Saturday, August 12, 2023

നന്‍പകല്‍ ട്യൂട്ടോറിയല്‍ 6 പരമ്പര എന്ന മലയാള സിനിമ ഇടയ്ക്കു വെച്ച് നിന്നു പോകുന്നതിനു ശേഷം, ബസ്സില്‍ നിന്ന് നിഴല്‍കള്‍ എന്ന സിനിമയിലെ മടൈ തിറന്ത് താവും നദി അലൈ നാന്‍ എന്ന ഗാനം കേള്‍ക്കാം. 1980ലാണ് ഭാരതിരാജ സംവിധാനം ചെയ്ത നിഴല്‍കള്‍ ഇറങ്ങിയത്. ഓഫ് ബീറ്റ് പടമെന്ന നിലയില്‍ ഇറങ്ങിയ കാലത്തും കള്‍ട്ട് ഫിലിമെന്ന നിലയില്‍ പില്‍ക്കാലത്തും പ്രശസ്തമായ നിഴല്‍കള്‍ വാണിജ്യപരാജയമായിരുന്നു. ഇന്ത്യന്‍ പനോരമയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട നിഴല്‍കള്‍ മികച്ച സംഗീത സംവിധായകനും (ഇളയരാജ), മികച്ച പിന്നണിഗായകനും (എസ് പി ബാലസുബ്രഹ്മണ്യം) ഉള്ള തമിഴ്‌നാട് സംസ്ഥാന ഫിലിം അവാര്‍ഡുകള്‍ നേടി. മടൈ തിറന്ത് എന്ന പാട്ടു പാടുന്നത് എസ് പിബി തന്നെയാണ്. വൈരമുത്തു ആദ്യമായി പാട്ടെഴുതിയത് നിഴല്‍കളിലാണെങ്കിലും ഈ പാട്ടെഴുതിയത് വാലിയാണ്. തിരക്കഥയും സംഭാഷണവുമെഴുതിയത് മണിവണ്ണന്‍. അദ്ദേഹത്തിന്റെയും ആദ്യ സിനിമയാണിത്. തേനി സ്വദേശികളായ ഭാരതിരാജ, ഇളയരാജ, വൈരമുത്തു എന്നിവരെല്ലാം തമിഴ് സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ സജീവമായിത്തുടങ്ങിയ കാലമായിരുന്നു അത്. നടപ്പു സിനിമകളുടെ പല രീതികളും അവര്‍ മാറ്റിയെഴുതി. തേനിയിലെയും മധുരൈയിലെയും നാട്ടുജീവിത സംസ്‌ക്കാര-സംഗീത-ഘടകങ്ങള്‍ അവരുടെ സിനിമകളിലും പാട്ടുകളിലും ധാരാളമായി കടന്നു വന്നു. മണിവണ്ണന്‍ കോയമ്പത്തൂരിലെ സൂളൂര്‍ സ്വദേശിയാണ്. എന്നാല്‍ നിഴല്‍കള്‍ പൂര്‍ണമായും മദ്രാസ്(ചെന്നൈ) നഗരത്തിലെ കഥ തന്നെയാണ് പറയുന്നത്. തൊഴിലില്ലായ്മയും യുവത്വത്തിന്റെ അനിശ്ചിതാവസ്ഥയും പ്രമേയമാകുന്ന നിയോ റിയലിസ്റ്റ് സ്വഭാവമാണ് നിഴല്‍കള്‍ പ്രകടിപ്പിക്കുന്നത്.
