Monday, September 21, 2015

താണ്ടുന്ന അതിര്‍ത്തികള്‍ നഷ്‌ടമാകുന്ന ദേശരാശികള്‍ 13


തുര്‍ക്കിയിലെ മഞ്ഞുമൂടിക്കിടക്കുന്നതും മലനിരകളാലും ഗര്‍ത്തങ്ങളാലും ചുറ്റപ്പെട്ടതുമായ എര്‍സിങ്കാന്‍ എന്ന ചെറുപട്ടണത്തിലുള്ള കൂറ്റന്‍ അറവുശാലയിലെ തൊഴിലാളിയും പട്ടണത്തിന്റെ തൊട്ടടുത്തുള്ള ഗ്രാമത്തിലെ താമസക്കാരനുമായ ഇസ്‌മയില്‍ ആണ്‌ ആട്‌(ദ ലാംബ്‌/തുര്‍ക്കി, ജര്‍മനി) എന്ന കുത്‌ലുഗ്‌ അത്തമാന്‍ സംവിധാനം ചെയ്‌ത സിനിമയിലെ നായകന്‍. ഭാര്യയും മകളും മകനുമാണ്‌ അയാളുടെ കുടുംബത്തിലുള്ളത്‌. കുടുംബം മര്യാദക്ക്‌ നോക്കി നടത്താനോ കുടുംബാംഗങ്ങള്‍ക്ക്‌ സന്തോഷം പകരാനോ സാധിക്കാത്ത പരാജിതനും നൈരാശ്യം ബാധിച്ചവനുമാണിയാള്‍. മെര്‍ത്ത്‌ എന്നാണ്‌ അയാളുടെ മകന്റെ പേര്‌. അവന്റെ സുന്നത്ത്‌ യഥാവിധി കഴിക്കുന്നുണ്ടെങ്കിലും അതിനോടനുബന്ധിച്ച്‌ ഗ്രാമവാസികള്‍ക്ക്‌ നല്‍കേണ്ട വിരുന്ന്‌ കൊടുക്കാതെ ഒഴിഞ്ഞു മാറി നടക്കുകയാണ്‌ ഇസ്‌മയില്‍. പടുവൃദ്ധനായ ആട്ടിടയന്റെ സമീപത്തു ചെന്ന്‌ അയാളും ഭാര്യ മെദീനും മകന്‍ മെര്‍ത്ത്‌ തന്നെയും അറുക്കാനായി ആടിനെ ചോദിക്കുന്നുണ്ടെങ്കിലും വിലയായി പണം നല്‍കാതെ ആടിനെ കൊടുക്കാന്‍ ആട്ടിടയന്‍ തയ്യാറാവുന്നില്ല. മെര്‍ത്തിന്റെ കുസൃതിക്കാരിയായ ചേച്ചി, ഇതിനിടയില്‍ പ്രകോപനപരമായ കാര്യങ്ങള്‍ പറഞ്ഞ്‌ അവനെ പേടിപ്പിക്കുന്നുമുണ്ട്‌. ഓമനത്തം നിറഞ്ഞ അവനെ അമ്മയടക്കം എല്ലാവരും ആട്ടിന്‍ കുട്ടി എന്നാണ്‌ വിളിക്കാറ്‌. ഇതു കാണിച്ച്‌, ആടിനെ കിട്ടിയില്ലെങ്കില്‍ നിന്നെയായിരിക്കും അറുത്ത്‌ ബിരിയാണി വെക്കുക എന്ന്‌ അവള്‍ അവനെ പേടിപ്പിക്കുന്നു. അവനാണെങ്കില്‍ അത്‌ വിശ്വസിക്കുകയും ചെയ്യുന്നു. തന്റെ ബലി ഒഴിവാക്കാന്‍ പഠിച്ച പണി പലതും അവന്‍ നോക്കുന്നുണ്ടെങ്കിലും അതൊന്നും എശുന്നില്ല. ഇസ്‌മയിലിന്റെ അമ്മായിയമ്മയുടെ സഹായം അവരുടെ മകള്‍ തന്നെ നിഷേധിക്കുന്നു. ശമ്പളം കിട്ടിയ ദിവസം കുട്ടികള്‍ക്ക്‌ പുത്തനുടുപ്പുകള്‍ വാങ്ങാനായി വഴിയില്‍ കാത്തുനിന്ന മെദീനെ കണക്കാക്കാതെ, നഗരത്തില്‍ പുതുതായി എത്തിയ ഗായികയായ വേശ്യയെ പ്രാപിക്കാനാണ്‌ ഇസ്‌മയില്‍ തുനിയുന്നത്‌. അവന്റെ സമ്പാദ്യമെല്ലാം അവളുടെ പക്കലെത്തുന്നു. അവസാനം, മെദീനും മക്കളും നടത്തുന്ന ദയനീയമായ അഭ്യര്‍ത്ഥനയെതുടര്‍ന്ന്‌ വേശ്യയുടെ സഹായത്തോടെ മികച്ച തോതില്‍ വിരുന്നൊരുക്കി മെദീന്‍ കുടുംബത്തിന്റെ അഭിമാനം കാത്തു സൂക്ഷിക്കുന്നു. വേശ്യയുടെ ജീവകാരുണ്യപ്രവര്‍ത്തനം ഉയര്‍ത്തിപ്പിടിക്കുന്നതിലൂടെ സദാചാരം ഉടയുമോ എന്നറിയില്ല. ക്രിസ്റ്റോഫ്‌ കീസ്‌ലോവ്‌സ്‌കിയുടെ ത്രീ കളേഴ്‌സ്‌ ബ്ലൂവില്‍ ഭര്‍ത്താവിന്റെയും മക്കളുടെയും ജീവനെടുത്ത കാറപകടത്തെ തുടര്‍ന്ന്‌ ജീവിതം നരകതുല്യമായ നായികക്ക്‌ ജീവശ്വാസം പകര്‍ന്നു നല്‍കുന്നതും ഒരു വ്യഭിചാരിണിയാണ്‌.

1 comment:

Rajesh said...

Sir,Am afraid it may not be fair to compare how a prostitute is picturised in a Turkish movie with that of a French. It is brilliant for a Turkish movie. But in France, it is pretty normal. The French are completely different in these aspects. (They even made a movie which looked back, nostalgically, at the brothels - L'appolonide- Souvenirs de la maison close) They are one of the few societies which can look at sex and associated matters with a very very open attitude

for eg: You might have heard about western media talking about French president being snapped, visiting his girl friend in a scooter, at night. English media was shocked by the cold reaction of French public, they lost all their hope of making a scandal out of it, within a day. The general public absolutely didnt care.

I wish, if it was the French who majorly colonised us than the British. Our attitudes to sexuality, morality, nudity, religion, and even castes, all would have been very different.