ഒറ്റത്തിരശ്ശീലകള് -3
Thursday, June 17, 2021
ഒറ്റത്തിരശ്ശീലകള് -2
ഒറ്റത്തിരശ്ശീലകള് -1
അലക്‌സാണ്ട്ര/ബെലാസിസ് റോഡ്/മുംബൈ
ബോംബെയിലെ സിനിമാശാലകളെക്കുറിച്ച് ചോദിച്ചാല്; ഈറോസ്, റീഗല്, ന്യൂ എക്‌സെല്ഷര്, മെട്രോ, ക്യാപിറ്റോള്, മുതല് മറാത്ത മന്ദിര് വരെയുള്ള തിയേറ്ററുകളെക്കുറിച്ചായിരിക്കും മുന് തലമുറക്കാര് ഓര്മ്മിച്ചു പറയുക.
Thursday, October 8, 2020
ചെഗുവേര - ആരുടെ പ്രതിരൂപങ്ങള്‍?
ജി പി രാമചന്ദ്രന്‍
മനുഷ്യര്‍ തമ്മിലുള്ള ഐക്യദാര്‍ഢ്യത്തിന്റെയും പരസ്പരവിശ്വാസത്തിന്റെയും ഏറ്റവും ഉ്ന്നതമായ രൂപങ്ങള്‍ കാണാന്‍ കഴിയുക, ഏറ്റവും ഒറ്റപ്പെടുത്തപ്പെട്ടവരും നിരാശാഭരിതരുമായ ജനസമൂഹങ്ങള്‍ക്കിടയിലായിരിക്കും എന്ന് ചെഗുവേര പറയുന്നുണ്ട്. സൈക്കിളിലും മോട്ടോര്‍ സൈക്കിളിലുമായി, ലാറ്റിനമേരിക്കയുടെ ജനപദങ്ങളിലൂടെ നടത്തിയ നീണ്ട യാത്രകളിലൂടെയാണ് സാങ്കേതികമായി ഭിഷഗ്വരന്‍ കൂടിയായിരുന്ന ചെ ഇതുപോലുള്ള അനവധി യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞത്. രാഷ്ട്രീയ-ചരിത്രപരമായും ദാര്‍ശനികമായും വിപ്ലവകാരികള്‍ക്ക് നിത്യാശ്രയമായും കഴിഞ്ഞ കാലവും ഇനിയുള്ള കാലവും ലോകാന്തരീക്ഷത്തിലാകെ നിറഞ്ഞു നില്‍ക്കുന്ന; എല്ലാക്കാലത്തെയും റിബലും കമ്യൂണിസ്റ്റുമായ ചെഗുവേര എന്തുകൊണ്ടാണ്, പരസ്യവിഗ്രഹവും ഉപരിപ്ലവ-ജനപ്രിയതയുടെ ആരാധനാബിംബവുമായി മാറിത്തീര്‍ന്നത് എന്നത് സങ്കീര്‍ണമായ ആലോചന ആവശ്യപ്പെടുന്ന പ്രശ്‌നമാണ്. ടീഷര്‍ട്ടുകളും ബെര്‍മുഡകളും ജീന്‍സുകളും നിശാവസ്ത്രങ്ങളും കിടക്ക വിരികളും തലയണയുറകളും പരവതാനികളും കര്‍ട്ടനുകളും കീച്ചെയിനുകളും ചെരിപ്പുകളും ബാഗുകളും കുടകളും പേഴ്‌സുകളും ബെല്‍ട്ട് ബക്കിളുകളും സണ്‍ഗ്ലാസുകളും മൗസ് പാഡുകളും കൈവാച്ചുകളും ക്ലോക്കുകളും ശീതളപാനീയങ്ങളും സോഡകളും ഗര്‍ഭനിരോധന ഉറകളും സിഗററ്റുകളും ചുരുട്ടുകളും മദ്യക്കുപ്പികളും സുഗന്ധലായനിക്കുപ്പികളടക്കമുള്ള മറ്റ് കണ്‍സ്യൂമര്‍ ഉത്പന്നങ്ങളും കമ്പ്യൂട്ടര്‍/വീഡിയോ ഗെയിമുകളും സംഗീത സി ഡികളും ഹെല്‍മറ്റുകളും മോേട്ടാര്‍സൈക്കിള്‍ സീറ്റുകവറുകളും ബസ്സുകളടക്കമുള്ള വലിയ വാഹനങ്ങളുടെ കണ്ണാടിമൂടികളും പിക്ചര്‍ പോസ്റ്റ്കാര്‍ഡുകളും പെയിന്റിംഗുകളും എന്തിന് അടിയുടുപ്പുകളും ബിക്കിനികളും കാലുറകളും വരെ ചെയുടെ ചിത്രം ആലേഖനം ചെയ്ത് ലോകമെമ്പാടും ലഭ്യമാണ്. ഇടതുപക്ഷ ഭരണമുള്ളിടത്തോ കൂടിയതോ കുറഞ്ഞതോ ആയ സ്വാധീനമുള്ള രാജ്യങ്ങളിലോ പ്രവിശ്യകളിലോ മാത്രമല്ല ഈ പ്രവണത നിലനില്‍ക്കുന്നത്. രാജഭരണവും മതഭരണവും വരെ പ്രാബല്യത്തിലുള്ള സമഗ്രാധികാര വ്യവസ്ഥകള്‍ മുതല്‍ ലിബറല്‍ മുതലാളിത്ത രാജ്യങ്ങളില്‍ വരെയെങ്ങും, ചെ ഇപ്പോഴും കനല്‍ കെടാത്ത വീര്യം ചോരാത്ത ബിംബവും വിഗ്രഹവും ആരാധനാപാത്രവും അതുകൊണ്ടു തന്നെ വില്പനാമൂല്യമുള്ള ബ്രാന്‍ഡ് വിശേഷണവുമാണ്. മാര്‍ക്‌സിസ്റ്റുകാരും സോഷ്യലിസ്റ്റുകാരും മുതല്‍ മതമൗലിക തീവ്രവാദികള്‍ വരെ അവരുടെ പോസ്റ്ററുകളിലും ബാനറുകളിലും വ്യാപകമായി ചെയുടെ മുഖം വരച്ചും അച്ചടിച്ചും പകര്‍ത്തുന്നതിനു പുറമെയാണിത്. ചെയുടെ മരണാനന്തരജീവിതങ്ങള്‍ - ഒരു ഇമേജിന്റെ പിന്തുടര്‍ച്ച എന്ന പുസ്തകമെഴുതിയ മൈക്കിള്‍ കാസി നിരീക്ഷിക്കുന്നതു പോലെ, ആര്‍ക്കും എന്തും എന്ന രീതിയിലും എല്ലാവര്‍ക്കും എല്ലാം എന്ന രീതിയിലും ഒരേ സമയം സൂചിപ്പിക്കപ്പെടുന്ന ചെഗുവേര ഉത്തരാധുനിക കാലത്തിന്റെ സാരസര്‍വസ്വബിംബമാണ്(the quintessential postmodern icon signifying anything to anyone and everything to everyone).
പ്രസിഡണ്ട് കാസ്‌ട്രോയുടെ ഔദ്യോഗിക ഫോട്ടോഗ്രാഫറായിരുന്ന ആല്‍ബെര്‍ടോ കോര്‍ഡ, 1960 മാര്‍ച്ച് 5ന് ക്യൂബയിലെ ഹവാനയില്‍ വെച്ചെടുത്ത മാര്‍ക്‌സിസ്റ്റും വിപ്ലവകാരിയും അന്നത്തെ ക്യൂബന്‍ സര്‍ക്കാരിലെ വ്യവസായ മന്ത്രിയുമായിരുന്ന ചെഗുവേരയുടെ ഫോേട്ടാ പില്‍ക്കാലത്ത് ഐതിഹാസികമായിത്തീരുകയായിരുന്നു. ആ ഫോട്ടോയുടെ കമനീയത കൊണ്ടു മാത്രമല്ല അത് സംഭവിച്ചത്. അദ്ദേഹം ജീവിച്ചതും നേരിട്ടതും മാറ്റിത്തീര്‍ത്തതും പൊരുതി മരിച്ചതുമായ ചരിത്ര-അധികാര യാഥാര്‍ത്ഥ്യത്തിന്റെ വിശാലമാനങ്ങളും അതിന്റെ സാര്‍വദേശീയ സാധൂകരണവുമായാണ് ഗറില്ലെറോ ഹീറോയിക്കോ (വീരനായകനായ ഒളിപ്പോരാളി) എന്ന ശീര്‍ഷകത്തിലുള്ള ആ ഫോേട്ടാ ഭൂപടങ്ങള്‍ താണ്ടി സ്ഥലകാലങ്ങളെ അതിശയിപ്പിച്ചത്. ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചകള്‍ക്കും തയ്യാറില്ലാത്തതും കോപാകുലതയും വേദനയും ഉള്‍വഹിച്ചതും ധ്വനിപ്പിക്കുന്നതും സംഘര്‍ഷാത്മകത സ്ഫുരിക്കുന്നതുമായ ചെയുടെ മുഖഭാവം അദ്ദേഹത്തിന്റെ ചരിത്ര-ആന്തരിക ഉള്ളടക്കങ്ങളെയും സമരപ്രക്ഷോഭ/ധൈഷണിക യാത്രകളെയും പ്രകടനപ്പെടുത്തുന്നതുമാണ്. മേരിലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോളേജ് ഓഫ് ആര്‍ട് സ്ഥാനപ്പെടുത്തിയതു പോലെ, ഇരുപതാം നൂറ്റാണ്ടിന്റെ പ്രതീക ചിത്രവും ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഫോട്ടോഗ്രാഫുമാണ് ഗറില്ലെറോ ഹീറോയിക്കോ. ഈ ഫോേട്ടായും അതിലെ ചെയുടെ മുഖവും ചിന്തിച്ചെടുക്കാന്‍ പര്യാപ്തമല്ലാത്ത വിധത്തില്‍ ലോകത്തുള്ള എല്ലാ തരം പ്രതലങ്ങളിലും (പരന്നതും കുഴിഞ്ഞതും മിനുസമുള്ളതും പരുക്കനായതും പ്രതീതികളായതും അങ്ങിനെയേതിലും) പെയിന്റ് ചെയ്തും അച്ചടിപ്പകര്‍പ്പെടുത്തും ഡിജിറ്റൈസ് ചെയ്തും എംബ്രോയ്ഡറി വര്‍ക്കിലൂടെയും ടാറ്റൂ ചെയ്തും സില്‍ക്ക് സ്‌ക്രീന്‍ ചെയ്തും ശില്പമായി പണിതും വരച്ചും എല്ലാം ആവര്‍ത്തിക്കപ്പെട്ടു; അനുകരിക്കപ്പെട്ടു. മൊണാലിസയുടെയും യേശുക്രിസ്തുവിന്റെയും ചിത്രങ്ങള്‍ പകര്‍ത്തപ്പെട്ടതിനു തുല്യമായ അളവിലോ ഒരു പക്ഷെ അതിലധികമോ ചെഗുവേരയുടെ മുഖവും പകര്‍ത്തപ്പെട്ടു കൊണ്ടിരിക്കുന്നു. അമേരിക്കന്‍ മുതലാളിത്ത സാമ്രാജ്യത്വം വെടിവെച്ച് കൊന്നൊടുക്കിയ ധീരവിപ്ലവകാരിയുടെ മുഖമായതിനാല്‍ അതിന്മേല്‍ കോപ്പിറൈറ്റ് ആരോപിക്കാന്‍ കോര്‍ഡ മുതിര്‍ന്നിട്ടില്ലെന്നാണ് ചരിത്രം പറയുന്നത്. മാത്രമല്ല, മരണം വരെ കമ്യൂണിസ്റ്റും ക്യൂബന്‍ വിപ്ലവത്തിന്റെ അനുയായിയുമായിരുന്ന കോര്‍ഡ ഈ ചിത്രത്തിന്മേല്‍ ഒരു പ്രതിഫലവും എങ്ങു നിന്നും ഈടാക്കിയതുമില്ല. ഈ ചിത്രം എല്ലാ നിലക്കും വിനിമയം ചെയ്യപ്പെടുന്നതിലൂടെ ചെ പ്രതിനിധാനം ചെയ്ത വിപ്ലവത്തിന്റെയും മാര്‍ക്‌സിസത്തിന്റെയും മൂല്യങ്ങള്‍ ലോകമെമ്പാടും പ്രചരിപ്പിക്കപ്പെടുമെന്ന ശരിയായ ധാരണയും കോര്‍ഡക്കുണ്ടായിരുന്നു. അപ്രകാരം, ഈ ഫോട്ടോഗ്രാഫ് മാര്‍ക്‌സിസ്റ്റ് വിപ്ലവത്തിന്റെയും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെയും ആത്യന്തികമായ പ്രതീകമായി ലോകമെമ്പാടും വ്യാപിച്ചു. ഈ ഫോട്ടോഗ്രാഫിനെക്കുറിച്ച് മാത്രം പുസ്തകങ്ങള്‍ എഴുതപ്പെടുകയും ഒരു ഡോക്കുമെന്ററി നിര്‍മ്മിക്കപ്പെടുകയും ചെയ്തു. പൊതു പ്രയോജനത്തിനായി കോപ്പിറൈറ്റ് ഉയിക്കപ്പെടാതിരുന്നതിനെ തുടര്‍ന്ന് സ്മിര്‍ണോഫ് വോഡ്ക്കയുടെ പരസ്യത്തിനായി ചെയുടെ ഈ ചിത്രം ഉപയോഗിക്കപ്പെടുകയും കോര്‍ഡ മദ്യക്കമ്പനിക്കെതിരെ കേസ് കൊടുക്കുകയും ചെയ്തു. കോടതിക്ക് പുറത്ത് അമ്പതിനായിരം ഡോളറിന് കേസ് ഒത്തു തീരുകയും ഇപ്രകാരം ലഭിച്ച തുക ക്യൂബയിലെ ആരോഗ്യപ്രവര്‍ത്തനത്തിനായി അദ്ദേഹം സംഭാവന ചെയ്യുകയും ചെയ്തു. ആല്‍ക്കഹോള്‍ അടക്കം, ചെയുടെ സ്മൃതികളെ വിലയിടിക്കുന്ന എന്തിനുമായി ഈ ചിത്രം ദുരുപയോഗം ചെയ്യരുതെന്ന ഒരഭ്യര്‍ത്ഥനയോടെ തുടര്‍ന്നും ലോകമെമ്പാടും ചിത്രം പ്രചരിക്കട്ടെ എന്ന നിലപാടാണ് അദ്ദേഹം പിന്നീടെടുത്തത്. എന്നാല്‍, ചെയുടെ പേരും ചിത്രവും ആലേഖനം ചെയ്ത ഒന്നിലധികം മദ്യബ്രാന്‍ഡുകള്‍ പല രാജ്യങ്ങളിലും ഇപ്പോഴും ലഭ്യമാണ്. ക്യൂബന്‍ ചരിത്രകാരനായ എഡ്‌മെണ്ടോ ഡെസ്‌നോസ് പറയുന്നത് 'ചെയുടെ ഇമേജിനെ പാര്‍ശ്വങ്ങളിലേക്ക് തള്ളിമാറ്റപ്പെട്ടേക്കാം; വില്‍ക്കുകയും വാങ്ങുകയും ചെയ്‌തേക്കാം; ദിവ്യത്വവത്ക്കരിക്കപ്പെട്ടേക്കാം; പക്ഷെ, അത് വിപ്ലവാത്മകപ്രക്ഷോഭത്തിന്റെ സാര്‍വദേശീയ മാതൃകകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണെന്ന യാഥാര്‍ത്ഥ്യം ഒരിക്കലും ഇല്ലാതാവുന്നില്ല. അതിനാല്‍ അതിന്റെ ചരിത്രപരവും അസാമാന്യവുമായ മൂല്യം ഏതു സമയത്തും തിരിച്ചാനയിക്കപ്പെടുക തന്നെ ചെയ്യും!'
