Saturday, October 30, 2010

യന്ത്രദൈവത്തിന്റെ സങ്കേത മിശ്രണം

വമ്പിച്ച വിജയവിസ്‌മയം തീര്‍ത്ത പുതിയ തമിഴ് സിനിമയായ എന്തിരന്‍ ഏതൊക്കെ ഘടകങ്ങളുടെ സവിശേഷമിശ്രണത്തിലൂടെയാണ് ജനപ്രിയതയിലും സാമ്പത്തികലാഭത്തിലുമുള്ള നേട്ടങ്ങള്‍ കൊയ്‌തെടുത്തതെന്ന് അന്വേഷിക്കുന്നത് കൌതുകകരമായിരിക്കും. ആഗോള സാമ്രാജ്യത്വ അധിനിവേശത്തിന്റെ സാംസ്‌ക്കാരിക ബാന്റു വാദ്യ സംഘമായി അടയാളപ്പെടുത്തപ്പെടുന്ന ഹോളിവുഡ് സിനിമയുടെ വിജയയാത്രകളെ ഒരു പരിധി വരെ നേര്‍ക്കു നേര്‍ അഭിമുഖീകരിക്കുകയും സ്വന്തമായ സ്വാധീനമേഖലകള്‍ രാജ്യത്തിനകത്തും പുറത്തുമായി വ്യാപിപ്പിച്ചെടുക്കുകയും ചെയ്യുന്ന ഒന്നായി ഇന്ത്യന്‍ സിനിമക്ക് വിശേഷിച്ച് ബോളിവുഡ് എന്നു വിളിക്കപ്പെടുന്ന ഹിന്ദി സിനിമക്ക് കഴിഞ്ഞ ദശകത്തില്‍ വളരാന്‍ സാധിച്ചിട്ടുണ്ട്. ബോളിവുഡിന്റെ ഈ വിജയങ്ങളെ പോലും കവച്ചു വെക്കുന്ന മുന്നേറ്റമാണ് എന്തിരന്‍ പോലുള്ള സിനിമകളിലൂടെ കോളിവുഡ് എന്നു വിളിക്കപ്പെടുന്ന തമിഴ് സിനിമ ഉന്നമിടുന്നതെന്ന് കരുതാനാവുമോ?. അച്ഛനും മകനുമായി ബച്ചന്‍മാരും ഖാന്‍ മാരും മറ്റും കോടികള്‍ മറിക്കുന്ന ബോളിവുഡിനെ രജനീകാന്തും ഷങ്കറും റഹ്‌മാനും കലാനിധി മാരനും ചേര്‍ന്ന് അട്ടിമറിക്കുമോ എന്നത് കാത്തിരുന്നു കാണാം.

തമിഴ് സിനിമയില്‍ മുമ്പു കാണാത്ത വിധത്തില്‍, 162 കോടി രൂപ ചിലവിട്ടാണ് എന്തിരന്‍ നിര്‍മിച്ചിരിക്കുന്നത് എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. തിയറ്റര്‍ വരുമാനമായി(ഗ്രോസ് കളക്ഷന്‍) ആദ്യ മൂന്നു ദിവസങ്ങള്‍ കൊണ്ട് 62 കോടി നേടിയ ചിത്രം ആദ്യ ആഴ്‌ച പൂര്‍ത്തിയാക്കിയപ്പോള്‍ 117 കോടി രൂപയാണ് വാരിയെടുത്തത്. തമിഴ് നാട്ടില്‍ നിന്ന് 60 കോടി, ആന്ധ്ര പ്രദേശില്‍ നിന്ന് 30 കോടി, കര്‍ണാടകയില്‍ നിന്ന് 8 കോടി, കേരളത്തില്‍ നിന്ന് 4 കോടി, വടക്കേ ഇന്ത്യയില്‍ നിന്ന് 15 കോടി എന്നിങ്ങനെ ഇന്ത്യക്കകത്തു നിന്നു മാത്രമായാണ് 117 കോടി വസൂല്‍ ചെയ്‌തതെന്ന് നിര്‍മാതാവായ കലാനിധി മാരന്റെ ഉടമസ്ഥതയിലുള്ള ദിനകരന്‍ പത്രം റിപ്പോര്‍ട് ചെയ്യുന്നു. അടുത്ത ആഴ്‌ചകളില്‍ ഇതേ കേന്ദ്രങ്ങളില്‍ നിന്ന് കിട്ടാന്‍ പോകുന്നതിനു പുറമെ; വിദേശ രാജ്യങ്ങളിലെ റിലീസ്, സാറ്റലൈറ്റ് വില്‍പന, ഡി വി ഡി വില്‍പന, ഓഡിയോ വില്‍പന എന്നിങ്ങനെയുള്ള കച്ചവടങ്ങളില്‍ നിന്നുമായി കോടികള്‍ വരാനിരിക്കുന്നതേ ഉള്ളൂ.

ബോളിവുഡിലെ അടുത്ത കാലത്തെ എല്ലാ ഹിറ്റു ചിത്രങ്ങളുടെ കണക്കുകളെയും എന്തിരന്‍ അട്ടിമറിച്ചിരിക്കുന്നു. സല്‍മാന്‍ ഖാന്റെ ദബാംഗ്(ഇന്ത്യന്‍ വിപണി ആരംഭം 48 കോടി, ആഗോള വിപണി ആരംഭം 90 കോടി), ആമിര്‍ ഖാന്റെ ത്രീ ഇഡിയറ്റ്സ് (ഇന്ത്യന്‍ വിപണി ആരംഭം 38 കോടി, ആഗോള വിപണി ആരംഭം 90 കോടി), ഷാറൂഖ് ഖാന്റെ മൈ നെയിം ഈസ് ഖാന്‍(ഇന്ത്യന്‍ വിപണി ആരംഭം 30 കോടി, ആഗോള വിപണി ആരംഭം 85 കോടി) എന്നീ ചിത്രങ്ങളെ പുറന്തള്ളി ഇന്ത്യന്‍ വിപണി ആരംഭം 56 കോടി, ആഗോള വിപണി ആരംഭം 160 കോടി, എന്നീ നേട്ടങ്ങളാണ് എന്തിരന്‍ കൊയ്‌തെടുത്തതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് തന്നെ റിപ്പോര്‍ട് ചെയ്‌തു. ചെന്നൈ നഗരത്തിന്റെ ഹൃദയമായ അണ്ണാശാലൈ(മൌണ്ട് റോഡ്)യിലെ തിയറ്ററുകളിലേതെങ്കിലുമൊന്നില്‍ മാത്രമാണ് ശിവാജി ഗണേശന്റെയും എം ജി ആറിന്റെയും ചിത്രങ്ങള്‍ റിലീസ് ചെയ്‌തിരുന്നത്. കമലിന്റെയും രജനിയുടെയും കാലം വന്നപ്പോള്‍ ഇത് രണ്ടായി മാറുകയും ശിവാജി ദ ബോസ് അഞ്ചു തിയറ്ററില്‍ കളിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ എല്ലാ റെക്കോഡുകളും തകര്‍ത്തു കൊണ്ട്; മൌണ്ട് റോഡിലുള്ള സത്യം, ശാന്തി, സീസണ്‍സ്, എസ്‌കേപ്പ് സ്‌പോട്ട്, എസ്‌കേപ്പ് സ്‌ട്രീക്ക്, എസ്‌കേപ്പ് പ്ളഷ്, ഐനോക്‌സ് 1, ഐനോക്‌സ് 2, ദേവി, ദേവി പാരഡൈസ്, അണ്ണ, വുഡ് ലാന്റ്സ്, മെലഡി, ആല്‍ബര്‍ട്, ബേബി ആല്‍ബര്‍ട് എന്നിങ്ങനെ പതിനഞ്ചു സ്‌ക്രീനുകളിലാണ് ആദ്യ ആഴ്‌ച എന്തിരന്‍ കളിച്ചത്. ഇതിലൂടെ രജനിക്ക് 'മൌണ്ട് റോഡ് മഹാരാജ' എന്ന ഒരു പുതിയ ചെല്ലപ്പേരും വീണു കഴിഞ്ഞു.

അടിസ്ഥാനപരമായി ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന എന്തിരന്‍; ടെര്‍മിനേറ്റര്‍, അനക്കോണ്ട, ജൂറാസിക് പാര്‍ക്ക്, മാട്രിക്‌സ്, ബാറ്റ്മാന്‍, അവതാര്‍, ദ പ്രെഡേറ്റര്‍, ഗോഡ്‌സില്ല, മമ്മി, മെന്‍ ഇന്‍ ബ്ളാക്ക് അടക്കമുള്ള ഹോളിവുഡ് വിസ്‌മയ ചിത്രങ്ങളിലെ പല രംഗങ്ങളും സങ്കേതങ്ങളും ഭാവനകളും പകര്‍ത്തിയ ഒന്നാണെങ്കില്‍ പോലും, ഇതിവൃത്തത്തിലും ആഖ്യാനത്തിലും അത് പുലര്‍ത്തുന്ന ഇന്ത്യന്‍/തമിഴ് സ്വഭാവം കൊണ്ട് വ്യത്യസ്‌തതയും നൂതനത്വവും ഒരു പരിധി വരെ ഉള്ള സിനിമയായി മാറിത്തീര്‍ന്നിട്ടുണ്ട്. പ്രേമം, ത്രികോണ പ്രേമം, കുടിലനും നിഷ്‌ഠൂരനുമായ വില്ലന്‍, ഡബിള്‍ റോള്‍, ആണ്‍ നോട്ടത്തിന് കീഴ്പ്പെടുത്തിയ സ്‌ത്രീശരീരം, സവര്‍ണത എന്നിങ്ങനെയുള്ള സവിശേഷ ഘടകങ്ങളിലൂടെയാണ് എന്തിരന്‍ ഇന്ത്യക്കാരുടെയും തമിഴരുടെയും ഇഷ്‌ട ചിത്രമായി മാറുന്നത്.

കരുണാനിധിയില്‍ നിന്ന് കലാനിധി മാരനിലേക്ക്

തമിഴ് സിനിമയിലെ ഒരു തിരക്കഥാരചയിതാവ് എന്ന നിലക്കാണ് മുത്തുവേല്‍ കരുണാനിധി തന്റെ പൊതു ജീവിതം ആരംഭിക്കുന്നത്. തമാശയും പ്രാസവും കലര്‍ന്ന സംഭാഷണങ്ങള്‍, പിന്നീട് രാഷ്‌ട്രീയ പ്രസംഗങ്ങളിലും അദ്ദേഹത്തിന് വിജയപീഠങ്ങള്‍ നിഷ്‌പ്രയാസം കയറാന്‍ സഹായമായിതീര്‍ന്നു. ദ്രാവിഡ പ്രസ്ഥാനത്തിന്റെ അടിസ്ഥാനാശയങ്ങളായ സോഷ്യലിസ്‌റ്റ് ചിന്ത, നിരീശ്വര വാദം എന്നിവ പ്രചരിപ്പിക്കുന്നതിനു വേണ്ടി തയ്യാര്‍ ചെയ്‌ത ചരിത്ര-സാമൂഹിക കഥകളാണ് കരുണാനിധിയുടെ തിരക്കഥകളായി തമിഴ് സിനിമയില്‍ അമ്പതുകളിലാരംഭിച്ചത്. കരുണാനിധിക്കു മുമ്പ് സി എന്‍ അണ്ണാദുരൈ തിരക്കഥ രചിച്ച ഏതാനും സിനിമകളിലൂടെ(നല്ല തമ്പി, വേലൈക്കാരി, ഒരു ഇരവ് ) ഈ പ്രവണത ആരംഭിച്ചിരുന്നുവെങ്കിലും കരുണാനിധി രചിച്ച പരാശക്തി(1952)യാണ് ഈ ജനുസ്സിലുള്ള ആദ്യത്തെ ശ്രദ്ധിക്കപ്പെട്ട പ്രധാന ചിത്രം. ഈ ചിത്രത്തിലെ നായകനായി അഭിനയിച്ച ശിവാജി ഗണേശന്‍ പിന്നീട് സൂപ്പര്‍ താരമായി മാറി. തിയറ്ററുകളിലോടി കഴിഞ്ഞപ്പോള്‍ പരാശക്തി ഒരു വിപ്ളവം തന്നെ സൃഷ്‌ടിച്ചു എന്നാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. കടുത്ത തോതില്‍ ബ്രാഹ്മണ വിരുദ്ധമായ ഇതിവൃത്തവും ജാതി വ്യവസ്ഥയെ തുറന്നാക്രമിക്കുന്ന കിടിലന്‍ സംഭാഷണങ്ങളുമുള്ള പരാശക്തി ദ്രാവിഡ പ്രസ്ഥാനവും തമിഴ് സിനിമയും തമ്മിലുള്ള ഗാഢബന്ധത്തിന് തുടക്കം കുറിച്ചു.



പുരാണ കഥകളും ദേശീയോദ്ഗ്രഥന ആഖ്യാനങ്ങളും നിറഞ്ഞു നിന്നിരുന്ന തമിഴ് സിനിമ, ദ്രാവിഡ പ്രസ്ഥാനത്തിന്റെ കടന്നു വരവിനെ തുടര്‍ന്ന് മാറിയ ദിശാബോധത്താല്‍ വളരെ വലിയ ജനപ്രിയതരംഗങ്ങള്‍ സൃഷ്‌ടിച്ചു. തമിഴ് സംസ്‌ക്കാരത്തിന്റെ അതിസമ്പന്നമായ ഭൂതകാലവും സാമൂഹ്യ നീതി നിറഞ്ഞു നില്‍ക്കുന്ന ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളും ചേര്‍ന്ന ഒരു മിശ്രണമായിരുന്നു അന്നത്തെ തമിഴ് സിനിമ എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. വിധവാ വിവാഹം, അയിത്തോച്ചാടനം, സ്വാഭിമാന വിവാഹങ്ങള്‍, സമീന്ദാരി വ്യവസ്ഥ അവസാനിപ്പിക്കാനുള്ള ആഹ്വാനങ്ങള്‍, മതാധിഷ്‌ഠിത ആത്മവഞ്ചനകളെ തുറന്നു കാണിക്കല്‍, ബ്രാഹ്മണ വിരുദ്ധത, ജാതിവിമര്‍ശനം, കോണ്‍ഗ്രസ് വിരോധം എന്നിങ്ങനെയുള്ള പൊതു ഘടകങ്ങള്‍ ഈ ചിത്രങ്ങളില്‍ നിറഞ്ഞു നിന്നു. ഈ ഘടകങ്ങളുടെയും സിനിമകളുടെ ആഖ്യാനങ്ങളുടെയും ജനപ്രിയ തലങ്ങള്‍ പരസ്‌പരം ആശ്ളേഷിച്ചു എന്നും പറയാവുന്നതാണ്. 1949-50 വരെ തമിഴ് സിനിമയില്‍ നിലനിന്നിരുന്ന ബ്രാഹ്മണ/സംസ്‌കൃത സ്വാധീനങ്ങളുള്ള തമിഴ് സംഭാഷണ ഭാഷയെ അണ്ണാദുരൈയും കരുണാനിധിയും ചേര്‍ന്ന് മുച്ചൂടും മാറ്റി മറിച്ചു. കെ ആര്‍ രാമസ്വാമി, എന്‍ എസ് കൃഷ്‌ണന്‍, എം ആര്‍ രാധ, ശിവാജി ഗണേശന്‍, എസ് എസ് രാജേന്ദ്രന്‍, എം ജി രാമചന്ദ്രന്‍, ജെ ജയലളിത എന്നീ താരങ്ങളൊക്കെയും ദ്രാവിഡ പ്രസ്ഥാനത്തിന്റെ ആശീര്‍വാദത്തോടെ തമിഴ് സിനിമയെ കീഴടക്കിയവരായിട്ടാണ് ഗണിക്കപ്പെടുന്നത്. ഇക്കൂട്ടത്തില്‍ ഏറ്റവും വലിയ വിജയപതാക ഉയരത്തില്‍ പാറിച്ചത് മക്കള്‍ തിലകം എം ജി ആര്‍ തന്നെ. നാടോടി മന്നന്‍, എങ്ക വീട്ടു പിള്ളൈ, നാം നാട്, അടിമൈ പെണ്‍, എങ്കള്‍ തങ്കം തുടങ്ങിയ സിനിമകളാണ് കരുണാമയനും അനീതികളെ തുറന്നെതിര്‍ക്കുന്നവനും ഭരണാധികാരിയായി തീരുന്ന വിപ്ളവകാരിയും എന്ന സ്‌റ്റീരിയോ ടൈപ്പിനെ രൂപീകരിക്കുന്നത്. പിന്നീട് എം ജി ആറിന്റെ പതാക ദ്രാവിഡപ്രസ്ഥാനത്തിനും മുകളില്‍ പാറാന്‍ തുടങ്ങുകയും പ്രസ്ഥാനം പിളരുകയും ചെയ്‌തതും മറ്റും ചരിത്രത്തിന്റെ ഭാഗം.


