Tuesday, February 22, 2011

അസുരന്മാരായ അറബികള്‍ മലപ്പുറം എന്ന ഭീകരജില്ല

മലയാള സിനിമ എത്ര മാറിയാലും അതിന്റെ കമ്യൂണിസ്റ് വിരുദ്ധവും മുസ്ളിം വിരുദ്ധവും സ്ത്രീ വിരുദ്ധവുമായ മുന്‍വിധികള്‍ മാറില്ല എന്നതിന്റെ ഉദാഹരണമാണ് ട്രാഫിക്ക് എന്ന പുതിയ സിനിമ. ബോബി സഞ്ജയ് തിരക്കഥയെഴുതി രാജേഷ് പിള്ള സംവിധാനം ചെയ്ത ഈ സിനിമ, മലയാള സിനിമയുടെ മാറ്റത്തിന്റെ സൂചകം എന്ന വിധത്തില്‍ അച്ചടി/ദൃശ്യ മാധ്യമങ്ങളിലും ബ്ളോഗുകളിലും ഗൂഗിള്‍ ബസ്സ്/ഫേസ് ബുക്ക് ചര്‍ച്ചകളിലും കൊണ്ടാടപ്പെടുകയും തിയറ്റര്‍ സര്‍ക്യൂട്ടില്‍ സാമാന്യം തിരക്കോടെ ഓടുകയും ചെയ്യുന്നുണ്ട്. സിനിമയുടെ തുടക്കത്തില്‍ തന്നെ കാണിക്കുന്നത്, കൈക്കൂലിക്കേസില്‍ സസ്പെന്‍ഷനിലായ സുദേവന്‍ (ശ്രീനിവാസന്‍) എന്ന പോലീസുകാരന്‍ കമ്യൂണിസ്റ് പാര്‍ടി ആപ്പീസില്‍ പോയി പതിനായിരങ്ങള്‍ കവറിലിട്ട് പാര്‍ടി സെക്രട്ടറിക്ക് കൈക്കൂലി കൊടുത്ത് അയാളെക്കൊണ്ട് മന്ത്രിക്ക് ശുപാര്‍ശ നടത്തി ജോലിയില്‍ തിരികെ കയറുന്ന സീനാണ്. പാര്‍ടി സെക്രട്ടറി ആഭ്യന്തര മന്ത്രിക്ക് വിളിക്കുമ്പോഴാകട്ടെ സസ്പെന്‍ഷനിലായ പോലീസുകാരന്‍ നായരാണെന്ന കാര്യം മറക്കേണ്ട എന്നും പറയുന്നുണ്ട്. പാര്‍ടി സവര്‍ണഹിന്ദുത്വത്തിനും ജാതിക്കോയ്മക്കും കീഴ്പ്പെട്ടിരിക്കുന്നുവെന്ന മാധ്യമ പ്രചാരണമാണ് തിരക്കഥാകാരന്മാര്‍ക്കും സംവിധായകനും പ്രേരകമായതെന്നും കരുതാം. സുപ്രീം കോടതി ജഡ്ജിക്കു വരെ കൈക്കൂലി കൊടുത്ത് മദ്യ ശാലാ ലൈസന്‍സ് പിന്‍വാതിലിലൂടെ നേടിയെടുക്കുന്നവരും, മുപ്പതു കൊല്ലത്തിനു ശേഷം അണക്കെട്ടഴിമതിയുടെ പേരില്‍ അഴിയെണ്ണുന്നവരും, വ്യഭിചാരക്കുറ്റത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അഞ്ചു കോടിയും ആയിരം ഏക്കറും ഇല്ലാത്തതിന്റെ പേരില്‍ ബ്ളാക്ക് മെയില്‍ ചെയ്യപ്പെടുന്നവരും വിരാജിക്കുന്ന കേരളത്തില്‍ കമ്യൂണിസ്റ് പാര്‍ടിയാണ് ഏറ്റവും വലിയ അഴിമതിക്കാര്‍ എന്ന് സ്ഥാപിക്കുന്ന ട്രാഫിക്കിന്റെ വിജയം എന്തിന്റെ സൂചകമാണെന്ന് കാലം തെളിയിക്കട്ടെ.

കൊച്ചി നഗരത്തിലെ തിരക്കുള്ള ഒരു നാല്‍ക്കവലയിലുണ്ടാകുന്ന അപകടത്തില്‍ പെട്ട് റെയ്ഹാന്‍ (വിനീത് ശ്രീനിവാസന്‍) എന്ന യുവാവ് മരണാസന്നനാകുന്നു. ഇനിയും മിടിപ്പ് നിലച്ചിട്ടില്ലാത്ത അയാളുടെ ഹൃദയം രണ്ടര മണിക്കൂര്‍ കൊണ്ട് പാലക്കാട്ടുള്ള അഹല്യ ഹോസ്പിറ്റലിലെത്തിച്ചാല്‍ അവിടെ മരിക്കാന്‍ കിടക്കുന്ന കൌമാരക്കാരിയുടെ ജീവന്‍ രക്ഷിക്കാനാവും എന്ന കണ്ടെത്തലിനെ തുടര്‍ന്ന് വഴിയിലുള്ള ട്രാഫിക്ക് മുഴുവനും മരവിപ്പിച്ചു നിര്‍ത്തി പൊലീസ് വാഹനത്തില്‍ ഹൃദയവുമായി കുതിക്കുന്നതാണ് കഥാതന്തു. ചെന്നൈ നഗരത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവമാണ്; അല്ലാതെ, കോപ്പിയടിച്ച ഏതോ വിദേശ സിനിമയല്ല ട്രാഫിക്കിന്റെ ഹേതു എന്നതും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. വളരെ നല്ലത്.

ബോധത്തിലും അബോധത്തിലുമുള്ള മുസ്ളിം വിരുദ്ധതയാണ് ട്രാഫിക്കില്‍ പ്രകടമായി നില്‍ക്കുന്ന ഏറ്റവും ആശങ്കാകുലമായ ഘടകം. റെയ്ഹാന്റെ ഹൃദയം പറിച്ചെടുത്ത് അവനെ മരണത്തിലേക്ക് കുറേക്കൂടി നേരത്തെ തള്ളിവിടാന്‍ അനുവാദം കൊടുത്ത അവന്റെ മാതാപിതാക്കള്‍ ത്യാഗത്തിലൂടെ ഇസ്ളാമിന്റെ മഹാമനസ്കത ഉയര്‍ത്തിപ്പിടിച്ചു എന്ന് വരുത്തി തീര്‍ക്കുന്ന തിരക്കഥാകൃത്തുക്കളും സംവിധായകനും, ഹൃദയം പോകുന്ന പോക്കില്‍ ഒരു ബിലാല്‍ കോളനിയെ ഘടിപ്പിച്ചാണ് പ്രശ്നം രൂക്ഷമാക്കുന്നത്.

മൈനോറിറ്റിയുടെ കോളനിയാണത്, മുമ്പേ റെയ്ഡിനു പോയപ്പോള്‍ പൊലീസിനെ തടഞ്ഞവരാണ് എന്നെല്ലാമുള്ള മുന്‍വിധിയോടെ ഈ മുസ്ളിം കോളനിയായിരിക്കും വിശാലമായ മാനുഷിക കാരുണ്യ പ്രവര്‍ത്തനത്തിന് വിഘാതമാകുക എന്ന് പ്രഖ്യാപിക്കുന്ന ബോബി, സഞ്ജയ്, രാജേഷ് പിള്ള എന്നിവര്‍ കൊച്ചിയില്‍ നിന്ന് പാലക്കാട്ടേക്ക് എന്നതിനു പകരം കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടേക്കോ അല്ലെങ്കില്‍ പാലക്കാട്ടു നിന്നു കോഴിക്കോട്ടേക്കോ ഒന്നു യാത്ര ചെയ്യണം. ഇത്തിരി സ്പീഡില്‍ വിട്ടാലും തരക്കേടില്ല. കൊച്ചിയില്‍ നിന്നാണെങ്കില്‍, ചങ്ങരം കുളം വിട്ടാലും; പാലക്കാട്ടു നിന്നാണെങ്കില്‍ കരിങ്കല്ലത്താണി വിട്ടാലും നിങ്ങള്‍ പ്രവേശിക്കുന്നത് മലപ്പുറം ജില്ലയിലേക്കായിരിക്കും. പിന്നെ ഏതാണ്ട് രാമനാട്ടുകര എത്തുന്നതു വരെയും, സംഘപരിവാറിന്റെയും മലയാള സിനിമാക്കാരുടെയും ഭാഷയില്‍ പറഞ്ഞാല്‍ ഈ 'ഭീകര'ജില്ലയിലൂടെ (ബോംബിവിടെ മലപ്പുറത്ത് ഇഷ്ടം പോലെ ലഭിക്കുമല്ലോ(ആറാം തമ്പുരാന്‍), മലപ്പുറത്തുണ്ടായ വര്‍ഗീയ ലഹള(വിനോദയാത്ര)) നിങ്ങള്‍ക്ക് യാത്ര ചെയ്തേ മതിയാവൂ. പക്ഷെ ഒരു കാര്യമുണ്ട്. അപകടം പറ്റുകയാണെങ്കില്‍ മലപ്പുറത്തു വെച്ച് പറ്റണം എന്നാണ് തെക്കന്‍ മലബാറിലെ പ്രയോഗം. കേസു വരുമോ; പൊലീസ് സ്റേഷനിലും കോടതിയിലും കയറിയിറങ്ങി കാലു തേയുമോ; രക്തം കൊടുക്കേണ്ടി വരുമോ; ആശുപത്രിയില്‍ പണമടച്ച് കറങ്ങേണ്ടി വരുമോ എന്നൊന്നും പേടിക്കാതെ അപകടത്തില്‍ പെട്ടവരെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുകയും വേണ്ട വൈദ്യ ശുശ്രൂഷ ഏര്‍പ്പെടുത്തുകയും ചെയ്യുന്ന കാര്യത്തില്‍ മലപ്പുറം ജില്ലയിലുള്ള മുസ്ളിങ്ങളും ഹിന്ദുക്കളും അല്ലാത്തവരുമടങ്ങുന്ന മുഴുവന്‍ ജനങ്ങളും കാണിക്കുന്ന ശുഷ്ക്കാന്തി ലോകോത്തരമാണ്. അതു മനസ്സിലാക്കാതിരിക്കുകയോ അല്ലെങ്കില്‍ മനസ്സിലാക്കിയിട്ടും മറച്ചു വെക്കുകയോ ചെയ്തിട്ട്, മുസ്ളിം കോളനിക്കാരെ നിയന്ത്രിക്കാന്‍ സൂപ്പര്‍ സ്റാറിന്റെ ഫാന്‍സ് അസോസിയേഷന്‍ എന്ന കൂവല്‍/അലവലാതി സംഘത്തെ ഇറക്കുന്നതായി കാണിക്കുന്ന ട്രാഫിക്ക് എന്ന സിനിമ ഒരു സാംസ്ക്കാരിക കുറ്റകൃത്യമാണെന്ന് സധൈര്യം അഭിപ്രായപ്പെട്ട ബി അബൂബക്കര്‍ (മലയാള്‍ ഡോട്ട് എഎം) അഭിനന്ദനമര്‍ഹിക്കുന്നു.

എന്‍ട്രന്‍സ് ജ്വരത്തെക്കാളും മികച്ചത് റിയാലിറ്റി ഷോയാണെന്ന അസംബന്ധം എഴുന്നള്ളിച്ച മകന്റെ അഛനെ വിജയിപ്പിച്ച മലയാളികള്‍ ട്രാഫിക്കിനെയും വിജയിപ്പിച്ചു എന്നതില്‍ അസ്വാഭാവികതയൊന്നുമില്ല. (ഓരോ വര്‍ഷവും ആദ്യം റിലീസാകുന്ന സിനിമകള്‍ വിപണിയില്‍ ഫ്ളോപ്പാകാറുണ്ടെന്നാണ് അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്ന വാണിജ്യ നിരീക്ഷകര്‍ രേഖപ്പെടുത്തുന്നത്. ആ അന്ധവിശ്വാസത്തെ മറികടന്നുകൊണ്ടാണ് ട്രാഫിക്ക് വാണിജ്യ വിജയം കൊയ്തതെന്നത് കേരളത്തില്‍ അന്ധവിശ്വാസങ്ങള്‍ക്ക് രക്ഷയില്ലാതായി എന്ന പുരോഗമന വിജയയാത്രയുടെ ലക്ഷണമായും പരിഗണിക്കാം.)

യഥാര്‍ത്ഥ മനുഷ്യാനുഭവങ്ങള്‍ കഥാസിനിമകളായി വരുന്നത് അപൂര്‍വ്വമായ പ്രവണതയല്ല. അക്കൂട്ടത്തില്‍ പെട്ട മറ്റൊന്നാണ്, കെ യു ഇക്ബാലിന്റെ അനുഭവകഥയെ മുന്‍നിര്‍ത്തി സംവിധായകനോട് ചേര്‍ന്ന് കെ ഗിരീഷ്‌കുമാര്‍ എഴുതിയ തിരക്കഥയെ ആസ്പദമാക്കി പ്രശസ്ത സംവിധായകനായ കമല്‍ സംവിധാനം ചെയ്ത ഗദ്ദാമ. കമലിന്റെ മാസ്റര്‍പീസ് സിനിമ, കാവ്യ യഥാര്‍ത്ഥ ജിവിതത്തില്‍ അനുഭവിച്ചത് സിനിമാഭിനയത്തില്‍ പകര്‍ത്തുന്നു എന്നൊക്കെയുള്ള കിടുകിടിലന്‍ പരസ്യ വാചകങ്ങളും ചുമരില്‍ നിറയുന്നുണ്ട്. ഗള്‍ഫില്‍ വീട്ടുവേലക്കാരിയായി ജോലിക്കു പോകുന്ന അശ്വതി(കാവ്യാ മാധവന്‍) എന്ന മലയാളി വിധവ അനുഭവിക്കുന്ന കടുത്ത പീഡനങ്ങളും മര്‍ദനങ്ങളും തടവും മറ്റുമാണ് ഇതിവൃത്തം. അതിഭാവുകത്വം നിറഞ്ഞതും അറബികളെ മുഴുവന്‍ അടച്ചാക്ഷേപിക്കുന്ന തരത്തിലുള്ളതുമായ അവതരണം ചിത്രത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്നുണ്ടെങ്കിലും വാണിജ്യ വിജയത്തെ അത് ബാധിക്കാനിടയില്ല. ഗള്‍ഫുകാരാണ് കേരളത്തില്‍ ഭൂമിക്കു മുതല്‍ മത്തിക്കു വരെ വില കയറ്റുന്നത്; ഗള്‍ഫുകാരാണ് പള്ളി മിനാരങ്ങളും അമ്പലങ്ങളും കെട്ടിയുയര്‍ത്തി വര്‍ഗീയത വളര്‍ത്തുന്നത്; ഗള്‍ഫുകാര്‍ പൊതുവെ വിഡ്ഢികളാണ്, അഥവാ നാട്ടില്‍ ജോലിക്കു കൊള്ളാത്തവരാണ് ഗള്‍ഫില്‍ അഭയം തേടുന്നത്; അതിനാല്‍ അവരെ പറ്റിക്കാനെളുപ്പമാണ്; അവര്‍ അറബികളുടെ അടിമപ്പണിയാണെടുക്കുന്നത് തുടങ്ങിയ ധാരാളം പൊതുധാരണകള്‍ കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്. അത്തരം പൊതുബോധനിര്‍മിതിയുടെ പശ്ചാത്തലം തന്നെയാണ് ഗദ്ദാമയെയും ജനപ്രിയമാക്കുന്നത്.

സാരി വിപരീതം പര്‍ദ, പട്ടാമ്പി വിപരീതം കൊണ്ടോട്ടി, കേരളത്തിലെ മതേതര പരിസരം വിപരീതം സൌദി അറേബ്യയിലെ മതാത്മക പരിസരം, ഇവിടത്തെ ജനാധിപത്യ ഭരണം വിപരീതം അവിടത്തെ രാജഭരണം, എന്നിങ്ങനെയുള്ള ദ്വന്ദ്വങ്ങളെയാണ് ഗദ്ദാമ അവലംബമാക്കുന്നത്. 1992 അവസാനം മുസ്ളിം പശ്ചാത്തലമുള്ള ഗസല്‍ എന്ന സിനിമ കമല്‍ സംവിധാനം ചെയ്ത് റിലീസ് ചെയ്തിരുന്നു. ധ്രുവം(എസ് എന്‍ സ്വാമി/ജോഷി) പോലെ പ്രകടവും വ്യക്തവുമായ രീതിയില്‍ മുസ്ളിം വിരുദ്ധതയും ജനാധിപത്യ വിരുദ്ധതയും സവര്‍ണവീരഗാഥയും പ്രത്യക്ഷപ്പെടുത്തിയ സിനിമകള്‍ ബാബരി മസ്ജിദ് തകര്‍ത്ത പശ്ചാത്തലത്തില്‍ വിജയം ആഘോഷിക്കുകയും ഗസല്‍ അമ്പേ പരാജയപ്പെടുകയും ചെയ്തു. മുസ്ളിം വംശജന്‍ കൂടിയായ കമല്‍ ഇതിനെ തുടര്‍ന്ന് പരാജയഭാവമണിഞ്ഞ് പല നിരീക്ഷണങ്ങളിലും വിലയിരുത്തപ്പെട്ടു. ഏതായാലും വാണിജ്യ സിനിമയില്‍ വിജയം കൊയ്യണമെങ്കില്‍, ധ്രുവം മുന്നോട്ടു വെച്ച രാഷ്ട്രീയ ഫോര്‍മുലകള്‍ ഏതെങ്കിലും തരത്തില്‍ പിന്തുടരുന്നതാണ് ബുദ്ധി എന്ന് അദ്ദേഹത്തിനും തീരുമാനിക്കാന്‍ സാധിച്ചിട്ടുണ്ടാവും. പിന്നീടുള്ള സിനിമകളില്‍ അതിന്റെ ലക്ഷണങ്ങള്‍ വ്യക്തമായിരുന്നു. പെരുമഴക്കാലം എന്ന ചിത്രം ബ്രാഹ്മണജാതിയും ഇസ്ളാമും തമ്മിലുള്ള വൈരുദ്ധ്യത്തെ അടിസ്ഥാനപ്പെടുത്തിയ ഒന്നായിരുന്നു.


കേരളത്തിലെ സാധാരണക്കാരുടെ ദൈന്യാവസ്ഥയുടെ സാമൂഹിക കാരണങ്ങള്‍ ഇത്തരം സിനിമകളില്‍ വിശകലനം ചെയ്യാതെ പോകുന്നു. വിധവയായ ഒരു യുവതി എന്തുകൊണ്ടാണ് കേരളത്തില്‍ അനാഥത്വം അനുഭവിക്കുന്നത് എന്നും അത്തരം അനാഥത്വം കേരളം പോലുള്ള ഒരു സമൂഹത്തിന്റെ ആധുനികവത്ക്കരണത്തിലെ സന്ദിഗ്ദ്ധതകളെയാണ് വെളിപ്പെടുത്തുന്നത് എന്നതും പെരുമഴക്കാലവും ഗദ്ദാമയും മറച്ചു വെക്കുന്നു. സൌദി അറേബ്യയിലെത്തി വിമാനത്താവളത്തില്‍ സ്പോണ്‍സറെ കാത്തിരിക്കുന്ന അശ്വതിയുടെ വേഷം ശ്രദ്ധിക്കുക. ചന്ദനക്കുറി അണിഞ്ഞ് സാരി ഉടുത്ത്, കവിവര്‍ണനകളില്‍ വിവരിക്കാറുള്ളതു പോലെ നാടന്‍ ശാലീനയുവതിയായി ഇരിക്കുന്ന അവള്‍ക്കടുത്തേക്ക് പര്‍ദയണിഞ്ഞ്, മുഖത്ത് കോറിവരകളും ദൈന്യതയുടെയും ദാരിദ്ര്യത്തിന്റെയും വടുക്കളുമായി ഒരു മലയാളി മുസ്ളിം യുവതി എത്തുന്നു. ഞാന്‍ മുമ്പും ഗദ്ദാമയായി പണിയെടുത്തിരുന്നു; പിന്നീട് നാട്ടില്‍ പോയിട്ടും രക്ഷയുണ്ടായില്ല, അതാണ് തിരിച്ചു വന്നത് എന്ന് സ്വയം പരിചയപ്പെടുത്തിയ അവര്‍, തന്റെ ബാഗില്‍ നിന്ന് അശ്വതിക്ക് തലമൂടാനുള്ള ആവരണം കൊടുക്കുന്നു. അശ്വതിയുടെ വീട് പട്ടാമ്പിയിലാണെന്നും മുസ്ളിം യുവതിയുടെത് കൊണ്ടോട്ടിയിലാണെന്നും വ്യക്തമാക്കുന്നുണ്ട്. ട്രാഫിക്കിലെ ബിലാല്‍ കോളനി പോലെ ഒരു ഭീകര കേന്ദ്രമായിട്ടാണ് കൊണ്ടോട്ടി ഇവിടെ വിവക്ഷിക്കപ്പെടുന്നത്. അഥവാ, പട്ടാമ്പിയിലുള്ള ഒരു അശ്വതി അനുഭവിക്കുന്ന പീഡനത്തോളം വരില്ല കൊണ്ടോട്ടിയിലുള്ള ഒരു ഫാത്തിമ അല്ലെങ്കില്‍ ജമീല അനുഭവിക്കുന്ന പീഡനം എന്നും നിര്‍ണയിച്ചെടുക്കാം. എന്റെ ഒരു സുഹൃത്തായ മഹമൂദ് മൂടാടി അയച്ച എസ് എം എസില്‍ പറയുന്നതു പോലെ, അറബികള്‍ അസുരന്മാരും മലയാളികള്‍ ദേവന്മാരും ആണെന്ന് ഡിക്ളയര്‍ ചെയ്യുന്ന ഗദ്ദാമ 9/11നു ശേഷം ഇറങ്ങിയ ഹോളിവുഡ് സിനിമകളിലെ അറബ് വിരുദ്ധതയെ കേരളത്തിലേക്ക് പറിച്ചു നടുകയാണെന്നും പറയാതിരിക്കാനാവില്ല.

Monday, January 10, 2011

ഇറാനിയന്‍ ഭരണകൂടം ഈ പച്ച ഭൂതത്തെ പേടിക്കുന്നതെന്തിന്?

ഞെട്ടിക്കുന്ന ഭീകരവാര്‍ത്തകളാണ് ഇറാനില്‍ നിന്ന് പുറത്തു വരുന്നത്. വിഖ്യാത ചലച്ചിത്രകാരനായ ജാഫര്‍ പനാഹിയെ ആറു വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് ജയിലിലടക്കുകയും അദ്ദേഹത്തിന് ഇരുപതു വര്‍ഷത്തേക്ക് സിനിമയെടുക്കാന്‍ പാടില്ല എന്ന് ഉത്തരവിടുകയും ചെയ്തിരിക്കുകയാണ് ഇറാനിയന്‍ ഭരണകൂടം. ഒരു സമൂഹജീവി എന്ന നിലക്കുള്ള അദ്ദേഹത്തിന്റെ എല്ലാ അവകാശങ്ങളും എടുത്തുകളഞ്ഞിരിക്കുന്നു. സിനിമയെടുക്കുന്നതിനു മാത്രമല്ല; തിരക്കഥകളെഴുതുക, അഭിമുഖങ്ങള്‍ നല്‍കുക, വിദേശയാത്രകള്‍ ചെയ്യുക എന്നീ കാര്യങ്ങള്‍ക്കൊന്നും അദ്ദേഹത്തിന് അവകാശമില്ല. ഭരണകൂടത്തിനെതിരായ പ്രചാരണങ്ങള്‍ ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്തു എന്നതാണ് അദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ടിട്ടുള്ള കുറ്റം. ഇറാനിയന്‍ ഭരണ/മത നേതൃത്വത്തിന് കലയോട് അസഹിഷ്ണുതാപൂര്‍ണമായ സമീപനമാണുള്ളത് എന്ന ഖൊമേനിക്കാലത്തെ പഴയ ആരോപണത്തെ വീണ്ടും ശരി വെക്കുന്ന തരത്തിലുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന് ഈ കുടില സംഭവം തെളിയിക്കുന്നു. ലോക പ്രശസ്തി നേടിയെടുത്ത ഇറാനിയന്‍ സിനിമയുടെ ദുരന്തവും ഒരു പക്ഷെ അവസാനവും കുറിച്ചേക്കാവുന്ന ഒരു ഭരണകൂട ഭീകരപ്രവൃത്തിയായിട്ടാണ് സ്വതന്ത്ര-ജനാധിപത്യ ലോകം ഈ സംഭവത്തെ കണക്കാക്കുന്നത്.

മഹത്തായ ചരിത്രമുള്ളതും വിപുലമായ പ്രേക്ഷക ശൃംഖലയെ ഇന്നും നിലനിര്‍ത്തിപ്പോരുന്നതുമായ അഭിവൃദ്ധിയുള്ള ഒരു സിനിമയാണ് ഇറാനിയന്‍ സിനിമ അഥവാ പേര്‍സ്യന്‍ സിനിമ. സ്വയം പര്യാപ്തമായ രീതിയില്‍ സ്വന്തം രാജ്യത്തും അയല്‍ രാജ്യങ്ങളിലുമായി വാണിജ്യ വിജയങ്ങള്‍ നേടുന്നവയ്ക്കു പുറമെ ലോകവ്യാപകമായി മേളകളിലൂടെ അവാര്‍ഡുകളും പ്രശംസകളും ഏറ്റു വാങ്ങുന്ന സൌന്ദര്യാത്മക സൃഷ്ടികള്‍ വരെ അനവധി സിനിമകള്‍ വര്‍ഷം തോറും ഇറാനില്‍ നിന്ന് പുറത്തിറങ്ങിക്കൊണ്ടേ ഇരിക്കുന്നുണ്ട്. ലോകത്തെമ്പാടും ഇറാനിയന്‍ സിനിമകള്‍ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഇറാനിയന്‍ ചലച്ചിത്ര മേളകള്‍ തന്നെ സംഘടിപ്പിക്കപ്പെടുന്നുണ്ട്. 1990 കളോടെ ചൈനയെപ്പോലെ ചലച്ചിത്രക്കയറ്റുമതിയുടെ കാര്യത്തില്‍ ഇറാനും ശ്രദ്ധേയമായ പുരോഗതി നേടിക്കഴിഞ്ഞു. ചില നിരൂപകര്‍ ലോകത്തുള്ളതില്‍ വെച്ചേറ്റവും മികച്ച ദേശീയ സവിശേഷതകള്‍ നിലനിര്‍ത്തുന്ന കലാവ്യവസ്ഥകളിലൊന്നായി ഇറാനിയന്‍ സിനിമയെ പരിഗണിക്കുന്നുമുണ്ട്. മുന്‍ ദശകങ്ങളില്‍ സജീവമായിരുന്ന ഇറ്റാലിയന്‍ നിയോ റിയലിസം പോലെ സ്വന്തം സംസ്ക്കാരത്തെയും ഇതര സംസ്ക്കാരങ്ങളെയും ആഴത്തില്‍ സ്വാധീനിക്കാവുന്ന ഒരു ദിശാബോധം തന്നെ ഇറാനിയന്‍ സിനിമ രൂപീകരിച്ചതായിട്ടാണ് നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്. വിഖ്യാത ജര്‍മന്‍ ചലച്ചിത്രകാരനായ വെര്‍ണര്‍ ഹെര്‍സോഗിനെപ്പോലുള്ളവര്‍ ലോകത്തെ ഏറ്റവും പ്രധാനമായ കലാസിനിമകളിലൊന്നായിട്ടാണ് ഇറാനിയന്‍ സിനിമയെ വിശേഷിപ്പിക്കുന്നത്. ഷാക്കെതിരെ 1979ല്‍ നടന്ന വിപ്ളവത്തോടെ പരിപൂര്‍ണമായി പരിവര്‍ത്തിതമായ ഇറാനിയന്‍ സാംസ്ക്കാരിക-രാഷ്ട്രീയ അവസ്ഥയുടെ സങ്കുലതകളും വൈവിധ്യങ്ങളും പ്രതിഫലിപ്പിക്കുന്ന ആധുനിക ഇറാനിയന്‍ സിനിമ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടു. സിനിമയുടെ ലോക ചരിത്രത്തില്‍ എക്കാലവും സ്ഥാനം പിടിക്കാവുന്ന നിരവധി സിനിമകളും മാസ്റര്‍മാരും ഇറാനില്‍ നിന്ന് ഇതിനെ തുടര്‍ന്ന് പുറത്തുവരുകയുണ്ടായി. വ്യത്യസ്തമായ ശൈലികള്‍, ഇതിവൃത്തങ്ങള്‍, സംവിധായകര്‍, ദേശ രാഷ്ട്ര സങ്കല്‍പത്തെക്കുറിച്ചുള്ള ആശയം, സാംസ്ക്കാരികമായി സവിശേഷമായ സന്ദര്‍ഭത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ എന്നിവയിലൂടെയാണ് ഇറാനിയന്‍ സിനിമ ആരാലും ശ്രദ്ധിക്കപ്പെടുന്നത്.

1960കളിലാണ് ഇറാനിയന്‍ നവതരംഗ സിനിമകളുടെ കാലം ആരംഭിക്കുന്നത്. രാഷ്ട്രീയവും തത്വശാസ്ത്രപരവുമായ അര്‍ത്ഥ തലങ്ങളുണ്ടായിരിക്കെ തന്നെ കാവ്യാത്മകമായ ഒരു ആഖ്യാന രീതി ഈ ചിത്രങ്ങളില്‍ കാണാം. ഇവയുടെ ശക്തമായ സ്വാധീനത്തെ തുടര്‍ന്ന് പുതിയ ഇറാനിയന്‍ സിനിമ എന്ന സംജ്ഞയും പ്രയോഗത്തില്‍ വന്നു. അബ്ബാസ് ഖൈരസ്തമി, ജാഫര്‍ പനാഹി, മാജിദ് മജീദി, ബഹ്റാം ബെയസായ്, ദറിയൂസ് മെഹ്റൂജി, മൊഹ്സെന്‍ മഖ്മല്‍ബഫ്, ഖോസ്റോ സിനായ്, സൊഹ്റാബ് ഷാഹിസ് സാലെസ്സ്, പര്‍വീസ് കിമിയാവി, അമീര്‍ നദേരി, അബോല്‍ ഫാസി ജലീലി എന്നീ പേരുകള്‍ ഇറാനിയന്‍ നവതരംഗസിനിമകളിലൂടെ ലോകപ്രശസ്തമായിത്തീര്‍ന്നു. ആ കാലഘട്ടത്തിലെ ബുദ്ധിജീവി മണ്ഡലത്തിലും രാഷ്ട്രീയ മണ്ഡലത്തിലുമുണ്ടായ രാസപരിണാമങ്ങളെ തുടര്‍ന്നാണ് ചൈതന്യവത്തായ ഒരു ചലച്ചിത്രാഖ്യാന രീതി ഇറാന്‍ സ്വായത്തമാക്കിയത്. പുതിയ ഇറാനിയന്‍ സിനിമയെ ഉത്തരാധുനിക കലയുടെ ഉദാഹരണങ്ങളായി കണക്കു കൂട്ടുന്ന നിരൂപകരുമുണ്ട്. ഇറ്റാലിയന്‍ നിയോ റിയലിസത്തോട് ഒരു ചാര്‍ച്ച ഇറാനിയന്‍ സിനിമക്കുണ്ടെന്ന നിരീക്ഷണം പ്രബലമാണെങ്കിലും ഇറാനിയന്‍ സിനിമയുടെ സ്വത്വം പ്രത്യേകം രൂപീകൃതമായിട്ടുണ്ടെന്നാണ് വിദഗ്ദ്ധമതം.

നവതരംഗ സിനിമകള്‍ മാറ്റിയെഴുതിയ ചലച്ചിത്ര ഭാഷയെക്കുറിച്ച് റിയല്‍ ഫിക്ഷന്‍സ് എന്ന ലേഖനത്തില്‍ റോസ് ഈസ ഇപ്രകാരമെഴുതി. ഭാവനയും യാഥാര്‍ത്ഥ്യവും തമ്മിലുള്ളതും കഥാസിനിമയും ഡോക്കുമെന്ററിയും തമ്മിലുള്ളതുമായ അതിര്‍വരമ്പുകള്‍ മായ്ച്ചുകളഞ്ഞുകൊണ്ട് സാധാരണ മനുഷ്യരിലും ദൈനം ദിന ജീവിതത്തിലും കാവ്യാത്മക കാല്‍പനികത കണ്ടെത്താന്‍ കഴിഞ്ഞു എന്നതാണ് ഇറാനിയന്‍ സിനിമയുടെ വിജയം.
ചലച്ചിത്രകാരന്മാരുടെ വൈയക്തികവും ദേശീയവുമായ സ്വത്വബോധത്തില്‍ നിന്ന് ഉയിര്‍ക്കൊണ്ട ഈ പുതിയ മാനവികവും സൌന്ദര്യാത്മകവുമായ ചലച്ചിത്ര ഭാഷ ആഗോളീയതയുടെ ശാക്തേയതയെ മറികടന്നുകൊണ്ട് സ്വന്തം രാജ്യത്തു മാത്രമല്ല, ലോകവ്യാപകമായ പ്രേക്ഷക സമൂഹത്തിനോട് സര്‍ഗാത്മകമായി സംവദിക്കാന്‍ പ്രാപ്തി നേടിയിരിക്കുന്നു.
ക്ളോസപ്പ് - ഇറാനിയന്‍ സിനിമ, പാസ്റ്റ്, പ്രസന്റ്, ഫ്യൂച്ചര്‍ എന്ന ഗ്രന്ഥത്തില്‍ കൊളമ്പിയ സര്‍വകലാശാലയിലെ ഇറാനിയന്‍ പഠനങ്ങള്‍ക്കുള്ള വിഭാഗത്തിലെ പ്രൊഫസറായ ഹമീദ് ദബാഷി പറയുന്നത് ആധുനിക ഇറാനിയന്‍ സിനിമയും ദേശീയ സിനിമ എന്ന പ്രതിഭാസവും സാംസ്ക്കാരിക ആധുനികതയുടെ രൂപമായി വിശദീകരിക്കപ്പെടേണ്ടതുണ്ടെന്നാണ്. അനാദിയായ മനുഷ്യനെക്കുറിച്ചുള്ള ഖുര്‍ ആന്‍ വ്യാഖ്യാനത്തിനു പകരം ചരിത്രപരമായ സ്ഥലകാലനിബന്ധനകളില്‍ കൃത്യമായി സ്ഥാനപ്പെടുത്താവുന്ന തരം ആധുനിക മനുഷ്യനെ ദൃശ്യവത്ക്കരിക്കുന്നു എന്ന ഒറ്റ കാര്യം തന്നെ ആധുനികതയോട് ഇറാനിയന്‍ സമൂഹത്തെ ബന്ധിപ്പിക്കുന്നതിന്റെ തെളിവാണെന്ന് അദ്ദേഹം പറയുന്നു.

ഇറാനില്‍ സിനിമക്ക് ഇത്തരത്തില്‍ ആകര്‍ഷണീയമായ ഒട്ടനവധി അവസ്ഥകളുണ്ടെങ്കിലും വിപ്ളവത്തിനു മുമ്പും പിമ്പുമായി പല തരത്തില്‍ സജീവമായ സെന്‍സര്‍ഷിപ്പ് കടുത്ത നിബന്ധനകള്‍ അടിച്ചേല്‍പിച്ച് ചലച്ചിത്രകാര•ാരുടെ സ്വാതന്ത്ര്യത്തെ പ്രശ്നഭരിതമാക്കി. അതോടൊപ്പം, ഇറാനിയന്‍ സിനിമകളോട് ചില രാജ്യങ്ങളിലുള്ള വിദ്വേഷവും പഠനവിധേയമാക്കേണ്ടതുണ്ട്. പല ഇറാനിയന്‍ സിനിമകളും രാജ്യത്തിനകത്ത് പ്രദര്‍ശനം നിരോധിക്കപ്പെട്ടവയാണ്. ഇസ്ളാമിക വിപ്ളവത്തിനു ശേഷം സെന്‍സര്‍ഷിപ്പ് കൂടുതല്‍ ശക്തമായി. ജാഫര്‍ പനാഹിയുടെ എല്ലാ ചിത്രങ്ങളും രാജ്യത്തിനകത്ത് നിരോധിക്കപ്പെട്ടവയാണ്. വനിതകള്‍ ഫുട്ബാള്‍ കാണാന്‍ നടത്തുന്ന ശ്രമത്തെക്കുറിച്ചുള്ള ഓഫ്സൈഡ് (2006) എന്ന ചിത്രവും ഇക്കൂട്ടത്തിലുണ്ട്.

എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും ഇറാനിയന്‍ സിനിമ പൊതുജനസംസ്ക്കാരത്തില്‍ സൃഷ്ടിച്ച സ്വാധീനത്തിനു സമാനമായ ഒന്ന് അമ്പതുകള്‍ മുതല്‍ എഴുപതുകള്‍ വരെ ഇറാനിയന്‍ കവിത സൃഷ്ടിച്ച സ്വാധീനം മാത്രമേ ഉള്ളൂ എന്നാണ് ഹമീദ് ദബാഷി പറയുന്നത്. എന്നാല്‍ കവിതയേക്കാളേറെ, രാജ്യത്തിനകത്തും പുറത്തുമുള്ള ലക്ഷക്കണക്കിന് ഇറാനിയന്‍ വംശജരെ ഒരേ സമയം അഭിസംബോധന ചെയ്തു എന്നതും അവരാല്‍ ആ ചിത്രങ്ങള്‍ സാമാന്യേന സ്വീകരിക്കപ്പെട്ടും എന്നുള്ള കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. അതുപോലെ തന്നെ പേര്‍സ്യന്‍ ഭാഷയോടുള്ള അപരിചിതത്വം കൊണ്ട് ലോകമെമ്പാടും വായിക്കപ്പെടാതിരുന്ന കവിതയില്‍ നിന്ന് വ്യത്യസ്തമായി ഇറാനിയന്‍ സിനിമ ലോകപ്രേക്ഷകസമൂഹം ആദരവോടെയും ആരാധനയോടെയും ഏറ്റുവാങ്ങി എന്നുള്ളതും എടുത്തു പറയേണ്ടതാണ്. സത്തയില്‍ വാചികമായ സാംസ്കാരിക അടിത്തറയുള്ള ഒരു സമൂഹം ദൃശ്യ സംസ്ക്കാരത്തിലേക്ക് പാകപ്പെടുന്നതിന്റെ ദൃഷ്ടാന്തങ്ങള്‍ കൂടിയായിരുന്നു ആ പതിറ്റാണ്ടുകളില്‍ കണ്ടത്. അങ്ങിനെ കഥകളിലൂടെയും കവിതകളിലൂടെയും ആവിഷ്കൃതമായിരുന്ന ഉത്ക്കണ്ഠകളും പ്രതീക്ഷകളും ആധുനികമായ ഒരു പൊതുസ്ഥലത്തെ രൂപീകരിച്ചെടുത്ത സിനിമയെന്ന മാധ്യമത്തിലൂടെ പ്രതിഫലിപ്പിക്കപ്പെട്ടു. പുതിയ തലമുറയെ സംബന്ധിച്ചിടത്തോളം സിനിമക്കു പോകുക എന്നതു വിലക്കുകളെ ധിക്കരിക്കാനുള്ള നൈസര്‍ഗിക ചോദനയുടെ ഒരു ആവിഷ്ക്കാരം കൂടിയായിരുന്നു. ഷാ ഭരണകൂടം സിനിമയെ പ്രചാരണാവശ്യങ്ങള്‍ക്ക് ദുരുപയോഗപ്പെടുത്തിയിരുന്നു എന്നതുകൊണ്ട് ഇസ്ളാമിസ്റുകള്‍ സിനിമക്കെതിരായി അക്രമാസക്തമായ കലാപങ്ങള്‍ തന്നെ സംഘടിപ്പിച്ചിരുന്നു. നിരവധി സിനിമാശാലകള്‍ തീയിട്ടും ബോംബിട്ടും തകര്‍ത്തു. ഇക്കൂട്ടത്തില്‍ അബദാന്‍ നഗരത്തിലെ സിനിമാ റെക്സ് 1979ല്‍ അകത്തുള്ള പ്രേക്ഷകരെ പുറത്തുവിടാതെ തീയിട്ടതായിരുന്നു ഏറ്റവും ദാരുണമായ സംഭവം. നൂറുകണക്കിന് നിരപരാധികളാണ് സിനിമാ റെക്സില്‍ ചുട്ടു കൊല്ലപ്പെട്ടത്.
ഇസ്ളാമിക വിപ്ളവത്തിനു ശേഷം പുതിയ ഭരണകൂടം അധികാരത്തില്‍ വന്നതോടെ പ്രതിപക്ഷാവിഷ്ക്കാരത്തിനുള്ള ഒരു സ്ഥലമായി സിനിമാശാലകള്‍ പരിണമിക്കുന്നതിന് ഇസ്ളാമിസ്റുകളുടെ ഈ മനോഭാവവും ഒരു കാരണമായിട്ടുണ്ട്. നിയമത്തെ ഉല്ലംഘിക്കാനുള്ള ഒരു നിമിത്തവും സ്ഥലവുമെന്ന അതിയാഥാര്‍ത്ഥ്യമായി സിനിമാതിയറ്ററുകള്‍ മാറി ത്തീര്‍ന്നു. ഇരുട്ടില്‍ കൈ കോര്‍ക്കാനും ചുംബിക്കാനും ദേശീയഗാനം പാടുമ്പോള്‍ എഴുന്നേല്‍ക്കാതിരിക്കാനും ഉള്ള നിഷേധത്തിന്റെ ആഘോഷസ്ഥലമായി സിനിമാശാലകള്‍ കൊണ്ടാടപ്പെട്ടു. അസാധാരണമായ ഒരു നൂതനത്വം, ആകര്‍ഷണം, നിരോധത്തെ മറികടക്കല്‍, അപ്രതീക്ഷിതത്വം എല്ലാം കൂടിച്ചേര്‍ന്നതായിരുന്നു സിനിമ.

ലോകസിനിമയുടെ വൈവിധ്യങ്ങള്‍ കഴിഞ്ഞകാലത്ത് കാണുകയും ഗ്രഹിക്കുകയും അവയുടെ സ്വത്വ പ്രതിനിധാനങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്തതിന്റെ ഒരു മറുപടിയാണ് പില്‍ക്കാല ഇറാനിയന്‍ സിനിമ എന്നാണ് ഹമീദ് ദബാഷി നിര്‍വചിക്കുന്നത്. എന്താണോ തങ്ങള്‍ പണ്ട് കണ്ടത് അതിനെ തങ്ങളുടെ സാംസ്കാരിക വര്‍ണഛായയില്‍ മുക്കി ലോകത്തിനെ തിരിച്ചേല്‍പ്പിക്കുകയാണ് ഇറാന്‍ സിനിമ ചെയ്യുന്നത്. ഇന്ത്യയില്‍ നിന്നും ഈജിപ്തില്‍ നിന്നുമുള്ള സംഗീത സിനിമകള്‍, അമേരിക്കന്‍ വെസ്റേണ്‍ ഴാങ്റിലുള്ളവ, യൂറോപ്യന്‍ അവാങ് ഗാര്‍ദ്, സോവിയറ്റ് യൂണിയനില്‍ നിന്നു വന്ന സാമൂഹ്യ യഥാതഥ സിനിമകള്‍ എന്നിവയെല്ലാം കണ്ട് അപഗ്രഥിച്ചതിന്റെ ഒരു ഭൂതകാലത്തില്‍ നിന്നാണ് പുതിയ ഇറാനിയന്‍ സിനിമ ഉദയം കൊണ്ടത്. ഇസ്ളാമിക വിപ്ളവത്തിന്റെ മഹാഖ്യാനത്തിനുള്ളില്‍ മാത്രം ഇറാനിയന്‍ സംസ്ക്കാരത്തെ പരിമിതപ്പെടുത്തിയ പാശ്ചാത്യ വീക്ഷണത്തെ സിനിമകളിലൂടെ ആവിഷ്ക്കരിക്കുന്ന നൂതനവും വ്യത്യസ്തവുമായ ലാവണ്യം കൊണ്ട് അത്ഭുതപ്പെടുത്തുകയാണ് അത് ചെയ്തത്. ഒളിച്ചുവെക്കപ്പെട്ട ആഗ്രഹങ്ങളൊക്കെയും സിനിമകളിലൂടെ വെളിച്ചം കണ്ടു. രാഷ്ട്രീയവും മതാത്മകവുമായ സെന്‍സര്‍ഷിപ്പുകള്‍ക്കു ശേഷവും മാരിവില്ലിന്റെ സൌന്ദര്യം കൊണ്ട് മെനഞ്ഞ പകല്‍ക്കിനാവുകള്‍ ഇറാനിയന്‍ സിനിമക്ക് നെയ്തെടുക്കാനായി എന്നത് ശ്രദ്ധേയമാണ്.

കാനില്‍ പാം ദ ഓറും വെനീസ് മേളയില്‍ ഗോള്‍ഡന്‍ ലയണും ബെര്‍ലിനില്‍ സില്‍വര്‍ ബിയറും അടക്കമുള്ള നിരവധി പുരസ്കാരങ്ങള്‍ നേടിയ ജാഫര്‍ പനാഹിയെ പ്പോലൊരു ചലച്ചിത്രകാരനെ തടവിലിട്ടത് ലോകമാനവികതയെ തന്നെ തടവിലിട്ടതിന് തുല്യമാണ്. കുട്ടിക്കാലത്തേ സാഹിത്യ-കലാ വാസനകള്‍ പ്രകടിപ്പിച്ചിരുന്ന പനാഹി പില്‍ക്കാലത്ത് ഫോട്ടോഗ്രാഫിയും ഡോക്കുമെന്ററികളും എടുത്തുകൊണ്ടാണ് ചലച്ചിത്രകലയിലേക്ക് ആകൃഷ്ടനാകുന്നത്. 1980-1988 കാലത്തെ ഇറാന്‍ ഇറാഖ് യുദ്ധകാലത്ത് സൈനിക സര്‍വ്വീസിലുണ്ടായിരുന്ന പനാഹി ആ യുദ്ധത്തെക്കുറിച്ച് ഒരു ഡോക്കുമെന്ററി തയ്യാറാക്കിയിട്ടുണ്ട്. അബ്ബാസ് ഖൈരസ്തമിയുടെ ത്രൂ ദ ഒലീവ് ട്രീസിന്റെ സഹസംവിധായകനായിരുന്നു പനാഹി.


1995ല്‍ സംവിധാനം ചെയ്ത വൈറ്റ് ബലൂണ്‍ കാനില്‍ പാം ദ ഓര്‍ നേടി. ഖൈരസ്തമിയാണ് തിരക്കഥ രചിച്ചത്. ഏഴു വയസ്സുകാരിയായ റസിയയും അവളുടെ അമ്മയും നവവത്സരപ്പിറവിയുടെ തലേന്ന് തെഹ്റാന്‍ നഗരത്തിലെ മാര്‍ക്കറ്റില്‍ ഷോപ്പിംഗ് നടത്തുകയായിരുന്നു. അവള്‍ക്ക് ഇഷ്ടപ്പെട്ട സ്വര്‍ണമത്സ്യത്തെ അമ്മ വാങ്ങിച്ചുകൊടുക്കുന്നില്ല. പിന്നീട് പണം കിട്ടിയെങ്കിലും അതു വാങ്ങാനുള്ള നെട്ടോട്ടത്തിനിടയില്‍ പണം നഷ്ടപ്പെടുന്നു. അത് തിരഞ്ഞുള്ള ഓട്ടമായി പിന്നെ. സിനിമ അവസാനിക്കുമ്പോള്‍ പ്രധാന കഥാപാത്രങ്ങളില്‍ പലരും അപ്രസക്തരാവുന്നു. പകരം പുതിയ കഥാപാത്രങ്ങളെ ഫോക്കസ് ചെയ്തുകൊണ്ടാണ് പനാഹി നമ്മെ അമ്പരപ്പിക്കുന്നത്. ഇസ്ളാമികഭരണകാലത്തെ സ്ത്രീ ജീവിതത്തെ സത്യസന്ധമായി ആവിഷ്ക്കരിക്കുന്ന ദ സര്‍ക്കിള്‍(2000) ആണ് പനാഹിയെ ലോകപ്രശസ്തനാക്കിയത്. അള്‍ട്രാസൌണ്ട് സ്കാനിംഗില്‍ കണ്ടത് ആണ്‍കുട്ടിയെ ആയിരുന്നുവെങ്കിലും സോള്‍മാസ് ഗോലാമി പ്രസവിക്കുന്നത് പെണ്‍കുട്ടിയെയാണ്. അവളുടെ അമ്മ തികച്ചും അസ്വസ്ഥയാകുന്നു. അവളെ ഭര്‍തൃഗൃഹക്കാര്‍ ഉപേക്ഷിച്ചേക്കുമോ എന്ന് ഭയന്ന്, മറ്റൊരു പെണ്‍കുട്ടിയെക്കൊണ്ട് ഭര്‍തൃസഹോദരന്മാരെ അമ്മാവാ എന്നു വിളിപ്പിക്കുകയാണ് അവര്‍. ഫോണ്‍ ബൂത്തിലുള്ളത് മൂന്നു പേരാണ്. അതില്‍ പാരിയുടെ കാര്യം കഷ്ടമാണ്. അവള്‍ ഗര്‍ഭിണിയാണ്; പക്ഷെ കുഞ്ഞിന്റെ അഛന്‍ വധിക്കപ്പെട്ടിരിക്കുന്നു. അവള്‍ക്ക് ഗര്‍ഭഛിദ്രം നടത്തണമെന്നുണ്ട്; പക്ഷെ അതിനുള്ള അപേക്ഷയില്‍ ഒപ്പിടാനുള്ള ആളാണ് മരണപ്പെട്ടിരിക്കുന്നത്. ഇത്തരത്തിലുള്ള പല നിരാശാഭരിതരുടെ ദൂഷിത വൃത്തമായിട്ടാണ് സിനിമ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. ഇറാനിലെ സ്ത്രീകള്‍ നേരിടുന്ന ദുരവസ്ഥകളാണ് ആഖ്യാനം ചെയ്യപ്പെട്ടിട്ടുള്ളത്. ഇതു തന്നെയാണ് യാഥാസ്ഥിതിക ഭരണകൂടത്തെ പ്രകോപനം കൊള്ളിക്കുന്നതും. ഒറ്റക്ക് യാത്ര ചെയ്യാനുള്ള സ്ത്രീകളുടെ ബുദ്ധിമുട്ട്, വസ്ത്ര ധാരണത്തിലെ നിബന്ധനകള്‍ എന്നിവ ഹൃദയസ്പര്‍ശകമായി ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നു. തെഹ്റാന്‍ നഗരക്കാഴ്ചകളില്‍, ദുരന്തവും സന്തോഷവും സമാന്തരമായിരിക്കുന്നത് പനാഹി ചിത്രീകരിക്കുന്നത് ചലച്ചിത്രകലയുടെ ആഖ്യാനരീതിയെ സമ്പുഷ്ടമാക്കുന്ന തരത്തിലാണ്. ഒരു ഭാഗത്ത്, ഒരു പെണ്‍കുട്ടി ഉപേക്ഷിക്കപ്പെടുമ്പോള്‍ തൊട്ടടുത്ത് ഒരു വിവാഹപാര്‍ടിയുടെ ആരവങ്ങളാണ്. ദ സര്‍ക്കിളിന് വെനീസില്‍ ഗോള്‍ഡന്‍ ലയണും സാന്‍ സെബാസ്റ്യനില്‍ മികച്ച ചിത്രത്തിനുള്ള ഫിപ്രെസ്കി പുരസ്കാരവും ലഭിച്ചു. ഈ ചിത്രത്തിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുമ്പോള്‍ ന്യൂയോര്‍ക്കിലെ ജെ എഫ് കെ വിമാനത്താവളത്തില്‍ വെച്ച് പനാഹി തടഞ്ഞുവെക്കപ്പെടുകയുണ്ടായി. ഇറാനിലെ പൊതു ഫുട്ബാള്‍ സ്റേഡിയത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല. ആവേശകരമായ ഒരു കളി കാണാന്‍ വേഷപ്രഛന്നരായി ഗാലറിയില്‍ കടന്നിരിക്കുന്ന പെണ്‍കുട്ടികളുടെ കഥയായ ഓഫ്സൈഡ്(2006) ഇറാനില്‍ നിരോധിക്കപ്പെട്ടു; ബെര്‍ലിനില്‍ സില്‍വര്‍ ബെയര്‍ നേടി. ക്രിമ്സണ്‍ ഗോള്‍ഡാണ് ജാഫര്‍ പനാഹിയുടെ പ്രസിദ്ധമായ മറ്റൊരു സിനിമ.


2009 ജൂലായില്‍ പനാഹി അറസ്റ്റ് ചെയ്യപ്പെട്ടതായി ഒരു ഇറാനിയന്‍ ബ്ളോഗര്‍ പുറം ലോകത്തെ അറിയിച്ചിരുന്നു. ബെര്‍ലിന്‍ മേളയില്‍ അതിഥിയായി പങ്കെടുത്ത് ഇറാനിയന്‍ സിനിമയുടെ വര്‍ത്തമാനകാല പരിതസ്ഥിതിയെക്കുറിച്ച് പ്രഭാഷണം നടത്താനിരിക്കുകയായിരുന്നു പനാഹി. അത് നടന്നില്ല. പിന്നീട് 2010 മാര്‍ച്ചില്‍ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തെ 48 മണിക്കൂര്‍ കഴിഞ്ഞാണ് വിട്ടയച്ചത്. ലോകത്തെമ്പാടുമുള്ള ചലച്ചിത്ര പ്രവര്‍ത്തകരും സാമൂഹ്യ-മനുഷ്യാവകാശ പ്രവര്‍ത്തകരും ഈ അറസ്റിനെ അപലപിച്ചിരുന്നു. തന്റെയും സഹപ്രവര്‍ത്തകരുടെയും തടവിനെ പനാഹി വിശേഷിപ്പിക്കുന്നത്, കലയെയും കലാകാരന്മാരെയും റാഞ്ചാനുള്ള ഇറാനിയന്‍ ഭരണകൂടത്തിന്റെ ശ്രമം എന്നാണ്. ഇറാനില്‍ അധിനിവേശം നടത്താനും ജനങ്ങളെ ബന്ദിയാക്കാനുമുള്ള അമേരിക്കയടക്കമുള്ള ഏതെങ്കിലും വൈദേശിക ശക്തികളുടെ ശ്രമങ്ങള്‍ക്കും താന്‍ എതിരാണെന്ന് ജാഫര്‍ പനാഹി അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നുണ്ട്. (ക്രിസ് വിസ്നീസ്ക്കി പനാഹിയുമായി നടത്തിയ അഭിമുഖം റിവേഴ്സ് ഷോട്ട് എന്ന വെബ്സൈറ്റില്‍ വായിക്കുക ). ഇറാനിലും പുറത്തും വേട്ടയാടപ്പെടുന്ന കലാകാരനായ ജാഫര്‍ പനാഹി സമകാലിക ലോകാവസ്ഥയുടെ കൃത്യമായ ഒരു നിദര്‍ശനം തന്നെയാണ്. ഇറാനകത്ത് യാഥാസ്ഥിതികത്വം ദൈനം ദിന ജീവിതത്തെ ദുസ്സഹവും പീഡാത്മകവുമാക്കുന്നു. ഈ യാഥാസ്ഥിതികത്വത്തിനെതിരായ പോരാട്ടത്തില്‍ അണി ചേര്‍ന്നാല്‍ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുമെന്ന ഭാവേന അമേരിക്കന്‍ സാമ്രാജ്യത്വം നിങ്ങളെ ഒരു ഭാഗത്ത് പ്രയോജനപ്പെടുത്തുകയും മറു ഭാഗത്ത് പീഡിപ്പിക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യത്തിലേക്കുള്ള ദൂരം ഇനിയും താണ്ടേണ്ടതുണ്ടെന്നു തന്നെയാണ് ഈ ദുരന്തം തെളിയിക്കുന്നത്.

Friday, January 7, 2011

മലയാള സിനിമ എന്ന തൊഴിലുറപ്പു പദ്ധതി

ടിന്റുമോന്‍ : ഹോ, ഞാനിന്നൊരു മലയാള സിനിമ കാണാന്‍ പോയി. തൊട്ടു മുമ്പു കഴിച്ച ചിക്കന്‍ ബിരിയാണിയില്‍ നിന്ന് കോഴി ജീവന്‍ വെച്ച് കൂവി. അത്ര ബോറ് പടം!

എണ്‍പതുകളില്‍ നിലച്ചു പോയ കച്ചവട സിനിമയുടെയും എഴുപതുകളില്‍ നിലച്ചു പോയ കലാ സിനിമയുടെയും അറുപതുകളില്‍ നിലച്ചു പോയ പ്രദര്‍ശന സംവിധാനങ്ങളുടെയും ഇരുപതാം നൂറ്റാണ്ടില്‍ നിലച്ചു പോയ കാണികളുടെയും ഭാവുകത്വ പ്രതിസന്ധികളാണ് യഥാര്‍ത്ഥത്തില്‍ മലയാള സിനിമയുടെ മാറ്റത്തെ അസാധ്യമാക്കുന്നതെന്ന തിരിച്ചറിവ് വീണ്ടും ഉറപ്പിക്കുന്ന ഒരു വര്‍ഷം കൂടിയാണ് കടന്നു പോയത്. വിവിധ വിഭാഗത്തിലുള്ളവര്‍ക്ക് തൊഴിലുറപ്പു വരുത്താവുന്ന വിധത്തില്‍ തൊണ്ണൂറോളം സിനിമകള്‍ ഈ പ്രതിസന്ധിക്കിടയിലും പുറത്തു വന്നു എന്നത് ശുഭകരമായ കാര്യമാണോ അതോ അശുഭകരമായ കാര്യമാണോ എന്ന് തീരുമാനിക്കുന്നത്, ചലച്ചിത്ര രചനയെയും ആസ്വാദനത്തെയും സാമൂഹിക പ്രതിനിധാനത്തെയും സംബന്ധിച്ചുള്ള നിലപാടുകളനുസരിച്ച് മാറിയും മറിഞ്ഞുമിരിക്കുമെന്നതാണ് വാസ്തവം.


കേരളത്തിലെ കാണികളുടെ ഭാവുകത്വ പ്രതിസന്ധി കൃത്യമായി വെളിവായത് ഈയിടെ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ വിപിന്‍ വിജയ് സംവിധാനം ചെയ്ത ചിത്രസൂത്രം പ്രദര്‍ശിപ്പിച്ചപ്പോഴും നവാഗത സംവിധായകനുള്ള ഹസന്‍കുട്ടി പുരസ്കാരം നല്‍കിയപ്പോഴുമായിരുന്നു. കടുത്ത അസഹിഷ്ണുതയാണ് കാണികള്‍ പ്രദര്‍ശിപ്പിച്ചത്. കഥ പറയാന്‍ ഏറ്റവും പറ്റിയ മാധ്യമം എന്ന് തിരിച്ചറിഞ്ഞതോടെ, കഥ പറയാന്‍ മാത്രമായി സിനിമ അതിന്റെ ഒരു നൂറ്റാണ്ട് പാഴാക്കിക്കളഞ്ഞു എന്ന് ചിന്തകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. സിനിമ എന്നത് ദൃശ്യ-ശബ്ദ ഭാഷകളുടെ സമന്വയവും പുതിയ ദാര്‍ശനികവ്യവഹാരവുമാണെന്ന തിരിച്ചറിവിലേക്ക് വളരാനുള്ള കുതിപ്പായി ചിത്രസൂത്രത്തെ ഉള്‍ക്കൊള്ളാനുള്ള വിവേകവും പാകതയും മലയാളി കാണിച്ചില്ല എന്നത് ഈ വര്‍ഷത്തെ ഏറ്റവും ഖേദകരമായ ഈടുവെപ്പായി രേഖപ്പെടുത്തേണ്ടിയിരിക്കുന്നു.


ദേശ-വിദേശ മേളകളില്‍ പ്രവേശനവും പുരസ്കാരങ്ങളും നേടിയെടുത്ത ഏതാനും സിനിമകള്‍ മുന്‍ വര്‍ഷങ്ങളിലെന്നതു പോലെ ഇത്തവണയും മലയാളത്തിലുണ്ടായി. കുട്ടി സ്രാങ്ക് (ഷാജി എന്‍ കരുണ്‍), സൂഫി പറഞ്ഞ കഥ(കെ പി രാമനുണ്ണി/പ്രിയനന്ദനന്‍), യുഗപുരുഷന്‍(ആര്‍ സുകുമാരന്‍) എന്നീ സ്വയം പ്രഖ്യാപിത കലാത്മക സിനിമകളേക്കാള്‍ ശ്രദ്ധേയമായത് ടി ഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് ആറ് ബി(മോഹന്‍ രാഘവ്) എന്ന ചിത്രമായിരുന്നു. നഷ്ടപ്പെട്ടു പോയ അഛനെഴുതിയ കത്തുകള്‍ക്ക്, ചെറുകഥാകൃത്തായ അമ്മു അഛനെഴുതുന്നതെന്ന വ്യാജേന അയക്കുന്ന മറുപടികളിലൂടെ ടി ഡി ദാസന്‍ എന്ന കുട്ടി അനുഭവിക്കുന്ന സുരക്ഷിതത്വ ബോധവും സ്നേഹ സ്വീകാരവും; സത്യസന്ധമായ സര്‍ഗാത്മകാനുഭൂതിയായി അനുവാചകരിലേക്ക് പകരുന്നുണ്ട്. പ്രകൃതി സംരക്ഷണത്തെക്കുറിച്ചുള്ള പ്രചരണാത്മക സ്വഭാവം മുഴച്ചു നില്‍ക്കാത്ത പശ്ചാത്തലാഖ്യാനങ്ങള്‍ ഈ സിനിമക്ക് മാറ്റു കൂട്ടുന്നുമുണ്ട്. മാനുഷിക മൂല്യങ്ങളില്‍ വിശ്വാസമര്‍പ്പിക്കാന്‍ നമ്മെ ചിത്രം പ്രേരിപ്പിക്കുന്നു എന്നതാണ് എടുത്തുപറയേണ്ട സവിശേഷത. അതോടൊപ്പം; ഗ്രാമം/നഗരം, യാഥാര്‍ത്ഥ്യം/മിത്ത്, യാഥാര്‍ത്ഥ്യം/കഥ, കുട്ടികള്‍/മുതിര്‍ന്നവര്‍ എന്നിങ്ങനെ വിഭിന്നങ്ങളായ വീക്ഷണ കോണുകളിലേക്ക് ആഖ്യാനത്തെ വികേന്ദ്രീകരിക്കുന്നതിലൂടെ സിനിമ നൂതനമായ അനുഭവമായിത്തീരുകയും ചെയ്യുന്നു. ലളിതാഖ്യാനവും മനസ്സില്‍ തട്ടുന്ന ഇതിവൃത്തവുമുണ്ടായിട്ടും പക്ഷെ, ടി ഡി ദാസന്‍ സ്റ്റാന്റേര്‍ഡ് ആറ് ബി വാണിജ്യ റിലീസിംഗിലൂടെ തിയറ്ററുകളിലെത്തിയപ്പോള്‍ ജനങ്ങളെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടു. നമ്മുടെ പ്രദര്‍ശന സംവിധാനങ്ങളെയും കാഴ്ചാ രീതികളെയും കുറിച്ച് ആഴത്തിലുള്ള പര്യാലോചനകളുടെ പ്രേരണയായി ഇത്തരം ഉപേക്ഷകള്‍ മാറേണ്ടതാണ്.



ഷാജി എന്‍ കരുണിന്റെ കുട്ടിസ്രാങ്ക് ദേശീയ അവാര്‍ഡുകള്‍ വാരിക്കൂട്ടി. പുസാന്‍, മോണ്‍ട്രിയേല്‍, മുംബൈ, ഗോവ എന്നീ മേളകളിലും കുട്ടിസ്രാങ്ക് ശ്രദ്ധ പിടിച്ചു പറ്റി. പല തട്ടുകളിലായി ആവിഷ്ക്കരിക്കപ്പെടുന്നതും സങ്കീര്‍ണവുമായ ആഖ്യാനമാണ് കുട്ടിസ്രാങ്കിനുള്ളത്. പെമ്മേണയോടൊത്തുള്ള കുട്ടിസ്രാങ്കിന്റെ ജീവിതാനുഭവങ്ങള്‍ ഓര്‍മ്മിക്കപ്പെടുന്ന മധ്യഭാഗമാണ് കൂടുതല്‍ ആകര്‍ഷകം. ലവ് ജിഹാദ് എന്ന കെട്ടിച്ചമക്കപ്പെട്ട സാമൂഹിക ഭീതികഥകള്‍ പൊതുബോധത്തെ ആവേശിച്ചതിനിടയിലാണ് സമാനമായ ഒരു ഇതിവൃത്തവുമായി സൂഫി പറഞ്ഞ കഥ പ്രദര്‍ശനത്തിനെത്തിയത്. ആഖ്യാനത്തിലെ ഒതുക്കമില്ലായ്മയും അവ്യക്തതകളും ചേര്‍ന്ന് ചിത്രം പക്ഷെ അനാകര്‍ഷകമായി തീര്‍ന്നു.


പ്രാകൃതമായ ജീവിതം നയിച്ചിരുന്ന കേരളീയരെ ആധുനികവത്ക്കരിക്കുന്നതിലും ഐക്യപ്പെടുത്തുന്നതിലും ശ്രീനാരായണഗുരു വഹിച്ച പങ്ക് ചരിത്രത്തില്‍ പലരൂപത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആധുനിക കേരളസ്രഷ്ടാക്കളില്‍ പ്രഥമസ്ഥാനീയനായ അദ്ദേഹത്തിന്റെ ജീവിതകഥ, ചലച്ചിത്രരൂപത്തിലും പല തവണ ആഖ്യാനം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ആര്‍ സുകുമാരന്‍ സംവിധാനം ചെയ്ത യുഗപുരുഷന്‍ പ്രകടിപ്പിക്കുന്ന സമഗ്രത അത്ഭുതാവഹമാണ്. ജാതിയുടെയും സാമുദായികതയുടെയും ശക്തമായ തിരിച്ചുവരവിന് സാക്ഷ്യം വഹിക്കുന്ന 'നവകേരളം', ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാക്കി മാറ്റാനുള്ള ഗുരുവിന്റെ പരിശ്രമങ്ങള്‍ വിഫലമായോ എന്ന് പുരോഗമനവാദികള്‍ ആശങ്കപ്പെടുന്ന കാലത്താണ് യുഗപുരുഷന്‍ ചലച്ചിത്ര രൂപത്തില്‍ പുറത്തു വന്നതെന്നതാണ് പ്രസക്തമായ സംഗതി. പതിനഞ്ചു വര്‍ഷം കൊണ്ടാണ് ആര്‍ സുകുമാരന്‍ യുഗപുരുഷന്‍ പൂര്‍ത്തീകരിച്ചത്. ഗുരുവിനോടുള്ള അഗാധമായ ഭക്തിയും ആരാധനയുമാണ് അദ്ദേഹത്തെ ഈ ചിത്രത്തിനു വേണ്ടി നീണ്ട കാലം കാത്തിരിക്കാനും പ്രവര്‍ത്തിക്കാനും പ്രേരിപ്പിച്ചത് എന്ന് വ്യക്തമാണ്. സ്റ്റോറി ബോര്‍ഡിനു വേണ്ടി ചിത്രകാരന്‍ കൂടിയായ സുകുമാരന്‍ 2000 ത്തിലധികം ചിത്രങ്ങളെങ്കിലും വരച്ചിട്ടുണ്ടെന്നറിയുന്നത് വിസ്മയകരമാണ്.

സവര്‍ണ-ഹിന്ദുത്വ-തീവ്രവാദ-കച്ചവട സിനിമകളില്‍ ഏറെക്കാലം അഭിരമിച്ചതിനു ശേഷം വഴി മാറി നടക്കുന്ന രഞ്ജിത്തിന്റെ പുതിയ സിനിമയായ പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ് തിയറ്ററുകളില്‍ നിറഞ്ഞോടിയ ചിത്രമാണ്. സമകാലിക കേരളത്തിലെ നാട്യങ്ങളും ജാടകളും; അംഗീകാരത്തിനും പ്രശസ്തിക്കും വേണ്ടിയുള്ള നെട്ടോട്ടവും മറ്റും ആക്ഷേപഹാസ്യമായി അവതരിപ്പിക്കുവാനുള്ള ശ്രമമാണീ സിനിമയിലുള്ളത്. ടി വി ചന്ദ്രന്റെ പ്രസിദ്ധ സിനിമയായ ഡാനിയുടെയും അന്‍വര്‍ റഷീദിന്റെ രാജമാണിക്യത്തിന്റെയും ഇടയിലുള്ള ഏതോ വഴി കണ്ടു പിടിച്ചാണ് രഞ്ജിത് ഈ വിജയം കൊയ്തെടുത്തത് എന്നും വ്യാഖ്യാനിക്കാവുന്നതാണ്. ഈ ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന ചിറമ്മല്‍ ഈനാശു ഫ്രാന്‍സിസ് എന്ന പ്രാഞ്ചിയേട്ടന്റെ തൃശൂര്‍ ഭാഷ, രാജമാണിക്യത്തിന്റെ തിരുവനന്തപുരം ഭാഷയുടെ അനുകരണം പോലെയല്ലെന്നും കൂടിയ ഇനമാണെന്നും സംവിധായകന്‍ അവകാശപ്പെടുന്നുണ്ട്. അതെന്തുമാവട്ടെ. പ്രാദേശിക ഭാഷാ ഭേദങ്ങളെ പരിഹാസ്യമാക്കുകയും; മുമ്പ് കോട്ടയം, ഇപ്പോള്‍ വള്ളുവനാട് എന്ന രീതിയില്‍ ക്രമീകൃത കേന്ദ്ര ഭാഷയെ മഹത്വവത്ക്കരിക്കുകയും ചെയ്യുന്ന മലയാള സിനിമാ സമ്പ്രദായത്തിന്റെ ശിഥിലീകരണ പ്രവണതയില്‍ നിന്ന് പ്രാഞ്ചിയേട്ടനും ഒഴിഞ്ഞുമാറാനാവില്ല എന്നതാണ് വാസ്തവം.

ലാല്‍ ജോസിന്റെ എല്‍സമ്മ എന്ന ആണ്‍കുട്ടിയാണ് വ്യത്യസ്തതയും വിജയവും ഒരു പോലെ അവകാശപ്പെട്ട മറ്റൊരു സിനിമ. ആണുങ്ങളെക്കുറിച്ചും ആണ്‍കുട്ടികളെക്കുറിച്ചും പഴഞ്ചൊല്ലുകളിലൂടെയും നാട്ടുവഴക്കങ്ങളിലൂടെയും പൊതുബോധത്തിലൂടെയും രൂപീകരിച്ചെടുത്ത പുരുഷാധിപത്യപരമായ അഭിമാനബോധം ശീര്‍ഷകത്തില്‍ തന്നെ ചേര്‍ത്ത് അഹങ്കരിക്കുന്ന ഈ സിനിമ സാധാരണത്തത്തില്‍ കവിഞ്ഞൊരനുഭവവും സത്യത്തില്‍ സൃഷ്ടിക്കുന്നില്ല. മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ ഏക ഹിറ്റായ ശിക്കാര്‍ (പത്മകുമാര്‍) കാക്കി വേഷധാരികള്‍ക്ക് മഹത്വം കല്‍പിക്കുന്ന പതിവു സിനിമാ രീതികളില്‍ നിന്ന് വഴിമാറി എന്നത് ശ്രദ്ധേയമാണ്. നക്സലിസത്തെ കേവലം ക്രമസമാധാനപ്രശ്നമാക്കി അവതരിപ്പിക്കുകയും അപ്രകാരം തന്നെ ശമിപ്പിക്കുകയും ചെയ്യാമെന്ന ഭരണകൂട വ്യാമോഹങ്ങളെ അതിനാല്‍ ശിക്കാര്‍ പ്രതിരോധിക്കുന്നുണ്ട്. കലവൂര്‍ രവികുമാര്‍ തിരക്കഥയെഴുതി, കമല്‍ സംവിധാനം ചെയ്ത ആഗതന്‍ കാക്കിവേഷധാരികളെ മഹത്വവത്ക്കരിക്കുന്ന സ്ഥിരം പ്രവണതയില്‍ നിന്ന് വഴി മാറി നടക്കുന്ന മറ്റൊരു സിനിമയാണ്. പ്രേംലാല്‍ സംവിധാനം ചെയ്ത ആത്മകഥ, കണ്ടു മടുത്ത പ്രമേയത്തെയാണ് ഉപജീവിക്കുന്നതെങ്കിലും ആത്മാര്‍ത്ഥമായ അവതരണം കൊണ്ടും ശ്രീനിവാസന്റെ മികച്ച അഭിനയം കൊണ്ടും ശ്രദ്ധേയമായ ഒരു സിനിമയായി മാറി. കുടുംബശ്രീ ജീവിതത്തെ ചിത്രീകരിക്കുന്ന പെണ്‍പട്ടണം(രഞ്ജിത്/വി എം വിനു) സാധാരണക്കാരുടെ ജീവിതത്തോട് കാണിക്കുന്ന സഹാനുഭൂതി എടുത്തു പറയേണ്ടതാണ്.


മുസ്ളിങ്ങളെ തീവ്രവാദികളും ഭീകരന്മാരുമാക്കി ഉറപ്പിച്ചെടുക്കാനും അതു വഴി, പൊതുബോധത്തിലെ മൃദു/തീവ്ര ഹിന്ദുത്വത്തെ ഉദ്ദീപിപ്പിച്ച് നാലു കാശു പിഴിയാനും ഫാസിസ്റ്റ് രാഷ്ട്രീയത്തിന് ഊര്‍ജ്ജം പകരാനും പതിവു പോലെ ഈ വര്‍ഷവും മലയാള സിനിമ അശ്രാന്തം പരിശ്രമിച്ചു. ഇസ്ളാം എന്ന സംഘടിത മതം കേരളത്തിന്റെ സാമൂഹ്യ-സാംസ്ക്കാരിക-വ്യക്തി ജീവിതങ്ങളുടെ സ്വതന്ത്രമായ ഒഴുക്കിന് എത്രമാത്രം ഭീഷണിയാണ് സൃഷ്ടിക്കുന്നത് എന്ന് ആഖ്യാനം ചെയ്യുന്നതിനു വേണ്ടിയാണ് കുറച്ചു ചിരിയും കുറെ ചിന്തയും എന്ന വിശേഷണത്തോടെ സത്യന്‍ അന്തിക്കാട് കഥ തുടരുന്നു എന്ന പേരില്‍ തന്റെ അമ്പതാമത് സിനിമ പുറത്തിറക്കിയിരിക്കുന്നത്. പ്രണയ വിരോധികളായിരുന്ന കുടുംബം/കുടുംബങ്ങള്‍ മക്കളെയും പേരമക്കളെയും സ്വീകരിക്കുന്ന ശുഭകഥാന്ത്യത്തിലേക്ക് വളരലാണ് മലയാള സിനിമയുടെ പതിവ്. എന്നാലതിവിടെ സാധ്യമല്ല, കാരണം കുട്ടിയുടെ പിതാവിന്റെ 'മുസ്ളിം കുടുംബ'മാണ് കുട്ടിയെ സംരക്ഷിക്കാനായി രംഗത്തുവരുന്നത് എന്നതു തന്നെ. മുസ്ളിം കുടുംബം കുട്ടിയെ ഏറ്റെടുക്കുന്നു എന്നതിന്റെ അര്‍ത്ഥം തങ്ങളുടെ മതത്തിന്റെ അംഗസംഖ്യ കൂട്ടാനുള്ള എളുപ്പവഴി എന്നു മാത്രം വായിച്ചെടുക്കാന്‍ തക്കവണ്ണം 'മതനിരപേക്ഷ' ബോധമുള്ളവരാണ് പൊതുമലയാളി എന്ന് സത്യന്‍ അന്തിക്കാട് തിരിച്ചറിഞ്ഞിരിക്കുന്നു. കേരളീയ മുസ്ളിം ജീവിതത്തിന്റെയും സമൂഹത്തിന്റെയും ചരിത്ര-വര്‍ത്തമാനങ്ങളെക്കുറിച്ച് നിശ്ചയമില്ലാതിരിക്കുകയും തെറ്റിദ്ധാരണകള്‍ വെച്ചു പുലര്‍ത്തുകയും ചെയ്യുന്ന പൊതുബോധ മലയാളിയുടെ പാകപ്പെട്ട പ്രതിനിധിയായിട്ടാണ് സത്യന്‍ അന്തിക്കാട് വര്‍ഷത്തിലൊന്നെന്ന വണ്ണം സിനിമകള്‍ സങ്കല്‍പിച്ചും വിഭാവനം ചെയ്തും നിര്‍വഹിച്ചും മലയാളിയെ രസിപ്പിച്ചുപോരുന്നത്. മുസ്ളിമിനെ കോമാളിയാക്കിക്കൊണ്ടും, എതിര്‍ത്തുകൊണ്ടും പൈശാചികവത്ക്കരിക്കുക എന്ന അധിനിവേശ തന്ത്രത്തിന്റെ നിദര്‍ശനമാണ് ഈ പ്രതിനിധാനങ്ങള്‍ എന്നതുറപ്പ്. കഥകള്‍ വംശഹത്യയിലേക്ക് നീളുന്ന മഹാ വര്‍ത്തമാനമായി കേരളം മാറുകയും ചെയ്തേക്കാം.



മുസ്ളിമിങ്ങള്‍ രാജ്യ സ്നേഹം പ്രകടിപ്പിക്കുന്നതിനും അരക്കിട്ടുറപ്പിക്കുന്നതിനും വേണ്ടി ഭരണകൂടത്തിന്റെയും പോലീസിന്റെയും പട്ടാളത്തിന്റെയും മറ്റും ഏജന്റായി പ്രവര്‍ത്തിച്ച് നിലവിലുള്ള മുസ്ളിം ഭീകരത എന്ന പ്രതിഭാസത്തെ ഇല്ലാതാക്കണമെന്ന ഷോര്‍ട്ട് കട്ട് മാര്‍ഗമാണ് അന്‍വര്‍ (അമല്‍നീരദ്) നിര്‍ദ്ദേശിക്കുന്നത്. എന്താണ്, അന്‍വര്‍ പുറപ്പെടുവിക്കുന്ന സന്ദേശം? എല്ലാ മുസ്ളിങ്ങളും ഭീകരരല്ലെങ്കിലും എല്ലാ ഭീകരരും മുസ്ളിങ്ങളാണ് എന്ന ഭരണകൂടങ്ങളുടെയും സാമ്രാജ്യത്വത്തിന്റെയും ഫാസിസ്റുകളുടെയും ആശയത്തെ സിനിമ നഗ്നമായി പിന്തുണക്കുന്നു. ആ ആരോപണത്തിന്റെ പുകമറയില്‍ നിന്ന് മുസ്ളിങ്ങള്‍ക്ക് രക്ഷപ്പെടാന്‍ ഒരു എളുപ്പവഴിയും സിനിമ നിര്‍ദ്ദേശിക്കുന്നു. ഒറ്റുകാരനാവുക എന്നതാണ് ആ പോംവഴി. മേജര്‍ രവിയുടെ കാണ്ഡഹാര്‍ പോലുള്ള രാജ്യസ്നേഹ/പട്ടാള സിനിമകള്‍ കാണുന്ന സാധാരണക്കാര്‍ പോലും സഹികെട്ട് ഇതിലും ഭേദം തീവ്രവാദവും രാജ്യദ്രോഹവുമാണെന്ന് കരുതും എന്നത് മറ്റൊരു തമാശ.



പോക്കിരിരാജ, പ്രമാണി, താന്തോന്നി, ബോഡി ഗാര്‍ഡ്, ദ്രോണ 2010, നായകന്‍, ജനകന്‍, അലക്സാണ്ടര്‍ ദ ഗ്രേറ്റ്, അവന്‍, ചേകവര്‍, കാര്യസ്ഥന്‍, ത്രില്ലര്‍ എന്നിങ്ങനെയുള്ള സിനിമകളെല്ലാം തന്നെ സര്‍വ സംഹാരിയും സര്‍വകലാ വല്ലഭനും ഇടി വീരനും പ്രണയാതുരനുമായ പുരുഷനെ ആഘോഷിച്ച സിനിമകളാണ്. ഫാന്‍സുകാര്‍ കൂവിയാര്‍ത്ത് പ്രോത്സാഹിപ്പിച്ചിട്ടും ഇക്കൂട്ടത്തില്‍ ഒന്നോ രണ്ടോ ഒഴിച്ചുള്ളവയെല്ലാം നിലം പൊത്തി. പാപ്പി അപ്പച്ചാ, ഒരു നാള്‍ വരും, ഹാപ്പി ഹസ്ബന്റ്സ്, സീനിയര്‍ മാന്‍ഡ്രേക്ക്, ചെറിയ കള്ളനും വലിയ പോലീസും, ഇന്‍ ഗോസ്റ് ഹൌസ് ഇന്‍, ഏപ്രില്‍ ഫൂള്‍, മമ്മി ആന്റ് മി, സകുടുംബം ശ്യാമള, തസ്ക്കരലഹള, അഡ്വക്കറ്റ് ലക്ഷ്മണന്‍ ലേഡീസ് ഓണ്‍ലി, ത്രീ ചാര്‍ സൌബീസ്, ഒരിടത്തൊരു പോസ്റ്മാന്‍, സ്വന്തം ഭാര്യ സിന്ദാബാദ്, വീണ്ടും കാസര്‍കോഡ് കാദര്‍ഭായ് എന്നിങ്ങനെ കുറെയധികം സിനിമകള്‍ മലയാളികളെ ചിരിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയെങ്കിലും ബഹുഭൂരിപക്ഷവും കാണികളെയും നിര്‍മ്മാതാക്കളെയും വിതരണക്കാരെയും തിയറ്ററുടമകളെയും കണ്ണീര്‍ കുടിപ്പിച്ചു. കടാക്ഷം, സഹസ്രം, സദ്ഗമയ തുടങ്ങിയ കുടുംബ ചിത്രങ്ങള്‍ സീരിയലുകളെക്കാള്‍ പരിതാപകരമായ അനുഭവങ്ങളായിരുന്നു. മലര്‍വാടി ആര്‍ട്സ് ക്ളബ്ബ് (വിനീത് ശ്രീനിവാസന്‍), അപൂര്‍വ്വരാഗം(സിബി മലയില്‍) എന്നീ 'യുവ' ചിത്രങ്ങള്‍ പരിമിതികളുണ്ടായിരിക്കെ തന്നെ നൂതനത്വം കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രങ്ങളാണ്. എന്നാല്‍, പ്ളസ് ടു, കോളേജ് ഡെയ്സ്, ബെസ്റ്റ് ഓഫ് ലക്ക്, കോക്ക്ടെയില്‍, ഹോളിഡെയ്സ് എന്നിങ്ങനെ യുവത്വമണിഞ്ഞെത്തിയ മിക്കവാറും സിനിമകളും അസഹനീയമായ അനുഭവങ്ങളായിരുന്നു.

ചുരുക്കത്തില്‍ ആയിരക്കണക്കിന് സാങ്കേതിക-കലാ തൊഴിലാളികള്‍ക്ക് തൊഴിലുറപ്പു വരുത്തുക എന്നതിലപ്പുറം; മലയാളി/കേരളം എന്നീ പ്രതിനിധാനങ്ങളെ സാംസ്ക്കാരികമായി പ്രതിനിധീകരിക്കുകയും നവീകരിക്കുകയും ചെയ്യുന്ന ഒരു പ്രക്രിയയായി മാറാന്‍ മലയാള സിനിമക്ക് സാധിക്കുന്നില്ല എന്നു മാത്രമല്ല, അത്തരമൊരു അവസ്ഥയിലേക്ക് വളരാന്‍ കഴിയുമെന്നതിന്റെ സൂചനകളൊന്നും തന്നെ കാണാന്‍ കഴിയുന്നുമില്ല.

Tuesday, January 4, 2011

ബച്ചനെ ഒളിച്ചു കടത്തിയതാര്?

വിക്കിപ്പീഡിയ സാക്ഷ്യപ്പെടുത്തുന്നതനുസരിച്ച് ബി സി മൂവ്വായിരം ആണ്ടു മുതല്‍ കേരളത്തില്‍ സുഗന്ധദ്രവ്യങ്ങളുടെ കച്ചവടം നടക്കുന്നുണ്ട്. ഗ്രീക്കുകാരുമായും അറബികളുമായും മറ്റ് യൂറോപ്യന്മാരുമായും നൂറ്റാണ്ടുകള്‍ കച്ചവടം ചെയ്ത ബൃഹത്തായ പാരമ്പര്യമാണ് മലയാളികള്‍ക്കുള്ളതെന്നു സാരം. ലോകത്തെമ്പാടുമെന്നതു പോലെ, കേരളവും വ്യാപാരത്തിന്റെയും വ്യവസായത്തിന്റെയും പുതിയ മേഖലകളിലേക്ക് കടക്കുന്നത് സ്വാഭാവികം മാത്രമാണു താനും. കച്ചവടം എന്നത് ജനങ്ങളുടെ ജീവിതം നിലനിര്‍ത്തുന്ന ഒരു സാമ്പത്തിക പ്രക്രിയയും മനുഷ്യബന്ധങ്ങളെ അരക്കിട്ടുറപ്പിക്കുന്ന ഒരു സാംസ്ക്കാരിക മേഖലയുമാണ്. ഉപഭോഗ സംസ്ക്കാരം സാധാരണക്കാരെയും മധ്യവര്‍ഗ്ഗക്കാരെയും കടക്കെണിയിലാഴ്ത്തും എന്ന സ്ഥിരം പല്ലവിയില്‍ ധാരാളം സത്യമുണ്ടായിരിക്കെ തന്നെ, വ്യാപാരമെന്നത് ആധുനിക സമൂഹത്തിന്റെ ജീവനാഡിയാണെന്ന വാസ്തവം നാം കണ്ണടച്ചില്ലാതാക്കാന്‍ ശ്രമിക്കേണ്ടതുമില്ല. ഈ സാഹചര്യത്തിലാണ്, വ്യാപാരം വര്‍ദ്ധിപ്പിക്കാനായി കേരള സര്‍ക്കാര്‍ ഊര്‍ജ്ജസ്വലതയോടെ സംഘടിപ്പിക്കുന്ന ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍ പോലുള്ള സംരംഭങ്ങള്‍ സ്വാഗതത്തോടെയും ആവേശത്തോടെയും, വ്യാപാരസമൂഹവും ജനസാമാന്യവും സ്വീകരിക്കുന്നത്.


എന്നാല്‍, സാംസ്ക്കാരിക നിരീക്ഷകരെ ഉത്ക്കണ്ഠപ്പെടുത്തുന്നത് അതൊന്നുമല്ല. ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ സ്പോണ്‍സര്‍ഷിപ്പിലൂടെ, കേരളത്തിലെ മതേതര-സാമൂഹ്യ-സാംസ്ക്കാരിക ജീവിതത്തിന് കടുത്ത ഭീഷണി സൃഷ്ടിക്കുന്ന ഘടകങ്ങള്‍ കേരളത്തിന്റെ ദൃശ്യപ്രതലത്തില്‍ നിറയുന്നു എന്ന യാഥാര്‍ത്ഥ്യമാണ് അവരെ ആശങ്കാകുലരാക്കുന്നത്. കേരളം ഒരുവട്ടം നിഷ്ക്കരുണം തള്ളിക്കളഞ്ഞ ബച്ചന്റെ ബ്രാന്‍ഡ് അംബാസഡര്‍ പദവി ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിലൂടെ ഒളിച്ചുകടത്തപ്പെട്ടിരിക്കുകയാണ്. ഈ അസംബന്ധത്തിലൂടെ കേരളത്തിലെ തെരുവോരങ്ങളും പത്രത്താളുകളും അശ്ളീലമയമായിക്കഴിഞ്ഞു. കീര്‍ത്തി ചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍ തുടങ്ങി; അമിത ദേശീയത, മുസ്ളിം വിരുദ്ധത, അക്രമോത്സുകത, കാക്കിയുടെ അപ്രമാദിത്വം, യുദ്ധരതി എന്നിങ്ങനെയുള്ള മാനുഷിക വിരുദ്ധമായ ഇതിവൃത്ത-ആഖ്യാന പ്രകടനങ്ങള്‍ വ്യാപകമായി കൊണ്ടാടപ്പെട്ടതിനെ തുടര്‍ന്നാണ്; ഈ ചിത്രങ്ങളില്‍ മേജര്‍ വേഷം അവതരിപ്പിച്ചു എന്ന പേരില്‍ മോഹന്‍ലാലിനെ പട്ടാള മേജറാക്കിയത്. ഇന്ത്യന്‍ സൈനിക ചരിത്രത്തിലെ ഏറ്റവും വലിയ അസംബന്ധ നാടകമായിരുന്നു ഈ മേജര്‍ പദവി. അതിരിക്കട്ടെ. അതിനു തുല്യമായ വിധത്തില്‍ കേരളത്തില്‍ ഇപ്പോള്‍ ഇത്തരമൊരു അസംബന്ധകരമായ ദൃശ്യ വയറിളക്കം (വിഷ്വല്‍ ഡയറിയ) തുറന്നു വിടാന്‍ കേരള സര്‍ക്കാരിലെ ഏതു ഉദ്യോഗസ്ഥ ദുഷ്പ്രഭുവാണ് തുനിഞ്ഞിറങ്ങിയത് എന്നറിയില്ല.

സി പി ഐ (എം) കേന്ദ്ര നേതൃത്വത്തിന്റെ കര്‍ശനമായ നിര്‍ദേശത്തെ തുടര്‍ന്ന് ഗുജറാത്ത് ബ്രാന്റ് അംബാസഡറായ അമിതാബ് ബച്ചനെ കേരളത്തിന്റെ ബ്രാന്റ് അംബാസഡറാക്കാനുള്ള തീരുമാനത്തില്‍ നിന്ന് കേരള സര്‍ക്കാര്‍ ഒരിക്കല്‍ പുറകോട്ടു പോയതാണ്. കേരളത്തിലും പുറത്തുമുള്ള ജനാധിപത്യ വിശ്വാസികളും സ്വാതന്ത്ര്യവാദികളും മനുഷ്യാവകാശ പ്രവര്‍ത്തകരും വലിയ ആശ്വാസമാണ് അന്നനുഭവിച്ചത്. ഗുജറാത്തിന്റെ ബ്രാന്റ് അംബാസഡറായി ഞെളിയുന്നതിലൂടെ നരേന്ദ്ര മോഡിയുടെ വംശഹത്യാവിനോദത്തിന് അംഗീകാരം നേടിക്കൊടുക്കാന്‍ തീരുമാനമെടുത്തതിനു തൊട്ടു പുറകെയാണ്, ബോളിവുഡിലെ ഒന്നാമനായി കണക്കാക്കപ്പെടുന്ന അമിതാബ് ബച്ചനെ കേരളത്തിന്റെയും ബ്രാന്റ് അംബാസഡറാക്കാന്‍ ചില ഉദ്യോഗസ്ഥരും മറ്റും ചേര്‍ന്ന് അന്ന് ക്ഷണിച്ചത്. ജനാധിപത്യ സംവിധാനത്തിനകത്തെ സംസ്ഥാന ഭരണം എന്നത് കേവലം സാങ്കേതികമായ ഗവര്‍ണന്‍സ് മാത്രമല്ലെന്നും അതെപ്പോഴും രാഷ്ട്രീയമായ തീരുമാനങ്ങള്‍ക്കും നയങ്ങള്‍ക്കും വിധേയമാണെന്നും നാം മറന്നു പോകാറുണ്ട്. അത്തരം മറവികള്‍ക്കെതിരായ ശക്തമായ പ്രഹരമായിരുന്നു അതിനെ തുടര്‍ന്ന് പാര്‍ടിയുടെ അഖിലേന്ത്യാ നേതൃത്വം സ്വീകരിച്ച നടപടിയിലൂടെ സാക്ഷാത്കൃതമായത്. നരേന്ദ്രമോഡിയെക്കുറിച്ച് അമിതാബ് ബച്ചന്‍ അദ്ദേഹത്തിന്റെ ബ്ളോഗില്‍ ഇപ്രകാരം എഴുതി:

അദ്ദേഹം(മോഡി) അടിസ്ഥാനാവശ്യങ്ങള്‍ മാത്രം നിറവേറ്റിക്കൊണ്ട് ലാളിത്യത്തോടെ ജീവിക്കുകയും, ഒരു സംസ്ഥാനത്തിന്റെ തലവനാണെന്ന് തോന്നിപ്പിക്കാതിരിക്കുകയും ചെയ്യുന്നു. വികസനത്തെക്കുറിച്ചും പുരോഗതിയെക്കുറിച്ചും അദ്ദേഹം സഹാനുഭൂതിയോടെയാണ് സംസാരിക്കുന്നത്. പുതിയ ആശയങ്ങളെയും ആദര്‍ശങ്ങളെയും അദ്ദേഹം സ്വാഗതം ചെയ്യുന്നു. സാധാരണക്കാരന്‍(കോമണ്‍ മാന്‍) എന്ന അര്‍ത്ഥത്തിലാണ് താന്‍ സി എം ആകുന്നതെന്ന അദ്ദേഹത്തിന്റെ സ്ഥിരം വ്യാഖ്യാനം ആരും തെറ്റിദ്ധരിക്കേണ്ടതില്ല. എന്താണോ സംസാരിക്കുന്നത് അപ്രകാരം തന്നെ പ്രവര്‍ത്തിക്കുന്ന ഒരാളാണ് നരേന്ദ്രമോഡി.


ചരിത്രം മറന്നു പോകരുത്. 1970കളില്‍ ഇന്ദിരാഗാന്ധി സോഷ്യലിസവും ഇടതുപക്ഷച്ചായ്‌വും പ്രസംഗിച്ചുകൊണ്ട് കടുത്ത ജനാധിപത്യ ധ്വംസനത്തിനും പീഡനവാഴ്ചക്കും വഴിതുറന്നിട്ട അടിയന്തിരാവസ്ഥയിലെത്തിയ കാലം. ഇന്ദിരയുടെ മകന്‍ സഞ്ജയ് അമിതാധികാരത്തിന്റെയും നിഷ്ഠൂരമായ ബലപ്രയോഗത്തിന്റെയും ആള്‍രൂപമായിരുന്നു. ഈ ആള്‍രൂപത്തിന്, അമിതാബ് ബച്ചന്‍ എന്ന രോഷാകുലനായ യുവനായകന്‍ തന്റെ സിനിമകളിലൂടെ സാംസ്ക്കാരികന്യായീകരണം നിര്‍മ്മിച്ചെടുത്തു. സ്വാതന്ത്ര്യാനന്തര ഇന്ത്യ ദര്‍ശിച്ച അതിഭീകരമായ ജനാധിപത്യവിരുദ്ധതയുടെയും ഉന്മൂലനസിദ്ധാന്തത്തിന്റെയും പ്രയോക്താവായ സഞ്ജയ് ഗാന്ധിയില്‍ നിന്ന്, അതേ സിദ്ധാന്തത്തിന്റെ അടുത്ത അവതാരം നരേന്ദ്ര മോഡിയിലേക്കുള്ള ഒരു പാലമായി അമിതാബ് ബച്ചനെ ചരിത്രം വിലയിരുത്തുമോ എന്നായിരുന്നു ഗുജറാത്ത് ബ്രാന്റ് അംബാസഡറായതിലൂടെ ജനാധിപത്യ വൃത്തങ്ങളില്‍ ചോദ്യമുയര്‍ന്നത്. ബച്ചനെ കേരളത്തിന്റെ ബ്രാന്റ് അംബാസഡറാക്കണോ എന്ന കാര്യത്തില്‍ കേരള സര്‍ക്കാരാണ് അന്തിമമായ തീരുമാനമെടുക്കുക എന്നിരിക്കിലും, നരേന്ദ്ര മോഡിയുടെ ഗുജറാത്തിന്റെ അതേ അംബാസഡറെ കേരളവും സ്വീകരിക്കില്ല എന്നാണ് ഞാന്‍ കരുതുന്നത് എന്നാണ് സി പി ഐ(എം) പോളിറ്റ് ബ്യൂറോ അംഗമായ സീതാറാം യച്ചൂരി പി ടി ഐ യോട് പറഞ്ഞത്. ഇതിനെ തുടര്‍ന്ന് കേരളത്തിലെ ഭരണമുന്നണി നേതൃത്വം രാഷ്ട്രീയമായി ഉണര്‍ന്നെണീക്കുകയും ബച്ചനെ കേരളത്തിന്റെ പ്രതീകമാക്കുക എന്ന മൂഢാലോചന ഉപേക്ഷിക്കുകയും ചെയ്തു. രോഷാകുലനായ വൃദ്ധനായി ബച്ചന്‍ ഇതില്‍ തന്റെ അതൃപ്തി ലോകത്തെ അറിയിക്കുകയും ചെയ്തു. മാതൃഭൂമി, മനോരമ, ഉമ്മന്‍ ചാണ്ടി തുടങ്ങിയ 'ജനാധിപത്യ വാദികള്‍' ഇതില്‍ തുടര്‍ രോഷാകുലത പ്രകടിപ്പിക്കുകയും ചെയ്തു. ആ അദ്ധ്യായം അവിടെ അടഞ്ഞതാണ്. ഇപ്പോള്‍ ആ പണ്ടാരപ്പെട്ടി കുത്തിത്തുറന്ന് പുറത്തിട്ടതാരാണ്?

ടൂറിസത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ബിഗ് ബിയെ, നടനില്‍ നിന്ന് കഥാപാത്രമാക്കി മാറ്റി കച്ചവടത്തിന്റെ പ്രതീകമായി ഒളിച്ചുകടത്തിയത് കേരളത്തെയും കേരളീയ ജനതയെയും അപമാനിക്കുന്നതിന് തുല്യമാണ്. ഒമ്പതു മാസങ്ങള്‍ കൊണ്ട് സംഭവിക്കുന്ന മറവികള്‍ക്കു മേലാണോ കേരളത്തിന്റെ സാമൂഹ്യ ബോധം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്? വഴിയോരങ്ങളിലെ കൂറ്റന്‍ ഹോര്‍ഡിംഗുകളിലും പത്രത്താളുകളിലെ നെടുങ്കന്‍ പരസ്യങ്ങളിലും നിവര്‍ന്നു നില്‍ക്കുന്നത് ബച്ചനാണെങ്കിലും ഉദ്ദേശിച്ചത് അതല്ല എന്ന് തോന്നിപ്പിക്കാന്‍ വേണ്ടി; മോഹന്‍ ലാലിന്റെ പടത്തിന്മേല്‍ മേജര്‍ മഹാദേവന്‍, കാണ്ഡഹാര്‍ എന്നും ബച്ചന്റെ പടത്തിന്മേല്‍ ലോകനാഥ് ശര്‍മ്മ, കാണ്ഡഹാര്‍ എന്നും ചെറുതായി എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. കൌണ്ടര്‍ മീഡിയയില്‍ സുദീപ് കെ എസ് എഴുതിയതു പോലെ സിഗരറ്റു പാക്കറ്റിന്മേല്‍ സിഗരറ്റ് വലി ആരോഗ്യത്തിന് ഹാനികരം എന്നെഴുതിയതിന് തുല്യമായ അപഹാസ്യമായ മുന്നറിയിപ്പുകള്‍ മാത്രമാണിത്.

മാത്രമല്ല, രോഷാകുലനായ ബച്ചന്റെ കൂലി കൊടുക്കാതെയാണ് അദ്ദേഹത്തെ കഥാപാത്രമെന്നോണം ഇവിടെ അവതരിപ്പിച്ചിരിക്കുന്നതെന്നും മനസ്സിലാക്കാവുന്നതാണ്. കോടികള്‍ കൈക്കലാക്കിക്കൊണ്ടാണ്, ബച്ചനെപ്പോലൊരാള്‍ പരസ്യങ്ങളില്‍ മോഡലാവാറുള്ളത്. അത്തരമൊരാളെ മേജര്‍ രവിയുടെ സിനിമയില്‍ മുഖവും ശരീരവും കാണിച്ചു എന്നതിന്റെ പേരില്‍ കൂലി കൊടുക്കാതെ ചൂഷണം ചെയ്യുന്നത്, കേരളീയരുടെ അഭിമാനത്തിന് ഭൂഷണമാണെന്ന് കരുതുന്നില്ല. ബച്ചനെ മാത്രമല്ല, ഈ ഒളിച്ചു കടത്തല്‍ വഞ്ചിക്കുന്നത്. ആദര്‍ശത്തിന്റെ പേരില്‍ സിനിമാ പരസ്യങ്ങളും ലോട്ടറി പരസ്യങ്ങളും വേണ്ടെന്നു വെച്ച കുറെയധികം മാധ്യമങ്ങളെ - മാധ്യമം, സിറാജ്, തേജസ് - ഷോപ്പിംഗ് ഫെസ്റ്റിവല്‍ പരസ്യമെന്ന പേരില്‍ സിനിമാപരസ്യം അടിച്ചേല്‍പ്പിച്ചിരിക്കുകയാണിവിടെ. ആദര്‍ശത്തിനു മേല്‍ സാംസ്ക്കാരിക കള്ളക്കടത്തുകാരുടെ അധിനിവേശം എന്ന് ഇതിനെ വ്യാഖ്യാനിക്കാവുന്നതാണ്.

താരവ്യക്തിത്വത്തിന്റെ പ്രതിനിധാനം കഥാപാത്രത്തെക്കാള്‍ എത്രയോ വലുതാണെന്ന കാര്യം കച്ചവടസിനിമയുമായി പ്രാഥമിക പരിചയം ഉള്ളവര്‍ക്കു പോലും ബോധ്യപ്പെടുന്നതാണ്. കഥാപാത്രങ്ങളുടെ സ്വഭാവവൈശിഷ്ട്യങ്ങള്‍ താരനിര്‍മിതിക്ക് സഹായകമാണെന്നതു പോലെ തന്നെ താരത്തിന്റെ പ്രാഭവം കഥാപാത്രത്തിന്റെ വിശ്വാസ്യതക്കും പിന്‍ബലമേകുന്നു. ആരാധനയും പിന്തുണയും ഫാന്‍സ് അസോസിയേഷനുകളും മാധ്യമങ്ങളിലെ നിറം പിടിപ്പിച്ച അണിയറക്കഥകളും ചേര്‍ന്ന് താരത്തെ ദൈവതുല്യനാക്കാറുമുണ്ട്. തമിഴ് നാട്ടിലും മറ്റും താരങ്ങള്‍ക്ക് ക്ഷേത്രം വരെ പണിതതും മറ്റൊന്നും കൊണ്ടല്ല. കേരളത്തില്‍ അത്തരത്തിലൊന്നും സംഭവിക്കില്ല എന്നും അത്യാവശ്യത്തിന് ഔചിത്യബോധവും ചരിത്രജ്ഞാനവും ഉള്ളവരാണ് കേരളീയര്‍ എന്നുമാണ് ഇതുവരെയും കരുതിപ്പോന്നിരുന്നത്. എന്നാല്‍, താരങ്ങളുടെ പടുകൂറ്റന്‍ ഹോര്‍ഡിംഗുകള്‍ കെട്ടിയുയര്‍ത്തപ്പെടുമ്പോള്‍, നമ്മുടെ ജനാധിപത്യ-മത നിരപേക്ഷ ധാരണകള്‍ ഒലിച്ചുപോകുന്നു എന്നു വരുന്നത് ദയനീയം തന്നെയാണ്.

Thursday, December 16, 2010

ആത്മാവിനുള്ള ഭക്ഷണം

ഭക്ഷണവും നൃത്തവും ലൈംഗികതയും സംഗീതവും - ആര്‍ക്കാണ് പരാതി?

മൂന്നാം റീഷിന്റെ പദ്ധതികളോട് താരതമ്യം ചെയ്യാവുന്ന പദ്ധതികള്‍ തന്നെയാണ് ബുഷിന്റേതും. ഗ്വാണ്ടനാമോ അടക്കമുള്ള പീഡനപര്‍വ്വങ്ങളെ ന്യായീകരിക്കുന്ന തരം സിനിമകളെടുക്കാന്‍ പെന്റഗണ്‍ ഹോളിവുഡിനോട് ആവശ്യപ്പെടുന്നുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. മൂന്നാം ലോകമഹായുദ്ധമാണ് ബുഷ് ഭരണകൂടം ലക്ഷ്യമിടുന്നത്. അവര്‍ ഫാസിസ്റുകള്‍ തന്നെയാണ്

- ഫത്തി അക്കിന്‍

ഒരു ടീഷര്‍ട്ട് ധരിച്ചതിന്റെ പേരില്‍ ജര്‍മന്‍ പോലീസിന്റെ നിരീക്ഷണത്തിന്‍ കീഴിലായ വിവാദ ചലച്ചിത്രകാരനാണ് ഫത്തി അക്കിന്‍. ബുഷ് എന്ന പേരിലെ എസ്, നാസി സ്വസ്തിക രൂപത്തിലെഴുതിയ ടീഷര്‍ട്ടാണ് അക്കിന്‍ ധരിച്ചത്. കാഴ്ചയുടെയും ഫാഷന്റെയും രാഷ്ട്രീയ പ്രകോപനത്തെ യാഥാര്‍ത്ഥ്യവത്ക്കരിച്ച ജര്‍മന്‍-ടര്‍ക്കിഷ് സംവിധായകനായ അക്കിന്‍ പുതിയ കാലത്തെ സിനിമയുടെ പ്രതീകമായി കൊണ്ടാടപ്പെടുന്നു. ഗോവയിലെ പനാജിയില്‍ നടന്ന 41-ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ സാധാരണ പ്രതിനിധികള്‍ മുതല്‍ അനുരാഗ് കാശ്യപിനെപ്പോലെ, ബോളിവുഡിലെ കോടികള്‍ വാരുന്ന പുതുതലമുറ സംവിധായകരുടെ വരെ ആരാധനാപാത്രമായി മാറിക്കൊണ്ട്; അക്കിന്‍ തികഞ്ഞ ലാളിത്യത്തോടെയും ഫലിതങ്ങള്‍ നിറഞ്ഞ സംസാരത്തോടെയും മേളയെ കീഴടക്കി. മിരാമര്‍ ബീച്ചിലേക്കും ദോണ പൌളയിലേക്കും പോകുന്ന റോഡിനും മണ്ഡോവി നദിക്കും ഇടയിലുള്ള പഞ്ചനക്ഷത്ര ഹോട്ടലായ മാരിയറ്റ് റിസോര്‍ടില്‍ ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച ഫിലിം ബസാറില്‍ തിരക്കഥാരചനയെ സംബന്ധിച്ച് സംസാരിക്കാനാണ് അക്കിനെത്തിയത്. അതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ പുതിയ സിനിമയായ സോള്‍ കിച്ചന്‍(2009) ഐനോക്സ് സ്ക്രീന്‍ വണ്ണില്‍ പ്രത്യേകം പ്രദര്‍ശിപ്പിച്ചു. വെനീസില്‍ പ്രത്യേക ജൂറി പുരസ്കാരം നേടിയ ചിത്രമാണ് സോള്‍ കിച്ചന്‍. ബ്രിസ്ബേനിലും അഡലൈഡിലും സോള്‍ കിച്ചനായിരുന്നു ഉദ്ഘാടന ചിത്രം.

കഠിനമായ ആശയങ്ങള്‍ കൈകാര്യം ചെയ്ത ഹെഡ് ഓണ്‍, ദ എഡ്ജ് ഓഫ് ഹെവന്‍ എന്നീ ഗംഭീര സിനിമകള്‍ക്കു ശേഷം, ലളിത മാനസികാവസ്ഥയോടെ താന്‍ പൂര്‍ത്തിയാക്കിയ കോമഡിയാണ് സോള്‍ കിച്ചന്‍ എന്നാണ് ഫത്തി അക്കിന്‍ പറയുന്നത്. ഈ കോമഡി കണ്ട് പക്ഷെ കാണികള്‍ക്ക് അധികമൊന്നും ചിരിക്കാനാവില്ല എന്നതാണ് ഏറ്റവും വലിയ തമാശ. ആത്മാവിനുള്ള ഭക്ഷണം ലഭിക്കുന്ന റെസ്റോറന്റാണ്, ആത്മാവുള്ളതെന്നോ ആത്മാവിന്റേതെന്നോ പരിഭാഷപ്പെടുത്താവുന്ന അടുക്കള (അതുമല്ലെങ്കില്‍ അടുക്കളയുടെ ആത്മാവ് എന്നുമാവാം) എന്നു പേരുള്ള സോള്‍ കിച്ചന്‍. റെസ്റോറന്റിന്റെ ഉടമ കൂടിയായ പാചകക്കാരന്‍ തന്നെക്കാള്‍ മികവു കൂടിയ ഒരു പാചകക്കാരനെ നിയമിച്ച് സ്ഥിരം തീറ്റക്കാരെ വിഭ്രമിപ്പിക്കുന്നതാണ് ഒരര്‍ത്ഥത്തില്‍ ഈ സിനിമയുടെ കഥ എന്നു തോന്നാം. അഞ്ചേ അഞ്ചു ദിവസം കൊണ്ടാണ് താന്‍ ഇതിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്; പക്ഷെ അത് അഞ്ചു വര്‍ഷം മുമ്പായിരുന്നു എന്നാണ് അക്കിന്‍ പറഞ്ഞത്.

ജര്‍മനിയില്‍ സ്ഥിരതാമസമാക്കിയ ലക്ഷക്കണക്കിന് തുര്‍ക്കി വംശജരെയാണ് ഫത്തി അക്കിന്‍ പ്രതിനിധീകരിക്കുന്നത്. സാംസ്ക്കാരിക-മത-വംശീയ-രാഷ്ട്രീയ-ലൈംഗിക-സദാചാര മേഖലകളില്‍ ജര്‍മന്‍/തുര്‍ക്കിക്കാര്‍ അഭിമുഖീകരിക്കുന്ന ആശയക്കുഴപ്പങ്ങളും പ്രായോഗികപ്രശ്നങ്ങളും നിത്യ സംഘര്‍ഷങ്ങളുമാണ് അക്കിനെ പ്രകോപിപ്പിക്കുന്ന മുഖ്യ ഇതിവൃത്തം. സ്നേഹം, മരണം, പൈശാചികത എന്നീ മൂന്നു വിഷയങ്ങളെ അധികരിച്ചുള്ള ത്രയമാണ് അക്കിന്‍ വിഭാവനം ചെയ്തിട്ടുള്ളത്. വൈകാരികവും ആന്തരിക ചൈതന്യം കൊണ്ട് തേജോമയവുമായ ഹെഡ് ഓണ്‍, മെക്സിക്കന്‍ ചലച്ചിത്രകാരനായ അലെജാന്ദ്രോ ഗൊണ്‍സാലെസ് ഇനാറിത്തുവിന്റെ സങ്കീര്‍ണ ശൈലിയെ അതിശയിക്കുന്ന തരത്തിലെടുത്തതും അഭയാര്‍ത്ഥിപ്രശ്നത്തെ ഇതിവൃത്തമാക്കുന്നതുമായ എഡ്ജ് ഓഫ് ഹെവന്‍ എന്നീ സിനിമകള്‍ക്കു ശേഷമുള്ള മൂന്നാമത്തെ ചിത്രമായ ദ ഡെവിള്‍ തുടങ്ങുന്നതിനു മുമ്പുള്ള ഇടവേളയിലാണ് തമാശക്കു വേണ്ടി സോള്‍ കിച്ചന്‍ പൂര്‍ത്തീകരിച്ചതെന്നും അക്കിന്‍ പ്രദര്‍ശനത്തിനു തൊട്ടുമുമ്പുള്ള അവതരണത്തില്‍ പറയുകയുണ്ടായി.

ജര്‍മനിയിലെ രണ്ടാമത്തേതും യൂറോപ്യന്‍ യൂണിയനിലെ ഏഴാമത്തേതുമായ നഗരമായ ഹാംബര്‍ഗിലെ ബോഹീമിയന്‍ ഉപ സംസ്ക്കാരത്തിന്റെ രീതികളും വേരുകളുമാണ്, കാതടപ്പിക്കുന്നതും അവിശ്വസനീയവുമായ സംഗീത ശബ്ദ ബഹളങ്ങളുടെ പശ്ചാത്തലത്തിലൊരുക്കിയ ചടുല ദൃശ്യ സമന്വയങ്ങളോടെ അക്കിന്‍ അന്വേഷിക്കുന്നത്. കൌമാരകാലത്തും യൌവനത്തിന്റെ ആരംഭത്തിലും താന്‍ ജീവിച്ച അടി പൊളി ജീവിതത്തിനോടുള്ള പ്രേമലേഖനമാണ് ഈ ചിത്രമെന്നും അക്കിന്‍ വിശേഷിപ്പിക്കുന്നു. ഇതില്‍ കാണിക്കുന്നതു പോലുള്ള ഒരു റെസ്റോറണ്ടിലെ സ്ഥിരക്കാരനായിരുന്നു അക്കിന്‍. അഥവാ, ഹാംബര്‍ഗ് നഗരത്തിലെ വില്ലെംസ്ബര്‍ഗ് ഭാഗത്തുള്ള ആ റെസ്റോറണ്ടു തന്നെയല്ലേ സിനിമയിലും ചിത്രീകരിച്ചിരിക്കുന്നത്? സോള്‍ കിച്ചന്‍ ഒരേ സമയം ഒരു റെസ്റോറണ്ടും ഒരു മാനസികാവസ്ഥയുമാണ്. കസാന്‍ത്സാക്കീസ്, സോക്രട്ടീസ് എന്നിങ്ങനെയുള്ള ഞെട്ടിപ്പിക്കുന്ന പേരുകളാണ് കഥാപാത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ഗ്രീക്ക് വംശജനും അഭയാര്‍ത്ഥിയുമായ സിനോസ് കസാന്‍ത്സാക്കീസ് ആണ് സോള്‍ കിച്ചന്റെ നടത്തിപ്പുകാരന്‍. ഏതോ പാണ്ടികശാല പോലെ തോന്നിപ്പിക്കുന്ന ഈ ഭക്ഷണശാലയില്‍ ബീറിന്റെയും സോസേജിന്റെയും ചൈനീസ് സ്വാദുവര്‍ദ്ധിനികളുടെയും മാത്രമല്ല; ഗ്രീസിന്റെയും വിയര്‍പ്പിന്റെയും ചോരയുടെയും ഗന്ധങ്ങളും നിറഞ്ഞതായി അനുഭവപ്പെടും. അവിടെ മധുരവും ചവര്‍പ്പും എരിവും കയ്പ്പും മാത്രമല്ല, രസങ്ങളായുള്ളത്; വേദനയും പ്രതികാരവും രതിയും നിയമലംഘനവും വംശവെറിയും എല്ലാം അവിടത്തെ രസങ്ങളാണ്. ജര്‍മനിയിലെ രണ്ടാമത്തെയോ മൂന്നാമത്തെയോ തുര്‍ക്കിത്തലമുറക്കാരുടെ വികാരവിചാരങ്ങളാണ് ആത്മപരിഹാസങ്ങളെന്നോണം സിനിമയിലെ കോമഡിയെ നിര്‍മ്മിച്ചെടുക്കുന്നത്. കോമഡി എന്നത് വംശവെറിയും വൈരാഗ്യവും ആണെന്ന പരമമായ യാഥാര്‍ത്ഥ്യത്തെയാണ് അക്കിന്‍ നിസ്സാരമായ അവതരണരീതിയിലൂടെ വെളിപ്പെടുത്തുന്നത്.


ആരോഗ്യ പരിപാലനക്കാരുടെ നിര്‍ദേശങ്ങള്‍ക്ക് കടകവിരുദ്ധമായ ഭക്ഷണ ശൈലികളാണ് സോള്‍ കിച്ചനിലുണ്ടായിരുന്നത്. പരിസ്ഥിതിസംരക്ഷണവും സന്തുലിതാഹാര രീതിയും സവര്‍ണ-വരേണ്യ പശ്ചാത്തലത്തില്‍ മാത്രമേ യാഥാര്‍ത്ഥ്യവത്ക്കരിക്കാനാകൂ എന്ന് ലോകമെമ്പാടും തെളിയുന്നതായി സിനിമ സധൈര്യം തെളിയിക്കുന്നു. കക്കൂസിലുപയോഗിക്കുന്ന തരം ബക്കറ്റില്‍ നിന്നാണ് ബീറും വറുത്ത ഭക്ഷണപദാര്‍ത്ഥങ്ങളും ഉരുളക്കിഴങ്ങു സലാഡും വിളമ്പുന്നത്. സന്തോഷമാകട്ടെ അധികം നീണ്ടു നില്‍ക്കുന്നുമില്ല. നികുതി കുടിശ്ശികയുടെ പേരില്‍ സിനോസ് പീഡിപ്പിക്കപ്പെടുന്നു; അവന്റെ കാമുകി നദീന്‍ അവനെ വിട്ട് ചൈനയിലേക്ക് പോകുന്നു; ചൂടനും തല്ലിപ്പൊളിയുമായ സഹോദരന്‍ ഇല്ല്യാസ് പരോളിലിറങ്ങിയതിനെ തുടര്‍ന്ന് അവിടെ അഭയം തേടുന്നു; പ്രതിഭാശാലിയെങ്കിലും അക്രമോത്സുകനായി തോന്നിപ്പിക്കുന്ന പുതിയ പാചകക്കാരന്‍ അമേരിക്കന്‍ പാട്ടഭക്ഷണ(ജങ്ക്ഫുഡ്)ത്തിനു പകരം പരമ്പരാഗത ഭക്ഷണം നല്‍കി ഉപഭോക്താക്കളെ അകറ്റുന്നു; സിനോസിന്റെ നട്ടെല്ലിന്റെ ഡിസ്ക് ഇളകുന്നു; എല്ലാം പോരാഞ്ഞ് ആര്യവംശജനായ ഒരു റിയല്‍ എസ്റേറ്റ് മാഫിയക്കാരന്‍ റെസ്റോറണ്ടിന്റെ ടൈറ്റില്‍ തട്ടിയെടുക്കാനായി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ കൂട്ടു പിടിച്ച് കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നു. പരസ്പര ബന്ധമില്ലാത്തതെന്നു തോന്നിപ്പിക്കുന്നതും അതേ സമയം അങ്ങേയറ്റം രാഷ്ട്രീയവുമായ കുഴപ്പങ്ങളാണ് ഇതിവൃത്തത്തെ ചുറ്റിവരിയുന്നതെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ബോധ്യപ്പെടും. ആരും യാഥാര്‍ത്ഥ്യബോധത്തോടെ ചലിക്കുന്നവരല്ല; എല്ലാവരും കാരിക്കേച്ചറുകള്‍ എന്നിങ്ങനെ ദാര്‍ശനികലോകത്തെ കീഴ്മേല്‍ മറിച്ചിടുകയാണ് അക്കിന്‍.

നിലനില്‍ക്കുന്ന എല്ലാ മുന്‍വിധികളെയും നിരാകരിച്ചു കൊണ്ട്, പ്രണയം, സൌഹൃദം, വിശ്വാസം എന്നീ ഘടകങ്ങളെ കൂട്ടി യോജിപ്പിക്കുകയാണ് അക്കിന്‍ ചെയ്യുന്നത്. ചലച്ചിത്രപാചകത്തിലെ നൂതനത്വമുള്ളതും ഭ്രാന്തു പിടിച്ചതുമായ പരീക്ഷണക്കാരനായി ഫത്തി അക്കിന്‍ മാറുന്നത് ഈ അടിസ്ഥാന തീരുമാനം കൊണ്ടാണ്. ചൈതന്യവും ശക്തിയും ആകര്‍ഷണീയതയും സൌന്ദര്യവും നിറഞ്ഞു നില്‍ക്കുന്ന തന്റെ ശരീരവും ശരീരഭാഷയും പോലെ ത്തന്നെയാണ് അക്കിന്റെ സിനിമകളും. അധികം വേവിച്ച ഭക്ഷണം പോലെ അതിഭാവുകത്വം നിറഞ്ഞ സോള്‍ കിച്ചന്‍ പക്ഷെ കാണിയില്‍ അപ്രീതി ജനിപ്പിക്കുന്നില്ല; കാരണം, മാനവികതയും കാരുണ്യവുമാണ് സംവിധായകന്റെ ദിശാബോധത്തെ നിര്‍ണയിക്കുന്നത് എന്നത് തിരിച്ചറിയപ്പെടുന്നുണ്ടെന്നതു തന്നെ. ഐസ്‌ലി സഹോദരങ്ങള്‍, കൂള്‍ & ദ ഗാംഗ്, കര്‍ട്ടിസ് മേയ്‌ഫീല്‍ഡ്, തുടങ്ങി ബ്ളൂസും റെഗ്ഗെയും റോക്കും ഇലക്ട്രോണിക്സ് സംഗീതവും എല്ലാം കൂടിക്കുഴയുന്ന ചിത്രത്തിന്റെ ശബ്ദപഥം വിസ്മയകരമായ അനുഭൂതിയാണ് സൃഷ്ടിച്ചെടുക്കുന്നത്. കഥയും ഇതിവൃത്തവും എന്തുമാകട്ടെ, അതീവം ഹൃദ്യവും മത്തു പിടിപ്പിക്കുന്നതുമായ ഒരു ഡാന്‍സ് പാര്‍ടിയില്‍ പെട്ടു പോയതു പോലെ നിങ്ങള്‍ക്ക് സിനിമയില്‍ രസിച്ചിരിക്കുകയേ നിവൃത്തിയുള്ളൂ. കോമഡി കൊണ്ട് കദനകഥകള്‍ ആവിഷ്ക്കരിച്ച ചാര്‍ളി ചാപ്ളിന്റെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പിന്‍ഗാമി തന്നെയാണ് ഫത്തി അക്കിന്‍ എന്ന് സോള്‍ കിച്ചന്‍ തെളിയിക്കുന്നു.

വെള്ളത്തിനു മുകളിലൂടെ നടക്കാനുള്ള തരം വിഫലശ്രമങ്ങളാണ് മുഖ്യ കഥാപാത്രമായ സിനോസ് നടത്തുന്നത്. ഇതു പക്ഷെ ജര്‍മനിയില്‍ അധിവസിക്കുന്ന അനവധി ഇതര വംശജരുടെ നിത്യയാഥാര്‍ത്ഥ്യമാണു താനും. പല സംസ്ക്കാരങ്ങള്‍ കൂടിക്കലരുന്ന ആധുനിക യാഥാര്‍ത്ഥ്യത്തെ ആഘോഷിക്കുന്നതിലൂടെ, സവര്‍ണ വംശീയത ഉയര്‍ത്തിപ്പിടിക്കുന്ന നവനാസിസത്തെ ചെറുക്കുകയാണ് അക്കിന്‍ ചെയ്യുന്നത്. ജര്‍മന്‍കാരല്ലാത്തവര്‍ക്ക് ജര്‍മനിയിലെ ജീവിതം എന്നത് ഏറ്റവും വിഷമകരമായ ഒരു പോരാട്ടമാണ്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള യൂറോപ്പിനെ ആവിഷ്ക്കരിക്കാന്‍ രൂപപ്പെട്ട നവ സിനിമാ ഭാവുകത്വത്തിന്റെ മൌനങ്ങളും വ്യസനങ്ങളും ഏകമാനമായ അസ്തിത്വ വ്യഥകളുമല്ല, അഭയാര്‍ത്ഥിത്വവും പ്രവാസവും ദാരിദ്യ്രവും വംശവെറിയും നേരിടുന്നവരുടെ ഭാവങ്ങളെന്ന് വ്യക്തമായി തെളിയിക്കുകയാണ് അക്കിന്‍ ചെയ്യുന്നത്. പ്രതി-യൂറോപ്യന്‍ സിനിമ എന്നു വിളിക്കാവുന്ന തരത്തിലുള്ള ത്രിമാനവും ബഹുമുഖവുമായ ചലനങ്ങളിലൂടെ ശബ്ദ-വര്‍ണ ബഹളങ്ങള്‍ സൃഷ്ടിക്കുന്ന അക്കിന്‍ കിഴക്കു നിന്നുള്ള മൌലികവാദാഹ്വാനങ്ങളെയും നിരാകരിക്കുന്നു. ഈ സിനിമയിലെ കഥാപാത്രങ്ങളിലൂടെ പ്രത്യക്ഷവത്ക്കരിക്കുന്ന യൂറോപ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് അവരുടെ ചുറ്റുപാടുകളുമായി അഗാധമായ ബന്ധമാണുള്ളത്; പക്ഷെ ഒരിക്കലും അവര്‍ക്കതില്‍ മുഴുവനര്‍ത്ഥത്തില്‍ ആശ്രയം ലഭ്യമാവുന്നുമില്ല. ആ ആശ്രയരാഹിത്യമാണ് അവരെ പരസ്പരം സംശയിപ്പിക്കുന്നതിലേക്കും അകറ്റുന്നതിലേക്കും നയിക്കുന്നത്. ദുരന്തത്തിന്റെ ശരീരത്തെ പൊതിയുന്ന ഉടുപ്പാണ് ഫത്തി അക്കിന്റെ തമാശകള്‍ എന്നതിനാലാണ് അത് ചിരിയന്ത്രമായി ഒടുങ്ങിപ്പോകാത്തത്. എല്ലാ തരത്തിലുമുള്ള സ്നേഹങ്ങള്‍ കൊണ്ടാണ് സോള്‍ കിച്ചന്‍ ഊഷ്മളമാകുന്നത്. കഥാപാത്രങ്ങള്‍ക്ക് റെസ്റോറണ്ടിനോടുള്ള സ്നേഹം; അക്കിനും സഹപ്രവര്‍ത്തകര്‍ക്കും കഥാപാത്രങ്ങളോടുള്ള സ്നേഹം; ആത്മാവിന് ശരീരത്തോടും തിരിച്ചുമുള്ള സ്നേഹം എന്നിങ്ങനെ പല തരത്തിലുള്ളതും വിചിത്രവുമായ സ്നേഹങ്ങള്‍ സോള്‍ കിച്ചനില്‍ നിന്ന് കണ്ടെടുക്കാനാകും. കൃത്യതയോടെ തുന്നിച്ചേര്‍ത്ത ഒരു പ്രഹസനമാണ് സോള്‍ കിച്ചന്‍. എത്ര മാത്രം വിസ്മയകരവും വിചിത്രവുമായ സ്വഭാവവിശേഷങ്ങളുള്ളവരാണ് മനുഷ്യരൊക്കെയും എന്ന യാഥാര്‍ത്ഥ്യമാണ് അക്കിനെ ഉത്സാഹഭരിതനാക്കുന്നത്. ഈ ഉത്സാഹമാണ് ദുരന്തങ്ങളുടെ പെരുമഴക്കിടയില്‍ നിന്നും മാനവികതയുടെ ആത്യന്തികമായ മൂല്യത്തെക്കുറിച്ച് വിഭാവനം ചെയ്യാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്.

Friday, December 3, 2010

തീവ്രവാദികളെ ഉണ്ടാക്കുന്നതെങ്ങനെ?

കാക്കിയെയും മാധ്യമങ്ങളെയും ഉപയോഗിച്ചുകൊണ്ട് പൊതു ബോധത്തിലൂടെ തീവ്രവാദികളെ സൃഷ്ടിച്ചെടുക്കുന്നതെങ്ങനെ എന്നതിന്റെ രണ്ട് ഞെട്ടിക്കുന്ന ഉദാഹരണങ്ങളാണ് കേരളത്തിലടുത്ത ദിവസങ്ങളില്‍ നടന്നത്. ബാംഗ്ളൂര്‍ സ്ഫോടനക്കേസില്‍ മുഖ്യ പ്രതിയായി ആരോപിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പി ഡി പി നേതാവ് അബ്ദുനാസര്‍ മഅ്ദനിയുടെ കേസുമായി ആരെങ്കിലും ബന്ധപ്പെടുകയോ പൊലീസ് വ്യാഖ്യാനത്തില്‍ നിന്ന് വ്യത്യസ്തമായി സംസാരിക്കുകയോ വാര്‍ത്തകൊടുക്കുകയോ ചെയ്താല്‍ അവരെ തീവ്രവാദികളും കൊടും കുറ്റവാളികളുമാക്കി മാറ്റാന്‍ എളുപ്പമാണെന്ന സ്ഥിതിഗതിയാണ് നിലനില്‍ക്കുന്നത്. ഇത്തരക്കാര്‍ മുസ്ളിങ്ങളോ മുസ്ളിം പേരുള്ളവരോ അതിനോട് സാമ്യമുള്ളവരോ ആണെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വേഗത്തിലാവും. മഅ്ദനിയുടെ അറസ്റ്റിന്റെയും കേസിന്റെയും പിന്നാമ്പുറം അന്വേഷിച്ചു ചെന്ന തെഹല്‍ക ലേഖിക കെ കെ ഷാഹിനയോട് കര്‍ണാടക പൊലീസും ചില മാധ്യമങ്ങളും പ്രതികരിച്ചത് നോക്കുക. മഅ്ദനിക്കെതിരെ സാക്ഷിമൊഴി കൊടുത്ത രണ്ടു പേരെ കണ്ട് വാര്‍ത്ത ശേഖരിക്കുകയും അത് തെഹല്‍ക്കയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തതിനാണ് ഷാഹിനക്കെതിരെ കര്‍ണാടക പോലീസ് കേസെടുത്തിരിക്കുന്നത്. ഈ സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ഐ പി സി 506 അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത് എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഔദ്യോഗികമായ അറിയിപ്പുകളൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്ന് ഷാഹിന ഡിസംബര്‍ ഒന്നാം തീയതി വൈഗാന്യൂസിനനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

മഅ്ദനിക്കെതിരെ ആരോപിക്കപ്പെട്ട തെളിവുകളും മൊഴികളും തീര്‍ത്തും ദുര്‍ബലവും പലതും കള്ളവും ആണെന്ന ബോധ്യമാണ് തന്റെ അന്വേഷണത്തില്‍ ലഭ്യമായതെന്ന് ഷാഹിന പറയുന്നു. ഇതാണ് പൊലീസിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. മഅ്ദനിക്കെതിരെ മൊഴി നല്‍കിയെന്ന് പറയപ്പെടുന്ന ബി ജെ പി പ്രവര്‍ത്തകന്‍ യോഗാനന്ദയെ കാണാനായി കുടക് ഐഗൂര്‍ പഞ്ചായത്തിലെ കുംബൂര്‍, ഹോസതോട്ട എന്നിവിടങ്ങളില്‍ വിവരശേഖരണത്തിനായി പോയപ്പോള്‍ തന്നെ ഷാഹിന പോലീസിന്റെ ഭീഷണി നേരിട്ടിരുന്നു. നാട്ടില്‍ തിരിച്ചെത്തിയതിനു ശേഷം ഹോസതോട്ട സി ഐ വിളിച്ച് നിങ്ങളൊരു തീവ്രവാദിയാണെന്ന് സംശയമുണ്ടെന്ന് പറയുകയുമുണ്ടായത്രെ. ഇതിനെ തുടര്‍ന്ന് കന്നട പത്രങ്ങളില്‍ വാര്‍ത്ത വരുകയും പൊലീസ് കേസെടുക്കുകയും ചെയ്തിരിക്കുകയാണ്. ഇത് തനിക്കെതിരായ കേസായി കാണുന്നില്ലെന്നും മാധ്യമസമൂഹത്തിനെതിരായ കേസായാണ് കാണുന്നതെന്നുമാണ് ഷാഹിന പ്രതികരിച്ചത്. ഭരണകൂടം പറയുന്നത് മാത്രം അനുസരിക്കുക, റിപ്പോര്‍ട് ചെയ്യുക എന്ന സന്ദേശം പ്രചരിപ്പിക്കുകയും പൊലീസ് ഏതുവിധേനയും തെളിവുണ്ടാക്കിയാല്‍ അവരെ ജയിലിടക്കാമെന്നുമുള്ള സ്ഥിതിഗതിയാണ് സംജാതമാക്കിയിരിക്കുന്നത്. പൊലീസും ഭരണകൂടവും ചേര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചനകള്‍ നടത്തുകയും അത് പ്രാബല്യത്തില്‍ വരുത്തുകയുമാണ്. അത് പൊളിച്ചടുക്കുന്ന സ്വതന്ത്ര മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയാണ് വെപ്രാളത്തോടും വിറളിയോടും കൂടി പോലീസ് പാഞ്ഞടുക്കുന്നത്. മാതൃഭൂമിയും കേരളകൌമുദിയുമടക്കമുള്ള മലയാള മാധ്യമങ്ങള്‍ കന്നട പത്രങ്ങളില്‍ വന്ന വാര്‍ത്തകളും പോലീസ് വ്യാഖ്യാനങ്ങളും വെള്ളം തൊടാതെ പ്രസിദ്ധീകരിച്ചു എന്നതും ഞെട്ടിക്കുന്ന പരമാര്‍ത്ഥമായി മാറിയിരിക്കുന്നു.

നിരവധി വര്‍ഷങ്ങള്‍ ഏഷ്യാനെറ്റില്‍ ജോലി ചെയ്യുകയും വാര്‍ത്തകള്‍ വായിക്കുകയും ചെയ്തുകൊണ്ട് പൊതുജനമധ്യത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ധീരയായ പത്രപ്രവര്‍ത്തകയാണ് കെ കെ ഷാഹിന. മിശ്രവിവാഹിതയായ ഷാഹിന എല്ലാ അര്‍ത്ഥത്തിലും പുരോഗമന ചിന്താഗതിക്കാരിയും സ്വതന്ത്ര മനോഭാവക്കാരിയുമാണ്. അത്തരമൊരാളെ തീവ്രവാദിയും ഭീകരപ്രവര്‍ത്തകയുമായി ആരോപിച്ച് കുടുക്കാന്‍ ഭരണകൂടവും കന്നട മാധ്യമങ്ങളും ചേര്‍ന്ന് നടത്തിയ ശ്രമത്തെ പിന്തുണച്ച മലയാള മാധ്യമങ്ങളെയും അതിലെ ലേഖകരെയും ഓര്‍ത്ത് നമുക്ക് ലജ്ജിക്കാം. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഷാഹിനക്ക് പിന്തുണ പരസ്യമായി പ്രഖ്യാപിക്കുകയും സഹായവുമായി രംഗത്തു വരികയും ചെയ്തിട്ടുണ്ട്. എന്നാല്‍ മിക്കവാറും മുഖ്യാധാരാ ചാനലുകളും പത്രങ്ങളും ഈ സംഭവവികാസം കണ്ടില്ലെന്നു നടിക്കുകയാണ് ചെയ്യുന്നത്. 'മഅ്ദനി കുടകില്‍ പോയി' എന്നല്ലാതെ 'മഅ്ദനി കുടകില്‍ പോയി എന്ന് പോലീസ് പറയുന്നു' എന്ന് ഒരു പത്രവും ചാനലും റിപ്പോര്‍ട് ചെയ്യുന്നില്ല എന്ന് കൃത്യമായി ഷാഹിന ഈ അവസ്ഥയെ വിശദീകരിക്കുന്നുമുണ്ട്. കേരളത്തിലെ മാധ്യമങ്ങളടക്കമുള്ള പൊതു സമൂഹത്തെ ജനാധിപത്യ വിരുദ്ധമാക്കുന്നതിലും ഫാസിസ്റ് ചിന്താഗതികള്‍ക്ക് കീഴ്പ്പെടുത്തുന്നതിലും മുന്നേറ്റമുണ്ടായിരിക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന തിരിച്ചറിവാണ് ഈ സംഭവത്തിലൂടെ നാം ആര്‍ജ്ജിച്ചെടുക്കേണ്ടത്.

മതം പ്രാക്ടീസ് ചെയ്യുന്നില്ലെങ്കിലും തന്റെ മുസ്ളിം പേര് തന്നെ തടഞ്ഞു നിര്‍ത്തുക, കൂടുതല്‍ വിശദമായുള്ള ചോദ്യം ചെയ്യലിനു വിധേയയാക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ കടന്നു പോകാന്‍ കാരണമാകുന്നുണ്ടെന്ന് ഷാഹിന സാക്ഷ്യപ്പെടുത്തുന്നു. ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ തന്റെ സഹപ്രവര്‍ത്തകര്‍ തന്നെ മുസ്ളിമായി കണ്ടതിനെ സംബന്ധിച്ച് മുമ്പൊരിക്കല്‍ ഷാഹിന എഴുതിയതോര്‍ക്കുന്നു. ഫേസ്ബുക്ക് അടക്കമുള്ള ഇന്റര്‍നെറ്റ് സമൂഹങ്ങളിലും പോര്‍ട്ടലുകളിലും ഇതു സംബന്ധമായി ഗൌരവമുള്ള ചര്‍ച്ചകളും ഒത്തുകൂടലുകളും നടക്കുന്നുണ്ടെന്നതാണ് ആശാവഹമായ സംഗതി. മുഖ്യധാരയിലുള്ള ടെലിവിഷന്‍ ചാനലുകളെയും ദിനപത്രങ്ങളെയും ആനുകാലികങ്ങളെയും അപ്രസക്തമാക്കിക്കൊണ്ട് പൌരത്വ ജേര്‍ണലിസം ഇനിയുള്ള നാളുകളില്‍ മുന്നോട്ടു കുതിക്കുമെന്നതിന്റെ ശക്തമായ തെളിവായി ഈ പ്രവണതയെ കാണാവുന്നതാണ്. മലയാള്‍ ഡോട്ട് എഎം, വൈഗ ന്യൂസ്, കഫില ഡോട്ട് ഓആര്‍ജി, കൌണ്ടര്‍ മീഡിയ ഡോട്ട് ഇന്‍ എന്നീ പോര്‍ട്ടലുകളില്‍ വിശദമായ കുറിപ്പുകളും അഭിമുഖങ്ങളും നല്‍കിയത് സൈബര്‍ ജനാധിപത്യത്തിന്റെ കരുത്തിനെ വെളിവാക്കുന്നു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ സംയുക്തമായി ഒപ്പിട്ട് സമര്‍പ്പിച്ച ഒരു നിവേദനം കേരള മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോട് ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ബി ആര്‍ പി ഭാസ്ക്കര്‍, എസ് ജയചന്ദ്രന്‍ നായര്‍, എന്‍ ആര്‍ എസ് ബാബു, ശശികുമാര്‍, സക്കറിയ, എസ് ആര്‍ ശക്തിധരന്‍, എം പി അച്യുതന്‍ എം പി, എന്‍ മാധവന്‍ കുട്ടി, സെബാസ്റ്യന്‍ പോള്‍, നീലന്‍, എന്‍ പി രാജേന്ദ്രന്‍, കെ പി മോഹനന്‍, എന്‍ പി ചെക്കുട്ടി, വെങ്കിടേഷ് രാമകൃഷ്ണന്‍, വി എം ഇബ്രാഹിം, എം ജി രാധാകൃഷ്ണന്‍, എന്‍ പത്മനാഭന്‍, സി ഗൌരിദാസന്‍ നായര്‍, കെ സി രാജഗോപാല്‍, മനോഹരന്‍ മൊറായി എന്നിവരാണ് ഈ നിവേദനത്തില്‍ ഒപ്പിട്ടിരിക്കുന്നത്. ഇത് തികച്ചും സ്വാഗതാര്‍ഹമായ നീക്കമാണ്. ഈ കേസു സംബന്ധിച്ചും മഅ്ദനിയുടെ കേസ് സംബന്ധിച്ചും കുറെക്കൂടി നീതിയുക്തവും ജനാധിപത്യപരവുമായ സമീപനം തങ്ങള്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളിലൂടെ പ്രയോഗവത്ക്കരിക്കാനും ഇവര്‍ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കാം.

സമാനമായ മറ്റൊരു സംഭവം തിരുവനന്തപുരത്ത് നടക്കുകയുണ്ടായി. നവംബര്‍ 28ന് ലെനിന്‍ ബാലവാടിയില്‍ പെഡസ്ട്രിയന്‍ പിക്ച്ചേഴ്സ് സംഘടിപ്പിച്ച ചലച്ചിത്ര പ്രദര്‍ശനത്തില്‍, യുവ ശ്രീലങ്കന്‍ തമിഴ് സംവിധായകനായ സോമീധരന്‍ സംവിധാനം ചെയ്ത മുല്ലൈത്തീവ് സാഗ എന്ന ഡോക്കുമെന്ററി പ്രദര്‍ശിപ്പിച്ചിരുന്നു. എല്ലാ പത്രങ്ങളിലെയും ഇന്നത്തെ പരിപാടിയിലടക്കം കൊടുത്തുകൊണ്ട് പരസ്യമായി നടത്തിയ ഈ പ്രദര്‍ശനത്തെ സംബന്ധിച്ച് 30-ാം തീയതിയിലെ മാതൃഭൂമി പത്രത്തില്‍ വന്ന റിപ്പോര്‍ട്, തമിഴ് ദേശീയതക്കായി പ്രചാരണം, പോലീസ് അന്വേഷണം ആരംഭിച്ചു എന്ന തലക്കെട്ടോടെയായിരുന്നു. മാതൃഭൂമി വാരിക 2009ല്‍ സോമീധരനുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. അപ്പോള്‍, മാതൃഭൂമി വാരികയും തമിഴ് വംശീയതക്കു വേണ്ടിയും എല്‍ ടി ടി ഇ ക്കു വേണ്ടിയും പ്രവര്‍ത്തിക്കുന്നു എന്ന് വ്യാഖ്യാനിക്കാമല്ലോ! പെഡസ്ട്രിയന്‍ പിക്ച്ചേഴ്സ് പ്രവര്‍ത്തകര്‍ മാതൃഭൂമി പത്രാധിപര്‍ക്കെഴുതിയ തുറന്ന കത്തില്‍ അഭിപ്രായപ്പെട്ടതു പോലെ, മാതൃഭൂമിയുടെ റിപ്പോര്‍ടര്‍മാര്‍ അവരുടെ പ്രസിദ്ധീകരണങ്ങള്‍ തന്നെ വായിക്കാറില്ല എന്നും ഇതിലൂടെ മനസ്സിലാക്കാവുന്നതാണ്. 79 ഡിഗ്രിസ് 6 മണിക്കൂര്‍ എന്ന ചിത്രവും ഒരു നാടകവും മുല്ലൈത്തീവ് സാഗക്കു പുറമെ അന്ന് പ്രദര്‍ശിപ്പിച്ചിരുന്നു. ആഴത്തിലുള്ള ചര്‍ച്ചയും നടന്നിരുന്നു. ശ്രീലങ്കയിലെ സാധാരണക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് ചര്‍ച്ചയില്‍ മുഖ്യമായും അന്വേഷണവിധേയമായത്. ചരിത്രം, ഭൂമിശാസ്ത്രം, ഭാഷ, മതം, ജാതി എന്നിങ്ങനെയുള്ള വിഷയങ്ങളും അതോടൊപ്പം, കൊല്ലുക, കൊല്ലപ്പെടുക എന്നീ അവസ്ഥകളും ചര്‍ച്ചയില്‍ പൊന്തി വന്നിരുന്നു. ഈ പ്രദര്‍ശനങ്ങളെയും യോഗത്തെയുമാണ് രഹസ്യ യോഗം എന്ന നിലക്ക് മാതൃഭൂമി റിപ്പോര്‍ട് ചെയ്തിരിക്കുന്നത്.

ജനാധിപത്യ സ്വാതന്ത്ര്യത്തിന് കേരളത്തില്‍ സംഭവിച്ചിരിക്കുന്ന അപചയത്തെയാണ് ഈ രണ്ടു സംഭവങ്ങളും സൂചിപ്പിക്കുന്നത്. പൊലീസ് ഭാഷ്യങ്ങള്‍ക്കും ഫാസിസത്തിനും കീഴ്പ്പെട്ടുകൊണ്ടുള്ള മാധ്യമപ്രവര്‍ത്തനം ജനങ്ങളെ മുഴുവന്‍ പോലീസാക്കുക എന്ന കര്‍ത്തവ്യമാണ് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. സങ്കീര്‍ണമായ രാഷ്ട്രീയ-സാംസ്ക്കാരിക അവസ്ഥകളെ കുറ്റം/ശിക്ഷ എന്ന ദ്വന്ദ്വത്തിലേക്ക് വെട്ടിച്ചുരുക്കാനുള്ള ലളിതവത്ക്കരണ പ്രവണതകളും പൊതുബോധത്തില്‍ വ്യാപകമായത് കാണാം. ഷാഹിനക്കു വേണ്ടി വ്യക്തികള്‍ എന്ന നിലക്ക് രംഗത്തു വന്നിരിക്കുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ തങ്ങളുടെ നിയന്ത്രണത്തിലും സ്വാധീനത്തിലുമുള്ള മാധ്യമങ്ങള്‍ക്കുള്ളിലും ജനാധിപത്യ സംസ്ക്കാരത്തിനു വേണ്ടി കൂടുതല്‍ സൂക്ഷ്മതയോടെ നിലക്കൊള്ളുമെന്ന പ്രതീക്ഷ ഏതായാലും തള്ളിക്കളയുന്നില്ല.

Tuesday, November 16, 2010

യുദ്ധത്തില്‍ നിര്‍മ്മിക്കപ്പെട്ട പെണ്‍കുട്ടികള്‍






യുദ്ധമാകട്ടെ, ഭീകരാക്രമണങ്ങളാകട്ടെ, ഭീകരവിരുദ്ധ യുദ്ധങ്ങളായ ഭരണകൂട/സാമ്രാജ്യത്വ ഭീകരതകളാകട്ടെ, വര്‍ഗീയ വംശഹത്യകളാകട്ടെ എപ്പോഴും സ്‌ത്രീകളെ കടന്നാക്രമിക്കുക എന്നത് അക്രമാധീശത്വത്തിന്റെ പ്രയോഗാനന്ദങ്ങളില്‍ മുഖ്യമാണ്. പൈശാചികതയുമായി വിലപേശല്‍ നടത്താന്‍ സ്‌ത്രീകള്‍ നിയോഗിക്കപ്പെടുന്നതെന്തുകൊണ്ട് ? ഇരകള്‍ എവിടെയൊക്കെയോ എങ്ങിനെയൊക്കെയോ വിസ്‌മൃതികളില്‍ ഒടുങ്ങിപ്പോകുകയും വേട്ടക്കാര്‍ അവരുടെ ഗൂഢമായ ആഹ്ളാദങ്ങളും പേറി മുകള്‍ത്തട്ടുകളിലേക്ക് പൊന്തിപ്പറക്കുകയും ചെയ്യുന്നതോടെ സമൂഹം പൂര്‍വ്വസ്ഥിതിയിലായി എന്ന് നാം സമാശ്വസിക്കുന്നു. ശിക്ഷയുടെ പശ്ചാത്തലപ്രദേശമായി സ്‌ത്രീ ശരീരങ്ങളെ പ്രയോജനപ്പെടുത്തുന്നത് കേവലം പുരുഷന്റെ ലൈംഗികാനന്ദം എന്ന ഘടകത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കാനാവില്ല. അധികാരപ്രയോഗത്തിന്റെയും അക്രമമാര്‍ഗ്ഗത്തിന്റെയും സ്ഥിരീകരിക്കപ്പെട്ട മാര്‍ഗ്ഗമായി ലൈംഗികാക്രമണങ്ങള്‍ ചരിത്രത്തില്‍ വിലയിക്കപ്പെട്ടുകഴിഞ്ഞു. ലൈംഗികാനന്ദമല്ല, ഇരയുടെ വേദനയിലൂടെയും തോല്‍വിയിലൂടെയും സാക്ഷാത്കൃതമാകുന്ന വേട്ടക്കാരന്റെ ആഹ്ളാദനിറവാണ് ഇത്തരം അക്രമത്തിന്റെ മനശ്ശാസ്‌ത്രം. ലൈംഗികാക്രമണങ്ങള്‍ പുറത്തു വരാത്തതിന്റെ പുറകിലുള്ള പ്രധാന കാരണങ്ങളിലൊന്ന്, ഇരകളാക്കപ്പെട്ടവര്‍ പുലര്‍ത്തുന്ന മൌനവും ഉള്‍വലിയലും തന്നെയാണ്. രേഖപ്പെടുത്തല്‍, റിപ്പോര്‍ടിംഗ്, അന്വേഷണം, കുറ്റപത്രം രൂപപ്പെടുത്തല്‍, ശിക്ഷ എന്നീ ഘട്ടങ്ങളെയൊക്കെയും ഈ മൌനം സ്വാധീനിക്കുന്നുണ്ട്. ഇനി ഇരകള്‍ തുറന്നു പറഞ്ഞാല്‍ തന്നെ ഇത്തരം കേസുകളില്‍ തുടര്‍ച്ചയായി സ്‌ഥൈര്യം നിലനിര്‍ത്തി പൊരുതാന്‍ കെല്‍പ്പില്ലാത്തതിനാല്‍ അവര്‍ നിശ്ശബ്‌ദരാക്കപ്പെടുകയും തോല്‍പ്പിക്കപ്പെടുകയും ചെയ്യുന്ന പ്രവണതയും സാധാരണമാണ്. പൊതു സമൂഹം സാധാരണ ഗതിയില്‍ തന്നെ (സമാധാന കാലത്തും) സ്‌ത്രീ വിരുദ്ധമായതിനാല്‍, സ്‌ത്രീകളുടെ ആവലാതികള്‍ പരിഹരിക്കപ്പെടാതിരിക്കുകയോ വേണ്ട രീതിയില്‍ ഉന്നയിക്കപ്പെടുന്നതില്‍ നിന്നു തന്നെ തടയപ്പെടുകയോ ചെയ്യുന്നു. ഇതും അവര്‍ക്കെതിരായ ആക്രമണങ്ങളുടെ ഊക്ക് വര്‍ദ്ധിപ്പിക്കുന്നു. ഇല വന്ന് മുള്ളില്‍ വീണാലും മുള്ള് വന്ന് ഇലയില്‍ വീണാലും ഇലക്കാണ് കേട് തുടങ്ങിയ പഴഞ്ചൊല്ലുകളില്‍ അധിഷ്‌ഠിതമായ പരമ്പരാഗത പുരുഷാധിപത്യ ബോധമാണ് അതി നിഷ്‌ഠൂരമായ വര്‍ഗീയ-വംശഹത്യകളിലെ കേസുകളില്‍ പോലും അഭിപ്രായം രൂപപ്പെടുത്തുന്നതിനെ സ്വാധീനിക്കുന്നത്. ബലാത്സംഗത്തിനിരയായ സ്‌ത്രീകളുടെ മുന്‍കാല സ്വഭാവം വേണ്ടത്ര സദാചാരനിഷ്‌ഠമായിരുന്നില്ല എന്നതിനാല്‍ പ്രതിയെ കുറ്റക്കാരനായി കരുതാനാകില്ല എന്ന് നിരീക്ഷിക്കുന്ന ജഡ്‌ജിമാര്‍ ആരിലും അത്ഭുതവും ഞടുക്കവും സൃഷ്‌ടിക്കാത്ത നാടും കാലവുമാണല്ലോ നമ്മുടേത്! സ്‌ത്രീകള്‍ ആക്രമിക്കപ്പെടാം എന്ന അവസ്ഥ നിലനില്‍ക്കുന്നതു കൊണ്ട് വംശഹത്യക്കിരയായ സമുദായത്തില്‍ പ്പെട്ടവര്‍ തങ്ങളുടെ വീട്ടിലേക്ക് തിരിച്ചുവരാതിരിക്കുകയും ചെയ്യുന്നു. നിശ്ശബ്‌ദമായ ദൈനം ദിന അക്രമത്തിലൂടെ ന്യൂനപക്ഷം വേട്ടയാടപ്പെടുന്ന അവസ്ഥയാണിതു മൂലമുണ്ടാകുന്നത്. തുല്യത, വിവേചനരാഹിത്യം, അഭിമാനത്തോടെയുള്ള ജീവിതം എന്നീ അന്താരാഷ്‌ട്ര മൂല്യങ്ങളാണ് ഇത്തരം അവസരങ്ങളില്‍ വ്യാപകമായി ഉൻ‌മൂലനം ചെയ്യപ്പെടുന്നത് എന്നതാണ് വാസ്‌തവം.


ലോകവ്യാപകമായി, കലാപഭൂമികളിലും തുടര്‍ന്നുള്ള 'സമാധാന'കാലങ്ങളിലും സ്‌ത്രീത്വം നേരിടുന്ന ഈ ദുരന്തത്തെ അസാമാന്യമായ വിധത്തില്‍ തീക്ഷ്‌ണതയോടെ ചലച്ചിത്രവത്ക്കരിച്ചിരിക്കുകയാണ് പെറുവില്‍ നിന്നുള്ള ചലച്ചിത്രകാരി ക്ളോദിയ ലോസ തന്റെ പുതിയ ചിത്രമായ മില്‍ക്ക് ഓഫ് സോറോ(സ്‌പാനിഷ്-2009-പെറു, സ്‌പെയിന്‍)വിലൂടെ. വിശ്വപ്രസിദ്ധ പെറുവിയന്‍ എഴുത്തുകാരനായ മറിയോ വര്‍ഗോസ് ലോസയുടെ മരുമകള്‍ കൂടിയായ ക്ളോദിയയുടെ രണ്ടാമത്തെ കഥാ ചിത്രമാണ് മില്‍ക്ക് ഓഫ് സോറോ(നൈരാശ്യത്തിന്റെ മുലപ്പാല്‍). ആദ്യ ചിത്രമായ മദ്യെനൂസക്കു തന്നെ ക്ളോദിയ പുരസ്‌കാരങ്ങള്‍ വാങ്ങിക്കൂട്ടി. 2003ലെ ഹവാന ഫിലിം ഫെസ്‌റ്റിവലില്‍ പ്രസിദ്ധീകരിക്കപ്പെടാത്ത തിരക്കഥക്കുള്ള പുരസ്‌കാരത്തോടെയായിരുന്നു തുടക്കം. സണ്‍ഡന്‍സ്, റോട്ടെര്‍ദാം, മാര്‍ദെല്‍ പ്ളാറ്റ, മലാഗ, സിയാറ, ലിമ, കാറ്റഗെന എന്നീ മേളകളിലൊക്കെയും ഈ ചിത്രത്തിന് വിവിധ അവാര്‍ഡുകള്‍ ലഭിച്ചു. എന്നാല്‍ കാര്യങ്ങള്‍ പ്രവചനാതീതമാം വണ്ണം ഇളക്കിമറിച്ചത് ല തേത്ത അസൂസ്‌താദ(മില്‍ക്ക് ഓഫ് സോറോവിന്റെ സ്‌പാനിഷ് ടൈറ്റില്‍) പുറത്തു വന്നതോടെയാണ്. 2010ലെ ഓസ്‌ക്കാര്‍ അവാര്‍ഡ്(മികച്ച വിദേശ ചിത്രം), ഗോയ അവാര്‍ഡ്, ഏരിയല്‍ അവാര്‍ഡ് എന്നിവക്ക് നോമിനേഷന്‍ ലഭിച്ച (അവാര്‍ഡ് ലഭിച്ചില്ലെങ്കിലും ഇവയുടെ നോമിനേഷനുകള്‍ സുപ്രധാനമാണ്) മില്‍ക്ക് ഓഫ് സോറോ പ്രസിദ്ധമായ നിരവധി പുരസ്‌കാരങ്ങള്‍ നേടിയെടുത്തു. 2009ലെ ബെര്‍ലിന്‍ അന്താരാഷ്‌ട്ര മേളയിലെ ഗോള്‍ഡന്‍ ബിയര്‍, ഫിപ്രസി പുരസ്‌കാരങ്ങള്‍; ഗൌതലജാറയില്‍ മികച്ച ചിത്രം; മോണ്‍ട്രിയലില്‍ ബെസ്‌റ്റ് ക്രിട്ടിക്ക് അവാര്‍ഡ്; ലിമ മേളയില്‍ മികച്ച പെറുവിയന്‍ സിനിമ, കോണാസിനി അവാര്‍ഡ്; ബൊഗോട്ട മേളയില്‍ മികച്ച ചിത്രം; ഹവാന മേളയില്‍ മികച്ച സിനിമ(ഗ്രാന്റ് കോറല്‍) എന്നിങ്ങനെ അവാര്‍ഡുകളുടെ പെരുമയിലൂടെയും മില്‍ക്ക് ഓഫ് സോറോ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടു.

അവിശ്വസനീയമായ ഒരു ഇതിവൃത്തവും അസാമാന്യമായ ഒരു ആഖ്യാനവുമാണ്, കണ്ടിട്ട് ദിവസങ്ങള്‍ കഴിഞ്ഞാലും നീറ്റല്‍ വിട്ടു പോകാത്ത തരത്തിലുള്ള ഒരു വേദനയായി മില്‍ക്ക് ഓഫ് സോറോ കാണിയിലേക്ക് സംക്രമിക്കുന്നതിനു കാരണമാകുന്നത്. 1980നും 1992നും ഇടയിലുള്ള കാലഘട്ടത്തില്‍ പെറു കടന്നു പോന്ന ഭീഷണമായ അവസ്ഥയാണ് ചിത്രപശ്ചാത്തലം. രാജ്യത്ത് മുഴുവനായും ആന്ദിയന്‍ മേഖലയില്‍ വിശേഷിച്ചും ആ കാലത്ത് ആളിപ്പടര്‍ന്ന ഷൈനിംഗ് പാത്ത് എന്ന മാവോയിസ്‌റ്റ് സംഘടനയുടെ അക്രമവാഴ്‌ചയും അതിനെ തുരത്താനെന്ന പേരില്‍ സൈന്യത്തിന്റെയും പോലീസിന്റെയും അര്‍ദ്ധസൈനികവിഭാഗങ്ങളുടെയും പ്രത്യാക്രമണങ്ങളും ചേര്‍ന്ന് ജനജീവിതം താറുമാറാക്കി. 1990 ഓടെ പെറുവിന്റെ തലസ്ഥാനമായ ലിമയിലേക്കും അക്രമം വ്യാപിച്ചു. ഈ കാലഘട്ടത്തെ ഉപജീവിച്ചു കൊണ്ട് നാട്ടിന്‍ പ്രദേശങ്ങളില്‍ രൂപപ്പെട്ട ഒരു നാടോടിക്കഥയാണ് ക്ളോദിയ അവലംബിക്കുന്നത്. മാവോയിസ്‌റ്റ് ഭീകരര്‍ ഒരു ഭാഗത്തു നിന്നും, ഭീകരരെയും അക്രമികളെയും തുരത്താനെന്ന പേരില്‍ പ്രത്യേക സൈനികാധികാരത്തോടെ നാടു പിടിച്ചടക്കുന്ന പട്ടാളക്കാരും മറ്റ് കാക്കി വസ്‌ത്രധാരികളും മറു ഭാഗത്തു നിന്നും വ്യാപകമായി സ്‌ത്രീകളെ കടന്നാക്രമിക്കുന്നു. കൂട്ട ബലാത്സംഗങ്ങളും വ്യാപകമായ മാനഹാനിയും കൊണ്ട് ലൈംഗികത, മാതൃത്വം എന്നീ നൈസര്‍ഗിക വികാരങ്ങളോട് സ്‌ത്രീകളാകെ പുറന്തിരിയുന്നു. സ്വന്തം ശരീരം എന്നത് ഏറ്റവും മലിനീകരിക്കപ്പെട്ട ഒരു ഭൂപ്രദേശവും ജീര്‍ണിക്കപ്പെട്ട ഒരു ആത്മാവുമായി അവര്‍ ആന്തരീകരിക്കുന്നു. ഈ ജീര്‍ണതയും മലിനീകരണവും ദൈന്യതയും നൈരാശ്യവും, ബലാത്സംഗത്തിലൂടെ പിറവി കൊള്ളുന്ന പെണ്‍മക്കളിലേക്ക് മുലപ്പാലിലൂടെ പകരുന്നു എന്ന് അമ്മമാര്‍ കരുതുന്നതായാണ് നാടോടിക്കഥയിലെ വിശ്വാസം. അതായത്, അക്രമത്തിന്റെയും കീഴ്പ്പെടുത്തലിന്റെയും സ്ഥലകാലം അത് നേരിട്ട് അനുഭവിച്ചവര്‍ മാത്രമല്ല, അവരുടെ അടുത്ത തലമുറകളിലേക്കും അവരുടെ ഹൃദയങ്ങളിലേക്കും മനസ്സുകളിലേക്കും ശരീരങ്ങളിലേക്കും ആത്മാവുകളിലേക്കും, മുലപ്പാലിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു എന്നര്‍ത്ഥം. ആ കൈമാറ്റങ്ങളിലൂടെ അടുത്ത തലമുറകള്‍ കൂടി ഭീതിയുടെയും സര്‍വ്വനാശത്തിന്റെയും മരവിപ്പിന്റെയും മൂടുപടങ്ങളുടെ തടവില്‍ പെടുന്നു.

ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ നരവംശശാസ്‌ത്ര വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറും ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ ജസ്‌റ്റീസിന്റെ പ്രാക്‌സിസ് ഡയരക്‌റ്ററുമായ കിംബെര്‍ലി തിയോഡോണ്‍ രചിച്ച എന്‍ത്രെ പ്രൊജിമോസ് എന്ന പുസ്‌തകമാണ് ക്ളോദിയ തന്റെ സിനിമക്ക് ആധാരമാക്കുന്നത്. യുദ്ധ തന്ത്രമായി സൈന്യം പ്രയോഗിച്ച കൂട്ട ബലാത്സംഗങ്ങളെ വിമര്‍ശനാത്മകമായി സമീപിക്കുന്ന സംവിധായിക, ഈ ആഖ്യാനത്തെ ഏറ്റവും സ്‌ത്രൈണാത്മകമായ ഒരു തലത്തിലേക്ക് വളര്‍ത്തിയെടുക്കുന്നു. സാമൂഹികവും മനശ്ശാസ്‌ത്രപരവുമായ പരികല്‍പനകള്‍ ഒരേ സമയം അവര്‍ പുലര്‍ത്തുന്നുണ്ട്. തിയോഡോണിന്റെ പുസ്‌തകത്തില്‍ ഒരേ സമയം മുപ്പതാളുകളുടെ വരെ ലൈംഗികാക്രമണത്തിന് വിധേയയായ സ്‌ത്രീകളുടെ അനുഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ബലാത്സംഗത്തിലൂടെ പലരും ഗര്‍ഭിണിയായിത്തീരുകയും ചെയ്‌തു. ഇത്തരം കടുത്ത ലൈംഗികാക്രമണങ്ങള്‍ക്കു ശേഷവും ജീവിച്ചിരിക്കുന്നവര്‍ അവരുടെ അനുഭവങ്ങള്‍ വിവരിക്കുമ്പോള്‍, കേള്‍വിക്കാരില്‍ നിന്ന് ഒരു ഉത്തരവാദിത്തം ഇരകള്‍ പ്രതീക്ഷിക്കുന്നുണ്ട്. ഈ കേട്ടതിനോടൊക്കെ പ്രതികരിക്കാന്‍ നിങ്ങള്‍ക്ക് ബാധ്യതയുണ്ട് എന്നതാണ് ആ പ്രതീക്ഷ എന്നാണ് തിയോഡോണ്‍ സാക്ഷ്യപ്പെടുത്തുന്നത്. അത്തരത്തിലുള്ള ശക്തമായ ഒരു പ്രതികരണമാണ് ക്ളോദിയയുടെ സിനിമ. തിയോഡോണിന്റെ പുസ്‌തകത്തിന്റെ ഇംഗ്ളീഷ് പരിഭാഷ അടുത്തു തന്നെ സ്‌റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ്സ് പുറത്തിറക്കുന്നുണ്ട്. സമീപസ്ഥ ശത്രുക്കള്‍- അക്രമവും അനുരഞ്ജനവും പെറുവില്‍ (Intimate Enemies: Violence and Reconciliation in Peru) എന്നാണ് പുസ്‌തകത്തിന്റെ ശീര്‍ഷകം.

തന്റെ അമ്മയായ പെര്‍പെച്ച്വയില്‍ നിന്ന് കൈമാറിക്കിട്ടിയ ദുരന്തത്തിന്റെ അനന്തമായ പീഡാവസ്ഥയും പേറിയാണ് ഫോസ്‌ത, അന്യഥാ പുഷ്‌ക്കലമായിരിക്കേണ്ട കൌമാരത്തെ ഭീതിയില്‍ ഒളിപ്പിച്ച് അതിജീവിക്കാന്‍ ശ്രമിക്കുന്നത്. നിരത്തിലൂടെ നടക്കുമ്പോള്‍ അവള്‍ മതിലുകളോട് ചേര്‍ന്നാണ് നടക്കുന്നത്. മതിലുകള്‍ തനിക്ക് സുരക്ഷാകവചം തീര്‍ക്കുമെന്ന് അവള്‍ വിശ്വസിക്കുന്നു. കുറച്ച് ദൂരം പോകേണ്ടതുണ്ടെങ്കില്‍ കൂടെ ഒരംഗ രക്ഷകന്‍ ഉണ്ടാകണമെന്ന് അവള്‍ ആഗ്രഹിക്കുന്നു. പെറുവിന്റെ തലസ്ഥാനനഗരമായ ലിമയിലെ ചേരിപ്രദേശത്തിലാണവള്‍ ജീവിക്കുന്നത്. ഇരുപത് വയസ്സാണവള്‍ക്ക് പ്രായം എന്നു പറയുന്നതിന്റെ പൊരുള്‍ അത്രയും വര്‍ഷം മുമ്പ് പെറുവിലെ ഗ്രാമങ്ങളെ പിടിച്ചു കുലുക്കിയ ആഭ്യന്തരയുദ്ധകാലത്തെ ബലാത്സംഗങ്ങളിലാണവള്‍ പിറവിയെടുത്തത് എന്നാണ്. യുദ്ധം നിര്‍മ്മാണാത്മകമായ ഒരു പ്രവൃത്തിയല്ലെന്നാരാണ് പറഞ്ഞത്?

ഫോസ്‌തയുടെ അമ്മ മരണപ്പെടുന്നു. പാടിക്കൊണ്ടാണ് ആ അമ്മ മരണമടയുന്നത്. ആ പാട്ട് ഇപ്രകാരമാണ് തുടങ്ങിയത്. ഒരു പക്ഷെ, ഏതെങ്കിലും ഒരു ദിവസം നിങ്ങള്‍ക്ക് ബോധ്യപ്പെടും, ഞാനെത്രമാത്രം കരഞ്ഞിരുന്നുവെന്ന്, മുട്ടു കുത്തി ഞാന്‍ കേണു, ആ നശിച്ച തന്തയില്ലാത്തവന്മാരോട്, ആ രാത്രി ഞാന്‍ തൊണ്ട പൊട്ടി നിലവിളിച്ചു, മലകളില്‍ പ്രതിധ്വനിച്ചു, ആളുകള്‍ കേട്ട് ചിരിച്ചു, ഞാനെന്റെ വേദനയോട് പോരാടിക്കൊണ്ട് പറഞ്ഞു. ഒരു ദുര്‍മന്ത്രവാദിനിയാണ് നിന്നെ പെറ്റത്. അതുകൊണ്ടാണ് നീ അവളുടെ അമ്മിഞ്ഞ തിന്നു തീര്‍ത്തത്.


അമ്മയുടെ മൃതശരീരം വേണ്ട വിധത്തില്‍ നാട്ടില്‍ കൊണ്ടു പോയി സംസ്‌ക്കരിക്കാനാവശ്യമായ പണം അവളുടെ പക്കലില്ല. അത് സ്വരൂപിക്കുന്നതിനു വേണ്ടി അവള്‍ പണക്കാരിയായ സംഗീതജ്ഞ ദോണ ഐഡയുടെ വീട്ടു വേലക്കാരിയായി ജോലി ചെയ്യുകയാണ്. ദു:ഖവും ദുരന്തവും മുലപ്പാലിലൂടെ കൈമാറിക്കിട്ടിയ അവളുടെ വിചിത്രമായ പെരുമാറ്റങ്ങള്‍ വീട്ടുടമസ്ഥ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ട്. അതിനിടയിലാണ് ഫോസ്‌ത നനുത്ത ശബ്‌ദത്തില്‍ ചില പാട്ടുകള്‍ പാടുന്നുണ്ടെന്ന കാര്യം അവര്‍ ശ്രദ്ധിക്കുന്നത്. ഏതാണാ പാട്ടുകള്‍? ധ്യാനനിമഗ്നയായ ഫോസ്‌ത തന്റെ പീഡനത്തെ നേരിടുന്നതിനു വേണ്ടി കെട്ടിയുണ്ടാക്കുന്നതാണോ അതോ അമ്മയില്‍ നിന്ന് ദുരന്താത്മകതയോടൊപ്പം പകര്‍ന്നു കിട്ടിയതാണോ ആ പാട്ടുകളെന്നറിയില്ല. അതേതായാലും വേണ്ടില്ല, ഈ പാട്ടുകള്‍ക്കും കച്ചവടമൂല്യമുണ്ടെന്ന് പ്രൊഫഷണലായ ദോണ മനസ്സിലാക്കുന്നു. ആ പാട്ടുകളോരോന്നായി അവര്‍ അവളില്‍ നിന്ന് വിലക്കെടുക്കുന്നു. ഒരു പാട്ടിന് ഒരു മുത്ത് വീതം എന്നതാണ് കരാര്‍. മുത്ത് മുഴുവനാകുമ്പോള്‍ തനിക്ക് ഒരു മാല കോര്‍ക്കാം എന്നതാണ് ഫോസ്‌തയുടെ പ്രതീക്ഷ. സ്വയം രക്ഷയുടെയും അതിജീവനത്തിന്റെയും ആ പാട്ടുകള്‍ തന്റെ കച്ചേരിക്കു വേണ്ടി ഉപയോഗപ്പെടുത്തിയതിനു ശേഷം ഫോസ്‌തയെ(അവളുടെ പേര് പോലും എപ്പോഴും തെറ്റി ഉച്ചരിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നവളാണ് ആ ഉടമസ്ഥ) തെരുവില്‍ ഉപേക്ഷിച്ച് മതിമറക്കുന്ന ആ ധനികസ്‌ത്രീയുടെ പെരുമാറ്റം കാണിയില്‍ അങ്ങേയറ്റത്തെ ജുഗുപ്‌സ സൃഷ്‌ടിക്കുന്നുണ്ട്. യുദ്ധത്തിന്റെ ആനന്ദത്തിനിടയില്‍ ആര്‍ക്കും ആവശ്യമില്ലാതെ പിറവിയെടുത്ത ഫോസ്‌തയുടെ(ഫോസ്‌തമാരുടെ) കൌമാരവും ധനികാനന്ദത്തിന്റെ ഇരയായി തീരാന്‍ ഇപ്രകാരം ഇടയാകുന്നു.

പുരുഷന്മാരില്‍ നിന്ന് രക്ഷ നേടാനായി തന്റെ ലൈംഗികാവയവത്തിനുള്ളില്‍ ഒരു ഉരുളക്കിഴങ്ങ് കടത്തിവെച്ചിരിക്കുകയാണവള്‍. യുദ്ധത്തോടുള്ള പ്രതിരോധതന്ത്രം എന്നും വിശേഷിപ്പിക്കാമിതിനെ. (പെറുവാണത്രെ ഉരുളക്കിഴങ്ങിന്റെ ജന്മദേശം). ഇതിനെ തുടര്‍ന്ന് അവളുടെ ശരീരത്തിനകത്ത് അണുബാധ ഉണ്ടാകുന്നു. ഡോക്ടര്‍ ഈ ഉരുളക്കിഴങ്ങ് എടുത്തുകളയണമെന്ന് പറയുന്നുണ്ടെങ്കിലും അവള്‍ കൂട്ടാക്കുന്നില്ല. ദിവസങ്ങള്‍ കടന്നു പോകുമ്പോള്‍ ഉരുളക്കിഴങ്ങിന് മുള പൊട്ടുന്നു. തന്റെ കാല്‍ അകത്തി വെച്ച് പാവാടക്കുള്ളിലൂടെ കത്രിക കൊണ്ട് അവള്‍ ആ മുള മുറിച്ച് നിലത്തിടുന്നത്, സിനിമാ ചരിത്രത്തിലെ അപൂര്‍വ്വവും അങ്ങേയറ്റം സ്‌ത്രൈണാത്മകവുമായ ഒരു ദൃശ്യവത്ക്കരണമായി അനുഭവപ്പെട്ടു. മാഗലി സോളിയര്‍ ആണ് ഫോസ്‌തയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

വൈദ്യശാസ്‌ത്രത്തിന്റെ പാഠപുസ്‌തകങ്ങളില്‍ തിരഞ്ഞാലും കിട്ടാത്ത ഈ രോഗം, നാടോടിക്കഥകളിലൂടെയാണ് പരക്കുന്നത്. വെര്‍ണര്‍ ഹെര്‍സോഗിന്റെ ദ എനിഗ്‌മ ഓഫ് കാസ്‌പര്‍ ഹോസറില്‍ മനുഷ്യരെ കാണാതെ അനേക വര്‍ഷം ജീവിച്ച് മനുഷ്യരൂപവും സ്വഭാവവും ഇല്ലാതെ പോയ നായകനാണുള്ളത്. അതു പോലെ, മനുഷ്യരൂപികള്‍ക്കിടയില്‍ തന്നെയാണ് ജീവിക്കുന്നതെങ്കിലും അവരില്‍ മനുഷ്യരെ കണ്ടെത്താനാകാതെ പോകുന്നവളാണ് ഫോസ്‌ത. ദുരന്തം പകര്‍ന്നു തന്ന അമ്മയോടൊപ്പമിരിക്കുമ്പോള്‍ മാത്രമായിരുന്നു അവളല്‍പം സന്തോഷം അനുഭവിച്ചിരുന്നത്. അതിനാലാണ്, മരിച്ച അമ്മയെ പോലും വിട്ടു പിരിയാതെ തന്റെ കട്ടിലില്‍ തന്നെ അവള്‍ സൂക്ഷിച്ചുവെച്ചത്. നിശ്ശബ്‌ദതക്കും സംഗീതത്തിനും ഇടയിലുള്ള കൃത്യമായ നൂല്‍പ്പാലത്തിലൂടെയാണ് മില്‍ക്ക് ഓഫ് സോറോവിന്റെ ആഖ്യാനം സഞ്ചരിക്കുന്നത്. ആസക്തിയുടെയും വികാരരാഹിത്യത്തിന്റെയും ഇടവേളകളിലാണിത്തരം രാഷ്‌ട്രീയ അപരത്വങ്ങള്‍ പിറവിയെടുക്കുന്നതും ദുരന്തം പേറി നീറി നീറി എരിയുന്നതും.