Tuesday, March 31, 2015

സദാചാരം ചില കുറിപ്പുകള്‍ 3 ഏകഭാര്യാത്വം



അത്തരമൊരു കുടുംബരൂപം യുഗ്മ കുടുംബത്തില്‍ നിന്ന് ഏകഭാര്യാത്വത്തിലേക്കുള്ള പരിവര്‍ത്തനത്തെയാണ് കാണിക്കുന്നത്. ഭാര്യയുടെ പാതിവ്രത്യം എന്ന് പറഞ്ഞാല്‍ കുട്ടികളുടെ പിതൃത്വം, ഉറപ്പു വരുത്തുന്നതിനു വേണ്ടി സ്ത്രീയെ പുരുഷന്റെ പൂര്‍ണമായ അധികാരത്തിന് വിധേയയാക്കി. അവളെ കൊല്ലാന്‍ പോലും അയാള്‍ക്ക് അവകാശമുണ്ടെന്നു വന്നു.
ഏറ്റവും പരിഷ്‌കൃതമെന്നും സംസ്‌ക്കാരസമ്പന്നമെന്നും നാഗരികമെന്നും കരുതപ്പെടുന്ന ഏകഭാര്യാത്വ കുടുംബത്തെപ്പറ്റി ഏംഗല്‍സ് ഇപ്രകാരം വിശദീകരിക്കുന്നു: പുരുഷന്റെ പരമാധികാരമാണ് അതിന്റെ അടിത്തറ. സംശയാതീതമായ പിതൃത്വം സന്താനങ്ങള്‍ക്ക് ഉറപ്പു വരുത്തുക എന്നതാണ് ലക്ഷ്യം. കുട്ടികള്‍ക്ക് അഛന്റെ സ്വത്തിന് അവകാശം കിട്ടാന്‍ ഇതാവശ്യമായിരുന്നു. വിവാഹബന്ധം കൂടുതല്‍ ദൃഢമാവുകയും ഉഭയകക്ഷികളില്‍ ആര്‍ക്കെങ്കിലും തോന്നും പോലെ വിഛേദിക്കാവുതല്ലെന്ന് വരികയും ചെയ്തുവെന്നുള്ളതാണ് യുഗ്മവിവാഹത്തില്‍ നിന്ന് ഏകഭാര്യാത്വവിവാഹത്തിനുള്ള വ്യത്യാസം. വിവാഹമോചനം പുരുഷനു മാത്രം അവകാശപ്പെട്ടതായി. ലൈംഗിക നിരങ്കുശത്വം, ആചാരവശാലെങ്കിലും അവന്റെ കുത്തകയായി തന്നെ തുടര്‍ന്നു. സമൂഹത്തിന്റെ പുരോഗതിക്കനുസരിച്ച് ആ അവകാശം അവന്‍ കൂടുതല്‍ കൂടുതല്‍ എടുത്ത് പ്രയോഗിച്ച് പോരുകയും ചെയ്യുു. പക്ഷെ, സ്ത്രീ അവളുടെ പഴയ ലൈംഗിക സ്വാതന്ത്ര്യം ഒന്നു വീണ്ടെടുക്കാന്‍ ആഗ്രഹിച്ചു പോയാലാ? പണ്ടത്തേതിനേക്കാളും കടുത്ത ശിക്ഷയാണ് അവള്‍ അനുഭവിക്കേണ്ടിവരിക.


