Wednesday, July 21, 2010

സ്വപ്നത്തില്‍ മറയുകയും തെളിയുകയും ചെയ്യുന്ന യാഥാര്‍ത്ഥ്യങ്ങള്‍

ചലച്ചിത്ര വിമര്‍ശനം എന്ന സംവാദാത്മക വ്യവഹാരം ആരെയാണ് അഭിസംബോധന ചെയ്യുന്നത് എന്നത് കുറെക്കാലമായി ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ചോദ്യങ്ങളിലൊന്നാണ്. ഒരു പ്രത്യേക ചലച്ചിത്രസൃഷ്ടിയെയോ കുറച്ചധികം ചലച്ചിത്ര സൃഷ്ടികളെയോ വിശകലനം ചെയ്യുന്നതിലൂടെ, ചലച്ചിത്രകാരനും അതിലൂടെ ചലച്ചിത്രവ്യവസായ/കലാസമൂഹത്തിനും മുമ്പില്‍ സമര്‍പ്പിക്കുന്ന ഒരു ആവലാതി ഹര്‍ജിയായി വിമര്‍ശനപ്രക്രിയയെ ചുരുക്കിക്കാണുന്നവരുണ്ട്. മറ്റു ചിലരാകട്ടെ, സിനിമാ പ്രേക്ഷകരുമായി ആശയവിനിമയത്തിലേര്‍പ്പെടുന്ന ഒരു ആധുനിക-ജനാധിപത്യ വ്യവസ്ഥയായി വിമര്‍ശനത്തെ 'വിപുലീകരിക്കുന്നു'. ഭൂരിഭാഗം സിനിമയും കച്ചവടവസ്തുക്കളായി വിപണനം ചെയ്യപ്പെടുന്ന സമകാലികാവസ്ഥയില്‍ കച്ചവടത്തെ വാണിജ്യ നിയമങ്ങളാല്‍ പരിഗണിക്കുന്നതിനു പകരം(അതിനെ അതായി തന്നെ കാണുക); ലാവണ്യബോധത്തിന്റെതോ പ്രത്യയശാസ്ത്രത്തിന്റെതോ ചരിത്രപരതയുടെതോ മനോ വിശ്ളേഷണശാസ്ത്രത്തിന്റെതോ നരവംശശാസ്ത്രത്തിന്റെതോ ലിംഗ പഠനങ്ങളുടേതോ സാഹിത്യ വിമര്‍ശനത്തിന്റെതോ ചിഹ്ന ശാസ്ത്രത്തിന്റെതോ ഭാഷാ പഠനങ്ങളുടെതോ സാമൂഹ്യവിമര്‍ശന പരികല്‍പനകളുടെതോ ആയ വിശകലനമാതൃകകളിലേക്കും പരിസരങ്ങളിലേക്കും അവയെ 'വലിച്ചിഴച്ചു' കൊണ്ടു വരുന്ന പുതിയ തലമുറ വിമര്‍ശകരുടെ ശല്യം സഹിക്കവയ്യാതായിട്ടുണ്ടെന്ന് സിനിമാക്കാര്‍ മാത്രമല്ല മറ്റ് നിരീക്ഷകരും വേവലാതിപ്പെടാറുണ്ട്. ഇതിനൊക്കെയിടയിലാണ് ഭാഷയെ സങ്കീര്‍ണമാക്കുന്നതിന്റെ ഉറക്കം കെടുത്തലുകള്‍. വെള്ളം പോലെ ലളിതമായ സിനിമയെ എന്തിനിവര്‍ ക്ളിഷ്ടമായ ഭാഷയിലൂടെ വ്യാഖ്യാനിച്ച് വായനക്കാരെ അങ്കലാപ്പിലാക്കുന്നു എന്നും ശുദ്ധാത്മാക്കള്‍ വ്യാകുലപ്പെടുന്നു. കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കുന്ന പ്രവര്‍ത്തനമായി ചലച്ചിത്രവിമര്‍ശനത്തെ ഈ വാദഗതിക്കാര്‍ തള്ളിക്കളയുകയും ചെയ്യുന്നു.

കഴിഞ്ഞ കാലങ്ങളില്‍ ചലച്ചിത്ര വിമര്‍ശനം നിര്‍വഹിച്ചതും നിര്‍വഹിക്കാന്‍ ശ്രമിച്ചതും നിര്‍വഹിക്കാതെ പോയതുമായ കൃത്യങ്ങളെന്തൊക്കെ എന്ന് കൂലങ്കഷമായി പരിശോധിക്കാന്‍ നമുക്ക് സാധിച്ചിട്ടില്ല. കേരളീയരുടെ കാഴ്ചാ/വിശകലന ബോധത്തില്‍ സിനിമ നടത്തിയിട്ടുള്ള തകിടം മറിച്ചിലുകളും അധികരണങ്ങളും കേരള/മലയാള സാമൂഹിക രൂപീകരണത്തെ എപ്രകാരമാണ് സ്വാധീനിച്ചിട്ടുള്ളതെന്ന് സൂക്ഷ്മമായും സമഗ്രമായും പരിശോധിക്കാന്‍ മാത്രം പക്വതയും വളര്‍ച്ചയും ചലച്ചിത്ര വിമര്‍ശനം സ്വായത്തമാക്കി വരുന്നതേ ഉള്ളൂ. കാലം, ചലനം, ജീവിതം, കല, സൌന്ദര്യം, രാഷ്ട്രീയം, ലൈംഗികത, കുടുംബം, നോട്ടം, വികാരം, വിചാരം, അധീശത്വം, വിധേയത്വം എന്നിങ്ങനെ നിരവധി മാനുഷിക ഘടകങ്ങളെ പഠിക്കാനും പരിശോധിക്കാനും വിശകലനം ചെയ്യാനും സിദ്ധാന്തീകരിക്കാനും സിനിമയുടെ മുഴുവന്‍ ചരിത്രവും വര്‍ത്തമാനവും ഭാവിയും വിമര്‍ശകര്‍ ലോകവ്യാപകമായി പ്രയോജനപ്പെടുത്തുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം നാം കാണാതെ പോകുകയും ചെയ്യുന്നു.

ബിംബപ്രതീകങ്ങളിലൂടെയും ചിഹ്നവല്‍ക്കരണങ്ങളിലൂടെയും സമൂഹത്തെ ഒരു ഭാഗത്ത് കെട്ടിപ്പടുക്കുകയും മറു ഭാഗത്ത് ഉടച്ചില്ലാതാക്കുകയും ചെയ്യുന്ന പ്രക്രിയകളാണ് സിനിമയിലൂടെ സാധിതമാകുന്നത്. സിനിമക്കകത്തെ ചലനങ്ങളിലേക്ക് നോട്ടം പതിപ്പിക്കാന്‍ പ്രേക്ഷകര്‍ക്ക് അജൈവവും അതിമാനുഷവുമായ കഴിവുകളുള്ള ഒരു കണ്ണ് അഥവാ കണ്ണുകള്‍ തന്നെ ലഭ്യമായിരിക്കുന്ന അവസ്ഥയാണ് സംജാതമായിട്ടുള്ളത്. അത് ഒരേ സമയം അജ്ഞാതമായ(അനോണിമസ്) ഒരു സുരക്ഷിതത്വത്തിലിരുന്ന് കാഴ്ചകള്‍ വീക്ഷിക്കാനും അതില്‍ അഭിരമിക്കാനുമുള്ള സാധ്യതകള്‍ കാണിക്ക് പ്രദാനം ചെയ്യുന്നു. അതോടൊപ്പം, സിനിമക്കകത്തെ കഥാപാത്രത്തിനോടും കഥാപാത്രങ്ങളോടും സാത്മ്യപ്പെട്ടുകൊണ്ട് ആഖ്യാനത്തെയും കാഴ്ചകളെയും ചലനങ്ങളെയും ആഗിരണം ചെയ്യാനുള്ള അധികശേഷിയും ലഭ്യമാക്കുന്നു. ചലച്ചിത്രകാരന്റെ പ്രത്യയശാസ്ത്രത്തിനുള്ളില്‍ തടവിലാക്കപ്പെടുന്ന പ്രേക്ഷണത്തെ സ്വതന്ത്രമെന്ന് തെറ്റിദ്ധരിക്കാനും കാണിക്ക് സാധിക്കുന്നു. സിനിമയുടെ (പില്‍ക്കാലത്ത് ടെലിവിഷന്റെയും) നിരന്തര സാന്നിദ്ധ്യത്തിലൂടെ മനുഷ്യരാകെ ക്യാമറാവബോധത്തി (ക്യാമറ കോണ്‍ഷ്യസ്നെസ്) ലകപ്പെട്ടിരിക്കുകയാണെന്ന നിരീക്ഷണം പ്രസക്തമാകുന്നത് ഈ പശ്ചാത്തലത്തിലാണ്. സിനിമക്കകത്തെ ക്ളോസപ്പുകള്‍ കാണിയുടെ ബോധത്തിലും അബോധത്തിലുമുള്ള ആസക്തിയും അത്ഭുതങ്ങളും പുറത്തെടുക്കുകയും ഉദ്ദീപിക്കുകയും ചെയ്യുന്നു. ആധുനിക സാമൂഹിക രൂപീകരണം എന്നത് സിനിമ കൂടി ഉള്‍പ്പെട്ട ഒന്നായി കഴിഞ്ഞ കാലത്ത് മാറിത്തീര്‍ന്നിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളുകയാണെങ്കില്‍, ചലച്ചിത്രവിമര്‍ശനം എന്നത് സാമൂഹിക വിമര്‍ശനവും അതുവഴി സാമൂഹിക നിര്‍മാണപ്രക്രിയയുമാണെന്ന പ്രാഥമിക സത്യം ബോധ്യപ്പെടുകയും ചെയ്യും.

സത്യന്‍ അന്തിക്കാട് അടക്കമുള്ള മലയാള മുഖ്യധാരാ സിനിമയിലെ തിരക്കുള്ള സംവിധായകര്‍ പൊതുവെ ചലച്ചിത്ര വിമര്‍ശനങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയും, അത്തരമൊരേര്‍പ്പാട് കേരളത്തിലും നടപ്പിലുണ്ടെന്ന കാര്യം തമസ്കരിക്കുകയുമാണ് പതിവ് എന്നതാണ് മുന്‍കാല അനുഭവം. അതില്‍ നിന്ന് വ്യത്യസ്തമായി കഥ തുടരുന്നു എന്ന സത്യന്‍ അന്തിക്കാട് സിനിമയെക്കുറിച്ചുള്ള എന്റെ ലേഖനത്തോട് അദ്ദേഹം പ്രതികരിച്ചു എന്നതില്‍ വിമര്‍ശനപ്രക്രിയയില്‍ രണ്ടു പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന ഒരാള്‍ എന്ന നിലക്ക് ഞാന്‍ അതീവസന്തുഷ്ടനാണ്. ജീവിതാനുഭവങ്ങളും സിനിമാനുഭവങ്ങളും ധാരാളമായുള്ള അദ്ദേഹത്തിന് വിമര്‍ശനാനുഭവങ്ങള്‍ കുറവാണെന്നാണ് ഈ അഭിമുഖവും മുമ്പ് അദ്ദേഹം കൊടുത്തിട്ടുള്ള അഭിമുഖങ്ങളും അനുഭവക്കുറിപ്പുകളും മറ്റും വായിച്ചാല്‍ തോന്നുക. എന്നാല്‍, ജനങ്ങള്‍ തന്റെ സിനിമയെ നെഞ്ചേറ്റി സ്വീകരിച്ചു; എന്റെ മനസ്സിലെന്താണെന്ന് ജനങ്ങള്‍ക്കറിയാം; എന്നെ അഭിനന്ദിക്കാന്‍ നിരവധി ആളുകള്‍ വിളിക്കാറുണ്ട്; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എന്റെ സിനിമയില്‍ വലിയ വിശ്വാസമാണ്; എന്റെ പ്രേക്ഷകരോട് മാത്രമാണ് എനിക്ക് കമ്മിറ്റ്മെന്റുള്ളത്; എന്നിങ്ങനെ സ്വയം വലുതാക്കുകയും മറ്റുള്ളവരെ മോഹിപ്പിക്കുകയും ചെയ്യുന്ന അനവധി വിജയനാട്യങ്ങളുടെ ഉയരത്തിലാണ് അദ്ദേഹം സ്വയം പ്രതിഷ്ഠിച്ചിരിക്കുന്നതെന്ന് ദേശാഭിമാനി വാരികക്ക് അനുവദിച്ച അഭിമുഖത്തില്‍ നിന്ന് മനസ്സിലാക്കാനും കഴിയും.


ദേശാഭിമാനി വാരികയുടെ നടത്തിപ്പുകാര്‍ ഇടതുപക്ഷം, വിശിഷ്യാ സി പി ഐ(എം) ആണെന്ന് അറിയുന്നതുകൊണ്ട് തനിക്ക് ആ പാര്‍ടിയോട് പ്രത്യേക മമത ഇല്ലെന്ന് ഇതേ അഭിമുഖത്തില്‍ വ്യക്തമാക്കി കൈ കഴുകാനും അദ്ദേഹം ശ്രദ്ധാലുവാകുന്നു. ഈ സിനിമ കണ്ട് വിളിച്ചവരായ നാല് നേതാക്കളുടെ പേര് പറയുമ്പോള്‍ അതില്‍ രണ്ടാള്‍ കോണ്‍ഗ്രസും രണ്ടാള്‍ കമ്യൂണിസ്റുമാക്കി സമതുലിതാവസ്ഥ നിലനിര്‍ത്താന്‍ അദ്ദേഹം പാടുപെടുന്നു. മുമ്പ് ഇത്തരം സമതുലിതാവസ്ഥ കണ്ടിട്ടുള്ളത്, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ റിപ്പോര്‍ട് ചെയ്യുമ്പോള്‍ ബൂര്‍ഷ്വാ പത്രങ്ങള്‍ പുലര്‍ത്തുന്ന രീതിയിലാണ്. ഇത്രയെണ്ണം മാര്‍ക്സിസ്റുകള്‍ കൊല്ലപ്പെട്ടതിനു പകരം ഇത്രയെണ്ണം ആര്‍ എസ് എസുകാര്‍ കൊല്ലപ്പെട്ടു എന്ന തരം വാര്‍ത്തകളിലെ നിസ്സംഗതയും നിഷ്പക്ഷതയുമാണ് സത്യന്‍ അന്തിക്കാടും പുലര്‍ത്തിക്കാണുന്നത്. ഏറ്റവും കൌതുകകരമായിട്ടുള്ളത് അദ്ദേഹത്തിന്റെ വോട്ടു കുത്തല്‍ രീതിയാണ്. നിയമസഭ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു വന്ന സമയത്ത് ഒരു വോട്ട് എല്‍ ഡി എഫിനും ഒരു വോട്ട് യു ഡി എഫിനും ഞാന്‍ നല്‍കിയിട്ടുണ്ട് എന്ന അദ്ദേഹത്തിന്റെ സ്വയം സാക്ഷ്യപത്രം ഏറ്റവും 'ഗംഭീര'മായ ഒന്നായി ചരിത്രത്തില്‍ സ്ഥാനം പിടിച്ചേക്കും. ഇന്ത്യയില്‍ ത്രിതല പഞ്ചായത്ത് രാജ് സംവിധാനം കണ്ടു പിടിച്ചതു തന്നെ സത്യന്‍ അന്തിക്കാടിന് വോട്ടു ചെയ്യാന്‍ വേണ്ടിയായിരിക്കണം എന്ന് ഇപ്പോള്‍ മനസ്സിലായി. ഒരു വോട്ട് എല്‍ ഡി എഫിന്, ഒരു വോട്ട് യു ഡി എഫിന്, മൂന്നാമത്തേത് ബി ജെ പിക്ക് എന്ന വിധത്തില്‍ വോട്ട് ചെയ്യാന്‍ വേണ്ടി അന്തിക്കാട് ഗ്രാമത്തെ എല്ലാക്കാലത്തും പഞ്ചായത്താക്കി നിലനിര്‍ത്തണമെന്ന് ശുപാര്‍ശ ചെയ്യുന്നു. നഗരസ്വഭാവം വന്ന് നഗരസഭയായാല്‍ ഈ ത്രിതല അവസരം ഇല്ലാതായിപ്പോകും.

