Wednesday, March 26, 2008

എന്താണ് സിനിമ നമുക്ക് പകര്‍ന്നു തരുന്നത്?








എന്താണ് സിനിമ നമുക്ക് പകര്‍ന്നു തരുന്നത്?
പല തരം കാഴ്ചകള്‍ , വിഭ്രമങ്ങള്‍, ഉദ്വേഗങ്ങള്‍,ആഹ്ലാദങ്ങള്‍, വിസ്‌മയങ്ങള്‍, വേദനകള്‍, ഉത്ക്കണ്ഠകള്‍, അന്വേഷണങ്ങള്‍....
ലോക സിനിമയിലൂടെ സഞ്ചരിച്ചാല്‍ അത് അനുഭവങ്ങളിലൂടെയും സംസ്ക്കാരങ്ങളിലൂടെയും ചരിത്രത്തിലൂടെയും ഭൂപ്രദേശങ്ങളിലൂടെയും ഉള്ള നിതാന്തയാത്രകളായി പരിണമിക്കുന്നു.
സിനിമ കേവലം ഉല്ലസിക്കാനും നേരം പോക്കുന്നതിനുമുള്ള ഒരു ഉപാധി മാത്രമല്ല. മനുഷ്യരുടെ ബന്ധങ്ങളും സംഘര്‍ഷങ്ങളും രേഖപ്പെടുത്തിവച്ച ചലിക്കുന്ന ശിലാലിഖിതങ്ങളാണ് സിനിമ.
തര്‍ക്കോവ്സ്‌ക്കി ശരിയായി നിര്‍വചിച്ച പോലെ, കാലത്തില്‍ കൊത്തിവച്ച ശില്‍പ്പങ്ങള്‍.
ആയിരക്കണക്കിന് സിനിമകളാണ് ലോകത്ത് വിവിധ ഭാഷകളിലുണ്ടായിട്ടുള്ളത്. അവയുടെ ചരിത്രം മുഴുവനായി പഠിക്കുക എന്നത് ഒരായുസ്സു മുഴുവനെടുത്താലും തീരാത്ത കാര്യമാണ്.
ദ ബര്‍ത്ത് ഓഫ് എ നാഷന്‍
ചലച്ചിത്ര പഠന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വൈഷമ്യവും സന്ദിഗ്ദ്ധതയും സൃഷ്ടിച്ചിട്ടുള്ള സിനിമകളിലൊന്നാണ് ഡി ഡബ്ല്യൂ ഗ്രിഫിത്തിന്റെ ദ ബര്‍ത്ത് ഓഫ് എ നാഷന്‍ (യു എസ് എ/1915/കറുപ്പും വെളുപ്പും/190 മിനുറ്റ്). ഡീപ്പ് ഫോക്കസ്, ജംപ് കട്ട്, മുഖത്തിന്റെ ക്ലോസപ്പ് തുടങ്ങി ചലച്ചിത്രഭാഷയുടെ അവിഭാജ്യഘടകങ്ങളായി ഇന്ന് കണക്കാക്കുന്ന പല രീതികളും ആദ്യമായി പരീക്ഷിച്ച മുഴുനീള കഥാചിത്രമെന്ന നിലക്ക് ദ ബര്‍ത്ത് ഓഫ് എ നാഷന്റെ പ്രാധാന്യം വലുതാണ്. മാത്രമല്ല, നാല്‍പതു മിനുറ്റില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള സിനിമ പ്രേക്ഷകര്‍ സ്വീകരിക്കും എന്നു തെളിയിക്കുകയും പിന്നീട് ദശകങ്ങളോളം തോല്‍പിക്കാന്‍ കഴിയാത്ത വിധത്തിലുള്ള വിപണിവിജയം കൈക്കലാക്കുകയും ചെയ്തതിലൂടെ ഒരു വ്യവസായമെന്ന നിലക്ക് സിനിമയുടെ ഭാവി രൂപീകരിച്ചെടുത്തതും ഈ സിനിമയാണെന്നു പറയാം. അതു തന്നെയാണ് ഏറ്റവും വലിയ വൈരുദ്ധ്യവും.
എന്തായിരുന്നു ദ ബര്‍ത്ത് ഓഫ് എ നാഷന്റെ ജനപ്രിയതയുടെ അടിസ്ഥാനം? വെളുത്ത വര്‍ഗക്കാരന്റെ മേധാവിത്ത മനോഭാവത്തെ അതിരുകടന്ന് ന്യായീകരിക്കുകയും വര്‍ണവെറിയെ അക്രമമാര്‍ഗങ്ങളിലൂടെ വ്യവസ്ഥാവല്‍ക്കരിച്ച കൂ ക്ലക്സ് ക്ലാന്‍ പോലുള്ള ഭീകരസംഘടനക്ക് ഊര്‍ജം പകരുകയും ചെയ്ത സിനിമയായിരുന്നു ദ ബര്‍ത്ത് ഓഫ് എ നാഷന്‍ എന്ന് ചരിത്രം വിലയിരുത്തി. അത് ഇടിമിന്നല്‍ കൊണ്ട് ചരിത്രം എഴുതും പോലെയാണ്, പക്ഷെ, ഖേദകരമെന്ന് പറയട്ടെ അത് അത്യന്തം വാസ്തവികവുമാണ് എന്ന് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് വൂഡ്രോ വില്‍സണ്‍ അഭിപ്രായപ്പെട്ടു എന്നു പറയപ്പെടുന്നു. ജനാധിപത്യത്തിന്റെ ലോകമാതൃകയായി കൊണ്ടാടപ്പെടുന്ന അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് കഴിഞ്ഞ ദശകങ്ങളിലൊന്നും ഒരു കറുത്ത വര്‍ഗക്കാരനോ സ്ത്രീയോ പരിഗണിക്കപ്പെട്ടില്ല എന്നതിന് കാരണം അന്വേഷിച്ച് മറ്റെങ്ങും പോവേണ്ടതില്ലെന്നര്‍ത്ഥം. ഇരുപതാം നൂറ്റാണ്ടിലെ ആദ്യദശകങ്ങളില്‍ അമേരിക്കയിലെ വെളുത്ത വര്‍ഗക്കാര്‍ എത്രമാത്രം വര്‍ണവെറി പിടിച്ചവരായിരുന്നു എന്ന ചരിത്രസത്യം കണ്ണാടി പോലെ വെളിപ്പെടുത്തപ്പെടുന്ന സിനിമയാണ് ദ ബര്‍ത്ത് ഓഫ് എ നാഷന്‍. ലെനി റീഫന്‍സ്റ്റാളിന്റെ ട്രയംഫ് ഓഫ് വില്‍ പോലുള്ള സിനിമകളിലും എസ്രാ പൌണ്ടിന്റെ കവിതകളിലും ഉള്ളതുപോലെ പൈശാചികതയെ മഹത്വവല്‍ക്കരിക്കുന്ന സൌന്ദര്യബോധമാണ് ദ ബര്‍ത്ത് ഓഫ് എ നാഷനിലുമുള്ളത്.
തോമസ് ഡിക്സന്റെ ദ ക്ലാന്‍സ് മാന്‍, ദ ലെപ്പേര്‍ഡ്‌സ് സ്പോട്ട് എന്നീ കൃതികളെ ആസ്പദമാക്കിയെടുത്ത ദ ബര്‍ത്ത് ഓഫ് എ നാഷനില്‍ കറുത്ത വര്‍ഗക്കാര്‍ക്ക് അവകാശങ്ങളോ മൂല്യങ്ങളോ ഇല്ലെന്നു കരുതുന്ന തെക്കനമേരിക്കക്കാരനായ ഒരു വെളുത്ത വര്‍ഗക്കാരന്റെ കാഴ്ചപ്പാടുകളാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. വെളുത്ത നടികളുടെ കൂടെ അഭിനയിക്കേണ്ടതുകൊണ്ട് കറുത്ത വര്‍ഗക്കാരുടെ കഥാപാത്രങ്ങളായി വെളുത്തവരെ തന്നെ കറുപ്പു ചായം മുഖത്തു തേപ്പിച്ച് അവതരിപ്പിക്കുകയായിരുന്നു (വംശീയമിശ്രണവും 'മലിനീകരണ'വും ഒഴിവാക്കാന്‍) ഗ്രിഫിത്ത് ചെയ്തത് എന്നതില്‍ നിന്ന് അദ്ദേഹത്തെ ഗ്രസിച്ചിരുന്ന വര്‍ണവെറിയും എത്രമാത്രം ആഴത്തിലുള്ളതായിരുന്നു എന്നു മനസ്സിലാക്കാം. അമേരിക്കന്‍ ഐക്യനാടുകളുടെ ചരിത്രം ആരംഭിക്കുന്നത് ഇത്തരത്തിലുള്ള ചിന്തകളില്‍ നിന്നാണ്. കറുത്ത വര്‍ഗക്കാരൊഴിച്ച് എല്ലാ മനുഷ്യരും തുല്യരായി സൃഷ്ടിക്കപ്പെട്ടവരായിരുന്നു എന്നാണ് ആ രാഷ്ട്രത്തിന്റെ പിതാക്കളും പ്രപിതാക്കളും വിശ്വസിച്ചതും പ്രചരിപ്പിച്ചതും. ഈ സിനിമയിലെ ഏറ്റവും വിവാദജനകമായ രംഗം കാമാര്‍ത്തി പിടിച്ച കറുത്തവരാല്‍ വളയപ്പെട്ട വെള്ളക്കാരുടെ ഒരു കുടുംബം ഒരു മുറിയില്‍ കുടുങ്ങിയതും അവരെ രക്ഷിച്ചെടുക്കാനായി കൂ ക്ലക്സ് ക്ലാനുകാര്‍ നടത്തുന്ന ശ്രമത്തിന്റെയും ഉദ്വേഗജനകമായ സമാന്തരദൃശ്യങ്ങളാണ്. സിനിമയിറങ്ങിയ കാലത്ത്, മന്ദീഭവിച്ചു കിടന്നിരുന്ന കൂ ക്ലക്സ് ക്ലാനിന്റെ പ്രവര്‍ത്തനത്തിന് പ്രേരകോര്‍ജം പകര്‍ന്നത് ഈ രംഗമായിരുന്നത്രെ.
ഒരു ക്യാമറക്കുമുമ്പില്‍ കളിക്കപ്പെടുന്ന ഒരു നാടകം അല്ലെങ്കില്‍ ഒരു കഥാവതരണം മാത്രമായിരുന്ന സിനിമയെ, ചലച്ചിത്രങ്ങളില്‍ ഇന്ന് സര്‍വസാധാരണമായ ഭാഷയിലേക്ക് പരിവര്‍ത്തനപ്പെടുത്തിയ ആദ്യസംവിധായകരില്‍ പ്രമുഖനായിരുന്നു ഗ്രിഫിത്ത് എന്ന വസ്തുത ഈ പ്രതിലോമതകള്‍ക്കിടയിലും നാം കാണാതിരുന്നുകൂടാ. വൈഡ് ഷോട്ടില്‍ നിന്ന് നേരെ മീഡിയം ഷോട്ടിലേക്കും ക്ലോസപ്പിലേക്കും നീങ്ങാനും തനിക്ക് ഉള്‍പ്പെടുത്തണമെന്നുള്ള വിശദാംശങ്ങള്‍ അപ്പപ്പോള്‍ നിരത്താനും സംവിധായകനുള്ള സൌകര്യം ആദ്യമായി അദ്ദേഹം ഉറപ്പിച്ചെടുത്തു. ഒരേസമയത്ത് രണ്ടിടത്തായി നടക്കുന്ന കാര്യങ്ങളെ മുറിച്ചു മുറിച്ച് പരസ്പരം ഇടകലര്‍ത്തി അവതരിപ്പിക്കുന്നതിലൂടെ കാണിക്ക് ലഭ്യമാവുന്ന ഉദ്വേഗം ദ ബര്‍ത്ത് ഓഫ് എ നാഷനിലാണ് പരീക്ഷിക്കപ്പെട്ടത്. ഗംഭീരമായ ദൃശ്യസൌന്ദര്യവും ആഖ്യാനചൈതന്യവുമുള്ള സിനിമയാണ് ദ ബര്‍ത്ത് ഓഫ് എ നാഷന്‍. അമേരിക്കയിലെ തെക്കു നിന്നും വടക്കു നിന്നുമുള്ള രണ്ടു കുടുംബങ്ങളുടെ ആഭ്യന്തരയുദ്ധാനുഭവങ്ങളുടെയും അവരുടെ സൌഹൃദത്തിന്റെയും പിന്നീട് രാഷ്ട്രരൂപീകരണവേളയില്‍ അവര്‍ വിരുദ്ധ പക്ഷങ്ങളിലാവുന്നതിന്റെയും യുദ്ധരംഗത്ത് രണ്ടു കുടുംബങ്ങളിലെ മക്കളും ഒരേ സമയത്ത് മരിച്ചു വീഴുന്നതിന്റെയും കഥയാണതില്‍ വിവരിക്കുന്നത്. യഥാര്‍ത്ഥ ലൊക്കേഷനുകളില്‍ ദൃശ്യവല്‍ക്കരിച്ച യുദ്ധരംഗങ്ങള്‍ ഇന്നും വിസ്മയകരമായി തുടരുന്നു. അബ്രഹാം ലിങ്കണ്‍ കൊല്ലപ്പെടുന്ന ദൃശ്യം സിനിമയിലുണ്ട്. രാഷ്ട്രത്തിന്റെ പുനര്‍ നിര്‍മാണവേളയില്‍ ആഫ്രിക്കന്‍-അമേരിക്കന്‍ വംശജരെ അമേരിക്കന്‍ നാഗരികതയുടെ അവിഭാജ്യഭാഗമായി അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന വെളുത്ത