Thursday, October 30, 2008

നീലക്കുയിലും കേരള നവോത്ഥാനവും

ആദര്‍ശത്തിനും യാഥാര്‍ത്ഥ്യത്തിനുമിടയില്‍
മുകളില്‍ മദ്ധ്യകേരളത്തിലെ വിശാലമായ നീലാകാശം, താഴെ കണ്ണെത്താതെ നീണ്ടുകിടക്കുന്ന കന്നി വയലുകള്‍. അവക്കിടയിലൂടെ പ്രവഹിച്ചുകൊണ്ടിരിക്കുന്ന കുറെ മനുഷ്യജീവിതങ്ങള്‍. വൈവിദ്ധ്യങ്ങളും വൈരുദ്ധ്യങ്ങളും നിറഞ്ഞ അവരുടെ ജീവിതത്തില്‍ നിന്ന് നെയ്‌തെടുത്ത ഒരു കഥയാണ് നീലക്കുയില്‍ എന്ന കാര്‍ഡാണ് മലയാള സിനിമയില്‍ കേരളീയതയുടെ തുടക്കം കുറിച്ചു എന്ന് പിന്നീട് വ്യാഖ്യാനിക്കപ്പെട്ട നീലക്കുയിലിന്റെ ടൈറ്റിലുകള്‍ക്കു തൊട്ടു പുറകെ തിരശ്ശീലയില്‍ തെളിഞ്ഞത്. ട്രാന്‍‌സ്‌പോര്‍ട് കോണ്‍ട്രാക്‍റ്ററും വ്യവസായ പ്രമുഖനുമായിരുന്ന ടി കെ പരീക്കുട്ടി സാഹിബ് ആരംഭിച്ച ചലച്ചിത്ര നിര്‍മാണക്കമ്പനിയായ ചന്ദ്രതാരാ പ്രൊഡക്‍ഷന്‍സ് ആദ്യമായി നിര്‍മിച്ച സിനിമയായ നീലക്കുയില്‍ 1954ലാണ് പുറത്തു വന്നത്. കേരളത്തിലെ ആദ്യ എഴുപത് എം എം തിയറ്ററായ കൊച്ചിന്‍ സൈനയും അദ്ദേഹമാണ് നിര്‍മിച്ചത്. രാരിച്ചന്‍ എന്ന പൌരന്‍, നാടോടികള്‍, മുടിയനായ പുത്രന്‍, മൂടുപടം, തച്ചോളി ഒതേനന്‍, ഭാര്‍ഗവീനിലയം, കുഞ്ഞാലിമരക്കാര്‍, ആല്‍മരം എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു ചിത്രങ്ങള്‍. ഇവയില്‍ നീലക്കുയില്‍(1954), മുടിയനായ പുത്രന്‍(1961), തച്ചോളി ഒതേനന്‍(1964), കുഞ്ഞാലിമരക്കാര്‍ (1967) എന്നിവ രാഷ്‌ട്രപതിയുടെ വെളളിമെഡല്‍ നേടി. അക്കാലത്തു തന്നെ മലയാള സാഹിത്യത്തില്‍ തന്റേതായ സാന്നിദ്ധ്യം തെളിയിച്ചിരുന്ന ഉറൂബ്(പി സി കുട്ടികൃഷ്ണന്‍) സിനിമക്കു വേണ്ടി മാത്രമായെഴുതിയ കഥയും അദ്ദേഹം തന്നെ തയ്യാറാക്കിയ തിരക്കഥയുമാണ് നീലക്കുയിലിന്റേത്. കഥയും ചലച്ചിത്രകഥയും - ഉറൂബ് എന്നാണ് ടൈറ്റിലില്‍ തെളിയുന്നത്.

നീലക്കുയിലിന്റെ സവിശേഷതയെക്കുറിച്ച് ചലച്ചിത്ര നിരൂപകനും ചരിത്രകാരനുമായ വിജയകൃഷ്ണന്‍ ഇപ്രകാരം വിവരിക്കുന്നു. അന്നോളം പുറത്തുവന്ന ഏതൊരു മലയാള ചിത്രത്തിലുമുപരി കേരളീയത പുലര്‍ത്തിയ ചിത്രമായിരുന്നു നീലക്കുയില്‍. ചിത്രത്തിന്റെ ഓരോ അടിയിലും ത്രസിച്ചുനില്‍ക്കുന്ന കേരളീയ ഗ്രാമാന്തരീക്ഷമുണ്ടായിരുന്നു. നിത്യജീവിതത്തില്‍ നിന്ന് പറിച്ചെടുത്ത കഥാപാത്രങ്ങള്‍. അവരുടെ കൊച്ചു നൊമ്പരങ്ങളും ആഹ്ലാദങ്ങളും അതുവരെ പുറത്തുവന്ന ചിത്രങ്ങളിലെ കൃത്രിമമായ അന്തരീക്ഷ സൃഷ്ടിയുടെ സ്ഥാനത്ത് സജീവവും ഊഷ്‌മളവും യാഥാര്‍ഥ്യാധിഷ്ഠിതവുമായ അന്തരീക്ഷമിണക്കിച്ചേര്‍ത്തു എന്നതാണ് നീലക്കുയിലിന്റെ ഏറ്റവും വലിയ പ്രത്യേകത.(മലയാള സിനിമയുടെ കഥ-പേജ് 63)

ടൈറ്റിലിനും തുടക്കത്തില്‍ എഴുതിയ കാര്‍ഡിനും ശേഷമുള്ള ആദ്യത്തെ ദൃശ്യത്തില്‍ തന്നെ പക്ഷെ കേരളീയത പിറകില്‍ വലിച്ചുകെട്ടിയ ഒരു തുണിശ്ശീലയായി പ്രത്യക്ഷപ്പെടുന്നതു കാണാം. ചിഞ്ചക്കം താരോ, ചിഞ്ചക്കം താരോ, പുഞ്ചവയല്‍ കൊയ്‌തല്ലോ കൊഞ്ചെടി കൊഞ്ചെടി തത്തമ്മേ എന്ന കൊയ്‌ത്തുപാട്ടിന്റെ പശ്ചാത്തലമാണ് നാടകസ്‌റ്റേജില്‍ കാണാറുള്ള ആ തുണിക്കര്‍ട്ടന്‍. നാടകമായിരുന്നു കഥ / തിരക്കഥാകൃത്തിന്റെയും സംവിധായകരുടെയും മാതൃകകള്‍. പി ഭാസ്ക്കരനും രാമു കാര്യാട്ടും ചേര്‍ന്നാണ് നീലക്കുയില്‍ സംവിധാനം ചെയ്‌തത്. അവര്‍ രണ്ടു പേരും പില്‍ക്കാലത്ത് മലയാള സിനിമയിലെ അതി പ്രശസ്‌ത സംവിധായകരായി തീര്‍ന്നു. മിന്നാമിനുങ്ങ്, മുടിയനായ പുത്രന്‍, മൂടുപടം, ചെമ്മീന്‍, ഏഴു രാത്രികള്‍, അഭയം, മായ, നെല്ല്, ദ്വീപ്, അമ്മുവിന്റെ ആട്ടിന്‍കുട്ടി, കൊണ്ടഗാലി(തെലുങ്ക്) എന്നിവയാണ് രാമുകാര്യാട്ടിന്റെ പില്‍ക്കാല ചിത്രങ്ങള്‍. ഇതില്‍ ചെമ്മീന്‍(1966) രാഷ്ട്രപതിയുടെ സ്വര്‍ണമെഡലും ദേശാന്തര പ്രശസ്‌തിയും വമ്പിച്ച വാണിജ്യവിജയവും നേടിയ ചിത്രമാണ്.
രാരിച്ചന്‍ എന്ന പൌരന്‍, നായരു പിടിച്ച പുലിവാല്, ലൈലാമജ്‌നു, ഭാഗ്യജാതകം, അമ്മയെ കാണാന്‍, ആദ്യകിരണങ്ങള്‍, ശ്യാമളച്ചേച്ചി, അന്വേഷിച്ചു കണ്ടെത്തിയില്ല, സ്ത്രീ, തറവാട്ടമ്മ, ഇരുട്ടിന്റെ ആത്മാവ്, മുറപ്പെണ്ണ്, പകല്‍ക്കിനാവ്, ലക്ഷപ്രഭു, കാട്ടുകുരങ്ങ്, മൂലധനം, കള്ളിച്ചെല്ലമ്മ, കുരുക്ഷേത്രം, വിത്തുകള്‍, ഉമ്മാച്ചു, ജഗദ്ഗുരു ശങ്കരാചാര്യര്‍ എന്നിങ്ങനെ അനവധി സിനിമകള്‍ സംവിധാനം ചെയ്യുകയും അതിലുമധികം സിനിമകള്‍ക്ക് ഗാനങ്ങളെഴുതുകയും ചെയ്‌ത പി ഭാസ്ക്കരന്‍ മലയാളസിനിമയില്‍ ഏറെക്കാലം നിറഞ്ഞു നിന്നു. നീലക്കുയിലിന്റെ രചന നിര്‍വഹിച്ച ഉറൂബ് തന്നെയാണ് രാരിച്ചന്‍ എന്ന പൌരന്‍, ഉമ്മാച്ചു എന്നിവയുടെയും കഥ /തിരക്കഥകള്‍ എഴുതിയത്. നീലക്കുയില്‍ എന്ന സിനിമക്ക് എന്തെല്ലാം പരിമിതികളുണ്ടായിരുന്നാലും ശരി, കെ രാഘവന്‍ മാസ്‌റ്ററുടെ സംഗീത സംവിധാനത്തില്‍ ആ ചിത്രത്തിലുള്‍ച്ചേര്‍ത്തിട്ടുള്ള ഗാനങ്ങള്‍ കേരളീയതയുടെയും കേരളത്തിന്റെയും അംശങ്ങളെങ്കിലും നിലനില്‍ക്കുന്ന അത്രയും കാലം നിലനില്‍ക്കും എന്നതുറപ്പാണ്. പുലയന്റെയും പാണന്റെയും മാപ്പിളയുടെയും നായരുടെയും പാട്ടുകള്‍ അതാതു സമുദായത്തിന്റെ വേലിക്കെട്ടുകള്‍ പൊളിച്ച് മുഴുവന്‍ മലയാളിയെക്കൊണ്ടും പാടിപ്പിച്ചു എന്ന ചരിത്രപരമായ കടമ നിര്‍വഹിക്കാന്‍ നീലക്കുയിലിന്റെ സംഘാടകര്‍ക്ക് സാധിച്ചു എന്നതും ശ്രദ്ധേയമായ വസ്തുതയാണ്. കേരളത്തെ മതേതരവത്ക്കരിക്കുന്നതിലും ജനാധിപത്യവത്ക്കരിക്കുന്നതിലും ഐക്യപ്പെടുത്തുന്നതിലും, നാടോടിവഴക്കങ്ങളുടെ സംഗീത പാരമ്പര്യത്തെ പൊതുസ്ഥലത്തേക്ക് സാമാന്യവത്ക്കരിച്ച ചലച്ചിത്രഗാനശാഖ ചെയ്‌ത സംഭാവന വളരെ വലുതാണ്. അതിന് തുടക്കം കുറിച്ചത് നീലക്കുയിലാണെന്നതും പ്രസ്താവ്യമാണ്.

തുണിക്കര്‍ട്ടന്റെ പശ്ചാത്തലത്തിലുള്ള അവതരണഗീതം പോലുള്ള ആ ഗാനനൃത്തരംഗം കഴിഞ്ഞ ഉടനെയുള്ള ദൃശ്യത്തില്‍ പക്ഷെ ക്യാമറ വാതില്‍പ്പുറത്തേക്ക് സഞ്ചരിക്കുന്നു. ഒരു പക്ഷെ, മലയാള സിനിമയുടെ ചരിത്രം തന്നെ മാറ്റിക്കുറിച്ച ഒരു ഷിഫ്‌റ്റാണത്. ഇടിയും മിന്നലും ചേര്‍ന്ന ഒരു പേമാരി. കാര്‍ഷികപ്രധാന ജീവിതം നിറഞ്ഞു നില്‍ക്കുന്ന ഐക്യകേരളത്തിനും മുമ്പുള്ള കേരളഗ്രാമം. വെള്ളം പൊട്ടിച്ചാടി വയലിലെ കൃഷി ചീയാതിരിക്കാന്‍ കത്തിച്ച ചൂട്ടുകളും തൂമ്പകളുമായി അര്‍ദ്ധനഗ്നരായ കര്‍ഷകത്തൊഴിലാളികള്‍ സ്ത്രീ പുരുഷഭേദമെന്യേ മഴയെ കൂസാതെ സംഘബോധത്തോടെ അവിടെയെത്തി വരമ്പ് കെട്ടിത്തീര്‍ക്കുന്നു. സ്ഥലകാല ചരിത്രത്തെയും സാമ്പത്തിക / ഉത്പാദന ബന്ധങ്ങളെയും ആവിഷ്‌ക്കരിക്കുന്ന ആ ദൃശ്യത്തിന്റെ തുടര്‍ച്ച, കട്ടിലില്‍ വായിച്ചുകൊണ്ട് കിടക്കുന്ന ശ്രീധരന്‍ മാസ്‌റ്ററുടെ(സത്യന്‍) വിശ്രമമാണ്. എപ്പോഴും കര്‍മനിരതരായ തൊഴിലാളികള്‍; ഉപജീവനത്തിനായി ജോലി ചെയ്യുന്ന ആളാണെങ്കിലും കുറെക്കൂടി മെച്ചപ്പെട്ട നിലയില്‍ ജീവിക്കുന്ന അധ്യാപകന്‍ എന്ന മധ്യവര്‍ഗക്കാരനും ഉന്നതജാതിക്കാരനും ആയ നായകന്‍ എന്ന ദ്വന്ദ്വമാണ് തുടക്കത്തിലേ തെളിയുന്നത്.

ഐക്യകേരളത്തിലൂടെ സാക്ഷാത്കൃതമായ കേരള നവോത്ഥാന ചിന്തയുടെയും പ്രാസ്ഥാനികതയുടെയും ഒരു തെളിമയാര്‍ന്ന ലക്ഷണം എന്ന നിലക്ക് നീലക്കുയില്‍ പല വിധേന ചരിത്രത്തില്‍ മുഖ്യസ്ഥാനത്തെത്തുന്നുണ്ട്. കൊച്ചിക്കാരനായ ടി കെ പരീക്കുട്ടി സാഹിബ് നിര്‍മിച്ച ഈ സിനിമയുടെ രചന പൊന്നാനിക്കാരനായ ഉറൂബ് നിര്‍വഹിച്ചപ്പോള്‍ കൊടുങ്ങല്ലൂര്‍ക്കാരനായ പി ഭാസ്‌ക്കരനും തൊട്ടടുത്ത തളിക്കുളത്തുകാരനായ രാമുകാര്യാട്ടും ചേര്‍ന്ന് സംവിധാനം ചെയ്‌തു. തലശ്ശേരിക്കാരനായ കെ രാഘവന്‍ മാസ്‌റ്ററാണ് സംഗീത സംവിധാനം ചെയ്‌തതെങ്കില്‍ ആലപ്പുഴക്കാരനായ സത്യന്‍ മുഖ്യവേഷത്തിലഭിനയിച്ചു. കോഴിക്കോട് അബ്‌ദുള്‍ഖാദറടക്കമുള്ളവര്‍ ഗാനങ്ങളാലപിച്ചു. മുസ്ലിം, ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ടവരും മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നീ പ്രദേശങ്ങളില്‍ പെട്ടവരുമായ അനേകര്‍ക്ക് യോജിച്ചു പ്രവര്‍ത്തിക്കാനായ ആ സംരംഭം കേരളീയത, കേരള നവോത്ഥാനം, മതേതരത്വം, ജനാധിപത്യം, പുരോഗമന ചിന്ത എന്നിങ്ങനെയുള്ള പരിവര്‍ത്തനാഹ്വാനങ്ങളുടെയും സമ്മേളനമായിരുന്നു. ഈ ആഹ്വാനങ്ങള്‍ പ്രവൃത്തിപഥത്തിലെത്തിയപ്പോള്‍ സംഭവിച്ച പരിമിതികളുടെ ലക്ഷണങ്ങളും നീലക്കുയിലില്‍ നിന്ന് മുഴക്കത്തോടെ നമുക്ക് വായിച്ചെടുക്കാം.

കോരിച്ചൊരിയുന്ന ആ മഴയത്ത് വായനയിലും വിശ്രമത്തിലും ഉറക്കത്തിനു വേണ്ടിയുള്ള കാത്തുകിടപ്പിലുമായിരുന്ന ശ്രീധരന്‍ മാസ്‌റ്ററുടെ വീട്ടുകോലായയില്‍ മഴ നനഞ്ഞു കുതിര്‍ന്ന നീലി (കുമാരി) കയറി നില്‍ക്കുന്നു. അവളോട് വീട്ടിനകത്തേക്കു കയറി നില്‍ക്കാനും മഴ കഴിഞ്ഞ് പോകാമെന്നും അയാള്‍ പറയുന്നു. ശബ്‌ദവും തണുപ്പും നനവും നിറഞ്ഞുനിന്ന ആ രാത്രിയാമത്തില്‍ അയാള്‍ പ്രാകൃതികവികാരങ്ങള്‍ക്ക് കീഴ്പ്പെട്ട് അവളെ ലൈംഗികമായി പ്രാപിക്കുന്നു. അയിത്തം നിറഞ്ഞുനിന്ന കാലത്തില്‍ നിന്ന് വ്യത്യസ്‌തമായി നായര്‍ സമുദായക്കാരന്റെ വീട്ടിനകത്തേക്ക് നിസ്സംശയം കയറാന്‍ പുലയയുവതിക്ക് അനുവാദം ലഭിക്കുന്നത് നവോത്ഥാന ലക്ഷണമാണെങ്കില്‍; അവളുമായുള്ള അയാളുടെ സംഗമം, പുരുഷന്‍ / സ്ത്രീ, നായര് ‍/ പുലയ എന്നീ ദ്വന്ദ്വങ്ങളുടെ ആധിപത്യ / വിധേയത്വ ബലതന്ത്രത്തിന്റെ നിര്‍വഹണം മാത്രമാണെന്ന് കാണാം. അവരുടെ ബന്ധപ്പെടലിന്റെ വിശദാംശങ്ങള്‍ ദൃശ്യവത്ക്കരിക്കുന്നില്ല. മൃദുല വികാരങ്ങളെ അനാവശ്യമായി ഉദ്ദീപിപ്പിക്കാതിരിക്കാനുള്ള സമചിത്തത, കുടുംബചിത്രം തുടങ്ങിയ കാരണങ്ങളാല്‍ ആ അസാന്നിദ്ധ്യം ചരിത്രരചനയില്‍ പ്രകീര്‍ത്തിക്കപ്പെട്ടേക്കാം. എന്നാല്‍ അയാള്‍ അനുനയത്തിലൂടെയാണോ ബലപ്രയോഗത്തിലൂടെയാണോ സംഭോഗത്തിലേക്ക് അവളെ നയിച്ചത് എന്നത് വിശദീകരിക്കപ്പെടാത്ത പ്രഹേളികയായി തുടരുമ്പോള്‍, വിവാഹത്തിനകത്തും പുറത്തുമായി മുഴുവന്‍ മലയാളി സ്ത്രീ പുരുഷന്മാരും പിന്തുടരുന്ന ലൈംഗികബലതന്ത്രങ്ങള്‍ പ്രശ്‌നവത്ക്കരിക്കാതെ നിഗൂഢമാക്കപ്പെടുന്നു. ഈ നിഗൂഢവത്ക്കരണത്തിലൂടെ ആ ബലതന്ത്രം കുറ്റങ്ങളേതുമില്ലാതെ സാധൂകരിക്കപ്പെടുകയും ചെയ്യുന്നു. മാത്രമല്ല, ആ സമാഗമത്തിനു ശേഷം തന്റെ കുഞ്ഞിന്റെ പിതൃത്വവും തങ്ങളുടെ സംരക്ഷണയും അങ്ങ് ഏറ്റെടുക്കണേ എന്ന് നീലി അപേക്ഷിക്കുമ്പോള്‍ അയാള്‍ നിസ്സഹായത നടിച്ച് -എന്റെ സമുദായത്തെ എനിക്ക് മാനിക്കേണ്ടേ?- പിന്തിരിയുന്ന നിര്‍ണായക കഥാ സന്ദര്‍ഭം വരെയുള്ള അവരുടെ സംഗമങ്ങളിലൊക്കെയും അവള്‍ പ്രസന്നവതിയും അതീവ സന്തുഷ്ടയുമായിട്ടാണ് കാണപ്പെടുന്നത്. അതായത്, ചുംബനവും മൈഥുനവും അടക്കമുള്ള കടന്നുപിടുത്തത്തിലൂടെ പുരുഷന്‍ സ്ത്രീയെ ലൈംഗികമായി കീഴ്‌പെടുത്തിക്കഴിഞ്ഞാല്‍ പിന്നെ അവള്‍ പരിപൂര്‍ണ വിധേയയായിത്തീരുന്നു എന്നാണ് സങ്കല്‍പവും ഭാവനയും. 'സുഖം' അനുഭവിച്ചവളെന്ന നിലക്കും തന്റെ നഗ്ന ശരീരം ആദ്യം ദര്‍ശിച്ച ആളോട് താന്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്ന ഗാന്ധര്‍വവിവാഹസങ്കല്‍പ പ്രകാരവും അവള്‍ അയാളെ മനസ്സാ വരിക്കുന്നു. ഇത്തരം നായികകള്‍ പില്‍ക്കാലത്ത് മലയാള സിനിമയില്‍ ഒരു പതിവായി തീര്‍ന്നു.

പുരുഷനും ഉയര്‍ന്ന ജാതിക്കാരനുമായ മേലാളന്‍, സ്‌ത്രീയും കീഴാള ജാതിക്കാരിയുമായ വിധേയ എന്ന വര്‍ഗ / ലിംഗ വൈരുദ്ധ്യമാണ് ശ്രീധരന് ‍/ നീലി ബന്ധത്തിന്റെ അന്തസ്സത്ത. അദ്ധ്യാപകന്‍ എന്ന സാമൂഹ്യപരിവര്‍ത്തന വേഷമണിഞ്ഞെത്തുന്ന അയാള്‍ തൊഴിലാളിയും നിരക്ഷരയുമായ അവളെ കാമപൂര്‍ത്തീകരണത്തിന് വേണ്ടി കീഴ്പ്പെടുത്തുകയും പിന്നീട് അതിലുണ്ടാകുന്ന കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാതിരിക്കുകയും ചെയ്യുന്നു. നാടുവാഴിത്തത്തിന്റെയും സവര്‍ണ ജാതി വ്യവസ്ഥ എന്ന ജീര്‍ണതയുടെയും 'മഹാ'ഭാരങ്ങള്‍ ആന്തരീകരിച്ചിട്ടുള്ള അയാളുടെ ശരീരവും മനസ്സും കേരള നവോത്ഥാനത്തിന്റെ ശരീരവും മനസ്സും തന്നെയായി മാറുന്ന കൂടുവിട്ട് കൂടുമാറല്‍ വിദ്യയാണിവിടെ പരോക്ഷമായി പ്രാവര്‍ത്തികമാകുന്നത്. ദളിതരെയും ആദിവാസികളെയും ന്യൂനപക്ഷങ്ങളെയും സ്ത്രീകളെയും കുട്ടികളെയും പീഡനത്തിന് വിധേയമാക്കിക്കൊണ്ടേയിരിക്കുമ്പോഴും രാഷ്‌ട്രീയ പ്രബുദ്ധമായ ജനാധിപത്യ /പുരോഗമന /മതേതര കേരളം സാക്ഷാത്കൃതമായി എന്ന നുണ ഉച്ചൈസ്‌തരം പ്രഖ്യാപിക്കാന്‍ നാം മടി കാണിക്കാത്തത് ഈ ആന്തരീകരണത്തിന്റെ കപട ലഹരിയിലാണെന്നര്‍ത്ഥം. ആദ്യ സംഗമത്തിനു ശേഷം കൂടുതല്‍ ഉത്സാഹവതിയായി പാടത്ത് നടക്കുകയും കൂട്ടുകാരികളാല്‍ കളിയാക്കപ്പെടുകയും ചെയ്യുന്ന നീലി, ശ്രീധരന്‍ മാസ്‌റ്ററോടുള്ള അനുരാഗവൈവശ്യത്തോടെയാണ് പിന്നീട് അയാളെ പ്രാപിക്കുന്നത്. ബലപ്രയോഗത്തിലൂടെ തന്നെ കീഴ്പ്പെടുത്താനുള്ള അധികാരം മേലാള / പുരുഷനുണ്ടെന്ന കീഴാള / സ്ത്രീയുടെ സാമൂഹ്യ അബോധമാണവളെ അയാളുടെ കാമുകിയാക്കി സ്വയം നിശ്ചയിക്കുന്നത്.

നായര്‍ തറവാട്ടുകളുടെ ശിഥിലീകരണം, അതിനിടയിലും തുടരുന്ന തറവാടിത്ത ഘോഷണം, സംബന്ധം പോലുള്ള ബ്രാഹ്മണാധികാരത്തിന്റെ ലൈംഗിക ഭരണഘടന, അയിത്തോച്ചാടനനിയമം പാസാക്കിയിട്ടും തൊട്ടുകൂടായ്‌മയും അതിന്റെ പ്രത്യക്ഷീകരണമായ പുലഭ്യം പറച്ചിലും തുടരുന്ന തിരു'മേനി'യും അയാളെ പുതിയ കാലത്തെക്കുറിച്ചോര്‍മപ്പെടുത്തുന്ന ആധുനികകാലത്തിന്റെ മറ്റൊരു പ്രതിനിധിയായ പോസ്‌റ്റ്‌മാനും എന്നിങ്ങനെ പഴമയും പുതുമയും തമ്മിലുള്ള അഭിമുഖീകരണം നാടകീയതയുടെ മുഴക്കങ്ങളോടെ നീലക്കുയിലില്‍ ധാരാളമായി കടന്നു വരുന്നുണ്ട്. പുരോഗമനാശയത്തിന്റെ ഈ മുഖംമൂടി പ്രമേയത്തിലും നിലപാടിലുമുള്ള സന്ദിഗ്ദ്ധതയെ വെളിപ്പെടുത്താതിരിക്കാന്‍ മിക്കപ്പോഴും സഹായകമാകുകയും ചെയ്‌തു.
അവളോട് നിസ്സഹായത പ്രകടിപ്പിക്കുകയും നിനക്ക് ഏതെങ്കിലുമൊരാളെ കല്യാണം കഴിച്ചാല്‍ പോരെ എന്ന് ചോദിച്ച് തിരിച്ചുപോരുകയും ചെയ്യുന്ന ശ്രീധരന്‍ മാസ്‌റ്റര്‍ ആ ഘട്ടത്തില്‍ ഏതെങ്കിലും തരത്തിലുള്ള മനസ്‌താപമൊന്നും അനുഭവിക്കുന്നതായി കാണുന്നില്ല. ആ കഥാപാത്രത്തോട് സമഭാവപ്പെടുന്ന പ്രേക്ഷകന്റെ ഉള്ളില്‍ കള്ളി വെളിച്ചത്തായി അയാള്‍ പിടിക്കപ്പെടുമോ എന്ന ആശങ്കയാണ് ഈ ഘട്ടത്തില്‍ നിറയുന്നത്.

