Friday, May 27, 2011

വ്യാജ സി ഡി

1965ലെ ഇന്തോ പാക്ക് യുദ്ധത്തിനു ശേഷം ഇന്ത്യന്‍ സിനിമകള്‍ പാക്കിസ്ഥാനില്‍ വാണിജ്യ റിലീസ് ചെയ്യാറില്ല. കറാച്ചിയില്‍ വര്‍ഷം തോറും നടക്കാറുള്ള കാര ഫിലിം ഫെസ്റിവല്‍ പോലുള്ള മേളകളില്‍ മറ്റ് വിദേശ സിനിമകള്‍ക്കൊപ്പം ഇന്ത്യന്‍ സിനിമകളും കാണിക്കാറുണ്ടെങ്കിലും അത് സാമാന്യ പ്രേക്ഷകരിലേക്കെത്തില്ലല്ലോ. 2003ല്‍ നടന്ന മൂന്നാമത് കാര മേളയില്‍ പ്രസിദ്ധ ബോളിവുഡ് സംവിധായകനായ മഹേഷ് ഭട്ട് അദ്ദേഹത്തിന്റെ പാപ് എന്ന സിനിമയുമായെത്തിയിരുന്നു. ബോളിവുഡിലെ മസാല സിനിമകളുടെ വക്താവും പ്രയോക്താവുമായിരിക്കെ തന്നെ കടുത്ത ഫാസിസ്റ് വിരുദ്ധന്‍, യുദ്ധ വിരുദ്ധന്‍, ഇന്തോ-പാക്ക് സൌഹൃദ സൊസൈറ്റി പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ വ്യക്തിത്വം തെളിയിച്ചിട്ടുള്ള വ്യത്യസ്തനാണ് മഹേഷ് ഭട്ട് എന്നത് എടുത്തു പറയേണ്ടതാണ്. ഇന്ത്യാ വിഭജനത്തിനു മുമ്പ് ഒരേ സിനിമയുടെ പ്രേക്ഷകരായിരുന്നവരാണ് ഇന്ത്യക്കാരും പാക്കിസ്ഥാനികളും. രാജാ ഹരിശ്ചന്ദ്രയില്‍ നിന്നാരംഭിക്കുന്നത് ഇന്ത്യന്‍ സിനിമയുടെ മാത്രമല്ല, പാക്കിസ്ഥാനി സിനിമയുടെ കൂടി ചരിത്രമാണ്. ഒരേ തരം ഭാഷകളും ഒരേ തരം സംസ്ക്കാരങ്ങളും ഒരേ തരം സാമ്രാജ്യത്വ ഭൂതകാലവും ഒരേ തരം ഭൂപ്രദേശങ്ങളും ഒരേ തരം കാലാവസ്ഥകളും പങ്കിടുന്ന ഇന്ത്യക്കും പാക്കിസ്ഥാനും തമ്മില്‍ സിനിമ എന്ന ഇരുപതാം നൂറ്റാണ്ടിന്റെ മഹത്തായ മാധ്യമം പങ്കിടാനാവുന്നില്ല എന്നത് കഷ്ടം തന്നെയാണ്. 1990ല്‍ 750ലധികം സിനിമാ തിയറ്ററുകളുണ്ടായിരുന്ന പാക്കിസ്ഥാനില്‍ 2002 ആയപ്പോഴേക്കും അത് 175ഓളമായി കുറഞ്ഞു. നിലവിലുള്ള തിയറ്ററുകളുടെ സ്ഥിതിയാകട്ടെ പരമ ദയനീയമാണു താനും. 2002ല്‍ തന്നെയാണ് പാക്കിസ്ഥാനിലെ ആദ്യത്തെ മള്‍ട്ടിപ്ളെക്സ് കറാച്ചിയില്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചത്. രാജ്യത്താകമാനം മള്‍ട്ടിപ്ളെക്സ് ചെയിനുകള്‍ പണിതുയര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച സിനിപാക്സ് എന്ന കമ്പനി കറാച്ചിക്കു പുറമെ ലഹോര്‍, ഇസ്ളാമാബാദ്, ഫൈസലാബാദ്, ഗുജ്റാന്‍വാല, മുല്‍ത്താന്‍, ഹൈദരാബാദ് എന്നീ നഗരങ്ങളിലെല്ലാമായി 120 സ്ക്രീനുകള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ്.

എന്നാല്‍, പാക്കിസ്ഥാന്‍ വിനോദ വ്യവസായം നേരിടുന്ന പ്രധാന പ്രശ്നം, മള്‍ട്ടിപ്ളെക്സുകള്‍ അടക്കമുള്ള ഈ തിയറ്ററുകളില്‍ കാണിക്കാനാവശ്യമായത്ര സിനിമകള്‍ ലഭ്യമല്ല എന്നതാണ്. അതോടൊപ്പം, തികച്ചും വ്യക്തമായ കാരണങ്ങളാല്‍ പാക്കിസ്ഥാനികള്‍ക്ക് ഇഷ്ടമായ ബോളിവുഡ് സിനിമ കഴിഞ്ഞ നാല്‍പത്താറു വര്‍ഷമായി തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നില്ല എന്നതും അതിഗുരുതരമായ പ്രശ്നമാണ്. ശത്രു രാജ്യങ്ങളായി വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയിലും പാക്കിസ്ഥാനിലും സമാധാനവും സൌഹാര്‍ദ മനോഭാവവും പരസ്പര വിശ്വാസവും ഉറപ്പുവരുത്താന്‍ ക്രിക്കറ്റു കളിക്കുകയും മുഖ്യ ഭരണാധികാരികള്‍ സ്റേഡിയത്തിലൊന്നിച്ചിരുന്ന് കളി കാണുകയും ഇടവേളകളില്‍ ചര്‍ച്ച നടത്തുകയും ഒന്നിച്ച് ഭക്ഷണം കഴിക്കുകയും ഒക്കെ ചെയ്യുന്നുണ്ടെങ്കില്‍ ഏറ്റവും ജനപ്രിയമായ മാധ്യമ-കലാ-വ്യവസായമായ സിനിമക്കു മാത്രം എന്തിനാണ് ഈ അസ്പൃശ്യത കല്‍പ്പിച്ചിരിക്കുന്നത് എന്ന ചോദ്യമാണ് സമാധാന വാദികള്‍ ഉയര്‍ത്തുന്നത്. ബോര്‍ഡര്‍, സര്‍ഫറോഷ്, റോജ പോലുള്ള; പാക്കിസ്ഥാനി വിരോധവും മുസ്ളിം വിരോധവും പ്രകടമാക്കുന്ന നിരവധി സിനിമകള്‍ ഇന്ത്യയില്‍ ഇറങ്ങുകയും വിജയം വരിക്കുകയും ചെയ്യുന്നുണ്ടെന്നത് വസ്തുതയാണ്. അത്തരം യുദ്ധപ്രേരിതവും വിദ്വേഷജനകവുമായ സിനിമകള്‍ ഒഴിവാക്കുന്നതിന് സെന്‍സര്‍ഷിപ്പ് അടക്കമുള്ള എന്തെങ്കിലും ക്രമീകരണങ്ങള്‍ ചെയ്യുന്നതില്‍ തെറ്റില്ല. എന്നാല്‍, നീണ്ട നാല്‍പത്തഞ്ചു വര്‍ഷമായിട്ടും ലോകത്തിലെ രണ്ടാമത്തെ ശക്തമായ സിനിമാ വ്യവസായമായ ബോളിവുഡിന് അതിന്റെ പ്രിയ ഉപഭോക്താക്കളായ പാക്കിസ്ഥാനില്‍ പ്രവേശനം കിട്ടുന്നില്ല എന്നത് കഷ്ടം തന്നെയാണ്.

പക്ഷെ, സിനിമയുടെ മഹത്തായ സ്നേഹ-സാഹോദര്യ-സമാധാന ദൌത്യം ഈ നിരോധനം മൂലം ഇല്ലാതാവുന്നില്ല എന്നതാണ് ഏറ്റവും ശുഭോദര്‍ക്കമായ കാര്യം. അനുപമ ചോപ്ര എഴുതിയ കിംഗ് ഓഫ് ബോളിവുഡ്-ഷാറൂഖ് ഖാന്‍ ആന്റ് ദ സെഡക്റ്റീവ് വേള്‍ഡ് ഓഫ് ഇന്ത്യന്‍ സിനിമ (ബോളിവുഡിലെ രാജാവ്- ഷാറൂഖ് ഖാനും ഇന്ത്യന്‍ സിനിമയുടെ മോഹിതലോകവും -വാര്‍ണര്‍ ബുക്ക്സ് 2007)എന്ന പുസ്തകത്തിന്റെ ഒമ്പതാമത്തെ പേജിലെ ഒരു ഖണ്ഡിക ഇപ്രകാരം പരിഭാഷപ്പെടുത്താം. പാക്കിസ്ഥാനില്‍, ബോളിവുഡിന് വിലക്കപ്പെട്ടതിന്റെ അതിവൈകാരിക കമ്പനം എന്ന സ്ഥാനമാണുള്ളത്. 1965ല്‍ നടന്ന രണ്ടാമത് ഇന്തോ-പാക്ക് യുദ്ധത്തിനു ശേഷം, ഇന്ത്യന്‍ സിനിമകള്‍ ഇറക്കുമതി ചെയ്യുന്നതും പ്രദര്‍ശിപ്പിക്കുന്നതും പാക്കിസ്ഥാന്‍ സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. പക്ഷെ എവിടെ നോക്കിയാലും ബോളിവുഡ് തരംഗം ദൃശ്യമാണ്. റിലീസ് ദിവസം തന്നെ ഏറ്റവും പുതിയ സിനിമകളുടെ കള്ളപ്പകര്‍പ്പുകള്‍ വ്യാപകമായി ലഭ്യമാകും. പ്രാദേശിക ഭാഷയിലുള്ളതും ഇംഗ്ളീഷിലുള്ളതുമായ ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും ഈ പുതിയ ബോളിവുഡ് സിനിമകളുടെ നിരൂപണങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. റേഡിയോ പാക്കിസ്ഥാന്‍ ഹിന്ദി സിനിമാ ഗാനങ്ങള്‍ പ്രക്ഷേപണം ചെയ്യാറില്ലെങ്കിലും; ബോളിവുഡിലെ പുതിയ ഹിറ്റ് നമ്പറുകളും നൃത്തങ്ങളും ഫാഷനുകളും താരങ്ങളുടെ ഗോസിപ്പുകളും ആരാധകര്‍ക്ക് കാണാപ്പാഠമാണ്. കറാച്ചിയിലെയും ലഹോറിലെയും തെരുവോരങ്ങളിലെ കൂറ്റന്‍ പരസ്യപ്പലകകളില്‍ ബഹുരാഷ്ട്ര കമ്പനികളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനായുള്ള പരസ്യങ്ങളില്‍ ഷാറൂഖ് ഖാന്റെ പടുകൂറ്റന്‍ ഫ്ളക്സുകള്‍ നിരന്നു നില്‍ക്കുന്നു. ഷാറൂഖ് ഖാന്റെ പെഷാവറിലുള്ള പൈതൃക ഗൃഹം ടൂറിസ്റുകളുടെ ഒരു സന്ദര്‍ശകകേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. ചലച്ചിത്രകാരനായ മഹേഷ്ഭട്ട് അഭിപ്രായപ്പെട്ടതുപോലെ; ഇന്ത്യയുമായി ഒരു യുദ്ധത്തിന് പാക്കിസ്ഥാനികള്‍ ആഗ്രഹിക്കാത്തതിന്റെ പല കാരണങ്ങളിലൊന്ന് ഷാറൂഖ് ഇന്ത്യയിലാണ് താമസിക്കുന്നത് എന്നതാണ്.

കാര്യങ്ങള്‍ ഇനി ഈ വഴിക്കൊന്ന് വിശദമാക്കി നോക്കുക. പാക്കിസ്ഥാനില്‍ ഇപ്പോള്‍ ജീവിക്കുന്ന സാധാരണക്കാരുടെ, ബോളിവുഡ് സിനിമയോടുള്ള ഭ്രമം കൊണ്ട്; സാമാന്യമായി അതുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന വ്യവസായ-വാണിജ്യ-സര്‍ക്കാര്‍ മേഖലകള്‍ക്ക് യാതൊരു പ്രയോജനവുമില്ല. അതായത്; ബോളിവുഡ് സിനിമാ നിര്‍മാതാക്കള്‍, സംവിധായകര്‍, അഭിനേതാക്കള്‍, മറ്റു സാങ്കേതിക പ്രവര്‍ത്തകര്‍, ഇന്ത്യയിലും പാക്കിസ്ഥാനിലുമുള്ള ചലച്ചിത്ര വിതരണക്കാര്‍, കയറ്റുമതിക്കാര്‍, ഓഡിയോ/വീഡിയോ സിഡി/ഡിവിഡി വില്‍പനക്കാര്‍, പാക്കിസ്ഥാനിലെ തിയറ്ററുടമകള്‍, ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും സര്‍ക്കാരുകള്‍ എന്നിവര്‍ക്കൊന്നും തന്നെ നയാപൈസ വരുമാനമോ ലാഭമോ നികുതിയോ ഈ സിനിമാഭ്രമം കൊണ്ട് ലഭിക്കുന്നില്ല. ആകെ വാണിജ്യ വിജയമുള്ളത്, പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും വ്യാജ സിഡി കോപ്പിയടിക്കാര്‍ക്കും വിതരണക്കാരായ പെട്ടിക്കടക്കാര്‍ക്കുമാണ്. അതായത്, തികച്ചും വാണിജ്യ ഉത്പന്നമായ ബോളിവുഡ് മസാല സിനിമ കൊണ്ട്, മുതല്‍മുടക്ക്/ലാഭം/നികുതി എന്നീ വരുമാന ലഭ്യതകളുണ്ടാകേണ്ട സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും കമ്പനികള്‍ക്കും അതൊട്ടും തന്നെ ഇല്ലാതിരിക്കുന്ന രാജ്യാന്തരവും നിയമവിരുദ്ധവുമായ ഒരു പ്രതിഭാസം അഥവാ പ്രക്രിയയിലൂടെ, രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം കുറച്ചു കാലത്തേക്കെങ്കിലും നീട്ടിവെക്കപ്പെടുന്നു എന്നത് എത്രമാത്രം ആശ്വാസകരമാണ്! സ്വകാര്യ/ഔദ്യോഗിക തലത്തിലുള്ള ഈ ഘടകങ്ങള്‍ക്ക് ലഭ്യമാവുന്ന കോടികള്‍ ലഭ്യമായാലും അവരത് തിരിച്ചു ചിലവഴിച്ചാലും സാധ്യമാവാന്‍ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് സമാധാന വാഴ്ച എന്നതും ശ്രദ്ധിക്കേണ്ടതാണ്.

കലയുടെ നിര്‍വചനങ്ങളിലൊന്ന്, അത് സര്‍ഗാത്മകമായ നിയമലംഘനമാണ് അഥവാ സര്‍ഗാത്മകതയുടെ നിയമലംഘനം ആണെന്നാണ്. ഭാഷയുടെയും വ്യാകരണത്തിന്റെയും ആവിഷ്ക്കാരത്തിന്റെയും സൌന്ദര്യ സങ്കല്‍പങ്ങളുടെയും നിയമങ്ങള്‍ രൂപപ്പെടുന്നതിനു പുറകെ തന്നെ അവ ലംഘിക്കപ്പെടുമ്പാഴാണ് പുതിയ സാഹിത്യം, കല, ഭാവുകത്വം എന്നിവ സൃഷ്ടിക്കപ്പെടുന്നത് എന്നത് കലാ ചരിത്രത്തിലെ ഒരു നിത്യ യാഥാര്‍ത്ഥ്യമാണ്. സദാചാര-കുടുംബ-സമൂഹ നിയമങ്ങളും പലപ്പോഴും മാറ്റിയെഴുതുന്നത്, കലയിലും സാഹിത്യത്തിലും ഉയര്‍ന്നു വരുന്ന നിയമലംഘനങ്ങളുടെ പ്രേരണയാലാണ് എന്നതും ചരിത്രവസ്തുതയാണ്. ഇവിടെ സംഭവിക്കുന്നത് പക്ഷെ, കലാപരമോ സര്‍ഗാത്മകമോ ഭാവുകത്വപരമോ ആയ ഒരു നിയമലംഘനമല്ല. തികച്ചും സാങ്കേതികവും നിയമപരവും വാണിജ്യ പരവുമായ ഒരു നിയമലംഘനം. ആ നിയമലംഘനം തന്നെ ഡിജിറ്റല്‍ സാധ്യതകളിലൂടെ നിയന്ത്രണാതീതമായ രൂപത്തില്‍ ലോകത്തെങ്ങും വ്യാപിച്ചിരിക്കുകയുമാണ്. ഈ വ്യാപനത്തെ ഡിജിറ്റല്‍ പൂര്‍വമായ അഥവാ അനലോഗിലുള്ള നിയമങ്ങള്‍ കൊണ്ടോ പരിഹാര സാധ്യതകള്‍ കൊണ്ടോ നേരിടാനാവില്ല എന്ന യാഥാര്‍ത്ഥ്യത്തെയും നാം അഭിമുഖീകരിച്ചേ മതിയാവൂ. പല തരത്തിലുള്ള തിരിഞ്ഞു നോട്ടങ്ങളും വീണ്ടു വിചാരങ്ങളും നടത്താന്‍ ഈ നിയമലംഘനവും അതിന്റെ പശ്ചാത്തലങ്ങളും നമ്മെ പ്രേരിപ്പിക്കേണ്ടതുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഡിജിറ്റല്‍ കാലഘട്ടത്തിന്റെ സാധ്യതകളും പരിമിതികളും, മുമ്പ് നിലനിന്നിരുന്ന വാണിജ്യ സാധ്യതകളെയും ലാഭങ്ങളെയും പരിമിതപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്തേക്കുമെന്ന യാഥാര്‍ത്ഥ്യം നാം കണ്ണടച്ചതു കൊണ്ട് ഇല്ലാതാവുകയില്ല. അതുകൊണ്ടു തന്നെ ഡിജിറ്റല്‍ വിസ്ഫോടനം തുറന്നു വിട്ട ആ സാധ്യതകളെ, എല്ലാവരും ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. ബോളിവുഡ് സിനിമകളുടെ കള്ളപ്പകര്‍പ്പുകള്‍ പെട്ടിക്കടകള്‍ വഴിയും ഇന്റര്‍നെറ്റ് ഡൌണ്‍ലോഡിംഗ് വഴിയും പാക്കിസ്ഥാനില്‍ പ്രചരിക്കുന്നത്, യുദ്ധ വിരുദ്ധ പ്രസ്ഥാനത്തെ സഹായിക്കുന്നുണ്ടെന്ന നിരീക്ഷണം വാസ്തവമാകാന്‍ തന്നെയാണ് സാധ്യത. വ്യാജ സി ഡി മാത്രമല്ല, ഫാന്‍സ് അസോസിയേഷന്‍ പോലുള്ള മറ്റൊരു സാമൂഹ്യ 'അനൌചിത്യ'ത്തെയും നാം ഈ ഘട്ടത്തില്‍ സ്വാഗതം ചെയ്യേണ്ടി വരും. ഷാറൂഖ് ഖാന്റെ പാക്കിസ്ഥാനിലുള്ള ആരാധകവൃന്ദങ്ങള്‍ എത്ര കണ്ട് സംഘടിതരാണെന്നറിയില്ല.


സംഘടിതരാണെങ്കിലും അല്ലെങ്കിലും അവരുടെ മനോഭാവം നേരത്തെ വ്യക്തമാക്കിയതു പോലെ, ഷാറൂഖ് ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രാജ്യമായ ഇന്ത്യയുമായി ഒരു സംഘര്‍ഷം തങ്ങളുടെ രാജ്യത്തിനുണ്ടാവരുത് എന്ന വികാരം അവരെ നയിക്കുന്നു എന്നത് എത്ര മാത്രം ആശ്വാസകരമാണ്. വേഷ ധാരണങ്ങളിലും ഇതിവൃത്ത പരിചരണങ്ങളിലും ജനവിരുദ്ധവും സ്ത്രീ വിരുദ്ധവുമായ മാതൃകകള്‍ കൊണ്ടാടുന്ന അതേ ബോളിവുഡ് തന്നെയാണ് ഈ ധര്‍മം നിര്‍വഹിക്കുന്നതെന്ന വൈരുദ്ധ്യവും നാം കാണാതിരിക്കേണ്ടതില്ല. തങ്ങള്‍ പങ്കിടുന്ന ഒരു സാംസ്കാരിക ഭൂതകാലത്തിലേക്ക് സഞ്ചരിക്കാന്‍ ഇന്ത്യയിലും പാക്കിസ്ഥാനിലും പുറത്തുമായി ചിതറിക്കിടക്കുന്ന ദക്ഷിണേഷ്യന്‍ സമുദായങ്ങള്‍ക്ക് ബോളിവുഡ് പ്രേരിതമാവുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. സിനിമാ വണിക്കുകളും ഈ വ്യാജ സി ഡി പ്രളയത്തില്‍ നിരാശപ്പെടേണ്ടതില്ല. കാരണം, ബോളിവുഡിനോട് പാക്കിസ്ഥാനികള്‍ക്കുള്ള ഭ്രമം തുടര്‍ച്ചയോടെ നിലനിര്‍ത്താന്‍ ഈ പ്രവണത ഏറെ സഹായകരമാണ്. അടുത്ത വര്‍ഷങ്ങളിലെപ്പോഴെങ്കിലും ഇന്തോ - പാക്കിസ്ഥാന്‍ ഔദ്യോഗിക ചര്‍ച്ചകളില്‍ ഇന്ത്യന്‍ സിനിമകള്‍ പാക്കിസ്ഥാനില്‍ വാണിജ്യ റിലീസിംഗും തിയറ്റര്‍ പ്രദര്‍ശനവും പുനരാരംഭിക്കണം എന്ന ആവശ്യം ഉയര്‍ന്നു വരാനും നിരവധി ആലോചനകള്‍ക്കു ശേഷം അംഗീകരിക്കപ്പെടാനും സാധ്യതയുണ്ട്. ഈ തീരുമാനം പ്രാവര്‍ത്തികമാകുകയാണെങ്കില്‍, ഹിന്ദി സിനിമയെ നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്യാന്‍, ആവേശഭരിതരായ ഒരു പ്രേക്ഷകവൃന്ദത്തെ പാക്കിസ്ഥാനില്‍ സ്ഥിരതയോടെ ബോളിവുഡിനാവശ്യമുണ്ട്. അത് നിലനിര്‍ത്തുന്നത് ഈ വ്യാജ സിഡി ഉപഭോഗമായിരിക്കുമെന്നതുറപ്പാണ്.

Sunday, May 22, 2011

ജനാധിപത്യത്തിനു മേല്‍ ഭൂതബാധകള്‍

വിവിധ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് ഈയടുത്ത് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്നതിനെ തുടര്‍ന്ന് വിവിധ മാനങ്ങളിലും വീക്ഷണകോണുകളിലും അത് വിശകലനം ചെയ്യുകയാണ് മാധ്യമങ്ങളും രാഷ്ട്രീയ ചിന്തകരും. കേരളത്തിലും ബംഗാളിലും ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടിയാണ് മിക്കവാറും എല്ലാ വന്‍ മാധ്യമങ്ങളും സ്വതന്ത്ര ചിന്തകരും ഉദ്ഘോഷിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത്. ഭൂരിപക്ഷ വര്‍ഗീയ ഫാസിസത്തിനും, ആഗോള സാമ്രാജ്യത്വത്തിന്റെ യുദ്ധോത്സുകവും ആക്രാമകവുമായ രാഷ്ട്രീയ-സാമ്പത്തികനയങ്ങള്‍ക്കും എതിരായ മുന്നണി കെട്ടിപ്പടുക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ഇന്ത്യന്‍ ഇടതു പക്ഷം. പാര്‍ലമെന്റിലും പുറത്തുമായി ഇടതു പക്ഷ രാഷ്ട്രീയ കക്ഷികളും ട്രേഡ് യൂണിയനുകളും കര്‍ഷകസംഘടനകളും സാംസ്ക്കാരിക-യുവജന-വിദ്യാര്‍ത്ഥി-മഹിളാ പ്രസ്ഥാനങ്ങളും നടത്തി വരുന്ന ബഹുമുഖപ്പോരാട്ടത്തെ തീരെ ചെറിയ അളവില്‍ പിന്നോട്ടടിപ്പിക്കാന്‍ ഈ പരാജയത്തിന് സാധിച്ചേക്കാമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നയങ്ങളും പ്രയോഗപദ്ധതികളും രൂപപ്പെടുത്തുന്നതിലൂടെ അതിനെ മറികടക്കാവുന്നതേ ഉള്ളൂ. എന്നാല്‍; ഇടതുപക്ഷത്തിന്റെ പരാജയം, കോണ്‍ഗ്രസ് അടക്കമുള്ള വലതുപക്ഷ/മുതലാളിത്താനുകൂല സെക്കുലര്‍ ശക്തികള്‍ക്ക് പോലും പ്രയോജനപ്രദമായ രീതിയിലാണ് വിന്യസിക്കപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയും പ്രവര്‍ത്തനക്ഷമമാകുകയും ചെയ്യുന്നതെന്ന് പറയാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്. ഈ വിടവിലൂടെ വലതുപക്ഷ തീവ്ര/മൃദു ഹിന്ദുത്വ ശക്തികളും ജനാധിപത്യ വിരുദ്ധമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അരാജകവാദികളും രംഗം കയ്യടക്കാനുള്ള സാധ്യത തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഇത്തരത്തിലുള്ള ശക്തികളുടെ കടന്നുവരവിനെ ചെറുക്കാനുള്ള ബാധ്യത കോണ്‍ഗ്രസിനാണെങ്കിലും അത് തിരിച്ചറിഞ്ഞ് അവസരത്തിനൊത്തുയരാന്‍ ആ പാര്‍ടിക്കും അതിനെ നയിക്കുന്നവര്‍ക്കും സാധിക്കുമെന്ന് കരുതുന്നത്; സമീപകാല ചരിത്രമെങ്കിലും ഓര്‍മയുള്ളവര്‍ക്ക് കരണീയമായ കാര്യവുമല്ല.

കോടികളുടെ അഴിമതിയാണ് തമിഴ്നാട്ടിലെ തി മു ക സര്‍ക്കാരും പാര്‍ടിയും നടത്തിപ്പോന്നത്. ടു ജി സ്പെക്ട്രം അഴിമതി മാത്രമല്ല കരുണാനിധിയുടെ പാര്‍ടിയും കുടുംബവും നടത്തിയത്. തമിഴ് സിനിമയും ടെലിവിഷന്‍ ചാനലുകളും കേബിള്‍ ശൃംഖലയും ഡി ടി എച്ചും ഇതിനകം കരുണാനിധിയുടെ കുടുംബം സ്വന്തമാക്കുകയും കുത്തകവത്ക്കരിക്കുകയും ചെയ്തു കഴിഞ്ഞു. സണ്‍ പിക്ച്ചേഴ്സ് കലാനിധി മാരന്‍ വഴങ്കാത്ത (അവതരിപ്പിക്കാത്ത) സിനിമകള്‍ തമിഴിലിറങ്ങുന്നത് ചുരുക്കമാണ്. ഈ കുത്തകകളെ ചോദ്യം ചെയ്യുകയോ അനുസരിക്കാതിരിക്കുകയോ ചെയ്യുന്നവര്‍ അവരെത്ര വലിയവരായാലും ശരി പീഡിപ്പിക്കുന്ന പ്രവണതയും വ്യാപകമാണ്. ഇളയ ദളപതി എന്ന ഓമനപ്പേരിലറിയപ്പെടുന്ന വിജയ് എന്ന സൂപ്പര്‍ താരത്തിന്റെ കാവലന്‍ എന്ന ഹിറ്റ് സിനിമ തിയറ്ററുകളിലെത്താതിരിക്കാന്‍ സണ്‍/മാരന്‍/തി മു ക ശക്തികള്‍ എല്ലാ ശ്രമങ്ങളും നടത്തുകയുണ്ടായി. തമിഴ്നാട്ടിലെ ഒട്ടുമിക്ക സ്വാശ്രയ കോളേജുകളും സ്വകാര്യ സര്‍വകലാശാലകളും ജ്വല്ലറികളും പടുകൂറ്റന്‍ തുണിക്കടകളും ഇതേ കുടുംബത്തിന്റേതാണെന്ന ശ്രുതിയും പ്രബലമാണ്. (ഇത്തരത്തിലുള്ള ഊഹാപോഹങ്ങള്‍ ചിലപ്പോള്‍ പാടെ തെറ്റാവാനും സാധ്യതയുണ്ട്. കേരളത്തില്‍, ഏതാനും വര്‍ഷം മുമ്പ് ഏതു കെട്ടിടം കണ്ടാലും അത് മുരളീധരന്റേതാണെന്നായിരുന്നു ശ്രുതി. പിന്നീട്, അതെല്ലാം പി കെ കുഞ്ഞാലിക്കുട്ടിയുടേതായി. അതിനും ശേഷം എല്ലാ കെട്ടിടവും ആശുപത്രിയും സ്ഥലവും പിണറായിയുടേതാണെന്ന പ്രചാരണവും ശക്തമായിരുന്നു. അതുകൊണ്ട്; സ്വാശ്രയ വിദ്യാഭ്യാസമേഖല, ജ്വല്ലറികള്‍, തുണിക്കടകള്‍ എന്നിവയിലെ തിമുക/കരുണാനിധി പിടിമുറുക്കലിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വെള്ളം കൂട്ടാതെ വിഴുങ്ങേണ്ടതില്ല!).

എന്താണെങ്കിലും തമിഴ് സ്വാഭിമാന പ്രസ്ഥാനത്തിന്റെയും നിരീശ്വരവാദ ആശയത്തിന്റെയും ബ്രാഹ്മണ/ഹിന്ദി/സംസ്കൃത വിരുദ്ധ മുന്നണിയുടെയും പിന്തുടര്‍ച്ചക്കാരെന്നവകാശപ്പെടുന്ന തി മു കക്ക് ചരിത്രത്തില്‍ കിട്ടാന്‍ പോകുന്ന സ്ഥാനം എന്തായിരിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ വയ്യ. കരുണാനിധി സര്‍ക്കാര്‍ നടത്തി വന്ന ക്രൂരമായ ജനാധിപത്യ ധ്വംസനത്തിനെതിരായ ഉജ്വലമായ ജനവിധിയാണ് തമിഴ് ജനത നടത്തിയത്. ഡി എം ഡി കെയുടെയും ഇടതുപക്ഷത്തിന്റെയും പിന്തുണയോടെ, ജയലളിതയും അ തി മു കയും നേടിയ വിജയം തമിഴ്നാട്ടിലെ ജനാധിപത്യ വ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഉതകുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. എന്നാല്‍, ആ പ്രതീക്ഷയെ തല്ലിക്കെടുത്തും വിധത്തില്‍ ഒരു വണ്ണം കൂടിയ പഞ്ചനക്ഷത്ര പൂക്കൂട, 'പരിസ്ഥിതി നാശം വരാത്ത' കനമുള്ള സുതാര്യ പ്ളാസ്റിക്ക് കടലാസില്‍ പൊതിഞ്ഞ് ജയലളിതക്ക് സമര്‍പ്പിക്കപ്പെടുന്നതും അവരത് നിറഞ്ഞ സന്തോഷത്തോടെ വാങ്ങുന്നതും ബ്ളാക്ക് ആന്റ് വൈറ്റിലാണെങ്കിലും തികഞ്ഞ വര്‍ണധാടിയോടെ ദ ഹിന്ദുവിന്റെ ഉള്‍പേജില്‍ മെയ് 17ന് ചൊവ്വാഴ്ച അച്ചടിച്ചു വന്നത്, സമാധാന/മതേതര/പുരോഗമന വാദികള്‍ക്ക് ഉള്‍ക്കിടിലത്തോടെയല്ലാതെ നോക്കാനാവില്ല. കാരണം, എം ജി ആര്‍/രജനീകാന്ത് സിനിമകളില്‍ കാണാറുള്ളതു പോലെ, ആ പഞ്ചനക്ഷത്ര പൂക്കൂട സ്വയമേവ അവതരിച്ച് ജയലളിതക്ക് സമര്‍പ്പിക്കപ്പെടുകയായിരുന്നില്ല. കറുത്തതോ മറ്റോ ആയ നിറത്തില്‍ വരിഞ്ഞു കെട്ടിയ ഒരു ചരടിന്റെ കൂട്ടത്താല്‍ തിരിച്ചറിയപ്പെടുന്ന ഒരു കൈത്തണ്ടയാണ് ആ പൂക്കൂട അമ്മക്ക് സമര്‍പ്പിക്കുന്നത്. ആ കൈത്തണ്ടക്ക് മുകളിലാകട്ടെ നരച്ച താടിയും കണ്ണടയും നരച്ച മുടിയും വാ തുറന്ന ചിരിയുമുള്ള ഒരു മുഖവുമുണ്ട്. അത് മറ്റാരുടേതുമല്ല, സാക്ഷാല്‍ നരേന്ദ്രമോഡിയുടേതു തന്നെ. വികസന രഥയാത്രയുടെയും ഒബാമയുടെ നന്ദി-മറുപടിക്കത്തിന്റെയും എല്ലാ തിരക്കുകളും മാറ്റി വെച്ച് മോഡി, പ്രത്യേക വിമാനം പിടിച്ച് ഗാന്ധി നഗറില്‍ നിന്ന് ചെന്നൈയില്‍ പറന്നെത്തുകയായിരുന്നു. തമിഴ്നാട് അസംബ്ളി ഫലം ദേശീയ രാഷ്ട്രീയത്തിലും പ്രതിഫലിക്കപ്പെടുമെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയുമുണ്ടായി. ഇതു തന്നെ അത്തരമൊരു പ്രതിഫലനമാണല്ലോ! വോട്ടുബാങ്കുകളിലധിഷ്ഠിതമായ രാഷ്ട്രീയക്കാരുടെ ക്യാമ്പിനു പകരം, വികസനം മുഖ്യ അജണ്ടയായെടുത്ത് അതിനോട് പ്രതിജ്ഞാബദ്ധമായ ഒരു രാഷ്ട്രീയ സംസ്കാരം ഇന്ത്യയിലെ രാഷ്ട്രീയ രംഗത്തെ ദ്വിമുഖമാക്കിയിരിക്കുന്നുവെന്നാണ്, മോഡി എന്ന തത്വചിന്തകന്‍ തമിഴ്നാട് ഫലത്തെ വിശകലനം ചെയ്യുന്നത്. തന്റെ 'നല്ല സുഹൃത്തി'ന്റെ വിജയമാണ് ജയലളിതയുടെ വിജയത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്നാണ് മോഡി ആഹ്ളാദിക്കുന്നത്. അഴിമതിക്കും കുടുംബവാഴ്ചക്കുമെതിരായി തമിഴ്നാട് ജനത പ്രതികരിച്ചിരിക്കുന്നുവെന്നും ഇത് രാജ്യത്താകെ ആവര്‍ത്തിക്കപ്പെടുമെന്നും അദ്ദേഹം പ്രവചിക്കുകയുണ്ടായി. കോണ്‍ഗ്രസിന്റെ അഴിമതിക്കൂടാരത്തിനും സോണിയ ഗാന്ധിയുടെ കുടുംബവാഴ്ചക്കും എതിരായി ഇന്ത്യയില്‍ ഉയര്‍ന്നു വരാന്‍ സാദ്ധ്യതയുള്ള ജനവികാരത്തെ മുതലെടുക്കാനുള്ള തന്ത്രമാണ് മോഡിയുടെ വാക്കുകളില്‍ ഒളിഞ്ഞും തെളിഞ്ഞുമിരിക്കുന്നതെന്ന് പറയേണ്ട ആവശ്യം തന്നെയില്ല.

സി പി ഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദ്ധന്‍ ഈ നാണം കെട്ട ചടങ്ങില്‍ സാക്ഷിയായെത്തി എന്നത്, ഇന്ത്യന്‍ ഇടതു പക്ഷത്തെ ലജ്ജാകരമായ അവസ്ഥയിലെത്തിക്കുന്നു. 'എല്ലാവരും ഒരേ ഫീല്‍ഡിലുള്ളവരാണ്; പ്രത്യയശാസ്ത്രങ്ങള്‍ വ്യത്യാസപ്പെട്ടേക്കാം; രാഷ്ട്രീയ പരിപാടികള്‍ വ്യത്യാസപ്പെട്ടേക്കാം; മനുഷ്യരെന്ന നിലക്ക് അത് മര്യാദ മാത്രമാണ്.' ഏതായാലും ഒരു കാര്യം ഉറപ്പായി. കാര്യങ്ങള്‍ തുറന്നു പറയാന്‍ നിവൃത്തിയില്ലാത്തതു കൊണ്ട് മോഡി മുതല്‍ ബര്‍ദ്ധന്‍ വരെയുള്ളവര്‍ക്ക് കാവ്യാത്മകവും തത്വചിന്താപരവുമായ ഭാഷയില്‍ സംസാരിക്കേണ്ടി വന്നിരിക്കുന്നു. ഇന്ത്യയിലെ കവിതയുടെ കൂമ്പടഞ്ഞുവെന്ന് നിരീക്ഷിച്ച നിരൂപകരാരാണ്? അവരെ തിരുത്തുക.

മഞ്ചേശ്വരം, കാസറഗോഡ്, നേമം എന്നീ സീറ്റുകളില്‍ ബി ജെ പി പരാജയപ്പെട്ടത് യു ഡി എഫും എല്‍ ഡി എഫും ക്രോസ് വോട്ട് ചെയ്തിട്ടാണെന്നാണ്, മുഖ്യധാരാ മാധ്യമങ്ങളുടെ കണ്ടെത്തല്‍. അത് സത്യം തന്നെയാകട്ടെ. കാരണം, കേരള സംസ്ഥാനത്തിന്റെ രണ്ടറ്റത്തുമുള്ള സാധാരണക്കാരായ വോട്ടര്‍മാര്‍ക്ക് അവരുടെ പാര്‍ടി നേതാക്ക•ാരേക്കാള്‍ ചരിത്ര ബോധവും രാഷ്ട്രീയ വിവേകവും ജനാധിപത്യ ധാരണയുമുണ്ടെന്നു തന്നെയാണല്ലോ ഇത് തെളിയിക്കുന്നത്. ആ ക്രോസ് വോട്ട് ചെയ്ത വോട്ടര്‍മാരുടെ പേരില്‍ കേരളം അഭിമാനം കൊള്ളുന്നു. എന്നാല്‍, തങ്ങളെ ഇത്തരത്തില്‍ വളരെ കഷ്ടപ്പെട്ട് നിരാകരിക്കുന്ന കേരളീയരോട് നേര്‍ക്കു നേര്‍ അഭിമുഖീകരിക്കാനുള്ള പാകത ബി ജെ പി നേതൃത്വം കാണിക്കുന്നില്ല എന്നതിന്റെ തെളിവാണ്, യു ഡി എഫ് മന്ത്രിസഭാ രൂപീകരണത്തില്‍ അതിഗുരുതരമായ ഇടപെടല്‍ നടത്താനുള്ള അവരുടെ ശ്രമം തെളിയിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് ദേശീയ പാര്‍ടി ഏറ്റെടുക്കണമെന്നുള്ള, മതേതര മുഖംമൂടിയണിഞ്ഞതെന്ന വിധത്തിലുള്ള ആഗ്രഹ പ്രകടനം കേരളത്തിന്റെ ജനാധിപത്യ-ഭരണ ചരിത്രത്തെ അങ്ങേയറ്റം അപഹസിക്കുന്നതും താഴ്ത്തിക്കെട്ടുന്നതുമാണ്. മുസ്ളിംലീഗിനോ കേരളാ കോണ്‍ഗ്രസിനോ വിദ്യാഭ്യാസവകുപ്പ് കൊടുത്താല്‍, അത് കേരള വിദ്യാഭ്യാസ വ്യവസ്ഥയെയും അതുവഴി കേരളസമൂഹത്തെയും തകര്‍ക്കുമെന്നാണല്ലോ ഈ ആവലാതിയുടെ കാതല്‍. ഇന്ത്യന്‍ ഭരണഘടനക്കും തെരഞ്ഞെടുപ്പു കമ്മീഷന്‍ ചട്ടങ്ങള്‍ക്കും കടകവിരുദ്ധമായ ഇത്തരമൊരു അഭിപ്രായം തീവ്ര-വലതുപക്ഷ-വര്‍ഗീയ ശക്തികള്‍ ഉന്നയിക്കുമ്പോള്‍ അത് ചെറുക്കുന്നതിനു പകരം അതിനെ ഒളിഞ്ഞും തെളിഞ്ഞും ഓമനിക്കുകയും താലോലിക്കുകയും ചെയ്യുന്ന രീതി, കപട ഇടതുപക്ഷക്കാരും മൃദു ഹിന്ദുത്വക്കാരും തുടങ്ങിക്കഴിഞ്ഞുവെന്ന അത്യന്തം ഹീനമായ വസ്തുതയും നാം കാണാതിരുന്നു കൂടാ. ഇടതു വലതു മുന്നണികളിലായി പല തവണ അധികാരത്തിലെത്തുകയും, പല വകുപ്പുകള്‍ കൈകാര്യം ചെയ്യുകയും ചെയ്തിട്ടുള്ളവരാണ് മുസ്ളിംലീഗും കേരളാ കോണ്‍ഗ്രസും. അതിന്റെ ഭാഗമായി കേരളം അറബിക്കടലിലൊലിച്ചുപോയിട്ടൊന്നുമില്ല. ഇനിയൊട്ട് ഒലിച്ചു പോകാനും പോകുന്നില്ല. കഴിഞ്ഞതിനു മുമ്പത്തെ യു പി എ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുമ്പ്; ഇന്ത്യന്‍ ജനതയുടെ പിന്തുണ ഉണ്ടായിട്ടും, സോണിയാ ഗാന്ധിയുടെ ഇന്ത്യന്‍ പൌരത്വം ചോദ്യം ചെയ്യുകയും അവരുടെ പ്രധാനമന്ത്രി പ്രവേശം അസാധ്യമാക്കുകയും ചെയ്ത തരത്തിലുള്ള ഇടപെടലാണ് സംഘപരിവാര്‍ ശക്തികള്‍ നടത്തിയത്. ഈ അനുഭവമാണ്, കേരള രാഷ്ട്രീയത്തില്‍ കനത്ത തോതില്‍ നിരാകരണം ഏറ്റുവാങ്ങിയിട്ടും ഇടപെടാനും അതിതീവ്രമായ തരത്തില്‍ വര്‍ഗീയവത്ക്കരിക്കാനുമുള്ള ധൈര്യം അവര്‍ക്ക് പകര്‍ന്നു നല്‍കിയതെന്നു വേണം കരുതാന്‍. എന്‍ഡോ സള്‍ഫാന്‍ നിരോധിച്ചു എന്ന വ്യാജ വാര്‍ത്തയുടെ പേരില്‍ ആഘോഷിക്കപ്പെട്ട കൂട്ട ഉണ്ണാവ്രതത്തില്‍ ബി ജെ പി നേതാക്കള്‍ക്ക് നിരങ്ങാന്‍ കഴിഞ്ഞതിന്റെ ആവേശം കൂടിയാണ് അവരെ യു ഡി എഫ് രാഷ്ട്രീയത്തെയും അതു വഴി കേരള രാഷ്ട്രീയത്തെയും പിടി കൂടാന്‍ പോകുന്ന ഭൂതബാധയായി പരകായപ്രവേശം നടത്താന്‍ പ്രേരിപ്പിക്കുന്നത് എന്നും കരുതാവുന്നതാണ്.

Sunday, April 17, 2011

ആദര്‍ശത്തിന്റെ തടവറ

പൊതു രാഷ്ട്രീയ മണ്ഡലത്തില്‍, വിശേഷിച്ചും തെരഞ്ഞെടുപ്പില്‍ ജാതി-മത-സാമുദായിക ശക്തികളുടെ സ്വാധീനത്തെക്കുറിച്ചുള്ള ഉത്ക്കണ്ഠ കലര്‍ന്ന ധാരാളം വാര്‍ത്തകളും വിശകലനങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ നാം കാണുകയുണ്ടായി. ഒരു ബഹുമത രാഷ്ട്രമായ ഇന്ത്യയുടെ മതനിരപേക്ഷ ഭരണഘടനക്ക് യോജിച്ച രാഷ്ട്രീയ സംവിധാനവും തെരഞ്ഞെടുപ്പ് പശ്ചാത്തലവുമാണ്, സ്ഥല-കാല വ്യത്യാസമില്ലാതെ രാജ്യത്തുടനീളം ഉണ്ടാവേണ്ടത് എന്ന കാര്യത്തില്‍ ജനാധിപത്യ-പുരോഗമന വിശ്വാസികള്‍ക്ക് തര്‍ക്കമുണ്ടാവേണ്ട കാര്യമേ ഇല്ല. പരിപൂര്‍ണവും പരിപക്വവുമായ തരത്തില്‍ ജാതി-മത-സാമുദായിക നിരപേക്ഷമായ രാഷ്ട്രീയ പ്രവര്‍ത്തനം നമുക്ക് നടത്താന്‍ സാധിക്കാത്തതെന്തു കൊണ്ട് എന്നതിനെ സംബന്ധിച്ച് ചരിത്രപരവും യാഥാര്‍ത്ഥ്യ നിഷ്ഠവുമായ രീതിയിലുള്ള സൂക്ഷ്മമായ ആത്മപരിശോധനകള്‍ മതേതര പാര്‍ടികള്‍ നടത്തേണ്ടതുമാണ്.

ഏറ്റവും കൌതുകകരമായ കാര്യം, ജാതി-മത-സാമുദായിക ശക്തികളുടെ കല്‍പനകള്‍ അനുസരിച്ച് നിശ്ചയിക്കപ്പെടുന്ന സ്ഥാനാര്‍ത്ഥികള്‍ പലപ്പോഴും തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം നാം കണ്ടില്ലെന്നു നടിക്കുകയാണ് പതിവ് എന്നതാണ്. ഫോര്‍മുലകള്‍ അനുസരിച്ചുള്ള കച്ചവട സിനിമകള്‍ക്ക് മാത്രമേ വിതരണ-പ്രദര്‍ശന സംവിധാനത്തില്‍ സ്ഥാനം കൊടുക്കേണ്ടതുള്ളൂ എന്ന വ്യവസായത്തിന്റെ നിര്‍ബന്ധം പോലെ തന്നെയാണിതും. ഇത്തരത്തില്‍ ഫോര്‍മുലകള്‍ പ്രകാരം തയ്യാര്‍ ചെയ്യപ്പെടുന്ന ബഹുഭൂരിപക്ഷം സിനിമകളും കമ്പോളത്തില്‍ ദയനീയ പരാജയമേറ്റു വാങ്ങുമ്പോഴും ഈ ഫോര്‍മുലകളുടെ അപ്രമാദിത്വത്തെക്കുറിച്ച് സംശയിക്കാന്‍ വ്യവസായ പണ്ഡിറ്റുകള്‍ തയ്യാറാവുകയേ ഇല്ല. ഇതേ പോലെ തന്നെയാണ് രാഷ്ട്രീയത്തെ സംബന്ധിച്ച വാര്‍ത്താ മാധ്യമങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന വിശകലനങ്ങളും അവയുടെ അടിസ്ഥാനത്തില്‍ നടത്തപ്പെടുന്നതായി തോന്നിപ്പിക്കുന്ന സ്ഥാനാര്‍ത്ഥി നിര്‍ണയങ്ങളും. ഓരോ പ്രത്യേക മണ്ഡലത്തിലും ഇന്ന സമുദായത്തിന്റെ ഇന്ന ഉള്‍പ്പിരിവിലുള്ള ആളുകളാണ് കൂടുതല്‍ എന്ന് സെന്‍സസിന്റെയോ മറ്റുമൊന്നും സഹായമില്ലാതെ തന്നെ പ്രത്യേക ലേഖകന്‍ സാക്ഷ്യപ്പെടുത്തും. ആ പ്രത്യേക വിഭാഗത്തിലുള്ള ആളെ തന്നെ അവിടെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയാലും മിക്കപ്പോഴും അയാള്‍ പരാജയപ്പെടുന്നതും കാണാം. എന്നാലും, നമ്മുടെ അല്‍പമാത്ര വിഭവരായ രാഷ്ട്രീയ വിശാരദന്മാര്‍ വിശകലനങ്ങളും കണ്ടെത്തലുകളും നിഗമനങ്ങളും നിര്‍ത്തുകയും ഇല്ല. ഇത്തരം എഴുത്തുകളൊന്നും തന്നെ വിശദമായി മിക്കപ്പോഴും പരിശോധിക്കപ്പെടാറില്ലെന്നതു മാത്രമല്ല; പൊതു സമൂഹത്തില്‍ പ്രബലമായി നിലനില്‍ക്കുന്ന സാമാന്യയുക്തിക്ക് യോജിച്ച എഴുത്തുകളാണിവ എന്നതുമാണ് അതിന്റെ കാരണം.

ചില സാമുദായിക ശക്തികള്‍, തങ്ങള്‍ക്ക് ഇത്രയെണ്ണം സ്ഥാനാര്‍ത്ഥികളെയും ഇത്രയെണ്ണം മന്ത്രിമാരെയും വേണമെന്നും മറ്റും ആവശ്യപ്പെടുന്ന ദുഷ്പ്രവണതകള്‍ തരണം ചെയ്യാന്‍ രാഷ്ട്രീയ പാര്‍ടികളുടെ നേതൃത്വങ്ങള്‍ തയ്യാറാവേണ്ടതുണ്ട്. ഇത്തരത്തിലുള്ള ആവശ്യങ്ങളുമായി രൂപം കൊണ്ട ചില ഈര്‍ക്കില്‍ പാര്‍ടികളെ - എന്‍ ഡി പി, എസ് ആര്‍ പി - കുറച്ചു കാലം പ്രോത്സാഹിപ്പിച്ചെങ്കിലും കാലക്രമേണ അവയുടെ അടപ്പൂരിക്കൊടുത്ത ലീഡര്‍ കരുണാകരന്റെ നയചാതുരിയും (അംബാസഡര്‍ പദവി വരെ അദ്ദേഹത്തിന് ഈ 'മരണക്കളി'യില്‍ ഉപയോഗപ്പെടുത്തേണ്ടി വന്നു!) രാഷ്ട്രീയ തന്ത്രഞ്ജതയും ഇക്കാര്യത്തില്‍ മാതൃകയാക്കാവുന്നതാണ്. എന്നാല്‍, ചരിത്രത്തിലുടനീളം പാര്‍ശ്വവത്ക്കരിക്കപ്പെട്ട സമുദായങ്ങളിലും ജാതിയിലും പെട്ട വിഭാഗങ്ങള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം പാര്‍ലമെന്റിലും നിയമസഭകളിലും ലഭ്യമാവേണ്ടതുണ്ടെന്ന തത്വത്തിലധിഷ്ഠിതമായ സംവരണ നിയമങ്ങളെയും മറ്റും സമാനമെന്ന് തോന്നിപ്പിക്കുന്ന സാമാന്യബോധത്തിന് കീഴ്പ്പെടുത്തിക്കൊണ്ട് വിചാരണ ചെയ്യുന്ന പ്രവണതയും വ്യാപകമാണ്. ഈ സാമാന്യ ബോധം കപട മതേതരവാദത്തിന്റെ പിന്‍ബലത്തിലുള്ളതാണെന്ന് സൂക്ഷ്മമായി പരിശോധിച്ചാല്‍ ബോധ്യപ്പെടും. ഈ കപട മതേതരത്വമാകട്ടെ മൃദുഹിന്ദുത്വത്തിന്റെ വേഷപ്രഛന്നവുമാണ്.

ഇത് തെളിയിക്കാന്‍, കഴിഞ്ഞ കാലം മുഴുവനും കേരളത്തില്‍ പ്രചാരത്തിലുള്ള മറ്റൊരു പ്രബല വാദഗതി പരിശോധിച്ചാല്‍ മതിയാകും. രാഷ്ട്രീയമടക്കമുള്ള പൊതുമണ്ഡലത്തില്‍ മുസ്ളിം സമുദായത്തിന്റെ (ദു:)സ്വാധീനം വ്യാപകമാണെന്നും ഇത് മുറിച്ചുകടക്കാന്‍ ഇടതു-വലതു മുന്നണികള്‍ക്ക് സാധ്യമാവുന്നില്ലെന്നുമുള്ള വാദഗതി യാഥാര്‍ത്ഥ്യമെന്നോണം നിരന്തരമായി അവതരിപ്പിക്കപ്പെടുന്നതു കാണാം. ആദ്യം തൊപ്പിയൂരിച്ചും പിന്നീട് തൊപ്പിയിടീച്ചും മുസ്ളിംലീഗിനെ മുന്നണി സംവിധാനത്തിലെടുത്തത്; നെഹ്റുവിന്റെ ചത്ത കുതിര പ്രയോഗം; മലപ്പുറം ജില്ലയുടെ സ്ഥാപനം; തുടങ്ങി ബാബരി മസ്ജിദ് തകര്‍ത്തതിനോട് പ്രതികരിച്ചുകൊണ്ട് മുസ്ളിം ലീഗിലുണ്ടായ പിളര്‍പ്പും ഐ എന്‍ എല്ലിന്റെ രൂപീകരണവും തുടര്‍ന്ന് ഏറെക്കാലം അവര്‍ക്ക് മുന്നണികളുടെ വെളിമ്പ്രദേശത്ത് കാത്തിരിക്കേണ്ടിവന്നതും ഏറ്റവുമൊടുവില്‍ ഐ എന്‍ എല്‍ തന്നെ പിളര്‍ന്നതും അടക്കമുള്ള സംഭവഗതികളും, മഅ്ദനിയുടെ രാഷ്ട്രീയ പരീക്ഷണങ്ങളും അടക്കമുള്ള കാര്യങ്ങള്‍ വിശകലനം ചെയ്യപ്പെട്ടത് കപട മതേതരത്വത്തിന്റെ പുറം കുപ്പായമണിഞ്ഞ മൃദു ഹിന്ദുത്വ വീക്ഷണകോണിലൂടെയാണെന്നതാണ് സത്യം. കാരണം, ഇതൊക്കെ കഴിഞ്ഞിട്ടും കേരളത്തിലെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ മുസ്ളിങ്ങള്‍ക്ക് ആനുപാതികമായ പ്രാതിനിധ്യം സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തിലോ എം എല്‍ എ മാരുടെ എണ്ണത്തിലോ ലഭ്യമാവാറില്ല എന്നതാണ് ചരിത്രയാഥാര്‍ത്ഥ്യം എന്നതു തന്നെയാണ്. നേരിയ പുരോഗതി അടുത്ത കാലത്തായി കണ്ടു തുടങ്ങിയിട്ടുണ്ട് എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. മുസ്ളിങ്ങളുടെ സവിശേഷ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാന്‍ അവര്‍ക്ക് ആനുപാതികമായ പ്രാതിനിധ്യം നിയമ നിര്‍മാണ-നിര്‍വഹണ മേഖലകളില്‍ ലഭ്യമാവുന്നതിലൂടെ മാത്രം സാധ്യമാവുമെന്നോ; മുസ്ളിങ്ങളല്ലാത്തവര്‍ മുസ്ളിം പ്രശ്നങ്ങള്‍ക്ക് പുറന്തിരിഞ്ഞു നില്‍ക്കുമെന്നോ ഒന്നുമല്ല പറഞ്ഞു വരുന്നത്. മുസ്ളിങ്ങള്‍ അമിതമായ ദു:സ്വാധീനം രാഷ്ട്രീയ പൊതു മണ്ഡലത്തിലും തെരഞ്ഞെടുപ്പുകളിലും നടത്തിവരുന്നു എന്ന പ്രചാരണം വസ്തുതാപരമായി ശരിയല്ല എന്ന് വാദിക്കാന്‍ മാത്രമാണ് ശ്രമിക്കുന്നത്. കേരളത്തില്‍ വ്യവസായം പരാജയപ്പെടും; കാരണം ഇവിടെ എന്തിനും ഏതിനും കൊടി പിടിക്കും തുടങ്ങിയ പഴം പുരാണങ്ങള്‍ പോലെ നമ്മുടെ പൊതു ബോധത്തിലുള്ള ചില നുണ പ്രചാരണങ്ങള്‍ എത്ര മാത്രം വിഷലിപ്തമാണെന്ന യാഥാര്‍ത്ഥ്യമാണ് നമുക്ക് പൊളിച്ചടുക്കാനുള്ളതെന്നു ചുരുക്കം.

തെരഞ്ഞെടുപ്പടുക്കുമ്പോള്‍, ജാതി മത സ്വാധീനത്തെക്കുറിച്ച് വിശേഷിച്ചും മുസ്ളിം സ്വാധീനത്തെക്കുറിച്ചും വോട്ടു ബാങ്കിനെക്കുറിച്ചുമുള്ള മഹാഖ്യാനങ്ങളുമായി രംഗത്തു വരുന്നവരെ സൂക്ഷിച്ചിരിക്കേണ്ടതുണ്ടെന്നു തന്നെയാണിതു കാണിക്കുന്നത്. മാത്രമല്ല, ഇത്തരം ആദര്‍ശോപദേശ മഹാഖ്യാനങ്ങള്‍ ഇടതുപക്ഷത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാനാണ് ദുരുപയോഗം ചെയ്യപ്പെടുന്നതെന്നും ശ്രദ്ധിക്കേണ്ടതുണ്ട്. ദീര്‍ഘകാലത്തെ കോടതി നടപടികള്‍ക്കും വിചാരണകള്‍ക്കും ശേഷം, സുപ്രീം കോടതി തന്നെ കുറ്റക്കാരനായി വിധിച്ച് പൂജപ്പുര ജയിലിലടച്ച ബാലകൃഷ്ണപിള്ള, 'പീഡിപ്പിക്കപ്പെട്ട നായകനാ'യി അവതരിപ്പിക്കപ്പെടുന്നതും ഈ പീഡനകഥയിലൂടെ നായര്‍ വോട്ടുകള്‍ വലതുപക്ഷത്തേക്ക് എപ്രകാരം ആകര്‍ഷിച്ചെടുക്കാം എന്ന ദുഷ്ടലാക്കും കാണാതെ പോകുന്നു. എന്നാല്‍, എല്ലാ തെരഞ്ഞെടുപ്പുകള്‍ക്കും മുന്നോടിയായി പ്രത്യക്ഷപ്പെടുന്ന ലാവലിന്‍ വിധികള്‍, ഇടതുപക്ഷം അഴിമതിക്കാരുടെ നേതൃത്വത്തിലാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള പദ്ധതിയുടെ ഭാഗമാണെന്ന് തിരിച്ചറിയപ്പെടാതെയും പോകുന്നു.

ഇടതുപക്ഷം, ആദര്‍ശത്തിന്റെ പര്യായമാണെന്ന സാമാന്യബോധമാണിവിടെ പ്രഛന്നമായി പ്രവര്‍ത്തനക്ഷമമാകുന്നതെന്നത് സന്തോഷകരമാണെങ്കിലും; ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പു വിജയങ്ങളെ ദുഷ്ക്കരമാക്കുക എന്ന ലക്ഷ്യമാണ് അതിന് പുറകിലുള്ളതെന്നത് തിരിച്ചറിയാതെയും നിവൃത്തിയില്ല. ജാതി-മത-സാമുദായിക ശക്തികളുമായി ബാന്ധവം സ്ഥാപിക്കേണ്ടത് വലതു പക്ഷം മാത്രമാണെന്നും, ഇടതുപക്ഷം എല്ലായ്പോഴും ആദര്‍ശം ഉയര്‍ത്തിപ്പിടിച്ച് നിലയുറപ്പിക്കേണ്ടവരാണെന്നുമുള്ള ഉപരിപ്ളവ വാദഗതി പെട്ടെന്ന് ശരിയാണെന്നു തോന്നുമെങ്കിലും അതിനു പുറകിലുള്ള ചതിക്കുഴികള്‍ കാണാതിരിക്കരുത്. കേരളത്തില്‍ റോഡിന് വീതി കൂട്ടരുത് എന്ന് നാടു നീളെ പ്രസംഗിക്കാന്‍ കാറിലും വിമാനത്തിലും പറന്നു നടക്കുന്ന അതേ ഇടതു-തീവ്രവാദ നാട്യക്കാരെ തന്നെയാണ് ഈ ആദര്‍ശ-വാദഗതി പ്രചരിപ്പിക്കാനും നിയോഗിച്ചിട്ടുള്ളതെന്ന് തിരിച്ചറിയുക. ഇത്തരം വിപ്ളവ വായാടികളുടെ ഉപദേശം അനുസരിച്ചാല്‍, മുസ്ളിങ്ങള്‍ ഭൂരിപക്ഷമുള്ള മലപ്പുറം ജില്ലയിലെ പതിനാറു മണ്ഡലങ്ങളിലും ഇടതുപക്ഷം ഹിന്ദു സ്ഥാനാര്‍ത്ഥികളെ മാത്രം മത്സരിപ്പിച്ച് അവരുടെ മത നിരപേക്ഷ ആദര്‍ശ പരിശുദ്ധി തെളിയിക്കേണ്ടതാണ്. പച്ച മലയാളത്തില്‍ പറഞ്ഞാല്‍, ക്ളീനായി തോറ്റു തൊപ്പിയിടണമെന്ന് ചുരുക്കം. അതായത്, ഇടതുപക്ഷത്തെ 'ആദര്‍ശത്തിന്റെ തടവറ'യിലിട്ട് ഞെക്കിക്കൊല്ലുക എന്ന വലതുപക്ഷ ആക്രമണ തന്ത്രമാണിവിടെ പ്രവര്‍ത്തനക്ഷമമാകുന്നതെന്ന് സ്പഷ്ടമാണ്.

Friday, March 25, 2011

പ്രചാരണം നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് സഹായകരമോ?

മറ്റേതാനും സംസ്ഥാനങ്ങളോടൊപ്പം കേരളത്തിലും നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണല്ലോ. ടെലിവിഷനിലെ കുറെയധികം സമയവും പത്രങ്ങളുടെ ധാരാളം സ്ഥലവും ഉപയോഗിച്ചുള്ള ചര്‍ച്ചകളും വിശകലനങ്ങളും കുശാലാണെങ്കിലും സാമാന്യ ജനതയിലേക്ക് തെരഞ്ഞെടുപ്പ് ജ്വരമെത്തി എന്നു പറയാറായിട്ടില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയങ്ങളും മുന്നണികള്‍ക്കകത്തെ വിയോജിപ്പുകളും സാധാരണമാണ്. എന്നാല്‍, നീതി പൂര്‍വ്വകമെന്ന മട്ടില്‍ മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നതും ചില ചിന്തകരും പ്രഭാഷകരും ഉന്നയിക്കുന്നതുമായ ഏതാനും കാര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്നത് ഈ ഘട്ടത്തില്‍ ഉചിതമായിരിക്കുമെന്ന് തോന്നുന്നു. തെരഞ്ഞെടുപ്പിലെ പണത്തിന്റെ വര്‍ദ്ധിച്ച ഒഴുക്കിനെ സംബന്ധിച്ചും മുഖ്യധാരയിലുള്ള പാര്‍ടികളുടെയും മുന്നണികളുടെയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും വിജയത്തിലും ജാതി മത സംഘടനകളും ശക്തികളും ചെലുത്തുന്ന സ്വാധീനത്തെ സംബന്ധിച്ചും അമിതമായ ഉത്ക്കണ്ഠ കലര്‍ന്ന വാര്‍ത്തകളും വിശകലനങ്ങളും ധാരാളമായി പ്രസിദ്ധീകരിച്ചു വരുന്നു. ജാതിമതസ്വാധീനത്തെക്കുറിച്ചുള്ള ആലോചന സ്ഥല പരിമിതിയാല്‍ മറ്റൊരു ഘട്ടത്തിലേക്ക് മാറ്റിവെച്ചുകൊണ്ട്; പണം ചിലവിടുന്ന കാര്യത്തെ സംബന്ധിച്ച്, വിപരീതദിശയിലുള്ള ഒരാലോചന പങ്കുവെക്കാനാണ് ഇവിടെ ഉദ്ദേശിക്കുന്നത്.


ഇലക്ഷന് 200 കോടി പൊടിയും... യഥാര്‍ത്ഥ ഉത്തേജകം എന്ന തലക്കെട്ടോടു കൂടി മലയാള മനോരമ ദിനപത്രത്തിലെ ബിസിനസ് മനോരമയില്‍ (2011 മാര്‍ച്ച് 14) പി കിഷോര്‍ എഴുതിയ ലേഖനം അനുസരിച്ച്, തിരഞ്ഞെടുപ്പു കമ്മീഷന്‍ കണക്കനുസരിച്ച് ഒരു സ്ഥാനാര്‍ത്ഥി 16 ലക്ഷം രൂപയേ ചെലവാക്കാന്‍ പാടുള്ളൂ എങ്കില്‍ സാമാന്യബുദ്ധി അനുസരിച്ച് കണക്കാക്കിയാല്‍ 35 ലക്ഷം രൂപയെങ്കിലും ചിലവു വരുമത്രെ. ഈ കണക്കു കൂട്ടല്‍, പരിഹാസരൂപത്തില്‍ സാമ്പത്തിക വിഷയങ്ങള്‍ എഴുതുന്നതില്‍ അഗ്രഗണ്യനായ കിഷോര്‍ ഭംഗിയായി നിര്‍വഹിക്കുന്നുമുണ്ട്. സാധാരണക്കാര്‍ മുതല്‍ ചിന്തകര്‍ വരെയുള്ള വായനക്കാര്‍ ഇത്തരം വാര്‍ത്തകള്‍ വായിക്കുമ്പോള്‍ എന്താണ് കരുതുക? വിലക്ക് വരാതിരിക്കാന്‍ കള്ളം പറയുന്നവരാണ് എല്ലാ മുന്നണി സ്ഥാനാര്‍ത്ഥികളും എന്ന് സകലരും തീരുമാനിക്കും. മാത്രമല്ല, ഇത്രയും സംഖ്യ ഏതു തരത്തിലാണ് പിരിച്ചെടുത്തിട്ടുണ്ടാവുക എന്നോര്‍ത്തും നാം തല പുകക്കും. ഇത്തരം ഉത്ക്കണ്ഠകളൊക്കെയും നല്ലതു തന്നെ. പക്ഷെ, കാര്യങ്ങള്‍ക്കൊരു മറുപുറവുമുണ്ട്.

അതെന്താണെന്നു നോക്കാം. ലോകത്തിലെ ഏറ്റവും വലിയ പാര്‍ലമെന്റ് ജനാധിപത്യങ്ങളിലൊന്നാണ് ഇന്ത്യയിലുള്ളത്. ആധുനിക സമൂഹത്തിന്റെ നിര്‍ണായക പ്രത്യക്ഷമായ ദേശ രാഷ്ട്ര രൂപീകരണത്തിന്റെ നിലനില്‍പിന് ലോകസഭ, നിയമസഭ, ത്രിതല പഞ്ചായത്തുകള്‍ എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പും അവയുടെ സുഗമമായ നടത്തിപ്പും അനിവാര്യമാണെന്ന തിരിച്ചറിവ് ഇത്തരം ഘട്ടങ്ങളില്‍ നാം എന്തിനാണ് മറന്നു പോകുന്നത്? 200 കോടിയാണിവിടെ പറഞ്ഞിരിക്കുന്ന 'വമ്പിച്ച' കണക്ക്. കമ്മീഷന്റെ ഔദ്യോഗിക ചിലവുകള്‍ ഇതിലുമധികം വരും. അതിരിക്കട്ടെ, ഇന്ത്യയുടെ സൈനിക ബജറ്റ് ഒരു ലക്ഷത്തി എഴുപതിനായിരം കോടി രൂപയായിരിക്കെ ഏതാനും ആയിരം കോടികള്‍ തെരഞ്ഞെടുപ്പിനായി ചിലവാക്കുന്നതില്‍ എന്താണ് അപാകതയുള്ളത്? മാത്രമല്ല, സൈനിക സാന്നിദ്ധ്യവും യുദ്ധ ഭീഷണിയും സൃഷ്ടിക്കുന്ന മാരകമായ പരുക്കുകള്‍ ഭേദപ്പെടുത്തണമെങ്കില്‍ തെരഞ്ഞെടുപ്പു പോലുള്ള രാഷ്ട്ര നിര്‍മാണ പ്രക്രിയകള്‍ അത്യന്താപേക്ഷിതവുമാണ്.


എന്തൊക്കെയാണ് സ്ഥാനാര്‍ത്ഥികളുടെയും കക്ഷികളുടെയും ചിലവുകള്‍? വീടുകയറുന്ന പ്രവര്‍ത്തകര്‍ക്ക് കൊടുക്കുന്ന ഭക്ഷണവും പോസ്ററുകളും ചുമരെഴുത്തുകളും ബാനറുകളും ബോര്‍ഡുകളും ഫ്ളെക്സുകളും നോട്ടീസുകളും സ്ളിപ്പുകളും വണ്ടിയോട്ടങ്ങളും ആണ് ചിലവുകള്‍. വോട്ടര്‍മാരെ സ്വാധീനിക്കാനായി പണവും സാരിയും മദ്യവും വിതരണം ചെയ്യുന്നത് തികച്ചും തെറ്റാണെന്നുള്ളതും, അത്തരം പ്രവൃത്തിക്കാരെ അയോഗ്യരാക്കേണ്ടതാണെന്നതുമായ വാദഗതി കൃത്യം തന്നെയാണ്. എന്നാല്‍, അതിനു മുമ്പത്തെ വാചകത്തില്‍ വിശദീകരിച്ച കാര്യങ്ങളോ? അവയെല്ലാം തിരഞ്ഞെടുപ്പു പ്രക്രിയക്ക് അനിവാര്യമാണ്. അവ, തിരഞ്ഞെടുപ്പ് എന്ന ജനാധിപത്യപ്രവര്‍ത്തനത്തിന്റെ സമ്പുഷ്ടതക്ക് അനിവാര്യമായ വിദ്യാഭ്യാസ പ്രക്രിയയാണെന്നതാണ് സത്യം. ഓരോ വോട്ടറുടെയും ബൂത്ത് ഏതാണെന്നും എവിടെയാണെന്നും ക്രമനമ്പര്‍ എത്രയാണെന്നും അടക്കമുള്ള കൃത്യമായ വിവരങ്ങള്‍ എഴുതിയ സ്ളിപ്പുകള്‍ കാടും മലയും കയറിയിറങ്ങിയും പുഴയും തോടും നീന്തിക്കയറിയും വീടായ വീടൊക്കെയും എത്തിക്കുന്നത് ചില്ലറ പണിയാണെന്ന് 'ചിന്തകര്‍'ക്ക് തോന്നുന്നുണ്ടോ? എങ്കില്‍ ഇലക്ഷന് നിന്നിട്ടുള്ള സാംസ്ക്കാരിക നായകരോടെങ്കിലും ഒരു സംശയം ചോദിച്ചാല്‍ മതി; ഉത്തരം കിട്ടും. സ്വതന്ത്ര ഇന്ത്യയില്‍ തെരഞ്ഞെടുപ്പു പ്രക്രിയ ആരംഭിച്ച് 60 വര്‍ഷത്തിലധികം പൂര്‍ത്തിയാവാന്‍ പോകുകയാണ്. ഈ ഘട്ടത്തിലാണ്, ഇത്തരം സ്ളിപ്പുകള്‍ കൊടുക്കേണ്ടത് തെരഞ്ഞെടുപ്പു കമ്മീഷന്‍ തന്നെയാണെന്ന തിരിച്ചറിവ് കമ്മീഷനുണ്ടാകാന്‍ പോകുന്നത്(ഇതു സംബന്ധിച്ച് ഈയിടെ വന്ന വാര്‍ത്തകള്‍ കാണുക). അപ്പോഴാണ്, കഴിഞ്ഞ അറുപത് കൊല്ലമായി നടന്ന നിരവധി തെരഞ്ഞെടുപ്പുകളില്‍ ഈ ജോലി രാഷ്ട്രീയപ്രവര്‍ത്തകര്‍ ചെയ്തുവരികയായിരുന്നു എന്ന സത്യം നാം ഒരിക്കല്‍ കൂടി ഓര്‍മ്മിച്ചെടുക്കാന്‍ ബാധ്യസ്ഥമാകുന്നത്. എന്നിട്ടവരെ പിടിച്ചാണ് പണമൊഴുക്കുന്നവര്‍; ഇവര്‍ നിയമവിരുദ്ധര്‍ എന്ന മട്ടില്‍ പേടിപ്പിക്കുന്നത്. ഇന്ത്യ പോലുള്ള മഹത്തായ ദേശ രാഷ്ട്രത്തിന്റെ ഉദ്ഗ്രഥനവും സ്വാതന്ത്ര്യപ്രക്രിയയും ജനാധിപത്യവത്ക്കരണവും ലോകത്തിന്റെയും മാനവരാശിയുടെ തന്നെയും നിലനില്‍പിന് അത്യന്താപേക്ഷിതമാണ്.

ഇവിടെ പട്ടാള ഭരണമോ മതാധിഷ്ഠിത ഭരണമോ ആണ് നിലവില്‍ വരുന്നതെങ്കില്‍, തോക്കും വെടിയും ആണവബോംബും മറ്റും എടുത്ത് രാജ്യത്തിനകത്തും പുറത്തുമുള്ള ജനങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കുമായിരുന്നു എന്ന കാര്യം തിരിച്ചറിയാന്‍ ഗവേഷണമൊന്നും ആവശ്യമില്ല. അതായത്, തെരഞ്ഞെടുപ്പു കാലത്ത് നാല്‍പ്പതു നാല്‍പ്പത്തഞ്ചു ഡിഗ്രി ചൂടില്‍ വിയര്‍ത്തു കുളിച്ചും ചിറിയിളിഞ്ഞും തെണ്ടി നടന്ന് സ്ളിപ്പും അഭ്യര്‍ത്ഥനയും വിതരണം ചെയ്ത്; എഴുപതും എണ്‍പതും ശതമാനം പോളിംഗുണ്ടാക്കി തെരഞ്ഞെടുപ്പു പ്രക്രിയ വിജയിപ്പിക്കുന്നവര്‍, ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും ജനാധിപത്യപ്രക്രിയയുടെ തുടര്‍ച്ച ഉറപ്പ് വരുത്തുകയും ചെയ്യുന്നതിലൂടെ ലോകസമാധാനത്തിന് ഗണ്യമായ സംഭാവന ചെയ്യുന്നവരാണെന്നര്‍ത്ഥം. ഇവരെയാണ് കേവലമായ മധ്യവര്‍ഗ-വരേണ്യ-പിന്തിരിപ്പന്‍-നാടുവാഴിത്ത ബോധത്തിന് കീഴ്പ്പെടുത്തപ്പെട്ട സാമാന്യധാരണയുടെ കാഴ്ചക്ക് കീഴ്പ്പെടുത്തി, പണം ചുമ്മാ ഒഴുക്കിക്കളയുന്ന ക്രൂരര്‍ എന്ന് പരിഹസിക്കുന്നത്.

തെരഞ്ഞെടുപ്പു കമ്മീഷനിലെ ശേഷന്‍ ഇഫക്ടിനു ശേഷമാണ് ഇത്തരം ജനാധിപത്യ വിരുദ്ധ പ്രചാരണത്തിന് ജനപ്രിയതയും സാമാന്യമായ അംഗീകാരവും ലഭിച്ചു തുടങ്ങിയതെന്നു കാണാം. ജനപ്രിയനായി തീര്‍ന്ന ശേഷന്‍ പില്‍ക്കാലത്ത് ഗുജറാത്തിലും തമിഴ്നാട്ടിലും മറ്റും തെരഞ്ഞടുപ്പില്‍ മത്സരിച്ച് പരാജയം പൂണ്ട് ഇപ്പോള്‍ മുതലമട ആശ്രമത്തില്‍ ഭജനമിരിക്കുകയാണ്. മലയാള സിനിമയില്‍ പത്രപ്പരസ്യം നിയന്ത്രിച്ചതു പോലെ, തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഇതിനകം തന്നെ നിരവധി നിയന്ത്രണങ്ങള്‍ വന്നു കഴിഞ്ഞു. ചുമരെഴുത്ത്, ബാനറുകള്‍, പോസ്റ്ററുകള്‍, എന്നിവയൊക്കെ കടുത്ത നിയന്ത്രണങ്ങളിലൂടെ കടന്നു പോയതിനു ശേഷം മാത്രമേ സ്ഥാപിക്കാനോ എഴുതാനോ പാടുകയുള്ളൂ. ഉടമയുടെ സമ്മതപത്രം വാങ്ങി സൂക്ഷിക്കുകയും വേണ്ടി വന്നാല്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന ചുമരുകളിലും തൊടികളിലും മാത്രമേ ചുമരെഴുത്തും പോസ്ററും ബാനറും പാടുകയുള്ളൂ. നല്ലതു തന്നെ; ഒരാള്‍ക്കിഷ്ടമില്ലെങ്കില്‍ അയാളുടെ ചുമരില്‍ എഴുതിവെക്കുന്നത് മോശം തന്നെയാണ്. എന്നാല്‍, ലക്ഷക്കണക്കിന് നിരക്ഷരരുള്ളതിനാല്‍, ചിഹ്നത്തില്‍ വോട്ടു കുത്താന്‍ പഠിപ്പിക്കുന്നതാരാണ്? ഈ പഠനത്തിലൂടെയാണ്, തെരഞ്ഞെടുപ്പു പ്രക്രിയ മുന്നേറുന്നത്. ഇത്, കേവലമായ മുന്നേറ്റവുമല്ല. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അന്ത്യം എന്നു കരുതിയിരുന്ന അടിയന്തിരാവസ്ഥക്കു ശേഷം ഇന്ദിരാഗാന്ധിയെയും കോണ്‍ഗ്രസിനെയും തോറ്റു തുന്നം പാടിപ്പിക്കാന്‍ നിരക്ഷരരായ ഇന്ത്യക്കാര്‍ക്കു സാധിച്ചു; ബാബരി മസ്ജിദ് തല്ലിപ്പൊളിച്ചതിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശില്‍ കല്യാണ്‍ സിംഗിനെയും സംഘപരിവാറിനെയും പാഠം പഠിപ്പിക്കാനും നിരക്ഷരര്‍ക്ക് സാധ്യമായി. വംശഹത്യാ വിനോദത്തിനു ശേഷം നരേന്ദ്രമോഡിയെ പാഠം പഠിപ്പിക്കാന്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് സാധിച്ചില്ല എന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഹിമാലയന്‍ പരിമിതിയാണെന്ന കാര്യവും മറക്കേണ്ടതില്ല. എന്നാലും, ഇന്ത്യയിലെ ജനാധിപത്യ പ്രക്രിയയുടെ അനിവാര്യതയും ചരിത്രപരതയും നാം ഉയര്‍ത്തിപ്പിടിക്കേണ്ടിയിരിക്കുന്നു. അതിന് തെരഞ്ഞെടുപ്പ് തന്നെയാണ് അടിത്തറയൊരുക്കുന്നത്. ആ അടിത്തറ ശക്തിപ്പെടുത്തുന്നതിനായി വെയിലു കൊണ്ട് സ്ളിപ്പു കൊടുത്തും, ചിഹ്നം വരച്ച് നിരക്ഷരര്‍ക്ക് സഹായമേകിയും പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് സഹായമെത്തിക്കുകയാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ ചെയ്യേണ്ടത്. അതിനു പകരം നിരീക്ഷകരെ അഴിച്ചു വിട്ട് അവരെ പേടിപ്പിക്കുന്ന കമ്മീഷന്റെ ഉദ്യോഗസ്ഥ വാഴ്ച ജനാധിപത്യത്തിന് ഭൂഷണമല്ല എന്ന കാര്യം നാം തിരിച്ചറിഞ്ഞേ തീരൂ.

Monday, March 21, 2011

KEN IS RETIRING





COM KEN IS RETIRING FROM THE SERVICE AS COLLEGE LECTURER IN FAROOK COLLEGE ON 31 03 2011. A FAREWELL FUNCTION IS ARRANGED TODAY AT THE COLLEGE. PL SEE THE NOTICE

Friday, March 18, 2011

ചീത്ത പെണ്ണുങ്ങള്‍





ക്ളോദ് ഷാബ്രോള്‍ സംവിധാനം ചെയ്ത ലെസ് ബിച്ചെസ്(പെണ്‍മാനുകള്‍ അഥവാ പെണ്ണുങ്ങള്‍ അഥവാ ചീത്ത പെണ്ണുങ്ങള്‍/ഫ്രാന്‍സ്-1968) സാംസ്ക്കാരിക രാഷ്ട്രീയത്തെ തികച്ചും വ്യത്യസ്തമായ തലത്തിലാണ് പരിചരിക്കുന്നത്. 1960കളിലെ യൂറോപ്പിനെ പിടിച്ചുകുലുക്കിയ സാംസ്ക്കാരിക വിപ്ളവത്താല്‍ ബാധിക്കപ്പെട്ടവരല്ല ഈ സിനിമയിലെ കഥാപാത്രങ്ങള്‍. അവര്‍ ലൈംഗിക സദാചാര പരിണാമത്തിന്റെ ഇരകളാണെന്ന് വേണമെങ്കില്‍ പറയാം. അങ്ങിനെ പരിണമിക്കുന്ന ലൈംഗിക സദാചാരത്തില്‍ സ്ത്രീ ഏതു സ്ഥാനത്താണുള്ളത്? പുരുഷന്‍ എത്തരക്കാരനായിരിക്കും? എന്നീ അടിസ്ഥാന പ്രഹേളികകളെയാണ് ഷാബ്രോള്‍ അഭിമുഖീകരിക്കുന്നത്. പെണ്‍ കഥാപാത്രങ്ങള്‍ പെട്ടെന്ന് ഉടഞ്ഞുപോകുന്നവരാണെന്ന് തോന്നിപ്പിക്കുന്നു. ആണാകട്ടെ വേട്ടക്കാരന്റേതുപോലെ ഇരയെ തേടിയിറങ്ങിയിരിക്കുകയാണ്. രണ്ട് സ്ത്രീകളും ഒരു പുരുഷനും ചേര്‍ന്ന് രൂപപ്പെടുന്ന പ്രണയ/ലൈംഗിക ത്രികോണം(അഥവാ വൃത്തം), ആസക്തിയും ചിത്തഭ്രമവും അനിവാര്യമായ ദുരന്തവും കൊണ്ട് കൂടിക്കുഴയുന്നു. ലൈംഗികത എന്ന പ്രാഥമികമായ ജൈവ പ്രതിഭാസത്തെ പ്രണയം എന്ന ഉദാത്തമായ വികാര-സങ്കല്‍പ-നിര്‍വഹണമാക്കി വളര്‍ത്താനുള്ള മനുഷ്യരുടെ പ്രേരണകള്‍ നേരിടുന്ന പ്രതിസന്ധികളാണ് മനോഹരമായ ചായത്തില്‍ കലക്കി ഷാബ്രോള്‍ ആവിഷ്ക്കരിക്കുന്നത്. ലെസ് ബിച്ചെസ് പിന്തുടരുന്നത് ഒരു പ്രത്യേക ശൈലിയേയാണ്, ആ ശൈലിയിലൂടെ തന്നെ അത് വിജയം കാണുന്നു എന്നതാണ് വിസ്മയകരമായ കാര്യം. കഥയിലോ അത് എപ്രകാരം പറയുന്നു എന്ന കാര്യത്തിലോ ഷാബ്രോള്‍ അത്ര വേവലാതിപ്പെടുന്നില്ല. തിളക്കമാര്‍ന്നതും അതേ സമയം കണ്ണിന് ആകര്‍ഷകവുമായ നിറങ്ങളുടെ പശ്ചാത്തലത്തില്‍ വിഭാവനം ചെയ്യപ്പെട്ടതും ചിത്രീകരിച്ചതുമായ ഈ സിനിമ അപൂര്‍വ്വമായ അനുഭവങ്ങളിലൊന്നാണ്.


ലൈംഗികത മുഖ്യ പ്രമേയമാണെങ്കിലും കാണികളുടെ ആസക്തികളെ മുതലെടുക്കാനുള്ള ശ്രമമായി ഒരു തരത്തിലും മാറാത്ത വിധത്തില്‍ ഗംഭീരമായ അവതരണമാണ് ലെസ് ബിച്ചെസിനുള്ളത്. കഥാപാത്രങ്ങളുടെ മനോഭാവങ്ങളാലാണ് നാം വശീകരിക്കപ്പെടുന്നത്. വ്യത്യസ്തരായ മൂന്നു പ്രധാന കഥാപാത്രങ്ങള്‍ക്കും ഒരു കാര്യത്തില്‍ സമാനതയുണ്ട്. അവരെല്ലാം അവരവരുടെ ഉള്‍നിലകളോട് അമിതമായി വിധേയപ്പെട്ടിരിക്കുന്നവരാണ്. തങ്ങളുടെ തന്നെ മനസ്സുകളാലും വിചാരങ്ങളാലും ആന്തരിക വികാരങ്ങളാലും വശീകരിക്കപ്പെട്ടവരാണവര്‍. ശാരീരികമെന്നതിനേക്കാള്‍ മാനസികമായ ചലനങ്ങളാണ് അവരെ നിര്‍ണയിക്കുന്നതും നിയന്ത്രിക്കുന്നതുമെന്നും കരുതാവുന്നതാണ്.


പാരീസ് നഗരത്തിലും സെന്റ് ട്രോപ്പെസിലുമായാണ് കഥ നടക്കുന്നത്. കുലീനയായ ധനിക യുവതി ഫ്രെഡെറിക്ക് തെരുവില്‍ ചിത്രം വരക്കുന്ന വൈയില്‍ ആകൃഷ്ടയാകുന്നു. അഞ്ഞൂറു ഫ്രാങ്കിന്റെ ഒരു കറന്‍സി നോട്ട് അവള്‍ക്ക് മുമ്പിലേക്കിട്ട് കൊടുത്താണ് ഫ്രെഡെറിക്ക് വൈയിനെ ഏറ്റെടുക്കുന്നത്. അവര്‍ തമ്മിലുടലെടുക്കുന്ന ലെസ്ബിയന്‍ ബന്ധം സാക്ഷാത്ക്കരിക്കാനായി അവര്‍ സെന്റ് ട്രോപ്പെസിലുള്ള വില്ലയിലേക്ക് പോകുന്നു.
കോമാളികളായ ഏതാനും വേലക്കാരാണ് അവിടെയുള്ളത്. ലെസ്ബിയനിസത്തിലേക്ക് സാമ്പത്തിക സുരക്ഷിതത്വം/കുടുംബം/സ്വകാര്യസ്വത്ത്/വര്‍ഗഘടന എന്ന അടിസ്ഥാന ഘടകത്തെ ഘടിപ്പിക്കാനുള്ള ഷാബ്രോളിയന്‍ ദാര്‍ശനിക തന്ത്രമായും ഇതിനെ കാണാവുന്നതാണ്. എന്നാല്‍, ആര്‍ക്കിടെക്റ്റായ പോള്‍ അവിടെയെത്തുന്നതോടെ ബന്ധങ്ങളും സൌഹൃദങ്ങളും കൂടുതല്‍ സങ്കീര്‍ണമാകുന്നു. വൈയാണ് ആദ്യം അയാളെ വശീകരിക്കുന്നതെങ്കില്‍ പുറകെ ഫ്രെഡെറിക്കും അയാളെ പിടികൂടുന്നു. ത്രികോണ രൂപത്തിലോ വര്‍ത്തുളാകൃതിയിലോ ഉള്ള ഒരു പ്രണയ വനമായി അവര്‍ മാറുന്നു. ചിലര്‍ വിജയിക്കും, ചിലര്‍ പരാജയപ്പെടും അതാണ് ജീവിതം എന്നാണ് ചീട്ടുകളിക്കിടയിലുണ്ടായ വിജയത്തിനിടെ ഫ്രെഡെറിക്ക് പറയുന്നത്. അതാണ് ഈ സിനിമയുടെ മോട്ടിഫ്. കാണികളെ വിഭ്രമിപ്പിച്ചുകൊണ്ട് വിജയത്തിനും പരാജയത്തിനും മുകളില്‍ കരിമ്പടപ്പുതപ്പു വിരിക്കുകയാണ് ഷാബ്രോള്‍ ചെയ്യുന്നത്. ഷാബ്രോളിന്റെ മാതൃകാ ചലച്ചിത്രകാരനായ ഹിച്ച്കോക്കിന്റെ വെര്‍ട്ടിഗോയിലുള്ളതു പോലെ, ഒരു സ്ത്രീ മറ്റൊരു സ്ത്രൈണാത്മാവിലേക്ക് പരകായപ്രവേശം നടത്തുകയോ ഒരാള്‍ മറ്റൊരാളായി മാറുകയോ ഒരാള്‍ മറ്റൊരാളെ ആഗിരണം ചെയ്യുകയോ ചെയ്യുന്നതായി ഈ ഇതിവൃത്തത്തെ വ്യാഖ്യാനിക്കാം. ഒരേ തൊലി, ഒരേ മുടി, ഒരേ വായ, ഒരേ പെരുമാറ്റം, ഒരേ രുചി എന്നിങ്ങനെ തങ്ങള്‍ ഒരാള്‍ തന്നെയല്ലേ എന്ന് ഫ്രെഡറിക്കിനെ പുറകില്‍ നിന്ന് ആശ്ളേഷിച്ച് പട്ടാളക്കത്തി കൊണ്ട് വധിച്ചതിനു(!)ശേഷം വൈ പറയുന്നുണ്ട്. മറ്റൊരാളുടെ സാധനങ്ങള്‍ ഉപയോഗിക്കുന്നത് തൊലി മാറുന്നതു പോലെയാണെന്ന് അവള്‍ മുമ്പൊരിക്കല്‍ പോളിനോടും പറയുന്നുണ്ടല്ലോ.

ലൈംഗികത എന്നത് ഒരവസ്ഥ എന്നതിനേക്കാള്‍ ഒരവസ്ഥയുടെ ലക്ഷണമായി മാറിയിരിക്കുന്നുവെന്നാണ് ഷാബ്രോള്‍ തെളിയിക്കുന്നത്. ബൂര്‍ഷ്വാ ജീവിതത്തിന്റെ അപചയം എന്ന സ്ഥിരം പ്രമേയത്തിലേക്ക് ആ വഴിക്ക് ഷാബ്രോള്‍ എത്തിച്ചേരുന്നു. പ്രണയം, സ്നേഹം, സൌഹൃദം എന്നീ വികാരങ്ങളെ ആധിപത്യ-വിധേയത്വത്തിന്റെ അധികാരക്കളികളാക്കി മാറ്റിയ ബൂര്‍ഷ്വാ വ്യവസ്ഥയെ വെളിപ്പെടുത്തുകയാണ് ഷാബ്രോള്‍ ചെയ്യുന്നത്. അതായത്, ലെസ് ബിച്ചെസ് പ്രണയത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുമുള്ള ഒരു സിനിമയാണെന്നു തോന്നിപ്പിക്കുമെങ്കിലും അത് യഥാര്‍ത്ഥത്തില്‍, അധികാരക്കളിയുടെ ആസക്തിയെക്കുറിച്ചുള്ള സിനിമയാണ്. സമൃദ്ധിയുടെയും വിരസതയുടെയും ലോകത്ത് ആ കളി മാത്രമാണല്ലോ

Saturday, March 12, 2011

മലയാളികളല്ലാത്തവര്‍ക്കാരുണ്ട്?

1. (എ) ഇതും ഒരു പതിനൊന്നു വയസ്സുകാരിയുടെ കഥയാണ്. മറ്റൊരു ധനലക്ഷ്മിയാകാതെ അവള്‍ രക്ഷപ്പെട്ടോടി. മനസ്സിനു മുറിവേല്‍പ്പിച്ചവര്‍ ശരീരത്തിനു കൂടി ക്ഷതമേല്‍പ്പിക്കാന്‍ തുടങ്ങിയപ്പോഴാണ് രാധ ജോലി ചെയ്യുന്ന വീട്ടില്‍ നിന്ന് ഇറങ്ങിയോടിയത്. ജോലി ചെയ്ത് തളര്‍ന്ന പെണ്‍കുട്ടി അവശനിലയില്‍ സമീപവാസിയുടെ വീട്ടില്‍ ചെന്ന് കുടിക്കാന്‍ വെള്ളം ചോദിച്ചു. അപരിചിതയായ പെണ്‍കുട്ടിയുടെ മുഷിഞ്ഞ വേഷവും അവശതയും കണ്ടപ്പോള്‍ അയാള്‍ വിവരങ്ങള്‍ തിരക്കി. എറണാകുളത്തെ ആഡംബരഫ്ളാറ്റില്‍ മൂന്നു വര്‍ഷമായി കഠിന ജോലി ചെയ്തും പീഡനം സഹിച്ചും കഴിയുകയായിരുന്നുവെന്ന് അവള്‍ പറഞ്ഞു. ഹൈക്കോടതിയിലെ അഭിഭാഷകന്റെ വീട്ടില്‍ വെച്ചാണ് അവള്‍ക്ക് കുഞ്ഞു പ്രായത്തില്‍ ദുരിതങ്ങള്‍ ഏല്‍ക്കേണ്ടി വന്നത്. തമിഴിലും അറിയാവുന്ന മലയാളത്തിലും ആയി രാധ തന്റെ ദുരിതങ്ങള്‍ വിവരിച്ചു. ഇടക്കിടെ വിങ്ങിപ്പൊട്ടി.

(ബി) മടിക്കേരിയില്‍ നിന്ന് വീട്ടുവേലക്ക് കാസര്‍ഗോഡേക്ക് കൊണ്ടുവന്ന സഫിയയുടെ തിരോധാനം സമീപ ഭൂതകാലത്ത് പ്രമാദമായ കേസായിരുന്നു. ഗോവയില്‍ കരാറുകാരനായ ഹംസയുടെ വീട്ടില്‍ വേലക്കു നില്‍ക്കുമ്പോഴാണ് സഫിയയെ കാണാതായത്. വീട്ടുവേലക്കിടെ ചൂടുവെള്ളം വീണ് ശരീരമാകെ പൊള്ളലേറ്റ പെണ്‍കുട്ടിയെ കൊലപ്പെടുത്തി ഹംസയുടെ ഗോവയിലുള്ള വര്‍ക്ക് സൈറ്റില്‍ കുഴിച്ചു മൂടുകയായിരുന്നു. (രണ്ടു വിവരണങ്ങളും രാജൂ പോള്‍ തയ്യാറാക്കിയ ഫീച്ചറില്‍ നിന്ന് - രക്ഷപ്പെട്ടോടിയാലും രക്ഷയില്ല - എവിടെ പോകും ഈ പൈതങ്ങള്‍ ? (മംഗളം ഡോട്ട് കോം))

2. കൊച്ചി: വീട്ടു ജോലിക്കു നിന്ന തമിഴ് ബാലികയെ ശാരീരിക പീഡനമേല്‍പ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരു സ്ത്രീ കൂടി അറസ്റില്‍. കൊല്ലപ്പെട്ട ധനലക്ഷ്മിയെ, കേസിലെ ഒന്നും രണ്‍ണ്ടും പ്രതികളായ അഡ്വ. ജോസ് കുര്യനും ഭാര്യ സിന്ധുവിനും കൈമാറിയ ഇടനിലക്കാരിയായ ഷൈലയാണ് അറസ്റിലായത്. പെണ്‍കുട്ടിയെ മൃഗീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ജോസ് കുര്യനെയും ഭാര്യയെയും ശനിയാഴ്ച വൈകീട്ട് ആലുവയിലെ വീട്ടില്‍ കൊണ്ടു പോയി പൊലീസ് തെളിവെടുത്തു. സ്റീലിന്റെ ഫോര്‍ക്ക്, തീക്കൊള്ളി എന്നിവയൊക്കെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ഉപയോഗിച്ചെന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പറഞ്ഞു. കൂടുതല്‍ പണിയെടുപ്പിക്കുന്നതിനാണ് പീഡിപ്പിച്ചത്. ഷൈലക്കെതിരെ ബാലവേല, അടിമക്കച്ചവടം എന്നിവക്കും മറ്റുള്ളവര്‍ക്കെതിരെ കൊലക്കുറ്റത്തിനുമാണ് കേസെടുത്തിരിക്കുന്നതെന്നു സി ഐ പറഞ്ഞു. പൊള്ളലും മര്‍ദനവുമേറ്റ് അവശനിലയിലായ കുട്ടിക്ക് ആന്റിബയോട്ടിക്കുകള്‍ അടക്കമുള്ള മരുന്നു നല്‍കി ചികില്‍സിച്ച ഗവ. വെറ്ററിനറി സര്‍ജനെ (മൃഗ ഡോക്ടര്‍) പോലീസ് ചോദ്യം ചെയ്തു വരുന്നു. ധനലക്ഷ്മിയെ തിളച്ച വെള്ളം ദേഹത്തൊഴിച്ചും കത്തിച്ച ബീഡിക്കുറ്റികളും വിറകുകൊള്ളിയും കൊണ്ടു കുത്തിയുമാണ് പീഡിപ്പിച്ചതെന്ന് പോസ്റുമാര്‍ട്ടത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. കൈവിരലുകള്‍ നിലത്തു വരിച്ചു പിടിപ്പിച്ചു ഷൂ കൊണ്ടു ചവിട്ടുകയും ചെയ്തിരുന്നു. തുടയിലും മുഖത്തും ഫോര്‍ക്കിനു കുത്തി മുറിവേല്‍പ്പിച്ചിട്ടുമുണ്ട്. ധനലക്ഷ്മിയെ വീടിനുള്ളില്‍ ഉടുപ്പിടാന്‍ അനുവദിച്ചിരുന്നില്ലെന്നും പട്ടിക്കൂടു കഴുകാന്‍ ഉള്ളില്‍ കയറ്റിയ ശേഷം അതിനകത്തു പൂട്ടിയിടുമായിരുന്നുവെന്നും നാട്ടുകാരില്‍ ചിലര്‍ ആരോപിച്ചതായി പൊലീസ് വെളിപ്പെടുത്തി. എം ബി എ ബിരുദധാരിയാണ് അക്രമിയായ സിന്ധു. (പത്ര റിപ്പോര്‍ടുകള്‍ മലയാള മനോരമ, ദേശാഭിമാനി, മാധ്യമം തുടങ്ങിയ പത്രങ്ങളില്‍ നിന്ന്).

വിവിധ മലയാള പത്രങ്ങളുടെ അച്ചടി/വെബ് എഡിഷനുകളില്‍ അടുത്ത ദിവസങ്ങളില്‍ കൊടുത്ത വാര്‍ത്തകളും ഫീച്ചറുകളുമാണ് ഇവിടെ എടുത്തെഴുതിയത്. ഒരു കാര്യം ശ്രദ്ധിക്കുക. ടെലിവിഷന്‍ ചര്‍ച്ചകളിലും പത്രങ്ങളിലെ തന്നെ മുഖ്യ പ്രദേശങ്ങളിലും ഈ 'അപ്രധാന'വാര്‍ത്തകള്‍ക്ക് ഇടം കൊടുക്കാറില്ല. എന്നാല്‍, ഷൊര്‍ണൂര്‍ സ്വദേശിനിയായ യുവതി സൌമ്യയെ; പാസഞ്ചര്‍ തീവണ്ടിയിലെ ഒഴിഞ്ഞ ലേഡീസ് കമ്പാര്‍ടുമെന്റില്‍ നിന്ന്, തമിഴനും വികലാംഗനുമായ ഗോവിന്ദച്ചാമി ആക്രമിച്ചതും താഴേക്ക് തള്ളിയിട്ടതും ബോധരഹിതയായ ആ നിസ്സഹായയെ ദാരുണമായി മാനഭംഗപ്പെടുത്തിയതിനു ശേഷം കൊലപ്പെടുത്തിയതുമായ വാര്‍ത്ത ഒരാഴ്ചയിലധികം കാലം പത്രങ്ങളും ചാനലുകളും ആഘോഷിക്കുകയായിരുന്നു. കേരളീയരെയാകെ ഞെട്ടിച്ച ഈ നിഷ്ഠൂര സംഭവത്തിന് വേണ്ടതിലും അല്‍പ്പമധികം പ്രാധാന്യം മാധ്യമങ്ങളില്‍ കൊടുത്തതിനെ നാം വിമര്‍ശിക്കേണ്ടതില്ല. എന്നാല്‍, ഇതുമായി ബന്ധപ്പെടുത്തി വാര്‍ത്തകളുടെ മുനകളും ഏങ്കോണിപ്പുകളും സാമൂഹിക സംവിധാനത്തില്‍ എന്തു ആഘാതങ്ങളാണ് ഉണ്ടാക്കുന്നത് എന്ന് നാം പരിശോധിക്കേണ്ടതുണ്ട്. അങ്ങിനെ പരിശോധിക്കുമ്പോള്‍, മലയാളികളുടെ ആധുനിക വീക്ഷണം എന്ന സങ്കല്‍പം/യാഥാര്‍ത്ഥ്യം പൊള്ളയായ ഒന്നാണെന്ന് തെളിയുമെങ്കിലും അത് നിര്‍വഹിക്കാതെ വയ്യ.

കേരളത്തിനകത്തും പുറത്തുമുണ്ടാകുന്ന അപകട വാര്‍ത്തകള്‍ നമ്മുടെ പത്രങ്ങളും ചാനലുകളും എപ്രകാരമാണ് റിപ്പോര്‍ടു ചെയ്യാറുള്ളത്? വിമാനം തൊട്ട് കാളവണ്ടി വരെയും ബോംബ് സ്ഫോടനം തൊട്ട് തീപ്പിടിത്തം വരെയും സുനാമി തൊട്ട് കെട്ടിടമിടിഞ്ഞ് വീഴല്‍ വരെയും ഉള്ള വിവിധ തരം അപകടങ്ങള്‍ നാടെങ്ങും നടക്കാറുണ്ട്. ഇത്തരം ഏതു സംഭവം നടന്നാലും പത്രത്തിനകത്തും ചാനലിനകത്തും പുറത്തുമായി വിരാജിക്കുന്നവര്‍ക്ക് തല്‍ക്കാലത്തേക്ക് കുശാലായി. ലൈവ് ചര്‍ച്ചകളും സംഭവം നടന്ന സ്ഥലത്തു നിന്നുള്ള ലേഖകന്റെ/ലേഖികയുടെ നേരിട്ടുള്ള വിവരണങ്ങളും കൊണ്ട് കാര്യങ്ങള്‍ ഉഷാര്‍. എന്നാല്‍, ഇത്തരം വാര്‍ത്തകള്‍ ഏതു തരത്തിലാണ് റിപ്പോര്‍ട് ചെയ്യുന്നതെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? അബുദാബിയില്‍ വെള്ളപ്പൊക്കം, ഏഴു മലയാളികള്‍ മരിച്ചു; വേളാങ്കണ്ണിയില്‍ വാഹനാപകടം, ഒരു മലയാളി കുടുംബത്തിലെ ആറംഗങ്ങള്‍ മരിച്ചു; വാളയാറില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു; പത്ത് മലയാളികള്‍ കൊല്ലപ്പെട്ടു എന്നിങ്ങനെ, മരണത്തെ സങ്കുചിത പ്രാദേശികതക്ക് കീഴ്പ്പെടുത്തിയാണ് നമ്മുടെ അച്ചടി/ദൃശ്യ മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യാറുള്ളത്. മലയാളി മരിച്ചാല്‍ കൂടുതല്‍ വലിയ മരണവും മലയാളികളല്ലാത്തവര്‍ മരിച്ചാല്‍ അത് തീരെ നിസ്സാരമായ സംഭവവുമായിത്തീരുന്നതെങ്ങനെയാണ്! നവോത്ഥാനവും ഐക്യ കേരളവും സ്വാതന്ത്ര്യലബ്ധിയും ദേശീയോദ്ഗ്രഥനവും മിശ്രഭോജനവും സാമുദായികൈക്യവും ജനാധിപത്യ ഭരണവും ആധുനികതയും ഉത്തരാധുനികതയും; നിരീക്ഷിക്കാനും വിശദീകരിക്കാനും മലയാളിക്ക് ഈ സങ്കുചിത വീക്ഷണമാണോ ഉണ്ടാക്കിക്കൊടുത്തിട്ടുള്ളത്? പത്രപ്രവര്‍ത്തന പരിശീലകരും പ്രസ് കൌണ്‍സിലും കോടതികളും ഉത്തരം പറയട്ടെ.

ആ ഉത്തരങ്ങള്‍ക്കായി കാത്തു നില്‍ക്കാന്‍ നമുക്ക് സമയമില്ല. കാരണം, ഇത്തരം വീക്ഷണങ്ങളുടെ അതിപ്രസരം, സങ്കുചിത പ്രാദേശിക വികാരങ്ങള്‍ക്ക് അടിപ്പെട്ടുകൊണ്ട് മാത്രം സംഭവങ്ങളെ കാണാനും പ്രതികരിക്കാനും നമ്മെ ശീലിപ്പിച്ചിരിക്കുന്നു. സൌമ്യയുടെ ദാരുണ കൊലപാതകത്തിലുണ്ടായ ഹൃദയ വ്യഥകള്‍ സഫിയയുടെയും ധനലക്ഷ്മിയുടെയും മറ്റനേകം അന്യ സംസ്ഥാന തൊഴിലാളികളുടെ നിഷ്ഠൂരമായ മരണദുരന്തങ്ങളില്‍ നമുക്കില്ലാതെ പോയിരിക്കുന്നു. മാത്രമല്ല, സൌമ്യയെ നിഷ്ഠൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയ ഗോവിന്ദച്ചാമി തമിഴനും വികലാംഗനുമാണെന്ന് നൂറ്റൊന്നു വട്ടം ആവര്‍ത്തിക്കുന്നതിലൂടെ, തമിഴ് വംശജര്‍ക്കും വികലാംഗര്‍ക്കുമെതിരെ കേരളീയ സമൂഹത്തിന്റെ വെറുപ്പും വിദ്വേഷവും വര്‍ദ്ധിപ്പിക്കുന്ന പ്രക്രിയക്കും ആക്കം കൂടുന്നു.

കുറച്ചു കാലം മുമ്പ് എടപ്പാളങ്ങാടിയില്‍, മോഷണം ആരോപിക്കപ്പെട്ട് ഗര്‍ഭിണിയും കറുത്ത തൊലിനിറമുള്ളവളുമായ തമിഴ് വംശജ 'നാട്ടുകാരാ'ല്‍ ആക്രമിക്കപ്പെട്ടത് ചാനലുകളിലും പത്രങ്ങളിലും അപലപിക്കപ്പെടുകയുണ്ടായി. എന്നാല്‍, ആരാണ് ഈ 'നാട്ടുകാരെ' രൂപീകരിച്ചത് എന്ന കാര്യം ഇതിനിടയില്‍ എല്ലാവരും മറന്നു പോയി. അപകടങ്ങളുണ്ടാകുമ്പോഴും ദുരന്തങ്ങളുണ്ടാകുമ്പോഴും സമുദായം തിരിച്ചും സംസ്ഥാനം തിരിച്ചും ഭാഷ തിരിച്ചും വേര്‍തിരിക്കുന്ന മാധ്യമ പ്രവണത തന്നെയാണ് നാട്ടുകാര്‍/അന്യര്‍ എന്ന വിരുദ്ധ ദ്വന്ദ്വം രൂപീകരിക്കുന്നത്.

എ കെ ആന്റണി സര്‍ക്കാരിന്റെ കാലത്ത് മുത്തങ്ങയില്‍ ആദിവാസികള്‍ക്കെതിരെ പൊലീസ് വെടിവെപ്പുണ്ടായതിനെ തുടര്‍ന്ന് സമര നേതാവ് സി കെ ജാനു ഒളിവില്‍ പോകുകയുണ്ടായി. പിന്നീട് പൊലീസ് അവരെ പിടി കൂടിയപ്പോള്‍, മുഖത്തും ദേഹത്തും കടുത്ത മര്‍ദനമേറ്റതിന്റെ പാടുകള്‍ കൊണ്ട് വീര്‍ത്തും കരുവാളിച്ചുമിരുന്നിരുന്നു. 'നാട്ടുകാര്‍' ആക്രമിച്ചു എന്ന പൊലീസ് ഭാഷ്യത്തെ അപ്രകാരം തന്നെ ആവര്‍ത്തിക്കുകയാണ് സ്വതന്ത്ര പത്രങ്ങളും ചാനലുകളും ചെയ്തത്. വയനാടിന്റെ യഥാര്‍ത്ഥ അവകാശികള്‍ അക്രമികളും, ആദിവാസികളെ അധീനപ്പെടുത്തി സ്ഥലം കൈക്കലാക്കിയ കുടിയേറ്റപ്രമാണിമാര്‍ നാട്ടുകാരും ആയി മാറിയ രാസപ്രക്രിയ ആരും കണ്ടില്ലെന്നു നടിച്ചു. ആര്‍ ബാലകൃഷ്ണപിള്ള കുറ്റം തെളിഞ്ഞ് തടവിലടക്കപ്പെടുമ്പോള്‍ വേറിട്ട മാധ്യമങ്ങളടക്കം അദ്ദേഹത്തിന് വീരപരിവേഷം നല്‍കുന്ന ഇക്കാലത്ത് സി കെ ജാനുവിനെ തല്ലിച്ചതച്ച 'നാട്ടുകാരെ' ആരോര്‍ക്കാന്‍!

ഇതില്‍ ഗദ്ദാമയായി ജോലി തേടി പോകുന്നത് അശ്വതി എന്നു പറയുന്ന ഹിന്ദു പെണ്‍കുട്ടിയാണ്. അവള്‍ ഇവിടുത്തെ വേഷങ്ങളും പൊട്ടും കമ്മലും ആഭരണങ്ങളും അണിഞ്ഞ് നടക്കാന്‍ ഇഷ്ടപ്പെടുന്നവളാണ്. എന്നാല്‍ സഊദി അറേബ്യയില്‍ ചെന്നിറങ്ങുമ്പോള്‍ തന്നെ അവളുടെ അസ്തിത്വം നഷ്ടപ്പെടുന്നു. അവള്‍ക്ക് അവളുടെ പേര് പോലും നഷ്ടപ്പെടുന്നു. ഈ അസ്തിത്വം നഷ്ടപ്പെടല്‍ യൂണിവേഴ്സലാണ്. ഞാനതില്‍ ഒരു ഹിന്ദു സ്ത്രീയെ തെരഞ്ഞെടുത്തത് മന:പൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമായാണ്. വിമാനത്താവളത്തില്‍ വെച്ച് മറ്റൊരു സ്ത്രീ (പേരോ വ്യക്തിത്വമോ ഇല്ലാത്ത ഈ 'മറ്റൊരു സ്ത്രീ' മുസ്ളിം സ്ത്രീയാണെന്നത് ശ്രദ്ധേയമാണ്- ലേഖകന്‍) അശ്വതിയോട് ചോദിക്കുന്നു. ഗദ്ദാമയാണോ? ഈ വിമാനത്താവളത്തിന് പുറത്തിറങ്ങുന്നതോടെ നമുക്ക് നമ്മുടെ അസ്തിത്വം തന്നെ ഇല്ലാതാവുമെന്ന് ആ സ്ത്രീ അശ്വതിയോട് പറയുന്നു. (കമലിന്റെ സിനിമാ യാത്രകള്‍ - സമകാലിക മലയാളം വാരിക 18 ഫെബ്രുവരി 2011).

മലയാളികള്‍ അന്യ നാട്ടിലനുഭവിക്കുന്ന അസ്തിത്വ വ്യഥകളും പീഡന പര്‍വ്വങ്ങളും; ഗദ്ദാമ പോലുള്ള സിനിമകളിലൂടെ ആവിഷ്ക്കരിക്കപ്പെടുമ്പോള്‍, ചാനല്‍ ചര്‍ച്ചകളായും കവര്‍ സ്റോറികളായും വരുന്നത് നല്ലതു തന്നെ. എന്നാല്‍, അതേ മലയാളികള്‍ ഭൂരിപക്ഷം അധിവസിക്കുന്ന സ്വതന്ത്ര കേരളത്തില്‍ അന്യ സംസ്ഥാനത്തു നിന്നുള്ളവര്‍ അനുഭവിക്കുന്ന അതിക്രൂരമായ പീഡനങ്ങളെ ചരിത്രത്തിന്റെ ഏതു ന്യായീകരണങ്ങളെടുത്ത് നാം സാധൂകരിക്കും?