നിറമുള്ളവരുടെ വീക്ഷണമാണ് ഗ്രിഫിത്ത് പിന്തുടരുന്നത്. ആദ്യപകുതിയില്‍ കറുത്തവരെ പിന്നണിയിലേക്ക് തള്ളിനീക്കിയ ആഖ്യാനതന്ത്രം രണ്ടാം പകുതിയില്‍ അവരെ വെളുത്ത സ്ത്രീകളെ കാമാര്‍ത്തിയോടെ ആക്രമിക്കുന്ന ഭീകരരായി ചിത്രീകരിക്കുന്നു. അടിമകളെ വിമോചിപ്പിച്ചത് തെറ്റായി എന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്.
ഡി ഡബ്ള്യൂ ഗ്രിഫിത്ത്
1875 ജനുവരി 22ന് കെന്റക്കി സംസ്ഥാനത്തെ ലാ ഗ്രേഞ്ചില്‍ ജനിച്ച ഡി ഡബ്ല്യൂ ഗ്രിഫിത്ത് അച്ഛന്റെ അകാലമരണത്തെത്തുടര്‍ന്ന് കടുത്ത ദാരിദ്ര്യത്തിനിടയിലാണ് ബാല്യം കഴിച്ചുകൂട്ടിയത്. തിരക്കഥാകൃത്തും നടനുമായി സ്വയം പരീക്ഷിച്ച് പരാജയപ്പെട്ടതിനു ശേഷമാണ് അദ്ദേഹം സംവിധാനത്തിലേക്കു തിരിഞ്ഞത്. 1908 നും 1913 നുമിടയില്‍ ബയോഗ്രാഫ് കമ്പനിക്കു വേണ്ടി 450 ഹ്രസ്വ ചിത്രങ്ങള്‍ അദ്ദേഹം നിര്‍മിച്ചു. ക്രോസ് കട്ടിംഗ്, ക്യാമറയുടെ ചലനം, ക്ലോസ് അപ്പുകള്‍ എന്നിങ്ങനെയുള്ള സിനിമാ ടെക്നിക്കുകളില്‍ അദ്ദേഹം പരിണതപ്രജ്ഞനായത് അങ്ങനെയാണ്. ഒന്നു രണ്ടു നീളമുള്ള സിനിമകള്‍ അദ്ദേഹം എടുത്തെങ്കിലും അത്തരം സിനിമകള്‍ വിജയിക്കുമെന്നതില്‍ ബയോഗ്രാഫ് കമ്പനിക്ക് സംശയങ്ങളുണ്ടായിരുന്നു. നടന്മാരെയും കൊണ്ട് കമ്പനി വിട്ട ഗ്രിഫിത്ത് സ്വന്തം കമ്പനി രൂപീകരിക്കുകയും ക്ലാന്‍സ്‌മാന്‍ എന്ന ആദ്യ പേരിലും പിന്നീട് ബര്‍ത്ത് ഓഫ് എ നാഷന്‍ എന്ന പേരിലും ഉള്ള ഫീച്ചര്‍ സിനിമ നിര്‍മ്മിക്കുകയും ചെയ്തു. 'ഞങ്ങളുടെയെല്ലാവരുടെയും അദ്ധ്യാപകന്‍' എന്ന് ചാര്‍ളി ചാപ്ലിന്‍ വിശേഷിപ്പിച്ച ഗ്രിഫിത്ത് ആണ് കഥാ സിനിമയുടെ ഭാഷക്കും വ്യാകരണത്തിനും അടിത്തറ പാകിയത്. കടുത്ത വലതുപക്ഷക്കാരനും വര്‍ണവെറിക്കാരനുമായിട്ടും ചരിത്രത്തില്‍ അദ്ദേഹത്തിന് സ്ഥാനം ലഭിച്ചത് ഈ കാരണത്താലാണ്. പ്രധാന സിനിമകള്‍ : ഇന്‍ ഓള്‍ഡ് കാലിഫോര്‍ണിയ (1910), ബര്‍ത്ത് ഓഫ് എ നാഷന്‍ (1915), ഇന്‍ടോളറന്‍സ് (1916), അമേരിക്ക (1924), അബ്രഹാം ലിങ്കണ്‍ (1930). 1948 ജൂലൈ 23ന് അന്തരിച്ചു.

2 comments:

ബാബുരാജ് ഭഗവതി said...

താങ്കളുടെ ദേശാഭിമാനിയിലെ ക്ലാസിക്ക്‌ ചിത്രങ്ങളെ കുറിച്ചുള്ള എഴുത്ത്‌്‌ വായിക്കറുണ്ട്.
നന്നാവാറുണ്ട്

Provint said...

we want to recollect the deviations in history.