വേളാങ്കണ്ണിയില്‍ നിന്ന് എറണാകുളം ജില്ലയിലെ മുവ്വാറ്റുപുഴയിലേയ്ക്ക് ജയിംസിന്റെ നേതൃത്വത്തിലുള്ള സംഘം പാലക്കാട് വഴിക്കാണോ കുമളി വഴിക്കാണോ വരുന്നത് എന്നത് വ്യക്തമല്ല. എന്നാല്‍ മധുരൈയില്‍ നിന്നുള്ളത് അഥവാ മധുരൈയിലേയ്ക്കുള്ളതായ ഒരു ബസ്സ് ഇവരുടെ ബസ്സിനെ ഓവര്‍ടേയ്ക്ക് ചെയ്തു പോകുന്നത് അടുത്ത സീനില്‍ കാണുന്നുണ്ട്. അതുകൊണ്ട് മധുരൈ പക്കത്തില്‍ (മധുരൈ അടുത്ത്) ആണ് ഈ ബസ്സ് കടന്നു പോകുന്നത് എന്നു മനസ്സിലാക്കാം. കുമളി വഴിക്കാണെങ്കില്‍ മധുരയിലൂടെ വന്നാലും തിരുച്ചിറാപ്പള്ളിയിലൂടെ വന്നാലും തേനി താണ്ടി വേണം വരാന്‍.ജയിംസ് സുന്ദരമായി (രണ്ടും മമ്മൂട്ടി) മാറുന്ന ഗ്രാമം പൊള്ളാച്ചിയ്ക്കടുത്താണ് ചിത്രീകരിച്ചതെന്ന് റിപ്പോര്‍ടുകളുണ്ട്. അതിനാല്‍ മധുരൈ, പൊള്ളാച്ചി, പാലക്കാട് വഴിക്കായിരിക്കണം ഈ സംഘം മുവാറ്റുപുഴയിലേയ്ക്ക് വരുന്നത് എന്നും കരുതാം. ഭാരതിരാജയുടെയും ഇളയരാജയുടെയും വൈരമുത്തുവിന്റെയും നാടായ തേനിയിലെത്തുമ്പോള്‍ അഥവാ തേനിയ്ക്കടുത്തെത്തുമ്പോള്‍ അവര്‍ക്ക് ബന്ധമുള്ള അവരുടെ സ്പര്‍ശമുള്ള ഈ പാട്ട് കേള്‍ക്കുന്നു എന്നു കാണാം. ഈ പാട്ടെഴുതിയ വാലി എന്ന ടി എസ് രങ്കരാജന്‍ തിരുച്ചിറാപ്പള്ളി ശ്രീരംഗം സ്വദേശിയും മണിവണ്ണന്‍ കോവൈ സ്വദേശിയുമാണ്. എഴുപതുകളില്‍ തമിഴ് നാട്ടുജീവിതാഴങ്ങള്‍ സിനിമയിലൂടെ ആവിഷ്‌ക്കരിച്ചതിലൂടെയാണ് ഭാരതിരാജ വ്യക്തിത്വം തെളിയിച്ചത്. പതിനാറു വയതിനിലെ, കിഴക്കേ പോകും റെയില്‍, ശികപ്പു റോജാക്കള്‍, അലൈകള്‍ ഓയ് വതില്ലൈ, മുതല്‍ മരിയാദൈ, വേദം പുതിത്, കിഴക്കു ചീമയിലെ, കറുത്തമ്മ എന്നിവയെല്ലാം അദ്ദേഹത്തിന്റെ സിനിമകളാണ്. ആറു ദേശീയ അവാര്‍ഡുകളടക്കം നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. കെ കണ്ണന്‍ എഴുതിയ സാതികള്‍ ഇല്ലൈയടി പാപ്പ (ജാതികള്‍ ഇല്ലാ പ്രിയപ്പെട്ടവളേ) എന്ന നാടകത്തെ അവലംബിച്ച് ഭാരതിരാജ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത വേദം പുതിത് (1987) ഇറങ്ങിയ കാലത്ത് ബ്രാഹ്മണസംഘടനകളില്‍ നിന്ന് എതിര്‍പ്പ് പിടിച്ചു പറ്റി. തേവര്‍ സമുദായത്തില്‍ ജനിച്ച ഭാരതിരാജയുടെ ഈ സിനിമയില്‍ ബാലുതേവറുടെയും (സത്യരാജ്) പേച്ചിയുടെയും മകന്‍ ശങ്കരപാണ്ടി ബ്രാഹ്മണജാതിക്കാരിയായ വൈദേഹിയെ പ്രണയിക്കുന്നതാണ് ഇതിവൃത്തം. ബാലുതേവര്‍ നിരീശ്വരവാദിയാണ്. ശക്തമായ ബ്രാഹ്മണവിരുദ്ധ പ്രമേയം സധൈര്യം അവതരിപ്പിക്കുന്ന ഈ സിനിമയെ, തേവര്‍ മകന്‍ അടക്കമുള്ള തേവര്‍ വാഴ്ത്തു സിനിമകളുടെയും അവയെ വിമര്‍ശിച്ചു കൊണ്ട് കടന്നു വന്ന മാരി ശെല്‍വരാജ് സിനിമകളായ പരിയേരും പെരുമാള്‍, കര്‍ണന്‍, മാമന്നന്‍ എന്നിവയുടെയും പശ്ചാത്തലത്തില്‍ കൂടുതല്‍ സൂക്ഷ്മമായി വായിക്കേണ്ടതാണ്. ഇളയരാജയുടെ ടീമില്‍ നാല്‍പത്തിനാലു വര്‍ഷം പ്രവര്‍ത്തിച്ച ഡ്രമ്മറായ പുരൂസിന്റെ (പുരുഷോത്തമന്‍) ഡ്രം വാദനവും മടൈ തിറന്തതിന്റെ മുഖ്യാകര്‍ഷണമാണ്. നിഴല്‍കളില്‍ ഈ ഗാനം ചിത്രീകരിച്ചതില്‍ പുരൂസിനെയും ഏതാനും മിനുറ്റുകള്‍ കാണാം. പുതുരാഗം പടൈപ്പതാലേ നാനും ഇരൈവനേ എന്നും ഈ പാട്ടിലുണ്ട്. மடை திறந்து தாவும் நதி அலை நான் (മടൈ തിറന്ത് താവും നദി അലൈ നാന്‍) മട തുറന്ന് ഒഴുകും നദിയുടെ ഒഴുക്കാണ് ഞാന്‍. மனம் திறந்து கூவும் சிறு குயில் நான் (മനം തിറന്ത് കൂവും സിറു കുയില്‍ നാന്‍) മനസ്സ് തുറന്ന് കരയുന്ന ഒരു ചെറുകുയിലാണ് ഞാന്‍. இசை கலைஞன் என் ஆசைகள் ஆயிரம் நினைத்தது பலித்தது ஹேய் (ഇശൈ കലൈഞന്‍ എന്‍ ആശൈകള്‍ ആയിരം നിനൈത്തതു പലിത്തതു ഹേയ്.)സംഗീതജ്ഞന്‍ ആയ എന്റെ ആയിരം ആഗ്രഹങ്ങള്‍ സഫലമായി വൈരമുത്തു എഴുതിയ പാട്ട് ഇതു ഒരു പൊന്മലൈ പൊഴുതു എന്നതാണ്. വൈരമുത്തു പില്‍ക്കാലത്ത് ഇളയരാജയുമായി അകന്നെങ്കിലും ഭാരതിരാജയുമായുള്ള ബന്ധം തുടര്‍ന്നു. അടുത്ത കാലത്ത് ചിന്മയിയും ഭുവന ശേഷനും അടക്കമുള്ളവര്‍ ഉയര്‍ത്തിയ ലൈംഗികാതിക്രമാരോപണം വൈരമുത്തുവിനോടുള്ള മനോഭാവത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും അധികാരകേന്ദ്രങ്ങളുമായുള്ള പ്രത്യേകിച്ച് ഡിഎംകെയുമായുള്ള അദ്ദേഹത്തിന്റെ ബാന്ധവം മൂലം സാംസ്‌ക്കാരിക മേധാവിത്തം തുടരുന്നു. ഗോപി, ഹരി, പ്രഭു എന്നീ മൂന്നു യുവാക്കളാണ് നിഴല്‍കളിലെ മുഖ്യ കഥാപാത്രങ്ങള്‍. ഇവരുടെ സുഹൃത്തായ മഹാ എന്ന മഹാലക്ഷ്മിയാണ് നായിക. രവിയാണ് ഗോപിയെ അവതരിപ്പിച്ചത്. പില്‍ക്കാലത്ത് നിഴല്‍കള്‍ രവി എന്ന പേരില്‍ അദ്ദേഹം അറിയപ്പെടാനും തുടങ്ങി. അഞ്ഞൂറിലധികം സിനിമകളിലഭിനയിച്ചിട്ടുണ്ട് നിഴല്‍കള്‍ രവി. ഹരിയെ അവതരിപ്പിച്ചത് ചന്ദ്രശേഖരനും പ്രഭുവെ അവതരിപ്പിച്ചത് രാജശേഖറുമാണ്. മഹാ ആയി രോഹിണി (രാധു)യും അഭിനയിച്ചു. ബിരുദാനന്തര ബിരുദധാരിയായ ഗോപി തൊഴിലന്വേഷിച്ചും സംഗീതജ്ഞനായ ഹരി ചാന്‍സന്വേഷിച്ചും അലയുന്നു. വാടക പോലും കൊടുക്കാനാവാതെ പട്ടിണി സഹിച്ച് തെരുവിലേയ്ക്ക് വലിച്ചെറിയപ്പെടുന്നു. ചിത്രകാരനായ പ്രഭു കഞ്ചാവിന്റെ ലഹരിയില്‍ ക്ലാസില്‍ കയറാതെ അലയുന്നവനുമാണ്. മഹാലക്ഷ്മിയ്ക്ക് ട്യൂഷനെടുക്കാന്‍ ചെന്ന ഗോപിയുമായി അവള്‍ പ്രണയത്തിലാവുന്നു. ഇതിനിടയില്‍ പ്രഭുവും അവളെ പ്രേമിക്കുന്നുണ്ട്. നഗരത്തെ ദുരന്തങ്ങളുടെ ഭൂമികയായി അവതരിപ്പിക്കുന്നതാണ് മുഖ്യപ്രമേയം. ഇന്ത്യന്‍ നഗരങ്ങളില്‍ അടിഞ്ഞുകൂടിയിട്ടുള്ള കോടിക്കണക്കിന് ഗ്രാമീണരുടെ തീരാത്ത നിസ്സഹായത തന്നെയാണ് ഈ മഹാദുരന്തം. തിരക്കഥാ കൃത്തായ മണിവണ്ണന്‍ കീഴാള ജാതിക്കാരനായ ഒരു ഓട്ടോ ഡ്രൈവറായി അഭിനയിക്കുന്നു. നിര്‍ണായക സമയത്ത് ഗോപിയുടെയും ഹരിയുടെയും രക്ഷക്കെത്തുന്നത് അയാളാണ്. എന്നാല്‍, ഇത് നയിക്കുന്നത് അയാളുടെ മകന്റെ മരണത്തിലേയ്ക്കാണ്. എല്ലാം കൊണ്ടും അസഹനീയമായ കാര്യങ്ങളാണ് ഒന്നിനു പുറകെ ഒന്നായി സംഭവിച്ചുകൊണ്ടിരിക്കുന്നത്. നിഴല്‍കളിന്റെ കഥയെഴുതിയ മണിവണ്ണന്‍ അമ്പതു സിനിമകള്‍ സംവിധാനം ചെയ്യുകയും നാനൂറിലധികം സിനിമകളിലഭിനയിക്കുകയും ചെയ്ത കലാകാരനും രാഷ്ട്രീയ നേതാവുമാണ്. ദ്രാവിഡ മുന്നേറ്റ്ര കഴകത്തിലും മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ്ര കഴകത്തിലും ഏറ്റവുമവസാനം നാം തമിഴര്‍ കക്ഷിയിലും (തീവ്ര പ്രാസംഗികനായ സീമാന്‍ ആണ് ഇപ്പോഴത്തെ പ്രമുഖ നേതാവ്) പ്രവര്‍ത്തിച്ച മണിവണ്ണന്‍ ശ്രീലങ്കന്‍ തമിഴ് വിമോചന ദേശീയതയുടെ തുറന്ന പിന്തുണക്കാരനാണ്. 2013ല്‍ അന്തരിച്ച മണിവണ്ണന്റെ ശരീരം തമിഴ് ഈഴപ്പതാക പുതപ്പിച്ച ശേഷമാണ് സംസ്‌ക്കരിച്ചത്. നിഴല്‍കളിനു പുറമെ അലൈകള്‍ ഓയ് വതില്ലൈയുടെയും കാതല്‍ ഓവിയത്തിന്റെയും കഥയെഴുതിയ മണിവണ്ണന്റെ അമൈതിപ്പടൈ ശക്തമായ രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമാണ്. നൂറാവത് നാള്‍, ഇരുപത്തിനാല് മണിനേരം പോലുള്ള മണിവണ്ണന്‍ സിനിമകള്‍ കാണികളെ ത്രസിപ്പിക്കുന്ന ത്രില്ലറുകളാണ്. കലൈഞര്‍ കരുണാനിധി എഴുതിയ പാലൈ വന റോജാക്കള്‍ മണിവണ്ണന്‍ സംവിധാനം ചെയ്ത സിനിമയാണ്. ശിവാജി ഗണേശന്‍ സംവിധാനം ചെയ്ത ജല്ലിക്കെട്ട് (1987) അദ്ദേഹത്തിന്റെ സിനിമയാണ്. ഇളയരാജയെക്കുറിച്ചുള്ള ആലോചനകള്‍ നമ്മുടെയെല്ലാം സാമൂഹ്യ ഓര്‍മ്മയുടെയും ആനന്ദത്തിന്റെയും ഭാഗമായതുകൊണ്ട് പ്രത്യേകം വിവരിക്കുന്നില്ല. നിഴല്‍കള്‍ ഏറെ പരീക്ഷണാത്മകമായ സിനിമയാണെങ്കിലും; മറ്റേതൊരു സിനിമയിലുമെന്നതു പോലെ, തമിഴ് സമൂഹത്തിലെ ജാതി-വര്‍ഗ-ലിംഗ നിലകള്‍ ബോധപൂര്‍വ്വമോ അബോധപൂര്‍വ്വമോ അടയാളപ്പെടുന്നുവെന്നതും രേഖപ്പെടുത്തേണ്ടതുണ്ട്. അസ്വസ്ഥരായ മൂന്ന് ആധുനിക ചെറുപ്പക്കാരായ ഗോപി, ഹരി, പ്രഭു എന്നിവരും വീട്ടുകാരുടെ എതിര്‍പ്പു വക വെക്കാതെ അവരെ മൂന്നു പേരെയും സഹായിച്ച മഹാലക്ഷ്മിയും അവരെയെല്ലാവരെയും സഹായിച്ച ഓട്ടോ ഡ്രൈവര്‍ മണിയും അവരുടെ ഭാവിയെക്കുറിച്ച് ഗാഢമായ ആലോചനകളിലും ചര്‍ച്ചകളിലും ഏര്‍പ്പെട്ടിരിക്കുകയാണ്. അസ്വസ്ഥ-ആധുനിക യുവാക്കള്‍ പൂങ്കൈ(പൊതുപ്പൂന്തോട്ടം അഥവാ ഗാര്‍ഡന്‍)യിലെ ബഞ്ചില്‍ ഇരിക്കുകയോ നില്ക്കുകയോ ചെയ്യുമ്പോള്‍ മഹാലക്ഷ്മി സ്ത്രീകഥാപാത്ര സഹജമായ ഒതുക്കത്തോടെ വൃക്ഷത്തറയില്‍ ഇരിക്കുന്നു. കീഴാളനും ദരിദ്രനുമായ മണിയാകട്ടെ നിലത്ത് മണ്ണിലാണ് ഇരിക്കുന്നത്. ധരിച്ചിരിക്കുന്നത് കാക്കി അരട്രൗസറും. മേല്‍ജാതിക്കാരുടെയും ധനികരുടെയും വീട്ടിരിപ്പുമുറികളില്‍ ഇരിക്കുന്നതു പോലെയാണ് പൊതുപ്പൂന്തോട്ടത്തില്‍ പോലും അയാള്‍ ഇരിക്കുന്നത് എന്നതിലൂടെ അടയാളപ്പെടുന്ന സാമൂഹികതയും സാമാന്യബോധവും സൂക്ഷ്മമായി വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്.
മലയാളികളും തമിഴരും അല്ലാത്തവരുമായ സിനിമാ പ്രേമികളും അല്ലാത്തവരുമായ മനുഷ്യര്‍ മറന്നാലും ഇല്ലെങ്കിലും സിനിമാപരീക്ഷണങ്ങളും അന്വേഷണങ്ങളും സംഭാവനകളും സംസ്‌ക്കാര ചരിത്രങ്ങളില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ടെന്ന വാസ്തവം നന്‍പകലില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം. ജി പി രാമചന്ദ്രൻ

Thursday, August 3, 2023

നന്‍പകല്‍ ട്യൂട്ടോറിയല്‍ - 1 ലോകത്ത് നിലനില്ക്കുന്ന ഏറ്റവും പ്രാചീനമായ ഭാഷകളില്‍ പ്രധാനമാണ് തമിഴ്. തമിഴ്‌നാട്, പുതുച്ചേരി, ഈഴം, മറ്റു രാജ്യങ്ങള്‍ എന്നിവിടങ്ങളിലായി എട്ടു കോടിയോളം പേരാണ് തമിഴ് സംസാരിക്കുന്നത്. ബിസി ഒന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടതെന്ന് കരുതുന്ന മഹത്തായ തമിഴ് സാഹിത്യകൃതിയായ തിരുക്കുറള്‍, ജീവിതത്തെ സംബന്ധിച്ച തത്വശാസ്ത്രമാണ് ചര്‍ച്ച ചെയ്യുന്നത്. സംസ്‌ക്കാരവും ഭാവനയും അതിലുണ്ട്. തിരുവള്ളുവര്‍ ആണ് രചയിതാവ്. തമിഴ് ഔദ്യോഗിക കലണ്ടര്‍ തിരുവള്ളുവറിന്റെ ജന്മം നടന്നതെന്നു കരുതുന്ന ബിസി മുപ്പത്തൊന്നില്‍ നിന്നാണ് ആരംഭിക്കുന്നത്. ആയിരത്തി മുന്നൂറ്റി മുപ്പത് പദ്യങ്ങളാണ് തിരുക്കുറളിലുള്ളത്. മൂന്നു ഭാഗങ്ങള്‍ - ധാര്‍മ്മികത, ഭൗതികത, ആസക്തി എന്നിങ്ങനെ. നൂറു കണക്കിന് ഭാഷകളില്‍ ആയിരക്കണക്കിന് വ്യാഖ്യാനങ്ങള്‍ തിരുക്കുറളിന്റേതായുണ്ട്. ഏറ്റവും ഒടുവിലിറങ്ങിയ മീന കന്തസാമിയുടെ ആസക്തിയുടെ പുസ്തകം, തിരുക്കുറളിന്റെ മൂന്നാം ഭാഗമായ കാമത്തുപ്പാലിന്റെ ഇംഗ്ലീഷ് പരിഭാഷയാണ്. ആയിരക്കണക്കിന് പുരുഷന്മാര്‍ പരിഭാഷപ്പെടുത്തിയ ഈ ഭാഗത്തിന്റെ ആദ്യത്തെ സ്‌ത്രൈണ പരിഭാഷയാണ് മീന കന്തസാമിയുടെ ദ് ബുക്ക് ഓഫ് ഡിസൈയര്‍.
നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ ആദ്യഭാഗത്ത് വേളാങ്കണ്ണിയിലെ ലോഡ്ജില്‍ നിന്ന് വാടകയെല്ലാമൊടുക്കി മലയാളികളുടെ സംഘം തിരിച്ചു പോരുന്ന സമയത്ത് റിസപ്ഷന്റെ അടുത്ത് ചുമരില്‍ തിരുവള്ളുവറുടെ ചിത്രവും തിരുക്കുറളിലെ 339 ആമത് വരിയുമുണ്ട്. ഉറങ്കുവതു പോലാഞ് ചാക്കാടു ഉറങ്കി വിഴിപ്പതു പോലും പിറപ്പ് ഉറക്കത്തിലിരിക്കുന്നത് മരണം. ഉറക്കത്തിലിരുന്ന് എഴുന്നേല്ക്കുന്നത് ജനനം എന്നാണ് ഇതിന്റെ വാച്യാര്‍ത്ഥം. ജനനവും മരണവും ലോകത്ത് നിത്യസാധാരണം. അത് രണ്ടും ഒഴിവാക്കാനാവാത്തതാണ്. അതു രണ്ടും ഉറങ്ങുന്നതും എഴുന്നേല്ക്കുന്നതും പോലെ ലളിതമായ കാര്യങ്ങള്‍. അതു കൊണ്ട് ഇവിടെ എല്ലാവരും എല്ലാക്കാലത്തും ഉണ്ടാകുമെന്ന് കരുതരുത് എന്നാണ് ഈ വരികളുടെ ഒരു വ്യാഖ്യാനം. തമിഴ് നാട്ടിലും പുറത്തും കേരളത്തില്‍ പോലും സുപരിചിതമായ തിരുക്കുറള്‍, പക്ഷേ കേട്ടിട്ടേ ഇല്ലാത്ത ഒന്നായിട്ടാണ് ജെയിംസ്(മമ്മൂട്ടി) കണക്കാക്കുന്നത്. അത് സാമാന്യ മലയാളിയുടെ അശ്രദ്ധാപരമായ അജ്ഞത (ഇഗ്നറന്‍സ്) ആണെന്നു സ്പഷ്ടം. മാത്രമല്ല, തിരുക്കുറള്‍ എന്നത് നാടകത്തിനു പറ്റിയ പേരാണെന്നും ജെയിംസ് പറയുന്നു. തിരുക്കുറള്‍ വരി വായിച്ചുകൊടുക്കുകയും കുശലാന്വേഷണം തുടരുകയും ചെയ്യുന്ന മാനേജര്‍ പക്ഷെ ഇതിനെയൊക്കെ തീരെ സാധാരണമായി എടുക്കുന്നു. അതായത്, വായനയിലൂടെയും ജ്ഞാനത്തിലൂടെയും എത്തേണ്ട പരിപാകത അയാള്‍ക്കുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. അങ്ങിനെയും തിരുക്കുറള്‍ സാധൂകരിക്കപ്പെടുന്നു. തിരുവള്ളുവറിന്റെ പടം കണ്ട്, ഇങ്ങോരുടെ പ്രതിമ കന്യാകുമാരിയിലുണ്ടെന്നും അവിടെ സുനാമി അടിച്ചെന്നും ജയിംസ് ജനറല്‍ നോളജ് വിളമ്പുന്നു. അതുക്കുമേലെ ഒരലൈയും വരാത്. എന്നാണ് മാനേജര്‍ ഉടനെ പ്രതികരിക്കുന്നത്. അതായത്, തിരുവള്ളുവരുടെ ഉയരം വാനോളമോ അതുക്കും മേലേയോ ആണെന്നും അതിനു മേലെ തിരമാലകളോ മറ്റോ ഒന്നും അടിക്കില്ലെന്നുമാണ് അദ്ദേഹം തറപ്പിച്ചു പറയുന്നത്.
(അനുബന്ധം: ഇത്രയുമായ സ്ഥിതിയ്ക്ക് ജയിംസിന് ഒരു ജനറല്‍ നോളജ് വാചകം കൂടി കാച്ചാമായിരുന്നു. ഓ തിരുവള്ളുവര്‍. ഇന്താളുടെ ഒരു ബസ് സര്‍വീസ് ഓടിയിരുന്നു. ഇപ്പോ കാണാനില്ല. അതോടെ തമിഴന്‍ മാനേജര്‍ ഫ്‌ളാറ്റാവും. തമിഴ്‌നാട് സര്‍ക്കാര്‍ ട്രാന്‍സ്‌പോര്‍ട് ബസ്സുകള്‍ മുമ്പ് പല പേരിലുള്ള കോര്‍പ്പറേഷനുകളായാണ് പ്രവര്‍ത്തിച്ചിരുന്നത്. ചേരന്‍(കൊവൈ), പാണ്ഡ്യന്‍(മധുരൈ), പല്ലവന്‍(മദ്രാസ്), നേശമണി(കന്യാകുമാരി), ജീവ(ഈറോഡ്) എന്നിങ്ങനെ. അക്കാലത്തെ എക്‌സ്പ്രസ്സ് ബസ്സുകളുടെ മാത്രം കോര്‍പ്പറേഷനായിരുന്നു, തിരുവള്ളുവര്‍. മുഖ്യ നഗരങ്ങളില്‍ ഈ ബസ്സുകള്‍ക്കു മാത്രമായി പ്രത്യേക ബസ് സ്റ്റാന്റുകള്‍ തന്നെ ഉണ്ടാവും. കോയമ്പത്തൂരില്‍, ഗാന്ധിപുരത്ത് സാധാരണ ബസ് സ്റ്റാന്റും ടൗണ്‍ ബസ് സ്റ്റാന്റും കൂടാതെ തിരുവള്ളുവര്‍ ബസ് സ്റ്റാന്റും ഉണ്ട്. അവിടന്നാണ് എക്‌സ്പ്രസ്സ് ബസ്സുകള്‍ ഇപ്പോഴും ഓപ്പറേറ്റ് ചെയ്യുന്നത്.) --
നന്‍പകല്‍ നേരത്ത് മയക്കം ഇഗ്നൊറന്‍സിനെക്കുറിച്ചുള്ള സിനിമ കൂടിയാണ്. നമ്മളെന്താണ് മറന്നു പോകുന്നത്, ആരെയാണ് മറന്നു പോകുന്നത് അല്ലെങ്കില്‍ ഓര്‍ത്തെടുക്കുന്നത് എന്നെല്ലാമുള്ള തത്വചിന്താപരമായ ചോദ്യങ്ങള്‍ പറയാതെ പറയുന്ന ആഖ്യാനത്തിലേയ്ക്ക് കണ്‍തുറപ്പിക്കുന്ന വരികളാണ് തിരുക്കുറളില്‍ നിന്നെടുത്ത് ആ ലോഡ്ജ് റിസപ്ഷനില്‍ എഴുതിയിരിക്കുന്നത്. അഥവാ അവിടെ മുമ്പേ എഴുതിയിട്ടുണ്ടാവുമായിരുന്ന ആ വരികളില്‍ നിന്ന് ആഖ്യാനവുമായി നിര്‍മ്മിക്കുന്ന പാരസ്പര്യമാണ് സിനിമയുടെ ബലങ്ങളിലൊന്ന്. ജി പി രാമചന്ദ്രൻ