അര്‍ജന്റീനയിലെ റൊസാരിയോ നഗരത്തിലാണ് ചെ പിറന്നു വീണത്. അദ്ദേഹത്തിന്റെ പന്ത്രണ്ടടി ഉയരമുള്ള ഒരു ഓട്ടുപ്രതിമ ചെഗുവേര ചത്വരത്തിലുണ്ട്. നഗരത്തിലെയും രാജ്യത്തിലെയും ചില തീവ്ര വലതുപക്ഷ ശക്തികള്‍ ഇതെല്ലാം നീക്കം ചെയ്ത് ചെഗുവേരയെ ഓര്‍മ്മകളില്‍ നിന്നു തന്നെ നീക്കം ചെയ്യണമെന്ന ആവശ്യക്കാരാണ്. അവരോട് മറുപടി പറയവെ, കമ്യൂണിസ്റ്റ് പാര്‍ടിയുടെ റൊസാരിയോ കമ്മിറ്റി സെക്രട്ടറി സഖാവ് നോര്‍ബര്‍േട്ടാ ഗലിയോത്തി പറഞ്ഞ ഒരു നിരീക്ഷണത്തിലേതു പോലെ, മാര്‍ഗരറ്റ് താച്ചറുടെ പടം പതിച്ച ടീഷര്‍ട്ടുമിട്ട് ഒരു കുട്ടിയും ലോകത്തെവിടെയും നടക്കുന്നത് കാണാനില്ല തന്നെ. അപ്പോള്‍, ചെഗുവേരയെ ആരാധിക്കുന്നതിനു പിന്നില്‍, മാനവികതയുടെ ചരിത്രത്തിലേക്ക് നമ്മെ പിടിച്ചു വലിക്കുന്ന എന്തോ യാഥാര്‍ത്ഥ്യം തിളച്ചു മറിയുന്നുണ്ടെന്നതു തന്നെയാണ് സത്യം.
അര്‍ജന്റീനയില്‍ ജനിച്ച് ബൊളീവിയയില്‍ വെച്ച് കൊല്ലപ്പെട്ട ചെഗുവേര ക്യൂബയുടെ ദേശീയ നായകനാണ്. അല്ല, അദ്ദേഹം വിപ്ലവ ലോകത്തിന്റെ സാര്‍വദേശീയ നേതാവാണ്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പുനര്‍ നിര്‍മ്മിക്കപ്പെടാന്‍ ആരംഭിച്ച സാര്‍വദേശീയ വീക്ഷണത്തെ വലിയ തോതില്‍ സ്വാധീനിച്ച അസാധാരണ വ്യക്തിത്വത്തിനുടമ. ചെ ഒരേ സമയം ചിന്തകനും പ്രക്ഷോഭകാരിയുമായിരുന്നു. ലോകമെമ്പാടുമുള്ള കമ്യൂണിസ്റ്റ് മുന്നേറ്റത്തിന് അദ്ദേഹം അപ്പോഴും പിന്നീടും ചാലകശക്തിയായി നിലക്കൊള്ളുന്നു. മൈക്ക് ടൈസണ്‍ മുതല്‍ ഡീഗോ മറഡോണ വരെയുള്ള പ്രമുഖരും ലക്ഷക്കണക്കിന് സാധാരണക്കാരും അവരുടെ ദേഹത്ത് ചെയുടെ മുഖം ടാറ്റൂ ചെയ്തു ചേര്‍ത്തു വെച്ചിരിക്കുന്നു. ക്യൂബയിലെ സാന്താ ക്ലാരയില്‍ ചെയുടെ പേരിലുള്ള സര്‍വകലാശാല സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ആവേശം മാത്രമല്ല, അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നും ആശയങ്ങളില്‍ നിന്നും പുതിയ ലോകത്തിന് പഠിക്കാനെന്തുണ്ട് എന്നതാണ് അത്തരമൊരു സര്‍വകലാശാല കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. മഹാത്മാഗാന്ധിയുടെയും അംബേദ്ക്കറിന്റെയും നെഹ്‌റുവിന്റെയും രബീന്ദ്രനാഥ് ടഗൂറിന്റെയും സുഭാഷ് ചന്ദ്രബോസിന്റെയും പോറ്റി ശ്രീരാമുലുവിന്റെയും തുഞ്ചത്തെഴുത്തച്ഛന്റെയും ശ്രീനാരായണഗുരുവിന്റെയും സുബ്രഹ്മണ്യഭാരതിയുടെയും ഭാരതീദാസന്റെയും മറ്റും മറ്റും പേരില്‍ ഇന്ത്യയിലെ വിവിധ ഇടങ്ങളിലുള്ള സര്‍വകലാശാലകള്‍ അതാത് പേരുകള്‍ സൂചിപ്പിക്കുന്നതു പോലെ, ഈ മഹാന്മാരുടെ ചിന്തകളും ജീവിതങ്ങളും പഠനവിധേയമാക്കുകയും പുതിയ കാലത്ത് പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ടോ?
1928ലാണ് ചെഗുവേര ജനിച്ചത്. കടുത്ത ആസ്ത്മ രോഗിയായിരുന്നു ഏര്‍ണെസ്റ്റോ. എന്നാല്‍, സാഹിത്യത്തിലും കളികളിലും ഉള്ള അവന്റെ കമ്പത്തെ ഈ രോഗം നശിപ്പിച്ചില്ല. അതോടൊപ്പം, പാവപ്പെട്ടവരോടുള്ള ഐക്യദാര്‍ഢ്യം അക്കാലത്തു തന്നെ അവനില്‍ രൂപപ്പെട്ടു വന്നു. പന്ത്രണ്ടു വയസ്സായപ്പോഴേക്കും സിഗ്മണ്ട് ഫ്രോയ്ഡിനെ വായിച്ച ഏര്‍ണെസ്റ്റോയോട് അവന്റെ അമ്മയും അഛനുമാണ് ഏംഗല്‍സിനെയും മാര്‍ക്‌സിനെയും വായിക്കാന്‍ നിര്‍ദ്ദേശിച്ചത്. തീരെ ചെറുപ്രായത്തില്‍ തന്നെ ചെയിലെ കലാപകാരിത്വം പുറത്തു വന്നു. ചെ താമസിച്ചിരുന്ന പ്രവിശ്യയില്‍, വൈദ്യുതി ജീവനക്കാര്‍ സമരം നടത്തി വരികയായിരുന്നു. സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട്, അദ്ദേഹം രഹസ്യമായി കൂട്ടുകാരെ സംഘടിപ്പിച്ച് നഗരത്തിലെ എല്ലാ തെരുവുവിളക്കുകളും ഒറ്റ രാത്രി കൊണ്ട് കല്ലെറിഞ്ഞുടച്ചു. അവന് പതിനൊന്ന് വയസ്സു മാത്രമായിരുന്നു പ്രായം. ലാറ്റിന്‍ അമേരിക്കയുടെ ഭൂഭാഗങ്ങളിലൂടെ അദ്ദേഹം നിരവധി യാത്രകള്‍ നടത്തിയെന്നത് സുപ്രസിദ്ധമാണല്ലോ. അത്തരം ആദ്യത്തെ യാത്ര ആരംഭിച്ചത് അദ്ദേഹത്തിന്റെ പതിമൂന്നാം വയസ്സിലായിരുന്നു. ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കുന്നതിനു മുമ്പ് നടത്തിയ ആ യാത്രയില്‍ അര്‍ജന്റീനയിലുടനീളം ചെ യാത്ര ചെയ്തു. 1947ല്‍ ബ്യൂണസ് അയേഴ്‌സ് മെഡിക്കല്‍ സ്‌കൂളില്‍ ചേര്‍ന്ന ചെ, 1953ല്‍ ഡോക്ടറായി പുറത്തു വന്നു. മൂന്നു വര്‍ഷത്തിനു പകരം ആറു വര്‍ഷമെടുത്തു ആ പഠനം പൂര്‍ത്തിയാക്കാന്‍ എന്നതിനു പിന്നിലെ കാരണം, ഇടക്കിടെ ക്യാമ്പസ് വിട്ടെറിഞ്ഞ് നടത്തിയ ദീര്‍ഘ യാത്രകളായിരുന്നു. അഞ്ഞൂറു സിസി മോട്ടോര്‍സൈക്കിളായ നോര്‍ട്ടണിന്മേല്‍, കൂട്ടുകാരനായ ആല്‍ബെര്‍ട്ടോ ഗ്രനാഡോയോടൊപ്പം ചെ നടത്തിയ യാത്രകളാണ് പ്രസിദ്ധമായ മോട്ടോര്‍സൈക്കിള്‍ ഡയറീസ് എന്ന പേരിലദ്ദേഹമെഴുതിയ പുസ്തകമായത്. ഈ പുസ്തകത്തെ ആധാരമാക്കി വാള്‍ട്ടര്‍ സാലസ് പൂര്‍ത്തിയാക്കിയ അതേ പേരിലുള്ള സിനിമ ലോകമെമ്പാടും തരംഗങ്ങള്‍ സൃഷ്ടിച്ചു. ദേശീയത, മാര്‍ക്‌സിസം, വിപ്ലവാത്മക പരിവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ ആശയപരവും പ്രായോഗികവുമായ ചിന്തകളും പ്രവര്‍ത്തനങ്ങളും ചെ വിപുലമായി ആരംഭിച്ചത് ഇക്കാലത്താണ്. രോഗങ്ങള്‍ പടരുന്നതിന്റെ പിന്നിലുള്ള യഥാര്‍ത്ഥ കാരണം മുതലാളിത്തമാണെന്ന വര്‍ഗ്ഗപരവും ശാസ്ത്രീയവുമായ തിരിച്ചറിവ് ഒരു ഡോക്ടര്‍ കൂടിയായ ചെഗുവേരയിലുറക്കുതും ഇക്കാലത്താണ്.
