Sunday, August 2, 2009

ധാർമിക സന്ദിഗ്ദ്ധതകളുടെ അവരോഹണാഖ്യാനങ്ങൾ


എല്ലാവർക്കും പരിചിതമായ റെജിസ്റ്ററുകളിൽ നിന്നുള്ള വ്യതിയാനത്തോടെ ദേവദാസ്‌ വി എം നോവലെഴുതുന്നത്‌ -ഡിൽഡോ(ആറു മരണങ്ങളുടെ പൾപ്പ്‌ ഫിക്ഷൻ പാഠപുസ്തകം)- ചിലപ്പോൾ ഇതിവൃത്തപരമായ ആവശ്യം കൊണ്ടാകാമെന്നാണ്‌ നോവലിനുള്ള അനവതാരിക(!)യുടെ കർത്താവും മലയാള ഭാഷയിലും സാഹിത്യത്തിലും വിസ്ഫോടനാത്മകമായ എടുത്തുചാട്ടങ്ങൾ നടത്തിയ ആളുമായ മേതിൽ രാധാകൃഷ്ണൻ ന്യായീകരിക്കുന്നത്‌. അതല്ല അത്തരം വ്യതിയാനം എഴുത്തുകാരന്റെ ശാഠ്യവുമാകാമെന്ന്‌, തന്റെ തന്നെ ശീലങ്ങളുടെ പശ്ചാത്തലത്തിലാണോ എന്നറിയില്ല മേതിൽ സംശയിക്കുന്നുമുണ്ട്‌. ഭാഷാ പോലീസിന്റെ വിളയാട്ടം വല്ലാതെയുള്ള സാഹിത്യസമൂഹങ്ങളിൽ വ്യതിചലിത എഴുത്ത്‌ പ്രതിഭാഷയും, കുറ്റകൃത്യവുമാകാമെന്നും മേതിൽ ഓർമ്മപ്പെടുത്തുന്നു. ബഷീറും ഈ വിളയാട്ടം അനുഭവിച്ചതാണല്ലോ. അദ്ദേഹത്തിന്റെ അനിയൻ തന്നെയായിരുന്നു ഭാഷാ പോലീസിന്റെ വേഷമണിഞ്ഞെത്തിയത്‌. അവൻ(ബഷീറിന്റെ അനിയൻ അബ്ദുൾഖാദർ) ഏറ്റവും അവജ്ഞയോടെ എന്നെ ഒന്നു നോക്കി. എന്നിട്ട്‌ ഒരു വാക്യം വായിച്ചു. സ്റ്റൈലൻ വാക്യമാണ്‌. പക്ഷെ, അവൻ ചോദിച്ചു: ഇതിലെ ആഖ്യാദം എവിടെ? എനിക്കൊന്നും മനസ്സിലായില്ല. എന്താഖ്യാദം? അവൻ ഒരു കൊച്ചു വിദ്യാർത്ഥിയോടെന്ന വണ്ണം എന്നോട്‌ കുറെ സംസാരിച്ചു. അതിൽ ആഖ്യ, ആഖ്യാദം, അന്വയം, ലൊട്ട്‌, ലൊടുക്ക്‌ മുതലായ വ്യാകരണ സംബന്ധിയായ ചപ്ലാച്ചി ചർച്ചകളാണ്‌. ലൊട്ട്‌, ലൊടുക്ക്‌ എന്നൊന്നും അവൻ പറഞ്ഞില്ല. അര മണിക്കൂർ നേരത്തെ വര്‍ത്തമാനത്തിൽ അവൻ എന്നെ ഒരു അജ്ഞനാക്കി വെച്ചു. എന്നിട്ട്‌ പറഞ്ഞു: ഇയ്ക്കാക്കാ വ്യാകരണം പഠിക്കണം!(പാത്തുമ്മയുടെ ആട്‌). അധ്യാപകനെ പോലീസ്‌ എന്ന്‌ നേർക്കു നേർ വിളിക്കുന്നതിലൂടെ മേതിലിന്റെ അനവതാരിക യാഥാർത്ഥ്യത്തിന്റെ അവതാരികയായി പരിണമിക്കുന്നുമുണ്ട്‌.

ചലച്ചിത്രകാരന്മാരായ പെദ്രോ അൽമൊദോവാറിന്റെ(സ്പെയിൻ) ധാർമിക സന്ദിഗ്ദ്ധതകളും അലെജാന്ത്രോ ഗൊൺസാലെസ്‌ ഇനാറിത്തു(മെക്സിക്കോ)വിന്റെ അവരോഹണാഖ്യാനവും (റിവേഴ്സ്‌ നറേഷൻ) ദേവദാസിന്റെ നോവൽ വായിക്കുമ്പോൾ ധാരണയിൽ സജീവമായി കടന്നു വന്നു. ബാഡ്‌ എഡ്യൂക്കേഷനിൽ പ്രായം കുറഞ്ഞ ആൺകുട്ടികളോടൊത്ത്‌ ഫുട്ബാൾ കളിക്കുന്ന സ്വവർഗാനുരാഗിയായ പാതിരിയച്ചന്‌ കളിക്കിടയിലെ സ്പർശനങ്ങളിൽ രതിമൂർഛയുണരുന്നതു പോലെയും; ടോക്ക്‌ ടു ഹെറിലെ ഇൻട്രോവർട്ടായ പുരുഷ നേഴ്സ്‌ കോമയിൽ കുടുങ്ങിപ്പോയ യുവതിയായ രോഗിയെ പ്രണയിക്കുന്നതും തുടർന്ന്‌ അവളുമായി രതിയിലേർപ്പെട്ട്‌ ഗർഭിണിയാക്കുന്നതും അതിന്മൂലം അവളുടെ ബോധം തിരിച്ചുകിട്ടി പൂർണരോഗ്യവതിയാവുന്നതും എന്നാൽ സമ്മതമില്ലാതെ രോഗിയുമായി ലൈംഗികവേഴ്ചയിലേർപ്പെട്ടതിന്‌ അയാളെ ജയിലിലടക്കുന്നതും പോലെയും; ലൈവ്‌ ഫ്ലഷിൽ പോലീസ്‌ ഡിറ്റക്ടീവായ ഡേവിഡിനോട്‌ ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ പ്രതി വിക്ടർ അയാളുടെ പത്നിയെ വശത്താക്കിക്കൊണ്ട്​‌ പ്രതികാരം തീർക്കുന്നതു പോലെയും; ഉള്ള ഘട്ടങ്ങളിൽ ആരും ആരുടെയും നിയന്ത്രണത്തിലല്ല എന്ന വസ്തുതയാണ്‌ വിശദീകരിക്കപ്പെടുന്നത്‌, അഥവാ വിശദീകരണക്ഷമമല്ലാതിരിക്കുന്നത്‌. മകന്റെ മരണാനന്തരം അവന്റെ ഡയറി വായിച്ച്‌ വിസ്മയകരമായ അന്വേഷണങ്ങളിലേര്‍പ്പെടുന്നതിനിടെ; ആണായി വേഷം കെട്ടി നടക്കുന്ന വേശ്യ, ഗർഭിണിയായ കന്യാസ്ത്രീ, സ്വവർഗാനുരാഗിയായ നടി എന്നിങ്ങനെയുള്ള കഥാപാത്രങ്ങളെ കണ്ടു മുട്ടുന്ന ഒരമ്മയുടെ കഥ പറയുന്ന ഓൾ എബൗട്ട്‌ മൈ മദർ പോലെയും മരിച്ചവർക്ക്‌ ജീവിച്ചിരിക്കുന്നവരുടെ മേലുള്ള തീക്ഷ്ണമായ സ്വാധീനത്തിന്റെ കഥ പറയുന്ന വോൾവർ പോലെയുമുള്ള അസാമാന്യ സിനിമകളിലൂടെ സ്ത്രീ ജിവിതത്തിന്റെയും മനസ്സുകളുടെയും ആഴങ്ങളിലേക്ക്‌ ഊഴ്‌ന്നിറങ്ങുകയാണ്‌ അൽമൊദോവാർ ചെയ്തത്‌. അൽമൊദോവാറിന്റെ സിനിമകളിൽ കാണാറുള്ള അസാധ്യമായ സദാചാരക്കെണികളെ ഓർമ്മിപ്പിക്കുന്ന കഥാഗതികൾ, ഡിൽഡോയെ ആധുനിക ലോകത്തോട്‌ സത്യസന്ധമായി അഭിമുഖീകരിക്കുന്ന ഒരു നോവലായി പരിവർത്തിപ്പിക്കുന്നുണ്ട്‌. അലെജാന്ത്രോ ഗൊൺസാലെസ്‌ ഇനാറിത്തുവിന്റെ 21 ഗ്രാംസ്‌ പോലുള്ള സിനിമകളിലുള്ള റിവേഴ്സ്‌ നറേഷനും ഓരേ കാര്യം പല തലങ്ങളിൽ, പല കാലങ്ങളിൽ, പല സ്ഥലങ്ങളിൽ, പല നിലകളിൽ കാണുമ്പോഴും വിശദീകരിക്കപ്പെടുമ്പോഴുമുണ്ടാകുന്ന സന്ദിഗ്ദ്ധതകളുമാണ്‌ ഡിൽഡോയുടെ മറ്റൊരു സവിശേഷത.

സൈബർ വായനയുടെയും ബ്ലോഗെഴുത്തിന്റെയും അനുഭവോഷ്മളതയിൽ നിന്നാണ്‌ അധ്യായങ്ങളോരോന്നിനും ശേഷമുള്ള അഭ്യാസങ്ങളടങ്ങിയ പാഠപുസ്തക(!)രൂപേണയുള്ള ഈ നോവലെഴുതപ്പെടുന്നത്‌. ഇന്റർനെറ്റ്‌ വായനയുടെ അവിഭാജ്യ ഘടകമായ വിക്കിപ്പീഡിയ പരതലിനെ അവലംബിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന കുറിപ്പ്‌ മൂന്നറിയിപ്പായി കൊടുത്തിട്ടുണ്ട്‌. നിർവചനങ്ങളും വിവരങ്ങളും വിക്കിപ്പീഡിയയുടെ സ്വതന്ത്ര വിവർത്തനങ്ങളാണെങ്കിലും അവയെ ആധികാരികമായി സമീപിക്കേണ്ടതില്ല.

മാവോയിസം, ലൈംഗികത(സ്വാഭാവികവും കൃത്രിമവും), പ്രണയം, ദാമ്പത്യം, നിയമസംഹിതകളും നിർവഹണങ്ങളും, കള്ളക്കടത്ത്‌, രാജ്യസുരക്ഷ, ആത്മഹത്യ, കൊലപാതകം, പോലീസ്‌, മതസ്ഥാപനങ്ങൾ, എന്നിങ്ങനെ നമ്മുടെ കാലത്തെ നിർണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന; പരസ്പരബന്ധമില്ലാതിരിക്കെ തന്നെ ബന്ധമുണ്ടായിരിക്കുകയും, ബന്ധമുണ്ടായിരിക്കെ തന്നെ അതില്ലാതിരിക്കുകയും ചെയ്യുന്ന സങ്കീർണ ഘടകങ്ങളുടെ പാരസ്പര്യമാണ്‌ നോവലിസ്റ്റിന്റെ ഉത്ക്കണ്ഠകളെ രൂപീകരിക്കുന്നത്‌.