പോസ്‌റ്റ്‌മാന്‍ ശങ്കരന്‍ നായര്‍ തകര്‍ന്ന തറവാട്ടിലെ നളിനി(പ്രേമ)യുമായുള്ള അയാളുടെ കല്യാണം ആലോചിച്ചുറപ്പിക്കുന്നു. കല്യാണദൃശ്യത്തോടൊപ്പം സിനിമയുടെ നാടകീയത വര്‍ദ്ധിപ്പിച്ചുകൊണ്ട്, നീലിയുടെ ഗര്‍ഭം പുലയക്കുടിയില്‍ വലിയ അപമാനത്തിന് ഇടയാകുന്ന ദൃശ്യമാണ് സമാന്തരമാകുന്നത്. ആരാണ് നിന്റെ ഗര്‍ഭത്തിന് ഉത്തരവാദി എന്ന് പറയെടി എന്ന തല്ലോടുകൂടിയുള്ള അഛന്റെ ചോദ്യത്തിനു മുമ്പില്‍ മറുപടി പറയാതെ അവള്‍ കരഞ്ഞുകൊണ്ടാണെങ്കിലും ശ്രീധരന്‍ മാസ്‌റ്ററോടുള്ള വിധേയത്വം തുടരുന്നു. അയാളുടെ പേര് പറയാതെ അയാളെ എന്നെന്നേക്കുമായി രക്ഷപ്പെടുത്തുകയാണവള്‍. അതിലൂടെ തന്റെ ജീവിതം മുഴുവനര്‍ത്ഥത്തിലും അനിശ്ചിതത്വത്തിലേക്കെറിയുകയുമാണവള്‍. ഇപ്രകാരം തന്റെ നിലനില്‍പ് പൂര്‍ണമായും കുഴപ്പത്തിലാക്കിക്കൊണ്ടാണെങ്കിലും കീഴാളവര്‍ഗത്തിലും ദളിത ജാതിയിലും പെട്ട സ്‌ത്രീ മേലാളനായ പുരുഷനെ സംരക്ഷിച്ചുകൊള്ളും എന്ന ആഗ്രഹവും അങ്ങിനെ സംരക്ഷിക്കുന്നതാണ് സമുദായങ്ങള്‍ തമ്മിലുള്ള ആധിപത്യ / വിധേയത്വ പാരസ്‌പര്യം നിലനിന്നുപോകുന്നതിനു നല്ലത് എന്ന തീരുമാനവുമാണ് കഥാകൃത്തിന്റെ അബോധത്തില്‍ പ്രവര്‍ത്തിക്കുന്നത്.
നീലി തന്റെ ഗര്‍ഭത്തിനുത്തരവാദിയാരാണെന്നു തുറന്നു പറഞ്ഞിരുന്നുവെങ്കില്‍ മലയാള സിനിമയുടെ മാത്രമല്ല, ഒരു പക്ഷെ മലയാളിയുടെ നവോത്ഥാനത്തിന്റെ തന്നെ അജണ്ട മാറ്റി നിശ്ചയിക്കപ്പെടുമായിരുന്നു. ആ സാഹസികതക്കു തയ്യാറായില്ല എന്നതാണ് ഉറൂബും രാമു കാര്യാട്ടും പി ഭാസ്‌ക്കരനും ചേര്‍ന്ന് നടത്തുന്ന വിട്ടുവീഴ്‌ചാ ഫോര്‍മുല. ഈ വിട്ടുവീഴ്‌ചാ ഫോര്‍മുലയെ സാമാന്യ മലയാളി രണ്ടു കൈയും നീട്ടി സ്വീകരിക്കുകയായിരുന്നു എന്നതാണ് നീലക്കുയിലിന്റെ അഭൂതപൂര്‍വമായ വാണിജ്യ വിജയത്തിന്റെ കാരണം എന്നും സമര്‍ത്ഥിക്കാവുന്നതാണ്. നീലി കാര്യങ്ങള്‍ തുറന്നു പറയുകയും ശ്രീധരന്‍ മാസ്‌റ്റര്‍ തുറന്നുകാട്ടപ്പെടുന്ന ഒരു വഞ്ചകനായി വെളിപ്പെടുകയും ചെയ്യുന്ന ഒരു കഥാഗതിയെ സ്വീകരിക്കാന്‍ മലയാളി തയ്യാറുണ്ടായിരുന്നില്ല എന്നും കരുതാവുന്നതാണ്. പെരുവഴിയിലിരുന്ന് കഞ്ഞി തിളപ്പിക്കുന്ന നീലിയുടെ അരികിലൂടെ ശ്രീധരന്‍ മാസ്‌റ്ററും ശങ്കരന്‍ നായരും നടന്നു വരുന്ന ദൃശ്യം ശ്രദ്ധിക്കുക. അവളുടെ കരച്ചിലും അതു കണ്ട് സഹതപിക്കുന്ന ശങ്കരന്‍ നായരുടെ സംസാരവും ചേര്‍ന്നുണ്ടാക്കുന്ന ദുസ്സഹമായ അനുഭവത്തെ ശ്രീധരന്‍ മാസ്‌റ്റര്‍ എങ്ങിനെയാണ് തരണം ചെയ്യുന്നത് എന്നതിലായിരിക്കും പ്രേക്ഷകന്റെ ശ്രദ്ധ. അതിനാല്‍ ശങ്കരന്‍ നായര്‍ പറയുന്ന വാക്കുകള്‍ ഒരു പക്ഷെ ആരും ഓര്‍ക്കുന്നുണ്ടാവില്ല. നിന്നെ പിഴപ്പിച്ചവന്‍ ഇപ്പോഴും ഈ നാട്ടില് ദൈവത്തിന്റെ മുമ്പിലും സമുദായത്തിന്റെ മുമ്പിലും വലിയ മാന്യനായി നടക്ക്വാണെന്ന് എനിക്കറിയാം എന്നാണയാള്‍ സ്വയം പരിതപിച്ചുകൊണ്ട് പറയുന്നത്. അത്തരമൊരു പരിതാപത്തിലൂടെ സ്വയം നീറാനല്ലാതെ തുറന്നു പറയുന്ന സ്ത്രീയെ ഉള്‍ക്കൊള്ളാന്‍ മലയാളി എന്ന സമുദായം തയ്യാറായിട്ടില്ല എന്നു വ്യക്തം. തുടര്‍ന്ന് നീലീ, നീ ഒരു കാര്യം ചെയ്യ് നീ എന്റെ വീട്ടിലേക്ക് പോരൂ, നിന്റെ മുമ്പില്‍ ആ വാതില്‍ ആരും കൊട്ടിയടക്കില്ല എന്നയാള്‍ ഉറപ്പു കൊടുക്കുകയും ചെയ്യുന്നു. എന്നാലവളതനുസരിച്ച് അയാളുടെ വീട്ടിലേക്ക് പോകരുതേ എന്നാണ് സാമാന്യ മലയാളി ആഗ്രഹിച്ചത്. ആ ആഗ്രഹത്തിനനുസരിച്ച് അവളുടെ മറുപടി വരുന്നു. ഇല്ല, ഞാനെങ്ങട്ടും ഇല്ല, ഈ മരച്ചോട്ടില്‍ കിടന്നോളാം.

(നീലക്കുയിലിന്റെ കഥാരചന, നിര്‍വഹണം, നിര്‍മാണം എന്നിവയുമായി പ്രത്യക്ഷബന്ധമൊന്നുമില്ലെങ്കിലും കേരളത്തിലെ സ്ത്രികളുടെ അവസ്ഥ എന്തായിത്തീര്‍ന്നു എന്നതിനുദാഹരണമായി ഈ സിനിമയിലെ മുഖ്യവേഷങ്ങളിലഭിനയിച്ച രണ്ടു നടികളുടെയും സ്വകാര്യജീവിതത്തിന്റെ പില്‍ക്കാല പരിണതി സൂചനയായെടുക്കാവുന്നതാണ്. നായികയായ നീലിയെ അവതരിപ്പിച്ച കുമാരി വിവാഹിതയായതിനു ശേഷം കുടുംബജീവിതത്തിലെ നൈരാശ്യത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്‌തു. ശ്രീധരന്‍ മാസ്‌റ്ററുടെ ഭാര്യയായ നളിനിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച പ്രേമയുടെ മകള്‍ ശോഭ പ്രസിദ്ധ നടിയായിത്തീരുകയും ഉര്‍വശി അവാര്‍ഡടക്കം നേടുകയും ചെയ്‌തു. ഒരു സംവിധായകനുമായുള്ള പ്രണയവും രഹസ്യവിവാഹവും നടത്തി എന്നാരോപിക്കപ്പെട്ട ശോഭ ആത്മഹത്യ ചെയ്‌തതിനെ തുടര്‍ന്ന് അവളുടെ അമ്മ പ്രേമയും വൈകാതെ ആത്മഹത്യ ചെയ്‌തു. സ്ത്രീകള്‍ക്ക് അതും സാമ്പത്തികമായ സുരക്ഷയും പ്രശസ്തിയുമുള്ളവര്‍ക്ക് ജീവിക്കാന്‍ എത്ര മേല്‍ യോഗ്യമായ പ്രദേശമാണ് കേരളം അല്ലേ?)

നീലി എന്ന കഥാപാത്രത്തെ, ഉദാരമനസ്‌ക്കരായി സ്വയം വിചാരിക്കുന്നവരും സവര്‍ണ ജാതിക്കാരോ അവരോട് വിധേയത്വമുള്ളവരോ ആയവരുമായ പുരോഗമനവാദികളായ എഴുത്തുകാര് ‍/കലാകാരന്മാര്‍ നിര്‍മിച്ചെടുത്തതെങ്ങനെ എന്നത് നീലക്കുയിലിനെക്കുറിച്ചുള്ള അന്വേഷണത്തിലൂടെ വിശദീകരിക്കപ്പെടേണ്ടതാണ്. തങ്ങളുടെ തന്നെ ഭീതികളും ആഗ്രഹങ്ങളും; പുരോഗമനചിന്ത എവിടം വരെയാകാം, എന്താണതിന്റെ പരിധി എന്നുമുള്ള സങ്കല്‍പ / ഭാവനകളും ഇവയൊക്കെ ചേര്‍ന്നാണ് ഈ പുരോഗമനവാദികളെക്കൊണ്ട് തോല്‍ക്കുന്ന വിധത്തിലുള്ള ഒരു പുലയയുവതി എന്ന കര്‍തൃത്വത്തെ സൃഷ്‌ടിച്ചതെന്നു വേണം കരുതാന്‍. സ്വയം സ്വതന്ത്രയാവാന്‍ അവളെ അവളുടെ സമുദായമെന്നതുപോലെ കഥാകൃത്തും സംവിധായകരും സമ്മതിക്കുന്നില്ല. ഈ (പുലയ)സമുദായത്തെയും കഥാകൃത്തും സംവിധായകരും തന്നെയാണല്ലോ നിര്‍മിക്കുന്നത്. ഒന്നുകില്‍ ഉന്നതമായ സാംസ്‌ക്കാരികമൂല്യങ്ങളൊന്നും നിലനിര്‍ത്താത്തവര്‍, അല്ലെങ്കില്‍ സവര്‍ണരുടെ സദാചാരവീക്ഷണത്തിന്റെ ഈച്ചക്കോപ്പികള്‍ എന്ന വിധേന ദളിതരെയും ആദിവാസികളെയും ആവിഷ്‌ക്കരിക്കാന്‍ രാമു കാര്യാട്ട് പില്‍ക്കാലത്ത് തുനിഞ്ഞത് - ചെമ്മീന്‍, നെല്ല് - ഇതിന്റെ തെളിവായി കരുതാവുന്നതാണ്.

ആത്മഹത്യ ചെയ്യാനായി തീവണ്ടിപ്പാളത്തിലേക്ക് ഇഴഞ്ഞുനീങ്ങുന്ന അവള്‍ തൊട്ടടുത്തു വരെയേ എത്തുന്നുള്ളൂ. അവിടെ കിടന്ന് കുഞ്ഞിനെ പ്രസവിക്കുകയും അതിന്റെ ആഘാതത്തില്‍ മരിക്കുകയുമാണ്. 'പാപം' പേറുന്ന സ്‌ത്രീകള്‍ മലയാള സിനിമയില്‍ എല്ലായ്‌പ്പോഴും കഥാഗതിക്കിടയില്‍ മരിക്കുകയാണ് പതിവ്. ഈ പതിവ് ആരംഭിക്കുന്നതും നീലക്കുയിലില്‍ നിന്നായിരിക്കും. സമുദായനിയമങ്ങള്‍ പാലിക്കാതെ അനാഥ ഗര്‍ഭം ധരിച്ചു എന്നതാണ് അവളുടെ 'പാപം'. ആ ഗര്‍ഭം അനാഥമല്ല എന്ന് അവള്‍ക്ക് നിഷ്പ്രയാസം തെളിയിക്കാമായിരുന്നു. അവളതിന് തുനിയുന്നില്ല. അങ്ങിനെ അവള്‍ തന്നെ, തന്നെ വഞ്ചിച്ചവനെ രക്ഷപ്പെടുത്തുന്നതിലൂടെ അനാഥമായിത്തീര്‍ന്ന ആ ഗര്‍ഭം എന്ന പാപം അവളെന്ന കഥാപാത്രത്തെ കൊന്നു കളയുന്നു. ബലാത്സംഗത്തിന് വിധേയരാകുന്ന സ്ത്രീകളെ കൊന്നുകളയുന്ന സാമാന്യശീലം പോലും സാധൂകരിക്കപ്പെടുന്ന അത്യന്തം അപകടകരമായ കഥാസന്ദര്‍ഭമായി ഈ മരണത്തെ മലയാളി തിരിച്ചറിഞ്ഞില്ല. തനിക്ക് ഗര്‍ഭം സമ്മാനിച്ചവനെ വെളിപ്പെടുത്തിയില്ലെങ്കിലും വേണ്ടില്ല, കുഞ്ഞുമായി അധ്വാനിച്ച് ജീവിക്കാം എന്നു ധൈര്യത്തോടെ കരുതുന്ന ഒരു സ്‌ത്രീകഥാപാത്രത്തെ സ്വീകരിക്കാനും മലയാളി തയ്യാറായിരുന്നില്ല എന്നായിരിക്കണം ആദര്‍ശത്തിന്റെ ജനപ്രിയത രൂപീകരിക്കാന്‍ ശ്രമിച്ചിരുന്ന കഥാകൃത്തും സംവിധായകരും കരുതിയിട്ടുണ്ടാവുക.

കുട്ടിയെ ഏറ്റെടുക്കാന്‍ ആരും തയ്യാറാവുന്നില്ല. നവോത്ഥാന മലയാളി സൃഷ്‌ടിക്കാന്‍ ശ്രമിക്കുന്ന ആദര്‍ശവാദി എന്ന കര്‍തൃത്വമായ ശങ്കരന്‍ മാസ്‌റ്റര്‍ പക്ഷെ ആ ചോരക്കുഞ്ഞിനെ കോരിയെടുക്കുന്നു. അരുത് അരുത് എന്നെല്ലാവരും വിലക്കുന്നു. ഛെ നിര്‍ത്തിന്‍, നിങ്ങള്‍ക്ക് കണ്ണില്ലേ, നിങ്ങള്‍ മനുഷ്യരല്ലേ, ആ മനുഷ്യക്കുട്ടിയെ കാണാന്‍ കണ്ണുള്ള ഒരുത്തനും ഈ കൂട്ടത്തിലില്ലേ, കാട്ടുമൃഗങ്ങളുടെ ഇടയിലേക്കോ മനുഷ്യരുടെ ഇടയിലേക്കോ ഈശ്വരന്‍ ഈ കുഞ്ഞിനെ അയച്ചിരിക്കുന്നത് ! ഛെ അതൊരു പുലയക്കുട്ടിയാണ് എന്ന ആക്രോശത്തെയും അയാള്‍ നേരിടുന്നു. പുലയക്കുട്ടി മനുഷ്യനല്ലേ, എനിക്ക് കുഞ്ഞുങ്ങളില്ല, ഞാനിതിനെ കൊണ്ടു പോകുകയാണ് എന്നാണയാള്‍ പറയുന്നത്. അഞ്ചും ആറും കുട്ടികളുള്ള നിങ്ങള്‍ക്ക് ഈ കുട്ടിയെ കണ്ടിട്ട് അതിനെ തെരുവിലേക്ക് വലിച്ചെറിയാന്‍ തോന്നുന്നുണ്ടല്ലോ. നിങ്ങള്‍ക്ക് ഈശ്വരനെ വിശ്വാസമുണ്ടോ, മനുഷ്യനെ സ്നേഹമുണ്ടോ, പണക്കാരുടെയും വലിയവരുടെയും കുട്ടികള്‍ക്കേ ലോകത്തില്‍ ജീവിക്കാന്‍ അവകാശമുള്ളൂ? ഇതും ഒരു മനുഷ്യക്കുട്ടിയാണ്. ഇവനൊരു പൌരനാണ്, പാടത്ത് ഇറങ്ങി പണിയെടുക്കേണ്ടവനാണ്, രാജ്യം ഭരിക്കേണ്ടവനാണ്, ലോകം ഭരിക്കേണ്ടവനാണ്. ഇവനെ സൃഷ്ടിക്കാന്‍ ഈശ്വരന് ലജ്ജ തോന്നിയില്ലെങ്കില്‍ ഇവനെ എടുത്തു വളര്‍ത്തുന്നതിന് ഞാനെന്തിന് ലജ്ജിക്കണം? മാറിന്‍ ഭീരുക്കളെ, മാറിന്‍! ഗംഭീരമായ ആദര്‍ശപ്രസംഗം.

മലയാളിയെ കോരിത്തരിപ്പിച്ച ആ പ്രവൃത്തിയും പ്രസംഗവും നീലക്കുയിലിന്റെ സാമൂഹ്യപ്രസക്തി വര്‍ദ്ധിപ്പിച്ചു എന്നത് തര്‍ക്കമറ്റ സംഗതിയാണ്. ഇത്തരത്തില്‍ അത്യാദര്‍ശവാദിയായ ഒരു നായരെ പൊലിപ്പിക്കാന്‍ വേണ്ടിയല്ലേ പുലയയുവതിയായ നീലിയെ കൊന്നുകളഞ്ഞത് എന്ന ചോദ്യവും ന്യായമായി ഉയര്‍ന്നുവരുന്നുണ്ട്. നീലി സ്‌ഥൈര്യത്തോടെ ജീവിതം നേരിടുകയും അവള്‍ക്ക് ആവശ്യമായ പിന്തുണ കൊടുക്കുന്ന ഒരാളായി ശങ്കരന്‍ നായര്‍ വരുകയും ചെയ്‌തിരുന്നെങ്കില്‍ അയാളുടെ കഥാപാത്രത്തിന് വേണ്ടത്ര മിഴിവ് ലഭിക്കുമായിരുന്നില്ല. സംവിധായകരിലൊരാള്‍ തന്നെ (പി ഭാസ്‌ക്കരന്‍) വേഷമിടുന്ന ഈ കഥാപാത്രത്തിന്റെ ആദര്‍ശപദവിക്കു വേണ്ടിയും നീലിയെ അവസാനിപ്പിച്ചു സ്രഷ്‌ടാക്കള്‍ എന്നും കരുതാവുന്നതാണ്. നായകത്വത്തിന്റെ മറ്റേ പകുതിയായ ശ്രീധരന്‍ മാസ്‌റ്ററെ അവതരിപ്പിക്കാനിരുന്നത് രാമു കാര്യാട്ടായിരുന്നുവത്രെ. പിന്നീട് നിര്‍മാണവേളയിലാണ് സത്യനിലേക്ക് ആ വേഷം കൈമാറ്റം ചെയ്യപ്പെട്ടത്. സംവിധായകരുടെ ആദര്‍ശപദവികളും ആഗ്രഹങ്ങളുമായിരുന്നു നായകത്വത്തിലൂടെ ഉദാത്തീകരിക്കാന്‍ തയ്യാറാക്കിയത് എന്നര്‍ത്ഥം.

വഞ്ചകനും തെറ്റുകാരനുമായ ശ്രീധരന്‍ മാസ്‌റ്ററുടെ മനസ്സും ശരീരവും നീറിപ്പുകയുന്നതിന്റെ നീണ്ട ദൃശ്യ /കഥാ വിശദീകരണങ്ങളാണ് പിന്നീടുള്ളത്. അഭിനയ ചക്രവര്‍ത്തി എന്നു വിശേഷിപ്പിക്കപ്പെട്ട സത്യന്റെ ശ്രദ്ധേയമായ അവതരണം കൊണ്ട് ഹൃദയസ്‌പൃക്കായി തീര്‍ന്ന ആ നാടകീയതയിലൂടെ അയാളിലെ തെറ്റുകാരനോട് പൊറുക്കാനും അയാളിലെ നായകത്വത്തെ ഉദാത്തീകരിക്കാനും സിനിമ സമര്‍ത്ഥമായി ശ്രമിക്കുന്നു. എന്റെ ജീവിതം ഒരു ചുടുകാടായി എന്നയാള്‍ പരിതപിക്കുന്നു. ആയിരം പാപം ചെയ്‌തവരുണ്ട്, ചെയ്യുന്നവരുണ്ട്, അവരൊക്കെ സുഖമായി ജീവിക്കുന്നു. എല്ലാം വിസ്‌മരിക്കുക, എല്ലാത്തില്‍ നിന്നും മുഖം തിരിക്കുക, അതാണ് സുഖം. പക്ഷെ എനിക്കൊരു ഹൃദയമുണ്ടായിപ്പോയി. അയാളുടെ സ്വയം വിചാരണയെ വാഴ്ത്തുകയും അപ്രകാരം അയാളിലെ മനുഷ്യത്വത്തെയും ആധുനികാദര്‍ശത്തെയും പൊലിപ്പിച്ചെടുക്കുകയും ചെയ്യുക എന്ന പ്രക്രിയയാണിവിടെ നടക്കുന്നത്. നീലി എന്തുകൊണ്ട് സത്യം തുറന്നു പറഞ്ഞില്ല എന്നതിനുത്തരം അപ്പോഴാണ് വ്യക്തമാകുന്നത്. നീലി അങ്ങിനെ സത്യം തുറന്നു പറഞ്ഞിരുന്നുവെങ്കില്‍ സ്വയം കുറ്റപ്പെടുത്തി നീറി നീറി ജീവിക്കുന്ന ശ്രീധരന്‍ മാസ്‌റ്ററെയും ആദര്‍ശത്തിന്റെ കൊടിയടയാളമായ ശങ്കരന്‍ നായര്‍ എന്ന തറവാടിയെയും വളര്‍ത്തിയെടുക്കാനാവുമായിരുന്നുവോ? പുരുഷന്മാരും നായന്മാരുമായ ആ രണ്ട് കഥാപാത്രങ്ങളും യഥാര്‍ത്ഥത്തില്‍ ഒരേ നായകത്വത്തിന്റെ ആന്തരിക വൈരുദ്ധ്യങ്ങള്‍ തന്നെയാണ്. ഒരാള്‍ കുറ്റവും മറ്റേയാള്‍ അതിനുള്ള പരിഹാരവും.

ഞാനെന്തിന് ജീവിക്കണം, ഞാനൊരു മനുഷ്യനാണോ? ഒരു പിശാചിനെയാണ് നീ (ഭാര്യ) ദേവനായി കണക്കാക്കിയത്, സ്വന്തം ഹൃദയത്തെ കടിച്ചുകീറുന്ന ഒരു പിശാച്, സ്വന്തം ജീവനെ ഊതിപ്പറപ്പിക്കുന്ന ഒരു നിര്‍ദയന്‍, എന്നൊക്കെയാണ് നളിനിയുടെ നിര്‍ബന്ധത്തിനു വഴങ്ങി സത്യം തുറന്നു പറയുന്നതിനു തൊട്ടുമുമ്പായി ശ്രീധരന്‍ മാസ്‌റ്റര്‍ വിലപിക്കുന്നത്. തനിക്കൊരു മകനുണ്ടെന്ന് കുറ്റസമ്മതം നടത്തുന്ന അയാളെ നോക്കി പകച്ചു നില്‍ക്കുന്ന അവളോട്, നിനക്കത് പൊറുക്കാന്‍ സാധിക്കുന്നുണ്ടോ, എന്തുകൊണ്ട് നീയതു കേട്ടുകൊണ്ടു നില്‍ക്കുന്നു, എന്തുകൊണ്ട് നീയെന്നെ ചവിട്ടിപ്പുറത്താക്കുന്നില്ല, എന്തുകൊണ്ട് നീയെന്നെ ശപിച്ച് ഭസ്‌മമാക്കുന്നില്ല. അയാളുടെ ഈ കുറ്റസമ്മതത്തെ തുടര്‍ന്ന് അവളയാള്‍ക്ക് മാപ്പു കൊടുക്കില്ല എന്നു പറയുന്നത്, അയാളിത്തരത്തില്‍ ഒരു സ്‌ത്രീയെ വഞ്ചിച്ചു എന്നതുകൊണ്ടല്ല, മറിച്ച് അവളോട് അതു പറഞ്ഞില്ല എന്നതിനാലാണ്. ഒരു പുരുഷന്‍ ഒരിക്കല്‍ കാല്‍ വഴുതിവീണാല്‍ അത് പൊറുക്കാന്‍ കഴിയാത്ത ഭാര്യയുണ്ടോ? പക്ഷെ ഒരു കുട്ടിയോട് ക്രൂരത കാണിക്കുന്നത് എനിക്ക് പൊറുക്കാന്‍ കഴിയില്ല എന്നാണവള്‍ പ്രതികരിക്കുന്നത്. പുരുഷന് തെറ്റു ചെയ്യാനുള്ള വാസന സഹജമാണെന്നും അതു പൊറുത്തുകൊണ്ട് കുടുംബത്തിന്റെയും സമൂഹത്തിന്റെയും സമാധാനം നിലനിര്‍ത്തുന്നവളാണ് ഉത്തമ ഭാര്യ എന്നുമുള്ള പുരുഷാധികാര തത്വചിന്തയാണ്, പുരോഗമനത്തിന്റെയും നവോത്ഥാനത്തിന്റെയും മതേതര-ജനാധിപത്യത്തിന്റെയും ആശയാഭിലാഷമായിരുന്ന ഐക്യകേരളത്തിന്റെ കൊടിയടയാളമായിരിക്കേണ്ട കേരളീയതയെ ജനപ്രിയസംസ്‌ക്കാരമായി അവതരിപ്പിക്കാന്‍ ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്‌ത ഉറൂബും പി ഭാസ്‌ക്കരനും രാമുകാര്യാട്ടും വ്യവസ്ഥപ്പെടുത്തിയതെന്നര്‍ത്ഥം.

താനാണ് നീലിയെ പിഴപ്പിച്ചതെന്നും മോഹന്‍ തന്റെ മകനാണെന്നും ശ്രീധരന്‍ മാസ്‌റ്റര്‍ ശങ്കരന്‍ നായരോട് പറഞ്ഞപ്പോള്‍ ആദ്യമൊന്ന് പകച്ചുവെങ്കിലും വീറ് വീണ്ടെടുത്ത് അയാള്‍ ശ്രീധരന്‍ മാസ്‌റ്ററെ കണക്കിന് പരിഹസിക്കുകയും ഭര്‍ത്സിക്കുകയും ചെയ്യുന്നു. മോഹന്‍ നിങ്ങളുടെ മകനോ! നിങ്ങളെപ്പോഴാണിത് കണ്ടു പിടിച്ചത്? റെയില്‍ പാളത്തിനടുത്ത് ചരല്‍ക്കല്ലുകളില്‍ ഒരു ചോരക്കുഞ്ഞു കിടന്ന് പിടച്ചപ്പോള്‍ അതിനെ രക്ഷിക്കാന്‍ അന്ന് ഞാനൊരാളെക്കണ്ടില്ല. ഒരു ജീവനെ രക്ഷിക്കാന്‍ ഞാനാരെയും കണ്ടില്ല. അന്നത് പുലയക്കുട്ടിയായിരുന്നു. അല്ലേ. അന്ന് ഞാനതിനെ കടന്നെടുത്തപ്പോള്‍ വിലക്കാന്‍ ആയിരം കൈയുകളും ആയിരം നാവുകളുമുണ്ടായി. നിങ്ങളുടെ സമുദായം എന്നെ നോക്കി കണ്ണുരുട്ടി. കലി തുള്ളി. ഒരു ദുഷ്‌ടത കാണിക്കാന്‍ സമുദായം മുഴുവന്‍ ഓടി വന്നു. പുലയക്കുട്ടിയായിരുന്നു പോലും പുലയക്കുട്ടി. ഛീ. അന്നു നിങ്ങളവിടെ തൂണു പോലെ നിന്നിരുന്നില്ലേ. എന്തുകൊണ്ട് ഒരു വാക്ക് പറഞ്ഞില്ല. സ്വന്തം കുട്ടിയെപ്പറ്റി എന്തുകൊണ്ട് എന്നോട് മിണ്ടിയില്ല? അന്ന് ജാതിയായിരുന്നു ചോരയെക്കാള്‍ വലുത്. അല്ലേ. ആ നീലിയെപ്പറ്റി നിങ്ങളോര്‍ത്തോ? നിങ്ങളുടെ താളത്തിനൊത്ത് തുള്ളിയ ആ പാവം പെണ്ണിനെപ്പറ്റി നിങ്ങളോര്‍ത്തോ? എല്ലാം കഴിഞ്ഞപ്പോള്‍ അവള്‍ പുലച്ചിയായി. നിങ്ങളുടെ മാനത്തിനും അന്തസ്സിനും നിരക്കാത്തവളായി. ആ ശവത്തിന്റെ മുഖത്ത് ഒരു കീറത്തുണി വലിച്ചിടാന്‍ പോലും നിങ്ങള്‍ക്ക് ചങ്കുറപ്പുണ്ടായില്ല. ആ പുലച്ചിയുടെ ശവത്തെ നിങ്ങള്‍ പേടിച്ചു. ഹ ഹ ഹ. പുലച്ചിയുടെ ശവത്തെ പേടിച്ച ശ്രീധരന്‍ മാസ്‌റ്ററെ പരിഹസിക്കുന്ന ശങ്കരന്‍ നായരെന്ന പുരുഷ / നായകത്വത്തെ ഉയര്‍ത്തിക്കാട്ടുന്ന നീലക്കുയിലിന്റെ സ്രഷ്ടാക്കള്‍ പക്ഷെ പേടിച്ചതാരെയാണ്?. ജീവിച്ചിരിക്കുന്ന നീലിയെന്ന ദളിതസ്‌ത്രീയെയാണവര്‍ പേടിച്ചത്. തങ്ങളുടെ രക്ഷാകര്‍തൃ അവതാരത്തെ പൊലിപ്പിച്ചെടുക്കുന്നതിനു വേണ്ടി അവളുടെ പ്രതികരണത്തെ തകര്‍ക്കുകയായിരുന്നു അവര്‍. അല്ലെങ്കില്‍ അത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ അന്നത്തെ കേരള(നവോത്ഥാന) സാഹചര്യം അവരെ പ്രേരിപ്പിച്ചിട്ടുണ്ടാകും.

ആദര്‍ശത്തെക്കുറിച്ച് നിങ്ങള്‍ക്ക് പ്രസംഗിക്കാം, പക്ഷെ പ്രവര്‍ത്തിക്കാനാവില്ല. ബ്രാഹ്മണവിരുദ്ധതയും നിരീശ്വരവാദവും ലളിത വിവാഹവും വ്യാപകമായി പ്രാവര്‍ത്തികമായ തമിഴകത്തെപ്പോലെയെങ്കിലും വളരാന്‍ കേരള നവോത്ഥാനത്തിന് എന്തുകൊണ്ട് സാധിച്ചില്ല എന്നതിന്റെ ഉത്തരം കൂടിയാണ് നീലക്കുയില്‍. നിലനിന്നു പോന്ന ജാത്യാധികാരത്തോടും പുരുഷാധികാരത്തോടും ഒരു പരിധി വരെ ഒത്തുതീര്‍പ്പുകള്‍ നടത്തിയ ഒരു പ്രക്രിയയായി കേരള നവോത്ഥാനത്തെ അന്ന് പരുവപ്പെടുത്തിയെടുത്തു എന്ന് കരുതാവുന്നതാണ്. സാമൂഹിക പ്രക്രിയ തീര്‍ച്ചയായും അത്തരത്തിലുള്ള ഒത്തുതീര്‍പ്പുകളും പരുവപ്പെടലുകളും ചേര്‍ന്നതാണെന്ന വസ്‌തുത ഒളിച്ചുവെക്കേണ്ടതില്ല. പുരോഗമന ചിന്തയെ ജനപ്രിയമാക്കിയെടുക്കുന്നതില്‍ ഇത്തരത്തിലുള്ള ഒത്തുതീര്‍പ്പുകള്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. പുറമെക്ക് ലളിതമെന്നു തോന്നിപ്പിക്കുന്നതും സത്യത്തില്‍ വളരെ സങ്കീര്‍ണവുമായ ഈ ജനപ്രിയതാരൂപീകരണത്തിന്റെ ആദ്യലക്ഷണങ്ങളിലൊന്നായിരുന്നു നീലക്കുയില്‍ എന്നതാണ് വസ്തുത.

തനിക്ക് തന്റെ ശരിക്കുള്ള അഛനെത്തന്നെ മതി എന്നു പറയുന്ന മോഹനെ ശ്രീധരന്‍ മാസ്‌റ്ററുടെ പക്കലേല്‍പിച്ച് തിരിച്ചു പോരുന്ന ശങ്കരന്‍ നായര്‍ എന്ന (അസാധ്യനായ) ആദര്‍ശ രൂപം അയാളുടെ മുമ്പില്‍ ഒരേ ഒരപേക്ഷ മാത്രമാണ് വെക്കുന്നത്. അവനെ ഒരു നല്ല മനുഷ്യനായി വളര്‍ത്തൂ. ഹിന്ദുവും മുസ്ലിമും പുലയനും ഒന്നുമാക്കേണ്ട, ഒരു നല്ല മനുഷ്യന്‍. അനീതികളോട് പടവെട്ടുന്നതിനേക്കാള്‍ അതാതു കാലത്തെ യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടുന്നതില്‍ കൂടുതല്‍ ഔത്സുക്യം കാട്ടിയ കേരള സംസ്‌ക്കാരത്തിനും മലയാള സിനിമക്കും പിന്നീട് ആ ആദര്‍ശം പൂര്‍ത്തീകരിക്കാനായില്ല. തമ്പുരാക്കന്മാരും രാജാക്കന്മാരും കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് തിരിച്ചു വന്ന് അവര്‍ പുനക്രമീകരിച്ചെടുത്ത പഴമയുടെ ആദര്‍ശരൂപം ഉയര്‍ത്തിക്കാട്ടി. അപ്പോള്‍, ഒട്ടേറെ പരിമിതികളുണ്ടെങ്കിലും നീലക്കുയില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പരിശ്രമിച്ച മനുഷ്യരെല്ലാം ഒന്നാണ് എന്ന ആദര്‍ശവും കടലിലൊലിച്ചു പോയി. നീലക്കുയിലിന്റെ ആദര്‍ശപരതയെങ്കിലും മലയാളിക്ക് സ്വീകരിക്കാനാകാതെ പോയത് ആ സിനിമയുടെ പരാജയമായിരുന്നുവോ അതോ ആ കാലത്തും പിന്നീടുള്ള കാലത്തും ജീവിച്ച മലയാളിയുടെ പരാജയമായിരുന്നുവോ എന്ന കാര്യം കാലം അന്വേഷിക്കട്ടെ.

****

Wednesday, October 15, 2008

നടി എന്ന സാമൂഹ്യ ശരീരം



പുരുഷ/നായകനെ കുറ്റവിമുക്തനാക്കാനുള്ള ആന്തരികമോ ബാഹ്യമോ ആയ പ്രേരണകളും സമ്മര്‍ദങ്ങളും ചേര്‍ന്ന് തീരുമാനിച്ചതും അതിവൈകാരികവുമായ ഒരു അന്ത്യത്തിന് കെടുത്തിക്കളയാനാവാത്ത ചാരുതയും നൂതനത്വവും ആണ് രഞ്ജിത്തിന്റെ തിരക്കഥയെന്ന സിനിമ പ്രസരിപ്പിക്കുന്നത്. സിനിമയെ ഒരു കലാസൌന്ദര്യ വ്യവസ്ഥ എന്ന നിലക്കോ ഒരു വാണിജ്യ വ്യവസ്ഥ എന്ന നിലക്കോ ഒരു സാമൂഹ്യ രാഷ്ട്രീയ അവസ്ഥ എന്ന നിലക്കോ മാത്രമായി ആലോചിച്ചും വ്യാഖ്യാനിച്ചുമല്ല തിരക്കഥയില്‍ വിഭാവനം ചെയ്യുന്നത്. അതിലെല്ലാമുപരിയായി സിനിമയുടെ നിര്‍മാണ പ്രക്രിയയെ ചരിത്രപരമായി വിചാരണ ചെയ്യുകയും വിമര്‍ശനവിധേയമാക്കുകയുമാണ് രഞ്ജിത് ചെയ്യുന്നത്. ആദ്യ സിനിമയിലൂടെ തന്നെ വ്യത്യസ്തതയും വാണിജ്യപരമായ വിജയവും നേടിയെടുത്ത അക്‍ബര്‍ അഹമ്മദ് (പൃഥിരാജ്) എന്ന സംവിധായകന്റെ ആത്മഗതങ്ങളും അന്വേഷണങ്ങളും കണ്ടെത്തലുകളും ഇടപെടലുകളും തീരുമാനങ്ങളും സംഘാടനങ്ങളും ആയി കഥ തന്നെ പുതിയ ഒരു പ്രക്രിയയായി പരിണമിക്കുന്നു. സിനിമക്കുള്ളിലുള്ള ഈ അന്വേഷണ പ്രക്രിയയിലൂടെ, സിനിമയെ പ്രത്യേകിച്ചും തെന്നിന്ത്യന്‍/മലയാള സിനിമയെ നേടിയവര്‍, അപ്രത്യക്ഷരായവര്‍, തോറ്റു കൊടുത്തവര്‍, വഴങ്ങിക്കൊടുത്തവര്‍, പടര്‍ന്നു പന്തലിച്ചവര്‍, ചീഞ്ഞളിഞ്ഞവര്‍ എന്നിങ്ങനെയുള്ള പലരായി ആഖ്യാനം ചെയ്യുകയാണ് ചലച്ചിത്രകാരന്‍. സിനിമയുടെ ചരിത്രത്തെ മനുഷ്യാത്മകമായി ആഖ്യാനം ചെയ്യുന്നതിലൂടെ തിരക്കഥ സിനിമയുടെ തന്നെ ആത്മകഥയും ആത്മവിചാരണയുമായി മാറിത്തീരുന്നു.

പുരുഷതാരങ്ങള്‍ ദശകങ്ങള്‍ ഇളക്കം തട്ടാതെ നീണ്ടു നില്‍ക്കുന്ന വിജയസോപാനങ്ങളില്‍ വിരാജിക്കുമ്പോള്‍ നടികള്‍, അവര്‍ താരപദവി ലഭിച്ചവരാകട്ടെ അല്ലാത്തവരാകട്ടെ പൊടുന്നനെ അപ്രത്യക്ഷരാകുകയും പിന്നീട് ആരും അവരെക്കുറിച്ച് അന്വേഷിക്കാതിരിക്കുകയും ചെയ്യുന്ന തരത്തില്‍ നിരുത്തരവാദിത്തപരമായ ഒരു ആഹ്ലാദവ്യവസ്ഥയായി നമ്മുടെ സിനിമ മാറിയതെങ്ങനെയെന്നതാണ് തന്റെ ഉത്ക്കണ്ഠ എന്ന് സംവിധായകന്‍ പറയുന്നുണ്ട്. പൊതുസമൂഹം രൂപീകരിച്ചെടുക്കുന്ന സദാചാരധാരണകളുടെ പ്രകടവൈരുദ്ധ്യങ്ങള്‍ പ്രത്യക്ഷമാകുന്ന ഒരു കളിസ്ഥലമാണ് നടിയുടെ(നടിമാരുടെ) ശരീരം(ശരീരങ്ങള്‍). എങ്ങനെയാണ് ഒരു നടി ഉണ്ടായിത്തീരുന്നത്? അഭിനയിക്കാനുള്ള ആത്മപ്രേരണകളും ആഗ്രഹങ്ങളും അഭിവാഞ്ഛകളുമായി നടന്മാരും സര്‍ഗാത്മകപ്രക്രിയയുടെ ചോദനകളുമായി സംവിധായകരും ലാഭത്തിനോ നല്ല സിനിമയുടെ നിര്‍മാണ പൂര്‍ത്തീകരണത്തിനോ മറ്റെന്തെങ്കിലും കാരണത്തിനോ വേണ്ടി നിര്‍മാതാക്കളും സാങ്കേതികത്തികവിനായി മറ്റ് പ്രവര്‍ത്തകരും ജോലിക്കായി അനേകരും പ്രവര്‍ത്തിക്കുന്ന സിനിമ എന്ന മണ്ഡലത്തില്‍ നടി എത്തിച്ചേരുന്നത് ഇതൊന്നുമല്ലാത്ത കാരണങ്ങളാലാണ്. അഥവാ നടി(മാര്‍) സൃഷ്ടിക്കപ്പെടുന്നതു തന്നെ അവളുടെ സ്വയം നിശ്ചിതമായ കാരണങ്ങളാലോ തീരുമാനങ്ങളാലോ അല്ല. അവളെ പിന്നീട് ആവിഷ്‌ക്കരിക്കുന്നതും നിര്‍ണയിക്കുന്നതുമാകട്ടെ അതിലും വിഭിന്നമായ മറ്റു പ്രക്രിയകളാലും.

ഗുരുദത്തിന്റെ ക്ലാസിക്ക് സിനിമയായ കാഗസ് കേ ഫൂലി(1959-കടലാസു പൂവുകള്‍)ല്‍ നായികാ കഥാപാത്രമായ ശാന്തി (വഹീദാ റഹ്മാന്‍) സിനിമയിലേക്ക് കടന്നു വരുന്നതു പോലുള്ള ഒരു അവിശ്വസനീയമായ സന്ദര്‍ഭം എല്ലാ നടിമാരും അനുഭവിച്ചിട്ടുണ്ടാവും. ദില്ലിയിലെ മഴയത്ത് തനിക്ക് തന്ന ഓവര്‍കോട്ട് തിരിച്ചുകൊടുക്കുന്നതിനു വേണ്ടിയാണ് ശാന്തി, സംവിധായകനായ സുരേഷ് സിഹ്ന(ഗുരുദത്ത് )യെ കാണാന്‍ ബോംബെയിലെ സ്റ്റുഡിയോ ഫ്ലോറിലെത്തുന്നത്. അനുവാദമില്ലാതെ അകത്തു കടന്ന അവള്‍ ഫീല്‍ഡി(ക്യാമറയില്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന പ്രദേശം)ലേക്കാണ് നേരെ എത്തുന്നത്. ആകെ ചകിതയായ അവളുടെ മുഖഭാവങ്ങളും ശരീര ചലനങ്ങളും ക്യാമറ 'ഒപ്പി'യെടുക്കുന്നു. പിന്നീട് ഫൂട്ടേജുകള്‍ പരിശോധിക്കുമ്പോഴാണ് തന്റെ സിനിമയിലെ (ദേവദാസ്) മുഖ്യവേഷത്തിനു യോജിച്ച നടിയാണിവളെന്ന് സുരേഷ് തീരുമാനിക്കുന്നത്. അതിനു ശേഷം അയാളുടെയും അവളുടെയും ജീവിതങ്ങള്‍ മാറി മറിയുകയാണ്.

തിരക്കഥയിലും സ്വന്തം ഇച്‌ഛക്കനുസരിച്ച് നടിയായി മാറുന്ന നായികയല്ല ഉള്ളത്. കുടിയനായ അച്‌ഛന്‍ വരുത്തിവെച്ച കടങ്ങള്‍ വീണ്ടെടുത്ത് അമ്മയും മകളുമടങ്ങുന്ന കുടുംബത്തെ കരകയറ്റാനും സാമ്പത്തിക സുസ്ഥിരത പ്രാപിക്കാനുമാണ് മുന്‍കാല നടി കൂടിയായിരുന്ന സരോജ (മാലതി സുകുമാരന്‍) മകളായ മാളവിക (പ്രിയാമണി)യെ നിര്‍ബന്ധിച്ച് സിനിമയില്‍ അഭിനയിപ്പിക്കുന്നത്. ക്ലാസിക്കല്‍ നൃത്തം അഭ്യസിച്ചിട്ടുള്ള അവള്‍ക്ക് തുണി പൊക്കിയും താഴ്ത്തിയുമുള്ള ആഭാസനൃത്തത്തിന് പ്രേരിപ്പിക്കപ്പെടുന്ന ഈ അവസ്ഥയോട് ആദ്യ ഘട്ടത്തില്‍ ഒരു തരത്തിലും പൊരുത്തപ്പെടാനാവുന്നില്ല.

സ്ത്രീശരീരത്തെ സിനിമ എല്ലായ്‌പോഴും പരിഗണിച്ചതെങ്ങനെ എന്നു തന്നെയാണ് അത്ര അപരിചിതമല്ലാത്ത ഇത്തരമൊരു സന്ദര്‍ഭത്തിലൂടെ ഉയര്‍ത്തപ്പെടുന്ന ചോദ്യം. മാളവിക ആദ്യമായി അഭിനയിച്ച കഴിഞ്ഞ മഞ്ഞുകാലത്ത് എന്ന സിനിമയുടെ ചിത്രീകരണരംഗങ്ങള്‍ ശ്രദ്ധിക്കുക. വ്യൂഫൈന്ററിലൂടെ ഛായാഗ്രാഹകനും സംവിധായകനും സഹസംവിധായകന്മാരും നായകനും പ്രതിനായകനും നടിയുടെ ശരീരത്തെ കാണുന്നതെങ്ങനെ? പിന്നീട് സിനിമാശാലയുടെ ഇരുട്ടിലേക്ക് ആകര്‍ഷിക്കപ്പെടുന്ന പുരുഷ നോട്ടത്തിനു വേണ്ടി ആ ശരീരത്തെ ഒരു കാമോത്തേജനലക്ഷ്യമായി അവര്‍ 'ഒപ്പിയെടുക്കുന്ന'തും പൊലിപ്പിക്കുന്നതുമെങ്ങനെ? ക്യാമറ എന്ന യന്ത്രോപകരണവും സങ്കേതവും ഇപ്രകാരം സമൂഹം എന്ന സ്ഥലവ്യാപ്തിക്കുള്ളില്‍ പുരുഷ ലൈംഗികാഗ്രഹം പരോക്ഷമായി സംതൃപ്തിയടയുന്നതിനുള്ള ഒരുപാധിയായി മാറ്റപ്പെടുകയാണ് ചെയ്യുന്നത്. നടിക്ക് എങ്ങിനെയാണ് പ്രതിരോധിക്കാനാവുക? തനിക്ക് പഠിച്ച് ഒരു ജോലി നേടിയാല്‍ മതി എന്ന അതിസാധാരണമായ ആഗ്രഹം പ്രകടിപ്പിക്കുന്ന മാളവികയുടേതു പോലെ അത്തരം പ്രതിരോധവും പ്രതിരോധത്തിനുവേണ്ടിയുള്ള ആലോചന പോലും എപ്പോഴും വിഫലമാവുന്നു. തന്റെ ശരീരത്തിന്റെ നിര്‍ണയനങ്ങള്‍ക്കും ആവിഷ്‌ക്കരണങ്ങള്‍ക്കും മേല്‍ ഒരു നിയന്ത്രണാധികാരവുമില്ലാത്ത ഒരു ജൈവവ്യവസ്ഥയായി സ്ത്രീ ശരീരം കൈമാറ്റം ചെയ്യപ്പെടുന്നു.

തന്റെയും കുടുംബത്തിന്റെയും താല്‍ക്കാലികവും പില്‍ക്കാലത്തേക്കുള്ളതുമായ സാമ്പത്തിക സുസ്ഥിരതക്കു വേണ്ടിയുള്ള ഒരു ആകരസാമഗ്രിയായിട്ടാണ് സരോജ മകളെ പരിഗണിക്കുന്നത്. കൌമാരപ്രായക്കാരായ സിനിമാനടികളെ കറവമൃഗങ്ങളായിട്ടാണ് മാതാപിതാക്കളടക്കമുള്ള കുടുംബം കണക്കു കൂട്ടുന്നതെന്നതിനാല്‍ നടിയും കുടുംബവും തമ്മില്‍; സാമ്പത്തികകാര്യങ്ങള്‍, സ്വത്തധികാരം, സുരക്ഷ, അഭിനയത്തിനു വേണ്ടിയുള്ള കരാറുകള്‍, വിവാഹം തുടങ്ങി പല കാര്യങ്ങളിലും സംഘര്‍ഷങ്ങള്‍ രൂപപ്പെടാറുണ്ട്. വിവാഹത്തിനു മുമ്പും പിമ്പുമുള്ള കാലഘട്ടങ്ങളില്‍ അജയ് ചന്ദ്രനും (അനൂപ് മേനോന്‍) അവളെ അവധി വ്യാപാരത്തിന്റെ ഘടകമായ ഒരു ചരക്കെന്ന വണ്ണം തന്നെയാണ് 'കരുതി'വെക്കുന്നത്. അവളുടെ എക്സ്ചേഞ്ച് മൂല്യത്തിലാണയാള്‍ ചൂതു കളിക്കാനിറങ്ങുന്നത്. അവള്‍ ജ്വലിച്ചു നില്‍ക്കുന്ന താരവും അവന്‍ പരാജയങ്ങള്‍ മാത്രം കൂട്ടിവെക്കുന്ന പതറുന്ന നടനുമായി നില്‍ക്കുമ്പോഴാണ് ആദ്യത്തെ അകല്‍ച്ചക്കു ശേഷം അവര്‍ കണ്ടു മുട്ടുന്നത്. മോഹനകൃഷ്ണന്‍ (മണിയന്‍ പിള്ള രാജു) എന്ന വിഡ്ഢിയായ സംവിധായകനും എബി കുരുവിള (സംവിധായകന്‍ രഞ്ജിത് തന്നെ അഭിനയിക്കുന്നു) എന്ന അസിസ്റന്റും ചേര്‍ന്ന് ചിത്രീകരിക്കുന്ന സിനിമയുടെ സെറ്റിലായിരുന്നു അത്. എബി ആദ്യമായി സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമയില്‍ തന്റെ നായകസ്ഥാനം ഉറപ്പിക്കാന്‍ അവളുടെ താരപദവിയെ ഉപയോഗിക്കാനായിരുന്നു അജയിന്റെ നീക്കം. പിന്നീട് വിവാഹശേഷം അവള്‍ ഗര്‍ഭിണിയാകുമ്പോള്‍ തന്റെ കരിയര്‍ ഇനിയും സുസ്ഥിരമായിട്ടില്ലെന്നും അതു വരെ അവളുടെ താരപ്പൊലിമ ഉപയോഗിച്ച് തനിക്ക് വളരേണ്ടതുള്ളതുകൊണ്ട് ആ ഗര്‍ഭം അലസിപ്പിക്കാമെന്നുമാണ് അവന്‍ നിര്‍ദ്ദേശിക്കുന്നത്. അതിനെ തുടര്‍ന്നുള്ള ശസ്ത്രക്രിയയില്‍ അവളുടെ ഫലോപ്പിയന്‍ ട്യൂബ് അവളുടെ അറിവോടെയല്ലാതെ നീക്കം ചെയ്തതറിഞ്ഞാണ് അവള്‍ അയാളെ ഉപേക്ഷിക്കുന്നത്. ഈ ഉപേക്ഷക്കു ശേഷവും കുറെക്കാലം കൂടി അവള്‍ സിനിമയിലുണ്ടായിരുന്നെങ്കിലും ആദ്യകാലത്തുണ്ടായിരുന്ന താരപ്പൊലിമ നഷ്ടമാകുകയും പിന്നീട് അവളെക്കുറിച്ച് ആര്‍ക്കും ഒന്നും അറിയാതാകുകയുമാണ്. വിവാഹസമയത്ത് അജയ് മാര്‍ക്കറ്റുള്ള താരമായിരുന്നെങ്കില്‍ അവളെ അഭിനയിക്കാന്‍ വിടാത്ത ഒരു വീട്ടമ്മയാക്കി ചുരുക്കിക്കെട്ടുമായിരുന്നു എന്ന വസ്തുത സിനിമയില്‍ ആഖ്യാനം ചെയ്യുന്നില്ലെങ്കിലും മലയാള സിനിമയുടെ സമീപകാല ചരിത്രം അറിയുന്ന ആര്‍ക്കും ആരോപിച്ചെടുക്കാവുന്നതേ ഉള്ളൂ.

ജയറാം/പാര്‍വതി, ദിലീപ് /മഞ്ജു വാര്യര്‍, ബിജു മേനോന്‍/സംയുക്താ വര്‍മ്മ, രഘുവരന്‍/രോഹിണി, മനോജ് കെ ജയന്‍/ഉര്‍വശി, ഷാജി കൈലാസ് /ആനി, സുരേഷ്കുമാര്‍/മേനക എന്നിങ്ങനെ അടുത്ത കാലത്ത് നടന്ന മിക്കവാറുമെല്ലാ താരവിവാഹങ്ങള്‍ക്കു ശേഷവും നടിമാര്‍ അഭിനയം നിര്‍ത്തുകയാണ് പതിവ്. അഥവാ നടിമാര്‍ അഭിനയം തുടര്‍ന്നിട്ടുണ്ടെങ്കില്‍ ആ വിവാഹബന്ധം പിന്നീട് തകര്‍ന്നതായും കാണാം. അതല്ലെങ്കില്‍ വിവാഹബന്ധം തകര്‍ന്നതിനു ശേഷം നടി അഭിനയം പുനരാരംഭിക്കുന്നതായും അനുഭവമുണ്ട്. ആള്‍ക്കൂട്ടത്തിലായിരിക്കെ തന്നെ ഇരുട്ടിന്റെ സ്വകാര്യതയിലിരുന്ന് കാണിയുടെ പുരുഷനോട്ട(മെയില്‍ ഗേസ്)ത്തിന് വിധേയയാകുന്ന സ്ത്രീശരീരം പൊതുസ്ഥലത്തെ ഭോഗത്തിന് പാത്രീഭൂതമാകുകയാണ് വാസ്തവത്തില്‍ ചെയ്യുന്നത്. അപ്രകാരം പൊതുവല്‍ക്കരിക്കപ്പെട്ട സ്ത്രീ ശരീരത്തെ തന്റേതു മാത്രമാക്കി സ്വകാര്യവല്‍ക്കരിക്കുവാനാണ് സിനിമക്കകത്തു തന്നെയുള്ള നടനും സംവിധായകനും നിര്‍മാതാവും മറ്റും നടിമാരെ വിവാഹം കഴിക്കുമ്പോള്‍ ലാക്കാക്കുന്നത്. അങ്ങിനെ സ്വകാര്യസ്വത്താക്കി സൂക്ഷിച്ചില്ലെങ്കില്‍ അവരുടെ ശരീരം തുടര്‍ന്നും പൊതുഭോഗം ചെയ്യപ്പെടുമെന്ന് സിനിമയില്‍ അപ്പോഴും വിരാജിച്ചുകൊണ്ടിരിക്കുന്ന താരരാജാക്കന്മാര്‍ തിരിച്ചറിയുന്നു. സിനിമക്കകത്തുതന്നെ ഉള്ളവരെ വിവാഹം കഴിക്കാത്ത മറ്റു നടിമാരാകട്ടെ എല്ലായ്പോഴും വിദേശത്തുള്ള ഭര്‍ത്താക്കന്മാരെ തേടിപ്പോകുന്നതു കാണാം. തങ്ങളെ പൊതുവായ ഭോഗത്തിനു വിധേയമാക്കിയ ആള്‍ക്കൂട്ടത്തില്‍ നിന്നുള്ള ഒരു ഒളിച്ചോട്ടമായി ഇതിനെ വ്യാഖ്യാനിക്കാവുന്നതാണ്. വനിതാ/ചലച്ചിത്ര മാസികകളില്‍ മുഖചിത്രമായും കവര്‍ സ്റ്റോറിയായും താരകുടുംബങ്ങളും അവരുടടെ വിശേഷങ്ങളും ആവര്‍ത്തിക്കുന്നത് മുമ്പ് സിനിമയിലൂടെ നടന്ന സാമൂഹികഭോഗത്തിന്റെ ഇക്കിളി സ്മരണകള്‍ വായനക്കാരന് സമ്മാനിച്ചുകൊണ്ടു രൂപീകരിക്കപ്പെടുന്ന ജനപ്രിയതയില്‍ കണ്ണു നട്ടിട്ടുള്ളതാണ്.

സിനിമയുടെ ആഖ്യാനത്തിനകത്ത്, പുരുഷനോട്ടത്തിനും പുരുഷ/നായകന്റെ അപ്രമാദിത്തം സാധൂകരിക്കാനായി ഇകഴ്ത്തപ്പെടലിനും നടിയുടെ ശരീരവും മനസ്സും വിധേയമാകുന്നു. സിനിമ എന്ന പ്രക്രിയയിലാകട്ടെ, പ്രത്യക്ഷപ്പെടുമ്പോഴും അപ്രത്യക്ഷമാകുമ്പോഴും അവളുടെ ശരീരം ഭോഗത്തിനും പുരുഷന്റെ ആഹ്ലാദരഥയാത്രക്കും കീഴ്പ്പെടുകയും ചെയ്യുന്നു. നിര്‍മാതാവായ സാമുവല്‍ രണ്ടു ലാര്‍ജിന്റെ ബലത്തിലോ ദൌര്‍ബല്യത്തിലോ മാളവികയെ കിടക്ക പങ്കിടാന്‍ പ്രേരിപ്പിക്കുന്നത് നോക്കുക. അവള്‍ സ്‌ഥൈര്യത്തോടെ അവനെ തിരസ്കരിക്കുന്നുണ്ടെങ്കിലും അവളുടെ കാമുകനും ഭര്‍ത്താവുമായിരുന്ന അജയ് അടക്കം എല്ലാവരുടെയും ധാരണകളില്‍ അവള്‍ സാമുവലിനോടൊപ്പം ശയിച്ചു എന്നാണ് സ്ഥാപിക്കപ്പെടുന്നത്. സിനിമയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഗോസിപ്പുകള്‍ നടിമാരെ നിശ്ശബ്ദരാക്കുന്നതിന് എപ്രകാരമാണ് ഉപയോഗിക്കപ്പെടുന്നത് എന്നതിനുള്ള മികച്ച ഉദാഹരണമാണിത്.

എന്നാല്‍, സിനിമാനിര്‍മാണ പ്രക്രിയ വ്യഭിചാരത്തിന്റെ ഒരു അനൌദ്യോഗിക ലൈസന്‍സാണെന്ന പൊതുധാരണയെ തിരക്കഥ ഉറപ്പിക്കുന്നുമുണ്ട്. അതുകൊണ്ടാണ് മാളവിക വിസമ്മതിച്ച് മുറി വിട്ടു പോകുമ്പോള്‍, മുവാറ്റുപുഴ ശാന്ത ഉറങ്ങിയിട്ടുണ്ടാവുമോ എന്ന് സാമുവല്‍ ആരായുന്നതായുള്ള തമാശ കടന്നു വരുന്നത്. പാല്‍പ്പായസമില്ലെങ്കില്‍ പാഷാണമായാലും മതി അല്ലേ, എന്നാണ് ഈ ആഗ്രഹത്തെ ആ സിനിമയുടെ സംവിധായകന്‍ പരിഹസിക്കുന്നത്. മുഖ്യ താരത്തെയും എക്‍സ്‌ട്രാ നടിയെയും എപ്രകാരമാണ് സിനിമയിലെ പുരുഷാധികാരം വ്യാഖ്യാനിക്കുന്നതെന്നതിന്റെ ഉദാഹരണവുമാണിത്. കുശാലായ ഭക്ഷണവും വേണ്ടത്ര സ്ത്രീഭോഗവും മാത്രം നടത്തി കാലം കഴിച്ചിരുന്ന സവര്‍ണത്തമ്പുരാക്കന്മാരുടെ മൂരിശൃംഗാര കാലഘട്ടത്തെ പരിവര്‍ത്തനങ്ങള്‍ക്കു ശേഷവും പുരുഷ സമൂഹം ആന്തരീകരിച്ചിട്ടുണ്ട് എന്നതു കൊണ്ടാണ് ആധുനിക ജീവിത/സംസ്കാര വ്യവസ്ഥയായ സിനിമക്കുള്ളിലും പുറത്തുമായി ഇത്തരം 'തമാശകള്‍' ഉത്പാദിപ്പിക്കപ്പെടുന്നതും ആസ്വദിക്കപ്പെടുന്നതും.

സഹതാപം ജനിപ്പിച്ചും പ്രണയം അഭിനയിച്ചും നടികളെ ചാക്കിലാക്കാന്‍ നോക്കുന്ന നായകന്മാരാണ് എല്ലാ ഭാഷയിലുമുള്ളതെന്ന് മാളവിക എബിയോട് പറയുന്നതും ഇതേ അനുഭവത്തിന്റെ പ്രത്യക്ഷീകരണമാണ്. അവിവാഹിതരാണെങ്കില്‍ പ്രണയം ഭാവിച്ചും വിവാഹിതരാണെങ്കില്‍ ഭാര്യയുടെ സ്നേഹക്കുറവ് വിവരിച്ചും തങ്ങളെ പാട്ടിലാക്കാന്‍ മിനക്കെടുന്ന ഹീറോമാരാണ് എവിടെയും എന്നാണവള്‍ സ്‌റ്റാര്‍ഡം എങ്ങിനെയുണ്ട് എന്ന എബിയുടെ ചോദ്യത്തോട് പ്രതികരിച്ചുകൊണ്ട് വിവരിക്കുന്നത്. ജ്വലിച്ചു നില്‍ക്കുന്ന ഒരു സ്ത്രീ താരത്തിന്റെ സാമൂഹിക പദവിയെ ഹീനമായ തലത്തിലേക്കെത്തിക്കുന്നതില്‍ ക്യാമറയിലൂടെയെന്നതു പോലെ സൌഹാര്‍ദങ്ങളിലൂടെയും പുരുഷാധികാരം പ്രവര്‍ത്തിക്കുകയാണെന്നു ചുരുക്കം. സിനിമ ജയിക്കുന്നവന്റെ കളിസ്ഥലമാണെപ്പോഴും എന്ന് എബി അജയിനോട് പറയുന്നുണ്ട്. പുരുഷനാണല്ലോ സിനിമയില്‍ എപ്പോഴും ജയിക്കുക. അപ്പോള്‍, സിനിമ പുരുഷന്റെ കളിസ്ഥലമാണെന്നു ചുരുക്കം. നടന്‍, താരം, സംവിധായകന്‍, അസിസ്‌റ്റന്റുമാര്‍, ഛായാഗ്രാഹകന്‍, നിര്‍മാതാവ്, കാണി എന്നിങ്ങനെ വ്യത്യസ്ത തലങ്ങളിലെ പുരുഷന്മാര്‍ വിജയം തുടരുന്ന ഒരു വിശാലമായ കളിസ്ഥലമാണ് സിനിമ. അവന്റെ (അവന്മാരുടെ) ഭോഗാസക്തിയും കാമനയും അധികാരോന്മാദവും പൂര്‍ത്തീകരിക്കുന്നതിനുള്ള ഒരു കളിപ്പന്തും കളിസ്ഥലവുമായി നടിയുടെ ശരീരം പരിണമിക്കുന്നതാണ് സിനിമയുടെ നിര്‍മാണ/ആസ്വാദന പ്രക്രിയ എന്ന ചരിത്ര സത്യത്തെയാണ് തിരക്കഥ വെളിപ്പെടുത്തുന്നത്.

മാളവിക പിരിഞ്ഞുപോയതിനു ശേഷം തന്റെ ജീവിതത്തിലേക്ക് കടന്നു വന്ന സ്ത്രീകളൊക്കെയും സ്ത്രീ ശരീരങ്ങള്‍ മാത്രമായിരുന്നു എന്ന് അജയ് ചന്ദ്രന്‍ പരിതപിക്കുന്നുണ്ട്. തന്റെ ജീവിത പരാജയമായി വ്യാഖ്യാനിക്കുന്ന ഈ കാര്യത്തില്‍ പക്ഷെ അടിപ്പെട്ടുപോയ അനവധി ശരീരങ്ങള്‍ക്കുള്ളിലെ ആത്മാവുകളെക്കുറിച്ചും അവരുടെ വ്യക്തിത്വങ്ങളെക്കുറിച്ചും അയാള്‍ക്ക് ഒരു വേവലാതിയുമില്ല. സില്‍ക്ക് സ്‌മിതമാരും വിജയശ്രീമാരും റാണി ചന്ദ്രമാരും ആയി ആത്മഹത്യ ചെയ്തും ജീവഛവം പോലെ ജീവിതം തള്ളിനീക്കിയും അവര്‍ ചരിത്രത്തില്‍ നിന്ന് പുറന്തള്ളപ്പെടുന്നു. ശരീരവും പ്രതിഛായയും പുരുഷന് (നടന്‍, താരം, സംവിധായകന്‍, ഛായാഗ്രാഹകന്‍, നിര്‍മാതാവ്, കാണി) പെരുമാറാനും അവരുടെ കാമനകളെ നിക്ഷേപിച്ച് സംതൃപ്തമാവാനും പിന്നീട് ഉപേക്ഷിക്കാനുമുള്ള ഒരു കളിസ്ഥലമായി സിനിമക്ക് വേണ്ടി വിട്ടുകൊടുത്ത അനേകം നടിമാരുടെ കണ്ണീരും ഹത്യയും തിരോധാനവുമാണ് സിനിമയുടെ ചരിത്രം എന്നാണ് തിരക്കഥ വെളിപ്പെടുത്തുന്നത്.

പുരുഷനോട്ടത്തിനും പുരുഷമേധത്തിനും വിധേയമാകുന്ന നടിയുടെ ശരീരം 'കരിങ്കണ്ണു' പതിച്ചതും പാപം പേറുന്നതുമായ ഒരു ജൈവവ്യവസ്ഥയായി സാമൂഹിക അന്ധവിശ്വാസങ്ങളില്‍ ഉറപ്പിക്കപ്പെടുന്നു. തങ്ങളുടെ കാമന ശമിപ്പിക്കാനുള്ള ഒരു പരസ്യ/രഹസ്യ നിക്ഷേപമായി പുരുഷാധികാരത്തിന്റെ കരുതലുകളിലുള്ള നടിയുടെ ശരീരം അതേ സമയം തന്നെ അശുദ്ധവും അശ്ലീലവുമായി നിര്‍ണയിക്കപ്പെടുകയും ചെയ്യുന്നു. നടിയുടെ ശരീരം എപ്രകാരമായിരിക്കും എന്നുത്ക്കണ്ഠപ്പെടുന്ന കേരളഭൂമി വാരികയിലെ ലേഖകന്റെയും അക്‍ബര്‍ അഹമ്മദിന്റെയും മൊബൈല്‍ ഫോണില്‍ അവരുടെ ദൈന്യത 'ഒപ്പി'യെടുക്കുന്ന ഡോക്‍ടറുടെയും ഉള്ളില്‍ ഈ ദ്വൈതാവസ്ഥ പ്രവര്‍ത്തനക്ഷമമാകുന്നതു കാണാം.

ചരിത്രത്തില്‍ നിന്ന് നടിയുടെ ഈ പരാജയങ്ങളും തിരോധാനങ്ങളും പുറത്തുകൊണ്ടുവരുന്ന അക്കി എന്ന പുതുമുറക്കാരനിലൂടെയും പുരുഷാധികാരം ഒരേ പോലെ തുടരുന്നു എന്നു തെളിയിക്കുന്നതിനു വേണ്ടിയാണ്, അവന്‍ നടത്തുന്ന കഫറ്റേറിയയുടെ അടുക്കളയില്‍ കൈതച്ചക്ക മുറിക്കുന്നതിനിടെ സഹായിക്കാനെത്തുന്ന കാമുകി ദേവയാനി(സംവൃത സുനില്‍)യെ മുടിയഴിച്ചിട്ട് അടുക്കളയില്‍ കയറിയതിന്റെ പേരില്‍ അവന്‍ ശകാരിക്കുന്ന ദൃശ്യം ചേര്‍ത്തിരിക്കുന്നത്. സ്ത്രീയുടെ മുടി എന്നത് പുരുഷന് വേണ്ടപ്പോള്‍ ഓമനിക്കാനായി അവള്‍ പരിപാലിച്ച് നിലനിര്‍ത്തേണ്ട സ്‌ത്രൈണചിഹ്നം മാത്രമാണ്. അവളുടെ ലൈംഗികത പോലെ അത് എപ്പോഴും അവന്റെ അധികാരവരുതിക്കുള്ളിലായിരിക്കണം എന്നാണവന്റെ താല്‍പര്യം. സ്നേഹം എന്നത് അധികാരവാഴ്ചയുടെ പുറംമോടിയും വിളിപ്പേരും മാത്രമായി പരിണമിക്കുന്നതിന്റെ ഉദാഹരണവുമാണിത്.

പുരുഷാധികാരം മുഖ്യ വൈതാളിക രൂപമാര്‍ജ്ജിക്കുന്ന ചലച്ചിത്രവ്യവസായം മറ്റര്‍ത്ഥങ്ങളിലും പലപ്പോഴും ജനാധിപത്യ വിരുദ്ധമായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് തെളിയിക്കുന്ന കുറെയധികം സന്ദര്‍ഭങ്ങള്‍ തിരക്കഥയെ കൂടുതല്‍ സത്യസന്ധമാക്കുന്നു. സൂപ്പര്‍താരങ്ങളുടെ അധികാരമേധങ്ങള്‍, വൃദ്ധനടന്റെ മേക്കപ്പില്‍ തോണ്ടിയും സിനിമ പരാജയമടഞ്ഞാലും സാരമില്ല, തന്റെ എഴുപത്തഞ്ചു ലക്ഷവും ഒരു കോടിയും ഓവര്‍സീസ് റൈറ്റും ലഭിച്ചാല്‍ മതി എന്ന മനോഭാവത്തിലൂടെയും മറ്റുള്ളവരെ കീഴ്പ്പെടുത്തുന്ന അനുഭവങ്ങളിലൂടെ വ്യാഖ്യാനിക്കപ്പെടുന്നു. നടിയുടെ മകളുടെ താഴെയാണ് മേക്കപ്പ് മാന്റെ മകന്‍ തുടങ്ങിയ പ്രത്യക്ഷ പരാമര്‍ശങ്ങള്‍ ചലച്ചിത്രനിര്‍മാണ പ്രക്രിയയില്‍ സുസ്ഥാപിതമായിട്ടുള്ള നവീനമായ ജാതിവ്യവസ്ഥയുടെ ഹീനമായ ഉദാഹരണങ്ങളാണ്. നടന്‍ കഥാപാത്രത്തെ ആന്തരീകരിക്കുന്നതിന്റെ ഭാഗമായി അയാള്‍ അമാനുഷനായി മാറി അഭിനയത്തിന്റെ പുറത്തും പെരുമാറുന്നതിനെ അക്‍ബര്‍ അഹമ്മദിലൂടെ സംവിധായകന്‍ വിമര്‍ശിക്കുന്ന സന്ദര്‍ഭവും ശ്രദ്ധേയമായിട്ടുണ്ട്. സാധാരണ ഇത്തരമൊരു മെറ്റമോര്‍ഫോസിസ് അഭിനേതാവിന്റെ മികവായിട്ടാണ് എണ്ണുന്നതെങ്കില്‍, ആവശ്യം കഴിഞ്ഞാല്‍ കഥാപാത്രത്തെയും അതിന്റെ സ്വഭാവസവിശേഷതകളെയും ഊരിക്കളയാനാവാത്തത് നടന്റെ പരിമിതിയായിട്ടാണ് ഇവിടെ ഗണിക്കപ്പെടുന്നത്. ചലച്ചിത്ര നിരൂപണ പ്രക്രിയയുടെ പരിമിതികള്‍ കൊണ്ട് നിര്‍വഹിക്കാനാവാതെ പോകുന്ന മാധ്യമ/സാമൂഹ്യ/ധാര്‍മിക വിമര്‍ശനം ചലച്ചിത്രത്തിലൂടെ നടത്തുന്നതിനാല്‍ തിരക്കഥ ചലച്ചിത്രനിരൂപണത്തെക്കുറിച്ചുള്ള ഒരു വിമര്‍ശനം കൂടിയായി പരിണമിക്കുന്നുണ്ട്.

*****

Monday, September 29, 2008

മര്‍ദനാധികാരത്തിന്റെ ഇരകള്‍

നിയമത്തെ അനുസരിക്കുന്നത്, വ്യവസ്ഥാപിതം എന്നൊക്കെ വ്യാഖ്യാനിക്കപ്പെടുന്ന ഭരണകൂടാധികാരത്തിന്റെ വേട്ടയാടലുകളില്‍ എരിഞ്ഞും ചതഞ്ഞും ചീഞ്ഞും മറഞ്ഞും തീരുന്ന മനുഷ്യരുടെ ദുരന്തം എന്ന നൈരന്തര്യമാണ്, നടനും കഥാകൃത്തുമായ മധുപാല്‍ ആദ്യമായി സംവിധാനം ചെയ്ത തലപ്പാവ് എന്ന ചലച്ചിത്രത്തിന്റെ പ്രമേയം. വ്യക്തിയും അധികാരവും തമ്മില്‍, വിപ്ലവാവേശവും അടിച്ചമര്‍ത്തലും തമ്മില്‍, പുഛവും അനുകമ്പയും തമ്മില്‍, വിധേയത്വവും സഹാനുഭൂതിയും തമ്മില്‍, പ്രതികരണവും നുണയുടെ സാമൂഹികനിര്‍മിതിയും തമ്മില്‍ എന്നിങ്ങനെ ഇത്തരമൊരു ഇതിവൃത്തത്തിലൂടെ സംഘര്‍ഷഭരിതമാകുന്ന ദ്വൈതാവസ്ഥ(ഡൈക്കൊട്ടമി)കളുടെ മുഴക്കം അനുവാചകന്റെ ചരിത്രബോധത്തെ നൂല്‍പ്പാലത്തിലൂടെയെന്നോണം വലിച്ചിഴക്കുക തന്നെ ചെയ്യും.

കേരളത്തെ ഒരു കാലത്ത് പിടിച്ചു കുലുക്കിയ നക്സലൈറ്റ് മുന്നേറ്റത്തെ പിന്നീട് ചരിത്രം/ചരിത്രനാട്യം പല തരത്തില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. ഭൂവുടമകളുടെയും ഭരണകൂടത്തിന്റെയും ചൂഷണങ്ങളും അക്രമങ്ങളും ന്യായീകരിച്ചെടുക്കുന്നതിനു വേണ്ടിയുള്ള സാംസ്കാരിക-മാധ്യമ പരിസരം രൂപീകരിക്കുന്ന കുത്തക പത്രങ്ങളും വലതുപക്ഷവും, നക്സലൈറ്റുകള്‍ ഇനി തങ്ങളുടെ നേര്‍ക്ക് കുന്തമുനയുമായി കടന്നു വരില്ല എന്നുറപ്പു വരുത്തിയതിനു ശേഷം അവരെ വാഴ്ത്തുന്ന രീതികളാണ് ഇക്കൂട്ടത്തില്‍ ഏറ്റവും അശ്ലീലം. ചെറുപ്പക്കാരിയായിരുന്ന അജിതയെ അര്‍ധനഗ്നയാക്കി പോലീസ് ലോക്കപ്പില്‍ പ്രദര്‍ശിപ്പിച്ചിരുന്നത് ഇന്‍സ്റ്റന്റ് ഫോട്ടോയിലൂടെ പ്രചരിപ്പിക്കുകയും അവരെ ചോര കുടിക്കുന്ന യക്ഷിയായി അവതരിപ്പിക്കുകയും ചെയ്ത വലതുപക്ഷം കാലത്തിന്റെ അകലം എന്ന സുരക്ഷിതത്വത്തിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ അവരെ വീരനായികയാക്കി കൊണ്ടാടുന്നതും സാധാരണമായിരിക്കുന്നു. 1970ല്‍ വയനാട്ടില്‍ വെച്ച് പോലീസ് നിഷ്ഠൂരമായി കണ്ണു ചൂഴ്ന്നെടുത്ത് വെടി വെച്ച് കൊലപ്പെടുത്തിയ സഖാവ് വര്‍ഗീസിനെയും വലതുപക്ഷ ചരിത്രാഖ്യാനം ഇപ്രകാരം തെറ്റായി പ്രതിനിധാനപ്പെടുത്താറുണ്ട്.

നിക്ഷ്പക്ഷതയുടെ മുഖാവരണമണിഞ്ഞുകൊണ്ടുള്ള ഈ ഒളിച്ചുകളിയുടെ സൌകര്യങ്ങളെയല്ല തലപ്പാവ് അടിസ്ഥാനമാക്കുന്നത് എന്നത് എടുത്തുപറയേണ്ടതാണ്. (അറുപതുകളുടെ ഒടുവിലും എഴുപതുകളിലും മുതലാളിത്ത മാധ്യമങ്ങള്‍ നക്സലൈറ്റ് മുന്നേറ്റത്തെ എത്രമാത്രം ബീഭത്സമായിട്ടാവും അവതരിപ്പിച്ചിട്ടുണ്ടാവുക എന്നറിയാന്‍ അക്കാലത്തെ പത്രങ്ങള്‍ ലൈബ്രറിയില്‍ പോയി തിരയേണ്ട ആവശ്യമൊന്നുമില്ല. യുദ്ധം നടക്കുമ്പോഴത്തെ ടെലിവിഷന്‍/പത്ര വാര്‍ത്തകളും മേജര്‍ രവിയെപ്പോലുള്ള 'ദേശസ്നേഹി'കളുടെ സിനിമകളും ഇന്ത്യയിലെ ഭീകരവാദത്തെക്കുറിച്ച് ദ ഹിന്ദുവില്‍ പര്‍വീണ്‍ സ്വാമിയെപ്പോലുള്ളവര്‍ എഴുതുന്ന വിവരണങ്ങളും വായിച്ചാല്‍ മതി. ഈ ഏറ്റുമുട്ടല്‍ വിദഗ്ദ്ധരുടെ ആധിക്യമുണ്ടായിട്ടും എങ്ങിനെ 'ഭീകരര്‍' തുടര്‍ന്നും തങ്ങളുടെ പ്രവൃത്തികള്‍ ചെയ്തുകൊണ്ടിരിക്കുന്നു എന്ന പ്രഹേളിക തന്നെയാണ് ഒരു പക്ഷെ ഏറ്റവും 'ഭീകര'മായ തമാശ. മാസങ്ങള്‍ നീണ്ടു നിന്നതും പ്രയാസകരവുമായ അന്വേഷണത്തിലൂടെ തെഹല്‍ക ലേഖകന്‍ അജിത് സാഹി കണ്ടെത്തിയ കാര്യങ്ങള്‍ മാസികയുടെ ആഗസ്ത് 16ന്റെ ലക്കത്തില്‍ വിശദമായി കൊടുത്തിട്ടുണ്ട്. 16 കോടി വരുന്ന ഇന്ത്യയിലെ മുസ്ലിങ്ങളെ സംശയത്തിന്റെയും വെറുപ്പിന്റെയും വംശഹത്യയുടെയും നിഴലിലും വരുതിയിലും നിര്‍ത്തുന്നതിനുതകുന്ന തരത്തിലുള്ള വേട്ടയാടലുകളാണ് ഇന്റലിജന്‍സുകാരും സംസ്ഥാന/ദേശീയ പോലീസും പട്ടാളവും ചേര്‍ന്ന് നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് അദ്ദേഹം വിശദീകരിക്കുന്നു.)

പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന കര്‍ഷകസമരങ്ങളുടെയും ഭൂപരിഷ്ക്കരണത്തിന്റയും പരിണതഫലമായി കാര്‍ഷിക ജന്മിത്വവും ഭൂവുടമസ്ഥതാകുത്തകയും ഒരു പരിധി വരെ അവസാനിച്ച കാലത്താണ് ഇടതുതീവ്രവാദക്കാരായ നക്സലൈറ്റുകള്‍ കേരളത്തിലെ അവരുടെ പ്രവര്‍ത്തനം സജീവമാക്കിയത്. ചൈനീസ് വിപ്ലവത്തിന്റെയും പടിഞ്ഞാറന്‍ ബംഗാളിലെ നക്സല്‍ബാരിയില്‍ നടന്ന സായുധ മുന്നേറ്റത്തിന്റെയും ആവേശവും മാവോയുടെ ചിന്തകളുമായിരുന്നു അവരുടെ പ്രചോദനം. എന്നാല്‍ കേരളത്തിലെ ചൂഷിത ജനതയുടെ പ്രശ്നങ്ങള്‍ കാലത്തിനു യോജിച്ച തരത്തിലും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മഹത്തായ സാധ്യതകള്‍ അടിസ്ഥാനമാക്കിക്കൊണ്ടും പരിഹരിക്കുന്നതിനുള്ള പ്രായോഗികമായ സമരമാര്‍ഗങ്ങള്‍ ആവിഷ്ക്കരിക്കുന്നതിനു പകരം സാഹസികമായ എടുത്തുചാട്ടങ്ങളായിരുന്നു അവരുടേതെന്നതിനാല്‍ ഏറെക്കാലം പിടിച്ചുനില്‍ക്കാനുള്ള ആത്മബലവും ജനപിന്തുണയും അവര്‍ക്ക് നേടിയെടുക്കാനായില്ല. എന്നാല്‍ വയനാട്ടിലെ സ്ഥിതി വ്യത്യസ്തമായിരുന്നു. തദ്ദേശീയരായ ആദിവാസി ജനതയെയും കുടിയേറി വന്ന ദരിദ്രരായ തൊഴിലാളികളെയും കര്‍ഷകരെയും തൊഴിലിടങ്ങളിലും കിടപ്പറകളിലുമായി നിരന്തരമായി ചൂഷണം ചെയ്തുകൊണ്ടാണ് വയനാട്ടിലെ ജന്മിമാര്‍ തങ്ങളുടെ അധികാര-ആഹ്ലാദ വാഴ്ച തുടര്‍ന്നിരുന്നത്. പണവും സ്വാധീനവും ഉപയോഗിച്ച് പൊലീസിനെയും തങ്ങളുടെ പിണിയാളുകളാക്കാന്‍ അവര്‍ക്ക് നിഷ്പ്രയാസം സാധിച്ചിരുന്നു. പുതുതായി വിവാഹം ചെയ്തു കൊണ്ടുവരുന്ന യുവതികളെ കടന്നാക്രമിക്കുകയും നിസ്സഹായരായ അവരുടെ ഭര്‍ത്താക്കന്മാരെ കൊന്നു കെട്ടിത്തൂക്കുകയും മറ്റും ശീലമെന്നോണം അവര്‍ നടത്തിപ്പോന്നു. കേരളത്തിലെ മറ്റിടങ്ങളില്‍ ഒരു പരിധി വരെ മുന്നേറിയ കര്‍ഷക-തൊഴിലാളി ചെറുത്തുനില്‍പുകളും അവകാശ ബോധവും പല കാരണങ്ങളാല്‍ വയനാട്ടില്‍ വേണ്ടത്ര സജീവമാകാതിരുന്നതും ഈ പീഡനത്തെ രൂക്ഷമാക്കിത്തീര്‍ത്തു.

ഈ ചൂഷണത്തിനെതിരായ പ്രതിരോധത്തിനാണ് സഖാവ് വര്‍ഗീസ് അക്കാലത്ത് നേതൃത്വം നല്‍കിയത്. അതിലൂടെ അദ്ദേഹം വയനാട്ടിലെ ദരിദ്രരും സാധാരണക്കാരുമായ ജനങ്ങളുടെ ആശയും ആവേശവുമായിത്തീരുകയും അതോടൊപ്പം വലതുപക്ഷ ഭരണാധികാരത്തിന്റെ കണ്ണില്‍ കൊടും കുറ്റവാളിയായിത്തീരുകയും ചെയ്തു. ഒറ്റുകാരുടെ സഹായത്തോടെ പിടികൂടിയ സഖാവിനെ സംസ്ഥാന ഭരണത്തിലെയും പൊലീസിലെയും ഉന്നതരുടെ നേരിട്ടുള്ള അറിവോടെ ക്രൂരമായി മര്‍ദിക്കുകയും കണ്ണ് ചൂഴ്ന്നെടുക്കുകയും വെടിവെച്ചു കൊല്ലുകയുമാണുണ്ടായത്. ഈ കൊലയെ ഏറ്റുമുട്ടലില്‍ മരിച്ചു (എന്‍കൌണ്ടര്‍ ഡെത്ത്) എന്ന വിധത്തിലാണ് അക്കാലത്ത് പൊലീസ് ഭാഷ്യം പ്രകാരം പത്രങ്ങള്‍ റിപ്പോര്‍ട് ചെയ്തത്. രണ്ടു പതിറ്റാണ്ടിനു ശേഷം ആ കൊല തന്റെ കൈ കൊണ്ടാണ് നടത്തിയത് എന്ന് പത്രങ്ങളോടും ചാനലുകളോടും കോടതിയോടും കൂസലില്ലാതെ എന്നാല്‍ തികഞ്ഞ വേദനയോടെയും നിസ്സഹായതയോടെയും വിളിച്ചു പറഞ്ഞ രാമചന്ദ്രന്‍ നായരുടെ സത്യസന്ധതക്കു മുമ്പില്‍ കേരളത്തിന്റെ മനസ്സാക്ഷി മരവിച്ചുപോയതും രേഖപ്പെടുത്തപ്പെട്ട ചരിത്രയാഥാര്‍ത്ഥ്യം.

നക്സലൈറ്റ് പ്രസ്ഥാനചരിത്രത്തെ യാഥാര്‍ത്ഥ്യനിഷ്ഠമായി ചരിത്രവത്ക്കരിക്കാനുള്ള വളരെക്കുറച്ചു ശ്രമങ്ങള്‍ മാത്രമേ പില്‍ക്കാലത്ത് നടന്നിട്ടുള്ളൂ എന്നതാണ് ഏറ്റവും ഖേദകരമായ സംഗതി. ജോണ്‍ ഏബ്രഹാമിന്റെ അമ്മ അറിയാന്‍ എന്ന സിനിമ, എം സുകുമാരന്റെ പിതൃതര്‍പ്പണം പോലുള്ള ഏതാനും നോവലുകളും കഥകളും, കെ ജി ശങ്കരപ്പിള്ളയുടെ ബംഗാള്‍ അടക്കമുള്ള അനവധി കവിതകള്‍, കെ വേണുവിന്റെ ലേഖനങ്ങളും പുസ്തകങ്ങളും എന്നിങ്ങനെ ശ്രദ്ധേയവും ആത്മാര്‍ത്ഥവും സത്യസന്ധവുമായ പരിശ്രമങ്ങള്‍ ഉണ്ടെങ്കിലും അവയില്‍ സ്വീകരിച്ചിട്ടുള്ള വസ്തുനിഷ്ഠതയെ മൂടിനില്‍ക്കുന്ന വിധത്തില്‍ നാട്യങ്ങള്‍, സ്വയം വീരത്വം പ്രഖ്യാപിക്കല്‍, അമിത കാല്‍പനികവല്‍ക്കരണം, എന്നീ പ്രകടദൂഷ്യങ്ങള്‍ പ്രത്യക്ഷപ്പെടുത്തുന്ന നിരവധി വ്യാഖ്യാനങ്ങളുടെയും ആഖ്യാനങ്ങളുടെയും പ്രളയം തന്നെ കഴിഞ്ഞ കാലത്ത് സംഭവിച്ചിട്ടുണ്ട്.

പൈങ്കിളി സിനിമകളും, ഓണപ്പതിപ്പിലെ സൊറ പറച്ചിലുകളും, താന്‍ 'മൂവ്മെന്റി'ലുണ്ടായിരുന്നു എന്നു വരുത്താന്‍ ചിലര്‍ സ്വയം ജനനത്തീയതി പിറകിലേക്ക് പിടിച്ചുവലിക്കുന്നതും(സിനിമാനടികള്‍ ചെയ്യാറുള്ളതിന്റെ നേര്‍ വിപരീതം) വരെയുള്ള വിഡ്ഢിത്തങ്ങള്‍ മലയാളി സഹിക്കുകയുണ്ടായി. സക്കറിയ ഒരിക്കല്‍ പറഞ്ഞതുപോലെ മുന്‍ നക്സലൈറ്റാണെന്നു പറഞ്ഞില്ലെങ്കില്‍ എഴുത്തുകാരനും ബുദ്ധിജീവിയുമായി ആരും പരിഗണിക്കാത്ത ദുരവസ്ഥ പോലും കേരളത്തിലുണ്ട്. സഖാവ് വര്‍ഗീസിനെപ്പോലുള്ള യഥാര്‍ത്ഥ വിപ്ലവകാരികള്‍ മറവിയിലേക്കോ കേവല വീരാരാധനയിലേക്കോ മാഞ്ഞുപോകുകയും, പേരും ജനനത്തീയതിയും തിരുത്തുന്ന കപടരും ജാടക്കാരും മുഖ്യധാരയിലേക്ക് ഇടിച്ചുകയറുകയും ചെയ്യുകയാണ്. ഇതിന്റെ അനന്തരഫലമെന്നോണം ഇടതു തീവ്രവാദ നാട്യം വലതുപക്ഷ ആശയഗതിയുടെയും പലപ്പോഴും മൃദു / തീവ്ര ഹിന്ദുത്വ നിലപാടുകളുടെയും മുഖമറയാകുന്ന സ്ഥിതിവിശേഷവും സംജാതമായിട്ടുണ്ട്. വയനാട്ടിലൊഴിച്ചുള്ള നക്സലൈറ്റുകള്‍ ജനങ്ങളുടെ സമരങ്ങള്‍ക്കു പകരം ഭാഷയിലെ കലാപങ്ങള്‍ ഏറ്റെടുത്തു എന്നു പരിഹസിക്കപ്പെട്ടതും ഇതിന്റെ തുടര്‍ച്ചയാണ്. ആധുനികതയുടെ കാലത്ത് ആരംഭിക്കുകയും പിന്നീട് പൊതുമലയാളമായിത്തീരുകയും ചെയ്ത അമിത സംസ്കൃതവത്ക്കരിക്കപ്പെട്ട മലയാള ഭാഷയെ പ്രതിരോധിക്കുന്നതിനു പകരം അതിന്റെ പതാകാവാഹകരായിത്തീരുകയാണ് ജനാധിപത്യത്തെ അഭിമുഖീകരിക്കാന്‍ വിസമ്മതിച്ച നക്സലൈറ്റ് സാംസ്ക്കാരികപ്രവര്‍ത്തകര്‍ ചെയ്തത് എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. നിരവധി വാക്കുകള്‍ അതിന്റെ രാഷ്ട്രീയ യുക്തിക്കു വിരുദ്ധമായി ഇതു മൂലം ഉപയോഗിക്കപ്പെട്ടു. ജനപ്രിയ സിനിമകളിലും മറ്റും ഇത് നൂറു മടങ്ങ് ആവര്‍ത്തിക്കപ്പെടുന്നുണ്ട്.

അതു കൊണ്ടാണ് ജനപ്രിയസിനിമയുടെ പാഠശാലയില്‍ പഠിച്ച ബാബു ജനാര്‍ദനനെപ്പോലൊരാള്‍ തലപ്പാവിനു വേണ്ടി എഴുതുന്ന സംഭാഷണം രാഷ്ട്രീയ ചരിത്രത്തിന്റെ യുക്തിയെ പലപ്പോഴും പരിഹസിക്കുന്നത്. ഒരുദാഹരണം നോക്കുക. രവീന്ദ്രന്‍ പിള്ള എന്ന നിരാശനായ പോലീസുകാരന്‍(ലാല്‍) പെന്‍ഷന്‍ മേടിക്കാനായി ആലപ്പുഴ നഗരത്തിലെത്തുമ്പോള്‍, അയാളുടെ കൈയാല്‍ വധിക്കപ്പെട്ട ജോസഫി(പൃഥ്വിരാജ്)ന്റെ പ്രേതത്തെ കണ്ടുമുട്ടുന്നു. കോടതിയലക്ഷ്യം ആരോപിക്കപ്പെട്ട മന്ത്രി രാജിവെക്കണമെന്ന ആവശ്യമുയര്‍ത്തി സമരജാഥ നയിക്കുന്ന ഖദര്‍ ധാരികളായ വലതുപക്ഷ രാഷ്ട്രീയകക്ഷിക്കാരുടെ പ്രസംഗത്തെ പരിഹസിച്ചുകൊണ്ടാണ് ജോസഫ് കാലം കൂടുതല്‍ ജീര്‍ണമായി എന്നു നിരീക്ഷിക്കുന്നത്. സ്വാശ്രയ കോളേജുകാരുടെ വിരുന്നില്‍ പങ്കെടുത്ത ജഡ്ജി തന്നെ സ്വാശ്രയ കോളേജ് കേസില്‍ വാദം കേള്‍ക്കാനും വിധി പറയാനുമിരിക്കുന്നതിന്റെ അയുക്തികതയും അസ്വാഭാവികതയും ചോദ്യം ചെയ്ത മന്ത്രിയുടെ മേലാണ് കോടതിയലക്ഷ്യം ആരോപിക്കപ്പെട്ടതെന്നും അതു പറയാതെ കേവലമായ രാഷ്ട്രീയലാഭത്തിനു വേണ്ടി സമരം ചെയ്യുന്ന ഈ പ്രതിപക്ഷത്തെ ചൂണ്ടിക്കാണിച്ച് അരാജകത്വമാണ് സമൂഹത്തെ ഭരിക്കുന്നതെന്ന് നിങ്ങളറിയുന്നുണ്ടോ എന്നാണ് ജോസഫ് രവീന്ദ്രന്‍ പിള്ളയോട് ചോദിക്കുന്നത്.

അരാജകത്വം അഥവാ അനാര്‍ക്കിസം അമിതാധികാരപ്രവണതക്കും വ്യവസ്ഥാപിതത്വത്തിനുമെതിരായ ഒരു സമരമാര്‍ഗമാണെന്നും ബുനുവലിനെപ്പോലുള്ള അനവധി പ്രതിഭാധനര്‍ അനാര്‍ക്കിസ്റ്റ് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചവരാണെന്നുമുള്ള ചരിത്രയാഥാര്‍ത്ഥ്യം വിസ്മരിച്ചുകൊണ്ടോ അതോ അജ്ഞത കൊണ്ടോ ഈ പദം ഒരു ചീത്ത പദമായി തിരക്കഥ / സംഭാഷണത്തില്‍ കടന്നുവരുന്നതാണ് നാം അത്ഭുതത്തോടെ കാണുന്നത്. യഥാര്‍ത്ഥത്തില്‍ അരാജകത്വം എന്ന രാജകീയ(വ്യവസ്ഥാപിത)വിരുദ്ധ വാഴ്ചക്ക് അഥവാ വാഴ്ചാരാഹിത്യത്തിനു വേണ്ടിയാണ് വിപ്ലവകാരികള്‍ നിലക്കൊള്ളുന്നത്. അവരെക്കൊണ്ട് രാജഭരണത്തിന് അനുകൂലമായി സംസാരിപ്പിക്കുക എന്ന കൊടും പാതകം ഭാഷ, പദം, വാക്യഘടന, വ്യാകരണം, അര്‍ത്ഥം, പര്യായം, വിരുദ്ധാര്‍ത്ഥം എന്നിങ്ങനനെയുള്ള മേഖലകളിലെ ആധിപത്യ / വിധേയത്വ രൂപങ്ങളെക്കുറിച്ചും രാഷ്ട്രീയ ഘടനകളെക്കുറിച്ചും ധാരണയില്ലാത്ത വാചകമെഴുത്തുകാര്‍ (വാചകമടിക്കാര്‍) നടത്തുന്നത് കഥാകൃത്തു കൂടിയായ മധുപാല്‍ എന്തുകൊണ്ട് അനുവദിച്ചു എന്നറിയില്ല. അതോ നക്സലൈറ്റുകള്‍ വിശാലവും വൈവിദ്ധ്യപൂര്‍ണവുമായ ജനാധിപത്യപ്രസ്ഥാനത്തില്‍ അണിചേരാതിരുന്നതിനെ പരിഹസിക്കുന്നതിനു വേണ്ടിയാണോ ഈ ഭാഷാ വൈരുദ്ധ്യത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്?

തിരക്കഥയുടെ ഇത്തരത്തിലുള്ള ദൌര്‍ബല്യങ്ങള്‍ പക്ഷെ സിനിമയുടെ സമഗ്രമായ നിലപാടിനെയോ ദൃശ്യ / ശബ്ദ ഗാത്രത്തെയോ പരാജയപ്പെടുത്തുന്നില്ല. ദരിദ്രകുടുംബത്തില്‍ പെട്ട രവീന്ദ്രന്‍ പിള്ള എന്ന കുട്ടനാട്ടുകാരന്‍ പൊലീസ് കോണ്‍സ്റ്റബിളാകുമ്പോഴും അയാളുടെ വര്‍ഗസ്ഥാനത്തില്‍ ഒരു മാറ്റവും സംഭവിക്കുന്നില്ല. മാത്രമല്ല അയാള്‍ എന്ന ഇരയുടെ ദൈന്യതയും നിസ്സഹായതയും കൂടുതല്‍ രൂക്ഷമാകുകയാണ് ചെയ്യുന്നത്. സ്വന്തം വര്‍ഗത്തിന്റെ മോചനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സഖാവിനെ തടവില്‍ പിടികൂടാനും മര്‍ദിക്കാനും വെടി വെച്ചു കൊല്ലാനും വരെ നിയോഗിക്കപ്പെടുന്ന അയാള്‍ വര്‍ഗവഞ്ചകനായി മുദ്ര കുത്തപ്പെട്ടാലും അത്ഭുതമില്ല. അതോടൊപ്പം, ഈ പ്രവൃത്തികളില്‍ വേദനിച്ചാലോ അയാള്‍ സ്വന്തം ജോലിയോടും ജോലി സംരക്ഷിക്കുന്ന ഭരണകൂടവ്യവസ്ഥയോടും കൂറില്ലാത്തവനായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നു. പല വിധത്തിലുള്ള വേട്ടയാടലുകള്‍ക്കാണ് അയാളുടെ ശരീരവും മനസ്സും വിധേയമാകുന്നത്.

ജോസഫിനെപ്പോലെ ഉന്നതമായ വിവേകവും വകതിരിവുമുള്ള ഒരു സഖാവിനു മാത്രമേ അയാളിലെ മനുഷ്യനെ മനസ്സിലാക്കാനും കൂടെ നിര്‍ത്താനും സാധ്യമാവുകയുള്ളൂ. മറ്റുള്ള വിപ്ലവപ്രവര്‍ത്തകര്‍ക്കൊക്കെയും അയാള്‍ ഭരണകൂട മര്‍ദനാധികാരത്തിന്റെ ഒരു മുഖവും ഉപാധിയും ഉപകരണവും മാത്രമാണ്. അതുകൊണ്ടു തന്നെ ഭരണകൂടത്തിനെതിരായ സായുധ കലാപത്തില്‍ ഭരണകൂടത്തെ പ്രത്യക്ഷമായും പ്രതീകാത്മകമായും ആക്രമിക്കാന്‍ ഇയാളെ(ഇത്തരത്തിലൊരാളെ) ആക്രമിച്ചാല്‍ മതി എന്ന നിഗമനത്തില്‍ പ്രവര്‍ത്തകര്‍ എളുപ്പത്തില്‍ എത്തിച്ചേര്‍ന്നേക്കാം. വിപ്ലവകാരികളെ എന്തെങ്കിലും കാരണങ്ങള്‍ കൊണ്ട് പിടികൂടാന്‍ കഴിയാതെപോകുന്ന അവസരത്തിലൊക്കെയും അയാള്‍ ഭരണഘടനാപരമായ കര്‍ത്തവ്യനിര്‍വഹണത്തില്‍ പരാജയപ്പെട്ടവനായി വ്യാഖ്യാനിക്കപ്പെടുന്നു. പിന്നീട് പിടികൂടപ്പെടുന്ന വിപ്ലവകാരിയെയും അവരെ സഹായിച്ചവരെയും (അല്ലെങ്കില്‍ അപ്രകാരം ആരോപിക്കപ്പെട്ടവരെയും) ക്രൂരമായി മര്‍ദിച്ചും കൊലപ്പെടുത്തിയും ബലാല്‍സംഗം ചെയ്തും ആഹ്ലാദിച്ചില്ലെങ്കില്‍ അതും അയാളിലെ പോലീസിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു.

ബലാല്‍സംഗം ചെയ്യാത്ത പോലീസുകാരനും പട്ടാളക്കാരനും ഷണ്ഡനാണെന്നുവരെ ആക്ഷേപിക്കപ്പെടാറുണ്ട്. സ്വന്തം ജീവന്‍ തോക്കിന്‍ മുനയില്‍ ചിതറിപ്പോകുമെന്ന നിസ്സഹായമായ അവസ്ഥയിലാണ് അയാള്‍ ജോസഫിനു നേരെ വെടിയുതിര്‍ക്കുന്നത്. ഭയം, നിസ്സഹായത, തൊഴില്‍പരമായ യാന്ത്രികത എന്നിങ്ങനെ നിരവധി യുക്തികളും കാരണങ്ങളും തന്റെ ചെയ്തിയെ ന്യായീകരിക്കുന്നതിനായി അയാള്‍ക്ക് അയാളുടെ മനസ്സാക്ഷിക്കുമുമ്പില്‍ നിരത്താവുന്നതേ ഉള്ളൂ. എന്നിട്ടും മനസ്സാക്ഷിക്കു മുമ്പില്‍ അയാളുടെ സമചിത്തത ചിതറിപ്പോകുന്നു. നിശ്ശബ്ദനായ അയാളെ വീണ്ടും നിശ്ശബ്ദനാക്കുന്നതിനു വേണ്ടിയാണ് സഹപ്രവര്‍ത്തകരായ രണ്ടു പോലീസുകാര്‍ അയാളെക്കുറിച്ച് നിര്‍മിക്കപ്പെട്ട അപവാദം ഭാര്യയുടെ അടുത്ത് എത്തിക്കുന്നത്. കുട്ടിക്കാലത്തെ കാമുകിയായിരുന്ന സാറാമ്മ(ധന്യാമേരി)യോടൊത്താണ് അയാളുടെ വയനാട്ടിലെ കുടിപാര്‍പ്പ് എന്നായിരുന്നു ആ അപവാദം. ഇതു വിശ്വസിക്കേണ്ട ഗതികേടിലായിരുന്നു ഭാര്യ കാര്‍ത്ത്യായനി(രോഹിണി)യുടെ അവസ്ഥ. ദാരിദ്ര്യം, ഒറ്റപ്പെടല്‍, പറക്കമുറ്റാത്ത കുഞ്ഞുങ്ങള്‍, ഭര്‍ത്താവിന്റെ അനിയന്ത്രിതമായ മദ്യപാനവും സദാ ഉള്ള നിശ്ശബ്ദതയും എന്നീ ചുറ്റുപാടുകളില്‍ അവള്‍ ആ അപവാദം അപ്പാടെ വിശ്വസിച്ച് അയാളെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് തിരിച്ചുപോകുന്നു. പിന്നീട് മരണം വരെയും അവളയാള്‍ക്കടുത്തേക്ക് തിരിച്ചു ചെല്ലുന്നില്ല. അവള്‍ നല്‍കിയ ഈ കടുത്ത ശിക്ഷ, കഥയുടെ നാടകീയതയെ സങ്കീര്‍ണവും തീവ്രവുമാക്കുന്നുണ്ട്. ഇരുപത് ഇരുപത്തഞ്ച് വര്‍ഷം ഈ നീറിപ്പുകയല്‍ സ്വന്തം നെഞ്ചിനകത്ത് ഒതുക്കിയ അയാള്‍ അവസാനം അത് തുറന്നുപറയാന്‍ സ്വയം നിര്‍ബന്ധിതനാകുകയാണ്. ജോസഫ് എന്ന വിപ്ലവകാരിയെപ്പോലെ തന്നെ വേട്ടക്കാരന്റെ കുപ്പായവും ആയുധവുമണിഞ്ഞ രവീന്ദ്രന്‍ പിള്ള എന്ന പോലീസുകാരനും ഒരു ഇര തന്നെയാണെന്ന സങ്കീര്‍ണയാഥാര്‍ത്ഥ്യം ഇപ്രകാരം അനുഭവവേദ്യമാക്കുന്നു എന്നതാണ് തലപ്പാവിന്റെ നിര്‍ണായക വിജയം.

ഛായാഗ്രഹണം, എഡിറ്റിംഗ്, ദൃശ്യങ്ങളുടെയും കാഴ്ചാകോണുകളുടെയും വിവേചന പൂര്‍ണമായ തെരഞ്ഞെടുപ്പ്, ശബ്ദക്രമീകരണം എന്നീ മേഖലകളില്‍ ശരാശരി മലയാള സിനിമയുടെ അപാകങ്ങളെ മറികടക്കുന്ന വിധത്തിലുള്ള മികച്ച നിലവാരമാണ് തലപ്പാവ് പുലര്‍ത്തുന്നത്. തിരക്കഥയുടെ ദൌര്‍ബല്യം അപ്രകാരം സംവിധായകന് മറികടക്കാനായി എന്നത് ആശ്വാസകരമാണ്. യാഥാര്‍ത്ഥ്യത്തിനു മേല്‍ തനിക്കാവശ്യമുള്ളിടത്തോളം ഭാവന സംവിധായകന്‍ ചേര്‍ത്തിട്ടുണ്ടെങ്കിലും, ചരിത്രത്തിന്റെ പല റഫറന്‍സുകള്‍ കടന്നുവരുന്നത് ശ്രദ്ധേയമായിട്ടുണ്ട്. കുട്ടനാടന്‍ കായലിലെ ബോട്ടിലൂടെ നടത്തുന്ന, എന്‍ എസ് എസിന്റെ ധനശേഖരണാര്‍ത്ഥം ഉദയായുടെ ഭാര്യ പ്രദര്‍ശിപ്പിക്കുന്നതിന്റെ അനൌണ്‍‌സ്‌മെന്റ്; അക്കാലത്തെ ജനപ്രിയകലയും രാഷ്ട്രീയ /ചരിത്ര /സാഹിത്യ പാഠ്യപദ്ധതിയുമായിരുന്ന വി സാംബശിവന്റെ കഥാപ്രസംഗത്തിന്റെ വോയ്‌സ് ഓവര്‍; കെ പി എ സി നാടകഗാനമായ ചില്ലിമുളം കാടുകളില്‍.... മൂളുന്നത്; എന്നിവയൊക്കെ സാധാരണ സിനിമകളിലേതു പോലെ കേവലം എടുപ്പുകളും പടങ്ങളുമായി അനാഥമാകുന്നില്ല. കാലത്തോടും ചരിത്രത്തോടും രാഷ്ട്രീയ യാഥാര്‍ത്ഥ്യത്തോടും സത്യസന്ധമാകുന്ന ഒരു നിലപാട് ചലച്ചിത്രകാരന്‍ എന്ന നിലക്ക് മധുപാലിന് പ്രത്യക്ഷപ്പെടുത്താനായി എന്നതാണ് എടുത്തുപറയേണ്ട സവിശേഷത.

ഭരണകൂട മര്‍ദനാധികാരത്തിന്റെ വേട്ടക്കാരന്‍ എന്ന വൃത്തികെട്ട വേഷമണിഞ്ഞുകൊണ്ട് അനുസരണയുള്ള ഒരു പട്ടിയുടെ പണി (കുരക്കുക, കടിക്കുക, കടിച്ചു കീറി കൊല്ലുക) ചെയ്യുന്ന പോലീസുകാരന്‍ പക്ഷെ മനസ്സിനുള്ളിലും കുടുംബത്തിനകത്തും നാട്ടിലും അനുഭവിക്കുന്ന നീറലുകളും പീഡനങ്ങളും അസഹനീയമാണ് എന്നു വിശദീകരിക്കുന്നതിലാണ് സിനിമയുടെ ഊന്നലുകളെങ്കിലും സാഹസികരായ നക്സലൈറ്റ് സഖാക്കളുടെ വിപ്ലവകരമായ ഇടപെടലുകളെ അതൊരു തരത്തിലും ഇകഴ്ത്തിക്കാണിക്കുന്നില്ല. അതേ സമയം അതാണ് വരുംകാലത്തിന്റെ രക്ഷാമാര്‍ഗം എന്ന് കൊട്ടിഘോഷിക്കുന്നുമില്ല.

*

Friday, September 26, 2008

പേടിസ്വപ്നത്തിന്റെ ഇടനാഴികള്‍

കമ്യൂണിസ്റ്റുകാരനായതുകൊണ്ട് ഹോളിവുഡില്‍ നിന്ന് നാടുകടത്തപ്പെടുന്നതിനു മുമ്പ് ജൂള്‍സ് ഡാസിന്‍ പൂര്‍ത്തിയാക്കിയ രാത്രിയും നഗരവും (നൈറ്റ് ആന്റ് ദ സിറ്റി /1950) എന്ന സിനിമ അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസാണെന്നാണ് ചില നിരൂപകരുടെ അഭിപ്രായം. ലണ്ടന്‍ നഗരത്തില്‍ വെച്ച് ചിത്രീകരിച്ച ഈ സിനിമയില്‍ ഗുസ്തി മത്സരത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ വേണ്ടത്ര പരിചയം സിദ്ധിച്ചിട്ടില്ലെങ്കിലും അതു ചെയ്തുകൊണ്ടിരിക്കുന്ന ഒരാളും നിശാനര്‍ത്തകശാലയുടെ ഉടമസ്ഥനായ മറ്റൊരാളുമാണ് പ്രധാന കഥാപാത്രങ്ങള്‍. ലണ്ടന്‍ നഗരത്തെ മുറിഞ്ഞ സ്വപ്നങ്ങളുടെയും പേടിസ്വപ്നങ്ങളുടെയും ഒരിടനാഴിയാക്കി ഡാസിന്‍ പരിവര്‍ത്തിപ്പിച്ചു എന്നാണ് മൈക്കിള്‍ സ്രാഗോ എഴുതിയത്.

ഹോളിവുഡിലെ കമ്യൂണിസ്റ്റുകാരെയും അനുഭാവികളെയും അനുഭാവികളും പ്രവര്‍ത്തകരും അംഗങ്ങളുമെന്ന് ആരോപിക്കപ്പെട്ടവരെയും കൂട്ടത്തോടെ നാടുകടത്തിയ കുപ്രസിദ്ധമായ മക്കാര്‍ത്തിയന്‍ കാലഘട്ടത്തിലാണ് മുമ്പ് പാര്‍ടിയിലംഗത്വമെടുത്തിരുന്ന ഡാസിനും പുറത്താക്കപ്പെട്ടത്. പിന്നീട് കുറെക്കാലം പാരീസിലാണ് അദ്ദേഹം അഭയാര്‍ത്ഥിയായി ജീവിച്ചത്. 1953ലാണ് സംഭവം. ഭക്ഷണശാലകളില്‍ ആവശ്യമുള്ള ഏതാനും ഫ്രഞ്ച് വാക്കുകള്‍ മാത്രം അറിയാമായിരുന്ന ഡാസിന്‍ അവിടെ ആദ്യത്തെ അഞ്ചുകൊല്ലം തൊഴിലില്ലാതെ അലഞ്ഞു. തികഞ്ഞ ദുരിതമായിരുന്നു ആ ബഹിഷ്കൃതന്‍ അനുഭവിച്ചത്.

പണം നേടാനായി അദ്ദേഹം അക്കാലത്ത് ആദ്യമായി സംവിധാനം ചെയ്തത് റിഫിഫി എന്ന ചിത്രമായിരുന്നു. ബാങ്ക് കൊള്ള ചെയ്യുന്നതിന്റെ കഥ വിവരിക്കുന്ന ഈ സിനിമയില്‍ മറക്കാനാവാത്ത ഒരു സീക്വന്‍സ് ബാങ്ക് കൊള്ള ചിത്രീകരിച്ച അര മണിക്കൂര്‍ തന്നെയായിരുന്നു. പശ്ചാത്തല സംഗീതമോ സംഭാഷണമോ ഇല്ലാത്ത ആ സീക്വന്‍സ് ശ്വാസമടക്കിപ്പിടിച്ചു കൊണ്ടു മാത്രമേ കണ്ടു തീര്‍ക്കാനാവുള്ളൂ. പെര്‍ലോ വിത്ത എന്ന കഥാപാത്രമായി അഭിനയിച്ചത് ഡാസിന്‍ തന്നെയായിരുന്നു. 1955ലെ കാന്‍ മേളയില്‍ ഏറ്റവും നല്ല നടനുള്ള പുരസ്കാരം ഈ വേഷത്തെ മുന്‍ നിര്‍ത്തി അദ്ദേഹത്തിന് ലഭിച്ചു.

ഇക്കാലത്തു തന്നെയാണ് നല്ല ഹൃദയമുള്ള വേശ്യയുടെ കഥ പറയുന്ന നെവര്‍ ഓണ്‍ സണ്‍ഡേ എന്ന പ്രസിദ്ധ ചിത്രം അദ്ദേഹം തിരക്കഥയെഴുതി സംവിധാനം ചെയ്തത്. ഡാസിന്‍ ഈ സിനിമയിലും ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്തു. മികച്ച സംഗീതസംവിധാനത്തിന് അക്കാദമി അവാര്‍ഡുകള്‍ നേടിയെടുത്ത ഈ സിനിമ ബോക്സ് ആപ്പീസ് വിജയവുമായിരുന്നു. ഇതിനകം, കമ്യൂണിസ്റ്റ് വിരുദ്ധ വേട്ട അസ്ഥാനത്താണെന്ന തിരിച്ചറിവ് ഹോളിവുഡില്‍ പ്രബലമായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സിനിമകള്‍ വീണ്ടും അവിടെ സ്വീകരിക്കപ്പെട്ടു. എന്നാല്‍ അദ്ദേഹം അമേരിക്കയിലേക്ക് തിരിച്ചു ചെന്ന് താമസിക്കാന്‍ കൂട്ടാക്കിയില്ല. നെവര്‍ ഓണ്‍ സണ്‍ഡേയില്‍ വേശ്യയുടെ വേഷത്തിലഭിനയിച്ച ഇറ്റാലിയന്‍ നടിയായ മെലിന മെര്‍ക്കോറിയെ 1966ല്‍ ഡാസിന്‍ വിവാഹം ചെയ്തു. ഇതദ്ദേഹത്തിന്റെ രണ്ടാം വിവാഹമായിരുന്നു.

റഷ്യന്‍ വംശജനായ ഒരു ക്ഷുരകജോലിക്കാരന്റെ മകനായി 1911 ഡിസംബര്‍ 18ന് മിഡില്‍ടൌണില്‍ ജനിച്ച ഡാസിന്‍ കുടുംബത്തോടൊപ്പം തൊഴിലാളിനഗരമായ ഹാര്‍ലെമ്മിലേക്ക് താമസം മാറ്റി. അവിടത്തെ പട്ടിണിയും കഷ്ടപ്പാടും നിറഞ്ഞ ജീവിതമാണ് അദ്ദേഹത്തെ കമ്യൂണിസ്റ്റാക്കിയത്. യൂറോപ്പില്‍ പോയി നാടകം പഠിച്ച ഡാസിന്‍ ന്യൂയോര്‍ക്കില്‍ തിരിച്ചെത്തി യിദ്ദിഷ് തിയറ്ററില്‍ നടനായും റേഡിയോ സ്ക്രിപ്റ്റുകളെഴുതിയുമാണ് കലാരംഗത്ത് സജീവമായത്. രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ട കാലമായിരുന്നു അത്. ഹിച്ച്കോക്ക് അടക്കമുള്ള പ്രമുഖ ഹോളിവുഡ് സംവിധായകരുടെ കീഴില്‍ പരിശീലിച്ച ഡാസിന്‍ എംജിഎമ്മിനു വേണ്ടി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഇക്കൂട്ടത്തില്‍ റീയൂണിയന്‍ ഇന്‍ ഫ്രാന്‍സ് എന്ന ചിത്രം വളരെ ശ്രദ്ധേയമാണ്. കാമുകന്‍ ഒരു നാസി ഒറ്റിക്കൊടുപ്പുകാരനാണെന്ന് കണ്ടെത്തുന്ന നായികയാണ് ഈ സിനിമയിലുള്ളത്. 1957ല്‍ സംവിധാനം ചെയ്ത ഹി ഹു മസ്റ്റ് ഡൈയില്‍ ക്രെറ്റെ ദ്വീപിലെ നഗരവാസികള്‍ വര്‍ഷാന്ത്യ നാടകം കളിക്കുന്നതിനുള്ള ഒരുക്കങ്ങളാണ് ഇതിവൃത്തമായി വരുന്നത്. അധിനിവേശിതരായ ഗ്രീക്കുകാരാണ് ദ്വീപു നിവാസികള്‍. തുര്‍ക്കിയുടെ ആധിപത്യമായിരുന്നു അവരനുഭവിച്ചിരുന്നത്. പൌരോഹിത്യവും നാടകവും അധിനിവേശത്തിന്റെ സ്മരണകളും വീണ്ടുമാവര്‍ത്തിക്കുന്ന അധിനിവേശം എന്ന ദുസ്വപ്നവും കൂടിക്കുഴയുന്ന ഹി ഹു മസ്റ്റ് ഡൈയുടെ കഥാഗാത്രം വിസ്മയാവഹമാണ്. നിക്കോസ് കസാന്‍ദാക്കീസിന്റെ ക്രൈസ്റ്റ് റീക്രൂസിഫൈഡിനെ ആസ്പദമാക്കിയാണ് ഈ സിനിമ ഡാസിന്‍ വിഭാവനം ചെയ്തത്.

കടുത്ത ഫാസിസ്റ്റ് വിരുദ്ധയായിരുന്നു മെലിന മെര്‍ക്കോറി. 1967ല്‍ അവര്‍ താമസിച്ചിരുന്ന ഗ്രീസിലെ വലതുപക്ഷ സര്‍ക്കാര്‍ മെര്‍ക്കോറിയുടെ പൌരത്വം എടുത്തു കളഞ്ഞു. 1970ല്‍ ഭരണത്തിലിരുന്ന സ്വേഛാധിപത്യ ഭരണകൂടത്തെ അസ്ഥിരീകരിക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടു എന്ന കുറ്റത്തിന് ഡാസിന്‍ വേട്ടയാടപ്പെട്ടു. ഇക്കാലങ്ങളില്‍ പാരീസില്‍ അഭയാര്‍ത്ഥിജീവിതം നയിച്ച ഡാസിനും മെര്‍ക്കോറിയും 1974ല്‍ വലതുപക്ഷ ഭരണം അവസാനിച്ച ശേഷമാണ് ഗ്രീസില്‍ തിരിച്ചെത്തിയത്. ഇതിനെ തുടര്‍ന്ന് മെര്‍ക്കോറി രാഷ്ട്രീയപ്രവര്‍ത്തകയാവുകയും പാര്‍ലമെന്റ് അംഗമായി മത്സരിച്ചു ജയിക്കുകയും ചെയ്തു. ഗ്രീക്ക് സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പു മന്ത്രിയായും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1994ലാണ് അവര്‍ മരിച്ചത്. ഡാസിന്‍ 2008 മാര്‍ച്ച് 31 തിങ്കളാഴ്ച ഏതന്‍സില്‍ വെച്ച് അന്തരിച്ചു.