1954ല്‍ അദ്ദേഹം മെക്‌സിക്കോയിലേക്ക് പലായനം ചെയ്തു. അര്‍ജന്റീനയില്‍ അമേരിക്കന്‍ അനുകൂല ഭരണകൂടമായ കാസ്റ്റിലോ അര്‍മാസ്; പുരോഗമനവാദിയായ ജേക്കബോ അര്‍ബേന്‍സിന്റെ സര്‍ക്കാരിനെ തകര്‍ത്ത സാഹചര്യത്തിലായിരുന്നു ഈ രക്ഷപ്പെടല്‍. 1955ലെ വേനല്‍ക്കാലത്താണ് മെക്‌സിക്കോയയില്‍ വെച്ച് ചെ, ഫിദല്‍ കാസ്‌ട്രോയെ പരിചയപ്പെടുന്നത്. ജൂലൈ 26 പ്രസ്ഥാനത്തിന്റെ നേതാവെന്ന നിലയില്‍ ഒളിവിലായിരുന്നു ഫിദല്‍. തങ്ങളുടെ ഗറില്ലാ സംഘത്തില്‍ ഒരു ഡോക്ടറെന്ന നിലയില്‍ പോരാളിയായി സേവനമനുഷ്ഠിക്കാനുള്ള ഫിദലിന്റെ ക്ഷണം സ്വീകരിച്ച് ചെ അവരോടൊപ്പം ചേര്‍ന്നു. 1956 ഡിസംബര്‍ 2ന് ഗറില്ലകള്‍ ക്യൂബയിലെത്തി. നഗരങ്ങളിലുള്ള വ്യവസായത്തൊഴിലാളി വര്‍ഗത്തെ മുന്‍ നിര്‍ത്തി ബഹുജനമുന്നണി കെട്ടിപ്പടുത്ത് വിപ്ലവം നയിക്കുന്നതിനു പകരം, ഒളിപ്പോരുകളിലൂടെ യുദ്ധം നയിച്ച് വിപ്ലവപ്പാതയില്‍ മുന്നേറുക എന്ന തന്ത്രമാണ് കാസ്‌ട്രോയും ചെഗുവേരയും അവലംബിച്ചത്. 1959 ജനുവരിയില്‍ ക്യൂബന്‍ വിപ്ലവം വിജയിച്ചു. ക്യൂബന്‍ വിപ്ലവ ആര്‍മിയുടെ കമാണ്ടന്റായിരുന്നു ആ വിജയമുഹൂര്‍ത്തത്തില്‍ ഏര്‍ണെസ്റ്റോ ചെഗുവേര. ഹവാനയിലേക്ക് സഖാക്കളോടൊപ്പം മാര്‍ച്ച് ചെയ്ത ചെഗുവേരക്ക് ക്യൂബന്‍ പൗരത്വം നല്‍കി പുതിയ രാഷ്ട്ര നേതൃത്വം അദ്ദേഹത്തെ വരവേറ്റു. സര്‍ക്കാരിലെ മന്ത്രി എന്ന സ്ഥാനത്തിരുന്നു കൊണ്ട് യാത്രകള്‍ ചെയ്ത് ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിലും അദ്ദേഹം വിപ്ലവത്തിന്റെ സന്ദേശങ്ങളെത്തിച്ചു. 1960ല്‍ ചൈനയിലും ചെക്കോസ്ലോവോക്യയിലും കൊറിയയിലും സോവിയറ്റ് യൂണിയനിലും അദ്ദേഹം നടത്തിയ സന്ദര്‍ശനങ്ങളിലൂടെ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധവും സാഹോദര്യവും ഊട്ടിയുറപ്പിച്ചു. ബേ ഓഫ് പിഗ്‌സ് അധിനിവേശം എന്ന കുപ്രസിദ്ധമായ പേരിലറിയപ്പെട്ടിരുന്ന സി ഐ എ അട്ടിമറി 1960ല്‍ തന്നെയാണ് നടന്നത്. ആ പ്രതിവിപ്ലവ ശ്രമങ്ങളെ ചെയുടെ നേതൃത്വത്തിലുള്ള ക്യൂബന്‍ ആര്‍മി പരാജയപ്പെടുത്തി. ചെ വീണ്ടും തോക്കേന്തിയത് അക്കാലത്തായിരുന്നു. ആല്‍ബെര്‍ടോ കോര്‍ഡയുടെ പ്രശസ്തമായ ഫോേട്ടാഗ്രാഫ് - ഗറില്ലെറോ ഹീറോയിക്കോ - ഇക്കാലത്തെടുത്തതാണ്. 1965ഓടെ അദ്ദേഹം ക്യൂബ വിട്ട് ഇരുപത് വിയറ്റ്‌നാമുകള്‍ സൃഷ്ടിക്കാന്‍ വേണ്ടി ലോകവിപ്ലവ സഞ്ചാരം ആരംഭിച്ചു. ആദ്യം കോംഗോയിലും പിന്നീട് ബൊളീവിയയിലുമാണ് അദ്ദേഹം വിപ്ലവം നയിച്ചത്. 1967ല്‍ ബൊളീവിയയില്‍ വെച്ച് സിഐഎ ചാരന്മാരാല്‍ വധിക്കപ്പെട്ടു.
ബൊളീവിയന്‍ കാടുകളില്‍ വെച്ച് കൊല്ലപ്പെട്ട ചെയുടെ മൃതശരീരത്തിന്റെ ഫോട്ടോ എന്നതു പോലെ, ഭൗതികാവശിഷ്ഠങ്ങളും വിപ്ലവാനുകൂലികള്‍ക്ക് ലഭ്യമായില്ല. ഫെര്‍ണാണ്ടോ സൊളാനസും ഒക്ടാവിയോ ഗെറ്റിനോയും ചേര്‍ന്ന് സംവിധാനം ചെയ്ത, തീച്ചൂളകളുടെ മുഹൂര്‍ത്തം(ദ ഹവര്‍ ഓഫ് ഫര്‍ണസസ്) എന്ന ഡോക്കുമെന്ററി, കൊല്ലപ്പെട്ടു കിടക്കുന്ന അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തിന്റെ നിശ്ചല ഛായാചിത്രത്തോടെയാണ് അവസാനിക്കുന്നത്. സിഐഎയുടെ ആര്‍ക്കൈവില്‍ നിന്ന് ചോര്‍ത്തിയെടുത്താണ് ആ സ്റ്റില്‍ ഫോട്ടോഗ്രാഫ് സൊളാനസിന്റെ പക്കലെത്തുന്നത്. ബോളീവിയയില്‍ ചെ നയിച്ച ഗറില്ലാ യുദ്ധത്തിന്റെ നാള്‍ വഴിക്കുറിപ്പുകളും ഇതേ പോലെ വിപ്ലവാനുകൂലികള്‍ പുറത്തു കൊണ്ടു വന്നു. ഫിദല്‍ കാസ്‌ട്രോ തന്നെ പറയുന്നത് ശ്രദ്ധിക്കുക: ബാരിയെന്റോസ് ഗവണ്മെന്റിനും അതിന്റെ ഉന്നത സൈനികോദ്യോഗസ്ഥര്‍ക്കും ആ ഡയറി പ്രസിദ്ധീകരിക്കാതിരിക്കുന്നതിന് വേണ്ടതിലധികം കാരണങ്ങളുണ്ട്. ആ ഡയറിക്കുറിപ്പുകള്‍ അവരുടെ സേനയുടെ കഴിവു കേട് വെളിച്ചത്താക്കുന്നു. നിശ്ചയദാര്‍ഢ്യമുള്ള ഒരു പിടി ഒളിപ്പോരാളികളുടെ കൈയില്‍ നിന്നും ആഴ്ചകള്‍ക്കുള്ളില്‍ എണ്ണമറ്റ പരാജയങ്ങളാണ് അവര്‍ ഏറ്റുവാങ്ങിയത്. ഏറ്റുമുട്ടലില്‍ അവരില്‍ നിന്നും ഒളിപ്പോരാളികള്‍ 200 ആയുധങ്ങള്‍ പിടിച്ചെടുത്തിരുന്നു. ബാരിയെന്റോസിനെയും അയാളുടെ ഭരണത്തെയും അവരര്‍ഹിക്കുന്ന വാക്കുകളിലാണ് ചെ വിവരിച്ചിരിക്കുന്നത്. അതൊന്നും ചരിത്രത്തില്‍ നിന്നും മായിച്ചുകളയാന്‍ കഴിയുകയില്ല. സാമ്രാജ്യത്വത്തിനും അതിന്റെ കാരണങ്ങളുണ്ടായിരുന്നു. ചെയും അദ്ദേഹം സ്ഥാപിച്ച അസാമാന്യ മാതൃകയും ലോകത്തു ശക്തി പ്രാപിച്ചു വരുന്നു. അദ്ദേഹത്തിന്റെ ആശയങ്ങളും പ്രതിരൂപവും പേരും ചൂഷിതരും മര്‍ദ്ദിതരും അനുഭവിക്കുന്ന അനീതികള്‍ക്കെതിരെയുള്ള സമരങ്ങളുടെ ബാനറുകളായി മാറിയിരിക്കുന്നു. ലോകത്തെമ്പാടുമുള്ള ബുദ്ധിജീവികളുടെയും വിദ്യാര്‍ത്ഥികളുടെയുമിടയില്‍ അവ ആവേശപൂര്‍വ്വമായ താത്പര്യം ഉണര്‍ത്തുന്നു. അമേരിക്കയില്‍ തന്നെ, കറുത്ത വര്‍ഗ്ഗക്കാരുടെ(അവകാശ) പ്രസ്ഥാനവും പുരോഗമന വിദ്യാര്‍ത്ഥികളും അംഗസംഖ്യയില്‍ വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു. അവരെല്ലാം ചെയുടെ ചിത്രം സ്വന്തമാക്കിയിരിക്കുന്നു. പൗരാവകാശങ്ങള്‍ക്കു വേണ്ടിയുള്ള വമ്പന്‍ പ്രകടനങ്ങളിലും വിയറ്റ്‌നാം ആക്രമണത്തിനെതിരായി നടക്കുന്ന പ്രകടനങ്ങളിലും അദ്ദേഹത്തിന്റെ ഛായാചിത്രത്തെ പോരാട്ടത്തിന്റെ പ്രതീകമായി ഉയര്‍ത്തിക്കാട്ടുന്നു. ഒരു പക്ഷേ, ചരിത്രത്തില്‍ മുമ്പൊരിക്കലും ഒരു ചിത്രം, ഒരു പേര്, ഒരു മാതൃക ഇത്ര വേഗത്തിലും ആവേശപൂര്‍വ്വമായ കരുത്തോടെയും ഒരു സാര്‍വലൗകിക പ്രതീകമായിത്തീര്‍ന്നിട്ടില്ല. ചെ ഇന്നത്തെ ലോകത്തിന്റെ അന്തര്‍ദേശീയമായ അന്തസ്സത്തയുടെ നിസ്വാര്‍ത്ഥവും ശുദ്ധവുമായ ആള്‍രൂപമായി മാറിയെന്നതാണതിന്റെ കാരണം. അതേ അന്തസ്സത്തയെ തന്നെ ഇതിലും കൂടുതലായി നാളത്തെ ലോകത്തിന്റെ സ്വഭാവനിര്‍ണ്ണയം നടത്തുകയും ചെയ്യും. കൊളോണിയല്‍ ശക്തികള്‍ ഇന്നലെ ഞെരിച്ചമര്‍ത്തുകയും ഇന്ന് യാങ്കി സാമ്രാജ്യത്വം ചൂഷണം ചെയ്ത് പിന്നോക്കാവസ്ഥയിലും ഏറ്റവും നീതിരഹിതമായ തരത്തില്‍ അവികസിതാവസ്ഥയിലും തള്ളിയിടുകയും ചെയ്തിരിക്കുന്ന ഒരു ഭൂഖണ്ഡത്തില്‍ നിന്നും ഉയര്‍ന്നു വന്ന ഈ ഏകരൂപം സാമ്രാജ്യത്വ ശക്തികളുടെയും കോളനി വാഴ്ചക്കാരുടെയും പ്രധാന നഗരങ്ങളില്‍ പോലും വിപ്ലവപോരാട്ടങ്ങളുടെ സാര്‍വലൗകിക പ്രതീകമായി തീര്‍ന്നിരിക്കുന്നു. (ബൊളീവിയന്‍ ഡയറിക്കെഴുതിയ അവതാരികയില്‍ നിന്ന്. വിവര്‍ത്തനം കെ എം ചന്ദ്രശര്‍മ്മ/ഡി സി ബുക്‌സ്)
ചെഗുവേര ഏതര്‍ത്ഥത്തിലും ഒരു മാര്‍ക്‌സിസ്റ്റ് പ്രചാരകനും ഗറില്ലാ സമരപ്പോരാളിയുമാണ്. അതേ സമയം, അദ്ദേഹത്തിനോടും അദ്ദേഹത്തിന്റെ ഇമേജറികളോടുമുള്ള അനന്തമായ ആരാധന പ്രതിനിധാനം ചെയ്യുന്നത് എല്ലായ്‌പോഴും മാര്‍ക്‌സിസ്റ്റാശയത്തെ മാത്രമായിക്കൊള്ളണമെന്നില്ല. അടിച്ചമര്‍ത്തപ്പെട്ടവരുടെയും നിശ്ശബ്ദരാക്കപ്പെട്ടവരുടെയും സാമൂഹികപ്രവേശത്തെയാണ് ചെഗുവേര ഒന്നാമതായി പ്രതീകവത്ക്കരിക്കുന്നത്. അതോടൊപ്പം; യുവത്വം എന്നത് എല്ലാക്കാലത്തും വിമതത്വമായിരിക്കുമെന്ന യാഥാര്‍ത്ഥ്യത്തെ ആവിഷ്‌ക്കരിക്കാനുള്ള അക്ഷയഖനി തന്നെയായി ചെഗുവേരയുടെ ചിത്രങ്ങളും ഓര്‍മ്മകളും വിനിമയം ചെയ്യപ്പെടുന്നുണ്ട്. യാഥാര്‍ത്ഥ്യം തേടിയുള്ള അന്വേഷണയാത്രകള്‍, സമരങ്ങളോടുള്ള ഐക്യദാര്‍ഢ്യവും എല്ലാം ഉപേക്ഷിച്ച് അതില്‍ പങ്കുചേരലും, വിപ്ലവാനന്തര സര്‍ക്കാരിലെ അധികാരാരോഹണം, പിന്നീട് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് അധികാര പദവി വിട്ടെറിഞ്ഞ് ലോകത്തെമ്പാടും വിപ്ലവാശയം പ്രയോഗവത്ക്കരിക്കാനായി മറ്റൊരു രാജ്യത്തേക്ക് നിയമവിരുദ്ധമായി കടന്നു ചെന്ന് പോരാട്ടം സംഘടിപ്പിക്കല്‍, ലോക സാമ്രാജ്യത്വത്തിന്റെ വെടിയുണ്ടയേറ്റുള്ള രക്തസാക്ഷിത്വം എന്നിങ്ങനെ പുതിയ കാലത്തിന്റെ ഇതിഹാസപുരുഷനും ദൈവമില്ലാത്തവരുടെ ദൈവവും അവതാരവും ആയി ചെഗുവേര സാമൂഹിക ഓര്‍മ്മകളിലൂടെ പൊതുവത്ക്കരിക്കപ്പെട്ടു. അധികാരമില്ലാത്തവരുടെ അധികാരാരോഹണവും സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവരുടെ സ്വാതന്ത്ര്യ വാഞ്ഛയും സമഗ്രാധികാരപരമായ നിയമവാഴ്ചയുടെ കാലത്തെ സാര്‍വ കാലിക നിയമനിരോധവും സംലയിക്കുന്ന ചരിത്രവ്യക്തിത്വമായി ചെഗുവേര എത്ര നിരാകരിക്കപ്പെട്ടാലും സ്വീകരിക്കപ്പെട്ടുകൊണ്ടേ ഇരിക്കും. എന്നാല്‍, മുതലാളിത്തം വര്‍ദ്ധമാനമായ രീതിയില്‍ ചെഗുവേരയുടെ ഇമേജ് ഉപയോഗിക്കുന്നതിലൂടെ അത് ഫാഷനബിളും രാഷ്ട്രീയസത്ത ചോര്‍ന്നു പോയതുമായ ഒന്നായി മാറാറുമുണ്ട്.