ഇത്തരത്തിലുള്ള സമതുലിത അഭിപ്രായം രാഷ്ട്രീയത്തെക്കുറിച്ച് വെച്ചു പുലര്‍ത്തുന്നതുകൊണ്ടാണ് സന്ദേശം പോലെ കടുത്ത തോതില്‍ അരാഷ്ട്രീയവത്ക്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു സിനിമ പുറത്തിറക്കാനും വിജയിപ്പിച്ചെടുക്കാനും സത്യന്‍ അന്തിക്കാടിന് സാധ്യമായത്. സന്ദേശത്തിനു ശേഷമുള്ള കേരളം അരാഷ്ട്രീയവത്ക്കരണത്തിലേക്ക് വേഗത്തില്‍ നീങ്ങുന്നത് ശ്രദ്ധിക്കുക. വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ചു, അധ്യാപക രാഷ്ട്രീയം നിരോധിച്ചു, തൊഴിലാളി രാഷ്ട്രീയം നിരോധിച്ചു, (ചുമട്ടുതൊഴിലാളികളാണ് കേരളം കണ്ടതില്‍ വേച്ചേറ്റവും നികൃഷ്ടരായ മനുഷ്യര്‍ എന്ന പൊതു ബോധം പ്രചരിച്ചു), ബന്ദ് നിരോധിച്ചു, പൊതു സ്ഥലത്ത് പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ചു, തെരഞ്ഞെടുപ്പുകാലത്ത് പോസ്ററുകളും ബാനറുകളും നിരോധിക്കുന്നതിനു തുല്യമായ വിധത്തില്‍ നിയന്ത്രിച്ചു എന്നിങ്ങനെ, കഴിഞ്ഞ ഒന്നു രണ്ടു പതിറ്റാണ്ടുകളിലായി പുരോഗമന രാഷ്ട്രീയ ബോധത്തിനും ജനാധിപത്യ വത്ക്കരണ പ്രക്രിയക്കും കോടതികളില്‍ നിന്നും തെരഞ്ഞെടുപ്പു കമ്മീഷന്‍ പോലുള്ള മറ്റ് ഭരണഘടനാ സ്ഥാപനങ്ങളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും ഏറ്റുകൊണ്ടിരിക്കുന്ന അതീവ ഗുരുതരമായ തിരിച്ചടികള്‍ സന്ദേശം പോലുള്ള സിനിമകളുടെ ജനപ്രിയതയുടെ തുടര്‍ച്ചയായിട്ടു വേണം വായിച്ചെടുക്കാന്‍. അതായത്; സന്ദേശം വിജയിച്ചതുകൊണ്ട്, ജനാധിപത്യകേരളത്തില്‍ കഴിഞ്ഞ വാചകത്തില്‍ വ്യാഖ്യാനിച്ചതു പോലുള്ള ദാരുണ സംഭവങ്ങളെല്ലാമുണ്ടായി എന്നല്ല അര്‍ത്ഥമാക്കുന്നത്; മറിച്ച്, ജനാധിപത്യവത്ക്കരണത്തില്‍ നിന്നുള്ള കേരളത്തിന്റെ മടങ്ങിപ്പോക്കിനെയും കേരളത്തിന്റെ വലതുപക്ഷവത്ക്കരണത്തെയും ജനങ്ങള്‍ ആശ്ളേഷിച്ചതിന്റെ പ്രത്യക്ഷോദാഹരണമായിരുന്നു സന്ദേശമടക്കമുള്ള സിനിമകളുടെ വന്‍വിജയം എന്ന യാഥാര്‍ത്ഥ്യത്തെ നാം എത്ര കണ്ട് തിരിച്ചറിഞ്ഞിട്ടുണ്ട് എന്ന് ഉത്ക്കണ്ഠപ്പെടുക മാത്രമാണ്. മലയാളിക്കും മലയാള സിനിമാ വിമര്‍ശനത്തിനും തിരിച്ചറിയാന്‍ കഴിയാതെ പോയ ഈ 'ചിരിക്കുടുക്ക'കള്‍ അതുകൊണ്ടു തന്നെ കഷണം കഷണമായി മാറി ടെലിവിഷനിലൂടെ വീടകങ്ങളെയും നിരന്തരം അരാഷ്ട്രീയവത്ക്കരിച്ചുകൊണ്ടിരിക്കുന്നു. കുടുംബത്തിന്റെ അപ്രമാദിത്വത്തിനു വേണ്ടി സാമൂഹിക ജീവിതത്തെ അപ്രസക്തമാക്കുകയും പരിഹാസ്യമാക്കുകയും ചെയ്യുന്ന സന്ദേശം പോലുള്ള ഒരു സിനിമ പുറത്തിറക്കിയതിന്റെ പേരിലായിരിക്കും സത്യന്‍ അന്തിക്കാടും ശ്രീനിവാസനും വരും നാളുകളില്‍ ഒരു ഭാഗത്ത് വാഴ്ത്തപ്പെടുകയും മറുഭാഗത്ത് വിചാരണ ചെയ്യപ്പെടുകയും ചെയ്യുക.

കമ്യൂണിസ്റ് പാര്‍ടി തെരഞ്ഞെടുപ്പില്‍ തോറ്റതിനെക്കുറിച്ച് പാര്‍ടി യോഗത്തില്‍ കുമാരപിള്ള(ശങ്കരാടി) വിശദീകരിക്കുന്നതിപ്രകാരമാണ്: "താത്വികമായ ഒരു അവലോകനമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. ഒന്ന് വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നു എന്നു വേണം കരുതാന്‍. ഒന്ന് ബൂര്‍ഷ്വാസികളും തക്കം പാര്‍ത്തിരിക്കുകയായിരുന്നു. അങ്ങിനെയാണ് തെരഞ്ഞെടുപ്പ് നമുക്ക് പ്രതികൂലമായി ഭവിച്ചത്. അതാണ് പ്രശ്നം." മനസ്സിലായില്ല എന്ന് ഒരു പാര്‍ടി മെമ്പറായ ഉത്തമന്‍ ചോദ്യം ചോദിക്കുന്നു. കുമാരപിള്ളയുടെ മറുപടി തുടരുന്നു. അതായത് വര്‍ഗാധിപത്യവും കൊളോണിയലിസ്റ് ചിന്താസരണികളും. റാഡിക്കലായിട്ടുള്ള ഒരു മാറ്റമല്ല. ഇപ്പോള്‍ മനസ്സിലായോ(കുമാരപിള്ള). എന്തുകൊണ്ട് നമ്മള്‍ തോറ്റു എന്ന് ലളിതമായി ഒന്ന് പറഞ്ഞു തന്നാല്‍ പോരെ, ഈ പ്രതിക്രിയാവാതകവും കൊളോണിയലിസവും എന്നെല്ലാം പറഞ്ഞ് കണ്‍ഫ്യൂഷനാക്കുന്നതെന്തിനാ എന്ന് ഉത്തമന്‍ വീണ്ടും. ഉള്‍പാര്‍ടി ജനാധിപത്യം അനുവദിച്ചിട്ടുണ്ട് ശരിയാ. നമ്മളെല്ലാവരും ഒരുമിച്ചിരുന്ന് ദിനേശ്ബീഡി വലിക്കുന്നത് അതുകൊണ്ടാ. എന്നു വെച്ച് പാര്‍ടിയിലെ ബുദ്ധിജീവികളെ ചോദ്യം ചെയ്യരുത് മനസ്സിലായോ? (വീണ്ടും കുമാരപിള്ള/ബുദ്ധിജീവിയായ നേതാവിന്റെ അടിച്ചിരുത്തുന്ന മറുപടി).

