Saturday, February 27, 2010

ഭീകരതാമുദ്രക്ക് മറുപടി കാരുണ്യ പ്രദര്‍ശനമോ?

ഹിന്ദു ഭൂരിപക്ഷ രാജ്യമായ ഇന്ത്യയിലെ ഏറ്റവും വലിയ വിനോദ വ്യവസായമായ ഹിന്ദി സിനിമയിലെ മുസ്ളിം വംശജനായ സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിലൂടെ ഷാറൂഖ് ഖാനെ പരിചയപ്പെടുത്തുമ്പോള്‍ തന്നെ ഇന്ത്യ, ഏഷ്യ, ഹിന്ദി, ഉറുദു, സിനിമ, ബോളിവുഡ് എന്നീ വിസ്മയഘടകങ്ങളുടെ വൈവിധ്യത്തെ ഉള്‍ക്കൊള്ളാനാവും. ഉദാരവത്ക്കരണാനന്തര ഇന്ത്യയുടെ ആഗോളമോഹങ്ങളുടെ പ്രതീകമായിട്ടാണ് ഷാറൂഖ് ഖാന്‍ കഥാപാത്രങ്ങളെ നിരീക്ഷകര്‍ വ്യാഖ്യാനിച്ചെടുത്തിട്ടുള്ളത്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെപ്പോഴും ഇന്ത്യക്കു പുറത്തും അകത്തുമായി വ്യാപിച്ചു നില്‍ക്കുന്ന ഒരാളായിരിക്കും. പിറവി ഇന്ത്യയിലായിരിക്കുകയും കര്‍മ്മ മണ്ഡലവും സമീപനങ്ങളുടെ വിഹായസ്സും രാജ്യാന്തരപരതയിലേക്ക് വികസിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ ഡയസ്പോറയുടെ പ്രതീകമാണ് ഷാറൂഖ് ഖാന്‍. ഈ ട്രെന്റ് തുടങ്ങിവെച്ച ദില്‍വാലേ ദുല്‍ഹനിയ ലേ ജായേംഗേ(1995) എന്ന ഹിറ്റ് ചിത്രം ഇന്ത്യന്‍ വാണിജ്യ സിനിമയുടെ എല്ലാ റിക്കോഡുകളും ഭേദിച്ച് ഇപ്പോഴും മുംബൈ സെന്‍ട്രലിലെ മറാത്ത മന്ദിര്‍ തിയറ്ററില്‍ പതിനഞ്ചു വര്‍ഷമായി ഒറ്റ ദിവസം പോലും മുടങ്ങാതെ പ്രദര്‍ശിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. ആഗോളവത്ക്കരണ കാലത്തിനനുയോജ്യമായ വിധത്തിലുള്ള സംസ്ക്കാരങ്ങളുടെ ലയനവും കൂടിച്ചേരലുമാണ് ഡിഡിഎല്‍ജെ അടക്കം ഈ ജനുസ്സിലുള്ള മിക്ക ചിത്രങ്ങളുടെയും മുഖമുദ്ര. ലോകമെമ്പാടും പരന്നു കിടക്കുന്ന ഇന്ത്യന്‍ വംശജര്‍ക്കിടയിലും അല്ലാത്തവര്‍ക്കിടയിലും സംഘടിതമായ ശുഭാപ്തിവിശ്വാസം(കളക്ടീവ് ഹോപ്പ്) രൂപീകരിച്ചെടുക്കുന്നതില്‍ ബോളിവുഡ് സിനിമ നിര്‍വഹിക്കുന്ന പങ്കിനെ ആശാവഹമായിട്ടാണ് സാമൂഹ്യ നിരീക്ഷകര്‍ പരിഗണിക്കുന്നത്. ഷാറൂഖ് ഖാന്റെ ജനപ്രീതിയുടെ ഏറ്റവും സവിശേഷമായ ഒരു സന്ദര്‍ഭം മഹേഷ് ഭട്ട് വിശദീകരിക്കുന്നുണ്ട്. പാക്കിസ്ഥാനിലുള്ള സാധാരണ ജനങ്ങള്‍ക്ക് അദ്ദേഹത്തോട് കടുത്ത ആരാധനയായതിനാല്‍ ഇന്ത്യയുമായി അവര്‍ ഒരിക്കലും ഒരു യുദ്ധത്തിനാഗ്രഹിക്കുന്നില്ലത്രെ. കാരണം, അത് (ഇന്ത്യ) ഷാറൂഖിന്റെ രാജ്യമാണല്ലോ! അറുപതുകളില്‍ നടന്ന ഇന്തോ-പാക്ക് യുദ്ധത്തെതുടര്‍ന്ന് ഇന്ത്യന്‍ സിനിമകള്‍ പാക്കിസ്ഥാനിലെ സിനിമാശാലകളില്‍ പ്രദര്‍ശിപ്പിക്കാനനുമതിയോ വ്യാപാര ഉടമ്പടിയോ ഇല്ല. എന്നാല്‍, ഏത് ഹിന്ദി സിനിമ ഇറങ്ങിക്കഴിഞ്ഞാലും അതിന്റെ വ്യാജ പതിപ്പ് അവിടെ സുലഭമാണു താനും. പാക്കിസ്ഥാനിലെ പത്ര മാസികകളില്‍ ബോളിവുഡ് സിനിമയെക്കുറിച്ചുള്ള നിരൂപണക്കോളങ്ങള്‍ പോലുമുണ്ടെന്നതാണ് കൌതുകകരമായ കാര്യം. വ്യാജ ഡി വി ഡിക്ക് അതിര്‍ത്തിയുദ്ധം ഒഴിവാക്കാനും, ലോക സമാധാനം നിലനിര്‍ത്താനും സാധിക്കുന്നു എന്നു ചുരുക്കം. (ഋഷിരാജ് സിംഗ് കേള്‍ക്കേണ്ട).

അമിതാബ് ബച്ചനാണ് ബോളിവുഡിലെ ഒന്നാമനെങ്കില്‍ ഷാറൂഖ് ഖാനെ രണ്ടാമതായി ജനപ്രീതിയുള്ള താരമായി പരിഗണിക്കുന്നു. അമര്‍ സിംഗും മുലായവും തമ്മില്‍ തെറ്റിയതിനെ തുടര്‍ന്ന് അമിതാബ് ബച്ചന്റെ രാഷ്ട്രീയ പ്രതിനിധാനം ഈയടുത്ത കാലത്ത് റദ്ദായിപ്പോയിരുന്നു. മുമ്പ് കോണ്‍ഗ്രസിന്റെ എം പിയായിരുന്ന അദ്ദേഹം അമര്‍സിംഗ്-മുലായം മുന്നണിയിലായിരുന്ന കാലത്ത് സമാജ് വാദി പാര്‍ടിയുടെ വക്താവായിരുന്നു. ജയാബച്ചന്‍ ഇപ്പോഴും സമാജ് വാദി പാര്‍ടി ലേബലില്‍ രാജ്യസഭാംഗമായി തുടരുന്നുമുണ്ട്. എന്നാല്‍ രാഷ്ട്രീയ പ്രതിനിധാനത്തില്‍ നിന്ന് പുറത്തു കടന്ന ഉടനെ ബച്ചന്‍ നരേന്ദ്രമോഡിയുടെ ഗുജറാത്ത് തിളങ്ങുന്നതിന്റെ പരസ്യവണ്ടിയുടെ നായകനായി അവരോധിക്കപ്പെട്ടു. കോടികള്‍ കിലുങ്ങുന്ന ഒരു അപ്പോയിന്റ്മെന്റാണിതെന്നത് പ്രധാനമല്ല. സിനിമയില്‍ കോടികളല്ലാതെ എന്തു കളികളാണുള്ളത്? എന്നാല്‍, വംശഹത്യ കൊണ്ടും അന്യതാബോധം കൊണ്ടും മുസ്ളിങ്ങള്‍ക്ക് മനുഷ്യോചിതമായ ഒരു ജീവിതം സാധ്യമല്ലാത്ത ഗുജറാത്തിന്റെ പ്രതീകമായി ബച്ചനെ പ്പോലെ ഒരു ഇഷ്ടതാരം അവതരിക്കുമ്പോള്‍ അത് വെള്ളം കൂടാതെ വിഴുങ്ങാന്‍ ബുദ്ധിമുട്ടാണ്. ഈയടുത്ത ദിവസം റസൂല്‍ പൂക്കുട്ടിക്ക് അവാര്‍ഡ് കൊടുക്കാന്‍ കൊച്ചിയിലെത്തിയ ബച്ചന്‍ ഇതു സംബന്ധിച്ച ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയെന്നാണ് റിപ്പോര്‍ട്. സ്വന്തം ചിത്രങ്ങള്‍ക്ക് നികുതിയിളവ് ലഭിക്കാനും ഉടനെ
ആരംഭിക്കാനാഗ്രഹിക്കുന്ന ഫിലിം സിറ്റിക്ക് സൌജന്യമായി സ്ഥലം നേടിയെടുക്കാനും ഭാര്യക്ക് രാജ്യസഭാംഗത്വം തരപ്പെടുത്തിയെടുക്കാനും വേണ്ടി ബച്ചന്‍ കാണിച്ച സ്വാര്‍ത്ഥതാപരമായ ഒരു നീക്കമാണ് ഈ ബ്രാന്‍ഡ് അംബാസഡര്‍ പണി എന്നാണ് വിഖ്യാത നര്‍ത്തകിയും ഫാസിസ്റ്റ് വിരുദ്ധ പ്രവര്‍ത്തകയുമായ മല്ലികാ സാരാഭായി അഭിപ്രായപ്പെട്ടത്.

രണ്ടാമനായ ഷാറൂഖാകട്ടെ ഇതിനിടയില്‍ നേര്‍ വിപരീത ദിശയിലുള്ള ഒരു വന്‍ വിവാദത്തില്‍ ചെന്നു കുടുങ്ങി. ഇന്ത്യാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ ടീമംഗങ്ങളെ ലേലം വിളിച്ചെടുത്തപ്പോള്‍ പാക്കിസ്ഥാനി കളിക്കാര്‍ ബോധപൂര്‍വമോ അബോധപൂര്‍വമോ ഒഴിവാക്കപ്പെട്ടു എന്ന യാഥാര്‍ത്ഥ്യം; കളിക്കും കളി പ്രതിനിധാനം ചെയ്യുന്ന സമാധാനം, വിനോദം, ഐക്യം, പരസ്പര ധാരണ എന്നീ മാനുഷികമൂല്യങ്ങള്‍ക്കും എതിരാണെന്ന കൃത്യവും വ്യക്തവുമായ കാഴ്ച്ചപ്പാട് ഷാറൂഖ് സംശയലേശമെന്യേ മുന്നോട്ടുവെച്ചു. ഷാറൂഖിന്റെ കൂടി ഉടമസ്ഥതയിലുള്ള ടീമിലും പാക്കിസ്ഥാനികളിക്കാരെ എടുക്കാനായില്ല എന്ന കുറ്റബോധം കൊണ്ടു കൂടിയാണ് ഇത്തരമൊരഭിപ്രായം അദ്ദേഹം തുറന്നു പറഞ്ഞത്. ഈ അഭിപ്രായത്തില്‍ പ്രകോപിതരായ ശിവസേന ഷാറൂഖിനെ ഒറ്റതിരിഞ്ഞാക്രമിക്കാന്‍ ആഹ്വാനം ചെയ്തു. ബാല്‍ താക്കറെയും മകന്‍ ഉദ്ധവും അവരുടെ പത്രം സാമ്നയും ചേര്‍ന്ന അഴിച്ചു വിട്ട വര്‍ഗ്ഗീയ-പ്രാദേശികാക്രമണം ഏതാനും ദിവസത്തേക്ക് മുംബൈ നഗരത്തില്‍ അങ്കലാപ്പുണ്ടാക്കി. ഷാറൂഖ് ഖാന്‍ നായകനും ഭാര്യ ഗൌരി നിര്‍മാണപങ്കാളിയുമായ പുതിയ സിനിമ മൈ നെയിം ഈസ് ഖാന്‍ റിലീസ് ചെയ്യാനിരിക്കെയായിരുന്നു ഈ ഭ്രാന്തന്‍ സംഘങ്ങളുടെ കലാപാഹ്വാനങ്ങള്‍ എന്നത് കാര്യങ്ങളെ കൂടുതല്‍ വഷളാക്കുമോ എന്നെല്ലാവരും ഭയന്നു. മുപ്പത്തിയെട്ട് കോടി രൂപ ചിലവിട്ട് നിര്‍മിച്ച മൈ നെയിം ഈസ് ഖാന്റെ ഇന്ത്യയിലെയും പുറത്തെയും വിതരണ ചുമതല നേടിയെടുത്തത് റുപെര്‍ട്ട് മര്‍ഡോക്കിന്റെ നിയന്ത്രണത്തിലുള്ള ഹോളിവുഡ് കുത്തകയായ ഫോക്സ് സ്റ്റാര്‍ എന്റര്‍ടെയിന്‍മെന്റാണ്.

വളരെ സവിശേഷമായ ഒരിതിവൃത്തമാണ് ഈ ചിത്രത്തിലാവിഷ്ക്കരിച്ചിരിക്കുന്നത്. അസ്വാഭാവികതയോടെ പെരുമാറുന്നു എന്ന് കാണുന്നവര്‍ക്ക് തോന്നുന്ന ഓട്ടിസം എന്ന രോഗം ബാധിച്ച റിസ്വാന്‍ ഖാന്‍ എന്ന കഥാപാത്രത്തെയാണ് ഷാറൂഖ് അവതരിപ്പിക്കുന്നത്. അമ്മ മരിച്ചതിനെ തുടര്‍ന്ന് ഇളയ സഹോദരന്റെ ക്ഷണപ്രകാരം, റിസ്വാന്‍ അമേരിക്കയില്‍ താമസമാക്കുന്നു. അനിയന്റെ കുടുംബബിസിനസില്‍ സഹായിയായി ചേരുന്നുമുണ്ടയാള്‍. ഹെര്‍ബല്‍ സൌന്ദര്യവര്‍ദ്ധക വസ്തുക്കളുടെ ഉത്പാദനവും വിപണനവുമാണ് ബിസിനസ്. ഇതിന്റെ വില്‍പനക്കിടയിലാണ് അയാള്‍, മന്ദിര (കാജോള്‍) യെ പരിചയപ്പെടുന്നത്. ഹെയര്‍ സ്റൈലിസ്റായ അവള്‍ വിവാഹമോചനം നേടിയവളും ഒരാണ്‍കുട്ടിയുടെ അമ്മയുമായ ഹിന്ദു വംശജയാണ്. അവര്‍ തമ്മില്‍ പ്രണയത്തിലാവുന്നു. (ഷാറൂഖ് ഖാന്റെ യഥാര്‍ത്ഥ ഭാര്യ ഗൌരിയും ഹിന്ദു വംശജയാണ്). സഹോദരന്റെ എതിര്‍പ്പു വകവെക്കാതെ അവര്‍ വിവാഹിതരാവുന്നു. സമീര്‍ അഥവാ സാം(യുവാന്‍ മക്കാര്‍) എന്ന അവളുടെ മകന്റെ പേര് ഖാന്‍ എന്ന സര്‍ നെയിം കൂടി ചേര്‍ത്ത് സമീര്‍ ഖാന്‍ എന്നാക്കി മാറുന്നു. സമീര്‍ എന്ന ഇന്ത്യന്‍ പേര് ഹിന്ദുക്കളും മുസ്ളിങ്ങളും ഒരു പോലെ ഇടാറുണ്ട്. ഹിന്ദു യുവതിയെ വിവാഹം കഴിച്ച മുസ്ളിം കഥാപാത്രത്തിന് സമീര്‍(സമീര്‍ അര്‍ഷദ് ഷെയ്ക്ക് എന്നു മുഴുവന്‍ പേരുള്ള ഈ കഥാപാത്രത്തെ സഞ്ജയ് സൂരി അവതരിപ്പിക്കുന്നു) എന്ന പേരുള്ളതുകൊണ്ട് രക്ഷയാവുന്നതും കുഴപ്പമാവുന്നതും നന്ദിതാദാസിന്റെ ഫിറാഖ്(2008) എന്ന ഗുജറാത്ത് വംശഹത്യാ സംബന്ധിയായ സിനിമയിലും കണ്ടതോര്‍മ്മ വരുന്നു. റിസ്വാന്റെയും മന്ദിരയുടെയും വിവാഹത്തിനു ശേഷമാണ് സെപ്തംബര്‍ 11ന്റെ വേള്‍ഡ് ട്രെയിഡ് സെന്റര്‍ ആക്രമണമുണ്ടാകുന്നത്. ഇതിനെ തുടര്‍ന്ന് അമേരിക്കയിലെ മുസ്ളിങ്ങളുടെ ജീവിതം സംശയത്തിന്റെ നിഴലിലാവുന്നു. മുസ്ളിം സ്ത്രീകളുടെ തട്ടം പരസ്യമായി വലിച്ചു കീറുന്നതും, മുസ്ളിമാണെന്ന ധാരണയില്‍ സിക്കു വംശജന്‍ ആക്രമിക്കപ്പെടുന്നതുമടക്കം നിരവധി മുസ്ളിം വേട്ടയുടെ ദൃശ്യങ്ങള്‍ മൈ നെയിം ഈസ് ഖാനില്‍ ചിത്രീകരിക്കുന്നുണ്ട്. ഷാറൂഖ് ഖാന്‍ തന്നെ വിമാനത്താവളത്തില്‍ വെച്ച് ഇത്തരം പരിശോധനക്ക് വിധേയമായതാണല്ലോ. ഫുട്ബാള്‍ മൈതാനിയില്‍ വെച്ച് വെളുത്ത വംശജരായ മുതിര്‍ന്ന പയ്യന്മാരുമായുണ്ടായ ഒരു കശപിശയില്‍ സമീര്‍ കൊല്ലപ്പെടുന്നു. മുസ്ളിമായ നിങ്ങളെ വിവാഹം കഴിച്ചതുകൊണ്ടാണ് എനിക്കീ ദുര്‍ഗതിയുണ്ടായതെന്ന് പറഞ്ഞ് മന്ദിര റിസ്വാനെ ഉപേക്ഷിക്കുന്നു. നിന്റെ നിരപരാധിത്വം അമേരിക്കയിലെ ജനങ്ങളെ ആദ്യം ബോധ്യപ്പെടുത്ത്, എന്നിട്ടു മതി എന്റെയടുത്ത് വരുന്നത് എന്നാണവള്‍ ആക്രോശിക്കുന്നത്. ഈ ദുരന്താവസ്ഥയിലാണ് റിസ്വാന്‍, മൈ നെയിം ഈസ് ഖാന്‍, ബട്ട് ഐ ആം നോട്ട് എ ടെററിസ്റ്റ് (എന്റെ പേര് ഖാന്‍ എന്നാണെങ്കിലും ഞാനൊരു ഭീകരനല്ല) എന്ന് വിടാതെ ഉച്ചരിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡണ്ടിനെ കണ്ട് നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ ഓടി നടക്കുന്നത്. ഈ ശ്രമം തെറ്റിദ്ധരിക്കപ്പെട്ട് അയാള്‍ ജയിലിലാവുന്നുണ്ടെങ്കിലും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും മാധ്യമങ്ങളുടെയും സഹായത്തോടെ വിമോചിതനാവുന്നു. തുടര്‍ന്ന്, അയാള്‍ മഹത്തായ കഴിവുകളുള്ള ഒരു മനുഷ്യസ്നേഹിയാണെന്നും അയാളെ ആദരിക്കേണ്ടതുണ്ടെന്നും തെളിയുകയും പുതിയ പ്രസിഡണ്ട് ഒബാമ അപ്രകാരം പ്രവര്‍ത്തിക്കുകയുമാണ്.

ഈ ഇതിവൃത്തത്തില്‍ സുപ്രധാനമായ രണ്ടു സമസ്യകളാണ് ആലേഖനം ചെയ്യപ്പെടുന്നത്. ഒന്ന്, മുസ്ളിം സമുദായത്തെ മുഴുവന്‍ ഭീകരതയുടെ ഉത്പത്തികേന്ദ്രം എന്ന നിഴലിലേക്ക് തള്ളിവിടുന്നതാരാണ്? രണ്ട്, ഈ നിഴലില്‍ നിന്ന് എപ്രകാരമാണ് മുസ്ളിം സമുദായത്തെ രക്ഷിച്ച് പുറത്തെടുക്കേണ്ടത്? ഒന്നാമത്തെ ചോദ്യത്തിനുള്ള പൊതു ബോധത്തിന്റെ ഉത്തരം, ഏതാനും ഭീകരാക്രമികള്‍ മുസ്ളിം സമുദായത്തിലുണ്ട് എന്നതുകൊണ്ടാണ് ആ സമുദായത്തിനുമേല്‍ കുറ്റം ആരോപിക്കപ്പെടുന്നത് എന്നാണ്. എന്നാല്‍, എന്താണ് വസ്തുത? ഇത്തരത്തിലുള്ള ഏതാനും ഭീകരാക്രമികളെ എടുത്തുകാണിച്ചുകൊണ്ട്, മുസ്ളിം വിരുദ്ധമായ സാമ്രാജ്യത്വത്തിന്റെയും ഫാസിസത്തിന്റെയും അജണ്ടകള്‍ പ്രാവര്‍ത്തികമാക്കപ്പെടുകയാണ് വാസ്തവത്തില്‍ സംഭവിക്കുന്ന കാര്യം. ഇസ്ളാം കാരുണ്യമാണെന്നും മനുഷ്യ സ്നേഹമാണെന്നും നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുന്നതിലൂടെ മാത്രമേ ഭീകരതാഭൂതബാധയില്‍ നിന്ന് മുസ്ളിം സമുദായത്തെ വിടര്‍ത്തിയെടുക്കാന്‍ പറ്റുകയുള്ളൂ എന്നാണ് പൊതുബോധം രണ്ടാമത്തെ ചോദ്യത്തിനുള്ള മറുപടിയായി എഴുന്നള്ളിക്കുന്നത്. അത്തരത്തിലുള്ള ഒരു അബോധത്തില്‍ നിന്നാണ് മൈ നെയിം ഈസ് ഖാന്‍ പോലെ പ്രത്യക്ഷത്തില്‍ അപകടരഹിതമായ ഒരു ഇതിവൃത്തം വിഭാവനം ചെയ്യപ്പെടുന്നത്. എന്നാല്‍, അവസാനം എന്താണ് സംഭവിച്ചത്? ഇത്തരത്തില്‍ കാരുണ്യവാനും മനുഷ്യസ്നേഹിയുമായ മുസ്ളിം കഥാപാത്രത്തെ ഒന്നാന്തരം മുസ്ളിം സൂപ്പര്‍ സ്റ്റാറിനെ വെച്ചു തന്നെ അവതരിപ്പിച്ചിട്ടും അയാളെയും ആ കഥാപാത്രത്തെയും ആ സിനിമയെയും ക്രൂശിക്കാനാണ് ശിവസേന പോലുള്ള ഫാസിസ്റ്റധികാരസംഘം മുന്നിട്ടിറങ്ങിയത്. അതായത്, കാരുണ്യം പ്രദര്‍ശിപ്പിച്ച് ഭീകരതാമുദ്രയില്‍ നിന്ന് രക്ഷപ്പെടാനാവില്ലെന്നും, ഭീകരതാമുദ്ര സ്ഥാപിക്കുന്ന സാമ്രാജ്യത്വത്തിന്റെയും ഫാസിസത്തിന്റെയും പ്രചരണതന്ത്രങ്ങളെ വിശാലമായ ജനാധിപത്യ ഐക്യം കെട്ടിപ്പടുത്ത് പ്രതിരോധിക്കുക മാത്രമേ കരണീയമായിട്ടുള്ളൂ എന്നും ചുരുക്കം.

Tuesday, February 23, 2010

ബ്ളാക്ക് ആന്റ് വൈറ്റിലെ വര്‍ണരാജികള്‍

ബ്ളാക്ക് ആന്റ് വൈറ്റ് സിനിമയുടെ കാലം അവസാനിച്ചതിനെ തുടര്‍ന്ന് ചലച്ചിത്ര പഠനങ്ങളിലും ഗവേഷണങ്ങളിലും ചരിത്രാന്വേഷണങ്ങളിലും പിന്നെ ഗൃഹാതുരത്വങ്ങളിലും മാത്രമേ കറുപ്പിനും വെളുപ്പിനും അവക്കിടയില്‍ സൃഷ്ടിക്കപ്പെടുന്ന ചാരനിറങ്ങള്‍ക്കും നിഴലുകള്‍ക്കും സ്ഥാനമുള്ളൂ എന്നാണ് പൊതുധാരണ. എല്ലാ കാഴ്ചസ്ഥലങ്ങളും കടുത്ത വര്‍ണങ്ങള്‍ കീഴടക്കിക്കഴിഞ്ഞിരിക്കുന്നു. ഈ കുറിപ്പ് പക്ഷെ അതിനെക്കുറിച്ചൊന്നുമല്ല. ബ്ളാക്ക് ആന്റ് വൈറ്റില്‍ ചിത്രീകരിക്കുകയും സിനിമാചരിത്രത്തില്‍ നിഷ്ക്കാസിതമാക്കാനാവാത്ത വിധം സ്ഥാനം പിടിച്ചെടുക്കുകയും ചെയ്ത ചില ചലച്ചിത്ര/ദൃശ്യങ്ങളിലെ വര്‍ണപ്രതീതികളുടെ അത്ഭുതവും സന്ത്രാസവും പങ്കുവെക്കാനാണ് ഈ കുറിപ്പ് എഴുതുന്നത്. അതായത്, കറുപ്പിലും വെളുപ്പിലും മാത്രം ചിത്രീകരിച്ചിട്ടും ചുകപ്പ്, പച്ച പോലുള്ള കടും നിറങ്ങളില്‍ തിരിച്ചറിയപ്പെട്ട ചില ദൃശ്യപദാര്‍ത്ഥങ്ങളും അവയെ അപ്രകാരം തിരിച്ചറിയപ്പെടാന്‍ പ്രേരിപ്പിക്കപ്പെട്ട ചരിത്ര/ദൃശ്യ ബോധവുമാണ് അന്വേഷിക്കപ്പെടുന്നത്.

ചാര്‍ളി ചാപ്ളിന്റെ മോഡേണ്‍ ടൈംസിലെ ഒരു മുഖ്യദൃശ്യം ഇപ്രകാരമാണ്. ആധുനിക വ്യവസായ ശാലയില്‍ നിന്ന് പിരിച്ചു വിടപ്പെട്ട ചാപ്ളിന്‍ തന്റെ സ്ഥിരം തെണ്ടി വേഷത്തിലേക്കും തെരുവിലേക്കും എടുത്തെറിയപ്പെടുന്നു. അലക്ഷ്യമായി തെരുവില്‍ അലയുന്ന അയാളുടെ അരികിലൂടെ ഒരു ലോറി കടന്നു പോകുന്നു. ലോറിയില്‍ വൈദ്യുതി വകുപ്പിന്റെയോ ടെലിഫോണ്‍ വകുപ്പിന്റെയോ ആവശ്യത്തിനു കൊണ്ടു പോകുന്ന കോണ്‍ക്രീറ്റ്/കമ്പിക്കാലുകളാണുള്ളത്. അത്തരം കമ്പിക്കാലുകള്‍ ലോറിയുടെ ബോഡിയെ കടന്ന് പുറത്തേക്ക് തെറിച്ചു നില്‍ക്കുന്നുണ്ടാവും. അത് അപകടത്തെ ക്ഷണിച്ചുവരുത്തുന്ന ഒരു തുറിച്ചു നില്‍പാണ്. അതുകൊണ്ടു തന്നെ അപായം എന്ന് സൂചിപ്പിക്കുന്ന ഒരു ചുകന്ന കൊടി അതിന്റെ അറ്റത്തായി കെട്ടിവെച്ചിട്ടുമുണ്ടാവും. ഈ സ്ഥിരാനുഭവം തന്നെയാണ് മോഡേണ്‍ ടൈംസിലെ തെണ്ടിയും കാണുന്നത്. സിനിമ ബ്ളാക്ക് ആന്റ് വൈറ്റായതുകൊണ്ട് കൊടിയുടെ നിറം ചുകപ്പാണെന്ന് കാണി ഊഹിക്കുകയും ഊഹത്തിലൂടെ ഉറപ്പിക്കുകയുമാണ് ചെയ്യുന്നത്. ലോറി റോഡിലെ കുഴിയില്‍ ചാടിയിട്ടോ എന്തോ, പെട്ടെന്ന് ആ ചുകന്ന കൊടി കെട്ടു വിട്ട് താഴെ വീഴുന്നു. അത് കണ്ടങ്കലാപ്പിലായ ചാപ്ളിന്‍ കൊടിയെടുത്ത് വീശിക്കാണിച്ച് പാഞ്ഞുപോകുന്ന ലോറിയെ നോക്കി എന്തോ ആക്രോശിക്കുന്നു. നിശ്ശബ്ദ സിനിമയായതുകൊണ്ട് എന്താണയാള്‍ പറയുന്നതെന്നതും നമുക്ക് ഊഹിക്കുകയേ നിവൃത്തിയുള്ളൂ. ലോറി പാഞ്ഞുപോകുകയും കൊടി വീശിക്കാണിക്കുന്ന തെണ്ടി റോഡിന്റെ നടുവില്‍ ഇതികര്‍ത്തവ്യതാമൂഢനായി നില്‍ക്കുകയും ചെയ്യുമ്പോഴാണ് പുറകില്‍ നിന്ന് തൊഴിലാളികളുടെ ഒരു ജാഥ റോഡു നിറഞ്ഞ് വരുന്നത്. റോഡിന്റെ നടുവില്‍ നില്‍ക്കുന്ന കുള്ളനും ദുര്‍ബലനുമായ ചാപ്ളിന്‍ ജാഥയുടെ ഭാഗമായി മാറുകയും മുമ്പില്‍ ചുകന്ന കൊടി വീശിക്കാണിക്കുന്ന നേതാവായി കാഴ്ചയില്‍ പരിണമിക്കുകയും ചെയ്യുന്നു. അടുത്തതായി സംഭവിക്കുന്നത്, പൊലീസിന്റെ ലാത്തിച്ചാര്‍ജ്ജാണ്. ലാത്തിച്ചാര്‍ജ്ജിനെ മുന്‍കൂട്ടി മണത്തറിഞ്ഞിരുന്ന പ്രകടനക്കാര്‍ പൊലീസിന് പിടി കൊടുക്കാതെ വളരെ പെട്ടെന്ന് ഊടുവഴികളിലൂടെ രക്ഷപ്പെടുന്നു. പലതരം സംഭവങ്ങള്‍ മലവെള്ളപ്പാച്ചില്‍ പോലെ നടക്കുന്നതിനിടയില്‍ പെടുന്ന ചാപ്ളിനാകട്ടെ റോഡിലുള്ള ഒരു മാന്‍ഹോളില്‍ വീഴുകയാണ് ചെയ്യുന്നത്. ഇപ്പോള്‍ കാണാനുള്ളത്, രക്ഷിക്കൂ രക്ഷിക്കൂ എന്ന് നിലവിളിച്ചു കൊണ്ട് പുറത്തേക്കു പറക്കുന്ന ഒരു ചുകന്ന കൊടി മാത്രമാണ്. അതാ അവനാണ് നേതാവ് അവനെ പിടി കൂടൂ എന്നാക്രോശിച്ച് ചാപ്ളിനെ കൈയോടെ പോലീസ് പിടികൂടി കല്‍ത്തുറുങ്കിലടക്കുന്നു.

വര്‍ണവിസ്മയങ്ങള്‍ ചലച്ചിത്രത്തിലുള്‍പ്പെടുത്താനുള്ള സാങ്കേതികവിദ്യ വികസിക്കുന്നതിന് മുമ്പേ നടന്ന ഒരു 'വര്‍ണ' പരീക്ഷണമായി ഇതിനെ വ്യാഖ്യാനിക്കാവുന്നതാണ്. കാണിയുടെ ചരിത്ര ബോധവും ദൃശ്യബോധവുമാണ് ഇവിടെ വര്‍ണത്തെ സൃഷ്ടിക്കുന്നത്; അല്ലാതെ സിനിമയുടെ സാങ്കേതിക വികാസമല്ലെന്നര്‍ത്ഥം. അപായത്തെയും വിപ്ളവാഹ്വാനത്തെയും ഒരേ സമയം വെളിപ്പെടുത്താനുള്ള ചുകന്ന കൊടിയുടെ നിയോഗത്തെയാണ് ചാപ്ളിന്‍ ഈ ദ്വന്ദ്വതയിലൂടെ രസനീയമായി ആവിഷ്ക്കരിക്കുന്നത്. അതോടൊപ്പം തെണ്ടിയുടെ കഥാപാത്രത്തിലൂടെ പെര്‍സൊണിഫൈ ചെയ്യപ്പെടുന്ന ചാപ്ളിന്റെ പ്രത്യയശാസ്ത്ര സന്ദിഗ്ദ്ധതയുമാകാം ഈ രംഗത്തെ രൂപീകരിച്ചത്. തൊഴില്‍ നഷ്ടപ്പെട്ടിട്ടും മുതലാളിത്തത്തിനെതിരായ യൂണിയന്റെയോ പാര്‍ടിയുടെയോ പ്രകടനത്തില്‍ അയാള്‍ സ്വയമേവ പങ്കെടുക്കുന്നില്ല. തെരുവിലെ യാദൃശ്ചികമായ ഒരു സംഭവത്തെ തുടര്‍ന്ന് അയാള്‍ അതിലേക്ക് അണി ചേര്‍ക്കപ്പെടുകയാണ്(ചാപ്ളിന്‍ സിനിമാഭിനയത്തിലേക്കും ഇതേ പോലെ എടുത്തെറിയപ്പെടുകയായിരുന്നു/അല്ലാതെ ചില ഉന്നതരെ പോലെ, ------ ഫിലിം ഇന്‍സ്റിറ്റ്യൂട്ടിന്റെ സന്തതിയാണ് ചാപ്ളിന്‍ എന്ന് ജീവചരിത്രം എഴുതാറില്ലല്ലോ). മിക്കവാറും എല്ലാ തൊഴില്‍ രഹിതരും പീഡിതരും ഇപ്രകാരമല്ലെങ്കിലും മറ്റു വിധത്തില്‍ യാദൃശ്ചികമായി ത്തന്നെയാണ് സംഘടനയിലേക്കും പാര്‍ടിയിലേക്കും അണി ചേര്‍ക്കപ്പെടുന്നത്. ഇവിടെ അതിനെ കുറേക്കൂടി നാടകീയമായി അവതരിപ്പിച്ചിരിക്കുന്നു എന്നും സമര്‍ത്ഥിക്കാം. എന്തായാലും, കറുപ്പിന്റെയും വെളുപ്പിന്റെയും സങ്കേതം മാത്രമുപയോഗിച്ചുകൊണ്ട്, ചുകപ്പിനെ സൃഷ്ടിച്ച ഈ അഭൂതപൂര്‍വ്വമായ സര്‍ഗ്ഗാത്മകതയെ വര്‍ണങ്ങളുടെ കുത്തൊഴുക്കുണ്ടായ പില്‍ക്കാലത്തും മറികടക്കാന്‍ ആര്‍ക്കും എളുപ്പത്തില്‍ സാധിച്ചിട്ടില്ലെന്നത് പ്രസ്താവ്യമാണ്.

നവീകരിക്കപ്പെട്ട മലയാള സിനിമയില്‍ നിന്നാണ് അടുത്ത ഉദാഹരണം. ലോകസിനിമയിലും മലയാളസിനിമയിലും വര്‍ണം പതിവായിക്കഴിഞ്ഞിട്ടും എഴുപതുകളില്‍ ധാരാളം ബ്ളാക്ക് ആന്റ് വൈറ്റ് സിനിമകളിറങ്ങുന്നത് സാധാരണമായിരുന്നു. മുടക്കുമുതലിലുള്ള വന്‍ വ്യത്യാസം കൊണ്ടായിരുന്നു ഈ പ്രവണത. കൂടാതെ ജനപ്രിയ/മുഖ്യധാരാ/കച്ചവട സിനിമകളുടെ ധാരാളിത്തം വേണ്ടെന്നു വെക്കുന്ന സിനിമകള്‍ക്ക് സൌന്ദര്യാത്മകസിനിമയുടെ കാറ്റഗറൈസേഷനില്‍ കടന്നു കൂടാനും കളറില്ലായ്മ എളുപ്പമായിരുന്നു. ദേവിയുടെ പ്രതിപുരുഷനായ വെളിച്ചപ്പാട് (ഈ കഥാപാത്രത്തെ ഹൃദയസ്പൃക്കായി അവതരിപ്പിച്ച പി ജെ ആന്റണിക്ക് ഭരത് അവാര്‍ഡ് ലഭിക്കുകയുണ്ടായി) ജീവിത പരാജയത്തെ തുടര്‍ന്ന് താനിത്രയും കാലം ഉപാസിച്ചിരുന്ന ദേവീ വിഗ്രഹത്തിനു മുകളിലേക്ക് തല വെട്ടിപ്പൊളിച്ചെത്തിയ ചോര കൂടി കലര്‍ത്തി ശക്തമായി തുപ്പുന്ന അന്ത്യരംഗത്തിലൂടെ യുക്തിവാദപ്രത്യക്ഷമനസ്സുള്ളവരെ കോരിത്തരിപ്പിച്ച എം ടിയുടെ നിര്‍മ്മാല്യവും ബ്ളാക്ക് ആന്റ് വൈറ്റ് ചിത്രമായിരുന്നു. വര്‍ഗീയതക്കും മതബോധത്തിനുമെതിരായ ശക്തമായ ആഖ്യാനമായി നിര്‍മാല്യം കൊണ്ടാടപ്പെട്ടു. അന്ത്യത്തിന് തൊട്ടു മുമ്പായി, വെളിച്ചപ്പാടിനെ ഇത്ര കടുപ്പത്തില്‍ വേദനിപ്പിച്ച സംഭവം എന്തായിരുന്നു? പലചരക്കു കടയിലെ കടം പല തവണ ആവശ്യപ്പെട്ടിട്ടും വീട്ടാത്തതിനെ തുടര്‍ന്ന് അതു മുതലാക്കാന്‍ ആണുങ്ങളില്ലാത്ത തക്കം നോക്കി വെളിച്ചപ്പാടിന്റെ വീട്ടിലെത്തി അയാളുടെ ഭാര്യയെ ലൈംഗികമായി പ്രാപിക്കുന്ന കടയുടമ വാതില്‍ തുറന്നിറങ്ങിവരുന്നതും അയാള്‍ക്കു പിന്നിലായി തന്റെ ഭാര്യ(കവിയൂര്‍ പൊന്നമ്മ) സംഭോഗത്തിനു ശേഷം തലമുടി കെട്ടി വെച്ച് പുറത്തേക്കു വരുന്നതും കണ്ടതിന്റെ ഷോക്കിലാണ് വെളിച്ചപ്പാട് മരണത്തിലേക്കു കുതിക്കുന്നത്. ഈ കടയുടമ ഒരു മുസ്ളിമായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധേയമായ രൂപത്തില്‍ എപ്രകാരമാണ് സ്ഥാപിക്കപ്പെടുന്നത് എന്ന് ശ്രദ്ധിക്കുക. തലേക്കെട്ടും കള്ളിമുണ്ടും തുളവീണ ബനിയനും ധരിച്ച അയാള്‍ തന്റെ വീതി കൂടിയ ബെല്‍റ്റ് മുറുക്കുന്ന ദൃശ്യത്തിലൂടെയാണ് മുസ്ളിം സ്വത്വം ഉറപ്പിക്കപ്പെടുന്നത്. സിനിമകളിലെ മുസ്ളിം സ്റ്റീരിയോടൈപ്പിന്റെ നിര്‍ബന്ധിത വേഷമായിരുന്നു ഈ ബെല്‍റ്റ്. ആ ബെല്‍റ്റിന്റെ നിറമാകട്ടെ പച്ചയാകണം എന്നും നിര്‍ബന്ധമാണ്. നിര്‍മാല്യം ബ്ളാക്ക് ആന്റ് വൈറ്റ് സിനിമയായിട്ടും കാണുന്നവര്‍ക്ക് ഈ 'പച്ച' ഫീല്‍ ചെയ്തു എന്നതാണ് വാസ്തവം.


