Tuesday, March 31, 2015

സദാചാരം ചില കുറിപ്പുകള്‍ 3 ഏകഭാര്യാത്വം



അത്തരമൊരു കുടുംബരൂപം യുഗ്മ കുടുംബത്തില്‍ നിന്ന് ഏകഭാര്യാത്വത്തിലേക്കുള്ള പരിവര്‍ത്തനത്തെയാണ് കാണിക്കുന്നത്. ഭാര്യയുടെ പാതിവ്രത്യം എന്ന് പറഞ്ഞാല്‍ കുട്ടികളുടെ പിതൃത്വം, ഉറപ്പു വരുത്തുന്നതിനു വേണ്ടി സ്ത്രീയെ പുരുഷന്റെ പൂര്‍ണമായ അധികാരത്തിന് വിധേയയാക്കി. അവളെ കൊല്ലാന്‍ പോലും അയാള്‍ക്ക് അവകാശമുണ്ടെന്നു വന്നു.
ഏറ്റവും പരിഷ്‌കൃതമെന്നും സംസ്‌ക്കാരസമ്പന്നമെന്നും നാഗരികമെന്നും കരുതപ്പെടുന്ന ഏകഭാര്യാത്വ കുടുംബത്തെപ്പറ്റി ഏംഗല്‍സ് ഇപ്രകാരം വിശദീകരിക്കുന്നു: പുരുഷന്റെ പരമാധികാരമാണ് അതിന്റെ അടിത്തറ. സംശയാതീതമായ പിതൃത്വം സന്താനങ്ങള്‍ക്ക് ഉറപ്പു വരുത്തുക എന്നതാണ് ലക്ഷ്യം. കുട്ടികള്‍ക്ക് അഛന്റെ സ്വത്തിന് അവകാശം കിട്ടാന്‍ ഇതാവശ്യമായിരുന്നു. വിവാഹബന്ധം കൂടുതല്‍ ദൃഢമാവുകയും ഉഭയകക്ഷികളില്‍ ആര്‍ക്കെങ്കിലും തോന്നും പോലെ വിഛേദിക്കാവുതല്ലെന്ന് വരികയും ചെയ്തുവെന്നുള്ളതാണ് യുഗ്മവിവാഹത്തില്‍ നിന്ന് ഏകഭാര്യാത്വവിവാഹത്തിനുള്ള വ്യത്യാസം. വിവാഹമോചനം പുരുഷനു മാത്രം അവകാശപ്പെട്ടതായി. ലൈംഗിക നിരങ്കുശത്വം, ആചാരവശാലെങ്കിലും അവന്റെ കുത്തകയായി തന്നെ തുടര്‍ന്നു. സമൂഹത്തിന്റെ പുരോഗതിക്കനുസരിച്ച് ആ അവകാശം അവന്‍ കൂടുതല്‍ കൂടുതല്‍ എടുത്ത് പ്രയോഗിച്ച് പോരുകയും ചെയ്യുു. പക്ഷെ, സ്ത്രീ അവളുടെ പഴയ ലൈംഗിക സ്വാതന്ത്ര്യം ഒന്നു വീണ്ടെടുക്കാന്‍ ആഗ്രഹിച്ചു പോയാലാ? പണ്ടത്തേതിനേക്കാളും കടുത്ത ശിക്ഷയാണ് അവള്‍ അനുഭവിക്കേണ്ടിവരിക.


എംഗല്‍സ് തുടരുന്നു: യാതൊരു കാരണവശാലും പുരുഷനും സ്ത്രീയും തമ്മിലുള്ള രഞ്ജിപ്പിന്റെ ഫലമായിട്ടല്ല ഏകഭാര്യാത്വം ചരിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്; അത് അത്തരം ഒരു രഞ്ജിപ്പിന്റെ ഏറ്റവും ഉയര്‍ന്ന രൂപവും അല്ല തന്നെ. നേരെ മറിച്ച് ഒരു ലൈംഗികവര്‍ഗം മറ്റേതിനെ കീഴ്‌പ്പെടുത്തിയതിന്റെ പ്രതീകമായിട്ടാണ്, ചരിത്രാതീതകാലത്ത് കേട്ടുകേഴ്‌വി പോലുമില്ലാത്ത, ലൈംഗികവര്‍ഗങ്ങള്‍ തമ്മിലുള്ള സംഘട്ടനത്തിന്റെ പ്രഖ്യാപനമായിട്ടാണ് അത് പ്രത്യക്ഷപ്പെട്ടത്. മാര്‍ക്‌സും ഞാനും കൂടി 1946ല്‍ എഴുതിയ അപ്രകാശിതമായ ഒരു പ്രബന്ധത്തില്‍ പറഞ്ഞിരുന്നു: 'പുരുഷനും സ്ത്രീയും തമ്മിലുള്ള തൊഴില്‍ വിഭജനത്തില്‍ ഒന്നാമത്തേത് പ്രസവമാണ്'. ഇന്ന് അതിന്റെ കൂടെ ഇത്രയും കൂടി പറയാം; ചരിത്രത്തില്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്ന വര്‍ഗവൈരുദ്ധ്യം ഏകഭാര്യാത്വ വിവാഹത്തില്‍ പുരുഷനും സ്ത്രീയും തമ്മിലുള്ള വൈരുദ്ധ്യമാണ്. പുരുഷന്‍ സ്ത്രീയെ അടിമപ്പെടുത്തിയത് ആദ്യത്തെ വര്‍ഗമര്‍ദനവും. ഏകഭാര്യാത്വം വലിയൊരു ചരിത്രമുന്നേറ്റമായിരുന്നു. പക്ഷേ, അതേ സമയം തന്നെ അതും അടിമത്തവും സ്വകാര്യസ്വത്തും കൂടി ഉദ്ഘാടനം ചെയ്തത്, ഓരോ മുന്നേറ്റവും അതേ മട്ടില്‍ തന്നെ പിന്നോട്ടടിയായി പരിണമിക്കുന്നു. ഒരു വിഭാഗത്തിന്റെ ക്ഷേമൈശ്വര്യങ്ങളും പുരോഗതിയും മറ്റൊരു വിഭാഗത്തിന്റെ ദുരിതത്തിലും അധോഗതിയിലും നിന്നു മാത്രം ജനിക്കുന്ന, ഒരു യുഗത്തെയാണ്. അത് ഇന്നും തുടര്‍ന്നു പോരുന്നു. നാഗരിക സമൂഹത്തിന്റെ കോശരൂപമാണത്. പില്‍ക്കാലത്ത് പൂര്‍ണവികാസം നേടിയ വൈപരീത്യങ്ങളുടെയും വൈരുദ്ധ്യങ്ങളുടെയും സ്വഭാവം അതില്‍ നമുക്ക് കണ്ടെത്തുകയും ചെയ്യാം.
മനുഷ്യസ്വാതന്ത്ര്യത്തിന് കുടുംബം എത്രമാത്രം വിഘാതമാണെ ധാരണയും എംഗല്‍സ് മുന്നോട്ടു വെക്കുന്നു: നിയമപരമായ പ്രത്യേക ആനുകൂല്യങ്ങളൊന്നും കൂടാതെ തന്നെ പുരുഷന് കുടുംബത്തില്‍ അധീശസ്ഥാനം നേടിക്കൊടുക്കുന്നു. കുടുംബത്തില്‍ അയാള്‍ ബൂര്‍ഷ്വയും ഭാര്യ തൊഴിലാളിയുമാണ്. തൊഴിലാളി-മുതലാളി ബന്ധത്തിലെ പോലെ തന്നെ സ്ത്രീയുടെ മേല്‍ പുരുഷന്‍ അടിച്ചേല്‍പ്പിക്കുന്ന അധീശത്വത്തിന്റെ ശരിയായ സ്വഭാവവും അത് തുടച്ചു മാറ്റി പകരം യഥാര്‍ഥ സാമൂഹ്യസമത്വം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും ശരിക്കും ബോധ്യപ്പെടണമെങ്കില്‍ അതിന് ആദ്യമായി വേണ്ടത് നിയമത്തിന്റെ മുമ്പില്‍ സ്ത്രീക്കും പുരുഷനും പൂര്‍ണമായ തുല്യത ലഭിക്കുകയാണ്. സ്ത്രീയുടെ മോചനത്തിനുള്ള പ്രഥമോപാധി സ്ത്രീവര്‍ഗത്തെ ഒന്നടങ്കം പൊതുസേവനത്തുറകളിലേക്ക് പുന:പ്രവേശിപ്പിക്കുകയാണെന്നും അതു സാധിക്കണമെങ്കില്‍ സമൂഹത്തിന്റെ സാമ്പത്തിക യൂണിറ്റായി വര്‍ത്തിക്കുന്ന ഈ ഒറ്റയൊറ്റയായ കുടുംബം ഇല്ലാതായിത്തീരണമെന്നും അപ്പോള്‍ മനസ്സിലാവും.


#‎monogamy‬ ‪#‎morality‬ ‪#‎sadaachaaram‬ ‪#‎frederic‬ engels ‪#‎family‬

Monday, March 30, 2015

സദാചാരം - ചില കുറിപ്പുകള്‍ 2 കുടുംബം


വിവിധങ്ങളായ കാലഘട്ടങ്ങളിലും പ്രദേശങ്ങളിലും, വിവിധങ്ങളായ കുടുംബഗണങ്ങള്‍ നിലിനിന്നിട്ടുണ്ട്. എന്നാല്‍ പിതൃമേധാവിത്ത കുടുംബങ്ങള്‍ക്കായിരുന്നു വളരെ വലിയ മുന്‍തൂക്കം. കൂടാതെ ബഹുഭാര്യാത്വം നിലവിലുള്ള പിതൃമേധാവിത്ത കുടുംബങ്ങളെ ഏകഭാര്യാത്വം നിലവിലുള്ളവ കൂടുതല്‍ കൂടുതല്‍ അതിജീവിച്ചിട്ടുമുണ്ട്. പാശ്ചാത്യ രാജ്യങ്ങളില്‍, ക്രിസ്തുമതത്തിന്റെ വരവിനു മുമ്പുള്ള കാലഘട്ടങ്ങളില്‍ നിലവിലിരുന്നതു പോലുള്ള സദാചാരസംഹിതയുടെ മുഖ്യലക്ഷ്യം, പിതൃമേധാവിത്ത കുടുംബത്തിന് നിലനില്‍ക്കാന്‍ സാധ്യമായ അളവോളം സ്ത്രീകളുടെ ചാരിത്ര്യശുദ്ധി സംരക്ഷിക്കുക എന്നതായിരുന്നു; കാരണം, പിതൃത്വം അനിശ്ചിതമാണ്.
മനുഷ്യവംശത്തിന്റെ ചരിത്രം പുരോഗതിയിലേക്കുള്ള ഒരു പ്രയാണമായി കരുതുന്ന അമേരിക്കന്‍ നരവംശശാസ്ത്രജ്ഞനായ ലെവിസ് എച്ച് മോര്‍ഗന്‍ തന്റെ പ്രാചീന സമൂഹം എന്ന പഠനത്തില്‍ കുടുബം എന്ന സങ്കല്പന/പ്രയോഗത്തെ ഇപ്രകാരം രേഖീകരിക്കുന്നു. സഹോദരന്മാരും സഹോദരിമാരും തമ്മില്‍ ലൈംഗിക ബന്ധം സാധിച്ചിരുന്ന ഘട്ടം - സഹോദരന്മാര്‍ തമ്മില്‍ തമ്മില്‍ അവരുടെ ഭാര്യമാരെയും സഹോദരിമാര്‍ തമ്മില്‍ തമ്മില്‍ അവരുടെ ഭര്‍ത്താക്കന്മാരെയും പങ്കിടുന്ന ഘട്ടം - ബഹുഭാര്യാത്വം - പ്രത്യേകം താമസമാക്കുന്നില്ലെങ്കിലും ഏക പതീ/പത്‌നി വ്രത കുടുംബം - ആധുനിക കാലത്തുള്ളതു പോലെ, ഒരു ഭാര്യയും ഒരു ഭര്‍ത്താവും ചേര്‍ന്ന് പ്രത്യേകം മാറിത്താമസിച്ചു കൊണ്ട് രൂപീകരിക്കുന്ന കുടുംബം.
മോര്‍ഗന്റെ ഗവേഷണ നിരീക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തി ഫ്രെഡറിക് ഏംഗല്‍സ് കൂടുതല്‍ സുവ്യക്തമായ നിഗമനങ്ങളിലെത്തിച്ചേര്‍ന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍; തായവകാശം തുടച്ചു മാറ്റപ്പെട്ടത് സ്ത്രീവര്‍ഗത്തിന് സംഭവിച്ച ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയായിരുന്നു. പുരുഷന്‍ വീട്ടിനികത്തെ ഭരണവും കൈയടക്കി. പുരുഷന്റെ കാമവെറിയുടെ ഇരയായി, സന്തത്യുത്പാദനത്തിനുള്ള വെറും ഉപകരണമായി സ്ത്രീ തരം താഴ്ത്തപ്പെട്ടു. പുരുഷന്റെ സാര്‍വഭൗമത്വം ഈ ഘട്ടത്തില്‍ ഉയര്‍ന്നു വന്ന പിതൃമേധാവിത്ത കുടുംബത്തില്‍ തെളിഞ്ഞു കാണാം. ബഹുഭാര്യാത്വമല്ല, കുടുംബത്തലവനു കീഴില്‍ സ്വതന്ത്രരും അടിമകളുമായ ഒരു കൂട്ടം ആളുകള്‍ ഒരു കുടുംബമായി കഴിയുക എതാണ് അതിന്റെ മുഖ്യ സവിശേഷത. റോമാക്കാര്‍ക്കിടയിലാണ് അതിന്റെ ഉത്തമമായ മാതൃക നിലനിന്നിരുന്നത്. കുടുംബം എന്ന വാക്കിനു തന്നെ ഭര്‍ത്താവും ഭാര്യയും അവരുടെ കുട്ടികളും എന്ന അര്‍ത്ഥമല്ല ആദ്യകാലത്തുണ്ടായിരുത്. അടിമകള്‍ എന്നുമാത്രമേ ഇതിന്റെ മൂലപദം കൊണ്ട് അര്‍ത്ഥമാക്കിയിരുന്നുള്ളൂ. കൊല്ലിനും കൊലക്കും അധികാരമുള്ള ഒരു കുടുംബത്തലവനു കീഴില്‍ ഭാര്യയും മക്കളും അടിമകളും ഉള്‍പ്പെടുന്ന പുതിയ സാമൂഹ്യഘടകത്തെക്കുറിച്ച് വ്യവഹരിക്കാന്‍ റോമക്കാര്‍ കുടുംബം എന്ന വാക്ക് കണ്ടുപിടിച്ചു. കൃഷിയും നിയമാനുസൃതമായ അടിയായ്മയും തുടങ്ങിയതിനു ശേഷമാണ് ആ കുടുംബരൂപം പ്രത്യക്ഷപ്പെട്ടത് എന്ന് വ്യക്തമാക്കിയതിനു ശേഷം, മാര്‍ക്‌സ് പറയുന്നു. ആധുനിക കുടുംബത്തിനകത്ത് അടിമത്തം മാത്രമല്ല അടിയായ്മയും അതിന്റെ ബീജരൂപത്തില്‍ അന്തര്‍ഭവിച്ചിട്ടുണ്ട്. കാരണം, ആദിമുതല്‍ക്കെ അത് കൃഷിപ്പണിയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതാണ്. സമൂഹത്തിലും അതിന്റെ ഭരണകൂടത്തിലും പില്‍ക്കാലത്ത് വന്‍തോതില്‍ രൂപം കൊണ്ട സകല വൈരുദ്ധ്യങ്ങളുടെയും തന്മാത്രാരൂപങ്ങള്‍ അതിലടങ്ങിയിട്ടുണ്ട്.
#kudumbam #sadaachaaram #family #morality #Patriarchy

Sunday, March 29, 2015

സദാചാരം - ചില കുറിപ്പുകള്‍ 1 ആമുഖം




ധാര്‍മിക ജീവിതത്തിന് അത്യന്താപേക്ഷിതമായ ആചാരം എന്നും നീതിശാസ്ത്രം അനുശാസിക്കുന്ന ആചാരം എന്നും ചാരിത്ര പാലനം എന്നുമാണ് ശബ്ദസാഗര(മലയാള നിഘണ്ടു)ത്തില്‍ സദാചാരം എന്ന പദത്തിന് കൊടുത്തിരിക്കുന്ന അര്‍ത്ഥ വ്യാഖ്യാനങ്ങള്‍. മറഞ്ഞിരിക്കുന്നതോ തുറന്നിരിക്കുന്നതോ ആയ ഈ അര്‍ത്ഥവ്യാഖ്യാനങ്ങളിലൂടെ തന്നെ പ്രവര്‍ത്തിക്കുന്ന ഒരു പ്രത്യയശാസ്ത്രമായി സദാചാരം ഇക്കാലത്തിനിടയില്‍ മാറിത്തീര്‍ന്നിരിക്കുന്നു.
വ്യക്തിക്കു മേല്‍ നിര്‍ദേശിക്കപ്പെടുന്ന കുറെയധികം മൂല്യങ്ങളും പ്രയോഗത്തിന്റെ നിയമങ്ങളും ആണ് സദാചാരം എന്ന പ്രത്യയശാസ്ത്രം.