1960കളില്‍ അദ്ദേഹം സിനിമാസംവിധാനത്തില്‍ നിന്ന് വിരമിച്ചതായി പ്രഖ്യാപിച്ചെങ്കിലും ഏതാനും ചില ചിത്രങ്ങള്‍ കൂടി അദ്ദേഹം സംവിധാനം ചെയ്യുകയുണ്ടായി. 1962ല്‍ ക്യൂ മാസികക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്, ഹി ഹു മസ്റ്റ് ഡൈയാണ് തന്റെ ചിത്രങ്ങളില്‍ വെച്ച് ഏറ്റവുമധികം തനിക്ക് ഇഷ്ടപ്പെട്ടതെന്നാണ്. 1978ല്‍ അദ്ദേഹം സംവിധാനം ചെയ്ത എ ഡ്രീം ഓഫ് പാഷന്‍ എന്ന ചിത്രത്തിന് കാന്‍ മേളയില്‍ ഗോള്‍ഡന്‍ പാം അവാര്‍ഡ് ലഭിക്കുകയുണ്ടായി.

Sunday, September 21, 2008

സൌന്ദര്യവും ജ്ഞാനാധികാരവും -ഓണത്തിനു മേല്‍ പിടിമുറുക്കുന്നതാര്?

മതകീയമായ എല്ലാ ആഘോഷങ്ങളെയും കമ്പോളം ഏറ്റെടുത്തതുകൊണ്ടാണ് ആധുനിക കാലത്തും അവ നിലനില്‍ക്കുന്നതും കൊണ്ടാടപ്പെടുന്നതും എന്നത് അടിസ്ഥാനപരമായ ഒരു വസ്തുത മാത്രമാണ്. അതിനര്‍ത്ഥം അത്തരം ആഘോഷങ്ങളില്‍ മതാധിഷ്ഠിതമോ ജാത്യാധിഷ്ഠിതമോ ദൈവാരാധാനാപരമോ പ്രാദേശികമോ ആയ സംസ്ക്കാരസവിശേഷതകള്‍ ഒന്നുമില്ലെന്നുമല്ല. ഇതിനെയെല്ലാം മൂടിനില്‍ക്കുകയും അതേ സമയം ഇതിനെയൊക്കെ അനുവദിക്കുകയും ചെയ്യുന്ന തരം ഉദാരമായ മുതലാളിത്തത്തിന്റെ ജനാധിപത്യ-സെക്കുലര്‍ വീക്ഷണങ്ങളാണ് മതാഘോഷങ്ങളെ അവയുടെ സങ്കുചിത പരിസരങ്ങളില്‍ നിന്നും വളര്‍ത്തിയെടുക്കുന്നത്. മൂഢരും തങ്ങളുടെ തന്നെ ഉള്ളിലേക്കു കുഴിഞ്ഞിരിക്കുന്നവരുമായ കപട കവികള്‍ എല്ലാ കൊല്ലവും വിലപിക്കാറുള്ളതു പോലെ എവിടെയെന്റെ തുമ്പപ്പൂ, എവിടെയെന്റെ തൃക്കാക്കരപ്പന്‍, എവിടെയെന്റെ ഓണപ്പുടവ, എവിടെയെന്റെ പൂക്കൊട്ട, എവിടെയെന്റെ ആര്‍പ്പുവിളികള്‍ എന്നിങ്ങനെയുള്ള വിഴുപ്പലക്കലുകളിലല്ല സാമാന്യജനം ഓണത്തെ ഓര്‍ത്തെടുക്കുന്നതും ആഘോഷിച്ചും സന്തോഷിച്ചും പെരുപ്പിക്കുന്നതും. ബോണസിലും അവധിയിലും ബീവറേജസിലും നന്തിലത്തിലും തുണിക്കടകളിലും തെരുവോരവില്‍പ്പനകളിലും ബമ്പര്‍ ലോട്ടറികളിലും ഓണം റിലീസുകളിലും ഓണക്കിറ്റിലും ടെലിവിഷനിലെ മിമിക്രികളിലും (ആരും വായിക്കാത്ത) ഓണപ്പതിപ്പുകളിലും മുതിര്‍ന്നവരിലേക്കുള്ള നിര്‍ബന്ധിക്കപ്പെട്ട സന്ദര്‍ശനങ്ങളിലും ഒക്കെയായി വികസിക്കുകയും സങ്കോചിക്കുകയും ചെയ്യുന്ന ഓണം ഉത്പാദിപ്പിക്കുന്ന ദൈവ സങ്കല്‍പവും ആഹ്ളാദവും, സാംസ്കാരികത്തനിമാ വാദികളുടെയും അവരെ പ്രായോഗികമായി എതിര്‍ക്കുന്നവരെങ്കിലും അവരുടെ സാംസ്കാരിക വ്യാഖ്യാനങ്ങളെ അജ്ഞത കൊണ്ടും അനവധാനത കൊണ്ടും പിന്തുടരുന്നവരുമായവരുടെ സങ്കല്‍പങ്ങളെക്കാള്‍ ഭേദമാണ്.

ചരിത്രത്തെക്കുറിച്ച് ഏകദേശ ധാരണ ഉള്ളവര്‍ക്കു പോലും അറിയാവുന്ന സംഗതിയാണ് ഓണം സവര്‍ണ ഹൈന്ദവരുടെ നേതൃത്വത്തില്‍ കൊണ്ടാടിയിരുന്ന ഒരു നാട്ടുത്സവമായിരുന്നുവെന്നത്. ജന്മിക്കും നാടുവാഴിക്കും സവര്‍ണ ജാതിപ്രഭുവിനും മുമ്പില്‍ കാഴ്ചക്കുലയുമായി ഓഛാനിച്ചു നില്‍ക്കുന്ന അടിയാക്കള്‍ക്ക് മുണ്ടും നേര്യതും അടുക്കളപ്പുറത്തു നിന്ന് സദ്യയുടെ ഉച്ഛിഷ്ടവും ലഭ്യമായിരുന്നു. ഇല്ലായ്മകളുടെ വര്‍ഷപാതത്തിനിടയില്‍ ഈ ലബ്ധി വലിയ ആഹ്ളാദത്തിനിടയാക്കിയിരുന്നു എന്നത് ശ്രദ്ധേയമാണ്. അടിയാക്കളുടെ വയറും മനവും നിറയുന്നതു നോക്കിനില്‍ക്കാനും അവരുടെ സ്തുതി ഏറ്റുവാങ്ങാനും കഴിയുന്ന ജാതി-ജന്മി-നാടുവാഴിക്കും സന്തോഷം ലഭ്യമാവുന്നു. നവോത്ഥാനത്തിന്റെയും മുതലാളിത്തത്തിന്റെയും വ്യാപനത്തെ തുടര്‍ന്ന് കാഴ്ചക്കുല-സദ്യയുടെ ഉച്ഛിഷ്ടം-സന്തോഷം എന്ന ഈ കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയ അപ്രസക്തമായിത്തീര്‍ന്നു. എന്നാല്‍ സംസ്ക്കാരം എന്നത് ഓര്‍മകളുടെ സൌന്ദര്യവിവേചനം കൂടിയായതുകൊണ്ട് വര്‍ഗ-വംശ-ലിംഗ അടിസ്ഥാനങ്ങളിലുള്ള ആധിപത്യ-വിധേയത്വ ബന്ധങ്ങള്‍ ഓര്‍മ്മയില്‍ നിന്ന് മാഞ്ഞു പോകുകയും പൂക്കളം, പുടവ, കളികള്‍, പാട്ടുകള്‍, സദ്യവട്ടം എന്നിങ്ങനെയുള്ള കാഴ്ചകളും കല്‍പനകളും മുകളിലേക്ക് തള്ളിക്കയറിവരുകയും ചെയ്തു. ഇത്തരത്തിലുള്ള കാഴ്ച/കല്‍പനകളുടെ സൌന്ദര്യം കൂടുതല്‍ പ്രചരിപ്പിക്കുന്നതിന് കമ്പോളമാണ് എല്ലാ സഹായവും ഒരുക്കിയത്.

യഥാര്‍ത്ഥത്തില്‍ ഈ കമ്പോളവല്‍ക്കരണത്തിന് സമ്പൂര്‍ണമായി കീഴ്പ്പെട്ടവരാണ് ഓണം പോലുള്ള സവിശേഷവും സങ്കീര്‍ണവുമായ ഒരു സാംസ്ക്കാരിക/ചരിത്ര യാഥാര്‍ത്ഥ്യത്തെ അതിന്റെ കേവല സൌന്ദര്യത്തില്‍ ആകൃഷ്ടരായി സ്തുതിക്കുന്നതും ഇതും കൂടി നഷ്ടപ്പെട്ടാല്‍ കേരളം പിന്നെന്ത് എന്നൊക്കെ വലിയ വായില്‍ വിലപിക്കുന്നതും. ഇക്കൂട്ടര്‍ കേരളത്തെ ഓര്‍ത്തും സങ്കല്‍പിച്ചും നിവര്‍ത്തിയെടുക്കുന്നത്, മുണ്ട്, നേര്യത്, കൈകൊട്ടിക്കളി, താലപ്പൊലി എന്നിങ്ങനെയുള്ള ലളിതമെന്നു തോന്നിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ കൊണ്ടു മാത്രമാണ്. പുരോഗമനവിശ്വാസികളുടെ ജാഥകളില്‍ പോലും ബാനര്‍ പിടിക്കാന്‍ മുമ്പില്‍ രണ്ടറ്റത്തും വേഷ്ടിയും മുണ്ടും അണിഞ്ഞ 'കേരള'സ്ത്രീകളെ അണിനിരത്തുമ്പോള്‍ ഈ ചരിത്രമൌഢ്യത്തിന്റെയും കമ്പോളസംസ്കൃതിയുടെയും ബീഭത്സമായ ബഹിര്‍സ്ഫുരണമാണ് കാണുവാന്‍ കഴിയുക. ഈ ബഹിര്‍സ്ഫുരണം തനിമാവാദത്തിലേക്കും അതുവഴി ദേശ-രാഷ്ട്ര സങ്കല്‍പത്തിന്റെയും സൃഷ്ടിയുടെയും അപകടകരമായ അജണ്ടകളിലേക്കും വിലയം പ്രാപിക്കുകയും ചെയ്യും. മന്ത്രിമാരുടെയും കലക്ടര്‍മാരുടെയും പൊലീസ് സൂപ്രണ്ടുമാരുടെയും മുന്നില്‍ അണിനിരത്തുന്ന താലപ്പൊലി എന്ന അശ്ലീലരൂപത്തിന്റെ പ്രകടനവും മറ്റൊരു ധര്‍മമമല്ല നിര്‍വഹിക്കുന്നത്. നാടുവാഴിത്ത കാലത്ത് നാട്ടിലെ ഏതു സ്ത്രീശരീരവും നാടുവാഴി പ്രമാണിക്ക് പ്രാപ്യമാകേണ്ടതുണ്ട് എന്നതാണ് നിയമം. ഏതൊക്കെ സ്ത്രീകള്‍ക്ക് പ്രായപൂര്‍ത്തിയായി, ആരുടെയൊക്കെ ശരീരം മുഴുത്തു എന്നൊക്കെ പ്രമാണിക്കും കിങ്കരന്മാര്‍ക്കും നേരിട്ട് കണ്ട് ബോധ്യപ്പെടുന്നതിനുവേണ്ടിയാണ് താലപ്പൊലി ഒരുക്കുന്നത്. അവരവരുടെ മാറിടത്തിനു തൊട്ടു താഴെയായി താലത്തില്‍ ദീപം തെളിയിച്ചുകൊണ്ട് പെണ്‍കൊടികള്‍ നിരന്നു നില്‍ക്കുന്നു. ഓരോരുത്തരുടെയും മാറിടത്തിന്റെ മുഴുപ്പ് പ്രമാണികളും കിങ്കരന്മാരും പരിശോധിച്ച് ഏതൊക്കെ ശരീരങ്ങള്‍ പ്രമാണിയുടെ കിടപ്പറയിലെത്തിക്കണം എന്ന കാര്യത്തില്‍ തീരുമാനത്തിലെത്തുന്നു. ഇത്രമാത്രം അശ്ലീലമായ ഒരു ലൈംഗികാക്രമണ സംവിധാനത്തെ പുതിയ കാലത്തും നിവര്‍ത്തിയെടുത്ത് അവതരിപ്പിക്കാന്‍ ആളുകള്‍ക്ക് ധൈര്യം ഉണ്ടാവുന്നു എന്നത് ഏറ്റവും ദു:ഖകരമായ കാര്യമാണ്. ഇതൊക്കെയാണ് കേരളത്തനിമ എന്നുണ്ടെങ്കില്‍ കേരളം തന്നെയില്ലാതായാലും തരക്കേടില്ല.

സ്വാതന്ത്ര്യസമരകാലത്ത് ഇംഗ്ളണ്ടിലും അമേരിക്കയിലും വിദ്യാര്‍ത്ഥിയായിരുന്ന അംബേദ്കറോട് താങ്കള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ എന്തുകൊണ്ട് ഭാഗഭാക്കാവുന്നില്ല എന്നു ചോദിച്ചപ്പോള്‍, ബ്രാഹ്മണരുടെയും ബനിയാക്കളുടെയും ഭരണം ഞങ്ങള്‍ ബഹുജന(അധഃസ്ഥിതര്‍ക്ക്)ങ്ങള്‍ക്ക് ബ്രിട്ടീഷ് ഭരണത്തേക്കാള്‍ ഭയാനകമായിരിക്കുമെന്ന മറുപടിയാണ് കൊടുത്തത്. മുണ്ടും നേര്യതും ഓണവും കൈകൊട്ടിക്കളിയും താലപ്പൊലിയുമാണ് കേരളം എന്നുണ്ടെങ്കില്‍ ഐക്യകേരളം പോലും വേണ്ടതില്ല എന്നാവും സമാനനായ ഒരു ധിഷണാശാലി കേരളത്തിന്റെ അവസ്ഥയില്‍ പ്രതികരിച്ചിട്ടുണ്ടാവുക. കഴിഞ്ഞ വര്‍ഷം ഐക്യകേരളത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍, പല പഞ്ചായത്തുകളിലും അതുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ സംബന്ധിച്ചപ്പോള്‍ ആവര്‍ത്തിച്ചു കണ്ട ഒരു കാഴ്ച എന്നില്‍ മടുപ്പും ആത്മ വിദ്വേഷവും ജനിപ്പിച്ചു. പാവപ്പെട്ട കുടുംബശ്രീ പ്രവര്‍ത്തകരെ കേരള സാരി എന്ന യൂണിഫോം അണിയിച്ച് ജാഥകളായി അണിനിരത്തുന്ന അശ്ലീല ദൃശ്യമായിരുന്നു ആ വൃത്തികെട്ട കാഴ്ച.

ഓണം, കമ്പോളത്തിന്റെ ആര്‍പ്പുവിളികളില്‍ പൊങ്ങിയും താണും കഴിഞ്ഞ കാലങ്ങളില്‍ ഒരു നാടകമെന്ന നിലയില്‍ നാം അനുഭവിച്ചാവര്‍ത്തിച്ചുപോരുകയായിരുന്നു. അതിനിടയിലാണ് നേരത്തെ സൂചിപ്പിച്ചതുപോലെ ചില കവികള്‍ എവിടെയെന്റെ തുമ്പപ്പൂ, എവിടെയെന്റെ ആര്‍പ്പു വിളി എന്നിങ്ങനെയുള്ള പരിഹാസ്യമായ വിലാപങ്ങളുമായി പൊന്തിത്തിളച്ചുവന്നത്. ഇക്കൂട്ടരില്‍ ചിലര്‍ ടിവി വന്നതോടെ ഓണത്തിന്റെ പഴമയും തനിമയും നഷ്ടമായി എന്ന് ഓണദിവസം ടെലിവിഷനിലൂടെ തന്നെ പ്രഖ്യാപിക്കുന്നതു പോലുള്ള വിഡ്ഢിത്തങ്ങളും നാം സഹിക്കേണ്ടി വന്നു. ഇതു കണ്ട് സഹികെട്ടിട്ടാവണം, വിഗ്രഹഭഞ്ജകനായ ബാലചന്ദ്രന്‍ ചുള്ളിക്കാട് ഓണം, പി കുഞ്ഞിരാമന്‍ നായര്‍ എന്നീ കൊണ്ടാടലുകളിലെ സവര്‍ണതയെ ധീരമായി വെളിപ്പെടുത്തിയത്. ആ വാദത്തെ തത്വചിന്താപരമായ വ്യാഖ്യാനങ്ങളോടെ വിശദീകരിച്ചു എന്ന കുറ്റം ചെയ്തതിന് കെ ഇ എന്‍ വിചാരണ ചെയ്യപ്പെടുകയുണ്ടായി. കാരണം അദ്ദേഹം മുസ്ലിം വംശജനാണല്ലോ. ഓണത്തിന്നു പിറകിലെ സവര്‍ണത ഉച്ചത്തില്‍ വെളിപ്പെടുത്തിയ ചുള്ളിക്കാടിനെ വിട്ട് കെ ഇ എന്നെ പിടികൂടിയതിലൂടെ കേരളീയ പൊതുബോധത്തിലും കാവ്യ/സൌന്ദര്യ ബോധത്തിലും അന്തര്‍ ലീനമായിട്ടുള്ള അതിഗുരുതരമായ സവര്‍ണ-ബ്രാഹ്മണ്യ വിധേയത്വമാണ് പുറത്തു വന്നത് എന്ന കാര്യം നാം കണ്ടില്ലെന്നു നടിക്കുകയും ചെയ്തു.

മുതലാളിത്ത ഓണം നിലനിര്‍ത്തുന്നതിന് സൈദ്ധാന്തിക-സൌന്ദര്യ തത്വവല്‍ക്കരണങ്ങള്‍ ആവശ്യമില്ല. കമ്പോളത്തിന്റെ നിലനില്‍പും വളര്‍ച്ചയുമായി ബന്ധപ്പെട്ട് അത് നിര്‍വഹിക്കപ്പെട്ടുകൊള്ളും. ഓണക്കാലത്തേക്ക് വെട്ടാനായി തയ്യാര്‍ ചെയ്യുന്ന നേന്ത്രവാഴക്കുലകള്‍ മഴയും കാറ്റും വെയിലും ചതിച്ചില്ലെങ്കില്‍ തയ്യാറാകും. ആദ്യം വില കൂടിയും പിന്നെ കുറഞ്ഞും ആളുകള്‍ അത് വാങ്ങിക്കൂട്ടിക്കൊള്ളും. തിളപ്പിച്ച് തിളപ്പിച്ച് റീസൈക്കിള്‍ ചെയ്തതിലൂടെ അപകടകരമായിത്തീരുന്ന വെളിച്ചെണ്ണയിലും പാമോയിലിലും വറുത്തെടുത്ത കായവറുത്തത്/വറുത്തുപ്പേരി/വറുത്ത കായക്ക/വറ്റല്‍ എന്നിങ്ങനെ പ്രാദേശിക ഭാഷാഭേദങ്ങളോടെ നാലു മുറിച്ചതും വട്ടത്തിലുള്ളതുമായ ചിപ്സ് എന്ന പൊതു 'മലയാള'പ്പേരുള്ള നേരംകൊല്ലിയായ മുഖവ്യായാമ ഉത്പന്നം മക്‍ഡൊണാള്‍ഡ്‌സ് ഏറ്റെടുക്കുന്നതു വരെ റോഡരുകുകളില്‍ ഊറ്റിയെടുക്കപ്പെടും. അങ്ങിനെയങ്ങിനെ എത്ര ഓണങ്ങള്‍!

ഓണത്തിന്റെ സങ്കല്‍പങ്ങളേത് എന്ന് തര്‍ക്കിക്കുന്നതിലോ അത് എപ്രകാരമാണ് ആഘോഷിക്കപ്പെടുന്നത് എന്ന് അന്വേഷണാത്മക ഫീച്ചറെഴുതുന്നതിലോ അല്ല കാര്യമിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ജ്ഞാനാധികാരം എങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതാണ് പ്രശ്നം. ഇന്ത്യന്‍ പുരാണങ്ങളിലും ഇതിഹാസങ്ങളിലും ലൈംഗിക സൌന്ദര്യാനുഭൂതി പതിനായിരം തരത്തില്‍ ആഖ്യാനം ചെയ്യപ്പെട്ടു കിടക്കുന്നു. രാധയും കൃഷ്ണനും തമ്മിലുള്ള പ്രണയം സകല പ്രപഞ്ചങ്ങള്‍ക്കും അതീതമാണെന്ന കവിഭാവന ഭക്തര്‍ ആരാധനയോടെയും ആദരവോടെയും ഉള്‍ക്കൊള്ളുന്നു. ദേവാലയങ്ങള്‍, രാജസദസ്സുകള്‍, എന്നിവിടങ്ങളിലെ ശില്‍പങ്ങളിലും ചുമര്‍ചിത്രങ്ങളിലും മുതല്‍ നൃത്തവൈവിധ്യങ്ങളില്‍ വരെ ഈ അഗാധ പ്രണയം ആവിഷ്ക്കരിക്കപ്പെട്ടു വരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിലെ ജയദേവകവിയുടെ ഗീതാഗോവിന്ദം രാധാകൃഷ്ണ പ്രണയത്തെ കൊണ്ടാടുന്നു. ഇക്കാലത്തും ക്ഷേത്രസോപാനത്തില്‍ ഗീതാഗോവിന്ദം അഷ്ടപദി പാടുന്നത് കൃഷ്ണഭക്തര്‍ക്ക് ഏറെ പ്രിയമാണ്. ഗീതാഗോവിന്ദത്തിലെ ഒരു വരി ഇപ്രകാരമാണ്: ഗോപീ പീന പയോധര മര്‍ദന ചഞ്ചല കരയുഗ ശാലി - ഗോപികമാരുടെ തടിച്ച മുലകള്‍ കശക്കിക്കൊണ്ടിരിക്കുന്ന ചഞ്ചലങ്ങളായ കൈകളുള്ളവന്‍ എന്നാണ് കൃഷ്ണന്‍ വാഴ്ത്തപ്പെടുന്നത്. വൃന്ദാവനത്തില്‍ ആടുകളെ മേയ്ച്ചു നടന്നിരുന്ന ആയിരക്കണക്കിന് ഗോപികമാരുടെ എല്ലാവരുടെയും കാമുകനായ കൃഷ്ണന്‍ എല്ലാവര്‍ക്കും ഒരേ സമയത്ത് ലൈംഗിക സംതൃപ്തി പ്രദാനം ചെയ്തിരുന്ന അത്ഭുതപുരുഷനാണ്. ആ അത്ഭുതമാണ് അദ്ദേഹത്തിന്റെ ദൈവികത തന്നെ. എല്ലാ സ്ത്രീകളിലും കാമപൂര്‍ത്തി കൈവരിക്കുന്നതിലൂടെ ഭൂമിക്ക് തന്നെ നവീനതയും ഭാവിയും കൈവരിക്കുന്ന ഒന്നാണ് കൃഷ്ണന്റെ പ്രവൃത്തി എന്ന് പ്രശംസിക്കപ്പെടുന്നു. ഈ പ്രകീര്‍ത്തനങ്ങള്‍ മുതല്‍ താലപ്പൊലി വരെ ഉദാത്തവും കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ട് തെറി മാത്രമായും അടയാളപ്പെടുത്തപ്പെടുന്നത് സവര്‍ണ ജ്ഞാനാധികാരത്തിന്റെ പ്രവര്‍ത്തനം മൂലമാണെന്ന് കാണാം. എം എഫ് ഹുസൈന്റെ രചനകള്‍ ഹിന്ദു വിരുദ്ധമാണെന്നും സോണിയാഗാന്ധിയുടെ ഇന്ത്യന്‍ പൌരത്വം സംശയാസ്പദമാണെന്നും ആരോപിക്കപ്പെട്ടതും ഇതേ അധികാരവാഴ്ചയുടെ ലക്ഷണങ്ങളാണ്. സവര്‍ണ-ബ്രാഹ്മണ അധികാരവാഴ്ചക്ക് വോട്ടിന്റെയും നിയമത്തിന്റെയും പിന്‍ബലമില്ലാഞ്ഞിട്ടും 'സംസ്ക്കാര'ത്തിന്റെ ബലമുള്ളതുകൊണ്ട് നാം പൊരുത്തപ്പെട്ടു. ഓണവുമായി ബന്ധപ്പെട്ട് കെ ഇ എന്നെ അധിക്ഷേപിക്കാന്‍ കഴിഞ്ഞ വര്‍ഷം നടന്ന നീക്കവും ഇതേപോലെ ഫാസിസ്റ്റുകളുടെ പ്രയോഗത്തെ സാമാന്യജനത സ്വാംശീകരിക്കുന്നതിനു തുല്യമായ പ്രവണതകളിലൊന്നാണ്. തീവ്ര ഇടതുപക്ഷ മുഖം മൂടിയണിഞ്ഞ വലതുപക്ഷത്തിന്റെയും ഫാസിസത്തിന്റെയും മുതലാളിത്ത സാമ്രാജ്യത്വത്തിന്റെയും ഏജന്റുകള്‍ തന്നെയാണ് അതിന്റെ പിന്‍പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നതും രഹസ്യമായ ഒരു വസ്തുതയല്ല.

Thursday, September 18, 2008

കാഴ്ചയും അധികാരവും - മലയാളിയുടെ മൊബൈല്‍ ഭയങ്ങള്‍

എല്ലാ ഞായറാഴ്ചയും രാവിലെ ഓമഞ്ചിക്ക് ഒരു എണ്ണതേച്ചുകുളിയുണ്ട്.....അയ്യപ്പന്‍ ഒരു വലിയ പലകക്കട്ടില്‍, പനിനീര്‍പ്പൂന്തോപ്പിന്റെ മദ്ധ്യത്തില്‍ ഒരൊഴിഞ്ഞ സ്ഥലത്ത്, കൊണ്ടുവന്നു സ്ഥാപിക്കും-ഓമഞ്ചിയുടെ അഭ്യംഗസ്നാനപര്യങ്കം! ഓമഞ്ചി അതില്‍ മലര്‍ന്നു കിടക്കും, ചത്തുമലച്ച പോക്കാന്തവളയെപ്പോലെ.

'കൊണ്ടുവാടാ ബൈനോക്കുലര്‍സ്',

അയ്യപ്പന്‍ ഓടി അകത്തെ മേശപ്പുറത്തു നിന്ന് ഒരു പഴയ മിലിട്രി ബൈനോക്കുലര്‍സ് എടുത്തുകൊണ്ടുവന്ന് ഓമഞ്ചിയുടെ കൈയില്‍ കൊടുക്കും.

ആ കുന്നിന്‍ നെറുകയിലെ പറമ്പില്‍ നിന്നു നോക്കിയാല്‍ താഴെ നാലുപാടും വയലുകളും പറമ്പുകളും വയലിന്‍ നടുവിലായി ചില പുലയരുടെ പൊറ്റകളും തോടും തെളിഞ്ഞുകാണാം. തൊട്ടു താഴെയുള്ള വയലിന്റെ മറുകരയില്‍ ഒരു പഴയ ക്ഷേത്രവും, ക്ഷേത്രത്തിന്റെ പിറകില്‍ വലിയൊരു കുളവും കാണാം. സ്ഥലത്തെ ചില സ്ത്രീജനങ്ങള്‍ രാവിലെ ഈ കുളത്തില്‍ നിന്നു കൂട്ടത്തോടെ കുളിക്കുന്നുണ്ടാകും. ആ കാഴ്ചയും ഓമഞ്ചിയുടെ ആരാമത്തില്‍ നിന്നു നോക്കിയാല്‍ കാണാം. ഈ വനിതകളുടെ സ്നാനചര്യകള്‍ നോക്കിക്കൊണ്ടാണ് ഓമഞ്ചിയുടെ ഞായറാഴ്ചക്കുളി. ആ രംഗങ്ങള്‍ വ്യക്തമായി മനസ്സിലാക്കുന്നതിനുവേണ്ടിയാണ് ഈ ദൂരദര്‍ശിനിക്കുഴല്‍. ദൂരദര്‍ശിനിയും മുഖത്തു ചേര്‍ത്തുവെച്ച്, പലകക്കട്ടിലില്‍ തരം പോലെ മലര്‍ന്നും തിരിഞ്ഞും ചെരിഞ്ഞും കിടന്ന് ഓമഞ്ചി കുളക്കടവിലെ തമാശകള്‍ വീക്ഷിക്കും. അപ്പോള്‍ അയ്യപ്പന്‍, ചീനിക്കായോ അരച്ച ചെറുപയറോ കൊണ്ട് ഓമഞ്ചിയുടെ ദേഹത്തില്‍ മാലീസ് നടത്തി മെഴുക്കിളക്കിക്കൊണ്ടിരിക്കും. അങ്ങനെയിരിക്കെ ഓമഞ്ചിക്ക് പാട്ടും കവിതയും വരും.

വെണ്ണതോല്ക്കുമുടലില്‍ സുഗന്ധിയാം
എണ്ണതേച്ചരയിലൊറ്റമുണ്ടുമായ്
തിണ്ണമേലമരുമാ നതാംഗി മു-
ക്കണ്ണനേകി മിഴികള്‍ക്കൊരുത്സവം.

(ഒരു തെരുവിന്റെ കഥ- അധ്യായം 10- എസ് കെ പൊറ്റക്കാട്ട്-ആദ്യമായി പ്രസിദ്ധീകരിച്ചത് സെപ്തംബര്‍ 1960)

*

മലയാളിക്ക് മൊബൈലിനോട് പ്രത്യേകമായി ഒരു ഭയമുണ്ടോ? നിയമസഭ, ആഭ്യന്തര മന്ത്രാലയം, വിദ്യാഭ്യാസ വകുപ്പ്, പൊലീസ്, ടെലിവിഷന്‍ ചര്‍ച്ചകള്‍, പത്രത്തിലെ മുഖപ്രസംഗങ്ങള്‍, ദേശീയ/അന്തര്‍ദേശീയ/പ്രാദേശിക പേജുകള്‍, സാങ്കേതിക വികാസത്തെ സംബന്ധിക്കുന്നതും അറിവ് പകരാനുദ്ദേശിച്ചിട്ടുള്ളതുമായ പുള്ളൌട്ട് പേജുകള്‍, വനിതാ മാസികകള്‍, രാഷ്ട്രീയ വാരികകള്‍, രാഷ്ട്രീയ പ്രസംഗങ്ങള്‍, സാംസ്കാരിക നായകരുടെ പ്രഘോഷണങ്ങള്‍, മനശ്ശാസ്ത്രജ്ഞമാരുടെ 'കണ്ടെത്തല്‍' ലേഖനങ്ങളും മറുപടികളും എന്നിങ്ങനെ എല്ലായിടത്തും മൊബൈല്‍ വരുത്തിവെക്കുന്ന സദാചാര അപഭ്രംശത്തെക്കുറിച്ചും പുതിയ തലമുറയുടെ തെറ്റായ പോക്കിനെ സംബന്ധിച്ചുമുള്ള വിഭ്രമജനകമായ ഉത്ക്കണ്ഠകളാണ് നിറഞ്ഞുനില്‍ക്കുന്നത്. കേരള സംസ്ഥാനത്തിനകത്തെ വിദ്യാലയങ്ങളില്‍ പല തവണ മൊബൈല്‍ ഫോണ്‍ നിരോധിച്ചുകഴിഞ്ഞു. ഏത് ഉത്തരവാണ്, ഏത് നിയമമാണ്, ഏത് കോടതി വിധിയാണ്, ഏത് സര്‍ക്കാര്‍ ഓര്‍ഡറാണ്, ഏത് ഗസറ്റ് നോട്ടിഫിക്കേഷനാണ് ഇതു സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് എന്നത് പക്ഷെ വ്യക്തവുമല്ല. ഈ ലേഖനത്തിന്റെ ഉദ്ദേശ്യം, നിയമമെന്താണെന്നോ അതെങ്ങിനെ നടപ്പിലാക്കപ്പെടുന്നുവെന്നോ ലംഘിക്കപ്പെടുന്നുവെന്നോ ഉള്ള തരം പോലീസ് വേവലാതികള്‍ അല്ലാത്തതുകൊണ്ട് അതെന്തുമാവട്ടെ എന്നു കരുതി ഉപേക്ഷിക്കുന്നു. എന്നാല്‍, സാമാന്യ വ്യവഹാരത്തില്‍ മൊബൈല്‍ ഫോണ്‍ അതീവ ഗുരുതരമായ സദാചാര/ആരോഗ്യ/ലൈംഗിക പ്രശ്നങ്ങള്‍ വരുത്തിവെച്ചേക്കാവുന്ന ഒരു കുഴപ്പം പിടിച്ച ഉപകരണമാണെന്ന ധാരണ പ്രബലമായിക്കഴിഞ്ഞിരിക്കുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. ('മുതിര്‍ന്നവര്‍' ഇതു സംബന്ധിച്ച വേവലാതികള്‍ പങ്കു വെക്കുന്നതിനും മൊബൈല്‍ ഫോണ്‍ മാധ്യമമായി ഉപയോഗിക്കുന്നുവെന്ന വിരോധാഭാസം കണ്ടില്ലെന്നു നടിക്കാം.)

മൊബൈല്‍ ഫോണിന്റെ ഏറ്റവും വലിയ ഉപദ്രവമായി സദാചാരസംരക്ഷകരായി സ്വയം അവരോധിക്കുന്ന ഭരണാധികാരികള്‍/പോലീസ്/പട്ടാളം/അധ്യാപക രക്ഷാകര്‍തൃ സമിതി/സാംസ്കാരിക പ്രഭാഷകര്‍/എഴുത്തുകാര്‍ കരുതുന്ന കാര്യം അത് വീഡിയോയും സ്റ്റില്‍ ഫോട്ടോയും എടുക്കാനുപയോഗിക്കുന്നു എന്നതാണ്. വേണമെങ്കില്‍ ഫോട്ടോയെടുക്കാനും വീഡിയോ ചിത്രീകരിക്കാനും പറ്റാത്ത തരം മൊബൈല്‍ ഹാന്റ്സെറ്റുകള്‍ കുട്ടികള്‍ ഉപയോഗിച്ചോട്ടെ എന്ന് മിതവാദികളായ ചില സദാചാര സംരക്ഷകര്‍ സ്വരം താഴ്ത്തി പറയുന്നുമുണ്ട്. അപ്പോഴും റിങ്ടോണുകള്‍, എസ് എം എസ്, മിസ്ഡ് കോള്‍, എഫ് എം റേഡിയോ തുടങ്ങിയ ഉപദ്രവങ്ങള്‍ ഒഴിവാകുന്നില്ല എന്നതിനാല്‍ സമ്പൂര്‍ണ മൊബൈല്‍ നിരോധനം മാത്രമാണ് അഭികാമ്യം എന്ന് സദാചാര തീവ്രവാദികള്‍ അവരെ തിരുത്തുന്നതോടെ മിതവാദികള്‍ മാളത്തിലേക്കൊളിക്കുന്നു.

സത്യത്തില്‍ ആരാണ് മൊബൈല്‍ ഫോണ്‍ ഉപയോഗം വ്യാപകമാക്കിയത്? ഇപ്പോള്‍ കുറ്റവാളികളായി കരുതപ്പെടുന്ന പാവം വിദ്യാര്‍ത്ഥികളല്ല. സാങ്കേതിക/സാമ്പത്തിക ഉദാരവല്‍ക്കരണവും ആഗോളവല്‍ക്കരണവുമാണ് ഓരോ പുതിയ സാങ്കേതിക വിപ്ളവത്തെയും വ്യാപകമായ പരസ്യങ്ങളിലൂടെയും വിലകളിലും വാടകകളിലും മറ്റും അനുവദിക്കുന്ന കിഴിവുകളിലൂടെയും ഫാഷനിലൂടെയും മറ്റും മറ്റുമായി ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നത്. ഡിജിറ്റല്‍ വിപ്ളവം ആഗോള മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും ഫാസിസത്തിന്റെയും കോര്‍പ്പറേറ്റിസത്തിന്റെയും അമിതാധികാരത്തെ ഉറപ്പിച്ചെടുക്കാന്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്നത് വാസ്തവവുമാണ്. എന്നാല്‍, മനുഷ്യകുലത്തിന്റെ ഏറ്റവും വലിയ സവിശേഷതയായ സര്‍ഗാത്മകതയും ഭാവനയും ഡിജിറ്റല്‍ ജനാധിപത്യത്തിന്റെ നിരവധി വാതിലുകള്‍ അതോടൊപ്പം തുറന്നിടുന്നുണ്ടെന്ന ആഹ്ളാദകരമായ സത്യത്തെ കണ്ണടച്ചുകൊണ്ടില്ലാതാക്കാന്‍ ശ്രമിക്കുക എന്ന കുറ്റകരമായ വിഡ്ഢിത്തമാണ് സദാചാരസംരക്ഷണത്തിന്റെ പേരില്‍ കേരളീയ സമൂഹം ചെയ്തുകൊണ്ടിരിക്കുന്നത്. സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തെ പ്രതിരോധിക്കുന്നതിനുള്ള ഒരു രാഷ്ട്രീയ ജാഗ്രതാരൂപമായി ആരും മൊബൈല്‍ ഫോണ്‍ നിരോധനത്തെയോ നിയന്ത്രണത്തെയോ പരിഗണിക്കുന്നില്ല. മൊബൈല്‍ സ്ക്രീനിലെ വാള്‍ പേപ്പറായോ സ്ക്രീന്‍ സേവറായോ ചെഗുവേരയുടെ ഒരു ചിത്രവും ഡയലര്‍ ടോണായി അറബിക്കഥയിലെ ചോരവീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരത്തെക്കുറിച്ച് കഠോര ശബ്ദത്തിലുള്ള വിപ്ളവനാട്യ ഗാനവും സെറ്റ് ചെയ്താല്‍ താനൊരു കൂടിയതരം വിപ്ളവകാരിയാണെന്ന സ്വത്വബോധം ആര്‍ജ്ജിക്കാനും കഴിഞ്ഞേക്കുമെന്നിരിക്കെ ആരാണ് പരിധിക്കു പുറത്ത് കടക്കാന്‍ മാത്രം വിഡ്ഢിത്തം കാണിക്കുക!

ഫോട്ടോഗ്രാഫി, സിനിമോട്ടോഗ്രാഫി എന്നിവയുടെ വികാസത്തിനും വ്യവസ്ഥാപനത്തിനും ശേഷം പ്രചരിച്ച വീഡിയോഗ്രാഫിയുടെ ആദ്യ ദശകങ്ങളിലും സാമാന്യജനതക്ക് ക്യാമറ പ്രാപ്യമായിരുന്നില്ല. വീഡിയോ ക്യാമറക്ക് ഒരു ലക്ഷം രൂപയും വീഡിയോ കാസറ്റ് പ്ളെയറിനും റെക്കോഡറിനും പതിനായിരത്തില്‍ താഴെ രൂപയും എന്നിങ്ങനെയായിരുന്നു വിലനിലവാരം. അതായത്, ദൃശ്യങ്ങള്‍ ചിത്രീകരിക്കുക എന്നത് പരിമിതപ്പെടുത്താനും അതു വഴി കുത്തകാധികാരത്തിന് കീഴ്പ്പെടുത്താനും അതേ സമയം കാണികള്‍ എന്ന ഉപഭോക്തൃവിഭാഗത്തെ വളര്‍ത്തിയെടുക്കാനും ഉദ്ദേശിച്ചിട്ടുള്ളതായിരുന്നു ആ വിലനിലവാരപ്പട്ടിക എന്നര്‍ത്ഥം. എന്നാല്‍, അനുനിമിഷം ആപ്ളിക്കേഷനുകള്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്ന മൊബൈല്‍ ഹാന്റ്സെറ്റുകളും കണക്ഷനുകളും വ്യാപകമായി വിറ്റഴിച്ചുകൊണ്ടു മാത്രമേ അതുമായി ബന്ധപ്പെട്ട ഹാന്റ്സെറ്റ് നിര്‍മാതാക്കള്‍, സര്‍വീസ് പ്രൊവൈഡര്‍മാര്‍ എന്നിങ്ങനെയുള്ള കോര്‍പ്പറേറ്റ് മുതലാളിത്തത്തിന് വികസിക്കാനാവൂ എന്നതുകൊണ്ട് സൃഷ്ടിയെ പരിമിതപ്പെടുത്തുകയും കാണലിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പഴയ തന്ത്രത്തെ ബാക്ക്‍സ്പേസ് കൊണ്ട് ഇറേസു ചെയ്ത് മുന്നേറുകയാണ് അവര്‍ ചെയ്തത്. അപ്രകാരമാണ്, വികസിക്കാന്‍ വെമ്പുന്ന മറ്റേതൊരു സമൂഹവുമെന്നതുപോലെ കേരളീയരുടെയും മുഖ്യ കളിപ്പാട്ടവും വിഗ്രഹവും ആയി മൊബൈല്‍ ഫോണ്‍ പരിണമിച്ചത്.

ടെലഫോണ്‍ എന്ന അടിസ്ഥാനപരമായ സൌകര്യത്തിനു പുറമെ, അക്ഷരങ്ങളും വാക്യങ്ങളും ചിഹ്നങ്ങളും വിടവുകളും ഉപയോഗിച്ചുള്ള ടെക്സ്റ്റ് സന്ദേശങ്ങള്‍ അയക്കാവുന്ന എസ് എം എസ്, ഇ മെയില്‍, ഇന്റര്‍നെറ്റ്, ഗെയിമുകള്‍, ബ്ളൂടൂത്ത്, ഇന്‍ഫ്രാറെഡ്, വീഡിയോ റെക്കോഡിംഗ് സൌകര്യമുള്ള ക്യാമറയും ക്യാംകോഡേഴ്സും, ശബ്ദം റെക്കോഡ് ചെയ്യുന്നതിനുള്ള സൌകര്യം, എഫ് എം റേഡിയോ, ടെലിവിഷന്‍, എം പി ത്രീ, എം പി ഫോര്‍ സൌകര്യങ്ങള്‍, ഫോട്ടോ/വീഡിയോ ഫയലുകള്‍ കൈമാറുന്ന എം എം എസ് സൌകര്യങ്ങള്‍, വ്യക്തിപരവും ഔദ്യോഗികവുമായ കാര്യങ്ങളുടെ രേഖീകരണം, അലാറം, കാല്‍ക്കുലേറ്റര്‍, കലണ്ടര്‍, ഡയല്‍ ചെയ്തതും സ്വീകരിച്ചതും മുടങ്ങിപ്പോയതുമായ കോളുകളുടെ വിശദവിവരങ്ങള്‍, പെഴ്സണല്‍ കമ്പ്യൂട്ടറിലും ലാപ്ടോപ്പിലും ഉപയോഗിക്കാവുന്ന ഒരു വയര്‍ലെസ് മോഡം തുടങ്ങി നൂറ്റാണ്ടുകളിലൂടെ ശാസ്ത്രസാങ്കേതിക വിദ്യ സ്വായത്തമാക്കിയ നിരവധി കാര്യങ്ങള്‍ ഈ ചെറിയ കളിപ്പാട്ടം പോലുള്ള 'യന്ത്രകുന്ത്രാണ്ട'ത്തില്‍ സംയോജിപ്പിച്ചിരിക്കുന്നു എന്നതാണ് വിസ്മയകരമായ വസ്തുത. മൊബൈല്‍ ഫോണ്‍ മത്സരിക്കുന്നത് ഇന്റര്‍നെറ്റിനോടാണ്. മൊബൈല്‍ ഫോണിലെ വാണിജ്യ സൌകര്യങ്ങളുടെ മൊത്തം വിറ്റുവരവ് ഇന്റര്‍നെറ്റിലേതിനെ കവച്ചു വെച്ചു കഴിഞ്ഞു.

എസ് എം എസിലൂടെ അശ്ളീല ടെക്സ്റ്റ് സന്ദേശങ്ങള്‍ കൈമാറുന്നു, ക്യാമറ ഉപയോഗിച്ച് പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും രഹസ്യഭാഗങ്ങളുടെ ഫോട്ടോ എടുക്കുന്നു, അവരുടെ മുഖത്തിന്റെ ഫോട്ടോ എടുത്ത് അശ്ളീല ഭാഗങ്ങളുമായി മോര്‍ഫ് ചെയ്ത് ചേര്‍ക്കുന്നു, എന്നിട്ടിവയെല്ലാം എം എം എസ് വഴിയും ബ്ളൂടൂത്ത് വഴിയും കൈമാറ്റം ചെയ്യുന്നു എന്നതിനാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കുട്ടികള്‍, പക്വതയില്ലാത്തവര്‍ എന്നിവര്‍ക്ക് അനുവദിക്കാന്‍ പാടില്ല എന്നാണ് പൊതുവായി രൂപപ്പെട്ടുകൊണ്ടിരിക്കുന്ന അഭിപ്രായം. ഈ ആരോപണങ്ങള്‍ വ്യാപകമായി ഉന്നയിക്കപ്പെടുന്നതിന്റെ ഭാഗമായി ചില വാര്‍ത്തകള്‍ അമിത പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കപ്പെടുന്നതായും കാണാം. ഹോട്ടലിലെ ടോയ്ലറ്റിന്റെ പൊട്ടിയ വെന്റിലേറ്ററിലൂടെ സ്ത്രീ മൂത്രമൊഴിക്കുന്നത് പകര്‍ത്താന്‍ ശ്രമിച്ച ഹോട്ടല്‍ ജീവനക്കാരന്‍ പിടിയില്‍, സ്കൂളിലെ അധ്യാപികമാരുടെ മുഖത്തിന്റെ ഫോട്ടോ എടുത്ത് നഗ്ന ചിത്രങ്ങളില്‍ മോര്‍ഫ് ചെയ്ത് ചേര്‍ത്ത് സൂക്ഷിച്ച പ്യൂണ്‍ അറസ്റ്റിലും സസ്പെന്‍ഷനിലും, സഹപാഠിയായ വിദ്യാര്‍ത്ഥിനിയുമായി ലൈംഗിക കേളി നടത്തി അത് മൊബൈല്‍ ഫോണ്‍ വീഡിയോവില്‍ പകര്‍ത്തി എം എം എസ് ആയി പ്രചരിപ്പിച്ച സ്കൂള്‍ വിദ്യാര്‍ത്ഥി ദില്ലിയില്‍ അറസ്റ്റില്‍ എന്നിങ്ങനെയുള്ള വാര്‍ത്തകളാണ് വിഭ്രമം ജനിപ്പിച്ചുകൊണ്ട് അടുത്ത കാലത്ത് പത്രങ്ങളിലും ടിവിയിലും നിറഞ്ഞുനിന്നത്. പ്രാധാന്യം കിട്ടാതെ പോയ ഒരു വാര്‍ത്ത, മധ്യകേരളത്തിലെ ഒരു സ്വാശ്രയ കോളേജില്‍ കലോത്സവം നടന്നുകൊണ്ടിരിക്കെ പെണ്‍കുട്ടികള്‍ വസ്ത്രങ്ങള്‍ മാറ്റിയിരുന്ന മുറിയില്‍ സ്ഥാപിച്ച ക്ളോസ്ഡ് സര്‍ക്യൂട്ട് സര്‍വിലന്‍സ് ക്യാമറ ഉപയോഗിച്ച് പെണ്‍കുട്ടികളുടെ നഗ്നത കണ്ടു രസിച്ചിരുന്ന പ്രിന്‍സിപ്പാളിനെക്കുറിച്ചുള്ളതാണ്. ആ പ്രിന്‍സിപ്പാളിന് സസ്പെന്‍ഷനെ അറസ്റ്റോ നേരിടേണ്ടതായി വന്നോ എന്നറിഞ്ഞില്ല. അതായത്, അധികാരം കൈയാളുന്നവരും അറിവിന്റെ അധിപന്മാരുമായ അധ്യാപകകേസരികള്‍ക്കും സാംസ്കാരിക നായകന്മാര്‍ക്കും ഏതു തരത്തിലും പുതിയ സാങ്കേതിക വിദ്യയുടെ അശ്ളീലാഹ്ളാദം നുകരാമെന്നും സ്കൂള്‍/കോളേജ് കുട്ടികള്‍, ഹോട്ടല്‍ ജീവനക്കാര്‍, ശിപായിമാര്‍ തുടങ്ങിയ അധഃസ്ഥിതരുടെ കൈയില്‍ ഈ ഉപകരണം എത്തുന്നതാണ് അപകടമെന്നുമുള്ള ഒരു വാദമാണ് ഇവിടെ പ്രബലമാവുന്നത്.

ലൈംഗിക കൌതുകം മുതല്‍ വികൃതമായ മാനസികാവസ്ഥ വരെ കൈമുതലായുള്ള ഏതാനും പേര്‍ ദുരുപയോഗം ചെയ്തതിനെ തുടര്‍ന്ന് നവീനവും അതിവിപുലവുമായ ഉപയോഗങ്ങള്‍ ഉള്ള ഒരു ഉപകരണത്തെ(ഗാഡ്ജറ്റ്) പാടെ നിരോധിക്കുക എന്നതിലൂടെ സമൂഹത്തിന് പൊതുവെയും വിദ്യാര്‍ത്ഥി സമൂഹത്തിന് പ്രത്യേകിച്ചും ലഭിക്കുന്ന സന്ദേശവും പാഠവും എന്താണ്? കാര്യക്ഷമമായ രീതിയിലും വളരെ കുറഞ്ഞ ചിലവിലും സന്ദേശങ്ങള്‍ കൈമാറാനുള്ള ഉപകരണം എന്ന പ്രാഥമിക ധര്‍മമുള്ള മൊബൈല്‍ ഫോണിനെ കുറ്റങ്ങള്‍ നടത്താനുള്ള ഒരു ആയുധം എന്ന് സ്ഥാനപ്പെടുത്തുകയും ആ കുറ്റം ഉറപ്പിച്ച് സ്ഥാപിച്ചെടുക്കുകയും ചെയ്യപ്പെടുകയാണിവിടെ. സാങ്കേതികവിദ്യയെയും കുറ്റത്തെയും കൂടി കൂട്ടിക്കുഴക്കുന്നതിലൂടെ, പുതിയ കാലത്തെയും അതിന്റെ മാധ്യമ-സാങ്കേതിക-ആശയ സംവിധാനത്തെയും അഭിമുഖീകരിക്കാനുള്ള വ്യക്തിയുടെ മാനസിക-ബൌദ്ധിക വളര്‍ച്ച തടയപ്പെടുന്നു. ഇത്തരത്തിലുള്ള കുറ്റങ്ങളും സാമൂഹ്യ വിരുദ്ധ പ്രവൃത്തികളും ചെയ്യാന്‍ ഈ ഉപകരണങ്ങള്‍ വഴി സാധിക്കുമെന്ന ഒരു പാഠം അത് ശ്രദ്ധിച്ചിട്ടില്ലാത്തവരിലേക്കും ഉപയോഗിച്ചിട്ടില്ലാത്തവരിലേക്കും ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ തന്നെ സാമൂഹ്യവിരുദ്ധമായി ഒന്നും ചെയ്യാത്തവരിലേക്കും വിനിമയം ചെയ്യപ്പെടുകയും അവരുടെ പ്രാഥമിക കാഴ്ചപ്പാട് തന്നെ അപ്രകാരമായി രൂപപ്പെടുകയും ഉറപ്പിക്കപ്പെടുകയും ചെയ്യുന്നു. വിദ്യാര്‍ത്ഥികളിലും കുട്ടികളിലും ഈ പാഠമാണ് ആദ്യം കുത്തിച്ചെലുത്തപ്പെടുന്നത് എന്നോര്‍ക്കുക. തടയുന്നതിനെ സ്വായത്തമാക്കുക എന്ന മനുഷ്യസഹജമായ മനോഭാവം ഇതിലൂടെ പ്രവര്‍ത്തനക്ഷമമാകുകയും അങ്ങിനെ ഈ സാമൂഹ്യവിരുദ്ധ കാര്യങ്ങള്‍ക്കു മാത്രമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനുള്ള ഇഛ ബഹുഭൂരിപക്ഷം പേരിലും ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്നു.

2007 നവംബറിലെ കണക്കുകള്‍ കാണിക്കുന്നത് ലോകജനസംഖ്യയുടെ അമ്പതു ശതമാനം വരുന്ന ആളുകള്‍, അതായത് മുന്നൂറ് കോടിയാളുകള്‍ മൊബൈല്‍ ഫോണ്‍ വരിക്കാരായിക്കഴിഞ്ഞു എന്നാണ്(ഇതില്‍ കുറെയെണ്ണം ഒന്നില്‍ കൂടുതല്‍ കണക്ഷനുകളുള്ളവരും ഒരിക്കലെടുത്തതും ഇപ്പോള്‍ പ്രവര്‍ത്തനം ഉപേക്ഷിച്ചതുമായ കണക്ഷനുകളും ആവാന്‍ സാധ്യതയുണ്ട്). അതായത്, ലോകചരിത്രത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വ്യാപിച്ച സാങ്കേതികവിദ്യയും ഏറ്റവും സാധാരണമായിക്കഴിഞ്ഞ ഇലക്ട്രോണിക് ഉപകരണവുമാണ് മൊബൈല്‍ ഫോണ്‍ എന്നര്‍ത്ഥം. മനുഷ്യകുലത്തിന്റെ വളര്‍ച്ച വിനാശത്തിലേക്കു മാത്രമാണ് നയിക്കപ്പെടുന്നത് എന്നും മനുഷ്യര്‍ മുഴുവന്‍ കുറ്റവാളികളാണ് എന്നുമുള്ള നിരാശാജനകമായ(നെഗറ്റീവ്)തും പരാജയത്തെ പ്രതീക്ഷിക്കുന്നതുമായ ജനാധിപത്യവിരുദ്ധ മനോഭാവമാണ്, ലോകജനതയില്‍ പകുതിയും സ്വന്തം അവയവം പോലെ ചേര്‍ത്തു വെച്ച് ഉപയോഗിക്കുന്ന മൊബൈല്‍ ഫോണിനെ കുറ്റം മാത്രം പേറുന്ന ഒരു ഉപദ്രവമായി സ്ഥാനപ്പെടുത്താന്‍ വെമ്പുന്നതെന്നു സാരം.

കുത്തകകള്‍ മുതല്‍ തീരെ ചെറിയ സംഘങ്ങള്‍ വരെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് മൊബൈല്‍ ഫോണിനെയാണ്. റോയിട്ടറും യാഹൂവും മുതല്‍ ശ്രീലങ്കയിലെ ചെറുകിട സ്വതന്ത്ര നെറ്റ്വര്‍ക്കായ ജാസ്മിന്‍ ന്യൂസ് വരെ എല്ലാ ഏജന്‍സികളും വാര്‍ത്താവിതരണത്തിനും ശേഖരണത്തിനും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു. ജേര്‍ണലിസത്തിന്റെ പഴയ രീതിയിലുള്ള എല്ലാ ആധിപത്യ/വിധേയത്വ രീതികളും അധികാര സംഘടനാ രൂപങ്ങളും (ഹൈറാര്‍ക്കി) വിശ്വാസ്യതാപ്രമാണങ്ങളും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പൊതുജനം തന്നെ വാര്‍ത്തകള്‍ വിനിമയം ചെയ്തു തുടങ്ങിയതിലൂടെ അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ടെലിവിഷന്‍ ഫ്ളാഷ് ന്യൂസുകളെ അപ്രസക്തമാക്കുന്നത് ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ സന്ദേശങ്ങളാണ്. എല്ലാ ആക്ടിവിസ്റ്റുകളും മൊബൈല്‍ ഫോണ്‍ ഉപയോഗം വ്യാപകമാക്കിക്കഴിഞ്ഞു. സാംസ്കാരിക സംഘടനകളുടെയും ഫിലിം സൊസൈറ്റികളുടെയും അറിയിപ്പുകള്‍ പോസ്റ്റ് കാര്‍ഡുകള്‍ക്കു പകരം എസ് എം എസിലൂടെ വേഗത പ്രാപിച്ചു കഴിഞ്ഞു. സ്വകാര്യത, കാര്യക്ഷമത, സ്വീകാര്യത, ശ്രദ്ധ, ശേഖരിച്ചു വെക്കുന്നതിനുള്ള സൌകര്യം എന്നിങ്ങനെ എഴുത്തുകുത്തുകളെ ഉപേക്ഷിക്കേണ്ടുന്ന വിധത്തില്‍ എസ് എം എസ് മുഴുവന്‍ ജനതയെയും ആവേശിച്ചുകഴിഞ്ഞിരിക്കുകയാണ്.

പ്രണയലേഖനങ്ങള്‍ മുതല്‍ വോട്ടഭ്യര്‍ത്ഥന വരെയും ബിസിനസ് പ്രചരണങ്ങള്‍ മുതല്‍ വിവാഹക്ഷണങ്ങള്‍ വരെയും നടത്തുന്നതിന് എസ് എം എസ് ആണ് ഏറ്റവും ഫലപ്രദമായ വിനിമയോപാധി എന്നതാണ് വര്‍ത്തമാനകാലയാഥാര്‍ത്ഥ്യം. ഇ-ടിക്കറ്റിംഗ് വ്യാപകമായതോടെ വിമാനത്തിലും തീവണ്ടിയിലും യാത്ര ചെയ്യുന്നതിനുള്ള ഐഡന്റിറ്റിയും ടിക്കറ്റും മൊബൈല്‍ ഫോണായി മാറിക്കൊണ്ടിരിക്കുകയാണ്. ബാങ്കിടപാടുകളും മൊബൈലിലൂടെ അറിയാനും നടത്താനുമുള്ള സൌകര്യങ്ങള്‍ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. പ്രൊഫഷണല്‍ കോഴ്സുകളിലേക്കും പ്ളസ് ടുവിലേക്കുമുള്ള പ്രവേശനം വിജയകരമായി ഏകജാലകം എന്ന സംവിധാനത്തിലൂടെ അഴിമതിമുക്തമാക്കിയ കേരള സര്‍ക്കാരടക്കം ഏത് ഔദ്യോഗിക വകുപ്പുകള്‍ക്കും ഹാള്‍ ടിക്കറ്റുകള്‍, പരീക്ഷാ അറിയിപ്പുകള്‍, ഫലങ്ങള്‍, ജോലി അറിയിപ്പുകള്‍, സ്ഥലം മാറ്റങ്ങള്‍, സ്ഥാനക്കയറ്റങ്ങള്‍ എന്നിവ കാര്യക്ഷമമായും കുറഞ്ഞ ചിലവിലും ഗുണഭോക്താവിനെ അറിയിക്കാന്‍ മൊബൈല്‍ ഫോണ്‍ സംവിധാനം ഉപയോഗിക്കേണ്ട കാലം സമാഗതമായിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ വകുപ്പുകളില്‍ ശമ്പള/പെന്‍ഷന്‍ വിതരണം ബാങ്കുകളിലേക്കാക്കി സുഗമവും കേന്ദ്രീകൃതവുമാക്കി മാറ്റുമ്പോള്‍ ഇതു സംബന്ധിച്ച അറിയിപ്പുകള്‍, സാക്ഷ്യപ്പെടുത്തലുകള്‍ എന്നിവക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും അഭികാമ്യമാവും. മത്സ്യബന്ധനത്തൊഴിലാളികള്‍, ഓട്ടോറിക്ഷക്കാരും ടാക്സിക്കാരും എന്നിവര്‍ക്കൊക്കെ മൊബൈല്‍ ഇല്ലാത്ത തൊഴിലവസ്ഥയെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധ്യമല്ല.

കുറ്റകൃത്യത്തിനുള്ള ഉപകരണമാണ് മൊബൈല്‍ ഫോണ്‍ എന്ന തെറ്റും തെറ്റിദ്ധാരണാജനകവുമായ ജ്ഞാനത്തിനു പകരം, കുറ്റവാളികളെ പിടികൂടുന്നതിനും കുറ്റകൃത്യങ്ങളെ നിയന്ത്രണവിധേയമാക്കുന്നതിനും ഏറ്റവും നല്ല ഉപാധിയാണതെന്ന യാഥാര്‍ത്ഥ്യമാണ് ബോധ്യപ്പെടേണ്ടത്. എസ്തോണിയയില്‍ കാര്‍ പാര്‍ക്കിംഗ് ഫീസ് ക്രിമിനലുകള്‍ പിരിച്ചെടുക്കുന്നത് നിയന്ത്രിക്കാന്‍ പോലീസിന് സാധ്യമല്ലാതെ വന്നപ്പോള്‍, മൊബൈലിലൂടെ മാത്രം പാര്‍ക്കിംഗ് ഫീസ് അടക്കാനുള്ള രീതി വ്യവസ്ഥാപിതമാക്കുകയാണ് ചെയ്തത്. ചേലേമ്പ്ര ബാങ്ക് കൊള്ളയടക്കം കേരളത്തിലടുത്ത കാലത്ത് നടന്ന മിക്കവാറും കുറ്റകൃത്യങ്ങള്‍ പൊലീസിന് തെളിയിക്കാനായത്, കുറ്റവാളികളുടെ മൊബൈല്‍ ഫോണ്‍ സംസാരങ്ങള്‍ ട്രാക്ക് ചെയ്തതിലൂടെയാണ്. ഒരു ലക്ഷം കോളുകളാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ കേരള പോലീസ് ഈ കേസില്‍ പരിശോധിച്ചത്. ഭീകരവാദികള്‍ നടത്തുന്നതായി ഭരണാധികാരികള്‍ കണ്ടെത്തുന്ന ബോംബ് സ്ഫോടനങ്ങളെ സംബന്ധിച്ച അന്വേഷണങ്ങളും മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് എല്ലായ്പോഴും മുന്നേറുന്നത്. ഇരുട്ടില്‍ തപ്പുന്ന പഴയ രീതിയാണ് അഭികാമ്യം എന്നോ പാലം കെട്ടിക്കഴിഞ്ഞിട്ടും ഞാന്‍ പുഴയില്‍ ചാടി നീന്തിയേ അക്കര പിടിക്കൂ എന്നും വാശി പിടിക്കുന്നതിന് തുല്യമാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെയും നമുക്ക് ജീവിക്കാം എന്നു തെളിയിക്കാനായി കേരള സമൂഹം പെടാപ്പാടു പെടുന്നതായി അഭിനയിക്കുന്നതു കാണുമ്പോള്‍ തോന്നുന്നത്.

ഏതായാലും വിദ്യാലയങ്ങളിലെ മൊബൈല്‍ നിരോധനം കേരളത്തില്‍ മാത്രമല്ല നടപ്പിലാക്കിയിട്ടുള്ളത്. അമേരിക്കന്‍ ഐക്യനാടുകളിലെ ഒട്ടു മിക്ക സ്കൂളുകളിലും ക്ളാസ് മുറികളില്‍ ശല്യമുണ്ടാക്കുന്നതിന്റെ പേരില്‍ മൊബൈല്‍ നിരോധിച്ചിട്ടുണ്ട്. ബ്രിട്ടനില്‍ പരീക്ഷാഹാളില്‍ മൊബൈല്‍ ഉപയോഗിക്കാന്‍ പാടില്ല. ഫിന്‍ലാന്റില്‍ പൊതുവാഹനങ്ങളില്‍ മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ സംഭാഷണങ്ങളെപ്രകാരമായിരിക്കണമെന്നതിനെ സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, മൊബൈലിന്റെ ഉപയോഗം പ്രത്യേകിച്ച് അടിയന്തിരസാഹചര്യങ്ങളില്‍ അനിവാര്യമായതിനാല്‍ ലോകവ്യാപകമായിത്തന്നെ അതു സംബന്ധിച്ച നിയന്ത്രണങ്ങളില്‍ പുനര്‍ചിന്തനം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. പല രാജ്യങ്ങളിലും, ഹാളുകളിലും മറ്റും സ്ഥാപിക്കപ്പെട്ടിരുന്ന ജാമറുകള്‍ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. അതേ സമയം ടവറുകള്‍ ഉണ്ടാക്കുന്ന പാരിസ്ഥിതിക ആരോഗ്യ പ്രശ്നങ്ങള്‍, ഇ-വേസ്റ്റുകള്‍ സൃഷ്ടിക്കുന്ന ഗുരുതരമായ പ്രതിസന്ധികള്‍ എന്നിവ ഗൌരവത്തോടെ നേരിടേണ്ടതുമാണ്. ഇതു സംബന്ധിച്ചുള്ള നിരവധി സര്‍വേകളും ശാസ്ത്രീയാന്വേഷണങ്ങളും ലോകവ്യാപകമായി നടന്നു വരുന്നുണ്ട്. എന്നാല്‍, തര്‍ക്കവിഷയമായ സദാചാരത്തിന്റെ അടിസ്ഥാനത്തില്‍ മൊബൈല്‍ ഫോണുകള്‍ കൂടുതലും സദാചാരവിരുദ്ധമായാണ് ഉപയോഗിക്കുന്നത് എന്ന കാര്യം ഏതെങ്കിലും സര്‍വേകളിലൂടെയും മറ്റും ഇതേ വരെ അന്വേഷിക്കപ്പെട്ടിട്ടില്ല. ഊഹാപോഹങ്ങളും അമിതമായി പ്രാധാന്യം നല്‍കപ്പെടുന്ന ചില വാര്‍ത്തകളും അടിസ്ഥാനപ്പെടുത്തി സ്വരൂപിക്കപ്പെടുന്ന സാമൂഹ്യ ഭയമാണ് മൊബൈല്‍ ഫോണിനു നേരെ ഉന്നയിക്കപ്പെട്ടിരിക്കുന്നത്. മുതിര്‍ന്നവരുടെ സാങ്കേതികഭയവും ഈ പൊതുബോധനിര്‍മിതിയെ രൂക്ഷമാക്കുന്നുണ്ട്. തീരെ ചെറിയ പ്രായത്തിലുള്ള കുട്ടികള്‍ മുതല്‍ കൌമാരക്കാര്‍ വരെ തങ്ങളെക്കാള്‍ വേഗത്തില്‍ മൊബൈല്‍ ആപ്ളിക്കേഷനുകളില്‍ പ്രാവീണ്യം നേടുന്നതില്‍ അസൂയ പൂണ്ടവരായ വയസ്സന്മാര്‍ സ്വന്തം കഴിവുകേടിനെ മറച്ചു വെക്കാനായും നിരോധനം എന്ന ആയുധത്തെ ആശ്രയിക്കുന്നു.

ആറ് എമ്മുകളെ അടിസ്ഥാനപ്പെടുത്തിയാണ് മൊബൈല്‍ ഫോണ്‍ ആപ്ളിക്കേഷനുകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. മൂവ്മെന്റ്, മൊമെന്റ്, മി, മള്‍ട്ടി യൂസര്‍, മണി, മെഷീന്‍ എന്നീ എമ്മുകളിലൂടെ സ്ഥലം, സമയം, വ്യക്തി, സമൂഹം, പണം, യന്ത്രം എന്നിവയുടെ പരിമിതികള്‍ മറികടക്കുകയും സൌകര്യങ്ങളെ വിപുലീകരിക്കുകയുമാണ് മൊബൈല്‍ ഫോണ്‍ ചെയ്യുന്നത്. (Services for UMTS by Ahonen & Barrett). സിനിമക്കും ടെലിവിഷനും പിസിക്കും ശേഷം രൂപപ്പെട്ട നാലാമത്തെ സ്ക്രീനായും അച്ചടി, റെക്കോഡിംഗ്, സിനിമ, റേഡിയോ, ടിവി, ഇന്റര്‍നെറ്റ് എന്നിവക്കു ശേഷം രൂപപ്പെട്ട ഏഴാമത്തെ മാസ് മീഡിയ ആയും മൊബൈല്‍ ഫോണ്‍ നിര്‍വചിക്കപ്പെടുന്നു.

മൊബൈലിനെ പ്രധാനമായും ഭയക്കുന്നത് കുത്തകാധികാരമാണ്. സംഗീതം, വീഡിയോ എന്നിവയുടെ കുത്തകവല്‍ക്കരണത്തിനും അവകാശവില്‍പനക്കും വേണ്ടി വാദിക്കുന്ന പ്രോപ്പര്‍ട്ടി റൈറ്റ്സ് നിയമങ്ങള്‍ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ പരസ്യസ്ഥലങ്ങളില്‍ വെച്ചു തന്നെ വെല്ലുവിളിച്ച് തകര്‍ക്കുന്നു. നാമെല്ലാവരും എംപി ത്രീയിലും എംപി ഫോറിലും ശേഖരിച്ചു വെച്ച് ബസിലും തീവണ്ടിയിലുമിരുന്ന് കേള്‍ക്കുകയും കാണുകയും ചെയ്യുന്ന ആഹ്ളാദനിമിഷങ്ങളൊക്കെയും കോപ്പിറൈറ്റ് നിബന്ധനകളെ അപ്രസക്തമാക്കുന്നു. റിങ്ടോണുകളുടെയും ഡയലര്‍ ടോണുകളുടെയും അനുകരണസാധ്യതകളും ഇപ്രകാരം തന്നെ. കോപ്പിലെഫ്റ്റ് എന്ന വിജ്ഞാനമേഖലയിലെ സ്വതന്ത്ര-ജനാധിപത്യ വിമോചനപ്രസ്ഥാനക്കാര്‍ക്ക് കുത്തകകളുടെ വാണിജ്യവാഴ്ചയെ ഇത്രമാത്രം പരസ്യമായി വെല്ലുവിളിക്കാന്‍ മറ്റൊരുപകരണം കൊണ്ടും സാധിക്കുന്നില്ല.

മൊബൈല്‍ ക്യാമറയുടെ വ്യാപകമായ ഉപയോഗത്തിലൂടെ എല്ലാ വിദ്യാര്‍ത്ഥികളും പൌരന്മാരും സംഭവങ്ങള്‍ രേഖപ്പെടുത്തുന്ന പ്രവണത വ്യാപിപ്പിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടത്. ഡിജിറ്റല്‍ വിപ്ളവത്തിലൂടെ ക്യാമറയുടെ മേലുള്ളതും അതുവഴി ശേഖരിക്കപ്പെടുകയും വിനിമയം ചെയ്യപ്പെടുകയും ചെയ്യുന്ന കാഴ്ച (സിനിമ, ടെലിവിഷന്‍, ഇന്റര്‍നെറ്റ്) യുടെ മേലുള്ളതുമായ കുത്തകാധികാരം ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. ഫിലിം ഇന്‍സ്റിറ്റ്യൂട്ടില്‍ പഠിച്ചിറങ്ങാത്ത ഏതു സാധാരണക്കാരനും തനിക്കു ചുറ്റുമുള്ള കാര്യങ്ങള്‍ ചിത്രീകരിക്കാന്‍ കഴിയും വിധത്തില്‍ ഉപകരണങ്ങള്‍ സാര്‍വജനീനമായിത്തീര്‍ന്നിരിക്കുന്നു. വിം വെന്റേഴ്സ് ലിസ്ബണ്‍ സ്റോറിയില്‍ ഭയപ്പെടുന്നതുപോലെ എല്ലാ കുട്ടികളും സിനിമ പിടിക്കാനായി ചെറിയ ക്യാമറകളുമായി ചുറ്റിത്തിരിയുമ്പോള്‍ ചലച്ചിത്രകാരന്‍ എന്ന ബിംബത്തിനും വിഗ്രഹത്തിനും എന്തു പ്രസക്തി? മ്യൂണിച്ച് ഫിലിം സ്കൂളില്‍ നിന്ന് കട്ടെടുത്ത ഒരു ക്യാമറ കൊണ്ടാണ് വെര്‍ണര്‍ ഹെര്‍സോഗ് തന്റെ പ്രസിദ്ധമായ അഗിറെ ദ റാത്ത് ഓഫ് ഗോഡ് (1972) ചിത്രീകരിച്ചത്. ഈ മോഷണത്തെക്കുറിച്ച് ഹെര്‍സോഗ് കുറെ വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്രകാരം പറഞ്ഞു.

“അതൊരു സാധാരണ 35 എം എം ക്യാമറയായിരുന്നു. മറ്റനവധി സിനിമകള്‍ ഞാനതു വെച്ച് ചിത്രീകരിച്ചിട്ടുണ്ട്, അതുകൊണ്ട് ഞാനതൊരു മോഷണമായി കണക്കാക്കുന്നില്ല. എനിക്കത് വളരെ അത്യാവശ്യമായിരുന്നു. എനിക്ക് സിനിമകളെടുക്കേണ്ടതുണ്ട്, അതിന് ക്യാമറ ആവശ്യവുമാണ്. ഈ ഉപകരണത്തില്‍ എനിക്കൊരു നിലക്ക് സ്വാഭാവികമായ അവകാശം തന്നെയുണ്ട്. നിങ്ങളൊരു മുറിയില്‍ തടവിലകപ്പെട്ടിരിക്കുകയാണെന്നു കരുതുക, നിങ്ങള്‍ക്ക് ശ്വസിക്കാന്‍ വായു അത്യാവശ്യവുമാണ്. ഒരു ഉളിയും ചുറ്റികയും ഉപയോഗിച്ച് നിങ്ങള്‍ ചുമര്‍ കുത്തിപ്പൊളിക്കുക തന്നെ ചെയ്യും. അത് നിങ്ങളുടെ നിശ്ചിതമായ അവകാശമാണെന്നതില്‍ ഒരു സംശയവുമില്ല.“

ഇതു തെളിയിക്കുന്നത്, ചില കുറ്റവാളി മനോഭാവക്കാരോ, ലൈംഗികാഭാസക്കാരോ ദുരുപയോഗം ചെയ്തു എന്നതിന്റെ പേരില്‍ മൊബൈല്‍ ക്യാമറപോലെ നാനാവിധത്തില്‍ ഉപകാരമുള്ള ഒരു ഉപകരണം പാടെ നിരോധിക്കുക എന്നത് കൂടിയ തോതിലുള്ള വിഡ്ഢിത്തമാണെന്നാണ്. എന്തുകൊണ്ടാണ് അത്തരമൊരു വിഡ്ഢിത്തത്തിലേക്ക് മലയാളിയുടെ പൊതുബോധം വളരെ പെട്ടെന്ന് ചെന്നെത്തിയിട്ടുണ്ടാവുക? മലയാളിയില്‍ നിരന്തരമായി കുടികൊള്ളുന്ന നവയാഥാസ്ഥിതികത്വം (പ്രയോഗത്തിന് കടപ്പാട്: സക്കറിയ) തന്നെയാണ് ഒരു കാരണം. മറ്റൊന്ന് ജനാധിപത്യത്തോടുള്ള ഭയമാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയ നിരോധനം, തുപ്പല്‍ നിരോധനം, അടക്കം പല കാര്യങ്ങളിലും ഇത്തരത്തില്‍ ജനാധിപത്യത്തെ അഭിമുഖീകരിക്കുന്നതില്‍ ഭയചകിതനാകുന്ന പൊതു മലയാളിയെ നാം അടുത്തകാലത്ത് പരിചയപ്പെടുകയുണ്ടായി. വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മൊബൈല്‍ ക്യാമറ എന്ന ലളിതമായ ഉപകരണത്തിലൂടെ കുട്ടികളും തൊഴിലാളികളും സ്ത്രീകളും ദളിതരും മത്സ്യബന്ധനക്കാരും ചുമട്ടുകാരും ബാര്‍ബര്‍മാരും വേശ്യകളും തങ്ങള്‍ക്കു ചുറ്റുമുള്ള അനീതികള്‍ ചിത്രീകരിക്കട്ടെ. അല്ലെങ്കില്‍ വിസ്മയകരമെന്ന് അവര്‍ക്ക് തോന്നുന്ന കാര്യങ്ങള്‍ ശേഖരിക്കട്ടെ. അവരെല്ലാം സിനിമാക്കാരോ അതിനാവശ്യമുള്ള പ്രാഥമികമായ ശ്രദ്ധയും അര്‍പ്പണബോധവും പ്രകടിപ്പിക്കാന്‍ സൌകര്യമില്ലാത്തവരോ ആയിരിക്കാം. എങ്കിലും അവര്‍ ശേഖരിക്കുന്ന ഫൂട്ടേജുകള്‍ ഭാവനയുള്ളവരും ജനാധിപത്യ ജാഗ്രതയുള്ളവരുമായ സംവിധായകര്‍ക്കും എഡിറ്റര്‍മാര്‍ക്കും അടിസ്ഥാനമായി സ്വീകരിക്കാവുന്നതാണ്.

2002ലെ വംശഹത്യക്കു ശേഷമുള്ള ഗുജറാത്തില്‍ കാഴ്ചകളുടെ ഇത്തരം ശേഖരം പലര്‍/അനേകര്‍ ചേര്‍ന്ന് രൂപപ്പെടുത്തിവരുന്നുണ്ട്. രാകേശ് ശര്‍മക്കും ശുഭ്രദീപ് ചക്രവര്‍ത്തിക്കും ശബ്നം ഹാശ്മിക്കും മുതല്‍ ഗുജറാത്തില്‍ പ്രവേശിക്കാന്‍ മടിക്കുന്ന ആനന്ദ് പട്വര്‍ദ്ധനു വരെയുള്ള ഏതു ഡോക്കുമെന്ററി ആക്ടിവിസ്റുകള്‍ക്കും ഈ ശേഖരങ്ങള്‍ ഉപയോഗിക്കാന്‍ പാകത്തില്‍ ഒരു കോമണ്‍ പൂളില്‍ നിക്ഷേപിക്കുകയാണ് ആക്ടിവിസ്റ്റുകള്‍ ചെയ്യുന്നത്. ഗുജറാത്തിലേതു പോലെ പ്രത്യക്ഷ ആക്രമണങ്ങള്‍ സജീവമല്ലെങ്കിലും നിശ്ശബ്ദവും പരോക്ഷവുമായ നിരവധി ആക്രമണങ്ങള്‍ കൊണ്ട് പീഡിപ്പിക്കപ്പെടുന്ന കേരളീയ സമൂഹത്തിലെ അധസ്ഥിതരുടെ വേദനകള്‍ ഇപ്രകാരം ആവിഷ്ക്കരിക്കാനും പൊതുജനമധ്യത്തിലെത്തിക്കാനും ഈ മാര്‍ഗത്തിലൂടെ സാധ്യമാവുന്നതാണ്. വ്യവസ്ഥാപിതത്വത്തിന്റെ വക്താക്കള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ ഭയക്കുന്നതും നിരോധിക്കുന്നതും മറ്റൊരു കാരണം കൊണ്ടല്ല.

നാവിഗേറ്റര്‍ സൌകര്യമുള്ള ഹാന്റ് സെറ്റുകളും സര്‍വിലന്‍സ് ക്യാമറകളുടെ വിപുലമായ ശൃംഖലകളും ഗ്ളോബല്‍ പൊസിഷനിംഗ് സിസ്റ്റവും (ജിപിഎസ്) ഇപ്പോഴുള്ള അവസ്ഥയില്‍ നിന്ന് കൂടുതല്‍ വ്യവസ്ഥാപിതവും സുദൃഢവുമാകുന്നതോടെ വ്യക്തിയുടെ സ്വതന്ത്ര സഞ്ചാരം, സ്വകാര്യത എന്നിവ മുഴുവനായും ഇല്ലാതാവാന്‍ പോകുകയാണ്. റെയില്‍വേ സ്റ്റേഷനുകള്‍, കമ്പാര്‍ടുമെന്റുകള്‍, ബസ് സ്റ്റേഷനുകള്‍, ബസ്സുകള്‍, എയര്‍പോര്‍ടുകള്‍, വിമാനങ്ങള്‍, ബാങ്കുകള്‍, എ ടി എമ്മുകള്‍, സര്‍ക്കാര്‍ ആപ്പീസുകള്‍, വിദ്യാലയങ്ങള്‍, ആശുപത്രികള്‍, ഇന്റര്‍നെറ്റ് കഫേകള്‍, റസ്റ്റാറന്റുകള്‍, ഹോട്ടലുകളും മോട്ടലുകളും റിസോര്‍ടുകളും ട്രാവലേഴ്സ് ബംഗ്ളാവുകളും, സിനിമാശാലകള്‍, പൊതുഹാളുകള്‍, മാളുകളും മള്‍ട്ടിപ്ളെക്സുകളും, പ്രധാന റോഡുകളും ഹൈവേകളും ജങ്ക്ഷനുകളും, സ്റേഡിയങ്ങള്‍, എന്നിങ്ങനെ മര്‍മപ്രധാനമെന്ന് അധികാരികളിലേതെങ്കിലും ഒരു വിഭാഗത്തിന് തോന്നലുള്ള മുഴുവന്‍ കേന്ദ്രങ്ങളും സര്‍വിലന്‍സ് ക്യാമറയുടെ ദൃഷ്ടിക്ക് കീഴ്പ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. ലണ്ടന്‍ പോലുള്ള നഗരത്തിലെ ഏതെങ്കിലുമൊരു മൂലയില്‍ നില്‍ക്കുന്ന ഒരു വ്യക്തി ശരാശരി പത്തു സര്‍വിലന്‍സ് ക്യാമറകളുടെയെങ്കിലും പരിധിക്കുള്ളിലായിരിക്കുമെന്നാണ് ഇതു സംബന്ധിച്ച വസ്തുതകള്‍ സൂചിപ്പിക്കുന്നത്. അതായത് ഓരോ വ്യക്തിയുടെയും ചലനം, ശരീരഭാഷ, സംഭാഷണങ്ങള്‍, ചെയ്തികള്‍ തുടങ്ങി എല്ലാം നിരന്തരം വീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയും റെക്കോഡ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയുമാണ്. സുരക്ഷാകാരണങ്ങളാല്‍ ഇത് അനിവാര്യമാണെന്നാണ് ഭരണാധികാരികളുടെ മതം. ഇതേ അനിവാര്യതയുടെ പിന്‍ബലത്തിലാണ് മധ്യകേരളത്തിലെ സ്വാശ്രയകോളേജില്‍ പെണ്‍കുട്ടികളുടെ വസ്ത്രം മാറല്‍ പ്രിന്‍സിപ്പല്‍ കണ്ടു രസിച്ചത്. പസോളിനിയുടെ സാലോ ഓര്‍ 120 ഡേയ്സ് ഓഫ് സോദോമില്‍ ആഖ്യാനം ചെയ്തതുപോലെ പരപീഡനരതിയില്‍ ആസക്തരായ ഭരണാധികാരികള്‍ അവരുടെ സൌകര്യത്തിനും ആനന്ദത്തിനും അന്തമില്ലാത്ത അധികാരസ്ഥാപനത്തിനും വേണ്ടി ഇരകളായി പിടിച്ചെടുത്ത കൌമാരക്കാരെ പീഡിപ്പിച്ചും നിരീക്ഷിച്ചും സുഖിക്കുന്നതുപോലെ മുതിര്‍ന്നവര്‍/അധ്യാപക രക്ഷാകര്‍തൃ സമിതി കുട്ടികളെ നിയന്ത്രിച്ചു നിര്‍ത്തുന്നതിനു വേണ്ടിയാണ് ക്യാമറയുടെ ഉപയോഗത്തെ തങ്ങളിലേക്കു മാത്രമായി പരിമിതപ്പെടുത്തുന്നത്.

നാടുവാഴിത്തവും ജന്മിത്തവ്യവസ്ഥയും കൊടികുത്തിവാണിരുന്ന മുന്‍ നൂറ്റാണ്ടുകളില്‍ കാഴ്ച എപ്രകാരമായിരുന്നുവെന്ന് വെണ്‍മണിക്കവിതകളിലൂടെയും, നവോത്ഥാനത്തിനു ശേഷം കടന്നു വന്ന ആധുനികതയുടെ ആദ്യഘട്ടങ്ങളില്‍ അത് എപ്രകാരമായിരുന്നുവെന്ന് ഒരു തെരുവിന്റെ കഥയില്‍ ഓമഞ്ചിയുടെ ബൈനോക്കുലര്‍ കാഴ്ചയിലൂടെയും മലയാള സാഹിത്യത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ ധാരാളമായി എടുത്തുദ്ധരിക്കാവുന്ന അനവധി ഉദാഹരണങ്ങളിലൂടെ തെളിയിക്കാവുന്ന പഴയ നൂറ്റാണ്ടുകളിലെയും ദശകങ്ങളിലെയും കാഴ്ചയുടെയും ആഹ്ളാദക്കാഴ്ചയുടെയും അധികാരം പുതിയ ജനാധിപത്യ അവകാശബോധത്തിന്റെ കാലത്താണ് വ്യാപകമായി ചോദ്യം ചെയ്യപ്പെട്ടു തുടങ്ങുന്നത്. മാറുമറക്കല്‍ സമരം മുതല്‍, സാരിക്കു പകരം ചുരിദാര്‍ വേണം തുടങ്ങിയ കാര്യങ്ങളിലെ സംവാദങ്ങളും നിയമനിര്‍മാണവും വരെ പുരുഷക്കാഴ്ചയെ പ്രതിരോധിക്കുന്ന സ്ത്രൈണ ജനാധിപത്യത്തിന്റെ പുതിയ അടയാളങ്ങളായി തിരിച്ചറിയപ്പെടേണ്ടതുണ്ട്. ഫിലിം ക്യാമറയും വീഡിയോ ക്യാമറയും കൈയടക്കിവെച്ചിരിക്കുന്ന പുരുഷാധികാരം സ്ത്രീകളെ ചിത്രീകരിക്കുന്നതിനു വേണ്ടിത്തന്നെയാണ് മൊബൈല്‍ ഫോണിലെ ക്യാമറയും വ്യാപകമായി ഉപയോഗിക്കുക എന്ന കാര്യത്തിലും തര്‍ക്കമില്ല. (The history of cinema is the history of boys photographing girls - Jean-Luc Godard). പുരുഷാധികാരത്തിന് ഇപ്രകാരം കീഴടക്കപ്പെട്ടു എന്നതുകൊണ്ട് സിനിമയും ടെലിവിഷനും വീഡിയോവും വിമോചനത്തിന്റെ സാധ്യതകളില്ലാത്ത മാധ്യമങ്ങളായി തീര്‍ന്നു എന്നു പക്ഷെ ആര്‍ക്കും പരാതിപ്പെടാനാവില്ല. പുരുഷാധികാരത്തിന്റെ കാഴ്ചാശേഖരണപ്രക്രിയയെ തുറന്നുകാട്ടുകയും ഗൊദാര്‍ദ് തന്നെ പറഞ്ഞതു പോലെ ക്യാമറയെ തോക്കായി സ്വയം ഉപയോഗിക്കുകയുമാണ് സ്ത്രീകളും ജനാധിപത്യവാദികളും ചെയ്യേണ്ടത്. അത്തരം വിമോചനാത്മക രാഷ്ട്രീയവല്‍ക്കരണത്തിന് മൊബൈല്‍ ക്യാമറയെ ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ തലത്തിലുള്ള നിരോധനം സഹായകരമല്ലെന്നു മാത്രമല്ല, തെറ്റായ ദിശാബോധത്തിലേക്ക് മുഴുവനാളുകളെയും നയിക്കുകയാണത് ചെയ്യന്നത്.