Saturday, November 19, 2011

ഞങ്ങടെ പോലീസ് ഞങ്ങളെ തല്ല്യാല്‍ നിങ്ങക്കെന്താ?

ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുള്‍ കലാമിനെ ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ വെച്ച് കഴിഞ്ഞ സെപ്തംബര്‍ 29ന് അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വസ്ത്രമഴിച്ച് ദേഹപരിശോധന നടത്തി അപമാനിച്ച സംഭവം തീര്‍ത്തും ലജ്ജാകരവും അപലപനീയവുമാണ്. ബന്ധപ്പെട്ടവര്‍ ഈ സംഭവം മൂടിവെച്ചെങ്കിലും മൂന്നു നാലാഴ്ചക്കകം വിവരം പുറത്തു വന്നു. എന്നാല്‍, ഇന്ത്യാ സര്‍ക്കാര്‍ ഇത് കണ്ടില്ലെന്നു നടിക്കുകയാണ് നല്ലത് എന്ന വിധത്തില്‍ ശബ്ദം താഴ്ത്തി, വാതിലടച്ചുള്ള പ്രതികരണം നടത്തി ഒളിക്കാന്‍ ശ്രമിക്കുകയാണെന്നത് അതിലേറെ അപമാനകരമായ സംഭവമായിരിക്കുന്നു. അമേരിക്കയുടെ പാദസേവകരായ ഉദ്യോഗസ്ഥര്‍ മാത്രമാണ് ഇന്ത്യയിലെ മുഖ്യഭരണാധികാരികള്‍ എന്ന ആരോപണം ശരിവെക്കുന്ന വിധത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ പെരുമാറ്റം. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള അടിമ മനോഭാവം കാരണമാണ് ലോക പ്രശസ്തനായ ശാസ്ത്ര സാങ്കേതിക വിദഗ്ദ്ധന്‍ കൂടിയായ കലാമിന് ഈ അപമാനം സഹിക്കേണ്ടിവരുന്നത്. 2009ല്‍ ന്യൂദില്ലി വിമാനത്താവളത്തില്‍ വെച്ചു തന്നെ അമേരിക്കന്‍ വിമാനക്കമ്പനിയായ കോണ്ടിനെന്റല്‍ എയര്‍ലൈന്‍സുകാര്‍ കലാമിനെ ദേഹപരിശോധന നടത്തി അഭിമാനക്ഷതം ഏല്‍പ്പിച്ചിരുന്നു. മുന്‍ രാഷ്ട്രപതിയെന്ന നിലയില്‍; ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ പട്ടിക പ്രകാരം ഇന്ത്യയില്‍ സുരക്ഷാപരിശോധനകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരിലൊരാളാണ് കലാം എന്നിരിക്കെയായിരുന്നു അന്ന് ഈ നാണം കെട്ട പരിശോധന. അത്, കലാമടക്കം ഇന്ത്യന്‍ ഭരണാധികാരികള്‍ കഴിയാവുന്നത്ര മറച്ചു വെച്ചു. അമേരിക്കയുടെ മുമ്പില്‍ നാണം കെട്ടിഴയുന്ന ഭരണാധികാരികളും പൊതുബോധവുമാണ് ഇന്ത്യയിലുള്ളത് എന്നതുകൊണ്ടാണ് അപ്രകാരം സംഭവിച്ചത്. ആ തെറ്റ് അന്ന് തിരുത്താതിരുന്നതിനാലാണ് വീണ്ടും ഈ അപമാനം കലാമിന് സഹിക്കേണ്ടി വന്നത്.

ശാസ്ത്ര സാങ്കേതിക വിദഗ്ദ്ധനായ കലാം ലോക/ദേശീയ രാഷ്ട്രീയ വിഷയങ്ങളെ സംബന്ധിച്ച് മിക്കപ്പോഴും കുറ്റകരമായ അജ്ഞതയാണ് നടിക്കാറുള്ളത്. അത് അദ്ദേഹത്തെ തീവ്ര പ്രതികരണത്തില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ പ്രേരിപ്പിക്കുക മാത്രമല്ല, ചെയ്തത്. പുറമേക്ക് ദേശസ്നേഹം നടിക്കുകയും ആഗോളവത്ക്കരണ-ഉദാരവത്ക്കരണ നടപടികള്‍ അതിവേഗം നടപ്പിലാക്കുകയും ചെയ്യുന്ന സംഘപരിവാറിനും ദേശ-വിദേശ കുത്തകകള്‍ക്ക് ഓശാന പാടുന്ന കോണ്‍ഗ്രസിനും ഒരേ സമയം ഓമനയായിരിക്കുകയും ചെയ്യുന്നതിലൂടെയായിരുന്നു കലാമിന്റെ നിഷ്പക്ഷ വ്യക്തിത്വം രാഷ്ട്രപതി/മുന്‍ രാഷ്ട്രപതി എന്നീ വിതാനങ്ങളിലേക്ക് ഉയര്‍ത്തപ്പെട്ടത്. ഇത്തരത്തിലുള്ള അജ്ഞതയും ഒഴിഞ്ഞുമാറലുകളും പക്ഷെ, ഇന്ത്യക്കാരന്‍, മുസ്ളിം എന്നീ പ്രതിനിധാനങ്ങളിലൂടെ ഒരാള്‍ കടന്നു പോവേണ്ട സംശയത്തിന്റെയും അപമാനത്തിന്റെയും കടമ്പകളില്‍ നിന്ന് അദ്ദേഹത്തെ രക്ഷിച്ചെടുത്തതുമില്ല.

9/11നു ശേഷം അമേരിക്കയില്‍ വര്‍ദ്ധിച്ചുവന്ന മുസ്ളിംഭീതിയുടെ പശ്ചാത്തലത്തില്‍, കമല്‍ഹാസന്‍ അമേരിക്കന്‍ പര്യടനത്തിനായി വിമാനമിറങ്ങിയപ്പോള്‍ സമ്പൂര്‍ണ വസ്ത്രാക്ഷേപമടക്കമുള്ള പരിശോധനക്ക് വിധേയമാകുകയുണ്ടായി. തെന്നിന്ത്യന്‍ സിനിമയുടെ അഭിമാനതാരമായ കമല്‍ഹാസനെ, ഉലകനായകന്‍ അഥവാ യൂണിവേഴ്സല്‍ ഹീറോ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. കമല്‍ ഹാസനെ അപമാനിക്കുമ്പോള്‍ ആ അപമാനം എല്ലാ ഇന്ത്യക്കാര്‍ക്കും മേല്‍ ചൊരിയപ്പെടുന്നു. കലാമിന്റെ കാര്യത്തിലും അപ്രകാരം തന്നെ. ഇന്ത്യന്‍ സിനിമയുടെ മറ്റ് അഭിമാനങ്ങളായ മമ്മൂട്ടിക്കും ഷാറൂഖ് ഖാനും മുസ്ളിമായതിന്റെ പേരില്‍ അമേരിക്കയില്‍ ഇത്തരത്തിലുള്ള അപമാനം നേരിടേണ്ടിവന്നിട്ടുണ്ട്. മുസ്ളിമാണെങ്കിലും ഭീകരനല്ല എന്നുള്ള പ്ളക്കാര്‍ഡും പിടിച്ചുകൊണ്ട് അഭിനയിക്കുന്ന മൈ നെയിം ഈസ് ഖാന്‍ എന്ന മുസ്ളിം ഭീതിയെ ഭംഗ്യന്തരേണ സാധൂകരിക്കുന്ന സിനിമയെടുക്കാനും ഷാറൂഖിനെ പ്രേരിപ്പിച്ചത് ഈ സംഭവമായിരിക്കണം. കമല്‍ ഹാസന്റെ പേര് സത്യത്തില്‍ കമലാഹാസന്‍ എന്നായിരുന്നു. അതില്‍ സ്ത്രൈണനാമത്തിന്റെ ഒരു ഛായ ഉള്ളതുകൊണ്ടാണ് അദ്ദേഹം പേര് പരിഷ്ക്കരിച്ച് കമല്‍ ഹാസന്‍ എന്നാക്കിയത്. തന്റെ ശരീരത്തില്‍ തന്നെ ഒരു സ്ത്രൈണത ഉള്ളതുകൊണ്ട് അതില്‍ നിന്നുള്ള സമ്പൂര്‍ണ വിടുതിക്ക് അദ്ദേഹത്തിന് ഇത് അന്ന് അനിവാര്യമായിരുന്നു. എന്നാല്‍, പില്‍ക്കാലത്ത് നിയന്ത്രണാതീതമായ വിധത്തിലുള്ള മുസ്ളിംഭീതി ലോകത്തെയാകെ കീഴടക്കുമെന്ന് നിരൂപിക്കാന്‍ കമല്‍ ഹാസന് സാധ്യമായില്ല. അതിനാല്‍ സ്ത്രൈണതയില്‍ നിന്ന് രക്ഷപ്പെടാന്‍ അദ്ദേഹം സ്വീകരിച്ച പേരുമാറ്റം എന്ന സുരക്ഷാകവചം പിന്നീട് മറ്റൊരു അരക്ഷിതത്വമായി പരിണമിച്ചു. കമാല്‍ എന്നും ഹസ്സന്‍ എന്നുമുള്ള രണ്ട് മുസ്ളിം പേരായി അദ്ദേഹത്തിന്റെ പേര് ലോകമാകെ പ്രത്യേകിച്ചും മുസ്ളിം വിരോധവും മുസ്ളിം ഭീതിയും അടക്കി ഭരിക്കുന്ന അമേരിക്കയില്‍ മാറ്റി വായിക്കപ്പെട്ടു. അതിനെ തുടര്‍ന്നാണ് കമല്‍ ഹാസന്‍ നഗ്നപരിശോധനക്ക് വിധേയനായി അപമാനിതനായത്.

എണ്‍പതു വയസ്സു പ്രായമുള്ള മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാം കാഴ്ചക്കെന്നതു പോലെ സ്വഭാവത്തിലും സമാധാനപ്രിയനാണെന്നതില്‍ ലോകത്താര്‍ക്കും തന്നെ സംശയമില്ല. ആധാര്‍ എന്ന യൂണിവേഴ്സല്‍ ഐഡിയുടെ പരിപൂര്‍ണതയിലേക്ക് ഇന്ത്യ മുന്നേറണം എന്നാഗ്രഹിക്കുന്നവരുടെ കാലത്ത്, ഇത്തരമൊരു പ്രമുഖന്റെ മുന്‍ ചരിത്രം ന്യൂയോര്‍ക്ക് ജെ എഫ് കെ വിമാനത്താവളത്തിലെ കമ്പ്യൂട്ടറില്‍ തെളിഞ്ഞില്ല എന്നതുകൊണ്ടായിരിക്കില്ല; വസ്ത്രമഴിച്ചും ദേഹമടച്ചുമുള്ള പരിശോധനക്ക് അദ്ദേഹത്തെ വിധേയനാക്കിയിട്ടുണ്ടാവുക. അദ്ദേഹത്തിന്റെ പേര് പ്രകടനാത്മകാം വിധം മുസ്ളിമാണെന്നതിനാലാണ് ഈ അപമാനം സഹിക്കേണ്ടിവന്നത്. ലോകത്തുള്ള മുസ്ളിങ്ങളൊക്കെയും അവര്‍ക്ക് ഭാവിയില്‍ പിറക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ബുഷ് എന്നോ ഒബാമ എന്നോ ഷ്വാര്‍സനഗ്ഗര്‍ എന്നോ പേരിടുന്നതായിരിക്കും ഉചിതം. വിശ്വാസം അതല്ലേ എല്ലാം എന്നു കരുതിയതു കൊണ്ട് കുഴപ്പം സംഭവിച്ചേക്കാം എന്നു ചുരുക്കം.

സെപ്തംബര്‍ 29ന് ഒരു പ്രത്യേക മുറിയിലേക്ക് വലിച്ചിഴച്ചുള്ള ദേഹപരിശോധനക്കാണ് കലാം വിധേയനായത്. യു എസ് നിയമപ്രകാരം സുരക്ഷാ പരിശോധന ഒഴിവാക്കപ്പെട്ടിട്ടുള്ള പ്രത്യേക വിഭാഗത്തില്‍ കലാം പെടുന്നില്ല എന്ന സാങ്കേതിക കാരണത്താലാണ് ഇത് നടന്നത് എന്നാണ് ന്യായീകരണവാദം. അപ്പോഴും, നെറ്റ് വര്‍ക്ക് ചെയ്യപ്പെട്ടിട്ടുള്ള കമ്പ്യൂട്ടറിലൂടെ ഒരാളുടെ പ്രൊഫൈല്‍ പരിശോധിച്ചുകൂടേ എന്ന മറുചോദ്യം ഉന്നയിക്കരുത്. കാരണം, അമേരിക്കക്കാര്‍ ചെയ്യുന്നത് തെറ്റാണ് എന്നു പറയാന്‍ ദാസന്മാരും അടിമകളുമായ ഇന്ത്യക്കാര്‍ക്ക് അവകാശമില്ലല്ലോ.

കലാമും കമലും മമ്മൂട്ടിയും ഷാറൂഖും അപമാനിതരായെങ്കിലും, 9/11നു ശേഷം അമേരിക്കയില്‍ ഭീകരസ്ഫോടനങ്ങളൊന്നുമുണ്ടാകാത്തത് ഇത്തരം കടുത്ത പരിശോധനകള്‍ കൊണ്ടാണെന്ന് കരുതുന്ന ശുദ്ധാത്മാക്കളും നമുക്കിടയിലുണ്ട്. അവരറിയുന്നില്ലല്ലോ, ലോകത്തെമ്പാടുമുള്ള മുസ്ളിം തീവ്രവാദവും ഭീകരതയും അമേരിക്ക തന്നെ ഉത്പാദിപ്പിക്കുന്നതാണെന്ന്. ബിന്‍ലാദന്‍ തന്നെ അമേരിക്കയുടെ ഓമനയായിരുന്നു. ബിന്‍ലാദന് ഗറില്ലാ പരിശീലനം നല്‍കിയത് സി ഐ എ ആയിരുന്നു എന്ന് റിപ്പോര്‍ടു ചെയ്യപ്പെട്ടിട്ടുണ്ട്. സോവിയറ്റ് യൂണിയനെതിരായ ശക്തികള്‍ക്ക് അമേരിക്ക നല്‍കിയ സാമ്പത്തികവും സൈനികവുമായ സഹായത്തിലൂടെയാണ് താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ തഴച്ചു വളര്‍ന്നത് എന്ന കാര്യം എല്ലാവര്‍ക്കുമറിയാം. സദ്ദാം ഹുസൈന്‍, ഗദ്ദാഫി തുടങ്ങി അമേരിക്ക കൊലപ്പെടുത്തിയ ഭരണാധികാരികളൊക്കെയും ഓരോ ഘട്ടത്തില്‍ അമേരിക്ക തന്നെ വളര്‍ത്തി വലുതാക്കിയവരാണ്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും ഗ്വാണ്ടനാമയിലും മറ്റനേകം രാജ്യങ്ങളിലും അമേരിക്ക മുസ്ളിങ്ങള്‍ക്കെതിരെയും മറ്റു പാവപ്പെട്ടവര്‍ക്കെതിരെയും നടത്തുന്ന നിഷ്ഠൂരമായ ആക്രമണങ്ങള്‍, സാധാരണ ജനങ്ങളെ അമേരിക്കക്കെതിരെ ചിന്തിക്കുന്നതിന് പ്രേരിപ്പിക്കും എന്ന വാസ്തവവും ഇതോടൊപ്പം കാണാതിരുന്നുകൂടാ.

ഇതൊന്നും ബാധകമല്ലാത്തവിധത്തില്‍ അമേരിക്കക്ക് പാദസേവ ചെയ്യുന്നതില്‍; ഇന്ത്യന്‍ ഭരണാധികാരികളും അവരും മാധ്യമങ്ങളും ചേര്‍ന്ന് സൃഷ്ടിക്കുന്ന പൊതുബോധത്തിന് കീഴ്പ്പെട്ടവരും മുന്നിട്ടിറങ്ങുന്ന ലജ്ജാകരമായ അവസ്ഥ കാരണമാണ്, കലാം നേരിട്ട പീഡനം മൂടിവെക്കാന്‍ അദ്ദേഹമടക്കമുള്ളവരെ പ്രേരിപ്പിച്ചത്. പണ്ടേതോ കേരള ഭരണകാലത്ത്, ഭരണകക്ഷിയിലുള്ളവരെ തന്നെ പോലീസ് തല്ലിച്ചതച്ചപ്പോള്‍, 'ഞങ്ങടെ പോലീസ് ഞങ്ങളെ തല്ല്യാല്‍ നിങ്ങക്കെന്താ പ്രതിപക്ഷേ' എന്ന് മുദ്രാവാക്യം വിളിച്ചതായി കേട്ടിട്ടുണ്ട്. അതുപോലെ, ഇന്ത്യന്‍ ഭരണാധികാരികളുടെ സ്വന്തക്കാരായ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ തങ്ങളുടെ വസ്ത്രമഴിപ്പിച്ചാല്‍ നിങ്ങക്കെന്താ ഇന്ത്യക്കാരേ എന്ന് വിളിക്കാനും അടിമകളായ അവര്‍ മടിച്ചുകൂടായ്കയില്ല.

എന്നാല്‍, ഇന്ത്യ എന്നത് വൈറ്റ് ഹൌസ് പുല്‍ത്തകിടിയിലെ പ്രസിഡണ്ടിന്റെ വളര്‍ത്തുപൂച്ചക്കിടാവുന്ന പേരാണെന്ന്, “ലോകത്തിന്റെ തന്നെ പ്രസിഡന്റാവാന്‍” പോകുന്ന ഒബാമ തെറ്റിദ്ധരിക്കരുത് എന്നാണ് ബുഷിനോടെന്നതു പോലെ അദ്ദേഹത്തോടും സ്വാഭിമാനികളായ ഇന്ത്യക്കാര്‍ക്ക് ഈ അവസരത്തില്‍ പറയാനുള്ളത്. സ്നേഹപൂര്‍വ്വം വാലാട്ടിക്കാണിക്കുന്ന ഞങ്ങളുടെ നേതാക്കന്‍മാര്‍ വളര്‍ത്തുപട്ടികള്‍ ആണെന്നും അമേരിക്കന്‍ ഭരണകൂടം കരുതേണ്ടതില്ല.

മറിച്ച്, ഒരുപാട് കാലത്തെ ചരിത്രത്തില്‍, അമേരിക്കന്‍ പ്രസിഡണ്ടുമാരെപ്പോലെ ഒരുപാട് സ്വേഛാധിപതികളെ കണ്ട, ഒരു ബില്യണിലേറെ മനുഷ്യരുടെ ഊര്‍ജ്ജസ്വലമായ നാടാണിത് എന്നത് അവരും ഇന്ത്യയിലെ വാലാട്ടികളെ പോലെ തോന്നിപ്പിക്കുന്ന നേതാക്കളും മറന്നാലും അത് സത്യമല്ലാതായി മാറില്ല. അരനൂറ്റാണ്ടു മുമ്പ് ബ്രിട്ടീഷ്സാമ്രാജ്യത്വത്തെ തൂത്തെറിഞ്ഞ ഞങ്ങള്‍ക്ക് അതിന്റെ അവിഹിത അമേരിക്കന്‍ സന്തതികളെ തലയിലേറ്റാന്‍ യാതൊരു ഉദ്ദേശവുമില്ല എന്ന് ഇന്നല്ലെങ്കില്‍ നാളെ ലോകം തിരിച്ചറിയുക തന്നെ ചെയ്യും.

ഭൂമിയില്‍ സാമ്രാജ്യത്വത്തിനെതിരായ സമരത്തില്‍ ഇന്ത്യക്കാര്‍ ഒറ്റക്കല്ല. വിയറ്റ്നാം മുതല്‍ വെനിസ്വേല വരെയും ഇറാക്ക് മുതല്‍ ഇന്‍ഡോനേഷ്യ വരെയും സ്വദേശത്തിന്റ മാനവും പരമാധികാരവും സ്വയം നിര്‍ണ്ണയാവകാശവും കാക്കാന്‍ പോരാടുന്ന ജനതയുമായി ഇന്ത്യക്കാര്‍ക്ക് ഗാഢസൌഹൃദം ഉണ്ട്. ലോകത്തെങ്ങും അമേരിക്ക ചെയ്തുകൂട്ടിയ കൊടുംക്രൂരതകളുടെ ചരിത്രം നാം ഓര്‍ത്തെടുക്കുക തന്നെ ചെയ്യും. ഹിരോഷിമ, ഹെയ്തി, ഗ്രീസ്, ഗ്വാട്ടിമാല, കംബോഡിയ, ചിലി - എണ്ണമറ്റ ധീരന്‍മാരുടെ രക്തസാക്ഷിത്വം വെറുതെയാവില്ല. ഇറാനെതിരെയുള്ള കടന്നുകയറ്റത്തില്‍ ഇന്ത്യന്‍ ഭരണകൂടത്തെ പേടിപ്പിച്ചും പ്രലോഭിപ്പിച്ചും കൂടെ കൂട്ടാനുള്ള ഒടുവിലത്തെ ശ്രമവും ഒരു ഘട്ടം കഴിഞ്ഞാല്‍ വൃഥാവിലാകുന്ന വിധത്തില്‍ ഇന്ത്യയില്‍ ജനകീയ ഐക്യം ഉയര്‍ന്നു വരും. കാരണം, ദുര്‍ബലരാജ്യങ്ങളുടെ സമ്പത്ത് കൈവശപ്പെടുത്താനുള്ള അധാര്‍മ്മികശ്രമങ്ങളെ ഈ ജനത എക്കാലത്തും ചെറുക്കും. അവ്യക്തമായ ഒരു ആണവപദ്ധതിയുടെ പേരില്‍ വിഡ്ഢികളായ ഇന്ത്യന്‍ ഭരണാധികാരികളെ സ്വാധീനിച്ച് വികസ്വരരാജ്യങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് അമേരിക്ക ശ്രമിച്ചത്. ഈ സാമ്രാജ്യത്വരാഷ്ട്രീയം തിരിച്ചറിയാനും പൊളിച്ചുകാട്ടാനും ഇന്ത്യക്കാര്‍ക്ക് കഴിയുക തന്നെ ചെയ്യും.

തങ്ങള്‍ തന്നെ അപമാനിതരായാലും അമേരിക്കന്‍ പാദസേവ തുടരുമെന്ന് പ്രഖ്യാപിക്കുന്നവരുടേത് മാത്രമാവില്ല ഇന്ത്യ എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ദിവസം അതിവിദൂരമല്ല. അന്നായിരിക്കും ഇന്ത്യയുടെ അഭിമാനം കൂടുതല്‍ ഉയരങ്ങളിലെത്തുക.

Monday, November 7, 2011

നന്മ കൊണ്ട് ബോറടിച്ചവര്‍ -വിളയാടു മങ്കാത്ത

കഴിഞ്ഞ നാലഞ്ചു വര്‍ഷമായി നോമ്പുകാലത്തായിരുന്നു ഓണം എന്നതിനാല്‍, മലയാള സിനിമയുടെ വിളവെടുപ്പു സീസണാഘോഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. 2011ല്‍ സ്ഥിതി മാറി. മുസ്ളിങ്ങള്‍ പൊതുവെ യാഥാസ്ഥിതികരും മതമൌലികവാദികളുമാണെന്നും അതിനാല്‍, ആധുനിക മാധ്യമമായ സിനിമയോടവര്‍ക്ക് വിരോധമാണെന്നും ഒരു ഭാഗത്ത് ആക്ഷേപിക്കുകയും; മറു ഭാഗത്ത്, മൃദു ഹിന്ദുത്വ പൊതുബോധത്തിന് കീഴ്പെട്ടുകൊണ്ട് മുസ്ളിങ്ങളെ പൈശാചികവത്ക്കരിക്കുന്ന രീതിയിലുള്ള ഇതിവൃത്ത-ആഖ്യാന പദ്ധതികള്‍ നിരന്തരമായി ആവര്‍ത്തിക്കുകയും ചെയ്യുന്ന മലയാളത്തിലെ മുഖ്യധാരാ സിനിമയുടെ പ്രധാനപ്പെട്ട പ്രേക്ഷകര്‍ മുസ്ളിങ്ങള്‍ തന്നെയാണെന്ന കാര്യം, നോമ്പുകാലത്ത് സിനിമ റിലീസ് ചെയ്താല്‍ കലക്ഷന്‍ കുറവായിരിക്കും എന്ന വസ്തുതയിലൂടെ കൃത്യമായി വെളിവാക്കപ്പെട്ട സീസണുകളാണ് കടന്നു പോയത്. എന്നാല്‍, ചെറിയ പെരുന്നാളിന് ശേഷം ഓണം വന്നപ്പോഴും കേരളത്തിലെ സിനിമാവ്യവസായത്തിന് അതിന്റെ ഗുണം പൂര്‍ണതോതില്‍ മുതലെടുക്കാനായില്ല.

കേരളത്തിലെ 130ലധികം തിയറ്ററുകള്‍ ഓണക്കാലത്ത് അടഞ്ഞു കിടന്നു. കേരള സിനി എക്സിബിറ്റേഴ്സ് അസോസിയേഷനിലംഗത്വമെടുത്ത ബി ക്ളാസ് തിയറ്ററുകളാണ് അടഞ്ഞു കിടന്നത്. വടക്കാഞ്ചേരി, പട്ടാമ്പി, ഒറ്റപ്പാലം പോലുള്ള പട്ടണങ്ങളിലെ തിയറ്ററുകള്‍ അടഞ്ഞുകിടക്കുന്നത് ഞാന്‍ തന്നെ നേരില്‍ കാണുകയുണ്ടായി. സിനിമയുടെ ചുമതലയുള്ള മന്ത്രി കെ ബി ഗണേഷ്കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലെ ധാരണ പ്രകാരം; എ സി, ഡി ടി എസ്, കഫെറ്റേറിയ, വൃത്തിയുള്ള മൂത്രപ്പുരകള്‍ പോലുള്ള ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന ഏതു തിയറ്ററിലും റിലീസ് അനുവദിക്കുമെന്നായിരുന്നു തീരുമാനം. ഇതനുസരിച്ച്, ലക്ഷക്കണക്കിന് രൂപ മുടക്കി ഇത്തരം സംവിധാനങ്ങളേര്‍പ്പെടുത്തിയ തിയറ്ററുകള്‍ക്ക് റിലീസ് ചിത്രങ്ങള്‍ കൊടുക്കാന്‍ പാടില്ലെന്ന നിലപാടാണ് കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ എടുത്തത്. ഇതിന് കാരണമായി അവര്‍ പറയുന്നത്, മലയാള സിനിമകള്‍ നിര്‍മാണമാരംഭിക്കുമ്പോള്‍ തന്നെ തങ്ങളുടെ പക്കല്‍ നിന്ന് രണ്ടും മൂന്നും അഞ്ചും ലക്ഷം രൂപ വീതം അഡ്വാന്‍സായി പിരിച്ചെടുക്കാറുണ്ടെന്നും അത് തിരിച്ചു പിടിക്കാനുള്ള ഏക അവസരം ചിത്രങ്ങള്‍ റിലീസ് ചെയ്യുമ്പോഴാണെന്നാണെന്നുമാണ്. തങ്ങളുടെ തിയറ്ററുകളില്‍ സിനിമ കാണാനെത്താറുള്ളവരുടെ വീടിനടുത്തുള്ള തിയറ്ററുകളിലും അതേ ചിത്രം റിലീസ് ചെയ്താല്‍ അവര്‍ യാത്ര ചെയ്ത് തങ്ങളുടെ എ ക്ളാസ് തിയറ്ററില്‍ വരില്ലെന്നും അതു മൂലം തങ്ങള്‍ക്ക് സംഭവിക്കുന്ന നഷ്ടം സഹിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വൈഡ് റിലീസ് അവര്‍ തടയുന്നത്.
സത്യത്തില്‍, വൈഡ് റിലീസ് മുമ്പൊരിക്കല്‍ നടപ്പിലായതാണ്. ഇത് വൈഡ് വൈഡ് റിലീസാണ്. വ്യാജ സിഡിയായും ഡൌണ്‍ലോഡിംഗ് ഡാറ്റയായും പുതിയ സിനിമകള്‍ വളരെ പെട്ടെന്ന് രൂപാന്തരം പ്രാപിക്കുന്നതിനാല്‍, വ്യാപകമായുള്ള റിലീസ് മാത്രമേ പോംവഴിയായുള്ളൂ എന്നതിനാലാണ് തങ്ങള്‍ വൈഡ് റിലീസ് ആവശ്യപ്പെടുന്നതെന്നാണ് ബി ക്ളാസുകാര്‍ പറയുന്നത്. ഏതായാലും, നൂറ്റി മുപ്പതിലധികം തിയറ്ററുകളില്‍ ഓണം റിലീസ് പോയിട്ട് ഓണക്കാലത്ത് സിനിമാപ്രദര്‍ശനം തന്നെ ഇല്ലാതായതിലൂടെ; ആനന്ദത്തിന്റെ വ്യാപനം എത്ര കണ്ട് തടയപ്പെട്ടു എന്നും വളര്‍ച്ചയുള്ളതോ അതോ വളര്‍ച്ച മുറ്റിയതോ ആയ ഒരു കലാ-വ്യവസായത്തിന്റെ നിലനില്‍പിന് ഇത്തരം വഴിമുടക്കുകള്‍ എത്ര കണ്ട് വിഘാതമുണ്ടാക്കും എന്നും പിന്നീട് വിശദമായി വിലയിരുത്താവുന്നതാണ്.

എന്നാല്‍, ഇതില്‍ നിന്ന് വ്യത്യസ്തമായി ദാരുണമായ ഒരു പ്രദര്‍ശന തടസ്സം എന്ന ദുരന്തം പാലക്കാട് നഗരകേന്ദ്രത്തിലുള്ള ഒരു എ ക്ളാസ് തിയറ്റര്‍ സമുച്ചയത്തില്‍ ഓണക്കാലത്ത് സംഭവിച്ചു. അരോമ, ന്യൂ അരോമ എന്നീ ഇരട്ട തിയറ്ററുകള്‍ രണ്ടും ഓണത്തിന് രണ്ടു മൂന്നു ദിവസങ്ങള്‍ മുമ്പ്, കൃത്യമായി പറഞ്ഞാല്‍ സപ്തംബര്‍ 5 തിങ്കളാഴ്ച മുതല്‍ അടഞ്ഞു കിടക്കുകയാണ്. കഴിഞ്ഞ വര്‍ഷം ലേബര്‍ കമ്മീഷണറുടെ മുമ്പാകെ ഉണ്ടാക്കിയ ഒത്തുതീര്‍പ്പു പ്രകാരമുള്ള വേതന വര്‍ദ്ധനവ് ലഭിക്കണം, ബോണസ് വേണം തുടങ്ങിയ ന്യായമായ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് തിയറ്ററിലെ തൊഴിലാളികള്‍ അവരുടെ അംഗീകൃത സംഘടനയായ സി ഐ ടി യുവിന്റെ നേതൃത്വത്തില്‍ ഒറ്റ ദിവസത്തെ സൂചനാ പണിമുടക്ക് നടത്തിയതിന്റെ പിറ്റേന്നു മുതല്‍ പ്രതികാര നടപടിയെന്നോണം, മാനേജ്മെന്റ് തിയറ്ററുകള്‍ ലോക് ഔട്ട് ചെയ്യുകയായിരുന്നു. ഓണക്കാലം ആ പാവം തൊഴിലാളികള്‍ക്ക് പട്ടിണിക്കാലമായി മാറി.


എന്നാല്‍, കൌതുകകരവും അത്ഭുതകരവുമായ കാര്യം അതൊന്നുമല്ല. ഈ തിയറ്ററുകളില്‍ രണ്ടിലും കളിച്ചുകൊണ്ടിരുന്നത് ഒരേ പടം തന്നെയായിരുന്നു. തല (തലൈവര്‍ അഥവാ നേതാവ് എന്നതിന്റെ ചുരുക്കം) എന്ന ഓമനപ്പേരുള്ള തമിഴ് സൂപ്പര്‍ താരം അജിത്തിന്റെ അമ്പതാമത് ചിത്രമായ മങ്കാത്ത എന്ന ഹിറ്റ് സിനിമയായിരുന്നു അരോമയിലും ന്യൂ അരോമയിലും ഹൌസ് ഫുള്ളായി ഓടിക്കൊണ്ടിരുന്നത്. ഓണക്കാലം; ഇതിനു മുമ്പിറങ്ങിയ നിരവധി അജിത് ചിത്രങ്ങള്‍ പൊളിഞ്ഞതിനു ശേഷം മങ്കാത്ത വമ്പിച്ച വിജയമായത് എന്നിങ്ങനെ ആഘോഷത്തിമിര്‍പ്പിലായിരുന്നു ആരാധകര്‍. അജിത്ത് ഫാന്‍സ് അസോസിയേഷന്റെ നിരവധി യൂണിറ്റുകള്‍ പാലക്കാട് നഗരത്തിലും ജില്ലയിലങ്ങോളമിങ്ങോളമായും പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെയെല്ലാം ഫ്ളക്സ് ബോര്‍ഡുകള്‍ കൊണ്ടലംകൃതമായിരുന്നു അടഞ്ഞുകിടക്കുമ്പോള്‍ ഈ രണ്ടു തിയറ്ററുകളും. ട്രേഡ് യൂണിയന്റെ തീരുമാനവും ആഹ്വാനവും പ്രകാരം സൂചനാസമരത്തിനിറങ്ങിത്തിരിച്ച തൊഴിലാളികളുടെ ഓണപ്പട്ടിണി എന്തോ ആകട്ടെ, മങ്കാത്തയില്‍ ഹരം പിടിച്ച ഫാന്‍സുകാര്‍, അടിച്ചുപൊളിക്കേണ്ട ഓണക്കാലത്ത് എന്തു ചെയ്യും? ഈ പ്രശ്നം ഒരു പക്ഷെ, പാലക്കാട്ടെ സമാധാനജീവിതം തന്നെ തകര്‍ത്തേനെ. എന്നാല്‍ അത്യത്ഭുതകരമെന്നോണം, മറ്റൊരു സിനിമ കളിച്ചുകൊണ്ടിരുന്ന സത്യ തിയറ്ററില്‍ അതു വെട്ടി മാറ്റി മങ്കാത്ത കളിക്കാന്‍ തുടങ്ങിയതോടെ എല്ലാവര്‍ക്കും ആശ്വാസമായി.
യാതൊരു നിയമത്തിനും വിധേയമല്ല(സ്ട്രിക്റ്റ്ലി നോ റൂള്‍സ്) എന്ന വിശേഷണ വാചകം പോസ്ററില്‍ തന്നെ എഴുതിപ്പിടിപ്പിച്ചാണ് മങ്കാത്ത ഇറങ്ങിയിരിക്കുന്നതെന്നതിനാല്‍, സൂചനാ സമരം നടത്തിയെന്നതിന്റെ പേരില്‍ തിയറ്റര്‍ പൊടുന്നനെ അടച്ചു പൂട്ടിയതും നിയമത്തെ കണക്കിലെടുക്കാതെയാണ്.

ആധുനിക കേരള സമൂഹ രൂപീകരണത്തില്‍ മറ്റു നിരവധി പ്രസ്ഥാനങ്ങളെയും ആശയങ്ങളെയും പോലെ, നിര്‍ണായകമായ പങ്കു വഹിച്ച മഹത്തായ ചരിത്രമുള്ള ഒന്നാണ് ട്രേഡ് യൂണിയനുകള്‍. ആ ട്രേഡ് യൂണിയനുകളിലൊന്നിന്റെ പ്രതിഷേധത്തിനും പണിമുടക്കിനും യാതൊരു വിലയും മുതലാളിമാരും സര്‍ക്കാരും പത്രങ്ങളും സാമാന്യ ജനങ്ങളും കല്‍പ്പിക്കുന്നില്ല എന്ന കാര്യം, അരോമ/ന്യൂ അരോമ തിയറ്ററിലെ ലോക് ഔട്ടിനോട് ഇവിടത്തുകാര്‍ കാണിച്ച നിസ്സംഗത നേരിട്ടനുഭവിച്ച എനിക്ക് കൃത്യമായിട്ടും ബോധ്യമായി. എന്നാല്‍, തങ്ങളുടെ വീരപുരുഷന്റെ ഹരം കൊള്ളിക്കുന്ന പ്രകടനങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന മങ്കാത്തയുടെ പ്രദര്‍ശനം തടയപ്പെട്ടിരുന്നെങ്കില്‍ അജിത്ത് ഫാന്‍സ് അസോസിയേഷനുകാര്‍ കാണിച്ചേക്കാവുന്ന രോഷത്തെ നേരിടാന്‍ ഒരു പക്ഷെ ഏതൊക്കെ തരം പോലീസിനെ ഇറക്കുമതി ചെയ്യേണ്ടി വരുമായിരുന്നുവെന്ന കാര്യം തന്നെ സര്‍ക്കാരിന് തലവേദനയായേനെ. അതു വേണ്ടി വന്നില്ല. ട്രേഡ് യൂണിയന്‍ ഒന്നുമല്ലാതായി തീരുകയും ഫാന്‍സ് അസോസിയേഷന്‍ എല്ലാമെല്ലാമായി മാറുകയും ചെയ്യുന്ന തരത്തിലുള്ള ഒരു വിപരിണാമത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് പാലക്കാട്ടുകാരും കേരളീയരും ഈ സംഭവത്തിലൂടെ. ഫാന്‍സ് അസോസിയേഷന്‍കാരുടെ ജീവകാരുണ്യ മനസ്ഥിതി അതുല്യവും മുമ്പെങ്ങും കാണാത്ത വിധത്തിലുള്ളതാണെന്നും വാഴ്ത്തുന്ന ട്രാഫിക്ക്(രാജേഷ് പിള്ള/2011) അതി ഗംഭീര സിനിമയാണെന്ന് കേരളത്തിലെ എല്ലാ പത്ര മാധ്യമങ്ങളും ടെലിവിഷന്‍ ചാനലുകളും മത്സരിച്ച് കൊട്ടി ഘോഷിക്കുന്ന കാര്യവും ഇതിനോട് ചേര്‍ത്തു വായിക്കാവുന്നതാണ്.

ഫാന്‍സ് അസോസിയേഷനുകള്‍ എന്ന സാമൂഹ്യ സംഘാടനാവസ്ഥ തികച്ചും തെന്നിന്ത്യയില്‍ മാത്രം രൂപപ്പെട്ട ഒന്നാണെന്നാണ് ഇതു സംബന്ധിച്ച് അടുത്തിറങ്ങിയ ആഴത്തിലുള്ള ഗവേഷണഗ്രന്ഥമായ മെഗാസ്റാര്‍-ചിരഞ്ജീവിയും എന്‍ ടി രാമറാവുവിന് ശേഷമുള്ള തെലുങ്കു സിനിമയും(മെഗാസ്റാര്‍-ചിരഞ്ജീവി ആന്റ് തെലുഗു സിനിമ ആഫ്റ്റര്‍ എന്‍ ടി രാമറാവ്/ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ്, ന്യൂഡല്‍ഹി, 2009) എന്ന പുസ്തകത്തില്‍ പ്രസിദ്ധ ചലച്ചിത്ര സൈദ്ധാന്തികന്‍ എസ് വി ശ്രീനിവാസ് വിശദീകരിക്കുന്നത്. സംഘാടനം, സങ്കീര്‍ണത, ദര്‍ശനീയത(വിസിബിലിറ്റി) എന്നീ അവസ്ഥകളിലെല്ലാം ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ കാണാനാവാത്ത വിധത്തിലുള്ള മുന്നേറ്റം തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഫാന്‍സ് അസോസിയേഷനുകള്‍ക്കുണ്ടായിട്ടുണ്ട്. ഫാന്‍സ് അസോസിയേഷനുകളുടെ കേന്ദ്ര ബിന്ദുക്കള്‍ ആരാധനാപുരുഷന്മാരായ താരരാജാക്കന്മാര്‍ തന്നെ. ഈ സൂപ്പര്‍ താരങ്ങള്‍ തങ്ങള്‍ക്കാവശ്യമുള്ള വിധത്തില്‍ സിനിമകള്‍ സ്വയം സംവിധാനം ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്യുന്നവരാണ്. സ്റുഡിയോകളും ലാബും അടക്കം ചലച്ചിത്ര നിര്‍മാണ മേഖലയില്‍ കോടികളുടെ നിക്ഷേപമാണ് പല താരങ്ങളും നടത്തിയിരിക്കുന്നത്. നിര്‍മാണക്കമ്പനികളും വിതരണശൃംഖലകളും പ്രദര്‍ശനശാലകളും ഇവര്‍ നിയന്ത്രിക്കുകയും നേരിട്ട് നടത്തുകയും ചെയ്യുന്നു. അതിനും ശേഷം, മാധ്യമ വ്യവസായത്തിലേക്ക് കടന്നു കയറി ടെലിവിഷന്‍ ചാനലുകളിലും മറ്റും സ്വന്തമായി ഉടമസ്ഥാവകാശവും ഓഹരികളും സ്ഥാപിക്കുന്ന പ്രവണതയിലേക്കും താരങ്ങള്‍ നീങ്ങിക്കഴിഞ്ഞു.

1920കളില്‍ നിശബ്ദ സിനിമയുടെ കാലഘട്ടം മുതല്‍ക്കു തന്നെ തമിഴ്നാടിന് രസികര്‍ മണ്‍റങ്ങളുടെ അഥവാ ഫാന്‍ ക്ളബുകളുടെ പാരമ്പര്യമുണ്ടെന്നാണ് എസ് തിയൊഡോര്‍ ഭാസ്ക്കരന്‍ സ്ഥാപിക്കുന്നത്.( The Rooster Needs A Calling.THEODORE BASKARAN ഔട്ട്ലുക്ക് വാരിക മെയ് 30 2005) എഡ്ഡി പോളോയെയും എല്‍മോ ലിങ്കണെയും പോലുള്ള ഹോളിവുഡ് താരങ്ങള്‍ക്കു വരെ അക്കാലത്ത് തമിഴകത്ത് സംഘടിത ഫാന്‍സ് ഉണ്ടായിരുന്നുവെന്നാണ് ഭാസ്ക്കരന്‍ എഴുതുന്നത്. 1950കളോടെ, തമിഴകത്ത് ഫാന്‍ ക്ളബുകള്‍ രാഷ്ട്രീയത്തിലേക്കും കടന്നു കയറി. ജില്ലാ-താലൂക്ക്-ബ്ളോക്ക് തലങ്ങളില്‍ ഘടകങ്ങള്‍ രൂപീകരിച്ചു കൊണ്ട് ഇവ സജീവമായി തീര്‍ന്നു. ജനപ്രിയത കത്തി നിന്നിരുന്ന കാലത്ത്, ശിവാജി ഗണേശന്റെ പേരില്‍ മൂവ്വായിരത്തിലധികം ഫാന്‍സ് അസോസിയേഷനുകളാണുണ്ടായിരുന്നത്. ശിവാജി രസികന്‍ എന്ന പേരില്‍ ഇവര്‍ക്കൊരു മുഖമാസികയുമുണ്ടായിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി എന്നീ മലയാളം സൂപ്പര്‍ താരങ്ങളുടെ പേരില്‍ ഇപ്പോഴും ഇത്തരത്തില്‍ ഫാന്‍സ്-മുഖമാസികകള്‍ പ്രസിദ്ധീകരിച്ചു വരുന്നുണ്ട്(കേരളം നടന്ന് തമിഴ്നാടിനൊപ്പം എത്തുന്നതേ ഉള്ളൂ ഇക്കാര്യത്തില്‍!).

എം ജി ആറിന്റെ കഥ സ്വല്‍പം വ്യത്യസ്തമാണ്. ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ജനപ്രിയതയും ജനകീയതയും വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി ബോധപൂര്‍വ്വമാണ് എം ജി ആറിനെ നായകതാരമാക്കി കൊണ്ടുള്ള ഇതിവൃത്തങ്ങളും ആഖ്യാനങ്ങളും അക്കാലത്ത് തിരക്കഥാ രചനയില്‍ സജീവമായിരുന്ന കരുണാനിധി തന്നെ സൃഷ്ടിച്ചെടുത്തത്. ഇതിന്റെ സമഗ്രമായ പഠനമാണ് എം എസ് എസ് പാണ്ഡ്യന്‍ എഴുതിയ ബിംബക്കെണി-എം ജി രാമചന്ദ്രന്‍ സിനിമയിലും രാഷ്ട്രീയത്തിലും(ഇമേജ് ട്രാപ്പ്- എം ജി രാമചന്ദ്രന്‍ ഇന്‍ സിനിമ ആന്റ് പൊളിറ്റിക്സ്-സേജ്, ന്യൂഡല്‍ഹി, 1992) എന്ന പഠനഗ്രന്ഥം. ശിവാജിയുടെ നായകന്മാര്‍ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്തപ്പോള്‍ എം ജി ആര്‍ നായകന്മാര്‍ അതില്‍ നിന്നൊക്കെ മാറി നിന്നു. അവര്‍ നന്മയുടെ കാവലാളുകളായിരുന്നു. രാഷ്ട്രീയത്തില്‍ എം ജി ആര്‍ വിജയവും ശിവാജി പരാജയവുമായി തീര്‍ന്നത് ഈ വൈരുദ്ധ്യം കൊണ്ടായിരിക്കാമെന്ന് പാണ്ഡ്യനെ ഉദ്ധരിച്ചുകൊണ്ട് തിയൊഡോര്‍ ഭാസ്ക്കരന്‍ സ്ഥാപിക്കുന്നു.

അരാഷ്ട്രീയത എന്ന് തെറ്റായി സ്ഥാനപ്പെടുത്തപ്പെടുന്ന പരോക്ഷ രാഷ്ട്രീയ ഘടകങ്ങളാണ് എണ്‍പതുകള്‍ക്കു ശേഷം ഫാന്‍സ് അസോസിയേഷനുകള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്. രാഷ്ട്രീയമായി രൂപപ്പെടുകയും പടര്‍ന്നു പന്തലിക്കുകയും ചെയ്ത ദ്രാവിഡപ്രസ്ഥാനത്തിന്റെ പ്രചാരണത്തിനായി രൂപപ്പെടുത്തിയെടുത്ത എം ജി ആറിന്റെ ജനപ്രിയതയുടെ വ്യാപനത്തിനായി സംഘടിപ്പിച്ച ഫാന്‍സ് അസോസിയേഷനുകള്‍ പിന്നീട് ഡി എം കെയെ പിളര്‍ത്തുന്നതിലും അണ്ണാ ഡി എം കെയുടെ സ്ഥാപനത്തിനും കാരണമായി. ഈ പിളര്‍പ്പ്, ദ്രാവിഡ പ്രസ്ഥാനത്തിന്റെ(ങ്ങളുടെ) രാഷ്ട്രീയ-ചരിത്ര-യുക്തി ബോധത്തെ തന്നെ നല്ല ഒരു പരിധി വരെ ഇല്ലായ്മ ചെയ്യുകയും ആധുനിക കാലത്തെ അരാഷ്ട്രീയമായ അധികാരപ്പോരാട്ടമാക്കി അവയെ ചുരുക്കുകയും ചെയ്തു. അതിന്റെ പരിണത ഫലങ്ങളാല്‍ കലുഷിതമാണ് തമിഴ് നാട് രാഷ്ട്രീയം എന്നതും പ്രസ്താവ്യമാണ്.

പല കാരണങ്ങളാല്‍, രാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍ നിന്ന് ഒഴിച്ചു നിര്‍ത്തപ്പെട്ട ദളിതരും ന്യൂനപക്ഷങ്ങളുമടക്കമുള്ള വിഭാഗങ്ങളാണ് മിക്കപ്പോഴും ഫാന്‍സ് അസോസിയേഷനുകളില്‍ ആവേശം കൊള്ളുന്നതെന്ന കാര്യവും സൂക്ഷ്മമായി പഠനവിധേയമാക്കേണ്ടതാണ്. ചിലയിടങ്ങളില്‍ ദളിതരും സവര്‍ണരും പ്രത്യേകം പ്രത്യേകം ചിരഞ്ജീവി ഫാന്‍സ് അസോസിയേഷനുകള്‍ രൂപീകരിച്ച് പരസ്പരം മല്ലടിക്കുന്ന കാര്യവും ശ്രീനിവാസ് കണ്ടെത്തുന്നുണ്ട്. അയല്‍പക്കങ്ങളില്‍ നിന്നും പരിചയക്കാരില്‍ നിന്നും മര്യാദ നിറഞ്ഞ ആദരവ് പിടിച്ചുപറ്റുന്നതിനുള്ള ഒരു കുറുക്കുവഴിയായും ഫാന്‍സ് അസോസിയേഷന്‍ അംഗത്വം/നേതൃത്വം ഉപയോഗിക്കപ്പെടുന്നുണ്ട്. ഫാന്‍സ് അസോസിയേഷനുകള്‍ സ്ഥാപിക്കുന്ന പല ഫ്ളക്സുകളിലും കമ്മിറ്റി ഭാരവാഹികളുടെ ഫോട്ടോകളും സ്ഥാനം പിടിക്കാറുള്ളത് ഈ ഉദ്ദേശ്യത്തോടെയാണ്. നഗരങ്ങളിലെ ചേരികളില്‍ തിങ്ങിപ്പാര്‍ക്കുന്ന ദരിദ്രരും അധികാരസ്ഥാപനങ്ങളുമായുള്ള ഇടനിലക്കാരുടെ റോളുകള്‍ ഇത്തരം ഫാന്‍സ് അസോസിയേഷനുകള്‍ വഹിക്കുന്നുണ്ടെന്ന് ശ്രീനിവാസ് വിശദീകരിക്കുന്നു. തിരുവനന്തപുരത്തെ പ്രധാന ചേരിപ്രദേശമായ ചെങ്കല്‍ ചൂളയില്‍, ദരിദ്രര്‍ തിങ്ങിപ്പാര്‍ക്കുന്ന കുടിലുകളെക്കാളും വലുപ്പത്തില്‍ ഭീമാകാരമായ ഫ്ളക്സുകള്‍ താരരാജാക്കന്മാരുടെ വര്‍ണാഭമായ ചിത്രങ്ങളോടു കൂടി സ്ഥാപിക്കപ്പെട്ടത് ശ്രദ്ധിക്കുക.

സാമൂഹ്യവും സാമ്പത്തികവുമായ ഉച്ചനീചത്വങ്ങളില്‍ നിന്നും അസമത്വങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള ത്വര തന്നെയാണ് ഫാന്‍സ് അസോസിയേഷനുകളുടെ പൊന്തിവരലുകളിലും ബഹിര്‍സ്ഫുരിക്കുന്നത്. അതേ സമയം ആരാധകരെല്ലാം(ഫാന്‍സ്) തന്നെ സിനിമാപ്രേമികളുമാണ്. അതായത്, സിനിമ തന്നെയാണ് അവരെ ആരാധകസംഘങ്ങളുണ്ടാക്കുന്നതിന് പ്രാഥമികമായി പ്രേരിപ്പിക്കുന്നത്. സിനിമയോടുള്ള ഇഷ്ടങ്ങള്‍ പലരും സ്വകാര്യതയില്‍ ഒളിപ്പിക്കുമ്പോള്‍, തെന്നിന്ത്യയിലെ ഫാന്‍സുകാര്‍ അത് ബഹളമയമായി പരസ്യപ്പെടുത്തുന്നു. അവര്‍ ജാള്യതകളില്ലാതെ തങ്ങള്‍ക്കിഷ്ടപ്പെട്ട സിനിമകള്‍ ആവര്‍ത്തിച്ചു കാണുന്നു. പല കാരണങ്ങളാല്‍ അടക്കിവെക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട അഭിവാഞ്ഛകളും വിദ്വേഷങ്ങളും സിനിമാഹാളിനകത്ത് അവര്‍ തുറന്ന് പ്രകടിപ്പിക്കുന്നു. അതോടൊപ്പം, സിനിമകളോടുള്ള ആസക്തിയെ സിനിമാഹാളുകള്‍ക്കകത്തു നിന്നും മറ്റ് സ്ഥലങ്ങളിലേക്കാകെയുമായി അവര്‍ വ്യാപിപ്പിക്കുകയും ചെയ്യുന്നു.

സിനിമ-സമൂഹം-രാഷ്ട്രീയം എന്ന ബന്ധത്രികോണത്തിന്റെ അടിസ്ഥാനമിരിക്കുന്നത് സിനിമകളിലോരോന്നിലും മൊത്തം സിനിമകളിലായുമാണ്. സിനിമകളില്‍ രാജഭക്തിയും നാടുവാഴിത്താഭിനിവേശവും സ്ത്രീവിരുദ്ധതയും അടക്കമുള്ള ആശയങ്ങള്‍ എപ്രകാരമാണോ അവതരിപ്പിക്കപ്പെടുന്നതെന്നത് അപ്രകാരം, സാമാന്യജനത്തെ സ്വാധീനിക്കുമെന്നതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തങ്ങളായി തെന്നിന്ത്യയിലെ ഫാന്‍സ് അസോസിയേഷനുകളും ഫാന്‍സ് അസോസിയേഷനുകളിലൂടെ വ്യാപിച്ച് സമൂഹമാകെയും മാറിത്തീരുന്ന ചരിത്രം തമിഴ് നാടിലും ആന്ധ്രാപ്രദേശിലും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയാണ്. അധസ്ഥിതരുടെയും ശബ്ദമുയര്‍ത്താന്‍ സാധിക്കാത്തവരുടെയും പക്കല്‍ നിന്ന് നൂറ്റാണ്ടുകള്‍ കൊണ്ട് വസൂലാക്കിയ നികുതിപ്പണം സൂക്ഷിക്കപ്പെട്ടിട്ടുള്ള ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകള്‍ അധികാരമൊന്നുമില്ലാത്ത രാജാവിനും കുടുംബത്തിനും സ്വന്തമാണെന്ന അഭിപ്രായഗതി കേരളത്തിലടക്കം വ്യാപകമായി വേരു പിടിക്കുന്നതിനു പിന്നില്‍, തുരു തുരാ ഇറങ്ങിക്കൊണ്ടിരിക്കുന്ന രാജ-ക്ഷത്രിയ-ബ്രാഹ്മണ വാഴ്ത്തല്‍ സിനിമകള്‍ കൂടി പങ്കു വഹിച്ചിട്ടുണ്ടെന്ന കാര്യം ആലോചിച്ചാലറിയാം.

നാനും എവ്വളവു നാള്‍ താന്‍ നല്ലവനാവേ നടിക്കറത്? (ഞാന്‍ എത്ര നാള്‍ നല്ലവനായി അഭിനയിച്ചുകൊണ്ടിരിക്കും?) എന്ന ചോദ്യമുന്നയിച്ചു കൊണ്ട്, പരിപൂര്‍ണ വില്ലനായി അജിത്ത് വിലസുന്ന പുതുമയുള്ള ആവിഷ്ക്കാരമാണ് മങ്കാത്തയുടേത്. ചെന്നൈ 600028, സരോജ, ഗോവ തുടങ്ങിയ വ്യത്യസ്തമായ കച്ചവടസിനിമകള്‍ സംവിധാനം ചെയ്ത വെങ്കട് പ്രഭുവിന്റെ പുതിയ കളി (എ ഗെയിം ബൈ വെങ്കട് പ്രഭു)യാണ് മങ്കാത്ത. പോസ്ററുകളില്‍ നിറഞ്ഞു നില്‍ക്കുന്ന അജിത്തും ആക്ഷന്‍ കിംഗായ അര്‍ജുനും ഒരു പോലെ വില്ലന്മാരാകുന്ന ഈ സിനിമയില്‍ നന്മയുടെ പ്രതിനിധിയായി ആരുമില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. കൊള്ളക്കാരായ മുഖ്യ കഥാപാത്രങ്ങളെ ആദര്‍ശവത്ക്കരിക്കുകയും മഹത്വവത്ക്കരിക്കുകയും ചെയ്യുന്ന തുടര്‍ ഹിന്ദി സിനിമകളായ ധൂം ഒന്നിലും രണ്ടിലും അഭിഷേക് ബച്ചന്‍ പൊലീസായി നന്മയുടെ സാന്നിദ്ധ്യം അറിയിച്ചിരുന്നു. എന്നാല്‍, പ്രേക്ഷകരുടെ പോസ്റില്‍ ഗോളടിച്ചിരുന്നത് യഥാക്രമം ജോണ്‍ ഏബ്രഹാമും ഋത്വിക് റോഷനുമായിരുന്നു എന്നു മാത്രം.

എന്നാല്‍, മങ്കാത്തയില്‍ അത്തരമൊരു ന്യായീകരണവുമില്ല. പരിപൂര്‍ണവില്ലന്‍, അതും എന്തെങ്കിലും സാമൂഹികമോ വ്യക്തിപരമോ ആയ ന്യായീകരിക്കപ്പെടാവുന്ന ആവശ്യങ്ങള്‍ക്കു വേണ്ടിയുമല്ല അജിത്ത് മോഷണവും കൊലകളും നടത്തുന്നത്. വിനായക് മഹാദേവന്‍ എന്ന പേരുള്ള അജിത്തിന്റെ പോലീസ് കഥാപാത്രം കഥ ആരംഭിക്കുമ്പോള്‍ മഹാരാഷ്ട്ര സംസ്ഥാന പോലീസില്‍ നിന്ന് സസ്പെന്റ് ചെയ്യപ്പെടുന്നു. അധോലോക നായകനായ ആറുമുഖ ചെട്ടിയാരുടെ(ജയപ്രകാശ്) മകള്‍ സഞ്ജന(തൃഷ)യുമായി പ്രണയത്തിലുമാണയാള്‍. ഐ പി എല്‍ ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട്ട വാതുവെപ്പുകള്‍ അന്വേഷിക്കാന്‍ നിയോഗിക്കപ്പെടുന്ന പൃഥ്വി (അര്‍ജുന്‍) എന്ന അസിസ്റന്റ് പോലീസ് കമ്മീഷണറാണ് മറ്റൊരു മുഖ്യ കഥാപാത്രം. വാതുവെപ്പിനായി വിദേശത്തു നിന്നെത്തുന്ന അഞ്ഞൂറു കോടി യു എസ് ഡോളര്‍ ചെട്ടിയാരുടെ കൈവശമുള്ള ഗോള്‍ഡന്‍ തിയ്യറ്ററിലാണ് സൂക്ഷിക്കുന്നത്. പഴയ മട്ടിലുള്ള ഈ തിയറ്റര്‍ കഥ നടക്കുന്ന സമയത്ത് സിനിമ പ്രദര്‍ശിപ്പിക്കാനല്ല ഉപയോഗിക്കുന്നത്; പകരം ചൂതാട്ടം നടത്തുന്നതിനാണ്. സിനിമ എന്ന വിനോദത്തിന്റെ കച്ചവട-ലാഭ സാധ്യതകള്‍ കുറഞ്ഞതിനെ തുടര്‍ന്ന് ലോകത്തിലെ പ്രധാന സിനിമാ വ്യവസായ കേന്ദ്രങ്ങളിലൊന്നായ ഇന്ത്യയിലെ നിരവധി തിയറ്ററുകളാണ് അടച്ചു പൂട്ടപ്പെട്ടിരിക്കുന്നത്. മങ്കാത്ത പോലുള്ള, പുതിയ വിജയിക്കുന്ന സിനിമയിലും അത്തരം അടച്ചു പൂട്ടലിന്റെയും മാറി ഉപയോഗിക്കുന്നതിന്റെയും സൂചനകള്‍ വരുന്നു എന്നത് ശ്രദ്ധേയമാണ്. പാലക്കാട്ടാണെങ്കില്‍, ഈ പടം കാണിക്കാന്‍ തുടങ്ങിയതോടെ പ്രധാനപ്പെട്ട ഒരു ഇരട്ടതിയറ്റര്‍ സമുച്ചയം അടച്ചു പൂട്ടപ്പെട്ടിരിക്കുകയുമാണ്. മങ്കാത്തയുടെ നേരത്തെ ഇറക്കിയ ഒരു പോസ്റര്‍, തൊഴിലാളി ദിനത്തിനാശംസകളര്‍പ്പിച്ചുകൊണ്ടായിരുന്നു എന്നത് ഇതുസംബന്ധിച്ചുള്ള വൈരുദ്ധ്യം കൂടുതല്‍ മൂര്‍ഛിപ്പിക്കുന്നു.

ചൂതാട്ടത്തിലെ മുഖ്യ വിനോദമായ ചീട്ടുകളി എന്നാണ് മങ്കാത്ത എന്ന പദത്തിന്റെ വാച്യാര്‍ത്ഥം. വിളയാടു മങ്കാത്ത (മുച്ചീട്ട് കളിക്കുവിന്‍) എന്നാണല്ലോ സിനിമയിലെ ഒരു പാട്ട് ആരംഭിക്കുന്നതു തന്നെ. സുമന്ത്, മഹത്ത്, പ്രേം, ഗണേഷ് എന്നീ ചെറുപ്പക്കാര്‍ ഈ പണം മോഷ്ടിക്കാന്‍ തീരുമാനിക്കുന്നു. വിനായകിന്റെയും ഉദ്ദേശ്യം മറ്റൊന്നല്ല. ഇവരഞ്ചു പേരും ചേര്‍ന്ന് പണം മോഷ്ടിച്ച് സൂക്ഷിക്കുന്നുണ്ടെങ്കിലും, എല്ലാ സഹായികളെയും അവരെ സഹായിക്കാനെത്തുന്ന സോന(ലക്ഷ്മി റായ്)യെയും കൊലപ്പെടുത്തി, വിനായക് പണം മുഴുവനായും കൈക്കലാക്കുന്നു. പൃഥ്വിയും അയാളും ചേര്‍ന്നുള്ള ഒരു കളിയായിരുന്നു എല്ലാം എന്നത് അവസാനം വ്യക്തമാകുകയും ചെയ്യുന്നു. നന്മ നിറഞ്ഞ കഥാപാത്രങ്ങള്‍ അന്തിമ വിജയം നേടുന്ന ആയിരക്കണക്കിന് സിനിമകള്‍ കഴിഞ്ഞ നൂറ്റാണ്ടു മുഴുവനും കണ്ട് ബോറടിച്ച പ്രേക്ഷകരെ രക്ഷപ്പെടുത്തുന്നതിനു വേണ്ടിയായിരിക്കണം പുതിയ തന്ത്രവുമായി വെങ്കട് പ്രഭു ഇറങ്ങിത്തിരിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രിയും ഡി എം കെ നേതാവും കരുണാനിധിയുടെ മകനുമായ അളഗിരിയുടെ മകന്‍ ദയാനിധി അളഗിരിയുടെ ക്ളൌഡ് നെയന്‍ മൂവീസാണ് മങ്കാത്ത നിര്‍മിച്ചിരിക്കുന്നത്. കരുണാനിധി കുടുംബത്തില്‍ തന്നെയുള്ള കലാനിധി മാരന്റെ സ്റാര്‍ മൂവീസാണ് ചിത്രം വിതരണത്തിനെടുത്തതെങ്കിലും, ഡി എം കെക്ക് സംസ്ഥാനത്തെ അധികാരം നഷ്ടമായതിനെ തുടര്‍ന്ന് ചിത്രത്തിന്റെ പ്രദര്‍ശനം അനിശ്ചിതാവസ്ഥയിലാകുകയും, അജിത് നേരിട്ട് ജയലളിതയെ സമീപിച്ച് സഹായമഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചതെന്നും പത്ര വാര്‍ത്തകളുണ്ടായിരുന്നു.

സൂപ്പര്‍ താരങ്ങള്‍ പ്രതിനായകവേഷം ചെയ്താലും പ്രേക്ഷകരുടെ പ്രത്യേകിച്ച് ഫാന്‍സുകളുടെ മനസ്സില്‍ പതിയുന്ന ബിംബമെന്തായിരിക്കും? കഥാപാത്രത്തിന്റെ ആര്‍ത്തി മഹത്വവത്ക്കരിക്കുകയും അയാളുടെ അരാജകത്വ രീതികള്‍, സൂപ്പര്‍ താരവിഗ്രഹത്തില്‍ കൂട്ടിക്കെട്ടുകയും ചെയ്യുമ്പോള്‍, അയാളുടെ നന്മ-തിന്മകളോ ധാര്‍മികതയോ ആരന്വേഷിക്കാന്‍? മുഖ്യധാരാ സിനിമ പൊതുവെയും തമിഴ് സിനിമ വിശേഷിച്ചും പതിറ്റാണ്ടുകള്‍ കൊണ്ട് ഉണ്ടാക്കിയെടുത്ത നന്മയുടെ മഹാഖ്യാനത്തിന്റെ ഭാവി എന്തായിരിക്കും എന്നാലോചിച്ച് കിടിലം കൊള്ളുകയല്ലാതെ എന്തു ചെയ്യാന്‍?

Sunday, September 25, 2011

പഞ്ചസാര ലായനിക്കു മേല്‍ വിസര്‍ജ്യങ്ങള്‍

2011 ജൂലൈ 1ന് ലോകവ്യാപകമായി റിലീസ് ചെയ്ത ദില്ലിബെല്ലി എന്ന ഹിന്ദി സിനിമ ബോളിവുഡില്‍ സമീപകാലത്തിറങ്ങിയ പ്രധാനപ്പെട്ട അഡല്‍റ്റ് കോമഡി (പ്രായപൂര്‍ത്തിയെത്തിയവരുടെ ഹാസ്യചിത്രം) എന്ന നിലക്കാണ് കൊണ്ടാടപ്പെട്ടത്. വിക്കിപ്പീഡിയയിലും റോട്ടന്‍ ടുമാറ്റോ, റിവ്യൂ ഗാംഗ് അടക്കമുള്ള പോര്‍ട്ടലുകളില്‍ കുമിഞ്ഞു കൂടിയ നിരൂപണങ്ങളിലും അഭിനയ് ദേവ് സംവിധാനം ചെയ്ത ഈ സിനിമയെപ്പറ്റി ഘോരഘോരമുള്ള വാഴ്ത്തലുകളാണുള്ളത്. ഫോര്‍മുലകളില്‍ കിടന്നു കറങ്ങുന്ന ഹിന്ദി സിനിമയില്‍, നൂതനവും ദേശിയുമായ തമാശകളും സാഹസികതകളും കൊണ്ട് പരീക്ഷണം നടത്തിയതിന് നിര്‍മാതാവായ അമീര്‍ഖാന്‍ പ്രശംസയര്‍ഹിക്കുന്നു എന്നാണ് മിക്കവരുടെയും അഭിപ്രായം. എന്നാല്‍ അശ്ളീലങ്ങളുടെയും അസഭ്യങ്ങളുടെയും നീണ്ട ചരിത്രം തന്നെയുള്ള ഹിന്ദി സിനിമയില്‍ പുതിയ തലമുറക്കനുസരിച്ചുള്ള അശ്ളീല/അസഭ്യ സിനിമകള്‍ക്ക് തുടക്കമിടുകയല്ലേ ദില്ലിബെല്ലി ചെയ്യുക എന്ന ചോദ്യത്തെ കേവലം സദാചാര പോലീസിന്റെ യാഥാസ്ഥിതിക മനോഭാവം എന്നു കളിയാക്കി തള്ളിക്കളയാനുമാകില്ല. ഫാഷനബിള്‍ യുവതക്കുള്ള ഫാഷനബിള്‍ സിനിമ എന്നാണ് സ്റേറ്റ്സ്മാന്‍ പത്രം ദില്ലിബെല്ലിയെ വിശേഷിപ്പിച്ചത്. ലഗാന്‍, താരേ സമീന്‍ പര്‍ പോലുള്ള കുടുംബചിത്രങ്ങളും സോദ്ദേശ ചിത്രങ്ങളും നിര്‍മ്മിച്ചിരുന്ന അമീര്‍ഖാന്‍ പ്രൊഡക്ഷന്‍സിന്റെ പേര് ഈ സിനിമയോടു കൂടി ചീത്തയാവുമോ എന്ന് തിരക്കഥാകൃത്തായ അക്ഷത് വര്‍മ്മ ആലോചനാ വേളയില്‍ ആശങ്കപ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ടുകള്‍ സൂചിപ്പിക്കുന്നത്. പീപ്പ്ലി ലവ്, ദോബിഘട്ട് പോലുള്ള അമീര്‍ഖാന്‍ പ്രൊഡ്ക്ഷന്‍സ് സിനിമകള്‍ക്ക് മുമ്പ് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളതിനാല്‍ ആ ആശങ്ക പ്രബലപ്പെട്ടില്ല. സെന്‍സര്‍ വെട്ടിമുറിക്കലുകള്‍ എന്ന ഭീകരത ഒഴിവാക്കാന്‍ വേണ്ടി അമീര്‍ ഖാന്‍ തന്നെ ദില്ലിബെല്ലിക്ക് എ സര്‍ടിഫിക്കറ്റ് ചോദിച്ചു വാങ്ങിയതാണെന്നും റിപ്പോര്‍ടുകളുണ്ട്. വാര്‍ത്തകളുണ്ടാക്കുകയും വാര്‍ത്താപ്രാധാന്യമുണ്ടാക്കുകയും ചെയ്യുന്നതില്‍ അടുത്ത കാലത്തായി സിനിമാക്കാര്‍ വിശേഷിച്ചും ബോളിവുഡുകാര്‍ കാണിക്കുന്ന സര്‍ക്കസുകള്‍ അസഹനീയമായി തുടങ്ങിയിട്ടുണ്ട്. അണ്ണാ ഹസാരെയുടെ ടെലി-ടെക്-മീഡിയ സമരത്തില്‍ കേറി ഗോളടിക്കാനും അമീര്‍ ഖാന്‍ എത്തിയിരുന്നു. ഓംപുരി പുറകെ എത്തിയതിനാല്‍ അമീര്‍ ഖാന്റെ പാട്ടുകള്‍ ക്ളിക്കായില്ല. ഉദരനിമിത്തം ബഹുകൃത വേഷം.

ദില്ലിയിലെ ഒരു വാടകഫ്ളാറ്റില്‍ മുറി പങ്കിടുന്ന യുവാക്കളാണ് താഷി (ഇംറാന്‍ ഖാന്‍), നിതിന്‍ ബേരി (കുനാല്‍ റോയ് കപൂര്‍), അരൂപ് (വീര്‍ ദാസ്) എന്നിവര്‍. താഷിയുടെ കൂട്ടുകാരിയായ എയര്‍ ഹോസ്റസ് സോണിയ (ഷെഹ്നാസ് ട്രഷറിവാല) യുടെ കയ്യില്‍, വിമാനയാത്രക്കിടെ കണ്ടു മുട്ടിയ വ്ളാദിമിര്‍ മറ്റൊരാളെ ഏല്‍പിക്കാനായി ഒരു പൊതി കൊടുക്കുന്നു. അവളത് കൈമാറി താഷിയുടെയും പിന്നീട് മറ്റു സഹമുറിയന്മാരുടെയും പക്കലെത്തുന്നു. കള്ളക്കടത്തു മുതലായ മുപ്പത് വൈരക്കല്ലുകളായിരുന്നു അതിലുണ്ടായിരുന്നത്. സോമയാജലു (വിജയ് റാസ്) എന്ന അധോലോകക്കാരന്റെ പക്കലായിരുന്നു പൊതിയെത്തേണ്ടിയിരുന്നത്. അത് കൈവിട്ടു പോയതിന്റെ വെപ്രാളവും പിടിച്ചുപറികളും ഒളിച്ചോട്ടങ്ങളും ഭീഷണികളും കാറോട്ടങ്ങളുമാണ് സിനിമ നിറയെ. ഇത്തരത്തിലുള്ള പല കഥകളും നാം മുമ്പേ കണ്ടിട്ടുണ്ടെന്നിരിക്കെ എന്താണിതില്‍ ഇത്രക്ക് പുതുമയുള്ളത് എന്നാരും ചോദിക്കും. എഴുപതുകളില്‍ ഇറങ്ങിയിരുന്ന നിരവധി ഹിന്ദി സിനിമകളില്‍ കള്ളക്കടത്തു മുതല്‍ കൈമാറുന്നതും, കസ്റംസുകാരും പോലീസുകാരും പിറകെ കൂടുന്നതും നാം കണ്ട് മടുത്തതുമാണല്ലോ. ഒരു കറന്‍സി നോട്ട് രണ്ടായി കീറി രണ്ടു കഷണങ്ങള്‍ കള്ളക്കടത്ത് മുതല്‍ കൈമാറേണ്ട ആളുകള്‍ പരസ്പരം കൊടുത്ത് ഒത്തു നോക്കുന്ന ഗംഭീര പൊരുത്തങ്ങള്‍ കണ്ട് നമ്മളെത്ര കോരിത്തരിച്ചതാണ്! കൂറ്റന്‍ കണ്ടെയ്നറുകള്‍ നിരത്തി വെച്ചിരിക്കുന്ന ഡോക്കുകളിലെ സംഘട്ടനരംഗങ്ങളാകട്ടെ 'ത്രസിപ്പിക്കു'ന്നതും. ആ സംഘട്ടനങ്ങളിലെ ഡിഷും ഡിഷും ശബ്ദങ്ങള്‍ ദില്ലിബെല്ലി പോലുള്ള ഉത്തരാധുനിക ത്രില്ലറുകളില്‍ നിന്ന് ഏറെക്കൂറെ അപ്രത്യക്ഷമായിരിക്കുന്നു. പണി നഷ്ടമായത് സംഘട്ടന സംവിധായകന്റേതോ അതോ ശബ്ദ ലേഖകന്റേതോ?

പാട്ടുകളിലും സംഭാഷണങ്ങളിലും ഉള്ള തുറന്ന അശ്ളീലപ്രയോഗങ്ങളും ദൃശ്യങ്ങള്‍ ചിട്ടപ്പെടുത്തിയതിലെ സാഹസികതകളുമാണ് ദില്ലിബെല്ലിയെ വീണ്ടും വ്യത്യസ്തമാക്കുന്നത്. അവര്‍ താമസിക്കുന്ന മുറിയില്‍ മിക്കപ്പോഴും വെള്ളം വരാറേ ഇല്ല. ഫ്രിഡ്ജിലിരിക്കുന്ന ഓറഞ്ച് ജൂസ് കൊണ്ടാണ് വയറിളക്കം പിടിപെട്ട അരൂപ് ആസനം കഴുകുന്നത്. വൈരക്കല്ലിന്റെ പൊതിയും ക്ളിനിക്കില്‍ പരിശോധിക്കാന്‍ കൊടുക്കാനുള്ള വിസര്‍ജ്യത്തിന്റെ സാമ്പിളും പരസ്പരം മാറുന്നു. സാധാരണ ഇത്തരം സീനുകളില്‍ വിസര്‍ജ്യത്തിന്റെ ക്ളോസപ്പ് ഒഴിവാക്കാറാണ് പതിവെങ്കില്‍, പസോളിനിയുടെ സാലോ അഥവാ സോദോമിന്റെ നൂറ്റിയിരുപത് ദിവസങ്ങളി(1975)ല്‍ കാണിക്കുന്നതു പോലെ ദില്ലിബെല്ലി മനുഷ്യ വിസര്‍ജ്യത്തിന്റെ ഖര-ജല ഘടകങ്ങള്‍ തിരശ്ശീലയുടെ വീതിയും നീളവും നിറയുന്ന വിധത്തില്‍ വിശദമായി നിരത്തി പ്രദര്‍ശിപ്പിക്കുന്നു.

യാത്രികര്‍ക്ക് പിടിപെടാറുള്ള ഉദരരോഗമായ വയറിളക്കത്തിനുള്ള പേരു കൂടിയാണ് 'ദില്ലിബെല്ലി'. വയറിളക്കവും അധോവായുവും മുഖ്യ പ്രമേയ പശ്ചാത്തലമായി വരുന്ന ഒരു സിനിമയില്‍ വിസര്‍ജ്യത്തിന്റെ ദൃശ്യം വിശദമാക്കിയതില്‍ എന്താണ് അപാകത എന്നാവും സംവിധായകന്റെ സാധൂകരണം. ലൂയി ബുനുവലിന്റെ ഫാന്റം ഓഫ് ലിബര്‍ട്ടി(1974)യിലെ പ്രശസ്തമായ ഒരു സീക്വന്‍സ് ഇനി വിവരിക്കും പ്രകാരമാണ്. ആധുനിക സജ്ജീകരണങ്ങളുള്ള പാരീസിലെ ഒരു ബൂര്‍ഷ്വാ അപ്പാര്‍ടുമെന്റില്‍ വീട്ടുടമയുടെ സുഹൃത്തായ പ്രൊഫസര്‍ തനിക്ക് വാദിച്ചു സ്ഥാപിക്കാനുള്ള ഒരു കാര്യം അതിഥികള്‍ക്കു മുമ്പില്‍ വിശദീകരിക്കുകയാണ്. വലുപ്പമുള്ള ഒരു മേശക്ക് ചുറ്റുമായാണ് അതിഥികള്‍ ഇരിക്കുന്നത്. എന്നാല്‍, അതൊരു തീന്‍ മേശയായിരുന്നില്ല. മറിച്ച്, അവരുടെ ഇരിപ്പിടങ്ങളെല്ലാം ഫ്ളഷിംഗ് ടോയ്ലറ്റുകളാണ്. മാലിന്യ നിര്‍മാര്‍ജനമാണവരുടെ ചര്‍ച്ചാ വിഷയം. ആഗോള താപനത്തക്കുറിച്ചും പരിസ്ഥിതി നാശത്തെക്കുറിച്ചും ചര്‍ച്ച ചെയ്യാനായി കടലില്‍ മുങ്ങിയ മാലിദ്വീപിലെ പ്രൊഫസര്‍ മുഹമ്മദ് നഷീദിന്റെ മന്ത്രിസഭക്കു മുമ്പു തന്നെ, ചര്‍ച്ചാ വിഷയവും അതിന്റെ ഇരിപ്പു വശവും തമ്മില്‍ ബുനുവല്‍ ബന്ധിപ്പിച്ചിരുന്നു എന്നു ചുരുക്കം. മറകളില്ലാത്ത കക്കൂസുകളില്‍ പൊതുവായിരുന്ന് മലവിസര്‍ജനം നിര്‍വഹിച്ചുകൊണ്ടാണ് അവരുടെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഇടയില്‍, ഒരതിഥിക്ക് വിശക്കാന്‍ തുടങ്ങുന്നു. വേഗമയാള്‍ അതിനായി പ്രത്യേകം സജ്ജീകരിച്ച അടച്ചിട്ട ക്യുബിക്കിളില്‍ പോയിരുന്ന് ഭക്ഷണം കഴിക്കുന്നു. അതായത്, സാധാരണ ഗതിയില്‍ തുറന്ന മുറികളില്‍ പരസ്യമായി ഭക്ഷണം കഴിക്കുകയും അടച്ചിട്ട കക്കൂസുകളില്‍ മല മൂത്ര വിസര്‍ജ്ജനം നടത്തുകയും ചെയ്യുന്നത് പരസ്പരം മാറി മാറി ചെയ്യുന്നു എന്നു മാത്രം. ആധുനിക മര്യാദകള്‍ രൂപപ്പെടുന്നതിന്റെ സാംസ്ക്കാരിക ചരിത്രത്തെയാണ് ബുനുവല്‍ കീറിമുറിച്ചത്. ഇന്ത്യന്‍ സിനിമയുടെ വിശേഷിച്ചും ബോളിവുഡിന്റെ ദൃശ്യ/ഇതിവൃത്ത സദാചാരത്തെ പൊളിച്ചടുക്കുന്നതിന്റെ ആരംഭമായി ദില്ലിബെല്ലിയെ പരിഗണിക്കാമോ എന്നതാണ് നിര്‍ണായകമായ പ്രശ്നം.

ബോളിവുഡില്‍ നാളിതു വരെ ഇറങ്ങിയ സിനിമകളിലും വെച്ച് ഏറ്റവും സാഹസികവും ധിക്കാരപരവും അച്ചടക്കരഹിതവും ദൈവനിന്ദാപരവും വെട്ടിത്തുറന്നു പറയുന്നതുമായ യുവസിനിമയാണ് ദില്ലിബെല്ലിയെന്നാണ് തരണ്‍ ആദര്‍ശ് (ബോളിവുഡ് ഹംഗാമ) വിശേഷണങ്ങള്‍ കോരിച്ചൊരിഞ്ഞുകൊണ്ട് ചിത്രത്തെ സ്ഥാനപ്പെടുത്തുന്നത്. ഹോളിവുഡ് കോമഡിയായ ദ ഹാംഗോവര്‍(2009/ടോഡ് ഫിലിപ്പ്സ്), ബ്രിട്ടീഷ് കോമഡിയായ ലോക്ക്, സ്റോക്ക് ആന്റ് ടു സ്മോക്കിംഗ് ബാരല്‍സ്(1998/ഗയ് റിച്ചി) എന്നീ സിനിമകളുടെ ഗണത്തിലാണ് ദില്ലിബെല്ലിയും പെടുന്നതെന്നാണ് തരുണ്‍ ആദര്‍ശ് നിര്‍ണയിക്കുന്നത്. പ്രശസ്ത സെര്‍ബിയന്‍ ചലച്ചിത്രകാരനായ എമിര്‍ കുസ്തുറിക്ക(അണ്ടര്‍ ഗ്രൌണ്ട്, ബ്ളാക്ക്കാറ്റ് വൈറ്റ് കാറ്റ്, മറഡോണ ഡോക്കുമെന്ററി പോലെ അനവധി ചിത്രങ്ങള്‍ സംവിധാനം ചെയ്ത് ശ്രദ്ധ പിടിച്ചു പറ്റി)യുടെ സിനിമകളില്‍ കാണാറുള്ളതു പോലെ, കെട്ടിടങ്ങളുടെ ഉള്ളകങ്ങള്‍ ഇടിഞ്ഞു പൊളിയുന്നതും പൊടിയും അഴുക്കുകളും ചവറുകളും, ദില്ലിബെല്ലിയെയും സമകാലികവും മുഴുവന്‍ അര്‍ത്ഥത്തില്‍ മൂന്നാം ലോക സിനിമയുമാക്കുന്നു. ബോളിവുഡിന്റെയും ഇന്ത്യന്‍ സിനിമയുടെയും എല്ലാ സാംസ്ക്കാരിക-സദാചാര അതിര്‍ത്തികളെയും ഉല്ലംഘിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് ദില്ലിബെല്ലിയിലുള്ളത്. മൂടും മുലയും കുലുക്കി, സ്ത്രീ ശരീരത്തെയാകെയും ഖണ്ഡം ഖണ്ഡമായും ചരക്കുവത്ക്കരിക്കുകയും പ്രേക്ഷകനെ പ്രതീതി മൈഥുനത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന, നിലനിന്നു പോന്ന രീതി ദില്ലിബെല്ലി പാടെ ഉപേക്ഷിക്കുന്നു. സ്ത്രീ പുരുഷന്മാര്‍ തമ്മില്‍ നടത്തുന്ന അധര ചുംബനങ്ങളും സ്വാഭാവിക ലൈംഗിക ബന്ധങ്ങളും ആണ് മറ്റേതൊരു അന്താരാഷ്ട്ര സിനിമകളിലുമുള്ളതു പോലെ ദില്ലിബെല്ലിയിലുമുള്ളത്. അന്താരാഷ്ട്ര മേളകളില്‍ എളുപ്പം കയറിക്കൂടാന്‍ വേണ്ടി സൃഷ്ടിക്കുന്ന ബോറടിപ്പിക്കുന്ന മന്ദഗതിക്കു പകരം സൂപ്പര്‍ ഫാസ്റ് വേഗതയാണ് ദില്ലിബെല്ലിക്കുള്ളത്. ബ്രിട്ടീഷുകാരുണ്ടാക്കി വെച്ച സെന്‍സര്‍ നിയമങ്ങളെ ചെറുക്കാനായി ഇന്ത്യന്‍ സിനിമാക്കാര്‍ രൂപപ്പെടുത്തിയെടുത്ത മറു തന്ത്രങ്ങളിലൂടെയാണ് കഴിഞ്ഞ പതിറ്റാണ്ടുകളിലെ ഇന്ത്യന്‍ സിനിമ ലോകത്തിലേക്കും വെച്ച് ഏറ്റവും കാമോത്തേജനപരമായ സിനിമ (മോസ്റ് ഇറോട്ടിക്) എന്നു വിശേഷിപ്പിക്കപ്പെട്ടത്. ആ വിശേഷണത്തെ മറികടക്കുകയും ലൈംഗികതയോട് യാഥാര്‍ത്ഥ്യപൂര്‍ണവും സത്യസന്ധവുമായ സമീപനം പുലര്‍ത്തുകയും ചെയ്യുന്ന രീതിയിലേക്ക് മാറാന്‍ ദില്ലി ബെല്ലി ഇന്ത്യന്‍ സിനിമാക്കാരെ പ്രേരിപ്പിക്കുമോ എന്ന് കണ്ടറിയണം.


ബോളിവുഡ് കലക്കി വെച്ചിരുന്ന എല്ലാ പഞ്ചസാര ലായനികളെയും ദില്ലിബെല്ലി അതിന്റെ വിസര്‍ജ്യങ്ങള്‍ കൊണ്ട് കേടുവരുത്തിക്കളഞ്ഞിരിക്കുന്നു. മുതിര്‍ന്നവരെന്ന് സ്വയം കരുതിപ്പോരുന്ന ബഹുഭൂരിപക്ഷം ചലച്ചിത്ര പ്രേമികളെയും അവര്‍ കണ്ടു രസിച്ചിരുന്നത്, ബാലരമയിലെയും ട്വിങ്കിളിലെയും ചിത്രകഥകള്‍ക്കു സമാനമായ ഇതിവൃത്തങ്ങളാണെന്ന് ഓര്‍മ്മപ്പെടുത്താന്‍ കൂടി ഈ സിനിമ ഉപകാരപ്പെട്ടേക്കും. നിയമങ്ങളുടെ അനുസരണം കൊണ്ടല്ല; സര്‍ഗാത്മകമായ നിയമലംഘനങ്ങള്‍ നടത്തി വരും നാളുകളിലെ നിയമങ്ങളുടെ രൂപപ്പെടുത്തലുകളിലൂടെ സിനിമയടക്കമുള്ള ഏതു കലയും സമകാലികവും സ്വയം പ്രസക്തവുമാകുന്നതെന്ന യാഥാര്‍ത്ഥ്യം തന്നെയാണ് ദില്ലിബെല്ലിയും വെളിപ്പെടുത്തുന്നത്. കെ എല്‍ സൈഗാളിന്റെ പാട്ട് അന്തരീക്ഷത്തില്‍ ലയിച്ചു ചേരുന്ന ആദ്യ സീക്വന്‍സുകളില്‍ നിന്ന്; അവസാന ടൈറ്റിലുകളില്‍ അമീര്‍ ഖാന്‍ അതിഥി നര്‍ത്തകനായി പ്രത്യക്ഷപ്പെടുന്ന ഡിസ്കോ നമ്പറിലെത്തുമ്പോള്‍ പഴയ രണ്ടു കാലത്തെയും ഹിന്ദി സിനിമയെ ഓര്‍മ്മിച്ചെടുക്കാനുള്ള ശ്രമവും ദില്ലിബെല്ലി നടത്തുന്നുണ്ട്. 'സ്റൈലിഷ് രജനീകാന്ത് സണ്‍ഗ്ളാസ്' എന്നാണ് താഷിയുടെ ടീഷര്‍ടിലെഴുതിയിരിക്കുന്ന വാചകം. സ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ ആരാധകരെ പരിഹസിക്കുന്നതിലൂടെ നടപ്പ് ഇന്ത്യന്‍ സിനിമയുടെ ഭാവുകത്വത്തെ തന്നെയാണ് സംവിധായകന്‍ പരിഹസിക്കുന്നത്.

കഥ ആരംഭിക്കുമ്പോഴേക്ക് വിദേശത്തേക്ക് കടക്കുകയും ന്യൂസിലാണ്ടിലെയും ആസ്ത്രേലിയയിലെയും യൂറോപ്പിലെയും കണ്ണഞ്ചിപ്പിക്കുന്ന തെരുവോരങ്ങളും കെട്ടിടങ്ങളും പ്രകൃതിദൃശ്യങ്ങളും കുത്തിനിറക്കുകയും ചെയ്യുന്ന സമീപകാല രീതികളില്‍ നിന്ന് മാറി; ദില്ലിയിലെ മധ്യവര്‍ഗവും തൊഴിലാളികളും താമസിക്കുന്ന തിങ്ങി നിറഞ്ഞ പ്രദേശങ്ങളിലെ യഥാര്‍ത്ഥ ലൊക്കേഷനുകളിലാണ് ദില്ലിബെല്ലി ചിത്രീകരിച്ചിരിക്കുന്നത്. വീടുകള്‍ക്കകവും പുറവും തിങ്ങി നിറയുന്ന ആണ്‍കുട്ടികളുടെ സിനിമയാണ് ദില്ലിബെല്ലി. ടോയ്ലറ്റുകളില്‍ തുടങ്ങി ലോകം മുഴുവന്‍ വൃത്തിഹീനമാക്കുന്ന പുരുഷയൌവനത്തിന്റെ പടയോട്ടമാണ് സിനിമയിലാകെയുമുള്ളത്. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അതു കൊണ്ടു തന്നെ പല രീതികളില്‍ ഈ സിനിമ കാണാം. ആണിനോടുള്ള വീരാരാധനയുടേതും വിധേയത്വത്തിന്റേതും കീഴടങ്ങലിന്റേതുമായ നിതാന്തമായ ഭാരത സ്ത്രീ സങ്കല്‍പത്തിലേക്ക് ഇഴുകി ച്ചേര്‍ന്ന് ഇതും സഹിക്കാം എന്ന നിലയിലാവാം അതിലൊന്ന്. ആണുങ്ങള്‍ സൃഷ്ടിച്ചെടുക്കുന്ന പഴയതും പുതിയതുമായ ലോകങ്ങള്‍, സ്ത്രീക്ക് ജീവിക്കാന്‍ തന്നെ പറ്റാത്ത വിധത്തില്‍ എത്രമാത്രം ബീഭത്സവും ആക്രാമകവുമാണെന്ന സത്യം തിരിച്ചറിയുമ്പോള്‍, പേടിച്ചോടുകയുമാവാം. പെണ്ണുങ്ങളുടെ ലോകത്തെ തന്നെ നിര്‍മാര്‍ജ്ജനം ചെയ്യുന്ന ആണ്‍പന്നികളുടെ കൂത്താട്ടവേദിയായി സമൂഹത്തെ പരിണമിപ്പിച്ചെടുക്കുന്ന സാംസ്ക്കാരിക മഹാഖ്യാനത്തെ പ്രതിരോധിക്കുന്നതിനു വേണ്ടി, ഈ സിനിമയെ ഒരുപകരണമായെടുത്ത് തുനിഞ്ഞിറങ്ങുകയുമാവാം.

Monday, September 12, 2011

സ്നേഹത്തിനും വേദനക്കുമിടയില്‍

തീര്‍ച്ചയായും ആരെയും ഇതുവരെയും കൊല്ലാത്ത ചില ആളുകളുണ്ട്. പക്ഷെ, ആറാളുകളെയെങ്കിലും കൊന്നവരെക്കാളും ആയിരം മടങ്ങ് ചീത്ത മനുഷ്യരാണവര്‍ - ഫിയദോര്‍ ദസ്തയേവ്സ്ക്കി

ബി സി 431ല്‍ യൂറിപ്പിഡീസ് എഴുതിയ പ്രാചീന ഗ്രീക്ക് ട്രാജഡിയായ മെഡിയയെ ആസ്പദമാക്കി വിഖ്യാത ചലച്ചിത്രകാരന്‍ കാള്‍ തിയൊഡോര്‍ ഡ്രയര്‍ (ദ പാഷന്‍ ഓഫ് ജോവന്‍ ഓഫ് ആര്‍ക്കിന്റെ സംവിധായകന്‍) പ്രെബെന്‍ തോംസണോട് ചേര്‍ന്ന് 1960ല്‍ എഴുതിയ തിരക്കഥയാണ് ആധുനിക ഡാനിഷ് സംവിധായകനായ ലാര്‍സ് വോണ്‍ ട്രയര്‍ അതേ പേരില്‍ 1987ല്‍ ചലച്ചിത്രമാക്കിയത്. ഡ്രയറിന് സിനിമയാക്കാന്‍ കഴിയാതെ പോയ ആ തിരക്കഥ ആധുനിക സങ്കേതങ്ങളുപയോഗിക്കവെ തന്നെ അദ്ദേഹത്തിന്റെ ജോവന്‍ ഓഫ് ആര്‍ക്കിലും വാംപയറിലും ഡേ ഓഫ് റാത്തിലും ആവിഷ്ക്കരിക്കപ്പെട്ട ക്ളോസപ്പുകളുടെ സ്വാധീനമുണ്ടെന്നു വ്യക്തമാവുന്ന തരത്തിലാണ് ചലച്ചിത്രവത്ക്കരിച്ചിരിക്കുന്നത്. കഥാപാത്രങ്ങളുടെ മുഖപടങ്ങള്‍ ചിലപ്പോള്‍, വികാരരഹിതവും അതേ സമയം അനന്തമായ വിധത്തില്‍ അര്‍ത്ഥഗര്‍ഭവുമായ ഉള്ളടക്കം ദ്യോതിപ്പിക്കുന്ന സ്ഥലരാശികളായി പരിണമിക്കുന്നു. അനലോഗ് വീഡിയോയില്‍ ഷൂട്ട് ചെയ്ത ഈ സിനിമ, ചരിത്രത്തിനും കെട്ടുകഥക്കുമിടയില്‍; നാടകീയതക്കും ചലച്ചിത്ര ദൃശ്യവത്ക്കരണത്തിനുമിടയില്‍; ചലനപ്രതീതിക്കും ശബ്ദത്തിനുമിടയില്‍; തിന്മക്കും നന്മക്കുമിടയില്‍; സദാചാരത്തിനും ധാര്‍മികതക്കുമിടയില്‍; അധികാരത്തിനും സ്വാതന്ത്യ്രത്തിനുമിടയില്‍; സ്നേഹത്തിനും വേദനക്കുമിടയില്‍; പ്രണയത്തിനും ലൈംഗികതക്കുമിടയില്‍; വിശ്വാസ്യതക്കും വിധേയത്വത്തിനുമിടയില്‍ ഉടനീളം മാനവികതയുടെ രൂപീകരണത്തെ അന്വേഷിക്കുകയാണ് ചെയ്യുന്നത്. ആസക്തി, പ്രണയം, പ്രതികാരം എന്നീ ആന്തരികവികാരങ്ങളെ കഥാപാത്രവത്ക്കരിക്കുന്നതിനു വേണ്ടിയാണ് യൂറിപ്പിഡീസ് മെഡിയയെ പ്രദര്‍ശിപ്പിക്കുന്നത്. സ്ത്രീവാദത്തിന്റെ ഏറ്റവും പ്രാചീനമായ മാതൃകയായാണ്(പ്രോട്ടോ ഫെമിനിസ്റ്) ഈ നാടകം വായിക്കപ്പെട്ടത്. സ്ത്രീ വിദ്വേഷത്തിന്റെ ഭാവുകത്വത്താലും പാരായണം ചെയ്യപ്പെട്ടെങ്കിലും, പിതൃദായക്രമത്തിലുള്ള ഒരു സമൂഹ നിര്‍മിതിയില്‍ സ്ത്രീ അനുഭവിക്കുന്ന വിഷമാവസ്ഥയോട് സമഭാവപ്പെട്ടുകൊണ്ടാണ് നാടകം പ്രവര്‍ത്തിക്കുന്നതെന്ന് വിലയിരുത്തപ്പെട്ടു. എന്തു കൊണ്ടാണ് വാക്കുകള്‍ കൊണ്ട് വിവരിക്കാനാവാത്ത വിധത്തില്‍, ശരീരം കൊണ്ടും പ്രവൃത്തി കൊണ്ടും സ്ത്രീക്ക് ഇത്രമാത്രം സഹിക്കേണ്ടി വരുന്നതെന്ന് മെഡിയ ഭര്‍ത്താവായ ജെയ്സണോടു ചോദിക്കുന്നുണ്ട്.

കോറിന്തിലെ രാജാവായ ക്രിയോണ്‍ തന്റെ ഭരണാധികാരം തുടര്‍ന്നുള്ള കാലത്തും നിലനിര്‍ത്തുന്നതിനു വേണ്ടി വീരയോദ്ധാവും സൈനികനുമായ ജെയ്സണ് തന്റെ പുത്രിയായ ഗ്ളോസിനെ വിവാഹം ചെയ്തു കൊടുക്കാന്‍ തീരുമാനിക്കുന്നു. എന്നാല്‍ ജെയ്സണ്‍ മുമ്പ് മെഡിയയെ വിവാഹം ചെയ്യുകയും അതില്‍ രണ്ട് ആണ്‍ മക്കള്‍ പിറക്കുകയും ചെയ്തിരുന്നു. സുന്ദരിയും ബുദ്ധിമതിയുമായ മെഡിയ അതേ നഗരത്തില്‍ ജീവിച്ചിരിക്കുന്നത് തന്റെ പദ്ധതികള്‍ക്ക് വിഘാതമാകുമെന്ന് തിരിച്ചറിയുന്ന ക്രിയോണ്‍, നേരിട്ടെത്തി അവളോട് അന്നു തന്നെ നാടു വിട്ടു പോകാന്‍ ആജ്ഞാപിക്കുന്നു. ഒരു ദിവസത്തെ സമയം അവള്‍ ചോദിക്കുന്നു. ആ ഒറ്റ ദിവസത്തിനകത്ത്, വിഷവും തൂക്കിക്കൊലയും ദുരിതവും നിറഞ്ഞ പദ്ധതിയിലൂടെ അവള്‍ തന്റെ പ്രതികാരം തീര്‍ക്കുന്നതാണ് ഇതിവൃത്തം. പ്രാചീന കാലത്തെ, ഗുഹകള്‍ പോലുള്ള കൊട്ടാരങ്ങളും ഭൂഗര്‍ഭ അറകളും വിജനമായ വെളിമ്പ്രദേശങ്ങളും പന്തങ്ങളും ഇരുട്ടും കുതിരകളും നായകളും ഇലകള്‍ കൊഴിഞ്ഞ മരങ്ങളും കോടമഞ്ഞും മഴയും കാറ്റും കടലും തീരവും പശ്ചാത്തലമാക്കിക്കൊണ്ടുള്ള ലാര്‍സ് വോണ്‍ ട്രയറിന്റെ ചലച്ചിത്ര ഭാഷയാകട്ടെ അത്യത്ഭുതകരമാം വിധം നൂതനമാണ്. ഡോഗ്മ പ്രസ്ഥാനചിത്രങ്ങള്‍ എന്നു വിശേഷിപ്പിക്കപ്പെട്ട തന്റെ പില്‍ക്കാല ചിത്രങ്ങള്‍ക്കു മുമ്പാണ് അദ്ദേഹം മെഡിയ പൂര്‍ത്തിയാക്കിയത്.


ആധുനിക യൂറോപ്പിനെ നിര്‍മിച്ചെടുത്ത പ്രാചീന ഗ്രീക്ക് സംസ്ക്കാരത്തോടും; അതിന്റെ സാംസ്ക്കാരിക ലക്ഷ്യങ്ങളായ ട്രാജിക്ക് നാടകങ്ങളോടും; സിനിമ എന്ന, ഇതിനകം മാനവികതയിലുള്‍ച്ചേര്‍ന്നതിനാല്‍ പഴയതായി കഴിഞ്ഞ ആധുനിക മാധ്യമസങ്കേതത്തോടും നിര്‍മമമായ സാമീപ്യവും അകലവും ഒരേ പോലെ സൂക്ഷിച്ചുകൊണ്ടാണ് ലാര്‍സ് വോണ്‍ ട്രയര്‍ ഈ ചലച്ചിത്രം സാക്ഷാത്ക്കരിക്കുന്നത്. ധന്യവും ഇരുണ്ടതും കുഴപ്പം പിടിച്ചതുമായ ശൈലി എന്നാണ് ലാര്‍സ് വോണ്‍ ട്രയറുടെ ചലച്ചിത്രസമീപനത്തെ നിരൂപകര്‍ വിശേഷിപ്പിക്കുന്നത്. ഭര്‍ത്താവിനോട് പ്രതികാരം തീര്‍ക്കാന്‍ വേണ്ടി സ്വന്തം മക്കളെ കൊല്ലുകയാണ് മെഡിയ ചെയ്യുന്നത്. ഈ ശിക്ഷാരീതി അവലംബിക്കുന്ന മാനസികാവസ്ഥയെ മെഡിയ സിന്‍ഡ്രോം എന്ന് മനശ്ശാസ്ത്രം നിര്‍വചിക്കുകയും ചെയ്യുന്നുണ്ട്. കൂടുതല്‍ ഉയര്‍ച്ചക്കു വേണ്ടിയുള്ള അദമ്യമായ ആഗ്രഹവും അസൂയയും നിറഞ്ഞ മനുഷ്യാവസ്ഥയെ തന്നെയാണ് വോണ്‍ ട്രയര്‍ ചരിത്രവത്ക്കരിക്കുന്നത്. ഇതിവൃത്തത്തിന്റെ വൈകാരികത അന്തരീക്ഷത്തിലേക്ക് വ്യാപിപ്പിക്കുന്ന അദ്ദേഹത്തിന്റെ ദൃശ്യവത്ക്കരണ രീതിയാകട്ടെ അനന്യവുമാണ്. തിരക്കഥയെഴുതിയ കാള്‍ തിയോഡോര്‍ ഡ്രയറുമായി താന്‍ നിരന്തരമായ ടെലിപ്പതിക് സംഭാഷണത്തിലേര്‍പ്പെട്ടു കൊണ്ടാണ് മെഡിയ പൂര്‍ത്തിയാക്കിയതെന്ന് വോണ്‍ ട്രയര്‍ പറയുന്നു.

Sunday, September 11, 2011

കാറ്റു വീഴ്ചക്കാലത്തെ സൂപ്പര്‍താരങ്ങള്‍

തമിഴ് സിനിമ അതിഭാവുകത്വത്തിന്റെയും കൃത്രിമാഭിനയത്തിന്റെയും ചതുരോപായങ്ങള്‍ വെടിഞ്ഞ് യഥാതഥത്വത്തെ പുല്‍കാന്‍ വെമ്പുന്ന കാലത്തായതു കൊണ്ടാണ് ഡോക്ടര്‍ ചിയാന്‍ വിക്രം പ്രകടിപ്പിക്കുന്ന അഭിനയമികവ്; ശിവാജി ഗണേശനും എം ജി ആറിനും മുതല്‍ രജനീകാന്തിനും കമല്‍ഹാസനും വരെ ലഭിച്ച അംഗീകാരത്തിന്റെയും ജനപ്രിയതയുടെയും തോതുകളില്‍ ആസ്വാദകരുടെ ലാളനക്ക് പാത്രീഭൂതമാകാതെ പോകുന്നത് എന്നു വേണം കരുതാന്‍. ഐ ആം സാം(ജെസ്സി നെല്‍സണ്‍/2001) എന്ന ഹോളിവുഡ് ചിത്രവും മെയിന്‍ ഐസാ ഹി ഹൂണ്‍(ഹരി ഭവേജ/2005) എന്ന അതിന്റെ ഹിന്ദി പതിപ്പും അനുകരിച്ച് തമിഴിലിറങ്ങിയ ദൈവതിരുമകള്‍ എന്ന പുതിയ സിനിമയിലെ വിക്രം നിര്‍വഹിക്കുന്ന അതിഗംഭീരമായ അഭിനയം കണ്ടതിന്റെ പശ്ചാത്തലത്തിലാണ് ഈ ആലോചന പങ്കു വെക്കുന്നത്.


അശ്ളീലം കലര്‍ന്ന ദ്വയാര്‍ത്ഥ പ്രയോഗങ്ങളും അന്തരീക്ഷത്തില്‍ പറന്നുയര്‍ന്നു നടത്തുന്ന ഹൈ വോള്‍ട്ടേജിലുള്ള സ്റണ്ടുകളും വിദേശ ലൊക്കേഷനുകളില്‍ സെക്കന്റു തോറും മാറുന്ന വസ്ത്രവിധാനങ്ങളുടെ(വസ്ത്രമില്ലായ്മകളുടെയും) മോടിയോടെ ആടുന്ന പാട്ടുരംഗങ്ങളും നിറഞ്ഞ പതിവ് തമിഴ് മസാല സിനിമകളുടെ വഴിയിലല്ല, എ എല്‍ വിജയ് എന്ന സംവിധായകന്റെ യാത്ര എന്ന കാര്യം, കിരീടം, പൊയ് സൊല്ല പോറോം, മദ്രാസ് പട്ടണം എന്നീ മുന്‍ ചിത്രങ്ങള്‍ തന്നെ തെളിയിച്ചിട്ടുള്ളതാണ്. മോഹന്‍ലാലും തിലകനും മത്സരിച്ചഭിനയിച്ചു ഗംഭീരമാക്കിയ കിരീട(ലോഹിതദാസ്/സിബി മലയില്‍)ത്തിന്റെ റീമേക്കാണ് വിജയിന്റെ കിരീടമെങ്കില്‍, ഖോസ്ല കാ ഖോസ്ലയുടെ അനുകരണമായിരുന്നു പൊയ് സൊല്ല പോറോം. മദ്രാസ് പട്ടണമാകട്ടെ ടൈറ്റാനിക്കും ലഗാനും തമ്മിലുള്ള ഒരു മിശ്രിതവുമായിരുന്നു. നതിംഗ് ഈസ് ഒറിജിനല്‍.

അഛനും മകളും തമ്മിലുള്ള വൈകാരിക ബന്ധത്തിന്റെ ഗതിവിഗതികളും അവര്‍ തമ്മിലുള്ള സ്നേഹപാരസ്പര്യത്തിന്റെ അഗാധതയുമാണ് ദൈവതിരുമകളുടെ അടിസ്ഥാനപ്രമേയം. അഞ്ചുവയസ്സുകാരിയായ കുസൃതിക്കുടുക്ക നിലാ(സാറ എന്ന കൊച്ചു കൂട്ടുകാരി ഗംഭീരമാക്കിയ കഥാപാത്രം)യുടെ പപ്പയാണ് വിക്രം അവതരിപ്പിക്കുന്ന കൃഷ്ണ. സ്നേഹനിധിയായ അയാള്‍ക്ക് പക്ഷെ ഒരു കുഴപ്പമുണ്ട്. അഞ്ചോ ആറോ വയസ്സുകാരനായ ഒരു കുട്ടിയുടെ ബൌദ്ധിക പാകതയേ അയാള്‍ക്കുള്ളൂ. ശാരീരിക വളര്‍ച്ചക്കു അനുയോജ്യമായ വിധത്തില്‍ മാനസികവളര്‍ച്ച കൈവരിക്കാത്ത ഈ കഥാപാത്രത്തെ മികവുള്ളതാക്കുന്നതില്‍ വിക്രമിന്റെ സംഭാവന എടുത്തുപറയത്തക്ക വിധത്തില്‍ ഗംഭീരമാണ്. മൂണ്ട്രാം പിറൈ(ബാലുമഹേന്ദ്ര)യില്‍ ശ്രീദേവിയും, പതിനാറ് വയതിനിലെ(ഭാരതിരാജ), കല്യാണരാമന്‍, ജപ്പാനില്‍ കല്യാണരാമന്‍(എസ് പി മുത്തുരാമന്‍) എന്നീ സിനിമകളില്‍ കമല്‍ഹാസനും കൈവരിക്കുന്ന അഭിനയ ഉയരങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് വിക്രമിന്റെ പ്രകടനം. കൃഷ്ണാ വന്താച്ച്; നിലാ വന്താച്ച് എന്നു പറഞ്ഞു കൊണ്ട്; കൈകളുടെ പ്രകടനത്തിലൂടെ അഛനും മകളും ചേര്‍ന്ന് നടത്തുന്ന കളികളും, നിലായുടെ ദിനചര്യകള്‍ ശ്വേത(അമലാ പോള്‍)ക്ക് കൃഷ്ണ വിവരിച്ചുകൊടുക്കുന്നതും പോലുള്ള സീനുകള്‍ മൂലചിത്രത്തില്‍ നിന്ന് അതേപടി കോപ്പിയടിച്ചതാണെന്നാണ് അപ്പര്‍സ്റാള്‍ അടക്കമുള്ള ഇന്റര്‍നെറ്റ് നിരൂപണങ്ങള്‍ കണ്ടെത്തുന്നത്. അതെന്തായാലും ഈ രംഗങ്ങളില്‍ വിക്രമിന്റെയും സാറയുടെയും പ്രകടനങ്ങള്‍ മനസ്സില്‍ സ്പര്‍ശിക്കുന്നതാണ്.


പ്രസവത്തില്‍ ഭാര്യ മരിക്കുന്നുണ്ടെങ്കിലും അത് കണക്കിലെടുക്കാതെ കൊച്ചു കുഞ്ഞിനെ ആദ്യമായി അഛന്‍ വിസ്മയത്തോടെ കാണുന്നത്; സ്കൂള്‍ ജനാലക്കപ്പുറവും ഇപ്പുറവും നിന്ന് അവര്‍ നടത്തുന്ന ആംഗ്യവിക്ഷേപങ്ങള്‍; കോടതി മുറിയില്‍ വാദപ്രതിവാദം നടക്കവെ അവര്‍ തമ്മില്‍ നടത്തുന്ന നിശ്ശബ്ദമായ ആശയവിനിമയങ്ങള്‍; സ്കൂളാനിവേഴ്സറി ദിവസം അവള്‍ ഇംഗ്ളീഷ് പാട്ട് പാടുന്നത് കേട്ടയാള്‍ ആനന്ദത്തിലാറാടുന്നത് പോലുള്ള സീനുകള്‍ രണ്ടു പേരും അതിഗംഭീരമാക്കിയിട്ടുണ്ട്. സങ്കീര്‍ണതകളോ മറുപുറമോ ഇല്ലാത്ത വിധത്തില്‍ നന്മ മാത്രം കൈമുതലായുള്ള കഥാപാത്രമായിരുന്നിട്ടു കൂടി മിതത്വത്തോടും കൈയടക്കത്തോടും കൂടിയുള്ള വിക്രമിന്റെ അഭിനയം കണ്ണു നനയിക്കുക തന്നെ ചെയ്യും. വക്കീല്‍ക്കിട്ടയും ഡോക്ട്ടര്‍ക്കിട്ടയും പൊയ് പേശ കൂടാത്; ആനാ വക്കീലും ഡോക്ടറും പൊയ് പേശലാം(വക്കീലിനോടും ഡോക്ടറോടും നുണ പറയരുത്; എന്നാല്‍ വക്കീലിനും ഡോക്ടര്‍ക്കും നുണ പറയാവുന്നതാണ്), സാമിക്ക് അമ്മ കെടയാതാ (ദൈവത്തിന് അമ്മയില്ലേ?) തുടങ്ങിയ സംഭാഷണങ്ങള്‍ ആലോചനാമൃതമാണെന്ന ബിഹൈന്റ് വുഡ്സ് റിവ്യൂ ബോര്‍ഡിന്റെ നിരീക്ഷണങ്ങളോട് യോജിക്കാവുന്നതാണ്.


വിക്രം തന്റെ അഭിനയമികവ് ശ്രദ്ധേയമായ വിധത്തില്‍ നേരത്തെ തന്നെ തെളിയിച്ചിട്ടുള്ളതാണ്. 1990ല്‍ എന്‍ കാതല്‍ കണ്‍മണി എന്ന സിനിമയിലൂടെ അഭിനയം ആരംഭിച്ച ജോണ്‍ കെന്നഡി വിനോദ് രാജ് എന്ന വിക്രം തമിഴിനു പുറമെ തെലുങ്ക്, മലയാളം സിനിമകളില്‍ അനവധി അപ്രധാന വേഷങ്ങള്‍ ചെയ്തുകൊണ്ട് പ്രാരംഭകാലത്തെ അനിശ്ചിതാവസ്ഥയിലും പ്രതീക്ഷ കൈവിടാതെ പിടിച്ചു നിന്നു. ധ്രുവം, സൈന്യം, തുടങ്ങി ജോഷി സംവിധാനം ചെയ്ത മലയാള ഹിറ്റുകളില്‍ ചെറിയ റോളുകളില്‍ വിക്രം അഭിനയിച്ചിരുന്നു. ബാല സംവിധാനം ചെയ്ത സേതു(1999)വിലെ മാനസികവൈകല്യമുള്ള നായകകഥാപാത്രത്തിലൂടെയാണ് വിക്രം ശ്രദ്ധിക്കപ്പെടുന്നത്. ചിയാന്‍ വിക്രം എന്ന പേര് അദ്ദേഹത്തിനു മേല്‍ പതിക്കുന്നത് സേതുവിലെ കഥാപാത്രത്തെ കണക്കിലെടുത്തുകൊണ്ടാണ്. ദില്‍, ജെമിനി, ധൂള്‍, സാമി തുടങ്ങിയ ഹിറ്റുകളിലെ നായകനായതോടെ, മറ്റേതൊരു തമിഴ് സൂപ്പര്‍ താരങ്ങള്‍ക്കുമുള്ളതു പോലെ ജനപ്രീതിയും രസികര്‍ മണ്‍റങ്ങളും വിക്രമിനെയും പൊതിഞ്ഞു തുടങ്ങി.

2003ലിറങ്ങിയ പിതാമഗന്‍ എന്ന സിനിമയിലെ ശ്മശാനസൂക്ഷിപ്പുകാരനും മൃഗതുല്യനുമായ മുഖ്യ കഥാപാത്രത്തെ ഗംഭീരമാക്കിയതിലൂടെ വിക്രം ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെടുകയും മികച്ച നടനുള്ള രജതകമലം നേടിയെടുക്കുകയും ചെയ്തു. മനുഷ്യശരീരങ്ങളുടെ ചിതകള്‍ ഒരുക്കി കത്തിക്കുന്നവനായതുകൊണ്ട് ചിതന്‍ എന്ന പേരാണ് വിക്രം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റേത്. ചെറുപ്പത്തില്‍ തന്നെ അനാഥനായി തീര്‍ന്ന ചിതന്‍ ജീവനുള്ള മറ്റു മനുഷ്യരുമായി ബന്ധപ്പെടാന്‍ അവസരമില്ലാത്തതിനെ തുടര്‍ന്ന് സംസാരിക്കാനറിയാത്തവനും മനുഷ്യഗുണമില്ലാത്തവനുമായ പ്രാകൃത ജീവി പോലെയാണ് പെരുമാറുന്നത്. വെര്‍ണര്‍ ഹെര്‍സോഗ് സംവിധാനം ചെയ്ത എനിഗ്മ ഓഫ് കാസ്പര്‍ ഹൌസറിലെ മുഖ്യ കഥാപാത്രത്തെ പോലെ പരിണാമത്തിന് വിധേയമാകുന്നുണ്ടെങ്കിലും, കാസ്പര്‍ ഹൌസറിന്റെ മനസ്സില്‍ അമര്‍ത്തപ്പെട്ടു കിടന്നിരുന്നതു പോലെ ജ്ഞാനത്തിന്റെ കടലും മലകളുമൊന്നും ചിതനിലില്ലായിരുന്നു. എന്നാല്‍, കൃത്രിമത്വമില്ലാത്ത സ്നേഹത്തിന്റെ ആഴങ്ങള്‍ അയാളില്‍ നിന്ന് കണ്ടെടുക്കുന്നത്, കഞ്ചാവു വില്‍പനക്കാരിയായ ഗോമതി(സംഗീത)യാണ്. ശക്തി(സൂര്യ)യും കാമുകി മഞ്ജു(ലൈല)വും അയാളെ അനുതാപത്തോടെ ശുശ്രൂഷിക്കുന്നുമുണ്ട്.

2005ലിറങ്ങിയ ഷങ്കറിന്റെ അന്യന്‍ എന്ന മനശ്ശാസ്ത്ര ത്രില്ലറിലെ ത്രസിപ്പിക്കുന്ന അഭിനയം വിക്രത്തിന്റെ വാണിജ്യഗ്രാഫ് കുത്തനെ ഉയര്‍ത്തി. അത്യന്തം അപകടകരമായ ഒരു സിനിമയായിരുന്നു അന്യന്‍. ജെന്റില്‍മാന്‍, കാതലന്‍, മുതല്‍വന്‍, ഇന്ത്യന്‍ തുടങ്ങിയ മുന്‍ ചിത്രങ്ങളിലും ഇതേ അപകടകരമായ പാത തന്നെയാണ് ഷങ്കര്‍ അനുവര്‍ത്തിച്ചിരുന്നത്. മള്‍ട്ടിപ്പിള്‍ പെഴ്സണാലിറ്റി ഡിസോര്‍ഡര്‍ എന്ന രോഗത്തിനടിമപ്പെട്ട രാമാനുജം അയ്യങ്കാര്‍ എന്ന അമ്പിയെയാണ് വിക്രം അവതരിപ്പിക്കുന്നത്. ഈ രോഗം തന്റെ കഴിവായി പ്രയോജനപ്പെടുത്തുകയാണ് അമ്പി. നിഷ്കളങ്കനും സാധുപ്രകൃതിക്കാരനും സത്യസന്ധനുമായ ഒരു അഭിഭാഷകനാണ് അമ്പി. നിയമം പാലിക്കാത്തവര്‍ക്കെതിരെ അയാള്‍ സമര്‍പ്പിക്കുന്ന എല്ലാ കേസുകളും കോടതിയില്‍ പരാജയപ്പെടുന്നു. ഈ പരാജയം അയാളിലെ മാനസിക രോഗിയെ അബോധത്തില്‍ ഉണര്‍ത്തുകയും ജനങ്ങളുടെ പരാതികള്‍ അയാളാരംഭിച്ച ഡബ്ള്യു ഡബ്ള്യു ഡബ്ള്യു ഡോട്ട് അന്യന്‍ ഡോട്ട് കോം എന്ന വെബ്സൈറ്റില്‍ സ്വീകരിക്കുകയും അവയില്‍ നിന്ന് ഏറ്റവും ഗുരുതരമെന്ന് കരുതപ്പെടുന്ന പരാതിക്കാധാരമായ കുറ്റവാളികളെ നിയമം കൈയിലെടുത്തുകൊണ്ട് അതിക്രൂരമായ വിധത്തില്‍ കശാപ്പു ചെയ്യുകയുമാണ് അമ്പി എന്ന അന്യന്റെ(അപരിചിതന്‍ അഥവാ മറ്റൊരാള്‍) രീതി. ബ്രാഹ്മണന്‍ എന്ന അയാളുടെ ജാതി സ്ഥാനത്തിനു പുറമെ, പ്രാചീനമായ(!) ഗരുഡപുരാണത്തിലെ ശിക്ഷാവിധികളിലയാള്‍ക്കുള്ള പ്രാവീണ്യവുമനുസരിച്ചാണ് കൊലകള്‍ ന്യായീകരിക്കപ്പെടുന്നത്. കോടതിയും ആധുനിക നിയമ-നീതിന്യായ സംവിധാനവും ജനാധിപത്യ ഭരണവ്യവസ്ഥയുടെ ക്രമസമാധാനപാലനക്കാരും പരാജയമാണെന്നും, ബ്രാഹ്മണ വിശുദ്ധിയും ഗരുഡപുരാണത്തിന്റെ സംഹിതകളും ചേര്‍ന്ന വംശീയമായ സ്വേഛാധികാര അക്രമമാണ് പരിഹാരമെന്നും നിര്‍ദ്ദേശിക്കുന്ന അന്യന്‍ പോലുള്ള ഒരു സിനിമ, തമിഴിനു പുറമെ തെലുങ്കിലും ഹിന്ദിയിലും ഫ്രഞ്ചിലും മൊഴിമാറ്റിയും വ്യാപകമായി സ്വീകരിക്കപ്പെട്ടു എന്നത്, ഇന്ത്യന്‍ സമൂഹത്തിലും ഡയസ്പോറ(ലോകവ്യാപനം)യിലും നിലനില്‍ക്കുന്നതും സജീവത കൈക്കൊള്ളുന്നതുമായ ഫാസിസ്റ് ആശയങ്ങളോടുള്ള ജനാഭിമുഖ്യത്തിന്റെ കൃത്യമായ സൂചനയാണ്.

വഴിയരുകില്‍ മരണാസന്നനായി കിടക്കുന്ന ഒരാളെ രക്ഷിക്കാമായിരുന്നിട്ടും രക്ഷിക്കാത്തതിന്റെ പേരിലാണ്, കൊച്ചിന്‍ ഹനീഫയുടെ കഥാപാത്രത്തെ പോത്തുകളുടെ കൂട്ടത്തിലേക്ക് വിട്ട് വധിക്കുന്നത്. അന്ധകൂപം എന്നാണത്രെ നരകപീഡനത്തില്‍ പെട്ട ഈ കൊലപാതകരീതിയുടെ പേര്. തീവണ്ടി യാത്രക്കാര്‍ക്ക് ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുന്നതിന് കരാറെടുത്ത കരാറുകാരന്‍, വൃത്തിയുള്ള ഭക്ഷണമല്ല കൊടുക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അയാളെ, കോഴിയെ എണ്ണയില്‍ ചുട്ടെടുക്കുന്നതു പോലെ ഫ്രൈ ചെയ്യുന്നു. കുംഭിപാകം എന്നാണീ കൊലപാതകരീതിയുടെ 'ശാസ്ത്രീയ' നാമം. നിലവാരം കുറഞ്ഞ ഭാഗങ്ങള്‍ കൊണ്ട് യന്ത്രങ്ങളുണ്ടാക്കുന്ന മുതലാളിയെ മരത്തില്‍ കെട്ടിയിട്ട്, അയാളുടെ ദേഹത്ത് അട്ടകളെ ചൊരിഞ്ഞ് കടിപ്പിച്ചുകൊല്ലുന്ന കൃമിഭോജനം എന്ന രീതിയും പരീക്ഷിക്കപ്പെടുന്നു. ആശുപത്രിയില്‍ വെച്ച് ഹിപ്നൊട്ടൈസ് ചെയ്യപ്പെടുന്ന അമ്പിയുടെ പൂര്‍വ്വകാല രഹസ്യങ്ങള്‍ വെളിവാക്കപ്പെടുന്നതിനു പിന്നാലെ ഡി സി പി പ്രഭാകറിനാല്‍(പ്രകാശ് രാജ്) അയാള്‍ വിശദമായി ചോദ്യം ചെയ്യപ്പെടുന്നു. ഈ അവസരത്തില്‍ അമ്പിയും അന്യനുമായി മാറി മറിയുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിക്രമിന്റെ മാസ്മരികത ഞെട്ടിപ്പിക്കുന്നതാണ്. അഴിമതിയും ധാര്‍ഷ്ട്യവുമാണ് ഇന്ത്യ നേരിടുന്ന ഏറ്റവും കടുത്ത പാതകങ്ങള്‍ എന്ന നിലക്കാണ് നന്മയും ധര്‍മവും പുനസ്ഥാപിക്കാനായി അന്യന്‍ അവതരിക്കുന്നത്.


അടിയന്തിരാവസ്ഥ, വര്‍ഗീയ കലാപങ്ങള്‍, ശ്രീലങ്കയില്‍ തമിഴര്‍ അടിച്ചമര്‍ത്തപ്പെടുന്നത്, ബാബരി മസ്ജിദ് തകര്‍ത്തത്, ഗുജറാത്ത് വംശഹത്യ, പുത്തന്‍ സാമ്പത്തിക നയം എന്നിവയൊക്കെ നടന്ന പതിറ്റാണ്ടുകളില്‍; സാമ്പാറില്‍ പല്ലി വീണതു പോലുള്ള കുറ്റങ്ങള്‍ക്ക് കൊലപാതകം വിധിക്കുന്ന നായക/സംവിധായകന്റെ മുന്‍ഗണനകള്‍ അത്യന്തം വംശീയവും സ്വേഛാധികാരപരവുമാണ്. അണ്ണാ ഹസാരെയും ബാബാ രാംദേവും രാഷ്ട്രീയേതരരായി അഴിമതിക്കെതിരെ എന്ന വിധേന അവതരിക്കുന്നത് ഇത്തരം സിനിമകളിലൂടെയടക്കം രൂപീകരിക്കപ്പെടുന്ന ജനപ്രിയതയുടെ പരിസരത്തിലാണെന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഹൈന്ദവ പൌരാണികതയെയും ബ്രാഹ്മണീയതയെയും മഹത്വവത്ക്കരിക്കാനുള്ള ശ്രമങ്ങളാകട്ടെ അങ്ങേയറ്റം അപലപനീയവുമാണ്. ഇന്ത്യന്‍ എന്ന ഇതേ രീതിയിലുള്ള സിനിമയില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ച കമല്‍ ഹാസന്‍, വളരെ അപകടകരമായ ഫാസിസ്റ്റ് സിനിമയാണത് എന്ന് പില്‍ക്കാലത്ത് തുറന്നു സമ്മതിക്കുകയുണ്ടായി. അത്തരമൊരു രാഷ്ട്രീയ ജാഗ്രത പാലിക്കാത്തതിനാല്‍ വിക്രമിന്റെ സ്ഥാനം കമലിന് ഒരു പടി താഴെയാണെന്ന് കരുതാവുന്നതാണ്.

മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ തമിഴ് സിനിമയില്‍ ഇപ്പോള്‍ അഭിനയം ആവശ്യമില്ല. അതിനു മാത്രം അഭിനയം നടികര്‍ തിലകം മുതല്‍ വിക്രം വരെയുള്ളവര്‍ നടത്തിക്കഴിഞ്ഞു എന്നും പറയാം. ക്വാട്ട തീര്‍ന്നിരിക്കുന്നു. പരുത്തിവീരന്‍, സുബ്രഹ്മണ്യപുരം, കാതല്‍, വെയില്‍, നാടോടികള്‍, അങ്ങാടിത്തെരു, മൈന തുടങ്ങിയ നവ യഥാതഥ സിനിമകളാണ് അടുത്ത കാലത്തായി തമിഴില്‍ ശ്രദ്ധിക്കപ്പെടുന്നത്. അതില്‍ അഭിനയിച്ചവര്‍ ഭൂരിഭാഗവും പുതുമുഖങ്ങളാണ്. അപ്പോള്‍, അഭിനയമികവ് പുറത്തെടുക്കുന്ന വിക്രമിനെപ്പോലുള്ളവര്‍ എന്തു ചെയ്യും? കമല്‍ ഹാസന്‍ വരെ എന്തു ചെയ്യും എന്നു ചോദിക്കേണ്ട അവസ്ഥ പോലുമുണ്ട്, സത്യത്തില്‍.

Tuesday, September 6, 2011

കോഴിക്കാടനില്‍ നിന്ന് ബി അബൂബക്കറിലെത്തുമ്പോള്‍

ഇതൊരാത്മഹത്യാക്കുറിപ്പോ വിരമിക്കല്‍ പ്രസംഗമോ അല്ല. ഞാനടക്കം പ്രതിനിധാനം ചെയ്യുന്ന, അച്ചടി മാധ്യമങ്ങളിലെ സിനിമാ നിരൂപണമെഴുത്തുകാര്‍ക്കു ശേഷം കടന്നുവരുന്നതും പ്രചരിക്കാന്‍ സാധ്യതയുള്ളതുമായ മലയാള സിനിമാ നിരൂപണത്തിന്റെ പ്രവേശനോത്സവത്തിനുള്ള മുഖക്കുറിപ്പായി കരുതിയാല്‍ മതി.

പണ്ടു പണ്ട്, മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പതിറ്റാണ്ടുകളോളം നിലനിന്നിരുന്ന അവസാന പേജിലെ ചിത്രശാല പോലുള്ള പംക്തി നിരൂപണങ്ങള്‍ ഏറെപ്പേരെ ആകര്‍ഷിക്കുകയും; സിനിമ കാണുന്നവര്‍, കാണാത്തവര്‍, സിനിമാ പ്രവര്‍ത്തകര്‍ എന്നിവരില്‍ പലരും നിര്‍ണായകമായി കരുതുകയും ചെയ്തിരുന്നു. കോഴിക്കോടന്‍, സിനിക്ക്, അശ്വതി, നാദിര്‍ഷ എന്നിവരായിരുന്നു അന്നത്തെ പ്രധാന എഴുത്തുകാര്‍. ഇത്തരം സിനിമാ നിരൂപണങ്ങള്‍ ഒരു കാലത്ത്, സിനിമയുടെ കമ്പോള വിജയ പരാജയങ്ങളെ വരെ സ്വാധീനിച്ചിരുന്നതായും വിലയിരുത്തപ്പെട്ടിട്ടുണ്ട്. കഥാവിവരണവും, നൃത്തക്കലവി നന്നായി; നന്നായില്ല തുടങ്ങിയ സാമ്പ്രദായികമായ നിരീക്ഷണങ്ങളും കൊണ്ട് ജടിലമായിരുന്ന ഈ ഒന്നാം തലമുറ നിരൂപണം അതിന്റെ ബാലാരിഷ്ടമായ അവസ്ഥകളില്‍ നിന്ന് ഒരിക്കലും മാറിയതേ ഇല്ല. തങ്ങളുടെ കാലത്തെ സിനിമയെ സന്ദര്‍ഭവത്ക്കരിക്കാന്‍ (contextualise) അന്നത്തെ മലയാള സിനിമാ നിരൂപകര്‍ക്ക് സാധ്യമായില്ല എന്നതായിരുന്നു യാഥാര്‍ത്ഥ്യം.
പിറകെ വന്ന ഗൌരവ നാട്യ നിരൂപണമാകട്ടെ, ലോക സിനിമയും മലയാള സിനിമയും തമ്മിലുള്ള ഒരു ഗുസ്തിയായിട്ടായിരുന്നു നിരൂപണത്തെ സങ്കല്‍പിച്ചത്. ഫിലിം സൊസൈറ്റി പ്രസ്ഥാനം, ഫിലിം സ്കൂളുകളുടെ സ്വാധീനം, സാഹിത്യത്തിലെ ആധുനികത, ഭൂപരിഷ്ക്കരണത്തിന്റെയും പ്രവാസത്തിന്റെയും ശേഷിപ്പായി ഉണ്ടായ മധ്യവര്‍ഗവത്ക്കരണം എന്നീ പശ്ചാത്തലങ്ങളില്‍ മാറിത്തീര്‍ന്ന മലയാള സിനിമയെയും ചരിത്രവത്ക്കരിക്കാന്‍ ഭാഷയുടെ ചമത്ക്കാരഭംഗികളുണ്ടായിരുന്നെങ്കിലും ഈ നിരൂപണങ്ങള്‍ക്ക് സാധിച്ചില്ല. ലോക സിനിമ സഞ്ചരിച്ച ദൂരങ്ങള്‍ അടയാളപ്പെടുത്താനാണ് ആ നിരൂപകര്‍ ശ്രമിച്ചത്. ലോക ഭാഷകളില്‍ പുറത്തു വന്ന നിരൂപണങ്ങളും സൈദ്ധാന്തിക പഠനങ്ങളും പരിഭാഷപ്പെടുത്തിയെങ്കിലും അതിനെ ഉള്‍ക്കൊണ്ടു കൊണ്ട് മലയാള സിനിമയുടെ ചരിത്ര വര്‍ത്തമാനങ്ങളുടെ പശ്ചാത്തലങ്ങളെ നിര്‍ണയിക്കാന്‍ ആ നിരൂപണവും ശ്രമിച്ചില്ല. അതുകൊണ്ടെന്തുണ്ടായി? ആര്‍ട് സിനിമ എന്ന ചലച്ചിത്ര നവീകരണ പ്രസ്ഥാനം ജനങ്ങളെ ഒപ്പം കൂട്ടാതെയാണ് മുന്നോട്ട് (അതോ പിന്നോട്ടോ) പോയിക്കൊണ്ടിരുന്നത് എന്നോര്‍മ്മപ്പെടുത്താന്‍ ആ നിരൂപണത്തിന് സാധ്യമായില്ല.

ഇന്ത്യാ ചരിത്രം, കേരള ചരിത്രം, രാഷ്ട്രീയം, ജനങ്ങള്‍, സാമൂഹിക രൂപീകരണം, കുടുംബം, ജാതി, ലൈംഗികത, വാണിജ്യപരത എന്നിങ്ങനെയുള്ള വിഷയങ്ങള്‍ സിനിമയെയും സിനിമാനിരൂപണത്തെയും ബാധിക്കുമെന്നു പോലും അക്കാലത്ത് ആരും തിരിച്ചറിഞ്ഞിരുന്നില്ല. മാത്രമല്ല, കച്ചവട സിനിമ എന്നു വിളിച്ചാക്ഷേപിക്കപ്പെട്ട മുഖ്യധാരാ സിനിമകള്‍ ഏതെങ്കിലും വിധത്തില്‍ ജനജീവിതത്തെ സ്വാധീനിക്കുകയും വ്യവസ്ഥയോട് പൊരുത്തപ്പെടുത്തിയെടുക്കുകയും ചെയ്യുമെന്ന വിവരവും ആര്‍ക്കുമുണ്ടായിരുന്നില്ല. ഐ ഷണ്‍മുഖദാസ് മുതല്‍ വിജയകൃഷ്ണന്‍ വരെയുള്ളവരുടെ നിരൂപണങ്ങള്‍, മലയാള സിനിമാ നിരൂപണത്തിന്റെ അന്തസ്സും യശസ്സും പ്രസക്തിയും വളരെയധികം ഉയര്‍ത്തിയെങ്കിലും അവയും ഈ പരിമിതികളില്‍ നിന്ന് മുക്തമായിരുന്നില്ല.


ഈ ഘട്ടത്തിലാണ്, തികഞ്ഞ രാഷ്ട്രീയ ജാഗ്രതയോടെ സിനിമയെ സമീപിക്കേണ്ടതുണ്ടെന്ന ഓര്‍മ്മപ്പെടുത്തലുമായി, സാമാന്യസമൂഹത്തിന്റെ സുഖസ്വാസ്ഥ്യങ്ങളെയും നിദ്രകളെയും അലോസരപ്പെടുത്തിക്കൊണ്ട് രവീന്ദ്രന്റെ(ചിന്ത രവി) നിരൂപണങ്ങള്‍ ശ്രദ്ധേയമായിതുടങ്ങിയത്. അതിനു ശേഷം, എ സോമന്‍, ഡോ. സി എസ് വെങ്കിടേശ്വരന്‍, വി കെ ജോസഫ്, ഡോ. വി സി ഹാരിസ്, ഒ കെ ജോണി, ഷിബു മുഹമ്മദ്, തുടങ്ങി എന്‍ പി സജീഷ്, കെ പി ജയകുമാര്‍ വരെയുള്ളവരുടെ നിരയിലാണ് ഈയുള്ളവനും കുറെ നിരൂപണ/വിമര്‍ശന ലേഖനങ്ങള്‍ എഴുതാന്‍ കഴിഞ്ഞത്. ഭാഷാഭേദങ്ങള്‍, ജാതിവ്യവസ്ഥകള്‍, കമ്യൂണിസ്റ്/നക്സലൈറ്റ് സ്വാധീനം, കുടുംബ രൂപീകരണവും ശിഥിലീകരണവും, ആണ്‍നോട്ടം, സ്ത്രീ അവസ്ഥ, കേരളീയ വസ്തു/പ്രകൃതി യാഥാര്‍ത്ഥ്യം, നഗരവത്ക്കരണം, പ്രവാസിത്തം, നവഹൈന്ദവ വത്ക്കരണം, താരപദവികളും താരാധിപത്യങ്ങളും ഫാന്‍സ് അസോസിയേഷനുകളും, മലയാള സാഹിത്യവും സിനിമയും, പാര്‍ശ്വവത്കൃതരുടെ പ്രതിനിധാനങ്ങള്‍ എന്നിങ്ങനെ ആഴത്തിലും പരപ്പിലുമുള്ള നിരവധി മേഖലകള്‍ മലയാള ചലച്ചിത്ര നിരൂപണ-വിമര്‍ശന-പഠന പ്രക്രിയയില്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കപ്പെടേണ്ടതുണ്ട്.

ചരിത്രത്തിന്റെ ഈ പ്രത്യേക സന്ധിയില്‍ നിന്നു കൊണ്ട് തിരിഞ്ഞു നോക്കുമ്പോഴറിയാം, എഴുപതുകളിലെ ആധുനികത അവശേഷിപ്പിച്ചു പോയ ഭാഷാ ശൈലിയിലും ഭാവുകത്വത്തിലുമായിരുന്നു ഞങ്ങളൊക്കെയും എഴുതിയതും എഴുതിക്കൊണ്ടിരിക്കുന്നതും. ഇന്നും കേരളത്തിലെ പ്രമുഖ അച്ചടി മാധ്യമങ്ങളൊക്കെയും അവലംബിക്കുന്നത് ഈ ഭാഷാ ശൈലിയും ഭാവുകത്വവും തന്നെയായതുകൊണ്ട് അതിലൊരു അപാകവും ആരും കണ്ടെത്തിയതുമില്ല. എന്നാല്‍, കടന്നു പോയ നാല്‍പതു വര്‍ഷത്തിനിടയില്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍, വ്യാപകമായ ഇംഗ്ളീഷ് മാധ്യമ വിദ്യാഭ്യാസം, ഗള്‍ഫിനു പുറമെ യൂറോപ്പിലേക്കും അമേരിക്കയിലേക്കുമടക്കമുള്ള മലയാളികളുടെ വന്‍ തോതിലുള്ള വ്യാപനം, സിനിമയിലെ മാറ്റങ്ങളും മാറ്റങ്ങളില്ലായ്മയും എന്നിങ്ങനെ പല ഘടകങ്ങളുടെ സാന്നിദ്ധ്യങ്ങള്‍ക്കും സ്വാധീനങ്ങള്‍ക്കുമിടയില്‍ ചരിത്രയാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാന്‍ ഈ ആധുനികതാ ഭാഷ്യം/ഭാവുകത്വം മാത്രം മതിയോ എന്ന ചോദ്യം ആരും ഉന്നയിച്ചില്ല. ചോദ്യം ഉന്നയിക്കപ്പെട്ടില്ലെങ്കിലും ഉത്തരവുമായി പുതിയ തലമുറ രംഗത്തു വരിക തന്നെ ചെയ്തിരിക്കുന്നു. ബ്ളോഗുകളിലും ഓര്‍ക്കുട്ട്/ട്വിറ്റര്‍/ഫേസ്ബുക്ക്/ബസ്/ഗൂഗിള്‍ പ്ളസിലുമായും പോര്‍ട്ടലുകളിലും എന്തിന് എസ് എം എസും ബ്ളാക്ക്ബറി മെസേജായും മറ്റും സിനിമാ നിരൂപണം പ്രത്യക്ഷപ്പെടുന്ന കാലമാണിന്നത്തേത്. ഇതില്‍ ഏറ്റവും ആഹ്ളാദഭരിതമായ ഒരു കാര്യമെന്താണെന്നു വെച്ചാല്‍, ആരെയും പേടിക്കാതെ ആരോടും ഒരു വിട്ടുവീഴ്ചയും ചെയ്യാതെ എഴുതാന്‍ ഈ മാധ്യമങ്ങളിലൂടെ കഴിയുമെന്നതാണ്. ആ സ്വാതന്ത്യ്രം അനുഭവിക്കുകയും പ്രക്ഷേപിക്കുകയും ചെയ്യുന്ന ധാരാളം നിരൂപകര്‍ ഇരിപ്പുറപ്പിച്ചു തുടങ്ങിയിരിക്കുന്നു എന്ന വസ്തുത അടയാളപ്പെടുത്തുവാനാണ് ഈ കുറിപ്പിലൂടെ ഉദ്ദേശിക്കുന്നത്.

ഇന്റര്‍നെറ്റിലെ മലയാള സിനിമാ നിരൂപണത്തിന്റെ സമഗ്രവും സമ്പൂര്‍ണവുമായ അവസ്ഥ വിവരിക്കാന്‍ ഇപ്പോള്‍ മുതിരുന്നില്ല. ഈ പുതിയ തലമുറ നിരൂപണത്തിന്റെ സ്വഭാവ സവിശേഷതകള്‍ വെളിപ്പെടുത്തുന്ന ഒരു നിരൂപകന്റെ മാത്രം ശൈലി പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത്. മലയാള്‍ ഡോട്ട് എ എം എന്ന പോര്‍ട്ടലില്‍ ഇതിനകം മുപ്പതിലധികം ഫിലിം റിവ്യൂസ് പോസ്റ് ചെയ്തു കഴിഞ്ഞ ബി അബൂബക്കര്‍ എന്ന ശ്രദ്ധേയനായ നിരൂപകന്റെ രചനകള്‍ ഈ രംഗത്തുണ്ടാകാന്‍ പോകുന്ന ഊര്‍ജ്ജസ്വലതയുടെ ലക്ഷണമായി കരുതാം. ആധുനികതയുടെ ഭാഷയിലെഴുതുന്നവര്‍ ചിന്തിക്കുക പോലും ചെയ്യാത്ത തരത്തില്‍ വാച്യ ഭാഷയും ലിഖിത ഭാഷയും കൂട്ടിക്കലര്‍ത്തിയാണ് അബൂബക്കര്‍ എഴുതുന്നത്. അദ്ദേഹത്തിന്റെ ചില തലക്കെട്ടുകള്‍ നോക്കുക.

ആദാമിന്റെ മകന്‍ അബു - ജ്ജ് നല്ലൊരു അജ്ജ് ചെയ്യാന്‍ നോക്ക്!; അന്‍വര്‍ - നീരദങ്ങളില്‍ നിന്ന് മലം പെയ്യുമ്പോള്‍; അര്‍ജുനന്‍ സാക്ഷി - ഐ അവ്വക്കര്‍ സെക്കന്റ് ഇറ്റ്!; അവന്‍ ഇവന്‍ - ബീഫ് തിന്നാമോ രാജാവേ?; ക്രിസ്ത്യന്‍ ബ്രദേഴ്സ് - സോറി ഫ്രണ്ട്സ്, ജാതി ചോദിക്കും പറയുകയും ചെയ്യും!; ഡബിള്‍സ് - പ്രേക്ഷകനും മമ്മൂട്ടിക്കും ഇത് ട്രബിള്‍സ്; എന്തിരന്‍ - എന്തിരിനെടേയ് ഈ പടമെന്നു ചോദിക്കരുത്; കുടുംബശ്രീ ഉഗ്രന്‍ - പക്ഷെ 25 കൊല്ലം ലേറ്റായി പോയി; പയ്യന്‍സ്, ഒരാണ്‍പന്നിപ്പടം; അല്പം പ്രാഞ്ചിപ്പോയ ലോക സിനിമ അഥവാ, കൈവെട്ടു കാലത്തെ പുണ്യാളന്മാര്‍; റേസ് - ഇനി മുതല്‍ ഇംഗ്ളീഷ് സിനിമ മോഷ്ടിക്കുന്നവര്‍ ഫെഫ്കയിലറിയിക്കണം!; സീനിയേഴ്സ് - ഇത്തിരി കടലപ്പിണ്ണാക്ക്, ഇത്തിരി എള്ളുമ്പിണ്ണാക്ക്; ദി ട്രെയിന്‍ - ആന മുക്കുന്നതു കണ്ട് ജയരാജു മുക്കിയാല്‍; ഉറുമി - മലയാളിക്ക് ഇതു തന്നെ കിട്ടണം എന്നിങ്ങനെ തീവ്ര നാടന്‍ പ്രയോഗങ്ങള്‍ കൊണ്ടാണ് അബൂബക്കര്‍ തലക്കെട്ടുകള്‍ കെട്ടിയുണ്ടാക്കുന്നത്. ചിലപ്പോള്‍, ഗൌരവത്തില്‍ ആധുനികതാ ഭാഷയിലുള്ള തലക്കെട്ടുകളും ഉണ്ടാകാറുണ്ട്. കോക്ക് ടെയില്‍ - രുചി വ്യതിയാനങ്ങളുടെ മിശ്രിതം; സോള്‍ട്ട് ആന്റ് പെപ്പര്‍ - ഏകപക്ഷീയമായ വഞ്ചനയുടെയും കുറ്റബോധത്തിന്റെയും രാഷ്ട്രീയം; ട്രാഫിക്ക് എന്ന സിനിമ - ഒരു രാഷ്ട്രീയ കുറ്റകൃത്യം എന്നിങ്ങനെയുള്ളവയാണുദാഹരണങ്ങള്‍.

ഇന്റര്‍നെറ്റ് തലമുറക്കാര്‍ ദൈര്‍ഘ്യമുള്ള ലേഖനങ്ങള്‍ വായിക്കില്ല എന്ന പൊതുധാരണക്കു വിപരീതമായി, വേണ്ടത്ര ദൈര്‍ഘ്യമുള്ള പല ലേഖനങ്ങളും ഇക്കൂട്ടത്തില്‍ കാണാന്‍ കഴിയും. നാടന്‍ പ്രയോഗങ്ങളില്‍ എന്തെങ്കിലും കാച്ചി സ്ഥലം വിടുന്ന ബ്ളോഗെഴുത്തുകാരുടെ താഴ്ന്ന നിലവാരമുള്ള പൈങ്കിളികളല്ല അബൂബക്കറിന്റെ എഴുത്ത്. ലോകസിനിമയുടെ വാതിലുകളെല്ലാം ഡിവിഡി വിപ്ളവകാലം തുറന്നിട്ടതോടെയുണ്ടായ ആശയവിസ്ഫോടനവും മള്‍ട്ടിപ്ളെക്സ് സംസ്ക്കാരത്തിലേക്കുള്ള മാറ്റത്തിന് അരങ്ങൊരുങ്ങിക്കൊണ്ട് യുവതയിലുണ്ടായ വിസ്മയകരമായ അഭിരുചി വ്യതിയാനവുമെല്ലാം ചേര്‍ന്ന് ഇവിടെ നിശ്ചയമായും ഒരു പുതുവഴി വെട്ടലിനുള്ള ആയുധങ്ങളെല്ലാം ഒരുങ്ങി എന്നാണ് ചാപ്പാക്കുരിശ് - പുതുവഴി വെട്ടുന്നവരോട് എന്ന ലേഖനത്തില്‍ അബൂബക്കര്‍ നിരീക്ഷിക്കുന്നത്. നാലു തരത്തില്‍ ചാപ്പാക്കുരിശ് വായിച്ചുകൊണ്ടാണ് തന്റെ നിരീക്ഷണങ്ങള്‍ അദ്ദേഹം സമര്‍ത്ഥിക്കുന്നത്.

സിനിമയെ സിനിമയായി മാത്രം കാണുവാനും അങ്ങനെ റിവ്യൂ ചെയ്യാനുമാണ് പല വായനക്കാരും പറയുന്നത്, എന്നാല്‍, കേവലം സിനിമ സിനിമ മാത്രമല്ലല്ലോ. അല്ലെങ്കില്‍ സിനിമ സിനിമ തന്നെ ആണല്ലോ. ഒരു പാഠം എന്ന നിലയിലും സാംസ്കാരിക നിര്‍മിതി, കലാ നിര്‍മിതി എന്നീ നിലകളിലും അതിനെ കാണാതിരിക്കാനാവില്ല. അതുകൊണ്ടുതന്നെയാണ് പണ്ടത്തേതില്‍ നിന്ന് വിഭിന്നമായി ഇന്ന് ജനപ്രിയ സിനിമ ഏറ്റവുമേറെ പഠിക്കപ്പെടുന്നതും ഒരു സാംസ്കാരിക പഠനവസ്തുവായി വിലയിരുത്തപ്പെടുന്നതും. ചരിത്രപരവും സൈദ്ധാന്തികവും രാഷ്ട്രീയവും സാമൂഹികവും ലിംഗപരവുമായ മാനങ്ങളില്‍, നിലപാടുതറകളില്‍, പോസ്റ് മാര്‍ടെം ടേബിളിലുകളില്‍ വെച്ച് സിനിമയെയോ കവിതയെയോ കഥയെയോ പരിശോധിക്കാതിരിക്കാനാവില്ല. പക്ഷെ, ഇതിനെ ഇങ്ങനെയും വായിക്കാമെന്നല്ലാതെ, ഇങ്ങനെ മാത്രമാണ് വായിക്കേണ്ടത് എന്നിവിടെ പറയുന്നില്ല. ഇങ്ങനെയൊരു വായന സാദ്ധ്യമാണെങ്കില്‍ അതും പ്രസക്തവും നിര്‍ണായകവുമാണെന്നു മാത്രം. (കോക്ക് ടെയില്‍ - രുചി വ്യതിയാനങ്ങളുടെ മിശ്രിതം) എന്നിങ്ങനെ വളരെ സുവ്യക്തമായി അദ്ദേഹം തന്റെ നയവും ദിശാബോധവും വ്യക്തമാക്കുന്നുണ്ട്.

വാരികകളിലും മാസികകളിലും നിന്ന് വ്യത്യസ്തമായി പോര്‍ട്ടലുകളിലും ബ്ളോഗുകളിലും എന്തെങ്കിലും പോസ്റിട്ടാല്‍ (പോസ്റിയാല്‍ എന്നാണ് ബ്ളോഗ് ഭാഷ) ഉടന്‍ തന്നെ പ്രതികരണം വരും. ബി അബൂബക്കറിന് എതിരായ കമന്റുകളാണ് അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ക്ക് മിക്കപ്പോഴും ലഭിക്കാറ്. പൊതുജനത്തിന്റെ ഭാവുകത്വത്തില്‍ പരിണാമങ്ങള്‍ കാര്യമായി സംഭവിച്ചിട്ടില്ല എന്നതിന്റെ തെളിവു തന്നെയാണിത്. കണ്ടതും കണ്ടതില്‍ നിന്ന് മനസ്സിലാക്കിയതും മിണ്ടാന്‍ പറ്റൂല, മിണ്ടിപ്പോയാല്‍ തെറി വിളി, തന്തക്കു വിളി, തള്ളക്കു വിളി, തട്ടിക്കളയുമെന്ന ഭീഷണി (അവന്‍ ജനാധിപത്യത്തിന്റെ രൂപത്തിലും വരും). എന്നാണ് ഗതികെട്ട് അബൂബക്കര്‍ ഒരു ഘട്ടത്തില്‍ ഈ കമന്റുകളോട് പ്രതികരിക്കുന്നത്. കാര്യം നിസ്സാരമല്ല, ജീവന്മരണപ്പോരാട്ടമാണെന്ന് വ്യക്തമായില്ലേ! പൃഥ്വിരാജ് എന്ന പുത്തന്‍ താരം നവരസങ്ങള്‍ക്കു പുറമെ, പുഛം എന്ന പത്താമത്തെ രസം കൂടി കണ്ടു പിടിച്ച് അതില്‍ ഹരം കൊള്ളുകയാണെന്നാണ് അബൂബക്കറിന്റെ രൂക്ഷമായ പരിഹാസം.

നിരൂപണമെന്ന പേരില്‍, സിനിമയിലെ സംഭവങ്ങള്‍, സംവിധായകന്‍, കഥാപാത്രങ്ങള്‍, താരങ്ങള്‍ തുടങ്ങിയവരെ/വയെ വര്‍ഗ്ഗീയമായി വേര്‍തിരിച്ച് അവതരിപ്പിച്ച ലേഖകന് സാമാന്യബുദ്ധിയും ബോധവും ഉള്ളവരില്‍ നിന്ന് ശക്തമായ പ്രതിഷേധം നേരിടേണ്ടി വന്നു. നിരൂപണമെന്ന പേരില്‍ ഉള്ള സമൂഹത്തിനു വിനാശകരമായ സന്ദേശം പകരുന്ന, എന്റോ സള്‍ഫാന്‍ തുള്ളികള്‍ തങ്ങളുടെ ബോധമണ്ഡലത്തെ പൊള്ളിക്കുമ്പോള്‍ വായനക്കാര്‍ പ്രതികരിക്കുന്നതാണ്. എന്നാണ് കമന്റിടുന്നവരുടെ ന്യായമായി അതിലൊരാള്‍ തന്നെ വിശദീകരിച്ചിരിക്കുന്നത്. എന്തായാലും, മതനിരപേക്ഷതയിലും പുരോഗമനവിശ്വാസത്തിലും ഊന്നി ഭൂരിപക്ഷ/ന്യൂനപക്ഷ വര്‍ഗീയതകളെ കടന്നാക്രമിക്കുകയും മലയാള സിനിമയിലെ സ്ത്രീ വിരുദ്ധതയും ദളിത് വിരുദ്ധതയും മുസ്ളിം വിരുദ്ധതയും തുറന്നു കാണിക്കുകയും ചെയ്യുന്ന ശൈലിയും നിലപാടുമാണ് ബി അബൂബക്കറിന്റേതെന്നത് എടുത്തു പറയേണ്ട സംഗതിയാണ്. അതിലെ എല്ലാ അഭിപ്രായങ്ങളോടും പരിപൂര്‍ണമായി യോജിക്കുന്നു എന്നല്ല ഇതുകൊണ്ടര്‍ത്ഥമാക്കുന്നത്. പല വിയോജിപ്പുകളുമുണ്ടാകും, അല്ല ഉണ്ട്. പരസ്യക്കാര്‍ പ്രശ്നമുണ്ടാക്കുന്നു എന്നു പറഞ്ഞ് പല മലയാള സിനിമാ നിരൂപണങ്ങളും തടയുകയോ വൈകിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്ത അനുഭവങ്ങള്‍ അച്ചടി മാധ്യമങ്ങള്‍ മാത്രമുണ്ടായിരുന്ന മുന്‍കാലത്ത് സംഭവിച്ചിരുന്നുവെങ്കില്‍, സൈബര്‍ ജനാധിപത്യത്തിന്റെ പുതിയ വിഹായസ്സുകളില്‍ കൂടുതല്‍ തുറന്ന് പറയാന്‍ സധൈര്യം വിമര്‍ശകര്‍ രംഗത്തു വരിക തന്നെ ചെയ്യുമെന്നതുറപ്പാണ്. വെറുതെയാണോ, മുഖ്യധാരാ പത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ മുഴുവന്‍ അശ്ളീലത്തിന്റെ വലക്കണ്ണികളാണെന്നും മറ്റും തുടരെ തുടരെ ഫീച്ചറടിച്ചു വിടുന്നത്. അവരുടെ നിലനില്പ് ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

Thursday, August 25, 2011

ഉത്തരാധുനിക ഒളിപ്പുരകള്‍







ബോളിവുഡ് സിനിമയും മറാത്തി, തമിഴ് അടക്കമുള്ള മറ്റ് ഇന്ത്യന്‍ പ്രാദേശിക ഭാഷാ സിനിമകളും കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ വമ്പിച്ച മാറ്റങ്ങള്‍ക്ക് വിധേയമായി. പുതിയ തലമുറ സംവിധായകരും പുതുമുഖ നടീനടന്മാരും സാങ്കേതിക പ്രവര്‍ത്തകരും ധാരാളമായി സിനിമാ രംഗത്തേക്ക് കടന്നുവന്നു. നാടക സംസ്കാരത്തിന്റെ മഹത്തായ ഭൂതകാലത്തെ പുതിയ രീതിയില്‍ പ്രയോജനപ്പെടുത്തുന്ന നവ മറാത്തി സിനിമയും; തമിഴകത്തിനകത്തുള്ള വിഭിന്ന പ്രാദേശികതകളെ ആഘോഷിക്കുന്നതും ശിവാജി ഗണേശന്‍ മുതല്‍ തുടങ്ങി തമിഴ് സിനിമയെ മൂടിനിന്ന അതിഭാവുകത്വം വെടിയുന്നതുമായ നവ-യഥാതഥ തമിഴ് സിനിമയും; സദാചാരമടക്കമുള്ള വിഷയങ്ങളില്‍ വേറിട്ട സമീപനങ്ങള്‍ പരീക്ഷിച്ച ബോളിവുഡും സ്വീകരിക്കപ്പെട്ടപ്പോഴും മലയാള സിനിമ മാറില്ല എന്നു തന്നെയാണ് കരുതപ്പെട്ടിരുന്നത്.