മാവോയിസം എന്ന പേരിലറിയപ്പെടുന്ന തീവ്ര ഇടതുപക്ഷ ആശയ/പ്രയോഗങ്ങളുടെ യാഥാർത്ഥ്യത്തെ ദേവദാസ്‌ പരിഗണിക്കുന്നത്‌ ഇങ്ങനെയാണ്‌. ആശയപരമായി അവയൊന്നും എന്നെ ബാധിക്കുന്നില്ലെങ്കിൽ കൂടി വെറുമൊരു കാൽപ്പനിക ചാപല്യമായി അതിനെ തള്ളിക്കളയാനും മനസ്സനുവദിച്ചില്ല. മാവോയിസ്റ്റ്‌ നേതാവാണെന്ന്‌ തെറ്റിദ്ധരിക്കപ്പെട്ട്‌ പോലീസിനാൽ കൊല്ലപ്പെട്ട ആളുടേതാണ്‌ ഈ അഭിപ്രായം. ഇയാൾ മാവോയിസ്റ്റായ സുഹൃത്തിനെ കാണാനായി എത്തിയപ്പോഴായിരുന്നു കൊല്ലപ്പെട്ടത്‌. ഹോങ്കോങ്ങിൽ ജോലി ചെയ്തു വരികയായിരുന്ന ഇയാൾ മാവോയിസ്റ്റ്‌ സുഹൃത്തുമായി നടത്തിയ കത്തിടപാടുകളുടെയും സുഹൃത്ത്‌ ആവശ്യപ്പെട്ടതിൻ പ്രകാരം സെക്സ്‌ ഡോൾ അയച്ചുകൊടുത്തതിന്റെയും അത്‌ കസ്റ്റംസ്‌ പോസ്റ്റ്‌ ആപ്പീസിൽ പിടിക്കപ്പെട്ടതിന്റെയും വിവരണങ്ങളോടു കൂടിയാണ്‌ സംഭവങ്ങളുടെ സങ്കീർണതകൾ അനാവരണം ചെയ്യപ്പെടുന്നത്‌. എന്നാൽ വായനക്കാരന്‌ മുന്നിൽ അനാവരണമായി നിവരുന്ന ഈ കാര്യങ്ങൾ തന്നെയാണ്‌ കൊല്ലപ്പെട്ട ഹോങ്കോങ്ങുകാരന്റെ മുമ്പിൽ ദുരൂഹതയായി ഭവിക്കുന്നതും. - അല്ലെങ്കിൽ തന്നെ എനിക്കൊന്നും മനസ്സിലാകുന്നില്ല. മാവോയിസത്തോടുള്ള സാമാന്യമായ പരിഗണനയും ഈ കഥാപാത്രത്തിന്റെ വിചാരത്തിലൂടെ പുറത്തു വരുന്നു - നക്സലൈറ്റ്‌ ആശയങ്ങൾ അടങ്ങിയ ആ പുസ്തകം പെട്ടെന്നു തന്നെ എന്നെ മടുപ്പിച്ചു. ഇത്തരത്തിൽ മാവോയിസത്തോടോ നക്സലിസത്തോടോ യാതൊരു വിധത്തിലുള്ള അനുഭാവമോ പരിഗണനയോ കൽപ്പിക്കാത്ത ആളെ തന്നെ കൊലപ്പെടുത്തുകയും അതിനെ മാവോയിസ്റ്റ്‌ നേതാവ്‌ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു എന്ന വിധത്തിൽ വാർത്തയെഴുതി വിടുകയും ചെയ്യുന്ന പോലീസ്‌/മാധ്യമ/ഭരണകൂട/പൊതുബോധ തന്ത്രങ്ങളെ പരിഹാസ്യതയുടെ തലത്തിൽ കൊണ്ടുചെന്നെത്തിച്ച്‌ ആക്ഷേപിക്കാനാണ്‌ ഇത്തരമൊരു കഥാഗതി നോവലിസ്റ്റ്‌ ആവിഷ്ക്കരിച്ചതെന്നു തോന്നുന്നു.

ഭൂതകാലത്തെ പുനർ വിശകലനം ചെയ്യുകയും, അങ്ങനെയായിരുന്നില്ലെങ്കിൽ എങ്ങനെയാകുമായിരുന്നു എന്ന വിധത്തിൽ കാര്യങ്ങൾ ആലോചിച്ചെടുക്കുകയും ചെയ്യുന്ന ആഖ്യാനരീതി ശ്രദ്ധേയമാണ്‌. ഈ രീതി അനലോഗിൽ നിന്ന്‌ ഡിജിറ്റലിലേക്കുള്ള പരിവർത്തനം കൂടിയാണ്‌. സാഹിത്യ രചനയിലെ ഡിജിറ്റൽ ആപ്ലിക്കേഷൻ. എന്തും ഏതും ഇറേസ്‌ ചെയ്തും (മായ്ച്ചും) ഡെലിറ്റ്‌ ചെയ്തും (നീക്കിക്കളഞ്ഞും) മുന്നോട്ടു (പിന്നോട്ടും) പോകുന്ന ഒന്നാണല്ലോ ഡിജിറ്റൽ രീതി. എന്നാൽ അനലോഗിൽ, ക്രമാനുഗതമായതും ഒരിക്കൽ ഒരടി വെക്കുകയോ ഒരു പടി കയറുകയോ ചെയ്തു കഴിഞ്ഞാൽ പിന്നെ പുറകോട്ട്‌ പോകാനാവാത്തതോ ഇറങ്ങാനാവാത്തതോ ആയതുമായ ഗമനമാണുള്ളത്‌. ഡിജിറ്റൽ രീതിയിൽ വിഭാവനം ചെയ്യപ്പെടുകയും എഴുതപ്പെടുകയും ചെയ്തിട്ടുള്ള ഡിൽഡോ വായിക്കുമ്പോൾ, മേതിൽ ശരിയായി നിരീക്ഷിക്കുന്നതു പോലെ ഒരു സ്റ്റോപ്പ്‌ വാച്ച്‌ കൈയിലെടുത്തു പിടിച്ച പ്രതീതിയാണുണ്ടാകുക. മലയാള നോവൽ ആധുനികോത്തരതയിലേക്കുള്ള കൗണ്ട്ഡൗൺ ആരംഭിച്ചതു പോലെ.

പ്രകൃതിനിയമങ്ങളുടെ ഏറ്റവും ഉദാത്തമായ നിർവഹണങ്ങളിലൊന്നാണ്‌ ജീവികളുടെ ലൈംഗികത. സൗന്ദര്യത്തിന്റെയും ആഹ്ലാദത്തിന്റെയും ദൈവസാന്നിദ്ധ്യത്തിന്റെയും, സാമാന്യമായിരിക്കെ തന്നെ അസാമാന്യമായ ഈ പ്രകടനത്തെ നിരോധിക്കുകയോ നിയന്ത്രിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നതിലൂടെ മനുഷ്യർ നടത്തിക്കൊണ്ടിരിക്കുന്ന പ്രകൃതിവിരുദ്ധത മനുഷ്യജീവിതത്തെയും ലോകത്തെ തന്നെയും കലുഷിതമാക്കിക്കഴിഞ്ഞു. അടിച്ചമർത്തപ്പെട്ട ലൈംഗികതയെ അഭിമുഖീകരിക്കുന്ന മുഴുവൻ മനുഷ്യരുടെയും ഉപഭോഗ മണ്ഡലത്തിലേക്കാണ്‌ കൃത്രിമ ലൈംഗിക ഉപകരണങ്ങളുടെ വിപണി വളരുന്നത്‌. ആ വിപണിയിലേക്കാണ്‌ നിഷ്കളങ്കയും അനാഥയുമായ പെൺകുട്ടി ഏജന്റായി എത്തിപ്പെടുന്നത്‌. കോൺവെന്റിലെ സഹപാഠികൾക്കിടയിൽ വിവിധ തരം കൃത്രിമ ലൈംഗികോപകരണങ്ങൾ വിൽപന നടത്തുന്ന അവളോട്‌ അവരെങ്ങനെയാണ്‌ അവ ഉപയോഗിച്ചതെന്നും വിവരിക്കുന്നു. ജീൻസ്‌-അടിവസ്ത്രം എന്നിവയുടെ പരസ്യങ്ങളിൽ കാണുന്ന അർദ്ധനഗ്നരായ മോഡലുകളെ നോക്കിയാണ്‌ ഒരുവൾ ഉപകരണം ഉപയോഗിക്കുന്നത്‌. അവളോട്‌ വിൽപനക്കാരിയായ പെൺകുട്ടി മുക്കാലും നഗ്നനായ ഒരു മോഡലാണ്‌ തനിക്ക്‌ സഹായത്തിനുള്ളത്‌ എന്നു പറഞ്ഞിട്ടും മറ്റവൾ വിശ്വസിക്കുന്നില്ല. ചിട്ടയാർന്നതും എപ്പോഴും മദറിന്റെ കണ്ണെത്തുന്നതുമായ അനാഥാലയത്തിലെ അന്തരീക്ഷത്തിൽ എങ്ങനെയാണ്‌ ആ മോഡലിന്റെ ചിത്രം ഞാൻ ഒളിപ്പിക്കുന്നത്‌ എന്നവൾ ചോദിച്ചു. മുക്കാലും നഗ്നനായ എന്റെ മോഡലിന്റെ ചിത്രങ്ങളും പ്രതിമകളും അനാഥാലയത്തിൽ എല്ലായിടത്തും എന്തിനേറെ മദറിന്റെ മുറിയിൽ പോലും കാണാമെന്നു ഞാൻ പറഞ്ഞിട്ടും അവൾ വിശ്വസിക്കുന്നില്ല. നഗ്നതക്ക്‌ എപ്പോഴും ഒരേ അളവല്ല; പക്ഷേ ജീൻസ്‌ ധാരികളായ മോഡലുകളേക്കാൾ ഏറെ നഗ്നനാണ്‌ എന്റെ മോഡലെന്ന്‌ എനിക്കറിയാം. നോവലിസ്റ്റ്‌ തുറന്നു പറയുന്നില്ലെങ്കിലും പീഡിതയേശുവിന്റെ രൂപം നോക്കിത്തന്നെയാണ്‌ കഥാനായിക സ്വയം ഭോഗം ചെയ്യുന്നതെന്ന ഞെട്ടിക്കുന്ന അറിവിൽ നിന്ന്‌ നമുക്ക്‌ വിമുക്തരാവാനാവില്ല. കൃഷ്ണന്റെ കാമുകികളായ ഗോപികമാരായി സ്വയം സങ്കൽപിക്കുന്നവരെ പോലെ, കർത്താവിന്റെ നിത്യ മണവാട്ടികളായി തീരുന്ന കന്യാസ്ത്രീകളെ പ്പോലെ, അവൾ യേശുവുമായി തന്റെ ശരീരത്തിന്റെ ആനന്ദോത്സവത്തിലൂടെ ഐക്യപ്പെടുകയാണ്‌ ചെയ്യുന്നതെന്ന്‌ വായിച്ചെടുക്കാൻ മാത്രം ഉദാര ജനാധിപത്യം കേരളീയർക്ക്‌ എന്നാണ്‌ ആര്‍ജ്ജിക്കെടുക്കാനാവുക?

സ്പോൺസർ അങ്കിളുമായുള്ള പെൺകുട്ടിയുടെ ബന്ധവും സവിശേഷമായ ആലോചനയും വിശകലനവും ആവശ്യപ്പെടുന്ന ഒന്നാണ്‌. തനിക്ക്‌ വിവാഹം ചെയ്യാനാവാതെ പോയ കാമുകിയുടെ മകളാണ്‌ അനാഥയായ പെൺകുട്ടി എന്നറിഞ്ഞുകൊണ്ടാണ്‌ സ്പോൺസറായ കസ്റ്റംസ്‌ ഉദ്യോഗസ്ഥൻ അവളുടെ സംരക്ഷണം ഏറ്റെടുക്കുന്നത്‌. പതിനെട്ടു വയസ്സാവുന്നതോടെ അവളെ അനാഥാലയത്തിൽ നിന്നു പുറത്തുകൊണ്ടുവന്ന്‌ തനിക്കൊപ്പം വളര്‍ത്താനാണ്‌ അയാളുടെ ഉദ്ദേശ്യം എന്ന്‌ മദർ അവളോട്‌ പറയുന്നുമുണ്ട്‌. കാമുകിയിൽ തനിക്ക്‌ പിറക്കാതെ പോയ മകളെ, മകളെന്ന വണ്ണം കാണുന്നതിനല്ല അയാൾ തുനിയുന്നത്‌. തനിക്ക്‌ പ്രാപിക്കാനാവാതെ, അന്യനെ വിവാഹം ചെയ്യുകയും മരിച്ചു പോകുകയും ചെയ്ത കാമുകിയുടെ ശരീരം തന്നെയാണ്‌ ആ കൊച്ചുകുട്ടിയിൽ അയാൾ ദർശിക്കുന്നത്‌. അവൾ(കാമുകിയുടെ മകൾ) വരച്ചു നൽകിയ ചിത്രങ്ങളിലെ ചായക്കൂട്ടുകൾ ഒലിച്ചുമാറിയപ്പോൾ എനിക്ക്‌ തിരികെ ലഭിച്ചതു 13 വയസ്സിൽ പഴയ കാമുകിയെത്തന്നെയായിരുന്നു. ചിത്രം വരയ്ക്കുന്ന മാലാഖക്കുട്ടിയിൽ നിന്ന്‌ ഒരു കാമുകിയിലേക്ക്‌ അവൾ മാറുന്നതിനേക്കാൾ എത്രയോ മടങ്ങുവേഗതയിലാണ്‌ സർപ്പിളക്കൂട്ടിലൊളിച്ച ഒച്ചിൽ നിന്ന്‌ പൂർണമായും ചാരം മാറി കത്താനൊരുങ്ങുന്ന കനൽക്കട്ടയായി മാറാനെനിക്കു കഴിഞ്ഞത്‌.........തൽക്കാലത്തേക്ക്‌ അവളൊരു ഒളിത്തുരുത്താണെങ്കിലും പിന്നീട്‌ എനിക്കു പിടിച്ചടക്കേണ്ടുന്ന ഭൂപ്രദേശമാണ്‌. അതിനായി ക്ഷമയോടെ കാത്തിരിക്കുന്നൊരു പോരാളിയാണ്‌ ഞാൻ. അവൾക്കു പതിനെട്ടു വയസ്സാവുന്നതോടെ ഒരു മുലയുടെ ഒഴിവിൽ നിന്ന്‌ എനിക്കു രണ്ടു മുലകളുടെ നിറവിലേക്ക്‌ മാറേണ്ടതുണ്ട്‌. മടുപ്പിക്കുന്ന പരാജയങ്ങളിൽ നിന്ന്‌ ഒഴിഞ്ഞുമാറിയൊരു ദ്വീപ്‌. ബന്ധങ്ങളുടെ ഈ സദാചാരവൈകൃതത്തെ പ്രകൃതി പക്ഷെ തോൽപ്പിക്കുകയാണ്‌. സ്പോൺസർ അങ്കിളും ഞാനുമായുള്ള കണ്ടുമുട്ടലുകളിൽ രസകരമായ ഒരു വസ്തുതയുണ്ട്‌. ആദ്യം കാണുന്നതും അവസാനം കാണുന്നതും ഞായറാഴ്ചകളിലാണ്‌. രണ്ടു ദിവസങ്ങളിലും ഞാൻ മെൻസസ്‌ ആയിരുന്നു. മുത്തശ്ശിക്കഥകളുടെ ശൈലിയിൽ ഹാംബർട്ടിന്റെയും ലോലിതയുടെയും കഥ പറഞ്ഞ്‌ അയാൾ അവളെ പ്രാപിക്കാനായി തുനിയുന്നു. കുളി കഴിഞ്ഞു വന്ന അവളോട്‌ നിനക്കറിയാമോ..... ലോലിതയും അവളുടെ രണ്ടാനച്ഛൻ ഹംബർട്ടും ഒരു യാത്രക്കിടയിൽ ഇതേ പോലൊരു ഹോട്ടൽ മുറിയിൽ ഒരു കട്ടിലിൽ അന്തിയുറങ്ങുന്നു. അന്നാണ്‌ ആദ്യമായി അവർ രതിയിലേർപ്പെടുന്നത്‌. അവളുടെ ആർത്തവ ദിവസങ്ങളാണതെന്ന്‌ പിന്നാലെ വെളിവാകുകയും അയാളുടെ ഉദ്ദേശ്യം അലസിപ്പോകുകയുമാണുണ്ടായത്‌. ഡിൽഡോ വിൽപനക്കുറ്റത്തിന്‌ അറസ്റ്റിലായ അവളുടെ ജാമ്യദിവസങ്ങളുമായിരുന്നു അത്‌. കോടതിയിൽ നിന്ന്‌ തന്റെ കഴിവും സ്വാധീനവും ഉപയോഗിച്ച്‌ അവളെ രക്ഷിച്ചെടുക്കാമെന്ന്‌ അയാൾ ഉറപ്പു നല്‍കിയിരുന്നു. എന്നാൽ കോടതി അവളെ ശിക്ഷിച്ചു. വാഗ്ദാന ലംഘനം പിടിക്കപ്പെടുമല്ലോ എന്ന ഭീതിയിലാണയാൾ കൈക്കൂലി നൽകി പോലീസുകാരനെക്കൊണ്ട്‌ അവളെ കൊന്നു കളയുന്നത്‌. അതൊരു അപകടമരണമായി എഴുതിത്തള്ളപ്പെടുകയും ചെയ്തു.

പത്രവാർത്തകൾ വായിക്കുമ്പോൾ പരസ്പരബന്ധമുണ്ടാവാൻ യാതൊരു സാധ്യതയുമില്ലാത്ത ആറു മരണങ്ങൾ തമ്മിലുള്ള നിഗൂഢവും വ്യാഖ്യാനിക്കാൻ ബുദ്ധിമുട്ടുള്ളതുമായ ബന്ധങ്ങളാണ്‌ ഡിൽഡോയിൽ നിവർന്നു വരുന്നത്‌. ഉദാഹരണത്തിന്‌ സ്പോൺസറും പെൺകുട്ടിയും തമ്മിലുള്ള ബന്ധത്തിലെ ഊരാക്കുടുക്ക്‌ നോക്കുക: നിങ്ങൾക്ക്‌ ചിന്തിക്കാൻ കഴിയുന്നുണ്ടോ? ഒമ്പതു വർഷത്തോളമാണ്‌ ഞാൻ ആ പെൺകുട്ടിയെ സ്പോൺസർഷിപ്പിനാൽ സംരക്ഷിച്ചതു. അവളുടെ സംരക്ഷണ തുകയ്ക്കായി ഞാൻ ഡെൽഹിയിലേക്ക്‌ കടത്തിയ ഡിൽഡോകൾ തന്നെയാണ്‌ (പരോക്ഷമായാണെങ്കിലും) അവളെ കുരുക്കുന്നത്‌. മാവോയിസ്റ്റായ പത്രപ്രവർത്തകന്‌ ഹോങ്കോങ്ങിലെ സുഹൃത്ത്‌ അയച്ച സെക്സ്‌ ഡോൾ പിടി കൂടിയ കസ്റ്റംസ്‌ ഉദ്യോഗസ്ഥൻ അയാളെ ക്രൂരമായി ചോദ്യം ചെയ്യുകയും പരിശോധനക്കിടയിൽ അയാളുടെ പേഴ്സിൽ നിന്ന്‌ അയാളുടെ മുൻ കാമുകിയും തന്റെ ഭാര്യയുമായവളുടെ പഴയ ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ ഫോട്ടോഗ്രാഫ്‌ കണ്ടെടുക്കുകയും ചെയ്തപ്പോൾ അത്‌ കീറി നശിപ്പിച്ച്‌ ചവറ്റുകുട്ടയിൽ തള്ളി. ഓർമ്മയുടെ മധുരം പോലും നശിപ്പിക്കുന്ന ഇത്തരം ക്രൂരമനസ്ഥിതിയിൽ മാവോയിസ്റ്റിന്റെ പ്രതികാരജ്വാല ആളിപ്പടരുകയും അയാൾ അതിനായി കസ്റ്റംസുകാരനെ പൈന്തുടരുകയുമാണ്‌. അപ്രകാരം പൈന്തുടരുമ്പോഴാണ്‌, പോസ്റ്റ്‌ ആപ്പീസിൽ മണി ഓർഡർ അയക്കുകയായിരുന്ന കസ്റ്റംസുകാരൻ ചുരുട്ടി വലിച്ചെറിഞ്ഞ പിഴവു പറ്റിയ ഫോമിൽ നിന്ന്‌ സാന്തോം കോൺവെന്റിലെ പെൺകുട്ടിയുടെ വിലാസം എഴുതിയെടുക്കുന്നതും ഹോങ്കോങ്ങിലെ സുഹൃത്തിനെ വിളിച്ച്‌ ആ വിലാസത്തിൽ സെക്സ്‌ ഉപകരണം അയക്കാൻ ഏർപ്പാടു ചെയ്യുന്നതും. സ്ഥലകാലത്തിന്റെ ചില കളികളും ഇവിടെ നിരൂപിച്ചെടുക്കാം. കോർബാങ്കിംഗും ആർ ടി ജി എസും(വിശദാംശങ്ങൾക്ക്‌ വിക്കിപ്പീഡിയ പരതുക) വ്യാപകമായിക്കഴിഞ്ഞ പുതിയ കാലത്തും മണി ഓർഡർ പോലുള്ള പ്രാകൃത വ്യവസ്ഥ ഇന്ത്യയിൽ നിലനിൽക്കുന്നതു കൊണ്ടാണ്‌ ഇത്തരമൊരു പിഴവിന്‌ സാധ്യതയുണ്ടാവുന്നതും അതിൽ പിടിച്ചു കയറി പെൺകുട്ടിയിലൂടെ കസ്റ്റംസുകാരനോടുള്ള പക മാവോയിസ്റ്റ്‌ തീർക്കുന്നതും.