ഒരു മിനുറ്റും പത്തു സെക്കന്റും വരുന്ന ഈ കോമഡി രംഗം ചാനലായ ചാനലുകളിലൊക്കെയും നിരന്തരമായി കാണിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. കൂടാതെ, പൊളിട്രിക്സ് പോലുള്ള കൂട്ടിക്കലര്‍ത്തല്‍ പരിപാടികളില്‍ ഇടതു നേതാക്കളുടെ പ്രസംഗത്തിന്റെ ദൃശ്യരേഖയും ഈ ശ്രീനിവാസന്‍/സത്യന്‍ അന്തിക്കാട്/ശങ്കരാടി ഭാഷണത്തിന്റെ ശബ്ദരേഖയും കൂട്ടിയോജിപ്പിച്ച് പരിഹസിക്കുന്നതും പതിവാണ്. യുട്യൂബില്‍ സന്ദേശത്തിലെ യഥാര്‍ത്ഥ രംഗം, വൈക്കം വിശ്വനടക്കമുള്ള എല്‍ ഡി എഫ് നേതാക്കളുടെ പ്രസംഗ വിഷ്വലുകളുടെ പുറകില്‍ കൂട്ടിയോജിപ്പിച്ച് ഇത്തരത്തില്‍ പരിഹാസ്യമാക്കുന്നത് പതിവാണ്. എല്‍ ഡി എഫ് കോമഡി ഷോ എന്ന പേരില്‍ ഇഫക്ട് മാട്രിക്സ്.കോം കൂട്ടിയോജിപ്പിച്ച വീഡിയോ കാണുന്നതിന് ഈ ലിങ്കിലമര്‍ത്തിയാല്‍ മതി:
യഥാര്‍ത്ഥത്തില്‍ ഇത് അതിസങ്കീര്‍ണമായ ഒരു പ്രശ്നമാണ്. മലയാള ജനപ്രിയ സിനിമയുടെ ചരിത്രത്തില്‍ ശ്രീനിവാസനോടൊപ്പം ചേര്‍ന്ന് സത്യന്‍ അന്തിക്കാട് നടത്തിയിട്ടുള്ള വിഛേദങ്ങള്‍ സക്കറിയ പറയുന്നതനുസരിച്ച്, ജനപ്രിയ സിനിമാതത്വങ്ങളെ തിരുത്തിക്കൊണ്ട് ജനപ്രിയങ്ങളായ നവീനതകള്‍ സൃഷ്ടിക്കലായിരുന്നു(ശ്രീനിവാസന്‍ ഒരു പുസ്തകം-പേജ് 98) എന്നതില്‍ സംശയമില്ല. ശ്രീനിവാസന്‍ സിനിമകളില്‍ നടക്കുന്നതായനുഭവപ്പെടുന്ന വര്‍ഗസമരം വ്യാജമാണെന്ന് രവീന്ദ്രന്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്: (അതേ പുസ്തകം- പേജ് 108, 109) പ്രീഡിഗ്രിക്കാരന്‍ സി ഐ ഡി(നാടോടിക്കാറ്റ്/1987)യും തട്ടാന്‍ കാമുകനും(പൊന്മുയിടുന്ന താറാവ്/1988) രാഷ്ട്രീയക്കാരനായ സഹോദരനും(സന്ദേശം/1991) വക്കീലായ പ്രതിനായകനും (ടി പി ബാലഗോപാലന്‍ എം എ/1986) തൊഴില്‍, ജീവിത, വീക്ഷണ സ്വത്വങ്ങളുള്ളവരും പലതരം ജീവിത ചോദനകളാല്‍ പ്രചോദിതരും ആയ പൂര്‍ണ വ്യക്തിത്വങ്ങളാണ്. നിര്‍മുഖരായി മാറുന്നുവെന്ന് മാത്രമല്ല, താരനായകന്മാരുമായി ഒപ്പത്തിനൊപ്പം മത്സരിക്കുവാനുള്ള ഊറ്റവും അവര്‍ പ്രകടിപ്പിക്കുന്നു. ഇത് ഒട്ടും ലഘുവായ ഒരു കാര്യമല്ല, ഇതിവൃത്താകാരമാണ്. നടക്കുന്ന പ്രത്യയശാസ്ത്രസമരത്തില്‍ ചെറുത്തുനില്‍പിന്റെ ഒരു ഉപപാഠ(subb tex)മായി ഈ ഒ. ബി. സി കഥാപാത്രങ്ങള്‍ പ്രവേശിക്കുന്ന പ്രവണതയാണിത് സാക്ഷ്യപ്പെടുത്തുന്നത്. ഭാഗികമായെങ്കിലും ഇത് ക്രിയാത്മകമായ രാഷ്ട്രീയ മുന്നേറ്റം തന്നെ. ഇതര പിന്നോക്ക വിഭാഗത്തിന്റെ കലാപം പക്ഷെ, ഇവിടെ അവസാനിക്കുന്നു. സിനിമ അവസാനിക്കുന്നത് തീര്‍ച്ചയായും, താരനായകന്റെ നിലപാടുകളുടെയും മൂല്യസ്ഥായികളുടെയും അപ്രമാദിത്വം നിസ്സന്ദേഹം പുന:സ്ഥാപിച്ചുകൊണ്ടാവും. ശ്രീനിവാസന്റെ കറുത്ത് കുറിയതായ ശരീരത്തെ അതിന്റെ നിതാന്തമായ അധമത്വത്തിലേക്ക് തള്ളിമാറ്റി താരനായകന്റെ സവര്‍ണാകാരം അതിന്റെ ജൈത്രയാത്ര തുടര്‍ന്നു പോവും. സന്ദേശത്തില്‍ ജയറാമിന്റെ ഒരേ സമയം കോണ്‍ഗ്രസിന്റേതും അതേ സമയം സവര്‍ണരൂപത്തിലുള്ളതുമായ താരാകാരത്തിന്റെ അന്തിമവിജയം ജനമനസ്സുകളില്‍ സുസ്ഥാപിതമാകുന്നു എന്നു ചുരുക്കം. സന്ദേശം പ്രത്യക്ഷത്തില്‍ അരാഷ്ട്രീയതയെയാണ് പ്രോത്സാഹിപ്പിക്കുന്നതെങ്കിലും ആത്യന്തികമായി കോണ്‍ഗ്രസിന്റെ വലതുപക്ഷ രാഷ്ട്രീയമാണ് കമ്യൂണിസ്റ് പാര്‍ടിയുടേതിനേക്കാള്‍ ഭേദം എന്ന പ്രതീതി ജനിപ്പിക്കുന്നു. എല്ലാം കണക്കാണ് എന്ന രാഷ്ട്രീയ വിമര്‍ശനം ആര്‍ക്കാണ് ആത്യന്തികമായി ഗുണം ചെയ്യുന്നതെന്ന് വ്യക്തം. സത്യന്‍ അന്തിക്കാട്/ശ്രീനിവാസന്‍ കൂട്ടുകെട്ട് ഉത്പാദിപ്പിച്ച ജനപ്രിയ സിനിമകളുടെ രാഷ്ട്രീയവും സൈദ്ധാന്തികവുമായ പരിമിതികളെ(അഥവാ സാധ്യതകളെ) ഇപ്രകാരം രവീന്ദ്രന്‍ കൃത്യമായി വ്യാഖ്യാനിക്കുന്നുണ്ട്.


