Wednesday, July 17, 2013

ന്യൂ ജനറേഷനിലെ രാഷ്ട്രീയ വെട്ടുവഴികള്‍


മുരളീഗോപി തിരക്കഥയെഴുതുകയും പ്രധാന വേഷത്തിലഭിനയിക്കുകയും അരുണ്‍കുമാര്‍ അരവിന്ദ് എഡിറ്റിങ്ങും സംവിധാനവും നിര്‍വഹിക്കുകയും ചെയ്ത ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്ന പുതിയ മലയാള സിനിമ, ന്യൂ ജനറേഷന്‍ എന്ന ഓമന/ആക്ഷേപവിളിപ്പേരിലറിയപ്പെടുന്ന സമീപകാല മലയാള സിനിമയെ സംബന്ധിച്ച ഒരു ഒളിവിമര്‍ശം ഉന്നയിക്കുന്നുണ്ട്. അതിപ്രകാരമാണ്. ഇന്ദ്രജിത് അഭിനയിക്കുന്ന വട്ട് ജയന്‍ എന്ന പി.കെ. ജയന്‍ എന്ന പൊലീസ് കോണ്‍സ്റ്റബിള്‍, തനിക്ക് ഡിപ്പാര്‍ട്മെന്‍റ് അനുവദിച്ചിട്ടുള്ള ഔദ്യാഗിക ഫ്ളാറ്റ് മറ്റൊരാള്‍ക്ക്  വാടകക്ക് മറിച്ച് കൊടുത്തിരിക്കുകയാണ്. ആരോ ഒറ്റിക്കൊടുത്തതിനെ തുടര്‍ന്ന് അവിടെ പരിശോധന നടക്കുന്നു എന്ന വിവരം അറിഞ്ഞ് അവിടേക്കോടിയെത്തുന്ന അയാള്‍, വിവരം ചോര്‍ത്തിത്തന്ന ഉദ്യോഗസ്ഥന് കൊടുക്കാനുള്ള കൈക്കൂലി മറ്റൊരാളില്‍നിന്ന് കൈവശപ്പെടുത്താനായി പോകുന്ന വഴിയില്‍ വണ്‍വേ തെറ്റിച്ചെത്തുന്ന ജയ്സണ്‍ (അഹമ്മദ് സിദ്ദീഖ്) എന്ന കൊളമ്പസ് മേധാവിയെ തടഞ്ഞുനിര്‍ത്തുന്നു. ജയ്സണ്‍ ഫുള്‍ ഷേവ് ചെയ്ത ഒരു വെളുവെളുത്ത സുന്ദരക്കുട്ടപ്പനാണ്. മാത്രമല്ല, ‘സോള്‍ട്ട് & പെപ്പര്‍’ എന്ന ന്യൂ ജനറേഷന്‍ സിനിമയില്‍ കെ.ടി. മിറാഷ് എന്ന, ജീവിതം കെട്ടിപ്പടുക്കാന്‍ പഠിപ്പിക്കുന്ന വിദ്വാനായി പരിഹസിക്കപ്പെട്ടവനുമാണ്. ഐ.ടി, ന്യൂ ജനറേഷന്‍ ശൈലിയില്‍ അമേരിക്കന്‍ ആക്സന്‍റില്‍ ഇംഗ്ളീഷില്‍ കൂടുതലും സംസാരിക്കുന്ന  ഇയാളോട് ജയന്‍ പറയുന്നത്, ‘‘എടാ ന്യൂ ജനറേഷന്‍കാരാ, മര്യാദക്ക് പൈസയെടുക്ക്’’ എന്നാണ്. ഈ രംഗത്തില്‍ റോഡരുകിലായി ഒരു സിനിമാ പോസ്റ്റര്‍ കാണാം. കപ്പയും മത്തിയും എന്ന സാങ്കല്‍പിക പേരിലുള്ള ആ മലയാള സിനിമാ പോസ്റ്റര്‍, പ്രത്യക്ഷത്തില്‍ അരാഷ്ട്രീയത ഉദിപ്പിക്കുന്ന സാമാന്യ ന്യൂ ജനറേഷന്‍ സിനിമകളെക്കുറിച്ചുള്ള ഒരു പരിഹാസമാണ്. കുറച്ചുകൂടി കൃത്യമായാല്‍, ‘സോള്‍ട്ട് & പെപ്പര്‍’ /ഒരു ദോശയുണ്ടാക്കിയ കഥ; ‘ഉസ്താദ് ഹോട്ടല്‍’/ബിരിയാണിയുടെ കഥ എന്നീ സിനിമകളെയും അവയുടെ ജനുസ്സിനെയും അവയില്‍നിന്ന് അപ്രത്യക്ഷമായ പ്രത്യക്ഷ രാഷ്ട്രീയ കാഴ്ചപ്പാടുകളെയുമാണ് ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ വിമര്‍ശവിധേയമാക്കുന്നത്. കാരണം, ഈ ചിത്രം അത്തരം ഒളിമറകള്‍ക്കൊന്നും കാത്തുനില്‍ക്കുന്നില്ല. കേരള രാഷ്ട്രീയത്തെ, അതായത്, കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തെ, കുറച്ചുകൂടി കൃത്യമായാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെതന്നെ പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ള വ്യക്തമായ രാഷ്ട്രീയ പക്ഷപാതിത്വവും നിലപാടുമുള്ള സിനിമയാണ് ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’. തങ്ങളുടെ രാഷ്ട്രീയ നിലപാടിനെ ലോഗോവത്കരിച്ചുകൊണ്ടുള്ള സിനിമയുടെ പരസ്യവാചകം ഇതാണ്: റെവലൂഷന്‍ ഈസ് ഹോം മെയിഡ്. വിപ്ളവം എന്നത് വീട്ടുഗുണമാണ് എന്ന് പരിഭാഷപ്പെടുത്താം. തറവാട്ടുമഹിമയും കുലഗുണവും പ്രദേശമൂല്യവും മറ്റുമാണ് ഒരു വിപ്ളവകാരിയുടെ നൈതിക-ധാര്‍മിക-വിപ്ളവ ഗാംഭീര്യങ്ങള്‍ക്ക് അടിസ്ഥാനമായുള്ളത് എന്ന, സമൂഹത്തെ നിഷേധിക്കുന്ന തികഞ്ഞ മാര്‍ക്സിയന്‍ വിരുദ്ധ പരികല്‍പനയാണ് തിരക്കഥാകൃത്തിന്‍െറയും സംവിധായകന്‍െറയും ഉള്ളിലിരിപ്പ് എന്ന് ഇതോടെ വ്യക്തമാകും.

‘കോക്ക്ടെയില്‍’ എന്ന ചിത്രത്തിനുശേഷം, മുരളീഗോപി/അരുണ്‍കുമാര്‍ അരവിന്ദ് ദ്വയങ്ങള്‍ എടുത്ത ശ്രദ്ധേയ സിനിമ ‘ഈ അടുത്ത കാലത്താ’യിരുന്നു. പി.കെ. ശ്രീകുമാര്‍ (ട്രൂ കോപ്പി/മാതൃഭൂമി ആഴ്ചപ്പതിപ്പ് 2012 മാര്‍ച്ച്) അടയാളപ്പെടുത്തുന്നതുപോലെ, അത്ര നിഷ്കളങ്കമോ സ്വാഭാവികമോ രാഷ്ട്രീയമാനങ്ങളില്ലാത്തതോ അല്ലാതെ ആര്‍.എസ്.എസ് ദൃശ്യങ്ങള്‍ പരസ്യമായി കടന്നുവന്ന ഒരുപക്ഷേ, ആദ്യത്തെ മലയാള സിനിമയായിരുന്നു ‘ഈ അടുത്തകാലത്ത്’.  സ്ത്രീക്കുമേല്‍ പുരുഷന്‍; ഉത്തരേന്ത്യക്കാരനുമേല്‍ മലയാളി; ഹിന്ദി എന്ന ഗോസായി ഭാഷക്കുമേല്‍ മലയാളം അഥവാ കോണ്‍വെന്‍റ് ഇംഗ്ളീഷ്; വേലക്കാരിക്കും ഹോം നഴ്സിനുംമേല്‍ വീട്ടുടമസ്ഥ, ദരിദ്രര്‍ക്കുമേല്‍ ധനികര്‍; സമരക്കാര്‍ക്കുമേല്‍ ഭരണാധികാരികള്‍, താഴ്ന്ന ജാതിക്കാര്‍ക്കുമേല്‍ ബ്രാഹ്മണന്‍; മുസ്ലിമിനും ക്രിസ്ത്യാനിക്കും മേല്‍ ഹിന്ദു; കുട്ടിക്കുമേല്‍ രക്ഷാകര്‍തൃത്വം എന്നിങ്ങനെ വിധേയത്വവും അധീശത്വവും കൃത്യമായി രേഖപ്പെടുത്തുന്നവിധത്തില്‍ നിര്‍മിക്കപ്പെടുന്ന സങ്കീര്‍ണവും വിരുദ്ധവുമായ പ്രതിനിധാനങ്ങളുടെ കൂട്ടായ്മയിലൂടെ പൊതുബോധത്തെ പുനര്‍നിര്‍മിച്ചുകൊണ്ടുള്ള സൂക്ഷ്മമായ വിജയത്തിലൂടെയാണ്, ‘ഈ അടുത്ത കാലത്ത്’ മള്‍ട്ടിപ്ളക്സ് കാലത്തെ പ്രേക്ഷകരുടെ പ്രീതി നേടിയെടുത്തത്. ഈ ചിത്രത്തിലെ പല കഥാപാത്രങ്ങളുടെയും സൂക്ഷ്മ പ്രതിനിധാനങ്ങളിലെ വൈരുധ്യങ്ങള്‍ പരിശോധിക്കുന്നതിലൂടെ പൊതുബോധരൂപവത്കരണത്തിന്‍െറ യുക്തികളെ അനാവരണംചെയ്യാന്‍ കഴിയും. മാധുരി (തനുശ്രീ ഘോഷ്) എന്ന കഥാപാത്രത്തിന്‍െറ സ്ത്രൈണപ്രതിനിധാനം; പാതിവ്രത്യം, സദാചാരം, ഭര്‍ത്താവിനോടുള്ള വിധേയത്വം തുടങ്ങിയ ബാധ്യതകളുടെ അടിസ്ഥാനത്തിലാണ് നിര്‍മിക്കപ്പെടുന്നത്. എന്നാല്‍, അതേ മാധുരി ധനികവര്‍ഗ പ്രതിനിധാനത്തില്‍ പരിചരിക്കപ്പെടുമ്പോള്‍, ബി.പി.എല്ലുകാരനായ വിഷ്ണു(ഇന്ദ്രജിത്ത്)വിനെ അവന്‍െറ ജീവിതത്തിലാദ്യമായി പണംകൊടുത്ത് സഹായിക്കുന്ന ഉദാരമതിയാകുന്നു. ദരിദ്രരെ പണവും വസ്തുവും കൊടുത്തും വിവാഹം ചെയ്തും സഹായിക്കുന്ന ധനികകഥാപാത്രം എന്നത്, ഇന്ത്യന്‍ സിനിമയുടെ സ്റ്റീരിയോടൈപ്പാകുന്നത്; ജന്മിത്തത്തിലും മുതലാളിത്തത്തിലും ഒരുപോലെ ധനികവര്‍ഗത്തിന് കീഴ്പെട്ട് അവരുടെ ഉദാരതക്ക് കാത്തുനില്‍ക്കുന്ന വിനീതവിധേയരായ ദരിദ്രരുടെ നന്മ എന്ന മഹാഖ്യാനത്തെ ഉറപ്പിച്ചെടുക്കുന്നതിനുവേണ്ടിയാണ്. വിഷ്ണുവിന്‍െറ മോഷണശ്രമം പരാജയപ്പെട്ട് അവനിലെ കാത്തിരിപ്പുകാരനെ പുറത്തെടുത്ത് ധനികനന്മയുടെ ഉദാരതക്കുമുന്നില്‍ കാവല്‍ക്കാരനാക്കി മാറ്റുന്നത് ഇതേ പ്രതിനിധാനവൈശിഷ്ട്യത്തിന്‍െറ തെളിവാണ്. വിഷ്ണുവിന്‍െറ  പ്രതിനിധാനവും ഇതുപോലെ അപനിര്‍മിക്കാം. അയാളിലെ മലയാളി, ഹിന്ദു, പുരുഷന്‍ എന്നീ പ്രതിനിധാനങ്ങള്‍ നന്മയുടെയും വിജയത്തിന്‍െറയും പ്രകടനങ്ങളാകുമ്പോള്‍; ദരിദ്രന്‍ എന്ന പ്രതിനിധാനം അവഹേളനത്തിന്‍െറ പര്യായമാകുന്നു. മോഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് അലസിപ്പോകുകയും അതിനുപകരം സദാചാരസംരക്ഷണത്തില്‍ ചെന്നവസാനിക്കുകയും ചെയ്യുന്നതിലൂടെ, നായകത്വത്തിന്‍െറ പാര്‍ശ്വധര്‍മങ്ങളാണയാള്‍ നിര്‍വഹിക്കുന്നത്. ദരിദ്രരും നിസ്സഹായരുമായ ജനത അവഹേളിക്കപ്പെടേണ്ടവരും അപഹസിക്കപ്പെടേണ്ടവരുമാണെന്ന ധനികധാരണയെ ഈ അടുത്തകാലത്ത് ഊട്ടിയുറപ്പിക്കുകയുണ്ടായി. തോപ്പില്‍ശാല എന്നു പേരു മാറ്റി, വിളപ്പില്‍ശാലയടക്കം കേരളത്തിലെ വിവിധ നഗരപ്രാന്തങ്ങളില്‍ നടക്കുന്ന മാലിന്യനിക്ഷേപത്തിനെതിരായ ജനകീയസമരങ്ങളെ കണക്കറ്റ് പരിഹസിക്കുകയാണ് ചിത്രം ചെയ്യുന്നത്. നിരാഹാരമിരിക്കുന്നവര്‍, ചായക്കും പഴംപൊരിക്കും വേണ്ടി ആര്‍ത്തികാട്ടുന്നതും; പ്ളാസ്റ്റിക് കൂടും മറ്റും അവിടെതന്നെ കളയുന്നതും; വഴിയോരത്ത് മൂത്രമൊഴിക്കുന്നതും വിശദമായി ക്ളോസപ്പില്‍ കാണിച്ചത് ഈ ജനകീയ സമരങ്ങള്‍ക്ക് ആത്മാര്‍ഥതയില്ലെന്നും അവ കേവലം മുതലെടുപ്പ് മാത്രമാണെന്നുമുള്ള ഭരണവര്‍ഗ/വരേണ്യവാദങ്ങളെ പിന്തുണക്കുന്നതിനും സ്ഥാപിച്ചെടുക്കുന്നതിനുമാണ്. ഹൈദരാബാദിലെ പബ്ബില്‍വെച്ച് സഹനര്‍ത്തകിയോട് അപമര്യാദയായി പെരുമാറിയതിന് അവളുടെ കാമുകനായ സിഖുകാരന്‍, അജയ് കുര്യനെ (മുരളീഗോപി) ചവിട്ടിയൊതുക്കുന്നതോടെയാണ് അയാള്‍ക്ക് വടക്കേ ഇന്ത്യക്കാരോടും ഗോസായി ഭാഷയെന്ന് അപഹസിക്കുന്ന ഹിന്ദിയോടും കടുത്ത വിരോധം തുടങ്ങുന്നത്. മലയാളിയുടെ ഹിന്ദി വിരോധത്തോട് താദാത്മ്യപ്പെട്ടുകൊണ്ട് ഈ പ്രതിനിധാനം ജനപ്രിയമാകുമ്പോള്‍; ഗണപതി വിഗ്രഹത്തിന്‍െറ ദൃശ്യപ്രതിനിധാനം എന്ന ഉത്തരേന്ത്യന്‍ ചിഹ്നം ടൈറ്റില്‍ മുതല്‍ പലപ്പോഴായി ആഘോഷിക്കപ്പെടുന്നതും മഹത്ത്വവത്കരിക്കപ്പെടുന്നതുമായ പ്രക്രിയയുടെ വൈരുധ്യം ശ്രദ്ധിക്കേണ്ടതാണ്. ‘ഈ അടുത്തകാലത്തി’ല്‍ പാസിങ് വിഷ്വലുകളായി പ്രവേശിപ്പിച്ചതിലൂടെ ജനപ്രിയമായി മാറിയ തങ്ങളുടെ രാഷ്ട്രീയ നിഗമനങ്ങള്‍ കൂടുതല്‍ ഉച്ചത്തിലും തെളിച്ചത്തിലും അവതരിപ്പിക്കുന്നതിനുവേണ്ടി സ്വരുക്കൂട്ടിയിരിക്കുന്ന സിനിമയാണ് ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’.

‘ഈ അടുത്തകാലത്ത്’ഒഴിച്ചുള്ള ന്യൂ ജനറേഷന്‍ സിനിമകളില്‍ മിക്കതും ഭക്ഷണത്തെക്കുറിച്ചും വസ്ത്രത്തെക്കുറിച്ചുമുള്ളതും പിന്നെ ബിയറടിക്കുന്നതും തെറിപറയുന്നതുമായ അസംബന്ധങ്ങളാണെന്ന വിമര്‍ശംകൂടി ഈ ചിത്രത്തില്‍ ഉന്നയിക്കപ്പെടുന്നതായി കാണാം. ഇപ്പോള്‍ സിനിമകളിലൊക്കെ പുരുഷന്‍െറ ലിംഗം കട്ടുചെയ്യുന്ന സ്ത്രീകളാണുള്ളത് സൂക്ഷിച്ചോ എന്ന് പൊലീസുകാരനായ ജഗദീഷ് ആരോടോ ഫോണില്‍ സംസാരിക്കുന്നു. സംഘ്പരിവാറിന് വഴിതുറന്നിട്ടതിലൂടെ ന്യൂ ജനറേഷനില്‍ മാത്രമല്ല മലയാള സിനിമയില്‍തന്നെ പുതിയ ഒരു രാഷ്ട്രീയ വഴിവെട്ടിയെടുക്കുകയായിരുന്നു മുരളീഗോപിയും അരുണ്‍ കുമാര്‍ അരവിന്ദും. അവര്‍ അപഹസിക്കുന്ന ഭക്ഷണം/ബിയര്‍/തെറി സിനിമകളുടെ മുന്നിലും പിന്നിലുമധികവുമുള്ളത് മുസ്ലിം ചെറുപ്പക്കാരാണെന്നതും ഈ അവസരത്തില്‍ പരാമര്‍ശിക്കേണ്ടതുണ്ട്. ഫഹദ് ഫാസില്‍, ദുല്‍ക്കര്‍ സല്‍മാന്‍, ആസിഫ് അലി, സമീര്‍ താഹിര്‍, ആഷിക് അബു, അന്‍വര്‍ റഷീദ്, റഫീക്ക് അഹമ്മദ്, ഷഹബാസ് അമന്‍, ഷൈജു ഖാലിദ് തുടങ്ങിയവര്‍ ചേര്‍ന്ന് മലയാള സിനിമ ന്യൂ ജനറേഷന്‍ എന്ന പേരില്‍ വാലും തുമ്പുമില്ലാതാക്കി അഥവാ സംസ്കാര/രാഷ്ട്രീയ/ചരിത്രരഹിതമാക്കി എന്നാണ് കപ്പയും മത്തിയും എന്ന പാരഡിപോസ്റ്ററിലൂടെ പരിഹസിക്കപ്പെടുന്നത്. കപ്പയും മത്തിയും, ഒരേസമയം ന്യൂനപക്ഷത്തിന്‍െറയും ഒ.ബി.സി വിഭാഗത്തിന്‍െറയും ദലിതരുടെയും കേരള ഭക്ഷണവും തൊഴിലാളിവര്‍ഗത്തിന്‍െറ കേരള ഭക്ഷണവുമാണ്. ഓരോ ഫ്രെയിമിലും ഒരു മലയാള സിനിമ എന്ന് ഒ.എന്‍.വി വിശേഷിപ്പിച്ച ‘ദേശാടന’(ജയരാജ്)ത്തില്‍ ദോശയായിരുന്നു പലഹാരം എന്നുന്നയിച്ചതിനാണ് ഇഡ്ഡലിയിലും ഫാഷിസമോ എന്ന് അടൂര്‍ ചോദിച്ചത്. കേരള ഭക്ഷണത്തിന്‍െറ വൈവിധ്യവും മതേതരത്വ വിന്യാസങ്ങളും ഫാഷിസ്റ്റുകളിലും തനിമാവാദികളിലും മൃദുഹിന്ദുത്വ കാല്‍പനികരിലും എന്തുമാത്രം അസ്വസ്ഥതയാണുണ്ടാക്കുന്നത് എന്നതിന്‍െറ ദൃഷ്ടാന്തങ്ങളായി ഈ കാര്യങ്ങളെ വ്യാഖ്യാനിക്കാം. തിരക്കഥാകൃത്തിന്‍െറയും സംവിധായകന്‍െറയും ന്യൂനപക്ഷവിരോധം/ഹിന്ദുത്വ ആഭിമുഖ്യം വെളിവാകുന്ന മറ്റൊരു സീന്‍ ഇപ്രകാരമാണ്: ജെയ്സന്‍െറ കണ്‍സല്‍ട്ടന്‍സിയിലൂടെയാണ് ജെന്നിഫര്‍ വിദേശത്തേക്ക് പോയത് എന്നറിഞ്ഞെത്തുന്ന വട്ട് ജയന്‍ (ജെന്നിഫറിനോടിയാള്‍ക്ക് പ്രേമമായിരുന്നു. അത് മുതലെടുത്ത് അവള്‍ അവനെക്കൊണ്ട് അവള്‍ക്ക് ശല്യമായി മാറിയ മയക്കുമരുന്നടിമ മാത്യൂസി (സൈജുകുറുപ്പ്)നെ കൊലപ്പെടുത്തിയതിനെതുടര്‍ന്നാണ് ജയന്‍ ജയിലിലാകുന്നതും ജോലിപോകുന്നതും. അവളുടെ വിമാനം എപ്പോഴാണ് എന്ന ചോദ്യത്തിന് ഉത്തരം കിട്ടണമെങ്കില്‍ തന്‍െറ കൈയില്‍നിന്ന് മുമ്പ് കൈക്കലാക്കിയ കൈക്കൂലി പലിശസഹിതം തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെടുന്നു. ഈ പണം തിരിച്ചുകൊടുക്കുമ്പോള്‍ വട്ട് ജയന്‍ ജെയ്സണെ എടാ അച്ചായാ എന്നൊരു വിളിയുണ്ട്. അച്ചായന്‍ എന്ന് സാമാന്യമായി വിളിക്കപ്പെടുന്ന മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യാനികള്‍ പണം അറുത്തുമുറിച്ച് കൈക്കലാക്കുന്നവരാണെന്ന അര്‍ഥമാണ് ഈ വിളിക്കുള്ളത്. എല്ലാ നവോത്ഥാന അടയാളപ്പെടുത്തലുകള്‍ക്കുംശേഷം നഗ്നമായ സാമുദായികതയും സാമുദായിക ആക്ഷേപങ്ങളും തിരിച്ച് മുഖ്യസ്ഥാനത്തെത്തുന്നത് എന്തിന്‍െറ സൂചനകളാണ്?

‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റി’ലെ നായികമാരിലൊരാളായ ജെന്നിഫര്‍ (രമ്യാ നമ്പീശന്‍), ‘22 ഫീമെയില്‍ കോട്ടയ’ത്തിലെ ടെസ്സയുടെ പിഴവോ തെറ്റോ പ്രതികാരമോ ആവര്‍ത്തിക്കുന്നില്ല. ഏറക്കുറെ ടെസ്സയുടേതിന് സമാനമായ സാഹചര്യത്തിലാണ് ജെന്നിഫറും. നാട്ടില്‍ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയുള്ള നഴ്സായ ജെന്നിഫര്‍, വിദേശത്തേക്ക് കടക്കാനായി സമീപിക്കുന്ന ട്രാവല്‍ ഏജന്‍സി/ക്രോസ് ഓവര്‍ കരിയര്‍ കണ്‍സല്‍ട്ടന്‍സിയിലെ മുന്‍നിര മാനേജര്‍ ജെയ്സണ്‍ അവളോട് ലൈംഗികാഭ്യര്‍ഥന നടത്തുന്നുണ്ട്. അവള്‍ സമ്മതിച്ചേക്കും എന്നു വിശ്വസിച്ച്, എവിടെയാണ് ‘ജി സ്പോട്ട്’(സ്ത്രീ ശരീരത്തില്‍ കാമോത്തേജനം ഉണ്ടാകുന്ന രഹസ്യ കേന്ദ്രം) എന്ന പുസ്തകം വായിച്ച് കാണാപ്പാഠമാക്കുന്നു. അവള്‍ അവന് സമ്മാനിക്കുന്ന ടീഷര്‍ട്ടില്‍ ‘fuck’ എന്ന വാക്ക് ചില അക്ഷരങ്ങള്‍ മാറ്റി  ‘fcuk’ എന്നാണെഴുതിയിരിക്കുന്നത്. നഴ്സ്, വിദേശത്തേക്കുള്ള വിസാപ്രതീക്ഷ, അതിനായി ഏജന്‍സിയിലെ മാനേജരുമായി ഏര്‍പ്പെടേണ്ട ലൈംഗിക ബന്ധം എന്നിവപോലെ ടീഷര്‍ട്ടും ‘സോള്‍ട്ട് & പെപ്പറി’ല്‍ നിന്ന് കടന്നുവന്നതാണ്. അയ്യപ്പന്‍ കുയ്യപ്പന്‍ ആനക്കള്ളന്‍ എന്ന അവിയല്‍ ബ്രാന്‍ഡ് പാട്ടിന്‍െറ പശ്ചാത്തലത്തിലുള്ള ടൈറ്റിലാനന്തര ഒടുക്കസീനില്‍, പഴയ മലയാള സിനിമകളിലെ നിരവധി ഡയലോഗുകളെഴുതിയ ടീഷര്‍ട്ടുകളാണ് പാട്ടുകാരും മേളക്കാരും അണിഞ്ഞിരുന്നത്. അതൊക്കെ, കേവലം പരിഹാസം എന്നും ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റി’ല്‍ എല്ലാം അര്‍ഥപൂര്‍ണം അഥവാ രാഷ്ട്രീയ നിബിഡം എന്നതാണ് മാറ്റം. ഫക്ക് എന്ന വാക്ക് പല അര്‍ഥത്തിലും സ്ഥിരമായി ഉപയോഗിക്കാറുണ്ട്. ലൈംഗികബന്ധത്തിലേര്‍പ്പെടുക എന്നതുപോലെതന്നെയാണ് നിന്നെ ഞാന്‍ പറ്റിച്ചിരിക്കുന്നു; പോയി പണി നോക്കെടാ എന്ന അര്‍ഥവും. ജെയ്സണ് രണ്ടും കരുതാവുന്നവിധത്തിലാണ് ജെന്നിഫര്‍ ടീഷര്‍ട്ട് എന്ന പണി കൊടുക്കുന്നത്.
തങ്ങളുടെ രാഷ്ട്രീയ നിലപാട്  സംശയലേശമില്ലാതെ ആവിഷ്കരിക്കാനുള്ള ധൈര്യത്തിന്‍െറയും സത്യസന്ധതയുടെയും പേരില്‍ മുരളീഗോപിയും അരുണ്‍കുമാര്‍ അരവിന്ദും അഭിനന്ദനം അര്‍ഹിക്കുന്നു. കാരണം, ധൈര്യം എന്നത് അല്‍പം ഭയംകൂടി കലര്‍ത്തിയ ഒന്നാണെന്ന് ചെ ഗുവേര റോയി(മുരളീഗോപി തന്നെ അഭിനയിക്കുന്നു) തന്‍െറ സഖാവും പാര്‍ട്ടിയില്‍നിന്ന് പുറത്തുപോയ വിമതനുമായ അലിയാറെ ഓര്‍മിപ്പിക്കുന്നുണ്ട്. പാര്‍ട്ടിക്കകത്തും പുറത്തുമുള്ള വിമതരെയും പാര്‍ട്ടിക്ക്  ഈ സിനിമയുടെ വ്യാഖ്യാന പ്രകാരം പാര്‍ട്ടിയുടെ സമുന്നത നേതാവിന്  തലവേദന സൃഷ്ടിക്കുന്നവരെയും വെട്ടിയും അരിഞ്ഞും വെടിവെച്ചും അവസാനിപ്പിക്കുക എന്നതാണ് മുഖ്യ കമ്യൂണിസ്റ്റ് പാര്‍ട്ടി അവലംബിച്ചിട്ടുള്ള രീതി എന്നാണ് ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ മുന്നോട്ടുവെക്കുന്ന ചരിത്ര ആശയം. ആ നിലക്ക് ഇത്തരമൊരു സിനിമ എടുത്ത തങ്ങളെയും പാര്‍ട്ടി വകവരുത്തും എന്ന് ഇവര്‍ക്ക് കരുതാവുന്നതാണ്. ആ ഭയംകൂടി കലര്‍ത്തിയ ധൈര്യത്തോടെയായിരിക്കണം ന്യൂ ജനറേഷന്‍ സിനിമക്ക് രാഷ്ട്രീയ ആഭിമുഖ്യം പകരുന്നതില്‍ ശ്രദ്ധ ചെലുത്തുന്ന ഈ രചന/അഭിനയം/എഡിറ്റിങ്/സംവിധാന സംഘം സിനിമ പുറത്തിറക്കിയിട്ടുണ്ടാവുക എന്നു വേണം കരുതാന്‍.
വട്ട് ജയന്‍ തന്‍െറ നേരെയുള്ള നടപടി ഒഴിവാക്കാനായി, കൈക്കൂലി കൊടുക്കാനായി മറ്റൊരാളില്‍നിന്ന് കൈക്കൂലി പിടിച്ചുവാങ്ങുന്നതും അതിനിടയില്‍തന്നെ ന്യൂ ജനറേഷന്‍ സിനിമയെക്കുറിച്ചുള്ള വിമര്‍ശം ഉള്‍ക്കൊള്ളിക്കുകയും ചെയ്തതുപോലുള്ള ഉള്‍പ്പിരിവുകളും ഉള്ളര്‍ഥങ്ങളും ദ്വയാര്‍ഥങ്ങളും ഏങ്കോണിപ്പുകളും വിദൂരാര്‍ഥങ്ങളും അന്യാപദേശങ്ങളും പുറംവഴികളും അങ്ങനെ പലതായി ഓരോ ദൃശ്യവും ഓരോ കഥയും വളരുകയും പടരുകയും ചെയ്യുന്ന അസാധാരണമായവിധത്തില്‍ സൂക്ഷ്മവും കൗതുകകരവുമായ സ്ക്രിപ്റ്റാണ് ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റി’ന്‍േറത്. വി.കെ.എന്‍ കഥ വായിക്കുമ്പോഴെന്നതുപോലെ; സമകാലിക രാഷ്ട്രീയം, അതിന്‍െറ മുന്‍ചരിത്രം, അതിലെ നിലപാടുകള്‍, സമകാലിക സിനിമ, വ്യക്തി/കുടുംബജീവിത പരിസരങ്ങള്‍, ടെലി സീരിയലുകള്‍, അതിന്‍െറ പിന്നാമ്പുറങ്ങള്‍, ലൈംഗികത, തൊഴില്‍പരിസരങ്ങള്‍, ആള്‍ദൈവ മഠങ്ങളും അവയുടെ ബിസിനസ് സാമ്രാജ്യങ്ങളും എന്നിങ്ങനെ പല യാഥാര്‍ഥ്യങ്ങളും ആരോപണങ്ങളും മുന്നറിവായി വെച്ചുകൊണ്ടുവേണം  ഈ സിനിമ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍. പിണറായി വിജയന്‍, വി.എസ്. അച്യുതാനന്ദന്‍, മാതാ അമൃതാനന്ദമയി, സൈമണ്‍ ബ്രിട്ടോ എന്നിങ്ങനെ ജീവിച്ചിരിക്കുന്ന സുപ്രധാന വ്യക്തിത്വങ്ങളെ സംബന്ധിച്ച വ്യക്തമായ പരാമര്‍ശങ്ങളിലൂടെയാണ് ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ പുതിയതരം ജനപ്രിയത രൂപവത്കരിച്ചെടുക്കാന്‍ ശ്രമിക്കുന്നത്.  പിണറായിയുടെയും വി.എസിന്‍െറയും കാരിക്കേച്ചറുകള്‍ രൂപപ്പെടുത്തുമ്പോള്‍ സംശയത്തിനോ സന്ദിഗ്ധതക്കോ തരിമ്പും സ്ഥാനം കൊടുക്കാതെ കൃത്യമായ മിമിക്രി അനുകരണങ്ങള്‍തന്നെയാണ് പടച്ചുവെച്ചിരിക്കുന്നത്. സൂക്ഷ്മമോ ആലോചിക്കേണ്ടതോ ആയ വിമര്‍ശങ്ങള്‍ ഉന്നയിക്കാനുള്ള തങ്ങളുടെ കെല്‍പ്പില്ലായ്മകൂടിയാണ് ഇത്തരത്തില്‍ പ്രകടമായ കാരിക്കേച്ചറുകളിലേക്ക് അഭയംതേടാന്‍ തിരക്കഥാകൃത്തിനെയും സംവിധായകനെയും പ്രേരിപ്പിച്ചിട്ടുണ്ടാവുക. കക്ഷിരാഷ്ട്രീയത്തില്‍നിന്നകന്നു പോകുന്ന പുതിയ തലമുറയെ; ന്യൂസ് അവറുകള്‍, ഫേസ് ബുക്,  എസ്. എം.എസുകള്‍, രജിസ്ട്രേഷനുള്ളതും അല്ലാത്തതുമായ അധോലോക മഞ്ഞ/നീല ആനുകാലികങ്ങള്‍, അവയില്‍ സ്കൂപ്പായി അടിച്ചുവിടുന്ന അന്വേഷണാത്മക വാര്‍ത്തകള്‍ അഥവാ അസത്യങ്ങള്‍ അതേപടി ആവര്‍ത്തിക്കുന്ന മുഖ്യധാരാ പത്രങ്ങള്‍, ഇവയെ ആസ്പദമാക്കി പെട്ടെന്ന് കവിതകളും കഥകളുമെഴുതി മുഖ്യധാരാ വലതുപക്ഷത്തിന്‍െറ ഓമനകളാകാന്‍ നിരന്നുനില്‍ക്കുന്ന സാഹിത്യകാരന്മാര്‍ എന്നിവരിലൂടെ പുനര്‍ രാഷ്ട്രീയവത്കരിക്കുന്ന പ്രതിച്ഛായാ നിര്‍മാണങ്ങളുടെ മഴവില്‍ മുന്നണിയിലാണ് ഈ ചിത്രം അണിചേര്‍ന്നിരിക്കുന്നത്. ലാവലിന്‍ അഴിമതിയാരോപണങ്ങള്‍, ഒരിക്കലുമവസാനിക്കാത്ത അതിന്‍െറ കോടതിനടപടികളും വാര്‍ത്താ പ്രളയങ്ങളും, ടി.പി. ചന്ദ്രശേഖരന്‍ കൊലപാതകവും വെട്ടുവഴിക്കവിതകളും, സി.പി.എമ്മിലെ വിഭാഗീയത എന്നിങ്ങനെ മസാലനിറഞ്ഞ കേരളീയ ജീവിത പശ്ചാത്തലത്തെയാണ് ചടുലവും കരവിരുതിനാല്‍ സമര്‍ഥവുമായ ചലച്ചിത്രാഖ്യാനത്തിലൂടെ മുരളീഗോപിയും അരുണ്‍ കുമാര്‍ അരവിന്ദും ചരക്കുവത്കരിക്കുന്നത്.
ഈ രാഷ്ട്രീയചരക്കുവത്കരണത്തില്‍ തങ്ങളുടെ പക്ഷപാതിത്വം പ്രകടിപ്പിക്കാന്‍ ഇവര്‍ ഒരു മടിയും കാണിക്കുന്നില്ല എന്നതാണ് പ്രധാനം. കേരളത്തില്‍ കഴിഞ്ഞ നാലഞ്ചു പതിറ്റാണ്ടായി നടത്തുന്ന എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും മുഖ്യധാരാ കമ്യൂണിസ്റ്റ് പാര്‍ട്ടി തന്നെ അതും അതിലെ കണ്ണൂരുകാരനായ ഒറ്റയാന്‍ നേതാവിന്‍െറ സ്വകാര്യാവശ്യാര്‍ഥം നടത്തുന്നതാണെന്ന വ്യക്തമായ ബോധ്യമാണ് ചിത്രം മുന്നോട്ടുവെക്കുന്നത്. തിരുവനന്തപുരത്തെ എം.ജി കോളജ് എന്നുതന്നെ കരുതാവുന്ന ഒരു കോളജ് കാമ്പസ് ഈ ചിത്രത്തിലുണ്ട്. ബി.ബി.വി.പി എന്ന പേരിലുള്ള (എ.ബി.വി.പിയുടെ മാറ്റപ്പേര്) കാവി സംഘടനയുടെ ആധിപത്യത്തിലാണ് ഈ കോളജ്. കാവി സംഘടനയുടെ നേതാക്കള്‍ രമേഷ് പിഷാരടിയെപ്പോലുള്ള ബളുബളുമ്പന്മാരാണെന്ന ഒരു സ്വയംവിമര്‍ശവും മുരളീഗോപി നടത്തുന്നുണ്ട്. ചെ ഗുവേര റോയിയുടെ കാമുകി അനിത(ലെന) അവിടെ പഠിക്കാനായി ചേരുന്നു. അതോടൊപ്പം, അവിടെ വൈ.എഫ്.ഐ (എസ്. എഫ്.ഐയുടെ മാറ്റപ്പേര്) എന്ന ചെമപ്പു സംഘടനയുടെ യൂനിറ്റ് രൂപവത്കരിക്കുന്നു. കാവിക്കാരുടെ എതിര്‍പ്പിനെ മറികടന്ന് ബോംബും ഭീഷണിയും ധൈര്യവുമായെത്തുന്ന ചെമപ്പുസംഘം മരത്തിനു മുകളില്‍ കൊടിമരം നാട്ടി ചെങ്കൊടി പാറിക്കുന്നു. ഇതിനെത്തുടര്‍ന്നുണ്ടാകുന്ന അക്രമത്തിലാണ് ചെ ഗുവേര റോയിക്ക് വെട്ടേറ്റ് അയാളുടെ ഒരു വശമാകെ തളരുന്നത്. ഈ അക്രമം കാവിക്കാരല്ല. മറിച്ച്, റെവലൂഷനറി പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്സിസ്റ്റ്) എന്ന ഈ ചിത്രത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അമരക്കാരന്‍ കൈതേരി സഹദേവന്‍(ഹരീഷ് പേരടി) തന്‍െറ രഹസ്യ ഗുണ്ടയെക്കൊണ്ട് ചെയ്യിക്കുന്നതാണെന്നതാണ് ചിത്രത്തില്‍ രേഖപ്പെടുത്തുന്നത്. അതായത്, കേരളത്തില്‍ കമ്യൂണിസ്റ്റുകാര്‍ വധിക്കപ്പെട്ടതടക്കം എല്ലാ അക്രമങ്ങളും ആ പാര്‍ട്ടി തന്നെ നടത്തിയതാണെന്നു മാത്രമല്ല, അതിലെ അമരക്കാരനായ ഏക ഛത്രാധിപതിയായ നേതാവ് തന്‍െറ സ്വകാര്യ ലാഭത്തിനുവേണ്ടി നടത്തുന്നതാണെന്ന വ്യാഖ്യാനവുമാണ് ബലപ്പെടുത്തുന്നത്. കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളും വിമര്‍ശകരുംവരെ ഉന്നയിക്കാത്ത ഈ ആരോപണം, കച്ചവടസിനിമകളില്‍ പതിവുള്ളതുപോലെ എല്ലാ അക്രമങ്ങളും അനീതികളും അഴിമതികളും സാമൂഹികവിരുദ്ധ പ്രക്രിയകളും നടത്തുന്ന ഒറ്റ പ്രതിനായകന്‍ എന്ന ജനപ്രിയ ആഖ്യാനരൂപത്തിലേക്ക് ആവാഹിച്ചിരിക്കുന്ന കൈതേരി സഹദേവന്‍ എന്ന കഥാപാത്രത്തിനു നേരെയാണ് ഉന്നംവെക്കുന്നത്.