നോവലിലെ ഏറ്റവും വ്യതിരിക്തമായ അധ്യായം ആറാമത്തേതാണ്‌. ഒറ്റമുലച്ചി എന്നാണ്‌ അധ്യായത്തിന്റെ ശീർഷകം. ലോകത്തുള്ള കുട്ടികളായ കുട്ടികൾക്കും പുരുഷന്മാരായ പുരുഷന്മാർക്കും, എന്നും എപ്പോഴും പ്രതീക്ഷകൾ നൽകിക്കൊണ്ട്‌, മുമ്പോട്ട്‌ കൂർത്തു നിൽക്കുകയും നെഞ്ചിൽ നിറയുകയും ചെയ്യുന്ന സ്ത്രൈണാവയവമായ മുലകൾ സാഹിത്യത്തിന്റെയും ഭാഷയുടെയും ദൃശ്യമാധ്യമങ്ങളുടെയും ഏക്കാളത്തെയും പ്രിയങ്കരങ്ങളായ കാഴ്ചാ/ആലോചന/അനുഭവവിഷയങ്ങളിലൊന്നാണ്‌. ഒളിപ്പിക്കാൻ ശ്രമിക്കുമ്പോൾ വെളിപ്പെടുന്ന തരത്തിൽ നിഗൃഢവും അന്യാദൃശവുമായ സൗന്ദര്യത്തെ ഉൾവഹിക്കുകയും പ്രത്യക്ഷപ്പെടുത്തുകയും ചെയ്യുന്ന അവയവമാണ്‌ മുലകൾ. ഏതോ ഫിലിം ഫെസ്റ്റിൽ വെച്ചാണ്‌ ഞാൻ പേരു മറന്നു പോയ ആ ഫ്രഞ്ചുമൂവി കാണുന്നത്‌. അതിൽ നായികക്ക്‌ ഓർഗാസം സംഭവിക്കുന്നത്‌ എപ്പോഴാണെന്നോ? തിരക്കേറിയ മാർക്കറ്റിലൂടെ യാത്ര ചെയ്യുമ്പോൾ, തന്റെ മുലകളിൽ നോക്കുന്ന വഴിപോക്കരുടെ ആർത്തി പിടിച്ച മുഖങ്ങളിൽ നോക്കി, വിൽക്കാൻ വെച്ചിരിക്കുന്ന ധാന്യ ചാക്കുകളിൽ കൈകൾ ആഴ്‌ന്നിറക്കുമ്പോൾ. വിരലുകൾ വിടർത്തി, ധാന്യക്കൂമ്പാരത്തിൽ ആഴ്‌ന്നാഴ്‌ന്ന്‌, അതു തന്നെയാണ്‌ എനിക്കും സംഭവിക്കുന്നത്‌. പുരുഷനോ, സ്ത്രീയോ ആരുമാകട്ടെ; ആർത്തിയോടെ, അസൂയയോടെ, എന്റെ മുലകളിൽ കണ്ണുകൾ പതിപ്പിക്കുമ്പോൾ എനിക്കതു സംഭവിക്കുന്നു. ഓർഗാസം. സ്ത്രൈണസൗന്ദര്യത്തിന്റെ മൂർത്ത പ്രതീകമായ മുലകളിലൊന്ന്‌ നഷ്ടപ്പെട്ടവൾ എന്ന അവസ്ഥ നിഗൂഢതയും അമ്പറപ്പും അവഗണനയും ജനിപ്പിക്കുന്നു. മാവോയിസ്റ്റായി മാറിയ പത്രപ്രവർത്തകന്റെ പഴയ കാമുകിയും കസ്റ്റംസ്‌ ഉദ്യോഗസ്ഥന്റെ ഭാര്യയുമായ മുപ്പത്തൊന്നുകാരിയായ ഈ ഒറ്റമുലച്ചിയാണ്‌ മുപ്പത്തിയൊന്നടി ഉയരത്തിലുള്ള കെട്ടിടത്തിൽ നിന്ന്‌ താഴേക്കു ചാടി ആത്മഹത്യ ചെയ്യുന്നതിന്റെ നേർ സാക്ഷ്യവിവരണം ഈ അധ്യായത്തിൽ നൽകുന്നത്‌. ശരീരപതനമെന്ന അസ്വസ്ഥതയുടെ അവസ്ഥയിൽ നിന്ന രക്ഷ നേടാനായി അയയിൽ ഉണക്കാനിട്ട വസ്ത്രങ്ങൾ കാറ്റിൽ പാറി നിലത്തുവീഴുന്നതിനോട്‌ സ്വയം സങ്കൽപ്പിക്കുകയാണവർ. കാമുകനിൽ നിന്നുള്ള അകൽച്ചയുടെയും അതിനു ശേഷമുള്ള അനിഷ്ടകരമായ ദാമ്പത്യത്തിന്റെയും അതും കഴിഞ്ഞുള്ള സ്വവർഗാനുരാഗത്തിന്റെയും ഏറ്റവുമവസാനം കാമുകനുമായുള്ള പുനർസമാഗമത്തിന്റെയും ചാക്രികതയിലാണ്‌ അവളുടെ ജീവിതം സംഘർഷഭരിതമാകുന്നത്‌. കാമുകനുമായി അവൾ ശാരീരികബന്ധം പുലർത്തിയിരുന്നില്ലെങ്കിലും പിരിയുന്ന വേളയിൽ അവൻ അവളുടെ പാതി നഗ്നമായ ഇടതു മുലയിൽ ചുംബിച്ചിട്ടുണ്ടായിരുന്നു. ആ നഷ്ടപ്രണയമാണ്‌ അവളുടെ മുലവേദനയായി പിന്നീട്‌ മാറുന്നത്‌. വൈദ്യശാസ്ത്രത്തിന്റെ ഏതു തരം ഡയഗ്നോസിസുകൾക്കും അതിന്റെ കാരണം കണ്ടെത്താനാവുന്നില്ല. ഇത്‌ ഓർമ്മകളുടെ പ്രാണവേദനയാണ്‌. അല്ലെങ്കിൽ സ്ത്രീത്വത്തിന്റെ ഭാഗം കൂടിയായ ഒരവയവം വെറുതേ മുറിച്ചു കളയാൻ ഞാൻ ആവശ്യപ്പെടുമോ? അവളുടെ നിര്‍ബന്ധത്തിനു വഴങ്ങിയുള്ള മുലനീക്കൽ ശസ്ത്രക്രിയക്കു ശേഷം ഐ സി യുവിലെ ശീതളിമയിൽ ബോധം തിരിച്ചു കിട്ടി കണ്ണു തുറക്കുമ്പോഴാണ്‌ തന്നെപ്പോലെ തന്നെ ഇടതു മുല മുറിച്ചു നീക്കിയ മറ്റൊരു സ്ത്രീയെ അവൾ പരിചയപ്പെടുന്നത്‌. അവർ തമ്മിലുള്ള അനുരാഗം അവിടെയാണുടലെടുക്കുന്നത്‌. പരസ്പരം ഉണർത്തുകയും ഉറക്കുകയും ചെയ്യുന്ന സ്വവർഗരതിയുടെ അനന്യ മുഹൂർത്തങ്ങൾ ഞങ്ങൾ പങ്കു വെക്കുകയാണ്‌. അവളാകട്ടെ ഭർത്താവുപേക്ഷിച്ച്‌ ഏകാകിയും ഇടതു മുലയുടെ അഭാവത്താൽ - എന്നെപ്പോലെ തന്നെ - അപൂർണ്ണയുമാണ്‌. വര്‍ഷങ്ങളായി അടിച്ചമർത്തപ്പെട്ടിരുന്ന ലൈംഗികത ഞങ്ങൾ തുറന്ന്‌ ആഘോഷിക്കാൻ തുടങ്ങുന്നത്‌ ഇന്നാണ്‌.