എംഗല്‍സ് തുടരുന്നു: യാതൊരു കാരണവശാലും പുരുഷനും സ്ത്രീയും തമ്മിലുള്ള രഞ്ജിപ്പിന്റെ ഫലമായിട്ടല്ല ഏകഭാര്യാത്വം ചരിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്; അത് അത്തരം ഒരു രഞ്ജിപ്പിന്റെ ഏറ്റവും ഉയര്‍ന്ന രൂപവും അല്ല തന്നെ. നേരെ മറിച്ച് ഒരു ലൈംഗികവര്‍ഗം മറ്റേതിനെ കീഴ്‌പ്പെടുത്തിയതിന്റെ പ്രതീകമായിട്ടാണ്, ചരിത്രാതീതകാലത്ത് കേട്ടുകേഴ്‌വി പോലുമില്ലാത്ത, ലൈംഗികവര്‍ഗങ്ങള്‍ തമ്മിലുള്ള സംഘട്ടനത്തിന്റെ പ്രഖ്യാപനമായിട്ടാണ് അത് പ്രത്യക്ഷപ്പെട്ടത്. മാര്‍ക്‌സും ഞാനും കൂടി 1946ല്‍ എഴുതിയ അപ്രകാശിതമായ ഒരു പ്രബന്ധത്തില്‍ പറഞ്ഞിരുന്നു: 'പുരുഷനും സ്ത്രീയും തമ്മിലുള്ള തൊഴില്‍ വിഭജനത്തില്‍ ഒന്നാമത്തേത് പ്രസവമാണ്'. ഇന്ന് അതിന്റെ കൂടെ ഇത്രയും കൂടി പറയാം; ചരിത്രത്തില്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്ന വര്‍ഗവൈരുദ്ധ്യം ഏകഭാര്യാത്വ വിവാഹത്തില്‍ പുരുഷനും സ്ത്രീയും തമ്മിലുള്ള വൈരുദ്ധ്യമാണ്. പുരുഷന്‍ സ്ത്രീയെ അടിമപ്പെടുത്തിയത് ആദ്യത്തെ വര്‍ഗമര്‍ദനവും. ഏകഭാര്യാത്വം വലിയൊരു ചരിത്രമുന്നേറ്റമായിരുന്നു. പക്ഷേ, അതേ സമയം തന്നെ അതും അടിമത്തവും സ്വകാര്യസ്വത്തും കൂടി ഉദ്ഘാടനം ചെയ്തത്, ഓരോ മുന്നേറ്റവും അതേ മട്ടില്‍ തന്നെ പിന്നോട്ടടിയായി പരിണമിക്കുന്നു. ഒരു വിഭാഗത്തിന്റെ ക്ഷേമൈശ്വര്യങ്ങളും പുരോഗതിയും മറ്റൊരു വിഭാഗത്തിന്റെ ദുരിതത്തിലും അധോഗതിയിലും നിന്നു മാത്രം ജനിക്കുന്ന, ഒരു യുഗത്തെയാണ്. അത് ഇന്നും തുടര്‍ന്നു പോരുന്നു. നാഗരിക സമൂഹത്തിന്റെ കോശരൂപമാണത്. പില്‍ക്കാലത്ത് പൂര്‍ണവികാസം നേടിയ വൈപരീത്യങ്ങളുടെയും വൈരുദ്ധ്യങ്ങളുടെയും സ്വഭാവം അതില്‍ നമുക്ക് കണ്ടെത്തുകയും ചെയ്യാം.
മനുഷ്യസ്വാതന്ത്ര്യത്തിന് കുടുംബം എത്രമാത്രം വിഘാതമാണെ ധാരണയും എംഗല്‍സ് മുന്നോട്ടു വെക്കുന്നു: നിയമപരമായ പ്രത്യേക ആനുകൂല്യങ്ങളൊന്നും കൂടാതെ തന്നെ പുരുഷന് കുടുംബത്തില്‍ അധീശസ്ഥാനം നേടിക്കൊടുക്കുന്നു. കുടുംബത്തില്‍ അയാള്‍ ബൂര്‍ഷ്വയും ഭാര്യ തൊഴിലാളിയുമാണ്. തൊഴിലാളി-മുതലാളി ബന്ധത്തിലെ പോലെ തന്നെ സ്ത്രീയുടെ മേല്‍ പുരുഷന്‍ അടിച്ചേല്‍പ്പിക്കുന്ന അധീശത്വത്തിന്റെ ശരിയായ സ്വഭാവവും അത് തുടച്ചു മാറ്റി പകരം യഥാര്‍ഥ സാമൂഹ്യസമത്വം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും ശരിക്കും ബോധ്യപ്പെടണമെങ്കില്‍ അതിന് ആദ്യമായി വേണ്ടത് നിയമത്തിന്റെ മുമ്പില്‍ സ്ത്രീക്കും പുരുഷനും പൂര്‍ണമായ തുല്യത ലഭിക്കുകയാണ്. സ്ത്രീയുടെ മോചനത്തിനുള്ള പ്രഥമോപാധി സ്ത്രീവര്‍ഗത്തെ ഒന്നടങ്കം പൊതുസേവനത്തുറകളിലേക്ക് പുന:പ്രവേശിപ്പിക്കുകയാണെന്നും അതു സാധിക്കണമെങ്കില്‍ സമൂഹത്തിന്റെ സാമ്പത്തിക യൂണിറ്റായി വര്‍ത്തിക്കുന്ന ഈ ഒറ്റയൊറ്റയായ കുടുംബം ഇല്ലാതായിത്തീരണമെന്നും അപ്പോള്‍ മനസ്സിലാവും.


#‎monogamy‬ ‪#‎morality‬ ‪#‎sadaachaaram‬ ‪#‎frederic‬ engels ‪#‎family‬

No comments: