാനു ലഭിക്കുന്ന വര്‍ദ്ധിച്ച തോതിലുള്ള അംഗീകാരത്തെ ഈ കേവലാര്‍ത്ഥത്തില്‍ മാത്രം വിലയിരുത്തിയാല്‍ പോര.

ഐശ്വര്യാറായിക്കടക്കം പലര്‍ക്കായി ലോക സുന്ദരിപ്പട്ടങ്ങള്‍ ഇന്ത്യയിലെത്തിയതു പോലെ വ്യാപാര വിപുലീകരണത്തിന്റെ ഒരു ഘടകവും ബാഫ്റ്റ/ഗോള്‍ഡന്‍ ഗ്ലോബ്/ഓസ്ക്കാര്‍ അംഗീകാരങ്ങളെ നിര്‍ണയിക്കുന്നുണ്ട്. ഇന്ത്യയിലും പുറത്തും വിജയിക്കുന്ന ഇന്ത്യന്‍ നിര്‍മിത വിനോദവ്യവസായത്തിന്റെ വളര്‍ച്ചയെ സ്വാംശീകരിക്കാനുള്ള, പ്രധാനമായും അമേരിക്കന്‍ നിയന്ത്രിതമായ കോര്‍പ്പറേറ്റ് ശക്തികളുടെ തന്ത്രത്തിന്റെ കൂടി ഭാഗമായാണ് ഈ വര്‍ഷത്തെ അംഗീകാരങ്ങള്‍ എന്നും നാം തിരിച്ചറിയേണ്ടതുണ്ട്. എന്നാലീ തിരിച്ചറിവ്, ഏ ആര്‍ റഹ്മാന്റെ സംഗീതസംവിധാനവൈദഗ്ദ്ധ്യത്തെയോ വിജയത്തെയോ ഏതെങ്കിലും തരത്തില്‍ വിലകുറച്ചു കാണുന്നതിന് പ്രേരകമാകേണ്ടതുമില്ല.

വര്‍ദ്ധമാനമായ തോതില്‍ രാജ്യസ്നേഹ പ്രകടനം സാധിച്ചെടുക്കാനുള്ള ത്വരയോടെ ഭാരത് ബാല സങ്കല്‍പ്പിച്ചെടുത്ത വന്ദേമാതരം എന്ന ആല്‍ബത്തെ റഹ്മാന്‍ വിജയിപ്പിച്ചത് ഇന്ത്യക്കാരെ മുഴുവന്‍ കോരിത്തരിപ്പിച്ചുകൊണ്ടാണ്. യുദ്ധവിജയങ്ങളെക്കുറിച്ചുള്ള വീര്‍പ്പിച്ച പ്രലോഭനങ്ങള്‍ കൊണ്ടല്ല, താളം, ഈണം, ശബ്ദസ്ഥായി, വരികള്‍, നിശ്ശബ്ദത, വേഷം, എഡിറ്റിംഗ് എന്നിങ്ങനെയുള്ള ഘടകങ്ങള്‍ കൂട്ടിയോജിപ്പിച്ചുകൊണ്ട് റഹ്മാന്‍ മാ തുജേ സലാം എന്നു ഉറച്ചു പാടുമ്പോള്‍; ഇന്ത്യയുടെ വൈവിദ്ധ്യം, സമ്പന്നവും ധന്യവുമായ പാരമ്പര്യം/ചരിത്രം, ഇനിയും വിജയങ്ങളിലെത്താനുള്ള കരുത്ത് എന്നിവ നമ്മളിലോരോരുത്തരിലും നിറക്കാനുള്ള ശേഷിയും ചൈതന്യവും പ്രസരിക്കുന്നതായി അനുഭവപ്പെടും. ഈ ആല്‍ബം പല വിവാദങ്ങള്‍ക്കും വഴി വെച്ചുവെങ്കിലും അപകടകരമായ അവസ്ഥകളിലേക്ക് വളര്‍ന്നില്ലെന്നത് ആശ്വാസകരമാണ്. ഇരുപത്തൊന്നാം വയസ്സില്‍ മതം മാറി അള്ളാരാഖ റഹ്മാനായി മാറിയ ഈ സംഗീതജ്ഞന്റെ വിജയങ്ങളും ജനപ്രിയതയും സവര്‍ണ ഫാസിസ്റ്റുകളുടെ രാഷ്ട്ര-പൌരത്വ സങ്കല്‍പങ്ങളെ വെല്ലുവിളിക്കുന്നതാണ്. ലക്ഷക്കണക്കിന് അനുയായികളോടൊപ്പം പരസ്യമായി മതപരിവര്‍ത്തനം നടത്തിയ അംബേദ്കറുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഭരണഘടന അനുസരിക്കുന്ന ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ യഥാര്‍ത്ഥ പ്രതീകമാണ് മാനസികാശ്വാസത്തിനു വേണ്ടി മതപരിവര്‍ത്തനം നടത്തിയ എ ആര്‍ റഹ്മാന്‍, എന്ന യാഥാര്‍ത്ഥ്യമാണ് ഈ വൈരുദ്ധ്യങ്ങള്‍ക്കിടയിലും ഉയര്‍ന്നു വരുന്നത്. വന്ദേമാതരത്തിനു പുറകെ ജനഗണമന പുനരാവിഷ്ക്കരിച്ചപ്പോള്‍ കോടതിയിലദ്ദേഹത്തിനെതിരെ കേസുമായി രംഗത്തു വന്ന രാജ്യസ്നേഹപ്രകടനക്കാര്‍ തന്നെയാണല്ലോ മറ്റൊരിന്ത്യന്‍ അഭിമാനമായ എം എഫ് ഹുസൈനെതിരെയും ചാടിവീണത്. അഹിംസയുടെ തത്വശാസ്ത്രം കൊണ്ട് ഒരു രാഷ്ട്രനിര്‍മാണ സങ്കല്‍പം രൂപീകരിച്ച ഇന്ത്യയെ കൊലപാതകികള്‍ക്കും വംശഹത്യാവീരന്മാര്‍ക്കും പകരം സൌന്ദര്യവും സംഗീതവും ആവാഹിച്ചെടുക്കുന്ന പ്രതിഭകളിലൂടെ അടയാളപ്പെടുന്ന അപൂര്‍വഘട്ടങ്ങളെങ്കിലുമുണ്ടാകുന്നതാണ് രാജ്യരക്ഷയെ വീണ്ടും വീണ്ടും സാധ്യമാക്കുന്നത് എന്നതാണ് വാസ്തവം.

