Tuesday, January 4, 2011

ബച്ചനെ ഒളിച്ചു കടത്തിയതാര്?

വിക്കിപ്പീഡിയ സാക്ഷ്യപ്പെടുത്തുന്നതനുസരിച്ച് ബി സി മൂവ്വായിരം ആണ്ടു മുതല്‍ കേരളത്തില്‍ സുഗന്ധദ്രവ്യങ്ങളുടെ കച്ചവടം നടക്കുന്നുണ്ട്. ഗ്രീക്കുകാരുമായും അറബികളുമായും മറ്റ് യൂറോപ്യന്മാരുമായും നൂറ്റാണ്ടുകള്‍ കച്ചവടം ചെയ്ത ബൃഹത്തായ പാരമ്പര്യമാണ് മലയാളികള്‍ക്കുള്ളതെന്നു സാരം. ലോകത്തെമ്പാടുമെന്നതു പോലെ, കേരളവും വ്യാപാരത്തിന്റെയും വ്യവസായത്തിന്റെയും പുതിയ മേഖലകളിലേക്ക് കടക്കുന്നത് സ്വാഭാവികം മാത്രമാണു താനും. കച്ചവടം എന്നത് ജനങ്ങളുടെ ജീവിതം നിലനിര്‍ത്തുന്ന ഒരു സാമ്പത്തിക പ്രക്രിയയും മനുഷ്യബന്ധങ്ങളെ അരക്കിട്ടുറപ്പിക്കുന്ന ഒരു സാംസ്ക്കാരിക മേഖലയുമാണ്. ഉപഭോഗ സംസ്ക്കാരം സാധാരണക്കാരെയും മധ്യവര്‍ഗ്ഗക്കാരെയും കടക്കെണിയിലാഴ്ത്തും എന്ന സ്ഥിരം പല്ലവിയില്‍ ധാരാളം സത്യമുണ്ടായിരിക്കെ തന്നെ, വ്യാപാരമെന്നത് ആധുനിക സമൂഹത്തിന്റെ ജീവനാഡിയാണെന്ന വാസ്തവം നാം കണ്ണടച്ചില്ലാതാക്കാന്‍ ശ്രമിക്കേണ്ടതുമില്ല. ഈ സാഹചര്യത്തിലാണ്, വ്യാപാരം വര്‍ദ്ധിപ്പിക്കാനായി കേരള സര്‍ക്കാര്‍ ഊര്‍ജ്ജസ്വലതയോടെ സംഘടിപ്പിക്കുന്ന ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍ പോലുള്ള സംരംഭങ്ങള്‍ സ്വാഗതത്തോടെയും ആവേശത്തോടെയും, വ്യാപാരസമൂഹവും ജനസാമാന്യവും സ്വീകരിക്കുന്നത്.


എന്നാല്‍, സാംസ്ക്കാരിക നിരീക്ഷകരെ ഉത്ക്കണ്ഠപ്പെടുത്തുന്നത് അതൊന്നുമല്ല. ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ സ്പോണ്‍സര്‍ഷിപ്പിലൂടെ, കേരളത്തിലെ മതേതര-സാമൂഹ്യ-സാംസ്ക്കാരിക ജീവിതത്തിന് കടുത്ത ഭീഷണി സൃഷ്ടിക്കുന്ന ഘടകങ്ങള്‍ കേരളത്തിന്റെ ദൃശ്യപ്രതലത്തില്‍ നിറയുന്നു എന്ന യാഥാര്‍ത്ഥ്യമാണ് അവരെ ആശങ്കാകുലരാക്കുന്നത്. കേരളം ഒരുവട്ടം നിഷ്ക്കരുണം തള്ളിക്കളഞ്ഞ ബച്ചന്റെ ബ്രാന്‍ഡ് അംബാസഡര്‍ പദവി ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിലൂടെ ഒളിച്ചുകടത്തപ്പെട്ടിരിക്കുകയാണ്. ഈ അസംബന്ധത്തിലൂടെ കേരളത്തിലെ തെരുവോരങ്ങളും പത്രത്താളുകളും അശ്ളീലമയമായിക്കഴിഞ്ഞു. കീര്‍ത്തി ചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍ തുടങ്ങി; അമിത ദേശീയത, മുസ്ളിം വിരുദ്ധത, അക്രമോത്സുകത, കാക്കിയുടെ അപ്രമാദിത്വം, യുദ്ധരതി എന്നിങ്ങനെയുള്ള മാനുഷിക വിരുദ്ധമായ ഇതിവൃത്ത-ആഖ്യാന പ്രകടനങ്ങള്‍ വ്യാപകമായി കൊണ്ടാടപ്പെട്ടതിനെ തുടര്‍ന്നാണ്; ഈ ചിത്രങ്ങളില്‍ മേജര്‍ വേഷം അവതരിപ്പിച്ചു എന്ന പേരില്‍ മോഹന്‍ലാലിനെ പട്ടാള മേജറാക്കിയത്. ഇന്ത്യന്‍ സൈനിക ചരിത്രത്തിലെ ഏറ്റവും വലിയ അസംബന്ധ നാടകമായിരുന്നു ഈ മേജര്‍ പദവി. അതിരിക്കട്ടെ. അതിനു തുല്യമായ വിധത്തില്‍ കേരളത്തില്‍ ഇപ്പോള്‍ ഇത്തരമൊരു അസംബന്ധകരമായ ദൃശ്യ വയറിളക്കം (വിഷ്വല്‍ ഡയറിയ) തുറന്നു വിടാന്‍ കേരള സര്‍ക്കാരിലെ ഏതു ഉദ്യോഗസ്ഥ ദുഷ്പ്രഭുവാണ് തുനിഞ്ഞിറങ്ങിയത് എന്നറിയില്ല.

സി പി ഐ (എം) കേന്ദ്ര നേതൃത്വത്തിന്റെ കര്‍ശനമായ നിര്‍ദേശത്തെ തുടര്‍ന്ന് ഗുജറാത്ത് ബ്രാന്റ് അംബാസഡറായ അമിതാബ് ബച്ചനെ കേരളത്തിന്റെ ബ്രാന്റ് അംബാസഡറാക്കാനുള്ള തീരുമാനത്തില്‍ നിന്ന് കേരള സര്‍ക്കാര്‍ ഒരിക്കല്‍ പുറകോട്ടു പോയതാണ്. കേരളത്തിലും പുറത്തുമുള്ള ജനാധിപത്യ വിശ്വാസികളും സ്വാതന്ത്ര്യവാദികളും മനുഷ്യാവകാശ പ്രവര്‍ത്തകരും വലിയ ആശ്വാസമാണ് അന്നനുഭവിച്ചത്. ഗുജറാത്തിന്റെ ബ്രാന്റ് അംബാസഡറായി ഞെളിയുന്നതിലൂടെ നരേന്ദ്ര മോഡിയുടെ വംശഹത്യാവിനോദത്തിന് അംഗീകാരം നേടിക്കൊടുക്കാന്‍ തീരുമാനമെടുത്തതിനു തൊട്ടു പുറകെയാണ്, ബോളിവുഡിലെ ഒന്നാമനായി കണക്കാക്കപ്പെടുന്ന അമിതാബ് ബച്ചനെ കേരളത്തിന്റെയും ബ്രാന്റ് അംബാസഡറാക്കാന്‍ ചില ഉദ്യോഗസ്ഥരും മറ്റും ചേര്‍ന്ന് അന്ന് ക്ഷണിച്ചത്. ജനാധിപത്യ സംവിധാനത്തിനകത്തെ സംസ്ഥാന ഭരണം എന്നത് കേവലം സാങ്കേതികമായ ഗവര്‍ണന്‍സ് മാത്രമല്ലെന്നും അതെപ്പോഴും രാഷ്ട്രീയമായ തീരുമാനങ്ങള്‍ക്കും നയങ്ങള്‍ക്കും വിധേയമാണെന്നും നാം മറന്നു പോകാറുണ്ട്. അത്തരം മറവികള്‍ക്കെതിരായ ശക്തമായ പ്രഹരമായിരുന്നു അതിനെ തുടര്‍ന്ന് പാര്‍ടിയുടെ അഖിലേന്ത്യാ നേതൃത്വം സ്വീകരിച്ച നടപടിയിലൂടെ സാക്ഷാത്കൃതമായത്. നരേന്ദ്രമോഡിയെക്കുറിച്ച് അമിതാബ് ബച്ചന്‍ അദ്ദേഹത്തിന്റെ ബ്ളോഗില്‍ ഇപ്രകാരം എഴുതി:

അദ്ദേഹം(മോഡി) അടിസ്ഥാനാവശ്യങ്ങള്‍ മാത്രം നിറവേറ്റിക്കൊണ്ട് ലാളിത്യത്തോടെ ജീവിക്കുകയും, ഒരു സംസ്ഥാനത്തിന്റെ തലവനാണെന്ന് തോന്നിപ്പിക്കാതിരിക്കുകയും ചെയ്യുന്നു. വികസനത്തെക്കുറിച്ചും പുരോഗതിയെക്കുറിച്ചും അദ്ദേഹം സഹാനുഭൂതിയോടെയാണ് സംസാരിക്കുന്നത്. പുതിയ ആശയങ്ങളെയും ആദര്‍ശങ്ങളെയും അദ്ദേഹം സ്വാഗതം ചെയ്യുന്നു. സാധാരണക്കാരന്‍(കോമണ്‍ മാന്‍) എന്ന അര്‍ത്ഥത്തിലാണ് താന്‍ സി എം ആകുന്നതെന്ന അദ്ദേഹത്തിന്റെ സ്ഥിരം വ്യാഖ്യാനം ആരും തെറ്റിദ്ധരിക്കേണ്ടതില്ല. എന്താണോ സംസാരിക്കുന്നത് അപ്രകാരം തന്നെ പ്രവര്‍ത്തിക്കുന്ന ഒരാളാണ് നരേന്ദ്രമോഡി.


ചരിത്രം മറന്നു പോകരുത്. 1970കളില്‍ ഇന്ദിരാഗാന്ധി സോഷ്യലിസവും ഇടതുപക്ഷച്ചായ്‌വും പ്രസംഗിച്ചുകൊണ്ട് കടുത്ത ജനാധിപത്യ ധ്വംസനത്തിനും പീഡനവാഴ്ചക്കും വഴിതുറന്നിട്ട അടിയന്തിരാവസ്ഥയിലെത്തിയ കാലം. ഇന്ദിരയുടെ മകന്‍ സഞ്ജയ് അമിതാധികാരത്തിന്റെയും നിഷ്ഠൂരമായ ബലപ്രയോഗത്തിന്റെയും ആള്‍രൂപമായിരുന്നു. ഈ ആള്‍രൂപത്തിന്, അമിതാബ് ബച്ചന്‍ എന്ന രോഷാകുലനായ യുവനായകന്‍ തന്റെ സിനിമകളിലൂടെ സാംസ്ക്കാരികന്യായീകരണം നിര്‍മ്മിച്ചെടുത്തു. സ്വാതന്ത്ര്യാനന്തര ഇന്ത്യ ദര്‍ശിച്ച അതിഭീകരമായ ജനാധിപത്യവിരുദ്ധതയുടെയും ഉന്മൂലനസിദ്ധാന്തത്തിന്റെയും പ്രയോക്താവായ സഞ്ജയ് ഗാന്ധിയില്‍ നിന്ന്, അതേ സിദ്ധാന്തത്തിന്റെ അടുത്ത അവതാരം നരേന്ദ്ര മോഡിയിലേക്കുള്ള ഒരു പാലമായി അമിതാബ് ബച്ചനെ ചരിത്രം വിലയിരുത്തുമോ എന്നായിരുന്നു ഗുജറാത്ത് ബ്രാന്റ് അംബാസഡറായതിലൂടെ ജനാധിപത്യ വൃത്തങ്ങളില്‍ ചോദ്യമുയര്‍ന്നത്. ബച്ചനെ കേരളത്തിന്റെ ബ്രാന്റ് അംബാസഡറാക്കണോ എന്ന കാര്യത്തില്‍ കേരള സര്‍ക്കാരാണ് അന്തിമമായ തീരുമാനമെടുക്കുക എന്നിരിക്കിലും, നരേന്ദ്ര മോഡിയുടെ ഗുജറാത്തിന്റെ അതേ അംബാസഡറെ കേരളവും സ്വീകരിക്കില്ല എന്നാണ് ഞാന്‍ കരുതുന്നത് എന്നാണ് സി പി ഐ(എം) പോളിറ്റ് ബ്യൂറോ അംഗമായ സീതാറാം യച്ചൂരി പി ടി ഐ യോട് പറഞ്ഞത്. ഇതിനെ തുടര്‍ന്ന് കേരളത്തിലെ ഭരണമുന്നണി നേതൃത്വം രാഷ്ട്രീയമായി ഉണര്‍ന്നെണീക്കുകയും ബച്ചനെ കേരളത്തിന്റെ പ്രതീകമാക്കുക എന്ന മൂഢാലോചന ഉപേക്ഷിക്കുകയും ചെയ്തു. രോഷാകുലനായ വൃദ്ധനായി ബച്ചന്‍ ഇതില്‍ തന്റെ അതൃപ്തി ലോകത്തെ അറിയിക്കുകയും ചെയ്തു. മാതൃഭൂമി, മനോരമ, ഉമ്മന്‍ ചാണ്ടി തുടങ്ങിയ 'ജനാധിപത്യ വാദികള്‍' ഇതില്‍ തുടര്‍ രോഷാകുലത പ്രകടിപ്പിക്കുകയും ചെയ്തു. ആ അദ്ധ്യായം അവിടെ അടഞ്ഞതാണ്. ഇപ്പോള്‍ ആ പണ്ടാരപ്പെട്ടി കുത്തിത്തുറന്ന് പുറത്തിട്ടതാരാണ്?

ടൂറിസത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ബിഗ് ബിയെ, നടനില്‍ നിന്ന് കഥാപാത്രമാക്കി മാറ്റി കച്ചവടത്തിന്റെ പ്രതീകമായി ഒളിച്ചുകടത്തിയത് കേരളത്തെയും കേരളീയ ജനതയെയും അപമാനിക്കുന്നതിന് തുല്യമാണ്. ഒമ്പതു മാസങ്ങള്‍ കൊണ്ട് സംഭവിക്കുന്ന മറവികള്‍ക്കു മേലാണോ കേരളത്തിന്റെ സാമൂഹ്യ ബോധം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്? വഴിയോരങ്ങളിലെ കൂറ്റന്‍ ഹോര്‍ഡിംഗുകളിലും പത്രത്താളുകളിലെ നെടുങ്കന്‍ പരസ്യങ്ങളിലും നിവര്‍ന്നു നില്‍ക്കുന്നത് ബച്ചനാണെങ്കിലും ഉദ്ദേശിച്ചത് അതല്ല എന്ന് തോന്നിപ്പിക്കാന്‍ വേണ്ടി; മോഹന്‍ ലാലിന്റെ പടത്തിന്മേല്‍ മേജര്‍ മഹാദേവന്‍, കാണ്ഡഹാര്‍ എന്നും ബച്ചന്റെ പടത്തിന്മേല്‍ ലോകനാഥ് ശര്‍മ്മ, കാണ്ഡഹാര്‍ എന്നും ചെറുതായി എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. കൌണ്ടര്‍ മീഡിയയില്‍ സുദീപ് കെ എസ് എഴുതിയതു പോലെ സിഗരറ്റു പാക്കറ്റിന്മേല്‍ സിഗരറ്റ് വലി ആരോഗ്യത്തിന് ഹാനികരം എന്നെഴുതിയതിന് തുല്യമായ അപഹാസ്യമായ മുന്നറിയിപ്പുകള്‍ മാത്രമാണിത്.

മാത്രമല്ല, രോഷാകുലനായ ബച്ചന്റെ കൂലി കൊടുക്കാതെയാണ് അദ്ദേഹത്തെ കഥാപാത്രമെന്നോണം ഇവിടെ അവതരിപ്പിച്ചിരിക്കുന്നതെന്നും മനസ്സിലാക്കാവുന്നതാണ്. കോടികള്‍ കൈക്കലാക്കിക്കൊണ്ടാണ്, ബച്ചനെപ്പോലൊരാള്‍ പരസ്യങ്ങളില്‍ മോഡലാവാറുള്ളത്. അത്തരമൊരാളെ മേജര്‍ രവിയുടെ സിനിമയില്‍ മുഖവും ശരീരവും കാണിച്ചു എന്നതിന്റെ പേരില്‍ കൂലി കൊടുക്കാതെ ചൂഷണം ചെയ്യുന്നത്, കേരളീയരുടെ അഭിമാനത്തിന് ഭൂഷണമാണെന്ന് കരുതുന്നില്ല. ബച്ചനെ മാത്രമല്ല, ഈ ഒളിച്ചു കടത്തല്‍ വഞ്ചിക്കുന്നത്. ആദര്‍ശത്തിന്റെ പേരില്‍ സിനിമാ പരസ്യങ്ങളും ലോട്ടറി പരസ്യങ്ങളും വേണ്ടെന്നു വെച്ച കുറെയധികം മാധ്യമങ്ങളെ - മാധ്യമം, സിറാജ്, തേജസ് - ഷോപ്പിംഗ് ഫെസ്റ്റിവല്‍ പരസ്യമെന്ന പേരില്‍ സിനിമാപരസ്യം അടിച്ചേല്‍പ്പിച്ചിരിക്കുകയാണിവിടെ. ആദര്‍ശത്തിനു മേല്‍ സാംസ്ക്കാരിക കള്ളക്കടത്തുകാരുടെ അധിനിവേശം എന്ന് ഇതിനെ വ്യാഖ്യാനിക്കാവുന്നതാണ്.

താരവ്യക്തിത്വത്തിന്റെ പ്രതിനിധാനം കഥാപാത്രത്തെക്കാള്‍ എത്രയോ വലുതാണെന്ന കാര്യം കച്ചവടസിനിമയുമായി പ്രാഥമിക പരിചയം ഉള്ളവര്‍ക്കു പോലും ബോധ്യപ്പെടുന്നതാണ്. കഥാപാത്രങ്ങളുടെ സ്വഭാവവൈശിഷ്ട്യങ്ങള്‍ താരനിര്‍മിതിക്ക് സഹായകമാണെന്നതു പോലെ തന്നെ താരത്തിന്റെ പ്രാഭവം കഥാപാത്രത്തിന്റെ വിശ്വാസ്യതക്കും പിന്‍ബലമേകുന്നു. ആരാധനയും പിന്തുണയും ഫാന്‍സ് അസോസിയേഷനുകളും മാധ്യമങ്ങളിലെ നിറം പിടിപ്പിച്ച അണിയറക്കഥകളും ചേര്‍ന്ന് താരത്തെ ദൈവതുല്യനാക്കാറുമുണ്ട്. തമിഴ് നാട്ടിലും മറ്റും താരങ്ങള്‍ക്ക് ക്ഷേത്രം വരെ പണിതതും മറ്റൊന്നും കൊണ്ടല്ല. കേരളത്തില്‍ അത്തരത്തിലൊന്നും സംഭവിക്കില്ല എന്നും അത്യാവശ്യത്തിന് ഔചിത്യബോധവും ചരിത്രജ്ഞാനവും ഉള്ളവരാണ് കേരളീയര്‍ എന്നുമാണ് ഇതുവരെയും കരുതിപ്പോന്നിരുന്നത്. എന്നാല്‍, താരങ്ങളുടെ പടുകൂറ്റന്‍ ഹോര്‍ഡിംഗുകള്‍ കെട്ടിയുയര്‍ത്തപ്പെടുമ്പോള്‍, നമ്മുടെ ജനാധിപത്യ-മത നിരപേക്ഷ ധാരണകള്‍ ഒലിച്ചുപോകുന്നു എന്നു വരുന്നത് ദയനീയം തന്നെയാണ്.

18 comments:

വാക്കേറുകള്‍ said...

ബച്ചന്റെ പടം കേരളത്തിലെ തീയേറ്ററുകളില്‍ കളിക്കാമെങ്കില്‍ കേരളത്തിലെ മതിലില്‍ അങ്ങേരുടെ പോസ്റ്റര്‍ പതിക്കാമെങ്കില്‍ പിന്നെ ഊരു ഫ്ലക്സ് വെച്ചാല്‍ എന്തോന്ന് കുഴപ്പം മാഷേ? കൈവെട്ട് കേസിലെ പ്രതികളെ തിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കുന്ന കേറളത്തിലെ സാംസ്കാരിക രാഷ്ടീയ മണ്ടലത്തില്‍ ബച്ചന്റെ ഒരു ഫ്ലക്സ് വെച്ചാല്‍ ഒരു ചുക്കും സംഭവിക്കില്ല.

കരുണാകരന്റെ കാര്യം അറിയാലോ... കരിങ്കാലിയെന്നു വിളിച്ചു കൊല്ലങ്ങലോളം തൊണ്ടകീറിയവര്‍ ഒടുക്കം അങ്ങേരു മരിച്ചപ്പോള്‍ എന്തായിരുന്നു പുകഴ്ത്തല്‍? ഇതൊക്കെ അത്രയ്ക്കേ ഉള്ളൂ..

സത്യാന്വേഷി said...

>>>....കേരളത്തില്‍ ഇപ്പോള്‍ ഇത്തരമൊരു അസംബന്ധകരമായ ദൃശ്യ വയറിളക്കം (വിഷ്വല്‍ ഡയറിയ) തുറന്നു വിടാന്‍ കേരള സര്‍ക്കാരിലെ ഏതു ഉദ്യോഗസ്ഥ ദുഷ്പ്രഭുവാണ് തുനിഞ്ഞിറങ്ങിയത് എന്നറിയില്ല.<<<<
രാമചന്ദ്രാ,
ഇത് ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവച്ച് സി പി എം നേതൃത്വത്തെ രക്ഷപ്പെടുത്താനുള്ള ശ്രമം നന്നായിട്ടുണ്ട്. ബച്ചനെ ക്ഷണിച്ച കൊടിയേരി സഖാവിനെ കേരളം മറന്നിട്ടില്ല.

ഷൈജൻ കാക്കര said...

"ആദര്‍ശത്തിന്റെ പേരില്‍ സിനിമാ പരസ്യങ്ങളും ലോട്ടറി പരസ്യങ്ങളും വേണ്ടെന്നു വെച്ച കുറെയധികം മാധ്യമങ്ങളെ - മാധ്യമം, സിറാജ്, തേജസ് - ഷോപ്പിംഗ് ഫെസ്റ്റിവല്‍ പരസ്യമെന്ന പേരില്‍ സിനിമാപരസ്യം അടിച്ചേല്‍പ്പിച്ചിരിക്കുകയാണിവിടെ."

അതേ ആദർശത്തിന്റെ പേരിൽ ഷോപ്പിംഗ് മേള പരസ്യവും വേണ്ട... ഇത്രയും പറഞ്ഞാൽ പോരെ...

അബ്ദുൽ കെബീർ said...

രാമചന്ദ്രേട്ടാ.. നിങ്ങളെന്തു പറഞ്ഞിട്ടെന്താ ഇത്തരം കാര്യങ്ങൾക്കിപ്പോ വെല്ല്യ മാർക്കെറ്റാ,പ്രത്യേകിച്ച് മുസ്ലിം വിരുദ്ധതയ്ക്ക്. ധ്രുവീകരണത്തിന്റെ അമ്പാസഡർമാർ വളരുക തന്നെ ചെയ്യും.അതിനുള്ള ക്വട്ടേഷൻ സംഘങ്ങളോട് നമുക്കു സഹതപിക്കാം

malayali said...

ella olichu kadathalum kanan silma kanana kannu poraaa ketto!
pinne aaa udyogastha prabuvinta talayil idithee veezhatte !
alla pinne

മഞ്ഞു തോട്ടക്കാരന്‍ said...

അബ്ദുൽ കെബീർ said..."രാമചന്ദ്രേട്ടാ.. നിങ്ങളെന്തു പറഞ്ഞിട്ടെന്താ ഇത്തരം കാര്യങ്ങൾക്കിപ്പോ വെല്ല്യ മാർക്കെറ്റാ,പ്രത്യേകിച്ച് മുസ്ലിം വിരുദ്ധതയ്ക്ക്. ധ്രുവീകരണത്തിന്റെ അമ്പാസഡർമാർ വളരുക തന്നെ ചെയ്യും.അതിനുള്ള ക്വട്ടേഷൻ സംഘങ്ങളോട് നമുക്കു സഹതപിക്കാം "
കഷ്ടം അവസാനം രാമചന്ദ്രന്‍ ഷോപ്പിംഗ്‌ ഫെസ്റിവല്‍ പരസ്യം മുസ്ലിം വിരുദ്ധം എന്നാക്കി എടുത്തു. ചിലര്‍ ഏറ്റു പാടാനും.

malayali said...

ella olichu kadathalum kanan silma kanana kannu poraaa ketto!
pinne aaa udyogastha dushprabuvinta talayil idithee veezhatte !
alla pinne

Sandeep.G.Varier said...

പ്രിയ ജി.പി, മണ്ണാര്‍ക്കാട് നിന്നും സന്ദീപ്.ജി.വാര്യരാണ് (യുവമോര്‍ച്ച ജില്ലാ വൈസ്.പ്രസി).

ബച്ചന്റെ ചിത്രം പരസ്യം ചെയ്തതിനോട് അങ്ങേക്ക് വിയോജിപ്പുണ്ടായിരുന്നുവെങ്കില്‍ ആ ഫോണൊന്നു കറക്കി കോടിയേരിയെ വിളിച്ച് പരാതി പറയാമായിരുന്നില്ലേ?
ബച്ചന്റെ ചിത്രത്തോടായിരുന്നില്ല എതിര്‍പ്പ് വേണ്ടിയിരുന്നത്, മറിച്ച് വ്യാപാരമേള പാലക്കാട് ഉദ്ഘാടനം ചെയ്യുന്ന ദിവസം തന്നെ രതീഷ് എന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകനെ അരിഞ്ഞുതള്ളിയ മാര്‍ക്സിസ്റ്റ് ഗുണ്ടായിസത്തോടായിരുന്നു.
സിപിഎം നടത്തിയ പഠനകോണ്‍ഗ്രസ്സില്‍ പിണറായി വിജയന്‍ ഗുജറാത്തിനേയും നരേന്ദ്രമോഡിയേയും പേരെടുത്ത് പറയാതെ തന്നെ പ്രശംസിച്ചതിനെപ്പറ്റി എന്തുണ്ട് പറയാന്‍? സാര്‍, അങ്ങ് ഒരിക്കലെങ്കിലും ഗുജറാത്ത് സന്ദര്‍ശിക്കണം. മുസ്ലീം വിധേയത്വം കൊണ്ട് ആന്ധ്യം ബാധിച്ചയാളാണ് അങ്ങെന്ന് തോന്നിപ്പോവുന്നു.
ഒരിക്കല്‍ നേരിട്ട് പരിചയപ്പെടണം എന്നുണ്ട്.

വിചാരം said...

സന്ദീപ് .. താങ്കളുടെ ഈ “ഒരിക്കല്‍ നേരിട്ട് പരിചയപ്പെടണം എന്നുണ്ട്“ വാക്കുകൾക്ക് ഒരു ഭീഷണിയുടെ സ്വരമുണ്ടോന്നൊരു സംശയം….
ജി രാമചന്ദ്രൻ സാർ താങ്കളുടെ ഈ വീക്ഷണത്തോട് വല്ലാത്ത പുച്ഛം തോന്നുന്നു “ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ സ്പോണ്സ്ര്ഷിതപ്പിലൂടെ, കേരളത്തിലെ മതേതര-സാമൂഹ്യ-സാംസ്ക്കാരിക ജീവിതത്തിന് കടുത്ത ഭീഷണി സൃഷ്ടിക്കുന്ന ഘടകങ്ങള്‍ കേരളത്തിന്റെ ദൃശ്യപ്രതലത്തില്‍ നിറയുന്നു എന്ന യാഥാര്ത്ഥ്യ മാണ് അവരെ ആശങ്കാകുലരാക്കുന്നത്. കേരളം ഒരുവട്ടം നിഷ്ക്കരുണം തള്ളിക്കളഞ്ഞ ബച്ചന്റെ ബ്രാന്ഡ്ന അംബാസഡര്‍ പദവി“
അമിതാഭ് എന്ന വ്യക്തി പാക്കിസ്ഥാനു വേണ്ടിയൊന്നുമല്ല ബ്രാന്റ് അംബാസിഡറായത് നമ്മുടെ ഭാരതത്തിലെ മറ്റൊരു സംസ്ഥാനമായ ഗുജറാത്തിന് വേണ്ടിയാണ് , മോഡി എന്ന വ്യക്തി അവിടെ മുഖ്യമന്ത്രി ആയെന്ന് കരുതി ഗുജറാത്തിന്റെ വികസനത്തിന് ആക്കം കൂട്ടുന്ന പ്രവർത്തി വേണ്ടന്നാണോ ? അന്ധമായ വിരോധം ഒന്നിനും വേണ്ട അതാപത്ത് ചെയ്യും, പിന്നെ താങ്കളുടെ ഈ വാക്കുകൾ “കീര്ത്തി ചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍ തുടങ്ങി; അമിത ദേശീയത, മുസ്ളിം വിരുദ്ധത“… മി. രാമചന്ദ്രൻ ഈ ചിത്രങ്ങളിൽ അമിത ദേശീയത എന്തന്ന് വിശദീകരിച്ച് തരാനാവുമോ ? അതുപോലെ മുസ്ലിം വിരുദ്ധതയും , കാശ്മീരിൽ ഭീകര വേഷം കെട്ടുന്നവർ മുസ്ലിംങ്ങളായതിനാൽ ഒരു സിനിമയ്ക്ക് വേണ്ടി ഭീകര വേഷക്കാരെ മറ്റു മതക്കാരായി ചിത്രീകരിക്കാനാവുമോ ? സത്യം സത്യമായി ചിത്രീകരിച്ചാൽ അതെങ്ങനെ മുസ്ലിം വിരുദ്ധതയാവും ? എല്ലാ മുസ്ലിംങ്ങളും ഭീകരരല്ലാന്നും എല്ലാ ഭികരരും മുസ്ലിംങ്ങളുമെല്ലാന്ന് (ഹിന്ദുക്കളിലും, ക്രിസ്ത്യാനികളിലും ഇപ്പോൾ ഭീകരർ ലഭ്യമാണ്) ഇന്ന് എല്ലാവർക്കുമറിയാം , മി രാമചന്ദ്രനെ പോലെയുള്ളവർ സി.പി.എം ന് വേണ്ടി കൂലിക്ക് എഴുതുന്നവരായി തരം താഴരുത്, തുടരും…

വിചാരം said...
This comment has been removed by the author.
വിചാരം said...

മി.രാമചന്ദ്രൻ .. താങ്കളുടെ ഈ കണ്ടെത്തലുകൾ “മാധ്യമം, സിറാജ്, തേജസ് - ഷോപ്പിംഗ് ഫെസ്റ്റിവല്‍ പരസ്യമെന്ന പേരില്‍ സിനിമാപരസ്യം അടിച്ചേല്പ്പി ച്ചിരിക്കുകയാണിവിടെ.“ ഈ പത്രങ്ങൾക്ക് പരസ്യ വകയിൽ ക്യാഷ് കിട്ടുന്നുണ്ട് ഫ്രീയായിട്ടൊന്നുമല്ലല്ലോ ഇവർ ഈ പരസ്യം പത്രങ്ങളിൽ കൊടുക്കുന്നത് ഇവരുടെ ആദർശങ്ങൾക്ക് യോജിച്ചതല്ലാന്ന് ഇവർക്ക് ബോധ്യമായിട്ടുണ്ടെങ്കിൽ അവർ സ്വമേധയാ പരസ്യം കൊടുക്കാതിരിക്കാം അവർക്കില്ലാത്ത ധാർമ്മിക രോഷം രാമചന്ദ്രൻ ജിയ്ക്കുണ്ടായത് ഇവരോടോ ഇവർ പ്രതിനിധാനം ചെയ്യുന്ന മുസ്ലിംങ്ങളോടൊ ഉള്ള പ്രേമം കൊണ്ടല്ല മറിച്ച് കലക്ക് വെള്ളത്തിൽ മീൻ പിടിയ്ക്കുക എന്ന എക്കാലത്തേയും സി.പി,എമ്മിന്റെ തന്ത്രം മുസ്ലിം പ്രീണനത്തിലൂടെ നഷ്ടപ്പെട്ട ന്യൂനപക്ഷ വോട്ട് തിരികെ പിടിയ്ക്കുക എന്ന കുതന്ത്രം … സദ്ദാം ഹുസൈൻ എന്ന ഏകാതിപതിയുടെ ചിത്രം വെച്ച് വോട്ട് തേടിയ പാവം സാദാ സി.പി.എം പ്രവർത്തകർക്കറിയില്ല ഒരു കമൂണിസ്റ്റുക്കാരനെ ജനമധ്യേ വെടിവെച്ച് കൊന്നിട്ടാണ് സദ്ദാം രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വെച്ചതെന്ന്.
താങ്കളുടെ ഈ വാദങ്ങളും {താരങ്ങളുടെ പടുകൂറ്റന്‍ ഹോര്ഡിംറഗുകള്‍ കെട്ടിയുയര്ത്തടപ്പെടുമ്പോള്‍, നമ്മുടെ ജനാധിപത്യ-മത നിരപേക്ഷ ധാരണകള്‍ ഒലിച്ചുപോകുന്നു എന്നു വരുന്നത് ദയനീയം തന്നെയാണ്)എത്ര അർത്ഥ ശൂന്യമാണ് രാഷ്ട്രീയ നേതാക്കന്മാരുടെ വലിയ ചിത്രങ്ങൾ കാണുമ്പോൾ … എനിക്ക് ചിരിയും പരിഹാസവുമാണ് താങ്കളുടെ ഈ ലേഖനം വായിച്ചപ്പോൾ തോന്നിയത്.
ഒരു കാര്യത്തോട് എനിക്ക് യോജിപ്പുണ്ട്, അതിതാണ് “മേജര്‍ വേഷം അവതരിപ്പിച്ചു എന്ന പേരില്‍ മോഹന്ലാ്ലിനെ പട്ടാള മേജറാക്കിയത്. ഇന്ത്യന്‍ സൈനിക ചരിത്രത്തിലെ ഏറ്റവും വലിയ അസംബന്ധ നാടകമായിരുന്നു ഈ മേജര്‍ പദവി

Unknown said...

what is hapening brothers ??... if Bachan become the brand ambassider of tourism, sahya parvatham falla down ??.... bachan is a world known actor so the foriegn people will see the advt thats all ... all money is coming to india by INDIAN RUPEE..from the tourism, no communist rupee or no BJP rupee.......i am a communist thinker but i like gujarath model of development..... i like kerala admn by communist and central admn by BJP ok.....

jaisonputhoors said...

വ്യക്തിപരമായി നിങ്ങളുടെ ചില രാഷ്ടീയ നേതാക്കന്മാരുടെ അത്രയും അരോചകമല്ല ബച്ചന്റെയും മറ്റു സിനിമാ താരങ്ങളുടേയും ഫ്ലക്സുകള്‍. നിങ്ങളുടെ പരിപാടികളുടെ കൊടിതോരണങ്ങള്‍, പോസ്റ്ററുകള്‍ അതൊക്കെ കേരളത്തിലെ തെരുവുകളേയും ചുവരുകളേയും എത്രമാത്രം വൃത്തികേടാക്കുന്നുണ്ട്. സര്‍ക്കാര്‍ ഓഫീസുകളുടെയും, മുന്‍സിപ്പല്‍ ബസ്റ്റാന്റുകളുടേയും അടക്കം പലതിന്റേയും ചുവരില്‍ സമരപ്രഖ്യാപനം-ജില്ലാ സമ്മേളനം-പതാകജാഥ തുടങ്ങിയ പരിപാടികളുടെ പോസ്റ്ററുകള്‍ അതൊക്കെ എത്ര അരോചകമാണ് ഹേ.
തേജസും, മാധ്യമവും തുടങ്ങിയ പത്രങ്ങള്‍ അവരുടെ താല്പര്യത്തിനു വിരുദ്ധമാണ് മേജര്‍ മഹാദേവനായി ഭീകരര്‍ക്കെതിരെ സിനിമയില്‍ പൊരുതുന്ന മോഹന്‍ലാലും, ബച്ചനുമുള്ള പരസ്യങ്ങള്‍ എങ്കില്‍ അവരെ ഒഴിവാക്കട്ടെ. ബാക്കിയും ഉണ്ടല്ലോ പത്രങ്ങള് ഞങ്ങള്‍ക്ക് അവയില്‍ വന്നാലും മതി‍. ഇന്ത്യന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറുന്നവന്റെ നെഞ്ചില്‍ വെടിവെക്കുന്നത് കാണുമ്പോള്‍ ചിലര്‍ക്ക് ചൊറിഞ്ഞു വരുന്നുണ്ടാകാം. അത്തരം ചൊറിച്ചില്‍ ഉള്ളവരെ ചൊറിഞ്ഞു സുഖിപ്പിക്കുവാന്‍ ചിലര്‍ എഴുത്തിലൂടെ ശ്രമിക്കുന്നത് സ്വാഭാവികം.

വംശഹത്യയെ പറ്റിയാണല്ലോ നിരന്തരം എഴുത്ത്. ആദിവാസി മേഘലകളീല്‍ അടിയന്തിരാവസ്ഥക്കാലാതെ ഓര്‍മ്മിപ്പിക്കും വിധം വ്യാപകമായി സന്താന നിയന്ത്രണം നടപ്പിലാക്കിയ വാര്‍ത്തകള്‍ വരുന്നത് രാമചന്ദ്രന്‍ സാര്‍ കാണുന്നില്ലേ? അവരെ പലരീതിയില്‍ തെറ്റിദ്ധരിപ്പിച്ചാണ് ഇത്തരം പരിപാടിക്ക് കൊണ്ടുപോയതെന്നും പറയപ്പെടുന്നു. ആദിവാസികളെ അല്ല ജി.പി രാമചന്ദ്രനു പ്രത്യേകം താല്പര്യമുള്ള വിഭഗത്തെ ആയിരുന്നേല്‍ അതേ പറ്റി എന്തൊക്കെ എഴുതുമായിരുന്നു താങ്കള്‍? ആ തല്പര വിഭാഗത്തിലെ വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യയെ പറ്റി ഒന്ന് ആലോചിക്കൂ. കേരളത്തില്‍ മൂന്നോ അതിലധികമോ കുട്ടികള്‍ ഏതു വിഭാഗത്തിലാണ്?

ഇതിപ്പോള്‍ ഗുജറാത്ത് വ്യാവസായികമായി പുരോഗമിക്കുന്നു അതിനൊപ്പം നില്‍ക്കുവാന്‍ കമ്യൂണിസ്റ്റുകാര്‍-എന്നു പറയുന്നവര്‍- ഭരിക്കുന്ന കേരളത്തിനു ആകുന്നുണ്ടോ? ഗുജറാത്തില്‍ നിങ്ങള്‍ പറയുന്ന മോഡി അത്രയ്ക്കു മോശക്കാരന്‍ ആണെങ്കില്‍ എങ്ങിനെ വോട്ട് ലഭിക്കുന്നു. എങ്ങിനെ അവിടെ വ്യവസായം വരുന്നു?

ഏതാനും ചിത്രങ്ങളില്‍ പട്ടാളക്കരന്റെ വേഷം ഇട്ടതിനും മറ്റുമായി മോഹന്‍ ലാലിനു മേജര്‍ പദവി നല്‍കിയതിനോട് വിയോപ്പ് എനിക്കും തോന്നുന്നു.

jaisonputhoors said...

പല വിഷയത്തിലും ഉദ്യോഗസ്ഥരെ പഴി പറഞ്ഞ് ഉത്തരവാദിത്വം ഒഴിയുമ്പോള്‍ അത് ഭരിക്കുന്നവരുടെ കാര്യപ്രാപ്തിയില്ലായ്മയാണ് വ്യക്തമാക്കുന്നതെന്ന് പറഞ്ഞാല്‍ തെറ്റാകുമോ? വ്യവസായ വകുപ്പിന്റെ തലപ്പത്തിരിക്കുന്ന കക്ഷി ഇടയ്ക്കിടെ പലതും പറയുന്നു. അത് ഇടയ്ക്കൊക്കെ സര്‍ക്കാര്‍ നയത്തിനു വിരുദ്ധമാണെന്നും ചിലര്‍ പറയുന്നു. ഉദ്യോഗസ്ഥരെ നിയന്ത്രിക്കുവാ‍ന്‍ ശേഷിയില്ലേ?

ഷൈജൻ കാക്കര said...

പാകിസ്ഥാനെതിരെ കളിച്ചിരുന്നപ്പോൾ അസാമാന്യപ്രകടനം നടത്തിയത്‌ പരിഗണിച്ച്‌ 2008 ൽ കപിൽ ദേവിന്‌ ഓണററി ലെഫ്റ്റ്നന്റ് കേണൽ പദവി ടെറിറ്റോറിയൽ ആർമിയിൽ കൊടുത്തിരുന്നു... അസംബദ്ധ നാടകം മുന്നേ തുടങ്ങി...

ബാൽ താക്കറെയുടെ പ്രാദേശിക വാദത്തെ അവഗണിച്ച്‌ ഇന്ത്യൻ ദേശീയത ഉയർത്തിപിടിക്കുകയും... പാകിസ്ഥനെതിരേയും ബംഗ്ലാദേശിനെതിരേയും സെഞ്ചുറികൾ നേടിയിട്ടുള്ള സച്ചിൻ ടെണ്ടുൽക്കർക്ക്‌ എയർഫോർസിൽ ഓണററി ഗ്രൂപ്പ്‌ ക്യാപ്റ്റൻ പദവിയും 2010 ൽ നല്കി... അസംബദ്ധ നാടകം തുടരുന്നു...

പോസ്റ്റിൽ പറയുന്നത്‌ പോലെ മേജർ മോഹൻ ലാൽ അല്ല... ലെഫ്റ്റ്നന്റ് കേണൽ മോഹൻ ലാൽ...

പാര്‍ത്ഥന്‍ said...

ബച്ചന്റെ ഒരു ഫ്ലക്സും പത്രത്തിലെ പരസ്യവും (ഫ്രീയായിട്ട്) കണ്ടതുകൊണ്ടുള്ള മുറുമുറുപ്പ് മുസ്ലീം വിരുദ്ധ ചേരിയിലേക്ക് പാകപ്പെടുത്തിയ വൈഭവം ഇഷ്ടപ്പെട്ടു.

വാക്കേറുകള്‍ said...

ബച്ചന്‍ എന്താ ചന്ദനമോ, സ്വര്‍ണ്ണമോ, സ്പിരിറ്റോ അതും അല്ലെങ്കില്‍ വേറെ വല്ല സാധനമാണോ ഒളിച്ചു കടത്തുവാന്‍?വെണ്ടക്കകൊണ്ട് കോഴിബിരിയാണി ഉണ്ടാക്കുന്നതെങ്ങിനെ എന്ന് കാണിക്കുന്നുണ്ട്.
എന്തായാലും നിര്‍ദ്ദോഷമായ ഒരു സംഭവത്തെ എങ്ങിനെ വര്‍ഗ്ഗീയപ്രീണമാക്കി വളച്ചെടുക്കാം എന്ന് മനസ്സിലായല്ലോ? ഇതു തന്നെ ആകണം കലാപം കഴിഞ്ഞ ഗുജറാത്തിനെ പറ്റിയും പറയുന്നതെങ്കിലോ. ഇമ്മളാരും അവിടെ പോയി നോക്കീട്ടില്ലല്ലോ? ധെഹല്‍ക്ക വായിച്ചുള്ള അറിവല്ലേ.. ഗീബത്സിച്ചായന്റെ ശിഷ്യഗണത്തില്‍ പെടുമോ ഇദ്യേഹവും എന്നൊരു സന്ദേഹം.

<<<<>>>>

അങ്ങ്ട് ചെല്ലാന്‍ പറഞ്ഞിട്ടുണ്ട് കുടുമ്പാസൂത്രണത്തിനു. ജിപി സാറ് ഇതൊന്നും ശ്രദ്ധിക്കില്ലെന്റെ ചങ്ങായീ. ഇതൊക്കെ പാവങ്ങള്‍ടെ അടുത്ത് നടക്കും. പണക്കാരും പ്രതാപികളും സര്‍വ്വോപരി വോട്ടുബാങ്കുമായ ആള്‍ക്കാര്‍ക്ക് എന്തുമാകാലോ എത്ര കുട്യോളും ആകാലോ?


സന്ദീപ് ജി. വാര്യരേ ഒഴിവുള്ളപ്പോള്‍ പത്തുര്‍പ്യ അടച്ച് കുട്യോള്‍ടെ കണക്കൊന്ന് ഒന്ന് വാങ്ങി വായ്ക്ക്. ഇമ്മാതിരി ഉളുപ്പില്ലാത്ത കാര്യങ്ങള്‍ എഴുന്നള്ളിക്കുന്നോര്‍ടെ അടുത്തേക്ക് ആ കണക്കൊക്കെ ഒന്ന് ഇട്ടോട്ക്ക്... യുവമോര്‍ച്ചാന്നു പറഞ്ഞ് നടന്നാല്‍ പോരാ നാട്ടില്‍ നടക്കണതൊക്കെ ഒന്ന് അറിയണ്ടെ.

Sandeep.G.Varier said...

ജി.പി സാര്‍ എന്റെ നാട്ടുകാരനാണ്. നേരിട്ട് പരിചയപ്പെട്ടിട്ടില്ലെന്നു മാത്രം. അദ്ദേഹവുമായി നേരിട്ട് പരിചയപ്പെടണമുണ്ട് എന്നു പറഞ്ഞതിന് മറ്റൊരു അര്‍ത്ഥവുമില്ല.