Friday, April 3, 2015

സദാചാരം ചില കുറിപ്പുകള്‍ 6 സദാചാരത്തിന്റെ തടവറ



പതിനെട്ടാം നൂറ്റാണ്ടോടെ ലൈംഗികത എന്നത് ഒരു പൊലീസ് കാര്യമായി മാറി. അഥവാ ഒരു കുറ്റകൃത്യമായി മാറി.
ജനസംഖ്യ, സാമ്പത്തികവും രാഷ്ട്രീയവുമായ ഒരു വിഷയമായി മാറിയതും പതിനെട്ടാം നൂറ്റാണ്ടിലാണ്. സമ്പത്ത്, മനുഷ്യവിഭവശേഷി, തൊഴില്‍ ശക്തി, സര്‍ക്കാര്‍ പ്രജകളെയെന്നതിനേക്കാള്‍ ജനങ്ങളെയും, ജനസംഖ്യയെയും അഭിമുഖീകരിക്കാന്‍ തുടങ്ങി. ജനന-മരണ നിരക്കുകള്‍, ജീവിത ക്ഷമത, ഫെര്‍ട്ടിലിറ്റി, ആരോഗ്യത്തിന്റെ സ്ഥിതി, രോഗങ്ങളുടെ ദൈര്‍ഘ്യം, ഭക്ഷണത്തിന്റെയും ജീവിതരീതിയുടെയും രീതികള്‍ എന്നിവയെല്ലാം ചര്‍ച്ചയിലേക്ക് പൊന്തിവന്നു. ഇതിന്റെയെല്ലാം ഹൃദയം ലൈംഗികത അഥവാ ലൈംഗികതാ നിയന്ത്രണം ആണെന്നു കാണാം. ജനനനിരക്ക്, വിവാഹ പ്രായം, വിഹിത/അവിഹിത ജനനങ്ങള്‍, ലൈംഗിക ബന്ധങ്ങളെപ്പോഴാവാം ആരുമായിട്ടാവാം എന്ന ചര്‍ച്ച, ഗര്‍ഭധാരണം നടക്കുന്ന വിധത്തില്‍ എങ്ങനെ ബന്ധപ്പെടാം, നിരോധനങ്ങളും വിവാഹേതരവും വിവാഹപൂര്‍വവും ആയ ജീവിതത്തിന്റെ പ്രശ്‌നങ്ങള്‍, ഗര്‍ഭ നിരോധനമാര്‍ഗങ്ങള്‍ എന്നിവയെല്ലാം വ്യവസായങ്ങള്‍, വിദ്യാഭ്യാസ/ആരോഗ്യ പദ്ധതികള്‍, രഹസ്യങ്ങള്‍, ഗോസിപ്പുകള്‍, ഭരണഘടനകള്‍ അങ്ങനെ എല്ലാമായി തീര്‍ന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ രാജ്യത്തെ ജനങ്ങള്‍ എപ്രകാരമാണ് ലൈംഗികതയിലേര്‍പ്പെടുന്നത് എന്നത് എല്ലായ്‌പോഴും സര്‍ക്കാരും മറ്റ് രക്ഷാകര്‍ത്താക്കളും അറിഞ്ഞിരിക്കേണ്ട വിഷയമായി പൊതുവത്ക്കരിക്കപ്പെട്ടു. സര്‍വീലന്‍സ് ക്യാമറകള്‍ കണ്ടു പിടിക്കപ്പെടുതിനും സ്ഥാപിക്കപ്പെടുതിനും മുമ്പു തന്നെ ജനങ്ങളുടെ ലൈംഗികാഭിവാഞ്ഛകളും രഹസ്യങ്ങളും നിരീക്ഷണത്തിനു വിധേയമായിക്കഴിഞ്ഞുവെന്നു ചുരുക്കം.
കുട്ടികളുടെ ലൈംഗികതയും ഇതിനു സമാനമായ വിധത്തില്‍ സാമാന്യവത്ക്കരിക്കപ്പെട്ടു. മുതിര്‍ന്നവരും കുട്ടികളും തമ്മില്‍; അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മില്‍; വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തമ്മില്‍ എന്നിങ്ങനെയുള്ള ബന്ധങ്ങളും ഭാഷകളും പുതിയ സദാചാരരൂപീകരണത്തിന് കീഴ്‌പ്പെട്ടു. ധാര്‍മികമെന്ന് എല്ലാ അര്‍ത്ഥത്തിലും വ്യാഖ്യാനിക്കപ്പെടുകയും വിശ്വസിക്കപ്പെടുകയും ചെയ്യപ്പെട്ട ഒരു ബോധനശാസ്ത്രം(പെഡഗോജി) ഇതോടെ വ്യാപകമായി.
ലൈംഗികതയെ സംബന്ധിച്ച വ്യവാഹാരങ്ങള്‍; ജനസംഖ്യാശാസ്ത്രം, ജീവശാസ്ത്രം, വൈദ്യശാസ്ത്രം, മനശ്ശാസ്ത്രം, മനോവിശകലനശാസ്ത്രം, ധാര്‍മികശാസ്ത്രം, ബോധനശാസ്ത്രം, രാഷ്ട്രീയ വിമര്‍ശനം, കലാവിമര്‍ശനം എന്നിങ്ങനെ പല അക്കാദമിക്കും അക്കാദമിക്കല്ലാത്തതുമായ വ്യവഹാരരൂപങ്ങള്‍ക്ക് ജന്മം നല്‍കുകയും പരിണമിപ്പിക്കുകയും ചെയ്തു. ഇവയെയെല്ലാം കൂട്ടി ഘടിപ്പിക്കുന്നത് ധാര്‍മിക ദൈവശാസ്ത്രത്തിന്റെ കുമ്പസാര സിദ്ധാന്തമാണെു കാണാം. ലൈംഗികമായി ബന്ധപ്പെടുന്നത് പാതിരിക്കു മുമ്പില്‍ കുമ്പസരിക്കേണ്ടതും അല്ലാത്തപ്പോള്‍ മൗനം പാലിക്കേണ്ടതുമായ ഒരു കുറ്റകൃത്യവും ഒളിച്ചുകളിയുമായി തത്വവത്ക്കരിക്കപ്പെട്ടു. രഹസ്യത്തിലോ നിഴലിലോ ഇരുളിലോ മാത്രം നിര്‍വഹിക്കപ്പെടു ഒരു മാനുഷിക/അമാനുഷിക വികാരമായി രതിയെ എല്ലാവരും ഉറപ്പിച്ചെടുത്തു.
ഈ ചരിത്രം തീര്‍ച്ചയായും വൈകൃതങ്ങള്‍ക്കും വൈകൃതികള്‍ക്കും ജന്മമേകി. വിഹിതാവിഹിതങ്ങള്‍ക്കിടയില്‍ കിടന്ന് വൈകൃതങ്ങളുടെ നിര്‍വചനങ്ങള്‍ രചിക്കപ്പെടുകയും തിരുത്തപ്പെടുകയും കുറ്റം ചാര്‍ത്തപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തു. തലോടലുകള്‍ക്കു പോലും നിയമങ്ങള്‍ രൂപീകരിക്കപ്പെട്ടു. ഒരാള്‍ മറ്റൊരാളെ എന്നല്ല, സ്വന്തം ശരീരത്തില്‍ നടത്തുന്ന ഒരു തലോടല്‍ പോലും വൈകൃതമായി അടയാളപ്പെട്ടു. വിവാഹത്തിന്റെ ബാഹ്യവും ആഭ്യന്തരവുമായ നിയമങ്ങള്‍ കൊണ്ടു തന്നെ ഒരു രാഷ്ട്രത്തിന്റെ ഭൂപടം നിര്‍മിക്കാന്‍ സാധിക്കും. അത്രമാത്രം വിപുലവും വൈവിധ്യമാര്‍ന്നതും പരസ്പരവിരുദ്ധവുമാണവ. എങ്കിലും അവയുടെ ചരിത്രം ഏതാണ്ടൊന്നു തന്നെ. ഇതിന്റെ തുടര്‍ച്ചയായി; കുട്ടികള്‍, ചിത്തരോഗികള്‍, സ്ത്രീകള്‍, കുറ്റവാളികള്‍ എന്നിവരുടെ ലൈംഗികത സൂക്ഷ്മമായി നിരീക്ഷിക്കപ്പെട്ടുകൊണ്ടേ ഇരുന്നു. ലളിതമായ നിരോധനം എന്നതിനപ്പുറം നാലു രീതിയിലാണ് ലൈംഗികതയില്‍ അധികാരം പ്രവര്‍ത്തിക്കുന്നതെന്നു കാണാം.
1. കുട്ടികളുടെ ലൈംഗികത നിയന്ത്രിക്കുന്നതിനുള്ള പരിശ്രമങ്ങള്‍. നിയമങ്ങള്‍, ബോധനം, മരുന്നുകള്‍, ചികിത്സ
2. വൈകൃതങ്ങള്‍ക്കു മേലുള്ള നിയന്ത്രണങ്ങളും നിരോധനങ്ങളും. സ്വവര്‍ഗലൈംഗികത അടക്കമുള്ള നിരവധി കാര്യങ്ങളോടുള്ള മനോഭാവമാണിതിന്റെ രീതി.
3. ലൈംഗികതയുടെ വൈദ്യവത്ക്കരണം. പരിശോധനകള്‍, അന്വേഷണങ്ങള്‍, മരുന്നുകള്‍, ബോധനം, കുടുംബാസൂത്രണം എന്നിങ്ങനെ, ആഹ്ലാദത്തിനു മേല്‍ അധികാരത്തിന്റെ പിടിമുറുക്കങ്ങള്‍ വൈദ്യവത്ക്കരണത്തിലൂടെ സാധൂകരിക്കപ്പെട്ടു.
4. സ്ത്രീപുരുഷ-നിയമാനുസൃത ദാമ്പത്യത്തിലേക്ക് ലൈംഗികതയെ വെട്ടിച്ചുരുക്കി. മതം, കല, സാഹിത്യം, വിദ്യാഭ്യാസം, നിയമങ്ങള്‍, പൊതു സമൂഹം, എന്നീ വ്യവസ്ഥകളിലൂടെ ഇത് ചരിത്രപരമായി ഉറപ്പിച്ചെടുത്തു.


#morality #morality police #surveillance

സദാചാരം ചില കുറിപ്പുകള്‍ 5 ലൈംഗിക അടിച്ചമര്‍ത്തല്‍


 

അടിച്ചമര്‍ത്തലിന്റേതായ ചരിത്രത്തോടൊപ്പമാണ്‌ മൂന്നു നാലു നൂറ്റാണ്ടുകള്‍ എടുത്ത്‌ മനുഷ്യ സമുദായം ആധുനികവത്‌ക്കരിക്കപ്പെട്ടത്‌. കിടക്കയില്‍ ഉച്ചരിക്കപ്പെടുന്ന ഏതാനും കുശുകുശുക്കലുകള്‍ ഒഴിച്ചാല്‍ ഒന്നും അനുവദനീയമല്ലാത്ത അത്ര നിഷ്‌ഠൂരമായ അടിച്ചമര്‍ത്തലിലേക്ക്‌ നാം സ്വയം ഉരുകി ഒന്നായിരിക്കുന്നു. അധികാരവും ജ്ഞാനവും ലൈംഗികതയും തമ്മിലുള്ള പ്രശ്‌നഭരിതവും അതേ സമയം പ്രാഥമികവുമായ ബന്ധത്തെ നിര്‍ണയിക്കുന്നത്‌ ഈ അടിച്ചമര്‍ത്തലാണെന്നതാണ്‌ വാസ്‌തവം. നൂറ്റാണ്ടുകള്‍ കൊണ്ട്‌ പരന്ന വെളിമ്പ്രദേശങ്ങളില്‍ നിന്നും സ്വതന്ത്രാഖ്യാനങ്ങളില്‍ നിന്നും പതിനേഴാം നൂറ്റാണ്ടോടെ നാം അടിച്ചമര്‍ത്തലിന്റെ ഇരുണ്ട ഒറ്റ വഴികളിലേക്ക്‌ കടന്നത്‌ മുതലാളിത്തവികസനത്തിന്റെ പ്രത്യയശാസ്‌ത്ര ആവശ്യമായിരുന്നു എന്നും മനസ്സിലാക്കണം. ഒരു ബൂര്‍ഷ്വാ ധാര്‍മിക സദാചാരം ലോകവ്യാപകമായി നടപ്പില്‍ വരുത്തുന്നതിനുവേണ്ടിയുള്ള പദ്ധതിയാണിത്‌. വ്യാവസായിക ഉത്‌പാദനത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടാണ്‌ ധാര്‍മികസദാചാരത്തിന്റെ ചരിത്രവും നിലനില്‍ക്കുന്നത്‌. തൊഴിലാളിയുടെ അധ്വാനത്തെ സമര്‍ത്ഥവും വ്യവസ്ഥാപിതവുമായ രീതിയില്‍ ചൂഷണം ചെയ്യുന്നതിനു വേണ്ടിയാണ്‌ അവന്റെയും അവളുടെയും ആഹ്‌ളാദത്തെ അങ്ങേയറ്റം നിയന്ത്രിച്ചു നിര്‍ത്തുന്നത്‌. കുറച്ച്‌ വളരെ കുറച്ച്‌ അനുവദിക്കും. അത്‌ കൂടുതല്‍ കൂലിപ്പണിക്കാരെ പെറ്റു കൂട്ടുന്നതിനു വേണ്ടി മാത്രം. ഭാവിയുടെ അജണ്ടയായിട്ടാണ്‌ ലൈംഗികത സ്ഥാനപ്പെടുത്തപ്പെട്ടിരിക്കുന്നത്‌. ലൈംഗിക സ്വാതന്ത്ര്യം മാത്രമല്ല, ലൈംഗികതയെക്കുറിച്ചറിയാനും അതിനെക്കുറിച്ച്‌ സംസാരിക്കാനും അതില്‍ നിന്നുള്ള അറിവുകള്‍ സമാഹരിക്കാനുമുള്ള സ്വാതന്ത്ര്യം കൂടിയാണ്‌ നിഷേധിക്കപ്പെട്ടിരിക്കുന്നത്‌.
ലൈംഗികത നിഷേധിക്കപ്പെടുകയും നിരോധിക്കപ്പെടുകയും നിശ്ശബ്‌ദമാക്കപ്പെടുകയും ചെയ്‌തു കഴിഞ്ഞാല്‍ പിന്നെ അതിനെക്കുറിച്ച്‌ സംസാരിക്കുന്നവരും അന്വേഷിക്കുന്നവരും അധികാരത്തില്‍ നിന്ന്‌ അകറ്റിനിര്‍ത്തപ്പെടുന്നു. അതായത്‌, സത്യം എന്താണെന്ന്‌ അന്വേഷിക്കുന്നവരും തുറന്നു പറയുന്നവരും അധികാരത്തില്‍ നിന്ന്‌ പുറത്താക്കപ്പെടുന്നു. അയാള്‍ ഭരണഘടനകള്‍ ലംഘിക്കും എന്ന്‌ പ്രാഥമികമായി തന്നെ തിരിച്ചറിയപ്പെടുന്നതിനാല്‍ അയാളെന്നും ബഹിഷ്‌കൃതനായിരിക്കും. അയാള്‍ വരുംകാലത്തുള്ള സ്വാതന്ത്ര്യത്തെയാണ്‌ വിഭാവനം ചെയ്യുന്നത്‌ എന്നതിനാലും അപകടകാരിയാണ്‌. പൊതുബോധത്തിന്റെ സേഫ്‌റ്റിവാള്‍വുകളാണ്‌ വേശ്യാലയങ്ങളെന്നതു പോലെ, പൊതു സംസാരത്തിന്റെ സേഫ്‌റ്റിവാള്‍വുകളാണ്‌ ഗോസിപ്പുകളും പരദൂഷണങ്ങളും.
ആധുനിക സമൂഹത്തിന്റെ പരിഷ്‌കൃത പൗരബോധത്തില്‍, ഒഫീഷ്യലുകള്‍ മാത്രമാണ്‌ എല്ലാം കേള്‍ക്കാനര്‍ഹതയുള്ളവര്‍. പുരോഹിതര്‍, ഡോക്‌ടര്‍മാര്‍, പൊലീസുകാര്‍ എന്നിങ്ങനെയുള്ള ഒഫീഷ്യലുകള്‍ക്ക്‌ മാത്രമാണ്‌ ലൈംഗികതയുടെ രഹസ്യങ്ങളും ആ രഹസ്യങ്ങളുടെ ചരിത്രവും കേള്‍ക്കാന്‍ അവസരം ലഭിക്കുന്നുള്ളൂ. അവരുടെ ചെവികള്‍ ഇതിനായി വാടകക്ക്‌ വിട്ടുകൊടുക്കപ്പെട്ടിരിക്കുന്നു.
സാമ്പത്തിക വ്യവസ്ഥയുടെ പ്രത്യയശാസ്‌ത്രം മാത്രമായിട്ടല്ല ലൈംഗികതയുടെ നിയമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌. ബോധനം എന്ന പ്രാചീനമായ ആവിഷ്‌ക്കാരരൂപത്തിന്‌ പിന്തുണയര്‍പ്പിക്കുന്നതും ലൈംഗികതയാണെന്നു കാണാം. വിദ്യാഭ്യാസവും നിര്‍മിത കലകളും കുടുംബരൂപീകരണവും സംസ്‌ക്കാര രൂപീകരണവും സാധ്യമാവുന്നത്‌ ബോധനത്തിലൂടെയാണെന്നിരിക്കെ അതിന്റെ വ്യാപ്‌തി വിവരണാതീതവുമാണ്‌. അതായത്‌, അടിച്ചമര്‍ത്തപ്പെട്ട ലൈംഗികത എന്നത്‌ കേവലം സൈദ്ധാന്തികമായ ഒരു പ്രശ്‌നമണ്‌ഡലമല്ലെന്നര്‍ത്ഥം. മുതലാളിത്തത്തിന്റെ സാമ്പത്തികവ്യവസ്ഥയെ യാഥാര്‍ത്ഥ്യമാക്കിത്തീര്‍ക്കാനും ഭരണനിയമങ്ങളെ സാധുതയുള്ളതാക്കാനും ഭാവിയെ സംരക്ഷിതമാക്കാനും ഈ ധാര്‍മിക സദാചാരത്തെയാണ്‌ ആശ്രയിക്കുന്നതെന്നു ചുരുക്കം.
ഈ കാലത്ത്‌ ജീവിച്ചിരിക്കുന്നു എന്നതു കൊണ്ടു മാത്രം, നാം നമ്മുടെ ഭൂതകാലത്തിനും വര്‍ത്തമാനകാലത്തിനും നമുക്കു തന്നെയും എതിരായിത്തീര്‍ന്നിരിക്കുന്നു. ലൈംഗികത എന്നത്‌ ഒരു കുറ്റകൃത്യമാണെന്ന്‌ വ്യവസ്ഥാപിതപ്പെടുത്തുന്നതിലൂടെയാണ്‌ നാം നമ്മുടെ ചരിത്രപരവും ജൈവപരവുമായ വിപരീതത്തിനുള്ളില്‍ കുടുങ്ങിപ്പോയിരിക്കുന്നത്‌.
മൂന്നു സംശയങ്ങളാണ്‌ ഇതു സംബന്ധമായി മിഷേല്‍ ഫൂക്കോ ഉന്നയിക്കുന്നത്‌.
1. ലൈംഗിക അടിച്ചമര്‍ത്തല്‍ എന്നത്‌ ചരിത്രപരമായി വ്യവസ്ഥാപിതമായിക്കഴിഞ്ഞ ഒരു വസ്‌തുതയാണോ?(ചരിത്രപരമായ ചോദ്യം)
2. നമ്മുടേതു പോലുള്ള കാലത്ത്‌, അധികാരം പ്രവര്‍ത്തിക്കുന്നത്‌ അടിച്ചമര്‍ത്തലിലൂടെ തന്നെയാണോ? നിരോധനവും സെന്‍സര്‍ഷിപ്പും നിഷേധവും അധികാരം പ്രവര്‍ത്തനക്ഷമമാകുന്നതിന്റെ ലക്ഷണങ്ങള്‍ തന്നെയല്ലേ?(ചരിത്ര-സൈദ്ധാന്തിക ചോദ്യം)
3. അടിച്ചമര്‍ത്തലും അധികാരവും തമ്മിലുള്ള ബന്ധത്തെ വെളിപ്പെടുത്തുന്ന വിമര്‍ശനാത്മക വ്യവഹാരം, ചോദ്യം ചെയ്യാനാരുമില്ല എന്നെല്ലാവരും കരുതുന്ന അധികാരബലതന്ത്രത്തിന്‌ ഒരു തടസ്സമായിത്തീരുമോ? അടിച്ചമര്‍ത്തലിന്റെ യുഗവും അതിനെ സംബന്ധിച്ച വിമര്‍ശനാത്മക വിശകലനത്തിന്റെ യുഗവും തമ്മില്‍ ചരിത്രപരമായി ഒരു വിഛേദമുണ്ടോ? (ചരിത്ര-രാഷ്‌ട്രീയ ചോദ്യം)
അധികാരം-ജ്ഞാനം-ആഹ്ലാദം എന്ന സാമ്രാജ്യത്വത്തിന്റെ നിര്‍വചനമെന്താണ്‌ എന്നതു തന്നെയാണ്‌ പ്രാഥമികമായ പ്രശ്‌നം. 




Wednesday, April 1, 2015

സദാചാരം ചില കുറിപ്പുകള്‍ 4 വിക്‌ടോറിയന്‍ സദാചാരം



നാലു നൂറ്റാണ്ടുകളായി നാം വിക്‌ടോറിയന്‍ സദാചാരം പരിശീലിച്ചു വരികയാണ്. ലൈംഗികത എന്ന വാക്ക് കേട്ടാല്‍ തന്നെ ഞെട്ടിവിറക്കുന്ന ഒരു ജനതയുടെ, ജനതകളുടെ സാമ്രാജ്യത്വങ്ങള്‍ തന്നെ രൂപീകരിക്കപ്പെട്ടിരിക്കുന്നു. അടിച്ചമര്‍ത്തപ്പെട്ടതും നിശ്ശബ്ദവും കപടവുമായ ഒരു ലൈംഗിക സദാചാരത്തെ ശരിയും ശാശ്വതവും സാര്‍വകാലികവും സാര്‍വലൗകികവും ആയ ഒരു പരിഷ്‌ക്കാരമായി നാം സ്വീകരിച്ചിരിക്കുന്നു.
പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് ഈ മാറ്റം ആരംഭിച്ചത്. അതുവരെയും ശരീരങ്ങള്‍ക്കു തമ്മിലും ശരീരങ്ങള്‍ക്കിടയിലും ഈ ഭയാനകത നിലനിന്നിരുന്നില്ല. വാക്കുകളുടെ സാംസ്‌ക്കാരിക സെന്‍സര്‍ഷിപ്പ് നിലവില്‍ വന്നിരുന്നില്ല. വെളിച്ചം അവസാനിച്ചു. വിക്‌ടോറിയന്‍ ബൂര്‍ഷ്വാസിയുടെ ഏകതാനവും അങ്ങേയറ്റം മടുപ്പിക്കുന്നതുമായ രാത്രികള്‍ അക്കാലത്തോടെ നടപ്പിലായിതുടങ്ങി. ലൈംഗികത ശ്രദ്ധാപൂര്‍വം അതിരുകള്‍ നിശ്ചയിച്ച് അതിനുള്ളിലേക്ക് വെട്ടിച്ചുരുക്കപ്പെട്ടു. പതീ-പത്‌നി നിബന്ധിതമായ കുടുംബത്തിനകത്തേക്ക് അതിനെ ഒതുക്കി. പ്രത്യുല്‍പാദനം എന്ന വളരെ ഗൗരവമാര്‍ന്ന ഒരു ധര്‍മത്തിലേക്ക് മാത്രമായി ലൈംഗികതയെ നാം തളച്ചിട്ടു. ഗൗരവം മുഖ്യസ്ഥാനത്തേക്ക് വന്നപ്പോള്‍ ആഹ്ലാദം അവസാനിച്ചു. മൗനമാണ് ലൈംഗികത എന്ന വിഷയത്തിന്റെ അടിസ്ഥാന നിയമം എന്ന നില വന്നു. നിയമാനുസൃതവും പ്രത്യുല്‍പാദനക്ഷമതയുള്ളതുമായ ഭര്‍തൃ-ഭാര്യാദ്വയം അവരെ തന്നെ മാതൃകകളായും നിയമമായും സത്യത്തിന്റെ കാവലാളുകളായും രഹസ്യത്തിന്റെ സൂക്ഷിപ്പുകാരായും സ്വയം വ്യവസ്ഥാപിതരായി. ലൈംഗികതയുടെ ഒരേയൊരു നിര്‍വഹണ/അന്വേഷണ പ്രദേശം കിടപ്പറ മാത്രമായി തീര്‍ന്നു. ഉപയോഗപരവും പ്രത്യുല്‍പാദനം ലക്ഷ്യമാക്കിയുള്ളതുമായ മാതാവിന്റെയും പിതാവിന്റെയും കിടപ്പറ. മറ്റുള്ള എല്ലാ സ്ഥലത്തു നിന്നും ലൈംഗികത നിരോധിക്കപ്പെടുകയോ തുടച്ചു നീക്കപ്പെടുകയോ ചെയ്തു. എല്ലായിടത്തും അവ്യക്തത. ശരീരങ്ങള്‍ തമ്മില്‍ യാതൊരു വിധ സ്പര്‍ശനവും അനുവദനീയമല്ല. എല്ലാവരുടെയും സംസാരങ്ങള്‍ ലൈംഗിക നിരപേക്ഷമായിരിക്കണമെന്ന നിബന്ധന നിലവില്‍ വന്നു. എന്തെങ്കിലും അപഭ്രംശങ്ങള്‍ വന്നാല്‍ അതിനെ എത്രയും പെട്ടെന്നു തന്നെ ഒറ്റപ്പെടുത്താന്‍ തീവ്രശ്രമങ്ങള്‍. ലൈംഗികത ഏതെങ്കിലും വിധത്തില്‍ ദൃശ്യമായാല്‍ കടുത്ത പിഴകളാണ് ചുമത്തപ്പെടുക.
തലമുറകളായി അനുശീലിക്കപ്പെടുന്നതല്ലാത്ത ഏതു വാക്കും പ്രവൃത്തിയും അനുവദനീയമല്ല. അതെന്താണെന്ന് കേള്‍ക്കാന്‍ പോലും പൊതുബോധം തയ്യാറല്ല. അതിനെ നാം പടിക്കു പുറത്താക്കി. നിഷേധിച്ചു. മൗനത്തിലേക്ക് വെട്ടിച്ചുരുക്കി. അത് നിലനില്‍ക്കുന്നില്ല. നിലനില്‍ക്കാന്‍ അര്‍ഹതയുമില്ല. അത് ചെറിയ പ്രകടനത്തിന് തുനിഞ്ഞാല്‍ പോലും അതിനെ നാം വേഗത്തില്‍ അപ്രത്യക്ഷമാക്കും. ലൈംഗികത എന്ന ഒന്ന് നിലനില്‍ക്കുന്നേ ഇല്ല എന്ന സാമാന്യബോധത്തിന്റെ മേല്‍പ്പുരക്ക് കീഴിലാണ് നാം കട്ടികളെ വളര്‍ത്തിയെടുക്കുന്നത്. അതിനെപ്പറ്റി ഒന്നും അറിയാനില്ല, ഒന്നും പറയാനില്ല, ഒന്നും കാണാനില്ല, ഒന്നും കേള്‍ക്കാനുമില്ല. ബൂര്‍ഷ്വാ സമൂഹ രൂപീകരണത്തിന്റെ അപഹാസ്യവും കപടവുമായ നീതിയാണിത്. ചില്ലറ ഒഴികഴിവുകള്‍ അനുവദനീയമാണ്. വേശ്യാലയങ്ങളും തടവറകളും ഭ്രാന്താസ്പത്രികളും അതിനു വേണ്ടിയാണ് നിര്‍മിച്ചുവെച്ചിരിക്കുന്നത്. വേശ്യകള്‍, കൂട്ടിക്കൊടുപ്പുകാര്‍, ഉപഭോക്താവ്, മനോരോഗി, മനശ്ശാസ്ത്രജ്ഞന്‍, തടവുകാരന്‍, കാവല്‍ക്കാരന്‍ എന്നിവര്‍ ഉദാര സമുദായത്തിന്റെ സഹിഷ്ണുതക്കുള്ള ഉദാഹരണങ്ങളായി എടുത്തു കാട്ടപ്പെട്ടു. സ്റ്റീവന്‍ മാര്‍ക്കൂസ് ഇവരെ മറ്റു വിക്‌ടോറിയന്‍സ് എന്നു വിളിക്കുന്നു. പറയപ്പെടാത്തതും നിരോധിക്കപ്പെട്ടതുമായ ആഹ്ലാദം അവിടെ പ്രതിഫലത്തിനു പകരമായി അനുവദിക്കപ്പെടുന്നു. വിലക്ക്, നിലനില്‍ക്കുന്നില്ലെന്ന നിര്‍ബന്ധിത ധാരണ, മൗനം എന്നീ മൂന്നു ഉത്തരവുകളിലൂടെ അല്ലാത്ത എല്ലാ സ്ഥലത്തും ആധുനിക പരിശുദ്ധ സദാചാരം നിലവില്‍ വന്നിരിക്കുന്നു.

‪#‎morality‬ ‪#‎sadaachaaram #victorian morality #sexuality

Tuesday, March 31, 2015

സദാചാരം ചില കുറിപ്പുകള്‍ 3 ഏകഭാര്യാത്വം



അത്തരമൊരു കുടുംബരൂപം യുഗ്മ കുടുംബത്തില്‍ നിന്ന് ഏകഭാര്യാത്വത്തിലേക്കുള്ള പരിവര്‍ത്തനത്തെയാണ് കാണിക്കുന്നത്. ഭാര്യയുടെ പാതിവ്രത്യം എന്ന് പറഞ്ഞാല്‍ കുട്ടികളുടെ പിതൃത്വം, ഉറപ്പു വരുത്തുന്നതിനു വേണ്ടി സ്ത്രീയെ പുരുഷന്റെ പൂര്‍ണമായ അധികാരത്തിന് വിധേയയാക്കി. അവളെ കൊല്ലാന്‍ പോലും അയാള്‍ക്ക് അവകാശമുണ്ടെന്നു വന്നു.
ഏറ്റവും പരിഷ്‌കൃതമെന്നും സംസ്‌ക്കാരസമ്പന്നമെന്നും നാഗരികമെന്നും കരുതപ്പെടുന്ന ഏകഭാര്യാത്വ കുടുംബത്തെപ്പറ്റി ഏംഗല്‍സ് ഇപ്രകാരം വിശദീകരിക്കുന്നു: പുരുഷന്റെ പരമാധികാരമാണ് അതിന്റെ അടിത്തറ. സംശയാതീതമായ പിതൃത്വം സന്താനങ്ങള്‍ക്ക് ഉറപ്പു വരുത്തുക എന്നതാണ് ലക്ഷ്യം. കുട്ടികള്‍ക്ക് അഛന്റെ സ്വത്തിന് അവകാശം കിട്ടാന്‍ ഇതാവശ്യമായിരുന്നു. വിവാഹബന്ധം കൂടുതല്‍ ദൃഢമാവുകയും ഉഭയകക്ഷികളില്‍ ആര്‍ക്കെങ്കിലും തോന്നും പോലെ വിഛേദിക്കാവുതല്ലെന്ന് വരികയും ചെയ്തുവെന്നുള്ളതാണ് യുഗ്മവിവാഹത്തില്‍ നിന്ന് ഏകഭാര്യാത്വവിവാഹത്തിനുള്ള വ്യത്യാസം. വിവാഹമോചനം പുരുഷനു മാത്രം അവകാശപ്പെട്ടതായി. ലൈംഗിക നിരങ്കുശത്വം, ആചാരവശാലെങ്കിലും അവന്റെ കുത്തകയായി തന്നെ തുടര്‍ന്നു. സമൂഹത്തിന്റെ പുരോഗതിക്കനുസരിച്ച് ആ അവകാശം അവന്‍ കൂടുതല്‍ കൂടുതല്‍ എടുത്ത് പ്രയോഗിച്ച് പോരുകയും ചെയ്യുു. പക്ഷെ, സ്ത്രീ അവളുടെ പഴയ ലൈംഗിക സ്വാതന്ത്ര്യം ഒന്നു വീണ്ടെടുക്കാന്‍ ആഗ്രഹിച്ചു പോയാലാ? പണ്ടത്തേതിനേക്കാളും കടുത്ത ശിക്ഷയാണ് അവള്‍ അനുഭവിക്കേണ്ടിവരിക.


എംഗല്‍സ് തുടരുന്നു: യാതൊരു കാരണവശാലും പുരുഷനും സ്ത്രീയും തമ്മിലുള്ള രഞ്ജിപ്പിന്റെ ഫലമായിട്ടല്ല ഏകഭാര്യാത്വം ചരിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്; അത് അത്തരം ഒരു രഞ്ജിപ്പിന്റെ ഏറ്റവും ഉയര്‍ന്ന രൂപവും അല്ല തന്നെ. നേരെ മറിച്ച് ഒരു ലൈംഗികവര്‍ഗം മറ്റേതിനെ കീഴ്‌പ്പെടുത്തിയതിന്റെ പ്രതീകമായിട്ടാണ്, ചരിത്രാതീതകാലത്ത് കേട്ടുകേഴ്‌വി പോലുമില്ലാത്ത, ലൈംഗികവര്‍ഗങ്ങള്‍ തമ്മിലുള്ള സംഘട്ടനത്തിന്റെ പ്രഖ്യാപനമായിട്ടാണ് അത് പ്രത്യക്ഷപ്പെട്ടത്. മാര്‍ക്‌സും ഞാനും കൂടി 1946ല്‍ എഴുതിയ അപ്രകാശിതമായ ഒരു പ്രബന്ധത്തില്‍ പറഞ്ഞിരുന്നു: 'പുരുഷനും സ്ത്രീയും തമ്മിലുള്ള തൊഴില്‍ വിഭജനത്തില്‍ ഒന്നാമത്തേത് പ്രസവമാണ്'. ഇന്ന് അതിന്റെ കൂടെ ഇത്രയും കൂടി പറയാം; ചരിത്രത്തില്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്ന വര്‍ഗവൈരുദ്ധ്യം ഏകഭാര്യാത്വ വിവാഹത്തില്‍ പുരുഷനും സ്ത്രീയും തമ്മിലുള്ള വൈരുദ്ധ്യമാണ്. പുരുഷന്‍ സ്ത്രീയെ അടിമപ്പെടുത്തിയത് ആദ്യത്തെ വര്‍ഗമര്‍ദനവും. ഏകഭാര്യാത്വം വലിയൊരു ചരിത്രമുന്നേറ്റമായിരുന്നു. പക്ഷേ, അതേ സമയം തന്നെ അതും അടിമത്തവും സ്വകാര്യസ്വത്തും കൂടി ഉദ്ഘാടനം ചെയ്തത്, ഓരോ മുന്നേറ്റവും അതേ മട്ടില്‍ തന്നെ പിന്നോട്ടടിയായി പരിണമിക്കുന്നു. ഒരു വിഭാഗത്തിന്റെ ക്ഷേമൈശ്വര്യങ്ങളും പുരോഗതിയും മറ്റൊരു വിഭാഗത്തിന്റെ ദുരിതത്തിലും അധോഗതിയിലും നിന്നു മാത്രം ജനിക്കുന്ന, ഒരു യുഗത്തെയാണ്. അത് ഇന്നും തുടര്‍ന്നു പോരുന്നു. നാഗരിക സമൂഹത്തിന്റെ കോശരൂപമാണത്. പില്‍ക്കാലത്ത് പൂര്‍ണവികാസം നേടിയ വൈപരീത്യങ്ങളുടെയും വൈരുദ്ധ്യങ്ങളുടെയും സ്വഭാവം അതില്‍ നമുക്ക് കണ്ടെത്തുകയും ചെയ്യാം.
മനുഷ്യസ്വാതന്ത്ര്യത്തിന് കുടുംബം എത്രമാത്രം വിഘാതമാണെ ധാരണയും എംഗല്‍സ് മുന്നോട്ടു വെക്കുന്നു: നിയമപരമായ പ്രത്യേക ആനുകൂല്യങ്ങളൊന്നും കൂടാതെ തന്നെ പുരുഷന് കുടുംബത്തില്‍ അധീശസ്ഥാനം നേടിക്കൊടുക്കുന്നു. കുടുംബത്തില്‍ അയാള്‍ ബൂര്‍ഷ്വയും ഭാര്യ തൊഴിലാളിയുമാണ്. തൊഴിലാളി-മുതലാളി ബന്ധത്തിലെ പോലെ തന്നെ സ്ത്രീയുടെ മേല്‍ പുരുഷന്‍ അടിച്ചേല്‍പ്പിക്കുന്ന അധീശത്വത്തിന്റെ ശരിയായ സ്വഭാവവും അത് തുടച്ചു മാറ്റി പകരം യഥാര്‍ഥ സാമൂഹ്യസമത്വം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും ശരിക്കും ബോധ്യപ്പെടണമെങ്കില്‍ അതിന് ആദ്യമായി വേണ്ടത് നിയമത്തിന്റെ മുമ്പില്‍ സ്ത്രീക്കും പുരുഷനും പൂര്‍ണമായ തുല്യത ലഭിക്കുകയാണ്. സ്ത്രീയുടെ മോചനത്തിനുള്ള പ്രഥമോപാധി സ്ത്രീവര്‍ഗത്തെ ഒന്നടങ്കം പൊതുസേവനത്തുറകളിലേക്ക് പുന:പ്രവേശിപ്പിക്കുകയാണെന്നും അതു സാധിക്കണമെങ്കില്‍ സമൂഹത്തിന്റെ സാമ്പത്തിക യൂണിറ്റായി വര്‍ത്തിക്കുന്ന ഈ ഒറ്റയൊറ്റയായ കുടുംബം ഇല്ലാതായിത്തീരണമെന്നും അപ്പോള്‍ മനസ്സിലാവും.


#‎monogamy‬ ‪#‎morality‬ ‪#‎sadaachaaram‬ ‪#‎frederic‬ engels ‪#‎family‬

Monday, March 30, 2015

സദാചാരം - ചില കുറിപ്പുകള്‍ 2 കുടുംബം


വിവിധങ്ങളായ കാലഘട്ടങ്ങളിലും പ്രദേശങ്ങളിലും, വിവിധങ്ങളായ കുടുംബഗണങ്ങള്‍ നിലിനിന്നിട്ടുണ്ട്. എന്നാല്‍ പിതൃമേധാവിത്ത കുടുംബങ്ങള്‍ക്കായിരുന്നു വളരെ വലിയ മുന്‍തൂക്കം. കൂടാതെ ബഹുഭാര്യാത്വം നിലവിലുള്ള പിതൃമേധാവിത്ത കുടുംബങ്ങളെ ഏകഭാര്യാത്വം നിലവിലുള്ളവ കൂടുതല്‍ കൂടുതല്‍ അതിജീവിച്ചിട്ടുമുണ്ട്. പാശ്ചാത്യ രാജ്യങ്ങളില്‍, ക്രിസ്തുമതത്തിന്റെ വരവിനു മുമ്പുള്ള കാലഘട്ടങ്ങളില്‍ നിലവിലിരുന്നതു പോലുള്ള സദാചാരസംഹിതയുടെ മുഖ്യലക്ഷ്യം, പിതൃമേധാവിത്ത കുടുംബത്തിന് നിലനില്‍ക്കാന്‍ സാധ്യമായ അളവോളം സ്ത്രീകളുടെ ചാരിത്ര്യശുദ്ധി സംരക്ഷിക്കുക എന്നതായിരുന്നു; കാരണം, പിതൃത്വം അനിശ്ചിതമാണ്.
മനുഷ്യവംശത്തിന്റെ ചരിത്രം പുരോഗതിയിലേക്കുള്ള ഒരു പ്രയാണമായി കരുതുന്ന അമേരിക്കന്‍ നരവംശശാസ്ത്രജ്ഞനായ ലെവിസ് എച്ച് മോര്‍ഗന്‍ തന്റെ പ്രാചീന സമൂഹം എന്ന പഠനത്തില്‍ കുടുബം എന്ന സങ്കല്പന/പ്രയോഗത്തെ ഇപ്രകാരം രേഖീകരിക്കുന്നു. സഹോദരന്മാരും സഹോദരിമാരും തമ്മില്‍ ലൈംഗിക ബന്ധം സാധിച്ചിരുന്ന ഘട്ടം - സഹോദരന്മാര്‍ തമ്മില്‍ തമ്മില്‍ അവരുടെ ഭാര്യമാരെയും സഹോദരിമാര്‍ തമ്മില്‍ തമ്മില്‍ അവരുടെ ഭര്‍ത്താക്കന്മാരെയും പങ്കിടുന്ന ഘട്ടം - ബഹുഭാര്യാത്വം - പ്രത്യേകം താമസമാക്കുന്നില്ലെങ്കിലും ഏക പതീ/പത്‌നി വ്രത കുടുംബം - ആധുനിക കാലത്തുള്ളതു പോലെ, ഒരു ഭാര്യയും ഒരു ഭര്‍ത്താവും ചേര്‍ന്ന് പ്രത്യേകം മാറിത്താമസിച്ചു കൊണ്ട് രൂപീകരിക്കുന്ന കുടുംബം.
മോര്‍ഗന്റെ ഗവേഷണ നിരീക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തി ഫ്രെഡറിക് ഏംഗല്‍സ് കൂടുതല്‍ സുവ്യക്തമായ നിഗമനങ്ങളിലെത്തിച്ചേര്‍ന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍; തായവകാശം തുടച്ചു മാറ്റപ്പെട്ടത് സ്ത്രീവര്‍ഗത്തിന് സംഭവിച്ച ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയായിരുന്നു. പുരുഷന്‍ വീട്ടിനികത്തെ ഭരണവും കൈയടക്കി. പുരുഷന്റെ കാമവെറിയുടെ ഇരയായി, സന്തത്യുത്പാദനത്തിനുള്ള വെറും ഉപകരണമായി സ്ത്രീ തരം താഴ്ത്തപ്പെട്ടു. പുരുഷന്റെ സാര്‍വഭൗമത്വം ഈ ഘട്ടത്തില്‍ ഉയര്‍ന്നു വന്ന പിതൃമേധാവിത്ത കുടുംബത്തില്‍ തെളിഞ്ഞു കാണാം. ബഹുഭാര്യാത്വമല്ല, കുടുംബത്തലവനു കീഴില്‍ സ്വതന്ത്രരും അടിമകളുമായ ഒരു കൂട്ടം ആളുകള്‍ ഒരു കുടുംബമായി കഴിയുക എതാണ് അതിന്റെ മുഖ്യ സവിശേഷത. റോമാക്കാര്‍ക്കിടയിലാണ് അതിന്റെ ഉത്തമമായ മാതൃക നിലനിന്നിരുന്നത്. കുടുംബം എന്ന വാക്കിനു തന്നെ ഭര്‍ത്താവും ഭാര്യയും അവരുടെ കുട്ടികളും എന്ന അര്‍ത്ഥമല്ല ആദ്യകാലത്തുണ്ടായിരുത്. അടിമകള്‍ എന്നുമാത്രമേ ഇതിന്റെ മൂലപദം കൊണ്ട് അര്‍ത്ഥമാക്കിയിരുന്നുള്ളൂ. കൊല്ലിനും കൊലക്കും അധികാരമുള്ള ഒരു കുടുംബത്തലവനു കീഴില്‍ ഭാര്യയും മക്കളും അടിമകളും ഉള്‍പ്പെടുന്ന പുതിയ സാമൂഹ്യഘടകത്തെക്കുറിച്ച് വ്യവഹരിക്കാന്‍ റോമക്കാര്‍ കുടുംബം എന്ന വാക്ക് കണ്ടുപിടിച്ചു. കൃഷിയും നിയമാനുസൃതമായ അടിയായ്മയും തുടങ്ങിയതിനു ശേഷമാണ് ആ കുടുംബരൂപം പ്രത്യക്ഷപ്പെട്ടത് എന്ന് വ്യക്തമാക്കിയതിനു ശേഷം, മാര്‍ക്‌സ് പറയുന്നു. ആധുനിക കുടുംബത്തിനകത്ത് അടിമത്തം മാത്രമല്ല അടിയായ്മയും അതിന്റെ ബീജരൂപത്തില്‍ അന്തര്‍ഭവിച്ചിട്ടുണ്ട്. കാരണം, ആദിമുതല്‍ക്കെ അത് കൃഷിപ്പണിയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതാണ്. സമൂഹത്തിലും അതിന്റെ ഭരണകൂടത്തിലും പില്‍ക്കാലത്ത് വന്‍തോതില്‍ രൂപം കൊണ്ട സകല വൈരുദ്ധ്യങ്ങളുടെയും തന്മാത്രാരൂപങ്ങള്‍ അതിലടങ്ങിയിട്ടുണ്ട്.
#kudumbam #sadaachaaram #family #morality #Patriarchy

Sunday, March 29, 2015

സദാചാരം - ചില കുറിപ്പുകള്‍ 1 ആമുഖം




ധാര്‍മിക ജീവിതത്തിന് അത്യന്താപേക്ഷിതമായ ആചാരം എന്നും നീതിശാസ്ത്രം അനുശാസിക്കുന്ന ആചാരം എന്നും ചാരിത്ര പാലനം എന്നുമാണ് ശബ്ദസാഗര(മലയാള നിഘണ്ടു)ത്തില്‍ സദാചാരം എന്ന പദത്തിന് കൊടുത്തിരിക്കുന്ന അര്‍ത്ഥ വ്യാഖ്യാനങ്ങള്‍. മറഞ്ഞിരിക്കുന്നതോ തുറന്നിരിക്കുന്നതോ ആയ ഈ അര്‍ത്ഥവ്യാഖ്യാനങ്ങളിലൂടെ തന്നെ പ്രവര്‍ത്തിക്കുന്ന ഒരു പ്രത്യയശാസ്ത്രമായി സദാചാരം ഇക്കാലത്തിനിടയില്‍ മാറിത്തീര്‍ന്നിരിക്കുന്നു.
വ്യക്തിക്കു മേല്‍ നിര്‍ദേശിക്കപ്പെടുന്ന കുറെയധികം മൂല്യങ്ങളും പ്രയോഗത്തിന്റെ നിയമങ്ങളും ആണ് സദാചാരം എന്ന പ്രത്യയശാസ്ത്രം.



കുടുംബം, വിദ്യാഭ്യാസം, മതം, ജാതി, പള്ളി, പൊലീസ്, കോടതി, രാഷ്ട്രീയ കക്ഷികള്‍, സാമൂഹ്യ സംഘടനകള്‍, സമുദായ നേതൃത്വം, കല, സിനിമ, സാഹിത്യം എന്നിങ്ങനെയുള്ള സ്ഥാപനങ്ങളുടെ ചികിത്സാ കുറിപ്പടികള്‍ വഴിയാണ് സദാചാരം നടപ്പില്‍ വരുന്നതും പ്രവര്‍ത്തനക്ഷമമാകുന്നതും.
ലൈംഗിക സദാചാര സംഹിതയുടെ പ്രത്യഘാതങ്ങള്‍ എറ്റവുമധികം വൈവിധ്യപൂര്‍ണമാണ് - വ്യക്തിപരവും വൈവാഹികവും കുടുംബപരവും, പ്രാദേശികവും ദേശീയവും അന്തര്‍ദേശീയവും ആയി, ഇവയില്‍ ചില കാര്യങ്ങളില്‍ ഈ പ്രത്യാഘാതങ്ങള്‍ നല്ലതും മറ്റു ചിലവയില്‍ മോശവുമായേക്കും. പ്രകൃതി നല്‍കിയതു മാത്രമല്ല, സംസ്‌ക്കാരമായിത്തീര്‍ന്നതും - അതുയര്‍ന്നതോ താഴ്ന്നതോ ആവട്ടെ - ആയ ഘടകങ്ങള്‍ക്ക് ലൈംഗിക ജീവിതത്തില്‍ പങ്കുണ്ട്. സ്ത്രീ പുരുഷ ബന്ധങ്ങള്‍, സമ്പദ് ഘടനയും ശാരീരികാവശ്യവും തമ്മിലുള്ള സംയുക്തസ്വാധീനത്തിന്റെ വെറും പ്രകാശനമല്ല. ഇത്തരം ബന്ധങ്ങളില്‍ വരുന്ന മാറ്റങ്ങളെ സമൂഹത്തിന്റെ സാമ്പത്തികാടിത്തറയുമായി ബന്ധപ്പെടുത്തി തത്ത്വശാസ്ത്രത്തില്‍ നിന്ന് പൂര്‍ണമായി വേര്‍പെടുത്തി പരിശോധിക്കാനുമാവില്ല. രണ്ടു പേര്‍ പ്രണയിക്കുകയും മൂന്നാമതൊരു വ്യക്തിക്ക് ജന്മം നല്‍കുകയും ചെയ്യുന്നത് സാമൂഹ്യമായ ഒരു സങ്കീര്‍ണ പ്രക്രിയയാണ്. ഇതില്‍ സമുദായത്തോടുള്ളതും സമുദായത്തിന് തിരിച്ച് വ്യക്തിയോ(കളോ)ടുള്ളതുമായ കര്‍ത്തവ്യങ്ങളുടെ തലങ്ങളുമുണ്ട്.
കണ്ടാലറക്കുന്ന ലജ്ജാഗോഷ്ഠികള്‍ക്കും ആര്‍ത്തി പൂണ്ട ഉള്ളിലിരിപ്പുകള്‍ക്കുമിടയിലായി പിളര്‍ന്നു പോയ കേരളീയരുടെ ലൈംഗിക കാമനകള്‍, സദാചാര-ക്രമ സമാധാനപ്രശ്‌നങ്ങള്‍ മാത്രമല്ല, സാമൂഹ്യ-രാഷ്ട്രീയ പ്രതിസന്ധിയുമാണെ് നാം തിരിച്ചറിയണം.
സാമ്പത്തികവും സൈനികവുമായ ഭൗതികാധിനിവേശത്തോടൊപ്പം കൊളോണിയല്‍ സമൂഹങ്ങളുടെ ആത്മീയചിന്താലോകങ്ങളെ കീഴ്‌പ്പെടുത്താന്‍ മിഷണറി പ്രവര്‍ത്തനങ്ങളെ കൈയാളായി നിയോഗിച്ച കൊളോണിയലിസം പക്ഷേ, കോളനികളില്‍ തികച്ചും പ്രയോജനമാത്രപരമായൊരു മൂല്യാധിനിവേശമാണ് സാധിച്ചത്. നഗ്നമായ പണാധിപത്യത്തോടും അതോടു ചേര്‍ന്ന വ്യഭിചാരവൃത്തികളോടുമൊപ്പം, യൂറോപ്പ് തന്നെയും കൈയൊഴിച്ച മധ്യകാല ക്രിസ്തീയ മൂല്യസംഹിതകളെ ഈ പിന്നോക്ക സാമൂഹിക ഘടനകള്‍ക്കു മേല്‍ പ്രതിപ്രവര്‍ത്തിപ്പിക്കുകയും ആധിപത്യത്തിന്റെ പുതിയൊരു പാഠം തീര്‍ക്കുകയുമാണവര്‍ ചെയ്തത്. കൊളോണിയല്‍ സമൂഹങ്ങള്‍ക്ക് തുടര്‍ന്ന് സ്വന്തം ഭൂതകാലത്തെ ഈ സങ്കരജീവിതസ്വത്വത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുക തന്നെ എളുപ്പമല്ലാതായിത്തീരുകയും ചെയ്യുന്നു. മാത്രവുമല്ല, ഒഴുകിപ്പോയ ചരിത്രകാലത്തെപ്പോലെ തന്നെ, അതതേപടി ഇനി തിരിച്ചുപിടിക്കുക അസാധ്യമായൊരു സങ്കല്‍പസ്വപ്നം മാത്രവുമാണ്. 

Wednesday, October 30, 2013

നവപ്പഴമയുടെ വടക്കുതെക്കുകള്‍

  • ഐക്യ കേരള രൂപീകരണ/നിര്‍മാണത്തെ സന്ദിഗ്ധമാക്കുന്ന നിരവധി പ്രതിനിധാനങ്ങളുടെ കുഴമറിച്ചിലുകളും, പരസ്പരവിരുദ്ധവും സങ്കീര്‍ണവുമായ ആശ്ലേഷണ-വിശ്ലേഷണങ്ങളുംകൊണ്ട് സജീവവും ചടുലവുമായ ദൃശ്യ/ചലന ചിത്രങ്ങളാണ് നോര്‍ത്ത് 24 കാതം എന്ന ന്യൂജനറേഷന്‍(?) സിനിമയിലുള്ളത്. പരിചിതരും അപരിചിതരുമായ നിരവധി ന്യൂജനറേഷന്‍ അഭിനേതാക്കള്‍ക്കൊപ്പം, മലയാള സിനിമയിലെ ഇരുത്തം വന്ന കാരണവര്‍ നെടുമുടി വേണുവും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രം സൂക്ഷ്മമായ പഠനം ആവശ്യപ്പെടുന്നുണ്ട്. അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ എന്ന് സ്വന്തം പേര് വിശദമായി രേഖപ്പെടുത്തുന്ന ആളാണ് സംവിധായകന്‍. സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഗോവിന്ദ് മേനോനും ഛായാഗ്രാഹകന്‍ ജയേഷ് നായരുമാണ്.


    ജാതിപ്പേരും സവര്‍ണ-തറവാടിത്തവും ഘോഷണം ചെയ്യുന്നതിനായിട്ടാണ് ന്യൂജനറേഷന്‍ കാലത്തും ഇത്തരം പേരുകള്‍ കെട്ടിയുണ്ടാക്കിയിരിക്കുന്നതെന്നു കരുതാവുന്നതാണ്. ""ഇത്തറവാടിത്ത ഘോഷണത്തെപ്പോലെ വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയില്‍"" (ഇടശ്ശേരി). എഴുപതുകളില്‍ നാടകക്കളരിയിലൂടെയും കവിതാചൊല്‍ക്കാഴ്ചകളിലൂടെയും ആര്‍ട്ട്/മധ്യവര്‍ത്തി സിനിമകളിലൂടെയും സജീവമായ കലാജീവിതം ആരംഭിച്ച നെടുമുടി വേണു അടക്കമുള്ള പുതുമുറക്കാര്‍ (അക്കാലത്തെ) ജാതിപ്പേര് അഥവാ ജാതിവാല്‍ സധൈര്യം ഉപേക്ഷിച്ചിരുന്നു. കേരളീയ സമൂഹം മുറിച്ചിട്ട ആ വാല്‍ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍, ചങ്കൂറ്റത്തോടെ എടുത്തണിയുന്നവരുടെ പുതുമയെ നവപ്പഴമ എന്നു വിളിക്കാവുന്നതാണ്.

    നോര്‍ത്ത് 24 കാതം മുഴുവനും നാം നടന്നും ഓടിയും വണ്ടിപിടിച്ചും വണ്ടിയില്‍ നിന്നിറക്കി വിടപ്പെട്ടും എല്ലാം യാത്ര പൂര്‍ത്തിയാക്കിയാല്‍ എത്തിച്ചേരുന്നത് ഒരു നവപ്പഴമാ സ്ഥല-കാലത്തിലേക്കായിരിക്കും എന്നതാണ് വിധി. മുതിര്‍ന്നവര്‍/ചെറുപ്പക്കാര്‍, പുരുഷന്‍/സ്ത്രീ, ഐടിക്കാര്‍/സാധാരണക്കാര്‍, വൃത്തിബോധം അമിതമായുള്ളവര്‍/അങ്ങനെയല്ലാതെ നോര്‍മലായുള്ളവര്‍, കേരളത്തിനകത്തുള്ള മലയാളികള്‍/മറുനാടന്‍ മലയാളികള്‍, മലയാളികള്‍/മലയാളികളല്ലാത്തവര്‍, രാഷ്ട്രീയ-ചരിത്രബോധമുള്ളവര്‍/അല്ലാത്തവര്‍ എന്നിങ്ങനെ പലതരം വൈരുധ്യങ്ങളും ദ്വന്ദ്വങ്ങളും ആണ് നോര്‍ത്ത് 24 കാതത്തിലെ കഥാപാത്രവ്യതിരിക്തതകള്‍. ആഗോളവത്ക്കരണകാലത്ത് സാധാരണമായിക്കഴിഞ്ഞ ചില ജോലികളായ ഐടി പ്രോഗ്രാം ഡിസൈനിങ്ങും എന്‍ജിഒ ലേബല്‍ സാമൂഹ്യ സേവനവും യഥാക്രമം നടത്തുന്നവരാണ് മുഖ്യ കഥാപാത്രങ്ങളായ ഹരികൃഷ്ണനും (ഫഹദ് ഫാസില്‍), നാരായണി എന്ന നാണി (സ്വാതി റെഡ്ഡി)യും. തുല്യ പ്രാധാന്യത്തോടെയുള്ള പഴമുറക്കാരനായ നെടുമുടി വേണുവിന്റെ എണ്‍പത്തിനാലു വയസ്സുള്ള കഥാപാത്രമാകട്ടെ മുന്‍പ് പൊതുപ്രവര്‍ത്തകനായിരുന്നു എന്നു മാത്രമേ അറിയുന്നുള്ളൂ. മൂപ്പത്തിയാര്‍ എന്ന് അയാള്‍ വിളിക്കുന്ന ഭാര്യ പ്രൈമറി സ്കൂള്‍ അധ്യാപികയായിരുന്നു എന്ന് അയാള്‍ തന്നെ പരിചയപ്പെടുത്തുന്നുണ്ട്. അയാളുടെ പേര് ചിത്രത്തിലുടനീളം വ്യക്തമാകുന്നേയില്ല. സഖാവ് എന്നാണ് ടൈറ്റില്‍ കാര്‍ഡില്‍ കൊടുത്തിരിക്കുന്നത്. വിക്കിപ്പീഡിയയില്‍ ഗോപാലേട്ടന്‍ എന്നും ചുമര്‍പോസ്റ്ററില്‍ ഗോപാലകൃഷ്ണേട്ടന്‍ എന്നും ഇയാളുടെ പേര് രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍, അത് ചിത്രത്തിലെവിടെയെങ്കിലും ഉച്ചരിക്കുന്നതായി കേള്‍ക്കുന്നില്ല. വര്‍ത്തമാനകാല മലയാള സിനിമയില്‍ ഇത്തരമൊരു പ്രധാന കഥാപാത്രത്തിന്റെ പേര് ഡിഫോള്‍ട്ടായി വരുക, മിനിമം നായരെങ്കിലും എന്നു തോന്നിപ്പിക്കുന്ന സവര്‍ണ ഹിന്ദുവിന്റേതായിട്ടായിരിക്കും എന്നതിനാല്‍ പേരിന്റെ മറിമായങ്ങളില്‍ അസ്വാഭാവികത തോന്നേണ്ടതുമില്ല. അയാളും ഭാര്യയും ഇപ്പോള്‍ പാര്‍ടിയിലുണ്ടോ എന്ന് വ്യക്തമല്ല/അല്ലെങ്കില്‍ ഇല്ല എന്നായിരിക്കും വ്യക്തം.


    ബേപ്പൂരില്‍ ഇറങ്ങി രാമനാട്ടുകരയിലേക്ക് ഓട്ടോയില്‍ പോകുന്ന വഴി, തങ്ങള്‍ ഒളിവിലിരുന്നതും പിന്നീട് പാര്‍ടിക്ക് ആപ്പീസായി വിട്ടുകൊടുത്തതുമായ കെട്ടിടം അയാള്‍ നാണിക്കും ഹരിക്കും കാണിച്ചു കൊടുക്കുന്നുണ്ട്. ഭാര്യയുടെ മൃതശരീരത്തില്‍ പുതപ്പിക്കാനായുള്ള അരിവാളും ചുറ്റികയും അങ്കിതമായ ചെങ്കൊടി പാര്‍ടി ആപ്പീസില്‍നിന്ന് സെക്രട്ടറി അല്ല കൊണ്ടു വരുന്നത്. അയാളുടേതോ അവരുടേതോ ആയ, പുരാവസ്തുമൂല്യമുള്ള തരം കാല്‍പ്പെട്ടിയില്‍ ഭദ്രമായി മടക്കി വച്ചിരുന്ന കൊടിയാണയാള്‍ എടുത്തു കൊണ്ടു വന്ന് പുതപ്പിക്കുന്നത്. തന്റെ ഭാര്യയുടെ മൃതദേഹത്തില്‍ പുതപ്പിക്കാനുള്ള ചെങ്കൊടി കൊണ്ടുവരാന്‍ തക്കവിധത്തില്‍ നിലവാരമുള്ള ഒരു പാര്‍ടി ആപ്പീസ് ഇക്കാലത്തില്ല/ഉണ്ടാവില്ല എന്ന തിരിച്ചറിവോടെ ചെങ്കൊടി വീട്ടിലെ കാല്‍പ്പെട്ടിയില്‍ സൂക്ഷിച്ചിരിക്കയാണയാള്‍. അയാളും അയാളുടെ ഭാര്യയും അവരുടെ പ്രത്യയശാസ്ത്രവും പ്രത്യയശാസ്ത്രത്തോടും മനുഷ്യ സമൂഹത്തോടും ഉള്ള പ്രതിബദ്ധതയും ജീവിത സമീപനങ്ങളും എല്ലാം പുരാവസ്തു ആയിക്കഴിഞ്ഞു എന്നതായിരിക്കണം വ്യംഗ്യം. അയാള്‍ തന്നെ ഒരു മ്യൂസിയം പീസ് ആര്‍ടാണ്. അയാളെ സുരക്ഷിതമായി കോഴിക്കോട്ടുള്ള വീട്ടില്‍ ഭാര്യയുടെ മൃതശരീരത്തിനും സുഹൃത്ത് മൊയ്തീനും പിന്നെ നിരവധി അയല്‍ക്കാര്‍ക്കും അടുത്തെത്തിക്കുന്നതോടെ തങ്ങളുടെ നിയോഗം അവസാനിച്ചു എന്നു മനസ്സിലാക്കി സ്ഥലം കാലിയാക്കുകയും ഭക്ഷണം കഴിക്കാനാരംഭിക്കുകയും ചെയ്യുന്ന ഹരിയും നാണിയും അപ്രകാരം ധ്വനിപ്പിക്കുന്നുമുണ്ട്. മൂപ്പത്തിയാരുടെ മൃതദേഹം ദൃശ്യങ്ങളിലെവിടെയും കാണിക്കുന്നില്ല. അവര്‍ ഒളിവിലിരുന്നതും പിന്നീട് പാര്‍ടി ആപ്പീസായതുമായ കെട്ടിടം പോലെ ആ മൃതദേഹവും കഥാപാത്രങ്ങളുടെ മുഖഭാവങ്ങളില്‍നിന്ന് കാണിക്ക് ഊഹിച്ചെടുക്കുകയേ നിവൃത്തിയുള്ളൂ. പ്രത്യക്ഷ ദൃശ്യത്തിനു പകരം പരോക്ഷ പ്രതിനിധാനമായി പാര്‍ടി ആപ്പീസും, മരിച്ച ആദര്‍ശാത്മക സഖാവ്/വനിത/ഭാര്യയും കടന്നു വരുന്നത് അവയുടെ എതിര്‍ പ്രതിനിധാനങ്ങളെ - ആദര്‍ശരാഹിത്യം, കാപട്യം, അഴിമതി - ആരോപിച്ച് ഉറപ്പിച്ചെടുക്കാനുമാണ്. ആദര്‍ശാത്മകവ്യക്തിത്വങ്ങളും ആദര്‍ശ രാഷ്ട്രീയവും അന്യംനിന്നു പോയിരിക്കുന്നു എന്ന ഫ്യൂഡല്‍ നിര്‍മിത നൊസ്റ്റാള്‍ജിയയാണിവിടെ പതിവുപോലെ വേവുന്നത്.

    പെര്‍ഫെക്ഷനിസ്റ്റും ജോലിയില്‍ മികവു പുലര്‍ത്തുന്നയാളും ആയ ഹരികൃഷ്ണന്‍ വ്യക്തിശുചിത്വം പാലിക്കുന്നതില്‍ അമിത ശ്രദ്ധാലുവാണ്. സവര്‍ണ നാടുവാഴിത്ത കാലത്തുണ്ടായിരുന്ന ജലപ്പിശാച് ബാധിച്ചവരെപ്പോലെയാണിയാളുടെ പെരുമാറ്റം. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ പഴയകാലത്തെ അമിതവൃത്തി ബോധത്തിന്റെ ഒരു നവ്യാവതാരം ആണിയാള്‍. കാലത്ത് കൃത്യം നാല് അമ്പതിന് എണീറ്റ് ബ്രഷു കൊണ്ടും പേസ്റ്റു കൊണ്ടും മൗത്ത് വാഷ് കൊണ്ടും പല്ലു തേച്ചതിനും കുലുക്കുഴിഞ്ഞതിനും ശേഷം, ലഘു യോഗാസനങ്ങളും ഏകാന്ത ചിരിക്ലബ്ബുമാണ് അയാളുടെ ചര്യകള്‍. കമ്മോഡ് മുഴുവന്‍ ക്ലീനിങ് ദ്രാവകം തളിച്ച് തുടച്ചെടുത്തതിനു ശേഷം ടോയ്ലറ്റ് പേപ്പര്‍ കൊണ്ട് വീണ്ടും തുടച്ച് അത് വിരിച്ചതിനു ശേഷമാണ് അയാള്‍ കക്കൂസില്‍ മലവിസര്‍ജനം നടത്തുക. തൂക്കത്തിലും അളവിലും കൃത്യമാക്കിയതു പോലെ ഇഡ്ഡലിയും സാമ്പാറും ചട്ണിയും ഭക്ഷിക്കുന്നതിനു മുമ്പ് എന്തെങ്കിലും മോശമായ ഗന്ധം ഉണ്ടോ എന്ന് മൂക്ക് കൊണ്ട് മണത്തു പരിശോധിക്കുന്നു. വീട്ടില്‍ തന്നെ അമ്മയും അച്ഛനും സഹോദരനും അടക്കമുള്ള ആരെയും അയാള്‍ വിശ്വാസത്തിലെടുക്കുന്നില്ല. അച്ഛന്‍ പ്രോഗ്രാമിങ്ങിലെ വിശേഷം ചോദിക്കുമ്പോള്‍ അതിന് വിശദമായതും ചടുലമായതുമായ മറുപടി പറയുന്ന അയാള്‍ അച്ഛന് ഒന്നും പിടികിട്ടുന്നില്ല എന്ന വിവരം സഹോദരന്‍ പറയുമ്പോഴാണറിയുന്നത്. അത് മനസ്സിലാക്കുമ്പോള്‍ അയാള്‍ക്ക് ദേഷ്യം വര്‍ധിക്കുന്നു. ഓരോ പ്രാവശ്യം സംസാരിക്കുമ്പോഴും നമ്മുടെ എനര്‍ജി നഷ്ടമാകുന്നുണ്ടെന്നും അതിനാല്‍ അനാവശ്യമായി സംസാരിക്കരുതെന്നുമുള്ള ആരോഗ്യ തത്വം അയാള്‍ ഉരുക്കഴിക്കുന്നു. പിന്നീട് ആപ്പീസിലെത്തുമ്പോഴാകട്ടെ കാര്യങ്ങള്‍ കൂടുതല്‍ ഗൗരവമാകുന്നു. അയാളിരിക്കുന്ന സീറ്റിലോ ക്യാബിനിലോ മറ്റാരും ഇരിക്കാന്‍ പാടുള്ളതല്ല. വാഷ്റൂമിന്റെ വാതില്‍ തുറക്കാനായി പിടിയില്‍ പിടിച്ചാലും വെള്ളത്തിന്റെ ടാപ്പ് തുറന്നാലും കൈയിന്മേലേക്കും വിരലുകളിലേക്കും രോഗാണു കയറുമോ എന്നാണയാളുടെ ശങ്ക. ഒബ്സസ്സീവ് കമ്പല്‍സീവ് ഡിസോഡര്‍(ഒസിഡി) എന്ന അസുഖമാണ് ഹരിയുടേത് എന്നും അനുമാനിക്കാം.


    ഐടി കമ്പനിയുടെ വിജയത്തിനു പിന്നിലെ മുഖ്യ ശക്തി അയാളാണ് എന്ന ആനുകൂല്യം ഉണ്ടെങ്കിലും സഹപ്രവര്‍ത്തകര്‍ക്ക് അയാളെ തീരെ സഹിക്കാനാവുന്നില്ല. രാത്രിയിലെ പാര്‍ടിയില്‍ മദ്യം പോയിട്ട് ശീതളപാനീയം പോലും അയാള്‍ തൊടുന്നില്ല. ഐടി/ആഗോളവത്ക്കരണകാലത്ത് എല്ലാവരും (ചെറുപ്പക്കാരെങ്കിലും) ഒരു പോലെയായിരിക്കും എന്നും ആയിരിക്കണം എന്നുമുള്ള സാമാന്യബോധമാണിവിടെ സങ്കല്‍പിക്കപ്പെട്ടിരിക്കുന്നതെന്നു കാണാം. ഹരിയുടെ അനുജനായ, ശ്രീനാഥ് ഭാസി അഭിനയിക്കുന്ന റേഡിയോ ജോക്കിയുടേതുപോലെയുള്ള തെറിച്ചതായി തോന്നിപ്പിക്കുകയും പുതിയ അധികാര/അധീശത്വ/വിനോദ വ്യവസ്ഥകളെ പുനരുത്പാദിപ്പിക്കുകയും ചെയ്യുന്ന അടിമകളാണ് കാലത്തിനനുയോജ്യം എന്നാണ് വിവക്ഷ. അതില്‍നിന്ന് വഴിമാറിനടക്കുന്നവര്‍ എത്ര പ്രസക്തിയുള്ളവരാണെങ്കിലും മനോരോഗികളായി ചിത്രീകരിക്കപ്പെടുന്നു. ഹരികൃഷ്ണനും നേരിടുന്നത് സമാനമായ വിധിയാണ്. ഒരു ദിവസമെങ്കില്‍ ഒരു ദിവസം ഹരിക്കിട്ട് ഒരു പണി കൊടുക്കണമെന്ന ഉദ്ദേശത്തോടെയാണ് തിരുവനന്തപുരത്ത് നടക്കുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായി അയാളെ നിര്‍ബന്ധിച്ച് ട്രെയിന്‍ ടിക്കറ്റ് എടുത്തു പറഞ്ഞയക്കുന്നത്. ഈ യാത്രയാണ് കാര്യങ്ങളാകെ തകിടം മറിക്കുന്നത്.

    തിരുവനന്തപുരത്തേക്കുള്ള തീവണ്ടിയിലെ തേര്‍ഡ് എ സി കമ്പാര്‍ടുമെന്റിലെ അയാള്‍ക്കനുവദിച്ചിരുന്ന ലോവര്‍ ബര്‍ത്തില്‍ അയാള്‍ കയറേണ്ട എറണാകുളം സ്റ്റേഷനു മുമ്പ് ഒരു സ്ത്രീ കയറിക്കിടന്നിരുന്നു. വിരിപ്പും പുതപ്പും തലയണയും അവര്‍ ഉപയോഗിച്ചു കഴിഞ്ഞതിനാല്‍ അയാള്‍ക്ക് അവിടെ നീണ്ടു നിവര്‍ന്നു കിടക്കാനാവുന്നില്ല. ഒരു മൂലയില്‍ ഇരുന്ന് നേരം വെളുപ്പിക്കാനായിരുന്നു അയാളുടെ പദ്ധതി. അതിനിടയില്‍ കൊല്ലത്തെത്തിയപ്പോഴാണ് തൊട്ടപ്പുറത്തുള്ള സീറ്റിലെ യാത്രക്കാരന് (നെടുമുടി) ഫോണ്‍ കാള്‍ വരുന്നത്. ഭാര്യ അത്യധികം രോഗബാധിതയാണെന്ന, സുഹൃത്തും അയല്‍വാസിയും ആയ മൊയ്തീന്റെ ഫോണ്‍ കേട്ടയുടനെ സഖാവിന് തല കറങ്ങുന്നു. വൃത്തിശുചിത്വത്തില്‍ അമിത ശ്രദ്ധാലുവായ ഹരി അയാളെ താങ്ങാനോ പിടിച്ചെഴുന്നേല്‍പ്പിക്കാനോ തയ്യാറാവുന്നില്ല. അപ്പര്‍ ബെര്‍ത്തിലുണ്ടായിരുന്ന നാരായണി അവിടേക്ക് ഡൈവ് ചെയ്തിറങ്ങിയാണ് സഖാവിനെ പിടിച്ച് നേരെയിരുത്തുന്നത്. പിന്നീട് സഖാവും നാരായണിയും സഖാവിന്റെ വീടുള്ള രാമനാട്ടുകരയിലേക്ക് തിരിച്ചു പോകാനായി അടുത്ത സ്റ്റേഷനായ പരവൂരിലിറങ്ങുന്നു. ഇതിനിടയില്‍, സഖാവിന്റെ മൊബൈല്‍ ഫോണ്‍ താഴെ വീണിരുന്നു. മൊയ്തീന്റെ അടുത്ത വിളി എടുക്കുന്നത് ഹരിയാണ്. ഭാര്യ മരിച്ചു എന്ന വിവരമാണ് അയാള്‍ അറിയിക്കുന്നത് എന്ന് ഹരിയുടെ മുഖഭാവത്തില്‍നിന്ന് വ്യക്തമാകും. ഉടനെ അയാളും പരവൂരില്‍ ചാടിയിറങ്ങുന്നു. ഫോണ്‍ സഖാവിന് തിരിച്ചേല്‍പ്പിച്ചാല്‍, ഭാര്യയുടെ മരണം അദ്ദേഹത്തിന് താങ്ങാനാവുമോ എന്നറിയാത്തതിനാല്‍ അത് കൊടുക്കാനാവാതെ ഹരിയും അവരെ രാമനാട്ടുകരയിലേക്ക് അനുഗമിക്കുകയാണ്. തെക്കോട്ടാരംഭിച്ച കേരളയാത്ര വടക്കോട്ടേക്കാക്കേണ്ടി വന്നതിന്റെ ഗതിമാറ്റം കൂടിയാണ് നോര്‍ത്ത് 24 കാതത്തിലെ ധ്വനികള്‍. കേരളത്തിന്റെ വികസനാനുകൂല്യങ്ങള്‍ തെക്കുള്ളവര്‍ക്കാണ് ലഭ്യമായിരിക്കുന്നത് എന്ന ആരോപണവും തെക്കുള്ളവരേക്കാള്‍ മനുഷ്യത്വമുള്ളവര്‍ വടക്കുള്ളവരാണ് എന്ന ഊഹവും പരോക്ഷമായി തൊടുത്തുവിടുന്നുണ്ടീ സിനിമയില്‍. ചാപ്പാക്കുരിശിനു ശേഷം മൊബൈല്‍ ഫോണ്‍ പ്രധാന കഥാപാത്രമാകുന്ന ഒരു മലയാള സിനിമാ സന്ദര്‍ഭമാണിത്. ചാപ്പാകുരിശിലേത് അത്യന്താധുനിക സൗകര്യങ്ങളുള്ള ഐ ഫോണായിരുന്നുവെങ്കില്‍ നോര്‍ത്ത് 24 കാതത്തില്‍ നോക്കിയയുടെ ബേസിക് ഫീച്ചറുകളുള്ള 1100 എന്ന സാധാരണ ഫോണാണ്. വയസ്സനും സഖാവുമായ കഥാപാത്രത്തിന് യോജിച്ച ഫോണ്‍. പരിപ്പുവട/കട്ടന്‍ ചായ ശൈലിയുടെ മൊബൈല്‍ ഫോണ്‍ പ്രതിനിധാനം എന്നും പറയാം. ചാപ്പാകുരിശില്‍ ഫോണ്‍ നഷ്ടപ്പെടുന്നത് പണക്കാരനും കൊച്ചിക്കാരനുമായ ന്യൂജനറേഷന്‍ ചെറുപ്പക്കാരന്‍ അര്‍ജുന്‍ സാമുവലിനും(ആ വേഷം ചെയ്തതും ഫഹദ് ഫാസില്‍ തന്നെ); ലഭിക്കുന്നത് വടക്കന്‍ കേരളക്കാരനും മുസ്ലിമുമായ സാധാരണതൊഴിലാളി അന്‍സാരി(ഡിപ്പാര്‍ട്മെന്റ് സ്റ്റോറിലെ സെയില്‍സ് മാന്‍/വിനീത് ശ്രീനിവാസന്‍)ക്കുമാണ്. ലഭിക്കുന്നയാളുടെ മാനസികവും സാമുദായികവും രാഷ്ട്രീയപരവും ലിംഗപരവുമായ അസഹിഷ്ണുതകളും അരക്ഷിതത്വങ്ങളും അനിശ്ചിതത്വങ്ങളും നിസ്സഹായതകളും പ്രതികാരവാഞ്ഛകളും എല്ലാം പരിഹരിക്കാനുള്ള ഒരു ഒറ്റമൂലിയായിട്ടാണ് ആ ഫോണിനെ അയാള്‍ പരിഗണിക്കുന്നത്.


    അര്‍ജുന്റെ ഫോണ്‍ എന്നത് പുതിയ അധികാരലബ്ധിയും തനിക്ക് ചുറ്റുമുള്ളതും തന്നെ ഇന്നേവരെ അടിച്ചമര്‍ത്തുകയും വേട്ടയാടുകയും ഒറ്റപ്പെടുത്തുകയും ചെയ്തു കൊണ്ടിരുന്ന സമൂഹത്തെ കുറച്ചു നേരത്തേക്കെങ്കിലും നിയന്ത്രിക്കാനുള്ള ഒരു ഉപാധിയുമായി അന്‍സാരിക്ക് അനുഭവപ്പെടുന്നു. അത്രയും സ്ഥല-കാലത്തേക്ക് അതയാളുടെ ദൈവം പോലുമാണ്. നോര്‍ത്ത് 24 കാതത്തിലാവട്ടെ തികച്ചും വ്യത്യസ്തമായ പ്രതിനിധാനങ്ങളാണ് മൊബൈല്‍ ഫോണിനുള്ളത്. പുതിയ മോഡലിനു പകരം ഏറ്റവും പഴയതും ബേസിക്കുമായ മോഡല്‍. ചാപ്പാകുരിശില്‍ എറണാകുളത്തുള്ള ആള്‍ക്കാണ് ഫോണ്‍ നഷ്ടപ്പെടുന്നതെങ്കില്‍ ഇവിടെയത് രാമനാട്ടുകര(രാമനാട്ടുകര മലപ്പുറം ജില്ലയിലല്ലേ എന്ന ചോദ്യത്തിന് കോഴിക്കോട് ജില്ലയില്‍ മലപ്പുറത്തിന്റെ അതിര്‍ത്തിയില്‍ എന്ന വിശദീകരണം ശ്രദ്ധേയമാണ്/തെക്കു നിന്നായാലും കിഴക്കു നിന്നായാലുമുള്ള ദേശീയ പാതകള്‍ കോഴിക്കോട്ടേക്ക് പ്രവേശിക്കുന്നയിടമാണ് രാമനാട്ടുകര)ക്കാരനാണ്. എറണാകുളത്തുകാരനാണ് ഫോണ്‍ ലഭിക്കുന്നതെന്ന വിശേഷവുമുണ്ട്. ചാപ്പാകുരിശിലത് തലശ്ശേരിക്കാരനായിരുന്നു. അവിടെ രണ്ടു പേരും ചെറുപ്പക്കാരായിരുന്നെങ്കില്‍, ഇവിടെ നഷ്ടപ്പെട്ടയാള്‍ എണ്‍പത്തിനാലുകാരനും കിട്ടിയയാള്‍ ഇരുപതുകളിലുള്ളയാളും. ചാപ്പാകുരിശില്‍ ഫോണ്‍ ലഭിക്കുന്ന കഥാപാത്രത്തിന്റെ കൈയില്‍ സ്വന്തമായുണ്ടായിരുന്ന ഫോണ്‍ നോക്കിയയുടെ തന്നെ ബേസിക്ക് മോഡല്‍, ബോഡി അഴിഞ്ഞു പോകാതിരിക്കാന്‍ എപ്പോഴും റബര്‍ ബാന്റിട്ട് വച്ചതുമായിരുന്നു. നോര്‍ത്ത് 24 കാതത്തിലാകട്ടെ, ഫോണ്‍ ലഭിക്കുന്ന ഹരി സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത ആളാണ്. പിന്നീട്; കൊല്ലം കെഎസ്ആര്‍ടിസി സ്റ്റാന്റിലിരിക്കവെ, നാരായണി അവളുടെ ഫോണില്‍ ചാര്‍ജ് തീരുമ്പോള്‍ അവന്റെ ഫോണ്‍ ചോദിക്കുമ്പോള്‍ തനിക്ക് ഫോണില്ല എന്നവന്‍ തെളിച്ചുപറയുന്നതിലൂടെ ഇത് കൂടുതല്‍ വ്യക്തമാക്കുന്നുമുണ്ട്. എന്ത്? എന്നാണ് ദേഷ്യത്തോടെയും പകപ്പോടെയും പരിഹാസത്തോടെയും സഹതാപത്തോടെയും നാരായണി ഈ ഫോണില്ല എന്ന മറുപടിയോട് പ്രതികരിക്കുന്നത്. ഇക്കാലത്ത്, അതും ന്യൂജനറേഷന്‍ ലുക്കുള്ള ഐടിക്കാരനായ ഒരു ക്ലീന്‍ ഷേവ് ചെറുപ്പക്കാരന്‍ മൊബൈല്‍ ഫോണില്ലാതെ ജീവിക്കുകയോ!

    ഹരികൃഷ്ണനാകട്ടെ മൊബൈല്‍ ഫോണില്ലാതിരിക്കുന്നതിന് വ്യക്തമായ കാരണങ്ങളുണ്ട്. അതൊന്നും അയാള്‍ വ്യക്തമാക്കുന്നില്ലെങ്കിലും അയാളുടെ സ്വഭാവസവിശേഷതകള്‍ പരിശോധിച്ചാല്‍ നമുക്ക് ബോധ്യപ്പെടും. ഒന്നാമതായി, സുഹൃദ്/പ്രണയ/രക്ത ബന്ധങ്ങളൊന്നും സാമ്പ്രദായികമായി നിലനിര്‍ത്താന്‍ താല്‍പര്യമുള്ള ആളല്ല അയാള്‍. സ്വന്തം വ്യക്തിത്വം, വ്യക്തി ശുചിത്വം, ആരോഗ്യം, ദിനചര്യകള്‍, മൂല്യങ്ങള്‍ എന്നിവയില്‍ അമിതമായ ആഭിമുഖ്യവും കൃത്യതയും വിശ്വാസവും അതുകൊണ്ടുതന്നെ സംശയങ്ങളും ഉള്ള സ്വയം കേന്ദ്രീകൃതനായ ഒരു സവര്‍ണ-പുരുഷ യൗവനമാണയാളുടേത്. ഏറിയും കുറഞ്ഞും പുതിയ തലമുറക്കാര്‍, അതും ഐടിക്കാര്‍ ഇങ്ങനെത്തന്നെയായിരിക്കും എന്നാണ് സംവിധായകന്‍ പിന്തുടരുന്ന പൊതുബോധം എന്നും കരുതാം. ഇതുകൊണ്ടാണ് ഹരി സ്വന്തമായി ഫോണ്‍ കൊണ്ടു നടക്കാത്തത്. മാത്രമല്ല, അയാള്‍ സ്വന്തമായി ഒരു ഫോണ്‍ കൊണ്ടു നടന്നിരുന്നു എന്നു കരുതുക. ഈ ചിത്രത്തില്‍ കാണുന്നതുപോലുള്ള അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ അത് മറ്റാര്‍ക്കെങ്കിലും കൈമാറ്റം ചെയ്യേണ്ടിവരും. അവരുടെ കൈകളിലും ചെവിയിലും വായിലുമുള്ള രോഗാണുക്കളും ദുഷിച്ച വായുവും അതിലേക്ക് സംക്രമിക്കുമെന്നതിനാല്‍ ആ റിസ്ക് ഒഴിവാക്കാന്‍ ഫോണ്‍ കൊണ്ടു നടക്കാതിരിക്കുന്നതല്ലേ ബുദ്ധി എന്നാവും ഹരി തീരുമാനിച്ചിട്ടുണ്ടാവുക. വീട്ടില്‍ തന്നെ ഉദ്ദേശിച്ചു വരുന്ന ലാന്റ് ഫോണ്‍ കോളുകള്‍പോലും അയാള്‍ സ്വീകരിക്കുന്നില്ല. തെറിച്ചുനടക്കുന്ന റേഡിയോ ജോക്കിയായ സഹോദരനും (ശ്രീനാഥ് ഭാസി) വക്കീലായ അമ്മ(ഗീത)യും കൈകാര്യം ചെയ്യുന്ന ഫോണ്‍ എങ്ങനെ വിശ്വസിച്ച് തൊടും? ചെവിക്കും വായക്കും അടുത്തുവയ്ക്കും? കേള്‍ക്കും? സംസാരിക്കും? രാവിലെ ഓഫീസിലേക്ക് പുറപ്പെടുന്നതിനു മുമ്പ് സ്വന്തം മുറി വൃത്തിയാക്കി, വേലക്കാരി അവിടേക്ക് കടക്കേണ്ട എന്ന ഉത്തരവ് കല്‍പ്പിച്ചിട്ടാണ് അയാള്‍ പോകുന്നതുതന്നെ.


    ചാപ്പാക്കുരിശിലെന്നതു പോലെ, നോര്‍ത്ത് 24 കാതത്തിലും ഹാന്റ് സെറ്റ് എന്ന ഹാര്‍ഡ് വെയറല്ല അതിന്റെ പ്രാതിനിധ്യത്തെ രൂക്ഷമാക്കുന്നത്. ചാപ്പാക്കുരിശിലെ ഐ ഫോണില്‍, ഫോണിന്റെ ഉടമസ്ഥനായ അര്‍ജുന്‍ സാമുവല്‍(ഫഹദ് ഫാസില്‍) അയാളുടെ കീഴ്ജീവനക്കാരി(രമ്യാ നമ്പീശന്‍)യുമായി നടത്തിയ ലൈംഗികബന്ധത്തിന്റെ ക്ലിപ്പിങ്ങുണ്ടായിരുന്നു. അത് ഫോണ്‍ കിട്ടിയ ആള്‍ കാണുമോ? യുട്യൂബ് വഴി വൈറലാക്കുമോ എന്നൊക്കെയായിരുന്നു അയാളുടെ ഭീതി. എന്തോ കാര്യം അയാളെ ബേജാറാക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ മറ്റേയാളാകട്ടെ അത് വച്ച് മുതലാക്കുകയുമാണ്. ഇവിടെയാകട്ടെ, ഫോണ്‍ സഖാവിന് കൈമാറിക്കഴിഞ്ഞാല്‍ മൊയ്തീന്റെ വിളി വീണ്ടും വരുകയും ഭാര്യയുടെ മരണവിവരം അയാളറിയുകയും ചെയ്യും. അതൊഴിവാക്കാനായിട്ടാണ് ഫോണ്‍ തിരിച്ചേല്‍പ്പിക്കാതിരിക്കുകയും കൈയിലുണ്ടെന്ന കാര്യം മറച്ചുവയ്ക്കുകയും ചെയ്തുകൊണ്ട് ഹരി സഖാവിനെയും നാണിയെയും പിന്തുടരുന്നത്. സ്വാത്മകേന്ദ്രീകൃതനായ ഹരിക്ക് മറ്റു മനുഷ്യജീവികളോടുള്ള മനോഭാവം മാറ്റിയെടുക്കാനും അതിലൂടെ അയാളെ സാമൂഹ്യവത്ക്കരിക്കാനുമുള്ള സംവിധായകന്റെ ഉപകരണമാണ് മൊബൈല്‍ ഫോണ്‍. മൂന്നു പ്രധാന കഥാപാത്രങ്ങളുടെയും ആത്മവ്യക്തിത്വത്തിനതീതമായ സാമൂഹിക ബോധം വിന്യസിപ്പിച്ചിരിക്കുന്നതെപ്രകാരമാണെന്ന് നോക്കുക. ഹരികൃഷ്ണന്‍ തനിക്ക് ചുറ്റുമുള്ള സമൂഹത്തെ -കുടുംബം, ഓഫീസ്, മറ്റു ജനങ്ങള്‍- ഭയപ്പാടോടെയും അകല്‍ച്ചയോടെയും കാണുന്നു. സഖാവ് തികച്ചും സ്നേഹത്തോടെയും വിശ്വാസത്തോടെയും സമഭാവത്തോടെയും എല്ലാവരെയും കാണുന്നു; പക്ഷെ, അയാള്‍ പഴയ തലമുറക്കാരനാണ്, അതിനാല്‍ അത്തരം സാമൂഹ്യ ബോധക്കാര്‍ ഇനിയുള്ള കാലത്ത് അപ്രസക്തരാണ് എന്നും ധ്വനിപ്പിച്ചതായി കരുതാം. നാരായണിക്ക് സഹജീവി സ്നേഹവും പക്വതയും എല്ലാമുണ്ട്; പക്ഷേ, അവള്‍ സര്‍ക്കാരിതര സംഘടന(എന്‍ജിഒ)യില്‍ പ്രതിഫലത്തിന് സാമൂഹ്യ സേവനം നടത്തുന്നവളാണ്. പേരില്‍ പഴക്കച്ചുവ ഉള്ളതുതന്നെ പഴമക്കാര്‍ക്കു മാത്രമുള്ള സാമൂഹ്യ പ്രതിബദ്ധതയെ ഭംഗ്യന്തരേണ ഓര്‍മിപ്പിക്കാനുമാവും. പരവൂരില്‍ വണ്ടി തിരിച്ചിറങ്ങിയ അവരെ കാത്തുനിന്നത് ഹര്‍ത്താല്‍ എന്ന സ്ഥിരകേരള പ്രതിഭാസമാണ്. മഴക്കാലത്തെക്കുറിച്ച് പറയുമ്പോള്‍, പ്രതികൂല കാലാവസ്ഥ എന്നാണ് സ്വാഗതപ്രാസംഗികരും നന്ദിക്കാരും വിശേഷിപ്പിക്കാറുള്ളത്. ഇക്കുറിയത്തെ മഴ കാണുമ്പോള്‍ ആരും മനസ്സിലൊന്ന് ചെടിക്കുമെങ്കിലും പ്രകൃതിയുടെ അനുഗ്രഹമായ മഴയെ ഇപ്രകാരം പൈശാചികവത്ക്കരിച്ചുകൊണ്ടാണ് സാഹിത്യ-രാഷ്ട്രീയ-സാംസ്കാരിക-വിദ്യാഭ്യാസ സദസ്സുകള്‍ ആരംഭിക്കുകയും സമാപിക്കുകയും ചെയ്യാറുള്ളത് എന്നത് എന്തൊരു വിരോധാഭാസമാണ്! എന്തായാലും സര്‍ക്കാര്‍ ഔദ്യോഗിക വിചാരങ്ങളില്‍ ഇതിന് ചെറിയ ഒരു മാറ്റം കഴിഞ്ഞ കാലത്തുണ്ടായി. ടൂറിസമാണ് ഭാവി എന്ന ചിന്താഗതി ഔപചാരികമായിക്കഴിഞ്ഞതിനാല്‍; മഴക്കാലത്ത് ടൂറിസം വ്യാപിപ്പിച്ച് ദൈവത്തിന്റെ സ്വന്തം രാജ്യം എന്ന കേരള ടൂറിസ വാണിജ്യം ബലപ്പെടുത്താനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടു. ഇതിനോട് അനുബന്ധമായി, ടൂറിസം/ആഭ്യന്തരമന്ത്രിയോട് ഒരു പത്ര പ്രതിനിധി ഇപ്രകാരം ചോദിക്കുകയുണ്ടായി. മഴക്കാല ടൂറിസം വ്യാപിപ്പിച്ചതുപോലെ, ഹര്‍ത്താല്‍ നിത്യപ്പതിവായിക്കഴിഞ്ഞ സംസ്ഥാനത്ത് ഹര്‍ത്താല്‍ ടൂറിസവും ഏര്‍പ്പെടുത്തിക്കൂടേ എന്നായിരുന്നു ചോദ്യം. അത്തരമൊരു ആലോചന ഇപ്പോള്‍ സര്‍ക്കാരിനില്ല എന്ന സാങ്കേതികമായ സര്‍ക്കാര്‍ ഭാഷ്യമായിരുന്നു മന്ത്രിയുടെ മറുപടി. സമരരൂപം എന്ന നിലയില്‍ നിന്ന് ഹര്‍ത്താല്‍, കേവലമൊരു അനുഷ്ഠാനവും ആഘോഷവുമായിക്കഴിഞ്ഞു എന്ന കാമ്പുള്ളതെങ്കിലും അരാഷ്ട്രീയ മാനങ്ങളുള്ള പരിഹാസമാണ് നോര്‍ത്ത് 24 കാതത്തിന്റെയും പ്രേരണകളിലൊന്ന്. ഹര്‍ത്താല്‍ ദിനം യാത്രയുടെ പുനര്‍ജനിനൂഴലായി; അതായത് നടത്തം, തീവണ്ടി, ഓട്ടോ, ബസ്, മോട്ടോര്‍ ബൈക്ക്, വഞ്ചി, ജീപ്പ്, ആംബുലന്‍സ്, ടെമ്പോ, കാര്‍, ബോട്ട്/പത്തേമാരി എന്നിങ്ങനെ മുഴുവന്‍ സഞ്ചാരരീതികളും കൂട്ടിഘടിപ്പിച്ചിരിക്കുകയാണീ സിനിമയില്‍. ഹര്‍ത്താലില്‍ വണ്ടികളൊന്നും മര്യാദക്കും ക്രമത്തിലും ഓടില്ല, കടകള്‍ തുറക്കില്ല, ജീവിതം സ്തംഭിക്കുന്നു എന്ന യാഥാര്‍ഥ്യത്തെ വക്രീകരിച്ചുകൊണ്ട് കേരളത്തിന്റെ ഭൂമിശാസ്ത്രവും സാംസ്കാരിക-രാഷ്ട്രീയ ചരിത്രവും കീഴ്മേല്‍ മറിക്കുകയാണ് നോര്‍ത്ത് 24 കാതം ചെയ്യുന്നത്. പരവൂരില്‍നിന്ന് കൊല്ലത്തേക്ക് ഓട്ടോറിക്ഷക്കാരന്‍ അമിതമായ ചാര്‍ജ് ഈടാക്കുന്നു എന്നു മാത്രമല്ല, വഴിയിലിറക്കി വിടുകയും ചെയ്യുന്നു. കൊല്ലത്തുനിന്ന് ആലപ്പുഴക്കുള്ള കെഎസ്ആര്‍ടിസി ബസ് വഴിയില്‍ ആക്സിലൊടിഞ്ഞ് കട്ടപ്പുറത്താകുമ്പോള്‍ ഇനിയെങ്ങിനെ ഇന്ന് കോഴിക്കോട്ടെത്തും എന്ന ചോദ്യത്തിന് കണ്ടക്ടര്‍ കൊടുക്കുന്ന മറുപടി ഇപ്രകാരമാണ്. നേരെ നടന്നോ, കായലിലെത്തി കപ്പല്‍ കയറുകയേ നിവൃത്തിയുള്ളൂ. അപ്രകാരം ഒരു കപ്പല്‍ സര്‍വീസ് നിലവിലില്ല എന്നിരിക്കെ, അത് കേട്ട പാതി കേള്‍ക്കാത്ത പാതി മൂന്നുതരക്കാരായ ഹരി, നാണി, സഖാവ് എന്നിവര്‍ വച്ചു പിടിക്കുന്നു. അവര്‍ക്ക് വഴിയിലുണ്ടാകുന്ന വിചിത്രമായ അനുഭവങ്ങളിലൂടെ ഹര്‍ത്താല്‍ദിന കേരളത്തെയും അതുവഴി കേരളത്തെ തന്നെയും കീറി മുറിച്ച് പരിഹസിക്കുകയാണ് ചിത്രം ചെയ്യുന്നത്. അതിവേഗ പാതക്കും മറ്റുംമറ്റുമായി പോരടിക്കുന്ന കേരളത്തെ കായലും നാട്ടുവഴിയും കാടുമായി വേറിട്ടു വിടര്‍ത്തിക്കാട്ടുകയാണ് ഹര്‍ത്താല്‍ എന്ന ഗതാഗതരഹിതവും വാണിജ്യരഹിതവുമായ സ്ഥലകാലത്തെ പകര്‍ത്തുന്നതിലൂടെ സംവിധായകന്‍ ചെയ്യുന്നത്. പത്തൊമ്പതിന് ഹര്‍ത്താലാണ് എന്ന വിവരം ഹരിയുടെ അമ്മ വക്കീലും അവരുടെ ജൂനിയറും നേരത്തെ തന്നെ പത്രദ്വാരാ അറിയുകയും കോടതിയില്‍ അതിനുള്ള മുന്‍കരുതല്‍ ആരംഭിക്കുകയും ചെയ്യുന്നുണ്ട്. മാത്രമല്ല, എന്താണീ ഹര്‍ത്താലിന് കാരണം എന്ന രാഷ്ട്രീയ ചോദ്യത്തിന് ഹരിയുടെ അച്ഛന്‍ (തലൈവാസല്‍ വിജയ്) പെട്രോളിന്റെ വിലക്കയറ്റം പോലുള്ള ഉത്തരങ്ങള്‍ കൊടുക്കുന്നുമുണ്ട്. ഇങ്ങനെയായിട്ടും ഹരി ഈ വിവരം അറിയുന്നില്ല. ഒന്നാമത് ഏകാന്ത ചിരിക്ലബ്ബു പോലുള്ള ദിനചര്യകളുണ്ടെന്നല്ലാതെ പത്രം അതും മലയാള പത്രം അയാള്‍ വായിക്കുന്നതായി കാണിക്കുന്നില്ല. അപ്പോള്‍ അയാള്‍ക്ക് ഹര്‍ത്താല്‍ ബാധകമല്ലല്ലോ! മാത്രവുമല്ല, ഹര്‍ത്താല്‍ ദിവസം കമ്പനി വണ്ടിയില്‍ ഓഫീസിലെത്തുന്ന മുഴുമൊട്ടയായ പ്രൊഫഷണല്‍ സ്വയം പങ്കുവയ്ക്കുന്നത് ഈ ഹര്‍ത്താല്‍ ഐടിക്കാര്‍ക്കും പൊലീസുകാര്‍ക്കും മാത്രം ബാധകമല്ല എന്ന സങ്കടമാണ്. അത്തരമൊരു ഹര്‍ത്താല്‍ദിനത്തിന് മകള്‍ക്ക് തുല്യമായ സ്ഥാനത്തുള്ള ഒരു കുട്ടിയുടെ സര്‍ട്ടിഫിക്കറ്റ് ശരിയാക്കാന്‍ തിരുവനന്തപുരത്തെത്തുന്ന വിധത്തില്‍ സഖാവിനെപ്പോലെ, രാഷ്ട്രീയ-കാലിക-ചരിത്ര ബോധ്യമുള്ള ഒരാള്‍ എന്തിന് പുറപ്പെട്ടു എന്ന കാര്യം അവ്യക്തമായി തുടരുന്നു.

    ഇപ്പോള്‍ പ്രചാരത്തിലില്ലാത്ത ദൂരനിയമമായ കാതത്തിന് (പതിനാറ് കിലോമീറ്റര്‍) ശീര്‍ഷകത്തില്‍ കൊടുത്തിരിക്കുന്ന ഊന്നലിനു പുറമെ സംഭാഷണത്തിലൂടെ വിശദീകരിക്കുന്നുമുണ്ട്. ആധുനിക നിയമങ്ങളും ഗതാഗത സൗകര്യങ്ങളും അപ്രസക്തമായാല്‍ കാതം പോലെ അന്യംനിന്നുപോയ അടിസ്ഥാനങ്ങള്‍ പുനരവതരിപ്പിക്കപ്പെടും എന്നുമാവാം ധ്വനി. കണ്ടക്ടറുടെ വീണ്‍വാക്കു കേട്ട് കായല്‍ക്കരയിലെത്തുന്ന അവര്‍ മീന്‍പിടുത്തക്കാരനായ വഞ്ചിക്കാരനെയാണ് ആദ്യം കണ്ടുമുട്ടുന്നത്. ഇത്തരമൊരു സന്ദര്‍ഭത്തില്‍ അത്യാവശ്യക്കാരായവരെ സാധാരണക്കാര്‍ സഹായിക്കും എന്ന പൊതു വിശ്വാസത്തെ അട്ടിമറിച്ചുകൊണ്ട് പണം വാഗ്ദാനം ചെയ്യുമ്പോള്‍ മാത്രമാണയാള്‍ അവരെ കടത്തിവിടുന്നത്. കാരണോര്‍ക്ക് വിവരമുണ്ട് എന്നാണയാള്‍ പറയുന്നത്. ഓട്ടോറിക്ഷക്കാരന്‍, കണ്ടക്ടര്‍, മീന്‍ പിടുത്തക്കാരന്‍ എന്നിങ്ങനെ സാധാരണ തൊഴിലാളികളൊക്കെയും പിടിച്ചുപറിക്കാരോ വഴി തെറ്റിക്കുന്നവരോ ഉത്തരവാദിത്തമില്ലാത്തവരോ സാമൂഹിക പ്രതിബദ്ധതയില്ലാത്തവരോ ആയിക്കഴിഞ്ഞു എന്നത്, അവരുടെ തൊഴില്‍ സ്വത്വത്തെയും സംഘടനാ ബന്ധ/ബന്ധരാഹിത്യത്തെയും വിചാരണ ചെയ്യുന്ന വിലയിരുത്തലാണ്. ഇതിന്റെ തുടര്‍ച്ചയായി തന്നെയാണ്; പാര്‍ടി ആപ്പീസില്‍ നിന്നെന്നതിനു പകരം കാല്‍പ്പെട്ടിയില്‍ മടക്കിയടക്കി വച്ച ചെങ്കൊടി കൊണ്ട് സഖാവിന്റെ ഭാര്യക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതായി കാണിക്കുന്നതും. കള്ളുഷാപ്പില്‍ കപ്പയും മീനും കഴിക്കാന്‍ കയറുന്ന അവര്‍ ആമേനിലുള്ളതുപോലെ ഗ്രാമീണ സുരഭിലവും നാട്ടുവഴക്കങ്ങളാല്‍ ചേതോഹരവുമായ കാഴ്ചയൊന്നും കാണുന്നില്ലെന്നു മാത്രമല്ല, ബൈക്കോടിച്ചെത്തിയ ഏതാനും യുവാക്കളുടെ വഞ്ചനക്ക് കീഴ്പ്പെടുകയും ചെയ്യുന്നു. എന്താണ് നടന്നതെന്ന് വ്യക്തമാകുന്നില്ലെങ്കിലും ഇടയില്‍നിന്ന് ഷോര്‍ട്ട് കട്ടാണെന്നു തെറ്റിദ്ധരിപ്പിച്ച് വഴി മാറ്റിവിട്ട ചെക്കനൊരുവനെ നാരായണി അടിച്ചോടിക്കുകയാണ് ചെയ്തതെന്നു വേണം കരുതാന്‍. കള്ളുഷാപ്പില്‍ കയറിയപ്പോള്‍, സ്വാതന്ത്ര്യ സമരകാലത്തെ കള്ളുഷാപ്പ് തൊഴിലാളികളെ സംഘടിപ്പിക്കാനെത്തിയ താനും മദ്യവിരുദ്ധ സമരത്തിനെത്തിയ മൂപ്പത്തിയാരും തമ്മില്‍ കണ്ടു മുട്ടിയതും പ്രണയിച്ചതും സഖാവിന് ഗൃഹാതുരസ്മരണയോടെ ഓര്‍ത്തെടുക്കാനായി എന്നതു മാത്രം മിച്ചം. പിന്നീടവര്‍ ചില ടിപ്പിക്കല്‍ കഥാപാത്രങ്ങളെയാണ് പരിചയപ്പെടുന്നത്. വിടുവായന്മാരും വിഡ്ഢികളുമായ പൊലീസുകാരും മന്ത്രിയും അനുചരന്മാരും; ഭാഷയറിയില്ലെങ്കിലും പരസ്പരം പ്രേമിച്ച് കുഴയുന്ന തമിഴ്നാട്ടുകാരനും(പ്രേംജി അമരന്‍) ഗുജറാത്തിലെ കച്ച് സ്വദേശിയായ ഭാര്യയും(കനി); ദുബായില്‍ ജോലി ചെയ്യുകയും സ്ഥിരമായി നാട്ടിലെത്തി ഭാര്യയില്‍ പ്രത്യുല്പാദനം നടത്തി പ്രസവത്തിന് ലീവിലെത്തുകയും ചെയ്യുന്ന ചാവക്കാട്ടുകാരനായ മുസ്ലിം പ്രവാസി(ചെമ്പന്‍ വിനോദ്) (കാര്യമായ വിദ്യാഭ്യാസമൊന്നുമില്ലെങ്കിലും ഗള്‍ഫില്‍ പോയി മണല്‍ക്കാട്ടില്‍ ചോര നീരാക്കി നാട്ടില്‍ മടങ്ങിയെത്തുന്ന ഒരു പ്രവാസിയോട് കസ്റ്റംസ് ഓഫീസര്‍ മുതല്‍ ടാക്സിക്കാരനും അമ്പല/പള്ളിക്കമ്മിറ്റി പിരിവുകാരും പുലര്‍ത്തുന്ന അതേ പുച്ഛമനോഭാവമാണ് തിരക്കഥാകൃത്തു കൂടിയായ സംവിധായകനും കാണിക്കുന്നത്/വൃത്തിരാക്ഷസന്റെ വടക്കു നോക്കി യാത്ര/മാറ്റിനി/കെ കെ രാഗിണി/ഡൂള്‍ ന്യൂസ്. കോം); തുള വീണ ബനിയനിട്ട് നടക്കുകയും കീറിയ തോര്‍ത്ത് മുണ്ട് കൊണ്ട് കക്ഷം തുടക്കുകയും ചെയ്യുകയും ത്രിമൂര്‍ത്തികള്‍ക്ക് കോഴിക്കോട്ടെത്തണം എന്ന ആവശ്യം കേട്ട ഉടനെ വീതി കൂടിയ ബെല്‍റ്റിലെ അറ തുറന്ന് മൊബൈലെടുത്ത് വിളിച്ച് മീന്‍ പിടുത്ത ബോട്ടില്‍ കയറ്റിവിടുകയും ചെയ്യുന്ന അമ്മോസാക്ക(അമ്മായിയപ്പന്‍); കൂളിങ് ഗ്ലാസുകാരായ ബോട്ടുകാര്‍ എന്നിങ്ങനെ വേറെയും തമാശക്കാര്‍ നിറയെയുണ്ട്.

    ഗുജറാത്തിന്റെ ഒരു റഫറന്‍സ് ഇക്കാലത്തെ പല സിനിമകളിലും (കാഴ്ച, ഇമ്മാനുവല്‍, ആഗസ്ത് ക്ലബ്, മുംബൈ പോലീസ്) സ്ഥിരമായിട്ടുണ്ട്. പ്രചരിപ്പിക്കുമ്പോലെ ഗുജറാത്തില്‍ കുഴപ്പമൊന്നുമില്ല; എല്ലാം സമാധാനമാണ്; എല്ലാം വികസനമാണ് എന്നു ധ്വനിപ്പിക്കുന്നതിനാണ് ഇത്തരം വരവുപോക്കുകള്‍ ഘടിപ്പിച്ചു വിടുന്നത്. അമിത ഉപഭോഗത്തിന്റെയും പരിസ്ഥിതി മലിനീകരണത്തിന്റെയും തീരാവ്യാധിയനുഭവിക്കുന്ന നഗരങ്ങള്‍ക്ക് ആശ്വാസത്തിന്റെ ഒരു ദിനമാണ് അപൂര്‍വമായി വീണുകിട്ടുന്ന ബന്ദ്(ഹര്‍ത്താല്‍). നഗരത്തിന് അത്യന്താപേക്ഷിതമായ, എന്നാല്‍ നിഷേധിക്കപ്പെടുന്ന, സമ്പൂര്‍ണ വിശ്രമത്തിന്റെ അവസരമാണ് ബന്ദ്. നഗരത്തിന്റെ ധമനികളില്‍ വിഷപ്പുക നിക്ഷേപിക്കുന്ന വാഹനങ്ങള്‍ അന്ന് ബന്ധിക്കപ്പെടുന്നു. പൊതുവാഹനങ്ങള്‍ ഉപയോഗിക്കുന്നത് അന്തസ്സിന് ചേര്‍ന്നതല്ലെന്ന് കരുതുന്ന ഒരു വിഭാഗമുള്ള നമ്മുടെ നാട്ടില്‍ ഒരു പക്ഷേ, വിധി കൊണ്ടെത്തുന്ന കാര്‍ഫ്രീ ദിനങ്ങളാണ് ബന്ദു ദിവസങ്ങള്‍.

    ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്റ്റിവിറ്റിക്ക്(ജിഡിപി - മൊത്ത ആഭ്യന്തര ഉത്പാദനം) പകരം ഗ്രോസ് ഡൊമസ്റ്റിക് ഹാപ്പിനെസ് (ജിഡിഎച്ച്- മൊത്ത ആഭ്യന്തര സന്തോഷം) വര്‍ധിപ്പിക്കുന്ന ബന്ദുകള്‍ വ്യവസ്ഥാപിതമാക്കാനുള്ള വഴികള്‍ തേടേണ്ടതാണ്. ഒരു ജൈവ വ്യവസ്ഥയായ നഗരത്തിന് അത്യന്താപേക്ഷിതമായ ഉപവാസമാണ് ബന്ദ്. അത് നഗരത്തെ ശാരീരികമായും ആത്മീയമായും ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു. (ബന്ദ്, പരിസ്ഥിതി - എസ് ഫൈസി (മാതൃഭൂമി ദിനപത്രം).

    ആധുനികീകരണത്തിലൂടെ പുരോഗമിച്ച ഗതാഗതവഴികളിലൂടെ ഏകീകരിച്ച കേരളം ഹര്‍ത്താല്‍ദിനത്തില്‍ ഉടഞ്ഞു പല നാടുകളും നാട്ടുവഴികളുമായി പിരിയുകയും വടക്കുനിന്ന് തെക്കോട്ട് എന്നതിനു പകരം തെക്കുനിന്ന് വടക്കോട്ട് എന്ന് പിറകോട്ട് സഞ്ചരിക്കുകയും ചെയ്യുകയാണ് സിനിമയില്‍. വടക്കുനിന്ന് തെക്കോട്ട് കെട്ടിപ്പടുത്ത കേരളത്തെ പുനഃക്രമീകരിച്ച്, വടക്കുള്ള (ഉണ്ടായിരുന്ന) മനുഷ്യസ്നേഹവും ആത്മാര്‍ഥതയും ആദര്‍ശാത്മകതയും പരിചയപ്പെടാന്‍ ആഹ്വാനം ചെയ്യുകയാണ് നോര്‍ത്ത് 24 കാതം. കാതം എത്ര കിലോമീറ്ററാണെന്ന ഫോര്‍മുല കൃത്യമായറിയാവുന്ന ഹരി തന്നെയാണ് അത്യാവശ്യമായപ്പോള്‍ വടക്കു നോക്കിയന്ത്രവുമുണ്ടാക്കുന്നത്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയിലെ അരിപ്പൊടി യന്ത്രത്തിന്റെ തുടര്‍ച്ചയായ ഈ വടക്കു നോക്കിയന്ത്രം, യുവജനോത്സവകലാപ്രതിഭകള്‍ക്കും മിമിക്രിക്കാര്‍ക്കുമെന്നതിനു പകരം സ്കൂള്‍ ശാസ്ത്രമേളയുടെ പരിസരത്തേക്ക് മലയാള സിനിമയെ കൊണ്ടു ചെന്നെത്തിക്കുന്നു. ക്യൂബ് പോലെ, കുറച്ചു സമയമെടുത്ത് തല പുകച്ച് പരിഹരിക്കാവുന്ന ഒരു ആധുനിക കളി(പസ്സില്‍) എന്ന വിധത്തിലാണ് ന്യൂ ജനറേഷന്‍ സിനിമാക്കാര്‍ തങ്ങളുടെ ചലച്ചിത്രത്തെ സങ്കല്‍പ്പിക്കുന്നത്. അത്തരത്തിലൊരു കളി തന്നെയാണ് നോര്‍ത്ത് 24 കാതവും.