ദേവദാസ്‌ വി എം എന്ന പുരുഷ നോവലിസ്റ്റ്‌ ആണോ ഈ നോവൽ എഴുതുന്നത്‌? ഒറ്റ നോട്ടത്തിൽ ആണ്‌ എന്ന മറുപടി തന്നെയാണ്‌ ലഭിക്കുക. പ്രണയം, ദാമ്പത്യം, ലൈംഗികത, സ്ത്രീ ശരീരം എന്നീ വിഷയങ്ങൾ പുരുഷന്റെ വീക്ഷണകോണിലൂടെ അഥവാ ആൺനോട്ട(മേൽ ഗേസ്‌)ത്തിലൂടെ തന്നെയാണ്‌ വിവൃതമാകുന്നത്‌. ആരാണ്‌ ആ പുരുഷൻ/മലയാളി/ഐ ടി പ്രോഫഷണൽ/ബ്ലോഗർ/കാമുകൻ/നിരാശാകാമുകൻ? അവരൊക്കെയുമാവാം, അവരിലാരെങ്കിലും ഒരാൾ മാത്രവുമാവാം. പക്ഷെ, ആ കർതൃത്വങ്ങളുടെ എല്ലാം രൂപീകരണങ്ങളെ സാധ്യമാക്കുന്നത്‌ ഏതുതരം മാനസിക സഞ്ചാര സാധ്യതകളാണ്‌ എന്നതാണ്‌ നിർണായകമായ ചോദ്യം. സൈബർ വായനകളുടെയും ചിന്തകളുടെയും വിഭാവനങ്ങളുടെയും പുതിയ ലോകത്തിന്റെ പ്രതീതി യാഥാർത്ഥ്യ(വെർച്വൽ റിയാലിറ്റി​)മാണ്‌ ആ സ്വാതന്ത്ര്യത്തെ ഉത്പാദിപ്പിക്കുന്നത്‌. അത്തരമൊരു സ്വാതന്ത്ര്യത്തിന്റെ ആവിഷ്ക്കാരത്തെ, പഴയ നിയമങ്ങളുടെയും പഴയ യാഥാർത്ഥ്യങ്ങളുടെയും പഴയ അനുഭവങ്ങളുടെയും പഴയ വായനകളുടെയും പഴയ കാഴ്ചകളുടെയും പശ്ചാത്തലത്തിൽ പരിശോധിച്ച്‌ വീർപ്പു മുട്ടിക്കുക എന്ന അബദ്ധത്തിൽ മലയാളി ചെന്നു ചാടാതിരിക്കട്ടെ!

*

6 comments:

Nat said...

somehow, i remember some almodovar films differently.
"ടോക്ക്‌ ടു ഹെറിലെ ഇൻട്രോവർട്ടായ പുരുഷ നേഴ്സ്‌ കോമയിൽ കുടുങ്ങിപ്പോയ യുവതിയായ രോഗിയെ പ്രണയിക്കുന്നതും തുടർന്ന്‌ അവളുമായി രതിയിലേർപ്പെട്ട്‌ ഗർഭിണിയാക്കുന്നതും അതിന്മൂലം അവളുടെ ബോധം തിരിച്ചുകിട്ടി പൂർണരോഗ്യവതിയാവുന്നതും എന്നാൽ സമ്മതമില്ലാതെ രോഗിയുമായി ലൈംഗികവേഴ്ചയിലേർപ്പെട്ടതിന്‌ അയാളെ ജയിലിലടക്കുന്നതും"
i think she was raped by some one else...
"ആണായി വേഷം കെട്ടി നടക്കുന്ന വേശ്യ..."
i remember a transvestite man who was her husband..
anyway, these are some small facts about the films which do not reduce the quality of this post.

thanks for the introduction.

G P RAMACHANDRAN said...

thanks natasha for the comment. i wrote all the references from the memories of those films which i had watched years back. i will correct the details after re checking it

[ nardnahc hsemus ] said...

വിശദമായ ആഖ്യാനം..
വിസ്തരിച്ചു വായിച്ചു.


(ഇത് മറുമൊഴിയില്‍ പോകാത്ത ബ്ലോഗാണോ?.. ആരെയും കണ്ടില്ല, അതു കൊന്റു ചോദിച്ചതാ...)
:)

അനില്‍@ബ്ലോഗ് // anil said...

മനോഹരമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു കുറിപ്പ്.
പുസ്തകത്തിന്റെ ഒരാവര്‍ത്തി വായനക്കുശേഷമാണിത് കാണുന്നത് എന്നതിനാല്‍ ഫോളോ ചെയ്യാന്‍ എളുപ്പമായി.
ഓ.ടോ.
സുമേഷ് ഭായ്,
മറുമൊഴീന്നാ ഇവിടെ വന്നത്.
:)

G P RAMACHANDRAN said...

thanks sumesh chandran and anil@blog for the comments. i don't know to put the blog in marumozhi. pl help

paarppidam said...

ജി.പി പുസ്തകം വായിക്കുവാൻ കഴിഞ്ഞിട്ടില്ല.തങ്കളുടെ കുറിപ്പ്‌ പുസ്തകം വായിക്കുവാൻ ഉള്ള ത്വരയെ കൂടുതൽ ഉദ്ദീപിപ്പിക്കുന്നു.

മതനിയമങ്ങൾക്കപ്പുറം ചിലവ്യക്തികളിൽ സ്വവർഗ്ഗതാൽപര്യം ഉണർത്തുന്ന പ്രകൃതിയുടെ വികൃതിയെയും,ജീൻസിടാത്തെ തന്റെ "എല്ലായിടത്തും ദർശ്ശിക്കാനാകുന്ന മോഡലിനെ" കുറിച്ച്‌ പെൺകുട്ടി പറയുനന്തും.ചൊദനയുണർത്തുന്ന വ്യക്തി/ചിത്രം ആരെന്ന് പറയാതെ പറയുന്നതിനെ കുറിച്ചു ഒക്കെ എഴുതപ്പെടുന്ന/ചർച്ച ചെയ്യുന്ന നോവൽ തീർച്ചയായും സാമ്പ്രദായിക രീതികളെ പൊളിച്ചെഴുതുന്നതാകും എന്ന് കരുതുനു.