Tuesday, August 18, 2009

വിശ്വാസത്തിന്റെ ശിരോരേഖകള്‍

അഭിനേതാവിന്റെ സര്‍ഗാത്മക വ്യക്തിത്വം ഏതു സത്തയെയാണ് ആന്തരീകരിക്കുന്നത്? നടന്‍ എന്നത് സംവിധായകന്റെ/സ്രഷ്ടാവിന്റെ വെറും ഒരടിമ മാത്രമല്ലേ? ഈ അടിമപ്പണിയില്‍ നിന്നുപരിയായി ഒരഭിനേതാവ് ചലിക്കുന്നുണ്ടെങ്കില്‍ അത് കലാവതരണത്തിന്റെ അച്ചടക്കത്തെ അതിലംഘിക്കലാകില്ലേ? ഉത്തരങ്ങള്‍ കൃത്യമല്ലാത്ത ഇത്തരം നിരവധി അടിസ്ഥാന പ്രഹേളികകളുടെ വൈരുദ്ധ്യങ്ങളും സങ്കീര്‍ണതകളുമാണ് യഥാര്‍ത്ഥത്തില്‍ കലയുടെ സൌന്ദര്യത്തെ പ്രവചനാതീതമാക്കുന്നത് എന്നതാണ് വസ്‌തുത.

നടന്റെ ആത്മവ്യക്തിത്വത്തെ തുടച്ചു മായിച്ച് അല്ലെങ്കില്‍ ഉടച്ചു വാര്‍ത്താണ് ഒരു കഥാപാത്രത്തെ താല്‍ക്കാലികമായെങ്കില്‍ താല്‍ക്കാലികമായി സൃഷ്‌ടിച്ചെടുക്കുന്നത്. എന്നാല്‍ കേവലം ഓര്‍മ മാത്രമായിത്തീരുന്ന ഭൌതിക ശരീരത്തെക്കാളും അതിന്റെ ചലനങ്ങളെക്കാളും അനശ്വരമായിത്തീരുന്നത് ഈ പരകായപ്രവേശങ്ങളാണ് എന്ന തിരിച്ചറിവ് എത്രമാത്രം വിസ്‌മയകരമാണ് !

അകാലത്തില്‍ നമ്മെ വിട്ടു പിരിഞ്ഞ മുരളിയുടെ വ്യക്തിത്വത്തെയും അടയാളങ്ങളെയും നടനവൈചിത്ര്യങ്ങളെയും സമന്വയിപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഈ നിലവിട്ട ചിന്തകള്‍ ആലോചനയിലേക്ക് കടന്നു വരുന്നത്. ചന്ദനം ചാലിച്ച പൊട്ടും അതിനുള്ളിലൊരു കുങ്കുമക്കുറിയും നെറ്റിയില്‍ സ്ഥിരം ചാര്‍ത്തി ഞാനൊരു കമ്യൂണിസ്‌റ്റാണെന്ന് നെഞ്ചു വിരിച്ച് ആണയിടുന്ന ഈ വ്യക്തിത്വത്തെ നിര്‍ധാരണം ചെയ്യുന്നതെങ്ങനെയെന്ന് നടപ്പു നേര്‍രേഖാ വിമര്‍ശനപടുക്കള്‍ തല പുകഞ്ഞ് ആലോചിച്ചിട്ടുണ്ടാകും. എന്തുകൊണ്ടോ അതൊന്നും വെളിപ്പെടുത്താന്‍ ആരും തയ്യാറായിട്ടില്ല എന്ന കൌതുകകരമായ മൌനവും ഒരു സമസ്യ തന്നെ.

മതവും മാര്‍ക്സിസ്‌റ്റുകളും തമ്മിലുള്ള സംവാദം/തൊട്ടുകൂടായ്‌മ എന്ന വിവാദവിഷയവും ഈ വ്യക്തി ചിഹ്നത്തെ വെച്ച് നട്ടുപിടിപ്പിക്കാവുന്നതാണ്. പുരോഗമനകല എന്നത് രൂപപരമായും സൌന്ദര്യപരമായും തരംതാണതായിരിക്കണമെന്ന രണ്ടു പക്ഷത്തിന്റെയും അലിഖിത ധാരണയും ഇത്തരമൊരു കുഴഞ്ഞ വ്യക്തി രാഷ്ട്രീയ പ്രശ്‌നത്തിനുമുമ്പില്‍ അലസിപ്പോവുന്നു.

മതവിശ്വാസികളെയും ഈശ്വരവിശ്വാസികളെയും കമ്യൂണിസ്റ്റ് പാര്‍ടിയില്‍ നിന്നകറ്റി പാര്‍ടിയെ ശുദ്ധീകരിക്കാന്‍ വെമ്പല്‍ കൂട്ടുന്ന യാന്ത്രികവാദികള്‍ക്കു മുമ്പില്‍ ഒരു മറയുമില്ലാതെ മുരളി, കുറി; ധ്യാനം; ആത്മീയ ഭാഷണങ്ങള്‍ എന്നീ പ്രകട ഹൈന്ദവ ചിഹ്നങ്ങളുമണിഞ്ഞ് സഖാവ് മുരളിയായി തെളിഞ്ഞു വന്നതെങ്ങനെ എന്ന പ്രഹേളികയിലേക്ക് തിരിച്ചു വരുക.

മൂകാംബിക ക്ഷേത്രത്തിലേക്ക് തീവണ്ടിപ്പാളത്തിലൂടെ നടന്നു പോയത് പുരോഗമനസാഹിത്യകാരനായ ചെറുകാട് തന്റെ ആത്മകഥയായ ജീവിതപ്പാതയില്‍ വിവരിക്കുന്നുണ്ട്. കറകളഞ്ഞ പാര്‍ടിസാനായിരുന്ന അദ്ദേഹം ജീവിതാന്ത്യം വരെയും പാര്‍ടിക്കൂറും ഈശ്വരവിശ്വാസവും ഒരേ പോലെ നിലനിര്‍ത്തി. നിലനിര്‍ത്തി എന്നു മാത്രമല്ല ഈ 'വൈരുദ്ധ്യം' തുറന്നു സമ്മതിക്കുകയും ചെയ്‌തിരുന്നു. മനസ്സു തുറന്നു കാണിക്കും വിധം സത്യസന്ധനായിരുന്ന ചെറുകാടിനെപ്പോലെ സങ്കോചമൊന്നുമില്ലാതെ (അഥവാ ആത്മാര്‍ത്ഥമായതും ഇരട്ടത്താപ്പല്ലാത്തതുമായ സങ്കോചത്തോടെ) മുരളി തന്റെ വ്യക്തിതത്തിലെ സവിശേഷതകളെ തുറന്നു പ്രകടിപ്പിച്ചു.

മുരളിയുടെ മനസ്സിനെ പ്രദര്‍ശിപ്പിക്കുന്ന ഈ അടയാളങ്ങള്‍ ഏതു ചരിത്രസന്ദര്‍ഭത്തിലെ മലയാളിയെയാണ് അഭിമുഖീകരിക്കുന്നത് എന്നത് നിര്‍ണായകമായ ഒരു പ്രശ്‌നമാണ്. ജാതിനവീകരണവും മിശ്രവിവാഹവും മിശ്രഭോജനവും ശ്രീനാരായണപ്രസ്ഥാനവും ദേശീയ സ്വാതന്ത്ര്യ സമരവും ഐക്യ കേരളപ്പിറവിയും കമ്യൂണിസ്റ്റ് പാര്‍ടിയും തൊഴിലാളി-കര്‍ഷക പ്രസ്ഥാനവും ഭൂപരിഷ്‌ക്കരണവും സാര്‍വത്രിക സാക്ഷരതയും പ്രവാസവും എല്ലാം ചേര്‍ന്ന് രൂപപ്പെടുത്തിയെടുത്ത ആധുനിക കേരളം എഴുപതുകളിലെ തീവ്രവാദ 'വസന്ത'വും കടന്ന് മത-സാമുദായിക സ്വത്വങ്ങളുടെ പരിഷ്‌ക്കരിച്ച രണ്ടാം വരവിനെത്തുടര്‍ന്ന് പിന്തിരിഞ്ഞു നടന്നു തുടങ്ങിയ കാലം. എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും സിനിമ തന്നെയായിരുന്നു ഈ പുനരാഗമനത്തിന്റെ മുഖ്യമായ അടയാളങ്ങള്‍ നെറ്റിയിലെടുത്തണിഞ്ഞത്. നിസ്‌ക്കാരത്തഴമ്പും ചന്ദന/കുങ്കുമക്കുറിയും കഥാപാത്രങ്ങളെയും അവരുടെ ഉള്ളിലിരുപ്പുകളെയും തിരിച്ചറിയാനുള്ള ലളിത മാര്‍ഗങ്ങളായി പരക്കെ പ്രത്യക്ഷപ്പെട്ടു. അറുപതുകളിലും എഴുപതുകളിലും അപരിഷ്‌കൃതമായി കരുതപ്പെട്ടിരുന്ന ഈ ചിഹ്നങ്ങളെ സൌന്ദര്യത്തിന്റെയും സ്വത്വത്തിന്റെയും വാഹനങ്ങളായി വാഴ്ത്തപ്പെട്ടത് സുഗമമായിട്ടായിരുന്നു. ബഹളമുണ്ടാക്കിയവരും സംശയമുന്നയിച്ചവരും പരിഹസിക്കപ്പെട്ടു. എന്നാല്‍ മുന്‍കാലത്ത് (ഏറെക്കൂറെ ഇക്കാലത്തും) പാട്ടില്ലാത്ത സിനിമ കലാമൂല്യമുള്ള സിനിമയായി സ്വാഭാവികമായി കരുതപ്പെട്ടിരുന്നതു പോലെ ഇത്തരം പ്രകടമായ അടയാളങ്ങളൊന്നും അണിയാത്തവര്‍ അതുകൊണ്ടു മാത്രം പുരോഗമനകാരികളായി തെറ്റിദ്ധരിക്കപ്പെട്ടു. ഏറ്റവും കൌതുകകരമായ കാര്യം മുരളിയെ ഇത്തരം പ്രകട ഹിന്ദു തീവ്രവാദ വേഷങ്ങളിലധികമൊന്നും കണ്ടിട്ടില്ല എന്നതാണ്. ഈ ഹിന്ദു ബാക്‌ലാഷിനെക്കുറിച്ച് ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തോട് ചോദിക്കുകയുണ്ടായി. വളരെ നിസ്സംഗതയോടെയാണ് അദ്ദേഹം അതിനോട് പ്രതികരിച്ചത്. സംസ്‌കൃത സാഹിത്യം, പുരാണം, ഹിന്ദു ആത്മീയത എന്നീ കാര്യങ്ങളിലൊക്കെ താന്‍ ആര്‍ജിച്ച ജ്ഞാനപദ്ധതിയെ ന്യായീകരിക്കുന്നതല്ല ഈ ആക്രോശങ്ങളും അക്രമങ്ങളും അതിന്റെ സര്‍വസമ്മതസമാഹരണം ഉദ്ദേശിച്ചുള്ള കലാ-ചലച്ചിത്ര വ്യാജ നിര്‍മിതികളും എന്ന ബോധമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. അതു കൊണ്ടു തന്നെ, ഇടതുപക്ഷ വിമര്‍ശകര്‍ കടുത്ത ഭാഷ ഉപയോഗിച്ച് ഇത്തരം സിനിമകള്‍ക്കെതിരെ രംഗത്തു വന്നതിലും അദ്ദേഹം ആവേശം കൊണ്ടില്ല.

