Wednesday, April 22, 2015

സദാചാരം ചില കുറിപ്പുകള്‍ 20 References :




1.    The History of Sexuality (Three volumes) – Michel Foucault
2. കുടുംബം, സ്വകാര്യ സ്വത്ത്‌, ഭരണകൂടം എന്നിവയുടെ ഉദ്‌ഭവം(മലയാള പരിഭാഷ) - ഫ്രെഡറിക്‌ എംഗല്‍സ്‌
3. ശബ്‌ദസാഗരം (മലയാള നിഘണ്ടു) - എഡിറ്റര്‍മാര്‍ - ഡോ. ബി സി ബാലകൃഷ്‌ണന്‍, പ്രൊഫ. കെ എസ്‌ നാരായണപിള്ള
4. പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം - പി ഭാസ്‌ക്കരനുണ്ണി
5. കേരളം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ - പി ഭാസ്‌ക്കരനുണ്ണി
6. ലൈംഗിക ഉദാരീകരണം - പരിസരവും രാഷ്‌ട്രീയവും - എഡിറ്റര്‍ - കെ ഇ എന്‍
7. പൗരിയുടെ നോട്ടങ്ങള്‍ - ജെ ദേവിക

8.    Ancient Society – Lewis H Morgan
9.    Visual Pleasure and Narrative Cinema – Laura Mulvey
10. അഴിക്കാനും ആടാനും തുനിഞ്ഞിറങ്ങിയവര്‍ തന്നെ നാം - തെരുവില്‍ ചുംബനസമരക്കാര്‍ക്ക്‌ ഒരു സന്ദേശം - ജെ ദേവിക

#historyofsexuality #originoffamilyprivatepropertyandthestate

Tuesday, April 21, 2015

സദാചാരം ചില കുറിപ്പുകള്‍ 19 ഉപസംഹാരം




നാളെ ലൈംഗികത വീണ്ടും നല്ലതായിത്തീരുകയും വിമോചിപ്പിക്കപ്പെടുകയും തന്നെ ചെയ്യും. അപ്പോള്‍, വിപ്ലവവും ആഹ്ലാദവും; വിപ്ലവവും മറ്റ് ശരീരങ്ങളും എന്ന വിധത്തില്‍ നാം കാലത്തെയും മാനവികതയെയും ആഘോഷിക്കും. സ്വകാര്യസ്വത്തുടമസ്ഥതാ ബന്ധങ്ങളുടെയും അതോട് ചേര്‍ന്ന മധ്യകാലികതയുടെയും വര്‍ത്തമാന പണാധിപത്യത്തിന്റെയും പിടിയില്‍ നിന്ന് സ്ത്രീ-പുരുഷ ബന്ധങ്ങളെയും ലൈംഗികതയെയും നിര്‍മുക്തമാക്കുകയെന്ന മാനവിക കടമകളുമായി നാം മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. പാതിവ്രത്യവും പാപലൈംഗികതയും ഒരു വശത്തും വേശ്യാവൃത്തിയും വ്യഭിചാര ലൈംഗികതയും മറുവശത്തുമെന്നിങ്ങനെ കാല്‍പനികവും പ്രായോഗികവുമായ രണ്ടറ്റങ്ങളിലേക്ക് വലിച്ചു നീട്ടി ഒന്ന് മറ്റൊന്നിനെ മുന്നുപാധിയാക്കുന്ന ഇന്നത്തെ കുടുംബ സാമൂഹിക ഘടനാദിത്വത്തിനു പകരം മാനുഷികമായൊരു സമൂഹനിര്‍മിതിയാണാവശ്യം.


#pleasure #sexuality


Monday, April 20, 2015

സദാചാരം ചില കുറിപ്പുകള്‍ 18 കേരളീയ സദാചാരവും സദാചാര പോലീസും




മുന്‍ പോസ്റ്റുകളില്‍ പ്രതിപാദിച്ച അവസ്ഥകളുടെയും കൊളോണിയല്‍ ഭരണ-വിദ്യാഭ്യാസം വഴി ലഭിച്ച വിക്‌ടോറിയന്‍ സദാചാരത്തിന്റെയും ഒരു കൂട്ടായ്മയിലാണ് കേരള സദാചാരം പ്രവര്‍ത്തിക്കുന്നത്. അതിന്റെ സ്വയം പ്രഖ്യാപിത കാവലാളുകളായിട്ടാണ് സദാചാര പോലീസ് ചാടിവീഴുന്നത്. സദാചാര പോലീസിനെതിരായ ഗീര്‍വാണങ്ങളില്‍ യാതൊരു കാര്യവുമില്ല. പൊതു സദാചാരം മാനവികതക്കും ആധുനികതക്കും ചേര്‍ന്നതാണോ എന്ന വിമര്‍ശനാവബോധം നാം ആരംഭിച്ചിട്ടു പോലുമില്ല.
അതായത്, സദാചാര പോലീസായി രംഗത്തു വരുന്ന വര്‍ഗീയ-തീവ്രവാദികള്‍ സത്യത്തില്‍ ആധുനിക കേരള സമൂഹത്തെയാകെ നിര്‍ണയിക്കുന്ന സാമാന്യ സദാചാര ബോധത്തിന്റെ പ്രത്യക്ഷീകരണം മാത്രമാണ്. മരം കണ്ട് കാടു കാണാതെയാകുന്ന നിര്‍ണയനം കൊണ്ട് കാര്യമില്ല.
#keralamorality #moralitypolice


Saturday, April 18, 2015

സദാചാരം ചില കുറിപ്പുകള്‍ 17 കേരളത്തിലെ സ്‌ത്രീധര്‍മങ്ങള്‍



കേരളത്തിലെ സ്‌ത്രീധര്‍മങ്ങള്‍ ഇപ്രകാരമായിരുന്നു നിശ്ചയിക്കപ്പെട്ടിരുന്നത്‌(കേരളം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍- പേജ്‌ 160-161)
സ്‌ത്രീകള്‍ പുലര്‍ച്ചെക്കെഴുനീറ്റു കയ്യും കാലും മുഖവും കഴുകി വസ്‌ത്രം മാറിയുടുത്തു വീണ്ടും കൈകാല്‍ മുഖങ്ങള്‍ കഴുകി സൂര്യോദയത്തിനു മുമ്പായി അടിച്ചു തളിയെല്ലാം കഴിക്കണം. പിന്നെ തൈരു കലക്കണം. അമാവാസി, സംക്രാന്തി, ശ്രാദ്ധമുള്ള ദിവസം അന്നൊന്നും തൈരു കലക്കരുത്‌. കറുത്ത വാവു നാള്‍ തൈരു കലക്കിയാല്‍ പശുക്കള്‍ നശിക്കും. പിതൃക്കള്‍ ആ തറവാടിനെ ശപിക്കുകയും ചെയ്യും. സംക്രാന്തി ദിവസം തൈരു കലക്കുന്ന ശബ്‌ദം കേള്‍ക്കുന്നതു പിതൃക്കള്‍ക്കു വലിയ വേദനയാകുന്നു. അവര്‍ ആ തറവാട്ടിലേക്കു കടക്കാതെ മടങ്ങിപ്പോകും. ശ്രാദ്ധമുള്ള ദിവസം തൈരു കലക്കിയാല്‍ അന്നവിടെ ദാനം ചെയ്യുന്ന ഹവ്യകവ്യങ്ങളെ പിതൃക്കള്‍ കൈക്കൊള്ളുന്നതല്ല. അനന്തരം പാത്രങ്ങള്‍ മുക്കണം. പിന്നെയാണ്‌ പശുവിനെ കറക്കേണ്ടത്‌. മുഷിഞ്ഞതും ഈറനുമായ വസ്‌ത്രം ഉടുക്കുകയും തല കെട്ടഴിച്ചിടുകയുമരുത്‌. ഭര്‍ത്താവുണ്ണുന്നതിനു മുമ്പോ, ഭര്‍ത്താവൊരുമിച്ചോ ഉണ്ണരുത്‌. പത്‌നി ഭര്‍ത്താവുണ്ട ഇലയില്‍ തന്നെ ഉണ്ണണം. ഭര്‍ത്താവിനു വിരോധമായി ഒരു വാക്കു പോലും പറയരുത്‌. ഭര്‍ത്താവിന്റെ അച്ഛനമ്മമാര്‍ മുതലായവരെ നിത്യവും ശുശ്രൂഷിക്കണം. ഭര്‍ത്താവു മുതലായ ഈശ്വരവിഗ്രഹങ്ങളെ നിത്യവും പൂജിക്കണം. ഭര്‍ത്താവിന്റെ കാല്‍ കഴുകിയ വെള്ളം അവള്‍ക്ക്‌ ഗംഗാതീര്‍ത്ഥത്തോടു തുല്യമാകുന്നു. മറ്റൊരു തീര്‍ത്ഥം അവള്‍ക്കാവശ്യമില്ല. മലയാള ബ്രാഹ്മണ സ്‌ത്രീകള്‍ക്കു തീര്‍ത്ഥശ്രാദ്ധം ചെയ്‌വാന്‍ പാടില്ല. വിധവയായ സ്‌ത്രീയും മലയാളത്തിന്റെ അതിരു വിട്ട്‌ മറ്റൊരിടത്ത്‌ തീര്‍ത്ഥസ്‌നാനത്തിന്‌ പോവരുത്‌. സ്‌ത്രീകള്‍ക്ക്‌ വേദോച്ചാരണം കേള്‍പ്പാന്‍ പാടില്ല. അധികമായ വിദ്യാഭ്യാസം ആവശ്യമില്ല. പാട്ടു പാടുകയും കളിക്കുകയുമരുത്‌. ബ്രാഹ്മണസ്‌ത്രീക്ക്‌ ഭര്‍ത്താവൊഴിച്ച്‌ മറ്റൊരു പുരുഷനെ കാണ്മാന്‍ പാടില്ല. അവര്‍ പുറത്തിറങ്ങി സഞ്ചരിക്കുമ്പോള്‍ മറക്കുടയും തുണയും വേണം. തക്ക സഹായികളുണ്ടായിരിക്കണം. രാത്രി ഏതായാലും വഴി നടക്കരുത്‌. ഉത്സവകാലങ്ങളില്‍ അമ്പലത്തില്‍ പോകരുത്‌.(ശാങ്കരസ്‌മൃതി-ലഘുധര്‍മപ്രകാശിക. 12 അധ്യായം)


#keralawomen

Friday, April 17, 2015

സദാചാരം ചില കുറിപ്പുകള്‍ 16 സംബന്ധവൈചിത്ര്യം



നായര്‍ സമുദായത്തില്‍ ബഹുഭര്‍തൃത്വവും നിലനിന്നിരുന്നു. സംബന്ധം, ബാന്ധവം, ഗുണദോഷം എന്നീ പേരുകളിലറിയപ്പെടുന്നു.
ഓരോ നായര്‍ സ്ത്രീക്കും സഹവസിക്കാന്‍ രണ്ടോ നാലോ പുരുഷന്മാര്‍, ഭര്‍ത്താക്കന്മാരായി കാണും. അവര്‍ പരസ്പരം വഴക്കടിക്കാതെ രമ്യതയില്‍ കഴിയുന്നു. ഭാര്യ തന്റെ സൗകര്യത്തിനൊത്തു ഭര്‍ത്താക്കന്മാരെ മാറി മാറി പ്രാപിക്കുന്നു. ഒരു മുഹമ്മദീയന്‍ തന്റെ ഭാര്യമാര്‍ക്കിടയില്‍ സമയം പങ്കിടുന്ന അതേ രീതിയില്‍ എന്നാണ് തുഹ്ഫത്തുല്‍ മുജാഹിദീനില്‍ ശൈഖ് സൈനുദീന്‍ രണ്ടാമന്‍ വിവരിക്കുന്നത്.
ആധുനികത അഥവാ കൊളോണിയല്‍ വിദ്യാഭ്യാസവും ഭരണവ്യവസ്ഥയും സ്വീകരിച്ചതിനെ തുടര്‍ന്ന് വിക്‌ടോറിയന്‍ സദാചാരം സാര്‍വകാലികവും സാര്‍വലൗകികവും ആണെന്ന രീതിയില്‍ കീഴ്‌പ്പെടുകയാണ് നാം ചെയ്തത്. ബ്രിട്ടീഷുകാരോടുള്ള വിധേയത്വത്തിന്റെ ഏറ്റക്കുറച്ചിലനുസരിച്ച് ബഹുഭാര്യാത്വം/ബഹുഭര്‍തൃത്വം എന്ന അവസ്ഥയില്‍ നിന്ന് ഏക പതീ പത്‌നി വ്രതത്തിലേക്ക് സമുദായങ്ങള്‍ എത്തിപ്പെട്ടു.
വിവാഹം കിടപ്പറവട്ടമല്ലാതായി തീരുന്നതും ജീവാവസാനം വരെയുള്ള ബന്ധമാവുന്നതും ഇരുപതാം നൂറ്റാണ്ടിലാണെന്നും കൊച്ചിയിലാണെന്നും വിസ്മരിക്കരുത്. അതും വിചാരിച്ചു തുടങ്ങിയിേട്ടയുള്ളു. എല്ലാം ഭേദമായ ജനങ്ങളുടെ ഇടയിലുമാണ് (കൊച്ചിന്‍ സ്റ്റേറ്റ് മാനുവല്‍ 1911)
ഈഴവരുടെ ഇടയില്‍ ബഹുഭാര്യാത്വം, ബഹു ഭര്‍തൃത്വം, ഏക പതീ പത്‌നീ സമ്പ്രദായം എന്നിവയെല്ലാം നടപ്പിലുണ്ടായിരുന്നു. പര്യം ചെയ്യുക എന്ന ഏര്‍പ്പാടുമുണ്ടായിരുന്നു.
പറയരുടെ ഇടയില്‍ വ്യഭിചാരം കുറവായിരുന്നു. വിധവാ വിവാഹം ബുദ്ധിമുട്ടില്ലാതെ നടക്കുമായിരുന്നു.
#sambandam #polygamy


Thursday, April 16, 2015

സദാചാരം ചില കുറിപ്പുകള്‍ 15 നമ്പൂതിരി - വേളി വിശേഷങ്ങള്‍




വേളി കഴിഞ്ഞാല്‍ അന്തര്‍ജനങ്ങളുടെ ജീവിതത്തിന്‌ രണ്ടാം കിടയോ അതിലും താഴെയോ ഉള്ളനിലയാണ്‌. അന്യ പുരുഷനുമായി സംസാരിക്കാന്‍ പാടില്ല. നെല്‍വിത്തു സൂക്ഷിക്കുക, എണ്ണ, പാല്‍, നെയ്യ്‌ മുതലായവ സംബന്ധിച്ച പ്രവൃത്തി, ദാസികളുടെ മേല്‍വിചാരം, വസ്‌ത്രമലക്കാന്‍ കൊടുക്കുക, അടുക്കള എന്നീ കാര്യങ്ങളില്‍ മാത്രം ഏര്‍പ്പെട്ട്‌ ചാരിത്രം സംരക്ഷിക്കുക.
ആണ്‍കുട്ടി പിറന്നാല്‍ അതിരറ്റ സന്തോഷം, പെണ്ണായാല്‍ മ്ലാനത.
ആര്‍ക്കൊക്കെ പെണ്ണിനെ കൊടുക്കരുത്‌? നപുംസകന്‌, പുരുഷ-സ്‌ത്രീ ലക്ഷണങ്ങള്‍ മിശ്രമായുള്ളവന്‌, സ്‌ത്രീ അടുത്തെത്തുമ്പോള്‍ ഉത്സാഹവും കാര്യത്തോടടുക്കുമ്പോള്‍ ക്ഷീണാംഗനുമായവന്‌, സ്‌ത്രീക്ക്‌ രതിമൂര്‍ഛയുണ്ടാവുന്നതിന്‌ മുമ്പ്‌ ശുക്ലം സ്രവിച്ചു പോകുന്നവന്‌, ബാല്യം മുതല്‍ മുഖസുരതം ചെയ്‌ത്‌ ശീലിച്ചവന്‌, ഗുരുവിനാല്‍ ശപിക്കപ്പെട്ടവന്‌, സഹനശക്തിയില്ലാത്തവന്‌, എത്ര ശുശ്രൂഷിച്ചാലും തൃപ്‌തിയുണ്ടാകാത്തവന്‌, ഗര്‍ഭാധാന ശേഷിയില്ലാത്ത ബീജമുള്ളവന്‌, മഹാവ്യാധിയുള്ളവന്‌, നാസ്‌തികന്‌, പരദാരതത്‌പരന്‌, ശുക്ലവിസര്‍ജ്ജനസമയം ലജ്ജിക്കുന്നവന്‌, സ്‌ത്രീജിതന്‌, വൃദ്ധന്‌, ഭ്രാന്തന്‌, മൂകന്‌, ചെകിടന്‌, മുടന്തന്‌, നൊണ്ടിക്ക്‌, അന്ധന്‌, അപസ്‌മാരബാധയുള്ളവന്‌, ആഭിജാത്യം കുറഞ്ഞവന്‌, സമയം തെറ്റിച്ചവന്‌, കുടുമ മുറിച്ചവന്‌, പെണ്ണ്‌ ഇഷ്‌ടപ്പെടാത്തവന്‌ - ഇവര്‍ക്കാര്‍ക്കും കന്യകയെ വേളി കഴിച്ചു കൊടുക്കരുത്‌.
മൂത്തമകന്‌ സ്വജാതി വിവാഹം, അനുജന്മാര്‍ക്ക്‌ കീഴ്‌ ജാതി സംബന്ധം.
മാറ്റവിവാഹം എന്ന ബാര്‍ട്ടര്‍ സമ്പ്രദായം.
ബാലവിധവകള്‍, അവിവാഹിതകള്‍ എന്നിവര്‍ വ്യാപകം.
കീഴ്‌ ജാതികളില്‍ പെട്ട പുത്രന്മാരെ തൊട്ടാല്‍ പിതാവ്‌ കുളിക്കണം.
കാമപാരവശ്യത്തെ തീര്‍ക്കലല്ല, വിവാഹം. ദേവബ്രാഹ്മണസമക്ഷത്തില്‍ നടത്തുന്ന വിശിഷ്‌ടരീതിയില്‍ വഹിക്കല്‍ ആണ്‌ വിവാഹം എന്നും വിധിയുണ്ട്‌.

(പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം എന്ന പുസ്‌തകത്തില്‍ പി ഭാസ്‌ക്കരനുണ്ണി എടുത്തെഴുതിയത്‌ )

#nampoothiri marriage

Wednesday, April 15, 2015

സദാചാരം ചില കുറിപ്പുകള്‍ 14



പന്ത്രണ്ടു തരം പുത്രന്മാരുണ്ടെന്നാണ്‌ മനു പറയുന്നത്‌.
1. ഔരസന്‍ - വിധിയാം വണ്ണം വിവാഹം ചെയ്‌ത്‌ പത്‌നിയില്‍ ഉത്‌പാദിപ്പിച്ചത്‌
2. ക്ഷേത്രജന്‍ - അശക്തനായ ഭര്‍ത്താവിന്റെ അനുമതിയോടെ ധര്‍മപത്‌നിയില്‍ അന്യന്‍ ജനിപ്പിച്ചവന്‍
3. ദത്തന്‍ - വിധിപ്രകാരം ദത്തെടുത്തവന്‍
4. കൃത്രിമന്‍- വാത്സല്യത്തോടെ പുത്രനാക്കി വളര്‍ത്തുന്നവന്‍
5. ഗൂഢോത്‌പന്നന്‍ - ആരാണു പിതാവെന്നറിയില്ല; ഗൃഹത്തില്‍ ജനിച്ചവന്‍
6. അപവിദ്ധന്‍ - മാതാപിതാക്കള്‍ ഉപേക്ഷിച്ചതു മൂലം എടുത്തു വളര്‍ത്തിയവന്‍
7. കാനീനന്‍- കന്യകയായിരിക്കുമ്പോള്‍ പ്രസവിച്ചത്‌
8. സഹോഢന്‍
9. ക്രിതന്‍ - ഗര്‍ഭം ആരില്‍ നിന്നോ ആവട്ടെ, പുംസവനാദി ഗര്‍ഭ സംസ്‌ക്കാരത്താല്‍ സംസ്‌കൃതയായ സ്വപത്‌നിയില്‍ സംശയിക്കപ്പെട്ടവനായി ഉണ്ടായവന്‍
10. പൗനര്‍ഭവന്‍ - വിധവയുടെയും ഭര്‍ത്താവ്‌ ഉപേക്ഷിച്ചവളുടെയും സന്താനം
11. സ്വയം ദത്തന്‍
12. ശൗദ്രന്‍ - ബ്രാഹ്മണന്‌ ശൂദ്ര സ്‌ത്രീയിലുണ്ടായവന്‍

(പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം എന്ന പുസ്‌തകത്തില്‍ പി ഭാസ്‌ക്കരനുണ്ണി എടുത്തെഴുതിയത്‌ )
#manu #putras

Monday, April 13, 2015

സദാചാരം ചില കുറിപ്പുകള്‍ 13 (പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം 1)


 

പത്തൊമ്പതാം നൂറ്റാണ്ടിലെ കേരള ജീവിതത്തെ സംബന്ധിച്ച വിശദമായ ഗവേഷണം നടത്തിയ പി ഭാസ്‌ക്കരനുണ്ണി നല്‍കുന്ന വിശദീകരണങ്ങളില്‍ നിന്ന്‌ നാടുവാഴിത്ത-രാജ ഭരണകാലത്തെ സദാചാരം എപ്രകാരമാണ്‌ പ്രവര്‍ത്തിച്ചതെന്ന്‌ മനസ്സിലാവും
ദാമ്പത്യവും ദായക്രമവും
മക്കത്തായം, മരുമക്കത്തായം.
വര്‍ണാശ്രമ വ്യവസ്ഥ, കേരളത്തില്‍ നടപ്പിലുള്ള നൂറു കണക്കിന്‌ ജാതികള്‍, ഉപജാതികള്‍(ഭ്രാന്താലയം)



നമ്പൂതിരിയുടെ വിവാഹത്തിന്‌ മൂന്നാവശ്യങ്ങള്‍. 1. കര്‍മാര്‍ത്ഥം(യാഗം പോലുള്ള കര്‍മങ്ങള്‍ക്കുള്ള പത്‌നി), 2. സന്തത്യര്‍ത്ഥം. 3. രത്യര്‍ത്ഥം. ഈ മൂന്നിനും പുറമെ നൂറുക്ക്‌ എഴുപതു വീതം പെണ്‍കുട്ടികളെ വിവാഹം കഴിച്ചു കൊടുക്കുന്നത്‌ കുപ്രസിദ്ധമായ പെണ്‍കൊടാര്‍ത്ഥം - നമ്പൂതിരികുടുംബ റഗുലേഷന്‍

#kerala #19th century #caste system #namboothiri


Friday, April 10, 2015

സദാചാരം ചില കുറിപ്പുകള്‍ 12 ചുംബനസമരം



കേരളത്തില്‍ അടുത്ത കാലത്തായി, സ്ത്രീ പുരുഷന്മാര്‍ ഏതെങ്കിലും രീതിയില്‍ സൗഹൃദം പ്രകടിപ്പിക്കുന്നതിനെ അസഹിഷ്ണുതയോടെ വീക്ഷിക്കുകയും അക്രമോത്സുകമായി അടിച്ചമര്‍ത്തുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണ്. ഹിന്ദു വര്‍ഗീയ ഫാസിസ്റ്റുകളാണ്, സര്‍ഗാത്മകതക്കും സ്‌നേഹത്തിനുമെതിരെ കലാപോന്മുഖമായി ചാടിയിറങ്ങിയതെങ്കില്‍; മറ്റിതര മതമൗലികവാദികളും മതഭ്രാന്തന്മാരും രാഷ്ട്രീയ വലതുപക്ഷവും പൊലീസും മന്ത്രിമാരുമടക്കമുള്ള ഭരണകൂടവും ഇവര്‍ക്ക് പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണ കൊടുത്തു. ഇടതുപക്ഷമെന്ന് സ്വയം കരുതുന്ന ചിലരും ഈ സദാചാരവായ്ത്താരിയില്‍ അറിഞ്ഞും അറിയാതെയും അണിചേര്‍ന്നു എന്നതും ലജ്ജാവഹമായി രേഖപ്പെടുത്തേണ്ടിയിരിക്കുന്നു.
സ്‌നേഹചുംബനസമരം, ആഗോളീകരണ അഴിഞ്ഞാട്ടമാണെന്നും, മധ്യവര്‍ഗ സന്തതികളുടെ എടുത്തുചാട്ടമാണെന്നും അതുമല്ല അതിന് രാഷ്ട്രീയം തന്നെയില്ലെന്നും ആരോപണങ്ങള്‍ ഉയര്‍ന്നു വരികയുണ്ടായി. നമ്മെ സംബന്ധിച്ചിടത്തോളം, ജീവിതം ആഗ്രഹിക്കത്തക്ക അവസ്ഥയാകണമെങ്കില്‍ അവശ്യം ഉണ്ടാകേണ്ട ചില സ്വാതന്ത്ര്യങ്ങള്‍ക്കു വേണ്ടിയുള്ള ഇതുപോലുള്ള സമരം, കേരളീയ സമൂഹത്തിലെ യാഥാസ്ഥിതികരെയും എതിര്‍രാഷ്ട്രീയങ്ങളെന്ന് സ്വയം കരുതുന്ന പല രൂപീകരണങ്ങളെയും എന്തുകൊണ്ട് ഇത്രയേറെ അസ്വസ്ഥമാക്കുന്നു എന്ന് ആലോചിക്കേണ്ടതുണ്ടെന്ന് ജെ ദേവിക അഭിപ്രായപ്പെടുന്നു. സാമൂഹ്യമേലാളന്മാരുടെ സൂക്ഷ്മവും നിരന്തരവുമായ മര്‍ദന-നിയന്ത്രണ സംവിധാനങ്ങളില്‍ നിന്ന് വിടുതല്‍ ആഗ്രഹിക്കുന്ന ജനങ്ങളെന്ന നിലക്ക് നമുക്കര്‍ഹമായ സമൂഹഭാഗത്തിനും ദൃശ്യതക്കും വേണ്ടിയുള്ള തെരുവിലിറങ്ങലായിരുന്നു അത്. പ്രത്യക്ഷവും പരോക്ഷവുമായ, ഔദ്യോഗികവും അനൗദ്യോഗികവുമായ എല്ലാത്തരം പൊലീസിംഗിനുമെതിരായ സ്വാതന്ത്ര്യത്തിന്റെയും ഭാവനയുടെയും സര്‍ഗാത്മകതയുടെയും സ്‌നേഹത്തിന്റെയും മാനവികതയുടെയും സ്വയം നിര്‍ണയനമായിരുന്നു ചുംബനസമരം. പൊതുഇടങ്ങളില്‍ മനുഷ്യര്‍ക്ക് ജനാധിപത്യമര്യാദകളെ പൂര്‍ണമായി പാലിച്ചുകൊണ്ട് പ്രണയത്തോടെയോ അല്ലാതെയോ തുറന്നിടപെടാന്‍, സമയം ചെലവഴിക്കാന്‍, സഞ്ചരിക്കാന്‍, സ്വന്തം ശരീരങ്ങളോട് നീതി പുലര്‍ത്താന്‍ വേണ്ടിയായിരുന്നു ഈ സമരം.

ജനാധിപത്യത്തിന്റെ സര്‍വ മുഖം മൂടികളും അഴിച്ചുവെച്ച് അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ക്ക് വിലയിട്ടുകൊണ്ട് ഉമ്മറത്തെത്തിക്കഴിഞ്ഞ ഫാസിസം സ്‌നേഹത്തെ അതിന്റെ നിതാന്ത ശത്രുവായി പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുള്ളതാണ്. സ്‌നേഹത്തിന്റെ ആവിഷ്‌ക്കാരങ്ങള്‍ ഫാസിസ്റ്റുകളെ വിറളി പിടിപ്പിക്കുക തന്നെ ചെയ്യും. ആണിനും പെണ്ണിനും ഭരണഘടന ഉറപ്പു വരുത്തുന്ന മൗലികാവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടമാണിത്. നിര്‍ഭയമായി വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയും ബലാത്സംഗഭീതി ഇല്ലാതെ സ്ത്രീകള്‍ക്ക് ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയും ഉള്ള സമരമാണിത്.  മലയാളി സമൂഹത്തിന്റെ മാന്യത, സ്വീകാര്യത മുതലായവയെ നിര്‍ണയിക്കുന്ന അധികാരരൂപങ്ങളുടെ ഇരകളായവര്‍ക്ക് - അവര്‍ ആരുമായിക്കൊള്ളട്ടെ - വന്നു ചേരാനും, സ്വയം ശക്തി സ്വരൂപിക്കാനും, അവിടെയെത്തുന്ന മറ്റുള്ളവരില്‍ നിന്ന് സ്വയം പഠിച്ച് ആത്മപ്രതിഫലനശേഷി നേടാനും ഉതകുന്ന കൂട്ടായ്മയായി അതിനെ വളര്‍ത്തിയെടുക്കുക എന്ന വെല്ലുവിളിയാണ് ചുംബനസമരത്തില്‍ പങ്കെടുക്കുന്നവരുടെയും അതിനെ പിന്തുണക്കുന്നവരുടെയും മുന്നിലുള്ളത്.
ചുംബനസമരം അതിന്റെ രാഷ്ട്രീയ-ചരിത്ര-മാനുഷിക-സാമൂഹ്യ-സദാചാര വീക്ഷണം മുന്നോട്ടു വെച്ചെങ്കിലും അത് അക്ഷരാര്‍ത്ഥത്തിലും പ്രത്യക്ഷാര്‍ത്ഥത്തിലും ഉള്‍ക്കൊള്ളാനോ ബോധ്യപ്പെടാനോ കേരളീയ പൊതുബോധം തയ്യാറായിട്ടില്ല. നിഷേധാത്മകമായ സമീപനത്തോടെയാണ് പൊതുസമൂഹം ഈ മുന്‍കൈ സമരത്തെ നിരാകരിച്ചത്. സമരം നടന്ന കൊച്ചിയിലും കോഴിക്കോട്ടും സദാചാര പോലീസായി രംഗത്തു വന്ന ഏതാനും ഗുണ്ടകള്‍ക്കു പുറമെ ആയിരങ്ങള്‍ ഒളിഞ്ഞുനോട്ടമനോഭാവക്കാരായി നിറഞ്ഞു കവിഞ്ഞു എന്നത്, പ്രശ്‌നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നുണ്ട്.

#kissoflove #morality #fascism



Wednesday, April 8, 2015

സദാചാരം ചില കുറിപ്പുകള്‍ 11 സ്വകാര്യ സ്ഥലത്തിന്റെ നിരോധനം-രക്ഷാകര്‍തൃത്വം




ഏതാണ് സ്വകാര്യ സ്ഥലം, ഏതാണ് പൊതുസ്ഥലം എന്നത് ആധുനിക വ്യവഹാരങ്ങളുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുമ്പോള്‍ അത്യന്തം സങ്കീര്‍ണമായിത്തീരുന്ന ഒരു യാഥാര്‍ത്ഥ്യവും പ്രഹേളികയുമാണ്. ഭാര്യയും ഭര്‍ത്താവും കുട്ടികളും താമസിക്കുന്ന വീടും പുരയിടവും, സാമ്പ്രദായിക അര്‍ത്ഥത്തില്‍ സ്വകാര്യഇടമാണ്. അവിടെ നടക്കുതെന്ത് എന്ന കാര്യത്തില്‍ പൊതുജനം വേവലാതിപ്പെടേണ്ടതില്ല എന്ന സാമാന്യബോധവും ഇതു മൂലം രൂപപ്പെടുന്നു. എന്നാല്‍, അതേ സ്വകാര്യ ഇടത്തിനകത്ത് ഭാര്യയെ ഭര്‍ത്താവും, കുട്ടികളെ അഛനും ലൈംഗികമായും അല്ലാതെയും പീഡിപ്പിക്കുകയാണെങ്കില്‍, അത് ഭരണഘടനയും ക്രിമിനല്‍ പ്രൊസീജര്‍ കോഡുമനുസരിച്ച് പ്രാഥമികമായി തന്നെ കുറ്റകൃത്യമാണെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. പൊതുസ്ഥലമായ റോഡരുകിലോ പൊതുവാഹനത്തിനകത്തോ പൂന്തോട്ടത്തിലോ സിനിമാശാലയിലോ ഭക്ഷണശാലയിലോ വെച്ച് രണ്ടാള്‍, അല്ലെങ്കില്‍ അതിലുമധികം കുറച്ചാളുകള്‍ സംസാരിക്കുകയോ കൈ കൊടുക്കുകയോ സ്പര്‍ശിക്കുകയോ മുഖമുരുമ്മുകയോ ചുംബിക്കുകയോ ആലിംഗനം ചെയ്യുകയോ ചെയ്യുന്നത്; അവര്‍ക്കിടയിലും ഉള്ളിലുമായി രൂപപ്പെടുന്ന സ്വകാര്യ ഇടമായി കരുതി അവര്‍ക്ക് ഉദ്ദേശിക്കപ്പെട്ട സമയത്തിനകത്ത് സങ്കല്‍പിച്ച് ഏറ്റെടുക്കാനാവുമോ എന്ന പ്രശ്‌നവും അടുത്ത കാലത്തായി കേരളത്തില്‍ ചര്‍ച്ചാവിഷയമായി.
സ്വകാര്യസ്ഥലം, ഇന്ത്യന്‍ സംസ്‌ക്കാരം എന്നിങ്ങനെയുള്ള സങ്കീര്‍ണമായ പ്രതിഭാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഇതു സംബന്ധമായ വ്യവഹാരങ്ങള്‍ വികസിക്കുന്നതും സങ്കോചിക്കുന്നതും. ബ്രിട്ടീഷുകാര്‍ അവരുടെ ഭരണകാലത്ത് ആരംഭിച്ച ഇന്ത്യന്‍ സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ ഇത്തരം കാര്യങ്ങളെ നിര്‍വചിക്കുന്നതും വ്യാഖ്യാനിക്കുന്നതും ഇതു സംബന്ധമായ പൊതുബോധ രൂപീകരണത്തിന്റെ അടിസ്ഥാനമായി ഭവിക്കുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. സിനിമയില്‍ അത്യധികം അടുപ്പമുള്ള പ്രേമരംഗങ്ങള്‍ കാണിക്കരുതെന്നാണ് ലിഖിത നിയമം പറയുന്നതെങ്കില്‍, അധരവും അധരവും നുകര്‍ന്നു കൊണ്ടുള്ള ചുംബനം നിരോധിക്കുക എന്നതായിരുന്നു എഴുതപ്പെട്ടില്ലെങ്കിലും നടപ്പിലാക്കിപ്പോന്നിരുന്ന ഏറ്റവും പ്രധാനപ്പെട്ട നിയമം. ചുംബനം നിരോധിക്കുക എന്നതിനെക്കാള്‍ പ്രധാനം, അതിന്റെ സാധൂകരണങ്ങളും അതു പോലെ അതിന്റെ പ്രയോഗങ്ങളുമായിരുന്നു. സംസ്‌ക്കാരത്തെ സംബന്ധിച്ച ദേശീയ രാഷ്ട്രീയാവബോധത്തിന്റെ ഭാഗമായിട്ടാണ് ചുംബനം നിരോധിക്കപ്പെടുന്നത്. ഭാരതീയ സംസ്‌ക്കാരത്തിന്റെ ഭാരതീയത നിലനിര്‍ത്താന്‍ ഇത് അത്യന്താപേക്ഷിതമാണെന്ന നിലപാടാണ് എപ്പോഴും ഉയര്‍ത്തിക്കാട്ടപ്പെട്ടത്. ചുംബനം എന്നത് പാശ്ചാത്യമായ ഒരു രീതിയാണെന്ന് വ്യാഖ്യാനിക്കപ്പെട്ടു പോന്നു. അതുകൊണ്ടു തന്നെ പാശ്ചാത്യ ചിത്രങ്ങളില്‍ ചുംബനരംഗങ്ങള്‍ സെന്‍സര്‍ ചെയ്യപ്പെട്ടില്ല. മാത്രമല്ല, ഇന്ത്യന്‍ സിനിമയില്‍ വിദേശ ലൊക്കേഷനുകള്‍ വരുകയാണെങ്കില്‍, ഇന്ത്യന്‍ മിഥുനങ്ങള്‍ ചുംബിക്കാതിരിക്കുകയും പശ്ചാത്തലത്തിലുള്ള വെള്ളക്കാരായ കമിതാക്കള്‍ ചുംബിക്കുകയും ചെയ്യും (രാജ് കപൂറിന്റെ സംഗം എന്ന ചിത്രം ഉദാഹരണം). ഇതിനെപ്പറ്റിയൊക്കെ വലിയ തോതില്‍ ചര്‍ച്ചകള്‍ നടക്കുകയും സര്‍വേ ഫലങ്ങള്‍ പുറത്തു വരുകയും ചെയ്തിരുന്നു. വിക്‌ടോറിയന്‍ സദാചാരകല്‍പനയുടെ ഭാഗമായിട്ടാണ് ഈ നിരോധനം എന്നു കരുതപ്പെടുക വയ്യ. വിക്‌ടോറിയന്‍ സങ്കല്‍പങ്ങള്‍ക്കു യോജിക്കാത്ത കാബറെ നൃത്തങ്ങളും അശ്ലീല ദൃശ്യങ്ങളും അന്നേ നമ്മുടെ പതിവായിരുന്നു.
ഈ നിരോധനത്തെ ഓരോരോ സിനിമയും അഭിമുഖീകരിച്ചത് വ്യത്യസ്ത രീതികളിലായിരുന്നു.
ഒന്നാമത്തേത്, ഋഷികേശ് മുക്കര്‍ജിയുടെ ആശീര്‍വാദി(1969)ലെതു പോലെ, കമിതാക്കള്‍ ചുംബിക്കാനായി തുനിയുമ്പോള്‍, ആ രംഗം മറച്ചുവെക്കുന്നു. അതായത് ചുംബനത്തിന്റെ ദൃശ്യം നേരിട്ട് തടയുന്നു.


രണ്ടാമത്തേത്, ആന്‍ ഈവനിംഗ് ഇന്‍ പാരീസി(1967)ലെന്നതു പോലെ, നായകന്‍ ചുംബനത്തിനായി ആവശ്യപ്പെടുമ്പോള്‍ നായിക അയാളെ വിലക്കുന്നു. വിദേശ ലൊക്കേഷനില്‍, ഇന്ത്യന്‍ സംസ്‌ക്കാരം ഉയര്‍ത്തിപ്പിടിച്ചതായി എല്ലാവര്‍ക്കും ആനന്ദമുണ്ടാകുകയും ചെയ്യുന്നു.
മൂന്നാമത്തേത്, ഗാനനൃത്ത രംഗത്തിനിടെ, കമിതാക്കള്‍ മരത്തിനോ കുറ്റിക്കാടിനോ അപ്പുറത്തേക്ക് മറഞ്ഞ് നിന്ന് ചുംബിക്കുന്നു. ചുംബനത്തിനു ശേഷം മുമ്പിലേക്ക് വരുന്ന നായിക അവളുടെ ചുണ്ട് തുടക്കുന്ന ദൃശ്യം കാണാം. സാമൂഹ്യ ലൈംഗികതയുടെ ചില ഫ്യൂഡല്‍ അംശങ്ങള്‍ ഈ ദൃശ്യവത്ക്കരണത്തില്‍ ആരോപിക്കാമെന്ന് മാധവപ്രസാദ് പറയുന്നു. ബേട്ട(1992)യിലെതു പോലെ, ലൈംഗികബന്ധത്തിനു ശേഷം അതിന്റെ പാടുകള്‍, സ്ത്രീ ശരീരത്തില്‍ അന്വേഷിക്കുന്ന പ്രവണത ഇതിന്റെ ലക്ഷണമാണ്. പരന്ന പൊട്ട്, ഉലഞ്ഞ സാരി എന്നിങ്ങനെ, സ്ത്രീ ശരീരം സാമൂഹിക പരിശോധനക്ക് വിധേയമാവുന്നു. ലൈംഗികബന്ധം സ്വകാര്യതയിലാണ് നടക്കുന്നതെങ്കിലും അതിന്റെ സാക്ഷാത്ക്കാരം പരസ്യമായി പ്രദര്‍ശിപ്പിക്കപ്പെടുന്നു. ഈ രീതികള്‍ക്കിടയിലാണ് സ്വാഭാവികമായ ഒരു ചുംബനം മാത്രം അതിശക്തമായി എതിര്‍ക്കപ്പെടുന്നതെന്നാലോചിക്കുക.
സ്വകാര്യസ്ഥലത്തെ നിര്‍മിച്ചെടുത്ത കൊളോണിയലിസത്തിന്റെയും മുതലാളിത്തത്തിന്റെയും ചരിത്രമാണ്  ഈ ദൃശ്യ നിരോധന/പ്രദര്‍ശനത്തിലുള്ളത്.
ഇന്ത്യന്‍ സിനിമയിലെ സ്ത്രീ ശരീരം, ആഹ്ലാദിപ്പിക്കുന്നതും ആസക്തി ജനിപ്പിക്കുന്നതും ആസക്തിയുള്ളതുമായ ഒന്നായി നിര്‍മിക്കപ്പെടുന്നത് ഈ പ്രയോജനത്തിനാണ്. നാടുവാഴിത്തം, മുതലാളിത്തം, സാമ്രാജ്യത്വം, പുരുഷാധിപത്യം എന്നിവയുടെ സംയുക്തമായ ഒരു ലൈംഗിക-സാമ്പത്തിക വ്യവസ്ഥയാണ് ഈ ശരീരത്തെയും അതിന്റെ പ്രദര്‍ശനം, പ്രതിനിധാനം, സ്വഭാവം, സ്വഭാവശുദ്ധി, അപഥ സഞ്ചാരങ്ങള്‍ എന്നിവയെയും നിര്‍ണയിക്കുന്നത്.


#private #kiss #morality

സദാചാരം ചില കുറിപ്പുകള്‍ 10 സൗന്ദര്യവ്യവസായം


 

പുരുഷാധിപത്യ മൂല്യവ്യവസ്ഥയിലേക്ക്‌ ഉദ്‌ഗ്രഥിക്കപ്പെട്ടിട്ടുള്ള മുതലാളിത്തത്തിന്റെ അനുബന്ധവും അവിഭാജ്യഘടകവുമായ സൗന്ദര്യവ്യവസായം സ്‌ത്രീയെ പുരുഷന്റെ ഒളിച്ചുനോട്ടത്തിനുള്ള ഇരകളാക്കുകയാണെന്നും; അവളുടെ സമയവും ഊര്‍ജ്ജവും പണവും പ്രത്യക്ഷപ്പെടലിനുള്ള ഒരുക്കങ്ങളില്‍ ചിതറിപ്പോവുകയാണെന്നും; ശരീരത്തെക്കുറിച്ച്‌ യാതൊരടിസ്ഥാനവുമില്ലാത്ത ആധികള്‍ അവളെ മിഥ്യാരോഗമതിഭ്രമത്തിന്റെ അദൃശ്യത്തടവറകളില്‍ തളച്ചിടുകയാണെന്നും നാം മറന്നു കൂടാ. പൊതു ജീവിതത്തില്‍ നിന്നുള്ള പിന്‍വലിയലാണ്‌ സ്വകാര്യജീവിതത്തിന്റെ പുളപ്പായി തിരിച്ചു വരുന്നത്‌. ജനാധിപത്യ ലൈംഗികതയല്ല മറിച്ച്‌ ഉപഭോഗസംസ്‌ക്കാരം കൃത്രിമമായി ഉത്‌പാദിപ്പിക്കുന്ന വ്യാജമായ ലൈംഗികാസക്തിയുടെ അര്‍ബുദവളര്‍ച്ചയാണ്‌ ഇന്ന്‌ നാം അഭിമുഖീകരിക്കുന്നത്‌. ഫ്യൂഡല്‍/പുരുഷാധിപത്യ മൂല്യങ്ങളാല്‍ നിര്‍ണയിക്കപ്പെടുന്ന ബന്ധ-നിയമങ്ങളും സദാചാരവാഴ്‌ചയും ആണ്‌ നമ്മെ നയിക്കുന്നത്‌ എന്നതിനാല്‍, സ്വാഭാവിക ലൈംഗിക ചോദനകളെല്ലാം തന്നെ അടിച്ചമര്‍ത്തപ്പെടുകയാണ്‌. ഈ അടിച്ചമര്‍ത്തപ്പെട്ട ലൈംഗികതയുടെ വികലവും വികൃതവും വഴി പിഴച്ചതും അക്രമാസക്തവുമായ പ്രകാശനവും ആവിഷ്‌ക്കാരവുമാണ്‌; സ്‌ത്രീ ശരീരത്തെ ചരക്കുവത്‌ക്കരിച്ചുകൊണ്ട്‌ മുതലാളിത്തം കമ്പോളവത്‌ക്കരിക്കുന്നതും ലാഭങ്ങള്‍ കൊയ്‌തെടുക്കുന്നതും.
മറ്റുള്ളവരുടെ (അതായത്‌ സ്‌ത്രീകളുടെ) ശരീരങ്ങളെയും അവരുടെ ചലനങ്ങളെയും നോക്കിയിരിക്കുമ്പോള്‍ ലഭ്യമാവുന്ന ലൈംഗികാനന്ദമാണ്‌ സിനിമയുടെ പ്രധാന ആകര്‍ഷണം. നിഷേധിക്കപ്പെട്ടതും വിലക്കപ്പെട്ടതും ഒളിഞ്ഞും തെളിഞ്ഞും നോക്കാനുള്ള അവസരം എന്ന നിലക്കാണ്‌ ഇരുട്ടിനകത്തിരുന്നു കൊണ്ടുള്ള പൊതുസ്ഥല ഏകാന്തത (പബ്ലിക്‌ സോളിറ്റിയൂഡ്‌) യിലെ പ്രേക്ഷകാവസ്ഥ നിര്‍ണയിക്കപ്പെടുന്നത്‌. കാണി ലൈംഗികത എന്ന സദാചാരകുറ്റകൃത്യം നിര്‍വഹിക്കാതെ തന്നെ അതില്‍ പങ്കാളിയാകുന്നു. ബലാത്സംഗരംഗങ്ങളും മറ്റും ദൃശ്യവത്‌ക്കരിക്കുന്നതു നോക്കുക. ബലാത്സംഗം ചെയ്യുന്നയാളുടെ കണ്ണോ കയ്യോ ലിംഗം തന്നെയുമോ പെണ്‍ ശരീരത്തില്‍ വേട്ടയാടി സഞ്ചരിക്കുന്നതു പോലെയാണ്‌ ക്യാമറ സഞ്ചരിക്കുക.
സജീവത്വമുള്ള പുരുഷനും നിര്‍ജീവത്വമുള്ള സ്‌ത്രീയും എന്ന നിലക്ക്‌ ലിംഗവൈരുദ്ധ്യത്തെ സ്ഥിരീകരിച്ചത്‌ സിനിമയാണ്‌. പരമ്പരാഗതമായി തന്നെ സ്‌ത്രീ, ശരീര പ്രദര്‍ശനത്തിനുള്ള ഒരു പ്രദേശവും വസ്‌തുവും വാഹനവുമായി പരിഗണിക്കപ്പെട്ടു. ക്യാമറയുടെ പ്രവര്‍ത്തനം ഇതിനനുസരിച്ച്‌ ചിട്ടപ്പെടുത്തപ്പെട്ടിരിക്കുന്നു. സജീവമായ ആണ്‍നോട്ട(മെയില്‍ ഗേസ്‌)ത്തിന്റെ വിഷയവും അസംസ്‌കൃത പദാര്‍ത്ഥവും(റോ മറ്റീരിയല്‍) ആണ്‌ സ്‌ത്രീ ശരീരം എന്നുറപ്പിച്ചെടുക്കാന്‍ സിനിമാട്ടോഗ്രാഫിക്ക്‌ സാധ്യമായി. സിനിമയില്‍ മൂന്നു തരത്തിലുള്ള നോട്ടങ്ങളാണ്‌ പതിക്കുന്നത്‌. സിനിമക്കാധാരമായ സംഭവം ചിത്രീകരിക്കുന്ന ക്യാമറയുടെ നോട്ടമാണാദ്യത്തേത്‌. അവസാന സൃഷ്‌ടി കാണുന്ന പ്രേക്ഷകരുടെ നോട്ടമാണ്‌ രണ്ടാമത്തേത്‌. ആഖ്യാനത്തിനകത്ത്‌ കഥാപാത്രങ്ങള്‍ തമ്മിലുള്ള നോട്ടങ്ങളാണ്‌ മൂന്നാമത്തേത്‌. ആഖ്യാനാത്മക - അധീശത്വ സിനിമയുടെ രീതികളനുസരിച്ച്‌ ആദ്യത്തെ രണ്ടു നോട്ടങ്ങളും മൂന്നാമത്തേതിന്‌ കീഴ്‌പ്പെടുകയാണ്‌ ചെയ്യുന്നതെന്നാണ്‌ ലോറ മല്‍വി സ്ഥാപിക്കുന്നത്‌. അതായത്‌, ക്യാമറയുടെ അസ്‌തിത്വം കാണാതെ പോകുകയും ആഖ്യാനത്തിനു പുറത്തുള്ള പ്രേക്ഷകരുണ്ടെന്നതു മറക്കുകയും ചെയ്യുന്ന ഒരു ആസ്വാദന സംലയനത്തിലേക്ക്‌ എല്ലാവരും എത്തിച്ചേരുന്നു. ഈ സംലയനത്തില്‍, സ്‌ത്രീ ശരീര പ്രദര്‍ശനവും ചലനവും ചേര്‍ന്ന്‌ സൃഷ്‌ടിക്കുന്ന ലൈംഗികാനന്ദമാണ്‌ സിനിമയുടെ ജനപ്രിയതയുടെ അടിസ്ഥാനമെന്നാണ്‌ അവര്‍ പറയുന്നത്‌. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ക്യാമറയാണ്‌ ഇത്‌ ചിത്രീകരിച്ചത്‌ എന്നതു പോലും മറന്നു പോകുന്ന തരത്തില്‍ രൂപീകരിക്കപ്പെടുന്ന ഒരു സൗന്ദര്യാനുഭൂതിയുടെ പ്രകടനവും അതിന്റെ പ്രത്യയശാസ്‌ത്രവുമാണ്‌ വിമര്‍ശനവിധേയമാകുന്നത്‌ എന്ന്‌ ചുരുക്കം.


#beauty #male gaze


Monday, April 6, 2015

സദാചാരം ചില കുറിപ്പുകള്‍ 9 വേശ്യാവൃത്തി/ലൈംഗികത്തൊഴില്‍


 

ബൂര്‍ഷ്വാ സമൂഹത്തിലെ നിര്‍ഭാഗ്യവതികളായ ഇരട്ട ഇരകളാണ്‌ അഭിസാരികകളെന്ന്‌ റോസ ലക്‌സംബര്‍ഗ്‌ പറയുന്നുണ്ട്‌. ഒന്നാമത്‌, ശപിക്കപ്പെട്ട സ്വത്ത്‌ സമ്പ്രദായത്തിന്റെ ഇരകള്‍. രണ്ടാമത്‌, നിന്ദ്യവും കപടവുമായ സാന്മാര്‍ഗികവ്യവസ്ഥയുടെ ഇരകള്‍. വേശ്യാവൃത്തി എന്ന വാക്കില്‍ നിന്ന്‌ ലൈംഗികത്തൊഴില്‍ എന്ന വാക്കിലേക്ക്‌ കൂടു മാറിയതു കൊണ്ട്‌, പുരുഷാധിപത്യ സമൂഹത്തില്‍ നിലനില്‍ക്കുന്ന ഹീനമായ സ്‌ത്രീ ചൂഷണം മാത്രമല്ല, ചൂഷണത്തെ നിലനിര്‍ത്തുന്ന വ്യവസ്ഥയും ഇല്ലാതാകുന്നില്ലെന്ന്‌ സാറാ ജോസഫ്‌ ചൂണ്ടിക്കാണിക്കുന്നു. ലൈംഗികത പുരുഷന്റെ വരുതിയില്‍ നില്‍ക്കണമെന്ന പുരുഷാധികാരപ്രയോഗത്തിന്റെ രണ്ടു ഇരകള്‍ മാത്രമാണ്‌ ഭാര്യയും വേശ്യയും. ത്രൈവര്‍ണിക ധര്‍മശാസ്‌ത്രം, ഭാര്യയെ പാരമ്പര്യ സ്ഥാപനത്തിനായുള്ള പാത്രമായും വേശ്യയെ ലൈംഗികാഹ്ലാദത്തിനായുള്ള ഉപാധിയായും ആണ്‌ ഗണിക്കുന്നത്‌ എന്ന കാര്യം, അധികാരോന്മുഖവും ബ്രാഹ്മണികവുമായ ഒരു സാംസ്‌ക്കാരിക പ്രത്യയശാസ്‌ത്രത്തെ മനസ്സിലാക്കുന്നതിന്‌ സഹായകമായ സൂചനയാണ്‌. പ്രണയാധിഷ്‌ഠിതമായ ലൈംഗികബന്ധങ്ങളെ ഭയപ്പെടുന്ന ബൂര്‍ഷ്വാസദാചാരവ്യവസ്ഥയുടെ അനിവാര്യമായ സൃഷ്‌ടിയാണ്‌ വേശ്യാവൃത്തിയെന്ന്‌ എംഗല്‍സ്‌ നിരീക്ഷിക്കുന്നു. ടൂറിസമടക്കമുള്ള വ്യഭിചാരാധിഷ്‌ഠിത വികസനനയങ്ങള്‍, സ്‌ത്രീജീവിതത്തെ നിഷ്‌ഠൂരമായ സാമൂഹ്യമര്‍ദനങ്ങളിലേക്ക്‌ തള്ളിവിടുകയാണെന്നതാണ്‌ യാഥാര്‍ത്ഥ്യം. ലൈംഗികപട്ടിണിയിലകപ്പെട്ട പുരുഷന്മാരെ രക്ഷിക്കുന്ന സേഫ്‌റ്റി വാള്‍വുകളായി വേശ്യാവൃത്തി കൂടുതല്‍ നിയമവിധേയമാക്കി നിലനിര്‍ത്തണമെന്ന വാദം ആഗോളവത്‌ക്കരണത്തെ മാത്രമല്ല, സ്‌ത്രീവിരുദ്ധതയെയും പിന്തുണക്കുന്ന ഒന്നാണ്‌. 

#prostitution #morality

Sunday, April 5, 2015

സദാചാരം ചില കുറിപ്പുകള്‍ 8 വിവാഹവും സദാചാരമൂല്യങ്ങളും



സമുദായത്തിന്റെ ലൈംഗിക സദാചാരമൂല്യങ്ങള്‍ക്ക് നിരവധി അടുക്കുകള്‍ ഉള്ളതായി കാണുവാന്‍ കഴിയുമെന്ന് ബര്‍ട്രാന്‍ഡ് റസ്സല്‍ നിരീക്ഷിക്കുന്നു. ഒന്നാമതായി നിയമത്താല്‍ മൂര്‍ത്തീകരിക്കപ്പെട്ടിട്ടുള്ള ഖണ്ഡിതമായ സ്ഥാപനങ്ങളുണ്ട്. ഉദാഹരണത്തിന്, ചില രാജ്യങ്ങളില്‍ ഏകഭാര്യാത്വവും മറ്റു ചില രാജ്യങ്ങളില്‍ ബഹുഭാര്യാത്വവും എന്ന പോലെ. അടുത്തതായി പൊതുജനാഭിപ്രായം ദൃഢതരമാക്കിയതും നിയമം ഇടപെടാത്തതുമായ മറ്റൊരടുക്കുണ്ട്. അവസാനമായി, സിദ്ധാന്തത്തിലല്ലെങ്കിലും പ്രവൃത്തിയില്‍, വ്യക്തിപരമായ വിവേചനത്തിന് മാറ്റിവെക്കപ്പെട്ട മറ്റൊരടുക്കുണ്ട്. സോവിയറ്റ് റഷ്യയെ മാറ്റി നിര്‍ത്തിയാല്‍, ലൈംഗികസദാചാരസംഹിതയും ലൈംഗികസ്ഥാപനങ്ങളും യുക്തിപരമായ പരിഗണനകളാല്‍ നിര്‍ണയിക്കപ്പെട്ടു പോന്നിട്ടുള്ള ഒരു രാജ്യമോ ഒരു കാലഘട്ടമോ ലോകചരിത്രത്തിലുണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ സോവിയറ്റ് റഷ്യയുടെ സ്ഥാപനങ്ങള്‍ കുറ്റമറ്റതാണെന്ന് സ്ഥാപിക്കാന്‍ ബര്‍ട്രാന്‍ഡ് റസ്സല്‍ ഉദ്ദേശിക്കുന്നില്ല. എല്ലാ കാലഘട്ടങ്ങളിലെയും, എല്ലാ രാജ്യങ്ങളിലെയും സ്ഥാപനങ്ങളെയും പോലെ അവ ഭാഗികമായെങ്കിലും അന്ധവിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും അനന്തരഫലമല്ലെന്നു സൂചിപ്പിക്കുകയാണദ്ദേഹം. പൊതുനന്മയുടെയും സന്തോഷത്തിന്റെയും കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് ഏതു ലൈംഗികസദാചാരമാണ് ഏറ്റവും മെച്ചപ്പെട്ടതെന്നു  നിര്‍ണയിക്കുന്ന പ്രശ്‌നം അതീവ സങ്കീര്‍ണമാണ്. അതിന്റെ ഉത്തരം വ്യത്യസ്ത സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറുകയും ചെയ്യും. ഇത് പ്രാകൃതമായ ഒരു കാര്‍ഷിക ഭരണകൂടത്തിന്‍ കീഴില്‍ എങ്ങനെ ആയിരിക്കുമോ അതില്‍ നിന്നും വ്യത്യസ്തമായിരിക്കും വ്യാവസായികമായി പുരോഗമിച്ചിട്ടുള്ള ഒരു സമൂഹത്തില്‍. വൈദ്യശാസ്ത്രവും ആരോഗ്യസംരക്ഷണപരിപാലനവും താഴ്ന്ന മരണനിരക്ക് യാഥാര്‍ത്ഥ്യമാക്കാന്‍ പര്യാപ്തമായിടത്തും, പ്ലേഗും വസന്തകളും ജനസംഖ്യയുടെ വലിയൊരനുപാതത്തെ പ്രായപൂര്‍ത്തിയെത്തുന്നതിന് മുമ്പു തന്നെ തുടച്ചു നീക്കുന്നിടത്തും അതു വ്യത്യസ്തമായിരിക്കും. ഒരു പക്ഷെ, നമുക്ക് കൂടുതല്‍ അറിവ് കരഗതമാകുമ്പോള്‍, ഏറ്റവും മെച്ചപ്പെട്ട ലൈംഗിക സദാചാരസംഹിത ഒരു കാലാവസ്ഥയില്‍, മറ്റൊരു കാലാവസ്ഥയില്‍ എങ്ങനെയായിരിക്കുമോ അതില്‍ നിന്നു വ്യത്യസ്തമായിരിക്കുമെന്നും ഒരു തരം ഭക്ഷണക്രമം ഉപയോഗിക്കുമ്പോള്‍; മറ്റൊരു തരം ഉപയോഗിക്കുമ്പോള്‍ എങ്ങനെയായിരിക്കുമോ അതില്‍ നിന്നു വ്യത്യസ്തമായിരിക്കുമെന്നും പറയുവാന്‍ കഴിയും.
ഏകഭാര്യാത്വത്തിനു ശേഷം വ്യവസ്ഥാപിതമായ വിവാഹം എന്ന സ്ഥാപനത്തെ എംഗല്‍സ് ഇപ്രകാരം വിമര്‍ശിക്കുന്നു: വിവാഹം നിര്‍ണയിക്കപ്പെടുത് വര്‍ഗപരമായ സ്ഥാനത്തിന്റെ അടിസ്ഥാനത്തിലാണ്. അത്രത്തോളം അത് സൗകര്യാര്‍ത്ഥ വിവാഹവുമാണ്. ഈ വിവാഹം മിക്കപ്പോഴും ഏറ്റവും നികൃഷ്ടമായ വ്യഭിചാരമായി കലാശിക്കുകയും ചെയ്യുന്നു. രണ്ടു പക്ഷത്തും വരാമെങ്കിലും ഭാര്യയെയാണ് അത് കൂടുതലായി ബാധിക്കുന്നത്. അവളും സാധാരണ വേശ്യയും തമ്മില്‍ ഒരൊറ്റ വ്യത്യാസമേയുള്ളൂ. വേശ്യ കൂലിപ്പണിക്കാരെപ്പോലെ അവളുടെ ശരീരം അല്‍പ്പാല്‍പ്പമായി വില്‍ക്കുമ്പോള്‍ മറ്റവള്‍ എല്ലാം കൂടി ഒറ്റയടിക്ക് വിറ്റ് എന്നെേന്നക്കുമായി അടിമത്തം വരിക്കുന്നു.

#marriage #morality #prostitution


Saturday, April 4, 2015

സദാചാരം ചില കുറിപ്പുകള്‍ 7 ലൈംഗികതയുടെ കലയില്‍ നിന്ന്‌ കുമ്പസാരത്തിന്റെ നിയമത്തിലേക്ക്‌



ലൈംഗികത എന്ന സത്യം ആവിഷ്‌ക്കരിക്കുന്നതിന്‌ ചൈന, ജപ്പാന്‍, ഇന്ത്യ, റോമ, അറേബ്യന്‍ മുസ്ലിം സമൂഹം എന്നിവിടങ്ങളിലെല്ലാം നൂറ്റാണ്ടുകള്‍ കൊണ്ട്‌ രൂപീകരിക്കപ്പെട്ട മഹത്തായ കലാരൂപങ്ങള്‍ ദൃശ്യമാണ്‌. ആഹ്ലാദം, പ്രയോഗത്തിലൂടെ ബോധ്യപ്പെടുകയും അനുഭവത്തിലൂടെ ശേഖരിക്കപ്പെടുകയും ചെയ്‌തു. അനുവദിക്കപ്പെട്ടത്‌, നിരോധിക്കപ്പെട്ടത്‌ എന്ന പിളര്‍പ്പിനെ അടിസ്ഥാനപ്പെടുത്തിയല്ല ആഹ്ലാദം കലയായി സമൂഹ/രാഷ്‌ട്ര നിര്‍മാണത്തില്‍ പങ്കു കൊണ്ടത്‌. ഉപയോഗപരതയുടെ അടിസ്ഥാനത്തിലുമല്ല. ശരീരവും ആത്മാവും അവരവര്‍ക്കുള്ളിലും പരസ്‌പരവും ആഴത്തില്‍ അനുഭവപ്പെടുന്ന ആഹ്ലാദത്തിന്റെ ദൈവസ്ഥല-കാലമായി രതിയെ, മാനവികത സത്യസന്ധമായി തിരിച്ചറിഞ്ഞിരുന്നു. ഈ തിരിച്ചറിവ്‌ ലൈംഗിക പ്രക്രിയയെ തിരിച്ച്‌ ചൈതന്യവത്താക്കുകയും ചെയ്‌തു. അതായത്‌, ലൈംഗികതയെ സംബന്ധിച്ച അറിവ്‌ കലയായി തീരുകയും ചരിത്രമായി തീരുകയും സ്വാതന്ത്ര്യമായി തീരുകയും ചെയ്‌തു. അതിനെയാണ്‌ കഴിഞ്ഞ നൂറ്റാണ്ടുകളിലെ അധികാരത്തേര്‍വാഴ്‌ച ശിഥിലമാക്കിക്കളഞ്ഞത്‌. ഇതിനെ നാം പരിഷ്‌ക്കാരം എന്നു വിളിക്കുകയും ചെയ്യുന്നു. കുമ്പസാരത്തിന്റെ ചരിത്രം ആഹ്ലാദത്തെ കുറ്റമാക്കി വ്യവസ്ഥപ്പെടുത്തുന്നതിനെടുത്ത ചരിത്രവും ദീര്‍ഘമാണ്‌. തുറന്നു പറച്ചില്‍, കുറ്റവും അപകടവുമേതെന്ന സ്ഥാപനം, തന്നില്‍ തന്നെയുള്ള മൗനരൂപീകരണങ്ങള്‍, വ്യാഖ്യാനങ്ങള്‍, വൈദ്യ/ചികിത്സാ വത്‌ക്കരണം എന്നിങ്ങനെയാണ്‌ കുമ്പസാരം ലൈംഗികതയെ കല/അറിവ്‌ എന്ന ആഹ്ലാദാടിസ്ഥാനത്തില്‍ നിന്ന്‌ കുറ്റം എന്ന നിയമവ്യവസ്ഥയിലേക്ക്‌ മാറ്റി സ്ഥാപിച്ചു.
അധികാരം ലൈംഗികത എന്ന വിഷയത്തെ എങ്ങനെയാണ്‌ സമീപിക്കുന്നത്‌? വിരുദ്ധ ബന്ധം അഥവാ ലൈംഗികത അധികാരം എന്ന പവിത്രവ്യവസ്ഥക്ക്‌ നേര്‍വിപരീതമാണന്ന സമീപനം, ലൈംഗികതയെ സംബന്ധിച്ച ഭരണഘടനാ രൂപീകരണങ്ങള്‍, നിരോധനങ്ങളുടെ ചാക്രികത, സെന്‍സര്‍ഷിപ്പിന്റെ ന്യായം, മര്‍ദനോപകരണങ്ങളുടെ ഐകരൂപ്യം എന്നീ വിധങ്ങളിലൂടെയാണ്‌ ലൈംഗികത എന്ന വിഷയം പരിചരിക്കപ്പെടുന്നത്‌.
സ്‌ത്രീ ശരീരത്തെ ഹര്‍ഷോന്മൂര്‍ഛയുടെ(ഹിസ്റ്റീരിയ)യുടെ കേന്ദ്രസ്ഥാനമാക്കുക, കുട്ടികളുടെ ലൈംഗികതയെ ബോധനശാസ്‌ത്രത്തിനു കീഴ്‌പ്പെടുത്തുക, പ്രത്യുല്‌പാദനസ്വഭാവത്തെ സാമ്പത്തിക-സാമൂഹ്യവത്‌ക്കരണത്തിലൂടെ വിശദീകരിക്കുക, വൈകൃതാഹ്ലാദങ്ങളെ മനോരോഗവത്‌ക്കരിക്കുക, എന്നീ രീതികളിലൂടെ ലൈംഗികത എന്ന മേഖല ഔദ്യോഗികവും അനൗദ്യോഗികവുമായ രീതികളില്‍ പരിചയപ്പെടുത്തപ്പെടുന്നു.
ചുരുക്കത്തില്‍, ലൈംഗികതയെ നിയന്ത്രിച്ചു കൊണ്ടും നിരോധിച്ചു കൊണ്ടും രൂപീകരിക്കപ്പെടുന്ന പരിഷ്‌ക്കാരം, മനുഷ്യരുടെ ജീവിതത്തിനു മേലുള്ള അധികാരത്തെയും മരിക്കാനുള്ള അവകാശത്തെയും പ്രശ്‌നഭരിതമാക്കുന്നു. ശരീരവും ജനസംഖ്യയും തമ്മിലുള്ള ഒരു ഇടപാടായതിനാല്‍, ലൈംഗികത രാഷ്‌ട്രാധികാരത്തിന്റെ നിര്‍ണായകമായ ഒരു ലക്ഷ്യസ്ഥാനമായി മാറി. രക്തബന്ധം എന്ന താരതമ്യേന പുതിയ പ്രശ്‌നമേഖല രൂപീകരിക്കപ്പെട്ടതിങ്ങനെയാണ്‌. ക്ഷാമം, പകര്‍ച്ചവ്യാധികള്‍, അക്രമങ്ങള്‍ എന്നീ ഘട്ടങ്ങളൊക്കെയും രക്തബന്ധങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ജാതി, മതം, വംശം എന്നിവയോട്‌ ബന്ധപ്പെടുന്നതു കാണാം. പവിത്രതയും വിശുദ്ധിയും ബന്ധവും നിര്‍ണയിക്കപ്പെടുന്നിടത്താണ്‌ സ്വേഛാധികാരവും അമിതാധികാരവും അതിനു വേണ്ടിയുള്ള ശുദ്ധീകരണങ്ങളും സാമൂഹികാഹ്ലാദപ്രക്രിയകളും ജനപ്രിയതകളുമാകുന്നത്‌.
ലൈംഗിക പ്രയോഗത്തെ, കുറ്റം, തിന്മ, വീഴ്‌ച, മരണം എന്നിവയുമായി ബന്ധിപ്പിച്ചാണ്‌ ക്രിസ്‌തീയത ആഖ്യാനം ചെയ്യുന്നത്‌. എന്നാല്‍, പ്രാചീനാചാരങ്ങളില്‍ അതിനെ യഥാര്‍ത്ഥമായ സൂചനകളിലൂടെയാണ്‌ പരിചരിച്ചിരുന്നത്‌.
സ്വയം ഭോഗം മരണത്തിലേക്ക്‌ നയിക്കും, ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ശാരീരിക ബന്ധത്തിന്‌ പെരുമാറ്റച്ചട്ടങ്ങളുണ്ട്‌, സ്വവര്‍ഗ ലൈംഗികത അടക്കമുള്ള അസ്വാഭാവികത ശീലമാക്കിയവരുടെ മുഖം കോടിയും വികൃതമായുമിരിക്കും, ബ്രഹ്മചര്യത്തിന്റെ മാതൃക(ആത്മീയസന്യാസിക്ക്‌ സത്യാന്വേഷണം എളുപ്പമായിരിക്കും) എന്നിവ കൃസ്‌തീയതയുടെ ആദര്‍ശങ്ങളാണ്‌.
ലൈംഗിക ശീലങ്ങളുമായി ബന്ധപ്പെട്ടുള്ള നാലു ശൈലികള്‍; ശരീരവുമായി ബന്ധപ്പെട്ടുള്ള ഭക്ഷണക്രമീകരണം, വിവാഹവുമായി ബന്ധപ്പെട്ടുള്ള സാമ്പത്തികശാസ്‌ത്രം, ആണ്‍കുട്ടികളുടെ വിഷയവുമായി ബന്ധപ്പെട്ടുള്ള കാമകല, സത്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ദാര്‍ശനികത എന്നിവയാണ്‌.


#sexuality #art #confession

Friday, April 3, 2015

സദാചാരം ചില കുറിപ്പുകള്‍ 6 സദാചാരത്തിന്റെ തടവറ



പതിനെട്ടാം നൂറ്റാണ്ടോടെ ലൈംഗികത എന്നത് ഒരു പൊലീസ് കാര്യമായി മാറി. അഥവാ ഒരു കുറ്റകൃത്യമായി മാറി.
ജനസംഖ്യ, സാമ്പത്തികവും രാഷ്ട്രീയവുമായ ഒരു വിഷയമായി മാറിയതും പതിനെട്ടാം നൂറ്റാണ്ടിലാണ്. സമ്പത്ത്, മനുഷ്യവിഭവശേഷി, തൊഴില്‍ ശക്തി, സര്‍ക്കാര്‍ പ്രജകളെയെന്നതിനേക്കാള്‍ ജനങ്ങളെയും, ജനസംഖ്യയെയും അഭിമുഖീകരിക്കാന്‍ തുടങ്ങി. ജനന-മരണ നിരക്കുകള്‍, ജീവിത ക്ഷമത, ഫെര്‍ട്ടിലിറ്റി, ആരോഗ്യത്തിന്റെ സ്ഥിതി, രോഗങ്ങളുടെ ദൈര്‍ഘ്യം, ഭക്ഷണത്തിന്റെയും ജീവിതരീതിയുടെയും രീതികള്‍ എന്നിവയെല്ലാം ചര്‍ച്ചയിലേക്ക് പൊന്തിവന്നു. ഇതിന്റെയെല്ലാം ഹൃദയം ലൈംഗികത അഥവാ ലൈംഗികതാ നിയന്ത്രണം ആണെന്നു കാണാം. ജനനനിരക്ക്, വിവാഹ പ്രായം, വിഹിത/അവിഹിത ജനനങ്ങള്‍, ലൈംഗിക ബന്ധങ്ങളെപ്പോഴാവാം ആരുമായിട്ടാവാം എന്ന ചര്‍ച്ച, ഗര്‍ഭധാരണം നടക്കുന്ന വിധത്തില്‍ എങ്ങനെ ബന്ധപ്പെടാം, നിരോധനങ്ങളും വിവാഹേതരവും വിവാഹപൂര്‍വവും ആയ ജീവിതത്തിന്റെ പ്രശ്‌നങ്ങള്‍, ഗര്‍ഭ നിരോധനമാര്‍ഗങ്ങള്‍ എന്നിവയെല്ലാം വ്യവസായങ്ങള്‍, വിദ്യാഭ്യാസ/ആരോഗ്യ പദ്ധതികള്‍, രഹസ്യങ്ങള്‍, ഗോസിപ്പുകള്‍, ഭരണഘടനകള്‍ അങ്ങനെ എല്ലാമായി തീര്‍ന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ രാജ്യത്തെ ജനങ്ങള്‍ എപ്രകാരമാണ് ലൈംഗികതയിലേര്‍പ്പെടുന്നത് എന്നത് എല്ലായ്‌പോഴും സര്‍ക്കാരും മറ്റ് രക്ഷാകര്‍ത്താക്കളും അറിഞ്ഞിരിക്കേണ്ട വിഷയമായി പൊതുവത്ക്കരിക്കപ്പെട്ടു. സര്‍വീലന്‍സ് ക്യാമറകള്‍ കണ്ടു പിടിക്കപ്പെടുതിനും സ്ഥാപിക്കപ്പെടുതിനും മുമ്പു തന്നെ ജനങ്ങളുടെ ലൈംഗികാഭിവാഞ്ഛകളും രഹസ്യങ്ങളും നിരീക്ഷണത്തിനു വിധേയമായിക്കഴിഞ്ഞുവെന്നു ചുരുക്കം.
കുട്ടികളുടെ ലൈംഗികതയും ഇതിനു സമാനമായ വിധത്തില്‍ സാമാന്യവത്ക്കരിക്കപ്പെട്ടു. മുതിര്‍ന്നവരും കുട്ടികളും തമ്മില്‍; അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മില്‍; വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തമ്മില്‍ എന്നിങ്ങനെയുള്ള ബന്ധങ്ങളും ഭാഷകളും പുതിയ സദാചാരരൂപീകരണത്തിന് കീഴ്‌പ്പെട്ടു. ധാര്‍മികമെന്ന് എല്ലാ അര്‍ത്ഥത്തിലും വ്യാഖ്യാനിക്കപ്പെടുകയും വിശ്വസിക്കപ്പെടുകയും ചെയ്യപ്പെട്ട ഒരു ബോധനശാസ്ത്രം(പെഡഗോജി) ഇതോടെ വ്യാപകമായി.
ലൈംഗികതയെ സംബന്ധിച്ച വ്യവാഹാരങ്ങള്‍; ജനസംഖ്യാശാസ്ത്രം, ജീവശാസ്ത്രം, വൈദ്യശാസ്ത്രം, മനശ്ശാസ്ത്രം, മനോവിശകലനശാസ്ത്രം, ധാര്‍മികശാസ്ത്രം, ബോധനശാസ്ത്രം, രാഷ്ട്രീയ വിമര്‍ശനം, കലാവിമര്‍ശനം എന്നിങ്ങനെ പല അക്കാദമിക്കും അക്കാദമിക്കല്ലാത്തതുമായ വ്യവഹാരരൂപങ്ങള്‍ക്ക് ജന്മം നല്‍കുകയും പരിണമിപ്പിക്കുകയും ചെയ്തു. ഇവയെയെല്ലാം കൂട്ടി ഘടിപ്പിക്കുന്നത് ധാര്‍മിക ദൈവശാസ്ത്രത്തിന്റെ കുമ്പസാര സിദ്ധാന്തമാണെു കാണാം. ലൈംഗികമായി ബന്ധപ്പെടുന്നത് പാതിരിക്കു മുമ്പില്‍ കുമ്പസരിക്കേണ്ടതും അല്ലാത്തപ്പോള്‍ മൗനം പാലിക്കേണ്ടതുമായ ഒരു കുറ്റകൃത്യവും ഒളിച്ചുകളിയുമായി തത്വവത്ക്കരിക്കപ്പെട്ടു. രഹസ്യത്തിലോ നിഴലിലോ ഇരുളിലോ മാത്രം നിര്‍വഹിക്കപ്പെടു ഒരു മാനുഷിക/അമാനുഷിക വികാരമായി രതിയെ എല്ലാവരും ഉറപ്പിച്ചെടുത്തു.
ഈ ചരിത്രം തീര്‍ച്ചയായും വൈകൃതങ്ങള്‍ക്കും വൈകൃതികള്‍ക്കും ജന്മമേകി. വിഹിതാവിഹിതങ്ങള്‍ക്കിടയില്‍ കിടന്ന് വൈകൃതങ്ങളുടെ നിര്‍വചനങ്ങള്‍ രചിക്കപ്പെടുകയും തിരുത്തപ്പെടുകയും കുറ്റം ചാര്‍ത്തപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തു. തലോടലുകള്‍ക്കു പോലും നിയമങ്ങള്‍ രൂപീകരിക്കപ്പെട്ടു. ഒരാള്‍ മറ്റൊരാളെ എന്നല്ല, സ്വന്തം ശരീരത്തില്‍ നടത്തുന്ന ഒരു തലോടല്‍ പോലും വൈകൃതമായി അടയാളപ്പെട്ടു. വിവാഹത്തിന്റെ ബാഹ്യവും ആഭ്യന്തരവുമായ നിയമങ്ങള്‍ കൊണ്ടു തന്നെ ഒരു രാഷ്ട്രത്തിന്റെ ഭൂപടം നിര്‍മിക്കാന്‍ സാധിക്കും. അത്രമാത്രം വിപുലവും വൈവിധ്യമാര്‍ന്നതും പരസ്പരവിരുദ്ധവുമാണവ. എങ്കിലും അവയുടെ ചരിത്രം ഏതാണ്ടൊന്നു തന്നെ. ഇതിന്റെ തുടര്‍ച്ചയായി; കുട്ടികള്‍, ചിത്തരോഗികള്‍, സ്ത്രീകള്‍, കുറ്റവാളികള്‍ എന്നിവരുടെ ലൈംഗികത സൂക്ഷ്മമായി നിരീക്ഷിക്കപ്പെട്ടുകൊണ്ടേ ഇരുന്നു. ലളിതമായ നിരോധനം എന്നതിനപ്പുറം നാലു രീതിയിലാണ് ലൈംഗികതയില്‍ അധികാരം പ്രവര്‍ത്തിക്കുന്നതെന്നു കാണാം.
1. കുട്ടികളുടെ ലൈംഗികത നിയന്ത്രിക്കുന്നതിനുള്ള പരിശ്രമങ്ങള്‍. നിയമങ്ങള്‍, ബോധനം, മരുന്നുകള്‍, ചികിത്സ
2. വൈകൃതങ്ങള്‍ക്കു മേലുള്ള നിയന്ത്രണങ്ങളും നിരോധനങ്ങളും. സ്വവര്‍ഗലൈംഗികത അടക്കമുള്ള നിരവധി കാര്യങ്ങളോടുള്ള മനോഭാവമാണിതിന്റെ രീതി.
3. ലൈംഗികതയുടെ വൈദ്യവത്ക്കരണം. പരിശോധനകള്‍, അന്വേഷണങ്ങള്‍, മരുന്നുകള്‍, ബോധനം, കുടുംബാസൂത്രണം എന്നിങ്ങനെ, ആഹ്ലാദത്തിനു മേല്‍ അധികാരത്തിന്റെ പിടിമുറുക്കങ്ങള്‍ വൈദ്യവത്ക്കരണത്തിലൂടെ സാധൂകരിക്കപ്പെട്ടു.
4. സ്ത്രീപുരുഷ-നിയമാനുസൃത ദാമ്പത്യത്തിലേക്ക് ലൈംഗികതയെ വെട്ടിച്ചുരുക്കി. മതം, കല, സാഹിത്യം, വിദ്യാഭ്യാസം, നിയമങ്ങള്‍, പൊതു സമൂഹം, എന്നീ വ്യവസ്ഥകളിലൂടെ ഇത് ചരിത്രപരമായി ഉറപ്പിച്ചെടുത്തു.


#morality #morality police #surveillance

സദാചാരം ചില കുറിപ്പുകള്‍ 5 ലൈംഗിക അടിച്ചമര്‍ത്തല്‍


 

അടിച്ചമര്‍ത്തലിന്റേതായ ചരിത്രത്തോടൊപ്പമാണ്‌ മൂന്നു നാലു നൂറ്റാണ്ടുകള്‍ എടുത്ത്‌ മനുഷ്യ സമുദായം ആധുനികവത്‌ക്കരിക്കപ്പെട്ടത്‌. കിടക്കയില്‍ ഉച്ചരിക്കപ്പെടുന്ന ഏതാനും കുശുകുശുക്കലുകള്‍ ഒഴിച്ചാല്‍ ഒന്നും അനുവദനീയമല്ലാത്ത അത്ര നിഷ്‌ഠൂരമായ അടിച്ചമര്‍ത്തലിലേക്ക്‌ നാം സ്വയം ഉരുകി ഒന്നായിരിക്കുന്നു. അധികാരവും ജ്ഞാനവും ലൈംഗികതയും തമ്മിലുള്ള പ്രശ്‌നഭരിതവും അതേ സമയം പ്രാഥമികവുമായ ബന്ധത്തെ നിര്‍ണയിക്കുന്നത്‌ ഈ അടിച്ചമര്‍ത്തലാണെന്നതാണ്‌ വാസ്‌തവം. നൂറ്റാണ്ടുകള്‍ കൊണ്ട്‌ പരന്ന വെളിമ്പ്രദേശങ്ങളില്‍ നിന്നും സ്വതന്ത്രാഖ്യാനങ്ങളില്‍ നിന്നും പതിനേഴാം നൂറ്റാണ്ടോടെ നാം അടിച്ചമര്‍ത്തലിന്റെ ഇരുണ്ട ഒറ്റ വഴികളിലേക്ക്‌ കടന്നത്‌ മുതലാളിത്തവികസനത്തിന്റെ പ്രത്യയശാസ്‌ത്ര ആവശ്യമായിരുന്നു എന്നും മനസ്സിലാക്കണം. ഒരു ബൂര്‍ഷ്വാ ധാര്‍മിക സദാചാരം ലോകവ്യാപകമായി നടപ്പില്‍ വരുത്തുന്നതിനുവേണ്ടിയുള്ള പദ്ധതിയാണിത്‌. വ്യാവസായിക ഉത്‌പാദനത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടാണ്‌ ധാര്‍മികസദാചാരത്തിന്റെ ചരിത്രവും നിലനില്‍ക്കുന്നത്‌. തൊഴിലാളിയുടെ അധ്വാനത്തെ സമര്‍ത്ഥവും വ്യവസ്ഥാപിതവുമായ രീതിയില്‍ ചൂഷണം ചെയ്യുന്നതിനു വേണ്ടിയാണ്‌ അവന്റെയും അവളുടെയും ആഹ്‌ളാദത്തെ അങ്ങേയറ്റം നിയന്ത്രിച്ചു നിര്‍ത്തുന്നത്‌. കുറച്ച്‌ വളരെ കുറച്ച്‌ അനുവദിക്കും. അത്‌ കൂടുതല്‍ കൂലിപ്പണിക്കാരെ പെറ്റു കൂട്ടുന്നതിനു വേണ്ടി മാത്രം. ഭാവിയുടെ അജണ്ടയായിട്ടാണ്‌ ലൈംഗികത സ്ഥാനപ്പെടുത്തപ്പെട്ടിരിക്കുന്നത്‌. ലൈംഗിക സ്വാതന്ത്ര്യം മാത്രമല്ല, ലൈംഗികതയെക്കുറിച്ചറിയാനും അതിനെക്കുറിച്ച്‌ സംസാരിക്കാനും അതില്‍ നിന്നുള്ള അറിവുകള്‍ സമാഹരിക്കാനുമുള്ള സ്വാതന്ത്ര്യം കൂടിയാണ്‌ നിഷേധിക്കപ്പെട്ടിരിക്കുന്നത്‌.
ലൈംഗികത നിഷേധിക്കപ്പെടുകയും നിരോധിക്കപ്പെടുകയും നിശ്ശബ്‌ദമാക്കപ്പെടുകയും ചെയ്‌തു കഴിഞ്ഞാല്‍ പിന്നെ അതിനെക്കുറിച്ച്‌ സംസാരിക്കുന്നവരും അന്വേഷിക്കുന്നവരും അധികാരത്തില്‍ നിന്ന്‌ അകറ്റിനിര്‍ത്തപ്പെടുന്നു. അതായത്‌, സത്യം എന്താണെന്ന്‌ അന്വേഷിക്കുന്നവരും തുറന്നു പറയുന്നവരും അധികാരത്തില്‍ നിന്ന്‌ പുറത്താക്കപ്പെടുന്നു. അയാള്‍ ഭരണഘടനകള്‍ ലംഘിക്കും എന്ന്‌ പ്രാഥമികമായി തന്നെ തിരിച്ചറിയപ്പെടുന്നതിനാല്‍ അയാളെന്നും ബഹിഷ്‌കൃതനായിരിക്കും. അയാള്‍ വരുംകാലത്തുള്ള സ്വാതന്ത്ര്യത്തെയാണ്‌ വിഭാവനം ചെയ്യുന്നത്‌ എന്നതിനാലും അപകടകാരിയാണ്‌. പൊതുബോധത്തിന്റെ സേഫ്‌റ്റിവാള്‍വുകളാണ്‌ വേശ്യാലയങ്ങളെന്നതു പോലെ, പൊതു സംസാരത്തിന്റെ സേഫ്‌റ്റിവാള്‍വുകളാണ്‌ ഗോസിപ്പുകളും പരദൂഷണങ്ങളും.
ആധുനിക സമൂഹത്തിന്റെ പരിഷ്‌കൃത പൗരബോധത്തില്‍, ഒഫീഷ്യലുകള്‍ മാത്രമാണ്‌ എല്ലാം കേള്‍ക്കാനര്‍ഹതയുള്ളവര്‍. പുരോഹിതര്‍, ഡോക്‌ടര്‍മാര്‍, പൊലീസുകാര്‍ എന്നിങ്ങനെയുള്ള ഒഫീഷ്യലുകള്‍ക്ക്‌ മാത്രമാണ്‌ ലൈംഗികതയുടെ രഹസ്യങ്ങളും ആ രഹസ്യങ്ങളുടെ ചരിത്രവും കേള്‍ക്കാന്‍ അവസരം ലഭിക്കുന്നുള്ളൂ. അവരുടെ ചെവികള്‍ ഇതിനായി വാടകക്ക്‌ വിട്ടുകൊടുക്കപ്പെട്ടിരിക്കുന്നു.
സാമ്പത്തിക വ്യവസ്ഥയുടെ പ്രത്യയശാസ്‌ത്രം മാത്രമായിട്ടല്ല ലൈംഗികതയുടെ നിയമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌. ബോധനം എന്ന പ്രാചീനമായ ആവിഷ്‌ക്കാരരൂപത്തിന്‌ പിന്തുണയര്‍പ്പിക്കുന്നതും ലൈംഗികതയാണെന്നു കാണാം. വിദ്യാഭ്യാസവും നിര്‍മിത കലകളും കുടുംബരൂപീകരണവും സംസ്‌ക്കാര രൂപീകരണവും സാധ്യമാവുന്നത്‌ ബോധനത്തിലൂടെയാണെന്നിരിക്കെ അതിന്റെ വ്യാപ്‌തി വിവരണാതീതവുമാണ്‌. അതായത്‌, അടിച്ചമര്‍ത്തപ്പെട്ട ലൈംഗികത എന്നത്‌ കേവലം സൈദ്ധാന്തികമായ ഒരു പ്രശ്‌നമണ്‌ഡലമല്ലെന്നര്‍ത്ഥം. മുതലാളിത്തത്തിന്റെ സാമ്പത്തികവ്യവസ്ഥയെ യാഥാര്‍ത്ഥ്യമാക്കിത്തീര്‍ക്കാനും ഭരണനിയമങ്ങളെ സാധുതയുള്ളതാക്കാനും ഭാവിയെ സംരക്ഷിതമാക്കാനും ഈ ധാര്‍മിക സദാചാരത്തെയാണ്‌ ആശ്രയിക്കുന്നതെന്നു ചുരുക്കം.
ഈ കാലത്ത്‌ ജീവിച്ചിരിക്കുന്നു എന്നതു കൊണ്ടു മാത്രം, നാം നമ്മുടെ ഭൂതകാലത്തിനും വര്‍ത്തമാനകാലത്തിനും നമുക്കു തന്നെയും എതിരായിത്തീര്‍ന്നിരിക്കുന്നു. ലൈംഗികത എന്നത്‌ ഒരു കുറ്റകൃത്യമാണെന്ന്‌ വ്യവസ്ഥാപിതപ്പെടുത്തുന്നതിലൂടെയാണ്‌ നാം നമ്മുടെ ചരിത്രപരവും ജൈവപരവുമായ വിപരീതത്തിനുള്ളില്‍ കുടുങ്ങിപ്പോയിരിക്കുന്നത്‌.
മൂന്നു സംശയങ്ങളാണ്‌ ഇതു സംബന്ധമായി മിഷേല്‍ ഫൂക്കോ ഉന്നയിക്കുന്നത്‌.
1. ലൈംഗിക അടിച്ചമര്‍ത്തല്‍ എന്നത്‌ ചരിത്രപരമായി വ്യവസ്ഥാപിതമായിക്കഴിഞ്ഞ ഒരു വസ്‌തുതയാണോ?(ചരിത്രപരമായ ചോദ്യം)
2. നമ്മുടേതു പോലുള്ള കാലത്ത്‌, അധികാരം പ്രവര്‍ത്തിക്കുന്നത്‌ അടിച്ചമര്‍ത്തലിലൂടെ തന്നെയാണോ? നിരോധനവും സെന്‍സര്‍ഷിപ്പും നിഷേധവും അധികാരം പ്രവര്‍ത്തനക്ഷമമാകുന്നതിന്റെ ലക്ഷണങ്ങള്‍ തന്നെയല്ലേ?(ചരിത്ര-സൈദ്ധാന്തിക ചോദ്യം)
3. അടിച്ചമര്‍ത്തലും അധികാരവും തമ്മിലുള്ള ബന്ധത്തെ വെളിപ്പെടുത്തുന്ന വിമര്‍ശനാത്മക വ്യവഹാരം, ചോദ്യം ചെയ്യാനാരുമില്ല എന്നെല്ലാവരും കരുതുന്ന അധികാരബലതന്ത്രത്തിന്‌ ഒരു തടസ്സമായിത്തീരുമോ? അടിച്ചമര്‍ത്തലിന്റെ യുഗവും അതിനെ സംബന്ധിച്ച വിമര്‍ശനാത്മക വിശകലനത്തിന്റെ യുഗവും തമ്മില്‍ ചരിത്രപരമായി ഒരു വിഛേദമുണ്ടോ? (ചരിത്ര-രാഷ്‌ട്രീയ ചോദ്യം)
അധികാരം-ജ്ഞാനം-ആഹ്ലാദം എന്ന സാമ്രാജ്യത്വത്തിന്റെ നിര്‍വചനമെന്താണ്‌ എന്നതു തന്നെയാണ്‌ പ്രാഥമികമായ പ്രശ്‌നം. 




Wednesday, April 1, 2015

സദാചാരം ചില കുറിപ്പുകള്‍ 4 വിക്‌ടോറിയന്‍ സദാചാരം



നാലു നൂറ്റാണ്ടുകളായി നാം വിക്‌ടോറിയന്‍ സദാചാരം പരിശീലിച്ചു വരികയാണ്. ലൈംഗികത എന്ന വാക്ക് കേട്ടാല്‍ തന്നെ ഞെട്ടിവിറക്കുന്ന ഒരു ജനതയുടെ, ജനതകളുടെ സാമ്രാജ്യത്വങ്ങള്‍ തന്നെ രൂപീകരിക്കപ്പെട്ടിരിക്കുന്നു. അടിച്ചമര്‍ത്തപ്പെട്ടതും നിശ്ശബ്ദവും കപടവുമായ ഒരു ലൈംഗിക സദാചാരത്തെ ശരിയും ശാശ്വതവും സാര്‍വകാലികവും സാര്‍വലൗകികവും ആയ ഒരു പരിഷ്‌ക്കാരമായി നാം സ്വീകരിച്ചിരിക്കുന്നു.
പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് ഈ മാറ്റം ആരംഭിച്ചത്. അതുവരെയും ശരീരങ്ങള്‍ക്കു തമ്മിലും ശരീരങ്ങള്‍ക്കിടയിലും ഈ ഭയാനകത നിലനിന്നിരുന്നില്ല. വാക്കുകളുടെ സാംസ്‌ക്കാരിക സെന്‍സര്‍ഷിപ്പ് നിലവില്‍ വന്നിരുന്നില്ല. വെളിച്ചം അവസാനിച്ചു. വിക്‌ടോറിയന്‍ ബൂര്‍ഷ്വാസിയുടെ ഏകതാനവും അങ്ങേയറ്റം മടുപ്പിക്കുന്നതുമായ രാത്രികള്‍ അക്കാലത്തോടെ നടപ്പിലായിതുടങ്ങി. ലൈംഗികത ശ്രദ്ധാപൂര്‍വം അതിരുകള്‍ നിശ്ചയിച്ച് അതിനുള്ളിലേക്ക് വെട്ടിച്ചുരുക്കപ്പെട്ടു. പതീ-പത്‌നി നിബന്ധിതമായ കുടുംബത്തിനകത്തേക്ക് അതിനെ ഒതുക്കി. പ്രത്യുല്‍പാദനം എന്ന വളരെ ഗൗരവമാര്‍ന്ന ഒരു ധര്‍മത്തിലേക്ക് മാത്രമായി ലൈംഗികതയെ നാം തളച്ചിട്ടു. ഗൗരവം മുഖ്യസ്ഥാനത്തേക്ക് വന്നപ്പോള്‍ ആഹ്ലാദം അവസാനിച്ചു. മൗനമാണ് ലൈംഗികത എന്ന വിഷയത്തിന്റെ അടിസ്ഥാന നിയമം എന്ന നില വന്നു. നിയമാനുസൃതവും പ്രത്യുല്‍പാദനക്ഷമതയുള്ളതുമായ ഭര്‍തൃ-ഭാര്യാദ്വയം അവരെ തന്നെ മാതൃകകളായും നിയമമായും സത്യത്തിന്റെ കാവലാളുകളായും രഹസ്യത്തിന്റെ സൂക്ഷിപ്പുകാരായും സ്വയം വ്യവസ്ഥാപിതരായി. ലൈംഗികതയുടെ ഒരേയൊരു നിര്‍വഹണ/അന്വേഷണ പ്രദേശം കിടപ്പറ മാത്രമായി തീര്‍ന്നു. ഉപയോഗപരവും പ്രത്യുല്‍പാദനം ലക്ഷ്യമാക്കിയുള്ളതുമായ മാതാവിന്റെയും പിതാവിന്റെയും കിടപ്പറ. മറ്റുള്ള എല്ലാ സ്ഥലത്തു നിന്നും ലൈംഗികത നിരോധിക്കപ്പെടുകയോ തുടച്ചു നീക്കപ്പെടുകയോ ചെയ്തു. എല്ലായിടത്തും അവ്യക്തത. ശരീരങ്ങള്‍ തമ്മില്‍ യാതൊരു വിധ സ്പര്‍ശനവും അനുവദനീയമല്ല. എല്ലാവരുടെയും സംസാരങ്ങള്‍ ലൈംഗിക നിരപേക്ഷമായിരിക്കണമെന്ന നിബന്ധന നിലവില്‍ വന്നു. എന്തെങ്കിലും അപഭ്രംശങ്ങള്‍ വന്നാല്‍ അതിനെ എത്രയും പെട്ടെന്നു തന്നെ ഒറ്റപ്പെടുത്താന്‍ തീവ്രശ്രമങ്ങള്‍. ലൈംഗികത ഏതെങ്കിലും വിധത്തില്‍ ദൃശ്യമായാല്‍ കടുത്ത പിഴകളാണ് ചുമത്തപ്പെടുക.
തലമുറകളായി അനുശീലിക്കപ്പെടുന്നതല്ലാത്ത ഏതു വാക്കും പ്രവൃത്തിയും അനുവദനീയമല്ല. അതെന്താണെന്ന് കേള്‍ക്കാന്‍ പോലും പൊതുബോധം തയ്യാറല്ല. അതിനെ നാം പടിക്കു പുറത്താക്കി. നിഷേധിച്ചു. മൗനത്തിലേക്ക് വെട്ടിച്ചുരുക്കി. അത് നിലനില്‍ക്കുന്നില്ല. നിലനില്‍ക്കാന്‍ അര്‍ഹതയുമില്ല. അത് ചെറിയ പ്രകടനത്തിന് തുനിഞ്ഞാല്‍ പോലും അതിനെ നാം വേഗത്തില്‍ അപ്രത്യക്ഷമാക്കും. ലൈംഗികത എന്ന ഒന്ന് നിലനില്‍ക്കുന്നേ ഇല്ല എന്ന സാമാന്യബോധത്തിന്റെ മേല്‍പ്പുരക്ക് കീഴിലാണ് നാം കട്ടികളെ വളര്‍ത്തിയെടുക്കുന്നത്. അതിനെപ്പറ്റി ഒന്നും അറിയാനില്ല, ഒന്നും പറയാനില്ല, ഒന്നും കാണാനില്ല, ഒന്നും കേള്‍ക്കാനുമില്ല. ബൂര്‍ഷ്വാ സമൂഹ രൂപീകരണത്തിന്റെ അപഹാസ്യവും കപടവുമായ നീതിയാണിത്. ചില്ലറ ഒഴികഴിവുകള്‍ അനുവദനീയമാണ്. വേശ്യാലയങ്ങളും തടവറകളും ഭ്രാന്താസ്പത്രികളും അതിനു വേണ്ടിയാണ് നിര്‍മിച്ചുവെച്ചിരിക്കുന്നത്. വേശ്യകള്‍, കൂട്ടിക്കൊടുപ്പുകാര്‍, ഉപഭോക്താവ്, മനോരോഗി, മനശ്ശാസ്ത്രജ്ഞന്‍, തടവുകാരന്‍, കാവല്‍ക്കാരന്‍ എന്നിവര്‍ ഉദാര സമുദായത്തിന്റെ സഹിഷ്ണുതക്കുള്ള ഉദാഹരണങ്ങളായി എടുത്തു കാട്ടപ്പെട്ടു. സ്റ്റീവന്‍ മാര്‍ക്കൂസ് ഇവരെ മറ്റു വിക്‌ടോറിയന്‍സ് എന്നു വിളിക്കുന്നു. പറയപ്പെടാത്തതും നിരോധിക്കപ്പെട്ടതുമായ ആഹ്ലാദം അവിടെ പ്രതിഫലത്തിനു പകരമായി അനുവദിക്കപ്പെടുന്നു. വിലക്ക്, നിലനില്‍ക്കുന്നില്ലെന്ന നിര്‍ബന്ധിത ധാരണ, മൗനം എന്നീ മൂന്നു ഉത്തരവുകളിലൂടെ അല്ലാത്ത എല്ലാ സ്ഥലത്തും ആധുനിക പരിശുദ്ധ സദാചാരം നിലവില്‍ വന്നിരിക്കുന്നു.

‪#‎morality‬ ‪#‎sadaachaaram #victorian morality #sexuality