കഥ തുടരുന്നു എന്ന സിനിമ കണ്ട് അതിഗംഭീരമായിട്ടുണ്ട് എന്നഭിപ്രായപ്പെട്ടുകൊണ്ട് സത്യന്‍ അന്തിക്കാടിനെ ഫോണില്‍ വിളിച്ചഭിനന്ദിച്ച വി എം സുധീരന്‍ എന്ന വലതുപക്ഷ രാഷ്ട്രീയ നേതാവ് മുമ്പ് നിരീക്ഷിച്ചത് വായിക്കുക: സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ ഇതള്‍ വിരിഞ്ഞ 'വരവേല്‍പ്പ്' എന്ന ചിത്രം എക്കാലത്തെയും മികച്ച മലയാള സിനിമയാണെന്ന് ഞാന്‍ നിസ്സംശയം പറയും. സമകാലീന കേരള സമൂഹത്തിന്റെ തീരാക്കളങ്കമായ ട്രേഡ് യൂണിയനിസം പടച്ചു വിടുന്ന അനിവാര്യമായ ദുരന്തം ഏറ്റവും തീക്ഷ്ണമായ രൂപത്തില്‍ നമുക്ക് വരവേല്‍പ്പില്‍ അനുഭവവേദ്യമാകുന്നു. ഗള്‍ഫിലെ ലേബര്‍ക്യാമ്പുകളിലൊക്കെ ജീവിതത്തിന്റെ വസന്ത കാലങ്ങള്‍, വിയര്‍പ്പിലും കണ്ണീരിലും നീന്തിക്കടന്ന് അത്യാവശ്യത്തിന് കുറേ പണം സമ്പാദിച്ച് നാട്ടില്‍ വന്ന് എന്തെങ്കിലും ഏര്‍പ്പാട് തുടങ്ങി, കുടുംബത്തോടൊപ്പം ജീവിക്കാമെന്ന മോഹവുമായി എത്തുന്ന ഒരു ശരാശരി മലയാളി- ആ ഹതഭാഗ്യന്റെ, ദുരന്തത്തിന്റെ കഥ സമകാലീന രാഷ്ട്രീയത്തിന്റെ നിഷേധാത്മകമുഖം നമുക്ക് കാട്ടിത്തരുന്നു. എനിക്ക് തോന്നുന്നത്, ആ സിനിമയാണ് ട്രേഡ് യൂണിയന്‍ രാഷ്ട്രീയത്തില്‍ അനഭിലഷണീയമായി കടന്നു വരുന്ന നെഗറ്റീവ് പ്രവണതക്കു നേരെ സൌമ്യസുന്ദരമായി, നര്‍മത്തിന്റെ നിറത്തോടെ, അതേ സമയം അതിശക്തമായി പ്രതികരിച്ച ഏറ്റവും ശ്രദ്ധിക്കപ്പട്ട മലയാള ചലച്ചിത്രം. (ശ്രീനിവാസന്‍ ഒരു പുസ്തകം-പേജ് 112) വി എം സുധീരനെപ്പോലെ മാധ്യമങ്ങളുടെ ഓമനയായ ഒരു വലതു പക്ഷ ജനപ്രിയ നേതാവിനെ കോരിത്തരിപ്പിച്ച വരവേല്‍പ്പിലെ രാഷ്ട്രീയ പരിഹാസം ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയിയെയും കോരിത്തരിപ്പിച്ചു. വരവേല്‍പ്പ്(1989), ഗള്‍ഫ് മലയാളി കേരളത്തിലനുഭവിക്കുന്ന ദുരിതങ്ങളെ യഥാതഥമെന്നോണം അവതരിപ്പിച്ച് വന്‍ വാണിജ്യവിജയവും ജനപ്രിയതയും കൈവരിച്ച സിനിമയാണ്.


