Wednesday, October 28, 2009

പഴശ്ശിരാജ-ജനപ്രിയതാ രൂപീകരണത്തിന്റെ സങ്കീര്‍ണയുക്തികള്‍


മലയാള സിനിമയുടെ മുന്‍കാല ചരിത്രത്തില്‍ ആലോചിച്ചിട്ടുപോലുമില്ലാത്ത അത്ര അധികം തുക നിര്‍മ്മാണത്തിനും വിതരണത്തിനും പരസ്യത്തിനും മറ്റുമായി ചിലവിട്ടുവെന്ന പ്രഖ്യാപനത്തോടെയാണ് കേരളവര്‍മ്മ പഴശ്ശിരാജ ഒക്ടോബര്‍ 16ന് പ്രദര്‍ശനമാരംഭിച്ചത്. ഇരുപത്തേഴ് കോടി രൂപ ചിലവായി എന്നാണ് അവകാശവാദങ്ങള്‍. അത് വിശ്വസിക്കുകയല്ലാതെ തല്‍ക്കാലം മറ്റ് നിര്‍വാഹമൊന്നുമില്ല. മലയാളത്തിനു പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ളീഷ്(സബ് ടൈറ്റില്‍ഡ്) എന്നീ ഭാഷകളിലും കേരളവര്‍മ്മ പഴശ്ശിരാജ തയ്യാറാക്കിയിട്ടുണ്ടെന്നാണ് പ്രചരിപ്പിച്ചിരുന്നതെങ്കിലും ആ മൊഴിമാറ്റപതിപ്പുകളുടെ പ്രദര്‍ശനം ആരംഭിക്കാനിരിക്കുന്നതേ ഉള്ളൂ. സിനിമയുടെ ഇതിവൃത്തം പ്രാഥമികമായി ബന്ധപ്പെടുന്നത് കേരളവുമായിട്ടാകയാല്‍ കേരളീയര്‍ ഈ ചിത്രത്തെ എപ്രകാരം സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും മറ്റുള്ളിടത്തെ വിജയ-പരാജയങ്ങള്‍ എന്ന ധാരണയും പ്രബലമാണ്. വമ്പിച്ച മുതല്‍ മുടക്കോടെ തയ്യാറാക്കപ്പെടുന്ന തമിഴ്, ഹിന്ദി, ഇംഗ്ളീഷ് സിനിമകളുടെ കടന്നുകയറ്റത്തെതുടര്‍ന്ന് മലയാള സിനിമക്ക് പിടിച്ചു നില്‍ക്കാനാവില്ല എന്ന ഭീതി കഴിഞ്ഞ കുറെക്കാലമായി വ്യാപകമായതിന്റെ പിന്നാലെയാണ് അത്തരം മുതല്‍മുടക്കുകളോട് കിടപിടിച്ചു കൊണ്ട് കേരളവര്‍മ്മ പഴശ്ശിരാജ പൂര്‍ത്തിയാക്കി പുറത്തു വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ചെന്നൈ ആസ്ഥാനമായുള്ള പ്രമുഖ ചിട്ടിക്കമ്പനി ഉടമയായ ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മാതാവെങ്കില്‍ മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരനും ജ്ഞാനപീഠജേതാവും തിരക്കഥാകൃത്തുമായ എം ടി വാസുദേവന്‍ നായര്‍ രചനയും പ്രമുഖ സംവിധായകന്‍ ഹരിഹരന്‍ സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ഛായാഗ്രാഹകന്‍ രാമനാഥ് ഷെട്ടിയും എഡിറ്റര്‍ ശ്രീകര്‍ പ്രസാദുമാണ്. ഓസ്കാര്‍ പുരസ്കാര ജേതാവായ റസൂല്‍ പൂക്കുട്ടി ശബ്ദ സംവിധാനം നിര്‍വഹിച്ച ആദ്യ തെന്നിന്ത്യന്‍ സിനിമ കൂടിയാണ് കേരളവര്‍മ്മ പഴശ്ശിരാജ. ഇളയരാജയാണ് സംഗീതസംവിധാനം.

ചിത്രത്തിന്റെ ഏതാണ്ട് മുക്കാല്‍ ഭാഗവും യുദ്ധ-സംഘട്ടന രംഗങ്ങളാണ്. നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത് ഇവ പൂര്‍ത്തിയാക്കാന്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക്സിന്റെ സഹായം ഉപയോഗിച്ചിട്ടേ ഇല്ല എന്നാണ്. വയനാട്ടിലാണ് ചിത്രത്തിന്റെ നല്ലൊരു ഭാഗം ചിത്രീകരിച്ചിരിക്കുന്നത്. ആദിവാസി ജനവിഭാഗമായ കുറിച്യരുടെ സഹായത്തോടെ പഴശ്ശി രാജ ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തിയ പോരാട്ടത്തിന്റെ ത്രസിപ്പിക്കുന്ന ആഖ്യാനമാണ് കേരളവര്‍മ്മ പഴശ്ശിരാജ. ലിഖിതവും അല്ലാത്തതുമായ ചരിത്രവും അതിലെ നായകത്വങ്ങളും ആധുനിക ജനപ്രിയമാധ്യമമായ സിനിമയും തമ്മിലുള്ള അഭിമുഖീകരണത്തിനു വേണ്ടി തിരക്കഥാകൃത്തും സംവിധായകനും മറ്റ് സാങ്കേതിക വിദഗ്ദ്ധരും നടീനടന്മാരും പ്രകടിപ്പിച്ചിട്ടുള്ള അര്‍പ്പണ ബോധം സിനിമയില്‍ പ്രകടമാണ്. കേരള സര്‍ക്കാര്‍ ചിത്രത്തിന് വിനോദ നികുതിയിളവ് അനുവദിച്ചിട്ടുമുണ്ട്. പ്രസ്തുത ഇളവു മൂലം ടിക്കറ്റു കൂലിയില്‍ ഇളവുണ്ടായിരിക്കുന്നതല്ല, മറിച്ച് നികുതിയിനത്തില്‍ പിരിക്കുന്ന പണമടക്കം സിനിമാശാല ഉടമസ്ഥരും വിതരണക്കാരും ചേര്‍ന്ന് പങ്കിട്ടെടുക്കും(സാധാരണ അവസരത്തില്‍ വില്‍ക്കുന്ന ടിക്കറ്റുകളില്‍ നിന്ന് ലഭിക്കുന്ന മുഴുവനും നികുതി തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ അടക്കുന്നുണ്ടോ എന്നത് സംശയമാണ്. ആയതിനാല്‍ ഇപ്പോളനുവദിച്ച ഇളവിന്റെ ഗുണം മുതലാളിമാര്‍ക്ക് കാര്യമായ തോതില്‍ ലഭിക്കുമെന്ന് കരുതാനാവില്ല). ബ്രിട്ടീഷുകാര്‍ക്കു വേണ്ടി കര്‍ഷകരില്‍ നിന്നും ജനങ്ങളില്‍ നിന്നും പിരിച്ചെടുക്കേണ്ട നികുതിപ്പണം പിരിച്ചെടുക്കാന്‍ വിസമ്മതിക്കുന്നതിലൂടെയാണ് പഴശ്ശിരാജ പ്രതിഷേധം ആരംഭിക്കുന്നത്. ആ വിസമ്മതത്തിന് അഭിവാദ്യമായി കേരള സര്‍ക്കാരിന്റെ തീരുമാനത്തെ കണക്കിലെടുക്കാം. മമ്മൂട്ടി പ്രൌഢോജ്വലമായി അവതരിപ്പിച്ചിരിക്കുന്ന പഴശ്ശിരാജയുടെ തീരുമാനത്തിനു വിരുദ്ധമായി അദ്ദേഹത്തിന്റെ അമ്മാമനായ വീരവര്‍മ്മ (തിലകന്‍) ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് വിധേയപ്പെടുകയും നികുതി പിരിച്ചേല്‍പ്പിക്കാമെന്ന് ഓലയെഴുതി കമ്പനി അധികൃതര്‍ക്കെത്തിക്കുകയും ചെയ്യുന്ന രംഗത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. അമ്മാമനോട് അദ്ദേഹത്തിന്റെ പ്രവൃത്തിയിലെ അപ്രീതി അറിയിക്കാനായി എത്തുന്ന രംഗത്തിലാണ് മമ്മൂട്ടിയുടെ രംഗപ്രവേശം. എന്നാല്‍ ഈ സീനിനു ശേഷം തിലകന്റെ കഥാപാത്രത്തിന് എന്തു സംഭവിച്ചു എന്നറിയില്ല. അതിനുപകരം തെലുങ്കു താരം സുമന്‍ അവതരിപ്പിക്കുന്ന പഴയം വീടന്‍ ചന്തുവാണ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ സഹായിക്കുന്ന നാട്ടുപ്രമാണിയായി നിറഞ്ഞു നില്‍ക്കുന്നത്.

സാധാരണ സൂപ്പര്‍ താരചിത്രങ്ങളില്‍ സൂപ്പര്‍ താരത്തിന്റെ ശരീരഭാഗങ്ങള്‍(മിക്കപ്പോഴും മുഖം) വെളിച്ചമധികമുള്ള പ്രതലത്തില്‍ എക്സ്ട്രീം ക്ളോസപ്പിലാണ് കടന്നുവരാറുള്ളതെങ്കില്‍, കേരളവര്‍മ്മ പഴശ്ശിരാജയില്‍ ഇരുട്ടില്‍ നിന്ന് ഇളം വെളിച്ചത്തിലേക്ക് ധാടിമോടികളില്ലാതെ മുഴുനീള മമ്മൂട്ടി കടന്നു വരുകയാണ് ചെയ്യുന്നത്. ആദ്യപ്രദര്‍ശനം മുതല്‍ക്കേ ദത്തശ്രദ്ധരായിരിക്കുന്ന ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ തയ്യാറായിരിക്കുന്നതുകൊണ്ട് ആര്‍പ്പു വിളിയും കൈയടിയും ടിക്കറ്റുകഷണങ്ങളും പാന്‍പരാഗ് പൊതികളും തിരശ്ശീലയിലേക്ക് അമിട്ടു പോലെ പൊട്ടിച്ചിതറിയുയര്‍ന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മലയാള സിനിമയുടെ ഗതി നിര്‍ണയിക്കുന്ന സൃഷ്ടിയാണോ കേരളവര്‍മ്മ പഴശ്ശിരാജ? ആഗോള സാമ്പത്തിക പ്രക്രിയയിലേക്ക് ഉദ്ഗ്രഥിക്കപ്പെട്ടുകഴിഞ്ഞ തമിഴ്, ഹിന്ദി സിനിമാവ്യവസായം പോലെ സാങ്കേതികവും സാമ്പത്തികവും ബ്രാന്റ് ഉല്‍പ്പന്നപരവുമായ തരത്തില്‍ വളര്‍ന്നു പന്തലിക്കാന്‍ മലയാള സിനിമക്ക് സാധിക്കുമോ? സിനിമ, മലയാളം, കേരളം, ചരിത്രം, സ്വാതന്ത്യസമരം എന്നീ പ്രതിഭാസങ്ങള്‍ കേരളവര്‍മ്മ പഴശ്ശിരാജയുടെ പശ്ചാത്തലത്തില്‍ ഭാവന ചെയ്യപ്പെടുകയും സങ്കല്‍പന-നിര്‍വഹണ-ആസ്വാദന തലങ്ങളില്‍ പരിചരിക്കപ്പെടുകയും ചെയ്യുന്നതെങ്ങനെ?

ബെന്‍ഹര്‍, ടെന്‍ കമാന്റ്മെന്റ്സ് പോലെയുള്ള ബൈബിളധിഷ്ഠിത ചിത്രങ്ങളുടെയും ഹോളിവുഡിലിറങ്ങിയ മറ്റു നാടോടിയുദ്ധ സിനിമകളുടെയും മാതൃകകളാണ് എം ടിയും ഹരിഹരനും പ്രയോജനപ്പെടുത്തിയിരിക്കുന്നത്. രാമു കാര്യാട്ടിനെ അതിശയിക്കുന്ന തരത്തില്‍ മികച്ച സാങ്കേതിക പ്രവര്‍ത്തകരുടെ സേവനം ഉപയോഗപ്പെടുത്തുന്നതിലെ സംഘാടനപാടവം എടുത്തുപറയേണ്ടതാണ്. മലയാളത്തില്‍ നിന്ന് മമ്മൂട്ടി അടക്കമുള്ള ചില മികച്ച താരങ്ങളെയും തമിഴില്‍ നിന്ന് ശരത്കുമാര്‍, തെലുങ്കില്‍ നിന്ന് സുമന്‍ എന്നിങ്ങനെയുള്ളവരെയും ഉള്‍പ്പെടുത്തി സിനിമയുടെ വിപണനമൂല്യം ഉയര്‍ത്താനുള്ള ശ്രമവും ശ്രദ്ധേയമാണ്. വിപണിവിജയം ഉറപ്പിക്കുന്ന ഒരു അടിസ്ഥാനപദ്ധതിയാണ് കേരളവര്‍മ്മ പഴശ്ശിരാജയിലൂടെ ഉദ്ദേശിക്കപ്പെടുന്നത് എന്നത് വ്യക്തമാണ്. ഇരുപത്തേഴ് കോടി രൂപ ചെലവായി എന്ന തുടര്‍ച്ചയായ പ്രഖ്യാപനം തന്നെ ഊഹക്കച്ചവടാധിഷ്ഠിതമായ വില്‍പനമൂല്യത്തെ ഊതിപ്പെരുപ്പിക്കാനാണെന്നതാണ് വാസ്തവം. ചാനല്‍ അവകാശങ്ങള്‍, കേരളത്തിനു പുറത്തുള്ള ഔട്ട്റൈറ്റ് വില്‍പനകള്‍, ഡിവിഡി അവകാശം, ആഡിയോ വില്‍പന, ഇന്റര്‍നെറ്റ് അവകാശം, തിരക്കഥാ വില്‍പന എന്നിങ്ങനെ പലതരം വില്‍പനകള്‍ കേരള ബോക്സാപ്പീസ് വരുമാനം എന്ന അടിസ്ഥാനത്തിനു പുറത്ത് സിനിമയില്‍ ഇക്കാലത്ത് സാധ്യമാണ്. താരങ്ങളെ അവരുടെ വിപണിമൂല്യവും പ്രാദേശികമായ ജനപ്രിയതാനിലവാരങ്ങളും കണക്കിലെടുത്താണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്; അല്ലാതെ അവരുടെ നടനമികവു മാത്രം അടിസ്ഥാനപ്പെടുത്തിയല്ല.

നടികളുടെ അവതരണവും ഇതിന്റെ തുടര്‍ച്ചയാണ്. കനിഹ അവതരിപ്പിക്കുന്ന കൈതേരി മാക്കം എന്ന പഴശ്ശിരാജയുടെ ഭാര്യാകഥാപാത്രത്തെ ശ്രദ്ധിക്കുക. ലൈംഗികദരിദ്രരായ മലയാളികളെ മനസ്സില്‍ കണ്ടു കൊണ്ടാണ് ഈ നടി/കഥാപാത്രത്തിന്റെ വേഷവിധാനവും ശരീര ചലനങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഏതു കലാസൃഷ്ടിക്കും ചരിത്രത്തോട് നൂറു ശതമാനം നീതി പുലര്‍ത്താനാവില്ല എന്നിരിക്കെ (അങ്ങിനെ നീതി പുലര്‍ത്തേണ്ടതില്ല എന്നുമിരിക്കെ), പതിനെട്ടാം നൂറ്റാണ്ടിലെ വേഷവിധാനം എന്നവകാശപ്പെട്ടുകൊണ്ട് അവതരിപ്പിക്കപ്പെടുന്ന വേഷങ്ങളുടെ കൃത്യത ആലോചിച്ച് സംവിധായകനോ വസ്ത്രസംവിധായകനോ നടിയോ കാണിയോ വിമര്‍ശകനോ തല പുകക്കേണ്ടതില്ല. അപ്പോള്‍, ഇത്തരമൊരു 'പീരിയഡ് സിനിമ'യിലെ നടിയുടെ വേഷം തിരഞ്ഞെടുക്കുന്നതിന്റെ പിന്നിലെ ചേതോവികാരം എന്തായിരിക്കും? തീര്‍ച്ചയായും ചരിത്രത്തോടും ഇതിവൃത്തത്തോടും നൂറു ശതമാനം നീതിയും പ്രതിബദ്ധതയും പുലര്‍ത്തുക എന്ന നിഷ്കളങ്കവും ബൌദ്ധികവുമായ ഉദ്ദേശ്യമായിരിക്കുകയില്ല അത് എന്നതുറപ്പാണ്. നേരത്തെ പറഞ്ഞതു പോലെ ലൈംഗികദരിദ്രരായ മലയാളി പുരുഷ കാണിക്ക് അല്‍പമെങ്കില്‍ അല്‍പസമയം കാമോത്തേജനവും ലിംഗോദ്ധാരണവും സാധ്യമാവുമെങ്കില്‍ അതു നടക്കട്ടെ എന്ന 'നിഷ്കളങ്കമായ' സാമര്‍ത്ഥ്യം മാത്രം.

ഒളിവില്‍ പാര്‍ക്കുന്ന നായകന്‍ പഴശ്ശിരാജ ചിറക്കലില്‍ പോയി വരുന്നതു വഴി കൈതേരിയിലെ തന്റെ വീട്ടിലും വരുമെന്നറിഞ്ഞ നായിക കുന്നത്തെ കൊന്നക്കും പൊന്‍മോതിരം ഇന്നേതോ തമ്പുരാന്‍ തന്നേപോയി എന്ന പാട്ടിന്റെ പശ്ചാത്തലത്തില്‍ കുളിക്കടവില്‍ നിന്ന് കയറിവരുന്ന ദൃശ്യം ശ്രദ്ധിക്കുക. മുലക്കച്ചക്കുള്ളില്‍ നിന്ന് കുലുങ്ങുന്ന മുലകളുടെ തെളിച്ചമുള്ള ചലനദൃശ്യം മലയാളസിനിമയുടെ ഗതിനിര്‍ണായകസൃഷ്ടിയുടെ പുറകില്‍ അര്‍പ്പണം ചെയ്തവരുടെ ആണ്‍നോട്ട(മേല്‍ഗേസ്)ത്തിന്റെ ഉദാഹരണം മാത്രമാണ്. തിയറ്ററില്‍ ഈ സമയത്ത് ഉയരുന്ന ആരവങ്ങളുടെ ഗതിവിഗതികളും(സമൂഹത്തിന്റെ ആണ്‍നോട്ടം) മറ്റൊന്നല്ല സൂചിപ്പിക്കുന്നത്. കേരളവര്‍മ്മ പഴശ്ശിരാജയുടെ പ്രൊമോഷനുവേണ്ടി ടി വി ചാനലുകളില്‍(കുടുംബകത്തെ ആണ്‍നോട്ടം) വിതരണം ചെയ്തിട്ടുള്ളതും ആരാധകരാല്‍ അപ്ലോഡ് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് യൂ ട്യൂബില്‍ ഏറ്റവുമധികം ഹിറ്റു കിട്ടുന്നതുമായ പാട്ടുദൃശ്യവും(ഒറ്റവ്യക്തിയുടെ ആണ്‍നോട്ടം) ഇതു തന്നെ.

ഹരിഹരനുമുമ്പ് മലയാള സിനിമയില്‍ സംഘാടനമിടുക്ക് കാണിച്ച രാമുകാര്യാട്ടും ഇതേ മാര്‍ഗം നന്നായി പ്രയോജനപ്പെടുത്തിയ ആളാണ്. ചെമ്മീനി(1966)ല്‍ കറുത്തമ്മ(ഷീല)യെ ആദ്യമായി അവതരിപ്പിക്കുമ്പോള്‍ ക്യാമറ മുകളില്‍ നിന്ന് അവളുടെ മാറിടത്തിനു മുകളിലായി തങ്ങിനില്‍ക്കുന്നു. ബ്ളൌസിനുമുകളിലായി രണ്ടു മുലകള്‍ക്കിടയിലെ വിടവ് വ്യക്തമാക്കിക്കൊണ്ടുള്ള ഷോട്ട് കാണിച്ചതിന്റെ ന്യായീകരണം തൊട്ടടുത്ത സംഭാഷണത്തിലാണുള്ളത്. പരീക്കുട്ടി മുതലാളി(മധു)യുടെ നോട്ടമാണത്. “എന്തൊരു നോട്ടം! എന്ന് കറുത്തമ്മ മധുരമായി പരിഭവിക്കുന്നു. തോട്ടിയുടെ കഥ ലിഖിത സാഹിത്യത്തിലാവിഷ്ക്കരിച്ചതിലൂടെ മലയാള സാഹിത്യത്തിന്റെ അസംസ്കൃത വസ്തു സംഭരണത്തില്‍ നിലനിന്നിരുന്ന വകതിരിവുകളെ അട്ടിമറിച്ച തകഴിയെപ്പോലുള്ള ഒരു അസാമാന്യ ‘പുരോഗമന’ സാഹിത്യ വ്യക്തിത്വം രചിച്ച ‘ചെമ്മീന്‍’ സിനിമയായപ്പോഴാണ് മുതലാളിത്തത്തിന്റെ നോട്ടത്തിന് കീഴ്പ്പെടുത്തപ്പെട്ടത് എന്നതാണ് ശ്രദ്ധേയം.

അപ്പോള്‍ രാജ്യസ്നേഹത്തിലധിഷ്ഠിതവും സ്വാതന്ത്ര്യബോധത്താല്‍ ജ്വലിച്ചു നില്‍ക്കുന്നതുമായ കേരളവര്‍മ്മ പഴശ്ശിരാജയില്‍ ഒരു സെക്കന്റു നേരം നടിയുടെ മുലകള്‍ കുലുങ്ങിയാല്‍ അത് എടുത്തു പറയുന്ന ദോഷൈകദൃക്കുകളുടെ വിമര്‍ശനബോധത്തെ നമുക്കവഗണിക്കാം; അതിനു പകരം ചരിത്രബോധവും രാജ്യസ്നേഹവും സ്വാതന്ത്ര്യാവബോധവും സ്വദേശാഭിമാനവും നഷ്ടപ്പെട്ട കേരളീയര്‍ക്കും മറ്റിന്ത്യക്കാര്‍ക്കും അത് പ്രദാനം ചെയ്യുന്നതിനായി, നടിയുടെ വസ്ത്രമൊരിത്തിരി സ്ഥാനചലനം വന്നുവെന്നും അവയവങ്ങള്‍ കുറച്ചൊന്ന് കുലുങ്ങിയെന്നും കരുതി സമാധാനിക്കാം/അഭിമാനിക്കാം. സ്ത്രീകള്‍ക്കും ചരിത്രനിര്‍മാണ പ്രക്രിയയില്‍ കുറച്ച് പങ്കു ലഭിക്കട്ടെ! പത്മപ്രിയ അവതരിപ്പിക്കുന്ന നീലി എന്ന കുറിച്യപ്പോരാളിക്ക് വെടിയേറ്റതിനെ തുടര്‍ന്ന് അവളുടെ പ്രതിശ്രുതവരനായ തലക്കല്‍ ചന്തു (മനോജ് കെ ജയന്‍) തന്റെ മടിയില്‍ കിടത്തി അവളുടെ വെടിയുണ്ട നീക്കം ചെയ്യുന്ന ദൃശ്യവും കാണികള്‍ ഇതേ ആണ്‍നോട്ടത്തിന് കീഴ്പ്പെടുത്തി. വലത്തേ തുടയിലാണ് വെടിയേല്‍ക്കുന്നത് എന്നതിനാലാണ് ഈ ആണ്‍നോട്ട സാധ്യത പ്രാവര്‍ത്തികമായത്. അക്രമങ്ങളും അനീതികളും നിറഞ്ഞ കക്ഷിരാഷ്ട്രീയ പരിസരത്തെ വിചാരണ ചെയ്യുന്ന ഈനാട് (ടി ദാമോദരന്‍, ഐ വി ശശി/1982) എന്ന ഹിറ്റു സിനിമയില്‍ നഗരത്തിനുള്ളിലെ ചേരിയില്‍ നടക്കുന്ന വ്യാജമദ്യദുരന്തത്തില്‍ മരണപ്പെടുന്ന സ്ത്രീ കഥാപാത്രത്തിന്റെ (സുരേഖ അഭിനയിക്കുന്നു) മുക്കാലും നഗ്നമായ ശരീരം ക്യാമറ ആര്‍ത്തിയോടെ ഒപ്പിയെടുത്തതും കാണികള്‍ ആനന്ദാവേശത്തോടെ സ്വീകരിച്ചതും പോലെ ശവഭോഗാത്മകമായ ഒരു കാഴ്ചാരീതി ഈ ദൃശ്യത്തിലും നിര്‍വഹിക്കപ്പെട്ടു.

രാജ്യസ്നേഹമെന്ന് കേരളസര്‍ക്കാര്‍ തീരുമാനമെടുത്ത് നിര്‍ണയിച്ച കേരളവര്‍മ്മ പഴശ്ശിരാജക്ക് യു/എ സര്‍ട്ടിഫിക്കറ്റ് (നിയന്ത്രണങ്ങളൊന്നുമില്ലാത്ത പൊതുപ്രദര്‍ശന ലൈസന്‍സ്, പക്ഷെ 12 വയസ്സില്‍ താഴെയുള്ളവര്‍ രക്ഷിതാക്കളുടെ മാര്‍ഗനിര്‍ദ്ദേശമനുസരിച്ചു മാത്രം കാണുക) നല്‍കാനാണ് ഫിലിം സര്‍ട്ടിഫിക്കേഷനായുള്ള കേന്ദ്ര ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത് എന്നത് ഈ രംഗങ്ങള്‍ കണക്കിലെടുത്തിട്ടാണോ അതോ യുദ്ധ-സംഘട്ടന രംഗങ്ങളിലുള്ള ചോരപ്പെയ്ത്ത് കണ്ടിട്ടാണോ എന്നറിയില്ല. സെന്‍സര്‍ഷിപ്പ് ധാര്‍മിക സദാചാരത്തെ സംബന്ധിച്ച അവസാന വാക്കായി പരിഷ്കൃത സമൂഹത്തിന് പരിഗണിക്കാനാവില്ല എന്നിരിക്കെ അത്തരമൊരു സര്‍ട്ടിഫിക്കറ്റിനെ സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യുന്നതില്‍ പ്രസക്തിയില്ല. പക്ഷെ, ഒരു കാര്യമുറപ്പാണ്. രാജ്യസ്നേഹമല്ല ഏതു വിഷയവുമാകട്ടെ ഇന്ത്യന്‍ സിനിമയില്‍ വസ്തുനിഷ്ഠമായി അവതരിപ്പിക്കണമെന്നുണ്ടെങ്കില്‍ ലൈംഗിക ചിത്രീകരണത്തെ സംബന്ധിച്ച ഔദ്യോഗികവും അനൌദ്യോഗികവുമായ വിചാരങ്ങളും ധാരണകളും നിബന്ധനകളും മാറ്റിയെഴുതിയേ മതിയാവൂ എന്നതാണത്.

മലയാളത്തിലിറങ്ങിയ മറ്റൊരു 'രാജ്യസ്നേഹ' സിനിമയായ കീര്‍ത്തിചക്ര(മേജര്‍ രവി/2006)യില്‍ കശ്മീരിലെ ഒരു വീട്ടിനകത്ത് കടന്നു കയറുന്ന മുസ്ളിം ഭീകരര്‍ അവിടത്തെ പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുന്നതിന്റെ നീണ്ടു നില്‍ക്കുന്ന അതിസമീപ ദൃശ്യം വ്യക്തമായി കാണിച്ചതാണ് ആ ചിത്രത്തിന്റെ ജനപ്രിയതാഗ്രാഫ് ഉയര്‍ത്തിയത് എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ലൈംഗികതാ ചിത്രീകരണത്തെ സംബന്ധിച്ചുള്ള കപടസദാചാരവാദികളുടെ ധാരണകള്‍ മാറ്റിയെഴുതാന്‍ സാധിച്ചാല്‍, അതിനെ തുടര്‍ന്ന് ഇന്ത്യന്‍ സിനിമക്കു ലഭ്യമാവുന്ന 'ലൈംഗികസ്വാതന്ത്ര്യ'ത്തിന്റെ ഒന്നാം ഘട്ടം അവസാനിച്ചതിനു ശേഷം കൂടുതല്‍ സുതാര്യവും മാന്യവുമായ രാജ്യസ്നേഹ സിനിമകള്‍ പുറത്തു വരുമെന്ന് നമുക്ക് പ്രത്യാശിക്കാം.

മുന്‍കാലത്ത് ഇറങ്ങിയിട്ടുള്ള ചില ഇന്ത്യന്‍ 'രാജ്യസ്നേഹ' സിനിമകളായ ഗാന്ധി(റിച്ചാര്‍ഡ് അറ്റന്‍ബറോ/ഇംഗ്ളീഷ്/1982), കാലാപാനി(പ്രിയദര്‍ശന്‍/മലയാളം/1996) എന്നിവയില്‍ ബ്രിട്ടീഷുകാര്‍ക്കനുകൂലമായ ചില പരസ്യ/രഹസ്യ ട്വിസ്റ്റുകള്‍ ഉള്ളതു പോലെ കേരളവര്‍മ്മ പഴശ്ശിരാജയിലും ഏതാനും അവ്യക്തതകള്‍ ഒളിഞ്ഞും തെളിഞ്ഞുമിരിപ്പുണ്ട്. ഗാന്ധിജിയുടെ നേതൃത്വ ഗുണങ്ങളെയും മാഹാത്മ്യത്തെയും കണ്ടെത്തുകയും അംഗീകരിക്കുകയും വാഴ്ത്തുകയും ചെയ്ത വെള്ളക്കാരുടെ മഹാമനസ്കത ഉയര്‍ത്തിക്കാട്ടുന്നതിനാണ് റിച്ചാര്‍ഡ് അറ്റന്‍ബറോ തന്റെ സിനിമയില്‍ കാര്യമായി പ്രയത്നിക്കുന്നതെന്ന് പ്രശസ്ത ചലച്ചിത്ര ചിന്തകനായ രവീന്ദ്രന്‍ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട് (സിനിമയുടെ രാഷ്ട്രീയം/ബോധി-1990 എന്ന പുസ്തകത്തിലെ ഗാന്ധി - അഥവാ സാമ്രാജ്യത്വത്തിന്റെ മഹാമനസ്കത എന്ന ലേഖനം കാണുക). കാലാപാനിയിലെ നായകനും പ്രതിനായകനും ഓരോ ബ്രിട്ടീഷ് അപരസ്വത്വങ്ങളെ പ്രത്യേകം സൃഷ്ടിച്ചെടുത്താണ് കൊളോണിയല്‍ ദാസ്യമനോഭാവം പ്രകടമാക്കിയത്. (സിനിമയും മലയാളിയുടെ ജീവിതവും/എന്‍ ബി എസ്-1998 എന്ന പുസ്തകത്തിലെ വൃഥാ സാഹസങ്ങള്‍ എന്ന ലേഖനം കാണുക). ഭാര്യയെ അവളുടെ വീടായ കൈതേരിയില്‍ താമസിപ്പിച്ച് ഒളിപ്പോരിനായി വയനാട്ടിലേക്ക് പോകുന്ന പഴശ്ശിരാജ, ബ്രിട്ടീഷുകാര്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറില്ല എന്നത് തനിക്കുറപ്പാണ് എന്നു പറയുന്നുണ്ട്. അതില്‍ നിന്ന് വ്യക്തമാകുന്നത്, ഇന്ത്യക്കാരായ മറ്റു ശത്രുക്കളില്‍ നിന്ന് അത്തരം മാന്യത പ്രതീക്ഷിക്കേണ്ട എന്നുമാണ്. ഇന്ത്യക്കാര്‍ ബ്രിട്ടീഷുകാരെ അപേക്ഷിച്ച് സംസ്കാരശൂന്യരാണ് എന്ന കൊളോണിയല്‍ ദാസ്യമനോഭാവം നായകകഥാപാത്രത്തിന്റെ സംഭാഷണത്തിലൂടെ പുറത്തുവരുകയാണിവിടെ. ചിത്രത്തിന്റെ അന്ത്യരംഗത്തില്‍ കൊലപ്പെടുത്തിയതിനു ശേഷം പഴശ്ശിരാജയുടെ മൃതദേഹത്തെ രാജാവിനു ചേര്‍ന്ന അന്തസ്സോടെ അഭിവാദ്യം ചെയ്ത് സംസ്ക്കരിക്കുന്നതിനായി കൊണ്ടുപോകുന്ന ദൃശ്യമാണുള്ളത്. അക്കാര്യത്തിലും ബ്രിട്ടീഷുകാര്‍ സംസ്കാര സമ്പന്നതയോടെ പെരുമാറി എന്നു വ്യക്തമാക്കാനുള്ള ഉദ്യമം വ്യക്തമാണ്. പഴശ്ശിരാജായുടെ മൃതശരീരം ഞാന്‍ സഞ്ചരിച്ച പല്ലക്കിലേക്ക് മാറ്റി എന്നും അടുത്ത ദിവസം പഴശ്ശിരാജയുടെ മൃതദേഹം, ശക്തമായ പട്ടാളക്കാവലോടെ മാനന്തവാടിക്കയച്ചു. മൃതശരീരത്തോടൊപ്പം അയച്ച ശിരസ്തദാര്‍ക്ക്, എല്ലാ ബ്രാഹ്മണരേയും വിളിച്ചു വരുത്തി ശവസംസ്ക്കാരം പാരമ്പര്യവിധിപ്രകാരം നടത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇങ്ങനെ ഒരു ബഹുമതിക്ക്, ഒരു പ്രഖ്യാപിത ലഹളത്തലവനാണെന്നിരിക്കിലും, രാജ്യത്തിലെ യഥാര്‍ത്ഥ നാടുവാഴികളില്‍ ഒരാളെന്ന നിലക്ക് അദ്ദേഹം സര്‍വ്വഥാ അര്‍ഹനാണെന്ന് എനിക്കു തോന്നി എന്നും, അന്നത്തെ അസിസ്റ്റന്റ് കലക്ടറായിരുന്ന ടി എച്ച് ബാബര്‍ 1805 ഡിസംബര്‍ 31-ാം തിയതി മലബാര്‍ പ്രവിശ്യയുടെ പ്രിന്‍സിപ്പല്‍ കലക്ടര്‍ക്ക് എഴുതിയ ദീര്‍ഘമായ കത്തില്‍ രേഖപ്പെടുത്തിയതിനെയാണ് (മലബാര്‍ മാന്വല്‍ - വില്യം ലോഗന്‍/വിവര്‍ത്തനം ടി വി കൃഷ്ണന്‍ - പേജ് 352/മാതൃഭൂമി ബുക്സ് 2007) തിരക്കഥാകൃത്ത് അവലംബിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്. കൊല്ലപ്പെട്ട പഴശ്ശിരാജായുടെ മൃതദേഹം ഗാംഭീര്യത്തോടെ മുഖമുയര്‍ത്തി വെച്ച് പല്ലക്കില്‍ കൊണ്ടു പോകുന്ന അവസാന ദൃശ്യം താരനായകന്റെ മരണം എന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന ആരാധകരെ സമാശ്വസിപ്പിക്കുന്നതിന് കൂടി ഉതകുന്ന തരത്തില്‍ സമര്‍ത്ഥമായി വിഭാവനം ചെയ്ത ഒന്നാണെന്നതും എടുത്തു പറയണം.

പഴശ്ശിയെ കൊലപ്പെടുത്തിയതാണോ അതോ അദ്ദേഹം തോല്‍വി മനസ്സിലാക്കിയപ്പോള്‍ ആത്മഹത്യ ചെയ്തതാണോ എന്ന കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കെ; ബ്രിട്ടീഷ് കലക്ടറുടെ റിപ്പോര്‍ട്ടിലുള്ളതു പോലെ അദ്ദേഹം ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടിയേറ്റു മരിച്ചതായി ചിത്രീകരിച്ചിരിക്കുകയാണ് സിനിമയില്‍. ബ്രിട്ടീഷുകാരുടെ കൈ കൊണ്ട് മരിക്കുന്നത് അപമാനമായി കരുതി അദ്ദേഹം തന്റെ വിരലിലെ വജ്രമോതിരം വിഴുങ്ങി ആത്മഹത്യ ചെയ്തുവെന്ന് ഐതിഹ്യസമാനമായ കഥകളില്‍ പ്രചരിച്ചു വരുന്നുമുണ്ട്. അദ്ദേഹത്തിന്റെ പടനായകനായിരുന്ന എടച്ചേന കുങ്കന്‍ (ശരത് കുമാര്‍) ഇപ്രകാരം ബ്രിട്ടീഷ് പട്ടാളത്താല്‍ വളയപ്പെട്ടപ്പോള്‍ തന്റെ കയ്യിലുണ്ടായിരുന്ന കഠാര വയറ്റിലേക്ക് കുത്തിയിറക്കി ആത്മഹത്യ ചെയ്യുന്നത് സിനിമയില്‍ വിശദമാക്കിയിട്ടുമുണ്ടല്ലോ! ചരിത്രയാഥാര്‍ത്ഥ്യവും അതിനെ തുടര്‍ന്ന് കെട്ടിയുണ്ടാക്കി പ്രചരിപ്പിക്കപ്പെട്ട നാടോടിക്കഥകളുമാണ് പഴശ്ശിരാജായെ സംബന്ധിച്ച് കേരളത്തില്‍ നിലനിന്നു പോരുന്നത്. ഈ നാടോടിക്കഥകളിലെ വീരാപദാനങ്ങളെക്കൂടി പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ആധുനിക നാടോടിക്കഥാഖ്യാനരൂപമായ ചലച്ചിത്രത്തിനും ഇഷ്ടവിഷയമായി പഴശ്ശിരാജായുടെ കഥ മാറുന്നത്. അങ്ങനെയായിരിക്കെ, അദ്ദേഹത്തിന്റെ മരണം ആത്മഹത്യയല്ല, ബ്രിട്ടീഷുകാരുടെ കൊല തന്നെയാണെന്ന് ഉറപ്പിക്കുന്നതിലൂടെ തിരക്കഥാകൃത്ത് വിനിമയം ചെയ്യുന്ന സന്ദേശമെന്താണെന്നത് അപനിര്‍മ്മിച്ചെടുക്കേണ്ട ഒന്നാണ്. പ്രത്യേകിച്ചും, ചന്തുവിനെ സംബന്ധിച്ച സാമാന്യവിശ്വാസത്തെ തകിടം മറിച്ച വ്യാഖ്യാനം വിശദമാക്കിയ ഒരു വടക്കന്‍ വീരഗാഥയുടെ സ്രഷ്ടാക്കളാണ് കേരളവര്‍മ്മ പഴശ്ശിരാജയുടേതും എന്ന ഓര്‍മ്മപ്പെടുത്തല്‍ സജീവമായിരിക്കെ.

നായക/പ്രതിനായക കഥാപാത്രങ്ങളെ സന്ദിഗ്ദ്ധതകള്‍ക്കൊന്നും ഇടം കൊടുക്കാതെ നന്മ/തിന്മ എന്ന വെള്ളം കടക്കാത്ത അറകളില്‍ സ്ഥിരീകരിക്കുന്ന മുഖ്യധാരാ സിനിമയുടെ നിര്‍വഹണരീതി മുച്ചൂടും പിന്തുടരുന്ന കേരളവര്‍മ്മ പഴശ്ശിരാജയില്‍ പക്ഷെ, തിന്മയുടെയും പ്രതിനായകത്വത്തിന്റെയും പക്ഷത്തുള്ള ബ്രിട്ടീഷുകാരില്‍ ഒരാളെ മാനുഷികതയുടെ വക്താവായി അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കു വേണ്ടി ധാരാളം സമയം ചെലവഴിക്കുന്നുണ്ട്. അസിസ്റ്റന്റ് കലക്ടര്‍ ബാബരുടെ പ്രതിശ്രുത വധുവായെത്തുന്ന ഡോറ(ലിന്റ ആര്‍സെനിയോ)യെയാണിത്തരത്തില്‍ മനുഷ്യനന്മയുടെ വറ്റാത്ത ഉറവിടമായി മഹത്വവത്ക്കരിക്കുന്നത്. ഗാന്ധിയിലും കാലാപാനിയിലും ഇതേ പോലെ താരതമ്യേന നിസ്സാരരായ ബ്രിട്ടീഷ് കഥാപാത്രങ്ങളെ അമിതമായി മഹത്വവത്ക്കരിക്കുന്ന പ്രവണത ഉണ്ടായിരുന്നു.

സ്ത്രീ ശരീരപ്രദര്‍ശനത്തിലൂടെയും വിവാദങ്ങളെ ഭയന്നുള്ള ഒത്തുതീര്‍പ്പ്/വിധേയത്വ മനോഭാവത്തോടെയും രൂപീകരിച്ചെടുക്കുന്ന ജനപ്രിയത എന്ന പ്രതിഭാസത്തെ ഗുണപരമായ കാര്യങ്ങള്‍ക്കു വേണ്ടിയും വിനിയോഗിച്ചു എന്നതിലാണ് കേരളവര്‍മ്മ പഴശ്ശിരാജയുടെ മേന്മ നിലക്കൊള്ളുന്നത്. പഴശ്ശിരാജയെ മാപ്പിളവിരുദ്ധനായ ഒരു ഹിന്ദു രാജാവായും പോരാളിയായും ചരിത്രത്തില്‍ സ്ഥാനപ്പെടുത്താനുള്ള ഹിന്ദു വര്‍ഗീയ വാദികളുടെ ശ്രമങ്ങള്‍ക്ക് തുടക്കമിട്ടത് ഭിന്നിപ്പിച്ചു ഭരിക്കുക, വര്‍ഗീയ വാദികളെ കൂട്ടാളികളാക്കി സാമ്രാജ്യത്വ വിരുദ്ധ സമരത്തെ തുരങ്കം വെക്കുക എന്നീ തന്ത്രങ്ങള്‍ പ്രയോഗിച്ച ബ്രിട്ടീഷുകാര്‍ തന്നെയാണ്. പഴശ്ശിരാജയെ സംബന്ധിച്ചുള്ള ബ്രിട്ടീഷ് ഔദ്യോഗിക ചരിത്രരചനയിലെ ഒരു പരാമര്‍ശം നോക്കുക:

1793 സെപ്തംബറില്‍ കൂടാളിയിലെ മാപ്പിളമാര്‍ ഒരു പള്ളി പുതുതായി പണിയാനോ പുതുക്കി പണിയാനോ പഴശ്ശിരാജയോട് അനുവാദം ചോദിച്ചു. തിരുമുല്‍ക്കാഴ്ച വെച്ചാല്‍ അതിനു സമ്മതിക്കാമെന്നായിരുന്നു രാജാവിന്റെ മറുപടി. കാഴ്ചപ്പണം കെട്ടാതെ മാപ്പിളമാര്‍ പള്ളി കെട്ടാന്‍ തുടങ്ങിയതറിഞ്ഞ്, മാപ്പിളത്തലവനെ (താലിബ് കുട്ടി അലി) തന്റെ മുമ്പാകെ ഹാജരാക്കാന്‍ കല്ല്യാടന്‍ ഏമാനനെ അഞ്ചു സായുധ ഭടന്മാരോടൊപ്പം പഴശ്ശിരാജ നിയോഗിച്ചയച്ചു. മാപ്പിളത്തലവന്‍ ഒഴിഞ്ഞു മാറാന്‍ നോക്കി. ഏമാനു അകമ്പടി സേവിച്ച ഭടന്മാരില്‍ ഒരാള്‍ മാപ്പിള തലവനെ കടന്നു പിടിച്ചു. ഇതോടെ കുട്ടിയാലി (തലവന്‍) തന്റെ വാള്‍ ഉറയില്‍ നിന്ന് വലിച്ചൂരി കല്ല്യാടന്‍ ഏമാനെ കൊല ചെയ്തു. കൊലയാളിയെ മറ്റു ഭടന്മാരും കൊന്നു. വിവരം അറിഞ്ഞ മാത്രയില്‍ ഒരു സായുധ സംഘത്തെ പഴശ്ശിരാജ കൂടാളിയിലെ മുഴുവന്‍ മാപ്പിളമാരെയും കൊന്നു കളയണമെന്ന നിര്‍ദ്ദേശത്തോടെ, പറഞ്ഞയച്ചു. സംഘം സംഭവസ്ഥലത്തേക്കു കുതിച്ച് ആറു മാപ്പിളമാരെ വധിച്ചു. (മലബാര്‍ മാന്വല്‍ - വില്യം ലോഗന്‍/വിവര്‍ത്തനം ടി വി കൃഷ്ണന്‍ - പേജ് 322,323/മാതൃഭൂമി ബുക്സ് 2007)

ഇത്തരം പരാമര്‍ശങ്ങളുടെ ശരിതെറ്റുകളിലേക്ക് കാര്യമായി പ്രവേശിച്ച് വിവാദങ്ങളുണ്ടാക്കാനോ പഴശ്ശിരാജയെ മുസ്ളിം വിരുദ്ധനാക്കാനോ തിരക്കഥാകൃത്തും സംവിധായകനും തുനിഞ്ഞിട്ടില്ല എന്നതാശ്വാസകരമാണ്. ഈ ആശ്വാസം അനുവദിക്കില്ല എന്ന ഭീഷണിയോടെയാണോ എന്നറിയില്ല, ഹിന്ദു തീവ്രവാദാശയക്കാര്‍ ഒരു ഘട്ടത്തില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയുമുണ്ടായി. തൊപ്പിയോ വാളോ എന്ന കുപ്രസിദ്ധമായ ആഹ്വാനത്തോടെ മലബാര്‍ പിടിച്ചടക്കാന്‍ പടയോട്ടം നടത്തിയ മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താന്‍ വ്യാപകമായ മതപരിവര്‍ത്തനങ്ങളും കൊള്ളയും ക്ഷേത്രധ്വംസനങ്ങളും നടത്തി. പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ മലബാറില്‍ 'മൈസൂരിലെ സിംഹം' നടത്തിയത് കുത്തിക്കവര്‍ച്ചകളുടെ ഒരു തേര്‍വാഴ്ച തന്നെയായിരുന്നു. കേരളവര്‍മ്മ പഴശ്ശിരാജയടക്കമുള്ള വീരരായ ഹിന്ദു രാജാക്കന്മാരുടെയും പടയാളികളുടെയും സഹായത്തോടെയാണ് ഈസ്റ്റ് ഇന്ത്യാക്കമ്പനി ടിപ്പുവിനെ മലബാറില്‍ നിന്ന് തുരത്തിയോടിച്ചത്.(പഴശ്ശിരാജ-മൂല്യമില്ലാത്ത ജീവനുകള്‍, വിലനിര്‍ണയിക്കാനാവാത്ത സ്വാതന്ത്ര്യം എന്ന പേരില്‍ രാം വി എഴുതിയ നിരൂപണത്തില്‍ നിന്ന്/പാഷന്‍ ഫോര്‍ സിനിമ.കോം, ഒക്ടോബര്‍ 17,2009 )എന്ന തരത്തില്‍ പൊതുബോധത്തില്‍ ടിപ്പുവിനെതിരായ ബ്രിട്ടീഷുകാരുടെയും പഴശ്ശിയുടെയും ഐക്യമുന്നണിയെ സംബന്ധിച്ച ധാരണ നിലനില്‍ക്കുമ്പോഴാണ് ഇതേ നിരൂപകന്റെ വിശേഷണം കടം കൊണ്ടാല്‍ 'സുരക്ഷിതമാം വിധം സെക്കുലറാ'യ തരത്തില്‍ സിനിമ പൂര്‍ത്തിയാക്കാന്‍ തിരക്കഥാകൃത്തിനും സംവിധായകനും സാധിച്ചത് എന്നത് എടുത്തുപറയേണ്ട പ്രത്യേകതയാണ്.

ഒരിക്കല്‍ ബ്രിട്ടീഷ് കമ്പനിക്കുവേണ്ടി ടിപ്പുവിനോട് യുദ്ധം ചെയ്ത പഴശ്ശിരാജ പിന്നീട് ബ്രിട്ടീഷ് പട്ടാളത്തിന്റെ വേട്ടക്കു വിധേയനായപ്പോള്‍, ടിപ്പുവുമായി സന്ധിയിലേര്‍പ്പെടുകയും മൈസൂരില്‍ വെച്ച് കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആ കൂടിക്കാഴ്ചയുടെ ഐതിഹാസികമാനം ദൃശ്യവത്ക്കരിക്കാന്‍ സിനിമ തുനിയാത്തത് ദുരൂഹമാണ്. എന്നാല്‍, കവര്‍ച്ചക്കാരെന്ന് ബ്രിട്ടീഷുകാരാല്‍ വിശേഷിപ്പിക്കപ്പെട്ട് തടവിനും സ്വത്ത് കണ്ടെടുക്കലിനും വിധേയനായ ഉണ്ണിമൂത്ത മൂപ്പന്‍(ക്യാപ്റ്റന്‍ രാജു), അത്തന്‍ ഗുരുക്കള്‍ (മാമുക്കോയ) എന്നിവരുടെ സഹകരണം തേടുന്നതിന്റെ വിശദാംശങ്ങള്‍ ചിത്രീകരിച്ചിട്ടുമുണ്ട്. അത്രയും നല്ലത്. ആദിവാസി വിഭാഗമായ കുറിച്യപ്പോരാളികളെ തികഞ്ഞ ഗാംഭീര്യത്തോടെ കഥാപാത്രവത്ക്കരിച്ചതും പ്രശംസനീയമാണ്. സാധാരണ സിനിമകളില്‍ കാബറെ നൃത്തത്തിനു പകരം നഗ്നതാപ്രദര്‍ശനത്തിനായി ചേര്‍ക്കാറുള്ള 'കാട്ടുജാതി'ക്കാര്‍ക്കു പകരം വീറും പോരാളിത്തവും ബുദ്ധിയും വിവേകവുമുള്ള മനുഷ്യരായി ആദിവാസികളെ അവതരിപ്പിച്ചത് എം ടി യുടെ വിശാലവും മനുഷ്യസ്നേഹപരവുമായ സാമൂഹികബോധത്തിന്റെ നിദര്‍ശനമാണ്. ഒരു പക്ഷെ, മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദിവാസികഥാപാത്രങ്ങള്‍ക്ക് തികഞ്ഞ പ്രാധാന്യവും പ്രസക്തിയും നല്‍കിയതിന്റെ പേരിലായിരിക്കും കേരളവര്‍മ്മ പഴശ്ശിരാജ സ്ഥാനം പിടിക്കാന്‍ പോകുന്നത്.

*
കടപ്പാട്: ദേശാഭിമാനി വാരിക

Thursday, October 22, 2009

കമല്‍ ഹാസന്‍ - നടനവാഴ്വിന്റെ അരനൂറ്റാണ്ട്


അമ്പത്തഞ്ചുകാരനായ കമല്‍ ഹാസന്‍ അമ്പതു വര്‍ഷത്തെ ചലച്ചിത്രാഭിനയ ചരിത്രം പൂര്‍ത്തിയാക്കിയിരിക്കുന്നു. അതായത്, സിനിമ ഒഴിച്ചു നിര്‍ത്തിയാല്‍ കമല്‍ ഹാസന്‍ എന്ന വ്യക്തിത്വത്തെക്കുറിച്ച് കാര്യമായി ഒന്നും പരാമര്‍ശിക്കാനുണ്ടാവില്ല എന്നു ചുരുക്കം. അത് അത്ര വലിയ ഒരു സംഗതിയല്ലായിരിക്കാം. കാരണം, അമ്പതു വര്‍ഷത്തെ അഭിനയ ജീവിതം പൂര്‍ത്തിയാക്കുന്ന ഒരു താരജീവിതത്തില്‍ നിന്ന് സിനിമയെ ഒഴിച്ചു നിര്‍ത്തി ചിന്തിക്കാനാവില്ല എന്നത് പ്രത്യേകം എടുത്തു പറയേണ്ടതായ ഒരു കാര്യമല്ലല്ലോ. എന്നാല്‍, കഴിഞ്ഞ അമ്പതു വര്‍ഷത്തെ തെന്നിന്ത്യന്‍ സിനിമയുടെ ചരിത്രം, കമല്‍ഹാസനെ ഒഴിച്ചു നിര്‍ത്തിക്കൊണ്ട് അന്വേഷിക്കാനേ ആവില്ല എന്നതാണ് പ്രധാനം. ചരിത്രത്തിനൊപ്പം നീങ്ങുക മാത്രമായിരുന്നില്ല കമല്‍, മിക്കപ്പോഴും ചരിത്രത്തിനെതിരെ നീങ്ങി, ചിലപ്പോള്‍ ചരിത്രം സൃഷ്ടിച്ചു.

ആറു വയസ്സുള്ളപ്പോള്‍ ആദ്യചിത്രത്തിലഭിനയിക്കുകയും ആ അഭിനയത്തിന് ഏറ്റവും നല്ല ബാലനടനുള്ള ദേശീയ പുരസ്കാരം നേടിയെടുക്കുകയും ചെയ്തുകൊണ്ടാണ് കമല്‍ ഹാസന്‍ തന്റെ ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. സിനിമയുമായുള്ള തന്റെ ബന്ധത്തെ അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെയാണ്. അത് ഓര്‍മ്മയില്‍ പ്രത്യേകം അന്വേഷിക്കേണ്ട ഒന്നല്ല. ഞാന്‍ സിനിമയിലേക്ക് ഉണര്‍ന്നെണീക്കുകയായിരുന്നു. (ഐ വോക്ക് അപ്പ് ടു സിനിമ -സി എന്‍ എന്‍ ഐ ബി എന്ന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്). താങ്കള്‍ ക്യാമറക്കാവശ്യമുള്ള തരം ശക്തി കൂടിയ പ്രകാശത്തെ ഏതെങ്കിലും കാലത്ത് ഭയന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി, അതെന്നെങ്കിലും നിലച്ചുപോയാലാണെനിക്ക് അസ്വസ്ഥത തുടങ്ങുക എന്നാണ്(സിനിമ ഇന്‍ ഇന്ത്യ വാര്‍ഷികപ്പതിപ്പ് 1992). ബാലതാരമായി വിലസിയതിനു ശേഷം ഏതാനും വര്‍ഷങ്ങള്‍ അദ്ദേഹം ഈ ക്യാമറാപ്രകാശമില്ലാത്ത 'ഇരുട്ടി'ല്‍ പെട്ടു പോയിരുന്നു.

വിരുദ്ധങ്ങളുടെ സമ്മേളനം കൊണ്ട് കലുഷമായ ആന്തരിക/ബാഹ്യ സത്തകളുടെ സാന്നിദ്ധ്യമാണ് കമല്‍ ഹാസന്റെ നടന/വ്യക്തിജീവിത പ്രതിനിധാനത്തെക്കുറിച്ചുള്ള അന്വേഷണത്തെ പ്രശ്നഭരിതമാക്കുന്നത്. ബ്രാഹ്മണനായി ജനിച്ച അദ്ദേഹം മതരഹിതനായും നാസ്തികനായും ജീവിക്കുന്നു. യുദ്ധവിരുദ്ധനായി സ്വയം പ്രഖ്യാപിക്കുന്ന കമല്‍ അമേരിക്കന്‍/ബ്രിട്ടീഷ് വ്യവസായികളുമായും മറ്റും കരാറുകളിലേര്‍പ്പെടുന്നതില്‍ ജാള്യത കാണിക്കുന്നില്ല. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സഹയാത്രികനായി കരുതപ്പെടുന്ന - അന്‍പേശിവം(തമിഴ്/2003/സുന്ദര്‍ സി) കമ്യൂണിസ്റ്റ് പാര്‍ടിയോടുള്ള അദ്ദേഹത്തിന്റെ അനുഭാവത്തിന്റെ തെളിവായി വായിച്ചെടുക്കാം - കമല്‍ഹാസന്‍, ചലച്ചിത്രതാരങ്ങള്‍ക്ക് വന്‍ സ്വാധീനമുള്ള തമിഴകരാഷ്ട്രീയത്തില്‍ പ്രകടമായ ഒരു നിലപാടുമെടുക്കാതെ മാറിനില്‍ക്കുന്നു. പല ദാമ്പത്യങ്ങളും പ്രണയങ്ങളും കൊണ്ട് കുഴഞ്ഞുമറിഞ്ഞ അദ്ദേഹത്തിന്റെ പിതൃത്വമാണ് സരിക എന്ന അമ്മയെക്കാളും വിലമതിക്കുന്നതെന്ന് മകള്‍ ശ്രുതി അടയാളപ്പെടുത്തുമ്പോള്‍ സ്നേഹത്തെക്കുറിച്ചും മാതൃത്വത്തെക്കുറിച്ചും കുടുംബകത്തെക്കുറിച്ചുമുള്ള സാമ്പ്രദായിക ധാരണകള്‍ തകിടം മറിയുന്നു. ചലച്ചിത്രത്തോടുള്ള ആസക്തിയുമായി ജീവിക്കുന്ന അദ്ദേഹം പക്ഷെ, നടന്‍ സംവിധായകന് കീഴ്പ്പെടണം എന്ന അടിസ്ഥാന തത്വത്തെ പലപ്പോഴും വിഗണിക്കുന്നു; അങ്ങിനെ താനഭിനയിച്ച പല സിനിമകളുടെയും പരിപൂര്‍ണതക്ക് സ്വയം തടസ്സമായി മാറുകയും ചെയ്തു. എന്നാല്‍ ഈ വസ്തുത അംഗീകരിച്ചു തരാന്‍ അദ്ദേഹം ഒരിക്കലും തയ്യാറായില്ല. അതിനാല്‍, ഒരായുസ്സു മുഴുവനും കൊണ്ട് തീരാത്തത്ര അഭിനയപദ്ധതികള്‍ ഏറ്റെടുക്കാന്‍ പാകമായ നടനാസൂത്രണരീതി സ്വായത്തമാക്കിയ കമല്‍; നിര്‍മാണം, സംവിധാനം, സംഗീത സംവിധാനം, ഗാന രചന, ഗാനാലാപനം എന്നീ മേഖലകളിലൊക്കെയും എടുത്തു ചാടി തന്റെ പരീക്ഷണങ്ങള്‍ തുടരുന്നു.

ക്രിമിനല്‍ വക്കീലായി പ്രവര്‍ത്തിച്ചിരുന്ന ഡി ശ്രീനിവാസന്റെ മകനായി ഒരു അയ്യങ്കാര്‍ കുടുംബത്തില്‍ ജനിച്ച കമല്‍ ഒമ്പതാം ക്ളാസില്‍ സ്കൂള്‍ വിദ്യാഭ്യാസം നിര്‍ത്തുകയും പിന്നീട് സിനിമാരംഗത്ത് സജീവമാകുകയുമായിരുന്നു. എ ഭീംസിംഗ് സംവിധാനം ചെയ്ത കളത്തൂര്‍ കണ്ണമ്മ(1960)യില്‍ ജമിനി ഗണേശനോടും സാവിത്രിയോടുമൊപ്പമാണ് ആ ബാല താരം ആദ്യമായി അഭിനയിച്ചത്. പിന്നീട് അക്കാലത്തെ സൂപ്പര്‍ താരങ്ങളായിരുന്ന മക്കള്‍ തിലകം എം ജി ആറിനോടൊപ്പവും നടികര്‍ തിലകം ശിവാജി ഗണേശനോടൊപ്പവുമടക്കം അഞ്ച് സിനിമകളിലും കൂടി കമല്‍ കുട്ടിവേഷങ്ങളിലഭിനയിച്ചു. കലക്കു വേണ്ടി തന്നെ തന്റെ പിതാവ് ദാനം ചെയ്യുകയായിരുന്നു എന്നാണ് ഇതിനെക്കുറിച്ച് അദ്ദേഹം ഓര്‍ത്തെടുക്കുന്നത്. തന്റെ രണ്ടാണ്‍മക്കള്‍ നിയമബിരുദമെടുക്കുകയും ഏകമകള്‍ ശാസ്ത്ര ബിരുദമെടുക്കുകയും ചെയ്തു. എന്നാലതുകൊണ്ട് കാര്യമില്ല, ഒരാളെ കലക്കു വേണ്ടി പരിപൂര്‍ണമായി അര്‍പ്പിക്കേണ്ടതുണ്ട് എന്നും അതാണ് കമല്‍ഹാസന്റെ ജീവിതത്തിലെ നിര്‍ണായകവും പ്രാഥമികവുമായ തീരുമാനം എന്നുമാണ് ആ പിതാവ് പ്രഖ്യാപിച്ചത്. ഗാന്ധിയനും തികഞ്ഞ മത നിരപേക്ഷ വാദിയുമായിരുന്ന ശ്രീനിവാസന്‍ തന്റെ ഒരു മുസ്ളിം സുഹൃത്തുമായുള്ള സൌഹൃദത്തിന്റെ പേരിലാണ് മക്കള്‍ക്കു ഹാസന്‍ എന്ന സര്‍നെയിം നല്‍കിയത് എന്നും പറയപ്പെടുന്നു. കമലിന്റെ ജ്യേഷ്ഠ സഹോദരനായ ചാരുഹാസന്‍ നിയമബിരുദമെടുത്തെങ്കിലും സിനിമയിലഭിനയിക്കുകയും ദേശീയ അവാര്‍ഡടക്കം നേടുകയും ചെയ്തു. ചാരുഹാസന്റെ മകളായ സുഹാസിനിയും അവരുടെ ഭര്‍ത്താവ് മണിരത്നവും സിനിമയിലെ സജീവ സാന്നിദ്ധ്യങ്ങളാണെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഹാസന്‍ എന്ന ഈ സര്‍ നെയിം പക്ഷെ കമലിന് പില്‍ക്കാലത്ത് പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. 9/11 നുശേഷം അമേരിക്കയില്‍ വര്‍ദ്ധിച്ചു വന്ന മുസ്ളിം ഭീതിയുടെ പശ്ചാത്തലത്തില്‍, കമല്‍ഹാസന്‍ അമേരിക്കന്‍ പര്യടനത്തിനായി വിമാനമിറങ്ങിയപ്പോള്‍ സമ്പൂര്‍ണ വസ്ത്രാക്ഷേപമടക്കമുള്ള പരിശോധനക്ക് വിധേയനായി. തെന്നിന്ത്യന്‍ സിനിമയുടെ എന്നല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനതാരമായ - ഉലകനായകന്‍/യൂണിവേഴ്സല്‍ ഹീറോ എന്നാണ് കമല്‍ ഹാസന്റെ പ്രശംസാവിശേഷണം - കമല്‍ ഹാസന്‍ അമേരിക്കയിലെ സെക്യൂരിറ്റിപോലീസിനാല്‍ അപമാനിതനായപ്പോള്‍ - മമ്മൂട്ടിക്കും ഷാറൂഖ് ഖാനും എ പി ജെ അബ്ദുള്‍കലാമിനും മുസ്ളിമായതിന്റെ പേരില്‍ സമാനമായ അപമാനങ്ങള്‍ സഹിക്കേണ്ടി വന്നിട്ടുണ്ട് - ആ അപമാനം എല്ലാ ഇന്ത്യക്കാര്‍ക്കും മേല്‍ ചൊരിയപ്പെട്ടു എന്നതാണ് വാസ്തവം. കമലിന്റെ പേരിന് ഈയൊരു സവിശേഷത മാത്രമല്ല ഉള്ളത്. അദ്ദേഹത്തിന്റെ പേര് ആദ്യഘട്ടത്തില്‍ എഴുതിയിരുന്നതും ഉച്ചരിച്ചിരുന്നതും കമലാഹാസന്‍ എന്നായിരുന്നു. കേട്ടാല്‍ ഒരു സ്ത്രീയുടെ പേരാണ് ഇത് എന്ന തോന്നലിനെ തുടര്‍ന്നാണ് ചെറുതായി പരിഷ്ക്കരിച്ച് കമല്‍ ഹാസന്‍ എന്നാക്കി മാറ്റിയത്.

യൌവനകാലം മുതല്‍ തന്നെ തെന്നിന്ത്യന്‍ സിനിമയുടെയും ഏക് ദൂജേ കേലിയേ(ഹിന്ദി/കെ ബാലചന്ദര്‍/1981) പോലുള്ള ഏതാനും സിനിമകളിലൂടെ ഹിന്ദി സിനിമയുടെയും മാറ്റിനി ഐഡളായി മാറിത്തീരാന്‍ കഴിഞ്ഞെങ്കിലും തന്റെ ശരീരഭാഷയെ ചൂഴ്ന്നു നിന്നിരുന്ന സ്ത്രൈണത കമലിന്റെ പൌരുഷസത്തയെ ആശങ്കാകുലമാക്കി. ഈറ്റ(മലയാളം/ഐ വി ശശി/1978) പോലുള്ള പല സിനിമകളിലും കമലിന്റെ കഥാപാത്രം അദ്ദേഹത്തിന്റെ ശരീരത്തിലുള്ള സ്ത്രൈണതയെ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു. ഒരേ സമയത്ത് രണ്ടു സ്ത്രീകളാല്‍ (ഷീലയും സീമയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍) കാമിക്കപ്പെടാനും ഓമനിക്കപ്പെടാനും പ്രാപ്തമായ തരത്തിലുള്ള കൌതുകങ്ങള്‍ കമലിന്റെ ശരീരത്തിനകത്തും പുറത്തും ഒളിഞ്ഞും തെളിഞ്ഞും നിറയുന്നുണ്ടായിരുന്നു. കരുത്തനും തങ്ങളെ കീഴടക്കുന്നവനുമായ പൌരുഷാധീശത്വം എന്ന സ്ഥിരം നായകസങ്കല്‍പമായിരുന്നില്ല കമല്‍ അവതരിപ്പിച്ച രാമു എന്ന കഥാപാത്രത്തില്‍ ഈ കാമിനിമാര്‍ ദര്‍ശിച്ചത്. സ്വവര്‍ഗാനുരാഗത്തിന്റെയും സ്പര്‍ശമുള്ളതിനാല്‍ കമലിന്റെ ഈറ്റയിലേതടക്കം പല കഥാപാത്രങ്ങളും സിസ്സി എന്നു വിളിക്കുന്ന സ്ത്രൈണസ്വഭാവമുള്ള പുരുഷരൂപങ്ങളില്‍ വാര്‍ത്തെടുത്തവയായിരുന്നു. സ്ത്രൈണതയുടെ ആധിക്യം മൂലം തന്റെ മേല്‍ ആരോപിക്കപ്പെട്ടേക്കാവുന്ന നപുംസകത്വത്തെ ഭയപ്പെട്ടുകൊണ്ടായിരിക്കണം, പേരിലുള്ള സ്ത്രൈണച്ചുവ അദ്ദേഹം മായിച്ചു നീക്കിയിട്ടുണ്ടാവുക. പല തരം മാനസികാവസ്ഥകള്‍ക്കു വിധേയനായിരുന്നു കമല്‍ഹാസന്‍ എന്നത് സുവ്യക്തമാണ്. ഇത്തരത്തിലുള്ള മാനസികസന്ദിഗ്ധാവസ്ഥകള്‍ ചലച്ചിത്രജീവിതത്തിലുടനീളം അദ്ദേഹത്തെ വേട്ടയാടിയിട്ടുമുണ്ടെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ബോധ്യമാവും.

ആഭാസകരമായ പ്രത്യക്ഷങ്ങളില്‍ സ്ത്രീശരീരത്തെ കഷണം കഷണമാക്കി ലൈംഗിക ഉപഭോഗവസ്തുക്കളാക്കി പ്രദര്‍ശിപ്പിക്കുകയും അതോടൊപ്പം ചാരിത്ര്യം, സദാചാരം, വിവാഹം, താലി എന്നിവയെക്കുറിച്ച് പഴഞ്ചനും പുരുഷാധിപത്യപരവുമായ ധാരണകള്‍ അരക്കിട്ടുറപ്പിക്കുകയും ചെയ്യുന്ന തമിഴ് സിനിമയുടെ ദ്വിമുഖപ്രയാണത്തില്‍നിന്ന് മാറിയുള്ള കമല്‍ ഹാസന്റെ പരിചരണത്തെ എളുപ്പത്തില്‍ സ്വീകരിക്കാന്‍ ശരാശരി തമിഴന് അസാധ്യമാണെന്നതിനാലാണ് ആളവന്താന്‍(തമിഴ്/സുരേഷ്കൃഷ്ണ/2000) പോലെ മുഖ്യധാരക്കകത്തു തന്നെ നടത്തിയ ഒരു പരീക്ഷണത്തെ ശരാശരി തമിഴ് പ്രേക്ഷകര്‍ തള്ളിക്കളഞ്ഞത്. കമല്‍ നായകനായി അഭിനയിച്ച നായകന്‍(തമിഴ്/മണിരത്നം/1987), ഇന്ത്യന്‍(തമിഴ്/ഷങ്കര്‍/1996) പോലുള്ള സിനിമകളില്‍ നായക കഥാപാത്രങ്ങള്‍ നടത്തുന്ന കൂട്ടക്കൊലപാതകങ്ങളുടെ തുടര്‍ച്ച തന്നെയാണുള്ളത്. ഈ കഥാപാത്രങ്ങള്‍ ആദ്യകാലങ്ങളിലനുഭവിച്ച അനീതികള്‍ക്കും പീഡനങ്ങള്‍ക്കും എതിരായ പ്രതിവിധി എന്ന നിലക്കാണ് ഈ പ്രതികാരനിര്‍വഹണങ്ങള്‍ ആഖ്യാനത്തില്‍ ന്യായീകരിച്ചെടുക്കുന്നത്. അതേ ന്യായീകരണം തന്നെ ആളവന്താനിലെ മുഖ്യ കഥാപാത്രവും ഉന്മാദിയുമായ നന്ദു നടത്തുന്ന കൊലപാതകങ്ങളോടും ബന്ധപ്പെടുത്താവുന്നതാണ്. കണ്ണിന് കണ്ണ്, ചോരക്ക് ചോര എന്ന തരം അക്രമതന്ത്രം, ഉന്മാദത്തിന്റെയും മാനസികരോഗത്തിന്റെയും ലക്ഷണമാണെന്നും ദൈവാംശം മറഞ്ഞുപോയ മൃഗീയത പുറത്തു വരുന്ന അവസരമാണെന്നും സമര്‍ത്ഥിക്കുന്നതിലൂടെയാണ് ആളവന്താന്‍ പ്രസക്തമായ ഒരിടപെടലാകുന്നത്.

തമിഴ് സിനിമകളില്‍ കൊണ്ടാടിപ്പോന്നിരുന്ന തരം ലൈംഗിക സദാചാര മൂല്യങ്ങളെ അനുസരിക്കുന്ന ധാരാളം സിനിമകളില്‍ കമല്‍ നായകനായി വിരാജിച്ചിട്ടുണ്ടെങ്കിലും അത്തരം മൂല്യസംഹിതകളെ പ്രകോപിപ്പിക്കുന്ന, ആളവന്താനടക്കമുള്ള ഏതാനും സിനിമകളുടെ പേരിലായിരിക്കും അദ്ദേഹം ഓര്‍മ്മിക്കപ്പെടുക. ബാലതാരമായി വിജയിച്ചതിനെ തുടര്‍ന്ന് ഏതാനും വര്‍ഷത്തെ അപ്രശസ്തമായ ജീവിതത്തിനു ശേഷമാണ് കമല്‍ അഭിനയജീവിതത്തില്‍ വീണ്ടും സജീവമാകുന്നത്. ആ രണ്ടാം വരവിന്റെ പ്രസക്തി തെളിയിക്കുന്ന സിനിമയായിരുന്നു അപൂര്‍വരാഗങ്ങള്‍(തമിഴ്/കെ ബാലചന്ദര്‍/1975). രജനീകാന്ത് ആദ്യമായി അഭിനയിച്ച ഈ സിനിമയാണ് മുതിര്‍ന്ന കമലിന്റെ ആദ്യത്തെ വാണിജ്യഹിറ്റു ചിത്രം. ശാസ്ത്രീയ സംഗീതജ്ഞയായ ഭൈരവി (ശ്രീവിദ്യ) തെരുവുസംഘട്ടനത്തില്‍ മുറിവുകളേറ്റ പ്രസന്ന(കമല്‍)യെ ശുശ്രൂഷിച്ച് തിരികെ ആരോഗ്യവാനാക്കുന്നു. പ്രായപൂര്‍ത്തിയെത്തിയ ഒരു മകളുടെ അമ്മയായ ഭൈരവിയും അവരെക്കാള്‍ എത്രയോ പ്രായത്തിനിളയതായ പ്രസന്നയും തമ്മിലുടലെടുക്കുന്ന പ്രണയബന്ധത്തിന്റെ ഊഷ്മളതയും സത്യസന്ധതയുമാണ് ഇതിവൃത്തത്തെ സംഘര്‍ഷാത്മകവും വിവാദാസ്പദവുമാക്കുന്നത്. നായകന്റെ പിതാവ് അവന് ഇളം പ്രായക്കാരിയായ ഒരു പെണ്‍കുട്ടിയുടെ കല്യാണാലോചന കൊണ്ടുവരുന്നുണ്ട്. രഞ്ജിനി(ജയസുധ) എന്ന ആ പെണ്‍കുട്ടി ഭൈരവിയുടെ മകള്‍ തന്നെയായിരുന്നു. ഇത്തരത്തില്‍ പൊതുബോധത്തിന്റെ ലോലസദാചാരബോധത്തെ തകിടം മറിക്കുന്ന ആഖ്യാനത്തിനകത്ത് നിറയാന്‍ കമലിന് ആദ്യഘട്ടത്തിലേ സാധ്യമായി എന്നത് ശ്രദ്ധേയമാണ്.

രജനീകാന്തിന്റെ പ്രതിനായകവേഷത്തിന് തെളിച്ചം പകര്‍ന്ന മൂണ്ട്രുമുടിച്ച്(മൂന്നു കെട്ടുകള്‍/തമിഴ്/കെ ബാലചന്ദര്‍/1976) കമലും ശ്രീദേവിയും ചേര്‍ന്നുള്ള നിരവധി കഥാപാത്രവത്ക്കരണങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഭാരതിരാജയുടെ ആദ്യചിത്രമായ പതിനാറ് വയതിനിലെ (തമിഴ്/1977)യിലും ഈ മൂന്നു പേര്‍ തന്നെയായിരുന്നു പ്രധാന അഭിനേതാക്കള്‍. മുഴുവനായും വാതില്‍പ്പുറചിത്രീകരണം നടത്തിയ പതിനാറ് വയതിനിലെ തമിഴ് സിനിമാലോകത്തിന് അക്കാലത്ത് നവ്യോര്‍ജം പകര്‍ന്നു നല്‍കിയ സിനിമയാണ്. മന്ദബുദ്ധിയായ ഒരു യുവാവായ ചപ്പാണിയുടെ വേഷമായിരുന്നു കമലിന് ഈ സിനിമയില്‍. സുന്ദരിയായ പതിനാറുകാരി മയിലി(ശ്രീദേവി)ന് നേരിടേണ്ടി വരുന്ന പ്രതിസന്ധികളാണ് ചിത്രത്തിന്റെ മുഖ്യപ്രമേയം. ഭാരതിരാജ തന്നെ സംവിധാനം ചെയ്ത ശികപ്പു റോജാക്കളി(ചുകന്ന പനിനീര്‍പ്പൂവുകള്‍/തമിഴ്/1978)ല്‍ പ്രതിനായക പരിവേഷമുള്ള വേഷമായിരുന്നു കമലിന്. ശ്രീദേവി തന്നെയായിരുന്നു നായികയെ അവതരിപ്പിച്ചത്. മാനസികരോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന ദിലീപ്(കമല്‍) പുറമേക്ക് ബിസിനസുകാരനാണെങ്കിലും നിഗൂഢമായ ചില പ്രക്രിയകളിലേര്‍പ്പെടുന്ന ആളാണ്. പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്യുക എന്നതാണയാളുടെ ഹോബി.

മറോചരിത്ര(തെലുങ്ക്/കെ ബാലചന്ദര്‍/1978)യും ആ ചിത്രത്തിന്റെ റീമേക്കായ ഏക് ദൂജേ കേലിയേ(ഹിന്ദി/ കെ ബാലചന്ദര്‍/1981)യും കമലിന് തമിഴകത്തിനും കേരളത്തിനും പുറത്ത് വന്‍ ജനപ്രീതി നേടിക്കൊടുത്ത ചിത്രങ്ങളാണ്. ഈ രണ്ടു ചിത്രങ്ങളിലും ഇതര ഭാഷ സംസാരിക്കുന്ന കാമുകിമാരാണ് കമലിനുള്ളത്. ആദ്യത്തേതില്‍ തെലുങ്കാണവള്‍ സംസാരിക്കുന്നതെങ്കില്‍, രണ്ടാമത്തേതില്‍ ഹിന്ദി. രണ്ടിലും കമല്‍ അന്യസംസ്ഥാനത്ത് താമസിക്കുന്ന തമിഴ് യുവാവായി അഭിനയിച്ചു. ഇന്ത്യയുടെ മുന്നില്‍ തമിഴന്റെ ബ്രാന്റ് അംബാസിഡറായി അവതരിക്കുക എന്ന ചരിത്ര നിയോഗം കൂടിയാണീ ആഖ്യാനത്തിലൂടെ കമലിനു മേല്‍ വന്നു പതിച്ചത്. മറ്റിന്ത്യന്‍ ഭാഷകളോടും ദേശീയോദ്ഗ്രഥനം പോലുള്ള സങ്കല്‍പത്തോടും ജനപ്രിയ സംസ്ക്കാരത്തിന്റെ നിലപാടെന്താണ് എന്ന സങ്കീര്‍ണമായ ചോദ്യം ഉള്ളിലൊളിപ്പിച്ചു വെച്ചവയായിരുന്നു ഈ സിനിമകളുടെ ഇതിവൃത്തങ്ങള്‍. അയല്‍ സംസ്ഥാനത്തെ ഭാഷ സംസാരിക്കുന്നവരെ പരിഹസിക്കുകയും വെറുപ്പോടെ പരിഗണിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങള്‍ പില്‍ക്കാലത്ത് കൈയടി നേടുന്ന സാഹചര്യങ്ങള്‍, ഇന്ത്യയില്‍ രൂപപ്പെട്ടു വന്ന മണ്ണിന്റെ മക്കള്‍ വാദത്തെയും അതിന്റെ പ്രകടനമായ അസഹിഷ്ണുതയെയും പ്രതിഫലിപ്പിക്കുന്ന തരത്തില്‍ സൃഷ്ടിക്കപ്പെടുകയുണ്ടായി.

1983ല്‍ കമലിന് ഏറ്റവും നല്ല നടനുള്ള ദേശീയ പുരസ്കാരം ആദ്യമായി ലഭിച്ചു. മൂണ്ട്രാംപിറൈ(തമിഴ്/ബാലു മഹേന്ദ്ര/1983)യിലെ ഓര്‍മ നഷ്ടപ്പെട്ട നായികയെ ശുശ്രൂഷിക്കുന്ന ഊട്ടിയിലെ സ്കൂള്‍ മാസ്റ്ററുടെ വേഷം ഹൃദയസ്പൃക്കായി അവതരിപ്പിച്ചതു കണക്കിലെടുത്തായിരുന്നു അത്. കെ വിശ്വനാഥ് സംവിധാനം ചെയ്ത സാഗരസംഗമം(1983/തമിഴില്‍ ശലങ്കൈ ഒലി), സ്വാതിമുത്യം(1986/തമിഴില്‍ സിപ്പിക്കുള്‍ മുത്ത്) എന്നീ തെലുങ്ക് ചിത്രങ്ങള്‍ എല്ലാ തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലും വന്‍ വാണിജ്യ ഹിറ്റുകളായി മാറുകയും കമലിന് തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒരു ഭാഷാതീത പരിവേഷം ലഭിക്കുകയും ചെയ്തു. യുവാവായ കമലിന് ആദ്യഘട്ടത്തില്‍ ധാരാളമായി അഭിനയിക്കാന്‍ അവസരങ്ങള്‍ കിട്ടിയത് മലയാളത്തിലായിരുന്നു എന്നതും ശ്രദ്ധേയമാണ്. കന്യാകുമാരി, വിഷ്ണുവിജയം/1974, ഞാന്‍ നിന്നെ പ്രേമിക്കുന്നു, തിരുവോണം, മറ്റൊരു സീത, രാസലീല/1975, അഗ്നിപുഷ്പം, അപ്പൂപ്പന്‍, സമസ്യ, സ്വിമ്മിംഗ് പൂള്‍, അരുത്, കുറ്റവും ശിക്ഷയും, പൊന്നി, നീ എന്റെ ലഹരി/1976, വേളാങ്കണ്ണി മാതാവ്, ശിവതാണ്ഡവം, ആശീര്‍വാദം, മധുര സ്വപ്നം, ശ്രീദേവി, അഷ്ടമംഗല്യം, നിറകുടം, ഓര്‍മ്മകള്‍ മരിക്കുമോ. ആനന്ദം പരമാനന്ദം, സത്യവാന്‍ സാവിത്രി, ആദ്യപാദം/1977, അനുമോദനം, വയനാടന്‍ തമ്പാന്‍/1978 എന്നിങ്ങനെ ചരിത്രത്തില്‍ പരാമര്‍ശിക്കപ്പെടാന്‍ മാത്രം സവിശേഷതയൊന്നുമില്ലാത്ത അനവധി മലയാള സിനിമകള്‍ അക്കാലത്ത് കമല്‍ അഭിനയിച്ചു തള്ളി. വിഷ്ണു വിജയം, മദനോത്സവം(എന്‍ ശങ്കരന്‍ നായര്‍), ഈറ്റ(ഐ വി ശശി) എന്നീ സിനിമകള്‍ മാത്രമാണ് ഇക്കൂട്ടത്തില്‍ പല കാരണങ്ങളാലും അല്‍പമെങ്കിലും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നത്. പില്‍ക്കാലത്ത് പ്രതിഫലത്തുക വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് മലയാള സിനിമയുടെ ബജറ്റിന് കമലിനെ താങ്ങാതായി എന്നാണ് വ്യവസായപണ്ഡിറ്റുകള്‍ വ്യാഖ്യാനിച്ചത്. അതെന്തുമാവട്ടെ, രജനീകാന്തും ചിരഞ്ജീവിയും മുതല്‍ വിക്രമും വിജയ്യും വരെയുള്ള നിരവധി താരങ്ങള്‍ തമിഴിലും തെലുങ്കിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും മാറി മാറി അഭിനയിച്ചും മൊഴിമാറ്റച്ചിത്രങ്ങളിലൂടെയും സമാന പ്രശസ്തി നേടിയിട്ടുണ്ടെങ്കിലും കമല്‍ ഹാസന് ലഭ്യമായ തരത്തില്‍ സമഗ്ര തെന്നിന്ത്യന്‍ താരം എന്ന പരിവേഷം ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്ന് സംശയമാണ്.

എന്നാല്‍ തന്റെ സമകാലീനനായ രജനീകാന്തുമായി താരതമ്യം ചെയ്യുമ്പോള്‍ തമിഴ്നാട്ടിനുള്ളില്‍ ജനപ്രീതിയുടെയും വാണിജ്യവിജയങ്ങളുടെയും കാര്യത്തില്‍ കമലിന് രണ്ടാം സ്ഥാനം മാത്രമാണ് എല്ലായ്പോഴും ഉള്ളതെന്നു കാണാം. പ്രാദേശിക സങ്കുചിതത്വബോധം കൂടുതലുള്ളവരാണ് തമിഴര്‍ എന്നാരോപിക്കപ്പെടാറുണ്ടെങ്കിലും കര്‍ണാടകക്കാരനായ അതും മറാത്തി തായ്‌ഭാഷയായുള്ള രജനി അവരുടെ സ്വന്തം ഹീറോയായി വാഴ്ത്തപ്പെട്ടു എന്നത് സവിശേഷമായി പഠനവിധേയമാക്കേണ്ട സംഗതിയാണ്. ബ്രാഹ്മണവിരുദ്ധവും സ്വത്വബോധം കൊണ്ട് ത്രസിച്ചിരുന്നതുമായ ഒരു ദ്രാവിഡ അടിസ്ഥാന ചിന്തയെയാണ് എം ജി ആര്‍-ജയലളിത പ്രഭൃതികള്‍ വെള്ളം ചേര്‍ത്ത് വെള്ളം ചേര്‍ത്ത് വികലമാക്കി എവിടെ തുടങ്ങി എവിടെ അവസാനിപ്പിച്ചു എന്നറിയാത്ത തരത്തിലാക്കി തീര്‍ത്തത്. ജയലളിതയിലെത്തിയപ്പോള്‍ അമിതാധികാരപ്രവണതകളുള്ള ഒരു സ്ത്രീ മേധാവിത്തം എന്ന ഘടകം വ്യക്തമാകുകയും ചെയ്തു. ഈ ഉയര്‍ച്ചയുടെ പ്രതിപ്രവര്‍ത്തനം ബ്രാഹ്മണമേധാവിത്തം, സ്ത്രീ മേധാവിത്തം, വെളുത്ത തൊലി നിറം എന്നീ രാഷ്ട്രീയ-സൌന്ദര്യ ഘടകങ്ങളോട് എതിരിടുന്നതും അവയെ വെല്ലുവിളിക്കാന്‍ പ്രാപ്തിയുള്ളതുമായ ഒരു പ്രതീകത്തെ അന്വേഷിക്കുകയായിരുന്നു. ഈ അന്വേഷണമാണ് രജനീകാന്തില്‍ കൃത്യമായ ഉത്തരം കണ്ടെത്തുന്നത്. ശിവാജി ഗണേശനും എം ജി ആറിനും ഉള്ളതുപോലുള്ള വെളുത്ത തൊലിനിറമുള്ളവര്‍ക്ക് രജനിക്കുശേഷമുള്ള കാലത്തെ സിനിമകളില്‍ സ്ഥിരമായി രണ്ടാം സ്ഥാനമേ കിട്ടിവരുന്നുള്ളൂ എന്നത് ശ്രദ്ധിക്കുക. പതിന്മടങ്ങ് അഭിനയശേഷിയും വ്യത്യസ്തമായ കഥാപാത്രവൈപുല്യവും വേണ്ടതിലേറെ ഗ്ളാമറുമുള്ള കമല്‍ ഹാസന് എപ്പോഴും രജനികാന്തിനൊപ്പമെത്താന്‍ കഴിയാതെ പോയതിന്റെ കാരണവും മറ്റൊന്നല്ല. കമല്‍ തന്റെ ചലച്ചിത്ര പരീക്ഷണങ്ങള്‍ മറ്റ് വഴിക്ക് തിരിച്ചുവിട്ടതു കൊണ്ട് അവരുടേത് ഒരു മത്സരമല്ലാതായിത്തീരുകയും കമലിന്റെ സിനിമകള്‍ വിജയ-പരാജയത്തെക്കുറിച്ചുള്ള നടപ്പു വിശകലനത്തിനു പുറത്താകുകയും ചെയ്തതിനാലാണ് ഈ മത്സരത്തിന്റെ രൂക്ഷത പില്‍ക്കാലത്ത് അനുഭവപ്പെടാതെ പോയത്. രജനീകാന്തിന്റെ തലമുറക്കു ശേഷം വന്ന പ്രധാന താരങ്ങളില്‍ അഭിനയ ശേഷി കുറവായവരാണെങ്കിലും കറുപ്പു തൊലി നിറമുള്ളവരാണ് എപ്പോഴും ഒന്നാം സ്ഥാനത്തെത്തുന്നത്. വിജയകാന്ത്, വിജയ്, പ്രഭുദേവ, മുരളി, ധനുഷ്, കലാഭവന്‍ മണി, വിശാല്‍, ജീവ, ഭരത് എന്നിങ്ങനെയുള്ളവരുടെയൊക്കെ വിജയങ്ങള്‍ക്കു പുറകില്‍ ഈ ഘടകം വ്യക്തമാണ്. അജിത്, മാധവന്‍, വിക്രം, സൂര്യ, അബ്ബാസ്, പ്രശാന്ത്, അര്‍ജുന്‍, പ്രഭു, ജയം രവി, എന്നിങ്ങനെയുള്ള താരങ്ങള്‍ക്ക് നിരവധി ഹിറ്റുകള്‍ സമ്മാനിക്കാനായെങ്കിലും തുടര്‍ച്ചയായ വിജയങ്ങളും ജനപ്രിയതയും നിലനിര്‍ത്താനാവാത്തത് കറുത്ത തൊലിനിറത്തിന്റെ അഭാവം കൊണ്ടാണെന്നു കരുതാം.

ചാര്‍ളി ചാപ്ളിനെ പ്രകടമായി അനുകരിച്ചുകൊണ്ടുള്ള ഒരു വേഷമടക്കം ഇരട്ടവേഷങ്ങളിലഭിനയിച്ച പുന്നഗൈമന്നനെ(തമിഴ്/കെ ബാലചന്ദര്‍/1986) തുടര്‍ന്നാണ് നായകന്‍(തമിഴ്/മണിരത്നം/1987) പുറത്തു വരുന്നത്. രണ്ട് പ്രകട സ്വാധീനങ്ങളാണ് ശ്രദ്ധേയമായ ഈ സിനിമക്കു മേല്‍ ആരോപിക്കപ്പെട്ടത്. ഹോളിവുഡ് ക്ളാസിക്കായ ഗോഡ്‌ഫാദര്‍ സീരീസിന്റെ അനുകരണം എന്നും മുംബൈ നഗരത്തിലെ അധോലോക രാജാവായിരുന്ന വരദരാജമുതലിയാരുടെ ജീവിതകഥ എന്നുമായിരുന്നു ആ ആരോപണങ്ങള്‍ അഥവാ പ്രശംസാവിശേഷണങ്ങള്‍. എന്നാല്‍, ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ന് തിരിഞ്ഞു നോക്കുമ്പോഴറിയാം നായകനെ ഏറ്റവും സവിശേഷമാക്കിയത് കമല്‍ ഹാസന്റെ അഭിനയം തന്നെയായിരുന്നു എന്നത്. വേലുനായ്ക്കര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര്. കുറ്റം, അധോലോകം, അധികാരം, പോലീസ്/നിയമവാഴ്ചയുടെ അസംബന്ധ നാടകങ്ങള്‍ എന്നിങ്ങനെ സിനിമയുടെ സ്ഥിരം വിഷയങ്ങള്‍ തന്നെയായിരുന്നു നായകനിലുമുണ്ടായിരുന്നതെങ്കിലും മണിരത്നത്തെ പോലെ സീനുകളെ ക്രമീകരിക്കുന്നതിലും ആഖ്യാനത്തെ ആകര്‍ഷകമാക്കി നിലനിര്‍ത്തുന്നതിലും മുന്നോട്ടു കൊണ്ടുപോകുന്നതിലും ദത്തശ്രദ്ധനായ ഒരു പുതുതലമുറ സംവിധായകന്റെ കരസ്പര്‍ശം ചിത്രത്തെ ജനപ്രിയതയിലും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കും വിധത്തിലും ശ്രദ്ധേയമാക്കി മാറ്റി. കോടതിയിലേക്ക് വിചാരണക്കു പോകുന്ന ഘട്ടത്തില്‍, പെരിയപ്പാ താങ്കള്‍ ഒരു നല്ല മനുഷ്യനാണോ എന്ന പേരമകന്റെ ചോദ്യത്തിനു മുന്നില്‍ എനിക്ക് വ്യക്തമായറിയില്ല എന്നുത്തരം പറയേണ്ടി വരുന്ന ഘട്ടത്തിലും മറ്റുമുള്ള കമലിന്റെ മുഖവിന്യാസവും ശാരീരിക പ്രകടനവും അനനുകരണീയവും അസാമാന്യമാം വിധം മികച്ചതുമായിരുന്നു. അദ്ദേഹത്തിന് നല്ല നടനുള്ള രണ്ടാമത് ദേശീയ പുരസ്കാരം നായകന്‍ നേടിക്കൊടുത്തു. കമലിന്റേതു പോലെ, ഒരര്‍ത്ഥത്തില്‍ ആസൂത്രിതവും മറ്റൊരര്‍ത്ഥത്തില്‍ സ്വാഭാവികവുമായതും അതേ സമയം അങ്ങേയറ്റം മാനുഷികവുമായ അഭിനയശൈലിയിലൂടെ അധോലോകരാജാവിനോടും അധോലോകത്തോടു തന്നെയുമുള്ള കാണിയുടെ ആരാധന വര്‍ദ്ധിക്കുകയായിരുന്നു എന്നതും പ്രത്യേകം എടുത്തു പറയേണ്ടതാണ്. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച അഭിനേതാക്കളിലൊരാളാണ് കമല്‍ഹാസന്‍ എന്ന് നായകന്‍ പോലുള്ള സിനിമകള്‍ തെളിയിച്ചെടുത്തു.

നിശ്ശബ്ദസിനിമാകാലത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് രൂപപ്പെടുത്തിയ സവിശേഷ സിനിമയായ പുഷ്പക്(കന്നടയിലും എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും/ശിങ്കിതം ശ്രീനിവാസ റാവു/1988) കമലിന്റെ ചലച്ചിത്രജീവിതത്തിലെ തന്നെ എടുത്തു പറയേണ്ട മികവുള്ള ഒന്നാണ്. ഒറ്റ ദിവസം രാജാവാകുക എന്ന ആവര്‍ത്തിക്കപ്പെടുന്ന ഇതിവൃത്തം തന്നെയാണ് ആഖ്യാനം ചെയ്യപ്പെടുന്നതെങ്കിലും ദൃശ്യഭാഷയുടെ ചേതോഹരമായ ഉപയോഗമാണീ സിനിമയിലുള്ളത്. സംഭാഷണമില്ലെങ്കിലും പശ്ചാത്തലശബ്ദങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ള പുഷ്പക്, ശബ്ദം ഏറ്റവും സൂക്ഷ്മമായി പ്രയോജനപ്പെടുത്തുന്നതിന് പോലും നല്ല ഉദാഹരണങ്ങള്‍ സൃഷ്ടിച്ചു. തൊഴില്‍രഹിതനായ നായകന്‍ ഒരു തല്ലിപ്പൊളി സിനിമാതിയറ്ററിനു തൊട്ടടുത്തുള്ള താഴ്ന്ന തരം ലോഡ്ജിലാണ് താമസം. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ തിയറ്ററില്‍ കളിക്കുന്ന ഹോങ്കോങ് കുങ്ഫു സിനിമയിലെ ഡിഷ്യും ഡിഷ്യും കേട്ടു ശീലിക്കുകയാണ് നായകന്‍. മദ്യപാനിയായ പണക്കാരന്‍ താമസിക്കുന്ന പഞ്ച നക്ഷത്രഹോട്ടല്‍ മുറിയുടെ താക്കോല്‍ കൈയില്‍ കിട്ടി അവിടത്തെ ഏ സിയുടെ സുഖത്തില്‍ ഉറങ്ങാന്‍ കിടക്കുന്ന നായകന്‍ ഉറക്കം വരാതെ ഞെളിപിരികൊള്ളുകയാണ്. കാരണം മനസ്സിലാക്കിയ അയാള്‍ തന്റെ മുറിയില്‍ വന്ന് ടേപ്പ് റിക്കാര്‍ഡറില്‍ ഡിഷ്യും ഡിഷ്യും ശേഖരിച്ചതിനു ശേഷം ഹോട്ടലില്‍ കൊണ്ടുപോയി അത് പ്രവര്‍ത്തിച്ചിപ്പാണ് ഉറക്കം തിരിച്ചു പിടിക്കുന്നത്. ശബ്ദത്തിന് ജീവിതത്തിലും സിനിമയിലും ഉള്ള പരമപ്രാധാന്യം ഈ തമാശ സീക്വന്‍സിലൂടെ അനുഭവവേദ്യമാകുകയാണ്. സിനിമയുടെ ചരിത്രത്തോട് എന്നും പ്രതിബദ്ധനാണ് കമല്‍ ഹാസന്‍ എന്നതിന് ധാരാളം തെളിവുകളുള്ളതില്‍ പ്രധാനപ്പെട്ടതാണ് പുഷ്പക്.

1989ലാണ് അപൂര്‍വ സഹോദരങ്ങള്‍(തമിഴ്, പിന്നീട് അപ്പുരാജ എന്ന പേരില്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്യപ്പെട്ടു/ ശിങ്കിതം ശ്രീനിവാസ റാവു/1989) പുറത്തു വന്നത്. വന്‍ വാണിജ്യ ഹിറ്റായ ഈ സിനിമയില്‍ കമല്‍ മൂന്നു വേഷങ്ങളിലാണഭിനയിച്ചത്. അതിലൊന്ന് സര്‍ക്കസു കോമാളിയായ കുള്ളനായിട്ടായിരുന്നു. ഈ വേഷത്തിന്റെ വിജയത്തെ തുടര്‍ന്ന്, തന്റെ ശരീരം കൊണ്ടുള്ള പരീക്ഷണങ്ങള്‍ക്ക് കമല്‍ തുടരെ തുടരെ തയ്യാറായി തുടങ്ങി. 'ആര്‍ട് ഫിലി'മായി ഗണിക്കപ്പെടുന്ന ഗുണ(തമിഴ്/സന്താനഭാരതി/1992), അവ്വൈ ഷണ്‍മുഖി(തമിഴ്, ഹിന്ദിയിലേക്ക് ചാച്ചി 420 എന്ന പേരില്‍ റീമേക്ക് ചെയ്യപ്പെട്ടു/കെ എസ് രവികുമാര്‍/1996), ആളവന്താന്‍(തമിഴ്/സുരേഷ്‌കൃഷ്ണ/2000), അന്‍പേശിവം(തമിഴ്/2003/സുന്ദര്‍ സി), ദശാവതാരം(തമിഴ്/കെ എസ് രവികുമാര്‍/2008) എന്നീ സിനിമകളിലൊക്കെ തന്റെ ശരീരം കൊണ്ട് പരീക്ഷണം നടത്തുന്ന കമല്‍ ഹാസനെ നമുക്ക് കാണാം.

ഒന്നില്‍ കൂടുതല്‍ വേഷങ്ങളിലഭിനയിച്ച് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന വിദ്യയും ഒരൊഴിയാബാധ പോലെ കമല്‍ കൊണ്ടു നടക്കുന്നു. രണ്ടില്‍ തുടങ്ങി പത്തു വരെയെത്തിയ ഈ പരീക്ഷണങ്ങളില്‍ ഏറ്റവും രസകരമായ സിനിമ മൈക്കിള്‍ മദന്‍ കാമരാജന്‍ (തമിഴ്/ശിങ്കിതം ശ്രീനിവാസ റാവു/1990) ആണ്. തീവ്രവാദിയുടെയും പൊലീസുകാരന്റെയും ആത്മാര്‍ത്ഥതയും കുടുംബബന്ധങ്ങളും കൂടിയുള്ള കുഴമറിച്ചിലുകളും ദൌര്‍ബല്യങ്ങളും ചേര്‍ന്നുണ്ടാവുന്ന എട്ടുകാലി വലപോലത്തെ സമസ്യകളില്‍ നിന്ന് രൂപം കൊണ്ട ഗോവിന്ദ് നിഹലാനിയുടെ ഇതിവൃത്തത്തെ(ദ്രോഹ്കാല്‍) കുരുതി പ്പുനല്‍(തമിഴ്/പി സി ശ്രീറാം/1995) എന്ന പേരില്‍ മികവോടെ പുനപ്രകാശനം ചെയ്യാന്‍ കഴിഞ്ഞ കമല്‍ ഹാസന്‍ എ വെനസ്ഡേ എന്ന സിനിമ ഉന്നൈപ്പോല്‍ ഒരുവന്‍(തമിഴ്/ചക്രി തൊലേത്തി/2009) എന്ന പേരില്‍ റീമേക്ക് ചെയ്തപ്പോള്‍ വേണ്ടത്ര ശ്രദ്ധേയമായില്ല. അനുപം ഖേറും നസീറുദ്ദീന്‍ ഷായും മിനിമലിസ്റുകളായി അഭിനയിച്ചപ്പോള്‍, കമലിനും മോഹന്‍ലാലിനും താരപരിവേഷത്തില്‍ നിന്ന് പുറത്തുകടക്കാനായില്ല എന്നതാണ് പരാജയം.

വിനോദത്തിന്റെയും കഥാഖ്യാനത്തിന്റെയും രീതികളില്‍, അധികാരവും സ്വേഛാധിപത്യ പ്രവണതയും എങ്ങനെയാണ് ഇട കലര്‍ന്ന് മേധാവിത്തം സ്ഥാപിക്കുന്നത് എന്നതിന്റെ മികച്ച ഉദാഹരണമാണ് ഇന്ത്യന്‍(തമിഴ്, ഹിന്ദിയില്‍ ഹിന്ദുസ്ഥാനി/ഷങ്കര്‍/1996). സമൂഹത്തിലെ അനീതികള്‍, അഴിമതികള്‍, കൊള്ളരുതായ്മകള്‍, ദുഷിച്ച അധികാരവ്യവസ്ഥ എന്നിവയെ ശാസ്ത്രീയമായി അപഗ്രഥിച്ച് ജനാധിപത്യപരമായ വിമോചനപദ്ധതി ആവിഷ്ക്കരിക്കുന്ന ജനമുന്നേറ്റത്തെ നിഷ്പ്രഭമാക്കുന്ന ഒറ്റയാന്‍ അവതാരങ്ങളെ വാഴ്ത്തുന്ന ഇന്ത്യന്റെ വിജയത്തില്‍ നിന്ന് നരേന്ദ്രമോഡിയുടെയും രാജ് താക്കറെയുടെയും പടയോട്ടങ്ങളിലേക്ക് വലിയ ദൂരമില്ല. ഇന്ത്യനിലെ അഭിനയത്തിനും കമലിന് ദേശീയ പുരസ്കാരം ലഭിച്ചു.

ഹേ റാം(തമിഴും ഹിന്ദിയും/സംവിധാനം കമല്‍ ഹാസന്‍/2000) പോലെ ഒരു സിനിമ എന്താണ് അര്‍ഥവും അന്തരാര്‍ത്ഥവുമാക്കിയതെന്നല്ല, മറിച്ച് അത് എങ്ങനെയാണ് പ്രവര്‍ത്തിച്ചത് എന്നതായിരുന്നു ശ്രദ്ധേയമായ സംഗതി. ഹിന്ദു വര്‍ഗീയ ഫാസിസത്തോട് അനുഭാവമുള്ള പ്രേക്ഷകര്‍ ഈ സിനിമ കണ്ടപ്പോള്‍ ഇത് അവരുടെ ആശയഗതിക്ക് അനുയോജ്യമായ സിനിമയായിട്ടാണ് അനുഭവപ്പെട്ടത്. വിരുദ്ധാശയക്കാരെ കൊന്നൊടുക്കുന്നതിലും രക്തഘോഷയാത്രകള്‍ സംഘടിപ്പിക്കുന്നതിലും സ്വയം ആനന്ദം കണ്ടെത്തുന്നവരാണ് ഫാസിസ്റുകള്‍ എന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്. ഹിന്ദു വര്‍ഗീയവാദത്തെ പ്രത്യക്ഷമായി അംഗീകരിച്ച് പ്രയോഗവത്ക്കരിക്കുന്ന സാകേത് റാം (കമല്‍ ഹാസന്‍) എന്ന നായക കഥാപാത്രത്തോട് സമഭാവപ്പെട്ടുകൊണ്ട് ഹേ റാം കാണുന്ന ഒരു ഹിന്ദു വര്‍ഗീയാശയക്കാരന് പ്രത്യക്ഷവും പരോക്ഷവുമായ ആനന്ദം ഈ ചിത്രം ഏകിയിരുന്നു. അവസാന ദൃശ്യത്തില്‍ സാകേത് റാം മനം മാറുന്നതോ ഗാന്ധിയാശയത്തില്‍ ലയിക്കുന്നതോ അത്തരമൊരു പ്രേക്ഷകനെ താല്‍ക്കാലിക നൈരാശ്യത്തിലെത്തിച്ചേക്കാമെങ്കിലും അതുവരെയുള്ള കാഴ്ചകളിലൂടെ സംഭവിച്ച വിജൃംഭണം അതുകൊണ്ടു മാത്രം മരവിക്കുന്നില്ല. വ്യത്യസ്തമായ രാഷ്ട്രീയ-ചരിത്ര വീക്ഷണകോണ്‍ സ്വീകരിക്കുന്ന മറ്റു പ്രേക്ഷകര്‍ക്ക് ഈ സിനിമയെ ഗാന്ധിയെ കണ്ടെത്തുന്ന ഒന്നായിട്ടും അനുഭവിക്കാന്‍ എല്ലാ സാധ്യതകളുമുണ്ടായിരുന്നു താനും. തന്റെ ഉള്ളില്‍ നിവസിക്കുന്ന കാട്ടുമൃഗത്തെയും സമാധാനകാംക്ഷിയെയും ഒരേസമയം തുറന്നുകാണിക്കുന്നതിനാണ് താന്‍ ഹേ റാം എടുത്തത് എന്ന കമല്‍ഹാസന്റെ വാദം അവരെ സംബന്ധിച്ചിടത്തോളം മാത്രമാണ് പ്രസക്തമാവുന്നത്.

വധശിക്ഷക്കെതിരായ വികാരത്തെ പിന്തുണക്കുന്നതിനുവേണ്ടി കമല്‍ ഹാസന്‍ സംവിധാനം ചെയ്ത ചിത്രമാണ് വിരുമാണ്ടി(തമിഴ്/2004). തന്റെ പിതാവിനെ വധശിക്ഷക്കു വിധേയമാക്കിയതിലെ തീക്ഷ്ണമായ വ്യാകുലതയെ തുടര്‍ന്നാണ് ഏഞ്ചല കാത്തമുത്തു (രോഹിണി) സിവില്‍ നിയമത്തില്‍ ഡോക്ടറേറ്റെടുക്കുന്നതും വധശിക്ഷക്കെതിരായ ലോകവ്യാപകപ്രചാരണത്തില്‍ പങ്കു ചേരുന്നതും. സങ്കീര്‍ണമായ നീതിന്യായ നിര്‍വഹണത്തിന്റെ ഫലമായി നിരപരാധികള്‍ പോലും ശിക്ഷിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അങ്ങിനെ ശിക്ഷിക്കപ്പെടുന്ന ഒരു നിരപരാധിക്ക് വധശിക്ഷ തന്നെയാണ് ലഭിക്കുന്നതെങ്കില്‍, അതെത്രമാത്രം മനുഷ്യത്വ വിരുദ്ധമാണ് എന്ന പോയന്റാണ് ഈ ചിത്രത്തിന്റെ അവതാരക എന്ന നിലയില്‍ ഏഞ്ചല ശക്തമായി ഉന്നയിക്കുന്നത്. കൊത്താളത്തേവരെ(പശുപതി) ജീവപര്യന്തം തടവിനും വിരുമാണ്ടി(കമല്‍ ഹാസന്‍)യെ വധശിക്ഷക്കും വിധേയമാക്കിയ സംഭവങ്ങളെയും കോടതി വാദങ്ങളെയും വിധികളെയും തടവിനെയും ഒക്കെ വികാരതീവ്രമായി ആവിഷ്ക്കരിച്ചിരിക്കുന്നു. ‘വിരുമാണ്ടിക്ക് എ സര്‍ടിഫിക്കറ്റ് നല്‍കിയതിലൂടെ സെന്‍സറിംഗിന്റെ വൈകല്യം ബോധ്യപ്പെട്ടെന്നും സെന്‍സറിംഗ് ഇനിയും നാം തുടരേണ്ടതുണ്ടോ എന്നാലോചിക്കാനുള്ള സമയം അതിക്രമിച്ചെന്നും കമല്‍ അഭിപ്രായപ്പെടുകയുണ്ടായി.

സെന്‍സറിംഗ് കാലഹരണപ്പെട്ട ഒരു ഭരണകൂട മര്‍ദനോപാധിയാണെന്ന അഭിപ്രായത്തോട് ചരിത്രബോധവും ജനാധിപത്യ വീക്ഷണവും കലാഭിരുചിയും ഉള്ള ഏതാളും യോജിക്കും. എന്നാല്‍, ‘വിരുമാണ്ടിയില്‍ ദൃശ്യവല്‍ക്കരിച്ചതു പോലുള്ള അമിതവും ബീഭത്സവുമായ അക്രമരംഗങ്ങളുടെ ന്യായീകരണത്തിനു വേണ്ടി സെന്‍സറിംഗ് വിരോധം എന്ന പുരോഗമനനിലപാട് സ്വീകരിക്കുന്നതും ശരിയാണെന്നു തോന്നുന്നില്ല. കൈയും കാലും വെട്ടിമുറിച്ച് ആ അവയവ ഭാഗങ്ങളെ തെറിപ്പിക്കുന്നതിന്റെ സമീപദൃശ്യങ്ങള്‍ക്ക് എത്ര സാങ്കേതിക മികവുണ്ടെങ്കിലും വിശ്വാസ്യതയില്ലാത്തതു കൊണ്ട് വലിയ കുഴപ്പമില്ല. എന്നാല്‍, അന്ത്യരംഗത്തില്‍ മുഖ്യപ്രതിനായകനായ കൊത്താളത്തേവരുടെ കഴുത്തിലെ മര്‍മത്തില്‍ ചൂണ്ടാണി വിരല്‍ അമര്‍ത്തി ചോര തെറിപ്പിച്ച് അയാളെ നിഗ്രഹിക്കുന്നതിന്റെ സമീപദൃശ്യം തികച്ചും ഭയാനകവും ഹീനവുമാണ്. മര്‍മ്മങ്ങളില്‍ ചൂണ്ടാണി വിരലമര്‍ത്തി അഴിമതിക്കാരെയും ജനദ്രോഹികളെയും നിഗ്രഹിക്കുന്ന ‘ഇന്ത്യനിലെ താന്‍ തന്നെ അവതരിപ്പിച്ച നായകകഥാപാത്രം ഫാസിസത്തിന്റെ ന്യായീകരണമാണെന്ന് കമല്‍ ഹാസന്‍ തന്നെ ഒരിക്കല്‍ സമ്മതിച്ചിരുന്നതാണ്. ജാതി സ്പര്‍ധ, പ്രാദേശികത്തനിമ, മണ്ണിനോടും കാര്‍ഷികവൃത്തിയോടും ഉള്ള മനുഷ്യരുടെ നൈസര്‍ഗികബന്ധം, സമുദായങ്ങള്‍ മുറിച്ചുകടന്നു കൊണ്ടുള്ള പ്രണയം എന്നിങ്ങനെ നിരവധി പ്രസക്തമായ വിഷയങ്ങള്‍ ‘വിരുമാണ്ടിയിലുണ്ട്. ഇവയൊക്കെ പ്രാധാന്യത്തോടെയും സാങ്കേതികവും യുക്തിസഹവുമായ പ്രതിപാദനത്തിലൂടെയും വിശദമാക്കിയിട്ടുമുണ്ട്. കൂടാതെ, പ്രതിനായകന്റെ കഥാവിവരണവും അതേ ദൃശ്യങ്ങളെ തന്നെ തുടര്‍ന്നവതരിപ്പിച്ചുകൊണ്ട് നായകനായ വിരുമാണ്ടിയുടെ കഥാവിവരണവും പോലുള്ള ‘റാഷമോണ്‍’ ശൈലിയും ചിത്രത്തിന്റെ ചടുലതക്കും ചലച്ചിത്രപരതക്കും മാറ്റു കൂട്ടിയിട്ടുണ്ട്. എന്നാല്‍, വധശിക്ഷാവിരോധം എന്ന പ്രഖ്യാപിത മുഖ്യ ഗുണപാഠവും മറ്റനവധി സഹായ ഗുണപാഠങ്ങളും സിനിമക്കുണ്ടെങ്കിലും രക്തരൂഷിതമായ അക്രമദൃശ്യങ്ങളും പ്രതികാരക്കഥയിലെ കണ്ടുമടുത്ത നന്മ/തിന്മ ദ്വന്ദ്വങ്ങളും മറ്റും നിറഞ്ഞു നില്‍ക്കുന്ന പാഠം ഈ ഗുണപാഠങ്ങള്‍ക്കു വിരുദ്ധദിശയിലാണ് സഞ്ചരിക്കുന്നത്.

മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന തന്റെ രാഷ്ട്രീയ-ചരിത്ര-പൌരാണിക-സദാചാര-ദൈവ-മത വീക്ഷണങ്ങളെ ആഖ്യാനത്തിലേക്ക് കൂട്ടിക്കുഴക്കുന്നതിലൂടെ നിരൂപകരുടെയും നിരീക്ഷകരുടെയും മതമൌലികവാദികളുടെയും കോടതികളുടെ തന്നെയും ശരാശരി വ്യാഖ്യാനങ്ങളെ സങ്കീര്‍ണമാക്കുന്നതാണ് ഒരു പക്ഷെ കമലിന്റെ ബ്രഹ്മാണ്ഡ പരീക്ഷണ ചിത്രമായ ദശാവതാര(തമിഴ്/കെ എസ് രവികുമാര്‍/2008)ത്തില്‍ ദര്‍ശിച്ച ഏറ്റവും കൌതുകകരമായ കാഴ്ച. ശൈവ-വൈഷ്ണവ സംഘര്‍ഷം മുതല്‍ മുന്‍ സി ഐ എ ക്കാരനായ പ്രതിനായകന്‍, ബുഷ് പോലെ ഏറ്റവും വെറുക്കപ്പെട്ട അമേരിക്കന്‍ പ്രസിഡണ്ട് എന്നിങ്ങനെ കാല-ചരിത്ര-രാഷ്ട്രീയ സങ്കല്‍പങ്ങളെയും യാഥാര്‍ത്ഥ്യങ്ങളെയും കുഴച്ചു മറിക്കുന്ന കമലിന്റെ ഈ അതിഭൌതിക സിനിമ 'അത്ഭുതങ്ങള്‍' സൃഷ്ടിക്കുമെന്നു പ്രചരിപ്പിക്കപ്പെട്ടെങ്കിലും കുറച്ചു ദിവസത്തെ കൌതുകങ്ങള്‍ക്കു ശേഷം വിസ്മൃതിയിലേക്ക് മറഞ്ഞുപോയി.

കടവുള്‍ പാതി മിറിഗം പാതി (പകുതി ദൈവവും പകുതി മൃഗവുമാണ് ഞാന്‍) എന്നാണ് ആളവന്താനിലെ മുഖ്യ കഥാപാത്രമായ നന്ദു എന്ന മാനസികരോഗി(കമല്‍ഹാസന്‍) തന്നെക്കുറിച്ചു പാടുന്ന കവിതയിലെ വരികള്‍. പുറമെ മൃഗവും ഉള്ളില്‍ ദൈവവുമാണ് താന്‍ എന്നാണയാളുടെ സ്വയം ന്യായീകരണം. നന്ദുവിന്റെയും ഇരട്ടയായ വിജയ് എന്ന കരസേനാ മേജറുടെയും അതുവഴി മുഴുവന്‍ മനുഷ്യരുടെയും വ്യക്തിത്വങ്ങളിലും സ്വഭാവസങ്കീര്‍ണതകളിലും ഇടകലര്‍ന്നു കിടക്കുന്ന മൃഗീയവും ദൈവികവുമായ പ്രത്യേകതകളെ സൂചിപ്പിക്കാനായിരുന്നു കമലിന്റെ ശ്രമം. സമാധാനത്തിനും അഹിംസക്കും വേണ്ടി സംസാരിക്കുന്നതിന് അക്രമത്തിന്റെയും ഹിംസയുടെയും മാര്‍ഗങ്ങള്‍ സ്വീകരിക്കുമ്പോഴുണ്ടാകുന്ന ഇരുതലമൂര്‍ച്ചയാണ് കമല്‍ഹാസന്റെ ഈ സിനിമകളിലൊക്കെയും സംഭവിച്ചത്. ഉദ്ദേശിക്കുന്നതായി പുറമെക്ക് പറയുന്നത് ഒന്ന്, ചലച്ചിത്രവത്ക്കരണത്തില്‍ സംഭവിക്കുന്നത് നേര്‍വിപരീതമായ ഒന്ന് എന്നിങ്ങനെ കമലിന്റെ പദ്ധതികള്‍ എല്ലായ്പോഴും തിരിഞ്ഞു പ്രവര്‍ത്തിക്കുന്നു.

ബ്രിട്ടീഷുകാരാല്‍ തൂക്കിക്കൊല്ലപ്പെട്ട പടയാളി മരുതനായകത്തെക്കുറിച്ചുള്ള സിനിമ മുടങ്ങിപ്പോയതിന്റെ യഥാര്‍ത്ഥ കാരണം ഇപ്പോഴും വെളിവായിട്ടില്ല. ആ ധീര പോരാളി മുഹമ്മദ് യൂസഫ് ഖാനായി മതപരിവര്‍ത്തനം ചെയ്തിട്ടുണ്ടായിരുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ തന്നെ ഇപ്രകാരം മതം മാറ്റം എന്ന പാത സ്വയം തിരഞ്ഞെടുത്ത ഒരു പോരാളി ബ്രിട്ടീഷുകാരാല്‍ തൂക്കിക്കൊല്ലപ്പെട്ടു എന്ന ചരിത്ര സത്യം പുറത്തു വരുന്നതില്‍ ഭയക്കുന്ന ഏതെങ്കിലും സ്വേഛാധിപത്യ സംഘടനയുടെ സാംസ്ക്കാരിക/സദാചാര പോലീസിങാണോ മരുതനായകത്തെ അനിശ്ചിതത്വത്തിലാക്കിയത് എന്ന സംശയം നിലനില്‍ക്കുന്നുണ്ടെങ്കിലും അത് തുറന്നു പറയാന്‍ ഇതേവരേയും കമല്‍ ഹാസന്‍ തയ്യാറായിട്ടില്ല എന്നത് അദ്ദേഹത്തിന്റെ മാനസികസന്ദിഗ്ദ്ധാവസ്ഥയുടെ മറ്റൊരു ലക്ഷണമായി എഴുതിത്തള്ളാവുന്നതാണോ?

ഹിന്ദു-ബ്രാഹ്മണനായി ജനിച്ചെങ്കിലും മത-ജാതി രഹിതനെന്നും അവിശ്വാസിയെന്നും സ്വയം പ്രഖ്യാപിക്കുന്ന കമല്‍ ഹാസന്‍ അന്‍പേ ശിവം - സ്നേഹമാണ് ദൈവം എന്നതാണ് തന്റെ വിശ്വാസപ്രമാണം എന്ന് സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. ഇതില്‍ നിന്ന് ഒരു കാര്യം ഉറപ്പിക്കാം. സിനിമയാണ് കമലിന്റെ മതവും ജാതിയും ദൈവവും കുടുംബവും പ്രണയ-കാമങ്ങളും. മാജിക്കും കലയും സാങ്കേതിക വിദ്യയും മുതലാളിത്തവും ചേര്‍ന്ന് രൂപം കൊടുത്ത അത്ഭുതമതമായ സിനിമയില്‍ അത്ഭുതം പൂണ്ട് നില്‍ക്കുകയും നടക്കുകയും നടിക്കുകയും പാടുകയും ആടുകയും കലഹിക്കുകയും തല കുത്തി വീഴുകയും ചെയ്യുന്ന നിഷ്കളങ്കനായ ഒരു ശിശുവാണ് കമല്‍ ഹാസന്‍. സിനിമയോടുള്ള ആസക്തി എന്ന ഒറ്റ ഊര്‍ജ്ജം കൊണ്ട് ജീവിക്കുന്ന കമല്‍, സിനിമയില്‍ ഏതറ്റം വരെയും പോകുന്ന സാഹസിക പരീക്ഷണങ്ങള്‍ക്ക് തയ്യാറാകുമ്പോഴും സിനിമയെ ജനപ്രിയമാക്കിത്തീര്‍ക്കുന്നതിനും അതിനെ വാണിജ്യവിജയമാക്കുന്നതിനും പരിശ്രമിക്കുന്നതു കാണാം; പലപ്പോഴും പരാജയപ്പെടാറുണ്ടെങ്കിലും. ചലച്ചിത്ര പരീക്ഷണങ്ങള്‍ കേവല സൌന്ദര്യമാത്ര/ആര്‍ട് ഹൌസ് സിനിമകളിലേ സാധിക്കൂ എന്ന ധാരണ അദ്ദേഹം അംഗീകരിക്കുന്നില്ല. ജനപ്രിയതക്കും പരീക്ഷണങ്ങള്‍ക്കും ഇടയില്‍ ചാഞ്ചാട്ടം നടത്തുന്ന കമലിന്റെ ആസൂത്രണങ്ങള്‍ അതുകൊണ്ടു തന്നെ വിജയ-പരാജയങ്ങളെക്കുറിച്ചുള്ള സാമ്പ്രദായിക അളവുകോല്‍ വെച്ച് തിട്ടപ്പെടുത്താനാവില്ല എന്നതാണ് സത്യം.

Wednesday, October 7, 2009

ഇരുട്ടും വെളിച്ചവും

സിനിമാശാലയുടെ അകങ്ങള്‍

മലയാളികള്‍ സിനിമാശാലകളെ രണ്ടായിട്ടാണ് വേര്‍തിരിച്ചിരിക്കുന്നത്. ടാക്കീസുകളും തിയേറ്ററുകളും. ടാക്കീസ് എന്നാല്‍ സംസാരിക്കുന്ന സിനിമകള്‍ എന്നാണര്‍ത്ഥം. കുറച്ചുകൂടി നീട്ടിപ്പറഞ്ഞാല്‍ സംസാരിക്കുന്ന സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന സ്ഥലം എന്നു വ്യാഖ്യാനിക്കാം. തിയേറ്റര്‍ എന്നതിനര്‍ത്ഥം നാടകശാല എന്നും നാടകകല എന്നുമാണ്. ലൈവായി ദൃശ്യകലകള്‍ അവതരിപ്പിക്കുന്ന ഹാള്‍ എന്നു കൂടി അര്‍ത്ഥമുള്ള തിയറ്റര്‍ സിനിമാശാലകളുടെ പേരായും ലോകമെമ്പാടും ഉപയോഗിച്ചു വരുന്നു. വടക്കേ അമേരിക്കയൊഴിച്ചുള്ള ഇംഗ്ളീഷ് ഭാഷ സംസാരിക്കുന്ന രാജ്യങ്ങളില്‍ സിനിമ എന്നാണ് സിനിമാശാലകളെ വിളിച്ചുവരുന്നത്. എന്നാല്‍ ശ്രദ്ധേയമായ കാര്യം അതൊന്നുമല്ല. മലയാളിയുടെ ടാക്കീസും തിയേറ്ററും തമ്മിലുള്ള വ്യത്യാസം ഇതൊന്നുമല്ലെന്നതാണത്. ഓല മേഞ്ഞ സിനിമാശാലകളെ ടാക്കീസ് എന്നും ആസ്ബസ്റോസ് മേഞ്ഞതും സ്ഥിരം കെട്ടിടത്തിലുള്ളതുമായവയെ തിയറ്റര്‍ എന്നും പറയാമെന്ന ധാരണയാണ് നിലനിന്നു പോന്നത്. കൊട്ടക എന്ന മനോഹരമായ മലയാള പദം സിനിമാശാലകള്‍ക്കായി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ടെങ്കിലും (കോഷ്ഠ എന്ന സംസ്കൃത പദമായിരിക്കണം മൂലം) ഫാഷനബിള്‍ അല്ലാതായതിനെ തുടര്‍ന്ന് സമൂഹ വിസ്മൃതിയിലേക്ക് ഉപേക്ഷിക്കപ്പെട്ടു.

ബ്രിട്ടീഷുകാരുടെ കോളനി വാഴ്ചക്ക് അനേകകാലം വിധേയമായ സമൂഹമാണ് ഇന്ത്യക്കാരുടേത് എങ്കിലും സിനിമാശാലയെ ഇംഗ്ളീഷുകാര്‍ കളിയാക്കി വിളിക്കുന്ന ചെള്ളുകുണ്ട് (ഫ്ളീ പിറ്റ്) എന്ന വിശേഷണം നാം സ്വീകരിച്ചിട്ടില്ല. ചെള്ള്, മൂട്ട, എലി, കൊതുക്, ഈച്ച, കോട്ടെരുമ, പേന്‍ തുടങ്ങി അനവധി ജീവജാലങ്ങളുടെ കൂടി വാസസ്ഥലമാണ് മറ്റ് രാജ്യങ്ങളിലെന്നതു പോലെ ഇന്ത്യയിലെയും കേരളത്തിലെയും സിനിമാശാലകള്‍. മനുഷ്യരെപ്പോലെ സിനിമ കണ്ടാനന്ദിക്കാനാവില്ല അവ അവിടെ താമസിക്കുന്നത്. ചായ കുടിക്കാനായി എന്തിനാണ് ചായപ്പീടിക നടത്തുന്നത് എന്ന സദാചാരവിരുദ്ധ ചോദ്യം ചോദിക്കാറുള്ള മലയാളി, സിനിമ കാണാനായി സിനിമാശാല നടത്തുകയോ അവിടെ താമസിക്കുകയോ ചെയ്യാറില്ല. മുതലാളിമാരില്‍ ചിലര്‍, ഓപ്പറേറ്റര്‍മാര്‍, ഫിലിം റെപ്രസന്ററ്റീവുകള്‍, തൂപ്പുകാര്‍, ടിക്കറ്റു മുറിക്കാര്‍ തുടങ്ങി കുറെ തൊഴിലാളികള്‍ പലപ്പോഴും സിനിമാശാലകള്‍ക്കകത്തോ തൊട്ടരികില്‍ കെട്ടിയുണ്ടാക്കിയ മുറികളിലോ താമസിക്കാറുണ്ടു താനും. സെക്കന്റ് ഷോ കഴിഞ്ഞിറങ്ങിയാല്‍ ചാക്കോ/സുകുമാരക്കുറുപ്പ് ആയി കത്തിത്തീരുന്ന അരക്ഷിതത്വത്തില്‍ നിന്ന് കേരളത്തിലെ നഗര/ഗ്രാമ തെരുവുകള്‍ വിമോചിതമായി എന്നു കരുതാന്‍ വയ്യാത്തതു കൊണ്ട് ചെള്ളുകള്‍ക്കൊപ്പം ഈ പാവം മനുഷ്യരുടെ താമസം ഇനിയും തുടരേണ്ടി വരും. തന്റെ ഭാര്യ സിനിമ കാണാന്‍ പോയപ്പോള്‍ ടിക്കറ്റ് ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് ദേഷ്യം വന്ന സ്വര്‍ണക്കടമുതലാളി തിയറ്ററിനു തന്നെ വില പറഞ്ഞ് വാങ്ങിയ സംഭവം പാലക്കാട് നഗരത്തില്‍ പറഞ്ഞുകേട്ടിട്ടുണ്ട്.

ഇത്തരത്തില്‍ ചൂടന്മാരും സിനിമാഭ്രാന്തന്മാരും ഭ്രാന്തികളുമായ ലക്ഷക്കണക്കിനു മനുഷ്യര്‍ അനേക ദശകങ്ങള്‍ തങ്ങളുടെ വിനോദ വാഞ്ഛയുടെ ഏക കേന്ദ്രമായി ഉപാസിച്ചു വന്നിരുന്ന ദിവ്യവും പവിത്രവുമായ ഒരു സാംസ്കാരിക സ്ഥലം കൂടിയായിരുന്നു സിനിമാശാല. എങ്ങിനെയാണ് സിനിമാശാലകള്‍ നിലനിന്നും പ്രവര്‍ത്തിച്ചും പോന്നത്? ഇപ്പോഴവ എങ്ങിനെയാണ് പ്രവര്‍ത്തിച്ചും പ്രവര്‍ത്തിക്കാതെ അടച്ചു പൂട്ടിയും പോകുന്നത്? വരും നാളുകളില്‍ എപ്രകാരമായിരിക്കും നമ്മുടെ സിനിമാശാലകള്‍ എന്നും ആലോചിക്കാനുള്ള സാധ്യതകളൊന്നും നാം ഉപയോഗപ്പെടുത്താതെ പോയിരിക്കുന്നു. (സിനിമാശാലകള്‍ കല്യാണമണ്ഡപങ്ങളാക്കി മാറ്റുന്നതിനെക്കുറിച്ച് ചിലര്‍ വിലപിക്കുന്നതില്‍ കാര്യമില്ല. ഈ തിയറ്ററുകളുടെ പഴയ പ്രദര്‍ശന ചരിത്രം പരിശോധിച്ചാലറിയാം അവിടെ അധികവും തമിഴ് സിനിമകളായിരിക്കും കാണിച്ചിട്ടുണ്ടാവുക. പരുത്തിവീരന്‍/സുബ്രഹ്മണ്യപുരം ജനുസ്സിലുള്ളവക്കു മുമ്പ് തമിഴിലിറങ്ങിയിരുന്ന സിനിമകളധികവും അവസാനിച്ചിരുന്നത് നായകനും നായികയും തമ്മിലുള്ള കല്യാണശേഷം എടുക്കുന്ന ഗ്രൂപ്പ് ഫോട്ടോയോടു കൂടിയായിരുന്നല്ലോ! അതൊരു കല്യാണം എന്ന പ്രതീതിയാഥാര്‍ത്ഥ്യം. ഇപ്പോള്‍ ദിനം പ്രതി കല്യാണം ശരിക്കും നടക്കുകയാണെങ്കില്‍ അന്നിറങ്ങിയ മുഴുവന്‍ തമിഴ് സിനിമകളുടെ ഉദ്ദേശ്യങ്ങളും സാക്ഷാത്ക്കരിക്കപ്പെട്ടു എന്നാനന്ദിക്കുകയല്ലേ വേണ്ടത്!)

വിദ്യാലയം, പള്ളി(ചര്‍ച്ച്), പട്ടാള ബാരക്കുകള്‍, ജയില്‍ എന്നിങ്ങനെ അധികാരപ്രയോഗത്തിന്റെയും അടിമത്തത്തിന്റെയും വ്യവസ്ഥാപിത വാസ്തുശില്‍പ രൂപത്തെയാണ് സിനിമാശാലകള്‍ പൊതുവെ പിന്തുടര്‍ന്നിട്ടുള്ളത്. സിനിമാ പ്രദര്‍ശനത്തിന് ഇരുട്ട് അത്യാവശ്യമാണ്. എന്നാല്‍ ഇരുട്ട് സിനിമാഹാളിനകത്തെത്തുന്നവരെ പേടിപ്പിക്കുന്നതിനും വിഭ്രമിപ്പിക്കുന്നതിനും അടക്കിയിരുത്തുന്നതിനും ഒരു കാരണമായിത്തീരുകയും ചെയ്യുന്നുണ്ട്. സ്റ്റാള്‍സ് എന്നു വിളിക്കുന്ന ഗ്രൌണ്ട് ഫ്ളോറും ബാല്‍ക്കണിയിലെ ഉയര്‍ന്ന ക്ളാസും എന്നിങ്ങനെ രണ്ടു നിരകളും നിലകളും മാത്രമല്ല സിനിമാശാലകളിലുണ്ടായിരുന്നത്. പുറകില്‍ ഫസ്റ്റ് ക്ളാസും പിന്നെ മിഡില്‍ ക്ളാസും ഏറ്റവും മുന്നിലായി ലോവര്‍ ക്ളാസും. ഏറ്റവുമാദ്യം ഈ അധസ്ഥിതര്‍ക്ക് തറ മാത്രമായിരുന്നു ഉണ്ടായിരുന്നത്. തറയിലിരുന്ന് സിനിമ കണ്ടിരുന്ന ദളിതരും താഴ്ന്ന വരുമാനക്കാരും കുട്ടികളും തമിഴന്മാരും കൂക്കി വിളിക്കുകയും ആഹ്ളാദിക്കുമ്പോള്‍ ആര്‍ത്തു വിളിക്കുകയും ചെയ്തു. അങ്ങിനെ അവര്‍ നിലവാരം താഴ്ന്ന കാണികളായി സാമാന്യ ബോധത്താല്‍ നിര്‍ണയിക്കപ്പെട്ടു. പിന്നീട് തറകള്‍ എന്ന ഭാഷാപ്രയോഗം തന്നെ നിലവില്‍ വന്നു. ഒരു പക്ഷെ, മലയാള ഭാഷയില്‍ സിനിമാശാല സൃഷ്ടിച്ച ഏറ്റവും ജനപ്രിയമായ പദപ്രയോഗം തറ എന്നതു തന്നെയായിരിക്കണം.

സവര്‍ണ നാടുവാഴിത്തവും കൊളോണിയല്‍ ജ്ഞാനാധികാരവും ചേര്‍ന്ന് പാകപ്പെടുത്തിയ പുതിയ അഭിരുചികളുടെ കാലത്താണ് ഈ തറകളും അവര്‍ക്കു മേലുള്ള ഡീസന്റുകളും രൂപപ്പെട്ടത്. മൂപ്പില്‍ നായര്‍ കുടുംബസമേതം സിനിമ കാണാന്‍ പോയ കഥ കേട്ടിട്ടുണ്ട്. മൂപ്പര്‍ ടാക്കീസിലെത്തിയപ്പോഴേക്കും ടിക്കറ്റ് വിതരണം ആരംഭിച്ച് കുറെ സമയം കഴിഞ്ഞിരുന്നു. ധാരാളമാളുകള്‍ തിയറ്ററിനകത്ത് ഇരിപ്പുറപ്പിച്ചിട്ടുണ്ടായിരുന്നു. ഏറ്റവും പിറകില്‍ നിന്ന് മൂന്നോ നാലോ നിര മുന്നിലേക്ക് കടന്നാണ് കക്ഷിക്ക് സ്ഥലം കിട്ടിയത്. അപ്രിയത്തോടെ അവിടെ ഇരുന്ന് പുറകോട്ട് തിരിഞ്ഞു നോക്കിയപ്പോഴാണ് പിന്‍ സീറ്റില്‍ തമ്പുരാന്റെ അടിമകളായ അണ്ടനും അടകോടനുമെല്ലാം നിവര്‍ന്നിരിക്കുന്നത് കണ്ടത്. സഹിച്ചില്ല തമ്പുരാന്, അദ്ദേഹം ദേഷ്യത്തോടെ തിയറ്റര്‍ വിട്ട് വീട്ടിലേക്ക് തിരിച്ചുപോയി. ഏറ്റവും പുറകിലെ സീറ്റിലിരുന്നാലാണ് നന്നായി സിനിമ കാണാന്‍ സാധിക്കുക എന്ന ധാരണ കാഴ്ചയുടെ സുഖവുമായിട്ടല്ല, വര്‍ഗ-വര്‍ണ-വംശ-ലിംഗ-ജാതി-മത മേല്‍ കീഴായ്മക്കു വിധേയമായിട്ടാണ് ഉരുത്തിരിഞ്ഞുവന്നത് എന്നാണീ സംഭവം തെളിയിക്കുന്നത്. തങ്ങള്‍ സമൂഹത്തില്‍ അനുവര്‍ത്തിച്ചു പോരുന്ന നിലമയുടെ ഒരു ആവര്‍ത്തനം തന്നെയായിരിക്കണം സിനിമാശാലക്കകത്തും വേണ്ടത് എന്ന സവര്‍ണ നാടുവാഴിത്തത്തിന്റെയും കൊളോണിയല്‍ ജ്ഞാനപദ്ധതിക്കാരുടെയും തീരുമാനമാണ് സിനിമാശാലകളുടെ അകത്തെ വിഭജിച്ചതും നിര്‍ണയിച്ചതും എന്നു സാരം.

സാമ്പത്തികവും വര്‍ഗപരവും വംശ/വര്‍ണ പരവുമായ ഈ വിഭജനത്തിന്റെ അര്‍ത്ഥത്തില്‍ മാത്രം സിനിമാശാലക്കകത്തെ ജീവിതത്തെ വ്യാഖ്യാനിച്ചവസാനിപ്പിക്കേണ്ടതില്ല. ലോകമെമ്പാടും പ്രേമ-കാമങ്ങളുടെ ഒരു നിവര്‍ത്തന സ്ഥലം കൂടിയാണ് സിനിമാശാലകള്‍. കമിതാക്കള്‍ അനുഭവിക്കുന്ന ആനുകൂല്യങ്ങള്‍ പലതാണ്. പ്രേമിക്കുന്നവര്‍ക്ക് ഒന്ന് തൊട്ടുരുമ്മുന്നതിനോ ഒരു ചുംബനം കൈമാറുന്നതിനോ നമ്മുടേതുപോലുള്ള ലൈംഗിക-അവികസിത സമൂഹത്തില്‍ ഒട്ടും അവസരമില്ല. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തി ഇരുത്തിയാല്‍ ലോകം ഇടിഞ്ഞുവീഴും എന്നു പ്രഖ്യാപിക്കുന്ന മതനേതാക്കളും വിദ്യാഭ്യാസ വിചക്ഷണന്മാരും വിലസുന്ന നാടാണിത്. അപ്പോള്‍ ഒന്ന് തൊട്ടുരുമ്മുന്നതിന് സിനിമാശാലയുടെ ഇരുട്ടും തണുപ്പും തിരഞ്ഞെടുക്കുന്ന കമിതാക്കളുടെ നിസ്സഹായത മനസ്സിലാക്കാവുന്നതേ ഉള്ളൂ. ചുറ്റുമുള്ളവര്‍ തങ്ങളെ കാണുന്നില്ലെന്ന ഒരു വിശ്വാസം അവരുടെ പ്രേമ പ്രകടനങ്ങളുടെ തീവ്രതയെ വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍, തങ്ങള്‍ ഒരു ജനക്കൂട്ടത്തിനിടയിലാണ് ഇരിക്കുന്നത് എന്നതു കൊണ്ട് അടച്ചിട്ട ഒരു ഹോട്ടല്‍ മുറിക്കകത്ത് സംഭവിക്കാന്‍ സാധ്യതയുള്ള പരിപൂര്‍ണ ലൈംഗിക ബന്ധത്തിന് കാമുകന്‍ തുനിയുകയില്ല എന്ന ഉറപ്പ് കാമുകിക്കുണ്ടു താനും. അങ്ങനെ ചുറ്റുമുള്ള ജനക്കൂട്ടം ഒരേ സമയം ഒരു സാന്നിദ്ധ്യമായും അസാന്നിദ്ധ്യമായും അനുഭവപ്പെടുന്ന അപൂര്‍വമായ ഒരു രമണീയതയാണ് മലയാളികളുടെയും ഇന്ത്യക്കാരുടെയും പ്രേമ ചരിത്രത്തില്‍ സിനിമാശാലകള്‍ രേഖപ്പെടുത്തിവെച്ചിരിക്കുന്നത്. സ്വവര്‍ഗാനുരാഗികള്‍ക്കും സിനിമാശാലയിലെ ഇരുട്ട് ആശ്വാസകരമാണ്. ഈ പ്രവണത ലോകത്തു മറ്റു രാജ്യങ്ങളിലും പതിവാണെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. രണ്ടു സീറ്റുകള്‍ക്കിടയില്‍ കൈ വെക്കാനുള്ള പിടി (ആം റെസ്റ്റ്) ഇല്ലാതിരിക്കുകയോ, ലക്ഷ്വറി ബസ്സിലേതു പോലെ പുറകിലേക്ക് നിവര്‍ത്തിവെക്കുവാന്‍ തക്കവണ്ണം ഉറപ്പിച്ചിരിക്കുകയോ ചെയ്യുന്ന അവസ്ഥയില്‍ കമിതാക്കളുടെ സൌകര്യം മുന്‍കൂട്ടി ഉറപ്പു വരുത്തിയിരിക്കുന്ന തിയറ്ററുകളുമുണ്ട്. ഇപ്പോള്‍ ജോര്‍ജേട്ടന്‍സ് രാഗം എന്നു പുനര്‍ നാമകരണം ചെയ്തിട്ടുള്ള തൃശ്ശൂര്‍ തെക്കെ റൌണ്ടിലെ രാഗം തിയറ്ററില്‍ ബോക്സ് എന്ന ഒരു പ്രത്യേക ക്ളാസ് തന്നെ ബാല്‍ക്കണിക്കു പുറകിലായുണ്ട്. സോഫ പോലുള്ള ഇതിലെ സീറ്റില്‍ രണ്ടാള്‍ക്ക് അടുത്തടുത്ത് ഇരിക്കാം. പുതുതായി ഉയര്‍ന്നു വരുന്ന മള്‍ട്ടിപ്ളെക്സുകളിലെ ഡീലക്സ് സംവിധാനങ്ങളിലൊന്ന് സോഫയുടെ രൂപത്തിലുള്ള സ്റ്റേഡിയം സീറ്റുകളാണ്.

ചലച്ചിത്ര സംവിധായകനായ സാല്‍വത്തോര്‍, ദീര്‍ഘകാലം തന്റെ സുഹൃത്തായിരുന്ന ആല്‍ഫ്രെഡോയുടെ ശവസംസ്ക്കാരത്തില്‍ പങ്കുകൊള്ളാനായി സ്വദേശമായ സിസിലിയന്‍ ഗ്രാമത്തിലേക്ക് നടത്തുന്ന തിരിച്ചുവരവിലൂടെ സിനിമ എന്ന കല, ഓര്‍മ, അനുഭവം, യാത്ര, പ്രണയം എന്നീ അവസ്ഥകളിലേക്ക് അനുവാചകനെ കൂട്ടിക്കൊണ്ടുപോകുകയാണ്, ഇറ്റാലിയന്‍ ചലച്ചിത്രകാരനായ ഗ്യൂസെപ്പേ ടൊര്‍ണറ്റോര്‍ സംവിധാനം ചെയ്ത സിനിമാപാരഡിസോ (1989). ആല്‍ഫ്രെഡോ ആ ഗ്രാമത്തിലെ ഏക സിനിമാതിയേറ്ററായ സിനിമാ പാരഡിസോവിലെ പ്രൊജക്ഷണിസ്റ്റായിരുന്നു. സിനിമയോടുള്ള സാല്‍വത്തോറിന്റ താല്‍പര്യം ചെറുപ്രായത്തില്‍ തന്നെ മനസ്സിലാക്കിയ ആല്‍ഫ്രെഡോ ഉപദേശങ്ങളിലൂടെ അവന്റെ വഴി തെളിയിച്ചുകൊടുക്കുന്നത് ഫ്ളാഷ്ബാക്കിലൂടെ തെളിയുന്നു. വൈകാരികത, നര്‍മം, ഗൃഹാതുരത്വം, പ്രായോഗികത എന്നീ ഭാവങ്ങളാണ് സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നത്. യുവത്വം, പ്രായമാകലും പക്വത ആര്‍ജിക്കലും, കൌമാരത്തിന്റെ പ്രതിഫലനങ്ങള്‍ എന്നീ അവസ്ഥകളെയാണ് സ്മരണകളിലൂടെ ചിത്രം വീണ്ടെടുക്കുന്നത്. കുട്ടിക്കാലത്തെക്കുറിച്ചുള്ള ആദര്‍ശാത്മകമായ ഓര്‍മകളും സാല്‍വത്തോര്‍ ബിംബവല്‍ക്കരിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നുകൊണ്ടുമല്ല, സിനിമാ പാരഡിസോ സവിശേഷമാകുന്നത്; അത് സിനിമ എന്ന പ്രതിഭാസത്തിന്റെയും അതിന്റെ ചരിത്രത്തിന്റെയും ഒരു ആഘോഷമാകുന്നതുകൊണ്ടാണ്. തന്റെ ജീവിതമാര്‍ഗവും ലക്ഷ്യവും ആയി മാറിയ സിനിമയോട് തനിക്കു രൂപപ്പെട്ട ഗാഢമായ ബന്ധമെങ്ങനെയുണ്ടായി എന്ന കാര്യമാണ് സാല്‍വത്തോര്‍ എന്ന ടോട്ടോ ആലോചിച്ചെടുക്കുന്നത്.

അക്കാലത്തെ സംഭവങ്ങള്‍ തികച്ചും കൌതുകകരമായിരുന്നു. ഗ്രാമത്തിലെ പുരോഹിതന്‍ എല്ലാ ആഴ്ചയിലും കൃത്യമായി സിനിമാഹാളിലെത്തും. പുതിയ സിനിമ പ്രദര്‍ശനം ആരംഭിക്കുന്നതിനു മുമ്പായി ഒഴിഞ്ഞ ഹാളില്‍ അച്ചനു മാത്രമായി ഒരു പ്രദര്‍ശനം നടത്തേണ്ടതുണ്ട്. സദാചാരത്തിന് യോജിക്കാത്തത് എന്നു തനിക്കു തോന്നുന്ന ദൃശ്യങ്ങള്‍ അപ്പപ്പോള്‍ മുറിച്ചുമാറ്റുന്നതിന് വേണ്ടി ആല്‍ഫ്രെഡോവിന് സിഗ്നല്‍ നല്‍കുന്നതിനായി അച്ചന്‍ മണിയടിച്ചുകൊണ്ടിരിക്കും. സെന്‍സറിംഗ് എന്ന പ്രക്രിയയെ പരിഹസിക്കുന്നതിനാണ് ഈ കഥാപാത്രത്തെയും അയാളുടെ മനോഭാവത്തെയും ചെയ്തികളെയും സംവിധായകന്‍ ഉള്‍പെടുത്തിയിരിക്കുന്നത്. മതം ഒരു അധികാരരൂപമായി പ്രവര്‍ത്തിച്ചുകൊണ്ട് സമുദായത്തിലെ സദാചാരം സംരക്ഷിക്കാന്‍ പാടുപെടുന്നതിന്റെ വൈരുദ്ധ്യാത്മകതയും നിഷ്ഫലതയും ഇതോടൊപ്പം വെളിപ്പെടുകയും ചെയ്യുന്നു. പ്രധാനമായും ചുംബനരംഗങ്ങളാണ് അച്ചന്റെ മണിയടിയിലൂടെ മുറിച്ചുമാറ്റപ്പെടുന്നത്. (ഇന്ത്യയിലെ സെന്‍സറിംഗിലും മുറിച്ചുമാറ്റപ്പെടുന്ന പ്രധാനകാര്യം ചുംബനം തന്നെ!). ഇത്തരത്തില്‍ മുറിച്ചു മാറ്റപ്പെടുന്ന സെല്ലുലോയ്ഡിന്റെ ചുരുളുകള്‍ പ്രൊജക്ഷന്‍ മുറിയുടെ മൂലയില്‍ കൂട്ടിയിട്ടതു കാണാം. ഒരു മനുഷ്യ സമുദായം (ആ ഗ്രാമത്തിലെയെങ്കിലും) ഒരിക്കലും കാണാതെ പോയ കുറെ കാഴ്ചകള്‍, അനുഭവങ്ങള്‍, മനുഷ്യ ബന്ധത്തിന്റെ നൈസര്‍ഗിക ഭാവങ്ങള്‍. അത് കാണാതെ പോയതുകൊണ്ട് മാത്രം 'സംരക്ഷിക്കപ്പെട്ട' സദാചാരം! സിനിമയുടെ ചരിത്രത്തെ തന്നെയാണ് ഗ്യൂസെപ്പേ ടൊര്‍ണറ്റോര്‍ ആവിഷ്ക്കരിക്കുന്നത്. പള്ളിയില്‍ പ്രാര്‍ത്ഥന നടക്കവെ ഉറക്കം തൂങ്ങുന്ന ടോട്ടോ സിനിമാഹാളിലെത്തുന്നതോടെ ഊര്‍ജ്ജസ്വലനാവുന്നു. അച്ചനാവട്ടെ ഉറക്കം തൂങ്ങിക്കൊണ്ടാണ് തന്റെ പണി പൂര്‍ത്തീകരിക്കുന്നത്. മുറിച്ചിട്ട ഫിലിം റോളുകള്‍ ടോട്ടോ ചോദിക്കുന്നുണ്ടെങ്കിലും അന്ന് നല്‍കാന്‍ കൂട്ടാക്കാഞ്ഞ ആല്‍ഫ്രെഡോ അതെല്ലാം കൂട്ടിയോജിപ്പിച്ച് ഒരു ലഘു സിനിമ ഉണ്ടാക്കി തന്റെ മരണാനന്തരസ്വത്തായി സാല്‍വെത്തോറിനു കൊടുക്കാനായി സൂക്ഷിച്ചുവെക്കുന്നുണ്ട്. റോമിലെ തന്റെ സ്റ്റുഡിയോവില്‍ തിരിച്ചുവന്ന് ആ സിനിമ കണ്ട് അദ്ദേഹം സന്തോഷം കൊണ്ട് കണ്ണീര്‍ വാര്‍ക്കുന്ന രംഗത്തിലാണ് സിനിമ അവസാനിക്കുന്നത്.

സ്ഥിരമായി തന്റെ മുറിയിലെത്തുന്ന ടോട്ടോ എന്ന ചെക്കനെ ആദ്യത്തില്‍ ആട്ടിയകറ്റാനാണ് ആല്‍ഫ്രെഡോ ശ്രമിക്കുന്നതെങ്കിലും പിന്നീട് അവനെ തന്റെ തന്നെ മകനായി അദ്ദേഹം പരിഗണിക്കുന്നു. അങ്ങിനെ ആ പ്രൊജക്ഷനിസ്റ്റ് ടോട്ടോവിന്റെ പുതിയ പിതാവായും സിനിമ മാതാവായും മാറിത്തീരുന്നു. സിനിമാഹാളിലെ സ്ഥിരം പ്രേക്ഷകരില്‍ കുറെയാളുകളെ നാം പരിചയപ്പെടുന്നുണ്ട്. ഉറക്കെ ബഹളം വെക്കുകയും സിനിമയിലെ നായകന്മാര്‍ക്ക് ഉപദേശം കൊടുക്കുകയും ചെയ്യുന്നവര്‍; ആ ഉപദേശം ഒരിക്കലും സ്വീകരിക്കപ്പെടാറില്ലെങ്കിലും. ആ ഹാള്‍ ജീവിതത്തിന്റെ ഒരു നേര്‍ പകുതിയാണ്. അവിടെ പ്രണയങ്ങള്‍ ഉരുത്തിരിയുന്നു, സൌഹൃദങ്ങള്‍ ഊട്ടിയുറപ്പിക്കുന്നു, മദ്യം സേവിക്കുന്നു, പുകവലിക്കുന്നു, കുട്ടികളെ മുലയൂട്ടുന്നു, കാലുകള്‍ ചവിട്ടിയരക്കുന്നു, വിജയങ്ങള്‍ ആരവത്തോടെ ആഘോഷിക്കുന്നു, സ്ത്രൈണപ്രകൃതിയുള്ള ആണ്‍കുട്ടികളെ നോക്കി കളിയാക്കി ചൂളമടിക്കുന്നു, രണ്ടു കമിതാക്കള്‍ നിന്ന നില്‍പില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നു. ഒരു ചുംബനരംഗം തിരശ്ശീലയില്‍ യഥാര്‍ത്ഥത്തില്‍ കാണിച്ചാല്‍ അവരെങ്ങനെ പ്രതികരിക്കും എന്ന് ദൈവത്തിനു മാത്രമറിയാം! സാല്‍വത്തോറിന്റെ നഷ്ടപ്രണയവും കാമുകിയുമായുള്ള പുന: സമാഗമവും അയാളുടെ ജീവിതം വിജയമാണോ പരാജയമാണോ എന്ന് നിശ്ചയിക്കാന്‍ വയ്യാത്ത വണ്ണം സങ്കീര്‍ണമായ ഒന്നാണെന്ന സത്യത്തെ വെളിപ്പെടുത്തുന്നു. പ്രൊജക്ഷനിസ്റ്റിന്റെ മരണം എന്ന പ്രതീകവല്‍ക്കരണത്തിലൂടെ സിനിമയുടെ അഥവാ വലിയ തിരശ്ശീലയുടെ മരണത്തെയാണ് സംവിധായകന്‍ പ്രത്യക്ഷീകരിക്കുന്നത്. ടെലിവിഷന്റെ അധിനിവേശത്തെതുടര്‍ന്ന് തിയറ്ററുകള്‍ ഇടിച്ചുനിരത്തുന്നതിന്റെ ഭാഗമായി സിസിലിയിലെ ആ ഹാളും ഇടിച്ചു നിരത്തുന്ന രംഗവും സിനിമാപാരഡിസോവിലുണ്ട്.

സിനിമാശാലകള്‍ ഭക്ഷണം, മുറുക്കാന്‍, പുകവലി എന്നീ മാനുഷിക പ്രക്രിയകള്‍ക്കുള്ള സ്ഥലമായും പൊതുവേ കരുതിപ്പോരുന്നു. ഹാളിനുള്ളില്‍ പുകവലി പാടില്ല എന്ന ബോര്‍ഡുകളും അറിയിപ്പുകളും തിയറ്റര്‍ കെട്ടിടത്തിനകത്തും പുറത്തുമായി നിരത്തിയിട്ടുണ്ടാവും. സിനിമ തുടങ്ങുന്നതിനു മുമ്പും ഇടവേളയിലും ഇപ്രകാരം എഴുതിയ കാര്‍ഡുകള്‍ തിരശ്ശീലയിലേക്ക് പ്രൊജക്റ്റ് ചെയ്ത് കാണിക്കുകയും ചെയ്യും. എന്നാലും സിനിമാശാലക്കകത്തെ പുകവലി പൂര്‍ണമായി ഇല്ലാതാക്കാനോ നിയന്ത്രണവിധേയമാക്കാനോ ഇനിയും സാധിച്ചിട്ടില്ല. ചില പൊലീസ് റെയ്ഡുകളും മറ്റും ചിലപ്പോള്‍ നടക്കുന്നത് പുകവലിക്കാരുടെ പുകവലിക്കാനുള്ള ത്വര വര്‍ദ്ധിപ്പിക്കാനാണ് ഇട വരുത്തിയിട്ടുള്ളത് എന്നു തോന്നുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ സമൂഹം ഔദ്യോഗികമായും അല്ലാതെയും രൂപീകരിച്ചെടുക്കുന്ന നിയമ സംഹിതകളുടെ ലംഘനത്തിനായുള്ള ഉള്‍പ്രേരണകളാണ് സിനിമാശാലയെ സജീവമാക്കുന്നതെന്നു കാണാം. പുകവലി, പഞ്ചാരയടി, കൂക്കിവിളി, തുപ്പല്‍, ഒളിഞ്ഞുനോട്ടം, സ്പര്‍ശനം എന്നിങ്ങനെ തെറ്റെന്ന് ധാര്‍മികാദര്‍ശ സമൂഹം പ്രഖ്യാപിക്കുന്ന പലതും ലംഘിക്കാനുള്ളതാണ് സിനിമാശാലയുടെ ഇരുട്ട് എന്നും കരുതാവുന്നതാണ്. മനുഷ്യരുടെ ഐക്യത്തെയും പരസ്പരബന്ധത്തെയും പൌരത്വത്തെയും ഭാഷയെയും സംസ്ക്കാരത്തെയും നവീകരിച്ചെടുക്കുകയും ഉറപ്പിച്ചെടുക്കുകയും ചെയ്യുന്ന സിനിമ പോലുള്ള മഹത്തായ ഒരു ആധുനിക മാധ്യമത്തിന്റെ ഗതിവിഗതികള്‍ അചിന്തനീയമാം വിധം മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍, ഇത്തരത്തില്‍ 'പഴയ' ഇരുപതാം നൂറ്റാണ്ടിനെ ഓര്‍മ്മിപ്പിക്കാനായി പഴഞ്ചന്‍ തിയറ്ററുകളെല്ലാം നിലനിര്‍ത്തണം എന്നാശിക്കുന്നതില്‍ ഒട്ടും യാഥാര്‍ത്ഥ്യബോധമില്ലെന്നത് മറ്റൊരു കാര്യം.

Tuesday, August 18, 2009

വിശ്വാസത്തിന്റെ ശിരോരേഖകള്‍

അഭിനേതാവിന്റെ സര്‍ഗാത്മക വ്യക്തിത്വം ഏതു സത്തയെയാണ് ആന്തരീകരിക്കുന്നത്? നടന്‍ എന്നത് സംവിധായകന്റെ/സ്രഷ്ടാവിന്റെ വെറും ഒരടിമ മാത്രമല്ലേ? ഈ അടിമപ്പണിയില്‍ നിന്നുപരിയായി ഒരഭിനേതാവ് ചലിക്കുന്നുണ്ടെങ്കില്‍ അത് കലാവതരണത്തിന്റെ അച്ചടക്കത്തെ അതിലംഘിക്കലാകില്ലേ? ഉത്തരങ്ങള്‍ കൃത്യമല്ലാത്ത ഇത്തരം നിരവധി അടിസ്ഥാന പ്രഹേളികകളുടെ വൈരുദ്ധ്യങ്ങളും സങ്കീര്‍ണതകളുമാണ് യഥാര്‍ത്ഥത്തില്‍ കലയുടെ സൌന്ദര്യത്തെ പ്രവചനാതീതമാക്കുന്നത് എന്നതാണ് വസ്‌തുത.

നടന്റെ ആത്മവ്യക്തിത്വത്തെ തുടച്ചു മായിച്ച് അല്ലെങ്കില്‍ ഉടച്ചു വാര്‍ത്താണ് ഒരു കഥാപാത്രത്തെ താല്‍ക്കാലികമായെങ്കില്‍ താല്‍ക്കാലികമായി സൃഷ്‌ടിച്ചെടുക്കുന്നത്. എന്നാല്‍ കേവലം ഓര്‍മ മാത്രമായിത്തീരുന്ന ഭൌതിക ശരീരത്തെക്കാളും അതിന്റെ ചലനങ്ങളെക്കാളും അനശ്വരമായിത്തീരുന്നത് ഈ പരകായപ്രവേശങ്ങളാണ് എന്ന തിരിച്ചറിവ് എത്രമാത്രം വിസ്‌മയകരമാണ് !

അകാലത്തില്‍ നമ്മെ വിട്ടു പിരിഞ്ഞ മുരളിയുടെ വ്യക്തിത്വത്തെയും അടയാളങ്ങളെയും നടനവൈചിത്ര്യങ്ങളെയും സമന്വയിപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഈ നിലവിട്ട ചിന്തകള്‍ ആലോചനയിലേക്ക് കടന്നു വരുന്നത്. ചന്ദനം ചാലിച്ച പൊട്ടും അതിനുള്ളിലൊരു കുങ്കുമക്കുറിയും നെറ്റിയില്‍ സ്ഥിരം ചാര്‍ത്തി ഞാനൊരു കമ്യൂണിസ്‌റ്റാണെന്ന് നെഞ്ചു വിരിച്ച് ആണയിടുന്ന ഈ വ്യക്തിത്വത്തെ നിര്‍ധാരണം ചെയ്യുന്നതെങ്ങനെയെന്ന് നടപ്പു നേര്‍രേഖാ വിമര്‍ശനപടുക്കള്‍ തല പുകഞ്ഞ് ആലോചിച്ചിട്ടുണ്ടാകും. എന്തുകൊണ്ടോ അതൊന്നും വെളിപ്പെടുത്താന്‍ ആരും തയ്യാറായിട്ടില്ല എന്ന കൌതുകകരമായ മൌനവും ഒരു സമസ്യ തന്നെ.

മതവും മാര്‍ക്സിസ്‌റ്റുകളും തമ്മിലുള്ള സംവാദം/തൊട്ടുകൂടായ്‌മ എന്ന വിവാദവിഷയവും ഈ വ്യക്തി ചിഹ്നത്തെ വെച്ച് നട്ടുപിടിപ്പിക്കാവുന്നതാണ്. പുരോഗമനകല എന്നത് രൂപപരമായും സൌന്ദര്യപരമായും തരംതാണതായിരിക്കണമെന്ന രണ്ടു പക്ഷത്തിന്റെയും അലിഖിത ധാരണയും ഇത്തരമൊരു കുഴഞ്ഞ വ്യക്തി രാഷ്ട്രീയ പ്രശ്‌നത്തിനുമുമ്പില്‍ അലസിപ്പോവുന്നു.

മതവിശ്വാസികളെയും ഈശ്വരവിശ്വാസികളെയും കമ്യൂണിസ്റ്റ് പാര്‍ടിയില്‍ നിന്നകറ്റി പാര്‍ടിയെ ശുദ്ധീകരിക്കാന്‍ വെമ്പല്‍ കൂട്ടുന്ന യാന്ത്രികവാദികള്‍ക്കു മുമ്പില്‍ ഒരു മറയുമില്ലാതെ മുരളി, കുറി; ധ്യാനം; ആത്മീയ ഭാഷണങ്ങള്‍ എന്നീ പ്രകട ഹൈന്ദവ ചിഹ്നങ്ങളുമണിഞ്ഞ് സഖാവ് മുരളിയായി തെളിഞ്ഞു വന്നതെങ്ങനെ എന്ന പ്രഹേളികയിലേക്ക് തിരിച്ചു വരുക.

മൂകാംബിക ക്ഷേത്രത്തിലേക്ക് തീവണ്ടിപ്പാളത്തിലൂടെ നടന്നു പോയത് പുരോഗമനസാഹിത്യകാരനായ ചെറുകാട് തന്റെ ആത്മകഥയായ ജീവിതപ്പാതയില്‍ വിവരിക്കുന്നുണ്ട്. കറകളഞ്ഞ പാര്‍ടിസാനായിരുന്ന അദ്ദേഹം ജീവിതാന്ത്യം വരെയും പാര്‍ടിക്കൂറും ഈശ്വരവിശ്വാസവും ഒരേ പോലെ നിലനിര്‍ത്തി. നിലനിര്‍ത്തി എന്നു മാത്രമല്ല ഈ 'വൈരുദ്ധ്യം' തുറന്നു സമ്മതിക്കുകയും ചെയ്‌തിരുന്നു. മനസ്സു തുറന്നു കാണിക്കും വിധം സത്യസന്ധനായിരുന്ന ചെറുകാടിനെപ്പോലെ സങ്കോചമൊന്നുമില്ലാതെ (അഥവാ ആത്മാര്‍ത്ഥമായതും ഇരട്ടത്താപ്പല്ലാത്തതുമായ സങ്കോചത്തോടെ) മുരളി തന്റെ വ്യക്തിതത്തിലെ സവിശേഷതകളെ തുറന്നു പ്രകടിപ്പിച്ചു.

മുരളിയുടെ മനസ്സിനെ പ്രദര്‍ശിപ്പിക്കുന്ന ഈ അടയാളങ്ങള്‍ ഏതു ചരിത്രസന്ദര്‍ഭത്തിലെ മലയാളിയെയാണ് അഭിമുഖീകരിക്കുന്നത് എന്നത് നിര്‍ണായകമായ ഒരു പ്രശ്‌നമാണ്. ജാതിനവീകരണവും മിശ്രവിവാഹവും മിശ്രഭോജനവും ശ്രീനാരായണപ്രസ്ഥാനവും ദേശീയ സ്വാതന്ത്ര്യ സമരവും ഐക്യ കേരളപ്പിറവിയും കമ്യൂണിസ്റ്റ് പാര്‍ടിയും തൊഴിലാളി-കര്‍ഷക പ്രസ്ഥാനവും ഭൂപരിഷ്‌ക്കരണവും സാര്‍വത്രിക സാക്ഷരതയും പ്രവാസവും എല്ലാം ചേര്‍ന്ന് രൂപപ്പെടുത്തിയെടുത്ത ആധുനിക കേരളം എഴുപതുകളിലെ തീവ്രവാദ 'വസന്ത'വും കടന്ന് മത-സാമുദായിക സ്വത്വങ്ങളുടെ പരിഷ്‌ക്കരിച്ച രണ്ടാം വരവിനെത്തുടര്‍ന്ന് പിന്തിരിഞ്ഞു നടന്നു തുടങ്ങിയ കാലം. എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും സിനിമ തന്നെയായിരുന്നു ഈ പുനരാഗമനത്തിന്റെ മുഖ്യമായ അടയാളങ്ങള്‍ നെറ്റിയിലെടുത്തണിഞ്ഞത്. നിസ്‌ക്കാരത്തഴമ്പും ചന്ദന/കുങ്കുമക്കുറിയും കഥാപാത്രങ്ങളെയും അവരുടെ ഉള്ളിലിരുപ്പുകളെയും തിരിച്ചറിയാനുള്ള ലളിത മാര്‍ഗങ്ങളായി പരക്കെ പ്രത്യക്ഷപ്പെട്ടു. അറുപതുകളിലും എഴുപതുകളിലും അപരിഷ്‌കൃതമായി കരുതപ്പെട്ടിരുന്ന ഈ ചിഹ്നങ്ങളെ സൌന്ദര്യത്തിന്റെയും സ്വത്വത്തിന്റെയും വാഹനങ്ങളായി വാഴ്ത്തപ്പെട്ടത് സുഗമമായിട്ടായിരുന്നു. ബഹളമുണ്ടാക്കിയവരും സംശയമുന്നയിച്ചവരും പരിഹസിക്കപ്പെട്ടു. എന്നാല്‍ മുന്‍കാലത്ത് (ഏറെക്കൂറെ ഇക്കാലത്തും) പാട്ടില്ലാത്ത സിനിമ കലാമൂല്യമുള്ള സിനിമയായി സ്വാഭാവികമായി കരുതപ്പെട്ടിരുന്നതു പോലെ ഇത്തരം പ്രകടമായ അടയാളങ്ങളൊന്നും അണിയാത്തവര്‍ അതുകൊണ്ടു മാത്രം പുരോഗമനകാരികളായി തെറ്റിദ്ധരിക്കപ്പെട്ടു. ഏറ്റവും കൌതുകകരമായ കാര്യം മുരളിയെ ഇത്തരം പ്രകട ഹിന്ദു തീവ്രവാദ വേഷങ്ങളിലധികമൊന്നും കണ്ടിട്ടില്ല എന്നതാണ്. ഈ ഹിന്ദു ബാക്‌ലാഷിനെക്കുറിച്ച് ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തോട് ചോദിക്കുകയുണ്ടായി. വളരെ നിസ്സംഗതയോടെയാണ് അദ്ദേഹം അതിനോട് പ്രതികരിച്ചത്. സംസ്‌കൃത സാഹിത്യം, പുരാണം, ഹിന്ദു ആത്മീയത എന്നീ കാര്യങ്ങളിലൊക്കെ താന്‍ ആര്‍ജിച്ച ജ്ഞാനപദ്ധതിയെ ന്യായീകരിക്കുന്നതല്ല ഈ ആക്രോശങ്ങളും അക്രമങ്ങളും അതിന്റെ സര്‍വസമ്മതസമാഹരണം ഉദ്ദേശിച്ചുള്ള കലാ-ചലച്ചിത്ര വ്യാജ നിര്‍മിതികളും എന്ന ബോധമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. അതു കൊണ്ടു തന്നെ, ഇടതുപക്ഷ വിമര്‍ശകര്‍ കടുത്ത ഭാഷ ഉപയോഗിച്ച് ഇത്തരം സിനിമകള്‍ക്കെതിരെ രംഗത്തു വന്നതിലും അദ്ദേഹം ആവേശം കൊണ്ടില്ല.

കേരളത്തിലെ ഇടതുപക്ഷം ഇതിനകം നിരവധി തവണ അധികാരത്തിലെത്തിയ ഒരു മുഖ്യധാരാശക്തിയായി പരിണമിച്ചു കഴിഞ്ഞിരുന്നു. കോണ്‍ഗ്രസിനെയെന്നതു പോലെ ഇടതുപക്ഷത്തെയും, സവര്‍ണര്‍ക്കും മൃദുഹിന്ദുത്വവാദികള്‍ക്കും തങ്ങളുടെ അധീശത്വം നിലനിര്‍ത്താനുള്ള ഒരു ചാലക/വാഹക ശക്തിയായി ഇഷ്‌ടം പോലെ ഉപയോഗിക്കാന്‍ തക്കവണ്ണം ബ്രാഹ്മണാധിപത്യ പൊതുബോധവും പുരോഗമന/ഇടതുപക്ഷ ശക്തികളുടെ പ്രദര്‍ശനാത്മക മുഖ്യധാരയും തമ്മില്‍ വേണ്ടതിലധികം കൊടുക്കല്‍ വാങ്ങലുകള്‍ നടന്നുകഴിഞ്ഞിരുന്നു. സെക്കുലറിസം, ഉദാര ജനാധിപത്യം, മതസഹിഷ്‌ണുത എന്നീ സ്വാഗതാര്‍ഹമായ അവബോധങ്ങളൊക്കെയും ബ്രാഹ്മണാധികാര പൊതുബോധത്തിന്റെ മാറ്റപ്പേരു മാത്രമായി പരിമിതപ്പെട്ടു. മുരളി തന്നെ ഒരു പാര്‍ടി സാംസ്‌ക്കാരിക സമ്മേളനത്തില്‍ സംസാരിച്ചതോര്‍ക്കുന്നു; 'കുട്ടിക്കാലത്ത് സംസ്‌കൃതം പഠിക്കാന്‍ കഴിയാഞ്ഞത് വലിയ ഒരു സങ്കടമായിട്ടാണ് താന്‍ കണക്കാക്കുന്നതെന്ന് '. ഈ സങ്കടത്തെപ്പോലെ തന്നെ പരസ്യമാണ് അദ്ദേഹത്തിന്റെ നെറ്റിക്കുറിയും എന്നത് സത്യസന്ധതയെക്കുറിക്കുന്നു.

എന്നാല്‍ പ്രഖ്യാപിത വിപ്ളവകാരികളും കറകളഞ്ഞ കമ്യൂണിസ്റ്റുകളുമായി സ്വയം നടിക്കുന്ന പലരും ഇത്തരം വിശ്വാസ വികാരങ്ങളും അഭിപ്രായങ്ങളും മസ്സിനുള്ളില്‍ മറച്ചുവെക്കാന്‍ പണിപ്പെട്ട് സ്വയം സൃഷ്‌ടിച്ച സമ്മര്‍ദങ്ങളുമായി മേനി നടിച്ചു കഴിയുന്നവരാണ് എന്നത് വലിയ ഒരു തമാശയാണ്. ഇവരുടെ ഉള്ളുകള്ളികള്‍ വെളിച്ചത്താവുന്ന നിരവധി സംഭവങ്ങളും വസ്‌തുതകളും അവരുടെ വ്യക്തിജീവിതവും അഭിപ്രായങ്ങളും അടുത്തറിയുന്നവര്‍ പലപ്പോഴും തിരിച്ചറിയാറുണ്ട്. അത്തരം തിരിച്ചറിവുകള്‍ സൃഹൃദ് സദസ്സുകളിലും മറ്റും പങ്കുവെച്ച് പരദൂഷണതൃപ്‌തിയടയുകയാണ് മിക്കവരുടേയും പതിവ്. അത്തരം ഹിപ്പോക്രാറ്റുകളെയും ഇരട്ടത്താപ്പുകാരെയും അപേക്ഷിച്ച്, പരസ്പര വിരുദ്ധമെന്ന് ലളിതവത്കൃത പൊതുബോധവും പരസ്‌പരപൂരകമെന്ന് സ്വന്തം മനസ്സാക്ഷിയും സാക്ഷ്യപ്പെടുത്തുന്ന ഇത്തരം ബഹുസ്വരതയും വിശ്വാസവൈവിദ്ധ്യങ്ങളും കൂടെക്കൊണ്ടു നടക്കുന്ന മുരളിയും ചെറുകാടുമാണ് കൂടുതല്‍ സത്യസന്ധരും ആത്മാര്‍ത്ഥതയുമുള്ളവരുമെന്ന് ആലോചിച്ചാല്‍ ബോധ്യപ്പെടും.

നെറ്റിക്കുറി കൊണ്ടു മാത്രം ഒരാളെ വര്‍ഗീയവാദിയും അപകടകാരിയുമായി എഴുതിത്തള്ളുന്ന ലളിതവല്‍ക്കരണം സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ വസ്‌തുനിഷ്ഠമായി അപഗ്രഥിക്കാനുള്ള ശേഷി ഇടതുപക്ഷ നിരീക്ഷണത്തിന് നഷ്‌ടപ്പെടുത്തുമെന്ന തിരിച്ചറിവ് സ്വയം വിമര്‍ശനപരമായിത്തന്നെ ഈ ഘട്ടത്തില്‍ സമ്മതിക്കാവുന്നതാണ്.

മുരളിയുടെ നെറ്റിക്കുറിയും വിശ്വാസപ്രകടനങ്ങളും ഏറ്റവും ഉദാത്തവും സ്വാഗതാര്‍ഹവുമാണെന്ന് സ്ഥാപിച്ചുറപ്പിക്കാനല്ല ഈ കുറിപ്പെഴുതുന്നത്. പാമ്പ് ഉറയൂരുന്നതുപോലെ ഓരോ വേഷവും അഴിച്ച് വീണ്ടും സ്വത്വത്തിലേക്ക് മടങ്ങിപ്പോകുന്ന നടന്റെ ആത്മസംഘര്‍ഷം സ്വത്വ ചിഹ്നങ്ങളെ കൂടുതല്‍ പ്രകടനാത്മകമാക്കാനും ആശ്രയിക്കാനും പ്രേരിപ്പിക്കുന്നുണ്ടാകും. അതോടൊപ്പം, സമുദായരൂപീകരണത്തിന്റെ ചരിത്രപരമായ ഗതിവിഗതികളെ കണക്കിലെടുക്കാതെ, സിദ്ധാന്തം ഇങ്ങനെയായതുകൊണ്ട് സമൂഹവും ഇങ്ങനെയായിരിക്കണമെന്ന് ബലം പിടിക്കുന്ന വരട്ടുതത്വക്കാരുടെ പ്രവണത വീണ്ടും പ്രബലമായിക്കഴിഞ്ഞ ഇക്കാലത്ത്, സത്യസന്ധതയും ആത്മാര്‍ത്ഥതയും വെളിപ്പെടുന്ന ഇത്തരമൊരു വ്യക്തിത്വത്തെ മുന്‍വിധികളേതുമില്ലാതെ പരിചയപ്പെടാനും അഭിമുഖീകരിക്കാനും സാധിച്ചു എന്നതിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നു എന്നു മാത്രം.

Wednesday, August 12, 2009

പേടിസ്വപ്‌നത്തിന്റെ തനിയാവര്‍ത്തനങ്ങള്‍


ലോഹിതദാസിനെ ഓര്‍മ്മിക്കുമ്പോള്‍

കേരളത്തിലെ നാട്ടുമ്പുറത്തുള്ള വെളിച്ചവും ഇരുട്ടും നിലാവും മഴയും കിളികളും മരങ്ങളും മണ്ണും പുഴയും കുളവും വേനലും കാറ്റും ഓലച്ചൂട്ടും ബന്ധങ്ങളും വൈരാഗ്യങ്ങളും വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും സഹനങ്ങളും മറ്റും മറ്റുമാണ് ലോഹിതദാസിന്റെ കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും രൂപപ്പെടുത്തിയത്. ആ അര്‍ത്ഥത്തില്‍ വൈദേശിക സ്വാധീനം ഒട്ടും ആരോപിക്കാനാവാത്ത തരത്തില്‍ കേരളത്തനിമയുള്ള സിനിമയായിരുന്നു ലോഹിതദാസിന്റെ ലക്ഷ്യമെന്നും നിരൂപിക്കാവുന്നതാണ്. പഴമയെയും പരിഷ്‌ക്കാരത്തെയും ഒരേ സമയം വിമര്‍ശനബുദ്ധ്യാ നോക്കിക്കാണാനുള്ള വിവേകം അദ്ദേഹത്തിന്റെ സിനിമകളില്‍ പലപ്പോഴും കാണാനാകും. വ്യക്തിയെ അയാള്‍ക്ക് ചുറ്റുമുള്ള കുടുംബവും സമൂഹവും ഒരു ഉപകരണമെന്ന നിലക്കു കണക്കാക്കി, തുടക്കത്തില്‍ പരിതാപകരവും പിന്നീട് വിനാശകരവുമായ അവസ്ഥയിലേക്ക് തള്ളിവിടുന്നതിന്റെ ദുരന്തങ്ങളാണ് അദ്ദേഹം മിക്കപ്പോഴും ആവിഷ്‌ക്കരിച്ചത്. തിരക്കഥാകൃത്തെന്ന നിലയിലും സംവിധായകനെന്ന നിലയിലും മുഖ്യധാരയിലുള്ള കച്ചവട സിനിമാമണ്ഡലത്തില്‍ തന്നെയായിരുന്നു അദ്ദേഹം പ്രവര്‍ത്തന നിരതനായിരുന്നത്. അമിതമായ അവകാശവാദങ്ങളോ അതിന്റെ ഭാഗമായുള്ള പിടിച്ചുപറി/ആര്‍ത്തിപ്പണ്ടാര/മേധാവിത്ത മനോഭാവമോ അദ്ദേഹം പ്രകടിപ്പിച്ചിരുന്നില്ല. തന്റേതായ ഒരു ഇടം മലയാള സിനിമയില്‍ ഉറപ്പിച്ചു വെച്ചുകൊണ്ടാണ് ദൌര്‍ഭാഗ്യകരവും അകാലികവുമായ മരണത്തിലേക്ക് അദ്ദേഹം നടന്നടുത്തത്.

പാരമ്പര്യമായി ഭ്രാന്തിലേക്ക് വഴുതിവീഴുന്ന ആണ്‍തരികളുള്ള കൂട്ടുകുടുംബത്തിലെ നേരവകാശിയായതിനാല്‍, ബാലന്‍ മാഷ് (മമ്മൂട്ടി) എന്ന മറ്റു രീതിയില്‍ സാധാരണക്കാരനായിരിക്കുന്ന ഒരാളും അപ്രകാരമായിത്തീരുന്ന ദുരന്തമാണ് തന്റെ ആദ്യ തിരക്കഥയായ തനിയാവര്‍ത്തന (1987/സംവിധാനം സിബി മലയില്‍) ത്തില്‍ അദ്ദേഹം ആവിഷ്‌ക്കരിച്ചത്. ഒരു പേടിസ്വപ്‌നമായിരുന്നു തുടക്കം. കുടുംബത്തിലെ തനിക്കു മുമ്പുള്ള ഭ്രാന്തനായ അമ്മാമ(ബാബു നമ്പൂതിരി)യും ഇതേ പോലെ ഒരു പേടിസ്വപ്‌നം കണ്ടതിനെ തുടര്‍ന്നായിരുന്നു ചിത്തഭ്രമത്തിലേക്ക് കൂടുമാറിയത്. ഈ സംശയം അയാള്‍ക്ക് സ്വയമുണ്ടാവുന്നതോടെ ചുറ്റുമുള്ള സമൂഹവും അതേ പ്രകാരത്തില്‍ അയാളെ സംശയിച്ചു തുടങ്ങുന്നു. കേരളത്തിലെ നാട്ടിന്‍പുറത്തെക്കുറിച്ചുള്ള ഒരു വിമര്‍ശനം കൂടി ഇതിലൂടെ കടന്നുവരുന്നുണ്ട്. നഗരജീവിതത്തില്‍ നിന്ന് വ്യത്യസ്‌തമായി ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെയും സ്വകാര്യതയിലേക്ക് ചുഴിഞ്ഞു നോക്കുന്ന ചുറ്റുമുള്ളവരുടെ രീതിയാണ് ഇവിടെ വിചാരണക്കു വിധേയമാകുന്നത്. ഈ ചുഴിഞ്ഞുനോട്ടത്തിലൂടെയും അതിനെ തുടര്‍ന്നുണ്ടാകുന്ന മാറ്റൊലി പോലുള്ള പരാമര്‍ശങ്ങളിലൂടെയുമാണ് ബാലന്‍ മാഷ് തികഞ്ഞ ഭ്രാന്തിലേക്ക് വളരുന്നത്. അയാളുടെ ഓരോ നീക്കവും നിശിതമായി വിലയിരുത്തപ്പെടുകയും ഇഴ കീറി പരിശോധിക്കപ്പെടുകയും ചെയ്യുന്നു. ആദ്യഘട്ടത്തില്‍ കുടുംബത്തിനു പുറത്തുള്ളവരാണ് ഇതു ചെയ്‌തിരുന്നതെങ്കില്‍ തുടര്‍ന്ന് കുടുംബത്തിനകത്തുള്ളവരും ഇതില്‍ പങ്കു ചേരുന്നു. ഭ്രാന്താശുപത്രിയില്‍ പരിശോധനക്കായി അയാളെ കൊണ്ടുചെന്നപ്പോള്‍ അയാള്‍ തികച്ചും നോര്‍മലാണെന്ന അഭിപ്രായമാണ് ഡോക്ടര്‍ പുറപ്പെടുവിക്കുന്നത്. സമൂഹത്തിന് അതു പക്ഷെ അംഗീകരിക്കാനാവുന്നില്ല. നിസ്സഹായനായ ബാലന്‍ മാഷ് സ്വയം ഭ്രാന്ത് അഭിനയിച്ചു തുടങ്ങുന്നു. തന്റെ നേരെയുള്ള നോട്ടവും തന്നെക്കുറിച്ചുള്ള സംസാരവും താന്‍ തന്നെയായി ഒരാള്‍ സ്വാംശീകരിക്കുന്ന വിചിത്രവും എന്നാല്‍ അത്ര അസാധാരണമല്ലാത്തതുമായ സ്ഥിതിവിശേഷമാണിവിടെ ചിത്രീകരിക്കപ്പെടുന്നത്. ബാലന്‍ മാഷായുള്ള മമ്മൂട്ടിയുടെ അഭിനയം അസാമാന്യമായ തരത്തില്‍ സ്വാഭാവികത തോന്നിപ്പിക്കുന്നതും ഗംഭീരവുമായിരുന്നു. തന്റെ വിദ്യാര്‍ത്ഥിനിയോട് സംസാരിക്കാന്‍ തുനിയുന്ന ബാലന്‍ മാഷുടെ മുമ്പില്‍ വിതുമ്പിക്കരയുന്ന കുട്ടിയോട് എന്തേ പറ്റിയത് എന്നാരായുന്ന അദ്ദേഹത്തോട് മാഷക്ക് ഭ്രാന്താണെന്ന് തന്റെ അമ്മ പറഞ്ഞിട്ടുണ്ടെന്നവള്‍ മറുപടി കൊടുക്കുമ്പോള്‍ നിശ്ചേഷ്‌ടനാവുന്ന ബാലന്റെ അവസ്ഥ പോലുള്ള ഘട്ടങ്ങളില്‍ തിരക്കഥയും സംവിധാനവും അഭിനയവും തികഞ്ഞ മികവ് കൈവരിക്കുന്നതായി കാണാന്‍ കഴിയും. ആര്‍ക്കാണ് ഭ്രാന്ത് ? സമൂഹത്തിനോ അതോ വ്യക്തിക്കോ എന്ന എക്കാലത്തെയും പ്രസക്തമായ ചോദ്യം തന്നെയാണ് ലോഹിതദാസ് തന്റെ ആദ്യ ചിത്രത്തിലൂടെ ഉയര്‍ത്തിയത്.

വിധിയും വ്യക്തിയുടെ പരാജയങ്ങളും ചേര്‍ന്ന് ഒരു മനുഷ്യന്റെ ആഗ്രഹങ്ങളെയും ലക്ഷ്യങ്ങളെയും പരാജയപ്പെടുത്തുന്നതായുള്ള ലളിതമായ ഇതിവൃത്തമാണെങ്കിലും, അഛനും മകനുമായുള്ള തിലകന്റെയും മോഹന്‍ലാലിന്റെയും മികവുറ്റ പ്രകടനങ്ങള്‍ കൊണ്ടും തിരക്കഥയിലും ആവിഷ്‌ക്കരണത്തിലും പുലര്‍ത്തുന്ന ആത്മാര്‍ത്ഥത കൊണ്ടും സവിശേഷമായി തീര്‍ന്ന ഒരു സിനിമയാണ് കിരീടം(1989/സംവിധാനം സിബി മലയില്‍). വ്യക്തികളെ ചുറ്റുമുള്ള സമൂഹം പ്രത്യേക കള്ളിയിലൊതുക്കുന്നതും അവര്‍ക്ക് അതിന്റെ അതിരുകള്‍ ഭേദിച്ച് പുറത്തുകടക്കാനാകത്തുമായ പ്രഹേളികയാണ് കിരീടത്തെ കൂടുതല്‍ മനുഷ്യാത്മകമാക്കുന്നത്. ഈയര്‍ത്ഥത്തില്‍ തനിയാവര്‍ത്തനത്തിന്റെ ഒരു തുടര്‍ച്ച കൂടിയാണ് കിരീടം. അച്ചുതന്‍നായര്‍ (തിലകന്‍) എന്ന പോലീസ് കോൺസ്‌റ്റബിളിന്റെ മകനാണ് സേതുമാധവന്‍(മോഹന്‍ലാല്‍). സേതുവിനെ ഒരു പോലീസ് ഇന്‍സ്പെക്ടറാക്കണമെന്നായിരുന്നു അഛന്റെ മോഹം. മകനും അതേ ആഗ്രഹം പിന്തുടരുന്നു. ഒരു നാള്‍, അഛന് സ്ഥലംമാറ്റം കിട്ടി പുതിയ ഗ്രാമത്തിലെത്തിയതിന്റെ പിന്നാലെ, ആ നാടിനെ വിറപ്പിക്കുന്ന തെരുവുഗുണ്ടയായ കീരിക്കാടന്‍ ജോസ്(മോഹന്‍രാജ്) അച്ചുതന്‍നായരെ ആക്രമിക്കുന്നത് കണ്ടുനില്‍ക്കാനാവാതെ സേതുമാധവന്‍ അയാളെ അടിച്ചു നിലത്തിടുന്നു. ഇതിന്റെ പേരില്‍ അറസ്‌റ്റിലാവുകയും പുറത്തിറങ്ങുകയും ചെയ്യുന്ന സേതുവിന്റെ ജീവന് കീരിക്കാടന്‍ ഭീഷണി ഉയര്‍ത്തുന്നുണ്ടെങ്കിലും വേണ്ട സംരക്ഷണം ഏര്‍പ്പാടു ചെയ്യാന്‍ പോലീസിനാകുന്നില്ല. ഈ അവസരത്തില്‍ നിയമം കൈയിലെടുത്തുകൊണ്ട് സേതു കീരിക്കാടനെ അടിച്ചു കൊല്ലുന്നു.

കിരീടത്തിന്റെ തുടര്‍ച്ചയായ ചെങ്കോല്‍(1993/സംവിധാനം സിബി മലയില്‍) കൊലക്കുറ്റത്തിന്റെ പേരില്‍ തടവുശിക്ഷ അനുഭവിക്കുന്ന സേതുവിന് മോചനം ലഭിച്ചു കഴിഞ്ഞിട്ടും സമൂഹ മനസ്സില്‍ നിന്ന് മാപ്പു ലഭിക്കാത്തതിന്റെ കഥ വിവരിക്കുന്നു. സ്വന്തം അഛന്‍ പോലും അവനെ തള്ളിപ്പറയുന്നു. ഈ നിസ്സഹായതയുടെ തീക്ഷ്‌ണമായ ആവിഷ്‌ക്കരണമാണ് കിരീടത്തെയും ചെങ്കോലിനെയും എന്നും ഓര്‍മ്മിക്കുന്ന ചിത്രങ്ങളായി മലയാളിയുടെ മനസ്സില്‍ തങ്ങി നിര്‍ത്തുന്നത്. സ്വന്തം മകളെ വ്യഭിചാരത്തിന് കൂട്ടിക്കൊ ടുക്കുന്ന വിധത്തിലേക്ക് തരം താണ ഒരഛനായി അച്ചുതന്‍ നായര്‍ പരിണമിക്കുന്നുണ്ട്. അഭിമാനം, ചീത്തപ്പേര്, പണം എന്നീ അവസ്ഥകളുടെ പൊള്ളത്തരത്തെ തുറന്നുകാണിക്കുന്ന ചെങ്കോല്‍ കിരീടം പോലെ തന്നെ വന്‍ വാണിജ്യ വിജയം നേടിയെടുത്തു.

ഒരു സസ്‌പെന്‍സ് ത്രില്ലര്‍, കേരളീയ-സവര്‍ണ പശ്ചാത്തലത്തിലവതരിപ്പിച്ചതാണ് ഹിസ് ഹൈനസ് അബ്‌ദുള്ള(1990/സംവിധാനം സിബി മലയില്‍) എന്ന വമ്പന്‍ ഹിറ്റു സിനിമ. രാജകുടുംബങ്ങളിലെയും ബ്രാഹ്മണകുടുംബങ്ങളിലെയും സ്വത്തുടമസ്ഥതാ തര്‍ക്കവും അതിനെ തുടര്‍ന്നുള്ള രക്തരൂഷിതമായ സംഘട്ടനങ്ങളും ധാരാളമായി മലയാള സിനിമയില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. തൊണ്ണൂറുകളിലാണെങ്കില്‍ ഇതൊരു പതിവായിരുന്നു താനും. കര്‍ണാടക സംഗീതത്തിനു കൊടുത്ത അമിത പ്രാധാന്യവും മോഹന്‍ലാല്‍, നെടുമുടി വേണു തുടങ്ങിയവരുടെ സ്വതസ്സിദ്ധമായ അഭിനയവും ഹിസ് ഹൈനസ് അബ്‌ദുള്ളയെ കൂടുതല്‍ ജനപ്രിയമാക്കിയതിനാല്‍ ഇതു സംബന്ധിച്ചുയര്‍ന്ന വിമര്‍ശനങ്ങളൊന്നും കേള്‍ക്കാന്‍ അധികമാളുണ്ടായിരുന്നില്ല. തിരുവുള്ളക്കേട്, അടിയന്‍, റാന്‍, തമ്പുരാന്‍, തമ്പുരാട്ടി, ഉദയനാപുരം എന്നിങ്ങനെ സവര്‍ണഛര്‍ദിലുകളുടെ കൂമ്പാരം തന്നെയായ ഹിസ് ഹൈനസ് അബ്‌ദുള്ള പക്ഷെ ജനങ്ങളുടെ ഇഷ്‌ടസിനിമയായി മാറിയത് ലോഹിതദാസിന്റെ കൈമുദ്ര പതിഞ്ഞതുകൊണ്ടാണെന്നതാണ് വാസ്‌തവം. കൊലപാതകത്തിനായി കൊട്ടാരത്തിലെത്തിച്ച അബ്‌ദുള്ള(മോഹന്‍ലാല്‍) അനന്തന്‍ നമ്പൂതിരിയായി അഭിനയിക്കുകയാണ്. തിരുമേനി(നെടുമുടി വേണു)യുടെ മരണം ആഗ്രഹിക്കുന്ന ബന്ധുക്കളുടെ കൂട്ടുയോഗത്തിലേക്ക് അയാളെ വിളിക്കാന്‍ ചെന്ന രവിവര്‍മ(ശ്രീനിവാസന്‍), അയാള്‍ കത്തി അരയില്‍ തിരുകുന്നതു കാണുമ്പോള്‍ ചോദിക്കുന്നത് ഇതെന്തിനാണ് ഇപ്പോള്‍ കത്തിയെടുക്കുന്നത് എന്നാണ്. ഒരു കില്ലര്‍ എപ്പോഴും കരുതിയിരിക്കണമെന്നാണ് മോഹന്‍ലാലിന്റെ മറുപടി. നാടോടിക്കാറ്റ് സീരീസിലുള്ള മോഹന്‍ലാല്‍-ശ്രീനിവാസന്‍ ദ്വന്ദ്വത്തിന്റെ ഓര്‍മ്മയിലേക്ക് പ്രേക്ഷകനെ കൊണ്ടുപോയ ഒരു സീക്വന്‍സാണിത്. പിന്നീട് ഗുപ്തനു(ജഗദീഷ്)മായുള്ള ചില കോമ്പിനേഷന്‍ സീനുകളിലും ഇത്തരം ഹാസ്യം കാണാവുന്നതാണ്. എന്നാല്‍, പിന്നീട് തമ്പുരാനോടൊത്ത് അയാള്‍ അടുത്തിടപഴകുമ്പോള്‍, ചെസ്സുകളിക്കുമ്പോള്‍, മദ്യപാനത്തിനു ശേഷം നിലാവത്ത്, തുറസ്സായ സ്ഥലത്ത് നടക്കാന്‍ പോകുന്നതിനു മുമ്പും പോയതിനു ശേഷം കടലോരത്തും, എന്നീ രംഗങ്ങളില്‍ കൊലപാതകത്തിനായി എത്തിയ നായകന്‍/പ്രതിനായകനെ മഥിക്കുന്ന സന്ദേഹം വരച്ചുകാട്ടുന്നതില്‍ മോഹന്‍ലാല്‍ എന്ന നടന്‍ മാത്രമല്ല വിജയിക്കുന്നത്. ആ രംഗം വിഭാവനം ചെയ്‌ത തിരക്കഥാകൃത്തു കൂടിയാണ്. അബ്‌ദുള്ള എന്ന നാമധേയം ഉള്ളതുകൊണ്ട് അന്തിമമായി അയാള്‍ ചതിക്കുക (ഉപ്പു പുളിച്ചാല്‍ മാപ്പിള ചതിക്കും) തന്നെ ചെയ്യും, എന്ന മതേതര മുഖം മൂടിയണിഞ്ഞ സവര്‍ണഹിന്ദു മലയാളിയുടെ പ്രതീക്ഷകളെ തകര്‍ക്കുന്ന വിധത്തിലുള്ള അന്ത്യമെഴുതാനും ലോഹിതദാസിന് കഴിഞ്ഞു എന്നത് എടുത്തു പറയേണ്ടതാണ്.

ഹിസ് ഹൈനസ് അബ്‌ദുള്ളയുടെ അഭൂതപൂര്‍വ്വമായ വിജയം ലോഹിതദാസ് /സിബി മലയില്‍ കൂട്ടുകെട്ടിനെ അതേ വിധത്തിലുള്ള സസ്‌പെന്‍സ് ത്രില്ലറുകള്‍ തുരുതുരാ പടച്ചുവിടുന്നതിന് പ്രേരിപ്പിച്ചില്ല. പകരം, കര്‍ണാടക സംഗീതത്തെയും സവര്‍ണ നൃത്തത്തെയും ഉപയോഗിച്ചുകൊണ്ടുള്ള രണ്ടു ചിത്രങ്ങളാണവര്‍ ഒരുക്കിയത്. ഭരത(1991)വും കമലദള(1992)വും. രാമനാഥന്‍ (നെടുമുടി വേണു) എന്ന സംഗീതജ്ഞന്റെ ഇളയ സഹോദരന്‍ ഗോപിനാഥന്‍ എന്ന ഗോപിയായി അഭിനയിച്ച മോഹന്‍ലാലിന് ഭരത് പുരസ്‌ക്കാരം ലഭിക്കുകയുണ്ടായി. മദ്യാസക്തനായതിനെ തുടര്‍ന്ന് രാമനാഥന്‍ സംഗീത വേദിയില്‍ പാടാനാകാതെ കുഴയുമ്പോള്‍ ഒപ്പമുണ്ടായിരുന്ന ഗോപി പാട്ടേറ്റെടുക്കുകയും തല്‍ക്കാലം തടി രക്ഷിക്കുകയുമാണ്. എന്നാല്‍ ഇത് പിന്നീട് ജ്യേഷ്ഠാനുജന്മാർ തമ്മിലുള്ള മൂപ്പിളമ തര്‍ക്കത്തിലേക്ക് വളരുന്നു. ജ്യേഷ്ഠന്‍ തീര്‍ത്ഥയാത്രക്കായി പോകുന്നതും അപകടത്തില്‍ പെട്ട് മരിക്കുന്നതും ഗോപി അത് മറച്ചുവെക്കുന്നതും പിന്നീട് എല്ലാം തെളിയുന്ന ശുഭപര്യവസാനവുമാണ് ഭരതത്തിനുള്ളത്. സാഹചര്യങ്ങളും സ്നേഹവും ബന്ധസൌഹൃദങ്ങളും വ്യക്തിയെയും അയാളുടെ സര്‍ഗാത്മകതയെയും വരിഞ്ഞുമുറുക്കുകയും കെട്ടഴിച്ചു വിടുകയും ചെയ്യുന്ന വൈരുദ്ധ്യത്തെയാണ് ഭരതം അനാവരണം ചെയ്യുന്നത്. ഭരതത്തിലുള്ള കഥയുടെ ഇഴയടുപ്പം കമലദളത്തില്‍ പിടി വിട്ടതു പോലെ അനുഭവപ്പെട്ടു. ഭാര്യ തീയില്‍ പെട്ട് മരണമടഞ്ഞതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെടുകയും മദ്യാസക്തനായി അലഞ്ഞുനടക്കുകയും ചെയ്യുന്ന നന്ദഗോപാല്‍ എന്ന നൃത്താദ്ധ്യാപകനായിട്ടാണ് മോഹന്‍ലാലിന്റെ നായകവേഷം. ജോലി തിരിച്ചുകിട്ടുന്നതിനെ തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ നമ്പീശന്റെ മകള്‍ മാളവികയെ തന്റെ സ്വപ്‌നനൃത്തശില്‍പത്തില്‍ നായികയാക്കുന്നതും അവളുടെ കാമുകന്‍ അയാള്‍ക്കെതിരെ തിരിയുന്നതുമാണ് ഇതിവൃത്തം. കലാകാരന്റെ മഹത്വവത്ക്കരിക്കപ്പെട്ട ആദര്‍ശാത്മക സ്വത്വം അരാജകത്വ നാട്യത്തോടെ അവതരിപ്പിക്കുന്ന മോഹന്‍ലാലിന്റെ പരിവേഷം അസഹ്യമായിത്തീരുകയാണുണ്ടായത്.

ഭരതന്‍ സംവിധാനം ചെയ്ത ആദ്യ ലോഹിതദാസ് ചിത്രമായ അമരം 1991ല്‍ പുറത്തു വന്നു. അരയസമുദായക്കാരുടെ കഥയാണീ സിനിമയില്‍ ആവിഷ്‌ക്കരിക്കപ്പെട്ടത്. അച്ചൂട്ടി(മമ്മൂട്ടി)ക്ക് തന്റെ മകളെ ഡോൿടറാക്കണമെന്നാണ് മോഹം. എന്നാലവള്‍ തന്റെ കളിക്കൂട്ടുകാരനോട് പ്രണയത്തിലാവുന്നതോടെ അച്ചൂട്ടിയുടെ മോഹം തകരുന്നു. ലോഹിതദാസിന്റെ തിരക്കഥയെ അവലംബിച്ച് ഭരതന്‍ അടുത്തതായി സംവിധാനം ചെയ്‌ത ചിത്രം വെങ്കല(1993)മായിരുന്നു. മൂശാരി എന്ന കേരളീയ സമുദായത്തിന്റെ അധ്വാന-ലൈംഗിക പരിസരമാണ് ഇതിവൃത്താടിസ്ഥാനം. മൂശാരിമാര്‍ക്കിടയില്‍ നിലനിന്നിരുന്ന ബഹുഭര്‍ത്തൃത്വ ആചാരത്തെ ഏക പതീ പത്നി വ്രതത്തിലധിഷ്ഠിതമായ പുതിയ സദാചാരത്തിന്റെ നീതിസംഹിതക്കനുസരിച്ച് പരിശോധിക്കുകയാണീ സിനിമയില്‍ ചെയ്യുന്നത്.

1993ലിറങ്ങിയ വാത്സല്യം കൊച്ചിന്‍ ഹനീഫയാണ് സംവിധാനം ചെയ്തത്. വാത്സല്യം റെക്കോഡുകള്‍ തിരുത്തിക്കുറിച്ച ബമ്പര്‍ ഹിറ്റായിരുന്നു. കുടുംബപ്രേക്ഷകരെ ഒന്നടങ്കം തിയറ്ററുകളിലേക്ക് ആനയിച്ച വാത്സല്യത്തിലെ നന്മ നിറഞ്ഞ നായകകഥാപാത്രമായ മേലേടത്ത് രാഘവന്‍ നായരെ മമ്മൂട്ടി അനശ്വരനാക്കി. നായകനെ ആദ്യമായി പരിചയപ്പെടുത്തുന്നത്, കാളവണ്ടിയും നെല്‍ക്കറ്റയും ചെളി പുതഞ്ഞ വരമ്പുകളും കൊണ്ട് ചിഹ്നനം ചെയ്യപ്പെടുന്ന ഒരു ഗ്രാമത്തിലെ വയലില്‍ കാള പൂട്ടുന്ന ആളായിട്ടാണ്. ചിത്രത്തില്‍ രണ്ടു തവണ മാത്രം പെങ്ങളുടെ വീട്ടില്‍ ഗൂഢ ചിന്തകളുമായെത്തുന്ന വലിയമ്മാമയെപ്പോലെ, ഉമ്മറത്തെ ചാരുകസാരയില്‍ കാലിന്മേല്‍ കാലും കയറ്റി ഇരിക്കേണ്ട ഒരു തറവാടിക്കാണ് ജീവിതം പുലര്‍ത്താന്‍ ചെളിയിലേക്കും വിയര്‍പ്പിലേക്കും ആണ്ടിറങ്ങേണ്ടിവരുന്നത്. ചെളി, വിയര്‍പ്പ് എന്നീ അധ്വാനചിഹ്നങ്ങള്‍ക്ക് ചിത്രത്തില്‍ മൂന്ന് സ്വഭാവതലങ്ങളാണുള്ളത്. ഒന്നാമതായി, അധ്വാനത്തോടുള്ള അടിസ്ഥാന കര്‍ഷകന്റെയും തൊഴിലാളിയുടെയും ആത്മബന്ധത്തെ കാല്‍പനികത കൊണ്ട് പുതപ്പിക്കുന്ന അര്‍ത്ഥം. ഈ അര്‍ത്ഥ വിന്യാസത്തിലൂടെ സാധാരണക്കാരനായ മനുഷ്യന്‍ സിനിമയുമായി സമഭാവപ്പെടുന്നു. രണ്ടാമത്തേത്; സാക്ഷരത, സ്‌ത്രീവിദ്യാഭ്യാസം, പരിഷ്‌ക്കാരം, നാഗരിക മര്യാദകള്‍ എന്നിങ്ങനെ വികസിച്ച ആധുനിക ധാരണകള്‍ പ്രകാരം വിയര്‍പ്പിനെയും ചെളിയെയും വൃത്തികേട് മാത്രമായി തിരിച്ചറിയുന്ന കേവല വിശകലനം; നായകസഹോദരന്റെ ഭാര്യയായ ശോഭ(ഇളവരശി) ഉച്ചരിക്കുകയും, അത് നേരത്തെ പറഞ്ഞ കാല്‍പനികമൂല്യത്തെ അങ്ങേയറ്റം ഇടിച്ചു താഴ്ത്തുന്നതായതിനാല്‍ ചിത്രത്തിന്റെ മൂല്യഘടനയും പ്രേക്ഷകസമൂഹവും ഒന്നു ചേര്‍ന്ന് അതിനെ നിരാകരിക്കുകയും ചെയ്യുന്നു. മൂന്നാമത്തേതും, ചിത്രത്തിന്റെ പ്രത്യക്ഷതലത്തില്‍ അസന്നിഹിതമായിരിക്കുന്നതുമായ സ്വഭാവതലം, ഒരു അസ്സല്‍ തറവാടിക്ക് കുടുംബം പുലര്‍ത്താന്‍ ദേഹാധ്വാനത്തിലേക്ക് മുഴുകേണ്ടി വന്നു എന്ന വസ്‌തുതയെ നൈരാശ്യബോധത്തോടെ വീക്ഷിക്കുന്ന ചരിത്ര വിരുദ്ധതലമാണ്. പ്രത്യക്ഷത്തില്‍, കര്‍ഷകന്റെ ത്യാഗത്തെയും അധ്വാനത്തെയും മണ്ണിനോടുള്ള പ്രതിപത്തിയെയും ഉദാത്തീകരിക്കുന്നതായ തോന്നല്‍ ജനിപ്പിക്കുന്ന ചിത്രത്തിന്റെ മൂല്യധാരണ

പക്ഷേ പഴയ കര്‍ഷക-ജന്മി നാടുവാഴിത്ത സന്ദര്‍ഭത്തിലെ സ്‌ത്രീ പുരുഷ ബന്ധത്തെ കേന്ദ്രീകരിച്ചാണ് പിന്നീട് വികസിക്കുന്നത്. വിവാഹം എന്ന സമ്പ്രദായത്തിന്റെ നടപ്പു രീതികളെ അംഗീകരിച്ചും പുകഴ്ത്തിയും- സ്‌ത്രീധനം, വരന്റെ വീട്ടുകാര്‍ ആദ്യം അന്വേഷണം നടത്തണം, പെണ്ണുകാണല്‍, വിവാഹത്തിനു ശേഷമുള്ള ഭാര്യാഭര്‍ത്താക്കന്മാരുടെ താമസം ഭര്‍തൃഗൃഹത്തില്‍ തന്നെയായിരിക്കണം എന്നിങ്ങനെ - മുന്നേറുന്ന ചിത്രം ഭാര്യയടക്കമുള്ള സ്‌ത്രീകളെ എങ്ങനെയാണ് പുരുഷാധിപത്യത്തിനനുസരിച്ച് മെരുക്കിയെടുക്കേണ്ടത് എന്ന പ്രശ്നത്തിന് പരിഹാരം കാണാനാണ് അതിന്റെ ഊര്‍ജ്ജം മുഴുവനും ചെലവഴിക്കുന്നത്. കുടുംബം എന്ന അടഞ്ഞ വിനിമയവ്യവസ്ഥയിലെ അധികാരബന്ധങ്ങള്‍ക്ക് ശോഷണം സംഭവിച്ചാല്‍ അത് തകരുക എന്ന 'ഒരിക്കലും സംഭവിച്ചുകൂടാത്ത' ദുരന്തത്തിലേക്കാണ് കാര്യങ്ങള്‍ ചെന്നെത്തുക. വാത്സല്യത്തിന്റെ പുറം മോടിയുള്ള കുടുംബനാഥനായ പുരുഷന്റെ സ്വേഛാപരമായ ഇഷ്‌ടാനിഷ്‌ടങ്ങള്‍ - വീട്ടിലെ ജോലികളുടെ ക്രമീകരണം, സഹോദരനെ പഠിപ്പിക്കല്‍, സഹോദരിയുടെ പ്രേമം, അവളുടെ വിവാഹം, വരനെ നിശ്ചയിക്കലും മാറ്റലും എന്നിങ്ങനെ - തുടര്‍ച്ചയായി നടക്കുമ്പോള്‍ ഒരു കുഴപ്പവുമില്ല. ആ അധികാരം ചോദ്യം ചെയ്യപ്പെടുകയും കാരണവരുടെ ഭരണക്കുത്തക തകരുകയുമാണ്. അധികാരം, സ്‌ത്രീ വിരുദ്ധത എന്നീ ഘടകങ്ങളിലൂന്നി ചലിക്കുന്ന പിന്തിരിപ്പന്‍ കുടുംബഘടനയാണ് നന്ദി, ത്യാഗം എന്നിങ്ങനെയുള്ള ലാവണ്യപദങ്ങള്‍ കൊണ്ട് പുതപ്പിച്ച നന്മയുടെ ആന്തരിക തലങ്ങളില്‍ ഒളിഞ്ഞിരിക്കുന്നത്. വാത്സല്യത്തിന്റെ അഭൂതപൂര്‍വമായ വിജയം; കുടുംബത്തെക്കുറിച്ചും സ്‌ത്രീജീവിതത്തെക്കുറിച്ചും മറ്റുമുള്ള ശരാശരി കേരളീയന്റെ ധാരണകള്‍ ലോഹിതദാസിലൂടെ എത്രമാത്രം ഫലപ്രദമായി പുനരാവിഷ്‌ക്കരിക്കപ്പെട്ടു എന്നതിന്റെ നിദര്‍ശനമാണ്.

അസ്വാഭാവികം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു പ്രണയം, പരാജയത്തില്‍ കലാശിക്കുന്നതിന്റെ ദുരന്തസ്‌മൃതികളുമായി പ്രേക്ഷകന്‍ തിയ്യേറ്റര്‍ വിടുന്ന വളരെ സ്വാഭാവികമായ ഒരു സിനിമയായേ ഉദ്യാനപാലകന്‍ (1996/സംവിധാനം ഹരികുമാര്‍) പ്രത്യക്ഷത്തില്‍ അനുഭവപ്പെടുകയുള്ളൂ. എന്നാല്‍, സമകാല സമൂഹത്തിലെ കുടുംബബന്ധങ്ങളും അതിന്റെ സാമ്പത്തിക ഉച്ചനീചത്വങ്ങളും വളരെ സ്വാഭാവികവും മാറ്റങ്ങള്‍ക്ക് വഴങ്ങാത്തതുമാണെന്ന് വരുത്തിത്തീര്‍ത്ത്, അതിനോട് പൊരുത്തപ്പെടാന്‍ നിര്‍ദ്ദേശിക്കുന്ന ഒരു ഗുണപാഠതലം, കഥയുടെ അന്തര്‍യുക്തികളില്‍ നിന്ന് തലനീട്ടിക്കൊണ്ടാണ് ചിത്രത്തിന്റെ അന്ത്യഫലം നിര്‍ണയിച്ചെടുക്കുന്നത്. നിതാന്ത പരിചയം കൊണ്ട് നമ്മുടെ ഇഷ്‌ടങ്ങള്‍ തന്നെയായി കഴിഞ്ഞ സ്ഥിരം പ്രമേയങ്ങളെ പുതിയ കാലത്തിന്റെ പ്രശ്‌നങ്ങളുടെ പുറം മോടിയണിയിപ്പിച്ചുകൊണ്ടും വള്ളുവനാടന്‍ ഗൃഹാതുരതയുടെ സുഖദസാന്ത്വനം കൊണ്ടും വീണ്ടും ഇഷ്‌ടങ്ങളാക്കി മാറ്റുന്ന മായികമായ രീതിയിലൂടെയാണ് ലോഹിതദാസിന്റെ തിരക്കഥകള്‍ സവിശേഷമായത്. യാഥാസ്ഥിതികമായ സമുദായവ്യവസ്ഥയുടെ ജടിലാകൃതിയെ കീറിമുറിച്ചേക്കും എന്ന പ്രതീക്ഷ അന്ത്യം വരെ നിലനിര്‍ത്തുകയും അന്ത്യത്തില്‍ അത്തരമൊരു പ്രതീക്ഷയെ തല്ലിക്കെടുത്തി പൊരുത്തപ്പെടലിന്റെ ഗുണപാഠം കൊണ്ട് ഒത്തുതീരുകയും ചെയ്യുന്ന ഒരു ചാക്രികവ്യൂഹമാണ് ഇത്തരം സിനിമകളുടെ പ്രധാന സ്വഭാവം. ധനാധിപത്യവ്യവസ്ഥയുടെ പരിഗണനയില്‍ എല്ലാം കൊണ്ടും താഴ്ന്നവനായ സുധാകരനു(മമ്മൂട്ടി)മായി ഇന്ദു(കാവേരി)വിനുള്ള പ്രണയം സാക്ഷാത്ക്കരിക്കപ്പെടട്ടെ എന്ന ആഗ്രഹം പ്രേക്ഷകരോടൊപ്പം പങ്കിട്ടുകൊണ്ടാണ്, കഥയുടെ നാടകീയതകള്‍ മുന്നോട്ടു നയിക്കപ്പെടുന്നത്. വിധവയായി തീര്‍ന്ന സുമ, കുഞ്ഞിനോടൊപ്പം പഴയ കാമുകന്‍ ജോസിനോട് ചേരുന്നതിന്റെ അപരയാഥാര്‍ത്ഥ്യം ഈ സാക്ഷാത്കാര പ്രതീക്ഷയുടെ മുന്നോടിയുമായിരുന്നു. എന്നാല്‍, ഇത്തരം ഒരു അസ്വാഭാവികത നിര്‍വഹിക്കപ്പെടുകയാണെങ്കില്‍, അത് ഒത്തുതീര്‍പ്പിന്റെ പ്രത്യയശാസ്‌ത്രത്തിന് വിഘാതമാവും എന്നതുകൊണ്ട് ആ അപകടം തന്ത്രപൂര്‍വം ഒഴിവാക്കി, തിരശ്ശീല വെളുപ്പിച്ചെടുക്കപ്പെടുന്നു.

1996ലിറങ്ങിയ സല്ലാപ(സംവിധാനം സുന്ദര്‍ദാസ്)ത്തിന് ലഭിച്ച പ്രതീക്ഷയിലും കവിഞ്ഞ സാമ്പത്തികവിജയം മലയാള സിനിമ നന്മയിലേക്കും ലാളിത്യത്തിലേക്കും തിരിച്ചുവന്നതിന്റെ ലക്ഷണമായി നിരൂപിച്ചുകൊണ്ട് പരക്കെ ആഘോഷിക്കപ്പെട്ടു. നാടകീയമായ ത്രികോണപ്രേമം, ഇമ്പമാര്‍ന്ന ഗാനങ്ങള്‍, മഞ്ജുവാരിയര്‍ എന്ന നടിയുടെ നായികാപദവിയിലെ അരങ്ങേറ്റം എന്നീ ഘടകങ്ങളിലൂടെ കുടുംബസദസ്സുകളെ ചിത്രം വന്‍തോതില്‍ ആകര്‍ഷിച്ചു. സ്‌ത്രീയുടെ ശരീരം, അവള്‍ക്കും ബന്ധുക്കള്‍ക്കും ഒരു വശത്തുനിന്ന് ആകര്‍ഷണവസ്‌തുവും മറുവശത്തു നിന്ന് ബാധ്യതയുമാണെന്ന പൊതുബോധത്തിന്റെ അടിത്തറയിലാണ് സല്ലാപം സാക്ഷാത്ക്കരിക്കപ്പെട്ടത്. വീട്ടുവേലക്കാരിയായ രാധ (മഞ്ജുവാരിയര്‍)യെ മാനഭംഗപ്പെടുത്താന്‍ തുനിയുന്ന കുടുംബനാഥനായ ചന്ദ്രനി(എന്‍ എഫ് വര്‍ഗീസ്)ല്‍ കുറ്റം കാണുന്നതിനു പകരം ആ സാഹചര്യത്തെ നാം ശപിക്കുകയും അതേ സാഹചര്യത്തെ തന്നെ നാലാളറിയാതെ താല്‍ക്കാലികമായി ഇല്ലാതാക്കുന്ന പദ്മിനിയെ (ചന്ദ്രന്റെ ഭാര്യ /ബിന്ദു പണിക്കര്‍) നാം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. തന്റെയും കുട്ടികളുടെയും ഭാവി കരുതിയാണ്, ഭര്‍ത്താവിന്റെ 'വേലക്കാരിയെ കടന്നു പിടിക്കല്‍' എന്ന നിയമപരമായി ലഘു ശിക്ഷ ലഭിക്കാവുന്നതും പൊതുബോധത്തിന്‍ പ്രകാരം അപരാധമല്ലാത്തതുമായ കുറ്റകൃത്യത്തെ അവള്‍ ഒതുക്കുന്നത് എന്ന ന്യായമാണ് വ്യവസ്ഥാപനം ചെയ്യപ്പെടുന്നത്.

ത്രികോണപ്രേമകഥയുടെ അതിപരിചിതമായ വികാരമുഹൂര്‍ത്തങ്ങളുടെ ലോലലോലമായ നൂലിഴകള്‍ കൊണ്ടാണ് തൂവല്‍ക്കൊട്ടാരം (1996/സംവിധാനം സത്യന്‍ അന്തിക്കാട്) മുഴുമിപ്പിക്കുന്നത്. സകലകലാവല്ലഭന്‍ കൂടിയായ പ്രാരാബ്‌ധക്കാരന്‍ മോഹനചന്ദ്രന്‍ (ജയറാം) എന്ന വക്കീലും വാദ്യകലയില്‍ അയാളുടെ ഗുരുവും സന്തതസഹചാരിയുമായ അച്ചുവേട്ടന്റെ(ഒടുവില്‍ ഉണ്ണികൃഷ്ണന്‍) മകളും നര്‍ത്തകിയുമായ സുജാത(സുകന്യ)യും തമ്മിലുള്ള സുഘടിത പ്രണയത്തിനിടയിലാണ് ചിത്തഭ്രമക്കാരിയായ ദേവപ്രഭ(മഞ്ജുവാര്യരുടെ മികച്ചതും എടുത്തുപറയേണ്ടതുമായ അഭിനയം) എന്ന തമ്പുരാട്ടി വന്ന് കുഴപ്പങ്ങള്‍ സൃഷ്‌ടിക്കുന്നതും അവസാനം 'ഞാന്‍ മോഹനനെ ഏട്ടനെപ്പോലെയാണ് കരുതിയത്' എന്ന പ്രഖ്യാപനത്തോടെ കാര്യങ്ങള്‍ കലങ്ങിത്തെളിയിക്കുന്നതും. ദേവപ്രഭയുടെയും സുജാതയുടെയും സ്വത്വങ്ങളുടെ ലിംഗ-വര്‍ഗ വൈരുദ്ധ്യങ്ങളും സമാനതകളും സൂക്ഷ്മമായി താരതമ്യം ചെയ്യുക. സ്‌ത്രീകളാണ് എന്നതുകൊണ്ട് പുരുഷനെ വശീകരിക്കലും അതിന്റെ പേരില്‍ കടിപിടി കൂടലും അതില്‍ തോല്‍ക്കലും ജയിക്കലും തന്നെയാണവരുടെയും മുഖ്യ ജീവിത ലക്ഷ്യങ്ങള്‍. പുരുഷനെപ്പോലെ 'ആരോഗ്യകരമായ ഹൃദയവിശാലത' പെണ്ണുങ്ങള്‍ക്കില്ല എന്നു സ്ഥാപിക്കപ്പെടുന്നു. എന്നാല്‍, ഈ സങ്കുചിതത്വം എല്ലാ സ്‌ത്രീകളിലും ഒരേ പോലെയല്ല പ്രകടമാകുന്നതെന്നും രാജകുടുംബത്തിലെ കുലീന വനിത പ്രജാകുടുംബത്തിലെ സാധാരണ പെണ്ണിനേക്കാള്‍ ഹൃദയവിശാലതയും സംസ്‌ക്കാരബോധവും പ്രകടിപ്പിക്കും എന്നുമുള്ള ധാരണ, നേരത്തെ സൂചിപ്പിച്ച ലിംഗധാരണയെ കവച്ചുവെച്ചുകൊണ്ട് നിര്‍ണീതമാകുന്നുണ്ട്. നൃത്തമത്സരത്തിലെ ഫലത്തെ പരസ്യമായി അട്ടിമറിച്ചതുകൊണ്ട് ക്ഷോഭിച്ച സുജാതക്ക് രഹസ്യമായി പാരിതോഷികം അയച്ച ദേവപ്രഭയുടെ വിശാലമനസ്‌ക്കത, കുലീനത്വം സാധാരണത്തത്തെക്കാള്‍ മികച്ചു നില്‍ക്കും എന്ന കണ്ടെത്തലിന്റെ പ്രഖ്യാപനമാണ്. മോതിരം രഹസ്യമായിട്ടാണ് സുജാതക്ക് എത്തിച്ചതെങ്കില്‍, മോഹനചന്ദ്രന്‍ എന്ന പാരിതോഷികത്തെ പരസ്യമായിതന്നെ കൈമാറി അവള്‍ തന്റെ പക്വതയെ അന്ത്യരംഗത്തില്‍ വെളിപ്പെടുത്തുന്നു.

1997ല്‍ ലോഹിതദാസ് ആദ്യമായി സംവിധാനം ചെയ്ത ഭൂതക്കണ്ണാടി ഏറ്റവും നല്ല നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡടക്കം നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയെടുത്തു. ഉപയോഗിച്ചതിനു ശേഷം എറിഞ്ഞുകളയുക എന്ന കണ്‍സ്യൂമര്‍ സംസ്‌ക്കാരത്തിന് കീഴ്പ്പെട്ടതിന്റെ അടുത്ത ഘട്ടമായി പ്ളാസ്‌റ്റിക് സഞ്ചി പോലെ പെണ്‍കുട്ടികളെ ഉപയോഗിക്കുകയും നശിപ്പിച്ച് എറിഞ്ഞുകളയുകയും ചെയ്യുന്ന പരിഷ്‌ക്കാരത്തിലേക്ക് കേരളീയ പുരുഷത്വം വളര്‍ന്നെത്തിയതിനെക്കുറിച്ചുള്ള ഉത്ക്കണ്ഠ പങ്കിടുന്നതിലൂടെയാണ് ഭൂതക്കണ്ണാടി ആത്മാര്‍ത്ഥവും സത്യസന്ധവുമായ ഒരാവിഷ്‌ക്കരണമായി മാറിയത്. നിരവധി പല്‍ച്ചക്രങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതും ദിവസേന താക്കോല്‍ കൊടുക്കേണ്ടതുമായ തരത്തിലുള്ള പഴയ കാലത്തെ വാച്ചുകള്‍ നന്നാക്കുക എന്ന ജോലി മാത്രമറിയാവുന്ന വിദ്യാധരന്‍ എന്ന മണി (മമ്മൂട്ടി) യാണ് ഭൂതക്കണ്ണാടിയിലെ നായകന്‍. നായര്‍ജാതിക്കാരനായ വിദ്യാധരന് തൊട്ടയല്‍പക്കത്തെ പുള്ളുവത്തി സരോജിനി(ശ്രീലക്ഷ്‌മി)യോട് ചെറുപ്പം മുതലേ ഇഷ്‌ടമായിരുന്നുവെങ്കിലും അവര്‍ക്ക് വിവാഹിതരാവാനാവുന്നില്ല. കുണ്ടനിടവഴിയില്‍ കിടന്ന് ഇണ ചേരുന്ന പാമ്പുകളിലൊന്നിനെ കല്ലെറിഞ്ഞുകൊന്നതിന്, മറ്റേ പാമ്പ് തന്റെ ജീവിതത്തോട് പക തീര്‍ക്കുകയാണെന്നാണ് വിദ്യാധരന്റെ വിശ്വാസം. കുഞ്ഞിന് രണ്ടു വയസ്സാകുമ്പോഴേക്കും അയാളുടെ ഭാര്യയെ പാമ്പു കടിച്ചു കൊന്നു. ഇത് ജാതകവിധിയുമാണ്. മറ്റൊരു വിവാഹം ആദ്യമേ കഴിക്കുകയും ഒരു കുട്ടിയെ ഗര്‍ഭം ധരിച്ച് മൂന്നുമാസത്തിനകം കാര്യം തീരുകയും ചെയ്‌ത് പഴയ കാമുകി സരോജിനി പിന്നെയും വിദ്യാധരനെ കാത്തുകാത്ത് കഴിയുകയാണ്. അവളുടെ മകള്‍, പതിനഞ്ചു വയസ്സുകാരിയായ മിനിയാണ് വിദ്യാധരന്റെ മകള്‍ ശ്രീക്കുട്ടിയുടെ കളിക്കൂട്ടുകാരിയും വേലക്കാരിയും എല്ലാം എല്ലാം. സന്ധ്യക്ക് തന്റെ കുടിലിലേക്ക് ഇടവഴിയിലൂടെ തിരിച്ചു പോവുന്ന മിനിയെ പെട്ടെന്ന് കാണാതാവുന്നു. രാത്രി മുഴുവന്‍ തപ്പിയിട്ടും അവളെ കണ്ടുകിട്ടുന്നില്ല. പിറ്റേന്ന്, കുന്നിന്‍ പുറത്തെ നരിമടയില്‍ കടിച്ചു ചീന്തപ്പെട്ട് കൊലപ്പെടുത്തിയ അവസ്ഥയില്‍ അവളുടെ ശവശരീരം. ശൂന്യതയിലേക്ക് നീണ്ട പൊലീസന്വേഷണം, വഴിയില്‍ വെച്ച് കുട്ടികളെയും ചോദിക്കാന്‍ ചെന്ന വിദ്യാധരനെയും തോക്കു കാണിച്ച് പേടിപ്പെടുത്തിയ ഒറ്റക്കണ്ണന്‍ വേട്ടക്കാരനെയാണ് വിദ്യാധരന് സംശയം. ഇത് പറഞ്ഞ് അവര്‍ നടത്തുന്ന ഏറ്റുമുട്ടലില്‍ വേട്ടക്കാരന്‍ കൊല്ലപ്പെടുന്നു. വിദ്യാധരന്‍ ജയിലിലടക്കപ്പെടുന്നു. അയാളുടെ ജയില്‍ വാസത്തിനിടയിലാണ് മകള്‍ പ്രായപൂര്‍ത്തിയാവുന്നത്. മിനിയുടെ അനുഭവവും മറ്റും ചേര്‍ന്ന് അവന്റെ മനസ്സില്‍ ഭീതി കത്തിപ്പടരുന്നു. ഈ ഭീതി അകക്കണ്ണിലെ സാങ്കല്‍പിക കാഴ്‌ചകളെ പുറം കണ്ണിലെ യഥാര്‍ത്ഥ കാഴ്‌ചകളായിതന്നെ അനുഭവപ്പെടുത്തുന്ന വിഭ്രമത്തിലേക്ക് അവനെ നയിക്കുന്നു. പ്രായപൂര്‍ത്തിയിലേക്ക് കാലെടുത്തുവെക്കുന്ന കൊച്ചുപെണ്‍കുട്ടികളുടെ പുരുഷരക്ഷാകര്‍ത്താക്കള്‍ കേരളത്തിലുടനീളം അനുഭവിക്കുന്ന ഭയാനകമായ ദു:സ്വപ്‌നങ്ങളാണ് വിദ്യാധരന്റെ അനുഭവയാഥാര്‍ത്ഥ്യങ്ങളിലും സങ്കല്‍പങ്ങളിലുമായി പ്രതിനിധാനം ചെയ്യപ്പെടുന്നത്. ഗൌരവബുദ്ധ്യാ ഉള്ളതും മനുഷ്യസ്നേഹത്തോട് വിശാലമായ അര്‍ത്ഥത്തില്‍ പ്രതിബദ്ധമായതുമായ അദ്ദേഹത്തിന്റെ മാധ്യമപരിചരണത്തിന്റെ ഉത്തമനിദര്‍ശനമാണ് ഭൂതക്കണ്ണാടി.

മുതലാളിത്ത വ്യവസ്ഥ ഏറ്റവും ക്രൂരമായി, മനുഷ്യരുടെ പഴയതരം ജീവിതസമീപനങ്ങളെ തകിടം മറിക്കുകയും പുതിയവ രൂപപ്പെടുത്തുകയും ചെയ്യുന്നുവെന്നതുകൊണ്ടാണ് സര്‍വ്വീസിലിരിക്കുന്ന അച്‌ഛന്റെ മരണം എന്നതിന്റെ അര്‍ത്ഥം തനിക്കൊരു ജോലി എന്നതു മാത്രമാണെന്ന് ഒരു മകന്‍ തിരിച്ചറിയുന്നത്. പോര, അച്‌ഛന്റെ അപകടമരണത്തിനു വേണ്ടി ആ മകന്‍ കെണിയൊരുക്കുകയും ചെയ്യുന്നു. ലോഹിതദാസ് സംവിധാനം ചെയ്ത കാരുണ്യ(1997)ത്തിന്റെ അടിസ്ഥാന കഥാതന്തു സമകാലിക പ്രസക്തമായി തീരുന്നത്, സാധാരണ മനുഷ്യരുടെ ഉള്ളിന്റെ ഉള്ളില്‍ തറഞ്ഞിരിക്കുന്ന ഇത്തരമൊരു മുതലാളിത്ത ആശയം തെളിഞ്ഞുവരുന്നതു കൊണ്ടാണ്. സ്വന്തം അച്‌ഛനെ വേവിച്ച് തിന്ന് തന്റെ വിശപ്പു തീര്‍ക്കാം എന്ന പ്രാകൃതമായ ജന്തുസഹജമനോഭാവത്തിലേക്ക് മനുഷ്യന്‍ തിരിച്ചെത്തുന്നത് അവന്റെ നിവൃത്തികേടുകൊണ്ടാണ്. നിവൃത്തികേടിന്റെ കാരണമാകട്ടെ പണാധിപത്യ(പണമില്ലാത്തവന്‍ പിണം)വ്യവസ്ഥയും.

യാഥാസ്ഥിതികപക്ഷം പ്രോത്സാഹിപ്പിച്ചു വരുന്ന സ്‌ത്രീത്വ നിര്‍മ്മാണപ്രക്രിയയെ വിഘടിക്കുന്ന സ്വഭാവവത്ക്കരണങ്ങളെ പരാജയപ്പെടുത്തുക എന്നത് അധീശത്വ സിനിമയുടെ പ്രത്യയശാസ്‌ത്ര ധര്‍മ്മമാണ്. അത്തരമൊരു പ്രവൃത്തിയുടെ വിജയാഹ്ളാദമാണ് ലോഹിതദാസ് സംവിധാനം ചെയ്ത കന്മദ(1998) ത്തിലെ നായികയായ ഭാനു(മഞ്ജുവാര്യര്‍)വിനെ പെണ്ണാക്കി മാറ്റുന്നതിലൂടെ നായകന്‍, നായകനു പിന്നിലൊളിഞ്ഞിരിക്കുന്ന ചലച്ചിത്രകാരന്‍, നായകനുമായി സമഭാവപ്പെടുന്ന പ്രേക്ഷകന്‍ എന്നിവര്‍ പങ്കുവെക്കുന്നത്. ഭാനുവിന്റെ മുന്നനുഭവങ്ങള്‍ അവളെ ഒരു കരിങ്കാളിയാക്കി തീര്‍ത്തതിന്റെ ന്യായീകരണങ്ങളെന്ന നിലക്ക് അവതരിപ്പിച്ച് ആ അവസ്ഥയെ കഥക്കനുയോജ്യമായി സന്ദര്‍ഭവത്ക്കരിക്കുന്നുണ്ടെങ്കിലും, കഥ തീരുമ്പോഴും അത്തരം ഒരു കരിങ്കാളിയെ അങ്ങനെത്തന്നെ നിലനിര്‍ത്തി ശുഭം പറയാനുള്ള ധൈര്യമോ ആര്‍ജ്ജവമോ ചലച്ചിത്രകാരന്‍ പ്രകടിപ്പിക്കുന്നില്ല. വാണിജ്യവും ദര്‍ശനവും സമുദായരൂപവത്ക്കരണ പ്രക്രിയയും കൂടിക്കുഴഞ്ഞു കിടക്കുന്ന ചലച്ചിത്ര പ്രത്യയശാസ്‌ത്രം അതിനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിന് നല്‍കുന്നില്ല എന്നതാണ് സത്യം.

നിരവധി സമ്പന്നഗൃഹങ്ങളില്‍ ഒരേസമയം വീട്ടുജോലിക്കു പോയി അതിന്റെ കൂലിയും എല്ലായിടത്തെയും ഭക്ഷണബാക്കിയും തുന്നിച്ചേര്‍ത്തു പുതുക്കിയ കുപ്പായങ്ങളും കൊണ്ട് പുറത്തുകടന്ന് കോളേജു പഠനത്തിന്റെ അടിപൊളിയിലേക്ക് പലായനപ്പെടുന്നവളാണ് ‘ലോഹിതദാസ് സംവിധാനം ചെയ്ത കസ്‌തൂരിമാന്‍’(2003) എന്ന ചിത്രത്തില്‍ മീരാ ജാസ്‌മിന്‍ അഭിനയിക്കുന്ന പ്രിയംവദ എന്ന കഥാപാത്രം. അധ്വാനത്തിന്റെ മഹനീയതയും ത്യാഗസന്നദ്ധതയുടെ ഉദാത്തതയും പ്രഘോഷിക്കുകയാണെന്നതാണ് ഇത്തരം കഥാതന്തുക്കളുടെ രചനക്കു പിറകിലെ ന്യായം. എന്നാല്‍ പരസ്യപ്പെടുത്താനാകാത്ത അധ്വാനജീവിതം കൊണ്ട് സമാഹരിക്കുന്ന പണം സമ്പന്നരുടെയും മധ്യവര്‍ഗക്കാരുടെയും ഈച്ചക്കോപ്പികളാകാന്‍ വേണ്ടി ദുര്‍വ്യയം ചെയ്യുകയാണ് മറ്റനവധി സമാന ചിത്രങ്ങളിലെന്നതുപോലെ“കസ്‌തൂരിമാനി”ലെയും കേന്ദ്രകഥാപാത്രങ്ങള്‍. ഈ ദുര്‍വ്യയവിനോദമല്ലാതെ അത്യധ്വാനികളായ ദരിദ്രര്‍ എന്താണ് ചെയ്യേണ്ടത് എന്ന പ്രശ്‌നത്തിനുള്ള കസ്‌തൂരിമാനിന്റെ പ്രതിവിധിയാണ്, കൂടുതല്‍ അധ്വാനിച്ച്, ടെമ്പററി ദരിദ്രനായ കാമുകനെ ഐ എ എസുകാരനാക്കാനുള്ള ട്യൂഷന് ദില്ലിക്കയക്കുക എന്ന തരം മാതൃകകള്‍. എന്നിട്ട് വിജയശ്രീലാളിതനായി വരുന്ന നായകന്‍ പുതിയ സാഹചര്യത്തിലും തന്നെ കൈ വെടിയാതിരിക്കുന്നത് എടുത്തു പ്രസ്‌താവിക്കുന്നതിലൂടെ എല്ലാ ആദര്‍ശപ്പട്ടങ്ങളും അവനു മേല്‍ ചാര്‍ത്തിക്കൊടുക്കുകയും ചെയ്യുന്നു.

ലോഹിതദാസ് തിരക്കഥയെഴുതിയ മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍ ജാതകം(1989/സുരേഷ് ഉണ്ണിത്താന്‍), ആധാരം (1992/ജോര്‍ജ്ജ് കിത്തു), ചകോരം(1994/എം എ വേണു), വീണ്ടും ചില വീട്ടുകാര്യങ്ങള്‍(1999/സത്യന്‍ അന്തിക്കാട്) എന്നിവയാണ്. അദ്ദേഹം സംവിധാനം ചെയ്തവയില്‍ ജോക്കര്‍(2000), സൂത്രധാരന്‍(2001) എന്നിവയും എടുത്തുപറയേണ്ടവയാണ്.

Sunday, August 2, 2009

ധാർമിക സന്ദിഗ്ദ്ധതകളുടെ അവരോഹണാഖ്യാനങ്ങൾ


എല്ലാവർക്കും പരിചിതമായ റെജിസ്റ്ററുകളിൽ നിന്നുള്ള വ്യതിയാനത്തോടെ ദേവദാസ്‌ വി എം നോവലെഴുതുന്നത്‌ -ഡിൽഡോ(ആറു മരണങ്ങളുടെ പൾപ്പ്‌ ഫിക്ഷൻ പാഠപുസ്തകം)- ചിലപ്പോൾ ഇതിവൃത്തപരമായ ആവശ്യം കൊണ്ടാകാമെന്നാണ്‌ നോവലിനുള്ള അനവതാരിക(!)യുടെ കർത്താവും മലയാള ഭാഷയിലും സാഹിത്യത്തിലും വിസ്ഫോടനാത്മകമായ എടുത്തുചാട്ടങ്ങൾ നടത്തിയ ആളുമായ മേതിൽ രാധാകൃഷ്ണൻ ന്യായീകരിക്കുന്നത്‌. അതല്ല അത്തരം വ്യതിയാനം എഴുത്തുകാരന്റെ ശാഠ്യവുമാകാമെന്ന്‌, തന്റെ തന്നെ ശീലങ്ങളുടെ പശ്ചാത്തലത്തിലാണോ എന്നറിയില്ല മേതിൽ സംശയിക്കുന്നുമുണ്ട്‌. ഭാഷാ പോലീസിന്റെ വിളയാട്ടം വല്ലാതെയുള്ള സാഹിത്യസമൂഹങ്ങളിൽ വ്യതിചലിത എഴുത്ത്‌ പ്രതിഭാഷയും, കുറ്റകൃത്യവുമാകാമെന്നും മേതിൽ ഓർമ്മപ്പെടുത്തുന്നു. ബഷീറും ഈ വിളയാട്ടം അനുഭവിച്ചതാണല്ലോ. അദ്ദേഹത്തിന്റെ അനിയൻ തന്നെയായിരുന്നു ഭാഷാ പോലീസിന്റെ വേഷമണിഞ്ഞെത്തിയത്‌. അവൻ(ബഷീറിന്റെ അനിയൻ അബ്ദുൾഖാദർ) ഏറ്റവും അവജ്ഞയോടെ എന്നെ ഒന്നു നോക്കി. എന്നിട്ട്‌ ഒരു വാക്യം വായിച്ചു. സ്റ്റൈലൻ വാക്യമാണ്‌. പക്ഷെ, അവൻ ചോദിച്ചു: ഇതിലെ ആഖ്യാദം എവിടെ? എനിക്കൊന്നും മനസ്സിലായില്ല. എന്താഖ്യാദം? അവൻ ഒരു കൊച്ചു വിദ്യാർത്ഥിയോടെന്ന വണ്ണം എന്നോട്‌ കുറെ സംസാരിച്ചു. അതിൽ ആഖ്യ, ആഖ്യാദം, അന്വയം, ലൊട്ട്‌, ലൊടുക്ക്‌ മുതലായ വ്യാകരണ സംബന്ധിയായ ചപ്ലാച്ചി ചർച്ചകളാണ്‌. ലൊട്ട്‌, ലൊടുക്ക്‌ എന്നൊന്നും അവൻ പറഞ്ഞില്ല. അര മണിക്കൂർ നേരത്തെ വര്‍ത്തമാനത്തിൽ അവൻ എന്നെ ഒരു അജ്ഞനാക്കി വെച്ചു. എന്നിട്ട്‌ പറഞ്ഞു: ഇയ്ക്കാക്കാ വ്യാകരണം പഠിക്കണം!(പാത്തുമ്മയുടെ ആട്‌). അധ്യാപകനെ പോലീസ്‌ എന്ന്‌ നേർക്കു നേർ വിളിക്കുന്നതിലൂടെ മേതിലിന്റെ അനവതാരിക യാഥാർത്ഥ്യത്തിന്റെ അവതാരികയായി പരിണമിക്കുന്നുമുണ്ട്‌.

ചലച്ചിത്രകാരന്മാരായ പെദ്രോ അൽമൊദോവാറിന്റെ(സ്പെയിൻ) ധാർമിക സന്ദിഗ്ദ്ധതകളും അലെജാന്ത്രോ ഗൊൺസാലെസ്‌ ഇനാറിത്തു(മെക്സിക്കോ)വിന്റെ അവരോഹണാഖ്യാനവും (റിവേഴ്സ്‌ നറേഷൻ) ദേവദാസിന്റെ നോവൽ വായിക്കുമ്പോൾ ധാരണയിൽ സജീവമായി കടന്നു വന്നു. ബാഡ്‌ എഡ്യൂക്കേഷനിൽ പ്രായം കുറഞ്ഞ ആൺകുട്ടികളോടൊത്ത്‌ ഫുട്ബാൾ കളിക്കുന്ന സ്വവർഗാനുരാഗിയായ പാതിരിയച്ചന്‌ കളിക്കിടയിലെ സ്പർശനങ്ങളിൽ രതിമൂർഛയുണരുന്നതു പോലെയും; ടോക്ക്‌ ടു ഹെറിലെ ഇൻട്രോവർട്ടായ പുരുഷ നേഴ്സ്‌ കോമയിൽ കുടുങ്ങിപ്പോയ യുവതിയായ രോഗിയെ പ്രണയിക്കുന്നതും തുടർന്ന്‌ അവളുമായി രതിയിലേർപ്പെട്ട്‌ ഗർഭിണിയാക്കുന്നതും അതിന്മൂലം അവളുടെ ബോധം തിരിച്ചുകിട്ടി പൂർണരോഗ്യവതിയാവുന്നതും എന്നാൽ സമ്മതമില്ലാതെ രോഗിയുമായി ലൈംഗികവേഴ്ചയിലേർപ്പെട്ടതിന്‌ അയാളെ ജയിലിലടക്കുന്നതും പോലെയും; ലൈവ്‌ ഫ്ലഷിൽ പോലീസ്‌ ഡിറ്റക്ടീവായ ഡേവിഡിനോട്‌ ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ പ്രതി വിക്ടർ അയാളുടെ പത്നിയെ വശത്താക്കിക്കൊണ്ട്​‌ പ്രതികാരം തീർക്കുന്നതു പോലെയും; ഉള്ള ഘട്ടങ്ങളിൽ ആരും ആരുടെയും നിയന്ത്രണത്തിലല്ല എന്ന വസ്തുതയാണ്‌ വിശദീകരിക്കപ്പെടുന്നത്‌, അഥവാ വിശദീകരണക്ഷമമല്ലാതിരിക്കുന്നത്‌. മകന്റെ മരണാനന്തരം അവന്റെ ഡയറി വായിച്ച്‌ വിസ്മയകരമായ അന്വേഷണങ്ങളിലേര്‍പ്പെടുന്നതിനിടെ; ആണായി വേഷം കെട്ടി നടക്കുന്ന വേശ്യ, ഗർഭിണിയായ കന്യാസ്ത്രീ, സ്വവർഗാനുരാഗിയായ നടി എന്നിങ്ങനെയുള്ള കഥാപാത്രങ്ങളെ കണ്ടു മുട്ടുന്ന ഒരമ്മയുടെ കഥ പറയുന്ന ഓൾ എബൗട്ട്‌ മൈ മദർ പോലെയും മരിച്ചവർക്ക്‌ ജീവിച്ചിരിക്കുന്നവരുടെ മേലുള്ള തീക്ഷ്ണമായ സ്വാധീനത്തിന്റെ കഥ പറയുന്ന വോൾവർ പോലെയുമുള്ള അസാമാന്യ സിനിമകളിലൂടെ സ്ത്രീ ജിവിതത്തിന്റെയും മനസ്സുകളുടെയും ആഴങ്ങളിലേക്ക്‌ ഊഴ്‌ന്നിറങ്ങുകയാണ്‌ അൽമൊദോവാർ ചെയ്തത്‌. അൽമൊദോവാറിന്റെ സിനിമകളിൽ കാണാറുള്ള അസാധ്യമായ സദാചാരക്കെണികളെ ഓർമ്മിപ്പിക്കുന്ന കഥാഗതികൾ, ഡിൽഡോയെ ആധുനിക ലോകത്തോട്‌ സത്യസന്ധമായി അഭിമുഖീകരിക്കുന്ന ഒരു നോവലായി പരിവർത്തിപ്പിക്കുന്നുണ്ട്‌. അലെജാന്ത്രോ ഗൊൺസാലെസ്‌ ഇനാറിത്തുവിന്റെ 21 ഗ്രാംസ്‌ പോലുള്ള സിനിമകളിലുള്ള റിവേഴ്സ്‌ നറേഷനും ഓരേ കാര്യം പല തലങ്ങളിൽ, പല കാലങ്ങളിൽ, പല സ്ഥലങ്ങളിൽ, പല നിലകളിൽ കാണുമ്പോഴും വിശദീകരിക്കപ്പെടുമ്പോഴുമുണ്ടാകുന്ന സന്ദിഗ്ദ്ധതകളുമാണ്‌ ഡിൽഡോയുടെ മറ്റൊരു സവിശേഷത.

സൈബർ വായനയുടെയും ബ്ലോഗെഴുത്തിന്റെയും അനുഭവോഷ്മളതയിൽ നിന്നാണ്‌ അധ്യായങ്ങളോരോന്നിനും ശേഷമുള്ള അഭ്യാസങ്ങളടങ്ങിയ പാഠപുസ്തക(!)രൂപേണയുള്ള ഈ നോവലെഴുതപ്പെടുന്നത്‌. ഇന്റർനെറ്റ്‌ വായനയുടെ അവിഭാജ്യ ഘടകമായ വിക്കിപ്പീഡിയ പരതലിനെ അവലംബിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന കുറിപ്പ്‌ മൂന്നറിയിപ്പായി കൊടുത്തിട്ടുണ്ട്‌. നിർവചനങ്ങളും വിവരങ്ങളും വിക്കിപ്പീഡിയയുടെ സ്വതന്ത്ര വിവർത്തനങ്ങളാണെങ്കിലും അവയെ ആധികാരികമായി സമീപിക്കേണ്ടതില്ല.

മാവോയിസം, ലൈംഗികത(സ്വാഭാവികവും കൃത്രിമവും), പ്രണയം, ദാമ്പത്യം, നിയമസംഹിതകളും നിർവഹണങ്ങളും, കള്ളക്കടത്ത്‌, രാജ്യസുരക്ഷ, ആത്മഹത്യ, കൊലപാതകം, പോലീസ്‌, മതസ്ഥാപനങ്ങൾ, എന്നിങ്ങനെ നമ്മുടെ കാലത്തെ നിർണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന; പരസ്പരബന്ധമില്ലാതിരിക്കെ തന്നെ ബന്ധമുണ്ടായിരിക്കുകയും, ബന്ധമുണ്ടായിരിക്കെ തന്നെ അതില്ലാതിരിക്കുകയും ചെയ്യുന്ന സങ്കീർണ ഘടകങ്ങളുടെ പാരസ്പര്യമാണ്‌ നോവലിസ്റ്റിന്റെ ഉത്ക്കണ്ഠകളെ രൂപീകരിക്കുന്നത്‌.

മാവോയിസം എന്ന പേരിലറിയപ്പെടുന്ന തീവ്ര ഇടതുപക്ഷ ആശയ/പ്രയോഗങ്ങളുടെ യാഥാർത്ഥ്യത്തെ ദേവദാസ്‌ പരിഗണിക്കുന്നത്‌ ഇങ്ങനെയാണ്‌. ആശയപരമായി അവയൊന്നും എന്നെ ബാധിക്കുന്നില്ലെങ്കിൽ കൂടി വെറുമൊരു കാൽപ്പനിക ചാപല്യമായി അതിനെ തള്ളിക്കളയാനും മനസ്സനുവദിച്ചില്ല. മാവോയിസ്റ്റ്‌ നേതാവാണെന്ന്‌ തെറ്റിദ്ധരിക്കപ്പെട്ട്‌ പോലീസിനാൽ കൊല്ലപ്പെട്ട ആളുടേതാണ്‌ ഈ അഭിപ്രായം. ഇയാൾ മാവോയിസ്റ്റായ സുഹൃത്തിനെ കാണാനായി എത്തിയപ്പോഴായിരുന്നു കൊല്ലപ്പെട്ടത്‌. ഹോങ്കോങ്ങിൽ ജോലി ചെയ്തു വരികയായിരുന്ന ഇയാൾ മാവോയിസ്റ്റ്‌ സുഹൃത്തുമായി നടത്തിയ കത്തിടപാടുകളുടെയും സുഹൃത്ത്‌ ആവശ്യപ്പെട്ടതിൻ പ്രകാരം സെക്സ്‌ ഡോൾ അയച്ചുകൊടുത്തതിന്റെയും അത്‌ കസ്റ്റംസ്‌ പോസ്റ്റ്‌ ആപ്പീസിൽ പിടിക്കപ്പെട്ടതിന്റെയും വിവരണങ്ങളോടു കൂടിയാണ്‌ സംഭവങ്ങളുടെ സങ്കീർണതകൾ അനാവരണം ചെയ്യപ്പെടുന്നത്‌. എന്നാൽ വായനക്കാരന്‌ മുന്നിൽ അനാവരണമായി നിവരുന്ന ഈ കാര്യങ്ങൾ തന്നെയാണ്‌ കൊല്ലപ്പെട്ട ഹോങ്കോങ്ങുകാരന്റെ മുമ്പിൽ ദുരൂഹതയായി ഭവിക്കുന്നതും. - അല്ലെങ്കിൽ തന്നെ എനിക്കൊന്നും മനസ്സിലാകുന്നില്ല. മാവോയിസത്തോടുള്ള സാമാന്യമായ പരിഗണനയും ഈ കഥാപാത്രത്തിന്റെ വിചാരത്തിലൂടെ പുറത്തു വരുന്നു - നക്സലൈറ്റ്‌ ആശയങ്ങൾ അടങ്ങിയ ആ പുസ്തകം പെട്ടെന്നു തന്നെ എന്നെ മടുപ്പിച്ചു. ഇത്തരത്തിൽ മാവോയിസത്തോടോ നക്സലിസത്തോടോ യാതൊരു വിധത്തിലുള്ള അനുഭാവമോ പരിഗണനയോ കൽപ്പിക്കാത്ത ആളെ തന്നെ കൊലപ്പെടുത്തുകയും അതിനെ മാവോയിസ്റ്റ്‌ നേതാവ്‌ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു എന്ന വിധത്തിൽ വാർത്തയെഴുതി വിടുകയും ചെയ്യുന്ന പോലീസ്‌/മാധ്യമ/ഭരണകൂട/പൊതുബോധ തന്ത്രങ്ങളെ പരിഹാസ്യതയുടെ തലത്തിൽ കൊണ്ടുചെന്നെത്തിച്ച്‌ ആക്ഷേപിക്കാനാണ്‌ ഇത്തരമൊരു കഥാഗതി നോവലിസ്റ്റ്‌ ആവിഷ്ക്കരിച്ചതെന്നു തോന്നുന്നു.

ഭൂതകാലത്തെ പുനർ വിശകലനം ചെയ്യുകയും, അങ്ങനെയായിരുന്നില്ലെങ്കിൽ എങ്ങനെയാകുമായിരുന്നു എന്ന വിധത്തിൽ കാര്യങ്ങൾ ആലോചിച്ചെടുക്കുകയും ചെയ്യുന്ന ആഖ്യാനരീതി ശ്രദ്ധേയമാണ്‌. ഈ രീതി അനലോഗിൽ നിന്ന്‌ ഡിജിറ്റലിലേക്കുള്ള പരിവർത്തനം കൂടിയാണ്‌. സാഹിത്യ രചനയിലെ ഡിജിറ്റൽ ആപ്ലിക്കേഷൻ. എന്തും ഏതും ഇറേസ്‌ ചെയ്തും (മായ്ച്ചും) ഡെലിറ്റ്‌ ചെയ്തും (നീക്കിക്കളഞ്ഞും) മുന്നോട്ടു (പിന്നോട്ടും) പോകുന്ന ഒന്നാണല്ലോ ഡിജിറ്റൽ രീതി. എന്നാൽ അനലോഗിൽ, ക്രമാനുഗതമായതും ഒരിക്കൽ ഒരടി വെക്കുകയോ ഒരു പടി കയറുകയോ ചെയ്തു കഴിഞ്ഞാൽ പിന്നെ പുറകോട്ട്‌ പോകാനാവാത്തതോ ഇറങ്ങാനാവാത്തതോ ആയതുമായ ഗമനമാണുള്ളത്‌. ഡിജിറ്റൽ രീതിയിൽ വിഭാവനം ചെയ്യപ്പെടുകയും എഴുതപ്പെടുകയും ചെയ്തിട്ടുള്ള ഡിൽഡോ വായിക്കുമ്പോൾ, മേതിൽ ശരിയായി നിരീക്ഷിക്കുന്നതു പോലെ ഒരു സ്റ്റോപ്പ്‌ വാച്ച്‌ കൈയിലെടുത്തു പിടിച്ച പ്രതീതിയാണുണ്ടാകുക. മലയാള നോവൽ ആധുനികോത്തരതയിലേക്കുള്ള കൗണ്ട്ഡൗൺ ആരംഭിച്ചതു പോലെ.

പ്രകൃതിനിയമങ്ങളുടെ ഏറ്റവും ഉദാത്തമായ നിർവഹണങ്ങളിലൊന്നാണ്‌ ജീവികളുടെ ലൈംഗികത. സൗന്ദര്യത്തിന്റെയും ആഹ്ലാദത്തിന്റെയും ദൈവസാന്നിദ്ധ്യത്തിന്റെയും, സാമാന്യമായിരിക്കെ തന്നെ അസാമാന്യമായ ഈ പ്രകടനത്തെ നിരോധിക്കുകയോ നിയന്ത്രിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നതിലൂടെ മനുഷ്യർ നടത്തിക്കൊണ്ടിരിക്കുന്ന പ്രകൃതിവിരുദ്ധത മനുഷ്യജീവിതത്തെയും ലോകത്തെ തന്നെയും കലുഷിതമാക്കിക്കഴിഞ്ഞു. അടിച്ചമർത്തപ്പെട്ട ലൈംഗികതയെ അഭിമുഖീകരിക്കുന്ന മുഴുവൻ മനുഷ്യരുടെയും ഉപഭോഗ മണ്ഡലത്തിലേക്കാണ്‌ കൃത്രിമ ലൈംഗിക ഉപകരണങ്ങളുടെ വിപണി വളരുന്നത്‌. ആ വിപണിയിലേക്കാണ്‌ നിഷ്കളങ്കയും അനാഥയുമായ പെൺകുട്ടി ഏജന്റായി എത്തിപ്പെടുന്നത്‌. കോൺവെന്റിലെ സഹപാഠികൾക്കിടയിൽ വിവിധ തരം കൃത്രിമ ലൈംഗികോപകരണങ്ങൾ വിൽപന നടത്തുന്ന അവളോട്‌ അവരെങ്ങനെയാണ്‌ അവ ഉപയോഗിച്ചതെന്നും വിവരിക്കുന്നു. ജീൻസ്‌-അടിവസ്ത്രം എന്നിവയുടെ പരസ്യങ്ങളിൽ കാണുന്ന അർദ്ധനഗ്നരായ മോഡലുകളെ നോക്കിയാണ്‌ ഒരുവൾ ഉപകരണം ഉപയോഗിക്കുന്നത്‌. അവളോട്‌ വിൽപനക്കാരിയായ പെൺകുട്ടി മുക്കാലും നഗ്നനായ ഒരു മോഡലാണ്‌ തനിക്ക്‌ സഹായത്തിനുള്ളത്‌ എന്നു പറഞ്ഞിട്ടും മറ്റവൾ വിശ്വസിക്കുന്നില്ല. ചിട്ടയാർന്നതും എപ്പോഴും മദറിന്റെ കണ്ണെത്തുന്നതുമായ അനാഥാലയത്തിലെ അന്തരീക്ഷത്തിൽ എങ്ങനെയാണ്‌ ആ മോഡലിന്റെ ചിത്രം ഞാൻ ഒളിപ്പിക്കുന്നത്‌ എന്നവൾ ചോദിച്ചു. മുക്കാലും നഗ്നനായ എന്റെ മോഡലിന്റെ ചിത്രങ്ങളും പ്രതിമകളും അനാഥാലയത്തിൽ എല്ലായിടത്തും എന്തിനേറെ മദറിന്റെ മുറിയിൽ പോലും കാണാമെന്നു ഞാൻ പറഞ്ഞിട്ടും അവൾ വിശ്വസിക്കുന്നില്ല. നഗ്നതക്ക്‌ എപ്പോഴും ഒരേ അളവല്ല; പക്ഷേ ജീൻസ്‌ ധാരികളായ മോഡലുകളേക്കാൾ ഏറെ നഗ്നനാണ്‌ എന്റെ മോഡലെന്ന്‌ എനിക്കറിയാം. നോവലിസ്റ്റ്‌ തുറന്നു പറയുന്നില്ലെങ്കിലും പീഡിതയേശുവിന്റെ രൂപം നോക്കിത്തന്നെയാണ്‌ കഥാനായിക സ്വയം ഭോഗം ചെയ്യുന്നതെന്ന ഞെട്ടിക്കുന്ന അറിവിൽ നിന്ന്‌ നമുക്ക്‌ വിമുക്തരാവാനാവില്ല. കൃഷ്ണന്റെ കാമുകികളായ ഗോപികമാരായി സ്വയം സങ്കൽപിക്കുന്നവരെ പോലെ, കർത്താവിന്റെ നിത്യ മണവാട്ടികളായി തീരുന്ന കന്യാസ്ത്രീകളെ പ്പോലെ, അവൾ യേശുവുമായി തന്റെ ശരീരത്തിന്റെ ആനന്ദോത്സവത്തിലൂടെ ഐക്യപ്പെടുകയാണ്‌ ചെയ്യുന്നതെന്ന്‌ വായിച്ചെടുക്കാൻ മാത്രം ഉദാര ജനാധിപത്യം കേരളീയർക്ക്‌ എന്നാണ്‌ ആര്‍ജ്ജിക്കെടുക്കാനാവുക?

സ്പോൺസർ അങ്കിളുമായുള്ള പെൺകുട്ടിയുടെ ബന്ധവും സവിശേഷമായ ആലോചനയും വിശകലനവും ആവശ്യപ്പെടുന്ന ഒന്നാണ്‌. തനിക്ക്‌ വിവാഹം ചെയ്യാനാവാതെ പോയ കാമുകിയുടെ മകളാണ്‌ അനാഥയായ പെൺകുട്ടി എന്നറിഞ്ഞുകൊണ്ടാണ്‌ സ്പോൺസറായ കസ്റ്റംസ്‌ ഉദ്യോഗസ്ഥൻ അവളുടെ സംരക്ഷണം ഏറ്റെടുക്കുന്നത്‌. പതിനെട്ടു വയസ്സാവുന്നതോടെ അവളെ അനാഥാലയത്തിൽ നിന്നു പുറത്തുകൊണ്ടുവന്ന്‌ തനിക്കൊപ്പം വളര്‍ത്താനാണ്‌ അയാളുടെ ഉദ്ദേശ്യം എന്ന്‌ മദർ അവളോട്‌ പറയുന്നുമുണ്ട്‌. കാമുകിയിൽ തനിക്ക്‌ പിറക്കാതെ പോയ മകളെ, മകളെന്ന വണ്ണം കാണുന്നതിനല്ല അയാൾ തുനിയുന്നത്‌. തനിക്ക്‌ പ്രാപിക്കാനാവാതെ, അന്യനെ വിവാഹം ചെയ്യുകയും മരിച്ചു പോകുകയും ചെയ്ത കാമുകിയുടെ ശരീരം തന്നെയാണ്‌ ആ കൊച്ചുകുട്ടിയിൽ അയാൾ ദർശിക്കുന്നത്‌. അവൾ(കാമുകിയുടെ മകൾ) വരച്ചു നൽകിയ ചിത്രങ്ങളിലെ ചായക്കൂട്ടുകൾ ഒലിച്ചുമാറിയപ്പോൾ എനിക്ക്‌ തിരികെ ലഭിച്ചതു 13 വയസ്സിൽ പഴയ കാമുകിയെത്തന്നെയായിരുന്നു. ചിത്രം വരയ്ക്കുന്ന മാലാഖക്കുട്ടിയിൽ നിന്ന്‌ ഒരു കാമുകിയിലേക്ക്‌ അവൾ മാറുന്നതിനേക്കാൾ എത്രയോ മടങ്ങുവേഗതയിലാണ്‌ സർപ്പിളക്കൂട്ടിലൊളിച്ച ഒച്ചിൽ നിന്ന്‌ പൂർണമായും ചാരം മാറി കത്താനൊരുങ്ങുന്ന കനൽക്കട്ടയായി മാറാനെനിക്കു കഴിഞ്ഞത്‌.........തൽക്കാലത്തേക്ക്‌ അവളൊരു ഒളിത്തുരുത്താണെങ്കിലും പിന്നീട്‌ എനിക്കു പിടിച്ചടക്കേണ്ടുന്ന ഭൂപ്രദേശമാണ്‌. അതിനായി ക്ഷമയോടെ കാത്തിരിക്കുന്നൊരു പോരാളിയാണ്‌ ഞാൻ. അവൾക്കു പതിനെട്ടു വയസ്സാവുന്നതോടെ ഒരു മുലയുടെ ഒഴിവിൽ നിന്ന്‌ എനിക്കു രണ്ടു മുലകളുടെ നിറവിലേക്ക്‌ മാറേണ്ടതുണ്ട്‌. മടുപ്പിക്കുന്ന പരാജയങ്ങളിൽ നിന്ന്‌ ഒഴിഞ്ഞുമാറിയൊരു ദ്വീപ്‌. ബന്ധങ്ങളുടെ ഈ സദാചാരവൈകൃതത്തെ പ്രകൃതി പക്ഷെ തോൽപ്പിക്കുകയാണ്‌. സ്പോൺസർ അങ്കിളും ഞാനുമായുള്ള കണ്ടുമുട്ടലുകളിൽ രസകരമായ ഒരു വസ്തുതയുണ്ട്‌. ആദ്യം കാണുന്നതും അവസാനം കാണുന്നതും ഞായറാഴ്ചകളിലാണ്‌. രണ്ടു ദിവസങ്ങളിലും ഞാൻ മെൻസസ്‌ ആയിരുന്നു. മുത്തശ്ശിക്കഥകളുടെ ശൈലിയിൽ ഹാംബർട്ടിന്റെയും ലോലിതയുടെയും കഥ പറഞ്ഞ്‌ അയാൾ അവളെ പ്രാപിക്കാനായി തുനിയുന്നു. കുളി കഴിഞ്ഞു വന്ന അവളോട്‌ നിനക്കറിയാമോ..... ലോലിതയും അവളുടെ രണ്ടാനച്ഛൻ ഹംബർട്ടും ഒരു യാത്രക്കിടയിൽ ഇതേ പോലൊരു ഹോട്ടൽ മുറിയിൽ ഒരു കട്ടിലിൽ അന്തിയുറങ്ങുന്നു. അന്നാണ്‌ ആദ്യമായി അവർ രതിയിലേർപ്പെടുന്നത്‌. അവളുടെ ആർത്തവ ദിവസങ്ങളാണതെന്ന്‌ പിന്നാലെ വെളിവാകുകയും അയാളുടെ ഉദ്ദേശ്യം അലസിപ്പോകുകയുമാണുണ്ടായത്‌. ഡിൽഡോ വിൽപനക്കുറ്റത്തിന്‌ അറസ്റ്റിലായ അവളുടെ ജാമ്യദിവസങ്ങളുമായിരുന്നു അത്‌. കോടതിയിൽ നിന്ന്‌ തന്റെ കഴിവും സ്വാധീനവും ഉപയോഗിച്ച്‌ അവളെ രക്ഷിച്ചെടുക്കാമെന്ന്‌ അയാൾ ഉറപ്പു നല്‍കിയിരുന്നു. എന്നാൽ കോടതി അവളെ ശിക്ഷിച്ചു. വാഗ്ദാന ലംഘനം പിടിക്കപ്പെടുമല്ലോ എന്ന ഭീതിയിലാണയാൾ കൈക്കൂലി നൽകി പോലീസുകാരനെക്കൊണ്ട്‌ അവളെ കൊന്നു കളയുന്നത്‌. അതൊരു അപകടമരണമായി എഴുതിത്തള്ളപ്പെടുകയും ചെയ്തു.

പത്രവാർത്തകൾ വായിക്കുമ്പോൾ പരസ്പരബന്ധമുണ്ടാവാൻ യാതൊരു സാധ്യതയുമില്ലാത്ത ആറു മരണങ്ങൾ തമ്മിലുള്ള നിഗൂഢവും വ്യാഖ്യാനിക്കാൻ ബുദ്ധിമുട്ടുള്ളതുമായ ബന്ധങ്ങളാണ്‌ ഡിൽഡോയിൽ നിവർന്നു വരുന്നത്‌. ഉദാഹരണത്തിന്‌ സ്പോൺസറും പെൺകുട്ടിയും തമ്മിലുള്ള ബന്ധത്തിലെ ഊരാക്കുടുക്ക്‌ നോക്കുക: നിങ്ങൾക്ക്‌ ചിന്തിക്കാൻ കഴിയുന്നുണ്ടോ? ഒമ്പതു വർഷത്തോളമാണ്‌ ഞാൻ ആ പെൺകുട്ടിയെ സ്പോൺസർഷിപ്പിനാൽ സംരക്ഷിച്ചതു. അവളുടെ സംരക്ഷണ തുകയ്ക്കായി ഞാൻ ഡെൽഹിയിലേക്ക്‌ കടത്തിയ ഡിൽഡോകൾ തന്നെയാണ്‌ (പരോക്ഷമായാണെങ്കിലും) അവളെ കുരുക്കുന്നത്‌. മാവോയിസ്റ്റായ പത്രപ്രവർത്തകന്‌ ഹോങ്കോങ്ങിലെ സുഹൃത്ത്‌ അയച്ച സെക്സ്‌ ഡോൾ പിടി കൂടിയ കസ്റ്റംസ്‌ ഉദ്യോഗസ്ഥൻ അയാളെ ക്രൂരമായി ചോദ്യം ചെയ്യുകയും പരിശോധനക്കിടയിൽ അയാളുടെ പേഴ്സിൽ നിന്ന്‌ അയാളുടെ മുൻ കാമുകിയും തന്റെ ഭാര്യയുമായവളുടെ പഴയ ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ ഫോട്ടോഗ്രാഫ്‌ കണ്ടെടുക്കുകയും ചെയ്തപ്പോൾ അത്‌ കീറി നശിപ്പിച്ച്‌ ചവറ്റുകുട്ടയിൽ തള്ളി. ഓർമ്മയുടെ മധുരം പോലും നശിപ്പിക്കുന്ന ഇത്തരം ക്രൂരമനസ്ഥിതിയിൽ മാവോയിസ്റ്റിന്റെ പ്രതികാരജ്വാല ആളിപ്പടരുകയും അയാൾ അതിനായി കസ്റ്റംസുകാരനെ പൈന്തുടരുകയുമാണ്‌. അപ്രകാരം പൈന്തുടരുമ്പോഴാണ്‌, പോസ്റ്റ്‌ ആപ്പീസിൽ മണി ഓർഡർ അയക്കുകയായിരുന്ന കസ്റ്റംസുകാരൻ ചുരുട്ടി വലിച്ചെറിഞ്ഞ പിഴവു പറ്റിയ ഫോമിൽ നിന്ന്‌ സാന്തോം കോൺവെന്റിലെ പെൺകുട്ടിയുടെ വിലാസം എഴുതിയെടുക്കുന്നതും ഹോങ്കോങ്ങിലെ സുഹൃത്തിനെ വിളിച്ച്‌ ആ വിലാസത്തിൽ സെക്സ്‌ ഉപകരണം അയക്കാൻ ഏർപ്പാടു ചെയ്യുന്നതും. സ്ഥലകാലത്തിന്റെ ചില കളികളും ഇവിടെ നിരൂപിച്ചെടുക്കാം. കോർബാങ്കിംഗും ആർ ടി ജി എസും(വിശദാംശങ്ങൾക്ക്‌ വിക്കിപ്പീഡിയ പരതുക) വ്യാപകമായിക്കഴിഞ്ഞ പുതിയ കാലത്തും മണി ഓർഡർ പോലുള്ള പ്രാകൃത വ്യവസ്ഥ ഇന്ത്യയിൽ നിലനിൽക്കുന്നതു കൊണ്ടാണ്‌ ഇത്തരമൊരു പിഴവിന്‌ സാധ്യതയുണ്ടാവുന്നതും അതിൽ പിടിച്ചു കയറി പെൺകുട്ടിയിലൂടെ കസ്റ്റംസുകാരനോടുള്ള പക മാവോയിസ്റ്റ്‌ തീർക്കുന്നതും.

നോവലിലെ ഏറ്റവും വ്യതിരിക്തമായ അധ്യായം ആറാമത്തേതാണ്‌. ഒറ്റമുലച്ചി എന്നാണ്‌ അധ്യായത്തിന്റെ ശീർഷകം. ലോകത്തുള്ള കുട്ടികളായ കുട്ടികൾക്കും പുരുഷന്മാരായ പുരുഷന്മാർക്കും, എന്നും എപ്പോഴും പ്രതീക്ഷകൾ നൽകിക്കൊണ്ട്‌, മുമ്പോട്ട്‌ കൂർത്തു നിൽക്കുകയും നെഞ്ചിൽ നിറയുകയും ചെയ്യുന്ന സ്ത്രൈണാവയവമായ മുലകൾ സാഹിത്യത്തിന്റെയും ഭാഷയുടെയും ദൃശ്യമാധ്യമങ്ങളുടെയും ഏക്കാളത്തെയും പ്രിയങ്കരങ്ങളായ കാഴ്ചാ/ആലോചന/അനുഭവവിഷയങ്ങളിലൊന്നാണ്‌. ഒളിപ്പിക്കാൻ ശ്രമിക്കുമ്പോൾ വെളിപ്പെടുന്ന തരത്തിൽ നിഗൃഢവും അന്യാദൃശവുമായ സൗന്ദര്യത്തെ ഉൾവഹിക്കുകയും പ്രത്യക്ഷപ്പെടുത്തുകയും ചെയ്യുന്ന അവയവമാണ്‌ മുലകൾ. ഏതോ ഫിലിം ഫെസ്റ്റിൽ വെച്ചാണ്‌ ഞാൻ പേരു മറന്നു പോയ ആ ഫ്രഞ്ചുമൂവി കാണുന്നത്‌. അതിൽ നായികക്ക്‌ ഓർഗാസം സംഭവിക്കുന്നത്‌ എപ്പോഴാണെന്നോ? തിരക്കേറിയ മാർക്കറ്റിലൂടെ യാത്ര ചെയ്യുമ്പോൾ, തന്റെ മുലകളിൽ നോക്കുന്ന വഴിപോക്കരുടെ ആർത്തി പിടിച്ച മുഖങ്ങളിൽ നോക്കി, വിൽക്കാൻ വെച്ചിരിക്കുന്ന ധാന്യ ചാക്കുകളിൽ കൈകൾ ആഴ്‌ന്നിറക്കുമ്പോൾ. വിരലുകൾ വിടർത്തി, ധാന്യക്കൂമ്പാരത്തിൽ ആഴ്‌ന്നാഴ്‌ന്ന്‌, അതു തന്നെയാണ്‌ എനിക്കും സംഭവിക്കുന്നത്‌. പുരുഷനോ, സ്ത്രീയോ ആരുമാകട്ടെ; ആർത്തിയോടെ, അസൂയയോടെ, എന്റെ മുലകളിൽ കണ്ണുകൾ പതിപ്പിക്കുമ്പോൾ എനിക്കതു സംഭവിക്കുന്നു. ഓർഗാസം. സ്ത്രൈണസൗന്ദര്യത്തിന്റെ മൂർത്ത പ്രതീകമായ മുലകളിലൊന്ന്‌ നഷ്ടപ്പെട്ടവൾ എന്ന അവസ്ഥ നിഗൂഢതയും അമ്പറപ്പും അവഗണനയും ജനിപ്പിക്കുന്നു. മാവോയിസ്റ്റായി മാറിയ പത്രപ്രവർത്തകന്റെ പഴയ കാമുകിയും കസ്റ്റംസ്‌ ഉദ്യോഗസ്ഥന്റെ ഭാര്യയുമായ മുപ്പത്തൊന്നുകാരിയായ ഈ ഒറ്റമുലച്ചിയാണ്‌ മുപ്പത്തിയൊന്നടി ഉയരത്തിലുള്ള കെട്ടിടത്തിൽ നിന്ന്‌ താഴേക്കു ചാടി ആത്മഹത്യ ചെയ്യുന്നതിന്റെ നേർ സാക്ഷ്യവിവരണം ഈ അധ്യായത്തിൽ നൽകുന്നത്‌. ശരീരപതനമെന്ന അസ്വസ്ഥതയുടെ അവസ്ഥയിൽ നിന്ന രക്ഷ നേടാനായി അയയിൽ ഉണക്കാനിട്ട വസ്ത്രങ്ങൾ കാറ്റിൽ പാറി നിലത്തുവീഴുന്നതിനോട്‌ സ്വയം സങ്കൽപ്പിക്കുകയാണവർ. കാമുകനിൽ നിന്നുള്ള അകൽച്ചയുടെയും അതിനു ശേഷമുള്ള അനിഷ്ടകരമായ ദാമ്പത്യത്തിന്റെയും അതും കഴിഞ്ഞുള്ള സ്വവർഗാനുരാഗത്തിന്റെയും ഏറ്റവുമവസാനം കാമുകനുമായുള്ള പുനർസമാഗമത്തിന്റെയും ചാക്രികതയിലാണ്‌ അവളുടെ ജീവിതം സംഘർഷഭരിതമാകുന്നത്‌. കാമുകനുമായി അവൾ ശാരീരികബന്ധം പുലർത്തിയിരുന്നില്ലെങ്കിലും പിരിയുന്ന വേളയിൽ അവൻ അവളുടെ പാതി നഗ്നമായ ഇടതു മുലയിൽ ചുംബിച്ചിട്ടുണ്ടായിരുന്നു. ആ നഷ്ടപ്രണയമാണ്‌ അവളുടെ മുലവേദനയായി പിന്നീട്‌ മാറുന്നത്‌. വൈദ്യശാസ്ത്രത്തിന്റെ ഏതു തരം ഡയഗ്നോസിസുകൾക്കും അതിന്റെ കാരണം കണ്ടെത്താനാവുന്നില്ല. ഇത്‌ ഓർമ്മകളുടെ പ്രാണവേദനയാണ്‌. അല്ലെങ്കിൽ സ്ത്രീത്വത്തിന്റെ ഭാഗം കൂടിയായ ഒരവയവം വെറുതേ മുറിച്ചു കളയാൻ ഞാൻ ആവശ്യപ്പെടുമോ? അവളുടെ നിര്‍ബന്ധത്തിനു വഴങ്ങിയുള്ള മുലനീക്കൽ ശസ്ത്രക്രിയക്കു ശേഷം ഐ സി യുവിലെ ശീതളിമയിൽ ബോധം തിരിച്ചു കിട്ടി കണ്ണു തുറക്കുമ്പോഴാണ്‌ തന്നെപ്പോലെ തന്നെ ഇടതു മുല മുറിച്ചു നീക്കിയ മറ്റൊരു സ്ത്രീയെ അവൾ പരിചയപ്പെടുന്നത്‌. അവർ തമ്മിലുള്ള അനുരാഗം അവിടെയാണുടലെടുക്കുന്നത്‌. പരസ്പരം ഉണർത്തുകയും ഉറക്കുകയും ചെയ്യുന്ന സ്വവർഗരതിയുടെ അനന്യ മുഹൂർത്തങ്ങൾ ഞങ്ങൾ പങ്കു വെക്കുകയാണ്‌. അവളാകട്ടെ ഭർത്താവുപേക്ഷിച്ച്‌ ഏകാകിയും ഇടതു മുലയുടെ അഭാവത്താൽ - എന്നെപ്പോലെ തന്നെ - അപൂർണ്ണയുമാണ്‌. വര്‍ഷങ്ങളായി അടിച്ചമർത്തപ്പെട്ടിരുന്ന ലൈംഗികത ഞങ്ങൾ തുറന്ന്‌ ആഘോഷിക്കാൻ തുടങ്ങുന്നത്‌ ഇന്നാണ്‌.

ദേവദാസ്‌ വി എം എന്ന പുരുഷ നോവലിസ്റ്റ്‌ ആണോ ഈ നോവൽ എഴുതുന്നത്‌? ഒറ്റ നോട്ടത്തിൽ ആണ്‌ എന്ന മറുപടി തന്നെയാണ്‌ ലഭിക്കുക. പ്രണയം, ദാമ്പത്യം, ലൈംഗികത, സ്ത്രീ ശരീരം എന്നീ വിഷയങ്ങൾ പുരുഷന്റെ വീക്ഷണകോണിലൂടെ അഥവാ ആൺനോട്ട(മേൽ ഗേസ്‌)ത്തിലൂടെ തന്നെയാണ്‌ വിവൃതമാകുന്നത്‌. ആരാണ്‌ ആ പുരുഷൻ/മലയാളി/ഐ ടി പ്രോഫഷണൽ/ബ്ലോഗർ/കാമുകൻ/നിരാശാകാമുകൻ? അവരൊക്കെയുമാവാം, അവരിലാരെങ്കിലും ഒരാൾ മാത്രവുമാവാം. പക്ഷെ, ആ കർതൃത്വങ്ങളുടെ എല്ലാം രൂപീകരണങ്ങളെ സാധ്യമാക്കുന്നത്‌ ഏതുതരം മാനസിക സഞ്ചാര സാധ്യതകളാണ്‌ എന്നതാണ്‌ നിർണായകമായ ചോദ്യം. സൈബർ വായനകളുടെയും ചിന്തകളുടെയും വിഭാവനങ്ങളുടെയും പുതിയ ലോകത്തിന്റെ പ്രതീതി യാഥാർത്ഥ്യ(വെർച്വൽ റിയാലിറ്റി​)മാണ്‌ ആ സ്വാതന്ത്ര്യത്തെ ഉത്പാദിപ്പിക്കുന്നത്‌. അത്തരമൊരു സ്വാതന്ത്ര്യത്തിന്റെ ആവിഷ്ക്കാരത്തെ, പഴയ നിയമങ്ങളുടെയും പഴയ യാഥാർത്ഥ്യങ്ങളുടെയും പഴയ അനുഭവങ്ങളുടെയും പഴയ വായനകളുടെയും പഴയ കാഴ്ചകളുടെയും പശ്ചാത്തലത്തിൽ പരിശോധിച്ച്‌ വീർപ്പു മുട്ടിക്കുക എന്ന അബദ്ധത്തിൽ മലയാളി ചെന്നു ചാടാതിരിക്കട്ടെ!

*

Thursday, July 9, 2009

ചന്ദ്രനിലേക്ക് പറന്നുയര്‍ന്ന അസ്ഥികൂടം


പ്യൂരിറ്റനിസ്റ്റു(സന്മാര്‍ഗമാത്രവാദികള്‍)കള്‍ക്ക് കേള്‍ക്കാനും കാണാനും ഉള്‍ക്കൊള്ളാനുമാകാത്ത തരത്തില്‍ സങ്കീര്‍ണവും ഹൃദയഭേദകവുമായ ജീവിതവും സംഗ