Saturday, October 29, 2022

അൺ എൻഡിംഗ് ഗൊദാർദ്. 1

അൺ എൻഡിംഗ് ഗൊദാർദ്. (ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ സഹായത്തോടെ ഡെക്കലോഗ് ഫിലിം സൊസൈറ്റി മണ്ണാർക്കാട് നടത്തുന്ന മാസ്റ്റർ ക്ലാസ് ഇന്നാരംഭിച്ചു.) ഇന്നത്തെ ക്ലാസിനായി തയ്യാറാക്കിയ കുറിപ്പുകൾ. (എഡിറ്റ് ചെയ്തിട്ടില്ല/റെഫറൻസ് പിന്നീട് നൽകുന്നതാണ്) 1971ല്‍ ഗൊദാര്‍ദ് ഒരു വാഹനാപകടത്തില്‍ പെട്ടു. അദ്ദേഹം സഞ്ചരിച്ച മോട്ടോര്‍ സൈക്കിള്‍ ഒരു വാനുമായി കൂട്ടിയിടിച്ചു. ഐസിയുവിലേയ്ക്കദ്ദേഹത്തെ കൊണ്ടുപോയി. ഗൊദാര്‍ദ് മരിച്ചു എന്ന ഊഹാപോഹം പരന്നു. സിനിമയുടെ ചരിത്രത്തിലുണ്ടായ ഏറ്റവും റെബലിയസ് ആയ സംവിധായകന്‍ തികച്ചും ചെറുപ്പത്തില്‍ മരിച്ചു എന്ന വാര്‍ത്തയാണ് റൊമാന്റിക്കുകളെ പ്രചോദിപ്പിക്കുക. മാത്രമല്ല, ബ്രെത്ത്‌ലസ്സിലെ ബെല്‍മോണ്ടോയും ലെ പെറ്റിറ്റ് സൊള്‍ഡറ്റിലെയും വിവറാ സീവിയിലെയും കരീനയും ലെ മെപ്രീസിലെ ബാര്‍ദോത്തും മസ്‌കുലിന്‍ ഫെമിനിനിലെ ല്യൂദും മരണത്തെ അഭിമുഖീകരിച്ചവരല്ലേ? വീക്കെന്‍ഡിലൂടെ അദ്ദേഹം മുഖ്യധാരാ സിനിമയോട് വിടപറഞ്ഞു. തീവ്രവാദികളുടെ സിനിമയായ വെര്‍ത്തോവ് സ്‌കൂളിലേയ്ക്ക് സ്വയം ലയിച്ചു. ഇതെല്ലാം സ്വയം നിരാകരിക്കലല്ലേ! കുറഞ്ഞ പ്രായത്തിലുള്ള മരണം, അത് ആത്മഹത്യയാവാം, അപകടമരണമാവാം അദ്ദേഹത്തിന്റെ സിനിമകളുടെ ലോജിക് അത്തരത്തിലവസാനിച്ചേക്കാം എന്ന് അന്നേ തോന്നിപ്പിച്ചിരുന്നു. എന്നാലിന്ന്, വാസ്തവത്തില്‍ അക്കാര്യം സംഭവിച്ചു. അസിസ്റ്റഡ് സുയിസൈഡ് എന്ന പ്രക്രിയയിലൂടെ നിയമാനുസൃതമായ മരണം ഏറ്റുവാങ്ങി അദ്ദേഹം ശാശ്വതനായിരിക്കുന്നു. ആല്‍ഫാവില്ലിലെന്ന പോലെ മറുപ്രപഞ്ചത്തിലേക്കുള്ള യാത്രയാണോ അത്? ഫ്രാന്‍സിലും സ്വിറ്റ്‌സര്‍ലാണ്ടിലും പൗരത്വമുള്ള ഒരു ഇരട്ടവ്യക്തിത്വമായിരുന്നു ഗൊദാര്‍ദിന്റേത്. ഫ്രഞ്ച് സിനിമയെ മാറ്റിമറിച്ചതിലൂടെ ലോകസിനിമയെ കീഴ്‌മേല്‍മറിച്ച ഗൊദാര്‍ദ് ഫ്രാന്‍സില്‍ നിയമാനുസൃതം അനുവദനീയമല്ലാത്ത ക്ലിനിക്കല്‍ ആത്മഹത്യ സ്വിസ് പൗരത്വം കൊണ്ട് നേടിയെടുത്തിരിക്കുന്നു. വെറും കിടക്കകളെക്കുറിച്ച് (സെക്‌സ്) സിനിമയെടുക്കുന്ന ആള്‍ എന്ന ആരോപണം നിലനില്‌ക്കെയാണ് ലെപെറ്റിറ്റ് സോള്‍ഡാറ്റ് (കൊച്ചു പട്ടാളക്കാരന്‍) ഗൊദാര്‍ദ് എടുത്തത്. അള്‍ജീരിയയില്‍ ഫ്രാന്‍സ് നടത്തിക്കൊണ്ടിരുന്ന അധിനിവേശത്തെ രൂക്ഷമായി വിമര്‍ശിക്കുന്ന സിനിമയാണ് അത്. ഫ്രാന്‍സ് ആ സിനിമ നിരോധിച്ചു. അത് മുന്‍കൂട്ടി കണ്ട് ഗൊദാര്‍ദ് ഇത് സ്വിറ്റ്‌സര്‍ലാണ്ടിലാണ് ചിത്രീകരിച്ചത്. അതുകൊണ്ട് അത് സ്വിസ് സിനിമയായി. ആദര്‍ശശുദ്ധിയോ മാനവിക നിലപാടുകളോ ഇല്ലാത്ത ഫ്രഞ്ച് കാഴ്ചപ്പാട് അന്തിമമായ പരാജയം ഏറ്റുവാങ്ങും എന്ന കാര്യമാണ് ലെപെറ്റിറ്റ് സോള്‍ഡാറ്റില്‍ ഗൊദാര്‍ദ് രേഖപ്പെടുത്തുന്നത്. പൊലീസ് വാഹനങ്ങള്‍ ധൃതിയില്‍ തിരിക്കുകയും പായുകയും ചെയ്യുന്നതിനു തൊട്ടുമുമ്പിലൂടെ പാളിക്കൊണ്ട് കടന്നു പോകുന്ന സൈക്കിള്‍ കുട്ടികളുടെ ഒരു ദൃശ്യമുണ്ടീ സിനിമയില്‍. അതിമനോഹരമായ ദൃശ്യം. 1971ല്‍ അദ്ദേഹത്തിന് നാല്പതു വയസ്സേ ഉണ്ടായിരുന്നുള്ളൂ. സിനിമയില്‍ അതിനു ശേഷം അദ്ദേഹം മൂന്നു ജന്മങ്ങള്‍ കൂടി എടുത്തു. 1984ല്‍ ത്രൂഫോ മരിച്ചതിനു ശേഷം ഴാക് ദെമിയും എറിക് റോമറും ക്ലോദ് ഷാബ്രോളും ക്രിസ് മേക്കറും അലന്‍ റെനെയും ഴാക് റിവെയും അവസാനം ആഗ്നെസ് വെര്‍ദയും മരിച്ചതിനു ശേഷമാണ് ഗൊദാര്‍ദ് ഇപ്പോള്‍ മരിക്കുന്നത്. ഇനി ഫ്രഞ്ച് ന്യൂവേവ് ഇല്ല എന്നു പറയാമോ? പറ്റില്ല. കാരണം, അത് ചരിത്രത്തില്‍ വിലയം പ്രാപിച്ചു കഴിഞ്ഞിരിക്കുന്നു. ഫ്രഞ്ച് ന്യൂവേവ് ഇല്ലെങ്കില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രം തന്നെ ഇല്ലെന്നു പറയേണ്ടി വരും. അത്ര പ്രധാനമാണത്. ഫ്രഞ്ച് ന്യൂവേവിന്റെ ആ മഹാനായ അതിജീവിതന്‍ ഇപ്പോള്‍ തന്നെ അവസാനിപ്പിച്ചിരിക്കുന്നു. നൂറോ നൂറ്റമ്പതോ എണ്ണിയാല്‍ തീരാത്ത കണ്ടാല്‍ തീരാത്ത മനസ്സിലാക്കിയാലും തീരാത്ത സിനിമകളുടെ മഹാപ്രപഞ്ചത്തെ നമുക്കായി തുറന്നിട്ടുകൊണ്ട്. ന്യൂവേവിനു ശേഷം, ദീഗോ വെര്‍ത്തോവ് സംഘം, 1970കളിലെ വീഡിയോ വര്‍ക്കുകള്‍, 1980കളിലെ ധാര്‍മികാന്വേഷണങ്ങള്‍, 1990കളിലെ ഹിസ്റ്ററീസ് ദു സിനിമ എന്ന മഹത്തായ പദ്ധതി, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഡിജിറ്റല്‍ ഉപന്യാസങ്ങള്‍ എന്നിങ്ങനെ സിനിമയും പോസ്റ്റ് സിനിമയുമായി പല ജന്മങ്ങള്‍ ജീവിച്ചു കാണിച്ചാണ് അദ്ദേഹം വിട പറയുന്നത്. മറ്റേതൊരു ചലച്ചിത്രകാരനും ആലോചിക്കാന്‍ പോലും സാധിക്കാത്ത വിധത്തില്‍ സിനിമയുടെ സാധ്യതകള്‍ ഗൊദാര്‍ദ് പ്രയോജനപ്പെടുത്തി. അല്ലെങ്കില്‍ കാണിച്ചു തന്നു. അതിലൂടെ കാണികളുടെ മാത്രമല്ല, മനുഷ്യലോകത്തിനാകെ അവരുടെ കാഴ്ചപ്പാടുകളെ പുതിയ പുതിയ ചക്രവാളങ്ങളിലേയ്ക്ക് വികസിപ്പിക്കാന്‍ സാധിച്ചു. കഥ പറയുകയോ അതിലൂടെ ജനപ്രിയതയുടെ ആകാശങ്ങള്‍ വെട്ടിപ്പിടിക്കുകയോ ചെയ്യുകയെന്നതിനപ്പുറം, ചിന്തിക്കുന്ന മനുഷ്യര്‍ക്ക് സാധ്യമായ ഏറ്റവും വലിയ ആവിഷ്‌ക്കാരമായ ദര്‍ശനത്തിന്റെ തത്വശാസ്ത്രത്തിന്റെ ഒരു വാഹനമായി സിനിമയെ ഗൊദാര്‍ദ് പരിണമിപ്പിച്ചു. ഈ കാലഘട്ടങ്ങളിലൊക്കെയും, സിനിമകളുടെ രൂപങ്ങളിലും ഇതിവൃത്തങ്ങളിലും അവതരണങ്ങളിലും നടത്തിയ നൂതനത്വങ്ങളിലൂടെയാണ് അദ്ദേഹം സാന്നിദ്ധ്യം അറിയിച്ചത്. വിശ്രമമില്ലാത്ത പരീക്ഷണങ്ങള്‍. ലാവണ്യപരമായ നവീനതയ്ക്കു വേണ്ടിയുള്ള വിഭ്രാന്തമായ പാച്ചിലുകള്‍. ചിന്തയ്ക്കു വേണ്ടിയുള്ള രൂപങ്ങള്‍. വികാരത്തിന്റെ രാഷ്ട്രത്തില്‍ നിന്ന് വിചാരത്തിന്റെ രാഷ്ട്രത്തിലേയ്ക്കുള്ള പൗരത്വപലായനമാണ് ഗൊദാര്‍ദ് സിനിമയില്‍ നടത്തിയത് എന്നു പറയാറുണ്ട്. മൊണ്ടാഷും, ഇമേജും ശബ്ദവും തമ്മിലുള്ള വൈരുദ്ധ്യ-പാരസ്പര്യങ്ങള്‍, സ്‌ക്രീനിലെ ഗ്രാഫിക്‌സിന്റെ പ്രാധാന്യം എന്നിങ്ങനെ കാണാനും ചിന്തിക്കാനുമായി അനവധി കാര്യങ്ങളാണ് ഗൊദാര്‍ദ് സിനിമയിലുള്ളത്. നീണ്ടു നില്ക്കുന്ന സിനിമയുടെ ചരിത്രത്തിന്മേലുള്ള ഒരു ധ്യാനയാത്രാവണ്ടിയാണ് ഗൊദാര്‍ദിനെ സംബന്ധിച്ചിടത്തോളം സിനിമ. സിനിമയുടെ ചരിത്രം ലൂമിയര്‍ സഹോദരന്മാരില്‍ നിന്നല്ല, കലയുടെ ചരിത്രാരംഭത്തില്‍ നിന്ന് മാനവികതയുടെ ചരിത്രാരംഭത്തില്‍ നിന്നാണദ്ദേഹം തുടങ്ങുന്നത്. അത് സിനിമയിലവസാനിക്കുന്നുമില്ല. ചരിത്രമെഴുത്തിനെ തന്നെ മാറ്റിമറിച്ച ഒരു ചരിത്രരചനയാണത്. ഇരുപതാം നൂറ്റാണ്ടിലെ രാഷ്ട്രീയ അവസ്ഥാന്തരങ്ങളുമായുള്ള ഗൊദാര്‍ദ് സിനിമകളുടെ ഗാഢബന്ധം അമ്പരപ്പിക്കുന്നതാണ്. സാമ്രാജ്യത്വം, ലോകമഹായുദ്ധങ്ങള്‍, ഫ്രഞ്ച് വിപ്ലവം, ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവം, ചൈനീസ് വിപ്ലവം, അറുപതുകളിലെ വിദ്യാര്‍ത്ഥികലാപം, വിയറ്റ്‌നാം യുദ്ധം, ഫലസ്തീന്‍ എന്നിങ്ങനെ ഇരുപതാം നൂറ്റാണ്ടിന്റെ രാഷ്ട്രീയ ചരിത്രം പഠിക്കാനും വിലയിരുത്താനും കഴിയുന്നവര്‍ക്കേ ഗൊദാര്‍ദ് സിനിമകളും ഉള്‍ക്കൊള്ളാനാവൂ. യാഥാര്‍ത്ഥ്യത്തിന്റെ പ്രകൃതവുമായി അത്രമേല്‍ ഇഴചേര്‍ന്നു നില്ക്കുന്ന ആഖ്യാനങ്ങള്‍ ആണത്. ഫ്രഞ്ച് ഗൊദാര്‍ദില്‍ നിന്ന് ആഗോള ഗൊദാര്‍ദിലേയ്ക്കുള്ള സഞ്ചാരമാണ് ലോകമാകെയുള്ള കാണികളിലൂടെ സംഭവിച്ചത്. അതില്‍ കേരളത്തിനും കുറവല്ലാത്ത ഒരു പങ്കുണ്ട്. എല്ലായ്‌പോഴുമെന്നതു പോലെ മുഖ്യധാരാ വാണിജ്യ സിനിമയുടെ അധീശത്വവും കലാസ്വാതന്ത്ര്യത്തിനായുള്ള വെമ്പലും തമ്മിലുള്ള നിത്യവൈരുദ്ധ്യം തന്നെയാണ് ഗൊദാര്‍ദിനെ എന്നും പ്രസക്തനാക്കുന്നത്. -- ല ചിനോയ്‌സില്‍ സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള ബന്ധമാണ് ഒരു മുഖ്യപ്രമേയം. ഒരു പറ്റം വിദ്യാര്‍ത്ഥികള്‍, മാര്‍ക്‌സിസം, ലെനിനിസം, മാവോയിസം എന്നിവയുടെ സൈദ്ധാന്തിക അടിത്തറ പഠിക്കാന്‍ ഒരു അപ്പാര്‍ട്‌മെന്റില്‍ താല്ക്കാലിക താമസം തുടങ്ങുന്നു. വായന, ചര്‍ച്ച എന്നിവയിലൂടെ വിപ്ലവപ്പോരാട്ടത്തിന്റെ അടുത്ത ഘട്ടത്തെക്കുറിച്ച് ഒരു കൃത്യത അന്വേഷിക്കുകയാണ് അവര്‍. ചിന്ത എങ്ങിനെയാണ് രാഷ്ട്രീയ നടപടിയാക്കി മാറ്റുന്നു എന്നാണവരുടെ അന്വേഷണം. ബൗദ്ധികവും വ്യക്തിപരവുമായ പ്രവര്‍ത്തനം എന്നിവ തമ്മിലുള്ള വ്യത്യാസം. വെറോണിക്ക നിരവധി അഭിമുഖങ്ങള്‍ നടത്തുന്നു. ബൗദ്ധികവും അധ്വാനപരവുമായ തൊഴിലിനെ സംബന്ധിച്ച വ്യത്യാസം അന്വേഷിക്കപ്പെടുന്നു. നിര്‍മ്മിക്കപ്പെടുന്ന ഒരു സിനിമ എന്നാണ് ടൈറ്റിലിലുള്ളത്. ഒരു താല്ക്കാലിക ശ്രമം പോലെയാണ് ല ചിനോയ്‌സ് അവതരിപ്പിക്കപ്പെടുന്നത്. സങ്കല്പനം, നിര്‍വഹണം എന്നിവയുടെ വിശദീകരണമാണ് ഈ സിനിമ. ഹെന്റി മാര്‍ക്‌സിസ്റ്റ് സാമൂഹ്യ വിശകലനത്തില്‍ നിന്ന് ഒരു ഭാഗം വായിക്കുന്നു. അപ്പോള്‍ ഒരു വെള്ളച്ചുമര്‍ കാണാം. ഒരു സ്ത്രീയുടെ വിരല്‍ ചൂണ്ടുന്നു. എന്താണ് വാക്ക്? ആരുടേതാണ് ആ വിരല്‍? ആരാണ് സംസാരിക്കുന്നത്? ആരോടാണ് ചോദിക്കുന്നത്? വെറോണിക്കയുടെ ചോദ്യം വളരെ വ്യക്തമാണ്. രാഷ്ട്രീയമോ അല്ലാത്തതോ ആയ സന്ദേശം എങ്ങനെയാണ് വിനിമയം ചെയ്യുക? വീഡിയോ കാസറ്റുകളോ സിഡി, ഡിവിഡികളോ പെന്‍ഡ്രൈവുകളോ ഇപ്പോള്‍ ടോറന്റോ ടെലഗ്രാമോ പോലുള്ള ടൂള്‍സ് ആലോചിയ്ക്കാന്‍ പോലുമാകാത്ത കാലത്ത്, ഇവയൊക്കെ ഉണ്ടായാല്‍ വീണ്ടും വീണ്ടും കാണാവുന്ന, വിശദമായി കാണാവുന്ന, നിര്‍ത്തി നിര്‍ത്തി കാണാവുന്ന സിനിമകളെടുത്ത ആളാണ് ഗൊദാര്‍ദ്. മൊസാര്‍ടിനെക്കുറിച്ച് അമേദിയൂസ് എന്ന സിനിമയില്‍ എമ്പറര്‍ പറയുന്നത് ടൂമെനി നോട്ട്‌സ് എന്നതു പോലെ ഗൊദാര്‍ദ് ടൂമെനി ഇമേജസ് ആണ്. ശ്രദ്ധ പിടിച്ചു പറ്റുന്നത്, വിനോദം പകര്‍ന്നു നല്‍കുന്നത്, കഥ എന്നെല്ലാമാണ് ഏതെങ്കിലും പ്രത്യേക ഒരു സിനിമയെക്കുറിച്ച് സാധാരണ പറയുക. ഗൊദാര്‍ദിന് ഇതൊന്നും ബാധകമേ അല്ല. കോമണ്‍ സെന്‍സിന്റെ സിനിമയേ അല്ല ഗൊദാര്‍ദിന്റെ സിനിമ. അത്തരം കോമണ്‍ സെന്‍സ് (വാണിജ്യ) സിനിമകളെ അപ്പാടെ തൊലിയുരിച്ചു കാണിക്കുന്നതും പ്രകോപിപ്പിക്കുന്നതും നിരാകരിക്കുന്നതും കടന്നാക്രമിക്കുന്നതുമായ സിനിമയാണ് ഗൊദാര്‍ദിന്റേത്. വിനോദിപ്പിക്കാനുള്ള യന്ത്രം (എന്റര്‍ടൈനിംഗ് മെഷീന്‍) എന്നതിനു പകരം ദാര്‍ശനികമായ ഉപകരണം (ഫിലസോഫിക്കല്‍ ടൂള്‍) ആണ് ഗൊദാര്‍ദിന് സിനിമ. നിര്‍മ്മാതാക്കളുടെയോ മറ്റ് സംരംഭകരുടെയോ സിനിമാവ്യവസായത്തിന്റെ ആകെയോ സമീപനങ്ങളെ അദ്ദേഹം ഒരിക്കലും കണക്കിലെടുത്തതേ ഇല്ല. പാരീസിലും സ്വിറ്റ്‌സര്‍ലാണ്ടിലുമായുള്ള കുട്ടിക്കാലം കൗമാരകാലം, അമ്മയുടെ മരണം, അച്ഛന്റെ തള്ളിപ്പറച്ചില്‍ ഇതെല്ലാമായി കലുഷിതമായ ഒരു കാലം തള്ളി നീക്കി, സിനിമാത്തെക്കിലേയ്ക്കും ഇടതന്‍ ഫിലിം ക്ലബ്ബുകളിലേയ്ക്കും തന്റെ നിത്യജീവിതമാകെ ഗൊദാര്‍ദ് സമര്‍പ്പിച്ചു. 1940കളിലാണിത്. അക്കാലത്ത് കയേദുസിനിമയുടെ എഡിറ്റര്‍ ആേ്രന്ദ ബാസിനെ കണ്ടുമുട്ടി. ഫ്രാങ്കോ ത്രൂഫോ, ഴാക് റിവെ, ക്ലോദ് ഷാബ്രോള്‍, എറിക് റോമര്‍ ഇവരുമായുള്ള സൗഹൃദം. ഇവരെല്ലാമാണ് പില്‍ക്കാലത്ത് ന്യൂവേവിന്റെ ഹൃദയമാകുന്നത്. അക്കാലത്ത് അദ്ദേഹം ധാരാളം ലേഖനങ്ങളെഴുതി. നിരൂപണങ്ങളും മറ്റും. പല പേരില്‍. കയേദുസിനിമയിലും മറ്റു പ്രസിദ്ധീകരണങ്ങളിലും. കയേ ദു സിനിമയുടെ എഡിറ്റര്‍ ആേ്രന്ദ ബാസിന്‍, സൗന്ദര്യാത്മകവും ധാര്‍മികവുമായ ഒരു നിലപാടാണ് സിനിമയോട് പുലര്‍ത്തിയിരുന്നത്. എന്നാല്‍, പുതു ധാരണകളോട് തുറന്ന സമീപനം അദ്ദേഹത്തിനുണ്ടായിരുന്നു. റിയലിസമാണ് സിനിമയുടെ സത്ത എന്ന അടിസ്ഥാന ധാരണയാണദ്ദേഹത്തെ നയിച്ചത്. ഐസന്‍സ്റ്റീന്റെയും റുഡോള്‍ഫ് ആര്‍ണ്ഹീമിന്റെയും തിയറികള്‍ അക്കാലത്താണ് പ്രചാരത്തിലായത്. ഇത് ബാസിന്റെ നിലപാടിനോട് യോജിക്കുന്നതായിരുന്നില്ല. ദൃശ്യത്തെ മാറ്റിമറിക്കുന്ന ക്യാമറ വര്‍ക്ക്, ലൈറ്റിംഗ്, ലബോറട്ടറി പ്രോസസിംഗ്, എഡിറ്റിംഗ് ഇതിലൂടെയാണ് സിനിമയുടെ സര്‍ഗാത്മകത പിറക്കുന്നത്. ബാസിന്റെ നിലപാടുകളോട് അനുഭാവം പുലര്‍ത്തുമ്പോള്‍ തന്നെ പുതുമുറകളോടും താല്പര്യം കാണിയ്ക്കുകയാണ് ഗൊദാര്‍ദും കൂട്ടുകാരും ചെയ്തത്. ഓഥിയര്‍ തിയറി, വ്യക്തിപരമായി സംവിധായകന്‍ എന്ന സ്രഷ്ടാവ്, ക്യാമറ സ്റ്റൈലോ (ക്യാമറ ഒരു പെന്നാണ്) തുടങ്ങിയ സമീപനങ്ങള്‍ സജീവമായി. ന്യൂവേവിന്റെ തുടക്കമവിടെയാണ്. സിനിമകളെ കലാരൂപങ്ങളായി കാണണം. ഭൂരിപക്ഷവും അങ്ങിനെയല്ല, അവ നല്ല മികവില്‍ കെട്ടിയുണ്ടാക്കിയവയാണ്, വിനോദമൂല്യമുള്ളവയാണ്. നല്ല സാങ്കേതിക വിദ്യ പ്രയോഗിച്ചിട്ടുണ്ട്. എന്നാലിവരെ ഓഥിയര്‍ എന്നു വിളിക്കാനാവില്ല. ഒരു നോവലിസ്റ്റിനോ പെയിന്റര്‍ക്കോ സമാനമായി വ്യതിരിക്തമായ വീക്ഷണം പുലര്‍ത്തുന്ന സംവിധായകരെയാണ് ഓഥിയര്‍ എന്നു വിളിക്കാനാവുക. സിനിമയില്‍ സഹകരിച്ചവര്‍- എഴുത്തുകാര്‍, ഡിസൈനേഴ്‌സ്, സാങ്കേതിക വിദഗ്ദ്ധര്‍, അഭിനേതാക്കള്‍, എഡിറ്റര്‍മാര്‍, സംഗീതജ്ഞര്‍ എന്നിങ്ങനെ- എല്ലാവരും അവസാനം നാം കാണുന്ന സിനിമയ്ക്ക് കീഴ്‌പ്പെട്ടിരിക്കണം. അവരുടെ മേല്‍ സര്‍ഗാത്മക നിയന്ത്രണം കൊണ്ടുവരാനാവുന്ന ആളാണ് മികച്ച സംവിധായകന്‍. ഈ നിലപാടില്‍ നിന്നു കൊണ്ട് കയേ ദു സിനിമയിലെ നിരൂപകര്‍, ഹോളിവുഡ് സിനിമയടക്കമുള്ള സകലമാന സിനിമകളെയും നിശിതമായി വിമര്‍ശിച്ചു. കമ്പോള സിനിമകളെന്ന നിലയ്ക്ക് ഗൗരവ നിരൂപകരാല്‍ നിരാകരിക്കപ്പെട്ട സിനിമകളെയെല്ലാം അവര്‍ സൂക്ഷ്മമായി വിശകലനം ചെയ്തു. അവരില്‍ മിക്കവരും പില്‍ക്കാലത്ത് ന്യൂവേവിലൂടെ സംവിധായകരായി. അപ്പോള്‍, ഫിലിം സ്‌കൂളില്‍ നിന്നും സ്റ്റുഡിയോ അപ്രെന്റീസ്ഷിപ്പ് കോഴ്‌സുകളില്‍ നിന്നും പുറത്തു വരുന്ന തരം സംവിധായകരായിരുന്നില്ല അവര്‍. സ്വന്തം വ്യക്തിത്വത്തിന്റെ സ്വകാര്യ(പരസ്യ) ലോകങ്ങളില്‍ നിന്ന് അവരുദയം ചെയ്തു. അതിനവരെ പ്രാപ്തരാക്കിയത്, സിനിമാത്തെക്ക്, ഇടതു ഫിലിം ക്ലബ്ബുകള്‍, അവര്‍ തന്നെ എഴുതിയ നിരൂപണങ്ങള്‍ എന്നിവയായിരുന്നു. പടുകൂറ്റന്‍ സ്റ്റുഡിയോകള്‍ക്കു പകരം; തെരുവുകള്‍, കടകമ്പോളങ്ങള്‍, അപ്പാര്‍ട്‌മെന്റുകള്‍, അവരുടെ യൗവനകാലത്തെ നിത്യജീവിതത്തെ ഉള്‍ക്കൊണ്ട മറ്റു സ്ഥലങ്ങള്‍ ഇവിടെയാണ് അവര്‍ സിനിമകളെടുത്തതും സങ്കല്പിച്ചതും. നിയോറിയലിസ്റ്റുകളുമായുള്ള അവരുടെ ഒരു ചാര്‍ച്ച ഇവിടെ കാണാം. സിനിമ സിനിമയാണെന്ന പ്രാഥമിക നിലപാടിലൂടെ ഡിസീക്ക അടക്കമുള്ള ഇറ്റാലിയന്‍ നിയോറിയലിസ്റ്റുകളെ അവര്‍ മറികടക്കുകയും ചെയ്തു. ഇവയൊക്കെ ബ്രത്ത്‌ലസ്സിലും 400 ബ്ലോസി(ത്രൂഫോ)ലും പാരീസ് ബിലോംഗ്‌സ് ടു അസി(റിവെ)ലും കാണാം. (ജി പി രാമചന്ദ്രൻ)