Friday, March 25, 2011

പ്രചാരണം നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് സഹായകരമോ?

മറ്റേതാനും സംസ്ഥാനങ്ങളോടൊപ്പം കേരളത്തിലും നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണല്ലോ. ടെലിവിഷനിലെ കുറെയധികം സമയവും പത്രങ്ങളുടെ ധാരാളം സ്ഥലവും ഉപയോഗിച്ചുള്ള ചര്‍ച്ചകളും വിശകലനങ്ങളും കുശാലാണെങ്കിലും സാമാന്യ ജനതയിലേക്ക് തെരഞ്ഞെടുപ്പ് ജ്വരമെത്തി എന്നു പറയാറായിട്ടില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയങ്ങളും മുന്നണികള്‍ക്കകത്തെ വിയോജിപ്പുകളും സാധാരണമാണ്. എന്നാല്‍, നീതി പൂര്‍വ്വകമെന്ന മട്ടില്‍ മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നതും ചില ചിന്തകരും പ്രഭാഷകരും ഉന്നയിക്കുന്നതുമായ ഏതാനും കാര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്നത് ഈ ഘട്ടത്തില്‍ ഉചിതമായിരിക്കുമെന്ന് തോന്നുന്നു. തെരഞ്ഞെടുപ്പിലെ പണത്തിന്റെ വര്‍ദ്ധിച്ച ഒഴുക്കിനെ സംബന്ധിച്ചും മുഖ്യധാരയിലുള്ള പാര്‍ടികളുടെയും മുന്നണികളുടെയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും വിജയത്തിലും ജാതി മത സംഘടനകളും ശക്തികളും ചെലുത്തുന്ന സ്വാധീനത്തെ സംബന്ധിച്ചും അമിതമായ ഉത്ക്കണ്ഠ കലര്‍ന്ന വാര്‍ത്തകളും വിശകലനങ്ങളും ധാരാളമായി പ്രസിദ്ധീകരിച്ചു വരുന്നു. ജാതിമതസ്വാധീനത്തെക്കുറിച്ചുള്ള ആലോചന സ്ഥല പരിമിതിയാല്‍ മറ്റൊരു ഘട്ടത്തിലേക്ക് മാറ്റിവെച്ചുകൊണ്ട്; പണം ചിലവിടുന്ന കാര്യത്തെ സംബന്ധിച്ച്, വിപരീതദിശയിലുള്ള ഒരാലോചന പങ്കുവെക്കാനാണ് ഇവിടെ ഉദ്ദേശിക്കുന്നത്.


ഇലക്ഷന് 200 കോടി പൊടിയും... യഥാര്‍ത്ഥ ഉത്തേജകം എന്ന തലക്കെട്ടോടു കൂടി മലയാള മനോരമ ദിനപത്രത്തിലെ ബിസിനസ് മനോരമയില്‍ (2011 മാര്‍ച്ച് 14) പി കിഷോര്‍ എഴുതിയ ലേഖനം അനുസരിച്ച്, തിരഞ്ഞെടുപ്പു കമ്മീഷന്‍ കണക്കനുസരിച്ച് ഒരു സ്ഥാനാര്‍ത്ഥി 16 ലക്ഷം രൂപയേ ചെലവാക്കാന്‍ പാടുള്ളൂ എങ്കില്‍ സാമാന്യബുദ്ധി അനുസരിച്ച് കണക്കാക്കിയാല്‍ 35 ലക്ഷം രൂപയെങ്കിലും ചിലവു വരുമത്രെ. ഈ കണക്കു കൂട്ടല്‍, പരിഹാസരൂപത്തില്‍ സാമ്പത്തിക വിഷയങ്ങള്‍ എഴുതുന്നതില്‍ അഗ്രഗണ്യനായ കിഷോര്‍ ഭംഗിയായി നിര്‍വഹിക്കുന്നുമുണ്ട്. സാധാരണക്കാര്‍ മുതല്‍ ചിന്തകര്‍ വരെയുള്ള വായനക്കാര്‍ ഇത്തരം വാര്‍ത്തകള്‍ വായിക്കുമ്പോള്‍ എന്താണ് കരുതുക? വിലക്ക് വരാതിരിക്കാന്‍ കള്ളം പറയുന്നവരാണ് എല്ലാ മുന്നണി സ്ഥാനാര്‍ത്ഥികളും എന്ന് സകലരും തീരുമാനിക്കും. മാത്രമല്ല, ഇത്രയും സംഖ്യ ഏതു തരത്തിലാണ് പിരിച്ചെടുത്തിട്ടുണ്ടാവുക എന്നോര്‍ത്തും നാം തല പുകക്കും. ഇത്തരം ഉത്ക്കണ്ഠകളൊക്കെയും നല്ലതു തന്നെ. പക്ഷെ, കാര്യങ്ങള്‍ക്കൊരു മറുപുറവുമുണ്ട്.

അതെന്താണെന്നു നോക്കാം. ലോകത്തിലെ ഏറ്റവും വലിയ പാര്‍ലമെന്റ് ജനാധിപത്യങ്ങളിലൊന്നാണ് ഇന്ത്യയിലുള്ളത്. ആധുനിക സമൂഹത്തിന്റെ നിര്‍ണായക പ്രത്യക്ഷമായ ദേശ രാഷ്ട്ര രൂപീകരണത്തിന്റെ നിലനില്‍പിന് ലോകസഭ, നിയമസഭ, ത്രിതല പഞ്ചായത്തുകള്‍ എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പും അവയുടെ സുഗമമായ നടത്തിപ്പും അനിവാര്യമാണെന്ന തിരിച്ചറിവ് ഇത്തരം ഘട്ടങ്ങളില്‍ നാം എന്തിനാണ് മറന്നു പോകുന്നത്? 200 കോടിയാണിവിടെ പറഞ്ഞിരിക്കുന്ന 'വമ്പിച്ച' കണക്ക്. കമ്മീഷന്റെ ഔദ്യോഗിക ചിലവുകള്‍ ഇതിലുമധികം വരും. അതിരിക്കട്ടെ, ഇന്ത്യയുടെ സൈനിക ബജറ്റ് ഒരു ലക്ഷത്തി എഴുപതിനായിരം കോടി രൂപയായിരിക്കെ ഏതാനും ആയിരം കോടികള്‍ തെരഞ്ഞെടുപ്പിനായി ചിലവാക്കുന്നതില്‍ എന്താണ് അപാകതയുള്ളത്? മാത്രമല്ല, സൈനിക സാന്നിദ്ധ്യവും യുദ്ധ ഭീഷണിയും സൃഷ്ടിക്കുന്ന മാരകമായ പരുക്കുകള്‍ ഭേദപ്പെടുത്തണമെങ്കില്‍ തെരഞ്ഞെടുപ്പു പോലുള്ള രാഷ്ട്ര നിര്‍മാണ പ്രക്രിയകള്‍ അത്യന്താപേക്ഷിതവുമാണ്.


എന്തൊക്കെയാണ് സ്ഥാനാര്‍ത്ഥികളുടെയും കക്ഷികളുടെയും ചിലവുകള്‍? വീടുകയറുന്ന പ്രവര്‍ത്തകര്‍ക്ക് കൊടുക്കുന്ന ഭക്ഷണവും പോസ്ററുകളും ചുമരെഴുത്തുകളും ബാനറുകളും ബോര്‍ഡുകളും ഫ്ളെക്സുകളും നോട്ടീസുകളും സ്ളിപ്പുകളും വണ്ടിയോട്ടങ്ങളും ആണ് ചിലവുകള്‍. വോട്ടര്‍മാരെ സ്വാധീനിക്കാനായി പണവും സാരിയും മദ്യവും വിതരണം ചെയ്യുന്നത് തികച്ചും തെറ്റാണെന്നുള്ളതും, അത്തരം പ്രവൃത്തിക്കാരെ അയോഗ്യരാക്കേണ്ടതാണെന്നതുമായ വാദഗതി കൃത്യം തന്നെയാണ്. എന്നാല്‍, അതിനു മുമ്പത്തെ വാചകത്തില്‍ വിശദീകരിച്ച കാര്യങ്ങളോ? അവയെല്ലാം തിരഞ്ഞെടുപ്പു പ്രക്രിയക്ക് അനിവാര്യമാണ്. അവ, തിരഞ്ഞെടുപ്പ് എന്ന ജനാധിപത്യപ്രവര്‍ത്തനത്തിന്റെ സമ്പുഷ്ടതക്ക് അനിവാര്യമായ വിദ്യാഭ്യാസ പ്രക്രിയയാണെന്നതാണ് സത്യം. ഓരോ വോട്ടറുടെയും ബൂത്ത് ഏതാണെന്നും എവിടെയാണെന്നും ക്രമനമ്പര്‍ എത്രയാണെന്നും അടക്കമുള്ള കൃത്യമായ വിവരങ്ങള്‍ എഴുതിയ സ്ളിപ്പുകള്‍ കാടും മലയും കയറിയിറങ്ങിയും പുഴയും തോടും നീന്തിക്കയറിയും വീടായ വീടൊക്കെയും എത്തിക്കുന്നത് ചില്ലറ പണിയാണെന്ന് 'ചിന്തകര്‍'ക്ക് തോന്നുന്നുണ്ടോ? എങ്കില്‍ ഇലക്ഷന് നിന്നിട്ടുള്ള സാംസ്ക്കാരിക നായകരോടെങ്കിലും ഒരു സംശയം ചോദിച്ചാല്‍ മതി; ഉത്തരം കിട്ടും. സ്വതന്ത്ര ഇന്ത്യയില്‍ തെരഞ്ഞെടുപ്പു പ്രക്രിയ ആരംഭിച്ച് 60 വര്‍ഷത്തിലധികം പൂര്‍ത്തിയാവാന്‍ പോകുകയാണ്. ഈ ഘട്ടത്തിലാണ്, ഇത്തരം സ്ളിപ്പുകള്‍ കൊടുക്കേണ്ടത് തെരഞ്ഞെടുപ്പു കമ്മീഷന്‍ തന്നെയാണെന്ന തിരിച്ചറിവ് കമ്മീഷനുണ്ടാകാന്‍ പോകുന്നത്(ഇതു സംബന്ധിച്ച് ഈയിടെ വന്ന വാര്‍ത്തകള്‍ കാണുക). അപ്പോഴാണ്, കഴിഞ്ഞ അറുപത് കൊല്ലമായി നടന്ന നിരവധി തെരഞ്ഞെടുപ്പുകളില്‍ ഈ ജോലി രാഷ്ട്രീയപ്രവര്‍ത്തകര്‍ ചെയ്തുവരികയായിരുന്നു എന്ന സത്യം നാം ഒരിക്കല്‍ കൂടി ഓര്‍മ്മിച്ചെടുക്കാന്‍ ബാധ്യസ്ഥമാകുന്നത്. എന്നിട്ടവരെ പിടിച്ചാണ് പണമൊഴുക്കുന്നവര്‍; ഇവര്‍ നിയമവിരുദ്ധര്‍ എന്ന മട്ടില്‍ പേടിപ്പിക്കുന്നത്. ഇന്ത്യ പോലുള്ള മഹത്തായ ദേശ രാഷ്ട്രത്തിന്റെ ഉദ്ഗ്രഥനവും സ്വാതന്ത്ര്യപ്രക്രിയയും ജനാധിപത്യവത്ക്കരണവും ലോകത്തിന്റെയും മാനവരാശിയുടെ തന്നെയും നിലനില്‍പിന് അത്യന്താപേക്ഷിതമാണ്.

ഇവിടെ പട്ടാള ഭരണമോ മതാധിഷ്ഠിത ഭരണമോ ആണ് നിലവില്‍ വരുന്നതെങ്കില്‍, തോക്കും വെടിയും ആണവബോംബും മറ്റും എടുത്ത് രാജ്യത്തിനകത്തും പുറത്തുമുള്ള ജനങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കുമായിരുന്നു എന്ന കാര്യം തിരിച്ചറിയാന്‍ ഗവേഷണമൊന്നും ആവശ്യമില്ല. അതായത്, തെരഞ്ഞെടുപ്പു കാലത്ത് നാല്‍പ്പതു നാല്‍പ്പത്തഞ്ചു ഡിഗ്രി ചൂടില്‍ വിയര്‍ത്തു കുളിച്ചും ചിറിയിളിഞ്ഞും തെണ്ടി നടന്ന് സ്ളിപ്പും അഭ്യര്‍ത്ഥനയും വിതരണം ചെയ്ത്; എഴുപതും എണ്‍പതും ശതമാനം പോളിംഗുണ്ടാക്കി തെരഞ്ഞെടുപ്പു പ്രക്രിയ വിജയിപ്പിക്കുന്നവര്‍, ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും ജനാധിപത്യപ്രക്രിയയുടെ തുടര്‍ച്ച ഉറപ്പ് വരുത്തുകയും ചെയ്യുന്നതിലൂടെ ലോകസമാധാനത്തിന് ഗണ്യമായ സംഭാവന ചെയ്യുന്നവരാണെന്നര്‍ത്ഥം. ഇവരെയാണ് കേവലമായ മധ്യവര്‍ഗ-വരേണ്യ-പിന്തിരിപ്പന്‍-നാടുവാഴിത്ത ബോധത്തിന് കീഴ്പ്പെടുത്തപ്പെട്ട സാമാന്യധാരണയുടെ കാഴ്ചക്ക് കീഴ്പ്പെടുത്തി, പണം ചുമ്മാ ഒഴുക്കിക്കളയുന്ന ക്രൂരര്‍ എന്ന് പരിഹസിക്കുന്നത്.

തെരഞ്ഞെടുപ്പു കമ്മീഷനിലെ ശേഷന്‍ ഇഫക്ടിനു ശേഷമാണ് ഇത്തരം ജനാധിപത്യ വിരുദ്ധ പ്രചാരണത്തിന് ജനപ്രിയതയും സാമാന്യമായ അംഗീകാരവും ലഭിച്ചു തുടങ്ങിയതെന്നു കാണാം. ജനപ്രിയനായി തീര്‍ന്ന ശേഷന്‍ പില്‍ക്കാലത്ത് ഗുജറാത്തിലും തമിഴ്നാട്ടിലും മറ്റും തെരഞ്ഞടുപ്പില്‍ മത്സരിച്ച് പരാജയം പൂണ്ട് ഇപ്പോള്‍ മുതലമട ആശ്രമത്തില്‍ ഭജനമിരിക്കുകയാണ്. മലയാള സിനിമയില്‍ പത്രപ്പരസ്യം നിയന്ത്രിച്ചതു പോലെ, തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഇതിനകം തന്നെ നിരവധി നിയന്ത്രണങ്ങള്‍ വന്നു കഴിഞ്ഞു. ചുമരെഴുത്ത്, ബാനറുകള്‍, പോസ്റ്ററുകള്‍, എന്നിവയൊക്കെ കടുത്ത നിയന്ത്രണങ്ങളിലൂടെ കടന്നു പോയതിനു ശേഷം മാത്രമേ സ്ഥാപിക്കാനോ എഴുതാനോ പാടുകയുള്ളൂ. ഉടമയുടെ സമ്മതപത്രം വാങ്ങി സൂക്ഷിക്കുകയും വേണ്ടി വന്നാല്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന ചുമരുകളിലും തൊടികളിലും മാത്രമേ ചുമരെഴുത്തും പോസ്ററും ബാനറും പാടുകയുള്ളൂ. നല്ലതു തന്നെ; ഒരാള്‍ക്കിഷ്ടമില്ലെങ്കില്‍ അയാളുടെ ചുമരില്‍ എഴുതിവെക്കുന്നത് മോശം തന്നെയാണ്. എന്നാല്‍, ലക്ഷക്കണക്കിന് നിരക്ഷരരുള്ളതിനാല്‍, ചിഹ്നത്തില്‍ വോട്ടു കുത്താന്‍ പഠിപ്പിക്കുന്നതാരാണ്? ഈ പഠനത്തിലൂടെയാണ്, തെരഞ്ഞെടുപ്പു പ്രക്രിയ മുന്നേറുന്നത്. ഇത്, കേവലമായ മുന്നേറ്റവുമല്ല. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അന്ത്യം എന്നു കരുതിയിരുന്ന അടിയന്തിരാവസ്ഥക്കു ശേഷം ഇന്ദിരാഗാന്ധിയെയും കോണ്‍ഗ്രസിനെയും തോറ്റു തുന്നം പാടിപ്പിക്കാന്‍ നിരക്ഷരരായ ഇന്ത്യക്കാര്‍ക്കു സാധിച്ചു; ബാബരി മസ്ജിദ് തല്ലിപ്പൊളിച്ചതിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശില്‍ കല്യാണ്‍ സിംഗിനെയും സംഘപരിവാറിനെയും പാഠം പഠിപ്പിക്കാനും നിരക്ഷരര്‍ക്ക് സാധ്യമായി. വംശഹത്യാ വിനോദത്തിനു ശേഷം നരേന്ദ്രമോഡിയെ പാഠം പഠിപ്പിക്കാന്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് സാധിച്ചില്ല എന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഹിമാലയന്‍ പരിമിതിയാണെന്ന കാര്യവും മറക്കേണ്ടതില്ല. എന്നാലും, ഇന്ത്യയിലെ ജനാധിപത്യ പ്രക്രിയയുടെ അനിവാര്യതയും ചരിത്രപരതയും നാം ഉയര്‍ത്തിപ്പിടിക്കേണ്ടിയിരിക്കുന്നു. അതിന് തെരഞ്ഞെടുപ്പ് തന്നെയാണ് അടിത്തറയൊരുക്കുന്നത്. ആ അടിത്തറ ശക്തിപ്പെടുത്തുന്നതിനായി വെയിലു കൊണ്ട് സ്ളിപ്പു കൊടുത്തും, ചിഹ്നം വരച്ച് നിരക്ഷരര്‍ക്ക് സഹായമേകിയും പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് സഹായമെത്തിക്കുകയാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ ചെയ്യേണ്ടത്. അതിനു പകരം നിരീക്ഷകരെ അഴിച്ചു വിട്ട് അവരെ പേടിപ്പിക്കുന്ന കമ്മീഷന്റെ ഉദ്യോഗസ്ഥ വാഴ്ച ജനാധിപത്യത്തിന് ഭൂഷണമല്ല എന്ന കാര്യം നാം തിരിച്ചറിഞ്ഞേ തീരൂ.

Monday, March 21, 2011

KEN IS RETIRING





COM KEN IS RETIRING FROM THE SERVICE AS COLLEGE LECTURER IN FAROOK COLLEGE ON 31 03 2011. A FAREWELL FUNCTION IS ARRANGED TODAY AT THE COLLEGE. PL SEE THE NOTICE

Friday, March 18, 2011

ചീത്ത പെണ്ണുങ്ങള്‍





ക്ളോദ് ഷാബ്രോള്‍ സംവിധാനം ചെയ്ത ലെസ് ബിച്ചെസ്(പെണ്‍മാനുകള്‍ അഥവാ പെണ്ണുങ്ങള്‍ അഥവാ ചീത്ത പെണ്ണുങ്ങള്‍/ഫ്രാന്‍സ്-1968) സാംസ്ക്കാരിക രാഷ്ട്രീയത്തെ തികച്ചും വ്യത്യസ്തമായ തലത്തിലാണ് പരിചരിക്കുന്നത്. 1960കളിലെ യൂറോപ്പിനെ പിടിച്ചുകുലുക്കിയ സാംസ്ക്കാരിക വിപ്ളവത്താല്‍ ബാധിക്കപ്പെട്ടവരല്ല ഈ സിനിമയിലെ കഥാപാത്രങ്ങള്‍. അവര്‍ ലൈംഗിക സദാചാര പരിണാമത്തിന്റെ ഇരകളാണെന്ന് വേണമെങ്കില്‍ പറയാം. അങ്ങിനെ പരിണമിക്കുന്ന ലൈംഗിക സദാചാരത്തില്‍ സ്ത്രീ ഏതു സ്ഥാനത്താണുള്ളത്? പുരുഷന്‍ എത്തരക്കാരനായിരിക്കും? എന്നീ അടിസ്ഥാന പ്രഹേളികകളെയാണ് ഷാബ്രോള്‍ അഭിമുഖീകരിക്കുന്നത്. പെണ്‍ കഥാപാത്രങ്ങള്‍ പെട്ടെന്ന് ഉടഞ്ഞുപോകുന്നവരാണെന്ന് തോന്നിപ്പിക്കുന്നു. ആണാകട്ടെ വേട്ടക്കാരന്റേതുപോലെ ഇരയെ തേടിയിറങ്ങിയിരിക്കുകയാണ്. രണ്ട് സ്ത്രീകളും ഒരു പുരുഷനും ചേര്‍ന്ന് രൂപപ്പെടുന്ന പ്രണയ/ലൈംഗിക ത്രികോണം(അഥവാ വൃത്തം), ആസക്തിയും ചിത്തഭ്രമവും അനിവാര്യമായ ദുരന്തവും കൊണ്ട് കൂടിക്കുഴയുന്നു. ലൈംഗികത എന്ന പ്രാഥമികമായ ജൈവ പ്രതിഭാസത്തെ പ്രണയം എന്ന ഉദാത്തമായ വികാര-സങ്കല്‍പ-നിര്‍വഹണമാക്കി വളര്‍ത്താനുള്ള മനുഷ്യരുടെ പ്രേരണകള്‍ നേരിടുന്ന പ്രതിസന്ധികളാണ് മനോഹരമായ ചായത്തില്‍ കലക്കി ഷാബ്രോള്‍ ആവിഷ്ക്കരിക്കുന്നത്. ലെസ് ബിച്ചെസ് പിന്തുടരുന്നത് ഒരു പ്രത്യേക ശൈലിയേയാണ്, ആ ശൈലിയിലൂടെ തന്നെ അത് വിജയം കാണുന്നു എന്നതാണ് വിസ്മയകരമായ കാര്യം. കഥയിലോ അത് എപ്രകാരം പറയുന്നു എന്ന കാര്യത്തിലോ ഷാബ്രോള്‍ അത്ര വേവലാതിപ്പെടുന്നില്ല. തിളക്കമാര്‍ന്നതും അതേ സമയം കണ്ണിന് ആകര്‍ഷകവുമായ നിറങ്ങളുടെ പശ്ചാത്തലത്തില്‍ വിഭാവനം ചെയ്യപ്പെട്ടതും ചിത്രീകരിച്ചതുമായ ഈ സിനിമ അപൂര്‍വ്വമായ അനുഭവങ്ങളിലൊന്നാണ്.


ലൈംഗികത മുഖ്യ പ്രമേയമാണെങ്കിലും കാണികളുടെ ആസക്തികളെ മുതലെടുക്കാനുള്ള ശ്രമമായി ഒരു തരത്തിലും മാറാത്ത വിധത്തില്‍ ഗംഭീരമായ അവതരണമാണ് ലെസ് ബിച്ചെസിനുള്ളത്. കഥാപാത്രങ്ങളുടെ മനോഭാവങ്ങളാലാണ് നാം വശീകരിക്കപ്പെടുന്നത്. വ്യത്യസ്തരായ മൂന്നു പ്രധാന കഥാപാത്രങ്ങള്‍ക്കും ഒരു കാര്യത്തില്‍ സമാനതയുണ്ട്. അവരെല്ലാം അവരവരുടെ ഉള്‍നിലകളോട് അമിതമായി വിധേയപ്പെട്ടിരിക്കുന്നവരാണ്. തങ്ങളുടെ തന്നെ മനസ്സുകളാലും വിചാരങ്ങളാലും ആന്തരിക വികാരങ്ങളാലും വശീകരിക്കപ്പെട്ടവരാണവര്‍. ശാരീരികമെന്നതിനേക്കാള്‍ മാനസികമായ ചലനങ്ങളാണ് അവരെ നിര്‍ണയിക്കുന്നതും നിയന്ത്രിക്കുന്നതുമെന്നും കരുതാവുന്നതാണ്.


പാരീസ് നഗരത്തിലും സെന്റ് ട്രോപ്പെസിലുമായാണ് കഥ നടക്കുന്നത്. കുലീനയായ ധനിക യുവതി ഫ്രെഡെറിക്ക് തെരുവില്‍ ചിത്രം വരക്കുന്ന വൈയില്‍ ആകൃഷ്ടയാകുന്നു. അഞ്ഞൂറു ഫ്രാങ്കിന്റെ ഒരു കറന്‍സി നോട്ട് അവള്‍ക്ക് മുമ്പിലേക്കിട്ട് കൊടുത്താണ് ഫ്രെഡെറിക്ക് വൈയിനെ ഏറ്റെടുക്കുന്നത്. അവര്‍ തമ്മിലുടലെടുക്കുന്ന ലെസ്ബിയന്‍ ബന്ധം സാക്ഷാത്ക്കരിക്കാനായി അവര്‍ സെന്റ് ട്രോപ്പെസിലുള്ള വില്ലയിലേക്ക് പോകുന്നു.
കോമാളികളായ ഏതാനും വേലക്കാരാണ് അവിടെയുള്ളത്. ലെസ്ബിയനിസത്തിലേക്ക് സാമ്പത്തിക സുരക്ഷിതത്വം/കുടുംബം/സ്വകാര്യസ്വത്ത്/വര്‍ഗഘടന എന്ന അടിസ്ഥാന ഘടകത്തെ ഘടിപ്പിക്കാനുള്ള ഷാബ്രോളിയന്‍ ദാര്‍ശനിക തന്ത്രമായും ഇതിനെ കാണാവുന്നതാണ്. എന്നാല്‍, ആര്‍ക്കിടെക്റ്റായ പോള്‍ അവിടെയെത്തുന്നതോടെ ബന്ധങ്ങളും സൌഹൃദങ്ങളും കൂടുതല്‍ സങ്കീര്‍ണമാകുന്നു. വൈയാണ് ആദ്യം അയാളെ വശീകരിക്കുന്നതെങ്കില്‍ പുറകെ ഫ്രെഡെറിക്കും അയാളെ പിടികൂടുന്നു. ത്രികോണ രൂപത്തിലോ വര്‍ത്തുളാകൃതിയിലോ ഉള്ള ഒരു പ്രണയ വനമായി അവര്‍ മാറുന്നു. ചിലര്‍ വിജയിക്കും, ചിലര്‍ പരാജയപ്പെടും അതാണ് ജീവിതം എന്നാണ് ചീട്ടുകളിക്കിടയിലുണ്ടായ വിജയത്തിനിടെ ഫ്രെഡെറിക്ക് പറയുന്നത്. അതാണ് ഈ സിനിമയുടെ മോട്ടിഫ്. കാണികളെ വിഭ്രമിപ്പിച്ചുകൊണ്ട് വിജയത്തിനും പരാജയത്തിനും മുകളില്‍ കരിമ്പടപ്പുതപ്പു വിരിക്കുകയാണ് ഷാബ്രോള്‍ ചെയ്യുന്നത്. ഷാബ്രോളിന്റെ മാതൃകാ ചലച്ചിത്രകാരനായ ഹിച്ച്കോക്കിന്റെ വെര്‍ട്ടിഗോയിലുള്ളതു പോലെ, ഒരു സ്ത്രീ മറ്റൊരു സ്ത്രൈണാത്മാവിലേക്ക് പരകായപ്രവേശം നടത്തുകയോ ഒരാള്‍ മറ്റൊരാളായി മാറുകയോ ഒരാള്‍ മറ്റൊരാളെ ആഗിരണം ചെയ്യുകയോ ചെയ്യുന്നതായി ഈ ഇതിവൃത്തത്തെ വ്യാഖ്യാനിക്കാം. ഒരേ തൊലി, ഒരേ മുടി, ഒരേ വായ, ഒരേ പെരുമാറ്റം, ഒരേ രുചി എന്നിങ്ങനെ തങ്ങള്‍ ഒരാള്‍ തന്നെയല്ലേ എന്ന് ഫ്രെഡറിക്കിനെ പുറകില്‍ നിന്ന് ആശ്ളേഷിച്ച് പട്ടാളക്കത്തി കൊണ്ട് വധിച്ചതിനു(!)ശേഷം വൈ പറയുന്നുണ്ട്. മറ്റൊരാളുടെ സാധനങ്ങള്‍ ഉപയോഗിക്കുന്നത് തൊലി മാറുന്നതു പോലെയാണെന്ന് അവള്‍ മുമ്പൊരിക്കല്‍ പോളിനോടും പറയുന്നുണ്ടല്ലോ.

ലൈംഗികത എന്നത് ഒരവസ്ഥ എന്നതിനേക്കാള്‍ ഒരവസ്ഥയുടെ ലക്ഷണമായി മാറിയിരിക്കുന്നുവെന്നാണ് ഷാബ്രോള്‍ തെളിയിക്കുന്നത്. ബൂര്‍ഷ്വാ ജീവിതത്തിന്റെ അപചയം എന്ന സ്ഥിരം പ്രമേയത്തിലേക്ക് ആ വഴിക്ക് ഷാബ്രോള്‍ എത്തിച്ചേരുന്നു. പ്രണയം, സ്നേഹം, സൌഹൃദം എന്നീ വികാരങ്ങളെ ആധിപത്യ-വിധേയത്വത്തിന്റെ അധികാരക്കളികളാക്കി മാറ്റിയ ബൂര്‍ഷ്വാ വ്യവസ്ഥയെ വെളിപ്പെടുത്തുകയാണ് ഷാബ്രോള്‍ ചെയ്യുന്നത്. അതായത്, ലെസ് ബിച്ചെസ് പ്രണയത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുമുള്ള ഒരു സിനിമയാണെന്നു തോന്നിപ്പിക്കുമെങ്കിലും അത് യഥാര്‍ത്ഥത്തില്‍, അധികാരക്കളിയുടെ ആസക്തിയെക്കുറിച്ചുള്ള സിനിമയാണ്. സമൃദ്ധിയുടെയും വിരസതയുടെയും ലോകത്ത് ആ കളി മാത്രമാണല്ലോ

Saturday, March 12, 2011

മലയാളികളല്ലാത്തവര്‍ക്കാരുണ്ട്?

1. (എ) ഇതും ഒരു പതിനൊന്നു വയസ്സുകാരിയുടെ കഥയാണ്. മറ്റൊരു ധനലക്ഷ്മിയാകാതെ അവള്‍ രക്ഷപ്പെട്ടോടി. മനസ്സിനു മുറിവേല്‍പ്പിച്ചവര്‍ ശരീരത്തിനു കൂടി ക്ഷതമേല്‍പ്പിക്കാന്‍ തുടങ്ങിയപ്പോഴാണ് രാധ ജോലി ചെയ്യുന്ന വീട്ടില്‍ നിന്ന് ഇറങ്ങിയോടിയത്. ജോലി ചെയ്ത് തളര്‍ന്ന പെണ്‍കുട്ടി അവശനിലയില്‍ സമീപവാസിയുടെ വീട്ടില്‍ ചെന്ന് കുടിക്കാന്‍ വെള്ളം ചോദിച്ചു. അപരിചിതയായ പെണ്‍കുട്ടിയുടെ മുഷിഞ്ഞ വേഷവും അവശതയും കണ്ടപ്പോള്‍ അയാള്‍ വിവരങ്ങള്‍ തിരക്കി. എറണാകുളത്തെ ആഡംബരഫ്ളാറ്റില്‍ മൂന്നു വര്‍ഷമായി കഠിന ജോലി ചെയ്തും പീഡനം സഹിച്ചും കഴിയുകയായിരുന്നുവെന്ന് അവള്‍ പറഞ്ഞു. ഹൈക്കോടതിയിലെ അഭിഭാഷകന്റെ വീട്ടില്‍ വെച്ചാണ് അവള്‍ക്ക് കുഞ്ഞു പ്രായത്തില്‍ ദുരിതങ്ങള്‍ ഏല്‍ക്കേണ്ടി വന്നത്. തമിഴിലും അറിയാവുന്ന മലയാളത്തിലും ആയി രാധ തന്റെ ദുരിതങ്ങള്‍ വിവരിച്ചു. ഇടക്കിടെ വിങ്ങിപ്പൊട്ടി.