ഏഴു വര്‍ഷക്കാലയളവില്‍ ഒരിക്കല്‍ പോലും ലീവില്‍ വരാതെ ചോര നീരാക്കി, അറബിയുടെ ആട്ടും തുപ്പും സഹിച്ച് ഗള്‍ഫില്‍ പണിയെടുത്ത് കുടുംബക്കാരെ കര കയറ്റിയതിനു ശേഷം നാട്ടില്‍ ചെറിയ ബിസിനസു ചെയ്ത് സ്ഥിരതാമസമാക്കാമെന്ന ഉദ്ദേശ്യത്തോടെയാണ് മുരളി(മോഹന്‍ലാല്‍) വള്ളുവനാടന്‍ ഗ്രാമത്തില്‍ തിരിച്ചെത്തുന്നത്. കേരളീയരുടെ ഗള്‍ഫ് പ്രവാസം ആരംഭിച്ച് ഏതാണ്ട് രണ്ടു മൂന്നു പതിറ്റാണ്ട് കഴിഞ്ഞതിനു ശേഷമുണ്ടായ ഈ സിനിമയെ അടിസ്ഥാനമാക്കിക്കൊണ്ട് മലയാളിസമൂഹം എപ്രകാരമാണ് മലയാളി സമൂഹത്തെ തന്നെ വ്യാഖ്യാനിക്കുന്നത്, അവരെങ്ങിനെയാണ് മറുനാടന്‍ മലയാളിയെ(കളെ) പൊതുവെയും പ്രത്യേകിച്ച് ഗള്‍ഫുകാരെയും പരിഗണിക്കുന്നത്, പ്രവാസി മലയാളി കേരള സമൂഹത്തെ ഏതു വിധത്തിലാണ് സമീപിക്കുന്നത് എന്നീ നിര്‍ണായക നിലപാടുകളുടെ ജനപ്രിയബോധ്യങ്ങള്‍ പരിശോധിക്കാന്‍ കഴിയും. കേരളത്തില്‍ ജീവിക്കുന്ന ശരാശരി മലയാളികള്‍ അധ്വാനിക്കാന്‍ വിമുഖരാണെന്നും തട്ടിപ്പുകാരാണെന്നുമാണ് മലയാളികളെന്നതുപോലെ ഗള്‍ഫുകാരനും വരവേല്‍പ്പിലൂടെ അനുഭവിച്ചറിയുന്നത്. എന്‍ ആര്‍ ഇ അക്കൌണ്ടില്‍ നീക്കിയിരിപ്പുണ്ടായിരുന്ന തുകയെടുത്തു മുരളി വാങ്ങിയ റൂട്ടോടു കൂടിയ ബസ് സര്‍വീസില്‍ ജാമ്യത്തുക പോലും മേടിക്കാതെയാണ് ഡ്രൈവറെയും കണ്ടക്ടറെയും നിയമിക്കുന്നത്. റൂട്ടോടു കൂടിയ ബസായതുകൊണ്ട് മുമ്പ് ഈ ബസില്‍ ജോലി ചെയ്തിരുന്നവര്‍ എപ്രകാരം പിരിഞ്ഞുപോയി എന്നു വിശദീകരിക്കപ്പെടുകയോ ഒരിക്കല്‍ പോലും പരാമര്‍ശിക്കപ്പെടുകയോ ചെയ്യുന്നില്ല. ഡ്രൈവറായി ചാത്തുട്ടി(ഇന്നസെന്റ്)യും കണ്ടക്ടറായി വല്‍സ(ജഗദീഷ്)നും നിയമിക്കപ്പെടുന്നത്, മുരളിയുടെ ജ്യേഷ്ഠനായ അബ്കാരി കുമാരന്റെ(ജനാര്‍ദനന്‍) ശുപാര്‍ശയെത്തുടര്‍ന്നാണ്. ക്ളീനറായി മുരളിയുടെ ആത്മസുഹൃത്ത് ഹംസ(മാമുക്കോയ)യും നിയമിതനാവുന്നു. അബ്കാരി ബിസിനസാണ് നല്ലതെന്ന കുമാരേട്ടന്റെയും, ഹോട്ടലാണ് മെച്ചമെന്ന വല്ല്യേട്ടനായ നാരായണന്റെ(ഒടുവില്‍ ഉണ്ണികൃഷ്ണന്‍)യും ഉപദേശങ്ങള്‍ തള്ളിക്കൊണ്ടാണ് മുരളി ബസ് വാങ്ങുന്നത്. രണ്ട് ജ്യേഷ്ഠന്മാര്‍, അവരുടെ ഭാര്യമാര്‍, കുട്ടികള്‍ എന്നിവരെല്ലാം ഒന്നിച്ചു തന്നെയാണ് താമസം. മുരളി തിരിച്ചുവരുന്ന ദിവസം അവനെ സല്‍ക്കരിക്കാന്‍ അവര്‍ മത്സരിക്കുന്നതും അവന്റെ സമ്പാദ്യം തങ്ങള്‍ക്ക് ഗുണപരമായ തരത്തില്‍ കൈക്കലാക്കാന്‍ ശ്രമിക്കുന്നതും വിശദമായി ചിത്രീകരിച്ചിട്ടുണ്ട്. കുടുംബം എന്നത് പ്രവാസിയുടെ ചോര ഊറ്റിയെടുക്കുന്ന ഒരു ഇത്തിക്കണ്ണിവ്യവസ്ഥയാണെന്ന് മലയാളിക്കും ഗള്‍ഫുകാരനും ഒരേ പോലെ ബോധ്യപ്പെടുന്ന തരത്തിലാണ് അവരെ സ്ഥാനപ്പെടുത്തിയിരിക്കുന്നത്. ധിക്കാരിയായ ഡ്രൈവറും മോഷ്ടാവായ കണ്ടക്ടറും ചേര്‍ന്ന് മുരളി എന്ന 'മുതലാളി'യെ തകര്‍ക്കുന്നു. ബ്രേക്ക് ഇന്‍സ്പെക്ടറും(ശ്രീനിവാസന്‍) തൊഴിലാളി നേതാവായ പ്രഭാകരനും(മുരളി) യാത്രക്കാരിയായ രമ(രേവതി)യും എല്ലാം അവനെ ദ്രോഹിക്കുന്നതില്‍ പിന്നിലല്ല. കേരളം ജീവിത യോഗ്യമായ ഒരു സമൂഹമേ അല്ല എന്നാണ് സിനിമ എത്തിച്ചേരുന്ന നിഗമനം. ഗള്‍ഫുകാരാ മൂരാച്ചി, ഇത് കേരളമാണേ സൂക്ഷിച്ചോ എന്നാണ് തൊഴിലാളി സമരത്തിന്റെ ഭാഗമായി ബസ് വഴിയില്‍ തടഞ്ഞിടുന്നവര്‍ വിളിക്കുന്ന മുദ്രാവാക്യമെങ്കില്‍, ഗള്‍ഫില്‍ പോയി നാലു കാശുണ്ടാക്കിപ്പോരും, അറിയാത്ത ബിസിനസില്‍ പോയി ചാടും എന്നാണ് പ്രശ്നപരിഹാര ചര്‍ച്ചക്കിടെ ബസ് മുതലാളിമാരുടെ സംഘടനാനേതാവ് നടത്തുന്ന പരിഹാസം. ഇതിനെതുടര്‍ന്ന് മലയാളികളെക്കുറിച്ചും ഗള്‍ഫുകാരോടുള്ള അവരുടെ സമീപനത്തെക്കുറിച്ചും വേദനയോടെയും കോപത്തോടെയും നായകന്‍ നടത്തുന്ന ആക്രോശങ്ങളാണ് പ്രേക്ഷകന് താദാത്മ്യപ്പെടാനായി അവശേഷിക്കുന്നത്.

സ്വന്തം നാട്ടില്‍ അധ്വാനിക്കാതിരിക്കുകയും വിശ്വസ്തത കാട്ടാതിരിക്കുകയും അനാവശ്യമായി സമരം ചെയ്യുകയും ചെയ്യുന്നവരാണ് മലയാളികള്‍ എന്ന വലതുപക്ഷ പ്രചാരണത്തെയാണ് മറ്റു നിരവധി സിനിമകളിലുമെന്നതുപോലെ വരവേല്‍പ്പും പിന്തുടരുന്നത്. ഈ സിനിമയുടെ അഭൂതപൂര്‍വമായ വിജയം ഈ ആശയത്തെ നല്ലൊരു പങ്ക് ജനങ്ങളും അംഗീകരിക്കുന്നു എന്നതിന്റെ നിദര്‍ശനമായിട്ടുമെടുക്കണോ; അതോ ഈ സിനിമ ജനപ്രിയമായതിലൂടെ ഇത്തരമൊരു ചരിത്രവിരുദ്ധ യാഥാര്‍ത്ഥ്യം നാടോടിക്കഥകള്‍ പോലെ ജനമനസ്സില്‍ ആഴ്ന്നിറങ്ങി എന്നു മനസ്സിലാക്കണോ എന്നതേ വിമര്‍ശകന് നിര്‍ധാരണം ചെയ്യേണ്ടതുള്ളൂ. ഇതേ ആശയഗതി പിന്തുടരുന്ന നിരവധി സിനിമകള്‍ അതിനു മുമ്പും പിമ്പുമായി മലയാളത്തിലിറങ്ങുകയും വിജയം വരിക്കുകയും ചെയ്തിട്ടുമുണ്ട്. പില്‍ക്കാലത്ത്, കേരള സമൂഹത്തിന്റെ വികസനമുരടിപ്പിന്റെ കാരണം വരവേല്‍പ്പില്‍ ചിത്രീകരിച്ചതുപോലെ തന്നെയാണെന്ന് ചിത്രത്തിന്റെ പേരെടുത്തു പറഞ്ഞുകൊണ്ട് ഉന്നത ഭരണാധികാരികളടക്കമുള്ളവര്‍ പല തവണ പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു. യാഥാര്‍ത്ഥ്യത്തിനു മേല്‍ പ്രതീതി യാഥാര്‍ത്ഥ്യം നേടുന്ന വിജയങ്ങള്‍ക്ക് മികച്ച ഉദാഹരണമായി വരവേല്‍പ്പും ചിത്രമിറങ്ങിയതിനു ശേഷമുള്ള ഇരുപതു വര്‍ഷത്തെ ചരിത്രവും പരിണമിച്ചിരിക്കുന്നു. ഇടതുപക്ഷവും ട്രേഡ് യൂണിയനുകളും വികസനം കലക്കികളാണെന്ന പഴയ വാദം ആവര്‍ത്തിക്കുന്നതോടൊപ്പം; അവരിതാ വികസനം കൊണ്ടുവരുന്നേ ഓടിക്കോ എന്ന പുതിയ വാദത്തിന്റെ അടിസ്ഥാനത്തില്‍ വരവേല്‍പ്പ്-രണ്ടാം ഭാഗത്തിന് സ്കോപ്പുണ്ട്. കാത്തിരിക്കുക, ശേഷം വെള്ളിത്തിരയില്‍.