ക്രിസ്ത്യന്‍ ബ്രദേഴ്സ്, ചൈനാ ടൗണ്‍ പോലുള്ള അറുബോറന്‍ സിനിമകള്‍ ഈയടുത്തും ബോക്സ് ഓഫീസില്‍ വിജയം നേടുന്നതും; നീലത്താമര, രതിനിര്‍വേദം, അവളുടെ രാവുകള്‍ , തകര, ഇണയെതേടി, ചട്ടക്കാരി തുടങ്ങിയ അര്‍ധ അശ്ലീല(സോഫ്റ്റ് പോണോ) സിനിമകള്‍ "ക്ലാസിക് സിനിമകള്‍" എന്ന വ്യാജ വേഷമണിഞ്ഞ് പുനരവതരിക്കുന്നതും പോലുള്ള കപടനാടകങ്ങള്‍ കാണുമ്പോള്‍ , മലയാള മുഖ്യധാരാ സിനിമ കെട്ടിക്കിടക്കുന്നതും ഒഴുക്കു നിലച്ചതുമായ ചെളിക്കുളമായി തുടരും എന്ന പ്രതീതിയാണുണ്ടാക്കിപ്പോന്നിരുന്നത്. കേരളമൊഴിച്ചുള്ള സംസ്ഥാനങ്ങളിലെ മഹാനഗരങ്ങളില്‍ നൂറുകണക്കിന് മള്‍ട്ടിപ്ലെക്സുകള്‍ പ്രവര്‍ത്തനമാരംഭിച്ചതും വിദേശരാജ്യങ്ങളില്‍ ഫലപ്രദമായ റിലീസ് സാധ്യമായതും പുതിയതരം ഹിന്ദി, മറാത്തി, തമിഴ് സിനിമകളുടെ സാമ്പത്തിക നിലകളെയും മെച്ചപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയിലെ മറ്റു നഗരങ്ങളിലും വിദേശത്തും കുടിയേറിയിട്ടുള്ളവരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ദേശത്തേക്കുള്ള തിരിച്ചുപോക്കിന്റെ പ്രതീതിയാണ് പ്രാദേശിക സിനിമകള്‍ ഉളവാക്കുന്നത്. മെട്രോ നഗരങ്ങളിലെ മള്‍ട്ടിപ്ലെക്സുകളില്‍ പ്രാദേശിക സിനിമകള്‍ക്ക് സ്ലോട്ട് അനുവദിക്കുന്നതിനാല്‍ പുതിയ രീതിയിലുള്ള ഒരു സംസ്കാര/പ്രദേശ വിനിമയം സാധ്യമാവുന്നു എന്നു ചുരുക്കം. വളരെ കൂടിയ ടിക്കറ്റ് നിരക്കുകളുള്ളതിനാല്‍ , "അലമ്പുകേസുകള്‍" മള്‍ട്ടിപ്ലെക്സിനകത്തേക്ക് കയറില്ല. തിയറ്ററുകളില്‍ നിന്നൊഴിഞ്ഞു നിന്നിരുന്ന വരേണ്യ/മധ്യ വര്‍ഗ പ്രേക്ഷകര്‍ ഇതുമൂലം സിനിമ കാണാന്‍ തിരിച്ചെത്തി എന്നാണ് നിരീക്ഷിക്കപ്പെട്ടിരിക്കുന്നത്. സാര്‍വത്രിക വിദ്യാഭ്യാസം നടപ്പായപ്പോള്‍ , കണ്ട "അണ്ടനും അടകോടനും" ഇടയിലിരുന്നു പഠിക്കാന്‍ നിര്‍ബന്ധിതരായ സവര്‍ണ-വെണ്ണപ്പാളിക്കുട്ടികള്‍ , ഇംഗ്ലീഷ് മീഡിയവും സിബിഎസ്ഇയും ഐസിഎസ്ഇയും വന്നപ്പോള്‍ രക്ഷപ്പെട്ടതു പോലുള്ള ഒരു രക്ഷപ്പെടലാണ്, മള്‍ട്ടിപ്ലെക്സുകള്‍ വന്നപ്പോള്‍ വരേണ്യ/മധ്യ വര്‍ഗത്തിനുണ്ടായിരിക്കുന്നത്. പാന്‍ പരാഗ് തുപ്പി നിറക്കുന്നവരും സിഗരറ്റും ബീഡിയും വലിച്ചൂതി വിടുന്നവരും മദ്യപാനികളും കടുത്ത തോതില്‍ അശ്ലീലമായ കമന്റുകള്‍ പാസാക്കുന്നവരുമായ "തെണ്ടി"വര്‍ഗത്തില്‍ പെട്ട കാണികളില്‍നിന്ന് മാന്യന്മാര്‍ക്കും കൊച്ചമ്മമാര്‍ക്കും അമുല്‍ ബേബിമാര്‍ക്കും രക്ഷപ്പെടാനും അവരുടെ വിനോദാവകാശം സംരക്ഷിക്കാനുമുള്ള ഉത്തരാധുനിക ഒളിപ്പുരകളായി മള്‍ട്ടിപ്ലെക്സുകള്‍ പരിണമിച്ചുകഴിഞ്ഞു.

മള്‍ട്ടിപ്ലെക്സുകള്‍ വ്യാപകമാകുന്നതോടെ, ഇവയിലെത്തുന്ന തരത്തിലുള്ള ധനികരും വരേണ്യരും സവര്‍ണരുമായ കാണികളെ അഭിസംബോധന ചെയ്യുന്ന തരത്തിലുള്ള സിനിമകളും നിര്‍മിക്കപ്പെട്ടു തുടങ്ങി. ശരത്ചന്ദ്ര ചതോപാധ്യായ 1917ല്‍ എഴുതിയ പ്രസിദ്ധ ബംഗാളി നോവലായ "ദേവദാസി"ന്റെ പല ചലച്ചിത്ര ഭാഷ്യങ്ങള്‍ ഹിന്ദി, ബംഗാളി, തമിഴ്, തെലുങ്ക്, ഉറുദു, ആസാമീസ് ഭാഷകളിലായി ഇന്ത്യ, പാകിസ്ഥാന്‍ , ബംഗ്ലാദേശ് രാജ്യങ്ങളില്‍നിന്ന് ഇറങ്ങിയിട്ടുണ്ട്. ഷാരൂഖ് ഖാനും ഐശ്വര്യാ റായിയും മാധുരി ദീക്ഷിതും നടിച്ച് സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പതിപ്പായിരുന്നു(2002) ഇന്ത്യയില്‍ അവസാനമിറങ്ങിയത്. മള്‍ട്ടിപ്ലെക്സ് യുഗത്തില്‍ , അത്തരം പ്രേക്ഷകരോട് സംവദിക്കുന്ന തരത്തിലുള്ള ഒരു "ദേവദാസ്" അടുത്ത കാലത്ത് ഹിന്ദിയിലിറങ്ങുകയുണ്ടായി. അനുരാഗ് കാശ്യപ് സംവിധാനം ചെയ്ത ദേവ് ഡി(2009) ആയിരുന്നു അത്. പേരില്‍പോലും കടന്നുവരുന്ന എസ്എംഎസ്/ഇമെയില്‍ ചുവ ശ്രദ്ധേയമാണ്. പഞ്ചാബിന്റെയും ഡല്‍ഹിയുടെയും പശ്ചാത്തലത്തിലാണ് ദേവ് ഡി ചിത്രീകരിച്ചിരിക്കുന്നത്. അടുത്തിടെ ഉത്തരേന്ത്യയെ പിടിച്ചുകുലുക്കിയ, കമിതാക്കളുടെ കുടുംബങ്ങള്‍ നടത്തുന്ന ആദരക്കൊലപാതകങ്ങളു(ഓണര്‍ കില്ലിങ്)ടെയും ഡല്‍ഹി പബ്ലിക് സ്കൂളിലുണ്ടായ എംഎംഎസ് വിവാദത്തിന്റെയും ബിഎംഡബ്ല്യു കാറോടിച്ച് മദ്യപനും നിരാശനുമായ ധനികന്‍ വഴിയോരത്തുള്ളവരെ കൊന്നതിന്റെയും മറ്റും സമകാലിക സൂചനകള്‍ തിങ്ങിനിറയുന്ന നൂതനമായ രീതിയാണ് ദേവ് ഡിക്കുള്ളത്. ബോളിവുഡിലെ ഗതിമാറ്റ ചിത്രമായിട്ടാണ് ദേവ് ഡി വിലയിരുത്തപ്പെട്ടത്. കേരളത്തിലിതിനകം രണ്ട് മള്‍ട്ടിപ്ലെക്സുകളേ(ഒബ്റോണ്‍ മാളിലെ സിനിമാക്സ്(ഇടപ്പള്ളി), ഗോള്‍ഡ് സൂക്കിലെ ക്യൂ സിനിമാസ്(വൈറ്റില)) പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളൂ എങ്കിലും മള്‍ട്ടിപ്ലെക്സ് പ്രേക്ഷകര്‍ക്കിണങ്ങുന്ന തരത്തിലുള്ള സിനിമകള്‍ (കോക്ക്ടെയില്‍ , മെട്രോ, ട്രാഫിക്ക്, സിറ്റി ഓഫ് ഗോഡ്, സോള്‍ട്ട് ന്‍ പെപ്പര്‍ , ചാപ്പാക്കുരിശ്) തുടരെത്തുടരെ ഇറങ്ങിത്തുടങ്ങിയെന്നത് ഈ പശ്ചാത്തലത്തിലാണ് പ്രസ്താവ്യമാകുന്നത്. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ നായകനെന്നു നാം കരുതിപ്പോരുന്ന ആള്‍ അവസാനം വില്ലനും വില്ലനെന്നു ധരിക്കുന്ന ആള്‍ നന്മയുടെ പക്ഷത്തുള്ള ആളുമായി മാറുന്ന മറിമായംകൊണ്ടാണ് കോക്ക്ടെയില്‍(അരുണ്‍ കുമാര്‍) ശ്രദ്ധേയമാകുന്നത്.


ഒരു വിവാഹബന്ധത്തിലെ ഭര്‍ത്താവും മറ്റൊരു വിവാഹബന്ധത്തിലെ ഭാര്യയും ഒരേ ഓഫീസില്‍ ജോലി ചെയ്യുന്നതിനിടെ; അവരുടെ സാമ്പ്രദായിക വിവാഹബന്ധങ്ങളും അവിടത്തെ സ്നേഹപരിലാളനകളും ബര്‍ത്ത്ഡേ കേക്കുകളും ഒരുവശത്ത് നിലനിര്‍ത്തിക്കൊണ്ടു തന്നെ, മറുവശത്ത് അവിഹിതബന്ധത്തിലേര്‍പ്പെടുന്നതാണ് കഥാതന്തു. ഈ സദാചാര ധ്വംസനത്തെ തുറന്നുകാണിക്കാനായി, ഇരകളാക്കപ്പെട്ട ധാര്‍മിക ഭര്‍ത്താവും ധാര്‍മിക ഭാര്യയും ചേര്‍ന്നൊരുക്കുന്ന ഭീഷണി നാടകങ്ങളാണ് രവി ഏബ്രഹാം(അനൂപ് മേനോന്‍) എന്ന മുഖ്യ കഥാപാത്രത്തെയും കാണികളെയും സ്തബ്ധരാക്കിക്കൊണ്ട് സിനിമയില്‍ നിറഞ്ഞുകിടക്കുന്നത്. ന്യൂക്ലിയര്‍ വിദഗ്ധനായ വെങ്കിടി(ജയസൂര്യ)യുടെ പത്നിയുമായി രഹസ്യ പ്രണയത്തിലാകുന്ന അയാള്‍ക്ക് ജോലി, സമ്പാദ്യം, ദാമ്പത്യം, പിതൃത്വം എന്നീ കാര്യങ്ങളിലൊക്കെ നഷ്ടം സംഭവിക്കുന്നതായി തോന്നലുളവാക്കിക്കൊണ്ട്; എന്നാല്‍ നഷ്ടങ്ങള്‍ സംഭവിക്കാത്ത വിധത്തിലുള്ള കഥാന്ത്യത്തിലേക്കാണ് ഇതിവൃത്തം സഞ്ചരിക്കുന്നത്. അതേ സമയം വെങ്കിടിയെ വഞ്ചിക്കുന്ന ദേവി എന്ന ഭാര്യക്കോ ആത്മഹത്യാ ശ്രമത്തിനുശേഷം ജീവഛവമായി കിടക്കേണ്ട ഗതിയാണുണ്ടാകുന്നത്. "പിഴച്ച" സ്ത്രീക്ക് മാന്യ/സമാധാന ജീവിതം നിഷേധിക്കുന്ന പഴയ മലയാള/തമിഴ് സിനിമകളുടെ ശിക്ഷാവിധി ലഭിക്കുകയും ചെയ്യുന്നു. സാമാന്യമായ ഇതിവൃത്ത സ്വീകരണത്തിലും ആഖ്യാനശൈലിയിലും നൂതനത്വം പരീക്ഷിക്കവെ തന്നെ സദാചാര-ധാര്‍മിക ബലതന്ത്രങ്ങളിലും സ്ത്രീപുരുഷ സ്വഭാവരൂപീകരണാഭ്യാസങ്ങളിലും സാമ്പ്രദായികതയോട് രാജിയാവുന്നതിലൂടെയാണ് പുതിയ സിനിമയുടെ ജനപ്രിയതയും രൂപീകരിക്കപ്പെടുന്നത് എന്നതിന്റെ കൃത്യമായ ലക്ഷണമായി കോക്ക്ടെയിലിനെ വിലയിരുത്താം. മലയാള സിനിമ എത്ര മാറിയാലും അതിന്റെ കമ്യൂണിസ്റ്റ് വിരുദ്ധവും മുസ്ലിംവിരുദ്ധവും സ്ത്രീവിരുദ്ധവുമായ മുന്‍വിധികള്‍ മാറില്ല എന്നതിന്റെ ഉദാഹരണമായി ട്രാഫിക്ക് എന്ന സിനിമ മാറിത്തീര്‍ന്നു. ബോബി സഞ്ജയ് തിരക്കഥയെഴുതി രാജേഷ്പിള്ള സംവിധാനം ചെയ്ത ഈ സിനിമ, മലയാള സിനിമയുടെ മാറ്റത്തിന്റെ സൂചകം എന്ന വിധത്തില്‍ അച്ചടി/ദൃശ്യ മാധ്യമങ്ങളിലും ബ്ലോഗുകളിലും ഗൂഗിള്‍ ബസ്സ്/ഫെയ്സ് ബുക്ക് ചര്‍ച്ചകളിലും കൊണ്ടാടപ്പെടുകയും തിയറ്റര്‍ സര്‍ക്യൂട്ടില്‍ സാമാന്യം തിരക്കോടെ ഓടുകയും ചെയ്തു. ഇപ്പോള്‍ ട്രാഫിക്കിന്റെ ഡിവിഡികളും സിഡികളും വ്യാപകമായി വിറ്റഴിയുന്നു.


സിനിമയുടെ തുടക്കത്തില്‍ തന്നെ കാണിക്കുന്നത്, കൈക്കൂലിക്കേസില്‍ സസ്പെന്‍ഷനിലായ സുദേവന്‍ (ശ്രീനിവാസന്‍) എന്ന പൊലീസുകാരന്‍ കമ്യൂണിസ്റ്റ് പാര്‍ടി ഓഫീസില്‍ പോയി പതിനായിരങ്ങള്‍ കവറിലിട്ട് പാര്‍ടി സെക്രട്ടറിക്ക് കൈക്കൂലി കൊടുത്ത് മന്ത്രിക്ക് ശുപാര്‍ശ നടത്തി ജോലിയില്‍ തിരികെ കയറുന്ന സീനാണ്. പാര്‍ടി സെക്രട്ടറി ആഭ്യന്തര മന്ത്രിക്ക് വിളിക്കുമ്പോഴാകട്ടെ സസ്പെന്‍ഷനിലായ പൊലീസുകാരന്‍ "നായരാ"ണെന്ന കാര്യവും ശ്രദ്ധിക്കണമെന്ന് പറയുന്നുണ്ട്. പാര്‍ടി അഴിമതിക്കും സവര്‍ണഹിന്ദുത്വത്തിനും കീഴ്പ്പെട്ടിരിക്കുന്നുവെന്ന മാധ്യമ പ്രചാരണമാണ് തിരക്കഥാകാരന്മാര്‍ക്കും സംവിധായകനും പ്രേരകമായതെന്നും കരുതാം.

കൊച്ചി നഗരത്തിലെ തിരക്കുള്ള ഒരു നാല്‍ക്കവലയിലുണ്ടാകുന്ന അപകടത്തില്‍ പെട്ട് റെയ്ഹാന്‍ (വിനീത് ശ്രീനിവാസന്‍) എന്ന യുവാവ് മരണാസന്നനാകുന്നു. ഇനിയും മിടിപ്പ് നിലച്ചിട്ടില്ലാത്ത അയാളുടെ ഹൃദയം രണ്ടര മണിക്കൂര്‍കൊണ്ട് പാലക്കാട്ടുള്ള അഹല്യ ഹോസ്പിറ്റലിലെത്തിച്ചാല്‍ അവിടെ മരിക്കാന്‍ കിടക്കുന്ന കൗമാരക്കാരിയുടെ ജീവന്‍ രക്ഷിക്കാനാവും എന്ന കണ്ടെത്തലിനെ തുടര്‍ന്ന് വഴിയിലുള്ള ട്രാഫിക്ക് മുഴുവനും മരവിപ്പിച്ചു നിര്‍ത്തി പൊലീസ് വാഹനത്തില്‍ ഹൃദയവുമായി കുതിക്കുന്നതാണ് കഥാതന്തു. ബോധത്തിലും അബോധത്തിലുമുള്ള മുസ്ലിം വിരുദ്ധതയാണ് ട്രാഫിക്കിനെ സംബന്ധിച്ച ഏറ്റവും ആശങ്കാകുലമായ വസ്തുത. റെയ്ഹാന്റെ ഹൃദയം പറിച്ചെടുത്ത് അവനെ മരണത്തിലേക്ക് കുറേക്കൂടി നേരത്തെ തള്ളിവിടാന്‍ അനുവാദം കൊടുത്ത അവന്റെ മാതാപിതാക്കള്‍ ത്യാഗത്തിലൂടെ ഇസ്ലാമിന്റെ മഹാമനസ്കത ഉയര്‍ത്തിപ്പിടിച്ചു എന്ന് വരുത്തിത്തീര്‍ക്കുന്ന തിരക്കഥാകൃത്തുക്കളും സംവിധായകനും ഹൃദയം പോകുന്ന പോക്കില്‍ ഒരു ബിലാല്‍ കോളനിയെ ഘടിപ്പിച്ചാണ് പ്രശ്നം രൂക്ഷമാക്കുന്നത്. മൈനോറിറ്റിയുടെ കോളനിയാണത്, മുമ്പേ റെയ്ഡിനു പോയപ്പോള്‍ പൊലീസിനെ തടഞ്ഞവരാണ് എന്നെല്ലാമുള്ള മുന്‍വിധിയോടെ ഈ മുസ്ലിം കോളനിയായിരിക്കും വിശാലമായ മാനുഷിക കാരുണ്യ പ്രവര്‍ത്തനത്തിന് വിഘാതമാകുക എന്ന് പ്രഖ്യാപിക്കുന്ന ബോബി, സഞ്ജയ്, രാജേഷ്പിള്ള എന്നിവര്‍ കൊച്ചിയില്‍നിന്ന് പാലക്കാട്ടേക്കു പകരം കൊച്ചിയില്‍നിന്ന് കോഴിക്കോട്ടേക്കോ അല്ലെങ്കില്‍ പാലക്കാട്ടുനിന്നു കോഴിക്കോട്ടേക്കോ ഒന്നു യാത്ര ചെയ്യണം. ഇത്തിരി സ്പീഡില്‍ വിട്ടാലും തരക്കേടില്ല. കൊച്ചിയില്‍ നിന്നാണെങ്കില്‍ , ചങ്ങരം കുളം വിട്ടാലും; പാലക്കാട്ടു നിന്നാണെങ്കില്‍ കരിങ്കല്ലത്താണി വിട്ടാലും നിങ്ങള്‍ പ്രവേശിക്കുന്നത് മലപ്പുറം ജില്ലയിലേക്കായിരിക്കും. പിന്നെ ഏതാണ്ട് രാമനാട്ടുകര എത്തുന്നതു വരെയും, സംഘപരിവാറിന്റെയും മലയാള സിനിമാക്കാരുടെയും ഭാഷയില്‍ പറഞ്ഞാല്‍ ഈ "ഭീകര"ജില്ലയിലൂടെ (ബോംബിവിടെ മലപ്പുറത്ത് ഇഷ്ടംപോലെ ലഭിക്കുമല്ലോ(ആറാം തമ്പുരാന്‍), മലപ്പുറത്തുണ്ടായ വര്‍ഗീയ ലഹള(വിനോദയാത്ര) നിങ്ങള്‍ക്ക് യാത്ര ചെയ്തേ മതിയാവൂ. പക്ഷേ ഒരു കാര്യമുണ്ട്. അപകടം പറ്റുകയാണെങ്കില്‍ മലപ്പുറത്തുവെച്ച് പറ്റണം എന്നാണ് തെക്കന്‍ മലബാറിലെ പ്രയോഗം. കേസുവരുമോ; പൊലീസ് സ്റ്റേഷനിലും കോടതിയിലും കയറിയിറങ്ങി കാലു തേയുമോ; രക്തം കൊടുക്കേണ്ടി വരുമോ; ആശുപത്രിയില്‍ പണമടച്ച് കറങ്ങേണ്ടി വരുമോ എന്നൊന്നും പേടിക്കാതെ അപകടത്തില്‍ പെട്ടവരെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുകയും വേണ്ട വൈദ്യ ശുശ്രൂഷ ഏര്‍പ്പെടുത്തുകയും ചെയ്യുന്ന കാര്യത്തില്‍ മലപ്പുറം ജില്ലയിലുള്ള മുസ്ലിങ്ങളും ഹിന്ദുക്കളും അല്ലാത്തവരുമടങ്ങുന്ന മുഴുവന്‍ ജനങ്ങളും കാണിക്കുന്ന ശുഷ്കാന്തി ലോകോത്തരമാണ്. അതു മനസ്സിലാക്കാതിരിക്കുകയും മുസ്ലിം കോളനിക്കാരെ നിയന്ത്രിക്കാന്‍ സൂപ്പര്‍ സ്റ്റാറിന്റെ ഫാന്‍സ് അസോസിയേഷന്‍ എന്ന കൂവല്‍ സംഘത്തെ ഇറക്കുകയും ചെയ്യുന്നതായി കാണിക്കുന്ന ട്രാഫിക് എന്ന സിനിമ ഒരു സാംസ്കാരിക കുറ്റകൃത്യമാണെന്ന് സധൈര്യം അഭിപ്രായപ്പെട്ട ബി അബൂബക്കര്‍ (മലയാള്‍ ഡോട്ട് എഎം) അഭിനന്ദനമര്‍ഹിക്കുന്നു.

എന്‍ട്രന്‍സ് ജ്വരത്തെക്കാളും മികച്ചത് റിയാലിറ്റി ഷോയാണെന്ന അസംബന്ധം എഴുന്നള്ളിച്ച "മകന്റെ അച്ഛനെ" വിജയിപ്പിച്ച മലയാളികള്‍ ട്രാഫിക്കിനെയും വിജയിപ്പിച്ചു എന്നതില്‍ അസ്വാഭാവികതയൊന്നുമില്ല. വീട്ടിലെ പ്ലെയറില്‍ ഡിവിഡി കാണുന്നതു പോലെയാണ് സിറ്റി ഓഫ് ഗോഡി(ലിജോ ജോസ് പെല്ലിശ്ശേരി)ന്റെ ആഖ്യാനം. ഫാസ്റ്റ് ഫോര്‍വേഡ്, ബാക്ക്, സ്പീഡ്, സ്ലോ എന്നിങ്ങനെ. താന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ സങ്കീര്‍ണമായ ഒരു കളി(puzzle) ഇട്ടു കൊടുക്കുകയാണ് ചെയ്തത് എന്ന് സംവിധായകന്‍ ഒരു ടി വി അഭിമുഖത്തില്‍ അഭിമാനിക്കുന്നതും കാണാനിടയായി. അതായത്, പ്രേക്ഷകനെ കേവലമായി വിഭ്രമിപ്പിക്കുക എന്നല്ലാതെ, നൂതനമായ ഒരു ഇതിവൃത്തമോ ആഖ്യാനരീതിയോ കൊണ്ടുവരാന്‍ തന്റെ പക്കല്‍ സ്കോപ്പില്ല എന്ന് പറയാതെ പറയുകയാണ് സംവിധായകന്‍ .

കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികള്‍ , റിയല്‍ എസ്റ്റേറ്റ് മാഫിയ, ബിസിനസ് ഗ്രൂപ്പുകള്‍ എന്നിവരുടെ കഥകളാണ് പരസ്പരം ഇടകലര്‍ന്ന് സിറ്റി ഓഫ് ഗോഡിനെ പ്രസക്തമാക്കുന്നതെങ്കിലും ഇത്തരം വിഷയങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാനോ വിശകലനം ചെയ്യാനോ ശ്രമിക്കാതെ ആഖ്യാനത്തില്‍ സങ്കീര്‍ണതയും കളികളും പരീക്ഷിച്ചു നോക്കുന്നതിലപ്പുറം ഒന്നും കാണികളെ ചലിപ്പിക്കാന്‍ ചിത്രത്തിലില്ല എന്നതാണ് വാസ്തവം. മുസ്ലിമിനെയും ഒരളവു വരെ തമിഴരെയും കുറ്റാരോപിതര്‍/പരിഹാസ്യര്‍/രാജ്യത്തോടും സമൂഹത്തോടും സമാധാനത്തോടും കൂറില്ലാത്തവര്‍ എന്ന പ്രതിനിധാനത്തില്‍ തളച്ചിടാതിരിക്കാനുള്ള സിറ്റി ഓഫ് ഗോഡിന്റെ പരിമിതമെങ്കിലും ശ്രദ്ധേയമായ ശ്രമം രേഖപ്പെടുത്താതിരിക്കാനുമാവില്ല.

ലൈംഗികതയെ മാനുഷികാനുഭവം എന്ന അവസ്ഥയില്‍നിന്ന് പറിച്ചുമാറ്റി പ്രദര്‍ശിപ്പിക്കാനും കണ്ട് നിര്‍വൃതിയടയാനുമുതകുന്ന രീതിയില്‍ ചരക്കുവത്ക്കരിക്കുന്നതില്‍ സിനിമ, പ്രത്യേകിച്ച് ഇന്ത്യന്‍ സിനിമ നിര്‍വഹിച്ച പങ്ക് അതിവിപുലമാണ്. ലോകത്തിലെ ഏറ്റവും ലൈംഗികോത്തേജനപരമായ സിനിമ (മോസ്റ്റ് ഇറോട്ടിക് സിനിമ) എന്നാണ് ഇന്ത്യന്‍ സിനിമ ഒരര്‍ഥത്തില്‍ നിര്‍വചിക്കപ്പെടുന്നതു തന്നെ. ഈ പ്രവണത പുതിയ കാലത്തും നിര്‍ബാധം തുടരുന്നുണ്ട്. അതോടൊപ്പം, മനുഷ്യ ജീവിതത്തിന്റെ മറ്റൊരു അവിഭാജ്യ ഘടകമായ ഭക്ഷണത്തെയും ഇപ്രകാരം പ്രദര്‍ശനച്ചരക്കായി മാറ്റാന്‍ ടെലിവിഷന്റെ കടന്നുവരവോടെ ദൃശ്യമാധ്യമ വ്യവസായത്തിനു സാധിച്ചിരിക്കുന്നു. ചാനലുകളിലെ നൂറായിരം പാചകപരിപാടികള്‍ ജനപ്രിയമായതിനു പുറകിലെ രഹസ്യം മറ്റൊന്നുമല്ല. ഭക്ഷണവുമായി ബന്ധപ്പെട്ട എല്ലാത്തിനെയും മുതലാളിത്തം മുമ്പുതന്നെ ചരക്കുവത്ക്കരിച്ചിരുന്നു. ധാന്യങ്ങളും പച്ചക്കറിയും ഇറച്ചിയും മീനും ടിന്‍ ഫുഡും ഹോട്ടലുകളും ബേക്കറികളും ഡിപ്പാര്‍ട്മെന്റ് സ്റ്റോറുകളും മുതല്‍ അവശിഷ്ട ഭക്ഷണംവരെ മുതല്‍ മുടക്കാനും ലാഭം കുന്നുകൂട്ടാനും കഴിയുന്ന ചരക്കുകളായതിനാല്‍ , നേരിട്ടുള്ള കച്ചവടത്തിനും ഊഹക്കച്ചവടത്തിനും വിധേയമായിട്ടാണ് മുതലാളിത്തം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. ഇതിനു പുറമെയാണ്, ഭക്ഷണത്തെ ഒരു പകിട്ടാര്‍ന്ന പ്രദര്‍ശന വസ്തുവാക്കി പരിണമിപ്പിച്ച് അതില്‍നിന്ന് ലാഭം കൊയ്യാനുള്ള മുതലാളിത്തത്തിന്റെ തന്ത്രങ്ങള്‍ പുതിയ കാലത്ത് പ്രാവര്‍ത്തികമായിരിക്കുന്നത്. ലക്ഷ്മി നായരെപ്പോലുള്ള പാചകറാണികള്‍ ടെലിവിഷനിലെ സൂപ്പര്‍സ്റ്റാറുകളായതിനു പിന്നില്‍ ഈ പ്രതീതി/പ്രദര്‍ശന/ചരക്കുവത്ക്കരണ രാഷ്ട്രീയമാണ് കാരണമാകുന്നത് എന്നു കാണാം.

