Friday, May 27, 2011

വ്യാജ സി ഡി

1965ലെ ഇന്തോ പാക്ക് യുദ്ധത്തിനു ശേഷം ഇന്ത്യന്‍ സിനിമകള്‍ പാക്കിസ്ഥാനില്‍ വാണിജ്യ റിലീസ് ചെയ്യാറില്ല. കറാച്ചിയില്‍ വര്‍ഷം തോറും നടക്കാറുള്ള കാര ഫിലിം ഫെസ്റിവല്‍ പോലുള്ള മേളകളില്‍ മറ്റ് വിദേശ സിനിമകള്‍ക്കൊപ്പം ഇന്ത്യന്‍ സിനിമകളും കാണിക്കാറുണ്ടെങ്കിലും അത് സാമാന്യ പ്രേക്ഷകരിലേക്കെത്തില്ലല്ലോ. 2003ല്‍ നടന്ന മൂന്നാമത് കാര മേളയില്‍ പ്രസിദ്ധ ബോളിവുഡ് സംവിധായകനായ മഹേഷ് ഭട്ട് അദ്ദേഹത്തിന്റെ പാപ് എന്ന സിനിമയുമായെത്തിയിരുന്നു. ബോളിവുഡിലെ മസാല സിനിമകളുടെ വക്താവും പ്രയോക്താവുമായിരിക്കെ തന്നെ കടുത്ത ഫാസിസ്റ് വിരുദ്ധന്‍, യുദ്ധ വിരുദ്ധന്‍, ഇന്തോ-പാക്ക് സൌഹൃദ സൊസൈറ്റി പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ വ്യക്തിത്വം തെളിയിച്ചിട്ടുള്ള വ്യത്യസ്തനാണ് മഹേഷ് ഭട്ട് എന്നത് എടുത്തു പറയേണ്ടതാണ്. ഇന്ത്യാ വിഭജനത്തിനു മുമ്പ് ഒരേ സിനിമയുടെ പ്രേക്ഷകരായിരുന്നവരാണ് ഇന്ത്യക്കാരും പാക്കിസ്ഥാനികളും. രാജാ ഹരിശ്ചന്ദ്രയില്‍ നിന്നാരംഭിക്കുന്നത് ഇന്ത്യന്‍ സിനിമയുടെ മാത്രമല്ല, പാക്കിസ്ഥാനി സിനിമയുടെ കൂടി ചരിത്രമാണ്. ഒരേ തരം ഭാഷകളും ഒരേ തരം സംസ്ക്കാരങ്ങളും ഒരേ തരം സാമ്രാജ്യത്വ ഭൂതകാലവും ഒരേ തരം ഭൂപ്രദേശങ്ങളും ഒരേ തരം കാലാവസ്ഥകളും പങ്കിടുന്ന ഇന്ത്യക്കും പാക്കിസ്ഥാനും തമ്മില്‍ സിനിമ എന്ന ഇരുപതാം നൂറ്റാണ്ടിന്റെ മഹത്തായ മാധ്യമം പങ്കിടാനാവുന്നില്ല എന്നത് കഷ്ടം തന്നെയാണ്. 1990ല്‍ 750ലധികം സിനിമാ തിയറ്ററുകളുണ്ടായിരുന്ന പാക്കിസ്ഥാനില്‍ 2002 ആയപ്പോഴേക്കും അത് 175ഓളമായി കുറഞ്ഞു. നിലവിലുള്ള തിയറ്ററുകളുടെ സ്ഥിതിയാകട്ടെ പരമ ദയനീയമാണു താനും. 2002ല്‍ തന്നെയാണ് പാക്കിസ്ഥാനിലെ ആദ്യത്തെ മള്‍ട്ടിപ്ളെക്സ് കറാച്ചിയില്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചത്. രാജ്യത്താകമാനം മള്‍ട്ടിപ്ളെക്സ് ചെയിനുകള്‍ പണിതുയര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച സിനിപാക്സ് എന്ന കമ്പനി കറാച്ചിക്കു പുറമെ ലഹോര്‍, ഇസ്ളാമാബാദ്, ഫൈസലാബാദ്, ഗുജ്റാന്‍വാല, മുല്‍ത്താന്‍, ഹൈദരാബാദ് എന്നീ നഗരങ്ങളിലെല്ലാമായി 120 സ്ക്രീനുകള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ്.