ഒരു ഭാഗം ജനിതകമൂലകവും(ഡി.എന്‍.എ) ഒരു ഭാഗം അജ്ഞാതവും ഒരു ഭാഗം കുട്ടിയെന്ന നിലയില്‍ അയാള്‍ കണ്ടതും കടന്നുപോയതുമായ കാര്യങ്ങളും ചേര്‍ന്നാണ് ഒരു മനുഷ്യനെ രൂപപ്പെടുത്തുന്നതെന്ന തത്ത്വചിന്താത്മകമായ ഓര്‍മപ്പെടുത്തലോടെയാണ് ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ ആരംഭിക്കുന്നത്. മൂന്നു മനുഷ്യരുടെ രൂപപ്പെടലും അവസ്ഥാന്തരങ്ങളുമാണ് ഇതിവൃത്തം. 1969ല്‍ വടക്കന്‍ കേരളത്തിലെ കൈതേരി ഗ്രാമത്തില്‍ ജനിച്ച സഹദേവനും 1976ല്‍ മധ്യകേരളത്തില്‍ ജനിച്ച റോയിയും 1986ല്‍ തെക്കന്‍ കേരളത്തില്‍ ജനിച്ച കെ.പി. ജയനുമാണവര്‍. വടക്കന്‍ കേരളം അഥവാ കണ്ണൂരിലുള്ളവരാണ് കേരളത്തിലെ ഏറ്റവും വലിയ അക്രമികള്‍ എന്നും അവരുടെ നിയന്ത്രണത്തിലാകുമ്പോഴാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി, കൊലപാതക രാഷ്ട്രീയം ആഘോഷിക്കുന്നതെന്നുമുള്ള വലതുപക്ഷത്തിന്‍െറ പ്രാദേശികവാദപരമായ ആരോപണം ശരിവെക്കുന്ന തരത്തിലാണ് കഥാപാത്രങ്ങളുടെ ജന്മപ്രദേശം തെരഞ്ഞെടുത്തിരിക്കുന്നത്. പരിഹസിക്കപ്പെടുന്ന കപ്പയും മത്തിയും മോഡല്‍ മറ്റു ന്യൂ ജനറേഷന്‍ സിനിമക്കാരായ മുസ്ലിംപിള്ളേര്‍ രൂപപ്പെടുത്തുന്നതുപോലെ, ഊരും പേരും തറവാടും കുടുംബസംഗമവും ഇല്ലാത്ത വെറും കഥാപാത്രങ്ങള്‍ക്കു പകരം കെവൈസി (നോ യുവര്‍ കാരക്റ്റര്‍/കഥാപാത്രത്തെ തിരിച്ചറിയുക) കഥാപാത്രങ്ങളാണ് ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റി’ല്‍ മുഴുവനും.
കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപവത്കരിച്ച സ്ഥലമായ കൈതേരിയില്‍ അമ്പുവും അയാളുടെ ജ്യേഷ്ഠന്‍ ചാത്തുവും ഒരു ദിവസം കൊല്ലപ്പെടുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളായ ഇവരുടെ അറുകൊലകള്‍ നേരിട്ട് കണ്ടാണ് ചാത്തുവിന്‍െറ മകന്‍ സഹദേവന്‍ പുറമേക്ക് കറകളഞ്ഞ ഒരു കമ്യൂണിസ്റ്റ് നേതാവും; സിനിമയുടെ വ്യാഖ്യാനപ്രകാരം പ്രത്യക്ഷവും പരോക്ഷവുമായ അക്രമങ്ങളിലൂടെയും വ്യവസായികളോടും പണക്കാരോടുമുള്ള ധാരണകളിലൂടെയും പങ്കുകച്ചവടങ്ങളിലൂടെയും പാര്‍ട്ടിയുടെ പേരിലാരംഭിക്കുന്ന വ്യവസായവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിലൂടെയും കേരളത്തിന്‍െറ അപ്രഖ്യാപിത അധോലോകത്തലവനായും വളരുന്നത്. ബൂര്‍ഷ്വാസിയെ തോല്‍പിക്കണമെങ്കില്‍ ബൂര്‍ഷ്വാസിയുടെ അപ്പനായി മാറണമെന്ന തത്ത്വശാസ്ത്രമാണയാളുടേത്. ഇളയപ്പന്‍ അമ്പുവിന്‍െറ മരണവും മൃതശരീരവും കണ്ണു ചിമ്മാതെ കണ്ടാണ് എന്ന അച്ഛന്‍ ചാത്തുവിന്‍െറ നിര്‍ദേശപ്രകാരം നോക്കിനിന്നുകൊണ്ടാണ് അക്രമങ്ങള്‍ക്ക് ചുക്കാന്‍പിടിക്കാനുള്ള തഴക്കം അയാളില്‍ വളര്‍ന്നുതുടങ്ങുന്നത്.
1976ലെ അടിയന്തരാവസ്ഥക്കാലത്താണ് റോയിയുടെ അപ്പന്‍ ജോസഫ് വര്‍ഗീസ് കൊല്ലപ്പെടുന്നത്. അയാള്‍ ഒളിവിലായിരുന്നു. ഒളിവില്‍തന്നെയാണെങ്കിലും എസ്റ്റേറ്റില്‍ സുഖജീവിതം നയിക്കുന്ന എസ്.ആര്‍ (വിജയരാഘവന്‍) എന്ന സമുന്നത നേതാവിനോട് സഹായം അഭ്യര്‍ഥിക്കുന്നുണ്ടെങ്കിലും അയാള്‍ ഒഴിഞ്ഞുമാറുന്നു. അണികളെ കുരുതികൊടുത്ത് സ്വന്തം ആദര്‍ശപരിവേഷം പൊലിപ്പിക്കുന്ന ഒരു നേതാവായിട്ടാണ് എസ്.ആര്‍ ചിത്രീകരിക്കപ്പെടുന്നത്. പാര്‍ട്ടിക്കുള്ളിലെ അധികാരപ്പോരാട്ടത്തില്‍ നീതിയുടെ പക്ഷത്തുനില്‍ക്കുന്നതായി തോന്നിപ്പിക്കുന്ന ഇയാള്‍ സത്യത്തില്‍ കുട്ടനും മുട്ടനും തമ്മില്‍ ഇടികൂടുമ്പോള്‍ അതില്‍നിന്ന് ഇറ്റിറ്റുവീഴുന്ന ചോരത്തുള്ളികള്‍ നക്കാന്‍ കാത്തുനില്‍ക്കുന്ന ചെന്നായ ആണെന്ന് റോയി അയാളുടെ മുഖത്തുനോക്കി തുറന്നടിക്കുന്നുണ്ട്. സാധാരണഗതിയില്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പ്രശ്നങ്ങളെ സംബന്ധിച്ച പൊതുബോധ രൂപവത്കരണം; തെറ്റായ നയങ്ങളും അഴിമതിയില്‍ കുളിച്ച അതിന്‍െറ സെക്രട്ടറിയും അവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിക്കുന്ന ജനനായകനും എന്ന രീതിയിലായിരുന്നു. എന്നാലീ ജനനായകന്‍, സ്വന്തം ആദര്‍ശ പരിവേഷം നിര്‍മിച്ചുണ്ടാക്കുന്ന ഒരു കപടനാട്യക്കാരനാണെന്നാണ് ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ ആരോപിക്കുന്നത്. അതായത്, നേതാക്കളിലൊരാളെ അടര്‍ത്തിയെടുത്ത് പാര്‍ട്ടിയെ അപഹസിക്കുന്ന രീതി ഒരു ഘട്ടമെത്തുമ്പോള്‍ വാഴ്ത്തപ്പെട്ട നേതാവുകൂടി അപഹാസ്യനായി മാറുന്ന ഗതിയിലേക്ക് വഴിമാറുകയും അപ്പോള്‍ പാര്‍ട്ടി ഒന്നാകെ പോക്കാണെന്ന നിഗമനത്തിലേക്ക് പൊതുബോധത്തെ എളുപ്പത്തിലെത്തിക്കാനും കഴിയുന്നു. കേരളത്തില്‍ നടന്നുവരുന്ന മാധ്യമതന്ത്രത്തിന്‍െറ അന്ത്യഫല വിളവെടുപ്പെങ്ങനെയായിരിക്കും എന്നതിന്‍െറ ഒരു ടെസ്റ്റ് ഡോസ് കൂടിയാണ് ഈ സിനിമ.
റോയി പിന്നീട് വിദ്യാര്‍ഥി/യുവജന പ്രസ്ഥാനത്തിന്‍െറ തീപ്പൊരി നേതാവാകുകയും ജെ.എന്‍.യുവിലെ പ്രസംഗത്തിനിടെ പ്രണയത്തില്‍ എത്തിപ്പെടുകയും ചെയ്യുന്നു. അങ്ങനെ നാട്ടിലെത്തുന്ന അനിതയുടെ കോളജ് പഠനത്തെ തുടര്‍ന്നാണ് കൈതേരി സഹദേവന്‍തന്നെ നിയോഗിക്കുന്ന അക്രമിയാല്‍ റോയി ആക്രമിക്കപ്പെടുന്നത്. പിന്നീട് ജീവിതകാലം മുഴുവന്‍ അതിന്‍െറ പാടുകളും വേദനകളും രോഗങ്ങളും നിശ്ചലതകളും പേറി അയാള്‍ പോരാട്ടം ഒറ്റക്ക് തുടരുന്നു. തെക്കന്‍ കേരളത്തില്‍ ജനിച്ച പി.കെ. ജയന്‍(ഇന്ദ്രജിത്ത്) ബാല്യകാലത്തുണ്ടായ ചില തിക്താനുഭവങ്ങളെ തുടര്‍ന്ന് എന്തും ചെയ്യാന്‍ മടിയില്ലാത്ത ഒരു പോക്കിരിയായി വളരുന്നു. ഇയാള്‍ക്ക് യോജിച്ച ഇടം എന്ന നിലക്ക് സ്വാഭാവികമായി പൊലീസ് ഇന്‍സ്പെക്ടറായി മാറുന്നു. ജീവിക്കണമെങ്കില്‍ പണം സമ്പാദിക്കണം, പൊലീസുമാകണം എന്ന ലക്ഷ്യത്തോടെയാണവന്‍ ജീവിതത്തെ നോക്കിക്കാണുന്നത്. സമരക്കാരെ അടിക്കലും ഇടിക്കലും കൈക്കൂലി വാങ്ങലും നിയമവിരുദ്ധ മാര്‍ഗങ്ങള്‍ ഏതും നിര്‍വഹിക്കലും എന്നിങ്ങനെ ഫാഷിസത്തിന്‍െറ ഭടനായി മാറാനുതകുന്ന രീതിയിലുള്ള ക്രിമിനല്‍ ശരീര/മാനസിക അവസ്ഥയിലേക്ക് പാകപ്പെടുകയാണവന്‍. ഈ ക്രിമിനല്‍/പൊലീസിനെയാണ് സര്‍വ പ്രശ്നപരിഹാരത്തിനുമുള്ള ഒറ്റമൂലിക്കഥാപാത്രം എന്ന നിലക്ക് തിരക്കഥ വളര്‍ത്തിയെടുക്കുന്നത്.
ജെന്നിഫറിന് തന്നോട് ഇഷ്ടമാണെന്ന് തെറ്റിദ്ധരിച്ചാണ് ജയന്‍ അവള്‍ക്ക് സഹായവുമായി എപ്പോഴും കൂടെനില്‍ക്കുന്നത്. അത് മുതലെടുത്താണ് അവളുടെ പിറകെ കൂടുന്ന മുന്‍ ഭര്‍ത്താവായ മയക്കുമരുന്നടിമയെ അയാള്‍ കൊലപ്പെടുത്തുന്നത്. ഈ കേസില്‍ ജയിലിലാവുന്ന ജയനോട് പാര്‍ട്ടി സെക്രട്ടറി കൈതേരി സഹദേവനെ കണ്ട് പാര്‍ട്ടി യുവജന സംഘടനയുടെ പ്രതിഷേധത്തെ അടിച്ചൊതുക്കിയതിന് മാപ്പുപറഞ്ഞാല്‍ കേസ് തള്ളിപ്പോവും, ജോലി തിരിച്ചുകിട്ടും എന്ന വക്കീല്‍ ഉപദേശം കേട്ട് അയാള്‍ പാര്‍ട്ടി ആപ്പീസിലെത്തുന്നു. വക്കീല്‍ ഉപദേശിച്ചില്ലെങ്കിലും രാജേഷ് പിള്ളയുടെ ‘ട്രാഫിക്ക്’ കണ്ടാലും ഈ വിദ്യ പൊലീസുകാരന് പിടികിട്ടും. കൈക്കൂലിക്കേസില്‍ ജോലിപോകുന്ന പൊലീസുകാരന്‍ (ശ്രീനിവാസന്‍) കൈക്കൂലിയും ജാതിമേന്മയും പറഞ്ഞ് പാര്‍ട്ടി ആപ്പീസില്‍ ചെന്ന് പാര്‍ട്ടി സെക്രട്ടറിയെക്കൊണ്ട് ശിപാര്‍ശ ചെയ്യിച്ച് ജോലിയില്‍ തിരിച്ച് കയറുന്ന ‘ട്രാഫിക്കി’ലെ ദൃശ്യം കുപ്രസിദ്ധമാണല്ലോ.
‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റി’ല്‍ ഈ ശിപാര്‍ശപ്പണി പാളുന്നതിനുശേഷം, ജയന് കൈതേരി സഹദേവനോടുള്ള ഈര്‍ഷ്യ വര്‍ധിക്കുന്നു. അതിനെതുടര്‍ന്നാണ്, ചേച്ചിയെന്നോണം താന്‍ ആരാധിക്കുന്ന അനിതയുടെ ഭര്‍ത്താവുകൂടിയായ റോയിയെ മുമ്പ് അപായപ്പെടുത്തിയത് വര്‍ഗീയ സംഘടനക്കാരായ എതിരാളികളല്ല, മറിച്ച്, കൈതേരി സഹദേവന്‍തന്നെയാണെന്ന യാഥാര്‍ഥ്യം അയാളറിയുന്നത്. ഇതില്‍ വിദ്വേഷം മൂര്‍ച്ഛിച്ച്, പൊതുപ്രസംഗത്തിനിടെ ജയന്‍ സഹദേവനെ കത്തികൊണ്ട് കുത്തിക്കൊല്ലുന്നു. കണ്ണ് ചിമ്മാതെ കൊലയും ശവശരീരവും കണ്ടിട്ടാണ് സഹദേവന്‍ ഇത്തരക്കാരനായതെന്നതിനാല്‍, കാണികളായ നമുക്ക് ഈ ഗതി വരരുതെന്ന സദുദ്ദേശ്യത്തോടെ, ഈ കൊലപാതകരംഗം ഇടക്കിടെ ഇരുട്ടും വെളിച്ചവുമായി ഒളിച്ചുകളിപ്പിച്ചുകൊണ്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വട്ട് ജയനെപ്പോലുള്ള ലുമ്പന്‍ ചിത്തഭ്രമക്കാരെ ഇളക്കിവിട്ടാല്‍, സമൂഹത്തിലാവശ്യമുള്ള അക്രമങ്ങള്‍ നടത്തി ഫാഷിസ്റ്റധികാരം നേടിയെടുക്കാം എന്ന പ്രായോഗിക പ്രത്യയശാസ്ത്രമാണ് ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റി’ലൊളിഞ്ഞിരിക്കുന്നത് എന്നതാണ് വാസ്തവം.