ഈ പ്രവണതയുടെ ചലച്ചിത്ര രൂപാന്തരമായിട്ടു വേണം സോള്‍ട്ട് ന്‍ പെപ്പര്‍ (ഉപ്പും കുരുമുളകും) എന്ന ആഷിക് അബു സംവിധാനം ചെയ്തതും വമ്പിച്ച തോതില്‍ ജനപ്രീതി നേടിയെടുത്തതുമായ, നവ തലമുറ സിനിമ എന്നു വിശേഷിപ്പിക്കപ്പെടുന്ന സിനിമയെയും പരിഗണിക്കാന്‍ . സോള്‍ട്ട് ന്‍ പെപ്പറിന്റെ തുടക്കത്തിലുള്ള ടൈറ്റില്‍ രംഗം വളരെ സവിശേഷമാണ്. ടൈറ്റിലിനു മുമ്പ്, പഴയ കാലത്തെ ഒരു ക്ലാസ് മുറി കാണിച്ച് ജീവിക്കാന്‍ വേണ്ടിയാണ് ഭക്ഷണം കഴിക്കുന്നത് അല്ല, ഭക്ഷണം കഴിക്കാന്‍ വേണ്ടിയാണ് ജീവിക്കുന്നത് എന്ന പഴകിപ്പുളിച്ച ഫലിതം ആവര്‍ത്തിക്കുകയും; നായക കഥാപാത്രമായ കാളിദാസന്റെ കുട്ടിപ്പതിപ്പിനെക്കൊണ്ട് ഉണങ്ങിയ വാളന്‍പുളി വായിലിട്ട് ഊമ്പിക്കുടിപ്പിക്കുകയും ചെയ്യുന്നുണ്ട്. കാണികളുടെ മുഴുവന്‍ വായില്‍ വെള്ളം വരുത്തുന്ന തന്ത്രത്തെ പ്രശംസിച്ചേ മതിയാകൂ! ഇതിനു പിറകെ; തിരുവനന്തപുരം അട്ടക്കുളങ്ങരയില്‍ ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബുഹാരി ഹോട്ടല്‍ , ചാലയിലെ ചിക്കന്‍ വിഭവങ്ങള്‍ ലഭിക്കുന്ന കട, എറണാകുളത്തെ ബി ടി എച്ച്, കോഴിക്കോട്ടെ പാരഗണും സാഗറും പോലുള്ള ഹോട്ടലുകള്‍ , പാരഗണ്‍ ഹോട്ടലിനടുത്ത് കണ്ണൂര്‍ റോഡില്‍ പടിഞ്ഞാറു ഭാഗത്തായുള്ള സര്‍ബത്ത് കട തുടങ്ങി കേരളത്തിലെ പ്രധാന ഫുഡ് ജോയിന്റുകള്‍ മുഴുവനും അവയിലെയും അല്ലാത്തതുമായ ഭക്ഷണ വിഭവങ്ങളും നിറത്തെളിമയോടെ ആഘോഷിക്കുന്ന ടൈറ്റില്‍ രംഗം ഗംഭീരമായിട്ടുണ്ട്. ഒരു ദോശ ഉണ്ടാക്കിയ കഥ എന്നാണ് സാള്‍ട്ട് എന്‍ പെപ്പറിന്റെ വിശേഷണപദം തന്നെ. കേരളീയ ഭക്ഷണം എന്ന രീതിയില്‍ കാളനോലനവിയലും ഇഡ്ഡലിയും സ്ഥാപനവല്‍ക്കരിക്കുന്ന സവര്‍ണാധീശത്വപരമായ മുന്‍ ശ്രമങ്ങളെ (ദേശാടനം/ജയരാജ്- ഓരോ ഫ്രെയിമിലും ഒരു മലയാള സിനിമ(ഒ എന്‍ വി), ഇഡ്ഡലിയിലും ഫാസിസമോ?(അടൂര്‍)) പൊളിച്ചടുക്കുന്നതിനാല്‍ സോള്‍ട്ട് ന്‍ പെപ്പറിന് ചരിത്രപ്രസക്തിയുമുണ്ടെന്നത് സുവ്യക്തമാണ്. കാളനാവാമെങ്കില്‍ കാളയുമാവാമെന്ന കെ ഇ എന്നിന്റെ വിവാദപരാമര്‍ശം ശ്രദ്ധിച്ചിട്ടാണെങ്കിലും അല്ലെങ്കിലും ശരി, ഭക്ഷണത്തിന്റെ പ്രാചീന/നവ കേരളത്തെ പ്രദര്‍ശിപ്പിക്കാനുള്ള പരിശ്രമത്തിലെങ്കിലും മാംസഭക്ഷണത്തെ നിറവോടെ ഉള്‍പ്പെടുത്തിയത് അഭിനന്ദനാര്‍ഹമാണ്.


നൂതനമായ രീതിയിലുള്ള പോസ്റ്റര്‍/പ്രൊമോ ഡിസൈനുകള്‍ , ബോറടിപ്പിക്കാത്ത അവതരണം, അധരവും അധരവും സ്പര്‍ശിച്ചുകൊണ്ടുള്ള ചുംബനത്തിന്റെ ഒളിപ്പിക്കാത്ത ദൃശ്യം, ഒന്നിച്ച് ഒരേ വീട്ടില്‍ താമസിക്കുന്ന സ്ത്രീകള്‍ നവവത്സരം ആഘോഷിക്കുന്നതിന് ബീര്‍ കഴിക്കുന്ന രംഗം എന്നിങ്ങനെ യാഥാസ്ഥിതികരെ അമ്പരപ്പിക്കുന്ന ചില പൊടിക്കൈകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ചിത്രത്തിന്റെ ലിംഗപരവും വംശീയവുമായ ധ്വനികളും ഊന്നലുകളും അത്യപകടകരമാം വിധം അധികാരോന്മുഖവും പ്രതിലോമപരവുമാണ്. ഒരു ഫോണ്‍ മേടിക്കാനും അത് ചെവിയില്‍ വച്ചുകൊണ്ടു നടക്കാനും ഏതു കൊശവനും സാധിക്കും എന്ന മായ(ശ്വേതാ മേനോന്‍)യുടെ അധിക്ഷേപം അങ്ങേയറ്റം ദളിത് വിരുദ്ധവും ഇന്ത്യന്‍ ഭരണഘടനാ ലംഘനവുമാണ്. സെന്‍സര്‍ ബോര്‍ഡ് എന്തിന് കുത്തിയിരിക്കുന്നു എന്ന ചോദ്യവും ഉന്നയിക്കാനാഗ്രഹിക്കുന്നു. തെറി പറയുമ്പോള്‍ , അധരം അതിനനുസരിച്ച് പ്രവര്‍ത്തിപ്പിക്കുകയും പീ..പ്പീ എന്ന ശബ്ദം കേള്‍പ്പിക്കുകയും ചെയ്യുക എന്ന, പുതിയ സെന്‍സറിങ്ങിനെ പരിഹസിക്കല്‍ രീതിക്കു പകരം തങ്ങളുടെ ജാതിക്കുശുമ്പ് ഇപ്രകാരം നഗ്നമായി ഉള്‍പ്പെടുത്തിയ തിരക്കഥാകൃത്തുക്കളുടെയും സംവിധായകന്റെയും അഹന്ത തികച്ചും പ്രതിഷേധാര്‍ഹമാണ്.

ഇബ്നു ബത്തൂത്ത കൊടുത്ത കവചകുണ്ഡലം ശേഖരിക്കാനും പിന്നെ കാടന്‍ രീതിയിലുള്ള ഭക്ഷണപാചകവിധി പഠിക്കാനുമെന്ന പേരില്‍ ആദിവാസി മൂപ്പനെ ബലമായി കടത്തിക്കൊണ്ടു വന്ന് വീട്ടില്‍ നിലത്തിരുത്തുന്ന നായകനായ കാളിദാസന്റെ(ലാല്‍) രീതികള്‍ നഗരവത്കൃത മധ്യവര്‍ഗ സവര്‍ണരുടെയും സവര്‍ണ ബോധത്തിന് കീഴ്പ്പെട്ട ഒബിസിക്കാരുടെയും ജാത്യാധീശത്വമല്ലാതെ മറ്റൊന്നുമല്ല. മേജര്‍ രവി ചിത്രങ്ങളിലേതു പോലെ, മനുഷ്യാവകാശ പ്രവര്‍ത്തകരെ പരസ്യമായി പരിഹസിക്കുന്ന രംഗവും നിഷ്കളങ്കമായ ഒന്നല്ല. നവവത്സരത്തിന് കള്ളടിച്ച് ബോധം കെട്ട് കിടന്നുറങ്ങുന്ന മനു(ആസിഫ് അലി) കാലത്ത് ഉണരുമ്പോള്‍ , ആദിവാസി മൂപ്പനെ കെട്ടിപ്പിടിച്ചാണ് കിടക്കുന്നതെന്ന് തിരിച്ചറിയുമ്പോഴുണ്ടാകുന്ന ഞെട്ടല്‍പോലുള്ള തമാശകളുടെ നാഗരികപൈങ്കിളിത്തരം അറപ്പുളവാക്കുന്നു. കൊശവന്‍ പ്രയോഗത്തിലൂടെ ദളിത് വിരുദ്ധവും ആദിവാസിമൂപ്പനെ മൂലക്കിരുത്തുന്നതിലൂടെ ആദിവാസി വിരുദ്ധവുമായി മാറിക്കഴിയുന്ന സോള്‍ട്ട് ന്‍ പെപ്പറിന് മുസ്ലിം വിരുദ്ധവും കൂടിയാകാതെ "സമഗ്ര" മലയാള സിനിമയാവാനാവില്ല എന്ന തിരിച്ചറിവിനാലാകണം, പര്‍ദയെ പരിഹസിക്കുന്ന രംഗവുംകൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു. മായയും മീനാക്ഷിയും(മൈഥിലി) കല്‍പനയും ചേര്‍ന്ന് താമസിക്കുന്ന വീട്ടിന്റെ ഉമ്മറത്ത് കല്‍പന നടത്തുന്ന ബ്യൂട്ടി പാര്‍ലറിലെ സ്ഥിരം കസ്റ്റമറായ മധ്യവയസ്ക, സൗന്ദര്യവര്‍ധനവെല്ലാം വരുത്തി പര്‍ദ ധരിച്ച് പുറത്തിറങ്ങി, വെളിയില്‍ കാത്തിരിക്കുന്ന ഭര്‍ത്താവിനു മുന്നില്‍ പ്രത്യക്ഷപ്പെടുകയും മുഖപടം ഒന്ന് പൊന്തിച്ച് അയാളില്‍ യാ അള്ളാ എന്ന് ആശ്ചര്യമുളവാക്കിപ്പിക്കുകയും ചെയ്തതിനുശേഷം മുഖംമൂടി അയാളോടൊപ്പം നടന്നു നീങ്ങുന്നു. ഇയാളെ കാണിക്കാന്‍ മാത്രമാണോ ഇവള്‍ സൗന്ദര്യം വര്‍ധിപ്പിക്കുന്നതെന്ന പരാമര്‍ശം തിയറ്ററിലെ കാണികളില്‍ നിന്നുയരുകയും ചെയ്യുന്നു. ബോധപൂര്‍വം കാണികളുടെ മുസ്ലിം വിരുദ്ധതയും പര്‍ദ പരിഹാസവും ഉദ്ദീപിപ്പിച്ച് മുതലെടുക്കാനാണ് സംവിധായകന്റെ ശ്രമമെന്ന് വ്യക്തം.

നിലനിന്നു പോരുന്ന മലയാള സിനിമയുടെ ഭാവുകത്വത്തെ പരിഹസിക്കാനുള്ള സോള്‍ട്ട് ന്‍ പെപ്പറിന്റെ ഉദ്യമം, ഉദയനാണ് താരം പോലെ പ്രകടനാത്മകമല്ലെങ്കിലും അതിനേക്കാള്‍ ഗുണപരമാണ്. ഡബ്ബിങ് ആര്‍ടിസ്റ്റായ മായ തിരശ്ശീലയിലെ പഴഞ്ചനും വഴുവഴുക്കനുമായ ദൃശ്യങ്ങള്‍ നോക്കി, കരിമീശക്കാരാ നീ ആല്‍ത്തറയില്‍ വന്നു നിന്ന കാലം പോലുള്ള അറുബോറനും പൈങ്കിളിയുമായ ഡയലോഗുകള്‍ പറയാന്‍ നിര്‍ബന്ധിക്കപ്പെടുന്നതും; ഒറ്റക്കാണെന്നതിനാല്‍ ലൈംഗികാവശ്യങ്ങള്‍ക്കായി സംവിധായകരാലും മറ്റ് സാങ്കേതിക പ്രവര്‍ത്തകരാലും സമീപിക്കപ്പെടുന്നതും മലയാള സിനിമക്കകത്തും പുറത്തും നിലനില്‍ക്കുന്ന കാലത്തിന്റെ മാറ്റത്തിനു വിരുദ്ധമായ രാഷ്ട്രീയ അപാകവും സ്ത്രീവിരുദ്ധതയും സൂചിപ്പിക്കാനായി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ്. അതോടൊപ്പം, അവസാന ടൈറ്റിലുകള്‍ക്ക് മുമ്പുള്ള അവിയല്‍ ബ്രാന്റിന്റെ നാടന്‍പാട്ട്-അയ്യപ്പന്‍ കുയ്യപ്പന്‍ ആനക്കള്ളന്‍ -റോക്ക് രീതിയില്‍ അവതരിപ്പിക്കുമ്പോള്‍ പാട്ടുകാര്‍ അണിയുന്ന ടീഷര്‍ടുകള്‍ ശ്രദ്ധിക്കുക. കഴിഞ്ഞ പത്തു നാല്‍പതു വര്‍ഷമായി മലയാള സിനിമാ പ്രേക്ഷകരെ രസിപ്പിച്ചുകൊണ്ടിരിക്കുന്ന മുഖ്യധാരാ ഭാവുകത്വത്തിന്റെ കീ വേഡുകളാണ് ടീഷര്‍ടുകളിലെ ലിറ്ററേച്ചര്‍ .

ദശകങ്ങളായി കമ്യൂണിസ്റ്റ് വിരുദ്ധ മഹാഖ്യാനം രൂപീകരിച്ചെടുക്കുന്നതില്‍ തുടര്‍ച്ചയായി വിജയിക്കുന്ന "സന്ദേശ"ത്തില്‍നിന്ന് പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്, "നാടോടിക്കാറ്റി"ല്‍ നിന്ന് സാധനം കൈയിലുണ്ടോ, "പട്ടണപ്രവേശത്തി"ല്‍നിന്ന് മലപ്പുറം കത്തി അമ്പും വില്ലും, "ഒരു വടക്കന്‍ വീരഗാഥ"യില്‍നിന്ന് ചന്തുവിനെ തോല്‍പ്പിക്കാനാവില്ല മക്കളേ തുടങ്ങിയ ഡയലോഗുകളെഴുതിപ്പിടിപ്പിച്ചിരിക്കുന്നത്, ഇവയെല്ലാം കളഞ്ഞ് പുതിയ കാലത്തേക്ക് മലയാള സിനിമാ പ്രേക്ഷകരെ ആനയിക്കാനുള്ള ക്ഷണമായി കരുതാം. വിവാഹിതയാകാതെ സ്ത്രീക്ക് നിലനില്‍പ്പില്ല എന്ന, മലയാള/തമിഴ് സിനിമകള്‍ നിരന്തരം ആവര്‍ത്തിക്കുന്ന ധാര്‍മിക/സദാചാര ഉപദേശം സ്ഥാപിച്ചെടുക്കുന്നതിനുതകുന്ന തരത്തിലുള്ള ഇതിവൃത്താന്ത്യം ചിത്രത്തെ വീണ്ടും പുരുഷാധീശത്വപരമായ സാമൂഹിക വീക്ഷണത്തില്‍ കൊണ്ടു ചെന്നു കെട്ടുകയും ചെയ്യുന്നു. പുതിയ കാലത്തെ വര്‍ഗ/ലിംഗ/വംശ/മത സംഘര്‍ഷങ്ങള്‍ രേഖപ്പെടുത്തപ്പെടുന്ന, സമീര്‍ താഹിര്‍ സംവിധാനം ചെയ്ത ചാപ്പാക്കുരിശ്, കിം ഹാന്‍ മിന്‍ സംവിധാനം ചെയ്ത ഹാന്റ് ഫോണി(2009/തെക്കന്‍ കൊറിയ)ന്റെ കോപ്പിയടിയാണെന്നാണ് ഇന്റര്‍നെറ്റിലെ നിരീക്ഷകര്‍ സാക്ഷ്യപ്പെടുത്തുന്നത്.

ഒബിസിക്കാരനും കറുത്ത തൊലിനിറക്കാരനുമായ നടന്‍ (പ്രശസ്ത ചലച്ചിത്രകാരനും നടനുമായ ശ്രീനിവാസന്റെ മകനും, പാട്ടുകാരനും സംവിധായകനും തിരക്കഥാകൃത്തുമായ വിനീത് ശ്രീനിവാസന്‍) അവതരിപ്പിക്കുന്ന അടിസ്ഥാന വര്‍ഗക്കാരനായ മുസ്ലിം കഥാപാത്രമാണ് അന്‍സാരി(അഭയാര്‍ഥി, കുടിയേറ്റക്കാരന്‍ , പ്രവാസി എന്നൊക്കെയാണ് അഭയാര്‍ഥി എന്ന പദത്തിന്റെ വാച്യാര്‍ഥം)യുടേതെങ്കില്‍ , വെളുവെളുത്തവനായ മുസ്ലിം നടന്‍ (പ്രശസ്ത സംവിധായകനും ഹിറ്റ് മേക്കറുമായ ഫാസിലിന്റെ മകന്‍ ഫഹദ് ഫാസില്‍) അവതരിപ്പിക്കുന്ന ഉന്നതകുലജാതനായ ക്രിസ്ത്യാനിയാണ് അര്‍ജുന്‍ സാമുവല്‍ . ദരിദ്രനേക്കാള്‍ സമര്‍ഥനും വഞ്ചകസ്വഭാവവുമുള്ളവനായിരിക്കും ധനികന്‍ എന്ന പഴയ മലയാള, തമിഴ് സിനിമകളുടെ തീരുമാനം ചാപ്പാക്കുരിശും ആവര്‍ത്തിക്കുന്നുണ്ട്. ദരിദ്രരായ കാണികളോട് സമഭാവപ്പെട്ടു നില്‍ക്കാനും അവരിലൂടെ ജനപ്രിയത നേടിയെടുക്കാനുമുള്ള അക്കാലത്തെ സിനിമാക്കാരുടെ തന്ത്രമായി വിലയിരുത്തപ്പെട്ട ഈ പക്ഷപാതിത്വം മാറിയ കാലത്തെ കച്ചവടക്കാരെ സഹായിക്കുമോ എന്ന് കണ്ടറിയണം. ദാരിദ്ര്യം = നന്മ, സമ്പത്ത് = തിന്മ എന്ന സമവാക്യദ്വന്ദ്വം സമ്പന്നന്മാരുടെയും ജനപ്രീതി നേടിയെടുക്കുന്നതെന്തുകൊണ്ട് എന്ന കൗതുകകരമായ പ്രശ്നം ഇതിനു പുറകെ നാം നിര്‍ധാരണം ചെയ്യേണ്ടി വരുകയും ചെയ്യും.

വില കൂടിയതും ആകര്‍ഷണീയവുമായ ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ വളരെ സമീപത്ത് കൈയകലത്ത് എപ്പോഴുമുണ്ടായിരിക്കുകയും ധനികര്‍ അത് നിഷ്പ്രയാസം വാങ്ങിപ്പെറുക്കുകയും ചെയ്യുന്നത് കണ്ട് വെള്ളമിറക്കാനല്ലാതെ അവ അനുഭവിക്കാന്‍ കഴിയാത്ത സൂപ്പര്‍മാര്‍ക്കറ്റുകളിലെ അനേകം അസംഘടിത തൊഴിലാളികളിലൊരാള്‍ എന്ന നിലയില്‍ അന്‍സാരിയുടെ കഥാപാത്രം ആധുനികകാലത്തെ വര്‍ഗ സംഘര്‍ഷത്തെ വ്യക്തമാക്കാന്‍ ഉതകുന്നതാണ്. വേണ്ടപ്പോള്‍ ഉപയോഗിക്കുകയും പിന്നെ വലിച്ചെറിയുകയും ചെയ്യുക എന്ന നവ-ഉപഭോക്താവിന്റെ മനോഭാവമാണ് അര്‍ജുന്‍ എന്ന ധനികന്‍ സോണിയ(രമ്യാ നമ്പീശന്‍) എന്ന തന്റെ സെക്രട്ടറി അടക്കമുള്ള സ്ത്രീകളോടും വച്ചു പുലര്‍ത്തുന്നത്. സ്ത്രീയെ ചരക്കായി കണക്കാക്കുന്ന, കേരളീയവത്ക്കരിച്ച മുതലാളിത്തരീതി കൃത്യമായി പിന്തുടരുന്ന ഒരു പുരുഷ-ധനികനാണയാള്‍ എന്നു ചുരുക്കം. ഐ ഫോണ്‍ , ബ്ലാക്ക് ബെറി, നോക്കിയ 1100, ലാപ്പ്ടോപ്പ് തുടങ്ങിയ ഗാജറ്റുകള്‍(നവീന സാങ്കേതിക ഉപകരണങ്ങള്‍); യു ട്യൂബ്, നെറ്റ് വര്‍ക്ക് തുടങ്ങിയ സാങ്കേതിക പശ്ചാത്തലങ്ങള്‍ ; ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുക, ബാറ്ററി ചാര്‍ജ്, പുതിയ ഫോണ്‍ ഉപയോഗിക്കാന്‍ അറിയാതിരിക്കുക എന്നിങ്ങനെയുള്ള മൊബൈല്‍ പെരുമാറ്റങ്ങള്‍ വരെ കഥാപാത്രങ്ങളുടെ തുല്യസ്ഥാനത്തു വരുന്നു എന്ന പ്രത്യേകതയും എടുത്തുപറയേണ്ടതാണ്. ഇടക്കാലത്തു കെട്ടിപ്പൊക്കിയതും പാതി ഉപേക്ഷിക്കപ്പെട്ടതുമായ ഏതോ പടുകൂറ്റന്‍ ഷോപ്പിങ് കോപ്ലക്സിന്റെ അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിങ്ങിലുള്ള വൃത്തികെട്ട മൂത്ര-മല വിസര്‍ജനാലയങ്ങളില്‍ വച്ച് അവര്‍ നടത്തുന്ന ദീര്‍ഘമായ സംഘട്ടനം പുതിയ കേരളത്തിലെ നഗരവത്ക്കരണ വൈരുധ്യങ്ങളെ വ്യക്തമായി തുറന്നു കാണിക്കുന്നു.

അടിച്ചമര്‍ത്തപ്പെടുന്ന ലൈംഗിക/ലൈംഗികേതര ഭാവനകള്‍ ചുമരെഴുത്തുകളായും ചിത്രങ്ങളായും ബഹിര്‍ഗമിക്കപ്പെടുന്ന പൊതു കക്കൂസുകളുടെ പശ്ചാത്തലം തികച്ചും അര്‍ഥഗര്‍ഭമാണ്. പ്രതിലോമകരമായ ഭാവുകത്വ പുനര്‍ നിര്‍മാണത്തിലൂടെ, മുഖ്യധാരാ മലയാള സിനിമയെ താരാധിപത്യത്തിലും സാറ്റലൈറ്റ് അവകാശങ്ങളുടെ സാമ്പത്തിക വിഷമവൃത്തത്തിലും തളച്ചിടാനുള്ള തന്ത്രങ്ങളെ പുതുതലമുറ മറികടക്കുവാന്‍ ആരംഭിച്ചു എന്നതാണ് ഈ സിനിമകളില്‍ ചിലത് ഭേദപ്പെട്ട ബോക്സ് ഓഫീസ് വിജയങ്ങള്‍ നേടുന്നു എന്നതിന്റെ സ്വാഗതാര്‍ഹമായ സൂചന. അങ്ങനെയായിരിക്കുമ്പോഴും, നവോത്ഥാനാനന്തര കേരളത്തിന്റെ രാഷ്ട്രീയ ഉന്മുഖതയെ പരിഹസിക്കുന്നതും വംശീയവും ലിംഗപരവും ആയ ആധിപത്യ വാസനകളെ പുനരാനയിക്കുന്നതുമായ ഇതിവൃത്ത/ആഖ്യാന രീതികള്‍ പുതിയ ജനപ്രിയതാ രൂപീകരണത്തെയും നിര്‍ണയിക്കുന്നുവെന്ന ആശങ്കാകുലമായ വസ്തുത കാണാതിരിക്കാനുമാവില്ല.