എന്നാല്‍, പാക്കിസ്ഥാന്‍ വിനോദ വ്യവസായം നേരിടുന്ന പ്രധാന പ്രശ്നം, മള്‍ട്ടിപ്ളെക്സുകള്‍ അടക്കമുള്ള ഈ തിയറ്ററുകളില്‍ കാണിക്കാനാവശ്യമായത്ര സിനിമകള്‍ ലഭ്യമല്ല എന്നതാണ്. അതോടൊപ്പം, തികച്ചും വ്യക്തമായ കാരണങ്ങളാല്‍ പാക്കിസ്ഥാനികള്‍ക്ക് ഇഷ്ടമായ ബോളിവുഡ് സിനിമ കഴിഞ്ഞ നാല്‍പത്താറു വര്‍ഷമായി തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നില്ല എന്നതും അതിഗുരുതരമായ പ്രശ്നമാണ്. ശത്രു രാജ്യങ്ങളായി വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയിലും പാക്കിസ്ഥാനിലും സമാധാനവും സൌഹാര്‍ദ മനോഭാവവും പരസ്പര വിശ്വാസവും ഉറപ്പുവരുത്താന്‍ ക്രിക്കറ്റു കളിക്കുകയും മുഖ്യ ഭരണാധികാരികള്‍ സ്റേഡിയത്തിലൊന്നിച്ചിരുന്ന് കളി കാണുകയും ഇടവേളകളില്‍ ചര്‍ച്ച നടത്തുകയും ഒന്നിച്ച് ഭക്ഷണം കഴിക്കുകയും ഒക്കെ ചെയ്യുന്നുണ്ടെങ്കില്‍ ഏറ്റവും ജനപ്രിയമായ മാധ്യമ-കലാ-വ്യവസായമായ സിനിമക്കു മാത്രം എന്തിനാണ് ഈ അസ്പൃശ്യത കല്‍പ്പിച്ചിരിക്കുന്നത് എന്ന ചോദ്യമാണ് സമാധാന വാദികള്‍ ഉയര്‍ത്തുന്നത്. ബോര്‍ഡര്‍, സര്‍ഫറോഷ്, റോജ പോലുള്ള; പാക്കിസ്ഥാനി വിരോധവും മുസ്ളിം വിരോധവും പ്രകടമാക്കുന്ന നിരവധി സിനിമകള്‍ ഇന്ത്യയില്‍ ഇറങ്ങുകയും വിജയം വരിക്കുകയും ചെയ്യുന്നുണ്ടെന്നത് വസ്തുതയാണ്. അത്തരം യുദ്ധപ്രേരിതവും വിദ്വേഷജനകവുമായ സിനിമകള്‍ ഒഴിവാക്കുന്നതിന് സെന്‍സര്‍ഷിപ്പ് അടക്കമുള്ള എന്തെങ്കിലും ക്രമീകരണങ്ങള്‍ ചെയ്യുന്നതില്‍ തെറ്റില്ല. എന്നാല്‍, നീണ്ട നാല്‍പത്തഞ്ചു വര്‍ഷമായിട്ടും ലോകത്തിലെ രണ്ടാമത്തെ ശക്തമായ സിനിമാ വ്യവസായമായ ബോളിവുഡിന് അതിന്റെ പ്രിയ ഉപഭോക്താക്കളായ പാക്കിസ്ഥാനില്‍ പ്രവേശനം കിട്ടുന്നില്ല എന്നത് കഷ്ടം തന്നെയാണ്.

പക്ഷെ, സിനിമയുടെ മഹത്തായ സ്നേഹ-സാഹോദര്യ-സമാധാന ദൌത്യം ഈ നിരോധനം മൂലം ഇല്ലാതാവുന്നില്ല എന്നതാണ് ഏറ്റവും ശുഭോദര്‍ക്കമായ കാര്യം. അനുപമ ചോപ്ര എഴുതിയ കിംഗ് ഓഫ് ബോളിവുഡ്-ഷാറൂഖ് ഖാന്‍ ആന്റ് ദ സെഡക്റ്റീവ് വേള്‍ഡ് ഓഫ് ഇന്ത്യന്‍ സിനിമ (ബോളിവുഡിലെ രാജാവ്- ഷാറൂഖ് ഖാനും ഇന്ത്യന്‍ സിനിമയുടെ മോഹിതലോകവും -വാര്‍ണര്‍ ബുക്ക്സ് 2007)എന്ന പുസ്തകത്തിന്റെ ഒമ്പതാമത്തെ പേജിലെ ഒരു ഖണ്ഡിക ഇപ്രകാരം പരിഭാഷപ്പെടുത്താം. പാക്കിസ്ഥാനില്‍, ബോളിവുഡിന് വിലക്കപ്പെട്ടതിന്റെ അതിവൈകാരിക കമ്പനം എന്ന സ്ഥാനമാണുള്ളത്. 1965ല്‍ നടന്ന രണ്ടാമത് ഇന്തോ-പാക്ക് യുദ്ധത്തിനു ശേഷം, ഇന്ത്യന്‍ സിനിമകള്‍ ഇറക്കുമതി ചെയ്യുന്നതും പ്രദര്‍ശിപ്പിക്കുന്നതും പാക്കിസ്ഥാന്‍ സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. പക്ഷെ എവിടെ നോക്കിയാലും ബോളിവുഡ് തരംഗം ദൃശ്യമാണ്. റിലീസ് ദിവസം തന്നെ ഏറ്റവും പുതിയ സിനിമകളുടെ കള്ളപ്പകര്‍പ്പുകള്‍ വ്യാപകമായി ലഭ്യമാകും. പ്രാദേശിക ഭാഷയിലുള്ളതും ഇംഗ്ളീഷിലുള്ളതുമായ ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും ഈ പുതിയ ബോളിവുഡ് സിനിമകളുടെ നിരൂപണങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. റേഡിയോ പാക്കിസ്ഥാന്‍ ഹിന്ദി സിനിമാ ഗാനങ്ങള്‍ പ്രക്ഷേപണം ചെയ്യാറില്ലെങ്കിലും; ബോളിവുഡിലെ പുതിയ ഹിറ്റ് നമ്പറുകളും നൃത്തങ്ങളും ഫാഷനുകളും താരങ്ങളുടെ ഗോസിപ്പുകളും ആരാധകര്‍ക്ക് കാണാപ്പാഠമാണ്. കറാച്ചിയിലെയും ലഹോറിലെയും തെരുവോരങ്ങളിലെ കൂറ്റന്‍ പരസ്യപ്പലകകളില്‍ ബഹുരാഷ്ട്ര കമ്പനികളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനായുള്ള പരസ്യങ്ങളില്‍ ഷാറൂഖ് ഖാന്റെ പടുകൂറ്റന്‍ ഫ്ളക്സുകള്‍ നിരന്നു നില്‍ക്കുന്നു. ഷാറൂഖ് ഖാന്റെ പെഷാവറിലുള്ള പൈതൃക ഗൃഹം ടൂറിസ്റുകളുടെ ഒരു സന്ദര്‍ശകകേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. ചലച്ചിത്രകാരനായ മഹേഷ്ഭട്ട് അഭിപ്രായപ്പെട്ടതുപോലെ; ഇന്ത്യയുമായി ഒരു യുദ്ധത്തിന് പാക്കിസ്ഥാനികള്‍ ആഗ്രഹിക്കാത്തതിന്റെ പല കാരണങ്ങളിലൊന്ന് ഷാറൂഖ് ഇന്ത്യയിലാണ് താമസിക്കുന്നത് എന്നതാണ്.