തന്റെ കള്ളിമുണ്ടിനെ അരയില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ വേണ്ടിയെന്നോണം ധരിക്കുന്ന ഈ പച്ച ബെല്‍റ്റ് പലതരത്തില്‍, പൊതു(മൃദുഹിന്ദുത്വ) കാണിയുടെ കാഴ്ചയിലും ബോധത്തിലും ഉറച്ചിരിക്കുന്ന മുസ്ളിം സ്വത്വത്തെ പുന:സ്ഥാപിക്കാനും ന്യായീകരിച്ചെടുക്കാനും പര്യാപ്തമാണ്. അക്കാലത്ത്, മലബാറിലെ മുസ്ളിങ്ങള്‍/മാപ്പിളമാര്‍ മുണ്ടിനടിയിലെ അടിവസ്ത്രമായ ജെട്ടിയോ ട്രൌസറോ ധരിക്കാറില്ലെന്നാണ് വി കെ എന്‍ സാക്ഷ്യപ്പെടുത്തുന്നത്. അടിവസ്ത്രമില്ലായ്മയുടെ ഈ മലപ്പുറം രീതിയെ, ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിനേക്കാള്‍ സുഖകരം എന്നോ മറ്റോ ഒരു കഥയില്‍ മാപ്പിള കഥാപാത്രം നിര്‍വ്വാണം അടയുന്നതായി വി കെ എന്‍ പരിഹാസരൂപേണ വിവരിക്കുന്നുണ്ട്. അക്കാലത്ത്, പ്രബലമായിരുന്ന ഗള്‍ഫ് വിരുദ്ധ/മുസ്ളിം വിരുദ്ധ തമാശകളിലൊന്ന് ഇപ്രകാരമായിരുന്നു(സീതിഹാജി വിരുദ്ധ തമാശകളിലും ഇത് കേട്ടിട്ടുണ്ട്). ദുബായ്ക്കാരനായ തന്റെ മകന്‍ ലീവില്‍ വീട്ടില്‍ വന്നതിന്റെ പത്രാസ് പുറം ലോകത്തെ അറിയിക്കാന്‍; പൊതുസ്ഥലത്തെ സൊറക്കൂട്ടത്തില്‍ വെച്ച് ബാപ്പ, തന്റെ മോന്‍ കൊണ്ടു വന്ന പോളിസ്ററിന്റെ അണ്ടര്‍വെയറിനെക്കുറിച്ച് വിവരിക്കുന്നു. തുടര്‍ന്ന് അത്തരത്തിലൊരു അണ്ടര്‍വെയര്‍ കാണിക്കാനായി അയാള്‍ മുണ്ടു പൊക്കി പറയുന്നത്: ഇതു പോലെ വേറെയും വീട്ടിലുണ്ട് എന്നായിരുന്നു. തമാശ എന്താണെന്നു വെച്ചാല്‍, അയാള്‍ അണ്ടര്‍ വെയര്‍ ധരിക്കാന്‍ മറന്നു പോയിരുന്നു എന്നതാണ്. അതു പോലെ അണ്ടര്‍ വെയര്‍ ധരിക്കാതെ മാപ്പിളമാര്‍ ലോകം ചുറ്റുന്നത്, സൌകര്യം കിട്ടിയിടത്തെല്ലാം സ്ത്രീകളെ ഭോഗിക്കാനാണെന്നും പൊതു(മൃദുഹിന്ദുത്വ) ബോധം കരുതിപ്പോന്നിരുന്നുവെന്നു വേണം അനുമാനിക്കാന്‍. അണ്ടര്‍വെയര്‍ ഇല്ലാത്തതിനാല്‍, മുണ്ടിന് ഇരട്ടി ബലം നല്‍കാന്‍ വേണ്ടിയാണ് വീതി കൂടിയ പച്ച ബെല്‍റ്റ് മാപ്പിളമാര്‍ ധരിക്കുന്നത് എന്ന ധാരണ ഉറപ്പിക്കാന്‍ വേണ്ടിയാണ്, നിര്‍മാല്യത്തിലെ പലചരക്കുകടക്കാരനായ മുസ്ളിമിന്റെയും പച്ച ബെല്‍റ്റ് ക്ളോസപ്പിലേക്ക് കടന്നു വരുന്നത്. പച്ച നോട്ടുകള്‍ എത്രയുണ്ടെങ്കിലും അത് തിരുകിവെക്കാനുള്ള അനവധി അത്ഭുത ഉള്ളറകളും സഞ്ചികളും അടങ്ങിയ പച്ച ബെല്‍റ്റ്; മാപ്പിള, ധനാര്‍ത്തനും (കപട) കച്ചവടക്കാരനും എല്ലാം നോട്ടിനെ അടിസ്ഥാനപ്പെടുത്തി കണക്കു കൂട്ടുന്നവനാണെന്നും ധ്വനിപ്പിക്കാനും ഉതകുന്നു. എല്ലാം പണത്തിന് കീഴ്പ്പെടുത്തിയവനും സര്‍വ്വസമയവും കാമോത്തേജിതനും ആയ ഒരു നികൃഷ്ട പുരുഷ ജന്മമാണ് മാപ്പിളയുടേത് എന്നാണ് ഈ പ്രതിനിധാനത്തിലൂടെ സ്ഥാപിക്കപ്പെടുന്നത്. 2009ല്‍ ലവ് ജിഹാദ് എന്ന വ്യാജമായ ആരോപണത്തിലൂടെ മലയാളി മുസ്ളിം പയ്യന്മാരെ കീഴ്പ്പെടുത്താനുള്ള പരിശ്രമത്തിന്റെയും വേരുകള്‍ ഈ പ്രതിനിധാനത്തിലും അതില്‍ കാണിക്കാതെയും തെളിയുന്ന പച്ച നിറത്തിലും കണ്ടെടുക്കാന്‍ കഴിയും.

വര്‍ണമെന്നത് കേവലം നേര്‍ക്കു നേരായുള്ള കാഴ്ചയില്‍ തെളിയുകയും മിന്നുകയും ചെയ്യുന്ന ഒരു യാഥാര്‍ത്ഥ്യം മാത്രമല്ലെന്നും, അത് പുറകോട്ടും മുമ്പോട്ടും സഞ്ചരിക്കാന്‍ കെല്‍പുള്ള ഒരു അനുഭൂതിയും രാഷ്ട്രീയ അനുഭവവുമാണെന്നാണ് ഈ ഉദാഹരണങ്ങള്‍ തെളിയിക്കുന്നത്. ബ്ളാക്ക് ആന്റ് വൈറ്റ് സിനിമയില്‍ തന്നെ അപൂര്‍വ്വം അവസരങ്ങളിലാണെങ്കിലും തെളിഞ്ഞു വന്ന ആ ചുവപ്പും പച്ചയും ചരിത്രബോധം, മുന്‍വിധികള്‍, ഭയങ്ങള്‍, ഭൂതാവേശങ്ങള്‍, ആസക്തികള്‍ എന്നീ പ്രക്രിയകളിലൂടെയാണ് ഭാവന ചെയ്യപ്പെടുന്നത്.