ദ്രാവിഡ പ്രസ്ഥാനം പലതായി പിളരുകയും സംസ്ഥാന രാഷ്‌ട്രീയത്തിലും ഒരു പരിധി വരെ ദേശീയ രാഷ്‌ട്രീയത്തിലും നിര്‍ണായക ശക്തി(കളാ)യായി തീരുകയും ചെയ്‌തു. ഇന്ന് ജനപ്രിയത വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി രാഷ്‌ട്രീയാഹ്വാനപരമായ തിരക്കഥകളെഴുതുന്ന രീതി ഏതായാലും അവര്‍ പുലര്‍ത്തുന്നില്ല. ദ്രാവിഡ പ്രസ്ഥാനത്തിന്റെ അടിസ്ഥാനാശയങ്ങളില്‍ ഏതെങ്കിലുമൊന്നിനോട് അവര്‍ക്ക് പ്രതിപത്തിയുണ്ടെന്നും തോന്നുന്നില്ല. കോടികള്‍ മറിക്കുന്ന അധികാര-കച്ചവട രാഷ്‌ട്രീയത്തിന്റെ വക്താക്കളും പ്രയോക്താക്കളുമായി മാറിക്കഴിഞ്ഞ ദ്രാവിഡ പാര്‍ടിയുടെ ആധുനിക പ്രതീകം തന്നെയാണ് കരുണാനിധിയുടെ മരുമകനും, പ്രമുഖ ഡി എം കെ നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന മുരശൊലി മാരന്റെ മകനുമായ കലാനിധി മാരന്‍. തെന്നിന്ത്യയെ വിനോദത്തിലും പാട്ടിലും വാര്‍ത്തയിലും എഫ് എം റേഡിയോയിലും ഡിടിഎച്ചിലും കേബിള്‍ ശൃംഖലകളിലുമായി നിയന്ത്രിക്കുന്ന സണ്‍ ഗ്രൂപ്പിന്റെ അധിപനാണ് കലാനിധി മാരന്‍. ഏഷ്യയിലെ തന്നെ ഏറ്റവും ലാഭകരമായ ടെലിവിഷന്‍ നെറ്റ് വര്‍ക്കാണ് സണ്‍ ടി വി എന്നാണ് റിപ്പോര്‍ടുകള്‍ സൂചിപ്പിക്കുന്നത്. സ്‌പൈസ് ജെറ്റ് വിമാനക്കമ്പനിയുടെയും ഉടമയായ മാരന്‍, ദിനകരന്‍ ദിനപത്രവും കുങ്കുമം ഗ്രൂപ്പിലുള്ള നിരവധി മാസികകളും നടത്തി വരുന്നു. 2008ല്‍ കുറഞ്ഞ മുതല്‍ മുടക്കിലുള്ള സിനിമകളുടെ നിര്‍മാണവുമായി അദ്ദേഹം ആരംഭിച്ച സണ്‍ പിക് ‌ചേഴ്‌സ് ഇപ്പോള്‍ നിര്‍മാണവും വിതരണവും സ്‌റ്റുഡിയോ സംവിധാനവും നടത്തുന്ന ഒരു പടുകൂറ്റന്‍ കമ്പനിയായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. കാതലില്‍ വിഴുന്തേന്‍ എന്ന ചെറു ചിത്രവുമായി ആരംഭിച്ച സണ്‍ പിക് ‌ചേഴ്‌സ് 2009-2010 ആയപ്പോള്‍ അയന്‍, വേട്ടൈക്കാരന്‍, സുറ, സിങ്കം അടക്കമുള്ള സൂപ്പര്‍ ഹിറ്റുകളുടെ വിതരണം ഏറ്റെടുത്തു. അതിനു പുറകെയാണ് തമിഴ് സിനിമാവ്യവസായത്തില്‍ ചരിത്രം സൃഷ്‌ടിച്ചുകൊണ്ട് എന്തിരന്‍ ഇപ്പോള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഈറോസ് ഇന്റര്‍നാഷണലും അയ്ങ്കരന്‍ പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മാണം തുടങ്ങിയ എന്തിരന്‍ സമര്‍ത്ഥമായ നീക്കത്തിലൂടെ സണ്‍ പിക് ‌ചേഴ്‌സ് കൈക്കലാക്കുകയായിരുന്നു എന്നും വ്യവസായ നിരീക്ഷകര്‍ പറയുന്നു.



ദ്രാവിഡ പ്രസ്ഥാനം അധികാരത്തിലും പണക്കൊഴുപ്പിലും മുങ്ങിത്താഴുകയും അതു വഴി പുതിയ കോര്‍പ്പറേറ്റ് മുതലാളിത്തത്തിന്റെയും ബ്രാഹ്മണാധീശത്വപരവും വംശീയവുമായ ദേശീയതാ നാട്യങ്ങളുടെയും വക്താക്കളായി പരിണമിക്കുകയും ചെയ്യുന്നു എന്നാണ് പരാശക്തിയില്‍ നിന്ന് എന്തിരനിലെത്തുന്ന തമിഴ് സിനിമയുടെ മാറ്റം നിര്‍ണയിക്കുന്നത്. യന്ത്ര മനുഷ്യനായ ചിട്ടി(രജനി)യെ ഒന്നാം ഘട്ടത്തില്‍ അവസാനിപ്പിച്ച് മാലിന്യക്കൂമ്പാരത്തില്‍ തള്ളിയതിനു ശേഷം കാമുകിയോടൊത്ത് മറന്നുല്ലസിക്കാന്‍ പോകുന്ന വസീഗരന്റെ(രജനി)യും സന(ഐശ്വര്യാ റായ് ബച്ചന്‍)യുടെയും എതിരാളിയായി പ്രതിഷ്‌ഠിക്കപ്പെടുന്നത് ദളിതനായ കലാഭവന്‍ മണി അവതരിപ്പിക്കുന്ന കള്ളു ചെത്തുകാരനാണ് (സല്ലാപത്തില്‍ നിന്ന് കടന്നു വരുന്ന കഥാപാത്രം). ഇയാള്‍ സംസ്‌ക്കാരശൂന്യനായി വെളുത്തു തുടുത്ത നായികയെ കടന്നു പിടിക്കുന്ന കാമഭ്രാന്തനാണെന്നു മാത്രമല്ല, ഇയാളുടെ ഇഷ്‌ട വിഭവങ്ങളായ തെങ്ങിന്‍ കള്ളും ഉണക്കമീന്‍ ചുട്ടതും നായികയിലുളവാക്കുന്ന അറപ്പ് പ്രത്യേകം ചിത്രീകരിച്ചിരിക്കുന്നു. പ്രധാന കഥാപാത്രമായ ഡോ. വസീഗരന്റെ വിവാഹച്ചടങ്ങില്‍ ബ്രാഹ്മണ്യം മഹത്വവത്ക്കരിക്കപ്പെടുന്നതിലൂടെ നായകത്വവും ബുദ്ധികേന്ദ്രിതത്വവും ബ്രാഹ്മണ്യമാണെന്ന യാഥാസ്ഥിതിക ചിന്താഗതി കൂടുതല്‍ ഊട്ടിയുറപ്പിക്കപ്പെടുന്നു. ഈ യാഥാസ്ഥിതികത്വത്തെയാണ് പരാശക്തിയടക്കമുള്ള ദ്രാവിഡ പ്രസ്ഥാനം ഉയര്‍ത്തിപ്പിടിച്ച പഴയ തമിഴ് സിനിമ ജനപ്രിയതയിലൂടെ ചെറുത്തു തോല്‍പ്പിച്ചതെന്ന് മറക്കാതിരിക്കുക.

ജെന്റില്‍മാനില്‍ നിന്ന് എന്തിരനിലെത്തുമ്പോള്‍



ജെന്റില്‍ മാന്‍, കാതലന്‍, ഇന്ത്യന്‍, ജീന്‍സ്, മുതല്‍വന്‍, നായക്-ദ റിയല്‍ ഹീറോ, ബോയ്‌സ്, അന്യന്‍, ശിവാജി ദ ബോസ് എന്നീ ഒമ്പതു ചിത്രങ്ങള്‍ക്കു ശേഷമാണ് ഷങ്കര്‍ എന്തിരന്‍ സംവിധാനം ചെയ്യുന്നത്. ഷങ്കറിന്റെ മിക്ക ചിത്രങ്ങളിലും ജീവിതയാഥാര്‍ത്ഥ്യത്തെക്കാള്‍ എത്രയോ മടങ്ങ് വലുതായ ശക്തി സംഭരിച്ച് നന്മ പുന:സ്ഥാപിക്കുന്ന നായകപരിവേഷങ്ങളാണുള്ളത്. ചെറിയ കച്ചവടക്കാരനായി നാട്ടില്‍ അറിയപ്പെടുന്ന കിച്ച(അര്‍ജുന്‍) ഒളിവേഷമണിഞ്ഞ് കൂറ്റന്‍ കൊള്ള നടത്തി സമ്പാദിച്ച പണം കൊണ്ട് പാവപ്പെട്ടവര്‍ക്ക് പഠിക്കാനുള്ള വിദ്യാലയങ്ങള്‍ കെട്ടിപ്പൊക്കുന്ന വീരകഥയാണ് ഷങ്കറിന്റെ ആദ്യ സിനിമയായ ജെന്റില്‍ മാനി(1993)ലുള്ളത്. കാക്കര്‍ലാല്‍ സത്യനാരായണ (ഗിരീഷ് കര്‍ണാഡ്) എന്ന ഗവര്‍ണര്‍ തന്നെ നാടിനെ നശിപ്പിക്കുന്ന ബോംബ് സ്‌ഫോടനങ്ങളും മറ്റ് കുറ്റകൃത്യങ്ങളും ഭീകരതകളും സഹായികളെ വെച്ച് ഗൂഢോദ്ദേശ്യത്തോടെ നിര്‍വഹിക്കുമ്പോള്‍, അയാളുടെ മകളായ ശ്രുതി (നഗ്‌മ) യുടെ കാമുകനായ പ്രഭു (പ്രഭുദേവ) അയാളുടെ ശ്രമങ്ങളെ വിഫലമാക്കി നാടിനെയും നാട്ടാരെയും രക്ഷിക്കുന്ന അത്ഭുതകഥയാണ് കാതലന്‍(1995). കമലഹാസന്‍ അഛനും മകനുമായി ഇരട്ടവേഷമണിഞ്ഞ ഇന്ത്യന്‍(1996) അഴിമതിക്കാരായ ഉയര്‍ന്ന സര്‍ക്കാരുദ്യോഗസ്ഥരെ വധിക്കുന്ന സ്വാതന്ത്ര്യസമരസേനാനിയുടെ കഥയാണ് പറയുന്നത്. സംശയമില്ലാത്തവിധം സ്വേഛാധിപത്യത്തെയും ജനാധിപത്യവിരുദ്ധതയെയും മഹത്വവത്ക്കരിക്കുന്ന അപകടകരമായ സിനിമയാണ് ഇന്ത്യന്‍ എന്ന് കമലഹാസന്‍ തന്നെ ഒരിക്കല്‍ അഭിപ്രായപ്പെടുകയുണ്ടായി. പുകഴേന്തി (അര്‍ജുന്‍) എന്ന ടി വി ക്യാമറാമാന്‍ സംസ്ഥാനമുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ഒറ്റ ദിവസത്തേക്ക് മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നതാണ് മുതല്‍വനി(1999)ലെ പ്രമേയം. ടി വി യിലെ അഭിമുഖത്തില്‍ താങ്കളും ജനങ്ങളും വിചാരിക്കുന്നതുപോലെ അത്ര എളുപ്പമല്ല ഭരണം എന്നും ജനങ്ങള്‍ക്കു വേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടാണെന്നും മുഖ്യമന്ത്രിയായ അരംഗനാഥന്‍ (രഘുവരന്‍) നിസ്സഹായത പ്രകടിപ്പിക്കുമ്പോഴാണ് പുകഴേന്തി വെല്ലുവിളിക്കുന്നത്. വെല്ലുവിളി യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് ഒരൊറ്റ ദിവസം കൊണ്ട് അഴിമതിക്കാരെ മുഴുവന്‍ തുറുങ്കിലടക്കുകയും ജനങ്ങള്‍ക്കനുകൂലമായ കാര്യങ്ങള്‍ മുഴുവനും നടത്തിക്കൊടുക്കുകയുമാണയാള്‍. തുടര്‍ന്ന് അതിശക്തമായ ജനവികാരം അയാള്‍ക്കനുകൂലമായി പടരുകയും അടുത്ത തെരഞ്ഞെടുപ്പില്‍ അയാള്‍ ജയിച്ച് അധികാരത്തിലേറുകയുമാണ്. കേരളമടക്കമുള്ള പല ഇന്ത്യന്‍ സംസ്ഥാനങ്ങളിലും രാഷ്‌ട്രീയത്തെ ജനപ്രിയത നിയന്ത്രിക്കുന്നതും അത്തരത്തില്‍ നിയന്ത്രിക്കപ്പെടാന്‍ പാകമായ ജനപ്രിയത മാധ്യമങ്ങളാല്‍ നിര്‍മിച്ചെടുക്കപ്പെടുന്നതും മറ്റുമായ ഏകമുഖ പ്രയാണങ്ങള്‍ മുതല്‍വന്‍ എന്ന സിനിമയുടെ നേര്‍പകര്‍പ്പുകള്‍ പോലെ തന്നെ യാഥാര്‍ത്ഥ്യമായിത്തീര്‍ന്നിരിക്കുന്നു. നായക്-ദ റിയല്‍ ഹീറോ, മുതല്‍വന്റെ ഹിന്ദി റിമേക്കാണ്.


ബഹുമുഖ വ്യക്തിത്വ വൈകല്യ (മള്‍ട്ടിപ്പിള്‍ പെഴ്‌സണാലിറ്റി ഡിസോർഡര്‍) മെന്ന സവിശേഷ രോഗത്തിനടിമയായ രാമാനുജം അംബി അയ്യങ്കാര്‍ (വിക്രം) എന്ന അന്യനി(2005)ലെ ബ്രാഹ്മണ നായകനെ നിസ്സഹായനും കേവലപ്രതികരണക്കാരനുമായ വക്കീലായിട്ടാണ് നാം ആദ്യം പരിചയപ്പെടുന്നത്. എന്നാലയാള്‍ക്ക് മറ്റ് രണ്ട് മുഖങ്ങള്‍ കൂടിയുണ്ട്.www.anniyan.com എന്ന വെബ്‌സൈറ്റിലൂടെ ജനങ്ങളുടെ പരാതികള്‍ സ്വീകരിച്ച് ആ പരാതിക്കാധാരമായ പ്രശ്‌നത്തില്‍ ആക്രാമകമായ തീര്‍പ്പുകള്‍ സാധിച്ചുകൊടുക്കുന്ന അതിശക്തിമാനുമാണയാള്‍. ഇതിനും പുറമെ കാമുകന്റെ മുഖവും ശരീരവുമുള്ള റെമോ എന്ന മൂന്നാമതൊരു വേഷവൈകല്യവും അയാള്‍ക്കുണ്ട്. ഗരുഡപുരാണം എന്ന സംഹിത അനുസരിക്കുന്ന അയാള്‍ തെരുവില്‍ അപകടത്തില്‍ പെട്ട് ബോധമറ്റുകിടക്കുന്നയാളെ രക്ഷിക്കാത്ത സമ്പന്നനെയും, തീവണ്ടി യാത്രക്കാര്‍ക്ക് കേടുവന്ന ഭക്ഷണം വിതരണം ചെയ്യുന്ന കരാറുകാരനെയും, നിലവാരം കുറഞ്ഞ മോട്ടോര്‍ സ്‌പെയര്‍പാര്‍ട്ടുകളുണ്ടാക്കുന്ന ഫാക്‌ടറി ഉടമയെയും യഥാക്രമം അന്ധകൂപം, കുംഭിപാകം, ക്രിമിഭോജനം എന്നീ വിചിത്രമായ വിധിപ്രയോഗങ്ങളിലൂടെ നിഷ്‌ഠൂരമായി കൊലപ്പെടുത്തുന്നു. 2005ല്‍ മലയാളത്തിലിറങ്ങിയ എല്ലാ സിനിമകളെയും കവച്ചുവെക്കുന്ന വാണിജ്യവിജയം അന്യന് കേരളത്തില്‍ തന്നെ ലഭിക്കുകയുണ്ടായി. തമിഴ്‌നാട്ടിലെയും മറ്റും കാര്യം പറയുകയും വേണ്ട. യാഥാര്‍ത്ഥ്യത്തെ അതിശയിക്കുന്ന താരദൈവങ്ങളെ സൃഷ്‌ടിക്കുന്ന സിനിമയുടെ മായികലോകം തമിഴ്നാടിനെയും തെന്നിന്ത്യയെയും തുടര്‍ന്നുള്ള കാലത്തും കീഴടക്കിക്കൊണ്ടിരിക്കുക തന്നെ ചെയ്യും എന്നു തെളിയിച്ച ശിവാജി ദ ബോസിനു ലഭിച്ച മാധ്യമപരിലാളന അതിശയകരമായിരുന്നു. രസികര്‍ മണ്‍റങ്ങളിലൂടെയും കൂര്‍ത്ത സംഭാഷണശകലങ്ങളിലൂടെയും ശാരീരിക ചേഷ്‌ടകളിലൂടെയും നായകവിജയം എന്ന സ്ഥിരം ആഖ്യാനത്തിലൂടെയും തമിഴ്‌മക്കളുടെ ആരാധനാപുരുഷനായി മാറിക്കഴിഞ്ഞ രജനീകാന്തിന്റെ രാഷ്‌ട്രീയ പ്രവേശത്തിനുവരെ സഹായകമാകുന്ന കഥാഗതിയും നാടകീയ മുഹൂര്‍ത്തങ്ങളും ചേര്‍ന്ന് സവിശേഷമാക്കിയ ശിവാജി ദ ബോസ് പക്ഷെ ഇതിനകം വിസ്‌മൃതിയിലായിക്കഴിഞ്ഞു എന്നത് മറ്റൊരു കാര്യം.

ഇത്തരത്തിലുള്ള അത്യന്തം അപകടകരവും അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവുമായ രാഷ്‌ട്രീയ ആശയങ്ങള്‍ അശ്ളീലമയമായ ഗാന-നൃത്ത രംഗങ്ങളുടെ മേമ്പൊടിയോടെ വിജയകരമായ ഫോര്‍മുലയായി ചലച്ചിത്രവത്ക്കരിക്കുന്നതില്‍ ഷങ്കറിനെ വെല്ലാന്‍ ഒരു പക്ഷെ വര്‍ത്തമാന കാല ഇന്ത്യന്‍ സിനിമയില്‍ തന്നെ ആരുമുണ്ടെന്നു തോന്നുന്നില്ല.

മനുഷ്യന്‍, ദൈവത്തെ തന്റെ പ്രതിരൂപമായി സൃഷ്‌ടിച്ചു എന്നു പറയാറുള്ളതു പോലെ യന്ത്രമനുഷ്യനെ(ഹ്യൂമനോയ്‌ഡ് റോബോട്ട്)യും അവന്റെ പ്രതിരൂപമായി സൃഷ്‌ടിക്കുന്നതായാണ് എന്തിരന്‍ ആഖ്യാനം ചെയ്യുന്നത്. ഡോ. വസീഗരന്‍ (രജനീകാന്ത്) പത്തു വര്‍ഷത്തോളം കാലം മുടിയും താടിയും മുറിക്കാന്‍ പോലും പുറത്തിറങ്ങാതെയാണ് എന്തിരനെ നിര്‍മ്മിച്ചെടുക്കുന്നത്. തന്റെ ശരീരത്തെ മുഴുനീളത്തില്‍ സ്‌കാന്‍ ചെയ്‌താണ് റോബോട്ടിന്റെ മോള്‍ഡ് പാകപ്പെടുത്തുന്നത്. യന്ത്ര സംസ്‌ക്കാരം എല്ലാത്തിനെയും നിയന്ത്രിക്കുന്ന പുതിയ കാലത്തെ ദൈവമായിരിക്കും റോബോട്ട്, എന്നാണ് സംവിധായകന്റെ ഭാവന പറയുന്നത്. ഇപ്രകാരം നിര്‍മ്മിക്കപ്പെടുന്ന ചിട്ടി എന്ന സഹോദരതുല്യനായ റോബോട്ടിന് മാനുഷിക വികാരങ്ങളുടെ കൂടി ചരിത്രവും പശ്ചാത്തലവും ആവശ്യകതയും കഷ്‌ടപ്പെട്ട് പഠിപ്പിച്ചെടുക്കുമ്പോള്‍ അയാള്‍ സ്രഷ്‌ടാവിനു തന്നെ ഒരു ബാധ്യതയായി തീരുകയാണ്. ശാസ്‌ത്രവും സാങ്കേതിക വിദ്യയും മനുഷ്യകുലത്തിനു തന്നെ ബാധ്യതയും തിരിച്ചടിയുമായിത്തീരും എന്ന പരിശുദ്ധി വാദമാണോ സാങ്കേതികത നിറഞ്ഞു കവിയുന്ന എന്തിരന്‍ ആത്യന്തികമായി ഉദ്ഘോഷിക്കുന്നത്?


താന്‍ സൃഷ്‌ടിച്ച മനുഷ്യസമാനനായ റോബോട്ടിനെ ഇന്ത്യന്‍ ആര്‍മിക്ക് സംഭാവന ചെയ്യാനായിരുന്നു ഡോ. വസീഗരന്‍ ഉദ്ദേശിച്ചിരുന്നത്. ആര്‍മിയും സൈനിക-കാക്കിവത്ക്കരണവും ആണ് എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം എന്ന ഫാസിസ്‌റ്റ്-സാമ്രാജ്യത്വ-അധിനവേശ-യുദ്ധോത്സുക ചിന്തയെയാണ് സംവിധായകനും അദ്ദേഹത്തിന്റെ അപരവ്യക്തിത്വമായ ശാസ്‌ത്രജ്ഞനും മുന്നോട്ടുവെക്കുന്നതെന്ന് സാരം. എന്നാല്‍, വസീഗരന്റെ കാമുകിയായ സന(ഐശ്വര്യാ റായ് ബച്ചന്‍)യിലാകൃഷ്‌ടനായ ചിട്ടി എന്ന എന്തിരന്‍ ഗ്രനേഡിനു മുകളില്‍ പനിനീര്‍ പുഷ്‌പത്തെ പ്രതിഷ്‌ഠിച്ച് യുദ്ധത്തിനും ആക്രമണത്തിനും പകരം സ്‌നേഹത്തെക്കുറിച്ച് വാചാലനായി വസീഗരനെ സൈനിക മേധാവികള്‍ക്കു മുമ്പില്‍ നാണം കെടുത്തുന്നു. ഇത് തന്റെ പരാജയമായെണ്ണുന്ന വസീഗരന്‍ കടുത്ത നിരാശയിലാഴുന്നതായി ചിത്രീകരിക്കുന്നതോടെ സൈനികവത്ക്കരണത്തിനും യുദ്ധ മുന്നേറ്റങ്ങള്‍ക്കും വേണ്ടിയാണ് ശാസ്‌ത്ര സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തേണ്ടതെന്ന അധിനിവേശ ചിന്താഗതി ഉയര്‍ന്നു നില്‍ക്കുന്നു.

രജനി മുതല്‍ രജനി വരെ

ഏഷ്യയില്‍, ജാക്കിച്ചാനു ശേഷം ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന സൂപ്പര്‍ താരമായി രജനീകാന്ത് മാറിയത് കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷത്തെ വിസ്‌മയാവഹമായ വളര്‍ച്ചയിലൂടെയാണ്. 1950 ഡിസംബര്‍ 12ന് കര്‍ണാടകയില്‍ ജനിച്ച മറാത്തി മാതൃഭാഷയായുള്ള ശിവാജിറാവ് ഗെയ്‌ക്ക് വാദ് കര്‍ണാടക സംസ്ഥാന ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷനില്‍ കണ്ടക്‌ടറായി ജോലി ചെയ്യവേ നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. അഭിനയം പഠിക്കാനായി ഇരുപത്തഞ്ചാമത്തെ വയസ്സില്‍ അഡയാര്‍ ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നുവത്രെ ശ്രീനിവാസന്‍. 1976ല്‍ പുട്ടണ്ണ കനഗല്‍ സംവിധാനം ചെയ്‌ത കന്നട സിനിമയായ കഥാ സംഗമയില്‍ അഭിനയിച്ചുകൊണ്ടാണ് അദ്ദേഹം സിനിമയിലെത്തുന്നത്. പിന്നീട് പ്രസിദ്ധ സംവിധായകനായ കെ ബാലചന്ദറിന്റെ അപൂര്‍വരാഗങ്ങളില്‍(1975) ഒരു ക്യാന്‍സര്‍രോഗിയുടെ ചെറുവേഷമണിയവെ രജനീകാന്ത് എന്ന പേരിലേക്ക് സ്വയം മാറുകയാണ് അദ്ദേഹം ചെയ്‌തത്. നിരവധി സിനിമകളില്‍ ചെറുവേഷങ്ങളിലും അതിലധികവും പ്രതിനായകവേഷങ്ങളിലുമാണ് അക്കാലത്ത് രജനീ കാന്ത് അഭിനയിച്ചിരുന്നത്. കെ ബാലചന്ദറിനെ തന്റെ ഗുരുവായി രജനീകാന്ത് വിശേഷിപ്പിക്കുന്നു. സംവിധായകന്‍ എസ് പി മുത്തുരാമന്‍, 1979ല്‍ ഭുവന ഒരു കേള്‍വിക്കുറി എന്ന തന്റെ സിനിമയില്‍ ആദ്യമായി ഒരു മുഴുനീള നായക കഥാപാത്രത്തെ രജനിക്ക് കൊടുത്തു. എണ്‍പതുകളില്‍ പലതരം നായകവേഷങ്ങളില്‍ അഭിനയിച്ച അദ്ദേഹം ഹിന്ദു സന്യാസിയായി ശ്രീ രാഘവേന്ദ്രയിലൂടെ നൂറാമത്തെ സിനിമ തികച്ചു. ഇതിനകം സമകാലികനായ കമലാഹാസനെ കടത്തിവെട്ടി തമിഴ് സിനിമയിലെ ഒന്നാമനായി മാറിക്കഴിഞ്ഞിരുന്ന രജനിയെക്കാത്ത് നിരവധി ആക്ഷന്‍-മസാല സിനിമകള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു.


ബില്ല, അന്‍പുക്കു നാന്‍ അടിമൈ, കാളി, ജോണി, നാന്‍ പോട്ട സവാല്‍, എല്ലാം ഉന്‍ കൈരാശി, പൊല്ലാതവന്‍, മുരട്ടുക്കാളൈ, തീ, കഴുക്, തില്ലുമുല്ല്, ഗര്‍ജ്ജനൈ, നെറ്റിക്കണ്‍, റാണുവവീരന്‍, പോക്കിരിരാജ, തനിക്കാട്ടുരാജ, രങ്ക, മൂന്റുമുഖം, പായുംപുലി, തുടിക്കും കരങ്ങള്‍, തായ്വീട്, ശികപ്പു സൂര്യന്‍, തങ്കമകന്‍, നാന്‍ മഹാന്‍ അല്ലൈ, തമ്പിക്ക് എന്ത ഊര്, അന്‍പുള്ള രജനീകാന്ത്, നല്ലവനുക്കു നല്ലവന്‍, നാന്‍ ശികപ്പു മനിതന്‍, പഠിക്കാതവന്‍, മിസ്‌റ്റര്‍ ഭാരത്, വിടുതലൈ, മാവീരന്‍, വേലൈക്കാരന്‍, ഊര്‍ക്കാവലന്‍, മനിതന്‍, ഗുരുശിഷ്യന്‍, ധര്‍മത്തിന്‍ തലൈവന്‍, കൊടി പറക്ക്ത്, ശിവ, രാജ ചിന്ന റോജ, മാപ്പിളൈ, പണക്കാരന്‍, എന്നിവയൊക്കെയും എണ്‍പതുകളില്‍ പുറത്തിറങ്ങിയ രജനി ചിത്രങ്ങളാണ്. ഇവയില്‍ ഭൂരിഭാഗവും മികച്ച വാണിജ്യവിജയം കരസ്ഥമാക്കി. മൂന്റുമുഖം ഇക്കൂട്ടത്തില്‍ ശ്രദ്ധേയമായി മാറിയ കള്‍ട്ട് സിനിമയാണ്. ഇതില്‍ രജനി പറയുന്ന ഠീക്ക് ഹേ (ശരി) എന്ന സംഭാഷണശകലം ആരാധകര്‍ പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഇപ്പോഴും ആവര്‍ത്തിക്കുന്നു. ഈ കാലഘട്ടത്തോടെ തമിഴ് സിനിമയുടെ ചരിത്രത്തില്‍ മുമ്പ് കണ്ടിട്ടില്ലാത്തവിധത്തിലുള്ള സൂപ്പര്‍സ്‌റ്റാര്‍ പ്രതിഭാസം രജനീകാന്തിനു ചുറ്റുമായി നിലവില്‍ വന്നു കഴിഞ്ഞിരുന്നു.

മക്കള്‍ തിലകം എം ജി രാമചന്ദ്രനും നടികര്‍ തിലകം ശിവാജി ഗണേശനും മറ്റ് നിരവധി നായകതാരങ്ങളും തകര്‍ത്താടിയ തമിഴ് സിനിമാ ചരിത്രത്തില്‍ പക്ഷെ സമാനതകളില്ലാത്ത വിജയരഥയാത്രകളാണ് രജനീകാന്ത് നടത്തിയത്. ശരീര ചേഷ്‌ടകളും കൂര്‍ത്ത സംഭാഷണശകലങ്ങളും (പഞ്ച് ഡയലോഗ്) കൊണ്ട് ജനമനസ്സില്‍ രജനി പ്രതിഭാസം സ്ഥിരം ഇടം വളച്ചു കെട്ടിയെടുത്തു. സിഗരറ്റ് കൈയില്‍ നിന്ന് തെറിപ്പിച്ച് കൃത്യമായി ചുണ്ടുകള്‍ക്കിടയിലേക്ക് എത്തിക്കുന്നതും ഗുരുത്വാകര്‍ഷണനിയമം ബാധകമല്ലാത്തവിധം അന്തരീക്ഷത്തില്‍ ഉയര്‍ന്നു ചാടിയുള്ള സംഘട്ടനരംഗങ്ങളും ആരാധകരെ ആവേശം കൊള്ളിക്കുന്നു. വരേണ്യ സാമ്പത്തിക വര്‍ഗത്തിനെതിരെ നിലകൊള്ളുന്ന പാവപ്പെട്ടവന്റെ ഒപ്പമാണ് മുന്‍കാല തമിഴ് നായകന്മാരെന്നതുപോലെ രജനിയും എന്നു വ്യക്തമാകുന്ന നിരവധി സിനിമകളുണ്ട്. വേലൈക്കാരന്‍ മികച്ച ഉദാഹരണം. ഐ കാന്‍ വാക്ക് ഇംഗ്ളീഷ്, ഐ കാന്‍ ടാക്ക് ഇംഗ്ളീഷ് എന്ന വേലൈക്കാരനിലെ രജനി കഥാപാത്രത്തിന്റെ ഡയലോഗ് അധ:സ്ഥിതരും നിരക്ഷരരുമായ ഒട്ടനവധി ദരിദ്രര്‍ക്ക് അനല്‍പമായ ആശ്വാസം പകര്‍ന്നു നല്‍കി. താന്‍ നേടിയെടുത്ത സൂപ്പര്‍സ്‌റ്റാര്‍ പദവി പോലും അനവധി വര്‍ഷത്തെ അധ്വാനം കൊണ്ടാണെന്ന് എപ്പോഴും ഓര്‍മിപ്പിക്കുന്നതിലൂടെ അധ്വാനത്തിന്റെ മഹത്വവും രജനി എടുത്തുകാട്ടി. കഷ്‌ടപ്പെടാമാ എതുവും കിടൈക്കാത്, അപ്പടിയാ കിടൈച്ചാലും നെലച്ച് നിക്കാത് (കഷ്‌ടപ്പെടാതെ ഒന്നും നേടാനാവില്ല. അഥവാ അങ്ങിനെ നേടിയെടുത്താലും അത് നിലനില്‍ക്കില്ല-വീര).


തൊണ്ണൂറുകളില്‍ ഇറങ്ങിയ എല്ലാ രജനി ചിത്രങ്ങളും വന്‍ വിജയം കൊയ്‌തു. അണ്ണാമലൈ (1992) പത്തു കോടി രൂപ മൊത്തം കലക്ഷന്‍ നേടിയ ആദ്യത്തെ രജനി ചിത്രമാണ്. നാന്‍ ശൊല്‍റാത്തെയും ശെയ്വേന്‍, ശൊല്ലാത്തതിയും ശെയ്വേന്‍ (ഞാന്‍ പറയുന്നത് അതേ പടി പ്രവര്‍ത്തിക്കുന്നവനാണ്, അതിലുപരിയും പ്രവര്‍ത്തിക്കുന്നവനാണ്) എന്ന രജനി ഡയലോഗ് ജനലക്ഷങ്ങളെ ആഹ്ളാദത്തിലാറാടിച്ചു. യജമാന്‍, ഉഴൈപ്പാളി, മുത്തു, ബാഷ, അരുണാചലം എന്നിവയും തൊണ്ണൂറുകളില്‍ വന്‍ ഹിറ്റുകളായി മാറിയവയാണ്. ആണ്ടവന്‍ ശൊല്‍റാന്‍, അരുണാചലം ശെയ്റാന്‍ (പടച്ചവന്‍ കല്‍പിക്കുന്നു, അരുണാചലം അനുസരിക്കുന്നു/അരുണാചലം) എന്ന ന്യായവാദത്തോടെ ദൈവത്തിന്റെ കൈയൊപ്പ് തന്റെ ചെയ്‌തികള്‍ക്കു പുറകിലുണ്ടെന്ന അവകാശവാദവും രജനികഥാപാത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടി. മോഹചിന്തയില്ലാത്ത ത്യാഗമയിയാണ് താന്‍ എന്ന പ്രതീതി ഇതിനു തുടര്‍ച്ചയായി അദ്ദേഹം സൃഷ്‌ടിക്കാന്‍ ശ്രമിച്ചു. പൊണ്‍, പൊന്‍, പദവി പിന്നാടി നമ്മ പോകക്കൂടാത്, നമ്മ പിന്നാടി ഇതെല്ലാം വരണം(പെണ്ണ്, സ്വര്‍ണം, പദവി ഇവ കിട്ടാന്‍ വേണ്ടി നാം പിറകെ നടക്കരുത്, ഇവയെല്ലാം നമ്മെ തേടി വരണം-ബാഷ) എന്ന ആശയത്തിലൂടെ പുരുഷനാണ് ത്യാഗത്തിന്റെയും സമൂഹത്തിന്റെയും കേന്ദ്രബിന്ദു എന്ന യാഥാസ്ഥിതിക വിശ്വാസത്തെ ഊട്ടിയുറപ്പിച്ചു. നാന്‍ ഒരു തടവ ശൊന്നാ, നൂറു തടവ ശൊന്ന മാതിരി (ഞാന്‍ ഒരു തവണ പറഞ്ഞാല്‍ അതിന് നൂറു തവണ പറയുന്ന ഫലമാണ്-ബാഷ) എന്ന പ്രഖ്യാപനത്തിലൂടെ തന്റെ അമാനുഷ പരിവേഷം അദ്ദേഹം ഉറപ്പിച്ചെടുത്തു.

പഞ്ച് ഡയലോഗുകളും മാനറിസങ്ങളും ഇല്ലാത്ത കഥാപാത്രങ്ങളാണ് രജനീകാന്ത് എന്തിരനില്‍ അവതരിപ്പിക്കുന്നത്. മനുഷ്യനായ ഡോ. വസീഗരന്‍ അതിമാനുഷനല്ലെങ്കിലും യന്ത്രമനുഷ്യനായ ചിട്ടി നൂറായി പെരുകുകയും ഒരേ സമയം അമ്പതു തോക്കുകളില്‍ നിന്ന് ഉണ്ടയുതിര്‍ക്കുകയും ചെയ്യുന്ന അത്ഭുതാതിശയന്‍ തന്നെ. സിനിമക്ക് പുറത്ത് കഷണ്ടിക്കാരനും വയസ്സനുമായി പ്രത്യക്ഷപ്പെടുന്ന യഥാര്‍ത്ഥ രജനിയെ പരിഹസിക്കുന്ന ഒരു സംഭാഷണശകലവും ഇതിലുണ്ട്. തന്നെ പ്രേമിക്കുന്നതാണ് സനക്ക് നല്ലത് എന്നു പറയുന്നതിനു വേണ്ടി വസീഗരനെ ചൂണ്ടി ചിട്ടി പറയുന്നു: ഈ തല നലച്ച വയസ്സനെ എന്തിനു കൊള്ളാം! രജനീ കാന്ത് എന്ന മില്യന്‍ ഡോളര്‍ വിലമതിക്കുന്ന സൂപ്പര്‍ താര പ്രഭാവത്തെ ഫലപ്രദമായി വിറ്റഴിക്കാന്‍ ഷങ്കറിനും കലാനിധി മാരനും ചേര്‍ന്ന് സാധ്യമായിരിക്കുന്നു എന്നതില്‍ തര്‍ക്കമില്ല.

സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന്റെ സൌന്ദര്യാത്മക ന്യായീകരണ വ്യവസ്ഥയായി സ്ഥാനപ്പെടുത്തപ്പെട്ടിട്ടുള്ള ഹോളിവുഡ് സിനിമയുടെ വൈപുല്യത്തെപ്പോലും കവച്ചുവെക്കുന്ന ഒന്നായി ഇന്ത്യയിലെ പ്രാദേശിക സിനിമകളിലൊന്നു മാത്രമായ തമിഴ് സിനിമ മാറിത്തീര്‍ന്നുവോ? അതോ ഇത് വല്ലപ്പോഴും ഒരിക്കല്‍, കൃത്യമായി പറഞ്ഞാല്‍ രജനീകാന്തിന്റെ കാര്യത്തില്‍ മാത്രം സംഭവിക്കുന്ന ഒരു അത്ഭുതമാണോ? തമിഴ് വംശജരുടെ ലോകവ്യാപനത്തിനു (തമിഴ് ഡയസ്‌പോറ) ശേഷവും അവരെ ഏകോപിപ്പിച്ചു നിര്‍ത്തുന്ന ഏതൊക്കെ സാംസ്‌ക്കാരിക സവിശേഷ ഘടകങ്ങളാണ് രജനീകാന്ത് പ്രതിനിധാനം ചെയ്യുന്നത് എന്നും അവ കൃത്രിമമായി നിര്‍മിക്കപ്പെട്ടതാണോ എന്നുമുള്ള ആലോചനകള്‍ ഇതിന്റെ തുടര്‍ച്ചയായി നടത്തേണ്ടതുണ്ട്.

ആഗോള തമിഴത്തത്തിന്റെ നേര്‍ പ്രതീകമായി വ്യാഖ്യാനിക്കപ്പെടുന്ന രജനീകാന്ത് എന്തിരന്റെ ഗംഭീര വിജയത്തിനു ശേഷം ശിവസേന തലവന്‍ ബാല്‍ ഠാക്കറെയെ സന്ദര്‍ശിച്ച് അനുഗ്രഹം നേടിയിരിക്കുന്നു. ബാന്ദ്രയിലുള്ള ഠാക്കറെയുടെ വസതിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ച രജനീകാന്ത് ഠാക്കറെയെ ദൈവത്തോടാണ് ഉപമിച്ചിരിക്കുന്നത്. ബാലാസാഹെബ് എനിക്ക് ദൈവത്തിനു തുല്യനാണ്. മഹാരാഷ്‌ട്ര മറാത്തികളുടേതാണ് എന്ന അടിസ്ഥാന ഭൂമിപുത്ര ആശയത്തില്‍ വളര്‍ന്നു പൊന്തിയ തീവ്ര വലതുപക്ഷ ഹൈന്ദവ കക്ഷിയായ ശിവസേന അത് രൂപപ്പെട്ട അറുപതുകളില്‍ കമ്യൂണിസ്‌റ്റുകാര്‍ക്കെതിരെയെന്നതു പോലെ മദ്രാസികള്‍ക്കെതിരെയുമായിരുന്നു വംശഹത്യ ആഹ്വാനം ചെയ്‌തിരുന്നത് എന്ന് ഇന്ന് നാം തെക്കെ ഇന്ത്യക്കാര്‍ രജനി ഇഫക്‌ടില്‍ മറന്നു പോയിരിക്കുന്നു! ശിവാജി ദ ബോസ് എന്ന ഷങ്കറിനോടൊപ്പം ചേര്‍ന്ന് രജനീ കാന്ത് ഇതിനു മുമ്പ് പൂര്‍ത്തിയാക്കിയ സിനിമയില്‍ വീരശിവജിയുടെ പടം ആരാധനയോടെ പ്രദര്‍ശിപ്പിച്ചിരുന്നു. ദ്രാവിഡസംസ്‌ക്കാരത്തോടൊപ്പം തമിഴ് സ്വാഭിമാനത്തെയും ഉയര്‍ത്തിപ്പിടിച്ച തമിഴ് സിനിമ, ഒരു കാലത്ത് തമിഴരെയും മുഴുവന്‍ തെന്നിന്ത്യക്കാരെയും വേട്ടയാടിയ ബാല്‍ ഠാക്കറെയുടെ കാല്‍ക്കീഴില്‍ കൊണ്ടു ചെന്നര്‍പ്പിച്ചിരിക്കുന്ന ഈ കാഴ്‌ചയുടെ അശ്ളീലം പൂമാലക്കൂമ്പാരം കൊണ്ടും പാലഭിഷേകം കൊണ്ടും രജനി രസികര്‍ക്ക് മായ്ച്ചുകളയാനാവുമോ?

Thursday, October 28, 2010

ഭീകരന്മാരെ ഉണ്ടാക്കുന്നതെങ്ങനെ? ഇല്ലാതാക്കുന്നതെങ്ങനെ?

മുസ്ളിമിങ്ങളെ അപരവത്ക്കരിക്കുന്ന മലയാള സിനിമയുടെ പതിവു രീതി പൂര്‍വ്വാധികം ശക്തിയായി തുടരുന്നു എന്നതിന്റെ തെളിവാണ് പുതിയ ഹിറ്റു സിനിമയായ അന്‍വര്‍. മഹാരാഷ്ട്രയിലെ നാന്ദെദിലും പര്‍ഭാനിയിലും മലെഗാവിലും, തമിഴ് നാടിലെ തെങ്കാശിയിലും, ഹൈദരാബാദിലെ മെക്കാ മസ്ജിദിലും, രാജസ്ഥാനിലെ അജ്മീരിലും, യു പിയിലെ കാണ്‍പൂരിലും, മധ്യപ്രദേശിലെ ഭോപാലിലും, സംഝോത എക്സ്പ്രസിലും നടത്തിയ ബോംബു സ്ഫോടനങ്ങള്‍, നടന്ന കാലത്ത് മുസ്ളിം ഭീകരരുടെ ചിലവിലാണ് എഴുതിവെച്ചതെങ്കിലും; പിന്നീട് സംഘ പരിവാര്‍ ഭീകരരാണ് ഇവ നടത്തിയത് എന്നു തെളിയുകയുണ്ടായി. ഇക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു കേസായ മലെഗാവ് പുറത്തു കൊണ്ടു വന്ന ഹേമന്ത് കാര്‍ക്കറെ മുംബൈ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെടുകയും ചെയ്തു. അതിന്റെ ദുരൂഹത ഏ ആര്‍ ആന്തുലെ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വരെ ചോദ്യം ചെയ്തിട്ടും ചര്‍ച്ചകള്‍ അടഞ്ഞു പോയി. മുസ്ളിം എന്ന മതവും, ഭീകരവാദം എന്ന രാഷ്ട്രീയ-ക്രമസമാധാന-സങ്കീര്‍ണ പ്രശ്നവും തമ്മില്‍ മുറിച്ചു മാറ്റാനാവാത്ത വിധത്തിലുള്ള ബന്ധമുണ്ടെന്നു സ്ഥാപിക്കുന്നതില്‍ മുഖ്യാധാരാ മാധ്യമങ്ങളും ഭരണകൂടവും മത്സരിക്കുകയാണ്. ആ മത്സരത്തിന്റെ കച്ചവട ലാഭം കൊയ്തെടുക്കാനാണ് അമല്‍ നീരദ് സംവിധാനം ചെയ്ത അന്‍വര്‍ എന്ന സിനിമയും ശ്രമിക്കുന്നത്. പുതിയ ബോട്ടിലില്‍ പഴകിയ പഴങ്കഞ്ഞി.

പുതിയ സൂപ്പര്‍ സ്റ്റാറായി വേഷമണിയാന്‍ പോകുന്ന പൃഥ്വിരാജിന് മലബാര്‍ കീഴടക്കാനാവുമോ എന്നു തെളിയുന്ന ചിത്രമായിരിക്കും അന്‍വര്‍ എന്നാണ് വ്യവസായം ഉറ്റുനോക്കുന്നതത്രെ. കേരളത്തിലെ സിനിമാ വാണിജ്യത്തില്‍ തിരുവിതാംകൂറിന് 30 ശതമാനവും കൊച്ചിക്ക് 25 ശതമാനവും ആണ് പങ്കെങ്കില്‍ മലബാറിന്റേത് 45 ശതമാനമാണ്. തലശ്ശേരിയിലും കോഴിക്കോട്ടും മഞ്ചേരിയിലും പടം കളക്റ്റ് ചെയ്തില്ലെങ്കില്‍ ആ പടം പൊട്ടുമെന്നാണ് കണക്കു കൂട്ടല്‍. കഴിഞ്ഞ രണ്ടു സീസണുകളിലും ഓണം എന്ന കൂറ്റന്‍ റിലീസ് കാലം റമദാന്‍ നോമ്പു കാലത്തായതിനാല്‍ സിനിമക്കാര്‍ക്ക് പഞ്ഞകാലമായി മാറിയത്; മലബാറിലെ ജനതക്ക് വിശിഷ്യാ മുസ്ളിമിങ്ങള്‍ക്ക് മലയാള സിനിമയുടെ ഉപഭോക്താക്കളില്‍ വലിയൊരു പ്രാതിനിധ്യമുണ്ടെന്നതിന്റെ വ്യക്തമായ തെളിവാണ്. മമ്മൂട്ടിയും മോഹന്‍ ലാലും തിരുക്കൊച്ചിയെന്നതു പോലെ ഈ മേഖലകളിലും സ്വാധീനം ഉറപ്പിച്ചെടുത്താണ് സൂപ്പര്‍ സ്റാര്‍ പട്ടം കയറിയിട്ടുള്ളത്. 'കറ കളഞ്ഞ' ഒരു മുസ്ളിം സബ്‌ജക്ടുമായി പൃഥ്വിരാജിനെ അന്‍വറാക്കി അവതരിപ്പിച്ചിരിക്കുന്നത് മലബാര്‍ വെട്ടിപ്പിടിക്കാന്‍ കൂടിയാണെന്നും വേണമെങ്കില്‍ കരുതാവുന്നതാണ്. അങ്ങിനെ നോക്കുമ്പോള്‍ മുസ്ളിങ്ങളെ തന്നെ കാണിയും ആസ്വാദകനും ആരാധകനും ആക്കി മാറ്റിക്കൊണ്ട് മുസ്ളിം വിരുദ്ധ ഇതിവൃത്തങ്ങള്‍ ആഖ്യാനം ചെയ്യുന്നതിലുള്ള മലയാള സിനിമയുടെ വിരുത് എന്ന പ്രക്രിയ സൂക്ഷ്മമായി വിശകലനം ചെയ്യേണ്ടി വരും.

കോയമ്പത്തൂര്‍ സ്ഫോടനം ഏര്‍പ്പാടു ചെയ്ത ബാബു സേട്ട് (ലാല്‍ അഭിനയിക്കുന്നു) എന്ന പണച്ചാക്കാണ് അന്‍വറിലെ പ്രധാന വില്ലന്‍. ഇയാള്‍ക്ക് മഅ്ദനിയുമായി ഒരു ബന്ധവുമില്ല എന്നു തോന്നിപ്പിക്കുന്നതിനു വേണ്ടി, ഇയാളെ പണക്കാരനാക്കിയിരിക്കുന്നു; ഇയാള്‍ക്ക് രണ്ടു കാലുകളുമുണ്ട്; ഇയാള്‍ കല്യാണം കഴിച്ചതായി കാണിക്കുന്നില്ല; ഇയാള്‍ ഫോര്‍ട്ട് കൊച്ചിക്കാരനാണ് എന്നിങ്ങനെയുള്ള വ്യത്യാസങ്ങള്‍ എടുത്തു കാണിക്കുന്നുണ്ട്. മാത്രമല്ല, ബാബു സേട്ടിന് കേസില്‍ ജാമ്യം ലഭിക്കുന്നുമുണ്ട്. (അച്ഛന്‍ പത്തായത്തിലുമില്ല എന്ന് പറയുന്നതു പോലെ, ബാബു സേട്ട് എന്ന കഥാപാത്രം മഅ്ദനിയെ ഉദ്ദേശിച്ചുണ്ടാക്കിയ കഥാപാത്രമേ അല്ല എന്ന് തറപ്പിച്ചും ഉറപ്പിച്ചും സ്ഥാപിച്ചിരിക്കുന്നു!). ബംഗ്ളാദേശില്‍ നിന്നും നേപ്പാള്‍ വഴി ഇന്ത്യയിലെത്തിക്കുന്ന അന്താരാഷ്ട്ര ഭീകരരിലൂടെ രാജ്യം കുട്ടിച്ചോറാക്കുക എന്നതാണ് ഇയാളുടെയും കൂട്ടരുടെയും പദ്ധതി. കോയമ്പത്തൂര്‍ സ്ഫോടനം നടന്ന തുണിക്കടയില്‍ ഉമ്മയും ബാപ്പച്ചിയും പെങ്ങളും ദാരുണമായി മരണമടയുന്ന കാഴ്ച നേരില്‍ കാണുന്നതിലൂടെയാണ് അന്‍വര്‍ മറ്റേതൊരു സിനിമാക്കഥയിലുമെന്നതു പോലെ പ്രതികാര മൂര്‍ത്തിയായി പരിണമിക്കുന്നത്. ഈ പ്രതികാരം മനസ്സിലാക്കുന്ന സ്റ്റാലിന്‍ മണിമാരന്‍ (പ്രകാശ് രാജ്) എന്ന ആന്റി ടെററിസ്റ്റ് സ്ക്വാഡ് തലവന്‍ അന്‍വറിനെ ഏജന്റായി റിക്രൂട്ട് ചെയ്യുന്നു. കെട്ടിച്ചമച്ചുണ്ടാക്കിയ ഹവാലക്കേസില്‍ പിടിക്കപ്പെട്ട് ജയിലിലെത്തുന്ന അന്‍വര്‍ അവിടെ വെച്ച് ബാബു സേട്ടിന്റെ പ്രീതി പിടിച്ചു പറ്റുന്നു. പിന്നീട് പുറത്തെത്തുന്ന അവര്‍ രണ്ടു പേരും സഹായികളോടൊപ്പം ചേര്‍ന്ന് കളക്ടറേറ്റിലും ഫോര്‍ട്ട് കൊച്ചിയിലെ നഗരഹൃദയത്തിലും ബോംബു വെക്കുന്നു. അതിനെ തുടര്‍ന്ന് മുംബൈയെ ലക്ഷ്യം വെച്ച് അന്താരാഷ്ട്ര ഭീകരരെ ഇറക്കുമതി ചെയ്യുന്നു. അവരെ ഓരോരുത്തരെയായി നിഷ്പ്രയാസം വെടിവെച്ചു കൊന്നതിനു ശേഷം ബാബു സേട്ടിനെയും കൊന്ന് കാമുകിയോടൊത്ത് അന്ത്യ സീനില്‍ ആടിപ്പാടി ഉല്ലസിക്കുന്ന നായകന്റെ വിജയത്തോടെ സിനിമ സമാപിക്കുകയും ചെയ്യുന്നു.


മുസ്ളിമിങ്ങള്‍ രാജ്യ സ്നേഹം പ്രകടിപ്പിക്കുന്നതിനും അരക്കിട്ടുറപ്പിക്കുന്നതിനും വേണ്ടി ഭരണകൂടത്തിന്റെയും പോലീസിന്റെയും പട്ടാളത്തിന്റെയും മറ്റും ഏജന്റായി പ്രവര്‍ത്തിച്ച് നിലവിലുള്ള മുസ്ളിം ഭീകരത എന്ന പ്രതിഭാസത്തെ ഇല്ലാതാക്കണമെന്ന ഷോര്‍ട്ട് കട്ട് മാര്‍ഗമാണ് സിനിമ നിര്‍ദ്ദേശിക്കുന്നത്. ജെഫ്രി നാഷ്മനോഫ് സംവിധാനം ചെയ്ത ദി ട്രെയ്റ്റര്‍(2008/വഞ്ചകന്‍) എന്ന ഹോളിവുഡ് ചിത്രം കോപ്പിയടിച്ചതാണ് അന്‍വര്‍ എന്ന് വിക്കിപ്പീഡിയ സാക്ഷ്യപ്പെടുത്തുന്നു. അറബി സംസാരിക്കുന്ന സുഡാനിയായ സാമിര്‍ ഹോണ്‍ ആണ് ട്രെയിറ്ററിലെ മുഖ്യ കഥാപാത്രം. ഇയാളുടെ പിതാവ് ഒരു കാര്‍ ബോംബു സ്ഫോടനത്തിലാണ് കൊല്ലപ്പെടുന്നത്. ഉമര്‍ എന്ന ആയുധ വ്യാപാരിയുമായി ജയിലില്‍ വെച്ച് ലോഹ്യത്തിലാവുന്ന സാമിര്‍ പിന്നീട് അമേരിക്കന്‍ രഹസ്യ സേനക്കു വേണ്ടി ഏജന്റായി പണിയെടുത്ത് ഭീകരവാദത്തെ നിഷ്പ്രയാസം ഇല്ലായ്മ ചെയ്യുന്നതാണ് കഥയിലുള്ളത്. ഒരു നിരപരാധിയെ കൊല്ലുന്നത്, മാനവരാശിയെ ഇല്ലായ്മ ചെയ്യുന്നതിനു തുല്യമാണെന്നും; ഒരു നിരപരാധിയെ രക്ഷപ്പെടുത്തുന്നത് മാനവരാശിയെ മുഴുവനായി രക്ഷപ്പെടുത്തുന്നതിനു തുല്യമാണെന്നും വിശുദ്ധ ഖുര്‍ആനിനെ ഉദ്ധരിച്ചുകൊണ്ട് ട്രെയിറ്ററിന്റെ ശില്‍പികള്‍ തങ്ങളുടെ കഥയെയും ആഖ്യാനത്തെ പവിത്രവത്ക്കരിക്കുന്നുണ്ട്. ഈ വാചകങ്ങള്‍ തന്നെയാണ് അന്‍വറിന്റെ ആരംഭത്തില്‍ തിരശ്ശീലയില്‍ എഴുതിക്കാണിക്കുന്നതും.

ചുരുക്കത്തില്‍ എന്താണ്, അന്‍വര്‍ പുറപ്പെടുവിക്കുന്ന സന്ദേശം? എല്ലാ മുസ്ളിങ്ങളും ഭീകരരല്ലെങ്കിലും എല്ലാ ഭീകരരും മുസ്ളിങ്ങളാണ് എന്ന ഭരണകൂടങ്ങളുടെയും സാമ്രാജ്യത്വത്തിന്റെയും ഫാസിസ്റ്റുകളുടെയും ആശയത്തെ സിനിമ നഗ്നമായി പിന്തുണക്കുന്നു. ആ ആരോപണത്തിന്റെ പുകമറയില്‍ നിന്ന് മുസ്ളിങ്ങള്‍ക്ക് രക്ഷപ്പെടാന്‍ ഒരു എളുപ്പവഴിയും സിനിമ നിര്‍ദ്ദേശിക്കുന്നു. ഒറ്റുകാരനാവുക എന്നതാണ് ആ പോംവഴി. ഇന്റലിജന്‍സുകാര്‍ റിക്രൂട്ട് ചെയ്തെടുക്കുന്ന ഭീകരവേഷധാരികള്‍ യഥാര്‍ത്ഥ ഭീകരരുമായി ഇടകലരുന്നു എന്ന യാഥാര്‍ത്ഥ്യം മുഖ്യധാരക്കാരും അംഗീകരിക്കുന്നുവെന്നതാണ് ഇതു പോലൊരു സിനിമയും അറിയാതെ വെളിപ്പെടുത്തുന്ന കാര്യം. അപ്പോള്‍ നാം കാണുകയും അനുഭവിക്കുകയും ചെയ്യുന്ന പല ഭീകരപ്രവൃത്തികളും ബോംബു സ്ഫോടനങ്ങളും ആരാണ് ആസൂത്രണം ചെയ്തത്?, ആരാണ് നടപ്പിലാക്കിയത്? ആര്‍ക്കാണതിന്റെ ഉത്തരവാദിത്തം? ഇത്തരക്കാരെ റിക്രൂട്ട് ചെയ്തവര്‍ മാറ്റിപ്പറയുകയോ മരിക്കുകയോ ചെയ്യുന്നതോടെ ഈ വേഷധാരികളെ ഭീകരരായി ചിത്രീകരിക്കാനും വ്യാജ ഏറ്റുമുട്ടലിലൂടെ ഇല്ലാതാക്കാനും എളുപ്പവുമായി. അങ്ങിനെ നടക്കുന്ന പലതരം സങ്കീര്‍ണ സത്യങ്ങളെ ഭരണകൂട വ്യാഖ്യാനങ്ങളിലൂടെ മാത്രം സമീപിക്കേണ്ട ഗതികേടിലാണ് പൊതുജനം. അത്തരം മറു യാഥാര്‍ത്ഥ്യങ്ങളിലേക്കും ആലോചന കടന്നു ചെല്ലേണ്ടതുണ്ടെന്ന് ഓര്‍മ്മിപ്പിക്കാനെങ്കിലും അന്‍വറിന്റെ കാഴ്ച ഉപകാരപ്പെട്ടു എന്നത് രേഖപ്പെടുത്താതിരിക്കുന്നുമില്ല.

Wednesday, October 20, 2010

ചലനാത്മകതയും വൈകാരികതയും - രാഷ്ട്ര പുനര്‍നിര്‍മാണത്തിന്റെ സാഹസികയുക്തികള്‍

വിവാദങ്ങള്‍ അഴിച്ചു വിട്ട അധോലോകം(അണ്ടര്‍ഗ്രൌണ്ട്/കാനില്‍ പാം ദ ഓര്‍ നേടി/1995) എന്ന പാട്ടും ആട്ടവും കുടിയും രക്തച്ചൊരിച്ചിലും നിറയുന്ന മൂന്നു മണിക്കൂര്‍ ചിത്രത്തിലൂടെ യുഗോസ്ളാവിയയുടെ അമ്പതു വര്‍ഷത്തെ ചരിത്രം രേഖപ്പെടുത്തിയതിനു ശേഷം; തമാശകളും നാടോടിക്കഥകളും വര്‍ണങ്ങളും ഭ്രാന്തും കൂട്ടിക്കലര്‍ത്തി എമിര്‍ കുസ്തുറിക്ക സംവിധാനം ചെയ്ത കറുത്ത പൂച്ച, വെളുത്ത പൂച്ച(ബ്ളാക്ക് കാറ്റ്, വൈറ്റ് കാറ്റ്/1998/ഫ്രാന്‍സ്, ജര്‍മനി, യുഗോസ്ളാവിയയെന്ന് ഒരിക്കല്‍ അറിയപ്പെട്ടിരുന്ന പ്രദേശം) വെനീസ് മേളയില്‍ സംവിധാനത്തിനുള്ള വെള്ളി മെഡല്‍ നേടുകയും ലോകത്തെമ്പാടുമുള്ള കുസ്തുറിക്ക ആരാധകരെ ഹരം കൊള്ളിക്കുകയും ചെയ്തു. നിരാശാജനകമായ യാഥാര്‍ത്ഥ്യത്തിന്റെ പകരവും അപരവുമായി അതിഭാവുകത്വപരവും പരിഹാസ്യവുമായ നര്‍മത്തെ നിറക്കുകയാണ് കുസ്തുറിക്ക ചെയ്യുന്നത്. ബാള്‍ക്കനൈസേഷന്‍ എന്ന രാഷ്ട്ര-സമൂഹ-മാനവികതാ ശിഥിലീകരണ പ്രവണതയുടെ മധ്യത്തില്‍ ജീവിക്കുകയും ചലച്ചിത്രപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന കുസ്തുറിക്ക; ആന്തരികവും ബാഹ്യവുമായ നശീകരണത്തെയാണ് സര്‍ഗാത്മകവും വിഭ്രാന്തവുമായ അവതരണം കൊണ്ട് അനന്തവും അസ്പഷ്ടവുമായ രാഷ്ട്ര പുനര്‍ നിര്‍മാണ സ്വപ്നമായി പുനക്രമീകരിക്കുന്നത്.

ദനൂബെ നദിക്കരയിലെ താല്‍ക്കാലിക ടെന്റുകളില്‍ താമസമാക്കിയ ജിപ്സികളാണ് കഥാപാത്രങ്ങള്‍. ജീവനോപാധിയായി കള്ളക്കടത്തും അധോലോക പ്രവര്‍ത്തനങ്ങളും നടത്തുന്ന ഇവരുടെ ധനവിനിമയം ഡച്ച് മാര്‍ക്കാണെന്നത് അര്‍ത്ഥഗര്‍ഭമായ രാഷ്ട്രീയ സൂചനയാണ്. കുടുംബങ്ങള്‍, തട്ടിപ്പുകള്‍, വിശ്വാസങ്ങള്‍, സൌഹൃദങ്ങള്‍ എന്നീ അടിസ്ഥാന ഘടകങ്ങള്‍ കൊണ്ട് മായികവും ഒരര്‍ത്ഥത്തില്‍ അന്തസ്സാരശൂന്യവുമായ ഒരു ഇതിവൃത്തം അഥവാ ഇതിവൃത്ത രാഹിത്യം രൂപീകരിക്കുകയാണ് കുസ്തുറിക്ക ചെയ്യുന്നത്. ആഘോഷാ(കാര്‍ണിവല്‍)ത്മകമായ അസംബന്ധമായി നീണ്ടുകിടക്കുന്ന കഥാഗതി, ഘടനയെ മൂടി നില്‍ക്കുന്ന രാഷ്ട്രീയ പരിസരത്തെ നിരന്തരം വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. നദിക്കരയിലെ ടെന്റുകള്‍ മാത്രമല്ല, അധോലോക രാജാവായ ഗാര്‍ഗ പിറ്റിക്കിന്റെ പഴയ കൊട്ടാരം വരെ തീര്‍ത്തും ഇടിഞ്ഞു പൊളിഞ്ഞതാണെങ്കില്‍, കാടിന്റെയും നദിയുടെയും ദൃശ്യങ്ങളില്‍ ഊഷ്മളത നിറയുന്നു. നാഗരികതകളുടെ അര്‍ത്ഥശൂന്യതയും പ്രാകൃതികതയുടെ സൌന്ദര്യ കല്‍പനകളുമായിരിക്കണം കുസ്തുറിക്ക സെര്‍ബിയയുടെ ശിഥിലതയിലിരുന്ന് ഭാവന ചെയ്യുന്നത്.



മോഷണങ്ങളും കള്ളക്കടത്തു കരാറുകളിലെ ചതികളും ഭീഷണികളും വെടിവെപ്പുകളും കല്യാണങ്ങളും മരണങ്ങളും ഉയിര്‍ത്തെഴുന്നേല്‍പ്പുകളും വിരുന്നുകളും എല്ലാം കൂടിക്കുഴയുന്ന ഊര്‍ജ്ജസ്വലമായ ആഖ്യാനം കാണികളുടെ സിരകളിലേക്ക് പ്രവഹിക്കുകയാണ് ചെയ്യുന്നത്. ഗാര്‍ഗ പിറ്റിക്കില്‍ നിന്ന് കടം വാങ്ങി കുറെയധികം പെട്രോള്‍ ബോഗികള്‍ കടത്തിയെടുക്കാനായിരുന്നു മാത്ക്കോയുടെ പദ്ധതി. ഈ കച്ചവടത്തില്‍ പങ്കാളി ചമഞ്ഞ് യുദ്ധക്രിമിനലായ ദാദന്‍ മാത്ക്കോയെ വഞ്ചിക്കുന്നു. യുദ്ധക്രിമിനല്‍ പോലുള്ള കഥാപാത്രങ്ങളെ സെര്‍ബിയയില്‍ ഇഷ്ടം പോലെ ലഭ്യമാണ്. മാത്ക്കോ വിഡ്ഢിയായതുകൊണ്ട് അവന്റെ മകന്‍ സാറെയെക്കൊണ്ട് തന്റെ കുള്ളത്തിയായ സഹോദരി അഫ്രോദിത്തയെ വിവാഹം കഴിപ്പിക്കാന്‍ ശ്രമിക്കുകയാണ് ദാദന്‍. സാറെക്കാകട്ടെ സുന്ദരിയായ ബാര്‍ ഗേള്‍ ഇദയെയാണിഷ്ടം. വിവാഹവും മരണങ്ങളും കൂടിക്കുഴയുന്നതിനിടെ സാറെക്ക് ഇദയെത്തന്നെ ലഭിക്കുന്നു; ദാദന്‍ കക്കൂസുകുഴിയിലാവുകയും ചെയ്യുന്നു. ഇപ്രകാരമുള്ള അസംബന്ധ കഥയുടെ അര്‍ത്ഥാനര്‍ത്ഥങ്ങള്‍ തിരയുന്നതിനു പകരം, കാഴ്ചയുടെ ആഹ്ളാദസൃഷ്ടിക്കു പിറകിലുള്ള സാമൂഹികയാഥാര്‍ത്ഥ്യത്തെ അന്വേഷിക്കുകയായിരിക്കും നല്ലത്. കാറിന്റെ ബോഡി തിന്നുന്ന പന്നിയും മരക്കുറ്റിക്കുള്ളില്‍ ഒളിച്ച് രക്ഷപ്പെടുന്ന കുള്ളത്തിയും സൂര്യകാന്തി തോട്ടത്തില്‍ വെച്ച് രതിയിലേര്‍പ്പെടുന്ന കമിതാക്കളും കാസാബ്ളാങ്കയുടെ അവസാന ഭാഗം വീണ്ടും വീണ്ടും കാണുന്ന ജിപ്സി രാജാവുമെല്ലാം അസംബന്ധ സൃഷ്ടിയില്‍ കുസ്തുറിക്കയുടെ മികവിനെയാണ് പ്രത്യക്ഷപ്പെടുത്തുന്നത്. പലായനമാണ് പഴയ യുഗോസ്ളാവിയയിലെ ഏക പോംവഴി എന്ന ആഹ്ളാദകരമായ സമാപനമാണ്(ഹാപ്പി എന്റിംഗ്) ബ്ളാക്ക് കാറ്റ് വൈറ്റ് കാറ്റിനുള്ളത്.

കാനില്‍ പാം ദ ഓര്‍ രണ്ടു തവണ നേടിയ മൂന്നു ചലച്ചിത്രകാര•ാരിലൊരാളാണ് എമിര്‍ കുസ്തുറിക്ക. ഡോക്കുമെന്ററി ശൈലിയുടെയും സര്‍ റിയലിസത്തിന്റെയും മിശ്രിതങ്ങളാണ് കുസ്തുറിക്കയുടെ രചനാരീതികളെ സവിശേഷമാക്കുന്നത്. തുറന്ന വെളിമ്പ്രദേശങ്ങള്‍, സാധാരണക്കാരായ നടീനടന്മാര്‍, കുഴപ്പം പിടിച്ച ഇതിവൃത്തങ്ങള്‍, സംഗീതത്തിന്റെയും നൃത്തത്തിന്റെയും നിറസമൃദ്ധി, എന്നിങ്ങനെ സാഹസികമായ ചലച്ചിത്രാത്മകതയാണ് കുസ്തുറിക്കയില്‍ നിന്ന് ആസ്വാദകര്‍ പ്രതീക്ഷിക്കുന്നത്. സിനിമകള്‍ സംവിധാനം ചെയ്യുക എന്നത് അത്യന്തം അപകടകരമായ ഒരു ജോലിയാണെന്നാണെന്നദ്ദേഹം പറയുന്നത്. സിനിമാ ചിത്രീകരണ വേളയില്‍ ചലച്ചിത്രകാരന്‍ പ്രപഞ്ചത്തിന്റെ കേന്ദ്രത്തില്‍ നിലയുറപ്പിക്കുന്നതു പോലെയുള്ള അനുഭവത്തിലൂടെ കടന്നു പോകുന്നു. അതേ സമയം സിനിമ എന്നത് ഒരു ചൂതാട്ടവുമാണ്; ഒരു തരം വികൃതി നിറഞ്ഞ തമാശ. വിധിയുമായുള്ള ഒരു മല്‍പ്പിടുത്തം എന്ന നിലക്കാണ് ഓരോ ഫ്രെയിമുകളും ചിട്ടപ്പെടുത്തുന്നത്. അതിനു വേണ്ടി വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും ഓരോ രശ്മിയും നാം നിയന്ത്രിച്ചുകൊണ്ടേ ഇരിക്കണം. ജീവിതത്തിന്റെയും കലയുടെയും ഏതൊക്കെ ഘടകങ്ങളുമായി നിങ്ങള്‍ ഒത്തു തീര്‍പ്പിലെത്തണം എന്ന ചോദ്യമാണ് ഏറ്റവും നിര്‍ണായകം. എന്തായാലും ആത്മാര്‍ത്ഥതയും അര്‍പ്പണബോധവുമാണ് എല്ലായ്പോഴും പ്രധാനം എന്ന് താന്‍ തിരിച്ചറിഞ്ഞതായി കുസ്തുറിക്ക മനസ്സിലാക്കുന്നു. ഗുര്‍ണിക്ക, അരിസോണ ഡ്രീം, മറഡോണ ഡോക്കുമെന്ററി എന്നിവയും അദ്ദേഹത്തിന്റെ പ്രസിദ്ധ സിനിമകളാണ്.

Tuesday, October 19, 2010

പിളര്‍ന്ന വിധിയും പിളര്‍ന്ന പ്രതികരണങ്ങളും

അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട പ്രദേശം വീതിക്കുന്നതു സംബന്ധിച്ച് അലഹാബാദ് ഹൈക്കോടതിയുടെ ലക്നോ ബഞ്ച് സപ്തംബര്‍ 30ന് പുറപ്പെടുവിച്ച വിധിയോടുള്ള നാനാവിധമായ പ്രതികരണങ്ങള്‍ ഇതിനകം പുറത്തു വന്നു കഴിഞ്ഞു. കേസിലെ പ്രധാന കക്ഷികളായ സുന്നി വഖഫ് ബോര്‍ഡും നിര്‍മോഹി അഖാരയും സുപ്രീംകോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിരിക്കെ ഈ വിധിയുടെ നടത്തിപ്പു സംബന്ധമായ പ്രശ്നങ്ങളെക്കുറിച്ച് ആലോചിച്ച് തല പുകക്കേണ്ടതില്ല. ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥ, ഭരണഘടന, ജനാധിപത്യ-മതനിരപേക്ഷ ഭരണ സമ്പ്രദായം, സമാധാനപരമായ രാജ്യവാഴ്ച എന്നിവ തുടര്‍ന്നും ഉയര്‍ത്തിപ്പിടിക്കാനാവുന്നതും സുവ്യക്തവുമായ ഒരു വിധി ഉന്നത നീതിപീഠത്തില്‍ നിന്നുണ്ടാവുമെന്നാണ് സമാധാന വാദികള്‍ വിശ്വസിക്കുന്നത്. അതുകൊണ്ട്, അലഹാബാദ് ഹൈക്കോടതിയുടെ വിധിയെക്കുറിച്ചല്ല ഈ കുറിപ്പില്‍ ചര്‍ച്ച ചെയ്യാനുദ്ദേശിക്കുന്നത്. മറിച്ച്, ആ വിധി എപ്രകാരമാണ് ഇന്ത്യന്‍ സമൂഹം സ്വീകരിച്ചത് അഥവാ സ്വീകരിക്കാതിരുന്നത് എന്ന യാഥാര്‍ത്ഥ്യത്തെ അവലോകനം ചെയ്യാനാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം.

ഹിന്ദു സംഘടനകള്‍ ഈ വിധിയെ അത്യധികം ആഹ്ളാദത്തോടെ സ്വീകരിച്ചു. അതേ പാതയിലാണ് കോണ്‍ഗ്രസിനും പോകാന്‍ കഴിഞ്ഞത് എന്നത് മതേതരത്വത്തെ കണക്കിലെടുക്കാത്ത രാജ്യ വിരുദ്ധ ഉപജാപക സംഘങ്ങളുടെ കയ്യിലെ പാവ മാത്രമായി ആ മഹത്തായ ദേശീയ പ്രസ്ഥാനം അധ:പതിച്ചതു കൊണ്ടല്ലേ എന്നാണ് ജനാധിപത്യ വാദികള്‍ സംശയിക്കുന്നത്. കോണ്‍ഗ്രസുമായി അധികാരം പങ്കിടുന്നതില്‍ മാത്രം ശ്രദ്ധ പതിപ്പിക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗ് എന്തു ചെയ്യണം എന്നറിയാതെ പകച്ചു നില്‍ക്കുന്ന കാഴ്ച സഹതാപമര്‍ഹിക്കുന്നു. നിസ്സംഗനായി നോക്കിനിന്ന നരസിംഹറാവുവിനെ സാക്ഷി നിര്‍ത്തി ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍, കോണ്‍ഗ്രസുമായി ബന്ധം വിടര്‍ത്തിയ പാര്‍ടിയാണ് ഐ യു എം എല്‍. അവരുടെ ചരിത്രമെഴുതുകയും ചാനല്‍ ചര്‍ച്ചകളില്‍ ലീഗിന്റെ മാഹാത്മ്യം വിളമ്പുകയോ ചെയ്യുന്ന വിദഗ്ദ്ധരെല്ലാം തന്നെ ഈ ഘട്ടം പരാമര്‍ശിക്കാതെ വിടുകയാണ് പതിവ്. അതിലേക്ക് ചര്‍ച്ച നീണ്ടാല്‍, കോണ്‍ഗ്രസ് അന്നെടുത്തതും ഇപ്പോഴെടുക്കുന്നതുമായ നിലപാടുകള്‍ സൂക്ഷ്മമായി ചര്‍ച്ചക്കു വിധേയമാക്കേണ്ടി വരും. അത്, മലര്‍ന്നു കിടന്നു തുപ്പുന്നതിനു തുല്യമായിരിക്കുമെന്നറിയാതിരിക്കാന്‍ മാത്രം വിഡ്ഢിത്തമൊന്നുമേതായാലും ലീഗ് ബുദ്ധിജീവികള്‍ പ്രകടിപ്പിക്കില്ല എന്നാര്‍ക്കാണറിയാത്തത്?

മുഖ്യധാരാ ദേശീയ കക്ഷികളില്‍ സി പി ഐ (എം) ആണ് വിധിയെ സംബന്ധിച്ച് സുവ്യക്തവും കൃത്യവുമായ നിലപാട് മുന്നോട്ടു വെച്ചത്. ഈ നിലപാട് മതേതര ജനാധിപത്യ വിശ്വാസികളില്‍ അനല്‍പമായ ആശ്വാസമാണ് പകര്‍ന്നു നല്‍കിയത്. ഒക്ടോബര്‍ 5ന് പാര്‍ടി പോളിറ്റ് ബ്യൂറോ പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഉണ്ടായിരുന്ന കാര്യങ്ങളിപ്രകാരമാണ്. വസ്തുതകള്‍ക്കും തെളിവുകള്‍ക്കും മീതെയായി മതവിശ്വാസത്തിനും അതോടനുബന്ധിച്ചുള്ള ധാരണകള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഒന്നാണ് വിധി. അപകടകരമായ കീഴ്വഴക്കങ്ങള്‍ക്ക് ഇത് വഴിവെച്ചേക്കാം. മസ്ജിദ് തകര്‍ത്ത അക്രമപ്രവര്‍ത്തനങ്ങള്‍ക്കുള്ള ന്യായീകരണമായേക്കും. ചരിത്രത്തില്‍ സംഭവിച്ചത് സംഭവിച്ചത് തന്നെയാണ്, അത് തിരുത്താന്‍ കഴിയില്ല. ഇന്നത്തെ രാഷ്ട്രീയത്തിനെ ന്യായീകരിക്കാന്‍ വേണ്ടി ഭൂതകാലത്തെ മാറ്റിത്തീര്‍ക്കുവാന്‍ നമുക്കാവില്ല. ചരിത്രത്തോടുള്ള ബഹുമാനത്തെ തന്നെ ഈ കോടതി വിധി ഇല്ലാതാക്കിയിരിക്കുന്നു എന്ന് അസന്നിഗ്ദ്ധമായി അഭിപ്രായപ്പെട്ട റൊമീളാ ധാപ്പറും ഇര്‍ഫാന്‍ ഹബീബും കെ എന്‍ പണിക്കരും അടക്കമുള്ള ചരിത്രകാരന്മാരും വി ആര്‍ കൃഷ്ണയ്യര്‍ അടക്കമുള്ള നിയമജ്ഞരും എടുത്ത നിലപാടും ഏതാണ്ട് സമാനമാണ്. രാം പുനിയാനിയും ആനന്ദ് പട്വര്‍ദ്ധനും ശബ്നം ഹാശ്മിയും അടക്കമുള്ള സാസ്ക്കാരിക പ്രവര്‍ത്തകരും ഇതേ നിലപാടാണ് ഉയര്‍ത്തിപ്പിടിച്ചത്. രാഷ്ട്രീയ-ചരിത്ര വിജ്ഞാനീയ-നിയമ-സാംസ്ക്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തികളും സംഘടനകളും ഇത്തരത്തില്‍ ഇന്ത്യയുടെ വൈവിധ്യവും മതനിരപേക്ഷ-ജനാധിപത്യ വ്യവസ്ഥയും ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടാണ് എടുത്തത് എന്നത് ഭാവിയെക്കുറിച്ചുള്ള ഒരു നല്ല സൂചനയായി കണക്കാക്കാം.

1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്തതു സംബന്ധിച്ചന്വേഷിക്കുന്നതിനു വേണ്ടി രൂപീകരിച്ച ലിബര്‍ഹാന്‍ കമ്മീഷന്‍ നടത്തിയ സുപ്രധാനമായ ഒരു നീരീക്ഷണം, രാമക്ഷേത്ര നിര്‍മാണം ഉന്നം വെച്ചു കൊണ്ട് ഇന്ത്യയില്‍ ഉയര്‍ന്നു വന്ന പ്രസ്ഥാനം കേവലം രാഷ്ട്രീയ ഉദ്ദേശ്യത്തിന്റെ അടിസ്ഥാനത്തില്‍ കെട്ടിപ്പൊക്കിയുണ്ടാക്കിയതാണ് എന്നാണ്. അയോധ്യയിലും ഫൈസാബാദിലും പ്രാദേശികമായി ഒട്ടും വിലപ്പോവാത്ത ഒരാശയം നിരന്തരമായതും നാടകീയവുമായ പ്രകടനങ്ങളിലൂടെയും പ്രചാരണങ്ങളിലൂടെയും രഥയാത്രകളിലൂടെയും രാജ്യത്താകമാനം പടര്‍ത്തിയെടുത്തു എന്നത് വിസ്മയകരവും തിരിഞ്ഞു നോക്കുമ്പോള്‍ നടുക്കമുണ്ടാക്കുന്നതുമായ ഒരു ചരിത്രയാഥാര്‍ത്ഥ്യമാണ്. എന്നാല്‍, നിക്ഷ്പക്ഷതയും അരാഷ്ട്രീയതയും പ്രകടിപ്പിക്കുന്നു എന്ന് നടിച്ചുകൊണ്ടുള്ള സെപ്തംബര്‍ 30ന്റെ അലഹാബാദ്/ലഖ്നോ വിധി തെളിവുകളെയും നിയമസംഹിതകളെയും കീഴ്വഴക്കങ്ങളെയും നിഷ്പ്രയാസം തള്ളിക്കളഞ്ഞിരിക്കുന്നു. അതായത്, രാമജന്മഭൂമി എന്നത് കേവലം ഒരു രാഷ്ട്രീയ പ്രസ്ഥാനമായിരുന്നു എന്ന തെളിഞ്ഞ യാഥാര്‍ത്ഥ്യത്തെ വിശ്വാസത്തിന്റെയും വിവാദമായ പുരാവസ്തു നിരീക്ഷണങ്ങളുടെയും പുറകിലൊളിപ്പിച്ച് ഇല്ലാതാക്കാനുള്ള ശ്രമവും ഈ വിധിയിലൂടെ നടത്തപ്പെടുന്നുണ്ട്. മാത്രമല്ല, വിശ്വഹിന്ദു പരിഷത് പോലെയോ രാമജന്മഭൂമി ന്യാസ് പോലെയോ ഉള്ള സംഘടനകള്‍ ഹിന്ദുമതത്തെ മുഴുവനായി പ്രതിനിധീകരിക്കുന്നു എന്ന് ഈ വിധിയിലൂടെ തോന്നലുണ്ടായിട്ടുണ്ട്. താലിബാന്‍ മുസ്ളിം മതത്തെയും കൂ ക്ളക്സ് ക്ളാന്‍ ക്രിസ്തു മതത്തെയും പ്രതിനിധീകരിക്കുന്നു എന്നു പറയുമ്പോലെയാണീ വാദവും. അയിത്തവും ജാതി പീഡനങ്ങളും സതിയും വംശഹത്യകളും അഭിമാനക്കൊലകളും 'ആത്മവിശുദ്ധി'യുടെ പേരില്‍ നാളെ സാധൂകരിക്കപ്പെട്ടേക്കാം! 1986ലാണ് ബാബരിമസ്ജിദ് രാമന്റെ ആരാധകര്‍ക്കായി അന്നത്തെ രാജീവ് ഗാന്ധി സര്‍ക്കാര്‍ തുറന്നു കൊടുത്തത്. ഹിന്ദു തീവ്രവാദികളോടുള്ള ഈ സാന്ത്വന സമീപനം(അപ്പീസ്മെന്റ്) അവരെ കൂടുതല്‍ ആക്രാമകതയിലേക്കാണ് നയിച്ചത് എന്നത് 1992 വരെയുള്ള ചരിത്രം തന്നെ തെളിയിക്കുന്നു. 2010ലെ വിധിയിലുള്ള സാന്ത്വന സമീപനവും ഇത്തരത്തിലുള്ള മനോഭാവത്തിലേക്കാണ് നയിക്കുക എന്നതിന്റെ തെളിവാണ് 67 ഏക്രയും തങ്ങള്‍ക്ക് തന്നെ ലഭിക്കണമെന്ന വി എച്ച് പി യുടെ ആവശ്യം കാണിക്കുന്നത്.

സുപ്രീം കോടതിയുടെ വിധിക്കു വേണ്ടി കാത്തിരിക്കുക എന്ന മിതവാദപരവും, നീതിന്യായത്തിലും ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വാസമര്‍പ്പിച്ചുകൊണ്ടുള്ളതുമായ നിലപാടാണ് മുസ്ളിങ്ങളടക്കം രാജ്യത്തെ മുഴുവന്‍ ജനങ്ങളും കൈക്കൊള്ളേണ്ടത് എന്ന കാര്യത്തില്‍ സമാധാനവാദികള്‍ക്ക് യാതൊരു സംശയവുമില്ല. എന്നാല്‍, ചരിത്ര- രാഷ്ട്രീയ - നിയമ യാഥാര്‍ത്ഥ്യങ്ങളും വ്യാഖ്യാനങ്ങളും വിശദീകരിക്കുന്നതില്‍ നിന്ന് ഇതാരെയും തടയുന്നില്ല. അപ്രകാരമുള്ള വിശദീകരണങ്ങള്‍ ഇന്നത്തെ നിലക്ക് അത്യന്താപേക്ഷിതവുമാണ്. അവ ന്യൂനപക്ഷങ്ങളടക്കമുള്ള മുഴുവന്‍ ജനതയെയും ഉള്‍ക്കൊണ്ടു കൊണ്ടുള്ള ഒരു വിശാലഭാവിയിലേക്ക് ഇന്ത്യയെ നയിക്കാന്‍ പ്രാപ്തമാക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം, വിഘടന-വിഭാഗീയ-തീവ്രവാദ കലുഷിതമായ ഒരു അന്തരീക്ഷത്തിലേക്ക് വൈദേശിക/ആഭ്യന്തര അധിനിവേശ വിരുദ്ധ സമരത്തെ ഏല്‍പ്പിക്കുന്ന വിധത്തിലുള്ള അതിഗുരുതരമായ ഒരു തെറ്റിലേക്ക് നാം നയിക്കപ്പെട്ടേക്കാം. അത് സംഭവിക്കാതിരിക്കട്ടെ.

Tuesday, October 5, 2010

യാഥാര്‍ത്ഥ്യത്തെ തിരഞ്ഞുപോകുമ്പോള്‍






ഇറ്റാലിയന്‍ മാസ്റ്ററായ മൈക്കലാഞ്ചലോ അന്തോണിയോണി അന്യവത്ക്കരണം അടിസ്ഥാന ആശയമാക്കിയെടുത്ത ചലച്ചിത്രത്രയത്തിലെ രണ്ടാമത്തെ ചിത്രമാണ് ല നോട്ടെ(1961-രാത്രി). ല അവെന്തുറ(1960-സാഹസിക പ്രവൃത്തി), ല എക്ളിസെ(1962-ഗ്രഹണം) എന്നിവയാണ് യഥാക്രമം ആദ്യത്തെയും അവസാനത്തെയും ചിത്രങ്ങള്‍. പതിനൊന്നാമത് ബെര്‍ലിന്‍ മേളയില്‍ ഗോള്‍ഡന്‍ ബെയര്‍ നേടിയ ല നോട്ടെയെ, വിഖ്യാത സംവിധായകനായ സ്റ്റാന്‍ലി കുബ്രിക്ക് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പത്തു ലോക സിനിമകളിലൊന്നായി കരുതുന്നു. 1960കളില്‍ സംഭവിച്ചതായി കണക്കാക്കപ്പെടുന്ന ഇമേജിന്റെ ഉദാരവത്ക്കരണത്തിനു ശേഷം; ഫാഷനെന്നതു പോലെ, നഗ്നതയും അന്തോണിയോണിയെ ത്രസിപ്പിച്ചിരുന്നു. ഉടുപ്പു കൊണ്ട് പൊതിഞ്ഞാലും നഗ്നശരീരത്തിനകത്തെ ആത്മാവിന്റെ സന്ത്രാസങ്ങളെ മൂടിവെക്കാനാവുമോ എന്ന പ്രശ്നമാണ് അദ്ദേഹത്തെ കുഴക്കിയിരുന്നത് എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. തുറന്നുകാണിക്കപ്പെട്ട ഇമേജിനു പിറകില്‍ യാഥാര്‍ത്ഥ്യത്തോട് കൂടുതല്‍ അടുത്ത മറ്റൊരു ഇമേജുണ്ടെന്നും അതിനും പുറകില്‍ ഇനിയുമൊരു ഇമേജുണ്ടെന്നും അതിനും പുറകില്‍.... അങ്ങിനെ അനന്തമായി യാഥാര്‍ത്ഥ്യത്തെ തുറന്നുകാണിക്കാനുള്ള (വിഫല)ശ്രമങ്ങളായി ചലച്ചിത്രസങ്കല്‍പനം, നിര്‍മിതി, അവതരണം, കാഴ്ച, ആസ്വാദനം എന്നീ പ്രക്രിയകള്‍ പരിണമിക്കുന്ന സങ്കീര്‍ണ ആധുനികതയാണ് അന്തോണിയോണിയുടെ സിനിമകളുടെ ഭാവുകത്വം.

ഫെല്ലിനിയുടെ ലാ ഡോള്‍സ് വിറ്റയിലെ പാപ്പരാസിയെ അവിസ്മരണീയനാക്കിയ മാര്‍സെല്ലോ മസ്ത്രയോണിയാണ് ല നോട്ടെയിലെ നായകനായ ജോവാന്നിയെ അവതരിപ്പിക്കുന്നത്. നായികയായ ലിഡിയയുടെ വേഷം ജീന്‍ മോറെയും മറ്റൊരു പ്രധാന വേഷത്തില്‍ മോണിക്ക വിറ്റിയും അഭിനയിക്കുന്നു. നഗരാധുനികതയുടെ ചലച്ചിത്രകാരനായ അന്തോണിയോണി തന്റെ മറ്റു സിനിമകളിലെന്നതുപോലെ; ബഹുനില കെട്ടിടങ്ങള്‍, ആശുപത്രി, വിമാനങ്ങളുടെ മുരള്‍ച്ച, ട്രാഫിക്ക് ജാം, ആംബുലന്‍സുകളുടെയും ഫയര്‍ എഞ്ചിനുകളുടെയും ഹോണുകള്‍ എന്നിങ്ങനെയുള്ള അനുഭവങ്ങളെ അഭൂതപൂര്‍വ്വമായ രീതിയില്‍ പശ്ചാത്തലവത്ക്കരിക്കുന്നു. എന്നാല്‍, മനുഷ്യബന്ധങ്ങളില്‍ എങ്ങനെയാണ് വിള്ളലുകളും പുന:സംഘാടനങ്ങളും സംഭവിക്കുന്നത് എന്നതു തന്നെയാണ് ഈ സാധാരണത്വം/വൈചിത്ര്യം എന്ന സമസ്യയിലൂടെയും അദ്ദേഹം അന്വേഷിക്കുന്നത്. നിശാക്ളബ്ബുകളും പാര്‍ടികളും എത്രമേല്‍ വിരസമാണെന്ന് ഒരു പക്ഷെ ബുനുവലിന് ശേഷം വ്യക്തമായ രീതിയില്‍ സ്ഥാപിക്കുന്നത് അന്തോണിയോണിയാണ്.

മിലാന്‍ നഗരത്തില്‍ താമസിക്കുന്ന ജോവന്നി മധ്യവയസ്സു പിന്നിട്ട ഒരു പ്രശസ്ത എഴുത്തുകാരനാണ്. അയാളും ഭാര്യ ലിഡിയയും ചേര്‍ന്ന് മരണാസന്നനായി കിടക്കുന്ന സുഹൃത്ത് തോമാസിനെ കാണാന്‍ ആശുപത്രിയിലെത്തുമ്പോള്‍ തൊട്ടടുത്ത മുറിയിലുള്ള ചിത്തരോഗം ബാധിച്ച രോഗി ജോവന്നിയെ വശീകരിക്കാന്‍ ശ്രമിക്കുന്നു. അവളുടെ ചിത്തഭ്രമത്തെ തെറ്റിദ്ധരിക്കുന്ന അയാള്‍ക്ക്, താന്‍ എത്ര വലിയ സാഹിത്യകാരനും മനുഷ്യകഥാനുഗായിയും ആണെങ്കിലും മനുഷ്യന്‍ എന്ന അടിസ്ഥാന പ്രഹേളികയെ അനാവരണം ചെയ്യാന്‍ പലപ്പോഴും സാധിക്കുന്നില്ല എന്നു തെളിയിക്കുന്നതിനു വേണ്ടിയായിരിക്കുമോ ഈ ദൃശ്യം ചേര്‍ത്തിരിക്കുന്നത് എന്നറിയില്ല. തോമാസിന്റെ നിലയില്‍ ദു:ഖിതയാകുന്ന ലിഡിയ നഗരത്തില്‍ ചുറ്റിത്തിരിഞ്ഞ് ജോവാന്നിയും അവളും ഒന്നിച്ച കാലത്ത് അവര്‍ താമസിച്ചിരുന്ന റെയില്‍പ്പാളത്തിനരികിലെ വീടവശിഷ്ടങ്ങളില്‍ വെറുതെ ചുറ്റിത്തിരിയുന്നു. അപ്പാര്‍ട്മെന്റില്‍ തിരിച്ചെത്തുന്ന അവര്‍ അയാളുടെ പുതിയ പുസ്തകത്തിന്റെ പ്രകാശനാഘോഷത്തില്‍ പങ്കെടുത്തതിനു ശേഷം ഒരു നിശാക്ളബ്ബിലെ കാബറെ കണ്ട് നേരം പോക്കുന്നു. അവിടെ നിന്ന് ധനികനും വ്യവസായിയുമായ ജെറാര്‍ദിനിയുടെ ധൂര്‍ത്തും പൊള്ളത്തരങ്ങളും നിറഞ്ഞ പാര്‍ടിയിലേക്ക് അവരെത്തുന്നു. അതിന് പോകേണ്ട എന്നു കരുതിയിരുന്നതാണവര്‍. അവിടെ വെച്ച് ജെറാര്‍ദിനിയുടെ മകള്‍ വാലന്റീനയുമായി ബന്ധം സ്ഥാപിക്കാന്‍ ജോവാന്നി ശ്രമിക്കുന്നുണ്ടെങ്കിലും അവള്‍ വഴുതിമാറിപ്പോകുന്നു. കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചുകൊണ്ട് ഈ ബന്ധം നടക്കുകയാണെങ്കില്‍ നടക്കട്ടെ എന്ന ഭാവത്തില്‍ ലിഡിയ മറ്റൊരു ആണ്‍ സുഹൃത്തുമായി സല്ലപിക്കുന്നുണ്ടെങ്കിലും അതും പരാജയപ്പെടുന്നു. എല്ലാ രാത്രിയുമെന്നതു പോലെ ആ രാത്രിയും പുലരുന്നു. വെളിച്ചം കീറുമ്പോള്‍, വിജനവും വിശാലവുമായ പാര്‍ക്കിലിരുന്ന് അയാള്‍ പണ്ടവള്‍ക്കെഴുതിയ ഒരു പ്രണയലേഖനം വായിക്കുകയാണവള്‍. അതാവട്ടെ അയാള്‍ക്കോര്‍ത്തെടുക്കാനുമാവുന്നില്ല. പ്രണയം തന്നെയാണ് എല്ലാത്തിനും ശേഷം നിലനില്‍ക്കുന്നതെന്ന് അവര്‍ പരസ്പരം തിരിച്ചറിയുമ്പോഴാണ് സിനിമ സമാപിക്കുന്നത്.


ബൂര്‍ഷ്വാസി അനുഭവിക്കുന്ന ശൂന്യതയും അന്യവത്ക്കരണവും ശരീര/മന: പീഡകളും ആണ് അന്തോണിയോണിയുടെ നഗരാഖ്യാനങ്ങളുടെ ഉള്ളടക്കം. കഥാപാത്രങ്ങളുടെ ശരീരചലനങ്ങളും സംഭാഷണങ്ങളും മാത്രമല്ല അദ്ദേഹത്തിന്റെ ആഖ്യാനത്തെ സവിശേഷമാക്കുന്നത്. കെട്ടിടങ്ങള്‍, അവക്കുള്ളിലും അവക്കിടയിലുമുള്ള ഇടനാഴികള്‍, നിഴലുകള്‍, അവയുടെ ഉയരങ്ങളും ആഴങ്ങളും ത്രിമാനങ്ങളും എന്നിങ്ങനെ മനുഷ്യനിര്‍മിതമായ ആധുനികപ്രകൃതിയുടെ സൂക്ഷ്മവും സ്ഥൂലവുമായ കാഴ്ചാപ്രതലങ്ങളിലൂടെ അര്‍ത്ഥവിന്യാസങ്ങളും പരികല്‍പനകളും രൂപീകരിച്ചെടുക്കുന്നത് വിസ്മയത്തോടെ മാത്രമേ കണ്ടിരിക്കാനാവുകയുള്ളൂ.

Friday, October 1, 2010

രാമന് ജന്മഭൂമി ബാബരിന് മിച്ചഭൂമി

രാജ്യത്ത് കോളിളക്കമുണ്ടാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ ഭയപ്പെട്ട ഒന്നായിരുന്നു ബാബരി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കം സംബന്ധിച്ച് ഇന്ന് അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബഞ്ച് പുറപ്പെടുവിച്ച വിധി. സസ്പെന്‍സുകള്‍ അവസാനിപ്പിച്ചുകൊണ്ട്, നാട്ടുമധ്യസ്ഥന്മാരുടെ രീതിയില്‍; ഭൂമിയുടെ ഉടമസ്ഥാവകാശം മൂന്നായി പിളര്‍ത്തി നല്‍കാന്‍ പറയുന്ന കോടതി വിധി രാഷ്ട്രത്തിന്റെ സമാധാനവും ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കുമോ എന്ന് കാത്തിരുന്നു കാണാം. മാതൃത്വത്തെ സംബന്ധിച്ച തര്‍ക്കവുമായി വന്ന അമ്മമാര്‍ക്കായി കുട്ടിയുടെ ശരീരം തന്നെ പിളര്‍ത്തി നല്‍കാന്‍ ഉത്തരവിട്ട സോളമന്‍ രാജാവിന്റെ തീരുമാനത്തോടാണ് ഈ വിധിയെ ചില നിരീക്ഷകര്‍ ഉപമിച്ചത്. കുടുംബങ്ങള്‍ തമ്മിലോ അയല്‍പക്കങ്ങള്‍ തമ്മിലോ ഉടലെടുക്കുന്ന തര്‍ക്കങ്ങള്‍ പഞ്ചായത്താക്കാന്‍ ചെയ്യാറുള്ള പൊടിക്കൈകളുടെ രൂപത്തിലുള്ള നിഗമനങ്ങളും വിധികളുമാണോ, ഇന്ത്യയിലുള്ളതു പോലെ വിശാലവും അതിഗംഭീരവുമെന്ന് വിശേഷിപ്പിക്കപ്പെടുന്ന നീതിന്യായ സംവിധാനത്തില്‍ നിന്ന് ആധുനിക ലോകം പ്രതീക്ഷിക്കുന്നത്? കേവലം ഒരു വസ്തുവ്യവഹാരത്തര്‍ക്കത്തില്‍ തീര്‍പ്പ് പറയുക എന്നതിനു പകരം, ഒരു പാട് സമ്മര്‍ദ്ദങ്ങളും പ്രായോഗിക പ്രതിസന്ധികളും കോടതി നേരിട്ടിരുന്നു എന്ന് വ്യക്തമാണ്. എന്നാല്‍, നീതിന്യായ നിര്‍വഹണത്തിലുപരിയായി സമാധാന വാഴ്ചക്കാണ് കോടതി മുന്‍തൂക്കം കൊടുത്തിട്ടുള്ളതെങ്കില്‍ ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹിക-ചരിത്ര സാഹചര്യത്തെ വിപുലമായ അര്‍ത്ഥത്തില്‍ അതിനുള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന പ്രസക്തമായ പ്രശ്നത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഈ വിധിക്കു ശേഷവും ആര്‍ക്കും സാധ്യമാവുകയില്ല.

കോടതിയുടെ മുമ്പില്‍ ഉയര്‍ത്തപ്പെട്ട പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്ന് തര്‍ക്കപ്രദേശമായ 2.77 ഏക്രയുടെ ഉടമസ്ഥാവകാശം ആര്‍ക്കാണ് എന്നതായിരുന്നു. ഹിന്ദുസംഘടനകള്‍ക്കാണോ അതോ സുന്നി വഖഫ് ബോര്‍ഡ് അടക്കമുള്ള മുസ്ളിം സമുദായത്തിനാണോ? ഇത്തരമൊരു ചോദ്യത്തിനുത്തരം തേടുമ്പോള്‍, സിവില്‍ നിയമമനുസരിച്ച് ലഭ്യമായ തെളിവുകളും രേഖകളും പുരാവസ്തു ഗവേഷണത്തിലൂടെ ലഭ്യമായ നിരീക്ഷണങ്ങളും മാത്രം കണക്കിലെടുത്ത് നിഗമനത്തിലെത്തുന്നതിനു പകരം എല്ലാ സമുദായങ്ങളെയും കക്ഷികളെയും തൃപ്തിപ്പെടുത്തുന്ന ഒരു വിധിയിലെത്താനാണ് കോടതി ശ്രമിച്ചതെന്ന് കാണാം. അങ്ങിനെയെങ്കില്‍, സമാധാനകാംക്ഷികള്‍ക്ക് ഉന്നയിക്കാനുള്ള പ്രധാനപ്പെട്ട ചോദ്യം ഇതാണ്. 1992 ഡിസംബര്‍ ആറിന് ഇന്ത്യയിലെ ഭരണഘടന, സര്‍ക്കാര്‍ സംവിധാനം, അഖണ്ഡത, രാഷ്ട്ര നിര്‍മാണ പ്രക്രിയ എന്നിവ അട്ടിമറിക്കപ്പെട്ട സംഘപരിവാറിന്റെ ഫാസിസ്റ്റ് ചെയ്തിയെ ഒരളവു വരെയെങ്കിലും സാധൂകരിക്കുന്ന ഒരു വിധിയല്ലെ ഇപ്പോള്‍ കോടതി നടത്തിയിരിക്കുന്നത്? ഇത് ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ അടിസ്ഥാന ആദര്‍ശങ്ങള്‍ക്ക് യോജിച്ചതാണോ? തകര്‍ക്കപ്പെട്ട താഴികക്കുടങ്ങള്‍ക്കൊന്നിനു താഴെ തന്നെയായിരുന്നു രാമന്‍ ജനിച്ച സ്ഥലം എന്നൊക്കെ കോടതി അസന്ദിഗ്ദ്ധമായി നിരീക്ഷിക്കുന്നതായി പ്രാഥമിക വായനയില്‍ ബോധ്യപ്പെടുന്നുണ്ട്. ഹൈന്ദവ വിശ്വാസത്തെ കോടതി വിധി തിരിച്ചറിഞ്ഞിരിക്കുന്നു എന്നാണ് ആര്‍ എസ് എസ്സിന്റെ പ്രാഥമിക പ്രതികരണം. ചരിത്രത്തെ പൌരാണികവത്ക്കരിക്കുകയും പുരാണത്തെ ചരിത്രവത്ക്കരിക്കുകയും വിശ്വാസത്തെ വസ്തുവത്ക്കരിക്കുകയും ചെയ്യുന്ന അപകടകരമായ ബാലന്‍സിംഗാണ് ഇതിലൂടെ പ്രവര്‍ത്തനക്ഷമമാകുന്നത്. ആധുനിക വിജ്ഞാനത്തിനും പൌരധര്‍മ്മത്തിനും ഭരണഘടനക്കും പിന്നെന്തു പ്രസക്തി?

ഭരണഘടനക്കും കോടതികള്‍ക്കും, വിശ്വാസത്തിന്റെയും ദൈവത്തിന്റെയും പ്രശ്നത്തിലെന്തു കാര്യം എന്ന് ഇന്നലെ വരെയും ചോദിച്ചിരുന്ന സംഘപരിവാറുകാര്‍ ഝടുതിയില്‍ സംഘടിപ്പിച്ച കറുത്ത കുപ്പായവുമണിഞ്ഞ് കോടതി നടപടികള്‍ വ്യാഖ്യാനിക്കുകയും വിജയ ചിഹ്നം ഉയര്‍ത്തി നെഗളിക്കുകയും ചെയ്യുന്ന ജുഗുപ്സാവഹമായ കാഴ്ചകള്‍ ഇന്ത്യന്‍ മാധ്യമ ചരിത്രത്തിലും സ്ഥാനം പിടിച്ചേക്കും. എന്നാല്‍, കോടതി വിധി തങ്ങള്‍ക്ക് സ്വീകാര്യമാണെന്ന നിലപാടാണ് പൊതുവെ മുസ്ളിം ഭാഗത്തു നിന്നുള്ള കക്ഷികള്‍ എല്ലാ കാലത്തും എടുത്തു പോന്നിരുന്നത്. ഇപ്പോഴത്തെ വിധി വന്നപ്പോഴും സമാനമായ നിലപാടുകള്‍ തന്നെയാണ് കാണാന്‍ കഴിയുന്നത്. വിധിക്കു ശേഷമുള്ള ക്രമസമാധാന വാഴ്ചക്കും അതുകൊണ്ടു തന്നെ നന്ദി പറയേണ്ടത് മുസ്ളിം വിഭാഗത്തിനോടാണ്. എന്നാല്‍, മുസ്ളിം സമുദായത്തിന്റെ വികാരങ്ങള്‍ ഹനിക്കപ്പെട്ടിരിക്കുന്നു എന്ന പ്രതീതി ജനിക്കപ്പെടുകയും കോണ്‍ഗ്രസും ഇടതുപക്ഷവും അടക്കമുള്ള വിശാല മതേതര ദേശീയ കക്ഷികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്തില്ലെങ്കില്‍ കാര്യങ്ങള്‍ പിടിവിട്ടുപോയേക്കാം. അങ്ങിനെ സംഭവിക്കാതിരിക്കട്ടെ.


തങ്ങളുടെ തെരഞ്ഞെടുപ്പജണ്ടയിലുള്ള മഹാക്ഷേത്ര നിര്‍മ്മാണം ഇനി 'നിയമാനുസൃത'മായി തന്നെ പൂര്‍ത്തിയാക്കാന്‍ സംഘപരിവാറിന് സാധ്യമായിരിക്കുന്നു. സാമ്പത്തിക ഉദാരവത്ക്കരണത്തിന്റെ കെടുതികളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചു വിടുന്നതിനു വേണ്ടിയെന്ന് പരക്കെ ആക്ഷേപിക്കപ്പെട്ട മൌനവും നിസ്സംഗതയും 1992 ഡിസംബര്‍ ആറിന് പുലര്‍ത്തിയ നരസിംഹ റാവു പോലും പിറ്റേന്ന് ആശ്വാസകരമായ ഒരു പ്രസ്താവന നടത്തിയിരുന്നു. തകര്‍ക്കപ്പെട്ട അതേ സ്ഥലത്ത് പള്ളി പുതുക്കിപ്പണിയുമെന്നായിരുന്നു അത്. ആയിരക്കണക്കിന് മുസ്ളിങ്ങളുടെ ചോര പുറകെ നടന്ന വര്‍ഗീയ കലാപങ്ങളിലും വംശഹത്യകളിലുമായി ഒഴുകി പരന്നു. ഇപ്പോള്‍, തകര്‍ക്കപ്പെട്ടവര്‍ക്കും തകര്‍ത്തവര്‍ക്കും ഒരേ നീതിയാണെന്നാണ് വിധിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ വോട്ടവകാശമുള്ള ഹിന്ദുക്കളുടെ അമ്പതു ശതമാനം വോട്ടു പോലും, എല്ലാ മഹാരഥയാത്രകള്‍ക്കു ശേഷവും നേടാനാകാത്ത ബി ജെ പിക്ക് ഈ നിയമ സാധൂകരണത്തിലൂടെ ഒരു പക്ഷെ ഇനിയും മുന്നേറാനായേക്കും.


ഇന്ത്യന്‍ ജനാധിപത്യം, ഭരണഘടന, നിയമവ്യവസ്ഥ എന്നിവ പ്രവര്‍ത്തനക്ഷമവും പ്രായോഗികവും നിലനില്‍ക്കുന്നതുമാണോ എന്ന് പരിശോധിക്കപ്പെടുന്ന നിര്‍ണായകപ്രശ്നമായി അയോധ്യ എന്ന ഊരാക്കുടുക്ക് പരിണമിച്ചിരിക്കുന്നു എന്നതാണ് വാസ്തവം. 1992 ഡിസംബറില്‍, സന്യാസികളും കര്‍സേവകരും എന്ന് പേരിട്ട് വിളിക്കപ്പെട്ട തെമ്മാടിക്കൂട്ടം അതിന്റെ പണി/പൊളി പൂര്‍ത്തിയാക്കുന്നതു വരെയും പൊലീസും പട്ടാളവും ഭരണകൂടവും മാധ്യമങ്ങളും വെറുതെ കൈയും കെട്ടി നോക്കി നിന്നു. സൈനികവ്യൂഹത്തിന്റെ പ്രത്യേകാധികാര നിയമം (എ എഫ് എസ് പി എ) 1958ല്‍ തന്നെ പാസാക്കിയിരുന്നുവെങ്കിലും അത് കശ്മീരിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ആദിവാസി മേഖലകളിലും പ്രയോഗിക്കാന്‍ മാത്രമായി മാറ്റിവെച്ചതു കൊണ്ട് അയോധ്യയിലേക്ക് കൊണ്ടുവന്നില്ല! ലിബര്‍ഹാന്‍ കമ്മീഷനടക്കം പല കണ്ടെത്തലുകളുണ്ടായിട്ടും കുറ്റം ചെയ്തവര്‍ക്കെതിരെ ഒരു ചെറുവിരലനക്കാന്‍ പോലും ആര്‍ക്കും സാധ്യമായില്ല. അത്തരം ദുരവസ്ഥ നിയമവാഴ്ചയെ പല്ലിളിച്ചു കാണിക്കുമ്പോഴാണ്, രാമന്‍ ജനിച്ച സ്ഥലം ഇതു തന്നെയെന്നുറപ്പായി എന്ന് കോടതി പറയുന്നത്. എന്തൊരു തരം ഇരുപത്തൊന്നാം നൂറ്റാണ്ടാണിത് ദൈവമേ!

ഇന്ത്യാ മഹാരാജ്യത്ത് ഇതിനകം ഉന്നയിക്കപ്പെട്ടിട്ടുള്ള ആയിരക്കണക്കിന് തര്‍ക്കങ്ങള്‍ക്ക് ഈ വിധി മാതൃകയായെടുത്ത് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കപ്പെടുമോ എന്ന ആശങ്കയും ഉയര്‍ത്തപ്പെടുന്നുണ്ട്. അങ്ങിനെയാണെങ്കില്‍, പണ്ടേ ഉന്നയിക്കപ്പെട്ടിരുന്ന ടീ പാര്‍ട്ടി കോംപ്രമൈസ് ഫോര്‍മുലയുടെ അടിസ്ഥാനത്തിലുള്ള ഈ വിധിപ്രസ്താവം മൂടിവെക്കപ്പെട്ടിരുന്ന ആയിരക്കണക്കിന് പ്രശ്നങ്ങള്‍ പെട്ടിയില്‍ നിന്ന് വലിച്ച് പുറത്തിടുന്ന ദുരവസ്ഥയിലേക്കായിരിക്കും നയിക്കുക. രാമന്‍ എന്ന പുരാണ കഥാപാത്രം ഇതാ ഇവിടെയാണ് ജനിച്ചത് എന്ന് കോടതി പ്രഖ്യാപിക്കുന്നതിലൂടെ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളടക്കമുള്ള ജനസാമാന്യത്തിന് നീതിന്യായവ്യവസ്ഥയില്‍ തുടര്‍ന്നും വിശ്വാസമര്‍പ്പിക്കാന്‍ ഏതു വിധേനയാണ് സാധ്യമാവുക എന്ന നിര്‍ണായകപ്രശ്നമാണ് ഉത്തരമില്ലാതെ അലയാന്‍ വിധിക്കപ്പെട്ടിരിക്കുന്നത്.