കാര്യങ്ങള്‍ ഇനി ഈ വഴിക്കൊന്ന് വിശദമാക്കി നോക്കുക. പാക്കിസ്ഥാനില്‍ ഇപ്പോള്‍ ജീവിക്കുന്ന സാധാരണക്കാരുടെ, ബോളിവുഡ് സിനിമയോടുള്ള ഭ്രമം കൊണ്ട്; സാമാന്യമായി അതുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന വ്യവസായ-വാണിജ്യ-സര്‍ക്കാര്‍ മേഖലകള്‍ക്ക് യാതൊരു പ്രയോജനവുമില്ല. അതായത്; ബോളിവുഡ് സിനിമാ നിര്‍മാതാക്കള്‍, സംവിധായകര്‍, അഭിനേതാക്കള്‍, മറ്റു സാങ്കേതിക പ്രവര്‍ത്തകര്‍, ഇന്ത്യയിലും പാക്കിസ്ഥാനിലുമുള്ള ചലച്ചിത്ര വിതരണക്കാര്‍, കയറ്റുമതിക്കാര്‍, ഓഡിയോ/വീഡിയോ സിഡി/ഡിവിഡി വില്‍പനക്കാര്‍, പാക്കിസ്ഥാനിലെ തിയറ്ററുടമകള്‍, ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും സര്‍ക്കാരുകള്‍ എന്നിവര്‍ക്കൊന്നും തന്നെ നയാപൈസ വരുമാനമോ ലാഭമോ നികുതിയോ ഈ സിനിമാഭ്രമം കൊണ്ട് ലഭിക്കുന്നില്ല. ആകെ വാണിജ്യ വിജയമുള്ളത്, പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും വ്യാജ സിഡി കോപ്പിയടിക്കാര്‍ക്കും വിതരണക്കാരായ പെട്ടിക്കടക്കാര്‍ക്കുമാണ്. അതായത്, തികച്ചും വാണിജ്യ ഉത്പന്നമായ ബോളിവുഡ് മസാല സിനിമ കൊണ്ട്, മുതല്‍മുടക്ക്/ലാഭം/നികുതി എന്നീ വരുമാന ലഭ്യതകളുണ്ടാകേണ്ട സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും കമ്പനികള്‍ക്കും അതൊട്ടും തന്നെ ഇല്ലാതിരിക്കുന്ന രാജ്യാന്തരവും നിയമവിരുദ്ധവുമായ ഒരു പ്രതിഭാസം അഥവാ പ്രക്രിയയിലൂടെ, രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം കുറച്ചു കാലത്തേക്കെങ്കിലും നീട്ടിവെക്കപ്പെടുന്നു എന്നത് എത്രമാത്രം ആശ്വാസകരമാണ്! സ്വകാര്യ/ഔദ്യോഗിക തലത്തിലുള്ള ഈ ഘടകങ്ങള്‍ക്ക് ലഭ്യമാവുന്ന കോടികള്‍ ലഭ്യമായാലും അവരത് തിരിച്ചു ചിലവഴിച്ചാലും സാധ്യമാവാന്‍ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് സമാധാന വാഴ്ച എന്നതും ശ്രദ്ധിക്കേണ്ടതാണ്.

കലയുടെ നിര്‍വചനങ്ങളിലൊന്ന്, അത് സര്‍ഗാത്മകമായ നിയമലംഘനമാണ് അഥവാ സര്‍ഗാത്മകതയുടെ നിയമലംഘനം ആണെന്നാണ്. ഭാഷയുടെയും വ്യാകരണത്തിന്റെയും ആവിഷ്ക്കാരത്തിന്റെയും സൌന്ദര്യ സങ്കല്‍പങ്ങളുടെയും നിയമങ്ങള്‍ രൂപപ്പെടുന്നതിനു പുറകെ തന്നെ അവ ലംഘിക്കപ്പെടുമ്പാഴാണ് പുതിയ സാഹിത്യം, കല, ഭാവുകത്വം എന്നിവ സൃഷ്ടിക്കപ്പെടുന്നത് എന്നത് കലാ ചരിത്രത്തിലെ ഒരു നിത്യ യാഥാര്‍ത്ഥ്യമാണ്. സദാചാര-കുടുംബ-സമൂഹ നിയമങ്ങളും പലപ്പോഴും മാറ്റിയെഴുതുന്നത്, കലയിലും സാഹിത്യത്തിലും ഉയര്‍ന്നു വരുന്ന നിയമലംഘനങ്ങളുടെ പ്രേരണയാലാണ് എന്നതും ചരിത്രവസ്തുതയാണ്. ഇവിടെ സംഭവിക്കുന്നത് പക്ഷെ, കലാപരമോ സര്‍ഗാത്മകമോ ഭാവുകത്വപരമോ ആയ ഒരു നിയമലംഘനമല്ല. തികച്ചും സാങ്കേതികവും നിയമപരവും വാണിജ്യ പരവുമായ ഒരു നിയമലംഘനം. ആ നിയമലംഘനം തന്നെ ഡിജിറ്റല്‍ സാധ്യതകളിലൂടെ നിയന്ത്രണാതീതമായ രൂപത്തില്‍ ലോകത്തെങ്ങും വ്യാപിച്ചിരിക്കുകയുമാണ്. ഈ വ്യാപനത്തെ ഡിജിറ്റല്‍ പൂര്‍വമായ അഥവാ അനലോഗിലുള്ള നിയമങ്ങള്‍ കൊണ്ടോ പരിഹാര സാധ്യതകള്‍ കൊണ്ടോ നേരിടാനാവില്ല എന്ന യാഥാര്‍ത്ഥ്യത്തെയും നാം അഭിമുഖീകരിച്ചേ മതിയാവൂ. പല തരത്തിലുള്ള തിരിഞ്ഞു നോട്ടങ്ങളും വീണ്ടു വിചാരങ്ങളും നടത്താന്‍ ഈ നിയമലംഘനവും അതിന്റെ പശ്ചാത്തലങ്ങളും നമ്മെ പ്രേരിപ്പിക്കേണ്ടതുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഡിജിറ്റല്‍ കാലഘട്ടത്തിന്റെ സാധ്യതകളും പരിമിതികളും, മുമ്പ് നിലനിന്നിരുന്ന വാണിജ്യ സാധ്യതകളെയും ലാഭങ്ങളെയും പരിമിതപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്തേക്കുമെന്ന യാഥാര്‍ത്ഥ്യം നാം കണ്ണടച്ചതു കൊണ്ട് ഇല്ലാതാവുകയില്ല. അതുകൊണ്ടു തന്നെ ഡിജിറ്റല്‍ വിസ്ഫോടനം തുറന്നു വിട്ട ആ സാധ്യതകളെ, എല്ലാവരും ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. ബോളിവുഡ് സിനിമകളുടെ കള്ളപ്പകര്‍പ്പുകള്‍ പെട്ടിക്കടകള്‍ വഴിയും ഇന്റര്‍നെറ്റ് ഡൌണ്‍ലോഡിംഗ് വഴിയും പാക്കിസ്ഥാനില്‍ പ്രചരിക്കുന്നത്, യുദ്ധ വിരുദ്ധ പ്രസ്ഥാനത്തെ സഹായിക്കുന്നുണ്ടെന്ന നിരീക്ഷണം വാസ്തവമാകാന്‍ തന്നെയാണ് സാധ്യത. വ്യാജ സി ഡി മാത്രമല്ല, ഫാന്‍സ് അസോസിയേഷന്‍ പോലുള്ള മറ്റൊരു സാമൂഹ്യ 'അനൌചിത്യ'ത്തെയും നാം ഈ ഘട്ടത്തില്‍ സ്വാഗതം ചെയ്യേണ്ടി വരും. ഷാറൂഖ് ഖാന്റെ പാക്കിസ്ഥാനിലുള്ള ആരാധകവൃന്ദങ്ങള്‍ എത്ര കണ്ട് സംഘടിതരാണെന്നറിയില്ല.


സംഘടിതരാണെങ്കിലും അല്ലെങ്കിലും അവരുടെ മനോഭാവം നേരത്തെ വ്യക്തമാക്കിയതു പോലെ, ഷാറൂഖ് ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രാജ്യമായ ഇന്ത്യയുമായി ഒരു സംഘര്‍ഷം തങ്ങളുടെ രാജ്യത്തിനുണ്ടാവരുത് എന്ന വികാരം അവരെ നയിക്കുന്നു എന്നത് എത്ര മാത്രം ആശ്വാസകരമാണ്. വേഷ ധാരണങ്ങളിലും ഇതിവൃത്ത പരിചരണങ്ങളിലും ജനവിരുദ്ധവും സ്ത്രീ വിരുദ്ധവുമായ മാതൃകകള്‍ കൊണ്ടാടുന്ന അതേ ബോളിവുഡ് തന്നെയാണ് ഈ ധര്‍മം നിര്‍വഹിക്കുന്നതെന്ന വൈരുദ്ധ്യവും നാം കാണാതിരിക്കേണ്ടതില്ല. തങ്ങള്‍ പങ്കിടുന്ന ഒരു സാംസ്കാരിക ഭൂതകാലത്തിലേക്ക് സഞ്ചരിക്കാന്‍ ഇന്ത്യയിലും പാക്കിസ്ഥാനിലും പുറത്തുമായി ചിതറിക്കിടക്കുന്ന ദക്ഷിണേഷ്യന്‍ സമുദായങ്ങള്‍ക്ക് ബോളിവുഡ് പ്രേരിതമാവുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. സിനിമാ വണിക്കുകളും ഈ വ്യാജ സി ഡി പ്രളയത്തില്‍ നിരാശപ്പെടേണ്ടതില്ല. കാരണം, ബോളിവുഡിനോട് പാക്കിസ്ഥാനികള്‍ക്കുള്ള ഭ്രമം തുടര്‍ച്ചയോടെ നിലനിര്‍ത്താന്‍ ഈ പ്രവണത ഏറെ സഹായകരമാണ്. അടുത്ത വര്‍ഷങ്ങളിലെപ്പോഴെങ്കിലും ഇന്തോ - പാക്കിസ്ഥാന്‍ ഔദ്യോഗിക ചര്‍ച്ചകളില്‍ ഇന്ത്യന്‍ സിനിമകള്‍ പാക്കിസ്ഥാനില്‍ വാണിജ്യ റിലീസിംഗും തിയറ്റര്‍ പ്രദര്‍ശനവും പുനരാരംഭിക്കണം എന്ന ആവശ്യം ഉയര്‍ന്നു വരാനും നിരവധി ആലോചനകള്‍ക്കു ശേഷം അംഗീകരിക്കപ്പെടാനും സാധ്യതയുണ്ട്. ഈ തീരുമാനം പ്രാവര്‍ത്തികമാകുകയാണെങ്കില്‍, ഹിന്ദി സിനിമയെ നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്യാന്‍, ആവേശഭരിതരായ ഒരു പ്രേക്ഷകവൃന്ദത്തെ പാക്കിസ്ഥാനില്‍ സ്ഥിരതയോടെ ബോളിവുഡിനാവശ്യമുണ്ട്. അത് നിലനിര്‍ത്തുന്നത് ഈ വ്യാജ സിഡി ഉപഭോഗമായിരിക്കുമെന്നതുറപ്പാണ്.

Sunday, May 22, 2011

ജനാധിപത്യത്തിനു മേല്‍ ഭൂതബാധകള്‍

വിവിധ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് ഈയടുത്ത് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്നതിനെ തുടര്‍ന്ന് വിവിധ മാനങ്ങളിലും വീക്ഷണകോണുകളിലും അത് വിശകലനം ചെയ്യുകയാണ് മാധ്യമങ്ങളും രാഷ്ട്രീയ ചിന്തകരും. കേരളത്തിലും ബംഗാളിലും ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടിയാണ് മിക്കവാറും എല്ലാ വന്‍ മാധ്യമങ്ങളും സ്വതന്ത്ര ചിന്തകരും ഉദ്ഘോഷിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത്. ഭൂരിപക്ഷ വര്‍ഗീയ ഫാസിസത്തിനും, ആഗോള സാമ്രാജ്യത്വത്തിന്റെ യുദ്ധോത്സുകവും ആക്രാമകവുമായ രാഷ്ട്രീയ-സാമ്പത്തികനയങ്ങള്‍ക്കും എതിരായ മുന്നണി കെട്ടിപ്പടുക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ഇന്ത്യന്‍ ഇടതു പക്ഷം. പാര്‍ലമെന്റിലും പുറത്തുമായി ഇടതു പക്ഷ രാഷ്ട്രീയ കക്ഷികളും ട്രേഡ് യൂണിയനുകളും കര്‍ഷകസംഘടനകളും സാംസ്ക്കാരിക-യുവജന-വിദ്യാര്‍ത്ഥി-മഹിളാ പ്രസ്ഥാനങ്ങളും നടത്തി വരുന്ന ബഹുമുഖപ്പോരാട്ടത്തെ തീരെ ചെറിയ അളവില്‍ പിന്നോട്ടടിപ്പിക്കാന്‍ ഈ പരാജയത്തിന് സാധിച്ചേക്കാമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നയങ്ങളും പ്രയോഗപദ്ധതികളും രൂപപ്പെടുത്തുന്നതിലൂടെ അതിനെ മറികടക്കാവുന്നതേ ഉള്ളൂ. എന്നാല്‍; ഇടതുപക്ഷത്തിന്റെ പരാജയം, കോണ്‍ഗ്രസ് അടക്കമുള്ള വലതുപക്ഷ/മുതലാളിത്താനുകൂല സെക്കുലര്‍ ശക്തികള്‍ക്ക് പോലും പ്രയോജനപ്രദമായ രീതിയിലാണ് വിന്യസിക്കപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയും പ്രവര്‍ത്തനക്ഷമമാകുകയും ചെയ്യുന്നതെന്ന് പറയാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്. ഈ വിടവിലൂടെ വലതുപക്ഷ തീവ്ര/മൃദു ഹിന്ദുത്വ ശക്തികളും ജനാധിപത്യ വിരുദ്ധമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അരാജകവാദികളും രംഗം കയ്യടക്കാനുള്ള സാധ്യത തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഇത്തരത്തിലുള്ള ശക്തികളുടെ കടന്നുവരവിനെ ചെറുക്കാനുള്ള ബാധ്യത കോണ്‍ഗ്രസിനാണെങ്കിലും അത് തിരിച്ചറിഞ്ഞ് അവസരത്തിനൊത്തുയരാന്‍ ആ പാര്‍ടിക്കും അതിനെ നയിക്കുന്നവര്‍ക്കും സാധിക്കുമെന്ന് കരുതുന്നത്; സമീപകാല ചരിത്രമെങ്കിലും ഓര്‍മയുള്ളവര്‍ക്ക് കരണീയമായ കാര്യവുമല്ല.

കോടികളുടെ അഴിമതിയാണ് തമിഴ്നാട്ടിലെ തി മു ക സര്‍ക്കാരും പാര്‍ടിയും നടത്തിപ്പോന്നത്. ടു ജി സ്പെക്ട്രം അഴിമതി മാത്രമല്ല കരുണാനിധിയുടെ പാര്‍ടിയും കുടുംബവും നടത്തിയത്. തമിഴ് സിനിമയും ടെലിവിഷന്‍ ചാനലുകളും കേബിള്‍ ശൃംഖലയും ഡി ടി എച്ചും ഇതിനകം കരുണാനിധിയുടെ കുടുംബം സ്വന്തമാക്കുകയും കുത്തകവത്ക്കരിക്കുകയും ചെയ്തു കഴിഞ്ഞു. സണ്‍ പിക്ച്ചേഴ്സ് കലാനിധി മാരന്‍ വഴങ്കാത്ത (അവതരിപ്പിക്കാത്ത) സിനിമകള്‍ തമിഴിലിറങ്ങുന്നത് ചുരുക്കമാണ്. ഈ കുത്തകകളെ ചോദ്യം ചെയ്യുകയോ അനുസരിക്കാതിരിക്കുകയോ ചെയ്യുന്നവര്‍ അവരെത്ര വലിയവരായാലും ശരി പീഡിപ്പിക്കുന്ന പ്രവണതയും വ്യാപകമാണ്. ഇളയ ദളപതി എന്ന ഓമനപ്പേരിലറിയപ്പെടുന്ന വിജയ് എന്ന സൂപ്പര്‍ താരത്തിന്റെ കാവലന്‍ എന്ന ഹിറ്റ് സിനിമ തിയറ്ററുകളിലെത്താതിരിക്കാന്‍ സണ്‍/മാരന്‍/തി മു ക ശക്തികള്‍ എല്ലാ ശ്രമങ്ങളും നടത്തുകയുണ്ടായി. തമിഴ്നാട്ടിലെ ഒട്ടുമിക്ക സ്വാശ്രയ കോളേജുകളും സ്വകാര്യ സര്‍വകലാശാലകളും ജ്വല്ലറികളും പടുകൂറ്റന്‍ തുണിക്കടകളും ഇതേ കുടുംബത്തിന്റേതാണെന്ന ശ്രുതിയും പ്രബലമാണ്. (ഇത്തരത്തിലുള്ള ഊഹാപോഹങ്ങള്‍ ചിലപ്പോള്‍ പാടെ തെറ്റാവാനും സാധ്യതയുണ്ട്. കേരളത്തില്‍, ഏതാനും വര്‍ഷം മുമ്പ് ഏതു കെട്ടിടം കണ്ടാലും അത് മുരളീധരന്റേതാണെന്നായിരുന്നു ശ്രുതി. പിന്നീട്, അതെല്ലാം പി കെ കുഞ്ഞാലിക്കുട്ടിയുടേതായി. അതിനും ശേഷം എല്ലാ കെട്ടിടവും ആശുപത്രിയും സ്ഥലവും പിണറായിയുടേതാണെന്ന പ്രചാരണവും ശക്തമായിരുന്നു. അതുകൊണ്ട്; സ്വാശ്രയ വിദ്യാഭ്യാസമേഖല, ജ്വല്ലറികള്‍, തുണിക്കടകള്‍ എന്നിവയിലെ തിമുക/കരുണാനിധി പിടിമുറുക്കലിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വെള്ളം കൂട്ടാതെ വിഴുങ്ങേണ്ടതില്ല!).

എന്താണെങ്കിലും തമിഴ് സ്വാഭിമാന പ്രസ്ഥാനത്തിന്റെയും നിരീശ്വരവാദ ആശയത്തിന്റെയും ബ്രാഹ്മണ/ഹിന്ദി/സംസ്കൃത വിരുദ്ധ മുന്നണിയുടെയും പിന്തുടര്‍ച്ചക്കാരെന്നവകാശപ്പെടുന്ന തി മു കക്ക് ചരിത്രത്തില്‍ കിട്ടാന്‍ പോകുന്ന സ്ഥാനം എന്തായിരിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ വയ്യ. കരുണാനിധി സര്‍ക്കാര്‍ നടത്തി വന്ന ക്രൂരമായ ജനാധിപത്യ ധ്വംസനത്തിനെതിരായ ഉജ്വലമായ ജനവിധിയാണ് തമിഴ് ജനത നടത്തിയത്. ഡി എം ഡി കെയുടെയും ഇടതുപക്ഷത്തിന്റെയും പിന്തുണയോടെ, ജയലളിതയും അ തി മു കയും നേടിയ വിജയം തമിഴ്നാട്ടിലെ ജനാധിപത്യ വ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഉതകുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. എന്നാല്‍, ആ പ്രതീക്ഷയെ തല്ലിക്കെടുത്തും വിധത്തില്‍ ഒരു വണ്ണം കൂടിയ പഞ്ചനക്ഷത്ര പൂക്കൂട, 'പരിസ്ഥിതി നാശം വരാത്ത' കനമുള്ള സുതാര്യ പ്ളാസ്റിക്ക് കടലാസില്‍ പൊതിഞ്ഞ് ജയലളിതക്ക് സമര്‍പ്പിക്കപ്പെടുന്നതും അവരത് നിറഞ്ഞ സന്തോഷത്തോടെ വാങ്ങുന്നതും ബ്ളാക്ക് ആന്റ് വൈറ്റിലാണെങ്കിലും തികഞ്ഞ വര്‍ണധാടിയോടെ ദ ഹിന്ദുവിന്റെ ഉള്‍പേജില്‍ മെയ് 17ന് ചൊവ്വാഴ്ച അച്ചടിച്ചു വന്നത്, സമാധാന/മതേതര/പുരോഗമന വാദികള്‍ക്ക് ഉള്‍ക്കിടിലത്തോടെയല്ലാതെ നോക്കാനാവില്ല. കാരണം, എം ജി ആര്‍/രജനീകാന്ത് സിനിമകളില്‍ കാണാറുള്ളതു പോലെ, ആ പഞ്ചനക്ഷത്ര പൂക്കൂട സ്വയമേവ അവതരിച്ച് ജയലളിതക്ക് സമര്‍പ്പിക്കപ്പെടുകയായിരുന്നില്ല. കറുത്തതോ മറ്റോ ആയ നിറത്തില്‍ വരിഞ്ഞു കെട്ടിയ ഒരു ചരടിന്റെ കൂട്ടത്താല്‍ തിരിച്ചറിയപ്പെടുന്ന ഒരു കൈത്തണ്ടയാണ് ആ പൂക്കൂട അമ്മക്ക് സമര്‍പ്പിക്കുന്നത്. ആ കൈത്തണ്ടക്ക് മുകളിലാകട്ടെ നരച്ച താടിയും കണ്ണടയും നരച്ച മുടിയും വാ തുറന്ന ചിരിയുമുള്ള ഒരു മുഖവുമുണ്ട്. അത് മറ്റാരുടേതുമല്ല, സാക്ഷാല്‍ നരേന്ദ്രമോഡിയുടേതു തന്നെ. വികസന രഥയാത്രയുടെയും ഒബാമയുടെ നന്ദി-മറുപടിക്കത്തിന്റെയും എല്ലാ തിരക്കുകളും മാറ്റി വെച്ച് മോഡി, പ്രത്യേക വിമാനം പിടിച്ച് ഗാന്ധി നഗറില്‍ നിന്ന് ചെന്നൈയില്‍ പറന്നെത്തുകയായിരുന്നു. തമിഴ്നാട് അസംബ്ളി ഫലം ദേശീയ രാഷ്ട്രീയത്തിലും പ്രതിഫലിക്കപ്പെടുമെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയുമുണ്ടായി. ഇതു തന്നെ അത്തരമൊരു പ്രതിഫലനമാണല്ലോ! വോട്ടുബാങ്കുകളിലധിഷ്ഠിതമായ രാഷ്ട്രീയക്കാരുടെ ക്യാമ്പിനു പകരം, വികസനം മുഖ്യ അജണ്ടയായെടുത്ത് അതിനോട് പ്രതിജ്ഞാബദ്ധമായ ഒരു രാഷ്ട്രീയ സംസ്കാരം ഇന്ത്യയിലെ രാഷ്ട്രീയ രംഗത്തെ ദ്വിമുഖമാക്കിയിരിക്കുന്നുവെന്നാണ്, മോഡി എന്ന തത്വചിന്തകന്‍ തമിഴ്നാട് ഫലത്തെ വിശകലനം ചെയ്യുന്നത്. തന്റെ 'നല്ല സുഹൃത്തി'ന്റെ വിജയമാണ് ജയലളിതയുടെ വിജയത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്നാണ് മോഡി ആഹ്ളാദിക്കുന്നത്. അഴിമതിക്കും കുടുംബവാഴ്ചക്കുമെതിരായി തമിഴ്നാട് ജനത പ്രതികരിച്ചിരിക്കുന്നുവെന്നും ഇത് രാജ്യത്താകെ ആവര്‍ത്തിക്കപ്പെടുമെന്നും അദ്ദേഹം പ്രവചിക്കുകയുണ്ടായി. കോണ്‍ഗ്രസിന്റെ അഴിമതിക്കൂടാരത്തിനും സോണിയ ഗാന്ധിയുടെ കുടുംബവാഴ്ചക്കും എതിരായി ഇന്ത്യയില്‍ ഉയര്‍ന്നു വരാന്‍ സാദ്ധ്യതയുള്ള ജനവികാരത്തെ മുതലെടുക്കാനുള്ള തന്ത്രമാണ് മോഡിയുടെ വാക്കുകളില്‍ ഒളിഞ്ഞും തെളിഞ്ഞുമിരിക്കുന്നതെന്ന് പറയേണ്ട ആവശ്യം തന്നെയില്ല.

സി പി ഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദ്ധന്‍ ഈ നാണം കെട്ട ചടങ്ങില്‍ സാക്ഷിയായെത്തി എന്നത്, ഇന്ത്യന്‍ ഇടതു പക്ഷത്തെ ലജ്ജാകരമായ അവസ്ഥയിലെത്തിക്കുന്നു. 'എല്ലാവരും ഒരേ ഫീല്‍ഡിലുള്ളവരാണ്; പ്രത്യയശാസ്ത്രങ്ങള്‍ വ്യത്യാസപ്പെട്ടേക്കാം; രാഷ്ട്രീയ പരിപാടികള്‍ വ്യത്യാസപ്പെട്ടേക്കാം; മനുഷ്യരെന്ന നിലക്ക് അത് മര്യാദ മാത്രമാണ്.' ഏതായാലും ഒരു കാര്യം ഉറപ്പായി. കാര്യങ്ങള്‍ തുറന്നു പറയാന്‍ നിവൃത്തിയില്ലാത്തതു കൊണ്ട് മോഡി മുതല്‍ ബര്‍ദ്ധന്‍ വരെയുള്ളവര്‍ക്ക് കാവ്യാത്മകവും തത്വചിന്താപരവുമായ ഭാഷയില്‍ സംസാരിക്കേണ്ടി വന്നിരിക്കുന്നു. ഇന്ത്യയിലെ കവിതയുടെ കൂമ്പടഞ്ഞുവെന്ന് നിരീക്ഷിച്ച നിരൂപകരാരാണ്? അവരെ തിരുത്തുക.