തമിഴനോടുള്ള പരിഹാസം കേരളീയരെ പിടികൂടിയിരിക്കുന്ന നാടുവാഴിത്ത-മധ്യവര്‍ഗ-സവര്‍ണ മൂല്യങ്ങളുടെ വെളിപ്പെടലാണെന്നതിന്റെ കൂടി തെളിവായ രസതന്ത്രത്തിനും, പച്ച അരപ്പട്ട കെട്ടിയ മാപ്പിള അഛനെ കുത്തിയ വര്‍ഗീയ ലഹളയില്‍ വേദനിക്കുന്ന മീരാ ജാസ്മിന്റെ കഥാപാത്രം നിറഞ്ഞു നില്‍ക്കുന്ന വിനോദയാത്രക്കും ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു വില്‍ ഷാനവാസിനെ കെട്ടിയ വിദ്യാലക്ഷ്മിയുടെ കുഞ്ഞിനെ ഇസ്ളാമായി വളര്‍ത്താന്‍ ഷാനവാസിന്റെ കുടുംബം ഇറങ്ങിക്കളിക്കുകയാണ്. അക്രമികളില്‍ നിന്ന് രക്ഷപ്പെടാന്‍ വിദ്യ വിദേശത്തേക്ക് രക്ഷപ്പെടുന്നു. (സ്വന്തം കുഞ്ഞിനെയും കൊണ്ട് ജീവിക്കാന്‍ മുസ്ളിമായ ഭര്‍ത്താവിന്റെ കുടുംബം അനുവദിക്കാത്തതുകൊണ്ട് ഡോക്ടറായ ഒരു യുവതിക്ക് നാടുവിട്ടുപോകേണ്ട സാഹചര്യമുണ്ടോ സര്‍ ഈ കേരളത്തില്‍?). ജി പി രാമചന്ദ്രനല്ലാതെ സിനിമ കണ്ട മറ്റൊരു വ്യക്തിയും ഇങ്ങിനെ പറയില്ല എന്ന് സത്യന്‍ അന്തിക്കാട് ഉറപ്പിക്കുന്നതുകൊണ്ട് കേരളത്തിലെ മറ്റൊരു പ്രമുഖ നിരൂപകനായ എന്‍ പി സജീഷിന്റെ വാക്കുകള്‍ ഞാന്‍ കടമെടുക്കുകയാണ്. പ്രിയപ്പെട്ട സത്യന്‍ സര്‍, ഒരു മുസ്ളിമും സിനിമയില്‍ വില്ലനാവരുത് എന്നല്ല പറഞ്ഞതിന്റെ അര്‍ത്ഥം. ഒരു പൊതുസമൂഹത്തിലേക്ക് വിനിമയം ചെയ്യപ്പെടുന്ന ചില സന്ദേശങ്ങളെങ്കിലും വിപല്‍സന്ദേശങ്ങളാകുന്നുണ്ട് എന്നാണ്. ഹിന്ദു തീവ്രവാദം പോലെ തന്നെ അപകടകരമാണ് മുസ്ളിം തീവ്രവാദവും. അവക്കെതിരെ വിശുദ്ധയുദ്ധം തന്നെ വേണം. താങ്കളുടെ സിനിമ കേരളത്തില്‍ നിന്ന് തുരത്തിയത് വിദ്യാലക്ഷ്മിയെ മാത്രമല്ല, സമാധാനപരമായ സഹവര്‍ത്തിത്വം സാധ്യമാണ് എന്ന യാഥാര്‍ത്ഥ്യത്തെക്കൂടിയാണ്. ഒരു സന്ദേശം കൊടുക്കുമ്പോള്‍ ഒന്ന് കരുതിയിരിക്കേണ്ടേ സര്‍. പ്രത്യേകിച്ചും മനുഷ്യര്‍ക്കിടയില്‍ പിളര്‍പ്പുണ്ടാക്കാന്‍ ബൌദ്ധികജിഹാദികള്‍ കാത്തിരിക്കുന്ന ഈ കെട്ട കാലത്ത്. തീവ്രവാദികളുടെ പ്രചണ്ഡമായ പ്രചാരവേലകള്‍ക്ക് സ്വന്തം സംഭാവനകള്‍ കൂടി വേണമായിരുന്നോ എന്ന് ഒന്ന് ആലോചിച്ചുനോക്കണം സര്‍. ചാനല്‍ ചര്‍ച്ചകള്‍ ഒഴിഞ്ഞ നേരത്ത് അന്തിക്കാട്ടെ വയല്‍വരമ്പിലൂടെ ഗൃഹാതുരനായി നടക്കുമ്പോള്‍ ഒന്ന് വെറുതെ ചിന്തിച്ചു നോക്കണം സര്‍. (അന്തിക്കാട്ടുകാരന്റെ വിശുദ്ധയുദ്ധങ്ങള്‍ - എന്‍ പി സജീഷ് തന്റെ ബ്ളോഗായ മാജിക്റീല്‍സില്‍ പ്രസിദ്ധീകരിച്ചത്).






കേരളീയരുടെ പൊതുബോധത്തില്‍ അലിഞ്ഞു കിടക്കുന്ന മൃദുഹിന്ദുത്വം, മുസ്ളിം വിരോധം, മുസ്ളിം ഭീതി എന്നീ രാഷ്ട്രീയ വികാരങ്ങള്‍ ആണ് സത്യന്‍ അന്തിക്കാടിന്റെ സിനിമയും അതാഘോഷിക്കുന്ന ജനസാമാന്യത്തിന്റെ അംഗീകാരവും തമ്മിലുള്ള പാരസ്പര്യത്തില്‍ മറഞ്ഞു കിടക്കുന്നത്. സ്വപ്നത്തിലും യാഥാര്‍ത്ഥ്യത്തിലും ഇക്കാര്യങ്ങള്‍ ചലച്ചിത്രകാരന് ബോധ്യപ്പെട്ടിട്ടുണ്ടായിരിക്കണമെന്നില്ല. തനിക്ക് ബോധ്യമില്ലാത്തതൊന്നും ലോകത്തില്‍ സ്ഥിതി ചെയ്യുകയും സംഭവിക്കുകയും ചെയ്യുന്നില്ല എന്ന് കരുതുന്നത് എത്രമാത്രം മൂഢത്വമാണ്? കഥ തുടരുന്നു എന്ന സിനിമയെക്കുറിച്ചുള്ള എന്റെ ലേഖനം; അദ്ദേഹം തെറ്റിദ്ധരിച്ചതു പോലെ, ആ സിനിമയില്‍ 'ഇല്ലാത്ത' വര്‍ഗീയത ആരോപിച്ച് സ്വയം വര്‍ഗീയവാദിയാകാനുള്ള ആത്മഹത്യാക്കുറിപ്പുകളല്ല. മറിച്ച്, ഇത്തരമൊരു സിനിമയുടെ പ്രേക്ഷണത്തിലൂടെയും വിജയാഹ്ളാദങ്ങളിലൂടെയും ജനസാമാന്യത്തിന്റെ മനോഭാവങ്ങളെ അന്വേഷിക്കാനുള്ള എളിയ പരിശ്രമങ്ങള്‍ മാത്രമാണ്. സിനിമ കാണുമ്പോള്‍ തിരശ്ശീലയിലേക്ക് കണ്ണും ചുറ്റുമുള്ള സ്പീക്കറുകളിലേക്ക് കാതും കൂര്‍പ്പിച്ചിരുന്നാല്‍ മാത്രം പോര; കാണുന്നവരുടെ നിശ്വാസങ്ങള്‍, നെടുവീര്‍പ്പുകള്‍, രോദനങ്ങള്‍, ആരവങ്ങള്‍, കയ്യടികള്‍ എന്നിവയുടെ പ്രത്യക്ഷവും ഗൂഢവുമായ ധ്വനികളും പഠിച്ചെടുക്കേണ്ടതുണ്ടെന്നുള്ള പ്രാഥമിക പാഠത്തെ ഈ ചലച്ചിത്രകാരന്റെ രോഷം പൂണ്ട പരാമര്‍ശം വീണ്ടും ഓര്‍മിപ്പിക്കുന്നു. നന്ദി.

7 comments:

saju john said...

വളരെ നല്ല ലേഖനം..........

പാവപ്പെട്ടവൻ said...

കേരളം അരാഷ്ട്രീയവത്ക്കരണത്തിലേക്ക് വേഗത്തില്‍ നീങ്ങുന്നത് ശ്രദ്ധിക്കുക. വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ചു, അധ്യാപക രാഷ്ട്രീയം നിരോധിച്ചു, തൊഴിലാളി രാഷ്ട്രീയം നിരോധിച്ചു, (ചുമട്ടുതൊഴിലാളികളാണ് കേരളം കണ്ടതില്‍ വേച്ചേറ്റവും നികൃഷ്ടരായ മനുഷ്യര്‍ എന്ന പൊതു ബോധം പ്രചരിച്ചു), ബന്ദ് നിരോധിച്ചു, പൊതു സ്ഥലത്ത് പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ചു, തെരഞ്ഞെടുപ്പുകാലത്ത് പോസ്ററുകളും ബാനറുകളും നിരോധിക്കുന്നതിനു തുല്യമായ വിധത്തില്‍ നിയന്ത്രിച്ചു.
ഹല്ലാ... പിന്നെ... ഇനി ജനം സംസാരിക്കുന്നത് കൂടി നിര്‍ത്തിയാല്‍ ഇവിടെത്തെ നിയമ നിര്‍മാണം പൂര്‍ണം

vasanthalathika said...

സത്യന്‍ അന്തിക്കാടിന്റെ താങ്കള്‍ ചൂണ്ടിക്കാട്ടിയ സിനിമകലെ ക്കാലെല്ലാം സാമൂഹ്യവിരുദ്ധവും സ്ത്രീവിരുദ്ധവും അരാഷ്ട്രീയവുമായ സിനിമ ''ഭാഗ്യദേവത''യാണെന്ന് എനിക്കഭിപ്രായമുന്ടു.ഒരു പെണ്ണിന്റെ മനസ്സിനെയും ശരീരത്തെയും തള്ളിപ്പറഞ്ഞു പിന്നെ ഭാഗ്യക്കുറി കിട്ടുമ്പോള്‍ അവളെ തേടിച്ചെല്ലുന്ന നായകന്‍,ഒരു ഉളുപ്പുമില്ലാതെ,ആത്മാഭിമാനത്തിന്റെ കണിക പോലുമില്ലാതെ അതിനു വിധേയയാവുന്ന നായിക,പരിസ്ഥിതിവാദ ത്തെ കടയോടെ തള്ളിക്കളയാന്‍ പ്രേരിപ്പിക്കുന്ന ഇടപെടല്‍..[അതുകണ്ടാല്‍ തോന്നുക വയല്‍ നിരത്തുകയാണ് ധര്‍മം എന്നാണു]
തന്റെ സൃഷ്ടികള്‍ വിമര്‍ശ നാതീതമെന്നു ഒരു സംവിധായകന്‍ സ്വയം പുകഴ്ത്തുംപോള്‍ എന്ത് ദയനീയം എന്നെ പറയാനുള്ളൂ..

G P RAMACHANDRAN said...

http://singularityon.blogspot.com/2010/07/blog-post.html

noufi said...

നല്ലത് കൊള്ളാം ..

sweetyjacobs said...

വിദ്യാലക്ഷ്മിയുടെ അവസ്ഥ കേരളത്തിൽ സംഭവിക്കാതിരിക്കാവുന്നതാണെന്ന് തോന്നുന്നില്ല. കാലം അപ്രകാരം ആയിക്കൊണ്ടിരിക്കുന്നു. ബാർബേറിയൻ സംസ്കാരത്തെ ഓർമ്മിപ്പിക്കുന്ന കൈവെട്ടും തലവെട്ടും ഒക്കെ ഇനി കൂടാതിരുന്നാൽ മതിയായിരുന്നു.

ലേഖനം വല്ലാതെ നീണ്ടുപോയിരിക്കുന്നു. സത്യൻ അന്തിക്കാട് സിനിമ നിർത്താൻ കാലമായി എന്ന് അദ്ദേഹത്തിന്റെ പുതിയ സിനിമകൾ വിളിച്ചോതുന്നു. പ്രധാനമായും അത് കഥയുടെ/തിരക്കഥയുടെ പോരായ്മതന്നെ ആണ്. നിങ്ങൾ പറയുന്നപോലെ അത്ര നല്ലവർ ഒന്നും അല്ല ഈ തൊഴിലാളി നേതാക്കന്മാർ .ആ സിനിമയിൽ-വരവേല്പ്- പറയുന്ന പലതും ഒരു എൻ.ആർ.ഐ എന്ന നിലയിൽ എനിക്ക് യോജിപ്പുള്ള കാര്യമാണ്.


ജെ.സി.ബി, ടിപ്പർ എന്നിവ പോരാഞ്ഞ് അടുത്തകാലത്ത് ആനയെക്കൊണ്ട് കയറ്റിയ തടിക്കും നോക്കുകൂലി വാങ്ങിയ യൂണീയൻ കാരെ പറ്റി പത്രത്തിൽ വായിച്ചു. ആ നിലക്ക് തൊഴിലാളികളുടെ മഹത്വം എത്രയെന്ന് മനസ്സിലാക്കുവാൻ വിഷമം ഇല്ല.നോക്കുകൂലി, നിശ്ചയിച്ചതിൽ നിന്നും കൂടുതൽ പണം ഈടാക്കൽ തുടങ്ങി പലതുകൊണ്ടും മഹാ ബോറന്മാരാണ് പല തൊഴിലാളി യൂണീയങ്കാ‍രും.

വാക്കേറുകള്‍ said...

സത്യന്‍ അന്തിക്കാട് സിനിമയിലെ വര്‍ഗ്ഗീയതയില്‍ പി.എച്ച്.ഡിക്ക് ശ്രമിക്കുന്നുണ്ടെന്നാണ് തോന്നണത്. തിരഞ്ഞെടുപ്പില്‍ തോറ്റതിന്റെ കാരണം പാര്‍ടി കമ്മറ്റിയില്‍ തിരക്കുന്ന ഉത്തമന്റെ ചോദ്യത്തിനു ലളിതമായി മറുപടി പറയാതെ പ്രതിക്രിയകാ വാതകം വഴി ഉത്തരം മുട്ടിക്കാന്‍ ശ്രമിച്ചതിനെ ഹാസ്യത്തിലൂടെ കൊഞ്ഞനം കുത്തിയതിന്റെ ചൊരുക്ക് തീര്‍ക്കണ്ടേ. എന്തായാലും ഈ നെലക്ക് പോയാല്‍ നാലോ അഞ്ചോ സിനിമയുടെ റിലീസിങ്ങ് കൂടെ കഴിഞ്ഞാല്‍ സത്യന്‍ അന്തിക്കാട് പണ്ട് ശാഖനടത്തിയ ആളാണെന്ന് വരെ തട്ടിവിടാന്‍ മടിക്കില്ല