6 comments:

കെ.വി.അമീർ മണ്ണാർക്കാട് said...

പിണറായി പക്ഷ ബുദ്ധിജീവി രാഷ്ട്രിയ സിനിമാ എഴുത്ത് നന്നാവുന്നുണ്ട് ..നിലനിർത്തുക..!!

G P RAMACHANDRAN said...

ലേഖനം മാധ്യമം വാരികയിൽ അച്ചടിച്ചതാണ്. പിണറായി വിരുദ്ധർ, സംഘപരിവാർ ക്യാമ്പിലെത്തി ചേരുന്നത് കാണുമ്പോൾ തീരെ അത്ഭുതമില്ല http://www.madhyamam.com/weekly/2269

nigil d said...


ഉപരോധ സമരത്തില്‍ പങ്കെടുത്ത് നെഞ്ചില്‍ വെടിയുണ്ടയേറ്റു രക്തസക്ഷിയാകാന്‍ പോയി ഒടുവില്‍ ചന്തിയില്‍ കൊതുകടി
കൊണ്ടപ്പോള്‍ തിരിച്ചു വന്ന സഖാക്കള്‍ ഈ സിനിമ കാണുന്നത് നല്ലതാ. ബുദ്ധിയുള്ളവര്‍ക്ക് കൈതേരി സഹദേവനെ എവിടെയെങ്കിലും കണ്ടതായി തോന്നിയാല്‍....!! 10 കോടിയുടെ സരിതയുടേ തട്ടിപ്പിനെതിരെ മുഖ്യമന്ത്രി ഉമമന്‍ ചാണ്ടി രാജിവെക്കും വരെ ഉപരോധ സമരം ചെയ്യാന്‍ പിരിച്ചത് എത്രകോടി? എന്നിട്ട് ഇരുട്ടിവെളുത്തപ്പോള്‍ തന്റെ ഓഫീസ് അധികാരപരിധിയില്‍ വരില്ല എന്ന് പറഞ്ഞ് ടേംസ് ആന്റ് റഫറന്‍സ് എന്താണെന്ന് വ്യക്തമാക്കാതെ ഉമ്മന്‍ ചാണ്ടി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ ഉടനെ സമരം പിരിച്ചു വിട്ടു. പണക്കാരായ 30 പേരെ പറ്റിച്ച സരിതയാണൊ അതോ ആയിരക്കണക്കിനു സമരഭടന്മാരേയും അണിനിരത്തി നാട്ടുകാരെയും കയ്യീന്നു പിരിവെടുത്ത് സഖാക്കളാണൊ പറ്റിച്ചത്?

nigil d said...

ഫയാസ് മുസ്ലിം അല്ലെ? അയാളുടെ കൂട്ടാളികള്‍ക്ക് ഭീകര സംഘടനയുമായി ബന്ധമുണ്ടോ എന്ന സംശയത്തെ പറ്റി മാധ്യമങ്ങള്‍ റിപ്പോര്‍ട്റ്റ് ചെയ്യുന്നു. ആര്‍.എസ്.എസുമായല്ല ഫയാസിനു ബന്ധം. മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം കുറക്കുന്നതിനെ പറ്റി മുസ്ലിം സംഘടനകള്‍ മുന്നോട്ട് വന്നപ്പോള്‍
ബുദ്ധിജീവികള്‍ക്ക് മുണ്ടാട്ടം മുട്ടി. ആര്‍.എസ്.എസ് ആയിരുന്നേല്‍ എല്ലാ അലവലാതികളും ചാടി വീണ് ബഹളം വെക്കുമായിരുന്നു. ആമയെ പോലെ തല ഉള്ളിലേക്ക് വലിച്ചു കളഞ്ഞു ഭീരുക്കള്‍.

gangadharan parambath said...

കൊക്ടയില്‍ എന്ന പടം മുരളീ ഗോപിയുടെതല്ല ,അനൂപ്‌ മേനോന്‍ -അരുണ്‍ കുമാരിന്റെത് ആണ്.

African Mallu said...

FCUK has nothing to do with fuck its an international brand of accessories-French Connection (also known as FCUK) is a UK-based global retailer and
wholesaler of fashion clothing and accessories. Founded in 1972.