മഞ്ചേശ്വരം, കാസറഗോഡ്, നേമം എന്നീ സീറ്റുകളില്‍ ബി ജെ പി പരാജയപ്പെട്ടത് യു ഡി എഫും എല്‍ ഡി എഫും ക്രോസ് വോട്ട് ചെയ്തിട്ടാണെന്നാണ്, മുഖ്യധാരാ മാധ്യമങ്ങളുടെ കണ്ടെത്തല്‍. അത് സത്യം തന്നെയാകട്ടെ. കാരണം, കേരള സംസ്ഥാനത്തിന്റെ രണ്ടറ്റത്തുമുള്ള സാധാരണക്കാരായ വോട്ടര്‍മാര്‍ക്ക് അവരുടെ പാര്‍ടി നേതാക്ക•ാരേക്കാള്‍ ചരിത്ര ബോധവും രാഷ്ട്രീയ വിവേകവും ജനാധിപത്യ ധാരണയുമുണ്ടെന്നു തന്നെയാണല്ലോ ഇത് തെളിയിക്കുന്നത്. ആ ക്രോസ് വോട്ട് ചെയ്ത വോട്ടര്‍മാരുടെ പേരില്‍ കേരളം അഭിമാനം കൊള്ളുന്നു. എന്നാല്‍, തങ്ങളെ ഇത്തരത്തില്‍ വളരെ കഷ്ടപ്പെട്ട് നിരാകരിക്കുന്ന കേരളീയരോട് നേര്‍ക്കു നേര്‍ അഭിമുഖീകരിക്കാനുള്ള പാകത ബി ജെ പി നേതൃത്വം കാണിക്കുന്നില്ല എന്നതിന്റെ തെളിവാണ്, യു ഡി എഫ് മന്ത്രിസഭാ രൂപീകരണത്തില്‍ അതിഗുരുതരമായ ഇടപെടല്‍ നടത്താനുള്ള അവരുടെ ശ്രമം തെളിയിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് ദേശീയ പാര്‍ടി ഏറ്റെടുക്കണമെന്നുള്ള, മതേതര മുഖംമൂടിയണിഞ്ഞതെന്ന വിധത്തിലുള്ള ആഗ്രഹ പ്രകടനം കേരളത്തിന്റെ ജനാധിപത്യ-ഭരണ ചരിത്രത്തെ അങ്ങേയറ്റം അപഹസിക്കുന്നതും താഴ്ത്തിക്കെട്ടുന്നതുമാണ്. മുസ്ളിംലീഗിനോ കേരളാ കോണ്‍ഗ്രസിനോ വിദ്യാഭ്യാസവകുപ്പ് കൊടുത്താല്‍, അത് കേരള വിദ്യാഭ്യാസ വ്യവസ്ഥയെയും അതുവഴി കേരളസമൂഹത്തെയും തകര്‍ക്കുമെന്നാണല്ലോ ഈ ആവലാതിയുടെ കാതല്‍. ഇന്ത്യന്‍ ഭരണഘടനക്കും തെരഞ്ഞെടുപ്പു കമ്മീഷന്‍ ചട്ടങ്ങള്‍ക്കും കടകവിരുദ്ധമായ ഇത്തരമൊരു അഭിപ്രായം തീവ്ര-വലതുപക്ഷ-വര്‍ഗീയ ശക്തികള്‍ ഉന്നയിക്കുമ്പോള്‍ അത് ചെറുക്കുന്നതിനു പകരം അതിനെ ഒളിഞ്ഞും തെളിഞ്ഞും ഓമനിക്കുകയും താലോലിക്കുകയും ചെയ്യുന്ന രീതി, കപട ഇടതുപക്ഷക്കാരും മൃദു ഹിന്ദുത്വക്കാരും തുടങ്ങിക്കഴിഞ്ഞുവെന്ന അത്യന്തം ഹീനമായ വസ്തുതയും നാം കാണാതിരുന്നു കൂടാ. ഇടതു വലതു മുന്നണികളിലായി പല തവണ അധികാരത്തിലെത്തുകയും, പല വകുപ്പുകള്‍ കൈകാര്യം ചെയ്യുകയും ചെയ്തിട്ടുള്ളവരാണ് മുസ്ളിംലീഗും കേരളാ കോണ്‍ഗ്രസും. അതിന്റെ ഭാഗമായി കേരളം അറബിക്കടലിലൊലിച്ചുപോയിട്ടൊന്നുമില്ല. ഇനിയൊട്ട് ഒലിച്ചു പോകാനും പോകുന്നില്ല. കഴിഞ്ഞതിനു മുമ്പത്തെ യു പി എ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുമ്പ്; ഇന്ത്യന്‍ ജനതയുടെ പിന്തുണ ഉണ്ടായിട്ടും, സോണിയാ ഗാന്ധിയുടെ ഇന്ത്യന്‍ പൌരത്വം ചോദ്യം ചെയ്യുകയും അവരുടെ പ്രധാനമന്ത്രി പ്രവേശം അസാധ്യമാക്കുകയും ചെയ്ത തരത്തിലുള്ള ഇടപെടലാണ് സംഘപരിവാര്‍ ശക്തികള്‍ നടത്തിയത്. ഈ അനുഭവമാണ്, കേരള രാഷ്ട്രീയത്തില്‍ കനത്ത തോതില്‍ നിരാകരണം ഏറ്റുവാങ്ങിയിട്ടും ഇടപെടാനും അതിതീവ്രമായ തരത്തില്‍ വര്‍ഗീയവത്ക്കരിക്കാനുമുള്ള ധൈര്യം അവര്‍ക്ക് പകര്‍ന്നു നല്‍കിയതെന്നു വേണം കരുതാന്‍. എന്‍ഡോ സള്‍ഫാന്‍ നിരോധിച്ചു എന്ന വ്യാജ വാര്‍ത്തയുടെ പേരില്‍ ആഘോഷിക്കപ്പെട്ട കൂട്ട ഉണ്ണാവ്രതത്തില്‍ ബി ജെ പി നേതാക്കള്‍ക്ക് നിരങ്ങാന്‍ കഴിഞ്ഞതിന്റെ ആവേശം കൂടിയാണ് അവരെ യു ഡി എഫ് രാഷ്ട്രീയത്തെയും അതു വഴി കേരള രാഷ്ട്രീയത്തെയും പിടി കൂടാന്‍ പോകുന്ന ഭൂതബാധയായി പരകായപ്രവേശം നടത്താന്‍ പ്രേരിപ്പിക്കുന്നത് എന്നും കരുതാവുന്നതാണ്.