കേരളത്തിലെ ഇടതുപക്ഷം ഇതിനകം നിരവധി തവണ അധികാരത്തിലെത്തിയ ഒരു മുഖ്യധാരാശക്തിയായി പരിണമിച്ചു കഴിഞ്ഞിരുന്നു. കോണ്‍ഗ്രസിനെയെന്നതു പോലെ ഇടതുപക്ഷത്തെയും, സവര്‍ണര്‍ക്കും മൃദുഹിന്ദുത്വവാദികള്‍ക്കും തങ്ങളുടെ അധീശത്വം നിലനിര്‍ത്താനുള്ള ഒരു ചാലക/വാഹക ശക്തിയായി ഇഷ്‌ടം പോലെ ഉപയോഗിക്കാന്‍ തക്കവണ്ണം ബ്രാഹ്മണാധിപത്യ പൊതുബോധവും പുരോഗമന/ഇടതുപക്ഷ ശക്തികളുടെ പ്രദര്‍ശനാത്മക മുഖ്യധാരയും തമ്മില്‍ വേണ്ടതിലധികം കൊടുക്കല്‍ വാങ്ങലുകള്‍ നടന്നുകഴിഞ്ഞിരുന്നു. സെക്കുലറിസം, ഉദാര ജനാധിപത്യം, മതസഹിഷ്‌ണുത എന്നീ സ്വാഗതാര്‍ഹമായ അവബോധങ്ങളൊക്കെയും ബ്രാഹ്മണാധികാര പൊതുബോധത്തിന്റെ മാറ്റപ്പേരു മാത്രമായി പരിമിതപ്പെട്ടു. മുരളി തന്നെ ഒരു പാര്‍ടി സാംസ്‌ക്കാരിക സമ്മേളനത്തില്‍ സംസാരിച്ചതോര്‍ക്കുന്നു; 'കുട്ടിക്കാലത്ത് സംസ്‌കൃതം പഠിക്കാന്‍ കഴിയാഞ്ഞത് വലിയ ഒരു സങ്കടമായിട്ടാണ് താന്‍ കണക്കാക്കുന്നതെന്ന് '. ഈ സങ്കടത്തെപ്പോലെ തന്നെ പരസ്യമാണ് അദ്ദേഹത്തിന്റെ നെറ്റിക്കുറിയും എന്നത് സത്യസന്ധതയെക്കുറിക്കുന്നു.

എന്നാല്‍ പ്രഖ്യാപിത വിപ്ളവകാരികളും കറകളഞ്ഞ കമ്യൂണിസ്റ്റുകളുമായി സ്വയം നടിക്കുന്ന പലരും ഇത്തരം വിശ്വാസ വികാരങ്ങളും അഭിപ്രായങ്ങളും മസ്സിനുള്ളില്‍ മറച്ചുവെക്കാന്‍ പണിപ്പെട്ട് സ്വയം സൃഷ്‌ടിച്ച സമ്മര്‍ദങ്ങളുമായി മേനി നടിച്ചു കഴിയുന്നവരാണ് എന്നത് വലിയ ഒരു തമാശയാണ്. ഇവരുടെ ഉള്ളുകള്ളികള്‍ വെളിച്ചത്താവുന്ന നിരവധി സംഭവങ്ങളും വസ്‌തുതകളും അവരുടെ വ്യക്തിജീവിതവും അഭിപ്രായങ്ങളും അടുത്തറിയുന്നവര്‍ പലപ്പോഴും തിരിച്ചറിയാറുണ്ട്. അത്തരം തിരിച്ചറിവുകള്‍ സൃഹൃദ് സദസ്സുകളിലും മറ്റും പങ്കുവെച്ച് പരദൂഷണതൃപ്‌തിയടയുകയാണ് മിക്കവരുടേയും പതിവ്. അത്തരം ഹിപ്പോക്രാറ്റുകളെയും ഇരട്ടത്താപ്പുകാരെയും അപേക്ഷിച്ച്, പരസ്പര വിരുദ്ധമെന്ന് ലളിതവത്കൃത പൊതുബോധവും പരസ്‌പരപൂരകമെന്ന് സ്വന്തം മനസ്സാക്ഷിയും സാക്ഷ്യപ്പെടുത്തുന്ന ഇത്തരം ബഹുസ്വരതയും വിശ്വാസവൈവിദ്ധ്യങ്ങളും കൂടെക്കൊണ്ടു നടക്കുന്ന മുരളിയും ചെറുകാടുമാണ് കൂടുതല്‍ സത്യസന്ധരും ആത്മാര്‍ത്ഥതയുമുള്ളവരുമെന്ന് ആലോചിച്ചാല്‍ ബോധ്യപ്പെടും.

നെറ്റിക്കുറി കൊണ്ടു മാത്രം ഒരാളെ വര്‍ഗീയവാദിയും അപകടകാരിയുമായി എഴുതിത്തള്ളുന്ന ലളിതവല്‍ക്കരണം സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ വസ്‌തുനിഷ്ഠമായി അപഗ്രഥിക്കാനുള്ള ശേഷി ഇടതുപക്ഷ നിരീക്ഷണത്തിന് നഷ്‌ടപ്പെടുത്തുമെന്ന തിരിച്ചറിവ് സ്വയം വിമര്‍ശനപരമായിത്തന്നെ ഈ ഘട്ടത്തില്‍ സമ്മതിക്കാവുന്നതാണ്.

മുരളിയുടെ നെറ്റിക്കുറിയും വിശ്വാസപ്രകടനങ്ങളും ഏറ്റവും ഉദാത്തവും സ്വാഗതാര്‍ഹവുമാണെന്ന് സ്ഥാപിച്ചുറപ്പിക്കാനല്ല ഈ കുറിപ്പെഴുതുന്നത്. പാമ്പ് ഉറയൂരുന്നതുപോലെ ഓരോ വേഷവും അഴിച്ച് വീണ്ടും സ്വത്വത്തിലേക്ക് മടങ്ങിപ്പോകുന്ന നടന്റെ ആത്മസംഘര്‍ഷം സ്വത്വ ചിഹ്നങ്ങളെ കൂടുതല്‍ പ്രകടനാത്മകമാക്കാനും ആശ്രയിക്കാനും പ്രേരിപ്പിക്കുന്നുണ്ടാകും. അതോടൊപ്പം, സമുദായരൂപീകരണത്തിന്റെ ചരിത്രപരമായ ഗതിവിഗതികളെ കണക്കിലെടുക്കാതെ, സിദ്ധാന്തം ഇങ്ങനെയായതുകൊണ്ട് സമൂഹവും ഇങ്ങനെയായിരിക്കണമെന്ന് ബലം പിടിക്കുന്ന വരട്ടുതത്വക്കാരുടെ പ്രവണത വീണ്ടും പ്രബലമായിക്കഴിഞ്ഞ ഇക്കാലത്ത്, സത്യസന്ധതയും ആത്മാര്‍ത്ഥതയും വെളിപ്പെടുന്ന ഇത്തരമൊരു വ്യക്തിത്വത്തെ മുന്‍വിധികളേതുമില്ലാതെ പരിചയപ്പെടാനും അഭിമുഖീകരിക്കാനും സാധിച്ചു എന്നതിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നു എന്നു മാത്രം.

6 comments:

Anonymous said...

സവർണരായ കമ്യൂണിസ്റ്റുകൾ പൊതുവിൽ വിശ്വാസവും കമ്യൂനിസവും ഒരുമിച്ചുകൊണ്ടുപോകുന്നതിൽ മിടുക്കരാണ്. പുറമേ ഭൌതികവാദികളായി നടിക്കുമ്പോഴും വീട്ടിലെ അംഗങ്ങളെ മുഴുക്കെ വിശ്വാസികളായി നിർത്തുന്ന ആ തന്ത്രം അവർണ കമ്യൂണിസ്റ്റുകൾക്ക് അങ്ങനെ പയറ്റാനറിയില്ല. ഇപ്പോൾ ആ സ്ഥിതിക്കും മാറ്റം വരുന്നുണ്ട്; അച്ചുതാനന്ദൻ സഖാവിന്റെ മകൻ തികഞ്ഞ വിശ്വാസിയാണല്ലോ!
മുരളി നായർ ആയതിനാലും സിനിമ എന്ന സവർണാധിപത്യ മീഡിയയിലെ പ്രവർത്തകനായതിനാലൂം ഇന്ന് കമ്യൂണിസ്റ്റുകൾക്ക് അങ്ങനെയൊരു ലജ്ജയൊന്നും ഇല്ലാത്തതിനാലുമാണ് ഈ ‘സത്യസന്ധത’. എം എം മോനായിയും മറ്റൊരു എം എൽ എ(പേര് ഓർമിക്കുന്നില്പ;പോറ്റി എന്ന ജാതിപ്പേരുള്ള സ്ത്രീയാണ്) യും ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത് വല്ല പ്രശ്നവും അവർക്കുണ്ടാക്കിയോ?
സി പി എം കാരനായതിനാൽ ജി പി രാമചന്ദ്രനും കെ എന്നിനും മറ്റും ഇങ്ങനെ സിദ്ധാന്തം ചമയ്ക്കേണ്ടിവരുന്ന ഗതികേട്....

chithrakaran:ചിത്രകാരന്‍ said...

ഇടതു പക്ഷ പ്രസ്ഥാനത്തിന്റേയും, ശ്രീനാരായണ പ്രസ്ഥാനത്തിന്റേയും അസ്ഥിപോലും സവര്‍ണ്ണ സംസ്ക്കാരത്തില്‍ അലിഞ്ഞ് ഇല്ലാതായിക്കഴിഞ്ഞു.
ഇനി അതിനു യുക്തമായ ന്യായീകരണങ്ങള്‍ ചമക്കാന്‍
സിനിമ-നാടക രംഗത്തെ ചാന്തുപൊട്ടുകളെ കൂടി കമ്മ്യൂണിസ്റ്റ്
പുണ്ണ്യാളന്മാരായി പ്രഖ്യാപിക്കാം !!!
അസ്സലായിരിക്കുണുട്ട്വോ...:)
എന്തടെ ഇതൊക്കെ ?

Vinodkumar Thallasseri said...

ജാതി മത പ്രസ്ഥാനങ്ങളേയും അവയോടുള്ള സമീപനങ്ങളേയും നിര്‍വചിക്കുന്നതില്‍ ഇടതുപക്ഷത്തിനുള്ള കണ്‍ഫ്യൂഷ്യന്‍ വളരെ പ്രകടമാണ്‌. അത്‌ അവര്‍ അംഗീകരിക്കില്ലെങ്കില്‍കൂടി.

ഈ കണ്‍ഫ്യൂഷ്യനില്‍നിന്നാണ്‌ അവരോടുള്ള കൊടുക്കല്‍ വാങ്ങലുകള്‍ പലപ്പോഴും പ്രീണനങ്ങളില്‍ അവസാനിക്കുന്നത്‌. ഇവയാവട്ടെ കൊണ്‍ഗ്രസ്സ്‌ വളരെ പണ്ടേ പയറ്റിയതുമാണ്‌. കോണ്‍ഗ്രസ്സ്‌ അത്‌ ഭൂരിപക്ഷത്തോടും ന്യൂനപക്ഷത്തോടും ഒരേ പോലെ പയറ്റിയെങ്കില്‍, ഇടതുപക്ഷം ഇനിയും ഭൂരിപക്ഷതേക്കെത്തിയിട്ടില്ല എന്നു മാത്രം. ഒരു തരം ആര്‍. എസ്‌. എസ്‌ സ്റ്റിഗ്മ കാരണം മാത്രമാണ്‌ അത്‌.

ഈ തിരഞ്ഞെടുപ്പില്‍ ഇതിണ്റ്റെ അടിയൊഴുക്കുകള്‍ ഉണ്ടാക്കിയ മാറ്റം ഇടതുപക്ഷം മനസ്സിലാക്കിയ്തായി അറിവില്ല. പ്രത്യേകിച്ചും വടകരയും കണ്ണൂരും. മലപ്പുറം ജില്ലയിലാകട്ടെ, ഇതിണ്റ്റെ ഫലം അനുഭവിക്കുമ്പോഴും അതൊരു കെണി മാത്രമാണെന്ന്‌ അവരിലെ ഭൂരിപക്ഷം മനസ്സിലാക്കിയെന്ന്‌ മാത്രം.

ജീ. പി യുടെ ലേഖനം മുരളിയെക്കുറിച്ചുള്ളതാണെങ്കിലും ഇങ്ങനെയൊരു പ്രതികരണം വന്നുപോയി. മുരളിയുടേ വൈരുദ്ധ്യത്തിലെ സമന്വയം ഇതിന്‌ നിമിത്തമായി എന്നു പറയുന്നതാകും ശരി.

Bijoy said...

Dear Blogger

Happy onam to you. we are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://ulkazhcha.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediatly.

pls use the following format to link to us

Kerala

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

സുജനിക said...

മുരളി മഹാനായ ഒരു നടനെന്നകാര്യം ശരി.ബക്കിയിക്കെ തത്വചിന്താ കസർത്ത്..
മുരളിയെ മലയാളം എന്നും ഓർമ്മിക്കും.

ചാർ‌വാകൻ‌ said...

എഴുപതുകളുടെ രണ്ടാം പകുതി,ഇത്തരം കുറെ കലാകാരന്മാരേയും ,എഴുത്തുകാരേയും മലയാളത്തിനു സമ്മാനിച്ചു.കടമ്മനിട്ട,നരേന്ദ്രപ്രസാദ് തുടങ്ങിയവരുടെ കൂട്ടായ്മ രൂപപ്പെടുത്തിയവ്യക്തിത്വമാണ്‌ മുരളിയുടെ കൈമുതല്‍.എനിക്ക് അറിയാവുന്ന കുടും ബമാണ്` മുരളിയുടെ(ഭാര്യയുടെ അയല്‍വാസി),എന്റെ ജേഷ്ഠസഹോദരന്റെ സഹപ്രവര്‍ത്തകന്‍.(കേരള-യൂണിവേഴ്സിറ്റി).കമ്മ്യൂണിസ്റ്റുകാരന്‍ ഭൌതികവാദിയായിരിക്കണമെന്ന വാശി പാര്‍ട്ടി തുടരുന്നില്ല.ഉയര്‍ന്ന നേതാക്കള്‍ കുടുബത്തോടൊപ്പം അമ്പലത്തില്‍ പോയാല്‍കുഴപ്പമില്ലാതാകുകയും ,കീഴ്ഘടകത്തിലെ കീഴ്ജാതികളാണങ്കില്‍ കടുത്തനടപടി നേരിടെണ്ടിയും വരുന്ന സാഹചര്യത്തില്‍,മുരളിക്ക് ഒരിക്കലും ഹിന്ദുകുപ്പായം ഊരേണ്ടിവന്നില്ല.മുരളിയുടെ രാഷ്ട്രീയ ഗുരുവും ,അയല്‍വാസിയുമായ തടിയന്‍ ഗോപാലക്രിഷ്ണന്‍ പാര്‍ട്ടിക്കു പുറത്താണ്.ആലപ്പുഴയിലെ പാര്‍ട്ടിസ്ഥാനാര്‍തിയാകാന്‍ മുരളിക്കു തടസ്സമുണ്ടായതുമില്ല.നരേന്ദ്രപ്രസാദിന്റെ കാര്യവും ഇതുപോലാണ്‌.ജാതിവിഷയത്തില്‍ നരേന്ദ്രപ്രസാദിന്റെ നിലപാട് നമ്മള്‍ കണ്ടതാണ്.കടമ്മനിട്ടയുടെകാര്യവും തദൈവ.കുറത്തിയും കാട്ടാളനും നാടുമുഴുവന്‍ പാടിനട്ന്നകവി.നിയമസഭയില്‍ ആദിവാസിവിരുദ്ധ ബില്ലില്‍ ഓപ്പിടാന്‍ ഒരുമടിയും കാണിച്ചതായി അറിയില്ല.(ഗൌരിയമ്മ..മണ്ടി).എനിക്കുമനസ്സിലായത് ജാതിബോധം എത്രതൂത്തുകളഞ്ഞാലും ഇവരുടെ പുറകേവന്ന് പൂണ്ടടങ്കം പിടികൂടും .മുരളീയെന്ന നടനെ പൂര്‍ണ്ണമായും അം ഗീകരിക്കേണ്ടതുണ്ട്.മലയാള സിനിമയില്‍ മുരളിയര്‍ഹിക്കുന്ന വേഷം കിട്ടിയിട്ടില്ലന്നുകരുതുന്നയാളാണ്‌ ഞാന്‍.മലയാള സിനിമയുടെ വളര്‍ച്ചയില്ലായ്മയാണ്‌ കാരണം .