കുടുംബം, വിദ്യാഭ്യാസം, മതം, ജാതി, പള്ളി, പൊലീസ്, കോടതി, രാഷ്ട്രീയ കക്ഷികള്‍, സാമൂഹ്യ സംഘടനകള്‍, സമുദായ നേതൃത്വം, കല, സിനിമ, സാഹിത്യം എന്നിങ്ങനെയുള്ള സ്ഥാപനങ്ങളുടെ ചികിത്സാ കുറിപ്പടികള്‍ വഴിയാണ് സദാചാരം നടപ്പില്‍ വരുന്നതും പ്രവര്‍ത്തനക്ഷമമാകുന്നതും.
ലൈംഗിക സദാചാര സംഹിതയുടെ പ്രത്യഘാതങ്ങള്‍ എറ്റവുമധികം വൈവിധ്യപൂര്‍ണമാണ് - വ്യക്തിപരവും വൈവാഹികവും കുടുംബപരവും, പ്രാദേശികവും ദേശീയവും അന്തര്‍ദേശീയവും ആയി, ഇവയില്‍ ചില കാര്യങ്ങളില്‍ ഈ പ്രത്യാഘാതങ്ങള്‍ നല്ലതും മറ്റു ചിലവയില്‍ മോശവുമായേക്കും. പ്രകൃതി നല്‍കിയതു മാത്രമല്ല, സംസ്‌ക്കാരമായിത്തീര്‍ന്നതും - അതുയര്‍ന്നതോ താഴ്ന്നതോ ആവട്ടെ - ആയ ഘടകങ്ങള്‍ക്ക് ലൈംഗിക ജീവിതത്തില്‍ പങ്കുണ്ട്. സ്ത്രീ പുരുഷ ബന്ധങ്ങള്‍, സമ്പദ് ഘടനയും ശാരീരികാവശ്യവും തമ്മിലുള്ള സംയുക്തസ്വാധീനത്തിന്റെ വെറും പ്രകാശനമല്ല. ഇത്തരം ബന്ധങ്ങളില്‍ വരുന്ന മാറ്റങ്ങളെ സമൂഹത്തിന്റെ സാമ്പത്തികാടിത്തറയുമായി ബന്ധപ്പെടുത്തി തത്ത്വശാസ്ത്രത്തില്‍ നിന്ന് പൂര്‍ണമായി വേര്‍പെടുത്തി പരിശോധിക്കാനുമാവില്ല. രണ്ടു പേര്‍ പ്രണയിക്കുകയും മൂന്നാമതൊരു വ്യക്തിക്ക് ജന്മം നല്‍കുകയും ചെയ്യുന്നത് സാമൂഹ്യമായ ഒരു സങ്കീര്‍ണ പ്രക്രിയയാണ്. ഇതില്‍ സമുദായത്തോടുള്ളതും സമുദായത്തിന് തിരിച്ച് വ്യക്തിയോ(കളോ)ടുള്ളതുമായ കര്‍ത്തവ്യങ്ങളുടെ തലങ്ങളുമുണ്ട്.
കണ്ടാലറക്കുന്ന ലജ്ജാഗോഷ്ഠികള്‍ക്കും ആര്‍ത്തി പൂണ്ട ഉള്ളിലിരിപ്പുകള്‍ക്കുമിടയിലായി പിളര്‍ന്നു പോയ കേരളീയരുടെ ലൈംഗിക കാമനകള്‍, സദാചാര-ക്രമ സമാധാനപ്രശ്‌നങ്ങള്‍ മാത്രമല്ല, സാമൂഹ്യ-രാഷ്ട്രീയ പ്രതിസന്ധിയുമാണെ് നാം തിരിച്ചറിയണം.
സാമ്പത്തികവും സൈനികവുമായ ഭൗതികാധിനിവേശത്തോടൊപ്പം കൊളോണിയല്‍ സമൂഹങ്ങളുടെ ആത്മീയചിന്താലോകങ്ങളെ കീഴ്‌പ്പെടുത്താന്‍ മിഷണറി പ്രവര്‍ത്തനങ്ങളെ കൈയാളായി നിയോഗിച്ച കൊളോണിയലിസം പക്ഷേ, കോളനികളില്‍ തികച്ചും പ്രയോജനമാത്രപരമായൊരു മൂല്യാധിനിവേശമാണ് സാധിച്ചത്. നഗ്നമായ പണാധിപത്യത്തോടും അതോടു ചേര്‍ന്ന വ്യഭിചാരവൃത്തികളോടുമൊപ്പം, യൂറോപ്പ് തന്നെയും കൈയൊഴിച്ച മധ്യകാല ക്രിസ്തീയ മൂല്യസംഹിതകളെ ഈ പിന്നോക്ക സാമൂഹിക ഘടനകള്‍ക്കു മേല്‍ പ്രതിപ്രവര്‍ത്തിപ്പിക്കുകയും ആധിപത്യത്തിന്റെ പുതിയൊരു പാഠം തീര്‍ക്കുകയുമാണവര്‍ ചെയ്തത്. കൊളോണിയല്‍ സമൂഹങ്ങള്‍ക്ക് തുടര്‍ന്ന് സ്വന്തം ഭൂതകാലത്തെ ഈ സങ്കരജീവിതസ്വത്വത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുക തന്നെ എളുപ്പമല്ലാതായിത്തീരുകയും ചെയ്യുന്നു. മാത്രവുമല്ല, ഒഴുകിപ്പോയ ചരിത്രകാലത്തെപ്പോലെ തന്നെ, അതതേപടി ഇനി തിരിച്ചുപിടിക്കുക അസാധ്യമായൊരു സങ്കല്‍പസ്വപ്നം മാത്രവുമാണ്.