Sunday, March 18, 2012

പഴയ വിശ്വാസങ്ങളും പുതിയ നിയമങ്ങളും

പതിനെട്ടാം നൂറ്റാണ്ടു മുതല്‍ ഇരുപതാം നൂറ്റാണ്ടു വരെയുള്ള മധുരൈയുടെയും തെന്‍തമിഴക(തെക്കേ തമിഴകം)ത്തിന്റെയും ചരിത്രത്തെ ആസ്പദമാക്കി രചിച്ച ബൃഹദ് നോവലായ കാവല്‍കോട്ടത്തിലുള്‍പ്പെടുത്തിയിട്ടുള്ള നിരവധി കഥകളിലൊന്നാണ് വസന്തബാലന്റെ "അറവാന്‍" എന്ന പുതിയ സിനിമയുടെ ഇതിവൃത്തം. ജീവന്‍ ബലിയര്‍പ്പിക്കപ്പെടുന്ന നായകകഥാപാത്രത്തിന്റെ ഓര്‍മ സര്‍പ്പരൂപത്തില്‍ കല്ലില്‍ കൊത്തിവച്ചതിനെ സൂചിപ്പിക്കുന്നതാണ് അറവാന്‍ എന്ന ശീര്‍ഷകം. കുരുക്ഷേത്ര യുദ്ധകാലത്ത്, പാണ്ഡവരെ രക്ഷിക്കാനായി കാളിമാതാവിന്റെ മുമ്പില്‍ സ്വയം ജീവന്‍ ബലിയര്‍പ്പിക്കുന്ന അര്‍ജുനപുത്രനായിരുന്നു മഹാഭാരതത്തിലെ അറവാന്‍ . കാവല്‍കോട്ടം എന്ന തന്റെ ആദ്യ നോവലിന് രചയിതാവായ സു വെങ്കിടേശന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. മുര്‍പ്പോക്ക് എഴുത്താളര്‍ സംഘ (പുരോഗമന സാഹിത്യ സംഘടന)ത്തിന്റെ ജനറല്‍ സെക്രട്ടറിയും സിപിഐ എം മധുരൈ റൂറല്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായ സു വെങ്കിടേശന്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുപ്പുറങ്കുന്റ്രത്തു നിന്ന് മത്സരിച്ചു തോറ്റ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയാണ്. അദ്ദേഹം തന്നെയാണ് അറവാന്റെ സംഭാഷണം രചിച്ചിരിക്കുന്നത്. അധിക കഥയും തിരക്കഥയും തയ്യാറാക്കിയത് വസന്തബാലനും. വെയില്‍ , അങ്ങാടിതെരു എന്നീ ഓഫ്ബീറ്റ് സിനിമകള്‍ക്കു ശേഷം വസന്തബാലന്‍ സംവിധാനം ചെയ്ത അറവാന്‍ പഴയ കാലത്തെ മഹത്വവത്ക്കരിക്കുന്നില്ല എന്നതാണ് എടുത്തു പറയേണ്ട കാര്യം.

അടുത്ത കാലത്തിറങ്ങിയ ഏഴാം അറിവ് (മുരുഗദാസ്), തമിഴ് പൈതൃകമെന്നും പാരമ്പര്യമെന്നും വിവരിക്കപ്പെടുന്ന ചില കാര്യങ്ങളെ മഹത്വവത്ക്കരിക്കുകയും ചൈനക്കെതിരായി വിദ്വേഷം ഉണ്ടാക്കിത്തീര്‍ക്കുകയും ചെയ്യുന്ന സിനിമയായിരുന്നു. തമിഴ് ദേശീയതയും പാരമ്പര്യ പരിശുദ്ധിയും നന്മയുടെ പക്ഷത്തും ചൈനീസ് അധിനിവേശ ത്വരകള്‍ തിന്മയുടെ പക്ഷത്തും നിരത്തി നിര്‍ത്തിക്കൊണ്ട് നേര്‍ക്കുനേര്‍ പോരടിക്കുന്നതായിട്ടായിരുന്നു ഏഴാം അറിവിന്റെ ഇതിവൃത്ത കല്‍പന. മാത്രമല്ല, മത പരിവര്‍ത്തനം നടത്താത്ത തനിത്തമിഴനാണ് രക്ഷകന്‍ എന്ന ധ്വനിയും ഏഴാം അറിവ് മുന്നോട്ടു വച്ചിരുന്നു. സ്വാതന്ത്ര്യ സമരപ്പോരാളി മതപരിവര്‍ത്തനം നടത്തുന്നതു കൂടി കഥയിലുള്‍പ്പെടുത്തപ്പെട്ടതിന്റെ ഭാഗമായി വിഎച്ച്പിയുടെ എതിര്‍പ്പു നേരിടുകയും പിന്നീട് ചിത്രീകരണം അനിശ്ചിതത്വത്തിലാവുകയും ചെയ്ത കമല്‍ഹാസന്റെ മരുതനായകം പോലുള്ള പരാജിത അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഏഴാം അറിവിന്റെ വിജയത്തെ സങ്കീര്‍ണമായ സംഭ്രമത്തോടെ നിരീക്ഷകര്‍ നോക്കിക്കണ്ടത്. അതുകൊണ്ട്, പഴയ തമിഴകത്തെയും രാജാധിപത്യ കാലത്തെയും വിമര്‍ശനപരമായി പരിശോധിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന അറവാന്‍ പോലുള്ള സിനിമകളുടെ പ്രസക്തി വര്‍ധിക്കുന്നുണ്ടെന്നും പ്രാഥമികമായി നിരീക്ഷിക്കാം.

പശുപതി അവതരിപ്പിക്കുന്ന കൊമ്പൂതി എന്ന കഥാപാത്രം വേമ്പൂര്‍ എന്ന ഊരിലെ (ഗ്രാമത്തിലെ) അഭ്യാസികളായ യുവാക്കളുടെ നേതൃത്വത്തിലുള്ള മോഷണ സംഘത്തെ- കൂത്തുകാര്‍ അഥവാ കളവാണികള്‍ -നയിക്കുന്നു. അവര്‍ കൊണ്ടുവരുന്ന മോഷണമുതലുകള്‍ വിറ്റിട്ടു വേണം ഗ്രാമവാസികളുടെ മുഴുവനും വിശപ്പടക്കാനും വസ്ത്രം ധരിക്കാനും മറ്റാവശ്യങ്ങള്‍ നിറവേറ്റാനും. രാത്രിയുടെ മൂന്നാം യാമത്തില്‍ നക്ഷത്രങ്ങളുടെ ഉദയങ്ങള്‍ക്കും അസ്തമയങ്ങള്‍ക്കുമിടയില്‍ കൃത്യസമയത്ത് അനുഷ്ഠാനപരതയോടെയും ആത്മവിശ്വാസത്തോടെയും കരുത്തോടെയും നടത്തപ്പെടുന്നതാണ് അവരുടെ കളവുകള്‍ . പതിനെട്ടാം നൂറ്റാണ്ടില്‍ , മധുരൈ പ്രദേശങ്ങളില്‍ ഒരേ ഗ്രാമത്തില്‍ തന്നെ കാവലര്‍ , കള്ളര്‍ എന്നീ വിപരീതങ്ങളായി കാവല്‍ക്കാരും കള്ളന്മാരും നിവസിച്ചിരുന്നതായി കാവല്‍കോട്ടം നോവലില്‍ വിശദീകരിക്കുന്നുണ്ട്. തങ്ങളുടെ ഗ്രാമത്തിലെ കാവലര്‍ സംരക്ഷിക്കുന്ന മേഖലകളിലേക്ക് അതേ ഗ്രാമത്തിലെ കള്ളര്‍ പ്രവേശിക്കുകയില്ല എന്നതാണ് ധാരണ. രാജാക്കന്മാരുടെയും നാടുവാഴികളുടെയും കൂറ്റന്‍ കോട്ടകളുടെ മതിലുകളിലെയും ചുമരുകളിലെയും കല്ല് ഇളക്കി മാറ്റി വീടിനുള്ളിലേക്ക് നുഴഞ്ഞും ഇഴഞ്ഞും കയറുക എന്നത് തികഞ്ഞ സൂക്ഷ്മതയോടെ നിര്‍വഹിക്കപ്പെടുന്ന പ്രവൃത്തിയാണ്. അറവാന്‍ സിനിമയുടെ തുടക്കത്തില്‍ ഇപ്രകാരം ഒരു കോട്ടയില്‍ കൊമ്പൂതിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം നുഴഞ്ഞു കയറുന്നതിന്റെ വിസ്മയകരമായ ദൃശ്യങ്ങള്‍ കാണാം. കോട്ടക്കകത്തെ ഇടനാഴികളും പിരിവുകളും കോണികളും നടുത്തളങ്ങളും നാടുവാഴിയുടെയോ രാജാവിന്റെയോ കിടപ്പറയുടെ സ്ഥാനവും ഖജാനയുടെ സ്ഥലവും മറ്റു സുപ്രധാന വിവരങ്ങളും കളവ് നടക്കുന്ന രാത്രിക്കു തൊട്ടുമുമ്പുള്ള പകല്‍ , കുറി (ഭാവി) ചൊല്ലാനായി അവിടെ എത്തുന്ന ഗ്രാമത്തിലെ ചിമിട്ടി (അര്‍ച്ചനാ കവി ) നോക്കി മനസ്സിലാക്കി കള്ളന്മാര്‍ക്ക് വിശദീകരിച്ചുകൊടുത്തിട്ടുമുണ്ട്. കൂറ്റന്‍ വാതിലുകളുടെ സാക്ഷകള്‍ ശബ്ദമില്ലാതെ തുറക്കുന്നതിന് എണ്ണ ഇടുന്നതും ഖജാന താക്കോല്‍ ഇട്ട് തുറക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് അത് സ്ഥാപിച്ചിരുന്നിടത്തു നിന്ന് പിഴുതു മാന്തി എടുക്കുന്നതിന്റെ മികവും മറ്റും കൗതുകകരമാണ്. അവിടെ ഒരു കുരുടിത്തള്ള(അന്ധ) ഉണ്ട്; എപ്പോള്‍ ഉറക്കമുണര്‍ന്നാലും കുഞ്ഞുരലില്‍ പാക്ക് ഇടിക്കുമെന്ന അറിവിനെ ഉപയോഗപ്പെടുത്തി, അവര്‍ പാക്ക് ഇടിക്കുന്ന ശബ്ദത്തിനു സമാന്തരമായി ഖജാനയുടെ അടിഭാഗം കുഴിക്കുകയാണ് കള്ളന്മാര്‍ ചെയ്യുന്നത്. ഖജാനയിലെ സ്വര്‍ണ ഉരുപ്പടികള്‍ , ചെമ്പാണെന്ന് പറഞ്ഞ് വ്യാപാരി അവരെ പറ്റിക്കുകയും ചെയ്യുന്നുണ്ടെന്നത് മറ്റൊരു വൈപരീത്യം.

കൊമ്പൂതി യാദൃഛികമായി പരിചയപ്പെടുന്ന, ഗ്രാമത്തിനു പുറത്തു നിന്നുള്ള വരിപുലി എന്ന യുവപോരാളി (ആദി) യും സംഘത്തില്‍ ചേരുന്നു. സത്യത്തില്‍ , ചിന്നവീരമ്പട്ടിക്കാരനായ അയാള്‍ ചിന്ന എന്നു പേരുള്ള കാവലനാണ്. അയാളുടെ ഗ്രാമമധ്യത്തില്‍ ഒരു രാത്രിയില്‍ പ്രത്യക്ഷപ്പെടുകയും അടുത്ത പുലരിയില്‍ കൊല്ലപ്പെട്ടതായി കാണപ്പെടുകയും ചെയ്ത തൊഗൈമായന്‍ എന്ന ഇതരഗ്രാമവാസിയായ യുവാവിന്റെ (പ്രമുഖ നടന്‍ ഭരതിന്റെ അതിഥി വേഷം) ജീവനു പകരമായി രാജാവ് നിര്‍ദേശിക്കുന്ന ബലിയാളായി നറുക്കില്‍ തിരഞ്ഞെടുക്കപ്പെടുന്നത് ചിന്നയാണ്. തന്റെ ജീവന്റെ രക്ഷക്കായി ഈ ദുരൂഹമരണത്തിന്റെ കാരണം തേടിയുള്ള അന്വേഷണത്തിനിടെയാണ് അയാള്‍ തന്റെ ഗ്രാമം വിട്ട് കൊമ്പൂതിയുടെ ഗ്രാമത്തിലെത്തുന്നത്. തന്റേതല്ലാത്ത കാരണത്താല്‍ കൊല്ലപ്പെടുന്ന മറ്റൊരാളുടെ ജീവനു പകരമായി തന്റെ ജീവന്‍ ബലി കൊടുക്കണമെന്ന വിചിത്രമായ രാജകല്‍പനയെ മറി കടക്കാനായിട്ടാണ് അയാള്‍ കുറ്റാന്വേഷകനായി മാറുന്നത്.

ആധുനികകാലത്തെ സിബിഐ അന്വേഷണങ്ങളെ പോലും കവച്ചുവയ്ക്കുന്ന തരത്തിലുള്ള ചോദ്യം ചെയ്യലുകളും തെളിവുകളുടെ പുറകിലുള്ള സൂക്ഷ്മാന്വേഷണങ്ങളും സസ്പെന്‍സ് സൃഷ്ടിക്കുന്നുണ്ട്. കൊല്ലപ്പെട്ടയാളുടെ കൈയിലുണ്ടായിരുന്ന വെള്ളിയരഞ്ഞാണം ആരുടേതെന്ന് തിരിച്ചറിയാനായി അയല്‍ഗ്രാമത്തിലെ ഗണികയുടെ (ശ്വേത മേനോന്‍) സഹായം തേടുന്ന ദൃശ്യം നൂതനത്വമുള്ളതാണ്. ചിന്നയുടെ അരയില്‍ ആ അരഞ്ഞാണം കെട്ടി, അതില്‍ തഴുകി അവള്‍ തന്റെ ഓരോ പുരുഷ സംഗമവും ഓര്‍മിച്ചെടുക്കുന്നു. അപ്രകാരം, കൊലയാളി മറ്റാരുമല്ല, ചിന്നയുടെ ബലി വിധിച്ച രാജാവ് തന്നെയാണെന്ന് തെളിയുന്നു. രാജാവിനെ ജീവനോടെ പൊതുജനമധ്യത്തിലെത്തിച്ച് സത്യം പുറത്തു കൊണ്ടുവരാനുള്ള ചിന്നയുടെ ശ്രമങ്ങള്‍ , രാജാവിന്റെ അപകട മരണത്തിലാണ് കലാശിക്കുന്നത്. അതിനെ തുടര്‍ന്ന് ഒളിവില്‍ പോകുന്ന ചിന്ന എന്ന വരിപുലിയാണ്, കൊമ്പൂതിയുടെ സംഘത്തില്‍ ചേരുന്നത്. എന്നാല്‍ , അയാളുടെ ഗ്രാമത്തില്‍ ഇതിനിടെ അയാള്‍ക്കു പകരം മറ്റൊരാളെ ബലി കൊടുത്തിരുന്നു. പത്തു വര്‍ഷം കഴിഞ്ഞു തിരിച്ചു വന്നാലേ അയാള്‍ക്ക് ജീവന്‍ സംരക്ഷിക്കാന്‍ കഴിയൂ എന്നതായിരുന്നു അന്നത്തെ നിയമാചാരം. എന്നാല്‍ , ഒരു കൊല്ലം ശേഷിക്കുമ്പോള്‍ അയാള്‍ പിടി കൂടപ്പെടുന്നു. ജനമധ്യത്തില്‍ വച്ച് അയാള്‍ സ്വയം ഹത്യയേറ്റുവാങ്ങുന്ന ദാരുണമായ അന്ത്യമാണ് അറവാന്റേത്. മരണശിക്ഷ എന്ന പ്രാകൃതമായ ആചാരവും ആധുനികകാലത്തെ നിയമവിധിയും നിര്‍ത്തലാക്കാനുള്ള ഗുണപാഠാഹ്വാനത്തോടെയാണ് അറവാന്‍ സമാപിക്കുന്നത്. വധശിക്ഷക്കെതിരായ ഗുണപാഠത്തോടെത്തന്നെയായിരുന്നു കമല്‍ ഹാസന്റെ വിരുമാണ്ടി എന്ന സിനിമയും ഭാവന ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ , അസഹനീയമായ രീതിയിലുള്ളതും ചോരയില്‍ കുളിച്ചതുമായ അക്രമരംഗങ്ങളാണ് സമാധാനാഹ്വാനത്തോടെയുള്ളതെന്നു കരുതപ്പെടുന്ന വിരുമാണ്ടിയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. തമിഴില്‍ അടുത്ത വര്‍ഷങ്ങളിലിറങ്ങിയ; നവഭാവുകത്വ സൃഷ്ടികളായി കൊണ്ടാടപ്പെട്ട പരുത്തിവീരന്‍ , സുബ്രഹ്മണ്യപുരം, നാടോടികള്‍ തുടങ്ങി അനവധി സിനിമകളിലും ഇത്തരത്തില്‍ തുറന്ന വയലന്‍സ് ധാരാളമുണ്ടായിരുന്നു. എന്നാല്‍ അതില്‍നിന്നു വ്യത്യസ്തമായി, വയലന്‍സിന് ഏറെ സാധ്യതകളുണ്ടായിട്ടും മിതത്വത്തോടെയും അറപ്പുളവാക്കാത്ത തരത്തിലും അവ ആവിഷ്ക്കരിക്കാനുള്ള വസന്തബാലന്റെ സംവിധാനമികവാണ് അറവാന്റെ പ്രത്യേകത.

ചിന്ന എന്ന വരിപുലിക്കു പകരം ബലി കൊടുക്കപ്പെടുന്ന യുവാവിനെ എതിര്‍ ഗ്രാമക്കാരനായ കാവലന്‍ വാള്‍ കൊണ്ട് വെട്ടി കൊല്ലുന്ന രംഗം ചിത്രീകരിച്ചിരിക്കുന്നത്, മരണപ്പെടുന്നയാളെ തന്നെ അപ്രത്യക്ഷമാക്കിക്കൊണ്ടാണ്. അതായത്, കൊല്ലപ്പെടുന്നയാളുടെ ദൃഷ്ടിയില്‍ നിന്നു ചിത്രീകരിക്കുന്നുവെന്ന തരത്തില്‍ . വടിവാള്‍ , പ്രേക്ഷകര്‍ക്കു നേരെ ചീറ്റപ്പെടുന്നു. കൊലയാളിയുടെ മുമ്പില്‍ , തിരശ്ശീലയില്‍ മറ്റൊരു പ്രതലത്തില്‍ ചോര പതഞ്ഞു പടരുന്നു. ത്രീ ഡിയിലായിരുന്നുവെങ്കില്‍ , പ്രേക്ഷകരുടെ കഴുത്താണ് അരിയുന്നതെന്ന തോന്നലുണ്ടായേനെ. കാണികളില്‍ സംഭ്രമമുണ്ടാക്കുന്നുമുണ്ട്; എന്നാലറപ്പുണ്ടാക്കുന്നുമില്ല എന്ന തരത്തില്‍ ചലച്ചിത്രത്തെ ഉപയോഗിക്കാനുള്ള സംവിധായകന്റെ കഴിവ് എടുത്തു പറയേണ്ടതുതന്നെ. അന്ത്യരംഗത്തില്‍ , ചിന്ന എന്ന വരിപുലി ബലി നടപ്പാക്കുന്നതിന്റെ ഭാഗമായി നിവൃത്തിയില്ലാതെ സ്വയം കഴുത്തറുത്ത് കൊല്ലുന്ന രംഗവും മറ്റൊരു തരത്തില്‍ അപ്രത്യക്ഷത്തെ പ്രത്യക്ഷമാക്കിക്കൊണ്ടാണ് ചിത്രീകരിക്കപ്പെടുന്നത്. അയാള്‍ക്കു ചുറ്റും നിന്ന് ചിലര്‍ പകപ്പോടെയും ചിലര്‍ ആനന്ദത്തോടെയും വീക്ഷിക്കുന്ന സ്വയംഹത്യയെ അവരുടെ വികാരപ്രകടനങ്ങളിലൂടെയാണ് പ്രേക്ഷകനിലേക്ക് സംക്രമിക്കപ്പെടുന്നത്. ഇതുപ്രകാരം, രക്തരൂഷിതമായ കൊല എന്ന പ്രക്രിയയുടെ നേരനുഭവം അദൃശ്യമാകുകയും കഥയിലോരോ കഥാപാത്രത്തിനുമുള്ള സ്ഥാനം വീണ്ടും ഒറ്റ നിമിഷത്തിനുള്ളില്‍ നമ്മെ ഓര്‍മപ്പെടുത്തുന്നതിനു കൂടി ഉതകുന്ന തരത്തില്‍ അവരുടെ വികാരവിക്ഷോഭങ്ങളിലൂടെ കൊലയെ ദൃശ്യവത്ക്കരിക്കുകയും ചെയ്യുകയാണ് ചലച്ചിത്രകാരന്‍ . മോഷണം, പൊലീസിങ്, നീതിന്യായം, നിയമങ്ങള്‍ , ധനം, അധികാരം, രാജാവ് തുടങ്ങി പഴയ കാലത്തെ (പുതിയ കാലത്തെയും) ജീവിതത്തെ നിര്‍ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന പ്രധാന ഘടകങ്ങളെക്കുറിച്ചുള്ള ധാരണകള്‍ തന്നെ ചോദ്യം ചെയ്യുന്നു എന്നതാണ് അറവാന്റെ ഏറ്റവും വലിയ പ്രസക്തി. രാജാവിന്റെയോ ധനവാന്റെയോ ജന്മിയുടെയോ നാടുവാഴിയുടെയോ സ്വത്ത്, താരതമ്യേന ദരിദ്രരായ ജനങ്ങള്‍ കായിക ശേഷിയും ബുദ്ധി കൗശലവും കൊണ്ട് തട്ടിയെടുക്കുന്ന കുലത്തൊഴിലായിരുന്നു മധുരൈ മേഖലയിലെ പല ഗ്രാമങ്ങളിലുമുള്ളവര്‍ക്കുണ്ടായിരുന്നത് എന്ന ചരിത്രയാഥാര്‍ത്ഥ്യത്തെയാണ് ഈ സിനിമ മൂലനോവലിലെന്നതു പോലെ തുറന്നു കാണിക്കുന്നത്.

പില്‍ക്കാലത്ത്, ബ്രിട്ടീഷ് ഭരണത്തിലൂടെ അവര്‍ നടപ്പാക്കിതുടങ്ങിയ നിയമ-നീതിന്യായ-ശിക്ഷാ വിധികളെ ഈ പോരാളികള്‍ക്കു നേരെ പ്രയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന സംഘര്‍ഷങ്ങളുടെ സാധ്യതയും സാന്ദര്‍ഭികതയുമാണ്, ചരിത്രാന്വേഷണത്തിലൂടെ സു വെങ്കിടേശനും വസന്തബാലനും തെളിയിക്കുന്നത്. മരണം വിധിക്കപ്പെട്ട ഒരാളുടെ ജീവിച്ചിരിക്കുന്നതിനു വേണ്ടിയുള്ള പരിശ്രമങ്ങളാണ് ഇതിവൃത്തത്തിന്റെ ആകെത്തുക. സ്നേഹവും ആത്മാര്‍ഥതയും വീറും ധീരതയുമാണയാളുടെ കരുത്ത്. കാവലനായ അയാള്‍ എങ്ങനെ കള്ളനായി എന്നതും ഈ ജീവിതാസക്തിയുടെ മറ്റൊരു പൊരുളാണ്. എല്ലാ കള്ളന്മാര്‍ക്കു പിന്നിലും കള്ളന്മാരുടെ ഗോത്രത്തിനു പിന്നിലും അത്തരമൊരു ജീവിതാസക്തിയുടെ നിയോഗമുണ്ടെന്നതാണ് വാസ്തവം. അതിനെ പുതിയ പ്ലാസ്റ്റിക് നിയമങ്ങള്‍ വച്ച് നാം നേരിടുന്നതുകൊണ്ടെന്തു പ്രയോജനം?

Monday, January 2, 2012

ശേഷം വെള്ളിത്തിരയില്‍

മറ്റൊരാളുടെ ആത്മകഥ വായിക്കുമ്പോള്‍, അത് എന്റേതു തന്നെയല്ലേ എന്ന തോന്നല്‍ വായനക്കാരില്‍ പലര്‍ക്കുമുണ്ടാവുന്നത് അപൂര്‍വമായ അനുഭവമല്ല. എന്നാല്‍, ആ അനുഭവവും കടന്ന് വായനക്കാരന്‍ അവന്റെ സമാനവും വിഭിന്നവുമായ ആത്മകഥ ഓര്‍ത്തെടുക്കുന്ന അസാധാരണമായ അനുഭവം അടുത്തിടെ ഇറങ്ങിയ സവിശേഷമായ ഒരു പുസ്തകം വായിച്ചപ്പോള്‍ എനിക്കുണ്ടായി. കവിയും അധ്യാപകനും സാംസ്ക്കാരിക വിമര്‍ശകനുമായ കല്‍പറ്റ നാരായണന്റെ നിഴലാട്ടം - ഒരു ചലച്ചിത്രപ്രേക്ഷകന്റെ ആത്മകഥ എന്ന പുസ്തകമാണ് എനിക്കീ അനുഭവം തന്നത്.

കുട്ടിക്കാലം മുതലേ സിനിമാഭ്രാന്തന്റെ ജീവിതം ജീവിക്കുന്ന ഒരാള്‍ എന്ന നിലയില്‍ ഞാനനുഭവിച്ച പല ജീവിതങ്ങളും അഭിനയിച്ച പല കള്ളത്തരങ്ങളും ഓര്‍മ്മയില്‍ തള്ളിത്തള്ളി വരുന്നു. കോഴിക്കോട്ടെ ദേവഗിരി കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ്; വീട്ടുകാരറിയാതെ നഗരത്തിലുള്ള തിയറ്ററുകളില്‍ നൂണ്‍ഷോയും മാറ്റിനിയും കണ്ട് ഒന്നുമറിയാത്തതു പോലെ വീടണഞ്ഞിരുന്നത്. വൈകുന്നേരങ്ങളില്‍ സിനിമ വിട്ടതിനു ശേഷം ടൌണ്‍ സ്റാന്റില്‍ നിന്ന് ചന്തപ്പറമ്പിലേക്ക്(ചേവായൂര്‍) പച്ച നിറമുള്ള സിറ്റി ബസില്‍ കണ്‍സഷന്‍ ലഭിക്കാനായി കോവൂരിലെ ടൈപ്പ് റൈറ്റിംഗ് ഇന്‍സ്റിറ്റ്യൂട്ടിന്റെ പേരില്‍ ഒരു കണ്‍സഷന്‍ കാര്‍ഡ് ഉണ്ടാക്കിയിട്ടുണ്ടായിരുന്നു. (അതു കൊണ്ടെന്തുണ്ടായി. ടൈപ്പ് റൈറ്റിംഗ് ലോവര്‍ എന്ന കെ ജി ടി ഇ പരീക്ഷ പാസായി). ഹോളിവുഡ് ചിത്രങ്ങള്‍ മാത്രം കളിച്ചിരുന്ന മാനാഞ്ചിറയിലെ ക്രൌണ്‍ തിയറ്ററിലെ സിനിമാ പോസ്ററുകള്‍ ഇപ്പോഴെന്നതു പോലെ നഗരത്തിലും പരിസരത്തും അക്കാലത്ത് നിരത്തി ഒട്ടിച്ചിരുന്നില്ല. അത്രയധികം പോസ്ററുകള്‍ വിതരണക്കാര്‍ വിട്ടു കൊടുത്തിട്ടുണ്ടാവില്ല. ചില പ്രത്യേക സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സ്ഥിരം ബോര്‍ഡുകളിലാണ് ക്രൌണ്‍ തിയറ്ററിലെ പോസ്റര്‍ പതിക്കുക. അതു കാണാനായി ക്രൌണ്‍ തിയറ്ററിലെ പതിവുകാര്‍ തേടിപോവുകയാണ് ചെയ്യുക. സിനിമാശാലയിലേക്കുള്ളതു തന്നെ ഒരു തീര്‍ത്ഥാടനമാണ്. അതിനും മുമ്പുള്ള ഒരു മിനി-തീര്‍ത്ഥാടനം എന്നു വിളിക്കാവുന്നതായിരുന്നു ഈ പോസ്റര്‍ തേടി പോവല്‍. വെള്ളിയാഴ്ചകളില്‍ ഉറക്കമുണരുക തന്നെ അന്നത്തെ പോസ്റര്‍ കാണുന്നതിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ മനസ്സില്‍ അങ്കുരിപ്പിച്ചു കൊണ്ടാണ്. മെഡിക്കല്‍ കോളേജില്‍ നിന്ന് ടൌണിലേക്കുള്ള ബസ് സ്റോപ്പിന്റെ സമീപത്തുള്ള ഒരു രണ്ടു നിലക്കെട്ടിടത്തിന്റെ മുകള്‍ നിലയിലെ തയ്യല്‍പീടികയുടെ മുമ്പിലായിരുന്നു ഇത്തരമൊരു ബോര്‍ഡുണ്ടായിരുന്നത്. വെള്ളിയാഴ്ചകളിലും പിന്നെ മിക്കവാറും ചൊവ്വാഴ്ചകളിലും കോണിപ്പടി കയറി ഈ ബോര്‍ഡിന്റെ സമീപത്തു ചെന്ന് അന്നത്തെ സിനിമയുടെ വിശദാംശങ്ങള്‍(പോസ്റര്‍ ശിവകാശിയിലെ ഏതു പ്രസ്സിലാണ് അച്ചടിച്ചത് എന്നു വരെ) കാണാപ്പാഠമാക്കിയിട്ടേ മറ്റു കാര്യമുണ്ടായിരുന്നുള്ളൂ. അന്ന് വിക്കിപ്പീഡിയയും ഐ എം ഡി ബിയും റോട്ടണ്‍ ടുമറ്റോസും നോക്കാന്‍ ഇന്റര്‍നെറ്റ് കണ്ടു പിടിച്ചിട്ടുണ്ടായിരുന്നില്ല. ഇതു പോലെ എന്തൊക്കെ ഓര്‍മ്മകള്‍. ഞാനും എന്നെങ്കിലും എഴുതും ഒരു സിനിമാഭ്രാന്തന്റെ ആത്മകഥ.

ഒരു യഥാര്‍ത്ഥ ചലച്ചിത്രപ്രേക്ഷകനായിരിക്കുക എന്ന ധീരമായ ശ്രമം കാഴ്ചയുടെ മാനവികതയെ തൊട്ടറിയാനുള്ള ശ്രമം കൂടിയാണെന്ന് വിളിച്ചുപറയുന്നുണ്ട് നിഴലാട്ടം എന്നാണ് പുറം ചട്ടയിലെ ബ്ളര്‍ബ് വിശേഷിപ്പിക്കുന്നത്. സിനിമയുടെ ഭാവുകത്വവും സംസ്കാരവും അനുഭൂതിയുടെ ചരിത്രമായി മാറുന്നതെങ്ങനെയെന്ന് ലളിതമായി കാണിച്ചുതരുന്ന പുസ്തകം, സിനിമയിലെ ജീവിതവും ജീവിതത്തിലെ സിനിമയും തമ്മിലുള്ള നിഴലാട്ടമായി ഇടവേളകളില്ലാതെ നമ്മെ വശീകരിക്കുന്നു എന്നാണ് അവകാശവാദം. കാവ്യഭാഷയിലായതുകൊണ്ട് ഒറ്റ ഇരുപ്പില്‍ വായിച്ചു പോകാവുന്ന സുവ്യക്തമായ ഓര്‍മകളാണ് കല്പറ്റ മാഷിനുള്ളത്. പലതും അതിശയോക്തി കലര്‍ത്തിയും ഇത്തിരി അതിഭാവുകത്വത്തോടെയും വിവരിക്കുന്നുണ്ടാവും. സാരമില്ല. കാരണം, അന്ധരല്ലാത്തവര്‍ക്ക് മാത്രമായി സൃഷ്ടിക്കപ്പെട്ട സിനിമ എന്ന കലാമാധ്യമം തന്നെ ലാളിച്ച് ലാളിച്ച് ദുഷിപ്പിച്ച് ഇമ്മാതിരിയാക്കി എന്നാണ് മാഷ് വേദന നിറഞ്ഞ സുഖത്തോടെ പറയുന്നത്.
ആയിരത്തി തൊള്ളായിരത്തി അമ്പത്തിരണ്ടിലാണ് മാഷ് ജനിക്കുന്നത്. ഈ വര്‍ഷത്തിന്റെ പ്രത്യേകതകളായി രേഖപ്പെടുത്തുന്നത് സിനിമാചരിത്രത്തിലെ സംഭവങ്ങളാണ്. മലയാള സിനിമയില്‍ സത്യനും നസീറും പ്രത്യക്ഷപ്പെട്ട വര്‍ഷം; കുറോസാവയുടെ റാഷോമോണ്‍ വെനീസില്‍ ഇരമ്പിയ വര്‍ഷം; ഇന്ത്യയിലെ അന്താരാഷ്ട്ര ചലച്ചിത്രമേളകളാരംഭിച്ച വര്‍ഷം എന്നിങ്ങനെയാണ് തന്റെ തിരുപ്പിറവിയെ ഗ്രന്ഥകാരന്‍ ചരിത്രത്തില്‍ സ്ഥാനപ്പെടുത്തുന്നത്. ടി വി ചന്ദ്രന്റെ സിനിമകളില്‍ ചരിത്രഘട്ടങ്ങള്‍ ഇപ്രകാരം അടയാളപ്പെടുത്തുന്ന പ്രവണതയുണ്ട്. നിഴലാട്ടത്തിലെ രണ്ടാം അധ്യായമായ 'ഭൂമിയിലെ പുതിയ വാഗ്ദാന'ത്തില്‍ സത്യനും നസീറും യഥാക്രമം മമ്മൂട്ടിയും മോഹന്‍ലാലും ആയി പരിണമിച്ചതിന്റെ രസകരമായ താരചരിത്രമാണ് വിവരിക്കുന്നത്. പരസ്പരപൂരകമായ അഭിനയം/അഭിനയരാഹിത്യം എന്നീ ദ്വന്ദ്വങ്ങളിലൂടെയാണ് സത്യനും നസീറും ആരംഭിക്കുന്നത്. സത്യന്റെ പാരമ്പര്യം; സുകുമാരന്‍, സോമന്‍, മുരളി എന്നിവരിലൂടെയാണ് മമ്മൂട്ടിയിലെത്തുന്നത്. പൌരുഷം, ധിക്കാരം, ആഭിജാത്യം എന്നിങ്ങനെയുള്ള പെഴ്സണാലിറ്റികളാണ് ഈ പാരമ്പര്യം. മറുപുറത്താകട്ടെ; പരാജയം, അപമാനം, ഉപേക്ഷ, വഞ്ചന, അനുകമ്പ, ലാളന എന്നിവക്ക് വിധേയനാകാന്‍ വിധിക്കപ്പെടുന്ന സസ്യശ്യാമളകോമള നായകനാണുള്ളത്. നസീറില്‍ നിന്ന് പോന്ന് വിന്‍സന്റ്, രാഘവന്‍, വേണു നാഗവള്ളി, ശങ്കര്‍ എന്നിവരിലൂടെയാണ് ആ പാരമ്പര്യം മോഹന്‍ലാലിലെത്തുന്നത്. എന്നാല്‍, മോഹന്‍ലാല്‍ ഒരു നിലക്ക് ചരിത്രം തിരുത്തിക്കുറിക്കുന്നുണ്ടെന്ന് കല്‍പറ്റ എഴുതുന്നു. അത് അഭിനയത്തിന്റെ കാര്യത്തിലാണ്. മുന്‍ഗാമികള്‍ക്കറിയാതെ പോയിരുന്നതും അവരിലാരും ആരോപിക്കാനിടയില്ലാത്തതുമായ ആ കഴിവ് ലാലിന് ധാരാളമുണ്ടല്ലോ.

'ശേഷം വെള്ളിത്തിരയില്‍' എന്ന തുടര്‍ന്നുള്ള അദ്ധ്യായത്തിലാണ് ലേഖകന്റെ ഞടുക്കുന്ന ഒരനുഭവം വിവരിക്കുന്നത്. അതിപ്രകാരമാണ്. സിനിമ കാരണം കത്തിനശിച്ച ഒരു വീടിന് പകരം ഉണ്ടാക്കിയ, മണ്ണും ചാണകവും മണക്കുന്ന, തൊഴുത്തിരുന്നിടത്ത് നിര്‍മ്മിച്ച, ഒരു താത്ക്കാലിക കുടിലില്‍ ആണ് എന്റെ സുവ്യക്തമായ ഓര്‍മകള്‍ തുടങ്ങുന്നത്. മുന്‍പുള്ള ഓര്‍മകളൊക്കെ ആ പുരയോടൊപ്പം കത്തിപ്പോയി. ആറു നാഴിക അകലെ കല്പറ്റയിലെ ഇരുമ്പുപാലത്തിനടുത്തുണ്ടായിരുന്ന ഗോപാല്‍ ടാക്കീസില്‍ നിന്ന് സിനിമ കണ്ട് അര്‍ധരാത്രിക്ക് വീട്ടില്‍ കയറി വന്നപ്പോള്‍ വീടുണ്ടായിരുന്നിടത്ത് വീടില്ല. കാല് കഴുകി കയറാന്‍, ഊണു കഴിച്ച് ഉറങ്ങാന്‍ വീടു കാണുന്നില്ല. ഞങ്ങള്‍ സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ ഇവിടെ ഞങ്ങളുടെ വീട് കത്തുകയായിരുന്നു. ടാക്കീസില്‍ ഞങ്ങള്‍ പൊട്ടിച്ചിരിച്ചപ്പോഴോ കണ്ണീര്‍ തൊണ്ടയില്‍ പ്രയാസങ്ങളുണ്ടാക്കിയപ്പോഴോ അത് സംഭവിച്ചു. ഇത്തരത്തിലുള്ള എന്തെങ്കിലും അത്യാപത്ത് നാം പങ്കിടുന്ന ഓരോ സിനിമാ പ്രദര്‍ശനത്തിനു ശേഷവും സംഭവിക്കുമെന്ന പേടിയോടെയാണ് നാമോരോരുത്തരും യഥാര്‍ത്ഥത്തില്‍ സിനിമ കണ്ടു കൊണ്ടിരിക്കുന്നത്. ഇപ്പോള്‍, മൊബൈലുള്ളതുകൊണ്ട് കുഴപ്പമില്ല. അല്ലെങ്കിലാലോചിച്ചു നോക്കൂ. വീട്ടിലാര്‍ക്കെങ്കിലും രോഗം മൂര്‍ഛിക്കുകയോ ആരെങ്കിലും മരിക്കുകയോ അല്ലെങ്കില്‍ കല്പറ്റക്കു സംഭവിച്ചതു പോലെ, വീടു കത്തുകയോ മറ്റോ ചെയ്യുന്നത് നാം സിനിമ കണ്ടുകൊണ്ടിരിക്കുമ്പോഴാണെങ്കില്‍; പിതാവ് അത്യാസന്ന നിലയില്‍ കിടക്കുമ്പോള്‍ തൊട്ടടുത്ത മുറിയില്‍ ഭാര്യയുമൊത്ത് ശയിക്കുകയായിരുന്ന ഗാന്ധിക്ക് സംഭവിച്ച ലൈംഗികവിരാമം പോലുള്ള ഒരു സ്തംഭനാവസ്ഥ നമ്മുടെ കാര്യത്തിലുമുണ്ടാവും എന്ന പേടിയോടെയാണ് സത്യത്തില്‍ എല്ലാവരും സിനിമ കണ്ടു തീര്‍ക്കുന്നത്. അത്യാവശ്യമില്ലാത്ത ഒരു പ്രവൃത്തി, ചോദിച്ചാല്‍ മാന്യമായ ഉത്തരം കൊടുക്കാനാവാത്ത ഒരു നേരമ്പോക്ക് അതായിട്ട് സിനിമക്കു പോക്കിനെ വിഭാവനം ചെയ്യുന്നവരാണ് മിക്കവരും. നിഗൂഢമായ ഒരു സാഹസികത സിനിമയെ വലയം ചുറ്റി എപ്പോഴും സ്ഥിതി ചെയ്യുന്നുണ്ട്.

സിനിമയിലഭിനയിക്കാനുള്ള മോഹത്തിനായി സ്വത്തുക്കള്‍ വിറ്റു തുലച്ച പത്മപ്രഭഗൌഡരോട് താദാത്മ്യം പ്രാപിക്കുന്നുണ്ട് ഗ്രന്ഥകാരന്‍. സിനിമയുടെ ഒരു നിലക്ക് ആകര്‍ഷകവും മറ്റൊരു നിലക്ക് ആത്മഹത്യാപരവുമായ ഇക്കണോമി, ഈ അധ്യായത്തില്‍ സ്പര്‍ശിച്ചുപോകുന്നത്, നിരാശാജനകവും അതേ സമയം കുഴിച്ചുമൂടപ്പെട്ടതുമായ എത്രയോ സിനിമാ-ഈയാമ്പാറ്റകളുടെ കൂട്ടമരണങ്ങളെ ഓര്‍മയിലേക്ക് കൊണ്ടുവരുന്നു. മലയാള സിനിമ കേവലം ശബ്ദരേഖയില്‍ നിന്ന് ദൃശ്യകലയായി പരിണമിച്ചതിന്റെ പ്രയാണങ്ങളാണ്; റേഡിയോ ശബ്ദരേഖകളുടെ കാലത്തു നിന്ന് ആദ്യം ഓളവും തീരവുമിലേക്കും പിന്നീട് സ്വയംവരത്തിലേക്കും വളര്‍ന്ന കഥ വിവരിക്കുന്ന 'ശബ്ദലഹരി' എന്ന അദ്ധ്യായത്തിലുള്ളത്. അധ്യാപിക പോലുള്ള ഹിറ്റ് സിനിമകളിലെന്നതു പോലെ അശുഭകരമായ അന്ത്യങ്ങളുമുണ്ടായിരുന്ന പഴയ സുവര്‍ണേതര(!) കാലത്തെ, പുതിയ ശുഭാന്ത്യമാത്ര കാലത്തില്‍ നിന്നു കൊണ്ട് ഓര്‍ത്തെടുക്കുന്ന 'ശുഭാശുഭങ്ങള്‍' എന്ന അധ്യായത്തില്‍ കല്‍പറ്റ എഴുതുന്നു: 'അന്ന് അയല്‍പക്കത്തെ നായികാനായകന്മാരുടെ കല്യാണത്തില്‍ അവസാനിക്കുന്ന ചലച്ചിത്രങ്ങളെ നാം പരിഹസിച്ചു. ഭീരുക്കള്‍ എന്ന് ചിരിച്ച് മറിഞ്ഞു'. തമിഴ് സിനിമയിലെ നായികാ നായകന്മാരുടെ കല്യാണത്തോടെ അവസാനിക്കുന്ന പരിഹാസ്യമായ അന്ത്യങ്ങളെക്കുറിച്ചാണ് ഗ്രന്ഥകാരന്‍ പരാമര്‍ശിക്കുന്നത്. കല്യാണത്തിനു പുറകെയുള്ള ഗ്രൂപ്പ് ഫോട്ടോയും അന്ന് പതിവായിരുന്നു. സിനിമാശാലകള്‍ പലതും പൂട്ടി കല്യാണമണ്ഡപമാക്കുന്നതിനെക്കുറിച്ചുള്ള (വൈത്തിരിയിലോ മറ്റോ ഒരു സിനിമാശാല കൃസ്ത്യന്‍ പള്ളിയാക്കിയും മാറ്റിയിട്ടുണ്ട്) പത്രങ്ങളിലെ നിരാശാ ഫീച്ചറുകള്‍ വായിക്കുമ്പോള്‍, കല്യാണം/ഗ്രൂപ്പ് ഫോട്ടോയിലവസാനിക്കുന്ന ഈ തമിഴ് സിനിമകളെക്കുറിച്ചോര്‍ത്ത് എനിക്ക് ചിരി വരാറുണ്ടായിരുന്നു. കാരണം, സിനിമകളില്‍ ഭാവന ചെയ്തിരുന്ന കല്യാണങ്ങള്‍ യഥാര്‍ത്ഥത്തില്‍ നടത്തിക്കൊടുക്കുന്ന വിശ്വാസ്യ സ്ഥാപനങ്ങളായി സിനിമാശാല പരിണമിക്കുന്നത് തികച്ചും സ്വാഗതാര്‍ഹമായ കാര്യമാണെന്നല്ലേ ഈ ഫീച്ചറെഴുത്തുകാര്‍ എഴുതേണ്ടിയിരുന്നത്. കൊല്ലം ജില്ലയില്‍ ഒരു ഹാള്‍, ഉച്ചക്കു രണ്ടര വരെ കല്യാണ മണ്ഡപമായും പിന്നീട് മാറ്റിനി മുതല്‍ മൂന്നു കളികള്‍ സിനിമാപ്രദര്‍ശനശാലയായും പ്രവര്‍ത്തിക്കുന്നുണ്ട്. എന്തെല്ലാം വിചിത്ര ഉലകങ്ങള്‍!

1982ല്‍ ബംഗളൂരുവില്‍ ഗ്രന്ഥകാരന്‍ പങ്കെടുത്ത ചലച്ചിത്രാസ്വാദനക്യാമ്പിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഓര്‍മക്കുറിപ്പാണ് 'ലോകത്തെ ഞാന്‍ ഫ്രെയിമുകൊണ്ടളന്നു തുടങ്ങി' എന്ന അധ്യായത്തിലുള്ളത്. കവിതാ/സാഹിത്യ ക്യാമ്പുകള്‍ക്ക് കവികളെയോ എഴുത്തുകാരെയോ സൃഷ്ടിക്കാന്‍ കഴിയുമോ എന്ന് നിശ്ചയമില്ല. എന്നാല്‍ ഒരു കാര്യം ഉറപ്പാണ്. ചലച്ചിത്രാസ്വാദനക്യാമ്പുകള്‍ക്ക് നല്ല കാണികളെയും, ഫിലിം സൊസൈറ്റി പ്രവര്‍ത്തകരെയും നിരൂപകരെയും സൃഷ്ടിക്കാന്‍ കഴിയുക തന്നെ ചെയ്യുമെന്നത് എന്റെ സ്വന്തം അനുഭവമാണ്. ഈ അധ്യായത്തിലുള്ള സവിശേഷമായ ഒരു നിരീക്ഷണമാണ്, ബംഗളൂരു ക്യാമ്പില്‍ പൂനെ ഇന്‍സ്റിറ്റ്യൂട്ട് മേധാവി മൂര്‍ത്തി നടത്തിയ പ്രസംഗത്തില്‍; സിനിമയില്‍ ശബ്ദത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് എടുത്തു പറഞ്ഞ ഉദാഹരണം. ബാറ്റില്‍ഷിപ്പ് പൊട്ടെംകിന് ജര്‍മനിയില്‍ പ്രദര്‍ശനസ്വാതന്ത്ര്യം അനുവദിക്കാതിരുന്ന ഹിറ്റ്ലര്‍ വേണമെങ്കില്‍ പശ്ചാത്തല സംഗീതമുപേക്ഷിച്ച് പ്രദര്‍ശിപ്പിച്ചോട്ടെ എന്ന് നിര്‍ദേശിച്ചുവത്രെ. പശ്ചാത്തല സംഗീതത്തിന്റെ അഭാവത്തില്‍ ബാറ്റില്‍ഷിപ്പ് പൊട്ടെംകിന്‍ നിരുപദ്രവകരമാകുമെന്ന്, അതിലെ ചടുലചലനങ്ങള്‍ അസംബന്ധമാവുമെന്ന്, അതിലെ വിപ്ളവം കോമാളിത്തമാവുമെന്ന്, മൊണ്ടാഷുകള്‍ ദുരൂഹമാവുമെന്ന് ഹിറ്റ്ലര്‍ മനസ്സിലാക്കി എന്നാണ് കല്‍പറ്റ വിശദീകരിക്കുന്നത്. സിനിമ ഒരു ദൃശ്യകലയാണ് എന്നാരംഭിക്കുന്ന അധ്യാപകര്‍ ഈ അധ്യായമെങ്കിലുമൊന്ന് വായിക്കുന്നത് നല്ലതാണ്.

വ്യാപാര സിനിമ എന്ന ഒളിഞ്ഞു നോട്ടക്കാരന്റെ കാമന സഫലമാകുന്ന ഇടത്തെക്കുറിച്ചുള്ള ഖണ്ഡമാണ് 'ഏകാകികളായ പ്രേക്ഷകര്‍' എന്ന അദ്ധ്യായം. നല്ല ചിത്രങ്ങളും മുഖ്യധാരാ ചിത്രങ്ങളും തമ്മിലുള്ള വ്യത്യാസം ഈ ഒളിഞ്ഞുനോട്ടക്കാരനെ സത്ക്കരിക്കുന്നതില്‍ കാട്ടുന്ന വിമുഖതയോ ആഭിമുഖ്യമോ അല്ലേ എന്ന കല്‍പറ്റയുടെ സംശയത്തോട് മുഴുവനായി യോജിക്കാന്‍ പറ്റില്ലെന്നതു മറ്റൊരു കാര്യം. സിനിമാക്കാര്‍ എഴുത്തുകാരെക്കാള്‍ പ്രശസ്തരും പ്രസക്തരും ആയി തീരുന്ന പ്രവണതയെക്കുറിച്ചെഴുതിയ 'ഇനിയോര്‍ക്ക് സുഖാവ്വോ' എന്ന അധ്യായം വായിച്ചപ്പോള്‍, അറുപതുകളിലോ മറ്റോ സമസ്ത കേരള സാഹിത്യ പരിഷത്ത് പാസാക്കിയതായി കേട്ടിട്ടുള്ള ഒരു പ്രമേയമാണോര്‍മ്മ വന്നത്. തകഴിയും ബഷീറും വര്‍ക്കിയും ദേവുമടക്കം മലയാള സാഹിത്യത്തിലെ തലയെടുപ്പുള്ളവര്‍ മുതല്‍ സാധാരണക്കാര്‍ വരെ സിനിമയിലേക്ക് ചേക്കേറിയതായിരുന്നു ആ കാലം. അവിടെ അത്യാവശ്യം ദമ്പിടിയും തരാവുമല്ലോ! സാഹിത്യകാരന്‍ ബസില്‍ സഞ്ചരിക്കുമ്പോള്‍ സിനിമാക്കാര്‍ കാറില്‍ പായുന്നു. ഈ പ്രവണത, മലയാള സാഹിത്യം തന്നെ ഇല്ലാതാക്കുമോ എന്നായിരുന്നു പരിഷത്തിന്റെ ഭയം. അതുകൊണ്ട്, സാഹിത്യകാര•ാര്‍ എല്ലാവരും സിനിമയിലേക്ക് പ്രവേശിക്കുന്നതിനെതിരെയായിരുന്നുവത്രെ ആ പ്രമേയം.

ഈ സ്ത്രീ, എല്ലാ സിനിമാശാലകളില്‍ നിന്നും വ്യക്തിപരമായി സമൂഹത്തെ അഭിസംബോധന ചെയ്ത് കേരളീയ പുരുഷന്മാരുടെ സ്ത്രീയെ നിര്‍ണ്ണയിക്കുകയും, പെണ്‍കുട്ടികളുടെ ചലനങ്ങളെയും ഭാവങ്ങളെയും വസ്ത്ര ധാരണത്തെയും സ്വാധീനിക്കുകയും ചെയ്യുന്നത് സിനിമ മുഖ്യമാധ്യമമായതോടെയാണ് എന്നും ആധുനിക സ്ത്രീയുടെ മോഡലായിരിക്കുക എന്നതായിരുന്നു സിനിമയിലെ നായകനടിയുടെ മുഖ്യ ചുമതല എന്നുമുള്ള കേരളത്തിന്റെ ആധുനികീകരണം എന്ന സിനിമയിലൂടെ പ്രത്യക്ഷമായതും സാധ്യമായതുമായ പ്രതിഭാസത്തെക്കുറിച്ചുള്ള ആഴത്തിലുള്ള നിരവധി നിരീക്ഷണങ്ങളും ഈ പുസ്തകത്തിലുണ്ട്. മലയാള സിനിമയുടെ കാണി എന്ന രാക്ഷസാകാരം പൂണ്ട മഹാഖ്യാനത്തെ പുതുക്കിപ്പണിയുന്നതിലൂടെ മാത്രമേ മലയാള സിനിമയെയും നവീകരിക്കാന്‍ സാധിക്കുകയുള്ളൂ എന്ന തിരിച്ചറിവിന്റെ പശ്ചാത്തലത്തില്‍ വേണം കാണിയുടെ ആത്മകഥയായ നിഴലാട്ടം വായിക്കാന്‍. വിഗതകുമാരനില്‍ ദളിത്/ആംഗ്ളോ ഇന്ത്യന്‍/കറുത്ത തൊലിനിറമുള്ള നായികയഭിനയിച്ചതിനാല്‍ തിരശ്ശീല തന്നെ കത്തിച്ചു ചാമ്പലാക്കിയവരാണ് മലയാള സിനിമയിലെ കാണി. ആ കാണിയുടെ ചാരത്തില്‍ നിന്ന് പുനര്‍ജ്ജനിക്കുന്ന പുതിയ കാണിയെ സൃഷ്ടിക്കുന്നതിലൂടെ തന്നെയേ മലയാള സിനിമ മാറുകയുള്ളൂ. നമ്മള്‍ പ്രധാനമെന്ന് കരുതുന്നത് പ്രധാനമെന്ന് കരുതുന്നവര്‍ മാത്രമുള്ള ഒരു നഗരം എന്ന ഉട്ടോപിയ സാധ്യമാകുന്ന ഫെസ്റിവല്‍ കാലത്തിനുള്ളിലിരുന്നുകൊണ്ട് ഈ പുസ്തകം വായിക്കാന്‍ കഴിഞ്ഞതും അതിനെക്കുറിച്ചിവിടെ എഴുതാന്‍ കഴിഞ്ഞതും ധന്യമായ കാര്യമായി കരുതുന്നു.

Thursday, December 29, 2011

ഒളിഞ്ഞുനോട്ടത്തിന്റെ രാഷ്ട്ര നിര്‍മാണം




ആണ്‍ കാണികളില്‍ വിഭ്രമം ജനിപ്പിക്കുന്ന വിധത്തില്‍, മാധ്യമങ്ങളിലൂടെ വന്‍ കോലാഹലങ്ങള്‍ ബോധപൂര്‍വം സൃഷ്ടിച്ചുകൊണ്ടാണ് ദ ഡേര്‍ട്ടി പിക്ച്ചര്‍ എന്ന ഹിന്ദി സിനിമ പ്രദര്‍ശനത്തിനെത്തിയത്. ആദ്യ മൂന്നു ദിവസം കൊണ്ടു തന്നെ മുപ്പതു കോടി രൂപ ബോക്സാപ്പീസില്‍ നിന്ന് ഈ 'വൃത്തികെട്ട ചിത്രം' നേടിയെടുത്തു എന്നാണ് പണ്ഡിറ്റുകള്‍ റിപ്പോര്‍ടു ചെയ്യുന്നത്. എണ്‍പതുകളില്‍ തെന്നിന്ത്യന്‍ സിനിമയില്‍ മാദകറാണിപ്പട്ടമുണ്ടായിരുന്ന സില്‍ക്ക് സ്മിതയുടെ വിജയ-പരാജയ കഥയാണ് സിനിമക്കാസ്പദം എന്ന പ്രചാരണവും ആദ്യമേ അഴിച്ചു വിട്ടിരുന്നു. സിനിമ എന്ന ആണ്‍നോട്ട വികൃതിയുടെ വിഗ്രഹവും ഇരയുമായി ഒരേ സമയം ആഘോഷിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്ത സ്ത്രൈണശരീരങ്ങളില്‍ ഒന്നായിരുന്നു സില്‍ക്ക് സ്മിതയുടേതും. എന്നാലതു മാത്രമായിരുന്നില്ല. കൊടി കുത്തി വാണ പല പുരുഷ താരപദവികളുടെയും കമ്പോള മൂല്യങ്ങളെ അവള്‍ വെല്ലുവിളിക്കുകയും ഇടിച്ചു താഴ്ത്തുകയും വലിച്ചു കീറി ചവറ്റുകുട്ടയിലിടുകയും ചെയ്തു. അറുപതും എഴുപതും വയസ്സുള്ള താരരാജാക്കന്മാര്‍, വില്ലന്മാരെ പിടികൂടാന്‍ പോകുമ്പോള്‍ വില്ലന്‍ എന്ന സദാചാര വിരുദ്ധ പരിഷ മുക്കാലും നഗ്നയായ ഒരു 'ഒരുമ്പെട്ടവളു'മൊത്ത് കാബറെ നൃത്തമാടുകയായിരിക്കും. നൃത്തം കഴിയുന്നതു വരെയും താരരാജാവും ക്യാമറയും ഒപ്പം കാമാര്‍ത്തനായ കാണിയും അവളുടെ ശരീരത്തെ നയനഭോഗം ചെയ്ത് ഉന്മാദഭരിതരാകും. പൊടുന്നനെ, സംവിധായകന്റെയും അയാളെ സാധ്യമാക്കിയ സദാചാരപൊലീസിന്റെയും ഫോര്‍മുല പ്രകാരം, താരനായകന്‍ സട കുടഞ്ഞെണീക്കുകയും ആ കാമക്കൂത്താട്ടത്തെ നിമിഷാര്‍ധം കൊണ്ട് അവസാനിപ്പിച്ച് വില്ലനെ സംഘട്ടനത്തിലൂടെ കീഴ്പ്പെടുത്തുകയും ചെയ്യുന്നു(രവീന്ദ്രന്റെ(ചിന്ത രവി) നിരീക്ഷണത്തോട് കടപ്പാട്). ഇതിനിടയില്‍, മുക്കാലും നഗ്നയായ ഐറ്റം ഡാന്‍സര്‍ക്ക് ഒരു ഷാള്‍ കൊടുക്കാനും സദാചാരപൊലീസുകാരനായ നായകന്‍ മറക്കാറില്ല. ഇത്തരത്തിലുള്ള നൂറു കണക്കിന് ഐറ്റം ഡാന്‍സുകളില്‍ പ്രത്യക്ഷപ്പെട്ട്, ആദ്യം കാണിയുടെ കാമോത്തേജനത്തിനും പുറകെ സദാചാരപൊലീസിംഗിനും വിധേയരായി പുറന്തള്ളപ്പെടുന്ന നിരവധി ശരീരവില്‍പനക്കാരികളിലൊരാളായി ഒടുങ്ങുന്നതിനു പകരം സില്‍ക്ക് സ്മിത, താരരാജാക്കന്മാരുടെ സിംഹാസനങ്ങളുടെ കാലിളക്കി എന്നതാണ് ചരിത്രം. താരസിംഹങ്ങളുടെ സ്ക്രീന്‍ സാന്നിദ്ധ്യം അളന്ന് തീരുമാനിച്ചിരുന്ന തെന്നിന്ത്യന്‍ കമ്പോള സിനിമയുടെ വിപണിമൂല്യം, അതിനു പകരം സില്‍ക്ക് സ്മിതയുടെ ഡേറ്റിനു വേണ്ടി കാത്തിരുന്നു. ആ അട്ടിമറി നിഷ്ക്കരുണം രേഖപ്പെടുത്തുന്നതിലൂടെ ദ ഡേര്‍ട്ടി പിക്ച്ചര്‍ ഇത്തരത്തിലുള്ള മുന്‍ശ്രമങ്ങളില്‍ നിന്ന് ഒരു പടി മുന്നോട്ട് സഞ്ചരിക്കുന്നുണ്ട്.


സാമൂഹികഭാവനയെ അടക്കിഭരിച്ചുകൊണ്ട് ആള്‍ക്കൂട്ട ആഹ്ളാദത്തിന്റെ പരകോടിയിലാണ് സില്‍ക്ക് ഏതാനും വര്‍ഷങ്ങള്‍ നിലനിന്നത്. നര്‍ത്തകിയുടെയും അഭിസാരികയുടെയും വെപ്പാട്ടിയുടെയും മറ്റും മറ്റും റോളുകളില്‍ നിറഞ്ഞു നിന്ന് തെന്നിന്ത്യന്‍ സിനിമയുടെ മൊത്തം ഇതിവൃത്തപരികല്‍പനയെ തന്നെ സില്‍ക്ക് വര്‍ഷങ്ങളോളം നിയന്ത്രിച്ചു. മധ്യവര്‍ഗത്താല്‍ നിര്‍ണീതമാകുന്ന ഇന്ത്യന്‍ സദാചാരസങ്കല്‍പത്തിന്റെ നിഗൂഢമായ പ്രകോപനമായിരുന്നു സില്‍ക്ക്. സില്‍ക്ക് വെളിപ്പെടുത്തുകയും ആവിഷ്ക്കരിക്കുകയും ചെയ്ത സ്ത്രൈണശരീരത്തെ പരസ്യമായി ഇന്ത്യന്‍ പുരുഷപ്രത്യയശാസ്ത്രം തള്ളിപ്പറയുകയും രഹസ്യമായി അഭിനിവേശം ചെയ്യുകയും ചെയ്തു. ഇന്ത്യന്‍ പുരുഷത്വത്തിന്റെ ഇരട്ട ബോധത്തിന്റെ ഉത്പന്നമായിരുന്നു സില്‍ക്ക് സ്മിത എന്ന സക്കറിയയുടെ നിരീക്ഷണം(ഇക്കണോമിക് ടൈംസ്) ശ്രദ്ധേയമാണ്. അവളുടെ ശരീരം തന്നെയായിരുന്നു അവളുടെ ആശയവും സന്ദേശവും. ഇതാ ഒളിഞ്ഞു നോക്കിയും തുറിച്ചു നോക്കിയും തൃപ്തിയടയുവിന്‍ എന്ന ആഹ്വാനത്തോടെ അവള്‍ പുരുഷകാണിക്കു മുമ്പില്‍ അവതീര്‍ണയായി. അവളുടെ കണ്ണുകളില്‍ നിരാസക്തി പ്രകടമായിരുന്നു; എന്നാല്‍ പുരുഷകാണിയെ ത്രസിപ്പിക്കുന്ന വശ്യത അഭിനയിച്ചു ഫലിപ്പിക്കുന്നുമുണ്ടായിരുന്നു. അവള്‍ തന്റെ കാമോത്തേജനപരമായ നടനത്തിലൂടെയും നൃത്തത്തിലൂടെയും പ്രത്യക്ഷപ്പെടുത്തിയത്, ഇന്ത്യന്‍ സ്ത്രീത്വത്തെയെന്നതിലുപരി പുരുഷത്വത്തിന്റെ അഭിമുഖീകരണത്തെയായിരുന്നു. പുരുഷത്വം കാണാന്‍ കൊതിച്ചതും എന്നാല്‍ തുറന്നു പറയാന്‍ ഭയക്കുന്നതുമായ സ്ത്രൈണ ലൈംഗികതയുടെ തുറസ്സുകളെയും മറവുകളെയും അവള്‍ നിഷ്പ്രയാസം പ്രദര്‍ശിപ്പിച്ചു. ലക്ഷക്കണക്കിന് പുരുഷന്മാരുടെ മനസ്സുകളില്‍ (സിനിമാ പാട്ടെഴുത്തുകാരുടെ വാക്കുകള്‍ കടമെടുത്താല്‍, ഹൃദയങ്ങളിലും കരളുകളിലും) അവള്‍ തീ കോരിയിട്ടു. ലൈംഗികതയെ സംബന്ധിച്ചും കാമത്തെ സംബന്ധിച്ചും ഇന്ത്യന്‍ പുരുഷത്വം രഹസ്യമായി വെച്ചു പുലര്‍ത്തിപ്പോന്ന അഭിനിവേശങ്ങളെ സില്‍ക്ക് നേരിടുകയും വിമോചിപ്പിക്കുകയും ചെയ്തു. പുരുഷത്വത്തിന്റെ ഉള്ളില്‍ കിടന്ന് വെന്തു പൊള്ളിയ നിഗൂഢമായ ആസക്തികളെ, തുണിയഴിച്ചു കാണിച്ചും മുലയും മൂടും കുലുക്കി നൃത്തമാടിയും അവള്‍ ആഭിചാരപ്രക്രിയയിലൂടെ വിമോചിപ്പിച്ചു. സിനിമാകച്ചവടക്കാര്‍ക്കായി സ്വയം വിട്ടുകൊടുക്കപ്പെട്ട ഒരു ചരക്കായിരുന്ന സില്‍ക്കെങ്കിലും, ആത്യന്തികമായി അവളുടെ പ്രകടനത്തിന്റെ അഗ്നിയെ നിയന്ത്രണവിധേയമാക്കാന്‍ അവര്‍ക്കും സാധ്യമാകുമായിരുന്നില്ല. നിങ്ങള്‍ അഭിനിവേശം കൊണ്ടത് ഒരു തീക്കട്ടയെ നോക്കിക്കൊണ്ടായിരുന്നു എന്നോര്‍മപ്പെടുത്തിക്കൊണ്ട് അവള്‍ സ്വയം ഹത്യ നടത്തിയതും ഈ അനിയന്ത്രിതത്വത്തിന്റെ വെളിപ്പെടലായിരുന്നു.

ഡേര്‍ട്ടി പിക്ച്ചറിലെ രേഖപ്പെടുത്തല്‍ പ്രക്രിയയില്‍ ഒരു കാര്യം കൂടി സംഭവിക്കുന്നുണ്ട്. ലൈംഗികാടിച്ചമര്‍ത്തലിന് വിധേയരാകുന്ന കോടിക്കണക്കിന് ഇന്ത്യന്‍ ആണുങ്ങളുടെ പ്രതീതി-കാമപൂര്‍ത്തീകരണ സ്ഥലമായിട്ടാണ് ഇന്ത്യന്‍ സിനിമ എല്ലായ്പോഴും പ്രവര്‍ത്തിക്കുന്നതെന്ന യാഥാര്‍ത്ഥ്യവും വെളിപ്പെടുന്നു. അതുകൊണ്ടാണ്, ലോകത്തിലേക്കും വെച്ച് ഏറ്റവും കാമോത്തേജനപരമായ (മോസ്റ് ഇറോട്ടിക്) സിനിമ ഇന്ത്യന്‍ സിനിമയാണെന്ന നിരീക്ഷണം പ്രസക്തമാകുന്നത്. ഈ വെളിപ്പെടുത്തല്‍ നടത്തുന്നത്, കാമോത്തേജനപരമായ കമ്പോള സിനിമയുടെ അതേ ആവിഷ്ക്കാരശൈലി(ഇഡിയം) തന്നെ പ്രയോജനപ്പെടുത്തിക്കൊണ്ടാണെന്നതാണ് ദ ഡേര്‍ട്ടി പിക്ച്ചറിന്റെ ഏറ്റവും വലിയ പരിമിതിയും വൈരുദ്ധ്യവും. ലൈസന്‍സ് കിട്ടിക്കഴിഞ്ഞു;ഇനി എത്ര വേണമെങ്കിലും തുറന്നുകാണിക്കാം എന്ന നിലക്ക് ഈ അവസരം സംവിധായകന്‍ മിലന്‍ ലുത്രിയ ദുരുപയോഗപ്പെടുത്തുന്നുണ്ടെന്ന ശശി ബലിഗയുടെ(ദ ഹിന്ദു ബിസിനസ് ലൈന്‍) കുറ്റപ്പെടുത്തല്‍ തള്ളിക്കളയാനാവില്ല. നസീറുദ്ദീന്‍ ഷാ അടക്കമുള്ളവരുടെ ഗംഭീരമായ അഭിനയങ്ങളെ നിഷ്പ്രഭമാക്കുന്ന വിദ്യാബാലന്റെ അഭൂതപൂര്‍വമായ പ്രകടനത്തിന്റെ പ്രസക്തി എന്നാല്‍ കുറയുന്നുമില്ല.


ആന്ധ്രയിലെ ഏതോ ഒരു കുഗ്രാമത്തില്‍ നിന്ന് സിനിമയിലഭിനയിക്കാനുള്ള തീവ്രമായ അഭിവാഞ്ഛയോടെയാണ് രേഷ്മ എന്ന ആ പെണ്‍കുട്ടി ചെന്നൈ(അന്നത്തെ മദിരാശി)യിലെത്തുന്നത്. കോടമ്പാക്കം തെരുവോരത്തെ ചായക്കടയില്‍ പണിയെടുത്ത് ചേരിയില്‍ താമസിച്ച് അവള്‍ എക്സ്ട്രയായി സിനിമയില്‍ കയറിക്കൂടുന്നുണ്ടെങ്കിലും തുടര്‍ച്ചയായ അവഹേളനങ്ങള്‍ക്ക് പാത്രമാകുന്നു. നിരനിരയായി നില്‍ക്കുന്ന പെണ്‍ എക്സ്ട്രകളില്‍ അവളൊഴിച്ച് എല്ലാവരെയും ചിത്രീകരണത്തിനായി തെരഞ്ഞെടുത്തപ്പോഴും അവള്‍ പുറന്തള്ളപ്പെടുന്നു. എന്താണ് കാരണം എന്ന് കങ്കാണിയോട് ചോദിക്കുമ്പോള്‍, ഇന്നത്തെ പശിയടക്കാന്‍ അഞ്ചു രൂപ ഭിക്ഷ കൊടുത്ത് അവളെ പരിഹസിക്കുകയാണയാള്‍. സിനിമയുടെ ഗ്ളാമറിനു പുറകിലുള്ള ഇത്തരം അഴുകിയ സത്യങ്ങള്‍ പല പ്രാവശ്യം പുറത്തു വന്നിട്ടുണ്ടെങ്കിലും, വിദ്യാബാലന്റെ നൂതനത്വമാര്‍ന്ന അഭിനയമികവ് കൊണ്ട് ഈ രംഗം ശ്രദ്ധേയമായിട്ടുണ്ട്.
ഏറ്റവും സവിശേഷമായ കാര്യം അതല്ല. ആണ്‍ നോട്ടത്തിന്റെ വിഗ്രഹവത്ക്കരണത്തിലൂടെ പൊന്തിപ്പറക്കുന്ന സില്‍ക്കിന്റെ താരപദവി, എല്ലാ പുരുഷസാന്നിദ്ധ്യങ്ങളെയും അപ്രസക്തമാക്കിക്കൊണ്ടാണ് സ്വയം വീണുടയുന്നത് എന്നതാണത്. കാമപൂര്‍ത്തീകരണത്തിനായി ഒരാളും (സൂര്യ/നസീറുദ്ദീന്‍ ഷാ), പ്രണയത്തിനായി രണ്ടാമത്തെയാളും(നന്ദ/തുഷാര്‍ കപൂര്‍), വെറുപ്പിനു വേണ്ടി മൂന്നാമത്തെയാളും (ഏബ്രഹാം/ഇമ്റാന്‍ ഹാശ്മി) അവളെ മനസ്സിലും ശരീരത്തിലും കൊണ്ടു നടക്കുന്നു. അവരെയെല്ലാവരെയും പല തരത്തില്‍ പല ഘട്ടങ്ങളിലായി അപ്രസക്തരാക്കിക്കൊണ്ടാണ് തന്റെ സാന്നിദ്ധ്യവും തിരോധാനവും അവള്‍ ആഘോഷിക്കുന്നത്. അതോടൊപ്പം, ആണ്‍ കാണി എന്ന അസംതൃപ്തനും കാമോത്തേജിതനുമായ രാക്ഷസരൂപവും ശിഥിലമാകുന്നു. വിനോദം, വിനോദം, വിനോദം (എന്റര്‍ടെയിന്‍മെന്റ്, എന്റര്‍ടെയിന്‍മെന്റ്, എന്റര്‍ടെയിന്‍മെന്റ്) മാത്രമാണ് സിനിമ എന്നും ഞാന്‍ വിനോദമാണെന്നുമുള്ള സില്‍ക്കി(രേഷ്മ)ന്റെ ആപ്തവാക്യം സിനിമ ശുദ്ധ കലയാണെന്ന ധാരണയുമായി നടക്കുന്ന സംവിധായകനെ ഞെട്ടിക്കുന്നുണ്ട്. സ്വന്തം ശരീരവും അതിന്റെ ലൈംഗികധര്‍മവും പ്രത്യക്ഷപ്പെടുത്തിക്കൊണ്ട് നടി നടത്തുന്ന ഒരു തേരോട്ടമാണ് സിനിമ എന്നാണ് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. സ്ത്രൈണ ലൈംഗികത ഒരേ സമയം അവളുടെ വിമോചനത്തിനുള്ള മാര്‍ഗവും തടവറയുമായി പരിണമിക്കുന്നു.

ഇന്ത്യന്‍ സിനിമയുടെ ഏറ്റവും വലിയ വില്‍പന ഘടകം, മൃദു ലൈംഗികത(സോഫ്റ്റ് പോണ്‍) തന്നെയാണ്. മദിരാശിയിലെത്തിയ നാളുകളിലൊന്നില്‍, തൊട്ടടുത്ത മുറിയില്‍ സംഭോഗത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് ശബ്ദ പശ്ചാത്തലമൊരുക്കിക്കൊണ്ട് 'ഊ ആ' എന്ന് ഡബ്ബ് ചെയ്യുന്ന നായികയുടെ പ്രവൃത്തി ചിന്തോദ്ദീപകമാണ്. മുഖ്യധാരാ സിനിമയുടെ എല്ലാ സദാചാര ആവരണങ്ങളും അഴിഞ്ഞുവീഴുന്ന സ്വയം വെളിപ്പെടുത്തലായി ഈ ശബ്ദമിശ്രണം അടയാളപ്പെടുത്തപ്പെടുന്നു. തുണിയഴിച്ചഭിനയിക്കുന്നതിന്റെ പേരില്‍ പിന്നീട് പശ്ചാത്താപവിവശയായി, സ്വയം പഴിക്കുന്ന ഒരാളായിരുന്നില്ല സില്‍ക്ക് സ്മിത എന്നതാണ് ഇരട്ടമുഖമുള്ള പുരുഷലോകത്തെ പ്രകോപിപ്പിച്ചത്. തന്റെ ശരീരത്തിന്മേല്‍ പതിക്കുന്ന നോട്ടത്തിലൂടെ, ഒരു സമൂഹം കാമപൂര്‍ത്തീകരണവും പ്രതീതിവിജയങ്ങളും നേടുന്നു എന്ന കൃത്യമായ തിരിച്ചറിവോടെയാണവള്‍ തിരശ്ശീല കീഴടക്കിയത്. ഈ കീഴടക്കല്‍ അതു കൊണ്ടു തന്നെ, ഇരുട്ടില്‍ കാര്യം സാധിക്കുകയും വെളിച്ചത്തില്‍ തള്ളിപ്പറയുകയും ചെയ്യുന്ന സദാചാരപ്പൊലീസിനെ പിച്ചിച്ചീന്തി.

എന്നാല്‍, പുരുഷലോകത്തിന്മേല്‍ നടത്തുന്ന ഈ വിജയ രഥയാത്ര സ്വന്തം വ്യക്തിത്വത്തെയും ശരീരത്തെയും മനസ്സിനെയും ആത്മാഭിമാനത്തെയും എല്ലാം നശിപ്പിക്കുന്നുവെന്ന തിരിച്ചറിവില്‍ സില്‍ക്ക് എത്തിച്ചേരുന്നുമുണ്ട്. പ്രണയം പോയിട്ട്, സൌഹൃദപൂര്‍ണവും പ്രാകൃതികവുമായ കാമം പോലും അവള്‍ക്ക് നിഷേധിക്കപ്പെടുന്ന ഒരു രംഗം ഹൃദയഭേദകമാണ്. സൂപ്പര്‍താരമായ സൂര്യയുടെ ഫാം ഹൌസില്‍ അയാളും അവളും തമ്മില്‍ രതിയിലേര്‍പ്പെട്ടുകൊണ്ടിരിക്കെ, പൊടുന്നനെ വാതിലില്‍ മുട്ടു കേള്‍ക്കുന്നു. അതയാളുടെ ഭാര്യയായിരുന്നു. എത്ര വൃത്തികെട്ട ജീവിതം ജീവിക്കുമ്പോഴും വിവാഹം എന്ന സുഘടിതവ്യവസ്ഥയിലേക്ക് മടങ്ങിപ്പോവേണ്ടയാളാണ് ഇന്ത്യന്‍ പുരുഷന്‍ എന്ന ആത്യന്തിക സത്യത്തെ പുനരാനയിക്കുന്നതാണ് ഈ രംഗം. ഭാര്യയുടേത് ഉദാത്തമായ കുലീനധര്‍മവും, അഭിസാരിണിയുടേത് രഹസ്യ പ്രണയത്തിന്റെയും ആസക്തിയുടെയും വന്യഭാവനകളുടെയും അപരയാഥാര്‍ത്ഥ്യവുമാണെന്ന കുടുംബത്തിനകം/പുറം എന്ന ധാരണ തന്നെയാണ് ആത്യന്തികമായി പ്രാവര്‍ത്തികമാകുന്നത്. ഭാര്യയില്‍ നിന്നൊളിക്കാനായി സില്‍ക്ക്, കുളിമുറിയില്‍ ആ രാത്രി മുഴുവന്‍ ഒളിച്ചിരിക്കേണ്ടി വരുന്നു. ഇത്തരത്തിലുള്ള നിരവധി ഒറ്റപ്പെടലുകളും തിരിച്ചടികളും, അവളെ മദ്യത്തിനും സിഗരറ്റിനും അടിമയാക്കുന്നു. മാത്രമല്ല, ശരീരത്തിന്റെ ഒടിവുകളും വളവുകള്‍ക്കും (മുതലാളിത്ത ഭാഷയില്‍ പറഞ്ഞാല്‍ അഴകളവുകള്‍) സംഭവിക്കുന്ന രൂപഭേദങ്ങളെ തുടര്‍ന്ന് അവള്‍ കാഴ്ചാ കച്ചവടത്തിന് കൊള്ളാത്തവളുമാകുന്നു. ഈ അപരിഹാര്യമായ വീഴ്ചകളാണ് അവളെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. ഒരു സ്ത്രീയുടെ ശരീരം എല്ലായ്പോഴും പുരുഷന്റെ മനസ്സില്‍ കുറ്റവാഹകയായി പ്രവര്‍ത്തിക്കുന്ന ഒരു വൃത്തികെട്ട ചിത്രമാണെന്ന് നസീറുദ്ദീന്‍ ഷായുടെ പക്കല്‍ നിന്ന് പുരസ്കാരം മേടിച്ചതിനു ശേഷം നടത്തുന്ന പ്രകോപനാത്മകമായ പ്രസംഗത്തില്‍ സില്‍ക്ക് തുറന്നടിക്കുന്നുണ്ട്. ഈ വൃത്തികെട്ട രഹസ്യത്തെ സിനിമ തീരും മുമ്പ് കാണിസംഘം ശിക്ഷിച്ചു പരിഹരിക്കുകയും ചെയ്യും.

ചലച്ചിത്രത്തിന്റെ ദൃഷ്ടിയെ ആഘോഷിക്കാനുള്ള ഒരു കാരണമായിട്ടാണ് ഡേര്‍ട്ടി പിക്ച്ചര്‍ പ്രവര്‍ത്തിക്കുന്നത്. സില്‍ക്കിന്റെ സൌന്ദര്യം ആരംഭിക്കുന്നത് അവളുടെ മാതാപിതാക്കള്‍ ഉത്പാദിപ്പിച്ച ഒരു പെണ്‍ശരീരം എന്ന നിലയില്‍ നിന്നല്ല. ക്യാമറ അവളുടെ മേല്‍ പതിക്കുന്നതു മുതല്‍ക്കാണ് അവളുടെ സൌന്ദര്യം ആരംഭിക്കുന്നത്. വെളിച്ചം അവളെ നിര്‍മിച്ചെടുക്കുകയും, കാണിയുടെ കണ്ണുകള്‍ അവളെ ഉപഭോഗം ചെയ്തു തുടങ്ങുകയും ചെയ്യുമ്പോഴാണ് അവള്‍ തുടങ്ങുന്നത്. ഈ താരജന്മം തന്നെ അവളുടെ(ഏതു നടിയുടെയും) വിജയവും ആത്യന്തികമായ വന്‍ പരാജയവുമായി പരിണമിക്കുന്നു. ആണ്‍നോട്ടമാണവളെ കണ്ടു പിടിക്കുന്നതും ഉപഭോഗം ചെയ്യുന്നതും ഉത്പാദിപ്പിക്കുന്നതും. ലക്ഷക്കണക്കിന് ആണുങ്ങളുടെ കണ്ണിലൂടെയാണ് അവള്‍ ജീവിക്കുന്നത്. ഈ ജീവിതമാണ് നടിയുടെ ആത്യന്തികമായ ദൌര്‍ബല്യമെന്ന തിരിച്ചറിവിലേക്കാണ് അവസാന ഘട്ടത്തില്‍ അവളെത്തിച്ചേരുന്നത്. കണ്ണിനു മുമ്പില്‍ മാത്രമാണ് അവള്‍ നിലനില്‍ക്കുന്നത്. കണ്ണുകള്‍ തെന്നിമാറുമ്പോള്‍, താരം ഇല്ലാതാവുന്നു. സാമൂഹിക കാഴ്ചയുടെ ഈ തെന്നിമാറലാണ് അവളെ ആത്മഹത്യയിലേക്ക് നയിക്കുന്നത്.

Monday, December 19, 2011

അദൃശ്യത്തിനെതിരെ ദൃശ്യം

ഡിജിറ്റല്‍ കാലത്തെ മാനവികത

എണ്‍പതുകളില്‍, കമ്പ്യൂട്ടറുകളും കമ്പ്യൂട്ടര്‍വത്ക്കരണവും വ്യാപകമായിത്തുടങ്ങിയ കാലം. നീതിബോധമില്ലാത്ത കമ്പ്യൂട്ടര്‍വത്ക്കരണത്തെ ഇടതുപക്ഷ ട്രേഡ് യൂണിയനുകള്‍ വിമര്‍ശനാത്മകമായിട്ടാണ് സമീപിച്ചത്. അക്കാലത്തുയര്‍ന്നുകേട്ട പ്രധാന മുദ്രാവാക്യങ്ങളിലൊന്നിപ്രകാരമായിരുന്നു: പണിയെത്തിക്കൂ കൈകളിലാദ്യം, പിന്നീടാകാം കമ്പ്യൂട്ടര്‍. അതായത്, തൊഴില്‍ മേഖലയില്‍ നിന്ന് തൊഴിലാളികളെ കമ്പ്യൂട്ടര്‍ വ്യാപകമായി പുറന്തള്ളുമെന്ന ഭീതിയായിരുന്നു ആ സമരത്തിന്റെ പശ്ചാത്തലം. പിന്നീട് പല മാറ്റങ്ങളും സംഭവിച്ചു. കമ്പ്യൂട്ടര്‍ പേന പോലെ എല്ലാവര്‍ക്കും അത്യാവശ്യമായ ഒരു ഉപകരണമായി പരക്കെ സ്വീകരിക്കപ്പെട്ടു. അപ്പോള്‍, ഇടതുപക്ഷം യാഥാസ്ഥിതികരാണെന്നും കാലത്തിന്റെ മാറ്റങ്ങളോട് പുറന്തിരിഞ്ഞു നില്‍ക്കുന്നവരാണെന്നുമുള്ള വിമര്‍ശനം ഉയര്‍ന്നുവന്നു. ആ വിമര്‍ശനത്തിന്റെ ശരിതെറ്റുകള്‍ പരിശോധിക്കാനോ അതിനെ ന്യായീകരിക്കാനോ പ്രതിരോധിക്കാനോ ഈ ലേഖനത്തിലൂടെ മുതിരുന്നില്ല; അതല്ല ഈ ലേഖനത്തിന്റെ ഉദ്ദേശ്യവും. ഇടതുപക്ഷം ഉയര്‍ത്തിയ മുദ്രാവാക്യം, കമ്പ്യൂട്ടര്‍വത്ക്കരിച്ച; കുറെക്കൂടി കൃത്യമായി വ്യവഹരിച്ചാല്‍ ഡിജിറ്റലനന്തര സിനിമയുടെ പശ്ചാത്തലത്തില്‍ ഒന്നു പരിശോധിച്ചു നോക്കുക. ഇന്ത്യന്‍ സിനിമയില്‍ നിര്‍ബന്ധമുള്ള ഗാന-നൃത്ത രംഗങ്ങളില്‍ നായകനും നായികയും പാടാനും ആടാനും തുടങ്ങിക്കഴിഞ്ഞാല്‍ അവര്‍ക്കു പുറകിലും ചുറ്റിലുമായി നിറയെ പുരുഷ-സ്ത്രീ എക്സ്ട്രകള്‍ ആടിപ്പാടുന്നത് പതിവാണ്. ഡിജിറ്റല്‍ കാലഘട്ടം വന്നതോടെ ഈ എക്സ്ട്രകള്‍ക്ക് പകരം നായകന്റെയും നായികയുടെയും നിരവധി ഡിജിറ്റല്‍ പതിപ്പുകളാണ് നൃത്തം ചെയ്യുന്നത്. അതായത്, മനുഷ്യരുടെ തൊഴില്‍ കമ്പ്യൂട്ടര്‍ നഷ്ടപ്പെടുത്തുമെന്ന് ഇപ്പോള്‍ തെളിഞ്ഞില്ലേ! അഥവാ ലെവ് മനോവിച്ച് പറയുന്നതു പോലെ സിനിമ കമ്പ്യൂട്ടറിന്റെ ഒരു അടിമയായി പരിണമിച്ചിരിക്കുന്നു. മറ്റൊരു രീതിയില്‍ വിശദീകരിച്ചാല്‍, സിനിമ എന്ന നാളിതുവരെ മനുഷ്യരുടെയും പ്രകൃതിയുടെയും ആഖ്യാനമായിരുന്ന ഒരു വ്യവഹാരവ്യവസ്ഥ ഇനി അപ്രകാരമായിരിക്കില്ല. അത്, ഡിജിറ്റല്‍ നിര്‍മിതികളും ഇടപെടലുകളും പൂര്‍ത്തീകരണങ്ങളും പാഠങ്ങളുമായി മുഴുവന്‍ മാറിമറിഞ്ഞിരിക്കുന്നു.

ലോകത്തിലും സമൂഹത്തിലും നമ്മളും ഉള്‍പ്പെട്ടിരിക്കുന്നു എന്ന തോന്നലിലൂടെ കടന്നുപോകാന്‍ പ്രേരിപ്പിക്കുന്നതു കൊണ്ടാണ് മാധ്യമം അഥവാ മാധ്യമങ്ങള്‍ മനുഷ്യര്‍ക്ക് പ്രിയങ്കരങ്ങളായ കൂട്ടാളികളായി നിലനില്‍ക്കുന്നതും കൂടെ യാത്രയാകുന്നതും. ദൃശ്യ-ശബ്ദ-ലിഖിത- സൂചനകളിലൂടെ പ്രവര്‍ത്തിക്കുകയും പ്രതിപ്രവര്‍ത്തിക്കുകയും ചെയ്യുന്ന നിരവധിയായ മാധ്യമങ്ങളുടെ അഭൂതപൂര്‍വവും അത്യത്ഭുതകരവുമായ സംയോജന(കണ്‍വെര്‍ജന്‍സ്)മാണ് പുതിയ കാലഘട്ടത്തിന്റെ ഏറ്റവും പ്രകടമായ സവിശേഷത. നാടകം, ചിത്രകല, ആനിമേഷന്‍, വീഡിയോ, ഫിലിം എന്നീ മാധ്യമങ്ങള്‍ എല്ലാം സംയോജിപ്പിച്ചുകൊണ്ടാണ് ഡിജിറ്റല്‍ സിനിമ അഥവാ ഡിജിറ്റല്‍ കാലത്തെ സിനിമ രൂപപ്പെടുന്നത്. സിനിമക്കു മുന്‍പും പിന്‍പുമുള്ള പ്രധാന മാധ്യമങ്ങളായ പത്രവും റേഡിയോവും സാഹിത്യവും ടേപ്പ് റിക്കാര്‍ഡറും ടെലിവിഷനും ഇന്റര്‍നെറ്റും വീഡിയോ ഗെയിമുകളും മൊബൈലും എല്ലാം കൂടിക്കുഴയുന്ന സാഹചര്യവും സംജാതമായിട്ടുണ്ട്. കണ്‍വെര്‍ജന്‍സിന്റെ കാലഘട്ടത്തില്‍; വ്യക്തികള്‍ക്കുള്ള സാങ്കേതികവിദ്യാലഭ്യത വന്‍ തോതില്‍ വര്‍ദ്ധിക്കുകയും സാങ്കേതികവിദ്യയും സാങ്കേതികമാധ്യമ സംവിധാനങ്ങളും അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള സാമൂഹ്യ സംഘടനാ സംവിധാനങ്ങള്‍ കൂടുതല്‍ കൂടുതല്‍ സ്വാധീനപരവും പ്രബലവുമായിത്തീരുകയും ചെയ്യും. അതോടൊപ്പം, ഭരണകൂടത്തിന്റെ(ങ്ങളുടെ) മര്‍ദനവ്യവസ്ഥയും കോര്‍പ്പറേറ്റുകളുടെ ലോകക്രമവും അതിവേഗത്തില്‍ സാധൂകരിക്കപ്പെടുകയും ചെയ്യും. വിഷമകരവും സങ്കീര്‍ണവുമായ ഈ ഡിജിറ്റല്‍ സാഹചര്യത്തില്‍, മാനവികമൂല്യങ്ങള്‍ കേടു കൂടാതെയും കൂടുതല്‍ സ്വാതന്ത്ര്യപൂര്‍ണമായും എപ്രകാരം നിലനിര്‍ത്താനും പരിപോഷിപ്പിക്കാനും പറ്റും എന്നതു തന്നെയാണ് ജനാധിപത്യവാദികളായ വിമര്‍ശകരുടെ ഉത്ക്കണ്ഠ.

മാധ്യമങ്ങളുടെ അധീശത്വം യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞിരിക്കെ, അതിന്റെ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയപരവും ഘടനാപരവും പ്രാതിനിധ്യപരവുമായ മാനങ്ങള്‍ നിരന്തരമായ വിശകലനങ്ങള്‍ക്കും വിമര്‍ശനപ്രക്രിയകള്‍ക്കും വിധേയമാക്കിക്കൊണ്ടിരിക്കേണ്ടതുണ്ട്. കൂടുതല്‍ ചിന്താശീലപരവും ജനാധിപത്യപരവും പരീക്ഷണാത്മകവും സര്‍ഗാത്മകവുമായ മാധ്യമവ്യവഹാരങ്ങളും ദര്‍ശനവും ആണ് മുന്‍കാലത്തെന്നതു പോലെ ഡിജിറ്റല്‍ കാലത്തും നമ്മുടെ ലക്ഷ്യബോധത്തെ നിര്‍ണയിക്കേണ്ടത്.

പഴമയെ കൊട്ടിഘോഷിക്കുന്ന സ്വഭാവക്കാരായ നൊസ്റാല്‍ജിക് കവികള്‍ക്കും പ്രൊഫഷനല്‍ സാംസ്ക്കാരിക പ്രഭാഷകര്‍ക്കും മാധ്യമവിമര്‍ശനപ്പട്ടം എല്‍പ്പിച്ചുകൊടുത്തതിന്റെ അപകടവും വേദനയും നാം വേണ്ടത്ര അനുഭവിച്ചു കഴിഞ്ഞു. സിനിമ പ്രചാരത്തിലായ കാലത്ത്, അവര്‍ വായന മരിക്കുന്നു എന്നാര്‍ത്തു നിലവിളിച്ചു. റേഡിയോ കേള്‍ക്കുന്നവരെ ചൂണ്ടി അവര്‍ പറഞ്ഞു - കേള്‍ക്കുകയല്ല, വായിക്കുകയാണ് വേണ്ടത്; അപ്പോള്‍ മാത്രമേ ആഴത്തിലുള്ള അനുഭവങ്ങളിലേക്കും ഭാവനകളിലേക്കും നിങ്ങള്‍ക്ക് ഊളിയിടാന്‍ സാധിക്കൂ! ടെലിവിഷന്‍ വ്യാപകമായതോടെ, അവര്‍ സിനിമാ സംരക്ഷണപ്രസ്ഥാനവുമായി ഇറങ്ങിത്തിരിച്ചു. കാണുകയാണെങ്കില്‍, സിനിമ തിയറ്ററില്‍ പോയി കാണണം. സിനിമ ഉറച്ച നോട്ടത്തെയും(ഗെയ്സ്), ടെലിവിഷന്‍ പാഞ്ഞുള്ള ഒറ്റനോട്ടത്തെയും(ഗ്ളാന്‍സ്) ആണ് അഭിമുഖീകരിക്കുന്നത് എന്നതിനാല്‍ രണ്ടും നിലനിന്നുകൊള്ളും എന്ന് ഭാവിയിലേക്ക് നോക്കിക്കാണാന്‍ ഈ ഭീതിപരത്തല്‍ ആത്മാക്കള്‍ക്ക് സാധ്യമായില്ല.
ഇന്റര്‍നെറ്റ് തരംഗങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ ഇക്കൂട്ടര്‍ അതിനെതിരെ ടെലിവിഷനിലൂടെയടക്കം രംഗത്തു വന്നു. ഇന്റര്‍നെറ്റിന് മലയാളികളുടെ സംഭാവന എന്താണെന്നു ചോദിച്ചാല്‍ ലഭിക്കുന്ന മറുപടി ഗ്രഹണ സിദ്ധാന്തം എന്നായിരിക്കും. ചുമരിന് സമാന്തരമായി സ്ഥാപിച്ചിരിക്കുന്ന കമ്പ്യൂട്ടര്‍ മോണിറ്ററിന് മുന്‍വശത്തിരിക്കുന്ന കുട്ടിയുടെ പുറകില്‍ രക്ഷിതാവ് എല്ലായ്പോഴും നിലയുറപ്പിച്ചുകൊള്ളണമെന്നാണ് ഗ്രഹണ സിദ്ധാന്തം ശഠിക്കുന്നത്.
സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍രേഖയില്‍ വരുന്നതുപോലെയായിരിക്കണം; മോണിറ്റര്‍, കുട്ടി, രക്ഷിതാവ് എന്നിവര്‍ നിലയുറപ്പിക്കേണ്ടത്. ഇന്റര്‍നെറ്റ് മുഴുവനും കുട്ടികളെ നശിപ്പിക്കുന്ന അശ്ളീലമാണെന്ന് പരത്തിയെഴുതുന്ന എത്ര മാത്രം ലേഖനങ്ങളാണ് ദിനപത്രങ്ങളുടെ വിദ്യാഭ്യാസ പുള്ളൌട്ടുകളിലും വനിതാ മാസികകളിലും ടെലിവിഷനിലുമായി നാം വായിച്ചും കണ്ടും ബോധം കെട്ടിട്ടുള്ളത്! ഇന്റര്‍നെറ്റിനു പുറകെ മൊബൈല്‍ ഫോണ്‍ എല്ലാവരുടെയും പ്രിയപ്പെട്ട ഉപകരണവും സുഹൃത്തുമായി മാറിയപ്പോള്‍, അതാ വരുന്നു പുതിയ ഭീഷണികള്‍. ഒരു ഭാഗത്ത്, മൊബൈല്‍ ഫോണ്‍ ചെവി മുതല്‍ തലച്ചോറും ഹൃദയവും വരെ നശിപ്പിക്കുമെന്ന 'ആരോഗ്യവിദഗ്ദ്ധരു'ടെ സചിത്ര വ്യാഖ്യാനങ്ങള്‍ ഇ മെയിലിലൂടെ പരക്കുന്നു. മറുഭാഗത്ത്, കൌമാരക്കാരെയും വീട്ടമ്മമാരെയും മൊബൈല്‍ ലൈംഗിക അരാജകത്വത്തിലേക്ക് നയിക്കുമെന്ന സദാചാര ഗീര്‍വാണങ്ങളും. ആകെ തുലഞ്ഞു എന്നു പറഞ്ഞാല്‍ മതിയല്ലോ!

ഡിജിറ്റല്‍ മാധ്യമങ്ങളും ഡിജിറ്റല്‍ സിനിമയും സിനിമയിലെ ഡിജിറ്റല്‍ ഇടപെടലുകളും, മനുഷ്യ സമൂഹത്തെ നന്മയിലേക്കോ തിന്മയിലേക്കോ ചുമ്മാതങ്ങ് നയിക്കുമെന്ന കേവലവും ലളിതവത്കൃതവുമായ വാദങ്ങളുടെ പുറകെ നാം പോകേണ്ടതില്ലെന്നു തന്നെയാണ് ഈ 'ഭീകരമായ' മുന്നനുഭവങ്ങള്‍ തെളിയിക്കുന്നത്. ഡിജിറ്റല്‍ വിപ്ളവത്തെ നേര്‍ക്കു നേര്‍ അഭിമുഖീകരിക്കുകയും ദൃശ്യസങ്കല്‍പനത്തിനും സൈദ്ധാന്തീകരണത്തിനും വിധേയമാക്കി കൂടുതല്‍ സുവ്യക്തമാക്കുകയും ചെയ്യുന്ന തരത്തിലുള്ള സൌന്ദര്യാത്മകവും സാങ്കേതികവും പ്രത്യയശാസ്ത്രപരവുമായ പഠനങ്ങള്‍ക്കും വിശകലനങ്ങള്‍ക്കുമായിരിക്കണം നാം മുതിരേണ്ടത് എന്നര്‍ത്ഥം. യാഥാര്‍ത്ഥ്യം/ഭാവന, കാലം/സ്ഥലം, പുരുഷന്‍/സ്ത്രീ, സ്വന്തം/അന്യം, ശരീരം/ആത്മാവ്, അനലോഗ്/ഡിജിറ്റല്‍, കല/കച്ചവടം, എന്നിങ്ങനെയുള്ള ദ്വന്ദ്വങ്ങളെ സംബന്ധിച്ച ജ്ഞാനമീമാംസാപരമായ വ്യാഖ്യാനങ്ങളെയും നിര്‍ണയനങ്ങളെയും ഡിജിറ്റല്‍ കാലഘട്ടം അപനിര്‍മാണം ചെയ്യുകയും പുനക്രോഡീകരിക്കുകയും പുനരാവിഷ്ക്കരിക്കുകയും ചെയ്യുന്നുണ്ട്. രൂപം, ഉപയോഗ്യത, ആവിഷ്ക്കാരം, സൌന്ദര്യം എന്നീ കലാ-മാധ്യമ പ്രക്രിയയുടെ ചലനനിയമങ്ങളെയെല്ലാം ഡിജിറ്റല്‍ മാധ്യമം പുനക്രമീകരിക്കുന്നുണ്ട്. അല്‍ത്തൂസറിന്റെ പ്രത്യയശാസ്ത്ര മര്‍ദന-ഭരണകൂട ഉപകരണം(ഐഡിയോളജിക്കല്‍ സ്റേറ്റ് അപ്പാരറ്റസ്) എന്ന പ്രയോഗത്തെ കുറച്ചു കൂടി പരിഷ്ക്കരിച്ച് പ്രത്യയശാസ്ത്ര കോര്‍പ്പറേറ്റ് ഉപകരണം (ഐഡിയോളജിക്കല്‍ കോര്‍പ്പറേറ്റ് അപ്പാരറ്റസ്) എന്നാണ് കണ്‍വെര്‍ജന്‍സിനു ശേഷമുള്ള നവമാധ്യമങ്ങളെ വിശേഷിപ്പിക്കാന്‍ അന്ന എവറെറ്റ് സ്വീകരിക്കുന്ന പ്രതിനിധാനം. മാധ്യമങ്ങളുടെ അധികാര സ്വഭാവവും മര്‍ദനപരതയും കൃത്യമായി ബോധ്യപ്പെടുമ്പോള്‍ തന്നെ അവയുടെ വിമോചനസാധ്യതകളെയും നാം അതേ അളവില്‍ തിരിച്ചറിയണം. എല്ലാ കലകളിലും വെച്ച് സിനിമയാണ് ഏറ്റവും മഹത്തരം എന്ന ലെനിന്റെ പ്രഘോഷണവും, 1932ല്‍ ബെര്‍ത്രോള്‍ഡ് ബ്രെഹ്റ്റ് എഴുതിയ 'ആശയ വിനിമയത്തിനുള്ള ഒരുപകരണം എന്ന നിലക്ക് റേഡിയോ' (ദ റേഡിയോ ആസ് ആന്‍ അപ്പാരറ്റസ് ഓഫ് കമ്യൂണിക്കേഷന്‍ ) എന്ന മാനിഫെസ്റോയുമായിരിക്കണം ഇക്കാര്യത്തില്‍ നമുക്ക് മാതൃക. ഒരു മാധ്യമത്തില്‍ നിന്ന് അടുത്തതിലേക്ക് എന്ന വണ്ണമുള്ള ചരിത്രപരമായ നൈരന്തര്യം; മുതലാളിത്തത്തിനെന്നതു പോലെ ജനാധിപത്യവത്ക്കരണത്തിനും അനിവാര്യമാണെന്ന് നാം തിരിച്ചറിഞ്ഞേ മതിയാകൂ.

രസതന്ത്ര-ജൈവയുദ്ധങ്ങള്‍ക്കും മനുഷ്യ ജെനോം മാപ്പിംഗിനും യൂണിവേഴ്സല്‍ ഐഡിക്കും വേണ്ടിയാണ് സാമ്രാജ്യത്വം ഡിജിറ്റല്‍ ഗവേഷണങ്ങളെ വഴി തിരിച്ചു വിടുന്നതെങ്കില്‍, മുത്തലിക്കിനെതിരായ പിങ്ക് ജഡ്ഡി പ്രചരണം മുതല്‍ മുല്ലപ്പൂ വിപ്ളവവും വാള്‍ സ്ട്രീറ്റ് പിടിച്ചെടുക്കലും വരെയുള്ള പുതിയ ജനാധിപത്യ-സ്വാതന്ത്ര്യ സമരങ്ങള്‍ക്കാണ് ജനാധിപത്യ വാദികള്‍ ഡിജിറ്റല്‍ കാലഘട്ടത്തെ ഉപയുക്തമാക്കുന്നത്. മൈക്കിള്‍ മൂര്‍ മുതല്‍ ആനന്ദ് പട്വര്‍ദ്ധനും രാകേശ് ശര്‍മയും വരെയുള്ളവരുടെ ജനാധിപത്യത്തിലും സ്വാതന്ത്ര്യബോധത്തിലുമൂന്നിയ ഡോക്കുമെന്ററികളും ഡിജിറ്റല്‍ സാധ്യതകളുടെ ഗുണപരതയെ ഉയര്‍ത്തിക്കാണിക്കുന്നു. യന്ത്രങ്ങള്‍ മനുഷ്യരെ അപ്രസക്തരാക്കുമെന്ന കേവല ഭീതിയെ, അദൃശ്യവത്ക്കരണത്തിനെതിരെ ദൃശ്യവത്ക്കരണം എന്ന മുദ്രാവാക്യം കൊണ്ടാണ് ഡിജിറ്റല്‍ സമരഭടന്മാര്‍ നേരിടുന്നത്.

കോര്‍പ്പറേറ്റുകളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായി നിയമിക്കപ്പെടുന്ന സൂപ്പര്‍ താരങ്ങളുടെ വിലകൂടിയ സമയവും അവരെ ചിത്രീകരണസ്ഥലത്തെത്തിക്കുന്നതിനുള്ള പാടും മറ്റും കണക്കിലെടുക്കുമ്പോള്‍ അവര്‍ക്ക് നിശ്ചിത പ്രതിഫലം കൊടുത്തതിനു ശേഷം, അവരുടെ ഡിജിറ്റല്‍ ക്ളോണുകള്‍ ഉപയോഗിച്ച് പരസ്യങ്ങള്‍ ചിത്രീകരിക്കുകയാണ് ലാഭകരം എന്ന് പരസ്യനിര്‍മാതാക്കള്‍ കണ്ടെത്തിക്കഴിഞ്ഞു. മനുഷ്യ ശരീരവും യന്ത്രവും തമ്മിലുള്ള ഒരു സംലയനത്തിന്റെ സാംസ്ക്കാരികമാനങ്ങള്‍ ഭീതിയുണര്‍ത്തുന്നതാണ്. മാട്രിക്സും അവതാറും മുതല്‍ എന്തിരനും രാ.വണ്ണും സൃഷ്ടിച്ച വിനോദതരംഗങ്ങളില്‍ ഈ സംലയനം മുഖ്യ ഘടകമായിരുന്നു. ഉത്തര മാനുഷിക (പോസ്റ് ഹ്യൂമന്‍) സാഹചര്യം എന്ന് പോലും ഈ കാലത്തെ നിര്‍വചിക്കേണ്ടിവന്നേക്കും.

ഡിജിറ്റല്‍ കാലഘട്ടത്തില്‍ മനുഷ്യശരീരത്തിന്റെ പവിത്രത നഷ്ടമായേക്കും എന്ന ഭീതി പോലെത്തന്നെയാണ്, കല എന്ന സങ്കല്‍പനത്തിന് ഈ അതിസാങ്കേതിക പരിസരത്തില്‍ നിലനില്‍പുണ്ടോ എന്ന സംശയവും. 1960കളില്‍ തന്നെ ഉത്തര രൂപവാദം (പോസ്റ് ഫോര്‍മലിസം) പോലുള്ള അന്വേഷണങ്ങള്‍ കലയുടെ അസ്തിത്വത്തെ സംശയാസ്പദമാക്കി. സൌന്ദര്യവാദത്തിന്റെയും ആധുനികതയുടെയും ധാര്‍മിക ന്യായങ്ങളെ ഘടനാനന്തരവാദവും ഉത്തരാധുനികതയും അപ്രസക്തമാക്കി. കലയുടെയും സൌന്ദര്യത്തിന്റെയും അപ്രമാദിത്വത്തെയും സാര്‍വകാലിക-സാര്‍വജനീന നാട്യങ്ങളെയും അട്ടിമറിക്കാന്‍ ഈ വാദങ്ങള്‍ സഹായകമായി എങ്കിലും അവ പുതിയ യാഥാസ്ഥിതികത്വങ്ങളും മഹാഖ്യാനങ്ങളും ആയി പരിണമിക്കുന്നില്ലേ എന്ന സംശയവും അസ്ഥാനത്തല്ല. അക്കാദമികവും സാംസ്ക്കാരികമാത്രവുമായ വിചാരങ്ങള്‍ക്കും പരിശോധനകള്‍ക്കും ഗവേഷണങ്ങള്‍ക്കും മാത്രമായി സൌന്ദര്യത്തെ പരിമിതപ്പെടുത്താനാവില്ലെന്നും, വാണിജ്യവത്ക്കരിക്കപ്പെട്ട ജനപ്രിയതയെ വന്‍ തോതിലും കൂടുതല്‍ ലാഭകരമായ വിധത്തിലും കൈവശപ്പെടുത്തുകയും മുതലെടുക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന വ്യാവസായികതയിലേക്ക് സംസ്ക്കാരം പരിണമിച്ചിരിക്കുന്നുവെന്നതുമാണ് യാഥാര്‍ത്ഥ്യം. ഡിജിറ്റല്‍ മാധ്യമത്തിലെ കലാപരത, വര്‍ത്തമാനകാല സംസ്ക്കാരത്തെ അടിസ്ഥാനപരമായി തന്നെ പരിഗണിക്കാതെ വിലയിരുത്താനാവില്ലെന്നാണ് പറഞ്ഞു വരുന്നത്. ഡിജിറ്റല്‍ കാലഘട്ടത്തിലെ ശൈലി എന്നത് സാംസ്ക്കാരിക മൂലധനത്തിന്റെ രൂപവും ഭാവവുമാണ്. കലാ-മാധ്യമ-ഡിസൈന്‍ സ്കൂളുകളില്‍ നിന്ന് പുറത്തു വരുന്ന ഭാവനാ സമ്പന്നരും പ്രതിഭാധനരുമായ ചെറുപ്പക്കാര്‍ കലാപരീക്ഷണങ്ങള്‍ക്കു വേണ്ടി മാത്രം ജീവിതം മാറ്റി വെക്കേണ്ടതില്ലാത്തവിധത്തില്‍ അവരെ കോര്‍പ്പറേറ്റ് വ്യവസായം പിടികൂടിക്കൊണ്ടിരിക്കുകയാണ്. കമ്പ്യൂട്ടര്‍ നിര്‍മിത ഇമേജുകളും ആനിമേഷനും ചലനഗ്രാഫിക്സും സൃഷ്ടിച്ചെടുക്കാനായി വ്യാവസായിക-വാണിജ്യ ലോകം അവരെ ഒഴിവില്ലാത്ത തരത്തില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. കലയും കച്ചവടവുമെന്നതു പോലെ, കലയും ശാസ്ത്രവും തമ്മിലുള്ള പിളര്‍പ്പും അദൃശ്യമാവുന്ന സാഹചര്യമാണ് ഡിജിറ്റല്‍ യുഗത്തില്‍ സംജാതമായിരിക്കുന്നത്. നവോത്ഥാന കാലഘട്ടത്തിലെ മഹാപ്രതിഭ ലിയോനാര്‍ദോ ഡാവിഞ്ചി, ഒരേ സമയം ഒരു ശാസ്ത്രജ്ഞനും കലാകാരനും സാങ്കേതികവിദഗ്ദ്ധനുമായിരുന്നു. ഡിജിറ്റല്‍ കാലത്തെ കലാകാരനും കലാകാരിയും ഇതേ വിധത്തിലുള്ള ബഹുമുഖ പ്രതിഭകളായിരുന്നേ മതിയാകൂ. മാത്രമല്ല, പുതിയ കാലത്തെ ആസ്വാദകരും ഇത്തരത്തില്‍ ബഹുമുഖത്തിലുള്ള രൂപഭാവങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നവരാകണം. വിചാര-വിശകലന മാതൃകാപരിസരം മുഴുവനായി മാറിത്തീര്‍ത്തിന്നിരിക്കുന്നുവെന്ന് സാരം.

സംസ്ക്കാരവും പ്രാദേശികതയും വംശീയതയും എപ്രകാരമാണ് ഡിജിറ്റല്‍/മനുഷ്യേതര സന്ദര്‍ഭത്തില്‍ പ്രതിനിധാനം ചെയ്യപ്പെടുക എന്ന ഉത്ക്കണ്ഠ ഇതിനൊക്കെ ശേഷവും സജീവമായി നിലനില്‍ക്കുന്നു. സംഗീതത്തിന്റെ കാര്യമെടുക്കുക. ശുദ്ധമായ വായ് പാട്ടും പശ്ചാത്തലത്തിലുള്ളതും സ്വതന്ത്രവുമായ ഉപകരണ സംഗീതവും അപ്രസക്തവും അനാവശ്യവുമാകുന്ന വിധത്തില്‍ എന്തും ഏതു വിധേനയും മിക്സ് ചെയ്യുകയും പുനരാവിഷ്ക്കരിക്കുകയും പുനക്രമീകരിക്കുകയും ചെയ്യാന്‍ സാധ്യമായ അനന്ത സാധ്യതകളാണ് ഡിജിറ്റല്‍ യുഗം തുറന്നിട്ടിരിക്കുന്നത്. ഓരോ സമുദായത്തിന്റെയും വംശത്തിന്റെയും പ്രദേശത്തിന്റെയും പാട്ടുകളെ മറ്റുള്ളവരെക്കൊണ്ടു കൂടി പാടിക്കുകയും കേള്‍പ്പിക്കുകയും ചെയ്ത ലോകമാനവികതയുടെയും ജനപ്രിയതയുടെയും ഒന്നാം ഘട്ടം കടന്ന് ഡിജിറ്റല്‍ സംഗീത യുഗം, പുതിയ ജനപ്രിയതയെയും അതുവഴി പുതിയ മനുഷ്യകുലത്തെയും സൃഷ്ടിക്കാന്‍ മാത്രം ശക്തമായി പരിണമിച്ചിരിക്കുന്നു. അതുവഴി, ദൃശ്യകല എന്ന അര്‍ത്ഥത്തില്‍ സാമാന്യമായി സങ്കല്‍പ്പിക്കപ്പെടുകയും നിര്‍വഹിക്കപ്പെടുകയും ആസ്വദിക്കപ്പെടുകയും ചെയ്തു പോന്നിരുന്ന സിനിമ അടക്കമുള്ള ആധുനിക മാധ്യമങ്ങളെ ശബ്ദത്തിന്റെ അടിസ്ഥാനത്തില്‍ പരിചരിക്കപ്പെടേണ്ട സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്.

എഴുത്തുകാരന്‍ അഥവാ കലാ സ്രഷ്ടാവ് എന്ന അതിരൂപത്തെ ഡിജിറ്റല്‍ കാലഘട്ടം കരിച്ചു കളയുന്നു. പലര്‍ ചേര്‍ന്ന് രൂപപ്പെടുത്തുന്ന ശില്‍പമായി മാത്രമേ ഡിജിറ്റല്‍ കലക്ക് രൂപപ്പെടാനാവുകയുള്ളൂ. തീര്‍ന്നില്ല, ആസ്വാദകര്‍ക്ക് പ്രതിപ്രവര്‍ത്തനത്തിനുള്ള (ഇന്ററാക്റ്റീവ്) സാധ്യതകള്‍ കൂടി ലഭ്യമാവുന്ന തരത്തിലാണ് പുതിയ കാലത്തെ ഡിജിറ്റല്‍ കല വിഭാവനം ചെയ്യപ്പെടുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍; അടഞ്ഞ കലാരൂപങ്ങള്‍ക്കു പകരം, തുറന്ന കലാ പാഠങ്ങളായിരിക്കും ഡിജിറ്റല്‍ കാലത്തുണ്ടാകുക. സ്രഷ്ടാക്കള്‍ നിശ്ചയിച്ചിരിക്കുന്ന അനുപാതങ്ങള്‍(പരാമീറ്ററുകള്‍) അനുവാചകര്‍ മാറ്റിമറിക്കുമ്പോള്‍ വാകുലപ്പെടേണ്ടതില്ലെന്നു സാരം. എല്ലാ പുതിയ സാങ്കേതിക വിസ്ഫോടനങ്ങളും മാറ്റം ഉണ്ടാക്കുമെന്ന വിശ്വാസം ശരി വെക്കുന്ന തരത്തില്‍ തന്നെയാണ് ഡിജിറ്റല്‍ കാലഘട്ടവും കാര്യങ്ങളെ മാറ്റി മറിച്ചിരിക്കുന്നത്. എന്നാല്‍, ഭൂതകാലവുമായി മുഴുവന്‍ അര്‍ത്ഥത്തില്‍ വിടുതല്‍ പ്രാപിച്ച ഒരവസ്ഥയായി ഈ പരിണാമാനന്തര കാലത്തെ നിരൂപിക്കേണ്ടതുമില്ല. വീണ്ടും ബ്രെഹ്റ്റ് പറഞ്ഞതിലേക്ക് തിരിച്ചു വരാം. മുതലാളിത്ത കോര്‍പ്പറേഷനുകള്‍ ഉണ്ടാക്കുകയും വില്‍ക്കുകയും ചെയ്യുന്ന സാങ്കേതിക വിസ്മയങ്ങളില്‍ കണ്ണഞ്ചിപ്പോകാതെ, അതേ സാങ്കേതികപ്പുതുമയെ ഗുണകരവും പുരോഗമനപരവുമായ സാമൂഹ്യ മാറ്റത്തിനായി പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്.
ചലച്ചിത്ര വിമര്‍ശനത്തിന്റെ വിചാരപരിസരത്തെയും ഡിജിറ്റല്‍ കാലഘട്ടം മാറ്റിത്തീര്‍ത്തുകൊണ്ടിരിക്കുകയാണ്. സൌന്ദര്യം, ഇതിവൃത്തം, പ്രത്യയശാസ്ത്രം, പ്രതിനിധാനം എന്നീ ഘടകങ്ങളാണ് ചലച്ചിത്ര വിമര്‍ശനം സാമാന്യമായി അന്വേഷിച്ചു പോന്നിരുന്നത്. സങ്കീര്‍ണത, സന്ദിഗ്ദ്ധത, സാന്ദ്രത, വിവരങ്ങളുടെ ആധിക്യം എന്നിങ്ങനെയുള്ള വിഷയങ്ങളെ മനസ്സിലാക്കാനും വിശകലനം ചെയ്യാനും ഏതായാലും പഴയ രീതികള്‍ മതിയാവില്ല. അക്കാദമികളിലെയും സര്‍വകലാശാലകളിലെയും പുസ്തകങ്ങളിലെയും ചലച്ചിത്ര വിമര്‍ശന സിദ്ധാന്തങ്ങള്‍ പലതും അസ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. വരേണ്യത/ജനകീയത, ജനപ്രിയത/ജനകീയത എന്നിങ്ങനെയുള്ള രണ്ടു ദ്വന്ദ്വങ്ങളുടെയെങ്കിലും അടിസ്ഥാനങ്ങളെ ഡിജിറ്റല്‍ കാലം മാറ്റിത്തീര്‍ത്തു കഴിഞ്ഞു. പ്രതിനിധാനം, ആഹ്ളാദം, ഉപഭോഗം എന്നീ അവസ്ഥകളില്‍ ഒതുങ്ങിയിരുന്ന സാമാന്യജനങ്ങളിലാരും ഏതു സമയവും സ്രഷ്ടാവായിത്തീരുന്ന ഘട്ടമാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്. ബഹുജനമാധ്യമ(മാസ് മീഡിയ) ങ്ങളുടെ ഉത്പാദന-വിതരണ-ആസ്വാദന പ്രക്രിയകളും തകിടം മറിഞ്ഞുകൊണ്ടിരിക്കുകയാണ്. സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള വിടവുകള്‍ മുന്‍കാലത്തെന്നതു പോലെ ഇപ്പോഴുമുണ്ട്.

സിനിമ എന്ന സാങ്കേതിക രൂപം കണ്ടു പിടിക്കുന്നതിനും എത്രയോ മുമ്പു തന്നെ, യാഥാര്‍ത്ഥ്യത്തിന്റെ സമ്പൂര്‍ണമായ പ്രതിനിധാനം രൂപപ്പെടുത്താന്‍ മനുഷ്യര്‍ ആഗ്രഹിച്ചിരുന്നു. നിശ്ശബ്ദ സിനിമ വളര്‍ന്ന് ശബ്ദവും വര്‍ണവും ത്രിമാനവും മറ്റും ഉള്‍ച്ചേര്‍ത്ത് ഇപ്പോഴെത്തി നില്‍ക്കുന്ന അവസ്ഥ പരിപൂര്‍ണതയിലെത്തിയെന്ന് നമുക്ക് തോന്നുമെങ്കിലും ഇനിയും അതിന്റെ പരിണാമങ്ങള്‍ ഏതു വിധത്തിലായിരിക്കും എന്നു പ്രവചിക്ക വയ്യ. ആന്ദ്രേ ബാസിന്‍ പറയുന്നതു പോലെ, സിനിമ ഇനിയും കണ്ടു പിടിക്കപ്പെടേണ്ടിയിരിക്കുന്നു. ഡിജിറ്റല്‍ മാധ്യമങ്ങളുടെ സാങ്കേതിക മുന്നേറ്റം, പരിപൂര്‍ണ സിനിമ എന്ന ലക്ഷ്യത്തിലേക്ക് ദൂരം കുറച്ചു എന്ന് കരുതാവുന്നതാണ്. കലാകാരന്റെ ഇടപെടലും കാലത്തിന്റെ അസാധ്യമായ തിരിച്ചു പോക്കും ബാധ്യതയാവാത്ത വിധത്തില്‍, ലോകത്തെ അതിന്റെ തന്നെ ഇമേജായി പുനര്‍ നിര്‍മിക്കാന്‍ മനുഷ്യര്‍ ആഗ്രഹിക്കുന്നതാണ് സമഗ്ര സിനിമ എന്നാണ് ബാസിന്‍ നിര്‍വചിക്കുന്നത്. മുഴുവന്‍ ലോകത്തെയും ഇന്റര്‍നെറ്റിലൂടെ തൊട്ടും കണ്ടും കേട്ടും അറിയാനാകുകയും, അനലോഗ് ഇമേജ് നിര്‍മിതിയുടെ കാലതാമസങ്ങള്‍ക്ക് കാത്തു നില്‍ക്കാതെ ഉപഗ്രഹങ്ങളിലൂടെയും കേബിളുകളിലൂടെയും വയര്‍ലെസ്സായും അപ്പപ്പോള്‍ ലോകം നമുക്കു മുമ്പിലും നമുക്കിടയിലും സ്ഥിതി ചെയ്യുകയും ചലിക്കുകയും ചെയ്യുന്നതു തന്നെയല്ലേ പരിപൂര്‍ണത? റുഡോള്‍ഫ് ആര്‍ണ്ഹീം 1933ല്‍ തന്നെ മുന്നറിയിപ്പു തന്നതു പോലെ; ഈ പരിപൂര്‍ണ സിനിമക്കൊപ്പം, നിശ്ശബ്ദ/ശബ്ദ/വര്‍ണ സിനിമകള്‍ക്കു കൂടി നില്‍ക്കാന്‍ അവസരം കൊടുത്തില്ലെങ്കില്‍ കാര്യങ്ങള്‍ ദുരന്താത്മകമായിത്തീര്‍ന്നേക്കും. മനുഷ്യരുടെ നഗ്ന നേത്രങ്ങള്‍ക്ക് അസാധ്യമായ തരത്തിലുള്ള ഒരു കാഴ്ചയും ദര്‍ശനവുമാണ് സിനിമ എന്ന കലാരൂപം രൂപപ്പെടുത്തിയെടുത്തത്. ആ അമാനുഷിക ദര്‍ശനവും കൂടി ചേരുമ്പോഴാണ് ആധുനിക കാലത്തെ മാനവികത കൂടുതല്‍ വികസിതമാവുന്നത്. ഡിജിറ്റല്‍ കാലത്തും അത് അപ്രകാരം തന്നെയായിരിക്കും.

Thursday, December 1, 2011

മലയാളസിനിമയില്‍ സന്തോഷ് പണ്ഡിറ്റിന്റെ കാലം

മലയാള സിനിമാവ്യവസായത്തിലും കേരളത്തിലെ സിനിമാശാലകളിലുമായി ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ കൂട്ടി വായിച്ചാല്‍ പിടിവിട്ട പട്ടം പോലെ കളി കാര്യമായിരിക്കുന്നു എന്നു ബോധ്യപ്പെടും. ദീപാവലി സീസണില്‍ സൂപ്പര്‍ താരങ്ങളുടേതടക്കമുള്ള പ്രധാനപ്പെട്ട റിലീസുകള്‍ മാറ്റിവെക്കേണ്ട വിധത്തില്‍ തമിഴ്, ഹിന്ദി സിനിമകളുടെ ആധിപത്യത്തിന് കേരളത്തിലെ തിയറ്ററുകള്‍ വിട്ടുകൊടുക്കേണ്ടി വന്നു. 'അന്യഭാഷാ സിനിമകള്‍ മലയാളത്തെ ആക്രമിച്ചു' എന്നൊക്കെയുള്ള അഭൂതപൂര്‍വമായ തലക്കെട്ടുകളോടെയാണ് ചില പത്രങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട് ചെയ്തത്. കഴിഞ്ഞ കുറച്ചു കാലമായി രൂപപ്പെട്ടു വരുന്ന കേരളം/മലയാളം എന്ന തരത്തില്‍ ഉപരിപ്ളവമായ വ്യാജാഭിമാനബോധത്തിന് കീഴ്പ്പെട്ടുകൊണ്ടുള്ള ഒരു വിദ്വേഷമനോഭാവത്തോടെ ഈ പ്രശ്നത്തെ സമീപിക്കുന്നത് ഒരു നിലക്കും ഗുണം ചെയ്യില്ല. പുതിയ മലയാള സിനിമകള്‍ റിലീസ് ചെയ്യുന്നതിന് സഹകരിക്കില്ല എന്ന തിയറ്ററുടമകളിലൊരു വിഭാഗത്തിന്റെ തീരുമാനത്തെ തുടര്‍ന്ന് മറ്റു ഭാഷകളില്‍ നിന്നുള്ള സിനിമകളും ഈ സംഘടനക്കാര്‍ക്ക് കൊടുക്കുന്നില്ലെന്ന പ്രതികാര നടപടിയാണ് വിതരണക്കാരുടെ സംഘടന സ്വീകരിച്ചത്. രണ്ടു തീരുമാനവും വേണ്ടത്ര ആലോചനയില്ലാതെയും പരസ്പരബഹുമാനമില്ലാതെയും ജനാധിപത്യബോധമില്ലാതെയും എടുത്തതാണെന്ന് വ്യക്തം. ഇപ്പോള്‍, മലയാള സിനിമ റിലീസ് ചെയ്യേണ്ടതില്ലെന്ന തീരുമാനമെടുത്ത സംഘടനയില്‍ പെട്ട ചില തിയറ്ററുകളില്‍(ഉദാഹരണം- എറണാകുളം കവിത) ചില യുവജനസംഘടനാ പ്രവര്‍ത്തകര്‍ അക്രമം കാണിച്ചു എന്നും റിപ്പോര്‍ടുകളുണ്ട്. ഏറ്റവും അപലപനീയമായ രീതിയിലേക്കാണ് പ്രശ്നങ്ങള്‍ വഴി തിരിഞ്ഞു പോകുന്നതെന്നാണ് ഇതു കാണിക്കുന്നത്. ഏറ്റവും അവസാനം മലയാള സിനിമാ നിര്‍മാണം നിര്‍ത്തിവെക്കാന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തീരുമാനിച്ചിരിക്കുകയാണ്. സമരത്തിലില്ലാത്തത്, സാങ്കേതികവിദഗ്ദ്ധരുടെ സംഘടനയായ ഫെഫ്ക്കയും അഭിനേതാക്കളുടെ സംഘടനയായ അമ്മയും മാത്രമാണ്.

കഴിഞ്ഞ നാലഞ്ചു വര്‍ഷമായി നോമ്പുകാലത്തായിരുന്നു ഓണം എന്നതിനാല്‍, മലയാള സിനിമയുടെ വിളവെടുപ്പു സീസണാഘോഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. 2011ല്‍ സ്ഥിതി മാറി. മുസ്ളിങ്ങള്‍ പൊതുവെ യാഥാസ്ഥിതികരും മതമൌലികവാദികളുമാണെന്നും അതിനാല്‍, ആധുനിക മാധ്യമമായ സിനിമയോടവര്‍ക്ക് വിരോധമാണെന്നും ഒരു ഭാഗത്ത് ആക്ഷേപിക്കുകയും; മറു ഭാഗത്ത്, മൃദു ഹിന്ദുത്വ പൊതുബോധത്തിന് കീഴ്പെട്ടുകൊണ്ട് മുസ്ളിങ്ങളെ പൈശാചികവത്ക്കരിക്കുന്ന രീതിയിലുള്ള ഇതിവൃത്ത-ആഖ്യാന പദ്ധതികള്‍ നിരന്തരമായി ആവര്‍ത്തിക്കുകയും ചെയ്യുന്ന മലയാളത്തിലെ മുഖ്യധാരാ സിനിമയുടെ പ്രധാനപ്പെട്ട പ്രേക്ഷകര്‍ മുസ്ളിങ്ങള്‍ തന്നെയാണെന്ന കാര്യം, നോമ്പുകാലത്ത് സിനിമ റിലീസ് ചെയ്താല്‍ കലക്ഷന്‍ കുറവായിരിക്കും എന്ന വസ്തുതയിലൂടെ കൃത്യമായി വെളിവാക്കപ്പെട്ട സീസണുകളാണ് കടന്നു പോയത്. എന്നാല്‍, 2011ല്‍ ചെറിയ പെരുന്നാളിന് ശേഷം ഓണം വന്നപ്പോഴും കേരളത്തിലെ സിനിമാവ്യവസായത്തിന് അതിന്റെ ഗുണം പൂര്‍ണതോതില്‍ മുതലെടുക്കാനായില്ല. കേരളത്തിലെ 130ലധികം തിയറ്ററുകള്‍ ഓണക്കാലത്ത് അടഞ്ഞു കിടന്നു. കേരള സിനി എക്സിബിറ്റേഴ്സ് അസോസിയേഷനിലംഗത്വമെടുത്ത ബി ക്ളാസ് തിയറ്ററുകളാണ് അടഞ്ഞു കിടന്നത്. വടക്കാഞ്ചേരി, പട്ടാമ്പി, ഒറ്റപ്പാലം പോലുള്ള പട്ടണങ്ങളിലെ തിയറ്ററുകള്‍ അടഞ്ഞുകിടക്കുന്നത് ഞാന്‍ തന്നെ നേരില്‍ കാണുകയുണ്ടായി.

സിനിമയുടെ ചുമതലയുള്ള മന്ത്രി കെ ബി ഗണേഷ്കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലെ ധാരണ പ്രകാരം; എ സി, ഡി ടി എസ്, കഫെറ്റേറിയ, വൃത്തിയുള്ള മൂത്രപ്പുരകള്‍ പോലുള്ള ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന ഏതു തിയറ്ററിലും റിലീസ് അനുവദിക്കുമെന്നായിരുന്നു തീരുമാനം. ഇതനുസരിച്ച്, ലക്ഷക്കണക്കിന് രൂപ മുടക്കി ഇത്തരം സംവിധാനങ്ങളേര്‍പ്പെടുത്തിയ തിയറ്ററുകള്‍ക്ക് റിലീസ് ചിത്രങ്ങള്‍ കൊടുക്കാന്‍ പാടില്ലെന്ന നിലപാടാണ് കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ എടുത്തത്. ഇതിന് കാരണമായി അവര്‍ പറയുന്നത്, മലയാള സിനിമകള്‍ നിര്‍മാണമാരംഭിക്കുമ്പോള്‍ തന്നെ തങ്ങളുടെ പക്കല്‍ നിന്ന് രണ്ടും മൂന്നും അഞ്ചും ലക്ഷം രൂപ വീതം അഡ്വാന്‍സായി പിരിച്ചെടുക്കാറുണ്ടെന്നും അത് തിരിച്ചു പിടിക്കാനുള്ള ഏക അവസരം ചിത്രങ്ങള്‍ റിലീസ് ചെയ്യുമ്പോഴാണെന്നാണെന്നുമാണ്. തങ്ങളുടെ തിയറ്ററുകളില്‍ സിനിമ കാണാനെത്താറുള്ളവരുടെ വീടിനടുത്തുള്ള തിയറ്ററുകളിലും അതേ ചിത്രം റിലീസ് ചെയ്താല്‍ അവര്‍ യാത്ര ചെയ്ത് തങ്ങളുടെ എ ക്ളാസ് തിയറ്ററില്‍ വരില്ലെന്നും അതു മൂലം തങ്ങള്‍ക്ക് സംഭവിക്കുന്ന നഷ്ടം സഹിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വൈഡ് റിലീസ് അവര്‍ തടയുന്നത്. സത്യത്തില്‍, വൈഡ് റിലീസ് മുമ്പൊരിക്കല്‍ നടപ്പിലായതാണ്. ഇത് വൈഡ് വൈഡ് റിലീസാണ്. വ്യാജ സിഡിയായും ഡൌണ്‍ലോഡിംഗ് ഡാറ്റയായും പുതിയ സിനിമകള്‍ വളരെ പെട്ടെന്ന് രൂപാന്തരം പ്രാപിക്കുന്നതിനാല്‍, വ്യാപകമായുള്ള റിലീസ് മാത്രമേ പോംവഴിയായുള്ളൂ എന്നതിനാലാണ് തങ്ങള്‍ വൈഡ് റിലീസ് ആവശ്യപ്പെടുന്നതെന്നാണ് ബി ക്ളാസുകാര്‍ പറയുന്നത്. ഏതായാലും, നൂറ്റി മുപ്പതിലധികം തിയറ്ററുകളില്‍ ഓണം റിലീസ് പോയിട്ട് ഓണക്കാലത്ത് സിനിമാപ്രദര്‍ശനം തന്നെ ഇല്ലാതായതിലൂടെ; ആനന്ദത്തിന്റെ വ്യാപനം എത്ര കണ്ട് തടയപ്പെട്ടു എന്നും വളര്‍ച്ചയുള്ളതോ അതോ വളര്‍ച്ച മുറ്റിയതോ ആയ ഒരു കലാ-വ്യവസായത്തിന്റെ നിലനില്‍പിന് ഇത്തരം വഴിമുടക്കുകള്‍ എത്ര കണ്ട് വിഘാതമുണ്ടാക്കും എന്നും വിശദമായി വിലയിരുത്തപ്പെടുകയുണ്ടായില്ല.

ഇപ്പോള്‍, കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ അവരുടെ തിയറ്ററുകളിലും നിസ്സഹകരണ സമരം ആരംഭിച്ചിരിക്കുന്നു. നവംബര്‍ 1 മുതല്‍, പുതിയ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ല എന്നാണവരുടെ നിലപാട്. അതിനെ തുടര്‍ന്നാണ്, ഈ തിയറ്ററുകള്‍ക്ക് ഒരു പടവും നല്‍കുന്നില്ലെന്ന് ഫിലിം ഡിസ്ട്രിബ്യൂട്ടേഴസ് അസോസിയേഷന്‍ തീരുമാനിച്ചത്. മള്‍ട്ടിപ്പിള്‍ സിറോസിസ് ബാധിച്ച രോഗിയുടെ ശരീരം പോലെയാണ് മലയാള സിനിമയുടെ പ്രദര്‍ശനവ്യവസായം. ഏതു രോഗത്തിന് ചികിത്സ ചെയ്യണമെന്നറിയില്ല. മാത്രമല്ല, ഒരു രോഗത്തിന് ചികിത്സിക്കുമ്പോള്‍ മറ്റൊരു രോഗം മൂര്‍ഛിക്കുകയും ചെയ്യും. തിയറ്റര്‍ വൃത്തിയായി സൂക്ഷിക്കുന്നതിന് രണ്ടു രൂപ സര്‍വീസ് ചാര്‍ജ് ഓരോ ടിക്കറ്റിന്മേലും ഈടാക്കിക്കൊള്ളാന്‍ സര്‍ക്കാര്‍ അനുവദിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി ഈ സംഖ്യ വാങ്ങി തിയറ്റര്‍ മുതലാളിമാര്‍ കീശയിലിടുകയല്ലാതെ, ബഹുഭൂരിപക്ഷം തിയറ്ററുകളും വൃത്തിയായി സൂക്ഷിക്കാറേയില്ല. തീവണ്ടിക്കക്കൂസുകള്‍ക്ക് സമാനമായിട്ടാണ് ആണ്‍ കാണികളില്‍ വലിയൊരു വിഭാഗം തിയറ്ററുകളെ പരിഗണിക്കുന്നത്. ബീവറേജസില്‍ നിന്ന് ക്വാര്‍ട്ടറോ ഹാഫോ വാങ്ങി, ഇരുളിന്റെ ഏതെങ്കിലും ഒരു മറയിലിരുന്ന് അത് വെള്ളം കൂട്ടിയും സോഡ കൂട്ടിയും കൂട്ടാതെയും അച്ചാര്‍ നക്കിയും വിഴുങ്ങിയതിനു ശേഷം ലഹരി ഇറങ്ങുന്നതു വരെ ഒരു ഗുമ്മിനാണ് തിയറ്ററിലെ സമയം ഇക്കൂട്ടര്‍ തള്ളി നീക്കുന്നത്. ഈയടുത്ത കാലത്ത് രണ്ട് സെക്കന്റ് ഷോകളില്‍ (ഭക്തജനങ്ങളുടെ ശ്രദ്ധക്ക്, വീരപുത്രന്‍) ഈ അധ:സ്ഥിത മദ്യപാനികളുടെ പീഡനം ഞാന്‍ ഏറ്റുവാങ്ങേണ്ടി വന്നു. ഇത്രയും സമയം നടികളുടെ ഗുഹ്യാവയവങ്ങളെക്കുറിച്ചും മറ്റുമായി ഉച്ചത്തില്‍ കമന്റടിക്കുന്ന ശബ്ദാക്രമികളുടെ വെളിമ്പ്രദേശമായി തിയറ്ററിലെ ഇരുട്ട് മാറിത്തീരുന്നു.

ഇക്കൂട്ടര്‍ തന്നെയാണ്, സന്തോഷ് പണ്ഡിറ്റിന്റെ ആഭാസ സിനിമയിലും കേറി വിളയുന്നത്. പല തരത്തിലുള്ള അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയരാവുന്ന ആളുകള്‍ അതിനോട് പ്രതികരിക്കാനോ കൃത്യമായ പരിഹാരം കാണാനോ കഴിയാതെ ഉഴലുന്നുണ്ട്. ഇത്തരക്കാരുടെ സ്ഥിരവും താല്‍ക്കാലികവുമായ മാനസിക വൈകല്യങ്ങളാണ്, തീവണ്ടിക്കക്കൂസുകളിലെ ചുമരെഴുത്തുകളായും ചിത്രങ്ങളായും പ്രകടിപ്പിക്കപ്പെടാറുള്ളത്. അതേ തോതിലുള്ള പ്രകടനമാണ് സന്തോഷ് പണ്ഡിറ്റിന്റെ ആഭാസ സിനിമയായ കൃഷ്ണനും രാധയും പ്രദര്‍ശിപ്പിക്കുന്ന ഏതാനും തിയറ്ററുകളിലും നടക്കുന്നത്. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍, രണ്ടു രണ്ടര മണിക്കൂര്‍ അര്‍മാദിക്കാനുള്ള അവസരമായിട്ടാണ് ബഹുഭൂരിപക്ഷവും ഇതിനെ കാണുന്നത്. യുട്യൂബിലും മറ്റും പോസ്റ് ചെയ്തിട്ടുള്ള സന്തോഷ് പണ്ഡിറ്റ് സിനിമയിലെ ഗാനരംഗങ്ങള്‍ക്കും ടി വി ചാനല്‍ അഭിമുഖങ്ങള്‍ക്കും താഴെയുള്ള നൂറു കണക്കിന് കമന്റുകള്‍ തീവണ്ടിക്കക്കൂസ് നിലവാരത്തിലുള്ളവയാണ്. ഏതോ യുവാക്കള്‍, മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന പണ്ഡിറ്റിനെ ഫോണില്‍ ബന്ധപ്പെട്ട് തെറി വിളിക്കുന്ന യു ട്യൂബ് പോസ്റിന് നാലു ലക്ഷത്തോളം ഹിറ്റുകള്‍ ലഭിച്ചു കഴിഞ്ഞു. ഈ തെറിവിളിയിലുള്ള പദങ്ങള്‍ ഉപയോഗിക്കുന്നില്ലെങ്കിലും മലയാളം ടി വി ചാനലവതാരകരും അവര്‍ ക്ഷണിച്ചു വരുത്തിയ ഏതാനും മുഖ്യധാരാ സിനിമാക്കാരും സന്തോഷ് പണ്ഡിറ്റിനെ കൊന്നു കൊലവിളിക്കുന്നതും ഇതേ മനോഭാവത്തോടെ തന്നെ. ഓവര്‍കോട്ടിട്ട് അഭിനയിക്കുകയും സ്റുഡിയോയില്‍ വന്നിരിക്കുകയും ചെയ്യുന്ന പണ്ഡിറ്റിനെ നോക്കി, ഇയാള്‍ കോട്ടിട്ടാണോ കുളിക്കുന്നത് എന്നാണ് സാള്‍ട്ട് എന്‍ പെപ്പറിലൂടെ കോമഡിക്കാരനായി എന്ന് സ്വയം വിചാരിക്കുന്ന ബാബുരാജ് ചോദിക്കുന്നത്(മനോരമ-നിയന്ത്രണരേഖ). ചാനലുകളില്‍ വാര്‍ത്ത വായിക്കുകയും ഇത്തരം സംവാദപരിപാടികളില്‍ അവതാരകരായി വിലസുകയും ചെയ്യുന്നവരോട് തിരിഞ്ഞ് ഇതു ചോദിക്കാത്തതെന്ത്? മലയാള സിനിമാ വ്യവസായം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു എന്നു വേണമെങ്കില്‍ അതിവാദപരമായി വ്യാഖ്യാനിക്കാവുന്ന രീതിയിലേക്ക്, പ്രശ്നങ്ങള്‍ ഗുരുതരമായി പരിണമിച്ചുകൊണ്ടിരിക്കുകയാണ്. അത്തരമൊരു ആത്മഹത്യക്ക് വേണ്ടി നിര്‍മിച്ചെടുത്ത് സ്വയം വിഴുങ്ങുന്ന വിഷക്കായയുടെ നിയോഗമാണ് സന്തോഷ് പണ്ഡിറ്റിന്റെ സിനിമയും ടിയാന്റെ അഭിമുഖങ്ങളും എന്നും നിരീക്ഷിക്കുന്നതില്‍ അനൌചിത്യമില്ല. ഭ്രാന്തവേഗത്തിലോടിയ ഒരു ബസ് വഴിപോക്കനെ ഇടിച്ചു താഴെയിടുമ്പോള്‍, ബസിലിരിക്കുന്ന മുഴുവന്‍ ആളുകളും ആ വഴിപോക്കനെ തെറിവിളിക്കുകയാണെങ്കില്‍, അതാണിപ്പോള്‍ പണ്ഡിറ്റിനെതിരെ നടക്കുന്നത് എന്നാണ് ബി അബൂബക്കര്‍ കൃത്യമായി നിരീക്ഷിക്കുന്നത്(മലയാള്‍ ഡോട്ട് എ എം).


മലയാള സിനിമയെ താങ്കള്‍(സന്തോഷ് പണ്ഡിറ്റ്) പരിപൂര്‍ണമായി നശിപ്പിക്കരുതെന്നും, കന്നഡയിലും മറാത്തിയിലും പ്രാദേശിക സിനിമ മുഴുവനായി നശിച്ചു എന്നും ബാബുരാജ് മനോരമ-നിയന്ത്രണരേഖയില്‍ വിലപിക്കുന്നതു കണ്ടു. മറാത്തിയില്‍ ഒരിക്കലില്ലാതായ പ്രാദേശിക സിനിമ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ശക്തമായി തിരിച്ചു വന്നിരിക്കുകയാണ്. അതു പോലെ, ബാബുരാജ്(മനുഷ്യമൃഗം) മുതല്‍ സന്തോഷ് പണ്ഡിറ്റ് വരെയുള്ളവര്‍ ശ്രമിച്ച് മലയാള സിനിമ(അതിന്റെ ഇപ്പോഴത്തെ അവസ്ഥ) ഇല്ലാതാക്കിയാല്‍; മലയാളികളുടെയും കേരളീയരുടെയും സ്വാഭിമാനബോധം പുതിയ മലയാള സിനിമയെ രൂപീകരിക്കുമെന്ന് ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്നതാണ് ഇപ്പോഴത്തെ ഭീകരത അനുഭവിക്കുന്നതിലും ഭേദം.

കഴിഞ്ഞ ഏതാനും ദശകങ്ങളായി നിലനില്‍ക്കുകയും വളരുകയോ തളരുകയോ ചെയ്യുന്നതായി വിലയിരുത്തപ്പെടുകയും ചെയ്ത 'മലയാള സിനിമ' എന്നത് കേവലം ഒരു കുമിള മാത്രമായിരുന്നുവെന്ന് ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഈ കുമിള കുത്തിപ്പൊട്ടിച്ച മൊട്ടു സൂചിയാണ് സന്തോഷ് പണ്ഡിറ്റ്. മലയാളത്തിലിറങ്ങുന്ന ഏതു ചപ്പുചവറു സിനിമയും ലോകോത്തരം എന്ന് വിശേഷിപ്പിക്കുന്ന ചിത്രവിശേഷം, സിനിമാഡയറി, മൂവിബസാര്‍, ഫിലിം ന്യൂസ്, ഫുള്‍ ടിക്കറ്റ്, പുത്തന്‍പടം, സിനിമ ടുഡേ തുടങ്ങിയ പല പേരുകളില്‍ അവതരിപ്പിക്കപ്പെടുന്ന പരിപാടികളിലൂടെ വിശ്വാസ്യത നഷ്ടമായ ചാനലുകാര്‍ എല്ലാവരും ഒരേ പോലെ സന്തോഷ് പണ്ഡിറ്റിനെ കീറിമുറിച്ചത് തികച്ചും മനുഷ്യത്വരഹിതമായ രീതിയിലായിരുന്നു. എന്നാല്‍, ആവശ്യത്തിലധികം തൊലിക്കട്ടിയുള്ളതിനാല്‍ അദ്ദേഹത്തെ ഒന്നും ചെയ്യാന്‍ അവര്‍ക്ക് സാധ്യമായില്ല. ശുദ്ധാത്മാക്കള്‍ക്കു പകരം നല്ല തൊലിക്കട്ടിയുള്ളവര്‍ക്കു മാത്രമേ മലയാള സിനിമാക്കാരോടും ചാനലുകാരോടും പിടിച്ചു നില്‍ക്കാന്‍ കഴിയൂ എന്നാണീ സംഭവം വ്യക്തമാക്കുന്നത്. മലയാള സിനിമയില്‍ നിലനില്‍ക്കുന്ന എല്ലാ കൊലകൊമ്പന്‍ സംഘടനകളെയും ഒറ്റക്ക് വെല്ലുവിളിച്ചാണ് പണ്ഡിറ്റ് തന്റെ സിനിമ തിയറ്ററുകളിലെത്തിച്ചത് എന്നത് അത്ഭുതകരമാണ്. ഈ സംഘടനകളെല്ലാം തന്നെ സിനിമ-വ്യവസായ-തൊഴിലാളി-കാണി വിരുദ്ധമായി വീണ്ടും മുന്നോട്ട് പോകുകയാണെങ്കില്‍ വൈകാതെ അപ്രസക്തമായിത്തീരും എന്നാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്.

Saturday, November 19, 2011

ഞങ്ങടെ പോലീസ് ഞങ്ങളെ തല്ല്യാല്‍ നിങ്ങക്കെന്താ?

ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുള്‍ കലാമിനെ ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ വെച്ച് കഴിഞ്ഞ സെപ്തംബര്‍ 29ന് അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വസ്ത്രമഴിച്ച് ദേഹപരിശോധന നടത്തി അപമാനിച്ച സംഭവം തീര്‍ത്തും ലജ്ജാകരവും അപലപനീയവുമാണ്. ബന്ധപ്പെട്ടവര്‍ ഈ സംഭവം മൂടിവെച്ചെങ്കിലും മൂന്നു നാലാഴ്ചക്കകം വിവരം പുറത്തു വന്നു. എന്നാല്‍, ഇന്ത്യാ സര്‍ക്കാര്‍ ഇത് കണ്ടില്ലെന്നു നടിക്കുകയാണ് നല്ലത് എന്ന വിധത്തില്‍ ശബ്ദം താഴ്ത്തി, വാതിലടച്ചുള്ള പ്രതികരണം നടത്തി ഒളിക്കാന്‍ ശ്രമിക്കുകയാണെന്നത് അതിലേറെ അപമാനകരമായ സംഭവമായിരിക്കുന്നു. അമേരിക്കയുടെ പാദസേവകരായ ഉദ്യോഗസ്ഥര്‍ മാത്രമാണ് ഇന്ത്യയിലെ മുഖ്യഭരണാധികാരികള്‍ എന്ന ആരോപണം ശരിവെക്കുന്ന വിധത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ പെരുമാറ്റം. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള അടിമ മനോഭാവം കാരണമാണ് ലോക പ്രശസ്തനായ ശാസ്ത്ര സാങ്കേതിക വിദഗ്ദ്ധന്‍ കൂടിയായ കലാമിന് ഈ അപമാനം സഹിക്കേണ്ടിവരുന്നത്. 2009ല്‍ ന്യൂദില്ലി വിമാനത്താവളത്തില്‍ വെച്ചു തന്നെ അമേരിക്കന്‍ വിമാനക്കമ്പനിയായ കോണ്ടിനെന്റല്‍ എയര്‍ലൈന്‍സുകാര്‍ കലാമിനെ ദേഹപരിശോധന നടത്തി അഭിമാനക്ഷതം ഏല്‍പ്പിച്ചിരുന്നു. മുന്‍ രാഷ്ട്രപതിയെന്ന നിലയില്‍; ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ പട്ടിക പ്രകാരം ഇന്ത്യയില്‍ സുരക്ഷാപരിശോധനകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരിലൊരാളാണ് കലാം എന്നിരിക്കെയായിരുന്നു അന്ന് ഈ നാണം കെട്ട പരിശോധന. അത്, കലാമടക്കം ഇന്ത്യന്‍ ഭരണാധികാരികള്‍ കഴിയാവുന്നത്ര മറച്ചു വെച്ചു. അമേരിക്കയുടെ മുമ്പില്‍ നാണം കെട്ടിഴയുന്ന ഭരണാധികാരികളും പൊതുബോധവുമാണ് ഇന്ത്യയിലുള്ളത് എന്നതുകൊണ്ടാണ് അപ്രകാരം സംഭവിച്ചത്. ആ തെറ്റ് അന്ന് തിരുത്താതിരുന്നതിനാലാണ് വീണ്ടും ഈ അപമാനം കലാമിന് സഹിക്കേണ്ടി വന്നത്.

ശാസ്ത്ര സാങ്കേതിക വിദഗ്ദ്ധനായ കലാം ലോക/ദേശീയ രാഷ്ട്രീയ വിഷയങ്ങളെ സംബന്ധിച്ച് മിക്കപ്പോഴും കുറ്റകരമായ അജ്ഞതയാണ് നടിക്കാറുള്ളത്. അത് അദ്ദേഹത്തെ തീവ്ര പ്രതികരണത്തില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ പ്രേരിപ്പിക്കുക മാത്രമല്ല, ചെയ്തത്. പുറമേക്ക് ദേശസ്നേഹം നടിക്കുകയും ആഗോളവത്ക്കരണ-ഉദാരവത്ക്കരണ നടപടികള്‍ അതിവേഗം നടപ്പിലാക്കുകയും ചെയ്യുന്ന സംഘപരിവാറിനും ദേശ-വിദേശ കുത്തകകള്‍ക്ക് ഓശാന പാടുന്ന കോണ്‍ഗ്രസിനും ഒരേ സമയം ഓമനയായിരിക്കുകയും ചെയ്യുന്നതിലൂടെയായിരുന്നു കലാമിന്റെ നിഷ്പക്ഷ വ്യക്തിത്വം രാഷ്ട്രപതി/മുന്‍ രാഷ്ട്രപതി എന്നീ വിതാനങ്ങളിലേക്ക് ഉയര്‍ത്തപ്പെട്ടത്. ഇത്തരത്തിലുള്ള അജ്ഞതയും ഒഴിഞ്ഞുമാറലുകളും പക്ഷെ, ഇന്ത്യക്കാരന്‍, മുസ്ളിം എന്നീ പ്രതിനിധാനങ്ങളിലൂടെ ഒരാള്‍ കടന്നു പോവേണ്ട സംശയത്തിന്റെയും അപമാനത്തിന്റെയും കടമ്പകളില്‍ നിന്ന് അദ്ദേഹത്തെ രക്ഷിച്ചെടുത്തതുമില്ല.

9/11നു ശേഷം അമേരിക്കയില്‍ വര്‍ദ്ധിച്ചുവന്ന മുസ്ളിംഭീതിയുടെ പശ്ചാത്തലത്തില്‍, കമല്‍ഹാസന്‍ അമേരിക്കന്‍ പര്യടനത്തിനായി വിമാനമിറങ്ങിയപ്പോള്‍ സമ്പൂര്‍ണ വസ്ത്രാക്ഷേപമടക്കമുള്ള പരിശോധനക്ക് വിധേയമാകുകയുണ്ടായി. തെന്നിന്ത്യന്‍ സിനിമയുടെ അഭിമാനതാരമായ കമല്‍ഹാസനെ, ഉലകനായകന്‍ അഥവാ യൂണിവേഴ്സല്‍ ഹീറോ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. കമല്‍ ഹാസനെ അപമാനിക്കുമ്പോള്‍ ആ അപമാനം എല്ലാ ഇന്ത്യക്കാര്‍ക്കും മേല്‍ ചൊരിയപ്പെടുന്നു. കലാമിന്റെ കാര്യത്തിലും അപ്രകാരം തന്നെ. ഇന്ത്യന്‍ സിനിമയുടെ മറ്റ് അഭിമാനങ്ങളായ മമ്മൂട്ടിക്കും ഷാറൂഖ് ഖാനും മുസ്ളിമായതിന്റെ പേരില്‍ അമേരിക്കയില്‍ ഇത്തരത്തിലുള്ള അപമാനം നേരിടേണ്ടിവന്നിട്ടുണ്ട്. മുസ്ളിമാണെങ്കിലും ഭീകരനല്ല എന്നുള്ള പ്ളക്കാര്‍ഡും പിടിച്ചുകൊണ്ട് അഭിനയിക്കുന്ന മൈ നെയിം ഈസ് ഖാന്‍ എന്ന മുസ്ളിം ഭീതിയെ ഭംഗ്യന്തരേണ സാധൂകരിക്കുന്ന സിനിമയെടുക്കാനും ഷാറൂഖിനെ പ്രേരിപ്പിച്ചത് ഈ സംഭവമായിരിക്കണം. കമല്‍ ഹാസന്റെ പേര് സത്യത്തില്‍ കമലാഹാസന്‍ എന്നായിരുന്നു. അതില്‍ സ്ത്രൈണനാമത്തിന്റെ ഒരു ഛായ ഉള്ളതുകൊണ്ടാണ് അദ്ദേഹം പേര് പരിഷ്ക്കരിച്ച് കമല്‍ ഹാസന്‍ എന്നാക്കിയത്. തന്റെ ശരീരത്തില്‍ തന്നെ ഒരു സ്ത്രൈണത ഉള്ളതുകൊണ്ട് അതില്‍ നിന്നുള്ള സമ്പൂര്‍ണ വിടുതിക്ക് അദ്ദേഹത്തിന് ഇത് അന്ന് അനിവാര്യമായിരുന്നു. എന്നാല്‍, പില്‍ക്കാലത്ത് നിയന്ത്രണാതീതമായ വിധത്തിലുള്ള മുസ്ളിംഭീതി ലോകത്തെയാകെ കീഴടക്കുമെന്ന് നിരൂപിക്കാന്‍ കമല്‍ ഹാസന് സാധ്യമായില്ല. അതിനാല്‍ സ്ത്രൈണതയില്‍ നിന്ന് രക്ഷപ്പെടാന്‍ അദ്ദേഹം സ്വീകരിച്ച പേരുമാറ്റം എന്ന സുരക്ഷാകവചം പിന്നീട് മറ്റൊരു അരക്ഷിതത്വമായി പരിണമിച്ചു. കമാല്‍ എന്നും ഹസ്സന്‍ എന്നുമുള്ള രണ്ട് മുസ്ളിം പേരായി അദ്ദേഹത്തിന്റെ പേര് ലോകമാകെ പ്രത്യേകിച്ചും മുസ്ളിം വിരോധവും മുസ്ളിം ഭീതിയും അടക്കി ഭരിക്കുന്ന അമേരിക്കയില്‍ മാറ്റി വായിക്കപ്പെട്ടു. അതിനെ തുടര്‍ന്നാണ് കമല്‍ ഹാസന്‍ നഗ്നപരിശോധനക്ക് വിധേയനായി അപമാനിതനായത്.

എണ്‍പതു വയസ്സു പ്രായമുള്ള മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാം കാഴ്ചക്കെന്നതു പോലെ സ്വഭാവത്തിലും സമാധാനപ്രിയനാണെന്നതില്‍ ലോകത്താര്‍ക്കും തന്നെ സംശയമില്ല. ആധാര്‍ എന്ന യൂണിവേഴ്സല്‍ ഐഡിയുടെ പരിപൂര്‍ണതയിലേക്ക് ഇന്ത്യ മുന്നേറണം എന്നാഗ്രഹിക്കുന്നവരുടെ കാലത്ത്, ഇത്തരമൊരു പ്രമുഖന്റെ മുന്‍ ചരിത്രം ന്യൂയോര്‍ക്ക് ജെ എഫ് കെ വിമാനത്താവളത്തിലെ കമ്പ്യൂട്ടറില്‍ തെളിഞ്ഞില്ല എന്നതുകൊണ്ടായിരിക്കില്ല; വസ്ത്രമഴിച്ചും ദേഹമടച്ചുമുള്ള പരിശോധനക്ക് അദ്ദേഹത്തെ വിധേയനാക്കിയിട്ടുണ്ടാവുക. അദ്ദേഹത്തിന്റെ പേര് പ്രകടനാത്മകാം വിധം മുസ്ളിമാണെന്നതിനാലാണ് ഈ അപമാനം സഹിക്കേണ്ടിവന്നത്. ലോകത്തുള്ള മുസ്ളിങ്ങളൊക്കെയും അവര്‍ക്ക് ഭാവിയില്‍ പിറക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ബുഷ് എന്നോ ഒബാമ എന്നോ ഷ്വാര്‍സനഗ്ഗര്‍ എന്നോ പേരിടുന്നതായിരിക്കും ഉചിതം. വിശ്വാസം അതല്ലേ എല്ലാം എന്നു കരുതിയതു കൊണ്ട് കുഴപ്പം സംഭവിച്ചേക്കാം എന്നു ചുരുക്കം.

സെപ്തംബര്‍ 29ന് ഒരു പ്രത്യേക മുറിയിലേക്ക് വലിച്ചിഴച്ചുള്ള ദേഹപരിശോധനക്കാണ് കലാം വിധേയനായത്. യു എസ് നിയമപ്രകാരം സുരക്ഷാ പരിശോധന ഒഴിവാക്കപ്പെട്ടിട്ടുള്ള പ്രത്യേക വിഭാഗത്തില്‍ കലാം പെടുന്നില്ല എന്ന സാങ്കേതിക കാരണത്താലാണ് ഇത് നടന്നത് എന്നാണ് ന്യായീകരണവാദം. അപ്പോഴും, നെറ്റ് വര്‍ക്ക് ചെയ്യപ്പെട്ടിട്ടുള്ള കമ്പ്യൂട്ടറിലൂടെ ഒരാളുടെ പ്രൊഫൈല്‍ പരിശോധിച്ചുകൂടേ എന്ന മറുചോദ്യം ഉന്നയിക്കരുത്. കാരണം, അമേരിക്കക്കാര്‍ ചെയ്യുന്നത് തെറ്റാണ് എന്നു പറയാന്‍ ദാസന്മാരും അടിമകളുമായ ഇന്ത്യക്കാര്‍ക്ക് അവകാശമില്ലല്ലോ.

കലാമും കമലും മമ്മൂട്ടിയും ഷാറൂഖും അപമാനിതരായെങ്കിലും, 9/11നു ശേഷം അമേരിക്കയില്‍ ഭീകരസ്ഫോടനങ്ങളൊന്നുമുണ്ടാകാത്തത് ഇത്തരം കടുത്ത പരിശോധനകള്‍ കൊണ്ടാണെന്ന് കരുതുന്ന ശുദ്ധാത്മാക്കളും നമുക്കിടയിലുണ്ട്. അവരറിയുന്നില്ലല്ലോ, ലോകത്തെമ്പാടുമുള്ള മുസ്ളിം തീവ്രവാദവും ഭീകരതയും അമേരിക്ക തന്നെ ഉത്പാദിപ്പിക്കുന്നതാണെന്ന്. ബിന്‍ലാദന്‍ തന്നെ അമേരിക്കയുടെ ഓമനയായിരുന്നു. ബിന്‍ലാദന് ഗറില്ലാ പരിശീലനം നല്‍കിയത് സി ഐ എ ആയിരുന്നു എന്ന് റിപ്പോര്‍ടു ചെയ്യപ്പെട്ടിട്ടുണ്ട്. സോവിയറ്റ് യൂണിയനെതിരായ ശക്തികള്‍ക്ക് അമേരിക്ക നല്‍കിയ സാമ്പത്തികവും സൈനികവുമായ സഹായത്തിലൂടെയാണ് താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ തഴച്ചു വളര്‍ന്നത് എന്ന കാര്യം എല്ലാവര്‍ക്കുമറിയാം. സദ്ദാം ഹുസൈന്‍, ഗദ്ദാഫി തുടങ്ങി അമേരിക്ക കൊലപ്പെടുത്തിയ ഭരണാധികാരികളൊക്കെയും ഓരോ ഘട്ടത്തില്‍ അമേരിക്ക തന്നെ വളര്‍ത്തി വലുതാക്കിയവരാണ്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും ഗ്വാണ്ടനാമയിലും മറ്റനേകം രാജ്യങ്ങളിലും അമേരിക്ക മുസ്ളിങ്ങള്‍ക്കെതിരെയും മറ്റു പാവപ്പെട്ടവര്‍ക്കെതിരെയും നടത്തുന്ന നിഷ്ഠൂരമായ ആക്രമണങ്ങള്‍, സാധാരണ ജനങ്ങളെ അമേരിക്കക്കെതിരെ ചിന്തിക്കുന്നതിന് പ്രേരിപ്പിക്കും എന്ന വാസ്തവവും ഇതോടൊപ്പം കാണാതിരുന്നുകൂടാ.

ഇതൊന്നും ബാധകമല്ലാത്തവിധത്തില്‍ അമേരിക്കക്ക് പാദസേവ ചെയ്യുന്നതില്‍; ഇന്ത്യന്‍ ഭരണാധികാരികളും അവരും മാധ്യമങ്ങളും ചേര്‍ന്ന് സൃഷ്ടിക്കുന്ന പൊതുബോധത്തിന് കീഴ്പ്പെട്ടവരും മുന്നിട്ടിറങ്ങുന്ന ലജ്ജാകരമായ അവസ്ഥ കാരണമാണ്, കലാം നേരിട്ട പീഡനം മൂടിവെക്കാന്‍ അദ്ദേഹമടക്കമുള്ളവരെ പ്രേരിപ്പിച്ചത്. പണ്ടേതോ കേരള ഭരണകാലത്ത്, ഭരണകക്ഷിയിലുള്ളവരെ തന്നെ പോലീസ് തല്ലിച്ചതച്ചപ്പോള്‍, 'ഞങ്ങടെ പോലീസ് ഞങ്ങളെ തല്ല്യാല്‍ നിങ്ങക്കെന്താ പ്രതിപക്ഷേ' എന്ന് മുദ്രാവാക്യം വിളിച്ചതായി കേട്ടിട്ടുണ്ട്. അതുപോലെ, ഇന്ത്യന്‍ ഭരണാധികാരികളുടെ സ്വന്തക്കാരായ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ തങ്ങളുടെ വസ്ത്രമഴിപ്പിച്ചാല്‍ നിങ്ങക്കെന്താ ഇന്ത്യക്കാരേ എന്ന് വിളിക്കാനും അടിമകളായ അവര്‍ മടിച്ചുകൂടായ്കയില്ല.

എന്നാല്‍, ഇന്ത്യ എന്നത് വൈറ്റ് ഹൌസ് പുല്‍ത്തകിടിയിലെ പ്രസിഡണ്ടിന്റെ വളര്‍ത്തുപൂച്ചക്കിടാവുന്ന പേരാണെന്ന്, “ലോകത്തിന്റെ തന്നെ പ്രസിഡന്റാവാന്‍” പോകുന്ന ഒബാമ തെറ്റിദ്ധരിക്കരുത് എന്നാണ് ബുഷിനോടെന്നതു പോലെ അദ്ദേഹത്തോടും സ്വാഭിമാനികളായ ഇന്ത്യക്കാര്‍ക്ക് ഈ അവസരത്തില്‍ പറയാനുള്ളത്. സ്നേഹപൂര്‍വ്വം വാലാട്ടിക്കാണിക്കുന്ന ഞങ്ങളുടെ നേതാക്കന്‍മാര്‍ വളര്‍ത്തുപട്ടികള്‍ ആണെന്നും അമേരിക്കന്‍ ഭരണകൂടം കരുതേണ്ടതില്ല.

മറിച്ച്, ഒരുപാട് കാലത്തെ ചരിത്രത്തില്‍, അമേരിക്കന്‍ പ്രസിഡണ്ടുമാരെപ്പോലെ ഒരുപാട് സ്വേഛാധിപതികളെ കണ്ട, ഒരു ബില്യണിലേറെ മനുഷ്യരുടെ ഊര്‍ജ്ജസ്വലമായ നാടാണിത് എന്നത് അവരും ഇന്ത്യയിലെ വാലാട്ടികളെ പോലെ തോന്നിപ്പിക്കുന്ന നേതാക്കളും മറന്നാലും അത് സത്യമല്ലാതായി മാറില്ല. അരനൂറ്റാണ്ടു മുമ്പ് ബ്രിട്ടീഷ്സാമ്രാജ്യത്വത്തെ തൂത്തെറിഞ്ഞ ഞങ്ങള്‍ക്ക് അതിന്റെ അവിഹിത അമേരിക്കന്‍ സന്തതികളെ തലയിലേറ്റാന്‍ യാതൊരു ഉദ്ദേശവുമില്ല എന്ന് ഇന്നല്ലെങ്കില്‍ നാളെ ലോകം തിരിച്ചറിയുക തന്നെ ചെയ്യും.

ഭൂമിയില്‍ സാമ്രാജ്യത്വത്തിനെതിരായ സമരത്തില്‍ ഇന്ത്യക്കാര്‍ ഒറ്റക്കല്ല. വിയറ്റ്നാം മുതല്‍ വെനിസ്വേല വരെയും ഇറാക്ക് മുതല്‍ ഇന്‍ഡോനേഷ്യ വരെയും സ്വദേശത്തിന്റ മാനവും പരമാധികാരവും സ്വയം നിര്‍ണ്ണയാവകാശവും കാക്കാന്‍ പോരാടുന്ന ജനതയുമായി ഇന്ത്യക്കാര്‍ക്ക് ഗാഢസൌഹൃദം ഉണ്ട്. ലോകത്തെങ്ങും അമേരിക്ക ചെയ്തുകൂട്ടിയ കൊടുംക്രൂരതകളുടെ ചരിത്രം നാം ഓര്‍ത്തെടുക്കുക തന്നെ ചെയ്യും. ഹിരോഷിമ, ഹെയ്തി, ഗ്രീസ്, ഗ്വാട്ടിമാല, കംബോഡിയ, ചിലി - എണ്ണമറ്റ ധീരന്‍മാരുടെ രക്തസാക്ഷിത്വം വെറുതെയാവില്ല. ഇറാനെതിരെയുള്ള കടന്നുകയറ്റത്തില്‍ ഇന്ത്യന്‍ ഭരണകൂടത്തെ പേടിപ്പിച്ചും പ്രലോഭിപ്പിച്ചും കൂടെ കൂട്ടാനുള്ള ഒടുവിലത്തെ ശ്രമവും ഒരു ഘട്ടം കഴിഞ്ഞാല്‍ വൃഥാവിലാകുന്ന വിധത്തില്‍ ഇന്ത്യയില്‍ ജനകീയ ഐക്യം ഉയര്‍ന്നു വരും. കാരണം, ദുര്‍ബലരാജ്യങ്ങളുടെ സമ്പത്ത് കൈവശപ്പെടുത്താനുള്ള അധാര്‍മ്മികശ്രമങ്ങളെ ഈ ജനത എക്കാലത്തും ചെറുക്കും. അവ്യക്തമായ ഒരു ആണവപദ്ധതിയുടെ പേരില്‍ വിഡ്ഢികളായ ഇന്ത്യന്‍ ഭരണാധികാരികളെ സ്വാധീനിച്ച് വികസ്വരരാജ്യങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് അമേരിക്ക ശ്രമിച്ചത്. ഈ സാമ്രാജ്യത്വരാഷ്ട്രീയം തിരിച്ചറിയാനും പൊളിച്ചുകാട്ടാനും ഇന്ത്യക്കാര്‍ക്ക് കഴിയുക തന്നെ ചെയ്യും.

തങ്ങള്‍ തന്നെ അപമാനിതരായാലും അമേരിക്കന്‍ പാദസേവ തുടരുമെന്ന് പ്രഖ്യാപിക്കുന്നവരുടേത് മാത്രമാവില്ല ഇന്ത്യ എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ദിവസം അതിവിദൂരമല്ല. അന്നായിരിക്കും ഇന്ത്യയുടെ അഭിമാനം കൂടുതല്‍ ഉയരങ്ങളിലെത്തുക.

Monday, November 7, 2011

നന്മ കൊണ്ട് ബോറടിച്ചവര്‍ -വിളയാടു മങ്കാത്ത

കഴിഞ്ഞ നാലഞ്ചു വര്‍ഷമായി നോമ്പുകാലത്തായിരുന്നു ഓണം എന്നതിനാല്‍, മലയാള സിനിമയുടെ വിളവെടുപ്പു സീസണാഘോഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. 2011ല്‍ സ്ഥിതി മാറി. മുസ്ളിങ്ങള്‍ പൊതുവെ യാഥാസ്ഥിതികരും മതമൌലികവാദികളുമാണെന്നും അതിനാല്‍, ആധുനിക മാധ്യമമായ സിനിമയോടവര്‍ക്ക് വിരോധമാണെന്നും ഒരു ഭാഗത്ത് ആക്ഷേപിക്കുകയും; മറു ഭാഗത്ത്, മൃദു ഹിന്ദുത്വ പൊതുബോധത്തിന് കീഴ്പെട്ടുകൊണ്ട് മുസ്ളിങ്ങളെ പൈശാചികവത്ക്കരിക്കുന്ന രീതിയിലുള്ള ഇതിവൃത്ത-ആഖ്യാന പദ്ധതികള്‍ നിരന്തരമായി ആവര്‍ത്തിക്കുകയും ചെയ്യുന്ന മലയാളത്തിലെ മുഖ്യധാരാ സിനിമയുടെ പ്രധാനപ്പെട്ട പ്രേക്ഷകര്‍ മുസ്ളിങ്ങള്‍ തന്നെയാണെന്ന കാര്യം, നോമ്പുകാലത്ത് സിനിമ റിലീസ് ചെയ്താല്‍ കലക്ഷന്‍ കുറവായിരിക്കും എന്ന വസ്തുതയിലൂടെ കൃത്യമായി വെളിവാക്കപ്പെട്ട സീസണുകളാണ് കടന്നു പോയത്. എന്നാല്‍, ചെറിയ പെരുന്നാളിന് ശേഷം ഓണം വന്നപ്പോഴും കേരളത്തിലെ സിനിമാവ്യവസായത്തിന് അതിന്റെ ഗുണം പൂര്‍ണതോതില്‍ മുതലെടുക്കാനായില്ല.

കേരളത്തിലെ 130ലധികം തിയറ്ററുകള്‍ ഓണക്കാലത്ത് അടഞ്ഞു കിടന്നു. കേരള സിനി എക്സിബിറ്റേഴ്സ് അസോസിയേഷനിലംഗത്വമെടുത്ത ബി ക്ളാസ് തിയറ്ററുകളാണ് അടഞ്ഞു കിടന്നത്. വടക്കാഞ്ചേരി, പട്ടാമ്പി, ഒറ്റപ്പാലം പോലുള്ള പട്ടണങ്ങളിലെ തിയറ്ററുകള്‍ അടഞ്ഞുകിടക്കുന്നത് ഞാന്‍ തന്നെ നേരില്‍ കാണുകയുണ്ടായി. സിനിമയുടെ ചുമതലയുള്ള മന്ത്രി കെ ബി ഗണേഷ്കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലെ ധാരണ പ്രകാരം; എ സി, ഡി ടി എസ്, കഫെറ്റേറിയ, വൃത്തിയുള്ള മൂത്രപ്പുരകള്‍ പോലുള്ള ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന ഏതു തിയറ്ററിലും റിലീസ് അനുവദിക്കുമെന്നായിരുന്നു തീരുമാനം. ഇതനുസരിച്ച്, ലക്ഷക്കണക്കിന് രൂപ മുടക്കി ഇത്തരം സംവിധാനങ്ങളേര്‍പ്പെടുത്തിയ തിയറ്ററുകള്‍ക്ക് റിലീസ് ചിത്രങ്ങള്‍ കൊടുക്കാന്‍ പാടില്ലെന്ന നിലപാടാണ് കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ എടുത്തത്. ഇതിന് കാരണമായി അവര്‍ പറയുന്നത്, മലയാള സിനിമകള്‍ നിര്‍മാണമാരംഭിക്കുമ്പോള്‍ തന്നെ തങ്ങളുടെ പക്കല്‍ നിന്ന് രണ്ടും മൂന്നും അഞ്ചും ലക്ഷം രൂപ വീതം അഡ്വാന്‍സായി പിരിച്ചെടുക്കാറുണ്ടെന്നും അത് തിരിച്ചു പിടിക്കാനുള്ള ഏക അവസരം ചിത്രങ്ങള്‍ റിലീസ് ചെയ്യുമ്പോഴാണെന്നാണെന്നുമാണ്. തങ്ങളുടെ തിയറ്ററുകളില്‍ സിനിമ കാണാനെത്താറുള്ളവരുടെ വീടിനടുത്തുള്ള തിയറ്ററുകളിലും അതേ ചിത്രം റിലീസ് ചെയ്താല്‍ അവര്‍ യാത്ര ചെയ്ത് തങ്ങളുടെ എ ക്ളാസ് തിയറ്ററില്‍ വരില്ലെന്നും അതു മൂലം തങ്ങള്‍ക്ക് സംഭവിക്കുന്ന നഷ്ടം സഹിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വൈഡ് റിലീസ് അവര്‍ തടയുന്നത്.
സത്യത്തില്‍, വൈഡ് റിലീസ് മുമ്പൊരിക്കല്‍ നടപ്പിലായതാണ്. ഇത് വൈഡ് വൈഡ് റിലീസാണ്. വ്യാജ സിഡിയായും ഡൌണ്‍ലോഡിംഗ് ഡാറ്റയായും പുതിയ സിനിമകള്‍ വളരെ പെട്ടെന്ന് രൂപാന്തരം പ്രാപിക്കുന്നതിനാല്‍, വ്യാപകമായുള്ള റിലീസ് മാത്രമേ പോംവഴിയായുള്ളൂ എന്നതിനാലാണ് തങ്ങള്‍ വൈഡ് റിലീസ് ആവശ്യപ്പെടുന്നതെന്നാണ് ബി ക്ളാസുകാര്‍ പറയുന്നത്. ഏതായാലും, നൂറ്റി മുപ്പതിലധികം തിയറ്ററുകളില്‍ ഓണം റിലീസ് പോയിട്ട് ഓണക്കാലത്ത് സിനിമാപ്രദര്‍ശനം തന്നെ ഇല്ലാതായതിലൂടെ; ആനന്ദത്തിന്റെ വ്യാപനം എത്ര കണ്ട് തടയപ്പെട്ടു എന്നും വളര്‍ച്ചയുള്ളതോ അതോ വളര്‍ച്ച മുറ്റിയതോ ആയ ഒരു കലാ-വ്യവസായത്തിന്റെ നിലനില്‍പിന് ഇത്തരം വഴിമുടക്കുകള്‍ എത്ര കണ്ട് വിഘാതമുണ്ടാക്കും എന്നും പിന്നീട് വിശദമായി വിലയിരുത്താവുന്നതാണ്.

എന്നാല്‍, ഇതില്‍ നിന്ന് വ്യത്യസ്തമായി ദാരുണമായ ഒരു പ്രദര്‍ശന തടസ്സം എന്ന ദുരന്തം പാലക്കാട് നഗരകേന്ദ്രത്തിലുള്ള ഒരു എ ക്ളാസ് തിയറ്റര്‍ സമുച്ചയത്തില്‍ ഓണക്കാലത്ത് സംഭവിച്ചു. അരോമ, ന്യൂ അരോമ എന്നീ ഇരട്ട തിയറ്ററുകള്‍ രണ്ടും ഓണത്തിന് രണ്ടു മൂന്നു ദിവസങ്ങള്‍ മുമ്പ്, കൃത്യമായി പറഞ്ഞാല്‍ സപ്തംബര്‍ 5 തിങ്കളാഴ്ച മുതല്‍ അടഞ്ഞു കിടക്കുകയാണ്. കഴിഞ്ഞ വര്‍ഷം ലേബര്‍ കമ്മീഷണറുടെ മുമ്പാകെ ഉണ്ടാക്കിയ ഒത്തുതീര്‍പ്പു പ്രകാരമുള്ള വേതന വര്‍ദ്ധനവ് ലഭിക്കണം, ബോണസ് വേണം തുടങ്ങിയ ന്യായമായ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് തിയറ്ററിലെ തൊഴിലാളികള്‍ അവരുടെ അംഗീകൃത സംഘടനയായ സി ഐ ടി യുവിന്റെ നേതൃത്വത്തില്‍ ഒറ്റ ദിവസത്തെ സൂചനാ പണിമുടക്ക് നടത്തിയതിന്റെ പിറ്റേന്നു മുതല്‍ പ്രതികാര നടപടിയെന്നോണം, മാനേജ്മെന്റ് തിയറ്ററുകള്‍ ലോക് ഔട്ട് ചെയ്യുകയായിരുന്നു. ഓണക്കാലം ആ പാവം തൊഴിലാളികള്‍ക്ക് പട്ടിണിക്കാലമായി മാറി.


എന്നാല്‍, കൌതുകകരവും അത്ഭുതകരവുമായ കാര്യം അതൊന്നുമല്ല. ഈ തിയറ്ററുകളില്‍ രണ്ടിലും കളിച്ചുകൊണ്ടിരുന്നത് ഒരേ പടം തന്നെയായിരുന്നു. തല (തലൈവര്‍ അഥവാ നേതാവ് എന്നതിന്റെ ചുരുക്കം) എന്ന ഓമനപ്പേരുള്ള തമിഴ് സൂപ്പര്‍ താരം അജിത്തിന്റെ അമ്പതാമത് ചിത്രമായ മങ്കാത്ത എന്ന ഹിറ്റ് സിനിമയായിരുന്നു അരോമയിലും ന്യൂ അരോമയിലും ഹൌസ് ഫുള്ളായി ഓടിക്കൊണ്ടിരുന്നത്. ഓണക്കാലം; ഇതിനു മുമ്പിറങ്ങിയ നിരവധി അജിത് ചിത്രങ്ങള്‍ പൊളിഞ്ഞതിനു ശേഷം മങ്കാത്ത വമ്പിച്ച വിജയമായത് എന്നിങ്ങനെ ആഘോഷത്തിമിര്‍പ്പിലായിരുന്നു ആരാധകര്‍. അജിത്ത് ഫാന്‍സ് അസോസിയേഷന്റെ നിരവധി യൂണിറ്റുകള്‍ പാലക്കാട് നഗരത്തിലും ജില്ലയിലങ്ങോളമിങ്ങോളമായും പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെയെല്ലാം ഫ്ളക്സ് ബോര്‍ഡുകള്‍ കൊണ്ടലംകൃതമായിരുന്നു അടഞ്ഞുകിടക്കുമ്പോള്‍ ഈ രണ്ടു തിയറ്ററുകളും. ട്രേഡ് യൂണിയന്റെ തീരുമാനവും ആഹ്വാനവും പ്രകാരം സൂചനാസമരത്തിനിറങ്ങിത്തിരിച്ച തൊഴിലാളികളുടെ ഓണപ്പട്ടിണി എന്തോ ആകട്ടെ, മങ്കാത്തയില്‍ ഹരം പിടിച്ച ഫാന്‍സുകാര്‍, അടിച്ചുപൊളിക്കേണ്ട ഓണക്കാലത്ത് എന്തു ചെയ്യും? ഈ പ്രശ്നം ഒരു പക്ഷെ, പാലക്കാട്ടെ സമാധാനജീവിതം തന്നെ തകര്‍ത്തേനെ. എന്നാല്‍ അത്യത്ഭുതകരമെന്നോണം, മറ്റൊരു സിനിമ കളിച്ചുകൊണ്ടിരുന്ന സത്യ തിയറ്ററില്‍ അതു വെട്ടി മാറ്റി മങ്കാത്ത കളിക്കാന്‍ തുടങ്ങിയതോടെ എല്ലാവര്‍ക്കും ആശ്വാസമായി.
യാതൊരു നിയമത്തിനും വിധേയമല്ല(സ്ട്രിക്റ്റ്ലി നോ റൂള്‍സ്) എന്ന വിശേഷണ വാചകം പോസ്ററില്‍ തന്നെ എഴുതിപ്പിടിപ്പിച്ചാണ് മങ്കാത്ത ഇറങ്ങിയിരിക്കുന്നതെന്നതിനാല്‍, സൂചനാ സമരം നടത്തിയെന്നതിന്റെ പേരില്‍ തിയറ്റര്‍ പൊടുന്നനെ അടച്ചു പൂട്ടിയതും നിയമത്തെ കണക്കിലെടുക്കാതെയാണ്.

ആധുനിക കേരള സമൂഹ രൂപീകരണത്തില്‍ മറ്റു നിരവധി പ്രസ്ഥാനങ്ങളെയും ആശയങ്ങളെയും പോലെ, നിര്‍ണായകമായ പങ്കു വഹിച്ച മഹത്തായ ചരിത്രമുള്ള ഒന്നാണ് ട്രേഡ് യൂണിയനുകള്‍. ആ ട്രേഡ് യൂണിയനുകളിലൊന്നിന്റെ പ്രതിഷേധത്തിനും പണിമുടക്കിനും യാതൊരു വിലയും മുതലാളിമാരും സര്‍ക്കാരും പത്രങ്ങളും സാമാന്യ ജനങ്ങളും കല്‍പ്പിക്കുന്നില്ല എന്ന കാര്യം, അരോമ/ന്യൂ അരോമ തിയറ്ററിലെ ലോക് ഔട്ടിനോട് ഇവിടത്തുകാര്‍ കാണിച്ച നിസ്സംഗത നേരിട്ടനുഭവിച്ച എനിക്ക് കൃത്യമായിട്ടും ബോധ്യമായി. എന്നാല്‍, തങ്ങളുടെ വീരപുരുഷന്റെ ഹരം കൊള്ളിക്കുന്ന പ്രകടനങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന മങ്കാത്തയുടെ പ്രദര്‍ശനം തടയപ്പെട്ടിരുന്നെങ്കില്‍ അജിത്ത് ഫാന്‍സ് അസോസിയേഷനുകാര്‍ കാണിച്ചേക്കാവുന്ന രോഷത്തെ നേരിടാന്‍ ഒരു പക്ഷെ ഏതൊക്കെ തരം പോലീസിനെ ഇറക്കുമതി ചെയ്യേണ്ടി വരുമായിരുന്നുവെന്ന കാര്യം തന്നെ സര്‍ക്കാരിന് തലവേദനയായേനെ. അതു വേണ്ടി വന്നില്ല. ട്രേഡ് യൂണിയന്‍ ഒന്നുമല്ലാതായി തീരുകയും ഫാന്‍സ് അസോസിയേഷന്‍ എല്ലാമെല്ലാമായി മാറുകയും ചെയ്യുന്ന തരത്തിലുള്ള ഒരു വിപരിണാമത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് പാലക്കാട്ടുകാരും കേരളീയരും ഈ സംഭവത്തിലൂടെ. ഫാന്‍സ് അസോസിയേഷന്‍കാരുടെ ജീവകാരുണ്യ മനസ്ഥിതി അതുല്യവും മുമ്പെങ്ങും കാണാത്ത വിധത്തിലുള്ളതാണെന്നും വാഴ്ത്തുന്ന ട്രാഫിക്ക്(രാജേഷ് പിള്ള/2011) അതി ഗംഭീര സിനിമയാണെന്ന് കേരളത്തിലെ എല്ലാ പത്ര മാധ്യമങ്ങളും ടെലിവിഷന്‍ ചാനലുകളും മത്സരിച്ച് കൊട്ടി ഘോഷിക്കുന്ന കാര്യവും ഇതിനോട് ചേര്‍ത്തു വായിക്കാവുന്നതാണ്.

ഫാന്‍സ് അസോസിയേഷനുകള്‍ എന്ന സാമൂഹ്യ സംഘാടനാവസ്ഥ തികച്ചും തെന്നിന്ത്യയില്‍ മാത്രം രൂപപ്പെട്ട ഒന്നാണെന്നാണ് ഇതു സംബന്ധിച്ച് അടുത്തിറങ്ങിയ ആഴത്തിലുള്ള ഗവേഷണഗ്രന്ഥമായ മെഗാസ്റാര്‍-ചിരഞ്ജീവിയും എന്‍ ടി രാമറാവുവിന് ശേഷമുള്ള തെലുങ്കു സിനിമയും(മെഗാസ്റാര്‍-ചിരഞ്ജീവി ആന്റ് തെലുഗു സിനിമ ആഫ്റ്റര്‍ എന്‍ ടി രാമറാവ്/ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ്, ന്യൂഡല്‍ഹി, 2009) എന്ന പുസ്തകത്തില്‍ പ്രസിദ്ധ ചലച്ചിത്ര സൈദ്ധാന്തികന്‍ എസ് വി ശ്രീനിവാസ് വിശദീകരിക്കുന്നത്. സംഘാടനം, സങ്കീര്‍ണത, ദര്‍ശനീയത(വിസിബിലിറ്റി) എന്നീ അവസ്ഥകളിലെല്ലാം ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ കാണാനാവാത്ത വിധത്തിലുള്ള മുന്നേറ്റം തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഫാന്‍സ് അസോസിയേഷനുകള്‍ക്കുണ്ടായിട്ടുണ്ട്. ഫാന്‍സ് അസോസിയേഷനുകളുടെ കേന്ദ്ര ബിന്ദുക്കള്‍ ആരാധനാപുരുഷന്മാരായ താരരാജാക്കന്മാര്‍ തന്നെ. ഈ സൂപ്പര്‍ താരങ്ങള്‍ തങ്ങള്‍ക്കാവശ്യമുള്ള വിധത്തില്‍ സിനിമകള്‍ സ്വയം സംവിധാനം ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്യുന്നവരാണ്. സ്റുഡിയോകളും ലാബും അടക്കം ചലച്ചിത്ര നിര്‍മാണ മേഖലയില്‍ കോടികളുടെ നിക്ഷേപമാണ് പല താരങ്ങളും നടത്തിയിരിക്കുന്നത്. നിര്‍മാണക്കമ്പനികളും വിതരണശൃംഖലകളും പ്രദര്‍ശനശാലകളും ഇവര്‍ നിയന്ത്രിക്കുകയും നേരിട്ട് നടത്തുകയും ചെയ്യുന്നു. അതിനും ശേഷം, മാധ്യമ വ്യവസായത്തിലേക്ക് കടന്നു കയറി ടെലിവിഷന്‍ ചാനലുകളിലും മറ്റും സ്വന്തമായി ഉടമസ്ഥാവകാശവും ഓഹരികളും സ്ഥാപിക്കുന്ന പ്രവണതയിലേക്കും താരങ്ങള്‍ നീങ്ങിക്കഴിഞ്ഞു.

1920കളില്‍ നിശബ്ദ സിനിമയുടെ കാലഘട്ടം മുതല്‍ക്കു തന്നെ തമിഴ്നാടിന് രസികര്‍ മണ്‍റങ്ങളുടെ അഥവാ ഫാന്‍ ക്ളബുകളുടെ പാരമ്പര്യമുണ്ടെന്നാണ് എസ് തിയൊഡോര്‍ ഭാസ്ക്കരന്‍ സ്ഥാപിക്കുന്നത്.( The Rooster Needs A Calling.THEODORE BASKARAN ഔട്ട്ലുക്ക് വാരിക മെയ് 30 2005) എഡ്ഡി പോളോയെയും എല്‍മോ ലിങ്കണെയും പോലുള്ള ഹോളിവുഡ് താരങ്ങള്‍ക്കു വരെ അക്കാലത്ത് തമിഴകത്ത് സംഘടിത ഫാന്‍സ് ഉണ്ടായിരുന്നുവെന്നാണ് ഭാസ്ക്കരന്‍ എഴുതുന്നത്. 1950കളോടെ, തമിഴകത്ത് ഫാന്‍ ക്ളബുകള്‍ രാഷ്ട്രീയത്തിലേക്കും കടന്നു കയറി. ജില്ലാ-താലൂക്ക്-ബ്ളോക്ക് തലങ്ങളില്‍ ഘടകങ്ങള്‍ രൂപീകരിച്ചു കൊണ്ട് ഇവ സജീവമായി തീര്‍ന്നു. ജനപ്രിയത കത്തി നിന്നിരുന്ന കാലത്ത്, ശിവാജി ഗണേശന്റെ പേരില്‍ മൂവ്വായിരത്തിലധികം ഫാന്‍സ് അസോസിയേഷനുകളാണുണ്ടായിരുന്നത്. ശിവാജി രസികന്‍ എന്ന പേരില്‍ ഇവര്‍ക്കൊരു മുഖമാസികയുമുണ്ടായിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി എന്നീ മലയാളം സൂപ്പര്‍ താരങ്ങളുടെ പേരില്‍ ഇപ്പോഴും ഇത്തരത്തില്‍ ഫാന്‍സ്-മുഖമാസികകള്‍ പ്രസിദ്ധീകരിച്ചു വരുന്നുണ്ട്(കേരളം നടന്ന് തമിഴ്നാടിനൊപ്പം എത്തുന്നതേ ഉള്ളൂ ഇക്കാര്യത്തില്‍!).

എം ജി ആറിന്റെ കഥ സ്വല്‍പം വ്യത്യസ്തമാണ്. ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ജനപ്രിയതയും ജനകീയതയും വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി ബോധപൂര്‍വ്വമാണ് എം ജി ആറിനെ നായകതാരമാക്കി കൊണ്ടുള്ള ഇതിവൃത്തങ്ങളും ആഖ്യാനങ്ങളും അക്കാലത്ത് തിരക്കഥാ രചനയില്‍ സജീവമായിരുന്ന കരുണാനിധി തന്നെ സൃഷ്ടിച്ചെടുത്തത്. ഇതിന്റെ സമഗ്രമായ പഠനമാണ് എം എസ് എസ് പാണ്ഡ്യന്‍ എഴുതിയ ബിംബക്കെണി-എം ജി രാമചന്ദ്രന്‍ സിനിമയിലും രാഷ്ട്രീയത്തിലും(ഇമേജ് ട്രാപ്പ്- എം ജി രാമചന്ദ്രന്‍ ഇന്‍ സിനിമ ആന്റ് പൊളിറ്റിക്സ്-സേജ്, ന്യൂഡല്‍ഹി, 1992) എന്ന പഠനഗ്രന്ഥം. ശിവാജിയുടെ നായകന്മാര്‍ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്തപ്പോള്‍ എം ജി ആര്‍ നായകന്മാര്‍ അതില്‍ നിന്നൊക്കെ മാറി നിന്നു. അവര്‍ നന്മയുടെ കാവലാളുകളായിരുന്നു. രാഷ്ട്രീയത്തില്‍ എം ജി ആര്‍ വിജയവും ശിവാജി പരാജയവുമായി തീര്‍ന്നത് ഈ വൈരുദ്ധ്യം കൊണ്ടായിരിക്കാമെന്ന് പാണ്ഡ്യനെ ഉദ്ധരിച്ചുകൊണ്ട് തിയൊഡോര്‍ ഭാസ്ക്കരന്‍ സ്ഥാപിക്കുന്നു.

അരാഷ്ട്രീയത എന്ന് തെറ്റായി സ്ഥാനപ്പെടുത്തപ്പെടുന്ന പരോക്ഷ രാഷ്ട്രീയ ഘടകങ്ങളാണ് എണ്‍പതുകള്‍ക്കു ശേഷം ഫാന്‍സ് അസോസിയേഷനുകള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്. രാഷ്ട്രീയമായി രൂപപ്പെടുകയും പടര്‍ന്നു പന്തലിക്കുകയും ചെയ്ത ദ്രാവിഡപ്രസ്ഥാനത്തിന്റെ പ്രചാരണത്തിനായി രൂപപ്പെടുത്തിയെടുത്ത എം ജി ആറിന്റെ ജനപ്രിയതയുടെ വ്യാപനത്തിനായി സംഘടിപ്പിച്ച ഫാന്‍സ് അസോസിയേഷനുകള്‍ പിന്നീട് ഡി എം കെയെ പിളര്‍ത്തുന്നതിലും അണ്ണാ ഡി എം കെയുടെ സ്ഥാപനത്തിനും കാരണമായി. ഈ പിളര്‍പ്പ്, ദ്രാവിഡ പ്രസ്ഥാനത്തിന്റെ(ങ്ങളുടെ) രാഷ്ട്രീയ-ചരിത്ര-യുക്തി ബോധത്തെ തന്നെ നല്ല ഒരു പരിധി വരെ ഇല്ലായ്മ ചെയ്യുകയും ആധുനിക കാലത്തെ അരാഷ്ട്രീയമായ അധികാരപ്പോരാട്ടമാക്കി അവയെ ചുരുക്കുകയും ചെയ്തു. അതിന്റെ പരിണത ഫലങ്ങളാല്‍ കലുഷിതമാണ് തമിഴ് നാട് രാഷ്ട്രീയം എന്നതും പ്രസ്താവ്യമാണ്.

പല കാരണങ്ങളാല്‍, രാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍ നിന്ന് ഒഴിച്ചു നിര്‍ത്തപ്പെട്ട ദളിതരും ന്യൂനപക്ഷങ്ങളുമടക്കമുള്ള വിഭാഗങ്ങളാണ് മിക്കപ്പോഴും ഫാന്‍സ് അസോസിയേഷനുകളില്‍ ആവേശം കൊള്ളുന്നതെന്ന കാര്യവും സൂക്ഷ്മമായി പഠനവിധേയമാക്കേണ്ടതാണ്. ചിലയിടങ്ങളില്‍ ദളിതരും സവര്‍ണരും പ്രത്യേകം പ്രത്യേകം ചിരഞ്ജീവി ഫാന്‍സ് അസോസിയേഷനുകള്‍ രൂപീകരിച്ച് പരസ്പരം മല്ലടിക്കുന്ന കാര്യവും ശ്രീനിവാസ് കണ്ടെത്തുന്നുണ്ട്. അയല്‍പക്കങ്ങളില്‍ നിന്നും പരിചയക്കാരില്‍ നിന്നും മര്യാദ നിറഞ്ഞ ആദരവ് പിടിച്ചുപറ്റുന്നതിനുള്ള ഒരു കുറുക്കുവഴിയായും ഫാന്‍സ് അസോസിയേഷന്‍ അംഗത്വം/നേതൃത്വം ഉപയോഗിക്കപ്പെടുന്നുണ്ട്. ഫാന്‍സ് അസോസിയേഷനുകള്‍ സ്ഥാപിക്കുന്ന പല ഫ്ളക്സുകളിലും കമ്മിറ്റി ഭാരവാഹികളുടെ ഫോട്ടോകളും സ്ഥാനം പിടിക്കാറുള്ളത് ഈ ഉദ്ദേശ്യത്തോടെയാണ്. നഗരങ്ങളിലെ ചേരികളില്‍ തിങ്ങിപ്പാര്‍ക്കുന്ന ദരിദ്രരും അധികാരസ്ഥാപനങ്ങളുമായുള്ള ഇടനിലക്കാരുടെ റോളുകള്‍ ഇത്തരം ഫാന്‍സ് അസോസിയേഷനുകള്‍ വഹിക്കുന്നുണ്ടെന്ന് ശ്രീനിവാസ് വിശദീകരിക്കുന്നു. തിരുവനന്തപുരത്തെ പ്രധാന ചേരിപ്രദേശമായ ചെങ്കല്‍ ചൂളയില്‍, ദരിദ്രര്‍ തിങ്ങിപ്പാര്‍ക്കുന്ന കുടിലുകളെക്കാളും വലുപ്പത്തില്‍ ഭീമാകാരമായ ഫ്ളക്സുകള്‍ താരരാജാക്കന്മാരുടെ വര്‍ണാഭമായ ചിത്രങ്ങളോടു കൂടി സ്ഥാപിക്കപ്പെട്ടത് ശ്രദ്ധിക്കുക.

സാമൂഹ്യവും സാമ്പത്തികവുമായ ഉച്ചനീചത്വങ്ങളില്‍ നിന്നും അസമത്വങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള ത്വര തന്നെയാണ് ഫാന്‍സ് അസോസിയേഷനുകളുടെ പൊന്തിവരലുകളിലും ബഹിര്‍സ്ഫുരിക്കുന്നത്. അതേ സമയം ആരാധകരെല്ലാം(ഫാന്‍സ്) തന്നെ സിനിമാപ്രേമികളുമാണ്. അതായത്, സിനിമ തന്നെയാണ് അവരെ ആരാധകസംഘങ്ങളുണ്ടാക്കുന്നതിന് പ്രാഥമികമായി പ്രേരിപ്പിക്കുന്നത്. സിനിമയോടുള്ള ഇഷ്ടങ്ങള്‍ പലരും സ്വകാര്യതയില്‍ ഒളിപ്പിക്കുമ്പോള്‍, തെന്നിന്ത്യയിലെ ഫാന്‍സുകാര്‍ അത് ബഹളമയമായി പരസ്യപ്പെടുത്തുന്നു. അവര്‍ ജാള്യതകളില്ലാതെ തങ്ങള്‍ക്കിഷ്ടപ്പെട്ട സിനിമകള്‍ ആവര്‍ത്തിച്ചു കാണുന്നു. പല കാരണങ്ങളാല്‍ അടക്കിവെക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട അഭിവാഞ്ഛകളും വിദ്വേഷങ്ങളും സിനിമാഹാളിനകത്ത് അവര്‍ തുറന്ന് പ്രകടിപ്പിക്കുന്നു. അതോടൊപ്പം, സിനിമകളോടുള്ള ആസക്തിയെ സിനിമാഹാളുകള്‍ക്കകത്തു നിന്നും മറ്റ് സ്ഥലങ്ങളിലേക്കാകെയുമായി അവര്‍ വ്യാപിപ്പിക്കുകയും ചെയ്യുന്നു.

സിനിമ-സമൂഹം-രാഷ്ട്രീയം എന്ന ബന്ധത്രികോണത്തിന്റെ അടിസ്ഥാനമിരിക്കുന്നത് സിനിമകളിലോരോന്നിലും മൊത്തം സിനിമകളിലായുമാണ്. സിനിമകളില്‍ രാജഭക്തിയും നാടുവാഴിത്താഭിനിവേശവും സ്ത്രീവിരുദ്ധതയും അടക്കമുള്ള ആശയങ്ങള്‍ എപ്രകാരമാണോ അവതരിപ്പിക്കപ്പെടുന്നതെന്നത് അപ്രകാരം, സാമാന്യജനത്തെ സ്വാധീനിക്കുമെന്നതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തങ്ങളായി തെന്നിന്ത്യയിലെ ഫാന്‍സ് അസോസിയേഷനുകളും ഫാന്‍സ് അസോസിയേഷനുകളിലൂടെ വ്യാപിച്ച് സമൂഹമാകെയും മാറിത്തീരുന്ന ചരിത്രം തമിഴ് നാടിലും ആന്ധ്രാപ്രദേശിലും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയാണ്. അധസ്ഥിതരുടെയും ശബ്ദമുയര്‍ത്താന്‍ സാധിക്കാത്തവരുടെയും പക്കല്‍ നിന്ന് നൂറ്റാണ്ടുകള്‍ കൊണ്ട് വസൂലാക്കിയ നികുതിപ്പണം സൂക്ഷിക്കപ്പെട്ടിട്ടുള്ള ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകള്‍ അധികാരമൊന്നുമില്ലാത്ത രാജാവിനും കുടുംബത്തിനും സ്വന്തമാണെന്ന അഭിപ്രായഗതി കേരളത്തിലടക്കം വ്യാപകമായി വേരു പിടിക്കുന്നതിനു പിന്നില്‍, തുരു തുരാ ഇറങ്ങിക്കൊണ്ടിരിക്കുന്ന രാജ-ക്ഷത്രിയ-ബ്രാഹ്മണ വാഴ്ത്തല്‍ സിനിമകള്‍ കൂടി പങ്കു വഹിച്ചിട്ടുണ്ടെന്ന കാര്യം ആലോചിച്ചാലറിയാം.

നാനും എവ്വളവു നാള്‍ താന്‍ നല്ലവനാവേ നടിക്കറത്? (ഞാന്‍ എത്ര നാള്‍ നല്ലവനായി അഭിനയിച്ചുകൊണ്ടിരിക്കും?) എന്ന ചോദ്യമുന്നയിച്ചു കൊണ്ട്, പരിപൂര്‍ണ വില്ലനായി അജിത്ത് വിലസുന്ന പുതുമയുള്ള ആവിഷ്ക്കാരമാണ് മങ്കാത്തയുടേത്. ചെന്നൈ 600028, സരോജ, ഗോവ തുടങ്ങിയ വ്യത്യസ്തമായ കച്ചവടസിനിമകള്‍ സംവിധാനം ചെയ്ത വെങ്കട് പ്രഭുവിന്റെ പുതിയ കളി (എ ഗെയിം ബൈ വെങ്കട് പ്രഭു)യാണ് മങ്കാത്ത. പോസ്ററുകളില്‍ നിറഞ്ഞു നില്‍ക്കുന്ന അജിത്തും ആക്ഷന്‍ കിംഗായ അര്‍ജുനും ഒരു പോലെ വില്ലന്മാരാകുന്ന ഈ സിനിമയില്‍ നന്മയുടെ പ്രതിനിധിയായി ആരുമില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. കൊള്ളക്കാരായ മുഖ്യ കഥാപാത്രങ്ങളെ ആദര്‍ശവത്ക്കരിക്കുകയും മഹത്വവത്ക്കരിക്കുകയും ചെയ്യുന്ന തുടര്‍ ഹിന്ദി സിനിമകളായ ധൂം ഒന്നിലും രണ്ടിലും അഭിഷേക് ബച്ചന്‍ പൊലീസായി നന്മയുടെ സാന്നിദ്ധ്യം അറിയിച്ചിരുന്നു. എന്നാല്‍, പ്രേക്ഷകരുടെ പോസ്റില്‍ ഗോളടിച്ചിരുന്നത് യഥാക്രമം ജോണ്‍ ഏബ്രഹാമും ഋത്വിക് റോഷനുമായിരുന്നു എന്നു മാത്രം.

എന്നാല്‍, മങ്കാത്തയില്‍ അത്തരമൊരു ന്യായീകരണവുമില്ല. പരിപൂര്‍ണവില്ലന്‍, അതും എന്തെങ്കിലും സാമൂഹികമോ വ്യക്തിപരമോ ആയ ന്യായീകരിക്കപ്പെടാവുന്ന ആവശ്യങ്ങള്‍ക്കു വേണ്ടിയുമല്ല അജിത്ത് മോഷണവും കൊലകളും നടത്തുന്നത്. വിനായക് മഹാദേവന്‍ എന്ന പേരുള്ള അജിത്തിന്റെ പോലീസ് കഥാപാത്രം കഥ ആരംഭിക്കുമ്പോള്‍ മഹാരാഷ്ട്ര സംസ്ഥാന പോലീസില്‍ നിന്ന് സസ്പെന്റ് ചെയ്യപ്പെടുന്നു. അധോലോക നായകനായ ആറുമുഖ ചെട്ടിയാരുടെ(ജയപ്രകാശ്) മകള്‍ സഞ്ജന(തൃഷ)യുമായി പ്രണയത്തിലുമാണയാള്‍. ഐ പി എല്‍ ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട്ട വാതുവെപ്പുകള്‍ അന്വേഷിക്കാന്‍ നിയോഗിക്കപ്പെടുന്ന പൃഥ്വി (അര്‍ജുന്‍) എന്ന അസിസ്റന്റ് പോലീസ് കമ്മീഷണറാണ് മറ്റൊരു മുഖ്യ കഥാപാത്രം. വാതുവെപ്പിനായി വിദേശത്തു നിന്നെത്തുന്ന അഞ്ഞൂറു കോടി യു എസ് ഡോളര്‍ ചെട്ടിയാരുടെ കൈവശമുള്ള ഗോള്‍ഡന്‍ തിയ്യറ്ററിലാണ് സൂക്ഷിക്കുന്നത്. പഴയ മട്ടിലുള്ള ഈ തിയറ്റര്‍ കഥ നടക്കുന്ന സമയത്ത് സിനിമ പ്രദര്‍ശിപ്പിക്കാനല്ല ഉപയോഗിക്കുന്നത്; പകരം ചൂതാട്ടം നടത്തുന്നതിനാണ്. സിനിമ എന്ന വിനോദത്തിന്റെ കച്ചവട-ലാഭ സാധ്യതകള്‍ കുറഞ്ഞതിനെ തുടര്‍ന്ന് ലോകത്തിലെ പ്രധാന സിനിമാ വ്യവസായ കേന്ദ്രങ്ങളിലൊന്നായ ഇന്ത്യയിലെ നിരവധി തിയറ്ററുകളാണ് അടച്ചു പൂട്ടപ്പെട്ടിരിക്കുന്നത്. മങ്കാത്ത പോലുള്ള, പുതിയ വിജയിക്കുന്ന സിനിമയിലും അത്തരം അടച്ചു പൂട്ടലിന്റെയും മാറി ഉപയോഗിക്കുന്നതിന്റെയും സൂചനകള്‍ വരുന്നു എന്നത് ശ്രദ്ധേയമാണ്. പാലക്കാട്ടാണെങ്കില്‍, ഈ പടം കാണിക്കാന്‍ തുടങ്ങിയതോടെ പ്രധാനപ്പെട്ട ഒരു ഇരട്ടതിയറ്റര്‍ സമുച്ചയം അടച്ചു പൂട്ടപ്പെട്ടിരിക്കുകയുമാണ്. മങ്കാത്തയുടെ നേരത്തെ ഇറക്കിയ ഒരു പോസ്റര്‍, തൊഴിലാളി ദിനത്തിനാശംസകളര്‍പ്പിച്ചുകൊണ്ടായിരുന്നു എന്നത് ഇതുസംബന്ധിച്ചുള്ള വൈരുദ്ധ്യം കൂടുതല്‍ മൂര്‍ഛിപ്പിക്കുന്നു.

ചൂതാട്ടത്തിലെ മുഖ്യ വിനോദമായ ചീട്ടുകളി എന്നാണ് മങ്കാത്ത എന്ന പദത്തിന്റെ വാച്യാര്‍ത്ഥം. വിളയാടു മങ്കാത്ത (മുച്ചീട്ട് കളിക്കുവിന്‍) എന്നാണല്ലോ സിനിമയിലെ ഒരു പാട്ട് ആരംഭിക്കുന്നതു തന്നെ. സുമന്ത്, മഹത്ത്, പ്രേം, ഗണേഷ് എന്നീ ചെറുപ്പക്കാര്‍ ഈ പണം മോഷ്ടിക്കാന്‍ തീരുമാനിക്കുന്നു. വിനായകിന്റെയും ഉദ്ദേശ്യം മറ്റൊന്നല്ല. ഇവരഞ്ചു പേരും ചേര്‍ന്ന് പണം മോഷ്ടിച്ച് സൂക്ഷിക്കുന്നുണ്ടെങ്കിലും, എല്ലാ സഹായികളെയും അവരെ സഹായിക്കാനെത്തുന്ന സോന(ലക്ഷ്മി റായ്)യെയും കൊലപ്പെടുത്തി, വിനായക് പണം മുഴുവനായും കൈക്കലാക്കുന്നു. പൃഥ്വിയും അയാളും ചേര്‍ന്നുള്ള ഒരു കളിയായിരുന്നു എല്ലാം എന്നത് അവസാനം വ്യക്തമാകുകയും ചെയ്യുന്നു. നന്മ നിറഞ്ഞ കഥാപാത്രങ്ങള്‍ അന്തിമ വിജയം നേടുന്ന ആയിരക്കണക്കിന് സിനിമകള്‍ കഴിഞ്ഞ നൂറ്റാണ്ടു മുഴുവനും കണ്ട് ബോറടിച്ച പ്രേക്ഷകരെ രക്ഷപ്പെടുത്തുന്നതിനു വേണ്ടിയായിരിക്കണം പുതിയ തന്ത്രവുമായി വെങ്കട് പ്രഭു ഇറങ്ങിത്തിരിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രിയും ഡി എം കെ നേതാവും കരുണാനിധിയുടെ മകനുമായ അളഗിരിയുടെ മകന്‍ ദയാനിധി അളഗിരിയുടെ ക്ളൌഡ് നെയന്‍ മൂവീസാണ് മങ്കാത്ത നിര്‍മിച്ചിരിക്കുന്നത്. കരുണാനിധി കുടുംബത്തില്‍ തന്നെയുള്ള കലാനിധി മാരന്റെ സ്റാര്‍ മൂവീസാണ് ചിത്രം വിതരണത്തിനെടുത്തതെങ്കിലും, ഡി എം കെക്ക് സംസ്ഥാനത്തെ അധികാരം നഷ്ടമായതിനെ തുടര്‍ന്ന് ചിത്രത്തിന്റെ പ്രദര്‍ശനം അനിശ്ചിതാവസ്ഥയിലാകുകയും, അജിത് നേരിട്ട് ജയലളിതയെ സമീപിച്ച് സഹായമഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചതെന്നും പത്ര വാര്‍ത്തകളുണ്ടായിരുന്നു.

സൂപ്പര്‍ താരങ്ങള്‍ പ്രതിനായകവേഷം ചെയ്താലും പ്രേക്ഷകരുടെ പ്രത്യേകിച്ച് ഫാന്‍സുകളുടെ മനസ്സില്‍ പതിയുന്ന ബിംബമെന്തായിരിക്കും? കഥാപാത്രത്തിന്റെ ആര്‍ത്തി മഹത്വവത്ക്കരിക്കുകയും അയാളുടെ അരാജകത്വ രീതികള്‍, സൂപ്പര്‍ താരവിഗ്രഹത്തില്‍ കൂട്ടിക്കെട്ടുകയും ചെയ്യുമ്പോള്‍, അയാളുടെ നന്മ-തിന്മകളോ ധാര്‍മികതയോ ആരന്വേഷിക്കാന്‍? മുഖ്യധാരാ സിനിമ പൊതുവെയും തമിഴ് സിനിമ വിശേഷിച്ചും പതിറ്റാണ്ടുകള്‍ കൊണ്ട് ഉണ്ടാക്കിയെടുത്ത നന്മയുടെ മഹാഖ്യാനത്തിന്റെ ഭാവി എന്തായിരിക്കും എന്നാലോചിച്ച് കിടിലം കൊള്ളുകയല്ലാതെ എന്തു ചെയ്യാന്‍?