Sunday, September 11, 2011

കാറ്റു വീഴ്ചക്കാലത്തെ സൂപ്പര്‍താരങ്ങള്‍

തമിഴ് സിനിമ അതിഭാവുകത്വത്തിന്റെയും കൃത്രിമാഭിനയത്തിന്റെയും ചതുരോപായങ്ങള്‍ വെടിഞ്ഞ് യഥാതഥത്വത്തെ പുല്‍കാന്‍ വെമ്പുന്ന കാലത്തായതു കൊണ്ടാണ് ഡോക്ടര്‍ ചിയാന്‍ വിക്രം പ്രകടിപ്പിക്കുന്ന അഭിനയമികവ്; ശിവാജി ഗണേശനും എം ജി ആറിനും മുതല്‍ രജനീകാന്തിനും കമല്‍ഹാസനും വരെ ലഭിച്ച അംഗീകാരത്തിന്റെയും ജനപ്രിയതയുടെയും തോതുകളില്‍ ആസ്വാദകരുടെ ലാളനക്ക് പാത്രീഭൂതമാകാതെ പോകുന്നത് എന്നു വേണം കരുതാന്‍. ഐ ആം സാം(ജെസ്സി നെല്‍സണ്‍/2001) എന്ന ഹോളിവുഡ് ചിത്രവും മെയിന്‍ ഐസാ ഹി ഹൂണ്‍(ഹരി ഭവേജ/2005) എന്ന അതിന്റെ ഹിന്ദി പതിപ്പും അനുകരിച്ച് തമിഴിലിറങ്ങിയ ദൈവതിരുമകള്‍ എന്ന പുതിയ സിനിമയിലെ വിക്രം നിര്‍വഹിക്കുന്ന അതിഗംഭീരമായ അഭിനയം കണ്ടതിന്റെ പശ്ചാത്തലത്തിലാണ് ഈ ആലോചന പങ്കു വെക്കുന്നത്.


അശ്ളീലം കലര്‍ന്ന ദ്വയാര്‍ത്ഥ പ്രയോഗങ്ങളും അന്തരീക്ഷത്തില്‍ പറന്നുയര്‍ന്നു നടത്തുന്ന ഹൈ വോള്‍ട്ടേജിലുള്ള സ്റണ്ടുകളും വിദേശ ലൊക്കേഷനുകളില്‍ സെക്കന്റു തോറും മാറുന്ന വസ്ത്രവിധാനങ്ങളുടെ(വസ്ത്രമില്ലായ്മകളുടെയും) മോടിയോടെ ആടുന്ന പാട്ടുരംഗങ്ങളും നിറഞ്ഞ പതിവ് തമിഴ് മസാല സിനിമകളുടെ വഴിയിലല്ല, എ എല്‍ വിജയ് എന്ന സംവിധായകന്റെ യാത്ര എന്ന കാര്യം, കിരീടം, പൊയ് സൊല്ല പോറോം, മദ്രാസ് പട്ടണം എന്നീ മുന്‍ ചിത്രങ്ങള്‍ തന്നെ തെളിയിച്ചിട്ടുള്ളതാണ്. മോഹന്‍ലാലും തിലകനും മത്സരിച്ചഭിനയിച്ചു ഗംഭീരമാക്കിയ കിരീട(ലോഹിതദാസ്/സിബി മലയില്‍)ത്തിന്റെ റീമേക്കാണ് വിജയിന്റെ കിരീടമെങ്കില്‍, ഖോസ്ല കാ ഖോസ്ലയുടെ അനുകരണമായിരുന്നു പൊയ് സൊല്ല പോറോം. മദ്രാസ് പട്ടണമാകട്ടെ ടൈറ്റാനിക്കും ലഗാനും തമ്മിലുള്ള ഒരു മിശ്രിതവുമായിരുന്നു. നതിംഗ് ഈസ് ഒറിജിനല്‍.

അഛനും മകളും തമ്മിലുള്ള വൈകാരിക ബന്ധത്തിന്റെ ഗതിവിഗതികളും അവര്‍ തമ്മിലുള്ള സ്നേഹപാരസ്പര്യത്തിന്റെ അഗാധതയുമാണ് ദൈവതിരുമകളുടെ അടിസ്ഥാനപ്രമേയം. അഞ്ചുവയസ്സുകാരിയായ കുസൃതിക്കുടുക്ക നിലാ(സാറ എന്ന കൊച്ചു കൂട്ടുകാരി ഗംഭീരമാക്കിയ കഥാപാത്രം)യുടെ പപ്പയാണ് വിക്രം അവതരിപ്പിക്കുന്ന കൃഷ്ണ. സ്നേഹനിധിയായ അയാള്‍ക്ക് പക്ഷെ ഒരു കുഴപ്പമുണ്ട്. അഞ്ചോ ആറോ വയസ്സുകാരനായ ഒരു കുട്ടിയുടെ ബൌദ്ധിക പാകതയേ അയാള്‍ക്കുള്ളൂ. ശാരീരിക വളര്‍ച്ചക്കു അനുയോജ്യമായ വിധത്തില്‍ മാനസികവളര്‍ച്ച കൈവരിക്കാത്ത ഈ കഥാപാത്രത്തെ മികവുള്ളതാക്കുന്നതില്‍ വിക്രമിന്റെ സംഭാവന എടുത്തുപറയത്തക്ക വിധത്തില്‍ ഗംഭീരമാണ്. മൂണ്ട്രാം പിറൈ(ബാലുമഹേന്ദ്ര)യില്‍ ശ്രീദേവിയും, പതിനാറ് വയതിനിലെ(ഭാരതിരാജ), കല്യാണരാമന്‍, ജപ്പാനില്‍ കല്യാണരാമന്‍(എസ് പി മുത്തുരാമന്‍) എന്നീ സിനിമകളില്‍ കമല്‍ഹാസനും കൈവരിക്കുന്ന അഭിനയ ഉയരങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് വിക്രമിന്റെ പ്രകടനം. കൃഷ്ണാ വന്താച്ച്; നിലാ വന്താച്ച് എന്നു പറഞ്ഞു കൊണ്ട്; കൈകളുടെ പ്രകടനത്തിലൂടെ അഛനും മകളും ചേര്‍ന്ന് നടത്തുന്ന കളികളും, നിലായുടെ ദിനചര്യകള്‍ ശ്വേത(അമലാ പോള്‍)ക്ക് കൃഷ്ണ വിവരിച്ചുകൊടുക്കുന്നതും പോലുള്ള സീനുകള്‍ മൂലചിത്രത്തില്‍ നിന്ന് അതേപടി കോപ്പിയടിച്ചതാണെന്നാണ് അപ്പര്‍സ്റാള്‍ അടക്കമുള്ള ഇന്റര്‍നെറ്റ് നിരൂപണങ്ങള്‍ കണ്ടെത്തുന്നത്. അതെന്തായാലും ഈ രംഗങ്ങളില്‍ വിക്രമിന്റെയും സാറയുടെയും പ്രകടനങ്ങള്‍ മനസ്സില്‍ സ്പര്‍ശിക്കുന്നതാണ്.


പ്രസവത്തില്‍ ഭാര്യ മരിക്കുന്നുണ്ടെങ്കിലും അത് കണക്കിലെടുക്കാതെ കൊച്ചു കുഞ്ഞിനെ ആദ്യമായി അഛന്‍ വിസ്മയത്തോടെ കാണുന്നത്; സ്കൂള്‍ ജനാലക്കപ്പുറവും ഇപ്പുറവും നിന്ന് അവര്‍ നടത്തുന്ന ആംഗ്യവിക്ഷേപങ്ങള്‍; കോടതി മുറിയില്‍ വാദപ്രതിവാദം നടക്കവെ അവര്‍ തമ്മില്‍ നടത്തുന്ന നിശ്ശബ്ദമായ ആശയവിനിമയങ്ങള്‍; സ്കൂളാനിവേഴ്സറി ദിവസം അവള്‍ ഇംഗ്ളീഷ് പാട്ട് പാടുന്നത് കേട്ടയാള്‍ ആനന്ദത്തിലാറാടുന്നത് പോലുള്ള സീനുകള്‍ രണ്ടു പേരും അതിഗംഭീരമാക്കിയിട്ടുണ്ട്. സങ്കീര്‍ണതകളോ മറുപുറമോ ഇല്ലാത്ത വിധത്തില്‍ നന്മ മാത്രം കൈമുതലായുള്ള കഥാപാത്രമായിരുന്നിട്ടു കൂടി മിതത്വത്തോടും കൈയടക്കത്തോടും കൂടിയുള്ള വിക്രമിന്റെ അഭിനയം കണ്ണു നനയിക്കുക തന്നെ ചെയ്യും. വക്കീല്‍ക്കിട്ടയും ഡോക്ട്ടര്‍ക്കിട്ടയും പൊയ് പേശ കൂടാത്; ആനാ വക്കീലും ഡോക്ടറും പൊയ് പേശലാം(വക്കീലിനോടും ഡോക്ടറോടും നുണ പറയരുത്; എന്നാല്‍ വക്കീലിനും ഡോക്ടര്‍ക്കും നുണ പറയാവുന്നതാണ്), സാമിക്ക് അമ്മ കെടയാതാ (ദൈവത്തിന് അമ്മയില്ലേ?) തുടങ്ങിയ സംഭാഷണങ്ങള്‍ ആലോചനാമൃതമാണെന്ന ബിഹൈന്റ് വുഡ്സ് റിവ്യൂ ബോര്‍ഡിന്റെ നിരീക്ഷണങ്ങളോട് യോജിക്കാവുന്നതാണ്.


വിക്രം തന്റെ അഭിനയമികവ് ശ്രദ്ധേയമായ വിധത്തില്‍ നേരത്തെ തന്നെ തെളിയിച്ചിട്ടുള്ളതാണ്. 1990ല്‍ എന്‍ കാതല്‍ കണ്‍മണി എന്ന സിനിമയിലൂടെ അഭിനയം ആരംഭിച്ച ജോണ്‍ കെന്നഡി വിനോദ് രാജ് എന്ന വിക്രം തമിഴിനു പുറമെ തെലുങ്ക്, മലയാളം സിനിമകളില്‍ അനവധി അപ്രധാന വേഷങ്ങള്‍ ചെയ്തുകൊണ്ട് പ്രാരംഭകാലത്തെ അനിശ്ചിതാവസ്ഥയിലും പ്രതീക്ഷ കൈവിടാതെ പിടിച്ചു നിന്നു. ധ്രുവം, സൈന്യം, തുടങ്ങി ജോഷി സംവിധാനം ചെയ്ത മലയാള ഹിറ്റുകളില്‍ ചെറിയ റോളുകളില്‍ വിക്രം അഭിനയിച്ചിരുന്നു. ബാല സംവിധാനം ചെയ്ത സേതു(1999)വിലെ മാനസികവൈകല്യമുള്ള നായകകഥാപാത്രത്തിലൂടെയാണ് വിക്രം ശ്രദ്ധിക്കപ്പെടുന്നത്. ചിയാന്‍ വിക്രം എന്ന പേര് അദ്ദേഹത്തിനു മേല്‍ പതിക്കുന്നത് സേതുവിലെ കഥാപാത്രത്തെ കണക്കിലെടുത്തുകൊണ്ടാണ്. ദില്‍, ജെമിനി, ധൂള്‍, സാമി തുടങ്ങിയ ഹിറ്റുകളിലെ നായകനായതോടെ, മറ്റേതൊരു തമിഴ് സൂപ്പര്‍ താരങ്ങള്‍ക്കുമുള്ളതു പോലെ ജനപ്രീതിയും രസികര്‍ മണ്‍റങ്ങളും വിക്രമിനെയും പൊതിഞ്ഞു തുടങ്ങി.

2003ലിറങ്ങിയ പിതാമഗന്‍ എന്ന സിനിമയിലെ ശ്മശാനസൂക്ഷിപ്പുകാരനും മൃഗതുല്യനുമായ മുഖ്യ കഥാപാത്രത്തെ ഗംഭീരമാക്കിയതിലൂടെ വിക്രം ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെടുകയും മികച്ച നടനുള്ള രജതകമലം നേടിയെടുക്കുകയും ചെയ്തു. മനുഷ്യശരീരങ്ങളുടെ ചിതകള്‍ ഒരുക്കി കത്തിക്കുന്നവനായതുകൊണ്ട് ചിതന്‍ എന്ന പേരാണ് വിക്രം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റേത്. ചെറുപ്പത്തില്‍ തന്നെ അനാഥനായി തീര്‍ന്ന ചിതന്‍ ജീവനുള്ള മറ്റു മനുഷ്യരുമായി ബന്ധപ്പെടാന്‍ അവസരമില്ലാത്തതിനെ തുടര്‍ന്ന് സംസാരിക്കാനറിയാത്തവനും മനുഷ്യഗുണമില്ലാത്തവനുമായ പ്രാകൃത ജീവി പോലെയാണ് പെരുമാറുന്നത്. വെര്‍ണര്‍ ഹെര്‍സോഗ് സംവിധാനം ചെയ്ത എനിഗ്മ ഓഫ് കാസ്പര്‍ ഹൌസറിലെ മുഖ്യ കഥാപാത്രത്തെ പോലെ പരിണാമത്തിന് വിധേയമാകുന്നുണ്ടെങ്കിലും, കാസ്പര്‍ ഹൌസറിന്റെ മനസ്സില്‍ അമര്‍ത്തപ്പെട്ടു കിടന്നിരുന്നതു പോലെ ജ്ഞാനത്തിന്റെ കടലും മലകളുമൊന്നും ചിതനിലില്ലായിരുന്നു. എന്നാല്‍, കൃത്രിമത്വമില്ലാത്ത സ്നേഹത്തിന്റെ ആഴങ്ങള്‍ അയാളില്‍ നിന്ന് കണ്ടെടുക്കുന്നത്, കഞ്ചാവു വില്‍പനക്കാരിയായ ഗോമതി(സംഗീത)യാണ്. ശക്തി(സൂര്യ)യും കാമുകി മഞ്ജു(ലൈല)വും അയാളെ അനുതാപത്തോടെ ശുശ്രൂഷിക്കുന്നുമുണ്ട്.

2005ലിറങ്ങിയ ഷങ്കറിന്റെ അന്യന്‍ എന്ന മനശ്ശാസ്ത്ര ത്രില്ലറിലെ ത്രസിപ്പിക്കുന്ന അഭിനയം വിക്രത്തിന്റെ വാണിജ്യഗ്രാഫ് കുത്തനെ ഉയര്‍ത്തി. അത്യന്തം അപകടകരമായ ഒരു സിനിമയായിരുന്നു അന്യന്‍. ജെന്റില്‍മാന്‍, കാതലന്‍, മുതല്‍വന്‍, ഇന്ത്യന്‍ തുടങ്ങിയ മുന്‍ ചിത്രങ്ങളിലും ഇതേ അപകടകരമായ പാത തന്നെയാണ് ഷങ്കര്‍ അനുവര്‍ത്തിച്ചിരുന്നത്. മള്‍ട്ടിപ്പിള്‍ പെഴ്സണാലിറ്റി ഡിസോര്‍ഡര്‍ എന്ന രോഗത്തിനടിമപ്പെട്ട രാമാനുജം അയ്യങ്കാര്‍ എന്ന അമ്പിയെയാണ് വിക്രം അവതരിപ്പിക്കുന്നത്. ഈ രോഗം തന്റെ കഴിവായി പ്രയോജനപ്പെടുത്തുകയാണ് അമ്പി. നിഷ്കളങ്കനും സാധുപ്രകൃതിക്കാരനും സത്യസന്ധനുമായ ഒരു അഭിഭാഷകനാണ് അമ്പി. നിയമം പാലിക്കാത്തവര്‍ക്കെതിരെ അയാള്‍ സമര്‍പ്പിക്കുന്ന എല്ലാ കേസുകളും കോടതിയില്‍ പരാജയപ്പെടുന്നു. ഈ പരാജയം അയാളിലെ മാനസിക രോഗിയെ അബോധത്തില്‍ ഉണര്‍ത്തുകയും ജനങ്ങളുടെ പരാതികള്‍ അയാളാരംഭിച്ച ഡബ്ള്യു ഡബ്ള്യു ഡബ്ള്യു ഡോട്ട് അന്യന്‍ ഡോട്ട് കോം എന്ന വെബ്സൈറ്റില്‍ സ്വീകരിക്കുകയും അവയില്‍ നിന്ന് ഏറ്റവും ഗുരുതരമെന്ന് കരുതപ്പെടുന്ന പരാതിക്കാധാരമായ കുറ്റവാളികളെ നിയമം കൈയിലെടുത്തുകൊണ്ട് അതിക്രൂരമായ വിധത്തില്‍ കശാപ്പു ചെയ്യുകയുമാണ് അമ്പി എന്ന അന്യന്റെ(അപരിചിതന്‍ അഥവാ മറ്റൊരാള്‍) രീതി. ബ്രാഹ്മണന്‍ എന്ന അയാളുടെ ജാതി സ്ഥാനത്തിനു പുറമെ, പ്രാചീനമായ(!) ഗരുഡപുരാണത്തിലെ ശിക്ഷാവിധികളിലയാള്‍ക്കുള്ള പ്രാവീണ്യവുമനുസരിച്ചാണ് കൊലകള്‍ ന്യായീകരിക്കപ്പെടുന്നത്. കോടതിയും ആധുനിക നിയമ-നീതിന്യായ സംവിധാനവും ജനാധിപത്യ ഭരണവ്യവസ്ഥയുടെ ക്രമസമാധാനപാലനക്കാരും പരാജയമാണെന്നും, ബ്രാഹ്മണ വിശുദ്ധിയും ഗരുഡപുരാണത്തിന്റെ സംഹിതകളും ചേര്‍ന്ന വംശീയമായ സ്വേഛാധികാര അക്രമമാണ് പരിഹാരമെന്നും നിര്‍ദ്ദേശിക്കുന്ന അന്യന്‍ പോലുള്ള ഒരു സിനിമ, തമിഴിനു പുറമെ തെലുങ്കിലും ഹിന്ദിയിലും ഫ്രഞ്ചിലും മൊഴിമാറ്റിയും വ്യാപകമായി സ്വീകരിക്കപ്പെട്ടു എന്നത്, ഇന്ത്യന്‍ സമൂഹത്തിലും ഡയസ്പോറ(ലോകവ്യാപനം)യിലും നിലനില്‍ക്കുന്നതും സജീവത കൈക്കൊള്ളുന്നതുമായ ഫാസിസ്റ് ആശയങ്ങളോടുള്ള ജനാഭിമുഖ്യത്തിന്റെ കൃത്യമായ സൂചനയാണ്.

വഴിയരുകില്‍ മരണാസന്നനായി കിടക്കുന്ന ഒരാളെ രക്ഷിക്കാമായിരുന്നിട്ടും രക്ഷിക്കാത്തതിന്റെ പേരിലാണ്, കൊച്ചിന്‍ ഹനീഫയുടെ കഥാപാത്രത്തെ പോത്തുകളുടെ കൂട്ടത്തിലേക്ക് വിട്ട് വധിക്കുന്നത്. അന്ധകൂപം എന്നാണത്രെ നരകപീഡനത്തില്‍ പെട്ട ഈ കൊലപാതകരീതിയുടെ പേര്. തീവണ്ടി യാത്രക്കാര്‍ക്ക് ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുന്നതിന് കരാറെടുത്ത കരാറുകാരന്‍, വൃത്തിയുള്ള ഭക്ഷണമല്ല കൊടുക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അയാളെ, കോഴിയെ എണ്ണയില്‍ ചുട്ടെടുക്കുന്നതു പോലെ ഫ്രൈ ചെയ്യുന്നു. കുംഭിപാകം എന്നാണീ കൊലപാതകരീതിയുടെ 'ശാസ്ത്രീയ' നാമം. നിലവാരം കുറഞ്ഞ ഭാഗങ്ങള്‍ കൊണ്ട് യന്ത്രങ്ങളുണ്ടാക്കുന്ന മുതലാളിയെ മരത്തില്‍ കെട്ടിയിട്ട്, അയാളുടെ ദേഹത്ത് അട്ടകളെ ചൊരിഞ്ഞ് കടിപ്പിച്ചുകൊല്ലുന്ന കൃമിഭോജനം എന്ന രീതിയും പരീക്ഷിക്കപ്പെടുന്നു. ആശുപത്രിയില്‍ വെച്ച് ഹിപ്നൊട്ടൈസ് ചെയ്യപ്പെടുന്ന അമ്പിയുടെ പൂര്‍വ്വകാല രഹസ്യങ്ങള്‍ വെളിവാക്കപ്പെടുന്നതിനു പിന്നാലെ ഡി സി പി പ്രഭാകറിനാല്‍(പ്രകാശ് രാജ്) അയാള്‍ വിശദമായി ചോദ്യം ചെയ്യപ്പെടുന്നു. ഈ അവസരത്തില്‍ അമ്പിയും അന്യനുമായി മാറി മറിയുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിക്രമിന്റെ മാസ്മരികത ഞെട്ടിപ്പിക്കുന്നതാണ്. അഴിമതിയും ധാര്‍ഷ്ട്യവുമാണ് ഇന്ത്യ നേരിടുന്ന ഏറ്റവും കടുത്ത പാതകങ്ങള്‍ എന്ന നിലക്കാണ് നന്മയും ധര്‍മവും പുനസ്ഥാപിക്കാനായി അന്യന്‍ അവതരിക്കുന്നത്.


അടിയന്തിരാവസ്ഥ, വര്‍ഗീയ കലാപങ്ങള്‍, ശ്രീലങ്കയില്‍ തമിഴര്‍ അടിച്ചമര്‍ത്തപ്പെടുന്നത്, ബാബരി മസ്ജിദ് തകര്‍ത്തത്, ഗുജറാത്ത് വംശഹത്യ, പുത്തന്‍ സാമ്പത്തിക നയം എന്നിവയൊക്കെ നടന്ന പതിറ്റാണ്ടുകളില്‍; സാമ്പാറില്‍ പല്ലി വീണതു പോലുള്ള കുറ്റങ്ങള്‍ക്ക് കൊലപാതകം വിധിക്കുന്ന നായക/സംവിധായകന്റെ മുന്‍ഗണനകള്‍ അത്യന്തം വംശീയവും സ്വേഛാധികാരപരവുമാണ്. അണ്ണാ ഹസാരെയും ബാബാ രാംദേവും രാഷ്ട്രീയേതരരായി അഴിമതിക്കെതിരെ എന്ന വിധേന അവതരിക്കുന്നത് ഇത്തരം സിനിമകളിലൂടെയടക്കം രൂപീകരിക്കപ്പെടുന്ന ജനപ്രിയതയുടെ പരിസരത്തിലാണെന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഹൈന്ദവ പൌരാണികതയെയും ബ്രാഹ്മണീയതയെയും മഹത്വവത്ക്കരിക്കാനുള്ള ശ്രമങ്ങളാകട്ടെ അങ്ങേയറ്റം അപലപനീയവുമാണ്. ഇന്ത്യന്‍ എന്ന ഇതേ രീതിയിലുള്ള സിനിമയില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ച കമല്‍ ഹാസന്‍, വളരെ അപകടകരമായ ഫാസിസ്റ്റ് സിനിമയാണത് എന്ന് പില്‍ക്കാലത്ത് തുറന്നു സമ്മതിക്കുകയുണ്ടായി. അത്തരമൊരു രാഷ്ട്രീയ ജാഗ്രത പാലിക്കാത്തതിനാല്‍ വിക്രമിന്റെ സ്ഥാനം കമലിന് ഒരു പടി താഴെയാണെന്ന് കരുതാവുന്നതാണ്.

മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ തമിഴ് സിനിമയില്‍ ഇപ്പോള്‍ അഭിനയം ആവശ്യമില്ല. അതിനു മാത്രം അഭിനയം നടികര്‍ തിലകം മുതല്‍ വിക്രം വരെയുള്ളവര്‍ നടത്തിക്കഴിഞ്ഞു എന്നും പറയാം. ക്വാട്ട തീര്‍ന്നിരിക്കുന്നു. പരുത്തിവീരന്‍, സുബ്രഹ്മണ്യപുരം, കാതല്‍, വെയില്‍, നാടോടികള്‍, അങ്ങാടിത്തെരു, മൈന തുടങ്ങിയ നവ യഥാതഥ സിനിമകളാണ് അടുത്ത കാലത്തായി തമിഴില്‍ ശ്രദ്ധിക്കപ്പെടുന്നത്. അതില്‍ അഭിനയിച്ചവര്‍ ഭൂരിഭാഗവും പുതുമുഖങ്ങളാണ്. അപ്പോള്‍, അഭിനയമികവ് പുറത്തെടുക്കുന്ന വിക്രമിനെപ്പോലുള്ളവര്‍ എന്തു ചെയ്യും? കമല്‍ ഹാസന്‍ വരെ എന്തു ചെയ്യും എന്നു ചോദിക്കേണ്ട അവസ്ഥ പോലുമുണ്ട്, സത്യത്തില്‍.

Tuesday, September 6, 2011

കോഴിക്കാടനില്‍ നിന്ന് ബി അബൂബക്കറിലെത്തുമ്പോള്‍

ഇതൊരാത്മഹത്യാക്കുറിപ്പോ വിരമിക്കല്‍ പ്രസംഗമോ അല്ല. ഞാനടക്കം പ്രതിനിധാനം ചെയ്യുന്ന, അച്ചടി മാധ്യമങ്ങളിലെ സിനിമാ നിരൂപണമെഴുത്തുകാര്‍ക്കു ശേഷം കടന്നുവരുന്നതും പ്രചരിക്കാന്‍ സാധ്യതയുള്ളതുമായ മലയാള സിനിമാ നിരൂപണത്തിന്റെ പ്രവേശനോത്സവത്തിനുള്ള മുഖക്കുറിപ്പായി കരുതിയാല്‍ മതി.

പണ്ടു പണ്ട്, മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പതിറ്റാണ്ടുകളോളം നിലനിന്നിരുന്ന അവസാന പേജിലെ ചിത്രശാല പോലുള്ള പംക്തി നിരൂപണങ്ങള്‍ ഏറെപ്പേരെ ആകര്‍ഷിക്കുകയും; സിനിമ കാണുന്നവര്‍, കാണാത്തവര്‍, സിനിമാ പ്രവര്‍ത്തകര്‍ എന്നിവരില്‍ പലരും നിര്‍ണായകമായി കരുതുകയും ചെയ്തിരുന്നു. കോഴിക്കോടന്‍, സിനിക്ക്, അശ്വതി, നാദിര്‍ഷ എന്നിവരായിരുന്നു അന്നത്തെ പ്രധാന എഴുത്തുകാര്‍. ഇത്തരം സിനിമാ നിരൂപണങ്ങള്‍ ഒരു കാലത്ത്, സിനിമയുടെ കമ്പോള വിജയ പരാജയങ്ങളെ വരെ സ്വാധീനിച്ചിരുന്നതായും വിലയിരുത്തപ്പെട്ടിട്ടുണ്ട്. കഥാവിവരണവും, നൃത്തക്കലവി നന്നായി; നന്നായില്ല തുടങ്ങിയ സാമ്പ്രദായികമായ നിരീക്ഷണങ്ങളും കൊണ്ട് ജടിലമായിരുന്ന ഈ ഒന്നാം തലമുറ നിരൂപണം അതിന്റെ ബാലാരിഷ്ടമായ അവസ്ഥകളില്‍ നിന്ന് ഒരിക്കലും മാറിയതേ ഇല്ല. തങ്ങളുടെ കാലത്തെ സിനിമയെ സന്ദര്‍ഭവത്ക്കരിക്കാന്‍ (contextualise) അന്നത്തെ മലയാള സിനിമാ നിരൂപകര്‍ക്ക് സാധ്യമായില്ല എന്നതായിരുന്നു യാഥാര്‍ത്ഥ്യം.
പിറകെ വന്ന ഗൌരവ നാട്യ നിരൂപണമാകട്ടെ, ലോക സിനിമയും മലയാള സിനിമയും തമ്മിലുള്ള ഒരു ഗുസ്തിയായിട്ടായിരുന്നു നിരൂപണത്തെ സങ്കല്‍പിച്ചത്. ഫിലിം സൊസൈറ്റി പ്രസ്ഥാനം, ഫിലിം സ്കൂളുകളുടെ സ്വാധീനം, സാഹിത്യത്തിലെ ആധുനികത, ഭൂപരിഷ്ക്കരണത്തിന്റെയും പ്രവാസത്തിന്റെയും ശേഷിപ്പായി ഉണ്ടായ മധ്യവര്‍ഗവത്ക്കരണം എന്നീ പശ്ചാത്തലങ്ങളില്‍ മാറിത്തീര്‍ന്ന മലയാള സിനിമയെയും ചരിത്രവത്ക്കരിക്കാന്‍ ഭാഷയുടെ ചമത്ക്കാരഭംഗികളുണ്ടായിരുന്നെങ്കിലും ഈ നിരൂപണങ്ങള്‍ക്ക് സാധിച്ചില്ല. ലോക സിനിമ സഞ്ചരിച്ച ദൂരങ്ങള്‍ അടയാളപ്പെടുത്താനാണ് ആ നിരൂപകര്‍ ശ്രമിച്ചത്. ലോക ഭാഷകളില്‍ പുറത്തു വന്ന നിരൂപണങ്ങളും സൈദ്ധാന്തിക പഠനങ്ങളും പരിഭാഷപ്പെടുത്തിയെങ്കിലും അതിനെ ഉള്‍ക്കൊണ്ടു കൊണ്ട് മലയാള സിനിമയുടെ ചരിത്ര വര്‍ത്തമാനങ്ങളുടെ പശ്ചാത്തലങ്ങളെ നിര്‍ണയിക്കാന്‍ ആ നിരൂപണവും ശ്രമിച്ചില്ല. അതുകൊണ്ടെന്തുണ്ടായി? ആര്‍ട് സിനിമ എന്ന ചലച്ചിത്ര നവീകരണ പ്രസ്ഥാനം ജനങ്ങളെ ഒപ്പം കൂട്ടാതെയാണ് മുന്നോട്ട് (അതോ പിന്നോട്ടോ) പോയിക്കൊണ്ടിരുന്നത് എന്നോര്‍മ്മപ്പെടുത്താന്‍ ആ നിരൂപണത്തിന് സാധ്യമായില്ല.

ഇന്ത്യാ ചരിത്രം, കേരള ചരിത്രം, രാഷ്ട്രീയം, ജനങ്ങള്‍, സാമൂഹിക രൂപീകരണം, കുടുംബം, ജാതി, ലൈംഗികത, വാണിജ്യപരത എന്നിങ്ങനെയുള്ള വിഷയങ്ങള്‍ സിനിമയെയും സിനിമാനിരൂപണത്തെയും ബാധിക്കുമെന്നു പോലും അക്കാലത്ത് ആരും തിരിച്ചറിഞ്ഞിരുന്നില്ല. മാത്രമല്ല, കച്ചവട സിനിമ എന്നു വിളിച്ചാക്ഷേപിക്കപ്പെട്ട മുഖ്യധാരാ സിനിമകള്‍ ഏതെങ്കിലും വിധത്തില്‍ ജനജീവിതത്തെ സ്വാധീനിക്കുകയും വ്യവസ്ഥയോട് പൊരുത്തപ്പെടുത്തിയെടുക്കുകയും ചെയ്യുമെന്ന വിവരവും ആര്‍ക്കുമുണ്ടായിരുന്നില്ല. ഐ ഷണ്‍മുഖദാസ് മുതല്‍ വിജയകൃഷ്ണന്‍ വരെയുള്ളവരുടെ നിരൂപണങ്ങള്‍, മലയാള സിനിമാ നിരൂപണത്തിന്റെ അന്തസ്സും യശസ്സും പ്രസക്തിയും വളരെയധികം ഉയര്‍ത്തിയെങ്കിലും അവയും ഈ പരിമിതികളില്‍ നിന്ന് മുക്തമായിരുന്നില്ല.


ഈ ഘട്ടത്തിലാണ്, തികഞ്ഞ രാഷ്ട്രീയ ജാഗ്രതയോടെ സിനിമയെ സമീപിക്കേണ്ടതുണ്ടെന്ന ഓര്‍മ്മപ്പെടുത്തലുമായി, സാമാന്യസമൂഹത്തിന്റെ സുഖസ്വാസ്ഥ്യങ്ങളെയും നിദ്രകളെയും അലോസരപ്പെടുത്തിക്കൊണ്ട് രവീന്ദ്രന്റെ(ചിന്ത രവി) നിരൂപണങ്ങള്‍ ശ്രദ്ധേയമായിതുടങ്ങിയത്. അതിനു ശേഷം, എ സോമന്‍, ഡോ. സി എസ് വെങ്കിടേശ്വരന്‍, വി കെ ജോസഫ്, ഡോ. വി സി ഹാരിസ്, ഒ കെ ജോണി, ഷിബു മുഹമ്മദ്, തുടങ്ങി എന്‍ പി സജീഷ്, കെ പി ജയകുമാര്‍ വരെയുള്ളവരുടെ നിരയിലാണ് ഈയുള്ളവനും കുറെ നിരൂപണ/വിമര്‍ശന ലേഖനങ്ങള്‍ എഴുതാന്‍ കഴിഞ്ഞത്. ഭാഷാഭേദങ്ങള്‍, ജാതിവ്യവസ്ഥകള്‍, കമ്യൂണിസ്റ്/നക്സലൈറ്റ് സ്വാധീനം, കുടുംബ രൂപീകരണവും ശിഥിലീകരണവും, ആണ്‍നോട്ടം, സ്ത്രീ അവസ്ഥ, കേരളീയ വസ്തു/പ്രകൃതി യാഥാര്‍ത്ഥ്യം, നഗരവത്ക്കരണം, പ്രവാസിത്തം, നവഹൈന്ദവ വത്ക്കരണം, താരപദവികളും താരാധിപത്യങ്ങളും ഫാന്‍സ് അസോസിയേഷനുകളും, മലയാള സാഹിത്യവും സിനിമയും, പാര്‍ശ്വവത്കൃതരുടെ പ്രതിനിധാനങ്ങള്‍ എന്നിങ്ങനെ ആഴത്തിലും പരപ്പിലുമുള്ള നിരവധി മേഖലകള്‍ മലയാള ചലച്ചിത്ര നിരൂപണ-വിമര്‍ശന-പഠന പ്രക്രിയയില്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കപ്പെടേണ്ടതുണ്ട്.

ചരിത്രത്തിന്റെ ഈ പ്രത്യേക സന്ധിയില്‍ നിന്നു കൊണ്ട് തിരിഞ്ഞു നോക്കുമ്പോഴറിയാം, എഴുപതുകളിലെ ആധുനികത അവശേഷിപ്പിച്ചു പോയ ഭാഷാ ശൈലിയിലും ഭാവുകത്വത്തിലുമായിരുന്നു ഞങ്ങളൊക്കെയും എഴുതിയതും എഴുതിക്കൊണ്ടിരിക്കുന്നതും. ഇന്നും കേരളത്തിലെ പ്രമുഖ അച്ചടി മാധ്യമങ്ങളൊക്കെയും അവലംബിക്കുന്നത് ഈ ഭാഷാ ശൈലിയും ഭാവുകത്വവും തന്നെയായതുകൊണ്ട് അതിലൊരു അപാകവും ആരും കണ്ടെത്തിയതുമില്ല. എന്നാല്‍, കടന്നു പോയ നാല്‍പതു വര്‍ഷത്തിനിടയില്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍, വ്യാപകമായ ഇംഗ്ളീഷ് മാധ്യമ വിദ്യാഭ്യാസം, ഗള്‍ഫിനു പുറമെ യൂറോപ്പിലേക്കും അമേരിക്കയിലേക്കുമടക്കമുള്ള മലയാളികളുടെ വന്‍ തോതിലുള്ള വ്യാപനം, സിനിമയിലെ മാറ്റങ്ങളും മാറ്റങ്ങളില്ലായ്മയും എന്നിങ്ങനെ പല ഘടകങ്ങളുടെ സാന്നിദ്ധ്യങ്ങള്‍ക്കും സ്വാധീനങ്ങള്‍ക്കുമിടയില്‍ ചരിത്രയാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാന്‍ ഈ ആധുനികതാ ഭാഷ്യം/ഭാവുകത്വം മാത്രം മതിയോ എന്ന ചോദ്യം ആരും ഉന്നയിച്ചില്ല. ചോദ്യം ഉന്നയിക്കപ്പെട്ടില്ലെങ്കിലും ഉത്തരവുമായി പുതിയ തലമുറ രംഗത്തു വരിക തന്നെ ചെയ്തിരിക്കുന്നു. ബ്ളോഗുകളിലും ഓര്‍ക്കുട്ട്/ട്വിറ്റര്‍/ഫേസ്ബുക്ക്/ബസ്/ഗൂഗിള്‍ പ്ളസിലുമായും പോര്‍ട്ടലുകളിലും എന്തിന് എസ് എം എസും ബ്ളാക്ക്ബറി മെസേജായും മറ്റും സിനിമാ നിരൂപണം പ്രത്യക്ഷപ്പെടുന്ന കാലമാണിന്നത്തേത്. ഇതില്‍ ഏറ്റവും ആഹ്ളാദഭരിതമായ ഒരു കാര്യമെന്താണെന്നു വെച്ചാല്‍, ആരെയും പേടിക്കാതെ ആരോടും ഒരു വിട്ടുവീഴ്ചയും ചെയ്യാതെ എഴുതാന്‍ ഈ മാധ്യമങ്ങളിലൂടെ കഴിയുമെന്നതാണ്. ആ സ്വാതന്ത്യ്രം അനുഭവിക്കുകയും പ്രക്ഷേപിക്കുകയും ചെയ്യുന്ന ധാരാളം നിരൂപകര്‍ ഇരിപ്പുറപ്പിച്ചു തുടങ്ങിയിരിക്കുന്നു എന്ന വസ്തുത അടയാളപ്പെടുത്തുവാനാണ് ഈ കുറിപ്പിലൂടെ ഉദ്ദേശിക്കുന്നത്.

ഇന്റര്‍നെറ്റിലെ മലയാള സിനിമാ നിരൂപണത്തിന്റെ സമഗ്രവും സമ്പൂര്‍ണവുമായ അവസ്ഥ വിവരിക്കാന്‍ ഇപ്പോള്‍ മുതിരുന്നില്ല. ഈ പുതിയ തലമുറ നിരൂപണത്തിന്റെ സ്വഭാവ സവിശേഷതകള്‍ വെളിപ്പെടുത്തുന്ന ഒരു നിരൂപകന്റെ മാത്രം ശൈലി പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത്. മലയാള്‍ ഡോട്ട് എ എം എന്ന പോര്‍ട്ടലില്‍ ഇതിനകം മുപ്പതിലധികം ഫിലിം റിവ്യൂസ് പോസ്റ് ചെയ്തു കഴിഞ്ഞ ബി അബൂബക്കര്‍ എന്ന ശ്രദ്ധേയനായ നിരൂപകന്റെ രചനകള്‍ ഈ രംഗത്തുണ്ടാകാന്‍ പോകുന്ന ഊര്‍ജ്ജസ്വലതയുടെ ലക്ഷണമായി കരുതാം. ആധുനികതയുടെ ഭാഷയിലെഴുതുന്നവര്‍ ചിന്തിക്കുക പോലും ചെയ്യാത്ത തരത്തില്‍ വാച്യ ഭാഷയും ലിഖിത ഭാഷയും കൂട്ടിക്കലര്‍ത്തിയാണ് അബൂബക്കര്‍ എഴുതുന്നത്. അദ്ദേഹത്തിന്റെ ചില തലക്കെട്ടുകള്‍ നോക്കുക.

ആദാമിന്റെ മകന്‍ അബു - ജ്ജ് നല്ലൊരു അജ്ജ് ചെയ്യാന്‍ നോക്ക്!; അന്‍വര്‍ - നീരദങ്ങളില്‍ നിന്ന് മലം പെയ്യുമ്പോള്‍; അര്‍ജുനന്‍ സാക്ഷി - ഐ അവ്വക്കര്‍ സെക്കന്റ് ഇറ്റ്!; അവന്‍ ഇവന്‍ - ബീഫ് തിന്നാമോ രാജാവേ?; ക്രിസ്ത്യന്‍ ബ്രദേഴ്സ് - സോറി ഫ്രണ്ട്സ്, ജാതി ചോദിക്കും പറയുകയും ചെയ്യും!; ഡബിള്‍സ് - പ്രേക്ഷകനും മമ്മൂട്ടിക്കും ഇത് ട്രബിള്‍സ്; എന്തിരന്‍ - എന്തിരിനെടേയ് ഈ പടമെന്നു ചോദിക്കരുത്; കുടുംബശ്രീ ഉഗ്രന്‍ - പക്ഷെ 25 കൊല്ലം ലേറ്റായി പോയി; പയ്യന്‍സ്, ഒരാണ്‍പന്നിപ്പടം; അല്പം പ്രാഞ്ചിപ്പോയ ലോക സിനിമ അഥവാ, കൈവെട്ടു കാലത്തെ പുണ്യാളന്മാര്‍; റേസ് - ഇനി മുതല്‍ ഇംഗ്ളീഷ് സിനിമ മോഷ്ടിക്കുന്നവര്‍ ഫെഫ്കയിലറിയിക്കണം!; സീനിയേഴ്സ് - ഇത്തിരി കടലപ്പിണ്ണാക്ക്, ഇത്തിരി എള്ളുമ്പിണ്ണാക്ക്; ദി ട്രെയിന്‍ - ആന മുക്കുന്നതു കണ്ട് ജയരാജു മുക്കിയാല്‍; ഉറുമി - മലയാളിക്ക് ഇതു തന്നെ കിട്ടണം എന്നിങ്ങനെ തീവ്ര നാടന്‍ പ്രയോഗങ്ങള്‍ കൊണ്ടാണ് അബൂബക്കര്‍ തലക്കെട്ടുകള്‍ കെട്ടിയുണ്ടാക്കുന്നത്. ചിലപ്പോള്‍, ഗൌരവത്തില്‍ ആധുനികതാ ഭാഷയിലുള്ള തലക്കെട്ടുകളും ഉണ്ടാകാറുണ്ട്. കോക്ക് ടെയില്‍ - രുചി വ്യതിയാനങ്ങളുടെ മിശ്രിതം; സോള്‍ട്ട് ആന്റ് പെപ്പര്‍ - ഏകപക്ഷീയമായ വഞ്ചനയുടെയും കുറ്റബോധത്തിന്റെയും രാഷ്ട്രീയം; ട്രാഫിക്ക് എന്ന സിനിമ - ഒരു രാഷ്ട്രീയ കുറ്റകൃത്യം എന്നിങ്ങനെയുള്ളവയാണുദാഹരണങ്ങള്‍.

ഇന്റര്‍നെറ്റ് തലമുറക്കാര്‍ ദൈര്‍ഘ്യമുള്ള ലേഖനങ്ങള്‍ വായിക്കില്ല എന്ന പൊതുധാരണക്കു വിപരീതമായി, വേണ്ടത്ര ദൈര്‍ഘ്യമുള്ള പല ലേഖനങ്ങളും ഇക്കൂട്ടത്തില്‍ കാണാന്‍ കഴിയും. നാടന്‍ പ്രയോഗങ്ങളില്‍ എന്തെങ്കിലും കാച്ചി സ്ഥലം വിടുന്ന ബ്ളോഗെഴുത്തുകാരുടെ താഴ്ന്ന നിലവാരമുള്ള പൈങ്കിളികളല്ല അബൂബക്കറിന്റെ എഴുത്ത്. ലോകസിനിമയുടെ വാതിലുകളെല്ലാം ഡിവിഡി വിപ്ളവകാലം തുറന്നിട്ടതോടെയുണ്ടായ ആശയവിസ്ഫോടനവും മള്‍ട്ടിപ്ളെക്സ് സംസ്ക്കാരത്തിലേക്കുള്ള മാറ്റത്തിന് അരങ്ങൊരുങ്ങിക്കൊണ്ട് യുവതയിലുണ്ടായ വിസ്മയകരമായ അഭിരുചി വ്യതിയാനവുമെല്ലാം ചേര്‍ന്ന് ഇവിടെ നിശ്ചയമായും ഒരു പുതുവഴി വെട്ടലിനുള്ള ആയുധങ്ങളെല്ലാം ഒരുങ്ങി എന്നാണ് ചാപ്പാക്കുരിശ് - പുതുവഴി വെട്ടുന്നവരോട് എന്ന ലേഖനത്തില്‍ അബൂബക്കര്‍ നിരീക്ഷിക്കുന്നത്. നാലു തരത്തില്‍ ചാപ്പാക്കുരിശ് വായിച്ചുകൊണ്ടാണ് തന്റെ നിരീക്ഷണങ്ങള്‍ അദ്ദേഹം സമര്‍ത്ഥിക്കുന്നത്.

സിനിമയെ സിനിമയായി മാത്രം കാണുവാനും അങ്ങനെ റിവ്യൂ ചെയ്യാനുമാണ് പല വായനക്കാരും പറയുന്നത്, എന്നാല്‍, കേവലം സിനിമ സിനിമ മാത്രമല്ലല്ലോ. അല്ലെങ്കില്‍ സിനിമ സിനിമ തന്നെ ആണല്ലോ. ഒരു പാഠം എന്ന നിലയിലും സാംസ്കാരിക നിര്‍മിതി, കലാ നിര്‍മിതി എന്നീ നിലകളിലും അതിനെ കാണാതിരിക്കാനാവില്ല. അതുകൊണ്ടുതന്നെയാണ് പണ്ടത്തേതില്‍ നിന്ന് വിഭിന്നമായി ഇന്ന് ജനപ്രിയ സിനിമ ഏറ്റവുമേറെ പഠിക്കപ്പെടുന്നതും ഒരു സാംസ്കാരിക പഠനവസ്തുവായി വിലയിരുത്തപ്പെടുന്നതും. ചരിത്രപരവും സൈദ്ധാന്തികവും രാഷ്ട്രീയവും സാമൂഹികവും ലിംഗപരവുമായ മാനങ്ങളില്‍, നിലപാടുതറകളില്‍, പോസ്റ് മാര്‍ടെം ടേബിളിലുകളില്‍ വെച്ച് സിനിമയെയോ കവിതയെയോ കഥയെയോ പരിശോധിക്കാതിരിക്കാനാവില്ല. പക്ഷെ, ഇതിനെ ഇങ്ങനെയും വായിക്കാമെന്നല്ലാതെ, ഇങ്ങനെ മാത്രമാണ് വായിക്കേണ്ടത് എന്നിവിടെ പറയുന്നില്ല. ഇങ്ങനെയൊരു വായന സാദ്ധ്യമാണെങ്കില്‍ അതും പ്രസക്തവും നിര്‍ണായകവുമാണെന്നു മാത്രം. (കോക്ക് ടെയില്‍ - രുചി വ്യതിയാനങ്ങളുടെ മിശ്രിതം) എന്നിങ്ങനെ വളരെ സുവ്യക്തമായി അദ്ദേഹം തന്റെ നയവും ദിശാബോധവും വ്യക്തമാക്കുന്നുണ്ട്.

വാരികകളിലും മാസികകളിലും നിന്ന് വ്യത്യസ്തമായി പോര്‍ട്ടലുകളിലും ബ്ളോഗുകളിലും എന്തെങ്കിലും പോസ്റിട്ടാല്‍ (പോസ്റിയാല്‍ എന്നാണ് ബ്ളോഗ് ഭാഷ) ഉടന്‍ തന്നെ പ്രതികരണം വരും. ബി അബൂബക്കറിന് എതിരായ കമന്റുകളാണ് അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ക്ക് മിക്കപ്പോഴും ലഭിക്കാറ്. പൊതുജനത്തിന്റെ ഭാവുകത്വത്തില്‍ പരിണാമങ്ങള്‍ കാര്യമായി സംഭവിച്ചിട്ടില്ല എന്നതിന്റെ തെളിവു തന്നെയാണിത്. കണ്ടതും കണ്ടതില്‍ നിന്ന് മനസ്സിലാക്കിയതും മിണ്ടാന്‍ പറ്റൂല, മിണ്ടിപ്പോയാല്‍ തെറി വിളി, തന്തക്കു വിളി, തള്ളക്കു വിളി, തട്ടിക്കളയുമെന്ന ഭീഷണി (അവന്‍ ജനാധിപത്യത്തിന്റെ രൂപത്തിലും വരും). എന്നാണ് ഗതികെട്ട് അബൂബക്കര്‍ ഒരു ഘട്ടത്തില്‍ ഈ കമന്റുകളോട് പ്രതികരിക്കുന്നത്. കാര്യം നിസ്സാരമല്ല, ജീവന്മരണപ്പോരാട്ടമാണെന്ന് വ്യക്തമായില്ലേ! പൃഥ്വിരാജ് എന്ന പുത്തന്‍ താരം നവരസങ്ങള്‍ക്കു പുറമെ, പുഛം എന്ന പത്താമത്തെ രസം കൂടി കണ്ടു പിടിച്ച് അതില്‍ ഹരം കൊള്ളുകയാണെന്നാണ് അബൂബക്കറിന്റെ രൂക്ഷമായ പരിഹാസം.

നിരൂപണമെന്ന പേരില്‍, സിനിമയിലെ സംഭവങ്ങള്‍, സംവിധായകന്‍, കഥാപാത്രങ്ങള്‍, താരങ്ങള്‍ തുടങ്ങിയവരെ/വയെ വര്‍ഗ്ഗീയമായി വേര്‍തിരിച്ച് അവതരിപ്പിച്ച ലേഖകന് സാമാന്യബുദ്ധിയും ബോധവും ഉള്ളവരില്‍ നിന്ന് ശക്തമായ പ്രതിഷേധം നേരിടേണ്ടി വന്നു. നിരൂപണമെന്ന പേരില്‍ ഉള്ള സമൂഹത്തിനു വിനാശകരമായ സന്ദേശം പകരുന്ന, എന്റോ സള്‍ഫാന്‍ തുള്ളികള്‍ തങ്ങളുടെ ബോധമണ്ഡലത്തെ പൊള്ളിക്കുമ്പോള്‍ വായനക്കാര്‍ പ്രതികരിക്കുന്നതാണ്. എന്നാണ് കമന്റിടുന്നവരുടെ ന്യായമായി അതിലൊരാള്‍ തന്നെ വിശദീകരിച്ചിരിക്കുന്നത്. എന്തായാലും, മതനിരപേക്ഷതയിലും പുരോഗമനവിശ്വാസത്തിലും ഊന്നി ഭൂരിപക്ഷ/ന്യൂനപക്ഷ വര്‍ഗീയതകളെ കടന്നാക്രമിക്കുകയും മലയാള സിനിമയിലെ സ്ത്രീ വിരുദ്ധതയും ദളിത് വിരുദ്ധതയും മുസ്ളിം വിരുദ്ധതയും തുറന്നു കാണിക്കുകയും ചെയ്യുന്ന ശൈലിയും നിലപാടുമാണ് ബി അബൂബക്കറിന്റേതെന്നത് എടുത്തു പറയേണ്ട സംഗതിയാണ്. അതിലെ എല്ലാ അഭിപ്രായങ്ങളോടും പരിപൂര്‍ണമായി യോജിക്കുന്നു എന്നല്ല ഇതുകൊണ്ടര്‍ത്ഥമാക്കുന്നത്. പല വിയോജിപ്പുകളുമുണ്ടാകും, അല്ല ഉണ്ട്. പരസ്യക്കാര്‍ പ്രശ്നമുണ്ടാക്കുന്നു എന്നു പറഞ്ഞ് പല മലയാള സിനിമാ നിരൂപണങ്ങളും തടയുകയോ വൈകിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്ത അനുഭവങ്ങള്‍ അച്ചടി മാധ്യമങ്ങള്‍ മാത്രമുണ്ടായിരുന്ന മുന്‍കാലത്ത് സംഭവിച്ചിരുന്നുവെങ്കില്‍, സൈബര്‍ ജനാധിപത്യത്തിന്റെ പുതിയ വിഹായസ്സുകളില്‍ കൂടുതല്‍ തുറന്ന് പറയാന്‍ സധൈര്യം വിമര്‍ശകര്‍ രംഗത്തു വരിക തന്നെ ചെയ്യുമെന്നതുറപ്പാണ്. വെറുതെയാണോ, മുഖ്യധാരാ പത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ മുഴുവന്‍ അശ്ളീലത്തിന്റെ വലക്കണ്ണികളാണെന്നും മറ്റും തുടരെ തുടരെ ഫീച്ചറടിച്ചു വിടുന്നത്. അവരുടെ നിലനില്പ് ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

Thursday, August 25, 2011

ഉത്തരാധുനിക ഒളിപ്പുരകള്‍







ബോളിവുഡ് സിനിമയും മറാത്തി, തമിഴ് അടക്കമുള്ള മറ്റ് ഇന്ത്യന്‍ പ്രാദേശിക ഭാഷാ സിനിമകളും കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ വമ്പിച്ച മാറ്റങ്ങള്‍ക്ക് വിധേയമായി. പുതിയ തലമുറ സംവിധായകരും പുതുമുഖ നടീനടന്മാരും സാങ്കേതിക പ്രവര്‍ത്തകരും ധാരാളമായി സിനിമാ രംഗത്തേക്ക് കടന്നുവന്നു. നാടക സംസ്കാരത്തിന്റെ മഹത്തായ ഭൂതകാലത്തെ പുതിയ രീതിയില്‍ പ്രയോജനപ്പെടുത്തുന്ന നവ മറാത്തി സിനിമയും; തമിഴകത്തിനകത്തുള്ള വിഭിന്ന പ്രാദേശികതകളെ ആഘോഷിക്കുന്നതും ശിവാജി ഗണേശന്‍ മുതല്‍ തുടങ്ങി തമിഴ് സിനിമയെ മൂടിനിന്ന അതിഭാവുകത്വം വെടിയുന്നതുമായ നവ-യഥാതഥ തമിഴ് സിനിമയും; സദാചാരമടക്കമുള്ള വിഷയങ്ങളില്‍ വേറിട്ട സമീപനങ്ങള്‍ പരീക്ഷിച്ച ബോളിവുഡും സ്വീകരിക്കപ്പെട്ടപ്പോഴും മലയാള സിനിമ മാറില്ല എന്നു തന്നെയാണ് കരുതപ്പെട്ടിരുന്നത്.

ക്രിസ്ത്യന്‍ ബ്രദേഴ്സ്, ചൈനാ ടൗണ്‍ പോലുള്ള അറുബോറന്‍ സിനിമകള്‍ ഈയടുത്തും ബോക്സ് ഓഫീസില്‍ വിജയം നേടുന്നതും; നീലത്താമര, രതിനിര്‍വേദം, അവളുടെ രാവുകള്‍ , തകര, ഇണയെതേടി, ചട്ടക്കാരി തുടങ്ങിയ അര്‍ധ അശ്ലീല(സോഫ്റ്റ് പോണോ) സിനിമകള്‍ "ക്ലാസിക് സിനിമകള്‍" എന്ന വ്യാജ വേഷമണിഞ്ഞ് പുനരവതരിക്കുന്നതും പോലുള്ള കപടനാടകങ്ങള്‍ കാണുമ്പോള്‍ , മലയാള മുഖ്യധാരാ സിനിമ കെട്ടിക്കിടക്കുന്നതും ഒഴുക്കു നിലച്ചതുമായ ചെളിക്കുളമായി തുടരും എന്ന പ്രതീതിയാണുണ്ടാക്കിപ്പോന്നിരുന്നത്. കേരളമൊഴിച്ചുള്ള സംസ്ഥാനങ്ങളിലെ മഹാനഗരങ്ങളില്‍ നൂറുകണക്കിന് മള്‍ട്ടിപ്ലെക്സുകള്‍ പ്രവര്‍ത്തനമാരംഭിച്ചതും വിദേശരാജ്യങ്ങളില്‍ ഫലപ്രദമായ റിലീസ് സാധ്യമായതും പുതിയതരം ഹിന്ദി, മറാത്തി, തമിഴ് സിനിമകളുടെ സാമ്പത്തിക നിലകളെയും മെച്ചപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയിലെ മറ്റു നഗരങ്ങളിലും വിദേശത്തും കുടിയേറിയിട്ടുള്ളവരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ദേശത്തേക്കുള്ള തിരിച്ചുപോക്കിന്റെ പ്രതീതിയാണ് പ്രാദേശിക സിനിമകള്‍ ഉളവാക്കുന്നത്. മെട്രോ നഗരങ്ങളിലെ മള്‍ട്ടിപ്ലെക്സുകളില്‍ പ്രാദേശിക സിനിമകള്‍ക്ക് സ്ലോട്ട് അനുവദിക്കുന്നതിനാല്‍ പുതിയ രീതിയിലുള്ള ഒരു സംസ്കാര/പ്രദേശ വിനിമയം സാധ്യമാവുന്നു എന്നു ചുരുക്കം. വളരെ കൂടിയ ടിക്കറ്റ് നിരക്കുകളുള്ളതിനാല്‍ , "അലമ്പുകേസുകള്‍" മള്‍ട്ടിപ്ലെക്സിനകത്തേക്ക് കയറില്ല. തിയറ്ററുകളില്‍ നിന്നൊഴിഞ്ഞു നിന്നിരുന്ന വരേണ്യ/മധ്യ വര്‍ഗ പ്രേക്ഷകര്‍ ഇതുമൂലം സിനിമ കാണാന്‍ തിരിച്ചെത്തി എന്നാണ് നിരീക്ഷിക്കപ്പെട്ടിരിക്കുന്നത്. സാര്‍വത്രിക വിദ്യാഭ്യാസം നടപ്പായപ്പോള്‍ , കണ്ട "അണ്ടനും അടകോടനും" ഇടയിലിരുന്നു പഠിക്കാന്‍ നിര്‍ബന്ധിതരായ സവര്‍ണ-വെണ്ണപ്പാളിക്കുട്ടികള്‍ , ഇംഗ്ലീഷ് മീഡിയവും സിബിഎസ്ഇയും ഐസിഎസ്ഇയും വന്നപ്പോള്‍ രക്ഷപ്പെട്ടതു പോലുള്ള ഒരു രക്ഷപ്പെടലാണ്, മള്‍ട്ടിപ്ലെക്സുകള്‍ വന്നപ്പോള്‍ വരേണ്യ/മധ്യ വര്‍ഗത്തിനുണ്ടായിരിക്കുന്നത്. പാന്‍ പരാഗ് തുപ്പി നിറക്കുന്നവരും സിഗരറ്റും ബീഡിയും വലിച്ചൂതി വിടുന്നവരും മദ്യപാനികളും കടുത്ത തോതില്‍ അശ്ലീലമായ കമന്റുകള്‍ പാസാക്കുന്നവരുമായ "തെണ്ടി"വര്‍ഗത്തില്‍ പെട്ട കാണികളില്‍നിന്ന് മാന്യന്മാര്‍ക്കും കൊച്ചമ്മമാര്‍ക്കും അമുല്‍ ബേബിമാര്‍ക്കും രക്ഷപ്പെടാനും അവരുടെ വിനോദാവകാശം സംരക്ഷിക്കാനുമുള്ള ഉത്തരാധുനിക ഒളിപ്പുരകളായി മള്‍ട്ടിപ്ലെക്സുകള്‍ പരിണമിച്ചുകഴിഞ്ഞു.

മള്‍ട്ടിപ്ലെക്സുകള്‍ വ്യാപകമാകുന്നതോടെ, ഇവയിലെത്തുന്ന തരത്തിലുള്ള ധനികരും വരേണ്യരും സവര്‍ണരുമായ കാണികളെ അഭിസംബോധന ചെയ്യുന്ന തരത്തിലുള്ള സിനിമകളും നിര്‍മിക്കപ്പെട്ടു തുടങ്ങി. ശരത്ചന്ദ്ര ചതോപാധ്യായ 1917ല്‍ എഴുതിയ പ്രസിദ്ധ ബംഗാളി നോവലായ "ദേവദാസി"ന്റെ പല ചലച്ചിത്ര ഭാഷ്യങ്ങള്‍ ഹിന്ദി, ബംഗാളി, തമിഴ്, തെലുങ്ക്, ഉറുദു, ആസാമീസ് ഭാഷകളിലായി ഇന്ത്യ, പാകിസ്ഥാന്‍ , ബംഗ്ലാദേശ് രാജ്യങ്ങളില്‍നിന്ന് ഇറങ്ങിയിട്ടുണ്ട്. ഷാരൂഖ് ഖാനും ഐശ്വര്യാ റായിയും മാധുരി ദീക്ഷിതും നടിച്ച് സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പതിപ്പായിരുന്നു(2002) ഇന്ത്യയില്‍ അവസാനമിറങ്ങിയത്. മള്‍ട്ടിപ്ലെക്സ് യുഗത്തില്‍ , അത്തരം പ്രേക്ഷകരോട് സംവദിക്കുന്ന തരത്തിലുള്ള ഒരു "ദേവദാസ്" അടുത്ത കാലത്ത് ഹിന്ദിയിലിറങ്ങുകയുണ്ടായി. അനുരാഗ് കാശ്യപ് സംവിധാനം ചെയ്ത ദേവ് ഡി(2009) ആയിരുന്നു അത്. പേരില്‍പോലും കടന്നുവരുന്ന എസ്എംഎസ്/ഇമെയില്‍ ചുവ ശ്രദ്ധേയമാണ്. പഞ്ചാബിന്റെയും ഡല്‍ഹിയുടെയും പശ്ചാത്തലത്തിലാണ് ദേവ് ഡി ചിത്രീകരിച്ചിരിക്കുന്നത്. അടുത്തിടെ ഉത്തരേന്ത്യയെ പിടിച്ചുകുലുക്കിയ, കമിതാക്കളുടെ കുടുംബങ്ങള്‍ നടത്തുന്ന ആദരക്കൊലപാതകങ്ങളു(ഓണര്‍ കില്ലിങ്)ടെയും ഡല്‍ഹി പബ്ലിക് സ്കൂളിലുണ്ടായ എംഎംഎസ് വിവാദത്തിന്റെയും ബിഎംഡബ്ല്യു കാറോടിച്ച് മദ്യപനും നിരാശനുമായ ധനികന്‍ വഴിയോരത്തുള്ളവരെ കൊന്നതിന്റെയും മറ്റും സമകാലിക സൂചനകള്‍ തിങ്ങിനിറയുന്ന നൂതനമായ രീതിയാണ് ദേവ് ഡിക്കുള്ളത്. ബോളിവുഡിലെ ഗതിമാറ്റ ചിത്രമായിട്ടാണ് ദേവ് ഡി വിലയിരുത്തപ്പെട്ടത്. കേരളത്തിലിതിനകം രണ്ട് മള്‍ട്ടിപ്ലെക്സുകളേ(ഒബ്റോണ്‍ മാളിലെ സിനിമാക്സ്(ഇടപ്പള്ളി), ഗോള്‍ഡ് സൂക്കിലെ ക്യൂ സിനിമാസ്(വൈറ്റില)) പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളൂ എങ്കിലും മള്‍ട്ടിപ്ലെക്സ് പ്രേക്ഷകര്‍ക്കിണങ്ങുന്ന തരത്തിലുള്ള സിനിമകള്‍ (കോക്ക്ടെയില്‍ , മെട്രോ, ട്രാഫിക്ക്, സിറ്റി ഓഫ് ഗോഡ്, സോള്‍ട്ട് ന്‍ പെപ്പര്‍ , ചാപ്പാക്കുരിശ്) തുടരെത്തുടരെ ഇറങ്ങിത്തുടങ്ങിയെന്നത് ഈ പശ്ചാത്തലത്തിലാണ് പ്രസ്താവ്യമാകുന്നത്. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ നായകനെന്നു നാം കരുതിപ്പോരുന്ന ആള്‍ അവസാനം വില്ലനും വില്ലനെന്നു ധരിക്കുന്ന ആള്‍ നന്മയുടെ പക്ഷത്തുള്ള ആളുമായി മാറുന്ന മറിമായംകൊണ്ടാണ് കോക്ക്ടെയില്‍(അരുണ്‍ കുമാര്‍) ശ്രദ്ധേയമാകുന്നത്.


ഒരു വിവാഹബന്ധത്തിലെ ഭര്‍ത്താവും മറ്റൊരു വിവാഹബന്ധത്തിലെ ഭാര്യയും ഒരേ ഓഫീസില്‍ ജോലി ചെയ്യുന്നതിനിടെ; അവരുടെ സാമ്പ്രദായിക വിവാഹബന്ധങ്ങളും അവിടത്തെ സ്നേഹപരിലാളനകളും ബര്‍ത്ത്ഡേ കേക്കുകളും ഒരുവശത്ത് നിലനിര്‍ത്തിക്കൊണ്ടു തന്നെ, മറുവശത്ത് അവിഹിതബന്ധത്തിലേര്‍പ്പെടുന്നതാണ് കഥാതന്തു. ഈ സദാചാര ധ്വംസനത്തെ തുറന്നുകാണിക്കാനായി, ഇരകളാക്കപ്പെട്ട ധാര്‍മിക ഭര്‍ത്താവും ധാര്‍മിക ഭാര്യയും ചേര്‍ന്നൊരുക്കുന്ന ഭീഷണി നാടകങ്ങളാണ് രവി ഏബ്രഹാം(അനൂപ് മേനോന്‍) എന്ന മുഖ്യ കഥാപാത്രത്തെയും കാണികളെയും സ്തബ്ധരാക്കിക്കൊണ്ട് സിനിമയില്‍ നിറഞ്ഞുകിടക്കുന്നത്. ന്യൂക്ലിയര്‍ വിദഗ്ധനായ വെങ്കിടി(ജയസൂര്യ)യുടെ പത്നിയുമായി രഹസ്യ പ്രണയത്തിലാകുന്ന അയാള്‍ക്ക് ജോലി, സമ്പാദ്യം, ദാമ്പത്യം, പിതൃത്വം എന്നീ കാര്യങ്ങളിലൊക്കെ നഷ്ടം സംഭവിക്കുന്നതായി തോന്നലുളവാക്കിക്കൊണ്ട്; എന്നാല്‍ നഷ്ടങ്ങള്‍ സംഭവിക്കാത്ത വിധത്തിലുള്ള കഥാന്ത്യത്തിലേക്കാണ് ഇതിവൃത്തം സഞ്ചരിക്കുന്നത്. അതേ സമയം വെങ്കിടിയെ വഞ്ചിക്കുന്ന ദേവി എന്ന ഭാര്യക്കോ ആത്മഹത്യാ ശ്രമത്തിനുശേഷം ജീവഛവമായി കിടക്കേണ്ട ഗതിയാണുണ്ടാകുന്നത്. "പിഴച്ച" സ്ത്രീക്ക് മാന്യ/സമാധാന ജീവിതം നിഷേധിക്കുന്ന പഴയ മലയാള/തമിഴ് സിനിമകളുടെ ശിക്ഷാവിധി ലഭിക്കുകയും ചെയ്യുന്നു. സാമാന്യമായ ഇതിവൃത്ത സ്വീകരണത്തിലും ആഖ്യാനശൈലിയിലും നൂതനത്വം പരീക്ഷിക്കവെ തന്നെ സദാചാര-ധാര്‍മിക ബലതന്ത്രങ്ങളിലും സ്ത്രീപുരുഷ സ്വഭാവരൂപീകരണാഭ്യാസങ്ങളിലും സാമ്പ്രദായികതയോട് രാജിയാവുന്നതിലൂടെയാണ് പുതിയ സിനിമയുടെ ജനപ്രിയതയും രൂപീകരിക്കപ്പെടുന്നത് എന്നതിന്റെ കൃത്യമായ ലക്ഷണമായി കോക്ക്ടെയിലിനെ വിലയിരുത്താം. മലയാള സിനിമ എത്ര മാറിയാലും അതിന്റെ കമ്യൂണിസ്റ്റ് വിരുദ്ധവും മുസ്ലിംവിരുദ്ധവും സ്ത്രീവിരുദ്ധവുമായ മുന്‍വിധികള്‍ മാറില്ല എന്നതിന്റെ ഉദാഹരണമായി ട്രാഫിക്ക് എന്ന സിനിമ മാറിത്തീര്‍ന്നു. ബോബി സഞ്ജയ് തിരക്കഥയെഴുതി രാജേഷ്പിള്ള സംവിധാനം ചെയ്ത ഈ സിനിമ, മലയാള സിനിമയുടെ മാറ്റത്തിന്റെ സൂചകം എന്ന വിധത്തില്‍ അച്ചടി/ദൃശ്യ മാധ്യമങ്ങളിലും ബ്ലോഗുകളിലും ഗൂഗിള്‍ ബസ്സ്/ഫെയ്സ് ബുക്ക് ചര്‍ച്ചകളിലും കൊണ്ടാടപ്പെടുകയും തിയറ്റര്‍ സര്‍ക്യൂട്ടില്‍ സാമാന്യം തിരക്കോടെ ഓടുകയും ചെയ്തു. ഇപ്പോള്‍ ട്രാഫിക്കിന്റെ ഡിവിഡികളും സിഡികളും വ്യാപകമായി വിറ്റഴിയുന്നു.


സിനിമയുടെ തുടക്കത്തില്‍ തന്നെ കാണിക്കുന്നത്, കൈക്കൂലിക്കേസില്‍ സസ്പെന്‍ഷനിലായ സുദേവന്‍ (ശ്രീനിവാസന്‍) എന്ന പൊലീസുകാരന്‍ കമ്യൂണിസ്റ്റ് പാര്‍ടി ഓഫീസില്‍ പോയി പതിനായിരങ്ങള്‍ കവറിലിട്ട് പാര്‍ടി സെക്രട്ടറിക്ക് കൈക്കൂലി കൊടുത്ത് മന്ത്രിക്ക് ശുപാര്‍ശ നടത്തി ജോലിയില്‍ തിരികെ കയറുന്ന സീനാണ്. പാര്‍ടി സെക്രട്ടറി ആഭ്യന്തര മന്ത്രിക്ക് വിളിക്കുമ്പോഴാകട്ടെ സസ്പെന്‍ഷനിലായ പൊലീസുകാരന്‍ "നായരാ"ണെന്ന കാര്യവും ശ്രദ്ധിക്കണമെന്ന് പറയുന്നുണ്ട്. പാര്‍ടി അഴിമതിക്കും സവര്‍ണഹിന്ദുത്വത്തിനും കീഴ്പ്പെട്ടിരിക്കുന്നുവെന്ന മാധ്യമ പ്രചാരണമാണ് തിരക്കഥാകാരന്മാര്‍ക്കും സംവിധായകനും പ്രേരകമായതെന്നും കരുതാം.

കൊച്ചി നഗരത്തിലെ തിരക്കുള്ള ഒരു നാല്‍ക്കവലയിലുണ്ടാകുന്ന അപകടത്തില്‍ പെട്ട് റെയ്ഹാന്‍ (വിനീത് ശ്രീനിവാസന്‍) എന്ന യുവാവ് മരണാസന്നനാകുന്നു. ഇനിയും മിടിപ്പ് നിലച്ചിട്ടില്ലാത്ത അയാളുടെ ഹൃദയം രണ്ടര മണിക്കൂര്‍കൊണ്ട് പാലക്കാട്ടുള്ള അഹല്യ ഹോസ്പിറ്റലിലെത്തിച്ചാല്‍ അവിടെ മരിക്കാന്‍ കിടക്കുന്ന കൗമാരക്കാരിയുടെ ജീവന്‍ രക്ഷിക്കാനാവും എന്ന കണ്ടെത്തലിനെ തുടര്‍ന്ന് വഴിയിലുള്ള ട്രാഫിക്ക് മുഴുവനും മരവിപ്പിച്ചു നിര്‍ത്തി പൊലീസ് വാഹനത്തില്‍ ഹൃദയവുമായി കുതിക്കുന്നതാണ് കഥാതന്തു. ബോധത്തിലും അബോധത്തിലുമുള്ള മുസ്ലിം വിരുദ്ധതയാണ് ട്രാഫിക്കിനെ സംബന്ധിച്ച ഏറ്റവും ആശങ്കാകുലമായ വസ്തുത. റെയ്ഹാന്റെ ഹൃദയം പറിച്ചെടുത്ത് അവനെ മരണത്തിലേക്ക് കുറേക്കൂടി നേരത്തെ തള്ളിവിടാന്‍ അനുവാദം കൊടുത്ത അവന്റെ മാതാപിതാക്കള്‍ ത്യാഗത്തിലൂടെ ഇസ്ലാമിന്റെ മഹാമനസ്കത ഉയര്‍ത്തിപ്പിടിച്ചു എന്ന് വരുത്തിത്തീര്‍ക്കുന്ന തിരക്കഥാകൃത്തുക്കളും സംവിധായകനും ഹൃദയം പോകുന്ന പോക്കില്‍ ഒരു ബിലാല്‍ കോളനിയെ ഘടിപ്പിച്ചാണ് പ്രശ്നം രൂക്ഷമാക്കുന്നത്. മൈനോറിറ്റിയുടെ കോളനിയാണത്, മുമ്പേ റെയ്ഡിനു പോയപ്പോള്‍ പൊലീസിനെ തടഞ്ഞവരാണ് എന്നെല്ലാമുള്ള മുന്‍വിധിയോടെ ഈ മുസ്ലിം കോളനിയായിരിക്കും വിശാലമായ മാനുഷിക കാരുണ്യ പ്രവര്‍ത്തനത്തിന് വിഘാതമാകുക എന്ന് പ്രഖ്യാപിക്കുന്ന ബോബി, സഞ്ജയ്, രാജേഷ്പിള്ള എന്നിവര്‍ കൊച്ചിയില്‍നിന്ന് പാലക്കാട്ടേക്കു പകരം കൊച്ചിയില്‍നിന്ന് കോഴിക്കോട്ടേക്കോ അല്ലെങ്കില്‍ പാലക്കാട്ടുനിന്നു കോഴിക്കോട്ടേക്കോ ഒന്നു യാത്ര ചെയ്യണം. ഇത്തിരി സ്പീഡില്‍ വിട്ടാലും തരക്കേടില്ല. കൊച്ചിയില്‍ നിന്നാണെങ്കില്‍ , ചങ്ങരം കുളം വിട്ടാലും; പാലക്കാട്ടു നിന്നാണെങ്കില്‍ കരിങ്കല്ലത്താണി വിട്ടാലും നിങ്ങള്‍ പ്രവേശിക്കുന്നത് മലപ്പുറം ജില്ലയിലേക്കായിരിക്കും. പിന്നെ ഏതാണ്ട് രാമനാട്ടുകര എത്തുന്നതു വരെയും, സംഘപരിവാറിന്റെയും മലയാള സിനിമാക്കാരുടെയും ഭാഷയില്‍ പറഞ്ഞാല്‍ ഈ "ഭീകര"ജില്ലയിലൂടെ (ബോംബിവിടെ മലപ്പുറത്ത് ഇഷ്ടംപോലെ ലഭിക്കുമല്ലോ(ആറാം തമ്പുരാന്‍), മലപ്പുറത്തുണ്ടായ വര്‍ഗീയ ലഹള(വിനോദയാത്ര) നിങ്ങള്‍ക്ക് യാത്ര ചെയ്തേ മതിയാവൂ. പക്ഷേ ഒരു കാര്യമുണ്ട്. അപകടം പറ്റുകയാണെങ്കില്‍ മലപ്പുറത്തുവെച്ച് പറ്റണം എന്നാണ് തെക്കന്‍ മലബാറിലെ പ്രയോഗം. കേസുവരുമോ; പൊലീസ് സ്റ്റേഷനിലും കോടതിയിലും കയറിയിറങ്ങി കാലു തേയുമോ; രക്തം കൊടുക്കേണ്ടി വരുമോ; ആശുപത്രിയില്‍ പണമടച്ച് കറങ്ങേണ്ടി വരുമോ എന്നൊന്നും പേടിക്കാതെ അപകടത്തില്‍ പെട്ടവരെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുകയും വേണ്ട വൈദ്യ ശുശ്രൂഷ ഏര്‍പ്പെടുത്തുകയും ചെയ്യുന്ന കാര്യത്തില്‍ മലപ്പുറം ജില്ലയിലുള്ള മുസ്ലിങ്ങളും ഹിന്ദുക്കളും അല്ലാത്തവരുമടങ്ങുന്ന മുഴുവന്‍ ജനങ്ങളും കാണിക്കുന്ന ശുഷ്കാന്തി ലോകോത്തരമാണ്. അതു മനസ്സിലാക്കാതിരിക്കുകയും മുസ്ലിം കോളനിക്കാരെ നിയന്ത്രിക്കാന്‍ സൂപ്പര്‍ സ്റ്റാറിന്റെ ഫാന്‍സ് അസോസിയേഷന്‍ എന്ന കൂവല്‍ സംഘത്തെ ഇറക്കുകയും ചെയ്യുന്നതായി കാണിക്കുന്ന ട്രാഫിക് എന്ന സിനിമ ഒരു സാംസ്കാരിക കുറ്റകൃത്യമാണെന്ന് സധൈര്യം അഭിപ്രായപ്പെട്ട ബി അബൂബക്കര്‍ (മലയാള്‍ ഡോട്ട് എഎം) അഭിനന്ദനമര്‍ഹിക്കുന്നു.

എന്‍ട്രന്‍സ് ജ്വരത്തെക്കാളും മികച്ചത് റിയാലിറ്റി ഷോയാണെന്ന അസംബന്ധം എഴുന്നള്ളിച്ച "മകന്റെ അച്ഛനെ" വിജയിപ്പിച്ച മലയാളികള്‍ ട്രാഫിക്കിനെയും വിജയിപ്പിച്ചു എന്നതില്‍ അസ്വാഭാവികതയൊന്നുമില്ല. വീട്ടിലെ പ്ലെയറില്‍ ഡിവിഡി കാണുന്നതു പോലെയാണ് സിറ്റി ഓഫ് ഗോഡി(ലിജോ ജോസ് പെല്ലിശ്ശേരി)ന്റെ ആഖ്യാനം. ഫാസ്റ്റ് ഫോര്‍വേഡ്, ബാക്ക്, സ്പീഡ്, സ്ലോ എന്നിങ്ങനെ. താന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ സങ്കീര്‍ണമായ ഒരു കളി(puzzle) ഇട്ടു കൊടുക്കുകയാണ് ചെയ്തത് എന്ന് സംവിധായകന്‍ ഒരു ടി വി അഭിമുഖത്തില്‍ അഭിമാനിക്കുന്നതും കാണാനിടയായി. അതായത്, പ്രേക്ഷകനെ കേവലമായി വിഭ്രമിപ്പിക്കുക എന്നല്ലാതെ, നൂതനമായ ഒരു ഇതിവൃത്തമോ ആഖ്യാനരീതിയോ കൊണ്ടുവരാന്‍ തന്റെ പക്കല്‍ സ്കോപ്പില്ല എന്ന് പറയാതെ പറയുകയാണ് സംവിധായകന്‍ .

കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികള്‍ , റിയല്‍ എസ്റ്റേറ്റ് മാഫിയ, ബിസിനസ് ഗ്രൂപ്പുകള്‍ എന്നിവരുടെ കഥകളാണ് പരസ്പരം ഇടകലര്‍ന്ന് സിറ്റി ഓഫ് ഗോഡിനെ പ്രസക്തമാക്കുന്നതെങ്കിലും ഇത്തരം വിഷയങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാനോ വിശകലനം ചെയ്യാനോ ശ്രമിക്കാതെ ആഖ്യാനത്തില്‍ സങ്കീര്‍ണതയും കളികളും പരീക്ഷിച്ചു നോക്കുന്നതിലപ്പുറം ഒന്നും കാണികളെ ചലിപ്പിക്കാന്‍ ചിത്രത്തിലില്ല എന്നതാണ് വാസ്തവം. മുസ്ലിമിനെയും ഒരളവു വരെ തമിഴരെയും കുറ്റാരോപിതര്‍/പരിഹാസ്യര്‍/രാജ്യത്തോടും സമൂഹത്തോടും സമാധാനത്തോടും കൂറില്ലാത്തവര്‍ എന്ന പ്രതിനിധാനത്തില്‍ തളച്ചിടാതിരിക്കാനുള്ള സിറ്റി ഓഫ് ഗോഡിന്റെ പരിമിതമെങ്കിലും ശ്രദ്ധേയമായ ശ്രമം രേഖപ്പെടുത്താതിരിക്കാനുമാവില്ല.

ലൈംഗികതയെ മാനുഷികാനുഭവം എന്ന അവസ്ഥയില്‍നിന്ന് പറിച്ചുമാറ്റി പ്രദര്‍ശിപ്പിക്കാനും കണ്ട് നിര്‍വൃതിയടയാനുമുതകുന്ന രീതിയില്‍ ചരക്കുവത്ക്കരിക്കുന്നതില്‍ സിനിമ, പ്രത്യേകിച്ച് ഇന്ത്യന്‍ സിനിമ നിര്‍വഹിച്ച പങ്ക് അതിവിപുലമാണ്. ലോകത്തിലെ ഏറ്റവും ലൈംഗികോത്തേജനപരമായ സിനിമ (മോസ്റ്റ് ഇറോട്ടിക് സിനിമ) എന്നാണ് ഇന്ത്യന്‍ സിനിമ ഒരര്‍ഥത്തില്‍ നിര്‍വചിക്കപ്പെടുന്നതു തന്നെ. ഈ പ്രവണത പുതിയ കാലത്തും നിര്‍ബാധം തുടരുന്നുണ്ട്. അതോടൊപ്പം, മനുഷ്യ ജീവിതത്തിന്റെ മറ്റൊരു അവിഭാജ്യ ഘടകമായ ഭക്ഷണത്തെയും ഇപ്രകാരം പ്രദര്‍ശനച്ചരക്കായി മാറ്റാന്‍ ടെലിവിഷന്റെ കടന്നുവരവോടെ ദൃശ്യമാധ്യമ വ്യവസായത്തിനു സാധിച്ചിരിക്കുന്നു. ചാനലുകളിലെ നൂറായിരം പാചകപരിപാടികള്‍ ജനപ്രിയമായതിനു പുറകിലെ രഹസ്യം മറ്റൊന്നുമല്ല. ഭക്ഷണവുമായി ബന്ധപ്പെട്ട എല്ലാത്തിനെയും മുതലാളിത്തം മുമ്പുതന്നെ ചരക്കുവത്ക്കരിച്ചിരുന്നു. ധാന്യങ്ങളും പച്ചക്കറിയും ഇറച്ചിയും മീനും ടിന്‍ ഫുഡും ഹോട്ടലുകളും ബേക്കറികളും ഡിപ്പാര്‍ട്മെന്റ് സ്റ്റോറുകളും മുതല്‍ അവശിഷ്ട ഭക്ഷണംവരെ മുതല്‍ മുടക്കാനും ലാഭം കുന്നുകൂട്ടാനും കഴിയുന്ന ചരക്കുകളായതിനാല്‍ , നേരിട്ടുള്ള കച്ചവടത്തിനും ഊഹക്കച്ചവടത്തിനും വിധേയമായിട്ടാണ് മുതലാളിത്തം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. ഇതിനു പുറമെയാണ്, ഭക്ഷണത്തെ ഒരു പകിട്ടാര്‍ന്ന പ്രദര്‍ശന വസ്തുവാക്കി പരിണമിപ്പിച്ച് അതില്‍നിന്ന് ലാഭം കൊയ്യാനുള്ള മുതലാളിത്തത്തിന്റെ തന്ത്രങ്ങള്‍ പുതിയ കാലത്ത് പ്രാവര്‍ത്തികമായിരിക്കുന്നത്. ലക്ഷ്മി നായരെപ്പോലുള്ള പാചകറാണികള്‍ ടെലിവിഷനിലെ സൂപ്പര്‍സ്റ്റാറുകളായതിനു പിന്നില്‍ ഈ പ്രതീതി/പ്രദര്‍ശന/ചരക്കുവത്ക്കരണ രാഷ്ട്രീയമാണ് കാരണമാകുന്നത് എന്നു കാണാം.

ഈ പ്രവണതയുടെ ചലച്ചിത്ര രൂപാന്തരമായിട്ടു വേണം സോള്‍ട്ട് ന്‍ പെപ്പര്‍ (ഉപ്പും കുരുമുളകും) എന്ന ആഷിക് അബു സംവിധാനം ചെയ്തതും വമ്പിച്ച തോതില്‍ ജനപ്രീതി നേടിയെടുത്തതുമായ, നവ തലമുറ സിനിമ എന്നു വിശേഷിപ്പിക്കപ്പെടുന്ന സിനിമയെയും പരിഗണിക്കാന്‍ . സോള്‍ട്ട് ന്‍ പെപ്പറിന്റെ തുടക്കത്തിലുള്ള ടൈറ്റില്‍ രംഗം വളരെ സവിശേഷമാണ്. ടൈറ്റിലിനു മുമ്പ്, പഴയ കാലത്തെ ഒരു ക്ലാസ് മുറി കാണിച്ച് ജീവിക്കാന്‍ വേണ്ടിയാണ് ഭക്ഷണം കഴിക്കുന്നത് അല്ല, ഭക്ഷണം കഴിക്കാന്‍ വേണ്ടിയാണ് ജീവിക്കുന്നത് എന്ന പഴകിപ്പുളിച്ച ഫലിതം ആവര്‍ത്തിക്കുകയും; നായക കഥാപാത്രമായ കാളിദാസന്റെ കുട്ടിപ്പതിപ്പിനെക്കൊണ്ട് ഉണങ്ങിയ വാളന്‍പുളി വായിലിട്ട് ഊമ്പിക്കുടിപ്പിക്കുകയും ചെയ്യുന്നുണ്ട്. കാണികളുടെ മുഴുവന്‍ വായില്‍ വെള്ളം വരുത്തുന്ന തന്ത്രത്തെ പ്രശംസിച്ചേ മതിയാകൂ! ഇതിനു പിറകെ; തിരുവനന്തപുരം അട്ടക്കുളങ്ങരയില്‍ ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബുഹാരി ഹോട്ടല്‍ , ചാലയിലെ ചിക്കന്‍ വിഭവങ്ങള്‍ ലഭിക്കുന്ന കട, എറണാകുളത്തെ ബി ടി എച്ച്, കോഴിക്കോട്ടെ പാരഗണും സാഗറും പോലുള്ള ഹോട്ടലുകള്‍ , പാരഗണ്‍ ഹോട്ടലിനടുത്ത് കണ്ണൂര്‍ റോഡില്‍ പടിഞ്ഞാറു ഭാഗത്തായുള്ള സര്‍ബത്ത് കട തുടങ്ങി കേരളത്തിലെ പ്രധാന ഫുഡ് ജോയിന്റുകള്‍ മുഴുവനും അവയിലെയും അല്ലാത്തതുമായ ഭക്ഷണ വിഭവങ്ങളും നിറത്തെളിമയോടെ ആഘോഷിക്കുന്ന ടൈറ്റില്‍ രംഗം ഗംഭീരമായിട്ടുണ്ട്. ഒരു ദോശ ഉണ്ടാക്കിയ കഥ എന്നാണ് സാള്‍ട്ട് എന്‍ പെപ്പറിന്റെ വിശേഷണപദം തന്നെ. കേരളീയ ഭക്ഷണം എന്ന രീതിയില്‍ കാളനോലനവിയലും ഇഡ്ഡലിയും സ്ഥാപനവല്‍ക്കരിക്കുന്ന സവര്‍ണാധീശത്വപരമായ മുന്‍ ശ്രമങ്ങളെ (ദേശാടനം/ജയരാജ്- ഓരോ ഫ്രെയിമിലും ഒരു മലയാള സിനിമ(ഒ എന്‍ വി), ഇഡ്ഡലിയിലും ഫാസിസമോ?(അടൂര്‍)) പൊളിച്ചടുക്കുന്നതിനാല്‍ സോള്‍ട്ട് ന്‍ പെപ്പറിന് ചരിത്രപ്രസക്തിയുമുണ്ടെന്നത് സുവ്യക്തമാണ്. കാളനാവാമെങ്കില്‍ കാളയുമാവാമെന്ന കെ ഇ എന്നിന്റെ വിവാദപരാമര്‍ശം ശ്രദ്ധിച്ചിട്ടാണെങ്കിലും അല്ലെങ്കിലും ശരി, ഭക്ഷണത്തിന്റെ പ്രാചീന/നവ കേരളത്തെ പ്രദര്‍ശിപ്പിക്കാനുള്ള പരിശ്രമത്തിലെങ്കിലും മാംസഭക്ഷണത്തെ നിറവോടെ ഉള്‍പ്പെടുത്തിയത് അഭിനന്ദനാര്‍ഹമാണ്.


നൂതനമായ രീതിയിലുള്ള പോസ്റ്റര്‍/പ്രൊമോ ഡിസൈനുകള്‍ , ബോറടിപ്പിക്കാത്ത അവതരണം, അധരവും അധരവും സ്പര്‍ശിച്ചുകൊണ്ടുള്ള ചുംബനത്തിന്റെ ഒളിപ്പിക്കാത്ത ദൃശ്യം, ഒന്നിച്ച് ഒരേ വീട്ടില്‍ താമസിക്കുന്ന സ്ത്രീകള്‍ നവവത്സരം ആഘോഷിക്കുന്നതിന് ബീര്‍ കഴിക്കുന്ന രംഗം എന്നിങ്ങനെ യാഥാസ്ഥിതികരെ അമ്പരപ്പിക്കുന്ന ചില പൊടിക്കൈകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ചിത്രത്തിന്റെ ലിംഗപരവും വംശീയവുമായ ധ്വനികളും ഊന്നലുകളും അത്യപകടകരമാം വിധം അധികാരോന്മുഖവും പ്രതിലോമപരവുമാണ്. ഒരു ഫോണ്‍ മേടിക്കാനും അത് ചെവിയില്‍ വച്ചുകൊണ്ടു നടക്കാനും ഏതു കൊശവനും സാധിക്കും എന്ന മായ(ശ്വേതാ മേനോന്‍)യുടെ അധിക്ഷേപം അങ്ങേയറ്റം ദളിത് വിരുദ്ധവും ഇന്ത്യന്‍ ഭരണഘടനാ ലംഘനവുമാണ്. സെന്‍സര്‍ ബോര്‍ഡ് എന്തിന് കുത്തിയിരിക്കുന്നു എന്ന ചോദ്യവും ഉന്നയിക്കാനാഗ്രഹിക്കുന്നു. തെറി പറയുമ്പോള്‍ , അധരം അതിനനുസരിച്ച് പ്രവര്‍ത്തിപ്പിക്കുകയും പീ..പ്പീ എന്ന ശബ്ദം കേള്‍പ്പിക്കുകയും ചെയ്യുക എന്ന, പുതിയ സെന്‍സറിങ്ങിനെ പരിഹസിക്കല്‍ രീതിക്കു പകരം തങ്ങളുടെ ജാതിക്കുശുമ്പ് ഇപ്രകാരം നഗ്നമായി ഉള്‍പ്പെടുത്തിയ തിരക്കഥാകൃത്തുക്കളുടെയും സംവിധായകന്റെയും അഹന്ത തികച്ചും പ്രതിഷേധാര്‍ഹമാണ്.

ഇബ്നു ബത്തൂത്ത കൊടുത്ത കവചകുണ്ഡലം ശേഖരിക്കാനും പിന്നെ കാടന്‍ രീതിയിലുള്ള ഭക്ഷണപാചകവിധി പഠിക്കാനുമെന്ന പേരില്‍ ആദിവാസി മൂപ്പനെ ബലമായി കടത്തിക്കൊണ്ടു വന്ന് വീട്ടില്‍ നിലത്തിരുത്തുന്ന നായകനായ കാളിദാസന്റെ(ലാല്‍) രീതികള്‍ നഗരവത്കൃത മധ്യവര്‍ഗ സവര്‍ണരുടെയും സവര്‍ണ ബോധത്തിന് കീഴ്പ്പെട്ട ഒബിസിക്കാരുടെയും ജാത്യാധീശത്വമല്ലാതെ മറ്റൊന്നുമല്ല. മേജര്‍ രവി ചിത്രങ്ങളിലേതു പോലെ, മനുഷ്യാവകാശ പ്രവര്‍ത്തകരെ പരസ്യമായി പരിഹസിക്കുന്ന രംഗവും നിഷ്കളങ്കമായ ഒന്നല്ല. നവവത്സരത്തിന് കള്ളടിച്ച് ബോധം കെട്ട് കിടന്നുറങ്ങുന്ന മനു(ആസിഫ് അലി) കാലത്ത് ഉണരുമ്പോള്‍ , ആദിവാസി മൂപ്പനെ കെട്ടിപ്പിടിച്ചാണ് കിടക്കുന്നതെന്ന് തിരിച്ചറിയുമ്പോഴുണ്ടാകുന്ന ഞെട്ടല്‍പോലുള്ള തമാശകളുടെ നാഗരികപൈങ്കിളിത്തരം അറപ്പുളവാക്കുന്നു. കൊശവന്‍ പ്രയോഗത്തിലൂടെ ദളിത് വിരുദ്ധവും ആദിവാസിമൂപ്പനെ മൂലക്കിരുത്തുന്നതിലൂടെ ആദിവാസി വിരുദ്ധവുമായി മാറിക്കഴിയുന്ന സോള്‍ട്ട് ന്‍ പെപ്പറിന് മുസ്ലിം വിരുദ്ധവും കൂടിയാകാതെ "സമഗ്ര" മലയാള സിനിമയാവാനാവില്ല എന്ന തിരിച്ചറിവിനാലാകണം, പര്‍ദയെ പരിഹസിക്കുന്ന രംഗവുംകൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു. മായയും മീനാക്ഷിയും(മൈഥിലി) കല്‍പനയും ചേര്‍ന്ന് താമസിക്കുന്ന വീട്ടിന്റെ ഉമ്മറത്ത് കല്‍പന നടത്തുന്ന ബ്യൂട്ടി പാര്‍ലറിലെ സ്ഥിരം കസ്റ്റമറായ മധ്യവയസ്ക, സൗന്ദര്യവര്‍ധനവെല്ലാം വരുത്തി പര്‍ദ ധരിച്ച് പുറത്തിറങ്ങി, വെളിയില്‍ കാത്തിരിക്കുന്ന ഭര്‍ത്താവിനു മുന്നില്‍ പ്രത്യക്ഷപ്പെടുകയും മുഖപടം ഒന്ന് പൊന്തിച്ച് അയാളില്‍ യാ അള്ളാ എന്ന് ആശ്ചര്യമുളവാക്കിപ്പിക്കുകയും ചെയ്തതിനുശേഷം മുഖംമൂടി അയാളോടൊപ്പം നടന്നു നീങ്ങുന്നു. ഇയാളെ കാണിക്കാന്‍ മാത്രമാണോ ഇവള്‍ സൗന്ദര്യം വര്‍ധിപ്പിക്കുന്നതെന്ന പരാമര്‍ശം തിയറ്ററിലെ കാണികളില്‍ നിന്നുയരുകയും ചെയ്യുന്നു. ബോധപൂര്‍വം കാണികളുടെ മുസ്ലിം വിരുദ്ധതയും പര്‍ദ പരിഹാസവും ഉദ്ദീപിപ്പിച്ച് മുതലെടുക്കാനാണ് സംവിധായകന്റെ ശ്രമമെന്ന് വ്യക്തം.

നിലനിന്നു പോരുന്ന മലയാള സിനിമയുടെ ഭാവുകത്വത്തെ പരിഹസിക്കാനുള്ള സോള്‍ട്ട് ന്‍ പെപ്പറിന്റെ ഉദ്യമം, ഉദയനാണ് താരം പോലെ പ്രകടനാത്മകമല്ലെങ്കിലും അതിനേക്കാള്‍ ഗുണപരമാണ്. ഡബ്ബിങ് ആര്‍ടിസ്റ്റായ മായ തിരശ്ശീലയിലെ പഴഞ്ചനും വഴുവഴുക്കനുമായ ദൃശ്യങ്ങള്‍ നോക്കി, കരിമീശക്കാരാ നീ ആല്‍ത്തറയില്‍ വന്നു നിന്ന കാലം പോലുള്ള അറുബോറനും പൈങ്കിളിയുമായ ഡയലോഗുകള്‍ പറയാന്‍ നിര്‍ബന്ധിക്കപ്പെടുന്നതും; ഒറ്റക്കാണെന്നതിനാല്‍ ലൈംഗികാവശ്യങ്ങള്‍ക്കായി സംവിധായകരാലും മറ്റ് സാങ്കേതിക പ്രവര്‍ത്തകരാലും സമീപിക്കപ്പെടുന്നതും മലയാള സിനിമക്കകത്തും പുറത്തും നിലനില്‍ക്കുന്ന കാലത്തിന്റെ മാറ്റത്തിനു വിരുദ്ധമായ രാഷ്ട്രീയ അപാകവും സ്ത്രീവിരുദ്ധതയും സൂചിപ്പിക്കാനായി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ്. അതോടൊപ്പം, അവസാന ടൈറ്റിലുകള്‍ക്ക് മുമ്പുള്ള അവിയല്‍ ബ്രാന്റിന്റെ നാടന്‍പാട്ട്-അയ്യപ്പന്‍ കുയ്യപ്പന്‍ ആനക്കള്ളന്‍ -റോക്ക് രീതിയില്‍ അവതരിപ്പിക്കുമ്പോള്‍ പാട്ടുകാര്‍ അണിയുന്ന ടീഷര്‍ടുകള്‍ ശ്രദ്ധിക്കുക. കഴിഞ്ഞ പത്തു നാല്‍പതു വര്‍ഷമായി മലയാള സിനിമാ പ്രേക്ഷകരെ രസിപ്പിച്ചുകൊണ്ടിരിക്കുന്ന മുഖ്യധാരാ ഭാവുകത്വത്തിന്റെ കീ വേഡുകളാണ് ടീഷര്‍ടുകളിലെ ലിറ്ററേച്ചര്‍ .

ദശകങ്ങളായി കമ്യൂണിസ്റ്റ് വിരുദ്ധ മഹാഖ്യാനം രൂപീകരിച്ചെടുക്കുന്നതില്‍ തുടര്‍ച്ചയായി വിജയിക്കുന്ന "സന്ദേശ"ത്തില്‍നിന്ന് പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്, "നാടോടിക്കാറ്റി"ല്‍ നിന്ന് സാധനം കൈയിലുണ്ടോ, "പട്ടണപ്രവേശത്തി"ല്‍നിന്ന് മലപ്പുറം കത്തി അമ്പും വില്ലും, "ഒരു വടക്കന്‍ വീരഗാഥ"യില്‍നിന്ന് ചന്തുവിനെ തോല്‍പ്പിക്കാനാവില്ല മക്കളേ തുടങ്ങിയ ഡയലോഗുകളെഴുതിപ്പിടിപ്പിച്ചിരിക്കുന്നത്, ഇവയെല്ലാം കളഞ്ഞ് പുതിയ കാലത്തേക്ക് മലയാള സിനിമാ പ്രേക്ഷകരെ ആനയിക്കാനുള്ള ക്ഷണമായി കരുതാം. വിവാഹിതയാകാതെ സ്ത്രീക്ക് നിലനില്‍പ്പില്ല എന്ന, മലയാള/തമിഴ് സിനിമകള്‍ നിരന്തരം ആവര്‍ത്തിക്കുന്ന ധാര്‍മിക/സദാചാര ഉപദേശം സ്ഥാപിച്ചെടുക്കുന്നതിനുതകുന്ന തരത്തിലുള്ള ഇതിവൃത്താന്ത്യം ചിത്രത്തെ വീണ്ടും പുരുഷാധീശത്വപരമായ സാമൂഹിക വീക്ഷണത്തില്‍ കൊണ്ടു ചെന്നു കെട്ടുകയും ചെയ്യുന്നു. പുതിയ കാലത്തെ വര്‍ഗ/ലിംഗ/വംശ/മത സംഘര്‍ഷങ്ങള്‍ രേഖപ്പെടുത്തപ്പെടുന്ന, സമീര്‍ താഹിര്‍ സംവിധാനം ചെയ്ത ചാപ്പാക്കുരിശ്, കിം ഹാന്‍ മിന്‍ സംവിധാനം ചെയ്ത ഹാന്റ് ഫോണി(2009/തെക്കന്‍ കൊറിയ)ന്റെ കോപ്പിയടിയാണെന്നാണ് ഇന്റര്‍നെറ്റിലെ നിരീക്ഷകര്‍ സാക്ഷ്യപ്പെടുത്തുന്നത്.

ഒബിസിക്കാരനും കറുത്ത തൊലിനിറക്കാരനുമായ നടന്‍ (പ്രശസ്ത ചലച്ചിത്രകാരനും നടനുമായ ശ്രീനിവാസന്റെ മകനും, പാട്ടുകാരനും സംവിധായകനും തിരക്കഥാകൃത്തുമായ വിനീത് ശ്രീനിവാസന്‍) അവതരിപ്പിക്കുന്ന അടിസ്ഥാന വര്‍ഗക്കാരനായ മുസ്ലിം കഥാപാത്രമാണ് അന്‍സാരി(അഭയാര്‍ഥി, കുടിയേറ്റക്കാരന്‍ , പ്രവാസി എന്നൊക്കെയാണ് അഭയാര്‍ഥി എന്ന പദത്തിന്റെ വാച്യാര്‍ഥം)യുടേതെങ്കില്‍ , വെളുവെളുത്തവനായ മുസ്ലിം നടന്‍ (പ്രശസ്ത സംവിധായകനും ഹിറ്റ് മേക്കറുമായ ഫാസിലിന്റെ മകന്‍ ഫഹദ് ഫാസില്‍) അവതരിപ്പിക്കുന്ന ഉന്നതകുലജാതനായ ക്രിസ്ത്യാനിയാണ് അര്‍ജുന്‍ സാമുവല്‍ . ദരിദ്രനേക്കാള്‍ സമര്‍ഥനും വഞ്ചകസ്വഭാവവുമുള്ളവനായിരിക്കും ധനികന്‍ എന്ന പഴയ മലയാള, തമിഴ് സിനിമകളുടെ തീരുമാനം ചാപ്പാക്കുരിശും ആവര്‍ത്തിക്കുന്നുണ്ട്. ദരിദ്രരായ കാണികളോട് സമഭാവപ്പെട്ടു നില്‍ക്കാനും അവരിലൂടെ ജനപ്രിയത നേടിയെടുക്കാനുമുള്ള അക്കാലത്തെ സിനിമാക്കാരുടെ തന്ത്രമായി വിലയിരുത്തപ്പെട്ട ഈ പക്ഷപാതിത്വം മാറിയ കാലത്തെ കച്ചവടക്കാരെ സഹായിക്കുമോ എന്ന് കണ്ടറിയണം. ദാരിദ്ര്യം = നന്മ, സമ്പത്ത് = തിന്മ എന്ന സമവാക്യദ്വന്ദ്വം സമ്പന്നന്മാരുടെയും ജനപ്രീതി നേടിയെടുക്കുന്നതെന്തുകൊണ്ട് എന്ന കൗതുകകരമായ പ്രശ്നം ഇതിനു പുറകെ നാം നിര്‍ധാരണം ചെയ്യേണ്ടി വരുകയും ചെയ്യും.

വില കൂടിയതും ആകര്‍ഷണീയവുമായ ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ വളരെ സമീപത്ത് കൈയകലത്ത് എപ്പോഴുമുണ്ടായിരിക്കുകയും ധനികര്‍ അത് നിഷ്പ്രയാസം വാങ്ങിപ്പെറുക്കുകയും ചെയ്യുന്നത് കണ്ട് വെള്ളമിറക്കാനല്ലാതെ അവ അനുഭവിക്കാന്‍ കഴിയാത്ത സൂപ്പര്‍മാര്‍ക്കറ്റുകളിലെ അനേകം അസംഘടിത തൊഴിലാളികളിലൊരാള്‍ എന്ന നിലയില്‍ അന്‍സാരിയുടെ കഥാപാത്രം ആധുനികകാലത്തെ വര്‍ഗ സംഘര്‍ഷത്തെ വ്യക്തമാക്കാന്‍ ഉതകുന്നതാണ്. വേണ്ടപ്പോള്‍ ഉപയോഗിക്കുകയും പിന്നെ വലിച്ചെറിയുകയും ചെയ്യുക എന്ന നവ-ഉപഭോക്താവിന്റെ മനോഭാവമാണ് അര്‍ജുന്‍ എന്ന ധനികന്‍ സോണിയ(രമ്യാ നമ്പീശന്‍) എന്ന തന്റെ സെക്രട്ടറി അടക്കമുള്ള സ്ത്രീകളോടും വച്ചു പുലര്‍ത്തുന്നത്. സ്ത്രീയെ ചരക്കായി കണക്കാക്കുന്ന, കേരളീയവത്ക്കരിച്ച മുതലാളിത്തരീതി കൃത്യമായി പിന്തുടരുന്ന ഒരു പുരുഷ-ധനികനാണയാള്‍ എന്നു ചുരുക്കം. ഐ ഫോണ്‍ , ബ്ലാക്ക് ബെറി, നോക്കിയ 1100, ലാപ്പ്ടോപ്പ് തുടങ്ങിയ ഗാജറ്റുകള്‍(നവീന സാങ്കേതിക ഉപകരണങ്ങള്‍); യു ട്യൂബ്, നെറ്റ് വര്‍ക്ക് തുടങ്ങിയ സാങ്കേതിക പശ്ചാത്തലങ്ങള്‍ ; ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുക, ബാറ്ററി ചാര്‍ജ്, പുതിയ ഫോണ്‍ ഉപയോഗിക്കാന്‍ അറിയാതിരിക്കുക എന്നിങ്ങനെയുള്ള മൊബൈല്‍ പെരുമാറ്റങ്ങള്‍ വരെ കഥാപാത്രങ്ങളുടെ തുല്യസ്ഥാനത്തു വരുന്നു എന്ന പ്രത്യേകതയും എടുത്തുപറയേണ്ടതാണ്. ഇടക്കാലത്തു കെട്ടിപ്പൊക്കിയതും പാതി ഉപേക്ഷിക്കപ്പെട്ടതുമായ ഏതോ പടുകൂറ്റന്‍ ഷോപ്പിങ് കോപ്ലക്സിന്റെ അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിങ്ങിലുള്ള വൃത്തികെട്ട മൂത്ര-മല വിസര്‍ജനാലയങ്ങളില്‍ വച്ച് അവര്‍ നടത്തുന്ന ദീര്‍ഘമായ സംഘട്ടനം പുതിയ കേരളത്തിലെ നഗരവത്ക്കരണ വൈരുധ്യങ്ങളെ വ്യക്തമായി തുറന്നു കാണിക്കുന്നു.

അടിച്ചമര്‍ത്തപ്പെടുന്ന ലൈംഗിക/ലൈംഗികേതര ഭാവനകള്‍ ചുമരെഴുത്തുകളായും ചിത്രങ്ങളായും ബഹിര്‍ഗമിക്കപ്പെടുന്ന പൊതു കക്കൂസുകളുടെ പശ്ചാത്തലം തികച്ചും അര്‍ഥഗര്‍ഭമാണ്. പ്രതിലോമകരമായ ഭാവുകത്വ പുനര്‍ നിര്‍മാണത്തിലൂടെ, മുഖ്യധാരാ മലയാള സിനിമയെ താരാധിപത്യത്തിലും സാറ്റലൈറ്റ് അവകാശങ്ങളുടെ സാമ്പത്തിക വിഷമവൃത്തത്തിലും തളച്ചിടാനുള്ള തന്ത്രങ്ങളെ പുതുതലമുറ മറികടക്കുവാന്‍ ആരംഭിച്ചു എന്നതാണ് ഈ സിനിമകളില്‍ ചിലത് ഭേദപ്പെട്ട ബോക്സ് ഓഫീസ് വിജയങ്ങള്‍ നേടുന്നു എന്നതിന്റെ സ്വാഗതാര്‍ഹമായ സൂചന. അങ്ങനെയായിരിക്കുമ്പോഴും, നവോത്ഥാനാനന്തര കേരളത്തിന്റെ രാഷ്ട്രീയ ഉന്മുഖതയെ പരിഹസിക്കുന്നതും വംശീയവും ലിംഗപരവും ആയ ആധിപത്യ വാസനകളെ പുനരാനയിക്കുന്നതുമായ ഇതിവൃത്ത/ആഖ്യാന രീതികള്‍ പുതിയ ജനപ്രിയതാ രൂപീകരണത്തെയും നിര്‍ണയിക്കുന്നുവെന്ന ആശങ്കാകുലമായ വസ്തുത കാണാതിരിക്കാനുമാവില്ല.

Wednesday, July 13, 2011

സിനിമാ നിരൂപണത്തിലെ വര്‍ഗസമരം

മലയാള സിനിമാ നിരൂപണം പല ബാല്യങ്ങള്‍ പിന്നിട്ട് വഴിമുട്ടി നിന്നപ്പോള്‍ , അഥവാ രവീന്ദ്രന്റെ സവിശേഷമായ ഭാഷയില്‍ പറഞ്ഞാല്‍ നിരുന്മേഷമായി സ്വയം ആവര്‍ത്തിച്ചു പോന്നിരുന്ന അവസരത്തിലാണ്, അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ ചലച്ചിത്രപ്രേക്ഷണത്തെയും വായനയെയും പ്രകോപനാത്മകമായ രീതിയില്‍ നവീകരിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ടത്. കഥാവിവരണവും നന്നായി അല്ലെങ്കില്‍ നന്നായില്ല തുടങ്ങിയ സാമ്പ്രദായികമായ നിരീക്ഷണങ്ങളും കൊണ്ട് ജടിലമായിരുന്ന ഒന്നാം തലമുറ നിരൂപണം അതിന്റെ ബാലാരിഷ്ടമായ അവസ്ഥകളില്‍ നിന്ന് വിമുക്തമായതേ ഇല്ല. പിറകെ വന്ന ഗൗരവ നാട്യ നിരൂപണമാകട്ടെ, ലോക സിനിമയും മലയാള സിനിമയും തമ്മിലുള്ള ഒരു ഗുസ്തിയായിട്ടായിരുന്നു നിരൂപണത്തെ സങ്കല്‍പിച്ചത്.

ഇന്ത്യാ ചരിത്രം, കേരള ചരിത്രം, രാഷ്ട്രീയം, ജനങ്ങള്‍ , സാമൂഹിക രൂപീകരണം, കുടുംബം, ജാതി, ലൈംഗികത, വാണിജ്യ/വ്യവസായ പരത എന്നിങ്ങനെയുള്ള വിഷയങ്ങള്‍ സിനിമയെയും സിനിമാനിരൂപണത്തെയും ബാധിക്കുമെന്നു പോലും അക്കാലത്ത് ആരും തിരിച്ചറിഞ്ഞിരുന്നില്ല. മാത്രമല്ല, കച്ചവട സിനിമ എന്നു വിളിച്ചാക്ഷേപിക്കപ്പെട്ട മുഖ്യധാരാ സിനിമകള്‍ ഏതെങ്കിലും വിധത്തില്‍ ജനജീവിതത്തെ സ്വാധീനിക്കുകയും വ്യവസ്ഥയോട് പൊരുത്തപ്പെടുത്തിയെടുക്കുകയും ചെയ്യുമെന്ന വിവരവും ആരും ഗൗരവമായി ശ്രദ്ധിച്ചിരുന്നില്ല. ഈ ഘട്ടത്തിലാണ്, തികഞ്ഞ രാഷ്ട്രീയ ജാഗ്രതയോടെ സിനിമയെ സമീപിക്കേണ്ടതുണ്ടെന്ന ഓര്‍മപ്പെടുത്തലുമായി, സാമാന്യസമൂഹത്തിന്റെ സുഖസ്വാസ്ഥ്യങ്ങളെയും നിദ്രകളെയും അലോസരപ്പെടുത്തിക്കൊണ്ടാണ് രവിയുടെ നിരൂപണങ്ങള്‍ ശ്രദ്ധേയമായി തുടങ്ങിയത്.


വിപുലമായി ഉപഭോഗം ചെയ്യപ്പെടുന്ന ജനപ്രിയ കലയായ സിനിമയെ ഒരു രാഷ്ട്രീയ/സാമൂഹ്യ/സാംസ്കാരികരൂപമെ(ങ്ങളെ)ന്ന നിലയില്‍ പരിചരിക്കുന്നതിന് മലയാളിയെ ആദ്യമായി പ്രേരിപ്പിക്കുന്നത് രവീന്ദ്രനാണ്. സമകാലീന വിജ്ഞാനശാഖകളില്‍ അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന പുത്തന്‍ പ്രവണതകളെ ആകാശവേഗത്തില്‍ സ്വാംശീകരിക്കാനുള്ള സാഹസികവും വിപ്ലവകരവുമായ ഒരു ത്വര അക്കാലത്ത് അദ്ദേഹത്തെയും സഖാക്കളെയും ചൂഴ്ന്നു നിന്നിരുന്നു. അതുകൊണ്ടാണ്, വിശാല ഇടതുപക്ഷ ഐക്യത്തിന്റെയും മാര്‍ക്സിസ്റ്റ് വിമര്‍ശനത്തിന്റെ നവീകരണത്തിന്റെയും പതാകകള്‍ ഒരേ സമയം ഉയര്‍ത്തിപ്പിടിക്കുന്ന കലാ വിമര്‍ശം - മാര്‍ക്സിസ്റ്റ് മാനദണ്ഡം പോലുള്ള അതിഗംഭീരമായ ഒരു പുസ്തകം എഡിറ്റ് ചെയ്തു പുറത്തിറക്കാന്‍ അദ്ദേഹം തയ്യാറായത്. ഈ പുസ്തകത്തിലുള്‍പ്പെടുത്തിയ സിനിമയും പ്രത്യയശാസ്ത്രവും എന്ന ലേഖനവും മറ്റ് ചില അനുബന്ധക്കുറിപ്പുകളും മലയാളത്തില്‍ പില്‍ക്കാലത്ത് സജീവമായി തീര്‍ന്ന രാഷ്ട്രീയ സിനിമാ വിമര്‍ശനത്തിന്റെ മാനിഫെസ്റ്റോ തന്നെയായി തീര്‍ന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ , മലയാള സിനിമയിലെയും സിനിമാ വിമര്‍ശനത്തിലെയും യഥാര്‍ത്ഥമായ വര്‍ഗ സമരത്തിന് ആദ്യഘട്ടത്തില്‍ നേതൃത്വം കൊടുത്തത് രവീന്ദ്രനാണ്. സിനിമയുടെ തൊഴിലാളിവര്‍ഗ പക്ഷ വായന എപ്രകാരമായിരിക്കണമെന്ന് ആലോചിക്കാനാരംഭിച്ച അദ്ദേഹത്തിന്റെ ധിഷണയാണ് ലാവണ്യപക്വമെന്നതിനേക്കാള്‍ , വര്‍ഗപരമായി മികവുറ്റ ചില സിനിമകള്‍ -ഹരിജന്‍(തെലുങ്ക്), ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍ , ഒരേ തൂവല്‍ പക്ഷികള്‍ - തയ്യാറാക്കുന്നതിലേക്ക് അദ്ദേഹത്തെ നയിച്ചത്. സിനിമ വാഗ്ദാനം ചെയ്യുന്ന വിനോദം തീര്‍ത്തും ഉദാരവും നിഷ്കളങ്കവുമാണെന്ന വാദത്തിലെ വൈരുധ്യം തുറന്നുകാണിച്ചുകൊണ്ടാണ് അദ്ദേഹം മുതലാളിത്തപക്ഷത്തെ കടന്നാക്രമിച്ചത്.

ബഹുഭൂരിപക്ഷത്തെ സംബോധന ചെയ്യുകയും അവരുടെ യാഥാര്‍ഥ്യബോധത്തെ നിരന്തരം നിഷ്കാസനം ചെയ്യുകയും ചെയ്യുന്ന സിനിമ, അതുയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും സാധൂകരണം തേടുക വഴി യഥാര്‍ഥത്തില്‍ നിര്‍വഹിക്കുന്നത് മുതലാളിത്ത/സാമ്രാജ്യത്വ പക്ഷ പ്രത്യയശാസ്ത്ര പ്രവര്‍ത്തനമാണെന്ന് അദ്ദേഹം വെളിപ്പെടുത്തുകയും തെളിയിച്ചെടുക്കുകയും ചെയ്തു. ഉള്ളടക്കത്തിന്റെ യാന്ത്രികവും കേവലവുമായ ആവര്‍ത്തനങ്ങള്‍ - ടൈപ്പ് കഥാപാത്രങ്ങള്‍ , ടൈപ്പ് ഇതിവൃത്തസന്ദര്‍ഭങ്ങള്‍ , പ്രതിപാദനരീതികള്‍ - ചലച്ചിത്രഭാഷയെയും ടെക്നിക്കിനെ തന്നെയും ചിട്ടപ്പെടുത്തി സ്വയം അനിവാര്യമാക്കി മാറ്റുകയും പ്രത്യയശാസ്ത്ര ആയുധങ്ങളായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. ഗ്രാംഷിയുടെയും അല്‍ത്തൂസറിന്റെയും വാള്‍ട്ടര്‍ ബെന്യാമിന്റെയും താത്വിക/സൈദ്ധാന്തിക സങ്കല്‍പങ്ങളെ സ്വീകരിച്ചുകൊണ്ട് ഇന്ത്യന്‍/ഹോളിവുഡ്/മലയാള സിനിമകളെ ആഴത്തിലും പരപ്പിലും പരിശോധിക്കുന്ന ചിന്തരവിയുടെ ലേഖനങ്ങള്‍ , മലയാള സിനിമാ നിരൂപണ ശാഖക്ക് അനല്‍പമായ കരുത്ത് പകര്‍ന്നു നല്‍കി. ആദ്യഘട്ടത്തില്‍ , സിപിഐഎം താത്വിക വാരികയായ ചിന്തയിലാണ് ഈ ലേഖനങ്ങള്‍ മിക്കതും പ്രസിദ്ധീകരിച്ചു വന്നത് എന്നതുംഎടുത്തു പറയേണ്ടതാണ്. ചലച്ചിത്ര സങ്കേതങ്ങളും ഇതിവൃത്തസ്വഭാവങ്ങളും സംഗീതവും മുതല്‍ പ്രേക്ഷകമനോഭാവവും താരാരാധനയും സിനിമാ പ്രസിദ്ധീകരണങ്ങളും ചുമര്‍പരസ്യങ്ങളും നടീനടന്മാരുടെ നികുതിവെട്ടിപ്പുമടക്കം സിനിമയെ സംബന്ധിച്ചതെന്തും അതിശയോക്തീകരിച്ച് ശീലിക്കുന്ന സിനിമയുടെ ഉപസംസ്കാരം യാഥാര്‍ഥ്യത്തിന്റെ ഏതു തരം കപടഭാഷ്യങ്ങളെയും സ്വാംശീകരിക്കുന്ന പാകത്തിലാണെന്ന് അദ്ദേഹം അക്കാലത്തു തന്നെ ഓര്‍മപ്പെടുത്തി. ചലച്ചിത്രകൃതികളും ചലച്ചിത്രപ്രസിദ്ധീകരണങ്ങളും പ്രചരിപ്പിക്കുകയും സമകാലികമായി നിലനിര്‍ത്തുകയും ചെയ്യുന്ന മിത്തുകളുടെയും കേട്ടുകേള്‍വികളുടെയും ഫോക് ലോറിന്റെയും സജീവമായ ഒരു പശ്ചാത്തലത്തിലാണ് സിനിമ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം രാഷ്ട്രീയ കേരളത്തെ ബോധ്യപ്പെടുത്തി. ഈ സവിശേഷ സാഹചര്യം വളരെയധികം നിര്‍ണായകമായ മട്ടില്‍ ചലച്ചിത്ര വിനിമയത്തില്‍ ഇടപെടുകയും യാഥാര്‍ഥ്യത്തിന്റെ കപടവും സ്വഛന്ദവുമായ വ്യാഖ്യാനം വിനിമയത്തിന്റെ ഒരു മുന്‍ ഉപാധിയാക്കി മാറ്റുകയും ചെയ്യുന്നു. ഓരോ ചലച്ചിത്രസൃഷ്ടിയുമെന്നതിനു പുറമെ ചലച്ചിത്ര നിര്‍മാണത്തിന്റെയും വ്യവസായത്തിന്റെയും മൊത്തം സംസ്കാരം തന്നെയും സൂക്ഷ്മവും വിദഗ്ധവുമായ പ്രത്യയശാസ്ത്ര ചരടുവലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്ന് രവീന്ദ്രനാണ് ആദ്യമായി വ്യാഖ്യാനിച്ചത്. കളങ്കയാക്കപ്പെട്ട നായിക ഒരിക്കലും നായകന്റെ ഭാര്യാ പദവി നേടുകയില്ലെന്നും പ്രതിനായകന്റെ ഗൂഢാലോചനകള്‍ അയാളുടെ അന്തിമമായ നാശത്തിലേക്കാണ് നയിക്കുന്നതെന്നും ഉള്ള മുന്‍നിശ്ചയങ്ങളാണ് പ്രേക്ഷകരെ നയിക്കുന്നതെന്ന് അദ്ദേഹം വ്യാഖ്യാനിച്ചു. മുഖ്യധാരാ സിനിമയുടെ ജനപ്രിയത എപ്രകാരമാണ് രൂപപ്പെടുന്നതെന്ന് ഇത്തരത്തില്‍ കണിശമായി ഉദാഹരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ നാഗരിക മധ്യവര്‍ഗം ലൈംഗിക സദാചാരത്തെ സംബന്ധിച്ച് പുലര്‍ത്തുന്ന കപടമായ സാങ്കല്‍പിക/യാഥാര്‍ഥ്യ ബോധത്തെ അനാവരണം ചെയ്യാന്‍ വേണ്ടി, സിനിമകളിലെ കാബറെ നൃത്ത ചിത്രീകരണം എപ്രകാരമാണ് എന്ന് വിശദീകരിക്കുന്ന രവീന്ദ്രന്റെ വ്യാഖ്യാനം സുപ്രസിദ്ധമാണ്.

ഇന്ത്യന്‍ സമൂഹത്തെ സംബന്ധിച്ചിടത്തോളം നിശാക്ലബ്ബുകളും അര്‍ധനഗ്നമായ കാബറെ നൃത്തങ്ങളും സദാചാരവിരുദ്ധമാണെന്നു തീര്‍ച്ച. എങ്കിലും നാഗരികമെന്ന് ധരിക്കപ്പെടുന്ന ഈ അനുഭവങ്ങളോട് പ്രേക്ഷകന് രഹസ്യമായ ആഭിമുഖ്യമുണ്ട്. വിലക്കപ്പെട്ട അനുഭൂതികള്‍ പ്രേക്ഷകന് നല്കുവാനും അതോടൊപ്പം തന്നെ അവയുണര്‍ത്തുന്ന പാപബോധത്തില്‍നിന്ന് അവരെ വിമുക്തരാക്കുവാനും സിനിമക്ക് അതിന്റെ സാങ്കേതികതയുടെ സഹകരണത്തോടെ സാധ്യമാവുന്നുവെന്ന് രവീന്ദ്രന്‍ ഇപ്രകാരം വിശദീകരിക്കുന്നു. സാധാരണ ഗതിയില്‍ ഒരു കാബറേ നൃത്തം തുടങ്ങുന്നത് നര്‍ത്തകിയുടെ അര്‍ധനഗ്നദേഹം നേരിട്ട് പ്രേക്ഷകന് മുന്നില്‍ വെളിപ്പെടുത്തിക്കൊണ്ടല്ല. നൃത്തം കണ്ടുകൊണ്ടിരിക്കുന്ന പ്രതിനായകന്റെയോ പ്രതിനായകസ്വഭാവമുള്ള സദസ്സിന്റെയോ ഒരു ഷോട്ടില്‍ നിന്നാവും സീക്വന്‍സ് തുടങ്ങുന്നത്. അത്തരം ഒരു സദസ്സിന്റെ കാഴ്ചപ്പാടിലാണ് പ്രേക്ഷകന്‍ നര്‍ത്തകിയെ കാണുന്നത്. അയാള്‍ നൃത്തം കണ്ടുകൊണ്ടിരിക്കുന്ന സദസ്സിന്റെ പ്രേക്ഷകനാണ്. നൃത്തം കാണുന്നു എന്നത് പ്രതിനായകന്റെ ദുര്‍വൃത്തി നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ സംഭവിക്കുന്ന അനിഛാപൂര്‍വമായ യാദൃഛികതയാണ്. പ്രതിനായകനും സഹചാരികളും ചെയ്യുന്ന സദാചാര ധ്വംസനത്തിന്റെ സാക്ഷി മാത്രമാണയാള്‍ . പ്രേക്ഷകന്റെ നിഷ്കളങ്കത അങ്ങനെ സ്ഥാപിക്കപ്പെട്ട ശേഷം രംഗത്തു നിന്ന് സിനിമക്കകത്തെ സദസ്സ് അപ്രത്യക്ഷമാവുന്നു. നര്‍ത്തകിയും പ്രേക്ഷകനും തമ്മില്‍ തുടരെ തുടരെയുള്ള അനേകം മിഡില്‍ , ക്ലോസപ്പ് ഷോട്ടുകളില്‍ കൂടി നേരിട്ട് ബന്ധം സ്ഥാപിക്കപ്പെടുന്നു. ആ ബന്ധം ഒരു തരം സ്വപ്നമൈഥുന ചേഷ്ടയുടെ ചലനഭ്രാന്തിയിലെത്തുന്നു. നൃത്തത്തിന്റെ അന്ത്യത്തില്‍ കാലുകള്‍ വിടര്‍ത്തി തറയിലിരിക്കുന്ന നര്‍ത്തകിയുടെ മധ്യഖണ്ഡം ഒരു പെരുത്ത ക്ലോസപ്പില്‍ പ്രേക്ഷകനെ സമീപിക്കുന്നു. കണ്ണുകളുടെ വിതാനത്തിനു താഴെ ഒരു ഫ്ളോര്‍ ലെവല്‍ ആംഗിളില്‍ അവളുടെ അര്‍ധനഗ്നമായ അരക്കെട്ട് പ്രേക്ഷകന്റെ മദ്ധ്യഖണ്ഡത്തിനു നേരെയാണ്. നര്‍ത്തകി സുരതചേഷ്ടയിലെന്ന പോലെ അരക്കെട്ട് ചലിപ്പിച്ച് ക്യാമറക്ക് (പ്രേക്ഷകന്) നേരെ അടുക്കുന്നു.സിനിമക്ക് നല്‍കാവുന്ന സുരതാനുഭവത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ ഇതോടെ പ്രേക്ഷകന്‍ പ്രവേശിച്ചു. നൃത്തം നടന്നുകൊണ്ടിരിക്കുന്ന രംഗത്തിലേക്കും പഴയ സദസ്സിലേക്കും ശ്രദ്ധയാകര്‍ഷിച്ചുകൊണ്ട് നൃത്തം പെട്ടെന്ന് നിലയ്ക്കുന്നു. സാധാരണഗതിയില്‍ പ്രതിനായകനും നായകനും തമ്മിലുള്ള ഒരു സംഘട്ടനത്തിന്റെ തുടക്കമാവും അത്. സംഘട്ടനത്തില്‍ നായകനുമായി സമഭാവം പ്രാപിക്കുന്ന പ്രേക്ഷകന്‍ പ്രതിനായകനെതിരായ നിലപാടില്‍ പ്രവേശിക്കുന്നതോടൊപ്പം കാബറെ കാണുക എന്ന പ്രതിനായകന്റെ മൂല്യധ്വംസനത്തിനും യാന്ത്രികമായി എതിരാകുന്നു. നര്‍ത്തകിയുമായി നടന്ന രഹസ്യ സമാഗമത്തിന്റെയും പാപബോധത്തില്‍ നിന്ന് സിനിമ പ്രേക്ഷകനെ അതുവഴി മോചിപ്പിക്കുകയും ചെയ്യുന്നു. എത്രമാത്രം കണിശമായും ശാസ്ത്രീയമായുമാണ്, ഇന്ത്യന്‍ സമൂഹത്തിന്റെ സദാചാര കാപട്യത്തെ രവീന്ദ്രന്‍ വിശകലനം ചെയ്യുന്നതെന്ന് നോക്കുക. ഈ പ്രക്രിയയിലൂടെ സിനിമാവിമര്‍ശനം സാമൂഹ്യ/സംസ്കാര വിമര്‍ശനമായി പക്വത പ്രാപിക്കുകയും ചെയ്യുന്നു.

റിച്ചാര്‍ഡ് അറ്റന്‍ബറോയുടെ ഗാന്ധിയും അടൂരിന്റെ മുഖാമുഖവും പരിശോധിക്കുന്ന അത്ര തന്നെ കണിശതയും ഗൗരവവും അദ്ദേഹം, പറങ്കിമലയും ഈ നാടും അങ്ങാടിയും എന്റെ മാമാട്ടിക്കുട്ടിയമ്മയും നിരൂപണം ചെയ്യുമ്പോഴും പുലര്‍ത്തി. വെള്ളക്കാരന്റെ മഹാമനസ്കത എന്ന, പോസ്റ്റ് കൊളോണിയല്‍ യൂറോപ്യന്‍ ലിബറലിസത്തിന്റെ പ്രകടനം എന്ന നിലയിലാണ് റിച്ചാര്‍ഡ് അറ്റന്‍ബറോയുടെ ഗാന്ധിയെ രവീന്ദ്രന്‍ വിലയിരുത്തിയത്. രാജാജി, ബോസ്, അംബേദ്ക്കര്‍ എന്നിവരെ ഒഴിച്ചു നിര്‍ത്തുകയും താരതമ്യേന അപ്രസക്തരായ വാക്കര്‍ , മാര്‍ഗരറ്റ്, ഗാന്ധിയുടെ ദക്ഷിണാഫ്രിക്കന്‍ ശിഷ്യന്‍ എന്നിവര്‍ക്ക് ഗാന്ധിയുമായുണ്ടായിരുന്ന ബന്ധത്തെ ഏതാണ്ട് ദീര്‍ഘമായിതന്നെ പ്രതിപാദിക്കുകയും ചെയ്തതിന്റെ ഔചിത്യം രവീന്ദ്രന്‍ സധൈര്യം ചോദ്യം ചെയ്യുന്നു. ഇന്ത്യന്‍ ബഹുജനവും ഗാന്ധിയുമായുണ്ടായിരുന്ന വൈകാരിക ബന്ധത്തെ സംബന്ധിച്ചിടത്തോളം ഈ ചിത്രം കുറ്റകരമായ പരാങ്മുഖത്വമാണ് പ്രകടിപ്പിക്കുന്നതെന്ന് അദ്ദേഹം ആരോപിക്കുന്നു. ദരിദ്രവും അപമാനിതവും അലക്ഷ്യവുമായ ആള്‍ക്കൂട്ടം മാത്രമായിട്ടാണ്, അല്ലാതെ രാഷ്ട്രീയ വാഞ്ഛ ഉള്‍ക്കൊള്ളുന്ന ജനശക്തിയായിട്ടല്ല ഇന്ത്യന്‍ ബഹുജനത്തെ റിച്ചാര്‍ഡ് അറ്റന്‍ബറോയുടെ സിനിമ കാണിക്കുന്നത് എന്ന് രവീന്ദ്രന്‍ കൃത്യമായി വെളിപ്പെടുത്തുന്നു. മുഖാമുഖം എന്ന സിനിമയിലൂടെ കമ്യൂണിസ്റ്റ് പ്രയോഗത്തോട് അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ അഭിമുഖീകരണത്തെ രാഷ്ട്രീയമായി വിശകലനം ചെയ്തതിലൂടെ രവീന്ദ്രന്‍ നിര്‍വഹിച്ച പ്രത്യയശാസ്ത്രദൗത്യം പ്രത്യേകം ശ്രദ്ധേയമാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം റിവിഷണിസത്തിന്റെയും വര്‍ഗ സഹകരണത്തിന്റെയും സ്വയം രക്തസാക്ഷികളെ സൃഷ്ടിക്കുന്നതിന്റെയും ഇടതുപക്ഷ തീവ്രവാദത്തിന്റെയും മാത്രം കഥകളായിട്ടാണ് മുഖാമുഖം വിഭാവനം ചെയ്തതെന്ന് രവീന്ദ്രന്‍ കണ്ടെത്തുന്നു. ചരിത്രനിഷേധമാണ് ഇതിലൂടെ അടൂര്‍ നടത്തുന്നതെന്ന് രവീന്ദ്രന്‍ അസന്ദിഗ്ധമായി സ്ഥാപിക്കുന്നു. അപവാദപ്രചാരണത്തിലും വിടുവായത്തത്തിലും കവിഞ്ഞ ഒന്നുമല്ല ഇതെന്ന് തുറന്നു പറയാന്‍ രവീന്ദ്രന് സംശയങ്ങളേതുമുണ്ടായിരുന്നില്ല. രണ്ട് രീതികളില്‍ ഇന്ത്യന്‍ സിനിമ രാഷ്ട്രീയോപജാപങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെന്ന് രവീന്ദ്രന്‍ വ്യാഖ്യാനിക്കുന്നു.

ബൂര്‍ഷ്വാ മൂല്യങ്ങളെയും ലോക വികസനത്തെയും(അമേരിക്കന്‍ മേധാവിത്വത്തോടെയുള്ള ആഗോള സന്തുലനാവസ്ഥ) ന്യായീകരിച്ചുകൊണ്ടും പരിരക്ഷിച്ചുകൊണ്ടും നിര്‍വഹിക്കുന്ന ഇതിവൃത്താഖ്യാനങ്ങളുടെ ഗോപ്യവും സൂക്ഷ്മവുമായ പ്രത്യയശാസ്ത്രശിക്ഷണത്തിന്റേതാണ് ഒരു രീതി. പ്രകടമായ ആശയപ്രചാരണങ്ങളില്‍ വ്യാപരിക്കുന്നതാണ് സിനിമയുടെ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ മറ്റൊരു രീതി. ഈ രീതികള്‍ വേണ്ടത്ര തിരിച്ചറിയപ്പെടാതെ തുടരുന്നതെന്തുകൊണ്ടാണെന്നും രവീന്ദ്രന്‍ വിശദീകരിക്കുന്നു. ബൂര്‍ഷ്വാ മൂല്യങ്ങളില്‍ നിന്ന് വിഭിന്നമായി തൊഴിലാളിവര്‍ഗ മൂല്യങ്ങളെ കണിശമായി തിരിച്ചറിയാനാവാത്ത മൂല്യങ്ങളുടെ ഒരു സംയുക്ത ജടിലത നമ്മുടെ സമൂഹത്തില്‍ നിലനില്‍പ്പുണ്ട്. നിരന്തരമായ സൈദ്ധാന്തിക പരിശീലനത്തിലൂടെയും രാഷ്ട്രീയ ബോധവത്ക്കരണത്തിലൂടെയും പരിഹരിക്കേണ്ട ഒരു സജീവ പ്രശ്നമാണിത്. സിനിമയും മറ്റു കലാ വിനിമയ മാധ്യമങ്ങളും ബൂര്‍ഷ്വാ പ്രത്യയശാസ്ത്രത്തെ എങ്ങനെ പരിരക്ഷിക്കുന്നുവെന്ന് കാണുവാന്‍ ഈ തിരിച്ചറിവ് പ്രധാനമാണെന്ന് രവീന്ദ്രന്‍ ഓര്‍മപ്പെടുത്തി. കണിശമായ നിലപാടുകളോടെയും ജാഗ്രതയോടെയും ആവിഷ്കരിച്ച തന്റെ ചലച്ചിത്രവിമര്‍ശനപദ്ധതിയുടെ തുടര്‍ച്ചയും സാധൂകരണവുമെന്ന നിലയ്ക്കാണ് രവീന്ദ്രന്‍ തന്റെ സിനിമകളെയും വിഭാവനം ചെയ്തത്. ജാതിവ്യവസ്ഥ എന്ന ഗ്രാമീണ മൗഢ്യത്തിലുറച്ചു പോയ ഇന്ത്യനവസ്ഥയുടെ ഉദാസീനതകളെ മോചനമാര്‍ഗത്തിലേക്ക് വളര്‍ത്താനുള്ള ത്വരയാണ് ഹരിജന്‍ പോലുള്ള അപൂര്‍വമായ ഒരു തെലുങ്ക് സിനിമയെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. എഴുപതുകളിലെ കേരളീയ യുവത്വത്തിന്റെ സന്ദിഗ്ധമായ അനാഥത്വത്തെയാണ് ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍ പ്രതീകവത്ക്കരിക്കുന്നത്.

കമ്യൂണിസ്റ്റ് പ്രസ്ഥാനം തൊഴിലാളി സംഘടനാ പ്രവര്‍ത്തനത്തിലൂടെ എപ്രകാരമാണ് വളര്‍ന്നു തുടങ്ങുന്നതെന്ന് ചരിത്രപരമായി പരിശോധിക്കാനാണ് ഒരേ തൂവല്‍ പക്ഷികളില്‍ രവീന്ദ്രന്‍ ശ്രമിച്ചത്. മുഖ്യധാരാ സിനിമയുടെ സൗകര്യങ്ങള്‍ മറയാക്കിക്കൊണ്ട് കമ്യൂണിസ്റ്റ് പാര്‍ടിയെയും തൊഴിലാളി സംഘടനാ പ്രവര്‍ത്തകരെയും അപമാനിക്കാന്‍ ശ്രമിച്ച കാഞ്ചീവരം(പ്രിയദര്‍ശന്‍) പോലുള്ള വ്യാജ സിനിമകള്‍ വന്‍ കൈയടി നേടുന്ന വര്‍ത്തമാനകാല വിപര്യയത്തിന്റെ കൂടി പശ്ചാത്തലത്തില്‍ ഒരേ തൂവല്‍ പക്ഷികള്‍ വീണ്ടും ചര്‍ച്ചയുടെ മുഖ്യമണ്ഡലത്തിലേക്ക് കൊണ്ടു വരുന്നത് നന്നായിരിക്കും.

(രവീന്ദ്രന്റെ ചലച്ചിത്ര വിമര്‍ശന പഠനങ്ങളെ ഉദാഹരിക്കുന്നതിനു വേണ്ടി നിള പബ്ലിഷേഴ്സ് 1983ല്‍ പ്രസിദ്ധീകരിച്ച കലാവിമര്‍ശം-മാര്‍ക്സിസ്റ്റ് മാനദണ്ഡം(എഡിറ്റര്‍ രവീന്ദ്രന്‍), ബോധി പബ്ലിഷിംഗ് ഹൗസ് 1990ല്‍ പ്രസിദ്ധീകരിച്ച സിനിമയുടെ രാഷ്ട്രീയം എന്നീ പുസ്തകങ്ങളാണ് അടിസ്ഥാനപ്പെടുത്തിയത്)

Friday, May 27, 2011

വ്യാജ സി ഡി

1965ലെ ഇന്തോ പാക്ക് യുദ്ധത്തിനു ശേഷം ഇന്ത്യന്‍ സിനിമകള്‍ പാക്കിസ്ഥാനില്‍ വാണിജ്യ റിലീസ് ചെയ്യാറില്ല. കറാച്ചിയില്‍ വര്‍ഷം തോറും നടക്കാറുള്ള കാര ഫിലിം ഫെസ്റിവല്‍ പോലുള്ള മേളകളില്‍ മറ്റ് വിദേശ സിനിമകള്‍ക്കൊപ്പം ഇന്ത്യന്‍ സിനിമകളും കാണിക്കാറുണ്ടെങ്കിലും അത് സാമാന്യ പ്രേക്ഷകരിലേക്കെത്തില്ലല്ലോ. 2003ല്‍ നടന്ന മൂന്നാമത് കാര മേളയില്‍ പ്രസിദ്ധ ബോളിവുഡ് സംവിധായകനായ മഹേഷ് ഭട്ട് അദ്ദേഹത്തിന്റെ പാപ് എന്ന സിനിമയുമായെത്തിയിരുന്നു. ബോളിവുഡിലെ മസാല സിനിമകളുടെ വക്താവും പ്രയോക്താവുമായിരിക്കെ തന്നെ കടുത്ത ഫാസിസ്റ് വിരുദ്ധന്‍, യുദ്ധ വിരുദ്ധന്‍, ഇന്തോ-പാക്ക് സൌഹൃദ സൊസൈറ്റി പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ വ്യക്തിത്വം തെളിയിച്ചിട്ടുള്ള വ്യത്യസ്തനാണ് മഹേഷ് ഭട്ട് എന്നത് എടുത്തു പറയേണ്ടതാണ്. ഇന്ത്യാ വിഭജനത്തിനു മുമ്പ് ഒരേ സിനിമയുടെ പ്രേക്ഷകരായിരുന്നവരാണ് ഇന്ത്യക്കാരും പാക്കിസ്ഥാനികളും. രാജാ ഹരിശ്ചന്ദ്രയില്‍ നിന്നാരംഭിക്കുന്നത് ഇന്ത്യന്‍ സിനിമയുടെ മാത്രമല്ല, പാക്കിസ്ഥാനി സിനിമയുടെ കൂടി ചരിത്രമാണ്. ഒരേ തരം ഭാഷകളും ഒരേ തരം സംസ്ക്കാരങ്ങളും ഒരേ തരം സാമ്രാജ്യത്വ ഭൂതകാലവും ഒരേ തരം ഭൂപ്രദേശങ്ങളും ഒരേ തരം കാലാവസ്ഥകളും പങ്കിടുന്ന ഇന്ത്യക്കും പാക്കിസ്ഥാനും തമ്മില്‍ സിനിമ എന്ന ഇരുപതാം നൂറ്റാണ്ടിന്റെ മഹത്തായ മാധ്യമം പങ്കിടാനാവുന്നില്ല എന്നത് കഷ്ടം തന്നെയാണ്. 1990ല്‍ 750ലധികം സിനിമാ തിയറ്ററുകളുണ്ടായിരുന്ന പാക്കിസ്ഥാനില്‍ 2002 ആയപ്പോഴേക്കും അത് 175ഓളമായി കുറഞ്ഞു. നിലവിലുള്ള തിയറ്ററുകളുടെ സ്ഥിതിയാകട്ടെ പരമ ദയനീയമാണു താനും. 2002ല്‍ തന്നെയാണ് പാക്കിസ്ഥാനിലെ ആദ്യത്തെ മള്‍ട്ടിപ്ളെക്സ് കറാച്ചിയില്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചത്. രാജ്യത്താകമാനം മള്‍ട്ടിപ്ളെക്സ് ചെയിനുകള്‍ പണിതുയര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച സിനിപാക്സ് എന്ന കമ്പനി കറാച്ചിക്കു പുറമെ ലഹോര്‍, ഇസ്ളാമാബാദ്, ഫൈസലാബാദ്, ഗുജ്റാന്‍വാല, മുല്‍ത്താന്‍, ഹൈദരാബാദ് എന്നീ നഗരങ്ങളിലെല്ലാമായി 120 സ്ക്രീനുകള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ്.

എന്നാല്‍, പാക്കിസ്ഥാന്‍ വിനോദ വ്യവസായം നേരിടുന്ന പ്രധാന പ്രശ്നം, മള്‍ട്ടിപ്ളെക്സുകള്‍ അടക്കമുള്ള ഈ തിയറ്ററുകളില്‍ കാണിക്കാനാവശ്യമായത്ര സിനിമകള്‍ ലഭ്യമല്ല എന്നതാണ്. അതോടൊപ്പം, തികച്ചും വ്യക്തമായ കാരണങ്ങളാല്‍ പാക്കിസ്ഥാനികള്‍ക്ക് ഇഷ്ടമായ ബോളിവുഡ് സിനിമ കഴിഞ്ഞ നാല്‍പത്താറു വര്‍ഷമായി തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നില്ല എന്നതും അതിഗുരുതരമായ പ്രശ്നമാണ്. ശത്രു രാജ്യങ്ങളായി വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയിലും പാക്കിസ്ഥാനിലും സമാധാനവും സൌഹാര്‍ദ മനോഭാവവും പരസ്പര വിശ്വാസവും ഉറപ്പുവരുത്താന്‍ ക്രിക്കറ്റു കളിക്കുകയും മുഖ്യ ഭരണാധികാരികള്‍ സ്റേഡിയത്തിലൊന്നിച്ചിരുന്ന് കളി കാണുകയും ഇടവേളകളില്‍ ചര്‍ച്ച നടത്തുകയും ഒന്നിച്ച് ഭക്ഷണം കഴിക്കുകയും ഒക്കെ ചെയ്യുന്നുണ്ടെങ്കില്‍ ഏറ്റവും ജനപ്രിയമായ മാധ്യമ-കലാ-വ്യവസായമായ സിനിമക്കു മാത്രം എന്തിനാണ് ഈ അസ്പൃശ്യത കല്‍പ്പിച്ചിരിക്കുന്നത് എന്ന ചോദ്യമാണ് സമാധാന വാദികള്‍ ഉയര്‍ത്തുന്നത്. ബോര്‍ഡര്‍, സര്‍ഫറോഷ്, റോജ പോലുള്ള; പാക്കിസ്ഥാനി വിരോധവും മുസ്ളിം വിരോധവും പ്രകടമാക്കുന്ന നിരവധി സിനിമകള്‍ ഇന്ത്യയില്‍ ഇറങ്ങുകയും വിജയം വരിക്കുകയും ചെയ്യുന്നുണ്ടെന്നത് വസ്തുതയാണ്. അത്തരം യുദ്ധപ്രേരിതവും വിദ്വേഷജനകവുമായ സിനിമകള്‍ ഒഴിവാക്കുന്നതിന് സെന്‍സര്‍ഷിപ്പ് അടക്കമുള്ള എന്തെങ്കിലും ക്രമീകരണങ്ങള്‍ ചെയ്യുന്നതില്‍ തെറ്റില്ല. എന്നാല്‍, നീണ്ട നാല്‍പത്തഞ്ചു വര്‍ഷമായിട്ടും ലോകത്തിലെ രണ്ടാമത്തെ ശക്തമായ സിനിമാ വ്യവസായമായ ബോളിവുഡിന് അതിന്റെ പ്രിയ ഉപഭോക്താക്കളായ പാക്കിസ്ഥാനില്‍ പ്രവേശനം കിട്ടുന്നില്ല എന്നത് കഷ്ടം തന്നെയാണ്.

പക്ഷെ, സിനിമയുടെ മഹത്തായ സ്നേഹ-സാഹോദര്യ-സമാധാന ദൌത്യം ഈ നിരോധനം മൂലം ഇല്ലാതാവുന്നില്ല എന്നതാണ് ഏറ്റവും ശുഭോദര്‍ക്കമായ കാര്യം. അനുപമ ചോപ്ര എഴുതിയ കിംഗ് ഓഫ് ബോളിവുഡ്-ഷാറൂഖ് ഖാന്‍ ആന്റ് ദ സെഡക്റ്റീവ് വേള്‍ഡ് ഓഫ് ഇന്ത്യന്‍ സിനിമ (ബോളിവുഡിലെ രാജാവ്- ഷാറൂഖ് ഖാനും ഇന്ത്യന്‍ സിനിമയുടെ മോഹിതലോകവും -വാര്‍ണര്‍ ബുക്ക്സ് 2007)എന്ന പുസ്തകത്തിന്റെ ഒമ്പതാമത്തെ പേജിലെ ഒരു ഖണ്ഡിക ഇപ്രകാരം പരിഭാഷപ്പെടുത്താം. പാക്കിസ്ഥാനില്‍, ബോളിവുഡിന് വിലക്കപ്പെട്ടതിന്റെ അതിവൈകാരിക കമ്പനം എന്ന സ്ഥാനമാണുള്ളത്. 1965ല്‍ നടന്ന രണ്ടാമത് ഇന്തോ-പാക്ക് യുദ്ധത്തിനു ശേഷം, ഇന്ത്യന്‍ സിനിമകള്‍ ഇറക്കുമതി ചെയ്യുന്നതും പ്രദര്‍ശിപ്പിക്കുന്നതും പാക്കിസ്ഥാന്‍ സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. പക്ഷെ എവിടെ നോക്കിയാലും ബോളിവുഡ് തരംഗം ദൃശ്യമാണ്. റിലീസ് ദിവസം തന്നെ ഏറ്റവും പുതിയ സിനിമകളുടെ കള്ളപ്പകര്‍പ്പുകള്‍ വ്യാപകമായി ലഭ്യമാകും. പ്രാദേശിക ഭാഷയിലുള്ളതും ഇംഗ്ളീഷിലുള്ളതുമായ ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും ഈ പുതിയ ബോളിവുഡ് സിനിമകളുടെ നിരൂപണങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. റേഡിയോ പാക്കിസ്ഥാന്‍ ഹിന്ദി സിനിമാ ഗാനങ്ങള്‍ പ്രക്ഷേപണം ചെയ്യാറില്ലെങ്കിലും; ബോളിവുഡിലെ പുതിയ ഹിറ്റ് നമ്പറുകളും നൃത്തങ്ങളും ഫാഷനുകളും താരങ്ങളുടെ ഗോസിപ്പുകളും ആരാധകര്‍ക്ക് കാണാപ്പാഠമാണ്. കറാച്ചിയിലെയും ലഹോറിലെയും തെരുവോരങ്ങളിലെ കൂറ്റന്‍ പരസ്യപ്പലകകളില്‍ ബഹുരാഷ്ട്ര കമ്പനികളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനായുള്ള പരസ്യങ്ങളില്‍ ഷാറൂഖ് ഖാന്റെ പടുകൂറ്റന്‍ ഫ്ളക്സുകള്‍ നിരന്നു നില്‍ക്കുന്നു. ഷാറൂഖ് ഖാന്റെ പെഷാവറിലുള്ള പൈതൃക ഗൃഹം ടൂറിസ്റുകളുടെ ഒരു സന്ദര്‍ശകകേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. ചലച്ചിത്രകാരനായ മഹേഷ്ഭട്ട് അഭിപ്രായപ്പെട്ടതുപോലെ; ഇന്ത്യയുമായി ഒരു യുദ്ധത്തിന് പാക്കിസ്ഥാനികള്‍ ആഗ്രഹിക്കാത്തതിന്റെ പല കാരണങ്ങളിലൊന്ന് ഷാറൂഖ് ഇന്ത്യയിലാണ് താമസിക്കുന്നത് എന്നതാണ്.