(ബി) മടിക്കേരിയില്‍ നിന്ന് വീട്ടുവേലക്ക് കാസര്‍ഗോഡേക്ക് കൊണ്ടുവന്ന സഫിയയുടെ തിരോധാനം സമീപ ഭൂതകാലത്ത് പ്രമാദമായ കേസായിരുന്നു. ഗോവയില്‍ കരാറുകാരനായ ഹംസയുടെ വീട്ടില്‍ വേലക്കു നില്‍ക്കുമ്പോഴാണ് സഫിയയെ കാണാതായത്. വീട്ടുവേലക്കിടെ ചൂടുവെള്ളം വീണ് ശരീരമാകെ പൊള്ളലേറ്റ പെണ്‍കുട്ടിയെ കൊലപ്പെടുത്തി ഹംസയുടെ ഗോവയിലുള്ള വര്‍ക്ക് സൈറ്റില്‍ കുഴിച്ചു മൂടുകയായിരുന്നു. (രണ്ടു വിവരണങ്ങളും രാജൂ പോള്‍ തയ്യാറാക്കിയ ഫീച്ചറില്‍ നിന്ന് - രക്ഷപ്പെട്ടോടിയാലും രക്ഷയില്ല - എവിടെ പോകും ഈ പൈതങ്ങള്‍ ? (മംഗളം ഡോട്ട് കോം))

2. കൊച്ചി: വീട്ടു ജോലിക്കു നിന്ന തമിഴ് ബാലികയെ ശാരീരിക പീഡനമേല്‍പ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരു സ്ത്രീ കൂടി അറസ്റില്‍. കൊല്ലപ്പെട്ട ധനലക്ഷ്മിയെ, കേസിലെ ഒന്നും രണ്‍ണ്ടും പ്രതികളായ അഡ്വ. ജോസ് കുര്യനും ഭാര്യ സിന്ധുവിനും കൈമാറിയ ഇടനിലക്കാരിയായ ഷൈലയാണ് അറസ്റിലായത്. പെണ്‍കുട്ടിയെ മൃഗീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ജോസ് കുര്യനെയും ഭാര്യയെയും ശനിയാഴ്ച വൈകീട്ട് ആലുവയിലെ വീട്ടില്‍ കൊണ്ടു പോയി പൊലീസ് തെളിവെടുത്തു. സ്റീലിന്റെ ഫോര്‍ക്ക്, തീക്കൊള്ളി എന്നിവയൊക്കെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ഉപയോഗിച്ചെന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പറഞ്ഞു. കൂടുതല്‍ പണിയെടുപ്പിക്കുന്നതിനാണ് പീഡിപ്പിച്ചത്. ഷൈലക്കെതിരെ ബാലവേല, അടിമക്കച്ചവടം എന്നിവക്കും മറ്റുള്ളവര്‍ക്കെതിരെ കൊലക്കുറ്റത്തിനുമാണ് കേസെടുത്തിരിക്കുന്നതെന്നു സി ഐ പറഞ്ഞു. പൊള്ളലും മര്‍ദനവുമേറ്റ് അവശനിലയിലായ കുട്ടിക്ക് ആന്റിബയോട്ടിക്കുകള്‍ അടക്കമുള്ള മരുന്നു നല്‍കി ചികില്‍സിച്ച ഗവ. വെറ്ററിനറി സര്‍ജനെ (മൃഗ ഡോക്ടര്‍) പോലീസ് ചോദ്യം ചെയ്തു വരുന്നു. ധനലക്ഷ്മിയെ തിളച്ച വെള്ളം ദേഹത്തൊഴിച്ചും കത്തിച്ച ബീഡിക്കുറ്റികളും വിറകുകൊള്ളിയും കൊണ്ടു കുത്തിയുമാണ് പീഡിപ്പിച്ചതെന്ന് പോസ്റുമാര്‍ട്ടത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. കൈവിരലുകള്‍ നിലത്തു വരിച്ചു പിടിപ്പിച്ചു ഷൂ കൊണ്ടു ചവിട്ടുകയും ചെയ്തിരുന്നു. തുടയിലും മുഖത്തും ഫോര്‍ക്കിനു കുത്തി മുറിവേല്‍പ്പിച്ചിട്ടുമുണ്ട്. ധനലക്ഷ്മിയെ വീടിനുള്ളില്‍ ഉടുപ്പിടാന്‍ അനുവദിച്ചിരുന്നില്ലെന്നും പട്ടിക്കൂടു കഴുകാന്‍ ഉള്ളില്‍ കയറ്റിയ ശേഷം അതിനകത്തു പൂട്ടിയിടുമായിരുന്നുവെന്നും നാട്ടുകാരില്‍ ചിലര്‍ ആരോപിച്ചതായി പൊലീസ് വെളിപ്പെടുത്തി. എം ബി എ ബിരുദധാരിയാണ് അക്രമിയായ സിന്ധു. (പത്ര റിപ്പോര്‍ടുകള്‍ മലയാള മനോരമ, ദേശാഭിമാനി, മാധ്യമം തുടങ്ങിയ പത്രങ്ങളില്‍ നിന്ന്).