അടുത്ത കാലത്ത്, ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ ചെഗുവേരയുടെ ഇമേജുകള്‍ക്കെതിരെ ദേശീയവിരുദ്ധത ആരോപിച്ച് കുരച്ചു ചാടിയിരുന്നു. ഫാസിസ്റ്റ് വിരുദ്ധരൊന്നാകെ ഉണര്‍െന്നണീറ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ ചെഗുവേരയെ തങ്ങളുടെ പ്രൊഫൈലുകളാക്കിയാണ് അതിനെ നേരിട്ടത്. അതായത്, ഈ കാലത്തും വരും കാലത്തും അമിതാധികാര പ്രയോഗത്തിന്റെ ദുഷ്പ്രവണതകള്‍ക്കെതിരെയുള്ള നേരടയാളമായി ചെഗുവേരയുടെ ഇമേജറി പ്രവര്‍ത്തനക്ഷമമാകുമെന്നാണിത് കാണിക്കുന്നത്. ആക്ടിവിസത്തിലൊന്നും യാതൊരു താല്പര്യവുമില്ലാത്തവരും ചെഗുവേരയുടെ ടീഷര്‍ട്ടുകള്‍ ധരിച്ചു നടക്കുന്ന പ്രവണതയെ, തങ്ങളുടെ കലാപത്വരകളെ ടീഷര്‍ട്ടിലെ ചെ ബിംബവത്ക്കരണത്തിലവസാനിപ്പിക്കുന്നതായും യഥാര്‍ത്ഥമായുണ്ടായിരിക്കേണ്ട വിപ്ലവോന്മുഖത്വത്തെ ടീഷര്‍ട്ട് ചിത്രണം കൊണ്ട് പകരം(സറോഗേറ്റ്) വെക്കുന്നതായും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
എല്ലാ വിധത്തിലുമുള്ള പരമ്പരാഗതിത്വങ്ങള്‍ക്കും യാഥാസ്ഥിതികത്വങ്ങള്‍ക്കുമെതിരായ ജനകീയ പ്രതിരോധായുധമായും ചെ അടയാളപ്പെടുന്നു. നീട്ടിയ താടിയും മുടിയും നക്ഷത്രാങ്കിതമായ തൊപ്പിയും ചെളിപുരളാത്ത വെളുമ്പന്‍ വസ്ത്രങ്ങള്‍ക്കു പകരം എവിടെയും ധരിക്കാവുന്നതും മുഷിഞ്ഞാലും അറിയാത്തതുമായ അഥവാ എപ്പോഴും മുഷിഞ്ഞതുമായ കാക്കി യൂണിഫോമും കണ്ണുകളിലെ രോഷവും കലാപത്വരയും വേദനയോടുള്ള അനുതാപവും എല്ലാം ചേര്‍ന്ന് ചെ പുതിയ കാലത്തിന്റെ മിശിഹയായി സ്ഥാനാരോഹണം ചെയ്യപ്പെട്ടു. സാമൂഹ്യ റിയലിസത്തിന്റെ തുറന്ന വെളിപ്പെടല്‍ കൊണ്ട് കലാ നിര്‍വചനങ്ങളുടെ ദുരൂഹതകളെയും അത് നേരിട്ടു. അപ്രകാരം അത് പഴയതും പുതിയതുമായ എല്ലാ വ്യവസ്ഥാവത്ക്കരണങ്ങളെയും പൊളിച്ചടുക്കി. ജനകീയതയും ജനപ്രിയതയും തമ്മിലുള്ള അതിര്‍വരമ്പുകളെ ചെയുടെ ഇമേജുകളും ഓര്‍മ്മകളും മായിച്ചു കളയുന്നുണ്ടെതും കാണേണ്ടതാണ്. വിപ്ലവത്തിന്റെ നേതൃത്വവും മുഖ്യ കേന്ദ്രത്വവും ചെഗുവേരയിലായിരുന്നു എന്നത് ചരിത്ര സത്യമാണ്. ലോകത്തിന്റെ അക്കാലത്തെ ഗതിവിഗതികളും എപ്രകാരമായിരുന്നു എന്നും ശ്രദ്ധിക്കേണ്ടതാണ്. വിയറ്റ്‌നാം തിളച്ചു മറിയുകയായിരുന്നു. അവിടെ അമേരിക്ക തോറ്റോടുകയായിരുന്നു. ലാറ്റിനമേരിക്കയിലും യൂറോപ്പിലും എന്തിന് അമേരിക്കന്‍ ഐക്യനാടുകളിലും വിയറ്റ്‌നാം അനുകൂല മനോഭാവം സാമാന്യ ജനങ്ങള്‍ക്കിടയിലും യുവാക്കള്‍ക്കിടയില്‍ പ്രത്യേകിച്ചും നിറഞ്ഞു നിന്നു. ഫ്രാന്‍സിലും യൂറോപ്പിലെമ്പാടും വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങി സമരങ്ങള്‍ നയിച്ച് പുതിയ കാലത്തെ ആവിഷ്‌ക്കരിക്കാനുള്ള പരിശ്രമങ്ങളിലായിരുന്നു. തൊഴിലാളി സമരങ്ങളും വ്യാപിച്ചു. സ്വതന്ത്രാനുരാഗത്തിനും കാല്പനികതക്കും വേണ്ടിയുള്ള ആഗ്രഹങ്ങളും വ്യാപകമായി അനുകൂലിക്കപ്പെട്ടു. ജനപ്രിയത പുനര്‍ നിര്‍വചിക്കപ്പെട്ടു. മതങ്ങളില്‍ നിന്ന് ആളുകള്‍ വ്യാപകമായി മോചിപ്പിക്കപ്പെട്ടു. മതങ്ങള്‍ക്കുള്ളിലും കലാപങ്ങള്‍ നടന്നു. ചിന്തകളിലും സമരങ്ങളിലും തീപടര്‍ന്ന ആ കാലത്തെ ചെഗുവേരയുടെ ചിത്രങ്ങളിലൂടെയല്ലാതെ എങ്ങിനെയാണ് പ്രതിനിധാനം ചെയ്യാനാവുക? വ്യക്തികളുടെ സ്വഭാവങ്ങളും മര്യാദകളും വേഷധാരണരീതികളും വരെ കീഴ്‌മേല്‍ മറിക്കപ്പെടുുണ്ടായിരുന്നു. ചെയുടെ രക്തസാക്ഷിത്വം ഈ ഘടകങ്ങളെല്ലാം സംലയിച്ച് രൂപപ്പെട്ട ജനകീയവും സാര്‍വദേശീയവുമായ സമരത്വരയുടെ സമൂര്‍ത്തീകരണമായിരുന്നു എന്നതാണ് വാസ്തവം.
എന്നാല്‍, എല്ലാത്തിനെയും ചരക്കുവത്ക്കരിക്കുന്ന മുതലാളിത്തം വീണ്ടും ശക്തിപ്പെട്ടു എന്നത് നാം കണ്ണടച്ചതുകൊണ്ടില്ലാതാകുന്ന ലോകയാഥാര്‍ത്ഥ്യവുമല്ല. ഏതു സാമ്പത്തിക/വര്‍ഗാധിഷ്ഠിത/ചൂഷണ വ്യവസ്ഥയെയാണോ നശിപ്പിക്കാന്‍ ചെഗുവേര മുന്നിട്ടിറങ്ങിയത്, അതേ വ്യവസ്ഥ രൂക്ഷമായ രാക്ഷസാകാരം പൂണ്ട് ലോകത്തെ വിഴുങ്ങാനൊരുങ്ങുന്നതിന്റെ പശ്ചാത്തലത്തിലും ചെയുടെ ഇമേജറി കച്ചവട ഉത്പമാകുന്ന പ്രതിഭാസം ചര്‍ച്ച ചെയ്യപ്പെടണം. എന്തിനെയും ചരക്കുവത്ക്കരിക്കുന്ന മുതലാളിത്തത്തിന്റെ നീതിയും ധാര്‍മികതയും തന്നെയാണ് ചെഗുവേരയുടെ ഓര്‍മ്മയെയും ഉത്പന്നമാക്കി മാറ്റിയത് എന്ന ലളിതയുക്തി മാത്രമല്ല യാഥാര്‍ത്ഥ്യം. മുതലാളിത്തത്തിന്റെ ക്രൂര നീതിയില്‍ അങ്ങേയറ്റത്തെ കഷ്ടപ്പാടനുഭവിക്കുന്ന മനുഷ്യരുടെ പ്രതീക്ഷകള്‍ ചെഗുവേരയുടെ സ്മരണകളിലൂടെ ബിംബവത്ക്കരിക്കപ്പെടുന്നുണ്ടെതാണ് സങ്കീര്‍ണമായ യാഥാര്‍ത്ഥ്യം. രാഷ്ട്രീയവും കമ്പോളവത്ക്കരണവും അധികാരവും സംലയിക്കുന് ഇമേജുകളുടെ സാമൂഹ്യസ്വാധീനത്തെക്കുറിച്ച് വിശദീകരിക്കാന്‍ ചെഗുവേരയുടെ പ്രതിരൂപങ്ങളെ ഉദാഹരിക്കാതെ വയ്യ. മാറ്റം എന്ന അടിസ്ഥാന ഘടകത്തെയാണ് ചെ എന്ന ബ്രാന്‍ഡ് പ്രതിനിധീകരിക്കുന്നത് എന്നതാണ് കമ്പോളത്തിന് അതേറ്റവും പ്രിയങ്കരമാക്കുന്ന കാരണം. യുദ്ധ വിരുദ്ധവും പരിസ്ഥിതി അനുകൂലവും സാമ്രാജ്യത്വാഗോളവത്ക്കരണത്തിനെതിരുമായ ലോകത്തെ ബഹുഭൂരിപക്ഷം സാമാന്യജനതയെയും എളുപ്പത്തില്‍ അഭിമുഖീകരിക്കാന്‍ വിപ്ലവശക്തികള്‍ക്കെന്നതു പോലെ കമ്പോളത്തിന്റെയും കയ്യിലുള്ള വിഗ്രഹബിംബമാണ് ചെഗുവേര. അധിനിവേശത്തിന്റെ ദുരന്തം പേറുന്ന ഫലസ്തീനിലെ പോരാട്ടത്തെരുവുകള്‍ മുതല്‍ പാരീസിലെ ബോട്ടിക്കുകളിലും ഫാഷന്‍ റാമ്പുകളിലും വരെ ഒരേ പോലെ സ്വീകാര്യമായ ഇമേജറിയാണ് ഇന്നും ചെഗുവേരയുടേത്. വിരുദ്ധാര്‍ത്ഥങ്ങള്‍ ഒരേ സമയം പ്രവഹിക്കുന്ന ഒരു സാംസ്‌ക്കാരിക സാര്‍വദേശീയത ചെഗുവേരയുടെ ഇമേജുകള്‍ കേന്ദ്രമാക്കി രൂപപ്പെട്ടിട്ടുണ്ടെന്നും പറയാം. ചെയുടെ മരണാനന്തരജീവിതങ്ങള്‍ - ഒരു ഇമേജിന്റെ പിന്തുടര്‍ച്ച എന്ന പുസ്തകമെഴുതിയ മൈക്കിള്‍ കാസി അഭിപ്രായപ്പെടുന്നതു പോലെ, പ്രതീക്ഷയും സൗന്ദര്യാത്മകതയും ഒന്നിക്കുന്ന ചെഗുവേരയുടെ ഇമേജുകളില്‍ ലോകത്തെമ്പാടുമുള്ള ജനങ്ങള്‍ അവരുടെ സ്വപ്നങ്ങളാകെ നിക്ഷേപിക്കുകയായിരുന്നു. ഇതിനെ മുതലാളിത്തവും പ്രയോജനപ്പെടുത്തുന്നുണ്ടെത് കാണാതിരിക്കേണ്ടതില്ല. ദ ചെ സ്റ്റോര്‍ ഡോട്ട് കോം പോലുള്ള വെബ്‌സൈറ്റുകളില്‍ നിന്ന് ചെയുടെ ചിത്രവും ഓര്‍മ്മകളും മുദ്രണം ചെയ്ത ഉത്പന്നങ്ങള്‍ ലോകമെമ്പാടുമുള്ളവര്‍ക്ക് ഓണ്‍ലൈനായി വാങ്ങാന്‍ സാധിക്കും. കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികളും ചെഗുവേരയുടെ ഇമേജിനെ ചിലപ്പോഴൊക്കെ ഉപയോഗിക്കുന്നുണ്ട്. റിപ്പോര്‍ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് (അതിര്‍ത്തികളില്ലാതെ വാര്‍ത്ത ശേഖരിക്കുവര്‍) എന്ന സംഘടന ക്യൂബയെ ലോകത്തെ ഏറ്റവും വലിയ ജയില്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ട് അതിന്റെ പ്രചാരണത്തിനായി ചെഗുവേരയുടെ ചിത്രത്തെ ദുരുപയോഗം ചെയ്തു. കോര്‍ഡ മരണപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ മകള്‍ ഡയാന ഡയാസ്, ഈ നീക്കത്തിനെതിരെ ഫ്രാന്‍സിലെ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും അതിനെ തുടര്‍ന്ന് ആ സംഘടനക്കാര്‍ ചെഗുവേരയുടെ ചിത്രം പിന്‍വലിക്കുകയും ചെയ്തു. ഇതുപോലുള്ള അപൂര്‍വാവസരങ്ങളിലൊഴിച്ച്, ഫിദല്‍ കാസ്‌ട്രോ പറഞ്ഞതു പോലെ ചെഗുവേരയുടെ ചിത്രം ലോകത്തിന്റെ പൊതുസമ്പാദ്യമാണെന്ന നിലപാടാണ് എല്ലാവരും പുലര്‍ത്തുന്നത്.
ചെയുടെ മൂത്തമകള്‍ അലീദ പറയുന്നു: ചെയുടെ ചിത്രം പതിച്ച ടീഷര്‍ട്ട് ധരിച്ചവരെ നോക്കൂ. അനുസരിക്കാനും കീഴ്‌പ്പെടാനും തയ്യാറുള്ളവരല്ല അവര്‍. സമൂഹത്തില്‍ നിന്ന് ഇപ്പോഴുള്ളതിലും ശ്രദ്ധ തങ്ങള്‍ക്കാവശ്യമുണ്ടെന്ന് കരുതുന്നവരാണവര്‍; കൂടുതല്‍ നല്ല മനുഷ്യരായിത്തീരണമെന്നാഗ്രഹമുള്ളവര്‍. ഞാന്‍ വിചാരിക്കുന്നത്, അദ്ദേഹത്തിന് അവരെയൊക്കെ ഇഷ്ടമാകുമെന്നാണ്.
കൂടുതല്‍ വായനയ്ക്ക്:
1. ബൊളീവിയന്‍ ഡയറി - ചെഗുവേര(പരിഭാഷ - കെ എം ചന്ദ്രശര്‍മ്മ)/ഡി സി ബുക്‌സ്
2. ചെഗുവേര റീഡര്‍ - എഡി: ഡേവിഡ് ഡ്യൂഷ്മന്‍(പരിഭാഷ - രാഘവന്‍ വേങ്ങാട്)/ചിന്ത പബ്ലിഷേഴ്‌സ്
3. വിമോചനവും സോഷ്യലിസവും- ചെഗുവേര (പരിഭാഷ - സി പി നാരായണന്‍, നാരായണന്‍ ചെമ്മലശ്ശേരി)/ചിന്ത പബ്ലിഷേഴ്‌സ്
4. ചെയുടെ വിപ്ലവ ചിന്ത - ഫിദല്‍ കാസ്‌ട്രോ( പരിഭാഷ - രേഖപ്പെടുത്തിയിട്ടില്ല)/ചിന്ത പബ്ലിഷേഴ്‌സ്
5. The Motorcycle Diaries - Notes on a Latin American Journey - Ernesto Che Guevara/ Ocean Press
6. Guerilla Warfare - Che Guevara/Monthly Review press
7. Episodes of the Cuban Revolutionary War -Ernesto Che Guevara/Ocean Press
8. Che Guevara - Revolutionary and Icon - by Trisha Ziff/ Harry N Abrams
9. Che's After life - Legacy of an image - by Michael J Casey/Vintage
10. Che Guevara - A Revolutionary life - by Jon Lee Anderson/Grove Press
11. Che Guevara and the Cuban Revolution - by Mike Gonzales/Bookmarks
12. Che: Images of a Revolutionary, by Oscar Sola,/ Pluto Press,
13.Che: The Photobiography of Che Guevara,/ Thunder's Mouth Press,
14. Cuba by Korda, by Christophe Loviny & Alberto Korda,/ Ocean Press
15. Self Portrait Che Guevara, by Ernesto Guevara & Victor Casaus,/ Ocean Press
16. Alberto Korda: A Revolutionary Lens, by Diana Diaz & Mark Sanders, /Steidl,
17. വിക്കിപ്പീഡിയയിലെ അനവധി ചെ പേജുകള്‍
Friday, February 21, 2020
ജി പി രാമചന്ദ്രന്‍
കേരളത്തിന്റെ പൊതുജീവിതത്തില്‍ സജീവമായ സദാചാരപൊലീസ് എന്ന, നിയമത്തിനും ഭരണഘടനക്കും സര്‍ക്കാരിനും പ്രകൃതിക്കും സ്വാഭാവിക ചോദനകള്‍ക്കും അതീതവും എതിരുമായ മര്‍ദന വ്യവസ്ഥയെ പരിഹസിക്കുന്ന ചിത്രമായിട്ടാണ് വെടിവഴിപാട് എന്ന സിനിമ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍, ഫലത്തില്‍ കുടുംബം എന്ന വ്യവസ്ഥാപനത്തെ പൂര്‍വാധികം ശക്തിയായി നിലനിര്‍ത്തുകയും അതിനായി സദാചാരപൊലീസിനെ സാധിതമാക്കുന്ന ആദര്‍ശവും ആശയവും വ്യാപിപ്പിക്കുകയും ചെയ്യുന്ന നിഴല്‍ നാടകമായി ഈ സിനിമ മാറുന്നു. അതായത്, വെടിവഴിപാട് പ്രാഥമികവും അന്തിമവുമായ വിശകലനങ്ങളില്‍ ഒരു വിരോധാഭാസമായിട്ടാണ് പ്രവര്‍ത്തിക്കുന്നത് എന്നര്‍ത്ഥം. കുടുംബജീവിതത്തെ അസന്തുഷ്ടവും ആശങ്കാകുലവും ആക്കിമാറ്റുകയും ദാമ്പത്യത്തിനകത്തെ ലൈംഗികത നിഷേധിക്കുകയും ചെയ്യുന്നത് ഭാര്യ(സ്ത്രീ) ആണെന്ന് സ്ഥാപിക്കാന്‍ വേണ്ടിയാണ് ഈ സിനിമ ലക്ഷ്യമിടുന്നത്. നാലു നൂറ്റാണ്ടുകളായി നാം വിക്‌ടോറിയന്‍ സദാചാരം പരിശീലിച്ചു വരികയാണ്. നമ്മുടെ ആദര്‍ശ കുടുംബ/ദാമ്പത്യ സങ്കല്‍പങ്ങള്‍ ഈ പരിശീലനത്തിന്റെ ആകത്തുകയാണ്. നാലു നൂറ്റാണ്ട് കൊണ്ട് സര്‍വകാലവും സര്‍വലോകവും നിര്‍മ്മിച്ചെടുത്തിരിക്കുന്നു എന്നും അത് ഭേദഗതികളൊന്നും ആവശ്യമില്ലാത്ത വിധം മാതൃകാപരമാണ് എന്നുമാണ് പരിഷ്‌കാരികള്‍/സംസ്‌ക്കാര സമ്പന്നര്‍ സ്വയം കരുതുന്നതും മറ്റുള്ളവരെ വിശ്വസിപ്പിക്കുന്നതും.
ലൈംഗികത എന്ന വാക്ക് കേട്ടാല്‍ തന്നെ ഞെട്ടിവിറക്കുന്ന ഒരു ജനതയുടെ, ജനതകളുടെ സാമ്രാജ്യത്വങ്ങള്‍ തന്നെ ഇക്കാലത്തിനിടയില്‍ രൂപീകരിക്കപ്പെട്ടിരിക്കുന്നു. അടിച്ചമര്‍ത്തപ്പെട്ടതും നിശ്ശബ്ദവും കപടവുമായ ഒരു ലൈംഗിക സദാചാരത്തെ ശരിയും ശാശ്വതവും സാര്‍വകാലികവും സാര്‍വലൗകികവും ആയ ഒരു പരിഷ്‌ക്കാരമായി നാം സ്വീകരിച്ചിരിക്കുന്നു. പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് ഈ മാറ്റം ആരംഭിച്ചത്. അതുവരെയും ശരീരങ്ങള്‍ക്കു തമ്മിലും ശരീരങ്ങള്‍ക്കിടയിലും ഈ ഭയാനകത നിലനിന്നിരുന്നില്ല. വാക്കുകളുടെ സാംസ്‌ക്കാരിക സെന്‍സര്‍ഷിപ്പ് നിലവില്‍ വന്നിരുന്നില്ല. മിഷേല്‍ ഫൂക്കോ സിദ്ധാന്തീകരിക്കുന്നതു പോലെ, വിക്‌ടോറിയന്‍ ബൂര്‍ഷ്വാസി ഏകതാനവും അങ്ങേയറ്റം മടുപ്പിക്കുന്നതുമായ രാത്രികള്‍ പില്‍ക്കാലത്ത് നടപ്പിലാക്കിതുടങ്ങി. ലൈംഗികത ശ്രദ്ധാപൂര്‍വം അതിരുകള്‍ നിശ്ചയിച്ച് അതിനുള്ളിലേക്ക് വെട്ടിച്ചുരുക്കപ്പെട്ടു. പ്രത്യുല്‍പാദനം എന്ന വളരെ ഗൗരവമാര്‍ന്ന ഒരു ധര്‍മത്തിലേക്ക് മാത്രമായി ലൈംഗികതയെ നാം തളച്ചിട്ടു. ഗൗരവം മുഖ്യസ്ഥാനത്തേക്ക് വന്നപ്പോള്‍ ആഹ്ലാദം അവസാനിച്ചു. മൗനമാണ് ലൈംഗികത എന്ന വിഷയത്തിന്റെ അടിസ്ഥാന നിയമം എന്ന നില വന്നു. നിയമാനുസൃതവും പ്രത്യുല്‍പാദനക്ഷമതയുള്ളതുമായ ഭര്‍തൃ-ഭാര്യാദ്വയം അവരെ തന്നെ മാതൃകകളായും നിയമമായും സത്യത്തിന്റെ കാവലാളുകളായും രഹസ്യത്തിന്റെ സൂക്ഷിപ്പുകാരായും സ്വയം വ്യവസ്ഥാപിതരായി. കിടപ്പറ ഒഴിച്ചുള്ള എല്ലാ സ്ഥലത്തു നിന്നും ലൈംഗികത നിരോധിക്കപ്പെടുകയോ തുടച്ചു നീക്കപ്പെടുകയോ ചെയ്തു. എല്ലായിടത്തും അവ്യക്തത. ശരീരങ്ങള്‍ തമ്മില്‍ യാതൊരു വിധ സ്പര്‍ശനവും അനുവദനീയമല്ല. എല്ലാവരുടെയും സംസാരങ്ങള്‍ ലൈംഗിക നിരപേക്ഷമായിരിക്കണമെന്ന നിബന്ധന നിലവില്‍ വന്നു. എന്തെങ്കിലും അപഭ്രംശങ്ങള്‍ വന്നാല്‍ അതിനെ എത്രയും പെട്ടെന്നു തന്നെ ഒറ്റപ്പെടുത്താന്‍ തീവ്രശ്രമങ്ങള്‍. ലൈംഗികത ഏതെങ്കിലും വിധത്തില്‍ ദൃശ്യമായാല്‍ കടുത്ത പിഴകളാണ് ചുമത്തപ്പെടുക.
തലമുറകളായി അനുശീലിക്കപ്പെടുന്നതല്ലാത്ത ഏതു വാക്കും പ്രവൃത്തിയും അനുവദനീയമല്ല. അതെന്താണെന്ന് കേള്‍ക്കാന്‍ പോലും പൊതുബോധം തയ്യാറല്ല. അതിനെ നാം പടിക്കു പുറത്താക്കി. നിഷേധിച്ചു. മൗനത്തിലേക്ക് വെട്ടിച്ചുരുക്കി. അത് നിലനില്‍ക്കുന്നില്ല. നിലനില്‍ക്കാന്‍ അര്‍ഹതയുമില്ല. അത് ചെറിയ പ്രകടനത്തിന് തുനിഞ്ഞാല്‍ പോലും അതിനെ നാം വേഗത്തില്‍ അപ്രത്യക്ഷമാക്കും. ലൈംഗികത എന്ന ഒന്ന് നിലനില്‍ക്കുന്നേ ഇല്ല എന്ന സാമാന്യബോധത്തിന്റെ മേല്‍പ്പുരക്ക് കീഴിലാണ് നാം കുട്ടികളെ വളര്‍ത്തിയെടുക്കുന്നത്. അതിനെപ്പറ്റി ഒന്നും അറിയാനില്ല, ഒന്നും പറയാനില്ല, ഒന്നും കാണാനില്ല, ഒന്നും കേള്‍ക്കാനുമില്ല. ബൂര്‍ഷ്വാ സമൂഹ രൂപീകരണത്തിന്റെ അപഹാസ്യവും കപടവുമായ നീതിയാണിത്. ചില്ലറ ഒഴികഴിവുകള്‍ അനുവദനീയമാണ്. വേശ്യാലയങ്ങളും തടവറകളും ഭ്രാന്താസ്പത്രികളും അതിനു വേണ്ടിയാണ് നിര്‍മിച്ചുവെച്ചിരിക്കുന്നത്. വേശ്യകള്‍, കൂട്ടിക്കൊടുപ്പുകാര്‍, ഉപഭോക്താവ്, മനോരോഗി, മനശ്ശാസ്ത്രജ്ഞന്‍, തടവുകാരന്‍, കാവല്‍ക്കാരന്‍ എന്നിവര്‍ ഉദാര സമുദായത്തിന്റെ സഹിഷ്ണുതക്കുള്ള ഉദാഹരണങ്ങളായി എടുത്തു കാട്ടപ്പെട്ടു. ഈ ഒഴികഴിവ് എന്ന അനുവദനീയ അപഭ്രംശത്തിന്റെ നിര്‍വഹണ പരാജയങ്ങളാണ് വെടിവഴിപാട് എന്ന വഴിപാട് സിനിമയുടെ ഇതിവൃത്തപശ്ചാത്തലം. അതായത്, ആ അപഭ്രംശങ്ങളും ആത്യന്തികമായി പരാജയപ്പെടുമെന്നും, കുടുംബസുരക്ഷിതത്വത്തിന്റെ ചുമരുകള്‍ കൂടുതല്‍ ബലപ്പെടുത്തുകയാണ് വേണ്ടതെന്നും ഉപദേശം. കവി ശൈലന്‍ ഫേസ്ബുക്കില്‍ പോസ്റ്റിയതു പോലെ അശ്ലീലാന്തം ഭക്തി!
ആറ്റുകാല്‍ പൊങ്കാല, തൊഴിലിടത്തെ സ്ത്രീ പീഡനം, ലൈംഗികത്തൊഴില്‍, മദ്യപാനം, സ്ത്രീ പുരുഷ സൗഹൃദങ്ങള്‍, അമ്മായിയമ്മപ്പോര്, ഓഹരിക്കമ്പോളം, വിദേശപ്രവാസത്തിനുള്ള പരിശ്രമങ്ങള്‍, കൃസ്ത്യന്‍ മിഷണറി പ്രവര്‍ത്തനം എന്നിങ്ങനെ നിരവധി സമകാലിക വിഷയങ്ങള്‍ കടന്നു വരുകയും വന്നപോലെ തിരിച്ചു പോകുകയും ചെയ്യുന്ന ചിത്രമാണ് വെടിവഴിപാട്. ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന്‍ എന്ന ചിത്രത്തില്‍ ജാരനായെത്തു ജഗതി/കൃഷ്ണവിലാസം ഭഗീരഥന്‍ പിള്ള പ്രാപിക്കുന്ന സ്ത്രീയുടെ ഭര്‍ത്താവും വിഡ്ഢിയുമായ പട്ടാളക്കാരന്‍ പുരുഷു, അമ്പലത്തിലെ വെടിവഴിപാട് അതിര്‍ത്തിയിലെ വെടിവെപ്പാണെന്നു കരുതി കമിഴ്ന്നു കിടക്കാന്‍ ചുറ്റുമുള്ളവരോട് ആജ്ഞാപിക്കുന്നതും സ്വയം കമിഴ്ന്നു കിടക്കുന്നതുമായ രാജ്യസ്‌നേഹ എപ്പിസോഡ് പല ചാനലില്‍ പല പേരില്‍ തട്ടിക്കൂട്ടു ചിരിക്കുടുക്കയില്‍ നിറഞ്ഞോടുമ്പോഴായിരുന്നു, വെടിവഴിപാട് എന്ന പ്രായപൂര്‍ത്തി സിനിമയുമായി അരുണ്‍കുമാര്‍ അരവിന്ദും(നിര്‍മാണം) ശംഭു പുരുഷോത്തമനും(സംവിധാനം) രംഗത്തു വന്നത്.
വെടി = വേശ്യ, മൈഥുനം, നുണ; പരിപാടി = ലൈംഗികബന്ധത്തിലേര്‍പ്പെടുക, തുടങ്ങിയ സാമാന്യ ഭാഷാ കോഡുകള്‍ ഈ ചിത്രത്തിലൂടെ സ്ഥിരീകരിച്ചെടുത്തിരിക്കുന്നു. മൂന്നു ദമ്പതികളാണ് ചിത്രത്തില്‍ പ്രധാനമായുള്ളത്. ബാങ്കിലെ കാഷ്യറായ സഞ്ജയും(ഷൈജു കുറുപ്പ്) ടെലിവിഷന്‍ അവതാരകയായ രശ്മി(അനുശ്രീ)യും; ഓഹരിക്കമ്പോള ഏജന്‍സിയില്‍ ജോലി ചെയ്യുകയും അതില്‍ കയറിക്കളിക്കുകയും ചെയ്യുന്ന പ്രദീപും(ശ്രീജിത് രവി) സ്വകാര്യ ഫ്രഞ്ച് ഭാഷാധ്യാപകയായ വിദ്യ(മൈഥിലി)യും; വീഡിയോ ഗെയിം പരിശോധകനായ രാഹുലും(മുരളി ഗോപി) ഏതോ ജോലിക്കാരിയായ രാധിക(അഞ്ജനാ ഹരിദാസ്)യും എന്നിവരാണിവര്‍. മൂന്നു ഭാര്യമാരും ആറ്റുകാല്‍ പൊങ്കാലയിടാനും അത് കവര്‍ ചെയ്യാനും മറ്റുമായി നഗരകേന്ദ്രത്തിലേക്ക് നീങ്ങുന്ന തക്കം നോക്കി, രാഹുലിന്റെ ഫ്‌ളാറ്റില്‍ വ്യഭിചാരത്തിനായി ഒരു ലൈംഗികത്തൊഴിലാളി(അനുമോള്‍)യെ കൊണ്ടുവരുകയാണ് ഭര്‍ത്താക്കന്മാര്‍. അവര്‍ക്ക് മൂന്നു പേര്‍ക്കും അവളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ സാധിക്കുന്നില്ല. എന്നാല്‍ ഫ്‌ളാറ്റ് റെസിഡെന്‍ഷ്യല്‍ അസോസിയേഷന്‍ സെക്രട്ടറി മത്തായിച്ചന്‍(സുനില്‍ സുഖദ) അവിടെ മണത്തറിഞ്ഞെത്തി കാര്യം സാധിക്കുന്നുമുണ്ട്. സഞ്ജയ്, പ്രദീപ്, രാഹുല്‍ എന്നീ ഭര്‍ത്താക്കന്മാരിലൂടെ കുടുംബം എന്ന ആദര്‍ശം/ഭീതി/സാമ്പത്തിക-സ്വത്തുടമസ്ഥതാ വ്യവസ്ഥ/പാപ ചിന്തകള്‍/സദാചാരം പ്രവര്‍ത്തനക്ഷമമാകുതിലൂടെയാണ് വ്യഭിചാരം എന്ന സ്‌ഫോടനാത്മകമായ കുറ്റകൃത്യം ഒഴിവായിപ്പോകുന്നത്.
വാര്‍ത്താ ചാനലില്‍ ആറ്റുകാല്‍ പൊങ്കാല തത്സമയ സംപ്രേക്ഷണം നടത്തുന്നതിന്റെ അവതാരകയാണ് രശ്മി. വിടുവിഡ്ഢിയായ ഭര്‍ത്താവ് സഞ്ജയിനെ തുടലിട്ട കുരങ്ങനെയെന്നതുപോലെ കളിപ്പിക്കുന്നതിലും വിധേയപ്പെടുത്തി വെക്കുന്നതിലും വിദഗ്ദ്ധയാണവള്‍. അറേഞ്ച്ഡ് മാര്യേജ് എന്ന ദുരന്തത്തിലൂടെയാണ് ഇവരുടെ ബന്ധം തുടങ്ങിയത് എന്നതിന്റെ വിദ്വേഷമാണവള്‍ തീര്‍ക്കുന്നത് എന്നാണ് വിദ്യ ഭര്‍ത്താവിന്റെ ബോസായ ജോസഫി(ഇന്ദ്രജിത്)നോട് പറയുന്നത്. ഇഷ്ടമില്ലാത്തതാണെങ്കിലും ദാമ്പത്യത്തിനകത്ത് കുടുങ്ങിപ്പോയ ഭര്‍ത്താവിനോട് ഒരു തരത്തിലുമുള്ള പൊരുത്തപ്പെടല്‍ സ്വീകരിക്കാത്ത അവള്‍, തന്റെ ചാനലിന്റെ പുതിയ മേധാവി പ്രണവ് പ്രഭാകര്‍ എ പി പിയുടെ ലൈംഗിക കടന്നാക്രമണത്തെയും ചെറുക്കുന്നു. അംഗീകൃത ദാമ്പത്യത്തിനകത്തെ ലൈംഗികത നിഷേധിക്കുന്നവള്‍ തന്നെയാണ് അനധികൃത കടന്നുകയറ്റത്തെയും പ്രതിരോധിക്കുന്നത്. അതേ സമയം, അറേഞ്ച്ഡ് മാര്യേജിനകത്തും അതിന്റെ ജീര്‍ണാവസ്ഥയായ അമ്മായിയമ്മപ്പോരിലും കുടുങ്ങിപ്പോയവളാണെങ്കിലും പരിമിതമായ ലൈംഗിക ബന്ധം ഭര്‍ത്താവുമായി നിലവിലുള്ള വിദ്യ, ബന്ധപ്പെടാനുള്ള ജോസഫിന്റെ ആഗ്രഹത്തിന് വഴങ്ങാന്‍ തയ്യാറാകുന്നുണ്ട്. ഓഹരിക്കമ്പോളത്തിലെ കോര്‍പ്പറേറ്റ് ഫ്രോഡിന്റെ വാര്‍ത്ത വന്നടിഞ്ഞതോടെ അതു മുടങ്ങിപ്പോയെന്നത് മറ്റൊരു കാര്യം. അതായത്, വ്യവസ്ഥാപിത ദാമ്പത്യത്തിനകത്തെ ലൈംഗികത നിഷേധിക്കുന്ന സ്ത്രീ തന്നെയാണ്, തൊഴിലിടത്തെയും പൊതു ഇടത്തെയും ലൈംഗിക കടന്നാക്രമണങ്ങളെയും നിരാകരിക്കുകയോ ചെറുക്കുകയോ ചെയ്യുന്നത് എന്നാണ് സിനിമ മുന്നോട്ടു വെക്കുന്ന ഭാഷ്യം. പരസ്പര ധാരണ നിലനില്‍ക്കുന്നു എന്നു കരുതാവുന്ന രാഹുലും രാധികയും തമ്മിലുള്ള ബന്ധത്തിലും വ്രതത്തിന്റെയും രാവിലെ നേരത്തെ എണീക്കേണ്ടതുണ്ട് എന്ന ഒഴികഴിവിന്റെയും പേരില്‍ ലൈംഗികബന്ധം നിഷേധിക്കപ്പെടുന്നു. കഷ്ടപ്പെട്ട് കൊണ്ടുവരുന്ന ലൈംഗികത്തൊഴിലാളിയാകെട്ട വൈകൃതങ്ങള്‍ക്ക് കൂട്ടു നില്‍ക്കുന്നില്ല എന്നു മാത്രമല്ല, ഉദ്ധാരണപ്പിഴവിനാല്‍ കുഴങ്ങിപ്പോകുന്ന പുരുഷന്മാരെ ഫലത്തില്‍ ഷണ്ഡീകരിച്ചു വിടുകയാണ് ചെയ്യുന്നത്. ലൈംഗികതയുടെ കടിഞ്ഞാണ്‍ സ്ത്രീയുടെ കയ്യിലമര്‍ന്നിരിക്കുന്നുവെന്നും അതാണ് ലൈംഗികനിഷേധത്തിനും നിരാശക്കും അരാജകത്വത്തിനും വഴിവെക്കുന്നതെന്നുമാണ് വ്യാഖ്യാനം.
അടിച്ചമര്‍ത്തലിന്റേതായ ചരിത്രത്തോടൊപ്പമാണ് മൂന്നു നാലു നൂറ്റാണ്ടുകള്‍ എടുത്ത് മനുഷ്യ സമുദായം ആധുനികവത്ക്കരിക്കപ്പെട്ടത്. കിടക്കയില്‍ ഉച്ചരിക്കപ്പെടുന്ന ഏതാനും ശബ്ദശകലങ്ങള്‍ ഒഴിച്ചാല്‍ ഒന്നും അനുവദനീയമല്ലാത്ത അത്ര നിഷ്ഠൂരമായ അടിച്ചമര്‍ത്തലിലേക്ക് നാം സ്വയം ഉരുകി ഒന്നായിരിക്കുന്നു. അധികാരവും ജ്ഞാനവും ലൈംഗികതയും തമ്മിലുള്ള പ്രശ്‌നഭരിതവും അതേ സമയം പ്രാഥമികവുമായ ബന്ധത്തെ നിര്‍ണയിക്കുന്നത് ഈ അടിച്ചമര്‍ത്തലാണെന്നതാണ് വാസ്തവം. നൂറ്റാണ്ടുകള്‍ കൊണ്ട് പരന്ന വെളിമ്പ്രദേശങ്ങളില്‍ നിന്നും സ്വതന്ത്രാഖ്യാനങ്ങളില്‍ നിന്നും പതിനേഴാം നൂറ്റാണ്ടോടെ നാം അടിച്ചമര്‍ത്തലിന്റെ ഇരുണ്ട ഒറ്റ വഴികളിലേക്ക് കടന്നത് മുതലാളിത്തവികസനത്തിന്റെ പ്രത്യയശാസ്ത്ര ആവശ്യമായിരുന്നു എന്നും മനസ്സിലാക്കണം. ഒരു ബൂര്‍ഷ്വാ ധാര്‍മിക സദാചാരം ലോകവ്യാപകമായി നടപ്പില്‍ വരുത്തുന്നതിനുവേണ്ടിയുള്ള പദ്ധതിയാണിത്. വ്യാവസായിക ഉത്പാദനത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടാണ് ധാര്‍മികസദാചാരത്തിന്റെ ചരിത്രവും നിലനില്‍ക്കുന്നത്. തൊഴിലാളിയുടെ അധ്വാനത്തെ സമര്‍ത്ഥവും വ്യവസ്ഥാപിതവുമായ രീതിയില്‍ ചൂഷണം ചെയ്യുന്നതിനു വേണ്ടിയാണ് അവന്റെയും അവളുടെയും ആഹ്‌ളാദത്തെ അങ്ങേയറ്റം നിയന്ത്രിച്ചു നിര്‍ത്തുന്നത്. കുറച്ച്, വളരെ കുറച്ച് അനുവദിക്കും. അത് കൂടുതല്‍ കൂലിപ്പണിക്കാരെ പെറ്റു കൂട്ടുന്നതിനു വേണ്ടി മാത്രം. ഭാവിയുടെ അജണ്ടയായിട്ടാണ് ലൈംഗികത സ്ഥാനപ്പെടുത്തപ്പെട്ടിരിക്കുന്നത്. ലൈംഗിക സ്വാതന്ത്ര്യം മാത്രമല്ല, ലൈംഗികതയെക്കുറിച്ചറിയാനും അതിനെക്കുറിച്ച് സംസാരിക്കാനും അതില്‍ നിന്നുള്ള അറിവുകള്‍ സമാഹരിക്കാനുമുള്ള സ്വാതന്ത്ര്യം കൂടിയാണ് നിഷേധിക്കപ്പെട്ടിരിക്കുന്നത്. ലൈംഗിക വിദ്യാഭ്യാസം എന്ന ആശയം എത്ര ശബ്ദായമാനമായ രീതിയിലാണ് എതിര്‍ക്കപ്പെടുന്നെതന്നു നോക്കുക. മാത്രമല്ല, അഥവാ നടപ്പിലായാല്‍ തന്നെ, അത് വെറും മനുഷ്യ ശരീര പ്രവര്‍ത്തന വിവരണം എന്ന ക്ലിനിക്കല്‍ ഉദ്ദേശ്യം മാത്രമായി ചുരുങ്ങുന്നു. അതായത്, ലൈംഗികതയുടെ വൈകാരിക/ചരിത്ര/രാഷ്ട്രീയ/സാംസ്‌ക്കാരിക/സാമൂഹിക/സര്‍ഗാത്മക വിശകലനങ്ങള്‍ വിദ്യാഭ്യാസത്തിന്റെ ആലോചനകളില്‍ പോലും കടന്നു വരുന്നില്ലെന്നു ചുരുക്കം.
വിദേശ ജോലിക്കായുള്ള നഴ്‌സുമാരുടെ ആഗ്രഹങ്ങള്‍, കന്യാസ്ത്രീമാരുടെ വിദ്യാഭ്യാസ രംഗത്തെ സംഭാവനകള്‍, ബ്രാഹ്മണരെ പരിഹസിക്കുന്ന പ്രവണത എന്നിവയെ പ്രശ്‌നവത്ക്കരിച്ചുകൊണ്ടും വെടിവഴിപാട് വലതുപക്ഷ/യാഥാസ്ഥിതികതയുടെ പക്ഷം പിടിക്കുന്നതു കാണാം. പതിനേഴു ലക്ഷം നഴ്‌സുമാരാണ് കേരളത്തില്‍ നിന്ന് ഇന്ത്യക്കകത്തും പുറത്തുമായി ജോലി ചെയ്യുന്നത്. ഒരു കാലത്ത് പതിത്വം കല്‍പ്പിക്കപ്പെട്ടിരുന്ന ഈ അവശ്യ ജോലി സധൈര്യം ഏറ്റെടുത്തതിലൂടെ കേരളീയരായ നഴ്‌സുമാര്‍ നടത്തിയ സാമൂഹിക/ചരിത്ര/സാമ്പത്തിക സംഭാവനയെ നാം രേഖപ്പെടുത്തുക പോയിട്ട് കണ്ടില്ലെന്നു നടിക്കുകയാണ് ചെയ്തത്. മധ്യ തിരുവിതാംകൂറിന്റെ സാമ്പത്തിക/സാമൂഹിക/സാംസ്‌ക്കാരിക അഭിവൃദ്ധിക്കു കാരണമായത് ഈ ആഭ്യന്തര/വൈദേശിക കുടിയേറ്റമാണ്. ഗള്‍ഫുകാരെ പരിഹസിക്കുന്നതു പോലെ നഴ്‌സുമാരെയും പരിഹസിക്കുകയും അവരുടേത് ഗ്ലോറിഫൈഡ് വ്യഭിചാരം മാത്രമാണെന്ന് സ്ഥാപിച്ചെടുക്കാനുമാണ് പൊതുബോധം ശ്രമിച്ചത്. 22 ഫീമെയില്‍ കോ്ട്ടയം പോലുള്ള സിനിമകള്‍ ഈ ഉദ്ദേശ്യത്തോടെ തയ്യാര്‍ ചെയ്തതാണ്. ഈ ചിത്രത്തില്‍, വിദ്യയുടെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫ്രഞ്ച് പഠിക്കാന്‍ പെടാപ്പാട് പെടുന്ന നഴ്‌സിനെ വിദ്യ പരിഹസിക്കുന്നത് നോക്കുക. ഇനിയും പഠിച്ചില്ലെങ്കില്‍, ഇവിടുത്തെ ആശുപത്രിയില്‍ കടന്ന് കഷ്ടപ്പെടേണ്ടിവരുമെന്നാണവള്‍ ഓര്‍മപ്പെടുത്തുന്നത്. റെസിഡന്‍ഷ്യല്‍ അസോസിയേഷന്‍ സെക്രട്ടറിയും സദാചാരപ്പൊലീസുകാരനുമായ മത്തായിച്ചനെ പാലായില്‍ നിന്നൊരു നഴ്‌സ് കെട്ടി അവള്‍ യുകെക്ക് കടന്ന് അയാളെ ഇവിടെ സ്ഥിര നിക്ഷേപം ചെയ്തിരിക്കുകയാണ് എന്ന പരാമര്‍ശവും നഴ്‌സുമാരെ ക്രൂരമായി പരിഹസിക്കുന്നതിനു വേണ്ടിയാണ്.
കുട്ടികളോടും അവരുടെ മാതാപിതാക്കളോടും ക്രൂരമായി പെരുമാറുന്ന കന്യാസ്ത്രീയെ പ്രതിനിധാനപ്പെടുത്തുന്നതിലൂടെ നൂറ്റാണ്ടുകള്‍ നീണ്ട മിഷണറിപ്രവര്‍ത്തനത്തെ പൈശാചിക പ്രവൃത്തിയെന്നോണം നികൃഷ്ടമാക്കാനാണ് സിനിമ ഉന്നം വെക്കുന്നത്. മകന്റെ കളിക്കൂട്ടുകാരിയായ പൂച്ച പ്രസവിക്കുമ്പോള്‍ കുട്ടികള്‍ ആണെത്ര, പെണ്ണെത്ര എന്ന ചോദ്യത്തോട് പ്രതികരിച്ചുകൊണ്ട്; അലന്‍സിയര്‍ അവതരിപ്പിക്കു അയ്യര്‍ കഥാപാത്രം, ലിംഗനിര്‍ണയം നിയമവിരുദ്ധമാണെന്ന് വിടുവായത്തം പറയുന്നതിനെ ഭാര്യ അടച്ചു പിടിക്കുന്നു. ഇഷ്ടം പോലെ സ്വാമി ജോക്കുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണെന്നും അതിലേക്ക് പുതുത് സംഭാവന ചെയ്യേണ്ടെന്നുമുള്ള അവരുടെ ഉത്തരവ്, ബ്രാഹ്മണര്‍ക്ക് ധാരാളം ബഹുമാനം വാരിക്കോരി കൊടുക്കാത്ത സമകാലിക പ്രവണതയില്‍ പ്രതിഷേധിക്കാനുള്ള സൂത്രവിദ്യയാണ്. ഇത്രയും ജാതി ചിന്തയുള്ളവളെ താന്‍ കണ്ടിട്ടില്ല എന്നാണ് അയ്യര്‍ ഭാര്യയെക്കുറിച്ച് പറയുന്നത്. ആറ്റുകാല്‍ പൊങ്കാല ദിവസം ജാതി നോക്കാതെ എല്ലാവരെയും സഹായിക്കുന്ന ഭാര്യയുടെ ഇരട്ടത്താപ്പിനെയാണ് അയാള്‍ തുറന്നു കാട്ടുന്നത്. ബ്രാഹ്മണഭാര്യയുടെ ജാതിചിന്തയെ വരെ പ്രതിരോധിച്ച് നേര്‍വഴിക്കു നടത്തുകയും പുരോഗമനകാരിയായിരിക്കുകയും ചെയ്യുന്ന പുരുഷബ്രാഹ്മണന്റെ മികവിനെ ശാശ്വതവത്ക്കരിക്കാനുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള ശ്രമമാണീ പരാമര്‍ശങ്ങള്‍ എന്നതാണ് വാസ്തവം.
ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കു കൊള്ളാനും പങ്കു കൊണ്ടു എന്നു വരുത്തിത്തീര്‍ക്കാനും ടെലിവിഷനു വേണ്ടി കവര്‍ ചെയ്യാനുമാണ് മൂന്നു ഭാര്യമാര്‍ വീടിനു പുറത്തേക്ക് പോകുന്നത്. ഇതില്‍, ബ്രാഹ്മണഗൃഹത്തിലെത്തുന്ന രാധികക്കു മാത്രമേ യഥാവിധി പൊങ്കാലയിട്ട് ദേവീ സായൂജ്യമടയാനാകുന്നുള്ളൂ. ഒ ബി വാനും വാനിറ്റി വാനുമായി വാര്‍ത്താ ചാനലിനു വേണ്ടി പൊങ്കാല കവര്‍ ചെയ്യുതിനിടെ രശ്മിയെ ചാനല്‍ മേധാവി ലൈംഗികമായി കടന്നാക്രമിക്കാന്‍ ശ്രമിക്കുന്നു. ജോസഫിന്റെ വീട്ടിലെത്തുന്ന വിദ്യ, ബീഫ് (ഹിന്ദു പുണ്യ പുരാണ ദിവസത്തില്‍ ഗോമാംസം കൊണ്ട് ഭക്ഷണം!) കഴിക്കുകയും കേരള സാരി അണിഞ്ഞ് പാശ്ചാത്യ നൃത്തമാടുകയും ജോസഫുമായി ലൈംഗികബന്ധത്തിന്റെ വക്കത്തു വരെ എത്തുകയും ചെയ്യുന്നു. മുപ്പത്തഞ്ചു ലക്ഷം ഹിന്ദു സ്ത്രീകള്‍ ജാതിവേര്‍തിരിവില്ലാതെ പങ്കെടുത്തു നടത്തു പൊങ്കാല ദിവസവും സ്ത്രീക്കു രക്ഷ കിട്ടണമെങ്കില്‍ ബ്രാഹ്മണ ഗൃഹം തന്നെ വേണമെ സവര്‍ണ വിധേയത്വമാണ് വെടിവഴിപാട് ശാശ്വതവത്ക്കരിക്കുന്നത്.
ലക്ഷക്കണക്കിന് സ്ത്രീകള്‍ സ്വതന്ത്രമായും ആഘോഷമായും പങ്കെടുക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രാനുഷ്ഠാനമായി മാറിയ ആറ്റുകാല്‍ പൊങ്കാലയെ രേഖപ്പെടുത്തുന്ന വെടിവഴിപാട്, മലയാള സിനിമയിലെ ചില ഘട്ടങ്ങളെയും ചരിത്രവത്ക്കരിക്കുന്നുണ്ട്. തിരുവനന്തപുരത്തെ പ്രമുഖ സ്റ്റുഡിയോ ഉടമയും(മെരിലാന്റ്) തിയറ്ററുകളുടെ സ്ഥാപകനും മലയാള സിനിമാ നിര്‍മാതാവും(നീല പ്രൊഡക്ഷന്‍സ്) സംവിധായകനുമായ പി സുബ്രഹ്മണ്യം മുതലാളിയെയാണ് ചിത്രം പിന്തുടരുന്നത്. കിഴക്കെ കോട്ടയിലെ ശ്രീബാല തിയറ്ററില്‍ സ്ഥിരമായി ഷക്കീല പടങ്ങള്‍ കളിക്കുന്നതിനെ പരിഹസിക്കുന്ന ചിത്രത്തിലെ പരാമര്‍ശത്തില്‍ ആ തിയറ്ററിന് ശുക്ലത്തിന്റെ മണമാണെന്നും, തിയറ്ററിനു മുമ്പിലൂടെ നടക്കുന്ന പെണ്‍കുട്ടികള്‍ താനെ ഗര്‍ഭിണികളായി പോകുമെന്നും വ്യാഖ്യാനിക്കുന്നു.. എന്നാല്‍, അതേ തിയറ്ററില്‍ പൊങ്കാലക്കു തലേന്ന് നീലാ പ്രൊഡക്ഷന്‍സിന്റെ പുണ്യ പുരാണ ചിത്രം കുമാരസംഭവമാണ് കാണിക്കുന്നത്. സ്ത്രീകള്‍ ഇത് കാണാന്‍ ഇടിച്ചു കയറുകയും ചെയ്തു. കേരള സംസ്ഥാന അവാര്‍ഡ് ഏര്‍പ്പെടുത്തി തുടങ്ങിയ 1969ല്‍ അതു നേടിയ ചിത്രമായ കുമാരസംഭവത്തിന്റെ അതേ നിര്‍മാതാക്കളാണ് യൗവനം/വണ്ടിക്കാരി, ക്യാന്‍സറും ലൈംഗിക രോഗങ്ങളും തുടങ്ങിയ അശ്ലീല/അര്‍ദ്ധാശ്ലീല (ലൈംഗിക വിദ്യാഭ്യാസ ചിത്രം എന്നും പറയും) സിനിമകളും പടച്ചു വിട്ടത്.
സ്ത്രീ മേധാവിത്തം നിലനില്‍ക്കുന്ന ദാമ്പത്യമായതിനാല്‍ പുരുഷത്വം ചോര്‍ന്നു പോയതിനാലാണ്, സഞ്ജയിന് അഭിസാരികയുമായി ബന്ധപ്പെടാനാകാതെ പോകുന്നത്. പുരുഷന്റെ ഷണ്ഡത്വം തന്നെ സ്ത്രീ നിര്‍മിച്ചെടുക്കുന്നതാണൊണ് ആവിഷ്‌ക്കരിക്കുന്നത്. പ്രദീപിനാകട്ടെ ഓഹരിക്കമ്പോളത്തില്‍ ഒരു ഷെയറിന്റെ വില അമിതമായി ഇടിഞ്ഞതിന്റെ ആഘാതമാണ് കുഴപ്പമായി വരുന്നത്. നിയമവ്യവസ്ഥ ഇല്ലാത്ത, അഴിമതി നിറഞ്ഞ ഈ രാജ്യത്ത് ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല എന്നു നിലവിളിക്കുകയാണയാള്‍. ജോലിയുടെയും ധനസമ്പാദനത്തിന്റെയും സംഘര്‍ഷങ്ങള്‍ പുരുഷന്റെ ലൈംഗികാസക്തിയെ സമ്പൂര്‍ണമായി ഇല്ലാതാക്കുന്നതിന്റെ പരിദേവനമായി ഇതിനെ കണക്കാക്കാം. മൂന്നാമനായ രാഹുലാകട്ടെ അഭിസാരികയുമായി ബന്ധം തുടങ്ങിവരവെയാണ്, തന്റെ മരിച്ചു പോയ മകളുടെ ഫോേട്ടാ കണ്ണില്‍ പെടുന്നത്. ടി വി കൊച്ചുബാവയുടെ ബംഗ്ലാവ് എന്ന കഥയില്‍ വൈഫ് സ്വാപ്പിംഗ് ക്ലബിലെ അംഗങ്ങളായ അഛനും അമ്മയും വാരാന്ത്യത്തിലെ കൂടുവിട്ട് കൂടുമാറല്‍ അയവിറക്കി സ്പീഡില്‍ കാറോടിച്ച് വീട്ടിലേക്ക് തിരിച്ചുപോരവെ, സൈഡ് കിട്ടാതെ പിന്നിലാകുന്ന ആംബുലന്‍സില്‍ അവരുടെ മകളുടെ മൃതദേഹം അനുഗമിക്കുന്ന കഥാസന്ദര്‍ഭത്തിനു തുല്യമായ അനുഭവമായി ഇതിനെ കാണാം. തൊട്ടടുത്ത മുറിയില്‍ അഛന്‍ മരണത്തോട് മല്ലടിക്കുമ്പോള്‍, ഭാര്യയെ ഭോഗിച്ച ഗാന്ധിയുടെ ലൈംഗിക വിരക്തി പോലെ രാഹുലും പിന്മാറുന്നു.
ലൈംഗികത നിഷേധിക്കപ്പെടുകയും നിരോധിക്കപ്പെടുകയും നിശ്ശബ്ദമാക്കപ്പെടുകയും ചെയ്തു കഴിഞ്ഞാല്‍ പിന്നെ അതിനെക്കുറിച്ച് സംസാരിക്കുവരും അന്വേഷിക്കുന്നവരും അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുന്നു. അതായത്, സത്യം എന്താണെന്ന് അന്വേഷിക്കുന്നവരും തുറന്നു പറയുന്നവരും അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുന്നു. അയാള്‍/അവള്‍ ഭരണഘടനകള്‍ ലംഘിക്കും എന്ന് പ്രാഥമികമായി തന്നെ തിരിച്ചറിയപ്പെടുന്നതിനാല്‍ അയാ(വ)ളും ബഹിഷ്‌കൃതനാ(യാ)യിരിക്കും. അയാള്‍/അവള്‍ വരുംകാലത്തുള്ള സ്വാതന്ത്ര്യത്തെയാണ് വിഭാവനം ചെയ്യുന്നത് എന്നതിനാലും അപകടകാരിയാണ്. പൊതുബോധത്തിന്റെ സേഫ്റ്റിവാള്‍വുകളാണ് വേശ്യാലയങ്ങളെന്നതു പോലെ, പൊതു സംസാരത്തിന്റെ സേഫ്റ്റിവാള്‍വുകളാണ് ഗോസിപ്പുകളും പരദൂഷണങ്ങളും. ഈ സേഫ്റ്റി വാള്‍വിന്റെ ധര്‍മമാണ് വെടിവഴിപാട് നിര്‍വഹിക്കുന്നത്. സാമ്പത്തിക വ്യവസ്ഥയുടെ പ്രത്യയശാസ്ത്രം മാത്രമായിട്ടല്ല ലൈംഗികതയുടെ നിയമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ബോധനം എന്ന പ്രാചീനമായ ആവിഷ്‌ക്കാരരൂപത്തിന് പിന്തുണയര്‍പ്പിക്കുന്നതും ലൈംഗികതയാണെന്നു കാണാം. വിദ്യാഭ്യാസവും നിര്‍മിത കലകളും കുടുംബരൂപീകരണവും സംസ്‌ക്കാര രൂപീകരണവും സാധ്യമാവുന്നത് ബോധനത്തിലൂടെയാണെന്നിരിക്കെ അതിന്റെ വ്യാപ്തി വിവരണാതീതവുമാണ്. അതായത്, അടിച്ചമര്‍ത്തപ്പെട്ട ലൈംഗികത എന്നത് കേവലം സൈദ്ധാന്തികമായ ഒരു പ്രശ്‌നമണ്ഡലമല്ലെന്നര്‍ത്ഥം. മുതലാളിത്തത്തിന്റെ സാമ്പത്തികവ്യവസ്ഥയെ യാഥാര്‍ത്ഥ്യമാക്കിത്തീര്‍ക്കാനും ഭരണനിയമങ്ങളെ സാധുതയുള്ളതാക്കാനും ഭാവിയെ സംരക്ഷിതമാക്കാനും ഈ ധാര്‍മിക സദാചാരത്തെയാണ് ആശ്രയിക്കുതെന്നു ചുരുക്കം. ഈ കാലത്ത് ജീവിച്ചിരിക്കുന്നു എന്നതു കൊണ്ടു മാത്രം, നാം നമ്മുടെ ഭൂതകാലത്തിനും വര്‍ത്തമാനകാലത്തിനും നമുക്കു തന്നെയും എതിരായിത്തീര്‍ന്നിരിക്കുന്നു. ലൈംഗികത എന്നത് ഒരു കുറ്റകൃത്യമാണെന്ന് വ്യവസ്ഥാപിതപ്പെടുത്തുന്നതിലൂടെയാണ് നാം നമ്മുടെ ചരിത്രപരവും ജൈവപരവുമായ വിപരീതത്തിനുള്ളില്‍ കുടുങ്ങിപ്പോയിരിക്കുന്നത്. അധികാരം-ജ്ഞാനം-ആഹ്ലാദം എന്ന സാമ്രാജ്യത്വത്തിന്റെ നിര്‍വചനമെന്താണ് എന്നതു തന്നെയാണ് പ്രാഥമികമായ പ്രശ്‌നം.
Reference : The History of Sexuality - Michel Foucault