കാര്യങ്ങള്‍ ഇനി ഈ വഴിക്കൊന്ന് വിശദമാക്കി നോക്കുക. പാക്കിസ്ഥാനില്‍ ഇപ്പോള്‍ ജീവിക്കുന്ന സാധാരണക്കാരുടെ, ബോളിവുഡ് സിനിമയോടുള്ള ഭ്രമം കൊണ്ട്; സാമാന്യമായി അതുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന വ്യവസായ-വാണിജ്യ-സര്‍ക്കാര്‍ മേഖലകള്‍ക്ക് യാതൊരു പ്രയോജനവുമില്ല. അതായത്; ബോളിവുഡ് സിനിമാ നിര്‍മാതാക്കള്‍, സംവിധായകര്‍, അഭിനേതാക്കള്‍, മറ്റു സാങ്കേതിക പ്രവര്‍ത്തകര്‍, ഇന്ത്യയിലും പാക്കിസ്ഥാനിലുമുള്ള ചലച്ചിത്ര വിതരണക്കാര്‍, കയറ്റുമതിക്കാര്‍, ഓഡിയോ/വീഡിയോ സിഡി/ഡിവിഡി വില്‍പനക്കാര്‍, പാക്കിസ്ഥാനിലെ തിയറ്ററുടമകള്‍, ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും സര്‍ക്കാരുകള്‍ എന്നിവര്‍ക്കൊന്നും തന്നെ നയാപൈസ വരുമാനമോ ലാഭമോ നികുതിയോ ഈ സിനിമാഭ്രമം കൊണ്ട് ലഭിക്കുന്നില്ല. ആകെ വാണിജ്യ വിജയമുള്ളത്, പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും വ്യാജ സിഡി കോപ്പിയടിക്കാര്‍ക്കും വിതരണക്കാരായ പെട്ടിക്കടക്കാര്‍ക്കുമാണ്. അതായത്, തികച്ചും വാണിജ്യ ഉത്പന്നമായ ബോളിവുഡ് മസാല സിനിമ കൊണ്ട്, മുതല്‍മുടക്ക്/ലാഭം/നികുതി എന്നീ വരുമാന ലഭ്യതകളുണ്ടാകേണ്ട സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും കമ്പനികള്‍ക്കും അതൊട്ടും തന്നെ ഇല്ലാതിരിക്കുന്ന രാജ്യാന്തരവും നിയമവിരുദ്ധവുമായ ഒരു പ്രതിഭാസം അഥവാ പ്രക്രിയയിലൂടെ, രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം കുറച്ചു കാലത്തേക്കെങ്കിലും നീട്ടിവെക്കപ്പെടുന്നു എന്നത് എത്രമാത്രം ആശ്വാസകരമാണ്! സ്വകാര്യ/ഔദ്യോഗിക തലത്തിലുള്ള ഈ ഘടകങ്ങള്‍ക്ക് ലഭ്യമാവുന്ന കോടികള്‍ ലഭ്യമായാലും അവരത് തിരിച്ചു ചിലവഴിച്ചാലും സാധ്യമാവാന്‍ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് സമാധാന വാഴ്ച എന്നതും ശ്രദ്ധിക്കേണ്ടതാണ്.

കലയുടെ നിര്‍വചനങ്ങളിലൊന്ന്, അത് സര്‍ഗാത്മകമായ നിയമലംഘനമാണ് അഥവാ സര്‍ഗാത്മകതയുടെ നിയമലംഘനം ആണെന്നാണ്. ഭാഷയുടെയും വ്യാകരണത്തിന്റെയും ആവിഷ്ക്കാരത്തിന്റെയും സൌന്ദര്യ സങ്കല്‍പങ്ങളുടെയും നിയമങ്ങള്‍ രൂപപ്പെടുന്നതിനു പുറകെ തന്നെ അവ ലംഘിക്കപ്പെടുമ്പാഴാണ് പുതിയ സാഹിത്യം, കല, ഭാവുകത്വം എന്നിവ സൃഷ്ടിക്കപ്പെടുന്നത് എന്നത് കലാ ചരിത്രത്തിലെ ഒരു നിത്യ യാഥാര്‍ത്ഥ്യമാണ്. സദാചാര-കുടുംബ-സമൂഹ നിയമങ്ങളും പലപ്പോഴും മാറ്റിയെഴുതുന്നത്, കലയിലും സാഹിത്യത്തിലും ഉയര്‍ന്നു വരുന്ന നിയമലംഘനങ്ങളുടെ പ്രേരണയാലാണ് എന്നതും ചരിത്രവസ്തുതയാണ്. ഇവിടെ സംഭവിക്കുന്നത് പക്ഷെ, കലാപരമോ സര്‍ഗാത്മകമോ ഭാവുകത്വപരമോ ആയ ഒരു നിയമലംഘനമല്ല. തികച്ചും സാങ്കേതികവും നിയമപരവും വാണിജ്യ പരവുമായ ഒരു നിയമലംഘനം. ആ നിയമലംഘനം തന്നെ ഡിജിറ്റല്‍ സാധ്യതകളിലൂടെ നിയന്ത്രണാതീതമായ രൂപത്തില്‍ ലോകത്തെങ്ങും വ്യാപിച്ചിരിക്കുകയുമാണ്. ഈ വ്യാപനത്തെ ഡിജിറ്റല്‍ പൂര്‍വമായ അഥവാ അനലോഗിലുള്ള നിയമങ്ങള്‍ കൊണ്ടോ പരിഹാര സാധ്യതകള്‍ കൊണ്ടോ നേരിടാനാവില്ല എന്ന യാഥാര്‍ത്ഥ്യത്തെയും നാം അഭിമുഖീകരിച്ചേ മതിയാവൂ. പല തരത്തിലുള്ള തിരിഞ്ഞു നോട്ടങ്ങളും വീണ്ടു വിചാരങ്ങളും നടത്താന്‍ ഈ നിയമലംഘനവും അതിന്റെ പശ്ചാത്തലങ്ങളും നമ്മെ പ്രേരിപ്പിക്കേണ്ടതുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഡിജിറ്റല്‍ കാലഘട്ടത്തിന്റെ സാധ്യതകളും പരിമിതികളും, മുമ്പ് നിലനിന്നിരുന്ന വാണിജ്യ സാധ്യതകളെയും ലാഭങ്ങളെയും പരിമിതപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്തേക്കുമെന്ന യാഥാര്‍ത്ഥ്യം നാം കണ്ണടച്ചതു കൊണ്ട് ഇല്ലാതാവുകയില്ല. അതുകൊണ്ടു തന്നെ ഡിജിറ്റല്‍ വിസ്ഫോടനം തുറന്നു വിട്ട ആ സാധ്യതകളെ, എല്ലാവരും ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. ബോളിവുഡ് സിനിമകളുടെ കള്ളപ്പകര്‍പ്പുകള്‍ പെട്ടിക്കടകള്‍ വഴിയും ഇന്റര്‍നെറ്റ് ഡൌണ്‍ലോഡിംഗ് വഴിയും പാക്കിസ്ഥാനില്‍ പ്രചരിക്കുന്നത്, യുദ്ധ വിരുദ്ധ പ്രസ്ഥാനത്തെ സഹായിക്കുന്നുണ്ടെന്ന നിരീക്ഷണം വാസ്തവമാകാന്‍ തന്നെയാണ് സാധ്യത. വ്യാജ സി ഡി മാത്രമല്ല, ഫാന്‍സ് അസോസിയേഷന്‍ പോലുള്ള മറ്റൊരു സാമൂഹ്യ 'അനൌചിത്യ'ത്തെയും നാം ഈ ഘട്ടത്തില്‍ സ്വാഗതം ചെയ്യേണ്ടി വരും. ഷാറൂഖ് ഖാന്റെ പാക്കിസ്ഥാനിലുള്ള ആരാധകവൃന്ദങ്ങള്‍ എത്ര കണ്ട് സംഘടിതരാണെന്നറിയില്ല.


സംഘടിതരാണെങ്കിലും അല്ലെങ്കിലും അവരുടെ മനോഭാവം നേരത്തെ വ്യക്തമാക്കിയതു പോലെ, ഷാറൂഖ് ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രാജ്യമായ ഇന്ത്യയുമായി ഒരു സംഘര്‍ഷം തങ്ങളുടെ രാജ്യത്തിനുണ്ടാവരുത് എന്ന വികാരം അവരെ നയിക്കുന്നു എന്നത് എത്ര മാത്രം ആശ്വാസകരമാണ്. വേഷ ധാരണങ്ങളിലും ഇതിവൃത്ത പരിചരണങ്ങളിലും ജനവിരുദ്ധവും സ്ത്രീ വിരുദ്ധവുമായ മാതൃകകള്‍ കൊണ്ടാടുന്ന അതേ ബോളിവുഡ് തന്നെയാണ് ഈ ധര്‍മം നിര്‍വഹിക്കുന്നതെന്ന വൈരുദ്ധ്യവും നാം കാണാതിരിക്കേണ്ടതില്ല. തങ്ങള്‍ പങ്കിടുന്ന ഒരു സാംസ്കാരിക ഭൂതകാലത്തിലേക്ക് സഞ്ചരിക്കാന്‍ ഇന്ത്യയിലും പാക്കിസ്ഥാനിലും പുറത്തുമായി ചിതറിക്കിടക്കുന്ന ദക്ഷിണേഷ്യന്‍ സമുദായങ്ങള്‍ക്ക് ബോളിവുഡ് പ്രേരിതമാവുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. സിനിമാ വണിക്കുകളും ഈ വ്യാജ സി ഡി പ്രളയത്തില്‍ നിരാശപ്പെടേണ്ടതില്ല. കാരണം, ബോളിവുഡിനോട് പാക്കിസ്ഥാനികള്‍ക്കുള്ള ഭ്രമം തുടര്‍ച്ചയോടെ നിലനിര്‍ത്താന്‍ ഈ പ്രവണത ഏറെ സഹായകരമാണ്. അടുത്ത വര്‍ഷങ്ങളിലെപ്പോഴെങ്കിലും ഇന്തോ - പാക്കിസ്ഥാന്‍ ഔദ്യോഗിക ചര്‍ച്ചകളില്‍ ഇന്ത്യന്‍ സിനിമകള്‍ പാക്കിസ്ഥാനില്‍ വാണിജ്യ റിലീസിംഗും തിയറ്റര്‍ പ്രദര്‍ശനവും പുനരാരംഭിക്കണം എന്ന ആവശ്യം ഉയര്‍ന്നു വരാനും നിരവധി ആലോചനകള്‍ക്കു ശേഷം അംഗീകരിക്കപ്പെടാനും സാധ്യതയുണ്ട്. ഈ തീരുമാനം പ്രാവര്‍ത്തികമാകുകയാണെങ്കില്‍, ഹിന്ദി സിനിമയെ നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്യാന്‍, ആവേശഭരിതരായ ഒരു പ്രേക്ഷകവൃന്ദത്തെ പാക്കിസ്ഥാനില്‍ സ്ഥിരതയോടെ ബോളിവുഡിനാവശ്യമുണ്ട്. അത് നിലനിര്‍ത്തുന്നത് ഈ വ്യാജ സിഡി ഉപഭോഗമായിരിക്കുമെന്നതുറപ്പാണ്.

Sunday, May 22, 2011

ജനാധിപത്യത്തിനു മേല്‍ ഭൂതബാധകള്‍

വിവിധ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് ഈയടുത്ത് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്നതിനെ തുടര്‍ന്ന് വിവിധ മാനങ്ങളിലും വീക്ഷണകോണുകളിലും അത് വിശകലനം ചെയ്യുകയാണ് മാധ്യമങ്ങളും രാഷ്ട്രീയ ചിന്തകരും. കേരളത്തിലും ബംഗാളിലും ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടിയാണ് മിക്കവാറും എല്ലാ വന്‍ മാധ്യമങ്ങളും സ്വതന്ത്ര ചിന്തകരും ഉദ്ഘോഷിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത്. ഭൂരിപക്ഷ വര്‍ഗീയ ഫാസിസത്തിനും, ആഗോള സാമ്രാജ്യത്വത്തിന്റെ യുദ്ധോത്സുകവും ആക്രാമകവുമായ രാഷ്ട്രീയ-സാമ്പത്തികനയങ്ങള്‍ക്കും എതിരായ മുന്നണി കെട്ടിപ്പടുക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ഇന്ത്യന്‍ ഇടതു പക്ഷം. പാര്‍ലമെന്റിലും പുറത്തുമായി ഇടതു പക്ഷ രാഷ്ട്രീയ കക്ഷികളും ട്രേഡ് യൂണിയനുകളും കര്‍ഷകസംഘടനകളും സാംസ്ക്കാരിക-യുവജന-വിദ്യാര്‍ത്ഥി-മഹിളാ പ്രസ്ഥാനങ്ങളും നടത്തി വരുന്ന ബഹുമുഖപ്പോരാട്ടത്തെ തീരെ ചെറിയ അളവില്‍ പിന്നോട്ടടിപ്പിക്കാന്‍ ഈ പരാജയത്തിന് സാധിച്ചേക്കാമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നയങ്ങളും പ്രയോഗപദ്ധതികളും രൂപപ്പെടുത്തുന്നതിലൂടെ അതിനെ മറികടക്കാവുന്നതേ ഉള്ളൂ. എന്നാല്‍; ഇടതുപക്ഷത്തിന്റെ പരാജയം, കോണ്‍ഗ്രസ് അടക്കമുള്ള വലതുപക്ഷ/മുതലാളിത്താനുകൂല സെക്കുലര്‍ ശക്തികള്‍ക്ക് പോലും പ്രയോജനപ്രദമായ രീതിയിലാണ് വിന്യസിക്കപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയും പ്രവര്‍ത്തനക്ഷമമാകുകയും ചെയ്യുന്നതെന്ന് പറയാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്. ഈ വിടവിലൂടെ വലതുപക്ഷ തീവ്ര/മൃദു ഹിന്ദുത്വ ശക്തികളും ജനാധിപത്യ വിരുദ്ധമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അരാജകവാദികളും രംഗം കയ്യടക്കാനുള്ള സാധ്യത തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഇത്തരത്തിലുള്ള ശക്തികളുടെ കടന്നുവരവിനെ ചെറുക്കാനുള്ള ബാധ്യത കോണ്‍ഗ്രസിനാണെങ്കിലും അത് തിരിച്ചറിഞ്ഞ് അവസരത്തിനൊത്തുയരാന്‍ ആ പാര്‍ടിക്കും അതിനെ നയിക്കുന്നവര്‍ക്കും സാധിക്കുമെന്ന് കരുതുന്നത്; സമീപകാല ചരിത്രമെങ്കിലും ഓര്‍മയുള്ളവര്‍ക്ക് കരണീയമായ കാര്യവുമല്ല.

കോടികളുടെ അഴിമതിയാണ് തമിഴ്നാട്ടിലെ തി മു ക സര്‍ക്കാരും പാര്‍ടിയും നടത്തിപ്പോന്നത്. ടു ജി സ്പെക്ട്രം അഴിമതി മാത്രമല്ല കരുണാനിധിയുടെ പാര്‍ടിയും കുടുംബവും നടത്തിയത്. തമിഴ് സിനിമയും ടെലിവിഷന്‍ ചാനലുകളും കേബിള്‍ ശൃംഖലയും ഡി ടി എച്ചും ഇതിനകം കരുണാനിധിയുടെ കുടുംബം സ്വന്തമാക്കുകയും കുത്തകവത്ക്കരിക്കുകയും ചെയ്തു കഴിഞ്ഞു. സണ്‍ പിക്ച്ചേഴ്സ് കലാനിധി മാരന്‍ വഴങ്കാത്ത (അവതരിപ്പിക്കാത്ത) സിനിമകള്‍ തമിഴിലിറങ്ങുന്നത് ചുരുക്കമാണ്. ഈ കുത്തകകളെ ചോദ്യം ചെയ്യുകയോ അനുസരിക്കാതിരിക്കുകയോ ചെയ്യുന്നവര്‍ അവരെത്ര വലിയവരായാലും ശരി പീഡിപ്പിക്കുന്ന പ്രവണതയും വ്യാപകമാണ്. ഇളയ ദളപതി എന്ന ഓമനപ്പേരിലറിയപ്പെടുന്ന വിജയ് എന്ന സൂപ്പര്‍ താരത്തിന്റെ കാവലന്‍ എന്ന ഹിറ്റ് സിനിമ തിയറ്ററുകളിലെത്താതിരിക്കാന്‍ സണ്‍/മാരന്‍/തി മു ക ശക്തികള്‍ എല്ലാ ശ്രമങ്ങളും നടത്തുകയുണ്ടായി. തമിഴ്നാട്ടിലെ ഒട്ടുമിക്ക സ്വാശ്രയ കോളേജുകളും സ്വകാര്യ സര്‍വകലാശാലകളും ജ്വല്ലറികളും പടുകൂറ്റന്‍ തുണിക്കടകളും ഇതേ കുടുംബത്തിന്റേതാണെന്ന ശ്രുതിയും പ്രബലമാണ്. (ഇത്തരത്തിലുള്ള ഊഹാപോഹങ്ങള്‍ ചിലപ്പോള്‍ പാടെ തെറ്റാവാനും സാധ്യതയുണ്ട്. കേരളത്തില്‍, ഏതാനും വര്‍ഷം മുമ്പ് ഏതു കെട്ടിടം കണ്ടാലും അത് മുരളീധരന്റേതാണെന്നായിരുന്നു ശ്രുതി. പിന്നീട്, അതെല്ലാം പി കെ കുഞ്ഞാലിക്കുട്ടിയുടേതായി. അതിനും ശേഷം എല്ലാ കെട്ടിടവും ആശുപത്രിയും സ്ഥലവും പിണറായിയുടേതാണെന്ന പ്രചാരണവും ശക്തമായിരുന്നു. അതുകൊണ്ട്; സ്വാശ്രയ വിദ്യാഭ്യാസമേഖല, ജ്വല്ലറികള്‍, തുണിക്കടകള്‍ എന്നിവയിലെ തിമുക/കരുണാനിധി പിടിമുറുക്കലിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വെള്ളം കൂട്ടാതെ വിഴുങ്ങേണ്ടതില്ല!).

എന്താണെങ്കിലും തമിഴ് സ്വാഭിമാന പ്രസ്ഥാനത്തിന്റെയും നിരീശ്വരവാദ ആശയത്തിന്റെയും ബ്രാഹ്മണ/ഹിന്ദി/സംസ്കൃത വിരുദ്ധ മുന്നണിയുടെയും പിന്തുടര്‍ച്ചക്കാരെന്നവകാശപ്പെടുന്ന തി മു കക്ക് ചരിത്രത്തില്‍ കിട്ടാന്‍ പോകുന്ന സ്ഥാനം എന്തായിരിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ വയ്യ. കരുണാനിധി സര്‍ക്കാര്‍ നടത്തി വന്ന ക്രൂരമായ ജനാധിപത്യ ധ്വംസനത്തിനെതിരായ ഉജ്വലമായ ജനവിധിയാണ് തമിഴ് ജനത നടത്തിയത്. ഡി എം ഡി കെയുടെയും ഇടതുപക്ഷത്തിന്റെയും പിന്തുണയോടെ, ജയലളിതയും അ തി മു കയും നേടിയ വിജയം തമിഴ്നാട്ടിലെ ജനാധിപത്യ വ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഉതകുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. എന്നാല്‍, ആ പ്രതീക്ഷയെ തല്ലിക്കെടുത്തും വിധത്തില്‍ ഒരു വണ്ണം കൂടിയ പഞ്ചനക്ഷത്ര പൂക്കൂട, 'പരിസ്ഥിതി നാശം വരാത്ത' കനമുള്ള സുതാര്യ പ്ളാസ്റിക്ക് കടലാസില്‍ പൊതിഞ്ഞ് ജയലളിതക്ക് സമര്‍പ്പിക്കപ്പെടുന്നതും അവരത് നിറഞ്ഞ സന്തോഷത്തോടെ വാങ്ങുന്നതും ബ്ളാക്ക് ആന്റ് വൈറ്റിലാണെങ്കിലും തികഞ്ഞ വര്‍ണധാടിയോടെ ദ ഹിന്ദുവിന്റെ ഉള്‍പേജില്‍ മെയ് 17ന് ചൊവ്വാഴ്ച അച്ചടിച്ചു വന്നത്, സമാധാന/മതേതര/പുരോഗമന വാദികള്‍ക്ക് ഉള്‍ക്കിടിലത്തോടെയല്ലാതെ നോക്കാനാവില്ല. കാരണം, എം ജി ആര്‍/രജനീകാന്ത് സിനിമകളില്‍ കാണാറുള്ളതു പോലെ, ആ പഞ്ചനക്ഷത്ര പൂക്കൂട സ്വയമേവ അവതരിച്ച് ജയലളിതക്ക് സമര്‍പ്പിക്കപ്പെടുകയായിരുന്നില്ല. കറുത്തതോ മറ്റോ ആയ നിറത്തില്‍ വരിഞ്ഞു കെട്ടിയ ഒരു ചരടിന്റെ കൂട്ടത്താല്‍ തിരിച്ചറിയപ്പെടുന്ന ഒരു കൈത്തണ്ടയാണ് ആ പൂക്കൂട അമ്മക്ക് സമര്‍പ്പിക്കുന്നത്. ആ കൈത്തണ്ടക്ക് മുകളിലാകട്ടെ നരച്ച താടിയും കണ്ണടയും നരച്ച മുടിയും വാ തുറന്ന ചിരിയുമുള്ള ഒരു മുഖവുമുണ്ട്. അത് മറ്റാരുടേതുമല്ല, സാക്ഷാല്‍ നരേന്ദ്രമോഡിയുടേതു തന്നെ. വികസന രഥയാത്രയുടെയും ഒബാമയുടെ നന്ദി-മറുപടിക്കത്തിന്റെയും എല്ലാ തിരക്കുകളും മാറ്റി വെച്ച് മോഡി, പ്രത്യേക വിമാനം പിടിച്ച് ഗാന്ധി നഗറില്‍ നിന്ന് ചെന്നൈയില്‍ പറന്നെത്തുകയായിരുന്നു. തമിഴ്നാട് അസംബ്ളി ഫലം ദേശീയ രാഷ്ട്രീയത്തിലും പ്രതിഫലിക്കപ്പെടുമെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയുമുണ്ടായി. ഇതു തന്നെ അത്തരമൊരു പ്രതിഫലനമാണല്ലോ! വോട്ടുബാങ്കുകളിലധിഷ്ഠിതമായ രാഷ്ട്രീയക്കാരുടെ ക്യാമ്പിനു പകരം, വികസനം മുഖ്യ അജണ്ടയായെടുത്ത് അതിനോട് പ്രതിജ്ഞാബദ്ധമായ ഒരു രാഷ്ട്രീയ സംസ്കാരം ഇന്ത്യയിലെ രാഷ്ട്രീയ രംഗത്തെ ദ്വിമുഖമാക്കിയിരിക്കുന്നുവെന്നാണ്, മോഡി എന്ന തത്വചിന്തകന്‍ തമിഴ്നാട് ഫലത്തെ വിശകലനം ചെയ്യുന്നത്. തന്റെ 'നല്ല സുഹൃത്തി'ന്റെ വിജയമാണ് ജയലളിതയുടെ വിജയത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്നാണ് മോഡി ആഹ്ളാദിക്കുന്നത്. അഴിമതിക്കും കുടുംബവാഴ്ചക്കുമെതിരായി തമിഴ്നാട് ജനത പ്രതികരിച്ചിരിക്കുന്നുവെന്നും ഇത് രാജ്യത്താകെ ആവര്‍ത്തിക്കപ്പെടുമെന്നും അദ്ദേഹം പ്രവചിക്കുകയുണ്ടായി. കോണ്‍ഗ്രസിന്റെ അഴിമതിക്കൂടാരത്തിനും സോണിയ ഗാന്ധിയുടെ കുടുംബവാഴ്ചക്കും എതിരായി ഇന്ത്യയില്‍ ഉയര്‍ന്നു വരാന്‍ സാദ്ധ്യതയുള്ള ജനവികാരത്തെ മുതലെടുക്കാനുള്ള തന്ത്രമാണ് മോഡിയുടെ വാക്കുകളില്‍ ഒളിഞ്ഞും തെളിഞ്ഞുമിരിക്കുന്നതെന്ന് പറയേണ്ട ആവശ്യം തന്നെയില്ല.

സി പി ഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദ്ധന്‍ ഈ നാണം കെട്ട ചടങ്ങില്‍ സാക്ഷിയായെത്തി എന്നത്, ഇന്ത്യന്‍ ഇടതു പക്ഷത്തെ ലജ്ജാകരമായ അവസ്ഥയിലെത്തിക്കുന്നു. 'എല്ലാവരും ഒരേ ഫീല്‍ഡിലുള്ളവരാണ്; പ്രത്യയശാസ്ത്രങ്ങള്‍ വ്യത്യാസപ്പെട്ടേക്കാം; രാഷ്ട്രീയ പരിപാടികള്‍ വ്യത്യാസപ്പെട്ടേക്കാം; മനുഷ്യരെന്ന നിലക്ക് അത് മര്യാദ മാത്രമാണ്.' ഏതായാലും ഒരു കാര്യം ഉറപ്പായി. കാര്യങ്ങള്‍ തുറന്നു പറയാന്‍ നിവൃത്തിയില്ലാത്തതു കൊണ്ട് മോഡി മുതല്‍ ബര്‍ദ്ധന്‍ വരെയുള്ളവര്‍ക്ക് കാവ്യാത്മകവും തത്വചിന്താപരവുമായ ഭാഷയില്‍ സംസാരിക്കേണ്ടി വന്നിരിക്കുന്നു. ഇന്ത്യയിലെ കവിതയുടെ കൂമ്പടഞ്ഞുവെന്ന് നിരീക്ഷിച്ച നിരൂപകരാരാണ്? അവരെ തിരുത്തുക.

മഞ്ചേശ്വരം, കാസറഗോഡ്, നേമം എന്നീ സീറ്റുകളില്‍ ബി ജെ പി പരാജയപ്പെട്ടത് യു ഡി എഫും എല്‍ ഡി എഫും ക്രോസ് വോട്ട് ചെയ്തിട്ടാണെന്നാണ്, മുഖ്യധാരാ മാധ്യമങ്ങളുടെ കണ്ടെത്തല്‍. അത് സത്യം തന്നെയാകട്ടെ. കാരണം, കേരള സംസ്ഥാനത്തിന്റെ രണ്ടറ്റത്തുമുള്ള സാധാരണക്കാരായ വോട്ടര്‍മാര്‍ക്ക് അവരുടെ പാര്‍ടി നേതാക്ക•ാരേക്കാള്‍ ചരിത്ര ബോധവും രാഷ്ട്രീയ വിവേകവും ജനാധിപത്യ ധാരണയുമുണ്ടെന്നു തന്നെയാണല്ലോ ഇത് തെളിയിക്കുന്നത്. ആ ക്രോസ് വോട്ട് ചെയ്ത വോട്ടര്‍മാരുടെ പേരില്‍ കേരളം അഭിമാനം കൊള്ളുന്നു. എന്നാല്‍, തങ്ങളെ ഇത്തരത്തില്‍ വളരെ കഷ്ടപ്പെട്ട് നിരാകരിക്കുന്ന കേരളീയരോട് നേര്‍ക്കു നേര്‍ അഭിമുഖീകരിക്കാനുള്ള പാകത ബി ജെ പി നേതൃത്വം കാണിക്കുന്നില്ല എന്നതിന്റെ തെളിവാണ്, യു ഡി എഫ് മന്ത്രിസഭാ രൂപീകരണത്തില്‍ അതിഗുരുതരമായ ഇടപെടല്‍ നടത്താനുള്ള അവരുടെ ശ്രമം തെളിയിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് ദേശീയ പാര്‍ടി ഏറ്റെടുക്കണമെന്നുള്ള, മതേതര മുഖംമൂടിയണിഞ്ഞതെന്ന വിധത്തിലുള്ള ആഗ്രഹ പ്രകടനം കേരളത്തിന്റെ ജനാധിപത്യ-ഭരണ ചരിത്രത്തെ അങ്ങേയറ്റം അപഹസിക്കുന്നതും താഴ്ത്തിക്കെട്ടുന്നതുമാണ്. മുസ്ളിംലീഗിനോ കേരളാ കോണ്‍ഗ്രസിനോ വിദ്യാഭ്യാസവകുപ്പ് കൊടുത്താല്‍, അത് കേരള വിദ്യാഭ്യാസ വ്യവസ്ഥയെയും അതുവഴി കേരളസമൂഹത്തെയും തകര്‍ക്കുമെന്നാണല്ലോ ഈ ആവലാതിയുടെ കാതല്‍. ഇന്ത്യന്‍ ഭരണഘടനക്കും തെരഞ്ഞെടുപ്പു കമ്മീഷന്‍ ചട്ടങ്ങള്‍ക്കും കടകവിരുദ്ധമായ ഇത്തരമൊരു അഭിപ്രായം തീവ്ര-വലതുപക്ഷ-വര്‍ഗീയ ശക്തികള്‍ ഉന്നയിക്കുമ്പോള്‍ അത് ചെറുക്കുന്നതിനു പകരം അതിനെ ഒളിഞ്ഞും തെളിഞ്ഞും ഓമനിക്കുകയും താലോലിക്കുകയും ചെയ്യുന്ന രീതി, കപട ഇടതുപക്ഷക്കാരും മൃദു ഹിന്ദുത്വക്കാരും തുടങ്ങിക്കഴിഞ്ഞുവെന്ന അത്യന്തം ഹീനമായ വസ്തുതയും നാം കാണാതിരുന്നു കൂടാ. ഇടതു വലതു മുന്നണികളിലായി പല തവണ അധികാരത്തിലെത്തുകയും, പല വകുപ്പുകള്‍ കൈകാര്യം ചെയ്യുകയും ചെയ്തിട്ടുള്ളവരാണ് മുസ്ളിംലീഗും കേരളാ കോണ്‍ഗ്രസും. അതിന്റെ ഭാഗമായി കേരളം അറബിക്കടലിലൊലിച്ചുപോയിട്ടൊന്നുമില്ല. ഇനിയൊട്ട് ഒലിച്ചു പോകാനും പോകുന്നില്ല. കഴിഞ്ഞതിനു മുമ്പത്തെ യു പി എ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുമ്പ്; ഇന്ത്യന്‍ ജനതയുടെ പിന്തുണ ഉണ്ടായിട്ടും, സോണിയാ ഗാന്ധിയുടെ ഇന്ത്യന്‍ പൌരത്വം ചോദ്യം ചെയ്യുകയും അവരുടെ പ്രധാനമന്ത്രി പ്രവേശം അസാധ്യമാക്കുകയും ചെയ്ത തരത്തിലുള്ള ഇടപെടലാണ് സംഘപരിവാര്‍ ശക്തികള്‍ നടത്തിയത്. ഈ അനുഭവമാണ്, കേരള രാഷ്ട്രീയത്തില്‍ കനത്ത തോതില്‍ നിരാകരണം ഏറ്റുവാങ്ങിയിട്ടും ഇടപെടാനും അതിതീവ്രമായ തരത്തില്‍ വര്‍ഗീയവത്ക്കരിക്കാനുമുള്ള ധൈര്യം അവര്‍ക്ക് പകര്‍ന്നു നല്‍കിയതെന്നു വേണം കരുതാന്‍. എന്‍ഡോ സള്‍ഫാന്‍ നിരോധിച്ചു എന്ന വ്യാജ വാര്‍ത്തയുടെ പേരില്‍ ആഘോഷിക്കപ്പെട്ട കൂട്ട ഉണ്ണാവ്രതത്തില്‍ ബി ജെ പി നേതാക്കള്‍ക്ക് നിരങ്ങാന്‍ കഴിഞ്ഞതിന്റെ ആവേശം കൂടിയാണ് അവരെ യു ഡി എഫ് രാഷ്ട്രീയത്തെയും അതു വഴി കേരള രാഷ്ട്രീയത്തെയും പിടി കൂടാന്‍ പോകുന്ന ഭൂതബാധയായി പരകായപ്രവേശം നടത്താന്‍ പ്രേരിപ്പിക്കുന്നത് എന്നും കരുതാവുന്നതാണ്.

Sunday, April 17, 2011

ആദര്‍ശത്തിന്റെ തടവറ

പൊതു രാഷ്ട്രീയ മണ്ഡലത്തില്‍, വിശേഷിച്ചും തെരഞ്ഞെടുപ്പില്‍ ജാതി-മത-സാമുദായിക ശക്തികളുടെ സ്വാധീനത്തെക്കുറിച്ചുള്ള ഉത്ക്കണ്ഠ കലര്‍ന്ന ധാരാളം വാര്‍ത്തകളും വിശകലനങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ നാം കാണുകയുണ്ടായി. ഒരു ബഹുമത രാഷ്ട്രമായ ഇന്ത്യയുടെ മതനിരപേക്ഷ ഭരണഘടനക്ക് യോജിച്ച രാഷ്ട്രീയ സംവിധാനവും തെരഞ്ഞെടുപ്പ് പശ്ചാത്തലവുമാണ്, സ്ഥല-കാല വ്യത്യാസമില്ലാതെ രാജ്യത്തുടനീളം ഉണ്ടാവേണ്ടത് എന്ന കാര്യത്തില്‍ ജനാധിപത്യ-പുരോഗമന വിശ്വാസികള്‍ക്ക് തര്‍ക്കമുണ്ടാവേണ്ട കാര്യമേ ഇല്ല. പരിപൂര്‍ണവും പരിപക്വവുമായ തരത്തില്‍ ജാതി-മത-സാമുദായിക നിരപേക്ഷമായ രാഷ്ട്രീയ പ്രവര്‍ത്തനം നമുക്ക് നടത്താന്‍ സാധിക്കാത്തതെന്തു കൊണ്ട് എന്നതിനെ സംബന്ധിച്ച് ചരിത്രപരവും യാഥാര്‍ത്ഥ്യ നിഷ്ഠവുമായ രീതിയിലുള്ള സൂക്ഷ്മമായ ആത്മപരിശോധനകള്‍ മതേതര പാര്‍ടികള്‍ നടത്തേണ്ടതുമാണ്.

ഏറ്റവും കൌതുകകരമായ കാര്യം, ജാതി-മത-സാമുദായിക ശക്തികളുടെ കല്‍പനകള്‍ അനുസരിച്ച് നിശ്ചയിക്കപ്പെടുന്ന സ്ഥാനാര്‍ത്ഥികള്‍ പലപ്പോഴും തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം നാം കണ്ടില്ലെന്നു നടിക്കുകയാണ് പതിവ് എന്നതാണ്. ഫോര്‍മുലകള്‍ അനുസരിച്ചുള്ള കച്ചവട സിനിമകള്‍ക്ക് മാത്രമേ വിതരണ-പ്രദര്‍ശന സംവിധാനത്തില്‍ സ്ഥാനം കൊടുക്കേണ്ടതുള്ളൂ എന്ന വ്യവസായത്തിന്റെ നിര്‍ബന്ധം പോലെ തന്നെയാണിതും. ഇത്തരത്തില്‍ ഫോര്‍മുലകള്‍ പ്രകാരം തയ്യാര്‍ ചെയ്യപ്പെടുന്ന ബഹുഭൂരിപക്ഷം സിനിമകളും കമ്പോളത്തില്‍ ദയനീയ പരാജയമേറ്റു വാങ്ങുമ്പോഴും ഈ ഫോര്‍മുലകളുടെ അപ്രമാദിത്വത്തെക്കുറിച്ച് സംശയിക്കാന്‍ വ്യവസായ പണ്ഡിറ്റുകള്‍ തയ്യാറാവുകയേ ഇല്ല. ഇതേ പോലെ തന്നെയാണ് രാഷ്ട്രീയത്തെ സംബന്ധിച്ച വാര്‍ത്താ മാധ്യമങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന വിശകലനങ്ങളും അവയുടെ അടിസ്ഥാനത്തില്‍ നടത്തപ്പെടുന്നതായി തോന്നിപ്പിക്കുന്ന സ്ഥാനാര്‍ത്ഥി നിര്‍ണയങ്ങളും. ഓരോ പ്രത്യേക മണ്ഡലത്തിലും ഇന്ന സമുദായത്തിന്റെ ഇന്ന ഉള്‍പ്പിരിവിലുള്ള ആളുകളാണ് കൂടുതല്‍ എന്ന് സെന്‍സസിന്റെയോ മറ്റുമൊന്നും സഹായമില്ലാതെ തന്നെ പ്രത്യേക ലേഖകന്‍ സാക്ഷ്യപ്പെടുത്തും. ആ പ്രത്യേക വിഭാഗത്തിലുള്ള ആളെ തന്നെ അവിടെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയാലും മിക്കപ്പോഴും അയാള്‍ പരാജയപ്പെടുന്നതും കാണാം. എന്നാലും, നമ്മുടെ അല്‍പമാത്ര വിഭവരായ രാഷ്ട്രീയ വിശാരദന്മാര്‍ വിശകലനങ്ങളും കണ്ടെത്തലുകളും നിഗമനങ്ങളും നിര്‍ത്തുകയും ഇല്ല. ഇത്തരം എഴുത്തുകളൊന്നും തന്നെ വിശദമായി മിക്കപ്പോഴും പരിശോധിക്കപ്പെടാറില്ലെന്നതു മാത്രമല്ല; പൊതു സമൂഹത്തില്‍ പ്രബലമായി നിലനില്‍ക്കുന്ന സാമാന്യയുക്തിക്ക് യോജിച്ച എഴുത്തുകളാണിവ എന്നതുമാണ് അതിന്റെ കാരണം.

ചില സാമുദായിക ശക്തികള്‍, തങ്ങള്‍ക്ക് ഇത്രയെണ്ണം സ്ഥാനാര്‍ത്ഥികളെയും ഇത്രയെണ്ണം മന്ത്രിമാരെയും വേണമെന്നും മറ്റും ആവശ്യപ്പെടുന്ന ദുഷ്പ്രവണതകള്‍ തരണം ചെയ്യാന്‍ രാഷ്ട്രീയ പാര്‍ടികളുടെ നേതൃത്വങ്ങള്‍ തയ്യാറാവേണ്ടതുണ്ട്. ഇത്തരത്തിലുള്ള ആവശ്യങ്ങളുമായി രൂപം കൊണ്ട ചില ഈര്‍ക്കില്‍ പാര്‍ടികളെ - എന്‍ ഡി പി, എസ് ആര്‍ പി - കുറച്ചു കാലം പ്രോത്സാഹിപ്പിച്ചെങ്കിലും കാലക്രമേണ അവയുടെ അടപ്പൂരിക്കൊടുത്ത ലീഡര്‍ കരുണാകരന്റെ നയചാതുരിയും (അംബാസഡര്‍ പദവി വരെ അദ്ദേഹത്തിന് ഈ 'മരണക്കളി'യില്‍ ഉപയോഗപ്പെടുത്തേണ്ടി വന്നു!) രാഷ്ട്രീയ തന്ത്രഞ്ജതയും ഇക്കാര്യത്തില്‍ മാതൃകയാക്കാവുന്നതാണ്. എന്നാല്‍, ചരിത്രത്തിലുടനീളം പാര്‍ശ്വവത്ക്കരിക്കപ്പെട്ട സമുദായങ്ങളിലും ജാതിയിലും പെട്ട വിഭാഗങ്ങള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം പാര്‍ലമെന്റിലും നിയമസഭകളിലും ലഭ്യമാവേണ്ടതുണ്ടെന്ന തത്വത്തിലധിഷ്ഠിതമായ സംവരണ നിയമങ്ങളെയും മറ്റും സമാനമെന്ന് തോന്നിപ്പിക്കുന്ന സാമാന്യബോധത്തിന് കീഴ്പ്പെടുത്തിക്കൊണ്ട് വിചാരണ ചെയ്യുന്ന പ്രവണതയും വ്യാപകമാണ്. ഈ സാമാന്യ ബോധം കപട മതേതരവാദത്തിന്റെ പിന്‍ബലത്തിലുള്ളതാണെന്ന് സൂക്ഷ്മമായി പരിശോധിച്ചാല്‍ ബോധ്യപ്പെടും. ഈ കപട മതേതരത്വമാകട്ടെ മൃദുഹിന്ദുത്വത്തിന്റെ വേഷപ്രഛന്നവുമാണ്.

ഇത് തെളിയിക്കാന്‍, കഴിഞ്ഞ കാലം മുഴുവനും കേരളത്തില്‍ പ്രചാരത്തിലുള്ള മറ്റൊരു പ്രബല വാദഗതി പരിശോധിച്ചാല്‍ മതിയാകും. രാഷ്ട്രീയമടക്കമുള്ള പൊതുമണ്ഡലത്തില്‍ മുസ്ളിം സമുദായത്തിന്റെ (ദു:)സ്വാധീനം വ്യാപകമാണെന്നും ഇത് മുറിച്ചുകടക്കാന്‍ ഇടതു-വലതു മുന്നണികള്‍ക്ക് സാധ്യമാവുന്നില്ലെന്നുമുള്ള വാദഗതി യാഥാര്‍ത്ഥ്യമെന്നോണം നിരന്തരമായി അവതരിപ്പിക്കപ്പെടുന്നതു കാണാം. ആദ്യം തൊപ്പിയൂരിച്ചും പിന്നീട് തൊപ്പിയിടീച്ചും മുസ്ളിംലീഗിനെ മുന്നണി സംവിധാനത്തിലെടുത്തത്; നെഹ്റുവിന്റെ ചത്ത കുതിര പ്രയോഗം; മലപ്പുറം ജില്ലയുടെ സ്ഥാപനം; തുടങ്ങി ബാബരി മസ്ജിദ് തകര്‍ത്തതിനോട് പ്രതികരിച്ചുകൊണ്ട് മുസ്ളിം ലീഗിലുണ്ടായ പിളര്‍പ്പും ഐ എന്‍ എല്ലിന്റെ രൂപീകരണവും തുടര്‍ന്ന് ഏറെക്കാലം അവര്‍ക്ക് മുന്നണികളുടെ വെളിമ്പ്രദേശത്ത് കാത്തിരിക്കേണ്ടിവന്നതും ഏറ്റവുമൊടുവില്‍ ഐ എന്‍ എല്‍ തന്നെ പിളര്‍ന്നതും അടക്കമുള്ള സംഭവഗതികളും, മഅ്ദനിയുടെ രാഷ്ട്രീയ പരീക്ഷണങ്ങളും അടക്കമുള്ള കാര്യങ്ങള്‍ വിശകലനം ചെയ്യപ്പെട്ടത് കപട മതേതരത്വത്തിന്റെ പുറം കുപ്പായമണിഞ്ഞ മൃദു ഹിന്ദുത്വ വീക്ഷണകോണിലൂടെയാണെന്നതാണ് സത്യം. കാരണം, ഇതൊക്കെ കഴിഞ്ഞിട്ടും കേരളത്തിലെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ മുസ്ളിങ്ങള്‍ക്ക് ആനുപാതികമായ പ്രാതിനിധ്യം സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തിലോ എം എല്‍ എ മാരുടെ എണ്ണത്തിലോ ലഭ്യമാവാറില്ല എന്നതാണ് ചരിത്രയാഥാര്‍ത്ഥ്യം എന്നതു തന്നെയാണ്. നേരിയ പുരോഗതി അടുത്ത കാലത്തായി കണ്ടു തുടങ്ങിയിട്ടുണ്ട് എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. മുസ്ളിങ്ങളുടെ സവിശേഷ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാന്‍ അവര്‍ക്ക് ആനുപാതികമായ പ്രാതിനിധ്യം നിയമ നിര്‍മാണ-നിര്‍വഹണ മേഖലകളില്‍ ലഭ്യമാവുന്നതിലൂടെ മാത്രം സാധ്യമാവുമെന്നോ; മുസ്ളിങ്ങളല്ലാത്തവര്‍ മുസ്ളിം പ്രശ്നങ്ങള്‍ക്ക് പുറന്തിരിഞ്ഞു നില്‍ക്കുമെന്നോ ഒന്നുമല്ല പറഞ്ഞു വരുന്നത്. മുസ്ളിങ്ങള്‍ അമിതമായ ദു:സ്വാധീനം രാഷ്ട്രീയ പൊതു മണ്ഡലത്തിലും തെരഞ്ഞെടുപ്പുകളിലും നടത്തിവരുന്നു എന്ന പ്രചാരണം വസ്തുതാപരമായി ശരിയല്ല എന്ന് വാദിക്കാന്‍ മാത്രമാണ് ശ്രമിക്കുന്നത്. കേരളത്തില്‍ വ്യവസായം പരാജയപ്പെടും; കാരണം ഇവിടെ എന്തിനും ഏതിനും കൊടി പിടിക്കും തുടങ്ങിയ പഴം പുരാണങ്ങള്‍ പോലെ നമ്മുടെ പൊതു ബോധത്തിലുള്ള ചില നുണ പ്രചാരണങ്ങള്‍ എത്ര മാത്രം വിഷലിപ്തമാണെന്ന യാഥാര്‍ത്ഥ്യമാണ് നമുക്ക് പൊളിച്ചടുക്കാനുള്ളതെന്നു ചുരുക്കം.

തെരഞ്ഞെടുപ്പടുക്കുമ്പോള്‍, ജാതി മത സ്വാധീനത്തെക്കുറിച്ച് വിശേഷിച്ചും മുസ്ളിം സ്വാധീനത്തെക്കുറിച്ചും വോട്ടു ബാങ്കിനെക്കുറിച്ചുമുള്ള മഹാഖ്യാനങ്ങളുമായി രംഗത്തു വരുന്നവരെ സൂക്ഷിച്ചിരിക്കേണ്ടതുണ്ടെന്നു തന്നെയാണിതു കാണിക്കുന്നത്. മാത്രമല്ല, ഇത്തരം ആദര്‍ശോപദേശ മഹാഖ്യാനങ്ങള്‍ ഇടതുപക്ഷത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാനാണ് ദുരുപയോഗം ചെയ്യപ്പെടുന്നതെന്നും ശ്രദ്ധിക്കേണ്ടതുണ്ട്. ദീര്‍ഘകാലത്തെ കോടതി നടപടികള്‍ക്കും വിചാരണകള്‍ക്കും ശേഷം, സുപ്രീം കോടതി തന്നെ കുറ്റക്കാരനായി വിധിച്ച് പൂജപ്പുര ജയിലിലടച്ച ബാലകൃഷ്ണപിള്ള, 'പീഡിപ്പിക്കപ്പെട്ട നായകനാ'യി അവതരിപ്പിക്കപ്പെടുന്നതും ഈ പീഡനകഥയിലൂടെ നായര്‍ വോട്ടുകള്‍ വലതുപക്ഷത്തേക്ക് എപ്രകാരം ആകര്‍ഷിച്ചെടുക്കാം എന്ന ദുഷ്ടലാക്കും കാണാതെ പോകുന്നു. എന്നാല്‍, എല്ലാ തെരഞ്ഞെടുപ്പുകള്‍ക്കും മുന്നോടിയായി പ്രത്യക്ഷപ്പെടുന്ന ലാവലിന്‍ വിധികള്‍, ഇടതുപക്ഷം അഴിമതിക്കാരുടെ നേതൃത്വത്തിലാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള പദ്ധതിയുടെ ഭാഗമാണെന്ന് തിരിച്ചറിയപ്പെടാതെയും പോകുന്നു.

ഇടതുപക്ഷം, ആദര്‍ശത്തിന്റെ പര്യായമാണെന്ന സാമാന്യബോധമാണിവിടെ പ്രഛന്നമായി പ്രവര്‍ത്തനക്ഷമമാകുന്നതെന്നത് സന്തോഷകരമാണെങ്കിലും; ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പു വിജയങ്ങളെ ദുഷ്ക്കരമാക്കുക എന്ന ലക്ഷ്യമാണ് അതിന് പുറകിലുള്ളതെന്നത് തിരിച്ചറിയാതെയും നിവൃത്തിയില്ല. ജാതി-മത-സാമുദായിക ശക്തികളുമായി ബാന്ധവം സ്ഥാപിക്കേണ്ടത് വലതു പക്ഷം മാത്രമാണെന്നും, ഇടതുപക്ഷം എല്ലായ്പോഴും ആദര്‍ശം ഉയര്‍ത്തിപ്പിടിച്ച് നിലയുറപ്പിക്കേണ്ടവരാണെന്നുമുള്ള ഉപരിപ്ളവ വാദഗതി പെട്ടെന്ന് ശരിയാണെന്നു തോന്നുമെങ്കിലും അതിനു പുറകിലുള്ള ചതിക്കുഴികള്‍ കാണാതിരിക്കരുത്. കേരളത്തില്‍ റോഡിന് വീതി കൂട്ടരുത് എന്ന് നാടു നീളെ പ്രസംഗിക്കാന്‍ കാറിലും വിമാനത്തിലും പറന്നു നടക്കുന്ന അതേ ഇടതു-തീവ്രവാദ നാട്യക്കാരെ തന്നെയാണ് ഈ ആദര്‍ശ-വാദഗതി പ്രചരിപ്പിക്കാനും നിയോഗിച്ചിട്ടുള്ളതെന്ന് തിരിച്ചറിയുക. ഇത്തരം വിപ്ളവ വായാടികളുടെ ഉപദേശം അനുസരിച്ചാല്‍, മുസ്ളിങ്ങള്‍ ഭൂരിപക്ഷമുള്ള മലപ്പുറം ജില്ലയിലെ പതിനാറു മണ്ഡലങ്ങളിലും ഇടതുപക്ഷം ഹിന്ദു സ്ഥാനാര്‍ത്ഥികളെ മാത്രം മത്സരിപ്പിച്ച് അവരുടെ മത നിരപേക്ഷ ആദര്‍ശ പരിശുദ്ധി തെളിയിക്കേണ്ടതാണ്. പച്ച മലയാളത്തില്‍ പറഞ്ഞാല്‍, ക്ളീനായി തോറ്റു തൊപ്പിയിടണമെന്ന് ചുരുക്കം. അതായത്, ഇടതുപക്ഷത്തെ 'ആദര്‍ശത്തിന്റെ തടവറ'യിലിട്ട് ഞെക്കിക്കൊല്ലുക എന്ന വലതുപക്ഷ ആക്രമണ തന്ത്രമാണിവിടെ പ്രവര്‍ത്തനക്ഷമമാകുന്നതെന്ന് സ്പഷ്ടമാണ്.