വിവിധ മലയാള പത്രങ്ങളുടെ അച്ചടി/വെബ് എഡിഷനുകളില്‍ അടുത്ത ദിവസങ്ങളില്‍ കൊടുത്ത വാര്‍ത്തകളും ഫീച്ചറുകളുമാണ് ഇവിടെ എടുത്തെഴുതിയത്. ഒരു കാര്യം ശ്രദ്ധിക്കുക. ടെലിവിഷന്‍ ചര്‍ച്ചകളിലും പത്രങ്ങളിലെ തന്നെ മുഖ്യ പ്രദേശങ്ങളിലും ഈ 'അപ്രധാന'വാര്‍ത്തകള്‍ക്ക് ഇടം കൊടുക്കാറില്ല. എന്നാല്‍, ഷൊര്‍ണൂര്‍ സ്വദേശിനിയായ യുവതി സൌമ്യയെ; പാസഞ്ചര്‍ തീവണ്ടിയിലെ ഒഴിഞ്ഞ ലേഡീസ് കമ്പാര്‍ടുമെന്റില്‍ നിന്ന്, തമിഴനും വികലാംഗനുമായ ഗോവിന്ദച്ചാമി ആക്രമിച്ചതും താഴേക്ക് തള്ളിയിട്ടതും ബോധരഹിതയായ ആ നിസ്സഹായയെ ദാരുണമായി മാനഭംഗപ്പെടുത്തിയതിനു ശേഷം കൊലപ്പെടുത്തിയതുമായ വാര്‍ത്ത ഒരാഴ്ചയിലധികം കാലം പത്രങ്ങളും ചാനലുകളും ആഘോഷിക്കുകയായിരുന്നു. കേരളീയരെയാകെ ഞെട്ടിച്ച ഈ നിഷ്ഠൂര സംഭവത്തിന് വേണ്ടതിലും അല്‍പ്പമധികം പ്രാധാന്യം മാധ്യമങ്ങളില്‍ കൊടുത്തതിനെ നാം വിമര്‍ശിക്കേണ്ടതില്ല. എന്നാല്‍, ഇതുമായി ബന്ധപ്പെടുത്തി വാര്‍ത്തകളുടെ മുനകളും ഏങ്കോണിപ്പുകളും സാമൂഹിക സംവിധാനത്തില്‍ എന്തു ആഘാതങ്ങളാണ് ഉണ്ടാക്കുന്നത് എന്ന് നാം പരിശോധിക്കേണ്ടതുണ്ട്. അങ്ങിനെ പരിശോധിക്കുമ്പോള്‍, മലയാളികളുടെ ആധുനിക വീക്ഷണം എന്ന സങ്കല്‍പം/യാഥാര്‍ത്ഥ്യം പൊള്ളയായ ഒന്നാണെന്ന് തെളിയുമെങ്കിലും അത് നിര്‍വഹിക്കാതെ വയ്യ.

കേരളത്തിനകത്തും പുറത്തുമുണ്ടാകുന്ന അപകട വാര്‍ത്തകള്‍ നമ്മുടെ പത്രങ്ങളും ചാനലുകളും എപ്രകാരമാണ് റിപ്പോര്‍ടു ചെയ്യാറുള്ളത്? വിമാനം തൊട്ട് കാളവണ്ടി വരെയും ബോംബ് സ്ഫോടനം തൊട്ട് തീപ്പിടിത്തം വരെയും സുനാമി തൊട്ട് കെട്ടിടമിടിഞ്ഞ് വീഴല്‍ വരെയും ഉള്ള വിവിധ തരം അപകടങ്ങള്‍ നാടെങ്ങും നടക്കാറുണ്ട്. ഇത്തരം ഏതു സംഭവം നടന്നാലും പത്രത്തിനകത്തും ചാനലിനകത്തും പുറത്തുമായി വിരാജിക്കുന്നവര്‍ക്ക് തല്‍ക്കാലത്തേക്ക് കുശാലായി. ലൈവ് ചര്‍ച്ചകളും സംഭവം നടന്ന സ്ഥലത്തു നിന്നുള്ള ലേഖകന്റെ/ലേഖികയുടെ നേരിട്ടുള്ള വിവരണങ്ങളും കൊണ്ട് കാര്യങ്ങള്‍ ഉഷാര്‍. എന്നാല്‍, ഇത്തരം വാര്‍ത്തകള്‍ ഏതു തരത്തിലാണ് റിപ്പോര്‍ട് ചെയ്യുന്നതെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? അബുദാബിയില്‍ വെള്ളപ്പൊക്കം, ഏഴു മലയാളികള്‍ മരിച്ചു; വേളാങ്കണ്ണിയില്‍ വാഹനാപകടം, ഒരു മലയാളി കുടുംബത്തിലെ ആറംഗങ്ങള്‍ മരിച്ചു; വാളയാറില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു; പത്ത് മലയാളികള്‍ കൊല്ലപ്പെട്ടു എന്നിങ്ങനെ, മരണത്തെ സങ്കുചിത പ്രാദേശികതക്ക് കീഴ്പ്പെടുത്തിയാണ് നമ്മുടെ അച്ചടി/ദൃശ്യ മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യാറുള്ളത്. മലയാളി മരിച്ചാല്‍ കൂടുതല്‍ വലിയ മരണവും മലയാളികളല്ലാത്തവര്‍ മരിച്ചാല്‍ അത് തീരെ നിസ്സാരമായ സംഭവവുമായിത്തീരുന്നതെങ്ങനെയാണ്! നവോത്ഥാനവും ഐക്യ കേരളവും സ്വാതന്ത്ര്യലബ്ധിയും ദേശീയോദ്ഗ്രഥനവും മിശ്രഭോജനവും സാമുദായികൈക്യവും ജനാധിപത്യ ഭരണവും ആധുനികതയും ഉത്തരാധുനികതയും; നിരീക്ഷിക്കാനും വിശദീകരിക്കാനും മലയാളിക്ക് ഈ സങ്കുചിത വീക്ഷണമാണോ ഉണ്ടാക്കിക്കൊടുത്തിട്ടുള്ളത്? പത്രപ്രവര്‍ത്തന പരിശീലകരും പ്രസ് കൌണ്‍സിലും കോടതികളും ഉത്തരം പറയട്ടെ.

ആ ഉത്തരങ്ങള്‍ക്കായി കാത്തു നില്‍ക്കാന്‍ നമുക്ക് സമയമില്ല. കാരണം, ഇത്തരം വീക്ഷണങ്ങളുടെ അതിപ്രസരം, സങ്കുചിത പ്രാദേശിക വികാരങ്ങള്‍ക്ക് അടിപ്പെട്ടുകൊണ്ട് മാത്രം സംഭവങ്ങളെ കാണാനും പ്രതികരിക്കാനും നമ്മെ ശീലിപ്പിച്ചിരിക്കുന്നു. സൌമ്യയുടെ ദാരുണ കൊലപാതകത്തിലുണ്ടായ ഹൃദയ വ്യഥകള്‍ സഫിയയുടെയും ധനലക്ഷ്മിയുടെയും മറ്റനേകം അന്യ സംസ്ഥാന തൊഴിലാളികളുടെ നിഷ്ഠൂരമായ മരണദുരന്തങ്ങളില്‍ നമുക്കില്ലാതെ പോയിരിക്കുന്നു. മാത്രമല്ല, സൌമ്യയെ നിഷ്ഠൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയ ഗോവിന്ദച്ചാമി തമിഴനും വികലാംഗനുമാണെന്ന് നൂറ്റൊന്നു വട്ടം ആവര്‍ത്തിക്കുന്നതിലൂടെ, തമിഴ് വംശജര്‍ക്കും വികലാംഗര്‍ക്കുമെതിരെ കേരളീയ സമൂഹത്തിന്റെ വെറുപ്പും വിദ്വേഷവും വര്‍ദ്ധിപ്പിക്കുന്ന പ്രക്രിയക്കും ആക്കം കൂടുന്നു.

കുറച്ചു കാലം മുമ്പ് എടപ്പാളങ്ങാടിയില്‍, മോഷണം ആരോപിക്കപ്പെട്ട് ഗര്‍ഭിണിയും കറുത്ത തൊലിനിറമുള്ളവളുമായ തമിഴ് വംശജ 'നാട്ടുകാരാ'ല്‍ ആക്രമിക്കപ്പെട്ടത് ചാനലുകളിലും പത്രങ്ങളിലും അപലപിക്കപ്പെടുകയുണ്ടായി. എന്നാല്‍, ആരാണ് ഈ 'നാട്ടുകാരെ' രൂപീകരിച്ചത് എന്ന കാര്യം ഇതിനിടയില്‍ എല്ലാവരും മറന്നു പോയി. അപകടങ്ങളുണ്ടാകുമ്പോഴും ദുരന്തങ്ങളുണ്ടാകുമ്പോഴും സമുദായം തിരിച്ചും സംസ്ഥാനം തിരിച്ചും ഭാഷ തിരിച്ചും വേര്‍തിരിക്കുന്ന മാധ്യമ പ്രവണത തന്നെയാണ് നാട്ടുകാര്‍/അന്യര്‍ എന്ന വിരുദ്ധ ദ്വന്ദ്വം രൂപീകരിക്കുന്നത്.

എ കെ ആന്റണി സര്‍ക്കാരിന്റെ കാലത്ത് മുത്തങ്ങയില്‍ ആദിവാസികള്‍ക്കെതിരെ പൊലീസ് വെടിവെപ്പുണ്ടായതിനെ തുടര്‍ന്ന് സമര നേതാവ് സി കെ ജാനു ഒളിവില്‍ പോകുകയുണ്ടായി. പിന്നീട് പൊലീസ് അവരെ പിടി കൂടിയപ്പോള്‍, മുഖത്തും ദേഹത്തും കടുത്ത മര്‍ദനമേറ്റതിന്റെ പാടുകള്‍ കൊണ്ട് വീര്‍ത്തും കരുവാളിച്ചുമിരുന്നിരുന്നു. 'നാട്ടുകാര്‍' ആക്രമിച്ചു എന്ന പൊലീസ് ഭാഷ്യത്തെ അപ്രകാരം തന്നെ ആവര്‍ത്തിക്കുകയാണ് സ്വതന്ത്ര പത്രങ്ങളും ചാനലുകളും ചെയ്തത്. വയനാടിന്റെ യഥാര്‍ത്ഥ അവകാശികള്‍ അക്രമികളും, ആദിവാസികളെ അധീനപ്പെടുത്തി സ്ഥലം കൈക്കലാക്കിയ കുടിയേറ്റപ്രമാണിമാര്‍ നാട്ടുകാരും ആയി മാറിയ രാസപ്രക്രിയ ആരും കണ്ടില്ലെന്നു നടിച്ചു. ആര്‍ ബാലകൃഷ്ണപിള്ള കുറ്റം തെളിഞ്ഞ് തടവിലടക്കപ്പെടുമ്പോള്‍ വേറിട്ട മാധ്യമങ്ങളടക്കം അദ്ദേഹത്തിന് വീരപരിവേഷം നല്‍കുന്ന ഇക്കാലത്ത് സി കെ ജാനുവിനെ തല്ലിച്ചതച്ച 'നാട്ടുകാരെ' ആരോര്‍ക്കാന്‍!

ഇതില്‍ ഗദ്ദാമയായി ജോലി തേടി പോകുന്നത് അശ്വതി എന്നു പറയുന്ന ഹിന്ദു പെണ്‍കുട്ടിയാണ്. അവള്‍ ഇവിടുത്തെ വേഷങ്ങളും പൊട്ടും കമ്മലും ആഭരണങ്ങളും അണിഞ്ഞ് നടക്കാന്‍ ഇഷ്ടപ്പെടുന്നവളാണ്. എന്നാല്‍ സഊദി അറേബ്യയില്‍ ചെന്നിറങ്ങുമ്പോള്‍ തന്നെ അവളുടെ അസ്തിത്വം നഷ്ടപ്പെടുന്നു. അവള്‍ക്ക് അവളുടെ പേര് പോലും നഷ്ടപ്പെടുന്നു. ഈ അസ്തിത്വം നഷ്ടപ്പെടല്‍ യൂണിവേഴ്സലാണ്. ഞാനതില്‍ ഒരു ഹിന്ദു സ്ത്രീയെ തെരഞ്ഞെടുത്തത് മന:പൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമായാണ്. വിമാനത്താവളത്തില്‍ വെച്ച് മറ്റൊരു സ്ത്രീ (പേരോ വ്യക്തിത്വമോ ഇല്ലാത്ത ഈ 'മറ്റൊരു സ്ത്രീ' മുസ്ളിം സ്ത്രീയാണെന്നത് ശ്രദ്ധേയമാണ്- ലേഖകന്‍) അശ്വതിയോട് ചോദിക്കുന്നു. ഗദ്ദാമയാണോ? ഈ വിമാനത്താവളത്തിന് പുറത്തിറങ്ങുന്നതോടെ നമുക്ക് നമ്മുടെ അസ്തിത്വം തന്നെ ഇല്ലാതാവുമെന്ന് ആ സ്ത്രീ അശ്വതിയോട് പറയുന്നു. (കമലിന്റെ സിനിമാ യാത്രകള്‍ - സമകാലിക മലയാളം വാരിക 18 ഫെബ്രുവരി 2011).

മലയാളികള്‍ അന്യ നാട്ടിലനുഭവിക്കുന്ന അസ്തിത്വ വ്യഥകളും പീഡന പര്‍വ്വങ്ങളും; ഗദ്ദാമ പോലുള്ള സിനിമകളിലൂടെ ആവിഷ്ക്കരിക്കപ്പെടുമ്പോള്‍, ചാനല്‍ ചര്‍ച്ചകളായും കവര്‍ സ്റോറികളായും വരുന്നത് നല്ലതു തന്നെ. എന്നാല്‍, അതേ മലയാളികള്‍ ഭൂരിപക്ഷം അധിവസിക്കുന്ന സ്വതന്ത്ര കേരളത്തില്‍ അന്യ സംസ്ഥാനത്തു നിന്നുള്ളവര്‍ അനുഭവിക്കുന്ന അതിക്രൂരമായ പീഡനങ്ങളെ ചരിത്രത്തിന്റെ ഏതു ന്യായീകരണങ്ങളെടുത്ത് നാം സാധൂകരിക്കും?