Monday, March 30, 2015

സദാചാരം - ചില കുറിപ്പുകള്‍ 2 കുടുംബം


വിവിധങ്ങളായ കാലഘട്ടങ്ങളിലും പ്രദേശങ്ങളിലും, വിവിധങ്ങളായ കുടുംബഗണങ്ങള്‍ നിലിനിന്നിട്ടുണ്ട്. എന്നാല്‍ പിതൃമേധാവിത്ത കുടുംബങ്ങള്‍ക്കായിരുന്നു വളരെ വലിയ മുന്‍തൂക്കം. കൂടാതെ ബഹുഭാര്യാത്വം നിലവിലുള്ള പിതൃമേധാവിത്ത കുടുംബങ്ങളെ ഏകഭാര്യാത്വം നിലവിലുള്ളവ കൂടുതല്‍ കൂടുതല്‍ അതിജീവിച്ചിട്ടുമുണ്ട്. പാശ്ചാത്യ രാജ്യങ്ങളില്‍, ക്രിസ്തുമതത്തിന്റെ വരവിനു മുമ്പുള്ള കാലഘട്ടങ്ങളില്‍ നിലവിലിരുന്നതു പോലുള്ള സദാചാരസംഹിതയുടെ മുഖ്യലക്ഷ്യം, പിതൃമേധാവിത്ത കുടുംബത്തിന് നിലനില്‍ക്കാന്‍ സാധ്യമായ അളവോളം സ്ത്രീകളുടെ ചാരിത്ര്യശുദ്ധി സംരക്ഷിക്കുക എന്നതായിരുന്നു; കാരണം, പിതൃത്വം അനിശ്ചിതമാണ്.
മനുഷ്യവംശത്തിന്റെ ചരിത്രം പുരോഗതിയിലേക്കുള്ള ഒരു പ്രയാണമായി കരുതുന്ന അമേരിക്കന്‍ നരവംശശാസ്ത്രജ്ഞനായ ലെവിസ് എച്ച് മോര്‍ഗന്‍ തന്റെ പ്രാചീന സമൂഹം എന്ന പഠനത്തില്‍ കുടുബം എന്ന സങ്കല്പന/പ്രയോഗത്തെ ഇപ്രകാരം രേഖീകരിക്കുന്നു. സഹോദരന്മാരും സഹോദരിമാരും തമ്മില്‍ ലൈംഗിക ബന്ധം സാധിച്ചിരുന്ന ഘട്ടം - സഹോദരന്മാര്‍ തമ്മില്‍ തമ്മില്‍ അവരുടെ ഭാര്യമാരെയും സഹോദരിമാര്‍ തമ്മില്‍ തമ്മില്‍ അവരുടെ ഭര്‍ത്താക്കന്മാരെയും പങ്കിടുന്ന ഘട്ടം - ബഹുഭാര്യാത്വം - പ്രത്യേകം താമസമാക്കുന്നില്ലെങ്കിലും ഏക പതീ/പത്‌നി വ്രത കുടുംബം - ആധുനിക കാലത്തുള്ളതു പോലെ, ഒരു ഭാര്യയും ഒരു ഭര്‍ത്താവും ചേര്‍ന്ന് പ്രത്യേകം മാറിത്താമസിച്ചു കൊണ്ട് രൂപീകരിക്കുന്ന കുടുംബം.
മോര്‍ഗന്റെ ഗവേഷണ നിരീക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തി ഫ്രെഡറിക് ഏംഗല്‍സ് കൂടുതല്‍ സുവ്യക്തമായ നിഗമനങ്ങളിലെത്തിച്ചേര്‍ന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍; തായവകാശം തുടച്ചു മാറ്റപ്പെട്ടത് സ്ത്രീവര്‍ഗത്തിന് സംഭവിച്ച ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയായിരുന്നു. പുരുഷന്‍ വീട്ടിനികത്തെ ഭരണവും കൈയടക്കി. പുരുഷന്റെ കാമവെറിയുടെ ഇരയായി, സന്തത്യുത്പാദനത്തിനുള്ള വെറും ഉപകരണമായി സ്ത്രീ തരം താഴ്ത്തപ്പെട്ടു. പുരുഷന്റെ സാര്‍വഭൗമത്വം ഈ ഘട്ടത്തില്‍ ഉയര്‍ന്നു വന്ന പിതൃമേധാവിത്ത കുടുംബത്തില്‍ തെളിഞ്ഞു കാണാം. ബഹുഭാര്യാത്വമല്ല, കുടുംബത്തലവനു കീഴില്‍ സ്വതന്ത്രരും അടിമകളുമായ ഒരു കൂട്ടം ആളുകള്‍ ഒരു കുടുംബമായി കഴിയുക എതാണ് അതിന്റെ മുഖ്യ സവിശേഷത. റോമാക്കാര്‍ക്കിടയിലാണ് അതിന്റെ ഉത്തമമായ മാതൃക നിലനിന്നിരുന്നത്. കുടുംബം എന്ന വാക്കിനു തന്നെ ഭര്‍ത്താവും ഭാര്യയും അവരുടെ കുട്ടികളും എന്ന അര്‍ത്ഥമല്ല ആദ്യകാലത്തുണ്ടായിരുത്. അടിമകള്‍ എന്നുമാത്രമേ ഇതിന്റെ മൂലപദം കൊണ്ട് അര്‍ത്ഥമാക്കിയിരുന്നുള്ളൂ. കൊല്ലിനും കൊലക്കും അധികാരമുള്ള ഒരു കുടുംബത്തലവനു കീഴില്‍ ഭാര്യയും മക്കളും അടിമകളും ഉള്‍പ്പെടുന്ന പുതിയ സാമൂഹ്യഘടകത്തെക്കുറിച്ച് വ്യവഹരിക്കാന്‍ റോമക്കാര്‍ കുടുംബം എന്ന വാക്ക് കണ്ടുപിടിച്ചു. കൃഷിയും നിയമാനുസൃതമായ അടിയായ്മയും തുടങ്ങിയതിനു ശേഷമാണ് ആ കുടുംബരൂപം പ്രത്യക്ഷപ്പെട്ടത് എന്ന് വ്യക്തമാക്കിയതിനു ശേഷം, മാര്‍ക്‌സ് പറയുന്നു. ആധുനിക കുടുംബത്തിനകത്ത് അടിമത്തം മാത്രമല്ല അടിയായ്മയും അതിന്റെ ബീജരൂപത്തില്‍ അന്തര്‍ഭവിച്ചിട്ടുണ്ട്. കാരണം, ആദിമുതല്‍ക്കെ അത് കൃഷിപ്പണിയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതാണ്. സമൂഹത്തിലും അതിന്റെ ഭരണകൂടത്തിലും പില്‍ക്കാലത്ത് വന്‍തോതില്‍ രൂപം കൊണ്ട സകല വൈരുദ്ധ്യങ്ങളുടെയും തന്മാത്രാരൂപങ്ങള്‍ അതിലടങ്ങിയിട്ടുണ്ട്.
#kudumbam #sadaachaaram #family #morality #Patriarchy

11 comments:

Cv Thankappan said...

മരുമക്കത്തായവും,മക്കത്തായവു.....................
ആശംസകള്‍

Bijoy said...
This comment has been removed by the author.
Bijoy said...
This comment has been removed by the author.
Bijoy said...
This comment has been removed by the author.
Bijoy said...
This comment has been removed by the author.
Bijoy said...



സദാചാരത്തെ കുറിച്ചുള്ള ലഖുലേഖയുടെ അവസാനം ചുംബനസമരത്തെ കുറിച്ച് പറയുന്നുണ്ട്. അത് വായിച്ചപോഴുള്ള ചില സംശയങ്ങൾ ഞാൻ ചോദിച്ചോട്ടെ...? ലൈംഗികതയെ സംമ്പന്ധിച്ച് പ്രധാന പ്രശ്നമാണ് സ്വകാര്യസ്ഥലം പൊതു സ്ഥലം എന്ന വേർത്തിരിവ്. അതുപോലെ തന്നെ പ്രാധാനമാണ് വാണിജ്യപരമായ കലയ്ക്ക് എത്രമാത്രം ആവിഷ്കാര സ്വതന്ത്ര്യം വേണം എന്നതും.. അസമത്വം അതിഭീകരമായി വർദ്ധിക്കുന്ന, വാണിജ്യപരമായ കലയുടെ നിർമ്മാണവും വിതരണവും പ്രദർശനവും കുത്തകവൽക്കരിക്കപടുന്ന ഈ കാലഘട്ടത്തിൽ വർഗ്ഗപരമായ ബലാബലം കണക്കിലെടുക്കേണ്ടേ...? ദുർബലരുടെ ഭാഗത്ത് വേണ്ടേ പുരോഗമന കല സാഹിത്യം നിലകൊള്ളേണ്ടത്..? അങ്ങനെയല്ലാതെ, സ്വകാര്യസ്ഥലത്തെ ലൈംഗികതയും പൊതുസ്ഥലത്തെ ലൈംഗികതയും ഒരേ പോലെ കാണുന്നത് ശരിയാണോ..? ആവിഷ്കാരസ്വതന്ത്ര്യത്തിന്റെ പേരിൽ എന്തും അനുവദിക്കാമെന്നാണോ വാദം..?

G P RAMACHANDRAN said...

Bijoy സാമൂഹ്യമേലാളന്മാരുടെ സൂക്ഷ്മവും നിരന്തരവുമായ മര്‍ദന-നിയന്ത്രണ സംവിധാനങ്ങളില്‍ നിന്ന് വിടുതല്‍ ആഗ്രഹിക്കുന്ന ജനങ്ങളെന്ന നിലക്ക് നമുക്കര്‍ഹമായ സമൂഹഭാഗത്തിനും ദൃശ്യതക്കും വേണ്ടിയുള്ള തെരുവിലിറങ്ങലായിരുന്നു അത്. പ്രത്യക്ഷവും പരോക്ഷവുമായ, ഔദ്യോഗികവും അനൗദ്യോഗികവുമായ എല്ലാത്തരം പൊലീസിംഗിനുമെതിരായ സ്വാതന്ത്ര്യത്തിന്റെയും ഭാവനയുടെയും സര്‍ഗാത്മകതയുടെയും സ്‌നേഹത്തിന്റെയും മാനവികതയുടെയും സ്വയം നിര്‍ണയനമായിരുന്നു ചുംബനസമരം.

Bijoy said...

ജിപി, അസമത്വം അതിഭീകരമായി വർദ്ധിക്കുന്ന, വാണിജ്യപരമായ കലയുടെ നിർമ്മാണവും വിതരണവും പ്രദർശനവും കുത്തകവൽക്കരിക്കപടുന്ന ഈ കാലഘട്ടത്തിൽ ലൈംഗികതയെയും അതിന്റെ അധികാരബന്ധത്തെയും പ്രശ്നവൽക്കരിക്കുമ്പോൾ വർഗ്ഗപരമായ ബലാബലം കണക്കിലെടുക്കേണ്ടേ...?

G P RAMACHANDRAN said...

ലൈംഗികതയുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ വര്‍ഗവൈരുദ്ധ്യം യാന്ത്രികമായി അപ്ലൈ ചെയ്യുന്നത് അന്വേഷണത്തിന് ഗുണം ചെയ്യില്ല. എംഗല്‍സിന്റെ കുടുംബം സ്വകാര്യ സ്വത്ത് ഭരണകൂടം എന്നിവയുടെ ഉത്ഭവം എന്ന പുസ്തകം ശ്രദ്ധാപൂര്‍വം വായിക്കുക.

Karivellur Murali said...

ധീരമാണ് ജി.പി.രാമചന്ദ്രന്റെ നിരീക്ഷണങ്ങള്‍.നവോത്ഥാനത്തിന്റെ സമരമുഖങ്ങളില്‍ ഒന്നായി പ്രണയത്തെ മാറ്റിയ മണ്ണാണ് നമ്മുടേത്.എന്നിട്ടും തികഞ്ഞ യാഥാസ്ഥിതികത എങ്ങനെയാണ് പുരോഗമനം നടിക്കുന്ന ഒരു സമൂഹത്തിനു പോലും സ്വന്തമായത്?

G P RAMACHANDRAN said...

നന്ദി. സഖാവ് മുരളിയേട്ടാ. യാഥാസ്ഥിതികതയോട് സന്ധി ചെയ്യുന്ന ജനപ്രിയതയുടെ ശീതളിമയില്‍ അഭിരമിക്കാനാണ് എല്ലാവര്‍ക്കും താല്‍പര്യം. അതുകൊണ്ട് മൂടിവെക്കപ്പെടാന്‍ പ്രേരിപ്പിക്കപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നു പറയാതെ വയ്യ, ശ്വാസം മുട്ടിയതുകൊണ്ടാണ്. പിന്തുണക്ക് നന്ദി.