Thursday, September 10, 2015

താണ്ടുന്ന അതിര്‍ത്തികള്‍ നഷ്‌ടമാകുന്ന ദേശരാശികള്‍ 4


ലാറ്റിനമേരിക്കന്‍ രാഷ്‌ട്രങ്ങളായ അര്‍ജന്റീന, ബൊളീവിയ, ബ്രസീല്‍, ചിലി, പരാഗ്വേ, ഉറുഗ്വേ എന്നിവിടങ്ങളില്‍ സൈനിക ജൂണ്ടകളെ ഉപയോഗപ്പെടുത്തി തദ്ദേശീയ ജനതയെ അടക്കിഭരിച്ചിരുന്ന അമേരിക്കന്‍ അധിനിവേശത്തിന്റെ ഭാഗമായി ആയിരക്കണക്കിന്‌ കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളുമാണ്‌ കൊല്ലപ്പെട്ടതും പീഡിപ്പിക്കപ്പെട്ടതും തടവിലാക്കപ്പെട്ടതും. എഴുപതുകളിലെ ഈ രക്തരൂഷിത തേര്‍വാഴ്‌ചയുടെ സത്യസന്ധവും ഞെട്ടിപ്പിക്കുന്നതുമായ കഥനമാണ്‌ വിസ്‌മരിക്കപ്പെട്ടവര്‍(ലെ ഒല്‍വിഡാഡോസ്‌/ബൊളീവിയ) എന്ന കാര്‍ലോസ്‌ ബൊളാഡോ സംവിധാനം ചെയ്‌ത സിനിമ. ബൊളീവിയന്‍ പട്ടാളത്തില്‍ ജനറലായിരുന്ന ജോസഫിന്റെ ഓര്‍മകളായാണ്‌ സിനിമ ആഖ്യാനം ചെയ്യപ്പെടുന്നത്‌. താന്‍ ചെയ്‌തു കൂട്ടിയ കടുംകൈകള്‍ക്ക്‌ പരിഹാരമൊന്നുമില്ല എന്നയാള്‍ തിരിച്ചറിയുന്നു. അമേരിക്കയില്‍ ജീവിക്കുന്ന അയാളുടെ മകന്‍ പോലും അയാളുടേതല്ല എന്ന വിവരം അയാളുടെ ആത്മാവിനെ കുത്തി നോവിക്കുന്നു. ഈ വിവരം മകനോട്‌ തുറന്നു പറയാനായി തയ്യാറാക്കിയ കത്ത്‌ ഹോം നഴ്‌സിന്റെ പക്കല്‍ ഏല്‍പ്പിച്ചതിനു ശേഷമാണ്‌ അയാള്‍ അന്ത്യശ്വാസം വലിക്കുന്നത്‌. എണ്ണയും മയക്കുമരുന്നും മറ്റും കച്ചവടം ചെയ്യുന്നതിനും കൈയടക്കുന്നതിനും അതിന്മേല്‍ കുത്തകകളാകുന്നതിനും വേണ്ടി അമേരിക്ക സൃഷ്‌ടിക്കുന്ന നവ ഉദാരവത്‌ക്കരണത്തിന്റെ ലോകനിയമങ്ങളും യുദ്ധോത്സുകമായ സാമ്രാജ്യത്വവത്‌ക്കരണവും ഇത്ര സുതാര്യമായി വെളിപ്പെടുത്തുന്ന സിനിമകള്‍ അധികം വന്നിട്ടില്ലാത്ത സ്ഥിതിക്ക്‌ ഫൊര്‍ഗോട്ടണിന്റെ പ്രസക്തി വളരെ വലുതാണ്‌.

No comments: