Monday, August 3, 2015

ആസക്തിയെ പിടിച്ചു കെട്ടുമ്പോള്‍ - കമിതാക്കള്‍ക്കും മലയാള സിനിമക്കുമിടയില്‍ 13 തട്ടത്തിന്‍ മറയത്ത്‌



അതീവ ഗുരുതരവും വര്‍ഗീയവുമായ ഒറ്റപ്പെടുത്തലുകള്‍ക്ക്‌ കേരളത്തിലെയും ഇന്ത്യയിലെയും മുസ്ലിം സമുദായം വിധേയമാകുന്ന സന്ദര്‍ഭത്തില്‍ വ്യവഹരിക്കപ്പെടുന്ന തട്ടത്തിന്‍ മറയത്ത്‌(2012/വിനീത്‌ ശ്രീനിവാസന്‍) മാതൃകയിലുള്ള പ്രണയം/പ്രണയതടസ്സം/വിഘാതം നീക്കല്‍/പ്രണയവിജയം എന്ന ആഖ്യാനം എന്തെന്തു ഫലങ്ങളാണ്‌ കേരളീയ സമൂഹത്തിലും മലയാള സിനിമയിലും ഉണ്ടാക്കുക എന്ന്‌ ആലോചിക്കേണ്ട ബാധ്യത അന്ന്‌ അവഗണിക്കപ്പെട്ടു. വിനോദ്‌ നായര്‍(നിവിന്‍ പോളി) എന്ന കാമുകാവതാരത്തിന്റെ കഥാപാത്രവത്‌ക്കരണം കുറെക്കൂടി സൂക്ഷ്‌മമായി വിശകലനം ചെയ്‌തു നോക്കുക. മുസ്ലിം പെണ്‍കുട്ടികളുടെ തട്ടമിടലിനെയും പര്‍ദാധാരണത്തെ തന്നെയും സഹിഷ്‌ണുതയോടെ മാത്രമല്ല, അനുഭാവത്തോടെയും ആരാധനയോടെയും രക്ഷാകര്‍തൃത്വത്തോടെയും പരിഗണിക്കുന്ന ഒരു വിശാലകാമുകഹൃദയവും സൗന്ദര്യാരാധകനുമാണിയാള്‍. അതേ സമയം, സമുദായത്തിനകത്തു തന്നെയുള്ള അബ്‌ദു(അജു വര്‍ഗീസ്‌) പര്‍ദയെയും തട്ടമിടലിനെയും രൂക്ഷമായി പരിഹസിക്കുകയും സമുദായത്തിനു മേല്‍ ആരോപണമായി വന്നു നിറയുന്ന സദാചാരപോലീസിനെതിരെ മെയ്‌ക്കരുത്തോടെ ചെറുത്തു നില്‍ക്കുകയും ചെയ്യുന്നുണ്ട്‌. പയ്യന്നൂര്‍ കോളേജില്‍ നടക്കുന്ന കണ്ണൂര്‍ സര്‍വകലാശാലാ കലോത്സവവേളയില്‍ അവളെ അനുഗമിച്ചെത്തുന്ന വിനോദ്‌ ഒപ്പമുള്ള അബ്‌ദുവിനോട്‌ ചോദിക്കുന്നു: ഓള്‌ എന്നെ നോക്കി ചിരിച്ചില്ലേടാ? ആകെ അഞ്ചര ഇഞ്ച്‌ മാത്രം പുറത്തു വരുന്ന ശരീരഭാഗത്തു നിന്ന്‌ ഞാനെന്തു കണ്ടു പിടിക്കാനാണ്‌? 

പെണ്ണ്‌ കറുത്ത വസ്‌ത്രം കൊണ്ട്‌ മൂടിവെക്കേണ്ടത്‌ സ്വപ്‌നങ്ങളല്ല, അവളുടെ പരിശുദ്ധിയാണ്‌ എന്നൊക്കെയുള്ള ആദര്‍ശവത്‌ക്കരണങ്ങള്‍ക്കും സ്‌ത്രീ വേഷധാരണത്തെ വിധേയമാക്കുന്ന ഈ സിനിമ എല്ലാ അര്‍ത്ഥത്തിലും സ്‌ത്രീ വിരുദ്ധമാണെന്നതും എടുത്തു പറയേണ്ടതുണ്ട്‌. സ്‌ത്രീകളുടെ സ്വാതന്ത്ര്യം, സ്വാശ്രയത്വം, പുരോഗമനേഛ എന്നിവയൊക്കെ സ്വന്തം കാലില്‍ നില്‌ക്കാനുള്ള പ്രേരണകളും അഭിവാഞ്‌ഛകളുമല്ലെന്നും എവിടെ നിന്നോ കടന്നു വന്ന ഒരു ഒലിപ്പിക്കലുകാരന്റെ കൂടെ കൂടി അവനെ ആലിംഗനം ചെയ്യുന്നതാണെന്നുമുള്ള വാദമാണ്‌ ചിത്രത്തിലുയര്‍ന്നു നില്‍ക്കുന്നത്‌. തട്ടമിട്ട പെണ്ണിന്റെ മുഖചൈതന്യത്തെക്കുറിച്ച്‌ വാചാലനാകുന്ന കാമുകന്റെ ധാരണകള്‍, അവളെ പുരുഷനിര്‍മിതമായ വസ്‌ത്രധാരണശീലത്തിനകത്ത്‌ കുടുക്കിയിട്ട്‌ രക്ഷിക്കുന്ന മനോഭാവത്തിന്റെ പ്രദര്‍ശനമാണ്‌. 


നിരവധി പ്രണയങ്ങള്‍ക്കു ശേഷമാണ്‌ അവന്‍ ഈ തട്ടമിട്ടവളിലെത്തുന്നതെന്നും, അവന്റെ അകമ്പടിക്കാരനായ അബ്‌ദു ഒരേ സമയം അഞ്ചു, നിഞ്ചു, മഞ്ചു എന്നിവരോടൊക്കെ സല്ലപിക്കുന്നവനാണെന്നും സ്ഥാപിക്കുന്നുണ്ട്‌. ഇത്തരം പുരുഷകേസരിത്വങ്ങള്‍ക്കു പകരം; പുരുഷവര്‍ഗം കല്‍പിച്ചു നല്‍കിയിരിക്കുന്ന വസ്‌ത്ര കല്‍പനകളിലും സുരക്ഷിത പ്രണയ-വിവാഹ-കുടുംബ വ്യവസ്ഥക്കകത്തും ഒതുങ്ങിനില്‍ക്കുകയാണ്‌ സ്‌ത്രീ ചെയ്യേണ്ടത്‌ എന്ന ഉപദേശമാണ്‌ പൊതുബോധനിര്‍മിതിക്കായി ചിത്രം മുന്നോട്ടു വെക്കുന്നത്‌. 
#thattathinmarayathu #desire #love #malayalacinema #dresscode

3 comments:

Rajesh said...

Just wondering, Sir, did this movie really deserve to get such a post in a kind of study you are making?

From looking at your order of movie, am afraid, you have missed Ore Kadal. Hopefully it is coming.

സുധി അറയ്ക്കൽ said...

ഇത്രയ്ക്കൊക്കെ കൽപിച്ചുകൂട്ടേണ്ടതുണ്ടോ???

Unknown said...
This comment has been removed by a blog administrator.