നുസ്രത്ത് ഫത്തേ അലി ഖാനെപ്പോലെയും (ഗുരൂസ് ഓഫ് പീസ്) ആന്‍ഡ്രൂ ലോഡ് വെബ്ബറെപ്പോലെയും (ബോംബേ ഡ്രീംസ്) ഉള്ള ലോക പ്രശസ്ത പ്രതിഭാശാലികളുമായി സഹകരിക്കാന്‍ അവസരം ലഭിച്ചതിലൂടെ റഹ്മാന്റെ 'ലോകവ്യാപനം' മുമ്പേ ആരംഭിച്ചിരുന്നു. ഇന്ത്യയിലേക്ക് ശ്രദ്ധ കൊണ്ടുവരാനുള്ള ആഗോള വിനോദ വ്യവസായത്തിന്റെ കമ്പോള താല്‍പര്യം എന്ന പശ്ചാത്തലമാണ് ഈ ലോകവ്യാപനത്തെ സാധ്യമാക്കിയത് എന്ന വസ്തുതയും വിസ്മരിക്കേണ്ടതില്ല. ഇന്ത്യക്കകത്ത് ദക്ഷിണ-ഉത്തര മേഖലകളില്‍ കൊടുക്കല്‍ വാങ്ങലുകളിലൂടെ സംയോജനം സാധ്യമാക്കിയ റഹ്മാന്‍ പാശ്ചാത്യ-പൌരസ്ത്യ സംഗീതത്തെയും കൂട്ടിയോജിപ്പിച്ചു എന്നതും ശ്രദ്ധേയമാണ്. പ്രാദേശികതകള്‍ക്കും ദേശീയതകള്‍ക്കും ഉപദേശീയതകള്‍ക്കും മേല്‍, അമേരിക്കന്‍ സാമ്രാജ്യത്വമടക്കമുള്ള അധീശത്വങ്ങളുടെ തേര്‍വാഴ്ചയായിരിക്കും ആഗോളവത്ക്കരണം എന്ന ഭീതിയെ ഒരു നിമിഷത്തേക്കെങ്കിലും മറക്കാനും, മൂന്നാംലോകത്തെ ദരിദ്രര്‍ക്കും ചേരിപ്പട്ടികള്‍ക്കും (സ്ലംഡോഗ്) 'അറിയപ്പെടാത്ത' സാംസ്ക്കാരിക സവിശേഷതകള്‍ക്കും മുഖ്യസ്ഥാനം ലഭിക്കാനിടയുണ്ടെന്നു വ്യാമോഹിക്കാനുമുള്ള ഇരകളുടെ പ്രതീതിവിജയത്തിന്റെ പ്രത്യക്ഷീകരണം കൂടിയാണ് റഹ്മാന്റെ നേട്ടങ്ങളിലൂടെ അടയാളപ്പെടുത്തപ്പെടുന്നത്. ഒബാമയെപ്പോലെ കറുത്ത തൊലിനിറമുള്ള ഒരു ആഫ്രിക്കനമേരിക്കന്‍ വംശജന്‍ ചരിത്രത്തിലാദ്യമായി അമേരിക്കന്‍ പ്രസിഡണ്ടാകുന്നതിനു തൊട്ടു പുറകെ, മുസ്ലീമും (അതും മതപരിവര്‍ത്തനം എന്ന 'കൊടും കുറ്റകൃത്യ'ത്തിലൂടെ മുസ്ലീമായ) ദക്ഷിണേന്ത്യക്കാരനുമായ ഒരു കുറിയ കറുത്ത മനുഷ്യന്‍ തന്റെ സംഗീതം കൊണ്ട് ലോകത്തെ കീഴടക്കുന്നതായ അനുഭൂതി കൂടിയാണ് സാക്ഷാത്കൃതമായിരിക്കുന്നത്. ഈ സ്ഥലജലവിഭ്രാന്തികള്‍ ജനാധിപത്യ-വിമോചന ശക്തികളുടെ സമരത്തെ തീക്ഷ്ണമാക്കുകയാണോ അഥവാ മന്ദീഭവിപ്പിക്കുകയാണോ ചെയ്യുക എന്ന് ഇപ്പോള്‍ പ്രവചിക്കാനാവില്ല. സങ്കീര്‍ണമായ യാഥാര്‍ത്ഥ്യങ്ങളെ അതേ സങ്കീര്‍ണതയോടെ സമീപിക്കുകയാണ് ഉചിതം, പകരം വരട്ടു തത്വവാദവിഭ്രാന്തികളെ യാഥാര്‍ത്ഥ്യങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുന്ന തീവ്രവാദി നാട്യക്കാരുടെ പ്രഘോഷണങ്ങള്‍ കാലത്തെ അഭിമുഖീകരിക്കുന്നതിന് ഒരു തരത്തിലും പര്യാപ്തമല്ല.

റൊമാനിയന്‍ നിരൂപകനായ മിഹായ് ചിറിലോവ് (ട്രാന്‍സില്‍വാനിയ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റിവല്‍) പറയുന്നത്, ഇന്ത്യന്‍ ശബ്ദങ്ങളുടെ പ്രതിധ്വനികള്‍ സൃഷ്ടിച്ചെടുക്കാനാണ് റഹ്മാന്‍ പാശ്ചാത്യ സംഗീതോപകരണങ്ങളുപയോഗിക്കുന്നത് എന്നാണ്. മറ്റുള്ളവരെല്ലാം തിരിച്ചാണ് ചെയ്യുന്നത് എന്നും ഈ പ്രക്രിയയാണ് റഹ്മാനെ വ്യത്യസ്തനാക്കുന്നതെന്നും ചിറിലോവ് പറയുന്നു (ഔട്ട്ലുക്ക്/2009 മാര്‍ച്ച് 9). ദില്‍ സേയിലെ ഛയ്യ ഛയ്യ എന്ന ഗാനമാണ് അദ്ദേഹം ഉദാഹരിക്കുന്നത്. പെട്ടെന്ന് കേട്ടാല്‍ ഇഷ്ടപ്പെടുന്നതിനു വേണ്ടി തട്ടിക്കൂട്ടിയ ഒരു പീസല്ല അത്. പരമ്പരാഗതമായ ഇന്ത്യന്‍ താളങ്ങളെ കാലോചിതമായി ആധുനികവത്ക്കരിക്കുകയും നവീകരിക്കുകയും പുതിയ ശബ്ദങ്ങളുള്‍പ്പെടുത്തുകയുമാണ് റഹ്മാന്‍ ചെയ്യുന്നത്. അതാകട്ടെ വിലകുറഞ്ഞ ഡിസ്ക്കോയുടെയും സാങ്കേതിക ബഹളങ്ങളുടെയും ശബ്ദങ്ങളല്ല താനും. ആധുനിക ഇന്ത്യയുടെ യഥാര്‍ത്ഥ പ്രതീകമാണ് എ ആര്‍ റഹ്മാന്‍ എന്ന വസ്തുതയെയാണ് എല്ലാവരും ഉയര്‍ത്തിപ്പിടിക്കുന്നത്. യഥാര്‍ത്ഥ സ്ഥലത്ത് യഥാര്‍ത്ഥ കാലത്ത് പ്രത്യക്ഷപ്പെട്ട യഥാര്‍ത്ഥ കലാകാരനാണ് എ ആര്‍ റഹ്മാന്‍ എന്നു ചുരുക്കം. ഉദാരവത്ക്കരണത്തിന്റെയും ആഗോളവത്ക്കരണത്തിന്റെയും 'ഓമന'ക്കുട്ടിയായ റഹ്മാന്‍ വ്യത്യസ്തവും വിഭിന്നവുമായ സ്വാധീനങ്ങളെ സ്വാംശീകരിക്കുകയും അതേ സമയം അതിജീവിക്കുകയും ചെയ്യുന്നു എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

രചിക്കപ്പെട്ട സാഹിത്യമാണ് ഗാനങ്ങളില്‍ പ്രധാനം എന്ന നവോത്ഥാന/ജ്ഞാനോദയ കാലത്തെ ധാരണകളെയും റഹ്മാന്‍ സംഗീതം ഇല്ലാതാക്കി. ആശയങ്ങള്‍ എളുപ്പത്തില്‍ പ്രചരിപ്പിക്കുന്നതിനുതകുന്ന ഒരു വാദ്യസംഘവണ്ടി(ബാന്റ് വാഗണ്‍)യാണ് സിനിമാഗാനങ്ങള്‍ എന്ന പഴയ ശുദ്ധഗതിവ്യാഖ്യാനം ഉത്തരാധുനിക സാഹചര്യങ്ങളില്‍ നിലനില്‍ക്കുന്നില്ല എന്ന വസ്തുതയെ വെളിപ്പെടുത്തുകയുമാണദ്ദേഹം. ഗാനരചനകളില്‍ നിലനിന്നുപോന്ന സമ്പ്രദായങ്ങളെ മുഴുവനായി പുഴക്കിയെറിഞ്ഞ റഹ്മാന്‍ താരഗായികാ/ഗായകന്മാരെയും നിഷ്പ്രഭരാക്കി. വായ്പ്പാട്ട് റഹ്മാനെ സംബന്ധിച്ചിടത്തോളം കേവലം ഒരു അസംസ്കൃത വസ്തു മാത്രമാണ്. എത്രയെത്ര പുതിയ പാട്ടുകാരെയാണ് അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്. സിനിമാ വായ്പ്പാട്ടില്‍ നിലനിന്നു പോന്ന കുത്തകാധികാരങ്ങള്‍ മുഴുവന്‍ ഇനിയൊരിക്കലും തിരിച്ചുവരാനാകാത്ത വിധം റഹ്മാന്‍ തകര്‍ത്തു തരിപ്പണമാക്കി കഴിഞ്ഞു. നിരവധി സ്വപ്നങ്ങള്‍ക്ക് അദ്ദേഹം നിറം കൊടുത്ത് യാഥാര്‍ത്ഥ്യമാക്കി; നിരവധി തുടക്കക്കാരുടെ കലാ ജീവിതം അദ്ദേഹം തെളിയിച്ചെടുത്തു എന്നാണ് കമ്പോസറായ ഷലീന്‍ ശര്‍മ പറഞ്ഞത്. മികച്ച സൌണ്ട് എഞ്ചിനീയര്‍ കൂടിയായ റഹ്മാന്‍ ഓരോ ഗാനശില്‍പത്തെയും തനിക്ക് തൃപ്തിയാകുന്നത്രയും സമ്പൂര്‍ണതയിലേക്ക് നയിക്കുന്നു. വിവിധ തരം ശബ്ദങ്ങള്‍ -പ്രകൃതിയിലുള്ളതും കൃത്രിമമായുണ്ടാക്കുന്നതും - സംഗീത നിയമങ്ങള്‍ കണക്കിലെടുക്കാതെ സൌന്ദര്യ പരിഗണനകള്‍ മാത്രം വെച്ചുകൊണ്ട് അദ്ദേഹം കോര്‍ത്തെടുക്കുന്നു. മനുഷ്യര്‍ പാടിയ പാട്ടിനെ തന്നെ പലപ്പോഴും കമ്പ്യൂട്ടറില്‍ മാറ്റിയെടുക്കുന്നു, ചിലപ്പോള്‍ അതേ പടി കേള്‍പ്പിക്കുന്നു. അക്ഷരാര്‍ത്ഥത്തില്‍ സംഗീതത്തിന്റെയും ശബ്ദത്തിന്റെയും സാമഗ്രികള്‍ കൊണ്ട് മാന്ത്രിക വിദ്യ നടത്തുന്ന ഒരഭ്യാസിയായ കലാകാരനാണ് റഹ്മാന്‍ എന്നതാണ് സത്യം.

Friday, March 6, 2009

അഭിമാനങ്ങളും അപമാനങ്ങളും

സ്ലം ഡോഗ് മില്യണയറിന്റെ ഗംഭീരമായ ഓസ്‌ക്കാര്‍ വിജയം കേരളത്തിലും ഇന്ത്യയിലൊട്ടാകെയും വലിയ ആവേശത്തള്ളിച്ച തന്നെ ഉണ്ടാക്കി. അവാര്‍ഡുകളുടെ ആവേശത്തിന് കേവലം ഒരു ദിവസത്തെ ആയുസ്സേ ഉള്ളൂ എന്ന യാഥാര്‍ത്ഥ്യം മാറ്റി വെച്ചാലും ഇന്ത്യയുടെ വിശേഷിച്ച് തെക്കേ ഇന്ത്യയുടെ യശസ്സ് വാനോളം ഉയര്‍ന്നു എന്ന കാര്യം ആവര്‍ത്തിക്കുന്നതില്‍ തര്‍ക്കമുണ്ടാവേണ്ട കാര്യമില്ല. കൊല്ലം ജില്ലയിലെ ഒരു മലയോരഗ്രാമത്തിലുള്ള അരപ്പട്ടിണിക്കാരനും സാധാരണക്കാരനുമായ കമ്യൂണിസ്‌റ്റ് പാര്‍ടി പ്രവര്‍ത്തകന്റെ എട്ടാമത്തെ മകനായി പിറന്ന് സര്‍ക്കാര്‍ പള്ളിക്കൂടത്തില്‍ പഠിച്ച് വളര്‍ന്ന റസൂല്‍ പൂക്കുട്ടി ലോകത്തിന്റെ നെറുകയിലെത്തിയത്, സിനിമയോടുള്ള ആസക്തി കൊണ്ടും നിര്‍വഹിക്കുന്ന ജോലിയോടുള്ള അര്‍പ്പണ ബോധം കൊണ്ടും താനുദ്ദേശിച്ചത് നേടിയെടുക്കാനുള്ള ശ്രമകരമായ നിശ്ചയദാര്‍ഢ്യം കൊണ്ടുമാണ്. ഇത് ഏതു വിജയത്തെ സംബന്ധിച്ചും പറയാവുന്ന സംഗതികളാണെങ്കിലും റസൂലിന്റെ മേഖലയെ സൂക്ഷ്‌മമായി വിലയിരുത്തുമ്പോള്‍ അവ കേവലം ഭംഗിവാക്കുകളല്ലെന്ന് മനസ്സിലാവും.

ഔട്ട് ഡോര്‍ ഷൂട്ടിംഗ് വ്യാപകമായതിനെ തുടര്‍ന്ന് ഇന്ത്യന്‍ സിനിമയില്‍ ലൈവ് സൌണ്ട് റെക്കോഡിംഗ് തീരെ കുറവായി തീര്‍ന്നു. അതായത്, കുറഞ്ഞ സമയം കൊണ്ട് ചിത്രീകരിച്ചെടുക്കേണ്ടതിനാല്‍, ഷൂട്ടിംഗ് സമയത്ത് സംഭാഷണങ്ങളും പശ്ചാത്തല ശബ്‌ദങ്ങളും റെക്കോഡ് ചെയ്യുമെങ്കിലും അവ തീരെ ഉപയോഗപ്പെടുത്താതെ, രണ്ടാമത് നടീനടന്മാരെക്കൊണ്ടും പ്രൊഫഷണല്‍ ഡബ്ബിംഗ് ആര്‍ടിസ്‌റ്റുകളക്കൊണ്ടും ഡബ്ബിംഗ് നിര്‍വഹിക്കുകയും മറ്റ് ശബ്‌ദങ്ങള്‍ കൃത്രിമമായി ഉണ്ടാക്കി മിശ്രണം ചെയ്യുകയുമാണ് പതിവ്. പശ്ചാത്തലസംഗീതത്തിന്റെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട. കാണിയെ (കേള്‍വിക്കാരനെ) ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ വേണ്ട വിധം ഘോര കഠോര ശബ്‌ദങ്ങള്‍ കൂടിയ ആവേഗത്തില്‍ കുത്തി നിറക്കുകയാണ് പതിവ്. ഡോള്‍ബി /ഡി ടി എസ് സംവിധാനമുള്ളതുമല്ലാത്തതുമായ തിയറ്ററുകളിലാവട്ടെ, പ്രൊജക്ഷനിസ്‌റ്റ് ഈ ശബ്‌ദത്തെ കൂടുതല്‍ ഡെസിബലുകളിലേക്ക് ഉയര്‍ത്തുകയും കാണിയായെത്തുന്നവരുടെ കര്‍ണപടങ്ങളെ പരീക്ഷിക്കുകയുമാണ് പതിവ്.

ഫിലിം ഇന്‍സ്റിറ്റ്യൂട്ടുകളില്‍ നിന്നും പഠിച്ചിറങ്ങിയ അര്‍പ്പണ ബോധമുള്ള പുതിയ തലമുറയില്‍ പെട്ട ശബ്‌ദ മിശ്രണ സംവിധായകര്‍ ഈ മേഖലയില്‍ നടത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ വിസ്‌മയകരമാണ്. സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്‌ത ബ്ലാക്ക് എന്ന മുഖ്യധാരാ സിനിമയില്‍ നിശ്ശബ്‌ദതയും മര്‍മരം പോലുള്ള ചെറിയ ശബ്‌ദങ്ങളും കൃത്യമായി രേഖപ്പെടുത്തി ആസ്വാദനത്തിന്റെ മാനങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ട് ഈ മേഖലയുടെ പ്രാധാന്യം ഉയര്‍ത്തിപ്പിടിച്ചത് റസൂല്‍ പൂക്കുട്ടി തന്നെയാണ്. ഏറ്റവും അവസാനം പുറത്തു വന്ന ഗജിനിയുടെ ഹിന്ദി പതിപ്പിലും (സംവിധാനം മുരുകദാസ്) റസൂലിന്റെ കയ്യൊപ്പ് (അഥവാ കാതൊപ്പ്) പതിഞ്ഞിരുന്നു.

ഹോളിവുഡിലും മറ്റ് വിദേശ സിനിമകളിലും ശബ്‌ദത്തിന്റെ പ്രാധാന്യം നേരത്തെ തന്നെ ബോധ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ സിനിമയുടെ തുടര്‍ന്നുള്ള കാലത്തെ മികവിന് ഈ സാങ്കേതികമേഖലയുടെ പ്രാധാന്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതെന്നുള്ള തിരിച്ചറിവ് റസൂലിന്റെ നേട്ടത്തിലൂടെ സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും ഉണ്ടായിത്തീരുകയാണെങ്കില്‍ നല്ലതാണ്. റസൂലിനെ ആദ്യഘട്ടത്തില്‍ പ്രചോദിപ്പിച്ച ചിത്രങ്ങളായ എലിപ്പത്തായത്തിന്റെ(അടൂര്‍)യും കുമ്മാട്ടി(അരവിന്ദന്‍)യുടെയും നാട്ടിലാകട്ടെ സിനിമ അര്‍പ്പണബോധത്തോടെ ചെയ്യേണ്ടതാണെന്ന ബോധ്യം തന്നെ കുറഞ്ഞു വരികയാണ്. ഇനി ഉണ്ടാക്കിയാലാകട്ടെ കാണിക്കാനുള്ള നല്ല തിയറ്ററുകളുമില്ല. റസൂലിനോട് ഒരഭ്യര്‍ത്ഥന. മലയാള സിനിമയിലേക്കു വന്ന് താങ്കളുടെയും ഇന്ത്യന്‍ സിനിമയുടെയും ഭാവി നശിപ്പിക്കരുത്.

എ ആര്‍ റഹ്‌മാന്റെ സംഗീതയാത്രകള്‍ക്കു ലഭിക്കുന്ന അംഗീകാരമാകട്ടെ, ശുദ്ധ സംഗീതം ഉപാസിക്കുന്ന വരേണ്യാധികാര സങ്കല്‍പ്പത്തെ ഞെട്ടിക്കുന്നതാണ്. ഏത് ശബ്‌ദഖണ്ഡമാണ്, അല്ലെങ്കില്‍ അതിന്റെ ഏത് ആപ്ലിക്കേഷനാണ്, ഏത് സംഗീതശാഖയാണ്, അതാത് സവിശേഷ ഘട്ടങ്ങളില്‍ ആഹ്ലാദം ജനിപ്പിക്കുന്നത് അഥവാ സൌന്ദര്യാനുഭൂതി ജനിപ്പിക്കുന്നത് അഥവാ വൈകാരികത ഉയര്‍ത്തുന്നത് എന്നതാണ് റഹ്‌മാന്റെ പ്രതിഭ പരിഗണിക്കുന്ന അടിസ്ഥാന ഘടകം. അപ്പോള്‍, നിയമങ്ങള്‍ വഴിമാറുകയും അധികാരത്തിന്റെ ലാവണ്യ ശില്‍പങ്ങള്‍ ഉടഞ്ഞു വീഴുകയും സ്വാതന്ത്ര്യത്തിന്റെ നവീനവും ചേതോഹരവുമായ വിഹായസ്സുകള്‍ വിടര്‍ന്നു വരുകയും ചെയ്യുന്നു. ഇന്ത്യയിലെ മുഴുവന്‍ സാധാരണക്കാര്‍ക്കും കഴിഞ്ഞ രണ്ടു ദശകങ്ങളില്‍ അവരുടെ നിത്യ ദുരിതങ്ങള്‍ക്കിടയില്‍ അനല്‍പമായ ആഹ്ലാദാനുഭൂതി പകര്‍ന്നു നല്‍കാനും അവരെ ജീവിതത്തിലുറപ്പിച്ചു നിര്‍ത്താനും റഹ്‌മാന്റെ സംഗീതത്തിന് സാധ്യമായിട്ടുണ്ട്. ഇത് ലോകത്തിലേക്ക് മുഴുവന്‍ പടര്‍ത്താന്‍ അദ്ദേഹത്തിന് ഈ അംഗീകാരത്തിലൂടെ സാധിക്കുന്നു.

കറുത്ത തൊലിനിറമുള്ളവനായി പിറന്ന് പിന്നീട് ശസ്‌ത്രക്രിയയിലൂടെ (അതോ രോഗത്തിലൂടെയോ) വെളുത്തവനായി മാറിയിട്ടും മൈക്കിള്‍ ജാക്സനെതിരായ വംശീയ വെറി അവസാനിച്ചില്ല. രണ്ടു തവണ വിവാഹിതനാവുകയും മൂന്നു മക്കള്‍ക്ക് അഛനാവുകയും ചെയ്തിട്ടും അദ്ദേഹം ചെറിയ ആണ്‍കുട്ടികളെ പീഡിപ്പിക്കുന്നയാളായി മുദ്ര കുത്തപ്പെട്ടു. പിന്നീട് തെളിവുകളില്ലാതെ ഈ കേസ് തള്ളിപ്പോയി. പീഡിത വര്‍ഗത്തില്‍ നിന്നും വംശങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്നവരെ വ്യക്തിഹത്യകളിലൂടെ നശിപ്പിക്കാന്‍ വരേണ്യ-സാമ്രാജ്യത്വാധികാരം എല്ലായ്‌പോഴും ശ്രമിച്ചുകൊണ്ടിരിക്കുമെന്നതിന്റെ ഉദാഹരണമാണ് മൈക്കിള്‍ ജാൿസന്റെ ജീവിതവും. അദ്ദേഹത്തിന്റെ പ്രസിദ്ധമായ ബ്ളാക്ക് ഓര്‍ വൈറ്റ് (ഒക്ടോബര്‍ 1991ല്‍ റിലീസ് ചെയ്ത ഡേഞ്ചറസ് എന്ന ആല്‍ബത്തിലുള്ളത്) എന്ന വീഡിയോവില്‍ അതി ഗംഭീരമായി അനാവരണം ചെയ്യുന്നതുപോലെ വംശീയമായ ഒരുമക്കും ലോകസമാധാനത്തിനും വേണ്ടി നിലക്കൊള്ളുന്ന സംഗീതം എന്ന മഹത്തായ സൌന്ദര്യശാഖയുടെ ആഗോള പ്രതീകം മാത്രമല്ല മൈക്കിള്‍ ജാക്സണ്‍. ഈ ആല്‍ബത്തിലവതരിപ്പിക്കുന്നതുപോലുള്ള നിരവധി മനുഷ്യരൂപങ്ങള്‍ - പുരുഷന്‍, സ്‌ത്രീ, വെളുത്തവന്‍(ള്‍), കറുത്തവന്‍(ള്‍), കുറിയവന്‍(ള്‍), നീളം കൂടിയവന്‍(ള്‍), ആഫ്രിക്കന്‍, ഇന്ത്യന്‍, അമേരിക്കന്‍, യൂറോപ്യന്‍, കുരങ്ങുമുഖമുള്ളവന്‍(ള്‍), ചിമ്പാന്‍സി - ഒരാളില്‍ ഒന്നായി വിലയിച്ചതുപോലുള്ള ശരീരരൂപവും ജീവിതരേഖയുമാണ് മൈക്കിള്‍ ജാൿസന്റേത്. 1999ല്‍ ജര്‍മനിയിലെ മ്യൂണിച്ചില്‍ വെച്ച് മൈക്കിള്‍ ജാൿസനോടൊത്ത് സംഗീതമവതരിപ്പിച്ച ഏ ആര്‍ റഹ്‌മാനും അത്തരം രൂപ-സ്ഥല-വിശ്വാസ-ശബ്ദ-സംഗീത പരിണാമങ്ങളിലൂടെ ലോകത്തിന്റെ ഒത്തൊരുമയും സമാധാനവും കാംക്ഷിക്കുന്ന മഹാനായ സംഗീതജ്ഞനാണെന്ന് നാം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. കാരണം, ശുദ്ധിയെക്കുറിച്ചും പരിശുദ്ധിയെക്കുറിച്ചും വ്യാകുലപ്പെടുന്നവരാണല്ലോ നമ്മുടെ പൊതു ബോധം നിര്‍ണയിച്ചെടുക്കുന്നത്.

സംഗീതജ്ഞനായ ആര്‍ കെ ശേഖറിന്റെ മകനായി പിറന്ന് പിതാവിന്റെ അകാലമരണത്തിലൂടെ ദരിദ്രനായി മാറിയ ദിലീപ് സംഗീതോപകരണങ്ങള്‍ വാടകക്ക് കൊടുത്തും കീബോര്‍ഡ് വായിച്ചും ജീവിതം തള്ളിനീക്കുന്നതിനിടയിലാണ് സഹോദരിയുടെ രോഗബാധ ശമിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു സൂഫി വര്യനെ കണ്ടുമുട്ടുന്നത്. അദ്ദേഹത്തില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് ഇസ്ളാം മതത്തിലേക്ക് പരിവര്‍ത്തനപ്പെട്ട ദിലീപ് അള്ളാ രാഖ റഹ്‌മാന്‍ എന്ന് പേരുമാറ്റുകയും ചെയ്‌തു. പിന്നീട് തമിഴ്, ഹിന്ദി സിനിമാസംഗീത രംഗത്ത് അദ്ദേഹം നടത്തിയ ജൈത്രയാത്രകള്‍ ചരിത്രത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. നാടോടിയും കര്‍ണാട്ടിക്കും ഹിന്ദുസ്ഥാനിയും സൂഫിയും അറേബ്യനും റോക്ക് /ശാസ്‌ത്രീയ ഭേദമില്ലാതെ പാശ്ചാത്യവുമായ സംഗീതങ്ങളെ മുഴുവന്‍ റഹ്‌മാന്‍ തന്റെ മാന്ത്രികമായ സംഗീതദണ്ഡിലേക്ക് കോര്‍ത്തെടുത്തു. അതു മാത്രമോ, ഹീനമെന്നു കരുതി നമ്മുടെ വരേണ്യ സൌന്ദര്യാധികാരികള്‍ അധിക്ഷേപിക്കുന്ന നിരവധി പ്രാകൃതികവും അപ്രാകൃതികവുമായ ശബ്‌ദങ്ങള്‍ അദ്ദേഹത്തിന്റെ സൌന്ദര്യനിര്‍മാണ പ്രക്രിയയില്‍ സ്ഥാനം പിടിച്ചു. നായയുടെ കരച്ചിലും വണ്ടിയുടെ ഹോണും അങ്ങിനെയെന്തും. ഉത്തരാധുനികവും ആഗോളവത്കൃതവുമായ മുതലാളിത്ത സൌന്ദര്യ നിര്‍മിതിയുടെ മിശ്രണ രൂപങ്ങളും സ്ഥലജലവിഭ്രാന്തിയും ചേര്‍ന്ന ഒരു സാമ്പത്തിക-രാഷ്‌ട്രീയ-ലാവണ്യ കാലഘട്ടമാണ് റഹ്‌മാനെ പ്പോലുള്ള ഒരു പ്രതിഭയുടെ പശ്ചാത്തലം എന്ന കാര്യവും നാം വിസ്മരിക്കേണ്ടതില്ല. ആഗോള വിപണിക്ക് ഇന്ത്യനവസ്ഥയിലേക്കും തിരിച്ചുമുള്ള പാലം പണിയപ്പെടുന്ന കാലമാണ് റഹ്‌മാന്റെ വിജയത്തെ സാധ്യമാക്കിയത് എന്നും വ്യാഖ്യാനിക്കാവുന്നതാണ്.

അനില്‍ അംബാനിയും(റിലയന്‍സ്) സുനില്‍ മിത്തലും(എയര്‍ടെല്‍) രത്തന്‍ ടാറ്റയും, നരേന്ദ്രമോഡി എന്ന രക്തരൂഷിത സ്വേഛാധികാര ബിംബത്തെ വികസിത ഇന്ത്യയുടെ ചാമ്പ്യനായി ഉയര്‍ത്തിക്കാട്ടുമ്പോള്‍, മോഡിയുടെ പരീക്ഷണത്തിന്റെ ആവര്‍ത്തനങ്ങള്‍ മതപരിവര്‍ത്തനത്തിന്റെ പേരില്‍ ഒറീസയിലും പാശ്ചാത്യവത്ക്കരണത്തിന്റെ പേരില്‍ കര്‍ണാടകയിലെ മംഗളൂരുവിലും അരങ്ങേറുമ്പോള്‍ രണ്ട് ഇന്ത്യന്‍ പ്രതിഭകള്‍ ലോകത്തിന്റെ നെറുകയിലേക്ക് കയറിയിരുന്നു എന്നതിന്റെ സൌന്ദര്യമാണ് ഇവിടെ ത്രസിച്ചു നില്‍ക്കുന്നത്. എയര്‍ടെല്‍ മൊബൈല്‍ ശൃംഖലയുടെ വിജയവ്യാപനത്തില്‍ ഏ ആര്‍ റഹ്‌മാന്റെ സംഗീതം നല്‍കിയ പിന്തുണയെങ്കിലും മിത്തലിന് ഓര്‍ക്കാമായിരുന്നു. (അതിനുള്ള പേയ്‌മെന്റ് ഞാന്‍ കൊടുത്തുകഴിഞ്ഞു, ഇനി ഞങ്ങള്‍ക്ക് മോഡി ശരണം എന്നായിരിക്കും മിത്തലിന്റെ മറുപടി). ലക്ഷക്കണക്കിന് അനുയായികളോടൊപ്പം പരസ്യമായി മതപരിവര്‍ത്തനം നടത്തിയ അംബേദ്കറുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഭരണഘടന അനുസരിക്കുന്ന ഇന്ത്യന്‍ റിപ്പബ്ളിക്കിന്റെ യഥാര്‍ത്ഥ പ്രതീകമാണ് മാനസികാശ്വാസത്തിനു വേണ്ടി മതപരിവര്‍ത്തനം നടത്തിയ എ ആര്‍ റഹ്‌മാന്‍, എന്ന യാഥാര്‍ത്ഥ്യമാണ് ഈ വൈരുദ്ധ്യങ്ങള്‍ക്കിടയിലും ഉയര്‍ന്നു വരുന്നത്.

വന്ദേമാതരത്തിനു പുറകെ ജനഗണമന പുനരാവിഷ്‌ക്കരിച്ചപ്പോള്‍ കോടതിയിലദ്ദേഹത്തിനെതിരെ കേസുമായി രംഗത്തു വന്ന രാജ്യസ്‌നേഹപ്രകടനക്കാര്‍ തന്നെയാണല്ലോ മറ്റൊരിന്ത്യന്‍ അഭിമാനമായ എം എഫ് ഹുസൈനെതിരെയും ചാടിവീണത്. അഹിംസയുടെ തത്വശാസ്‌ത്രം കൊണ്ട് ഒരു രാഷ്‌ട്രനിര്‍മാണ സങ്കല്‍പം രൂപീകരിച്ച ഇന്ത്യയെ കൊലപാതകികള്‍ക്കും വംശഹത്യാവീരന്മാര്‍ക്കും പകരം സൌന്ദര്യവും സംഗീതവും ആവാഹിച്ചെടുക്കുന്ന പ്രതിഭകളിലൂടെ അടയാളപ്പെടുന്ന അപൂര്‍വഘട്ടങ്ങളെങ്കിലുമുണ്ടാകുന്നതാണ് രാജ്യരക്ഷയെ വീണ്ടും വീണ്ടും സാധ്യമാക്കുന്നത് എന്നതാണ് വാസ്തവം. തോക്കുകളും വടിവാളുകളും പോയിത്തുലയട്ടെ. സംഗീതം കൊണ്ട് ഇന്ത്യക്ക് പൂമൂടുക!

സ്വാതന്ത്ര്യം 'കൊടുത്തിട്ട്' അറുപതു വര്‍ഷം കഴിഞ്ഞിട്ടും ഇന്ത്യയിലെ 'പക്വതയെത്താത്ത' ഭരണകര്‍ത്താക്കള്‍ക്ക് ദാരിദ്ര്യം മുതല്‍ പരിസരശുചിത്വം വരെയുള്ള അടിസ്ഥാനപ്രശ്‌നങ്ങളൊന്നും പരിഹരിക്കാന്‍ സാധിച്ചിട്ടില്ല എന്ന കൊളോണിയല്‍ മനസ്സിന്റെ ഊറ്റം കൊള്ളലാണ് 'സ്ലംഡോഗ് മില്യണയറി'നെപ്പോലുള്ള ഒരു സിനിമയുടെ പ്രചോദനം എന്ന വസ്‌തുത ഇതിനകം തന്നെ വിമര്‍ശകര്‍ ശക്തമായി ഉന്നയിച്ചു കഴിഞ്ഞു. ഇന്ത്യന്‍ സിനിമ എന്ന തെറ്റായ ഒരു പ്രതിനിധാനം ഈ ചിത്രത്തിനു മേല്‍ ആദ്യമേ കെട്ടിവെക്കപ്പെട്ടിരിക്കുകയാണ്. പല ഘട്ടങ്ങളിലും രീതികളിലും ഇന്ത്യക്കാരുടെ സംഭാവനകള്‍ സ്വീകരിച്ചുകൊണ്ട് ഇന്ത്യന്‍ ഇതിവൃത്തത്തില്‍ നിന്ന് സായിപ്പന്മാര്‍ രൂപപ്പെടുത്തിയതാണ് 'സ്ലംഡോഗ് മില്യണയര്‍' എന്ന് കാര്യം വിശദമാക്കിയാല്‍ മാത്രമേ വസ്‌തുതകള്‍ക്ക് തെളിച്ചമുണ്ടാവുകയുള്ളൂ.

ഡിപ്ളോമാറ്റു കൂടിയായ വികാസ് സ്വരൂപിന്റെ ആദ്യനോവലായ ക്യൂ ആന്റ് എ യെ ആസ്പദമാക്കിയാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. നോവലില്‍ നിന്നുള്ള ഒരു പ്രധാന മാറ്റം മുഖ്യ കഥാപാത്രത്തിന്റെ പേരിലുള്ള മാറ്റമാണ്. രാം മുഹമ്മദ് തോമസ് എന്നാണ് നോവലിലെ കഥാപാത്രത്തിന്റെ പേരെങ്കില്‍ സിനിമയിലത് ജമാല്‍ മാലിക്കായി മാറുന്നു. കൃത്രിമത്വമുണ്ടെങ്കിലും വര്‍ഗീയതയും മതവും പൊള്ളുന്ന പ്രശ്‌നമായ ഇന്ത്യയില്‍ മൂന്നു പ്രധാന മതത്തിലുമുള്ളത് എന്നാലൊന്നില്‍ മാത്രമായി നിശ്ചയപ്പെടുത്താനാവാത്തത് എന്ന നിലക്കുള്ള ഒരു പേരാണ് നോവലിസ്റ്റ് സ്വീകരിക്കുന്നതെങ്കില്‍ അതിനെ മുസ്ളിം എന്ന ഒറ്റ പ്രതിനിധാനത്തിലേക്ക് വെട്ടിച്ചുരുക്കാന്‍ ഡാനി ബോയല്‍ എങ്ങിനെ ധൈര്യപ്പെട്ടു? കുറ്റം, അധ:സ്ഥിതാവസ്ഥ, മാലിന്യം, അധോലോകം, കള്ളക്കടത്ത് എന്നീ അവസ്ഥകളോട് മുസ്ളിം പ്രതിനിധാനത്തെ ചേര്‍ത്തുവെക്കാനുള്ള പ്രചോദനം, ഹോളിവുഡിന്റെ പ്രതിനായക - അപര രൂപീകരണ പ്രക്രിയയില്‍ നിന്നു തന്നെയായിരിക്കണം സംവിധായകനും അവലംബിതതിരക്കഥാകൃത്തിനും ലഭിച്ചിട്ടുണ്ടാവുക. മതവിശ്വാസത്തെയും കുറ്റത്തെയും കൂട്ടിഘടിപ്പിക്കാനുള്ള ചിത്രത്തിന്റെ ശ്രമത്തെ സി എസ് വെങ്കിടേശ്വരന്‍ ഇപ്രകാരം കൃത്യമായി വിലയിരുത്തുന്നു:

മാഫിയത്തലവന്റെ ഫോണ്‍വിളിയെത്തുടര്‍ന്ന് ഏതോ ഇരുണ്ട ദൌത്യം നിര്‍വഹിക്കാനായി തിരക്കിട്ടിറങ്ങുന്ന സലീമിന്റെ നിസ്‌ക്കാരത്തെ-പരമകാരുണികനായ ദൈവത്തോട് മാപ്പു ചോദിക്കുന്ന രംഗം- അതിലും തിരക്കു പിടിച്ചോടുന്ന ഈ ചിത്രം ഇത്രയും സമയമെടുത്ത് വിസ്‌തരിക്കാനുമിടയില്ല. ഒടുവില്‍ സലിം വെടിയേറ്റു മരിക്കുമ്പോഴും ആ മരണത്തെ വീണ്ടും ദൈവവുമായി ബന്ധപ്പെടുത്തുന്നുണ്ട്. (ദൈവം മഹാനാണ് എന്നാണ് സലീമിന്റെ അന്ത്യവചനം). ഒരു തെരുവുഗുണ്ടയുടെ നിത്യ ദൌത്യത്തെയും മരണത്തെയും ഈ രീതിയില്‍ അയാളുടെ ദൈവവുമായി ബന്ധപ്പെടുത്തി അതിന് അടിസ്ഥാനപരമായി മതപരമായ മാനം നല്‍കുന്നതിന്റെ പിന്നിലെ രാഷ്‌ട്രീയം നമുക്ക് അപരിചിതമല്ല. (ഒളിക്കേണ്ട അപമാനങ്ങള്‍/മാതൃഭൂമി ആഴ്ചപ്പതിപ്പ് 2009 ഫിബ്രവരി 15-21)

ബോളിവുഡും ഹോളിവുഡും തമ്മിലുള്ള അഭിമുഖീകരണമാണ് (മീറ്റിംഗ് പോയിന്റ്) സ്ലംഡോഗ് മില്യണയറിന്റെ ശ്രദ്ധേയവിജയത്തിന് കാരണമായത് എന്നതാണ് വാസ്‌തവം. ലളിതാ ഗോപാലന്‍ അവരുടെ പ്രസിദ്ധമായ പഠനത്തില്‍ (സിനിമ ഓഫ് ഇന്ററപ്‌ഷന്‍സ് - ബി എഫ് ഐ /ഓക്സ്ഫോര്‍ഡ് 2002/2003) വ്യാഖ്യാനിക്കുന്നതുപോലെ, ഇന്ത്യക്കു പുറത്തുള്ള സിനിമ തുടര്‍ച്ചയുടെ സിനിമ (സിനിമ ഓഫ് കണ്ടിന്യൂയിറ്റി)യാണെങ്കില്‍, ഇന്ത്യന്‍ സിനിമ ഇടര്‍ച്ചകളുടെ സിനിമ (സിനിമ ഓഫ് ഇന്ററപ്‌ഷന്‍സ്)യാണ്. മൂന്നു തരം ഇടര്‍ച്ചകളാണ് ഇന്ത്യന്‍ സിനിമകളില്‍ പ്രധാനം. നൃത്ത ഗാന സീക്വന്‍സുകള്‍, ഇടവേള, സെന്‍സര്‍ഷിപ്പ് എന്നിവയാണവ. നൃത്തഗാന സീക്വന്‍സുകള്‍ സ്വരൂപിക്കുന്ന പലായനാത്മകമായ ഭാവപശ്ചാത്തലമാണ് ഇന്ത്യന്‍ സിനിമയെ വീണ്ടും വീണ്ടും ജനപ്രിയമാക്കുന്നത്. ഈ രീതികള്‍ ടൈറ്റാനിക്കില്‍ പരീക്ഷിച്ച് ഹോളിവുഡ് വിജയം കൊയ്‌തതാണ്. അതിന്റെ വ്യത്യസ്‌തമായ ആവര്‍ത്തനം തന്നെയാണ് സ്ലംഡോഗിലുമുള്ളത്. ദരിദ്രന്‍ സമ്പന്നനാകുന്ന സാധ്യതകളുടെ കഥയും ഇന്ത്യന്‍ പശ്ചാത്തലത്തില്‍ നിരവധി തവണ പ്രയോഗിച്ച് വിജയം കണ്ടതാണ്. അന്താരാഷ്‌ട്ര ചലച്ചിത്രവിപണയിലേക്ക് ലയിച്ചുചേര്‍ന്നു കഴിഞ്ഞ ബോളിവുഡ് /തമിഴ് സിനിമകളുടെ വളര്‍ച്ചയെ ഗൌരവത്തോടെ ഹോളിവുഡ് കാണുന്നുണ്ടോ എന്നറിയില്ല. എന്തായാലും, ബോളിവുഡിന്റെ വിജയഫോര്‍മുലകളെ കൂടുതല്‍ കൂടുതലായി ഏറ്റെടുക്കാന്‍ ടൈറ്റാനിക്കിനു ശേഷം സ്ലംഡോഗിന്റെയും വിജയം അവരെ പ്രേരിപ്പിച്ചേക്കും.