Saturday, June 26, 2021

 ഒറ്റത്തിരശ്ശീലകള്‍ - 5



മറാത്താ മന്ദിര്‍/ഡോ, ആനന്ദ് റാവ് നായര്‍ മാര്‍ഗ്&മറാത്താ മന്ദിര്‍ മാര്‍ഗ്, മുംബൈ സെന്‍ട്രല്‍, മുംബൈ


പശ്ചിമ റെയില്‍വെയിലെ ദീര്‍ഘ ദൂര വണ്ടികള്‍ ബോംബെ സെന്‍ട്രല്‍ സ്‌റ്റേഷന്‍ വരെ മാത്രമേ സര്‍വീസ് നടത്താറുള്ളൂ. അവിടെ നിന്ന് വീണ്ടു തെക്കോട്ട് പോകണമെങ്കില്‍ ചര്‍ച്ച് ഗേറ്റ് വരെയുള്ള ലോക്കല്‍ ട്രെയിന്‍ പിടിക്കണം.



ബോംബെ സെന്‍ട്രല്‍ സ്‌റ്റേഷന്റെ തൊട്ടെതിര്‍വശത്തായാണ് മറാത്താമന്ദിര്‍ തിയേറ്റര്‍. ഡോ. ആനന്ദ് റാവ് നായര്‍ മാര്‍ഗിലൂടെ നടന്നാല്‍ മറാത്താ മന്ദിര്‍ മാര്‍ഗ് എന്നു പേരു മാറ്റിയിട്ടുള്ള ക്ലബ് റോഡിലെ തിയേറ്ററിലെത്താം. 


മന്ദിര്‍ എന്നാല്‍ മറാഠിയിലും ഹിന്ദിയിലും അമ്പലം എന്നാണര്‍ത്ഥം. സിനിമാരാധകരെ സംബന്ധിച്ചിടത്തോളം അവരുടെ അമ്പലം തന്നെയാണ് തിയേറ്റര്‍. ആ നിലയ്ക്ക് കൃത്യമായ പേരുള്ള മറാത്താ മന്ദിര്‍ തിയേറ്റര്‍ 1958ല്‍ പ്രവര്‍ത്തനമാരംഭിച്ചു. വാമന്‍ മോറേശ്വര്‍ നംജോഷിയാണ് ആര്‍ക്കിടെക്റ്റ്. സുനില്‍ ദത്തും വൈജയന്തി മാലയും അഭിനയിച്ച സാധ്‌നയുടെ പ്രദര്‍ശനത്തോടെയാണ് മറാത്താ മന്ദിര്‍ ഉദ്ഘാടനം ചെയ്തത്. 1960ല്‍ മുഗള്‍ ഏ ആസാം ഇവിടെ പ്രീമിയര്‍ (ആദ്യ പ്രദര്‍ശനം) ചെയ്തു. കെ ആസിഫ് സംവിധാനം ചെയ്ത മുഗള്‍ ഏ ആസാമിന്റെ പ്രിന്റുകള്‍ അടങ്ങിയ പെട്ടി ആനപ്പുറത്താണ് മറാത്താമന്ദിറിലേക്ക് എഴുന്നള്ളിച്ചത്. പിന്നീട് ഏതാനും ദിവസം ആ ആനയെയും മറ്റാനകളെയും തിയേറ്ററിനു മുമ്പില്‍ കെട്ടിയിടുകയും ചെയ്തു. 




മറാത്താ മന്ദിര്‍ തിയേറ്ററിന്റെ പേര് വാര്‍ത്തകളില്‍ നിറഞ്ഞത് പക്ഷേ അതു കൊണ്ടൊന്നുമല്ല. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലാദ്യമായി ഒരു സിനിമ ഒരേ തിയേറ്ററില്‍ ഏറ്റവുമധികം ദിവസം പ്രദര്‍ശിപ്പിച്ച റെക്കോഡ് സ്ഥാപിച്ചതിന്റെ പേരിലാണ്. ഷാറൂഖ് ഖാന്‍, കജോള്‍ ജോഡികളഭിനയിച്ച യാഷ് ചോപ്ര/ആദിത്യ ചോപ്ര സിനിമയായ ദില്‍വാലേ ദുല്‍ഹനിയ ലേ ജായേംഗേ (ഡിഡിഎല്‍ജെ) എന്ന ഹിന്ദി ബ്ലോക്ക് ബസ്റ്റര്‍ ഇരുപത്തഞ്ച് വര്‍ഷത്തിലധികം കാലം മറാത്താ മന്ദിര്‍ തിയേറ്ററില്‍ കളിച്ചു. കോവിഡ് മഹാമാരി മൂലം ഇന്ത്യയിലും സിനിമാശാലകള്‍ അടച്ചിട്ടില്ലായിരുന്നെങ്കില്‍ ഇപ്പോഴും ഡിഡിഎല്‍ ജെ മാറ്റിനി ഷോ ആയി കാലത്ത് 11.30ന് ദിവസേന ആരംഭിച്ചേനെ. ആയിരത്തിലമല്പമധികം സീറ്റുള്ള തിയേറ്ററില്‍ നൂറു മുതല്‍ നാനൂറു വരെയും  സാധാരണ ദിവസങ്ങളിലും വാരാന്ത്യങ്ങളില്‍ ചിലപ്പോള്‍ ഹാള്‍ നിറയെയും കാണികള്‍ ഡിഡിഎല്‍ജെയ്ക്കായി ഇവിടെയെത്തി. 1995ലാരംഭിച്ച ഡിഡിഎല്‍ജെയുടെ പ്രദര്‍ശനം 2015ല്‍ നിര്‍ത്താന്‍ മാനേജ്‌മെന്റ് ആലോചിച്ചെങ്കിലും പൊതുജനസമ്മര്‍ദ്ദത്തെതുടര്‍ന്ന് നീട്ടുകയായിരുന്നു. അമ്പതോളം വര്‍ഷമായി ഇവിടെ പ്രൊജക്ഷനിസ്റ്റായി ജോലി ചെയ്യുന്ന ജഗ്ജീവന്‍ മാറു ഏതാണ്ട് ഒമ്പതിനായിരത്തിലധികം തവണ ഈ സിനിമ മടുപ്പില്ലാതെ കണ്ടുകഴിഞ്ഞു. ഇനിയും ബാല്യം അവശേഷിക്കുന്നു. 



തീവണ്ടി കാത്തിരിക്കുന്ന ദൂരയാത്രക്കാരും ടാക്‌സി ഡ്രൈവര്‍മാരും കോളേജുകുട്ടികളും പിന്നെ കമിതാക്കളും ടൂറിസ്റ്റുകളും ഒക്കെയാണ് ഡിഡിഎല്‍ജെയുടെ ഉറപ്പുള്ള പ്രേക്ഷകര്‍. കുറച്ചു കാലമായി കുടുംബസമേതപ്രേക്ഷകര്‍ വരാറില്ലെന്നാണ് മാറു പറയുന്നത്. എന്നാല്‍, സ്ത്രീകള്‍ക്കെതിരായ അപമര്യാദയോടു കൂടിയ പെരുമാറ്റമൊരിക്കലും റിപ്പോര്‍ട് ചെയ്യപ്പെടാത്ത രീതിയില്‍ മാന്യമായി നടത്തിക്കൊണ്ടു പോകുന്ന തിയേറ്ററാണ് മറാത്താ മന്ദിര്‍ എന്നും അദ്ദേഹം പറയുന്നു. ഒരു പ്രദര്‍ശനത്തിന്റെ മുഴുവന്‍ സീറ്റും ഒരു പണക്കാരന്‍ ബുക്ക് ചെയ്തു. അദ്ദേഹം തന്റെ കാമുകിയുമായാണെത്തിയത്. തന്റെ വിവാഹവാഗ്ദാനം ഈ റൊമാന്റിക് സിനിമ കാണിക്കുന്നതിനിടയില്‍ അയാള്‍ കാമുകിയോട് നടത്തുകയും ചെയ്തു. 



സ്റ്റാള്‍സില്‍ പതിനഞ്ചും ഇരുപതും രൂപയും ബാല്‍ക്കണിക്ക് ഇരുപത്തിയഞ്ചു രൂപയും മാത്രമേ ഡിഡിഎല്‍ജെ മാറ്റിനിക്ക് ഈടാക്കുന്നുള്ളൂ. പിന്നീടുള്ള മറ്റു സിനിമകള്‍ക്ക് നിരക്ക് കൂടും. 



ഷാറൂഖ് ഖാനും കജോളും പല തവണ ഈ തിയേറ്ററിലെ പ്രദര്‍ശനങ്ങള്‍ക്കെത്തിയിട്ടുണ്ട്. ഷാറൂഖ് തിരശ്ശീലയ്ക്കു മുമ്പില്‍ തന്റെ ആരാധകര്‍ക്കായി നൃത്തമാടുന്ന ഫോട്ടോ ഇതോടൊപ്പമുണ്ട്. ഡിഡിഎല്‍ജെ വിജയത്തെ സംബന്ധിച്ച സിഎന്‍എന്‍ സ്റ്റോറി ഇവിടെ കാണാം.  https://edition.cnn.com/videos/world/2020/05/11/great-big-story-movie-playing-24-years-gbs.great-big-story



 ഡിഡിഎല്‍ജെയെ സംബന്ധിച്ച് ദില്‍വാലേ ദുല്‍ഹനിയ ലേ ജായേംഗേ-എ മോഡേണ്‍ ക്ലാസിക്ക് എന്ന പേരില്‍ അനുപമ ചോപ്ര ഒരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട്. ആഗോളവത്ക്കരണത്തെ ആഗിരണം ചെയ്ത തൊണ്ണുറുകളിലെ പുതിയ ഇന്ത്യയുടെ ജനപ്രിയാഹ്ലാദ സിനിമയാണ് ഡിഡിഎല്‍ജെ. രോഷാകുലനായ യുവനായകനെ മാറ്റി നിര്‍ത്തി ഇന്ത്യയിലും യൂറോപ്പിലോ അമേരിക്കയിലോ ആസ്‌ത്രേലിയയിലോ ആയും മാറി മാറി ജീവിക്കുന്ന എന്‍ആര്‍ ഐ ഇന്ത്യക്കാരുടെ കൂടി ജീവിതത്തെ മഹത്വവത്ക്കരിക്കുന്ന ഇരട്ടപ്പൗരത്വ സിനിമയാണ് ഡിഡി എല്‍ജെ. 



(വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട് ; ജസ്റ്റ് ഡയല്‍ ഡോട്ട് കോം, ഇന്ത്യ ഡോട്ട് കോം, പിങ്ക് വില്ല ഡോട്ട് കോം, അലാമി ഡോട്ട് കോം, ഇന്ത്യടൈംസ് ഡോട്ട് കോം, സിനിമട്രെഷേര്‍സ്, മുംബൈ ഹെറിറ്റേജ്, സബ്രംഗ് ഇന്ത്യ, ബോളി വുഡ് മന്ത്ര, സിഎന്‍എന്‍, വിക്കിപ്പീഡിയ, ഖാലിദ് മൊഹമ്മദ്)


(ജി പി രാമചന്ദ്രന്‍/26-06-2021)











Saturday, June 19, 2021

  ഒറ്റത്തിരശ്ശീലകള് 4

ഈറോസ് സിനിമ/മഹര്‍ഷി കാര്‍വേ റോഡ്/ചര്‍ച്ച് ഗേറ്റ്/മുംബൈ




 ഈറോസ് - പ്രേതങ്ങളുടെ പറുദീസ


ചര്‍ച്ച് ഗേറ്റ് സ്‌റ്റേഷനു നേരെതിര്‍വശത്താണ് ഈറോസ് സിനിമ സ്ഥിതി ചെയ്യുന്നത്. പശ്ചിമ റെയില്‍വേയുടെ സബര്‍ബന്‍ പാത മുംബൈ നഗരകേന്ദ്രത്തിലെത്തി അവസാനിക്കുന്നത് ചര്‍ച്ച് ഗേറ്റിലാണ്. ഇവിടെയെത്തുന്ന തീവണ്ടിയില്‍ നിന്ന് രണ്ടു വശത്തേക്കും ഇറങ്ങാവുന്ന തരത്തിലാണ് പ്ലാറ്റ് ഫോം സജ്ജീകരിച്ചിരിക്കുന്നത്. ജനസമുദ്രങ്ങള്‍ ദിവസവും ഇവിടെ എത്തുന്ന നൂറു കണക്കിന് വണ്ടികളില്‍ നിന്നിറങ്ങി നഗരത്തിലേക്കൊഴുകുന്നു. 



  കെട്ടിടമുടമകളായ കമ്പാറ്റ ഗ്രൂപ്പിന്റെ ഏവിയേഷന്‍ & ബേര്‍ഡ് വേള്‍ഡ് വൈഡ് ഫ്‌ളൈറ്റ് സര്‍വീസസിലെ 1200ലധികം വരുന്ന ജീവനക്കാരുടെ ശമ്പളം തടഞ്ഞു വെക്കപ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാരും ഈ കമ്പനിയും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഈറോസ് 2017 ജനുവരി മുതല്‍ അടച്ചിട്ടിരിക്കുകയാണ്. ഈറോസ് ട്രസ്റ്റ് ആണ് തിയേറ്റര്‍ നടത്തിപ്പുകാര്‍. കമ്പാറ്റ കുടുംബത്തില്‍ പെട്ടവരും ഈ ട്രസ്റ്റിലുണ്ട്. എന്നാല്‍ തര്‍ക്കങ്ങള്‍ തീര്‍ത്ത് തിയേറ്റര്‍ എന്നു പുനരാരംഭിക്കും എന്നു പറയാനാവാത്ത അവസ്ഥയാണ് നിലവിലുള്ളത്. 



പ്രേതങ്ങളുടെ പറുദീസയായി ഈറോസ് മാറി എന്നാണ് നിരൂപകനായ ഖാലിദ് മൊഹമ്മദ് മുംബൈ മിററില്‍ എഴുതിയത്. ഈറോസില്‍ സിനിമാപ്രദര്‍ശനം നിര്‍ത്തിവെച്ചതിനെക്കുറിച്ച് ആരും ദു:ഖിക്കുന്നതു പോട്ടെ, അതാരെങ്കിലും ഗൗനിക്കുക തന്നെ ചെയ്തുവോ എന്ന് സംശയമാണെന്നാണ് അദ്ദേഹം പറയുന്നത്. ഒറ്റത്തിരശ്ശീലകള്‍ ഓരോന്നോരോന്നായി പൂട്ടുകയോ പലതായി മുറിച്ച് പുതുക്കുകയോ ചെയ്യുന്നതിനിടയിലാണ് ഈറോസ് അടച്ചത്. നാലു വര്‍ഷം കൂടി കഴിഞ്ഞപ്പോള്‍, കോവിഡ് മഹാമാരി മൂലം എല്ലാ തിയേറ്ററുകളും മാസക്കണക്കായി അടച്ചിട്ടിരിക്കുന്നതിനിടയില്‍ ആ വഴിയ്ക്ക് മുന്നേ നടന്ന ഈറോസിനെക്കുറിച്ച് ആര് പരിതപിക്കാന്‍?  ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല  വിധിയെ തുടര്‍ന്ന് ഈ കെട്ടിടത്തിലെ ആപ്പീസുകളും റസ്റ്റാറണ്ടും ഈ യടുത്ത ദിവസം തുറന്നു പ്രവര്‍ത്തനമാരംഭിച്ചെങ്കിലും സിനിമാപ്രദര്‍ ശനത്തിന്റെ കാര്യം അനിശ്ചിതത്വത്തില്‍ തന്നെ തുടരുകയാണെന്നാണ് മുബൈ ലൈവ് റിപ്പോര്‍ട് ചെയ്യുന്നത്. 



ഗ്രീക്ക് ഇതിഹാസങ്ങളിലെ പ്രണയനായകനാണ് ഈറോസ്. ലൈംഗികാഭിലാഷം എന്ന ദൈവികാനുഭൂതിയും ഈ പേരിലൂടെയും കഥാപാത്രത്തിലൂടെയും പ്രതീകവത്ക്കരിക്കപ്പെടുന്നു. എത്രയെത്ര പ്രണയകഥകളും കാവ്യങ്ങളും ഇവിടെ ഓടിത്തിമിര്‍ത്തു. കമിതാക്കള്‍ക്കു പുറമെ, വീടുകളില്‍ പ്രണയസല്ലാപങ്ങളിലേര്‍പ്പെടാന്‍ കഴിയാത്ത ദമ്പതികളും ഈറോസില്‍ മോണിംഗ്‌ഷോക്കും മാറ്റിനിക്കും എത്തുമായിരുന്നു. നൂറും നൂറ്റമ്പതും രൂപയുടെ കുറഞ്ഞ നിരക്ക് മാത്രമാണിവിടെ ഉണ്ടായിരുന്നത്. കെസി, എസ് എന്‍ ഡിറ്റി കോളേജുകളും ഇതിനടുത്തായതിനാല്‍, കോളേജ് ക്ലാസ് കട്ടു ചെയ്തു സിനിമയ്ക്കു കയറുന്നവരുടെയും പറുദീസയായിരുന്നു ഒരു കാലത്ത് ഈറോസ്. 



കംബാറ്റ ബില്‍ഡിംഗ് എന്നാണ് ഈറോസ് സിനിമ പ്രവര്‍ത്തിക്കുന്ന വലിയ കെട്ടിടത്തിന്റെ പേര്. 1930കളുടെ അവസാനം കടലും കായലും നികത്തി ബോംബെ നഗരം തെക്കോട്ട് നീട്ടിയപ്പോള്‍ അതിലിടം കണ്ടെത്തിയാണ് ഈറോസ് പണിതത്. ബാക്ക് ബേ റിക്ലമേഷന്‍ എന്നാണീ നികത്തിയ നിലത്തിന്റെ പേര്. ഷൊറാബ്ജി ഭേദ് വാര്‍ ആണ് ആര്‍ക്കിടെക്റ്റ്. റീഗലെന്നതു പോലെ ആര്‍ട് ഡെക്കോ ശൈലിയിലാണ് ഈറോസും പണിതിട്ടുള്ളത്. ഇന്റീരിയര്‍ ചെയ്തത് ഫ്രിറ്റസ് വോണ്‍ ഡ്രീബെര്‍ഗ് ആണ്. രണ്ടു വശത്തു നിന്നുള്ള തെരുവുകളുടെ മധ്യം മുഴുവന്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കോര്‍ണര്‍ (മൂല) മുന പോലെയാണ് കെട്ടിടം നില്ക്കുന്നത്. ഈറോസ് സിനിമയ്ക്കു പുറമെ ബാള്‍ റൂമും റസ്റ്റാറന്റും നിരവധി ആപ്പീസുകളും കടകളും അപ്പാര്‍ടുമെന്റുകളും ഈ കെട്ടിടത്തിലുണ്ട്. 



ബാല്‍ക്കണിയും സ്റ്റാള്‍സും ഡ്രസ് സര്‍ക്കിളും എന്നിങ്ങനെ മൂന്നു തട്ടായാണ് 1024 ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചിട്ടുള്ളത്. മുന്‍നിരയില്‍ പണ്ട് പത്തണയായിരുന്നു ടിക്കറ്റ് നിരക്ക്. താന്‍ തെരഞ്ഞെടുത്തിരുന്നത് സ്റ്റാള്‍സിലെ എം അല്ലെങ്കില്‍ എന്‍ എന്ന വരിയായിരുന്നു എന്ന് ഖാലിദ് മൊഹമ്മദ് ഓര്‍ക്കുന്നു. മികച്ച ശബ്ദക്രമീകരണ അവിടെയായിരുന്നു ഉണ്ടായിരുന്നത്. അക്കാലത്ത് സബ് ടൈറ്റില്‍ ഇല്ലാതെയാണ് ഹോളിവുഡ് സിനിമകള്‍ കാണിച്ചിരുന്നതെന്നതിനാല്‍, ശ്രദ്ധിച്ചിരുന്നാല്‍ മാത്രമേ അമേരിക്കന്‍ ആക്‌സന്റിലുള്ള സംഭാഷണങ്ങള്‍ മനസ്സിലാക്കാനാകൂ. ബാല്‍ക്കണിയുടെ മുന്‍ നിരയിലിരുന്നാലും ശബ്ദമികവ് ലഭിക്കും. പക്ഷെ തിരശ്ശീലയുടെ അടിഭാഗം കാണണമെങ്കില്‍ തല ഉയര്‍ത്തിപ്പിടിക്കണം. ഓരോ സിനിമ കഴിയുമ്പോഴും കഴുത്തു വേദനയാണ് ലാഭം. അതിനു പുറകിലിരുന്നാലോ അന്നായിരിക്കും ലോകത്തെ ഏറ്റവും പൊക്കം കൂടിയ ആള്‍ നമ്മുടെ തൊട്ടു മുന്‍സീറ്റ് തന്നെ തെരഞ്ഞെടുക്കുക. എ വരിയിലിരുന്നാലാകട്ടെ തണുപ്പ്  അതി കഠിനവുമാണ്. 



ഒരു കാലത്ത് വാര്‍ണര്‍ ബ്രദേഴ്‌സ് വിതരണം ചെയ്യുന്ന സിനിമകള്‍ ഈറോസിലാണ് റിലീസ് ചെയ്തിരുന്നത്. വാര്‍ണര്‍ബ്രദേഴ്‌സിന്റെ ബോംബെയിലെ ആപ്പീസ് തന്നെ പ്രവര്‍ത്തിച്ചിരുന്നത് ഈറോസ് കെട്ടിടത്തിലായിരുന്നു.  പതുക്കെ പതുക്കെ ഹോളിവുഡ്ഡിനു മേല്‍ ബോളിവുഡ് പിടി മുറുക്കി. സോഡ ഫൗണ്ടനടുത്തുണ്ടായിരുന്ന ഓഡ്രി ഹെപ്‌ബേണിന്റെയും പോള്‍ ന്യൂമാന്റെയും ചിത്രങ്ങള്‍ മാറ്റി ഊര്‍മ്മിള മതോന്ദ്ക്കറുടെ വലിയ ഒരു ചിത്രം സ്ഥാപിക്കപ്പെട്ടു. രംഗീല ഈറോസില്‍ റിലീസ് ചെയ്തിരുന്നു. ഇരുപത്തഞ്ചാഴ്ചകള്‍ കളിച്ചു. 



തൊണ്ണൂറുകള്‍ക്കു ശേഷം ഓരോ പ്രദര്‍ശനവും ഓരോ സിനിമകള്‍ എന്ന നിലക്കായി ക്രമീകരിക്കപ്പെട്ടിരുന്നു. എല്ലാ ചലച്ചിത്രപ്രണയികളും ഈറോസ് വീണ്ടും തുറക്കാനായി കാത്തിരിക്കുന്നുവെന്നാണ് ഖാലിദ് മൊഹമ്മദ് എഴുതി അവസാനിപ്പിക്കുന്നത്.



1961ല്‍ ദ യങ് വണ്‍സും 1964ല്‍ മൈ ഫെയര്‍ ലേഡിയും  ഈറോസില്‍ കണ്ടത് പ്രമുഖ നടനായ രണ്‍ധീര്‍ കപൂര്‍ ഓര്‍ത്തെടുക്കുന്നു. 1955ല്‍ ദ ട്രബിള്‍ വിത്ത് ഹാരിയുടെ പ്രീമിയറിന് സംവിധായകന്‍ ആല്‍ഫ്രഡ് ഹിച്ച്‌കോക്ക് തന്നെ ഈറോസില്‍ നേരിട്ടെത്തിയെന്ന് പറയപ്പെടുന്നു. 1958ലിറങ്ങിയ ചെയ്‌സ് എ ക്രൂക്കഡ് ഷോയും വന്‍ വിജയമായിരുന്നു. 1990ല്‍ പ്രെറ്റി വുമണാണ് സമാനമായ മറ്റൊരു ഹിറ്റ്. ഇരുപത്തഞ്ചാഴ്ചകള്‍ ഇവിടെ കളിച്ചതിനെ തുടര്‍ന്ന് ജൂലിയ റോബര്‍ട്‌സ് മുംബൈയിലെങ്ങും വ്യാപകമായി ഉച്ചരിക്കപ്പെടുന്ന താരനാമമായി മാറി. അറുപതുകളിലും എഴുപതുകളിലും കുട്ടികള്‍ക്കായുള്ള സിനിമകള്‍ കേവലം ഒരു രൂപ ടിക്കറ്റ് നിരക്കീടാക്കി ഇവിടെ പ്രത്യേക പ്രദര്‍ശനമായി കാണിക്കുമായിരുന്നു. കുട്ടികളുടെ കൂടെയല്ലാതെ മുതിര്‍ന്നവരെ പ്രവേശിപ്പിക്കുകയുമില്ല. 1973ല്‍ ദ എക്‌സോര്‍സിസ്റ്റ് പ്രദര്‍ശിപ്പിച്ചപ്പോള്‍, മാനേജ്‌മെന്റ് ഒരു ആംബുലന്‍സ് സ്ഥിരമായി പുറത്തു നിര്‍ത്തിയിട്ടിരുന്നുവത്രെ. ഏതായാലും എക്‌സോര്‍സിസ്റ്റും ജൂബിലി തികച്ചു. 



2004ലെ ദീവാളി പ്രമാണിച്ച് കെ ആസിഫിന്റെ സര്‍വകാല ഹിറ്റ് മുഗള്‍ എ ആസാം വര്‍ണത്തിലാക്കിയ പതിപ്പ് ഈറോസില്‍ പ്രദര്‍ശനത്തിനെത്തി. സാമാന്യവിജയമായിരുന്നു. 



(ചിത്രങ്ങള്‍ക്കും വിവരങ്ങള്‍ക്കും കടപ്പാട് ; ദ ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യ ടൈംസ് മുംബൈ ടൈംസ്, ദ ഹിന്ദു, വിക്കിപ്പീഡിയ, ഇന്ത്യ ഡോട്ട് കോം-ട്രാവല്‍, സിനിമ ട്രെഷേഴ്‌സ്, ചിത്ര വേദ്, മുംബൈ മിറര്‍, ദ എഷ്യന്‍ ഏജ്, നവരംഗ് ഇന്ത്യ ബ്ലോഗ്‌സ്‌പോട്ട്,  ഓണ്‍ ദ ഗ്രിഡ്, റെഡിഫ്, ഇന്‍സൈഡ് ഇന്‍സൈഡ്, ട്രാവെനിക്‌സ്, അഭിഷേക് സിംഗിന്റെ സ്ലൈഡ് ഷെയര്‍, രാമകൃഷ്ണന്‍ എം, മറ്റ് സൈറ്റുകളും)

ജി പി രാമചന്ദ്രന്‍/20 06 2021













Thursday, June 17, 2021

 ഒറ്റത്തിരശ്ശീലകള് -3

റീഗല്‍/വെല്ലിംഗ്ടണ് സര്ക്കിള്/മുംബൈ




മുംബൈയിലെ സിംഗിള് സ്‌ക്രീന് സിനിമാ ശാലകളെക്കുറിച്ച് മുമ്പെഴുതിയ രണ്ടു കുറിപ്പുകളും, പതിറ്റാണ്ടുകള് കടന്നു പോകവെ പ്രൗഢി നഷ്ടമായ തിയേറ്ററുകളെക്കുറിച്ചായിരുന്നു.
എന്നാല്, ബോംബെ എന്ന കൊളോണിയല് മഹാനഗരത്തിന്റെ പ്രൗഢി എല്ലാക്കാലത്തും നിലനിര്ത്തിയ കുറെ തിയേറ്ററുകള് നഗരത്തിന്റെ തെക്കനറ്റത്തുണ്ട്. അക്കൂട്ടത്തില് ഏറ്റവും പ്രധാനമായത് കൊളാബയിലെ റീഗല് ആണ്. 1933ല് ഉദ്ഘാടനം ചെയ്ത റീഗല്, ബോംബെയിലെ പ്രധാനപ്പെട്ട ഒരു ലാന്ഡ്മാര്ക്കാണ്. ബോംബെ ഗവര്ണര് സര് ഫ്രെഡറിക് സൈക്‌സ് ആണ് വെല്ലിംഗ്ടണ് സര്ക്കിളിലുള്ള തിയേറ്റര് ഉദ്ഘാടനം ചെയ്തത്‌. മഹാരാഷ്ട്ര പോലീസാസ്ഥാനമായി പരിണമിച്ച ബ്രിട്ടീഷ് പട്ടാളത്തിന്റെ റോയല് ആല്ഫ്രഡ് സെയിലേഴ്‌സ് ഹോമിന് തൊട്ടെതിര്ഭാഗത്തുള്ള റീഗല് ആണ് ഇന്ത്യയിലെ ആദ്യത്തെ എയര് കണ്ടീഷന്ഡ് തിയേറ്റര്. പ്രിന്സ് ഓഫ് വെയില്സ് മ്യൂസിയവും ഇവിടെത്തന്നെയാണുള്ളത്. 1970കളില് നാഷണല് സെന്റര് ഫോര് ദ പെര്ഫോമിംഗ് ആര്ട്‌സ്(എന്സിപിഎ) സ്ഥാപിക്കപ്പെടുന്നതിനു മുമ്പ്, ലൈവ് സംഗീത പരിപാടികളും നടത്തപ്പെട്ടിരുന്നത് ഈ ഹാളിലായിരുന്നു. രബീന്ദ്രനാഥ് ടാഗോറിന്റെ കവിതാലാപനവും ബോംബെ സിംഫണി ഓര്ക്കസ്ട്രയും യെഹൂദി മെനൂഹിന്റെ വയലിന് കണ്സേര്ട്ടും മറിയന് ആന്ഡേഴ്‌സണിന്റെ ഓപ്പെറയും രവിശങ്കറിന്റെ സിത്താര് വാദനവും മുതല് അക്കാലത്തെ ഫിലിം ഫെയര് അവാര്ഡ് നിശകളും റീഗലിലായിരുന്നു നടത്തിയിരുന്നത്.



പ്രധാനമന്ത്രി ജവഹര്ലാല് നെഹ്‌റു, രാഷ്ട്രപതി രാജേന്ദ്രപ്രസാദ്, ഈജിപ്ഷ്യന് പ്രസിഡണ്ട് ഗമാല് അബ്ദുല് നാസര് എന്നിവരെല്ലാം പരിപാടികള്ക്കെത്തിയ വേദിയാണിത്. ഫറാംജി സിദ്ധ്വയും കൈക്കൂശ്രൂ എ കൂക്കയും ചേര്ന്നുണ്ടാക്കിയ ഗ്ലോബ് തിയേറ്റേഴ്‌സ് എന്ന ലിമിറ്റഡ് കമ്പനിയാണ് റീഗല് തിയേറ്റര് സ്ഥാപിച്ചത്. ഷെക്‌സ്പിയറുടെ ഗ്ലോബ് തിയേറ്റര് എന്ന പേരാണ് ഇവിടെ അനുകരിക്കപ്പെട്ടത്. കൊല്ക്കത്തയിലും ചെന്നൈയിലും ഈ കമ്പനിക്ക് തിയേറ്ററുകളുണ്ട്. ന്യൂ എംപയറും ഈറോസും അടച്ചതു പോലെ റീഗലും സ്ഥിരമായി അടച്ചുപൂട്ടപ്പെടുമോ എന്ന ഭീതിയും നിലനില്ക്കുന്നുണ്ട്. കോവിഡ് മഹാമാരി കഴിഞ്ഞാലേ ഇക്കാര്യത്തില് തീര്ച്ച പറയാന് പറ്റൂ.
ഇരുപതാം നൂറ്റാണ്ടിലെ ആദ്യകാല ആര്ക്കിടെക്ച്ചര് ഡിസൈനായ ആര്ട് ഡെക്കോ ശൈലിയിലാണ് റീഗല് പണിതത്. ആഡംബരം, ഗ്ലാമര്, ആദരവ്, സാമൂഹ്യ-സാങ്കേതിക പുരോഗതിയിലുള്ള പൊതു വിശ്വാസം എന്നീ ഘടകങ്ങള് ഉയര്ത്തിപ്പിടിച്ചു കൊണ്ട് ഒന്നാം ലോക മഹായുദ്ധത്തിനു മുമ്പ് ഫ്രാന്സില് ആരംഭിച്ച ശൈലിയാണ് ആര്ട് ഡെക്കോ. ബ്രിട്ടീഷ് വിക്‌റ്റോറിയന് ശൈലിയില് നിന്നുള്ള വികാസവുമായി ഇതിനെ കണക്കു കൂട്ടാം. ബ്രിട്ടീഷ് ഇംപീരിയലിസത്തില് നിന്ന് ബോംബെ കോസ്‌മോപൊളിറ്റനിസത്തിലേക്കുള്ള ഒരു ഗതിമാറ്റ സൂചനയുമായിരുന്നു റീഗല് പോലുള്ള കെട്ടിടങ്ങള്.



ബോംബെ വിക്‌റ്റോറിയ ടെര്മിനസ് സ്‌റ്റേഷന് അടക്കം നിരവധി കെട്ടിടങ്ങള് ഡിസൈന് ചെയ്ത ഫ്രെഡറിക്ക് വില്യം സ്റ്റീവന്സിന്റെ മകന് ചാള്സ് ഫ്രെഡറിക്ക് സ്റ്റീവന്സ് ആണ് റീഗലിന്റെ വാസ്തു ശില്പി. അതിനായി അദ്ദേഹം ബ്രിട്ടനില് നിന്ന് ഇന്ത്യയിലെത്തി. ഇന്റീരിയര് ചെയ്തത് ചെക്കോസ്ലോവോക്യന് ആര്ടിസ്റ്റ് ആയിരുന്ന കാള് ഷാറയാണ്. മുന്ഭാഗത്ത് രണ്ടു ഭാഗത്തായുള്ള റിലീഫ് മുഖം മൂടികള് കോമഡിയെയും ട്രാജഡിയെയും പ്രതീകവത്ക്കരിക്കുന്നു.



ലോറല് & ഹാര്ഡിയുടെ ദ ഡെവിള്സ് ബ്രദര് ആയിരുന്നു ഉദ്ഘാടന ചിത്രം (1933). വിസാര്ഡ് ഓഫ് ഓസ്(1939), ഗോണ് വിത്ത് ദ വിന്ഡ് (1939), ദ ടെന് കമാന്റ്‌മെന്റ്‌സ്(1956), ബെന്ഹര്(1959), സൈക്കോ(1960), ദ ഗണ്സ് ഓഫ് നാവരോണ് (1961), ദ സൗണ്ട് ഓഫ് മ്യൂസിക്ക് (1965), മക്കെനാസ് ഗോള്ഡ് (1969), എന്റര് ദ ഡ്രാഗണ് (1973) എന്നീ ഹോളിവുഡ് ക്ലാസിക്ക് ഹിറ്റുകളെല്ലാം ഇന്ത്യയിലാദ്യമായി പ്രദര്ശിപ്പിച്ചത് റീഗലിലായിരുന്നു. ട്വല്വ് ഓ ക്ലോക്ക് ഹൈ എന്ന സിനിമയുടെ വിജയം കാണാന് 1949ല് ഗ്രെഗറി പെക്ക് റീഗലിലെത്തിയിരുന്നു. ജെയിംസ് ബോണ്ട് ചിത്രങ്ങളും അവിടെയാണ് കാണിച്ചത്. ആ അര്ത്ഥത്തില് ബോംബെ മഹാനഗരത്തിന്റെയും പ്രാന്തപ്രദേശങ്ങളുടെയും ആഹ്ലാദാഭയസ്ഥാനവുമായിരുന്നു റീഗല്. 1953ല് സിനിമാസ്‌കോപ്പ് ആരംഭിച്ചു. അന്ന് ട്വന്റീത്ത് സെഞ്ച്വറി ഫോക്‌സിനു മാത്രമായിരുന്നു സിനിമാസ്‌കോപ്പ് നിര്മാണ സൗകര്യം ഉണ്ടായിരുന്നത്.



ബോംബെയിലെത്തുന്ന വിദേശ ടൂറിസ്റ്റുകള്, തൊട്ടടുത്തുള്ള ലിയോപോള്ഡില് നിന്നോ കഫോ മൊണ്ടെഗാറില് നിന്നോ ഒരു തണുത്ത ബീര് കഴിച്ചതിനു ശേഷം റീഗലിലെ മാറ്റിനിക്കെത്തുമായിരുന്നു.
പിന്നീട് ബോളിവുഡ് ബ്ലോക്ക് ബസ്റ്ററുകളും റീഗലില് കളിച്ചു. ഇന്സാഫ് കാ തരാസു(1980), ഖമോഷ്(1986), ത്രിദേവ് (1989), എന്നിവയെല്ലാം വാരങ്ങള് നിരവധി കളിച്ച സിനിമകളാണ്. റിച്ചാര്ഡ് അറ്റന്ബറോയുടെ ഗാന്ധി (1982) റീഗലില് ഇരുപത്തഞ്ച് ആഴ്ചകള് കളിച്ചു.



മെട്രോയും സ്‌റ്റെര്ലിംഗും മള്ട്ടിപ്ലെക്‌സുകളാക്കി മാറ്റിയപ്പോഴും റീഗല് സിംഗിള് സ്‌ക്രീനായി തുടര്ന്നു. 1200 ആണ് റീഗലിന്റെ സീറ്റിംഗ് കപ്പാസിറ്റി.
ഗെയിറ്റ് വെ ഓഫ് ഇന്ത്യക്ക് തൊട്ടടുത്തുള്ള റീഗല്, ലോകത്തില് നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള സാംസ്‌ക്കാരിക കവാടങ്ങളില് പ്രധാനമാണ്.
വിവരങ്ങള്ക്കും ചിത്രങ്ങള്ക്കും കടപ്പാട്: ചിത്രവേദ്, ലൈവ് ഹിസ്റ്ററി ഇന്ത്യ, ലൈവ് മിന്റ്, മുംബൈ ലൈവ്, സിനി എസ്താന്, മുംബൈ മിറര്, ദ ഗാര്ഡിയന്, വിക്കിപ്പീഡിയ
(ജി പി രാമചന്ദ്രന്/ 06-15-2021)



 ഒറ്റത്തിരശ്ശീലകള് -2

ഇംപീരിയല്/ലാമിങ്ടണ് റോഡ്/മുംബൈ






മുംബൈ കാമാത്തിപ്പുരയിലെ അലക്‌സാണ്ട്ര സിനിമയെക്കുറിച്ചെഴുതിയ കുറിപ്പ് വായിച്ച് പല സുഹൃത്തുക്കളും സഹൃദയരും ആശംസകളും അനുഭവക്കുറിപ്പുകളും അയക്കുകയുണ്ടായി. മറ്റു സിനിമാശാലകളെക്കുറിച്ചുമന്വേഷിച്ചെഴുതിയാല് ഇതുപോലെ അവയുമായി ബന്ധപ്പെട്ട് സുഹൃത്തുക്കള്ക്കും സഹൃദയര്ക്കും ഓര്മ്മകള് വീണ്ടെടുക്കാന് സാധിക്കുമെങ്കില് നന്നായിരിക്കുമെന്നതിനാല് ഈ അഭ്യാസം തുടരുന്നു.


ലാമിങ്ടണ് റോഡിലുള്ള ഇംപീരിയല് സിനിമ 1905ല് ഒരു ഓര്ക്കസ്ട്ര തിയേറ്ററായിട്ടാണ് ആരംഭിച്ചത്. ഏതാനും വര്ഷങ്ങള്ക്കു മുമ്പ് പ്രദര്ശനം നിര്ത്തിവെച്ചിരിക്കുകയാണ്. കുറഞ്ഞ പ്രവേശനനിരക്കാണ് ഈടാക്കിയിരുന്നത്. വളപ്പിനകത്തു നിന്ന് പ്രധാന കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നത് രണ്ട് കൊമ്പനാനകള് പന്തു തട്ടുന്ന രൂപങ്ങള്ക്കു നടുവിലൂടെയാണ്.



ഇരുപതു വര്ഷം ഇംപീരിയല് സിനിമയിലെ പ്രധാന ജീവനക്കാരനായി ജോലി ചെയ്തിരുന്നത് ശ്രീവാസ്തവയാണ്. അന്ധേരിയിലെ രഹസ്യ ഗോഡൗണില് തയ്യാര് ചെയ്യുന്ന ഫിലിം റീലുകള് കൊണ്ടു വരിക, ടിക്കറ്റു കുറ്റി മുറിക്കുക, ഓരോ പ്രദര്ശനത്തിനും ശേഷം ഫിനോയ്ല് ഉപയോഗിച്ച് ഹാള് സാനിറ്റൈസ് ചെയ്യുക, സീറ്റുകളില് മൂട്ടമരുന്ന് തളിക്കുക ഇതൊക്കെയാണ് ശ്രീവാസ്തവയുടെ ജോലിയെന്ന് ഡാമിയന് ഡി സൂസ ആറെയില് എഴുതിയ ബ്ലോഗ് കുറിപ്പില് നിരീക്ഷിക്കുന്നു. 2017ലദ്ദേഹത്തിന് അറുപത്തേഴ് വയസ്സ് പ്രായമുണ്ട്. ക്ഷയരോഗബാധിതനുമാണ്.
സി അല്ലെങ്കില് ഡിഗ്രേഡ് സിനിമകള്, ഇടയില് തുണ്ട് കുത്തിത്തിരുകിയാണ് അടച്ചുപൂട്ടുന്നതിനു തൊട്ടുമുമ്പുള്ള കുറെയധികം വര്ഷങ്ങളായി ഇംപീരിയലില് പ്രദര്ശിപ്പിച്ചിരുന്നത്. ഗിര്ഗോണിലെ തിരക്കുപിടിച്ച ലാമിങ്ടണ് റോഡിലാണ് ഈ സിനിമാശാല. സീറ്റുകളെല്ലാം കീറിപ്പറിഞ്ഞതും തിരശ്ശീല താരതമ്യേന ചെറുതും ശബ്ദ സംവിധാനം മോശവുമാണ്. കുടുംബമായി ആരും ഇവിടെ സിനിമ കാണാനെത്തിയിരുന്നില്ല.



1960കളില് മുഗള് ഏ ആസാം കണ്ട് സിനിമാമോഹവുമായി അലിഗഢില് നിന്ന് ബോംബെയിലേക്ക് വണ്ടി കയറിയതാണ് ശ്രീവാസ്തവ. ബോളിവുഡിന്റെ മായികപ്രപഞ്ചത്തിലെവിടെയുമെത്താതെ ഈ സ്വപ്‌ന-നരകത്തില് നിന്നു കിട്ടുന്ന ചില്ലറകള് കൊണ്ട് ശ്രീവാസ്തവ കുടുംബം പോറ്റി. പിരിയുന്ന കാലത്ത് അയ്യായിരം രൂപയായിരുന്നു അദ്ദേഹത്തിന്റെ മാസശമ്പളം. പന്ത്രണ്ട് മണിക്കൂര് ജോലി ചെയ്യണം.



എണ്പതുകളുടെ മധ്യത്തോടെ, ഇംപീരിയലിലെ ആണ് കാണികളായെത്തിയിരുന്നത് ടാക്‌സി ഡ്രൈവര്മാരും തൊട്ടടുത്തുള്ള കാമാത്തിപ്പുരയിലെ കൂട്ടിക്കൊടുപ്പുകാരും കുടിയേറ്റത്തൊഴിലാളികളും ലൈംഗികത്തൊഴിലാളികളെ സന്ദര്ശിക്കാനെത്തുന്നവരുമായി മാറിത്തീര്ന്നു.
(വിവരങ്ങള്ക്കും ഫോട്ടോകള്ക്കും കടപ്പാട്: ബാച്ചിലര് അറ്റ് സിനെഫിലോ ഡോട്ട് കോം, ആറെ ഡോട്ട് കോം)
(ജി പി രാമചന്ദ്രന് 12 06 2021)