Showing posts with label മതം. Show all posts
Showing posts with label മതം. Show all posts

Sunday, April 17, 2011

ആദര്‍ശത്തിന്റെ തടവറ

പൊതു രാഷ്ട്രീയ മണ്ഡലത്തില്‍, വിശേഷിച്ചും തെരഞ്ഞെടുപ്പില്‍ ജാതി-മത-സാമുദായിക ശക്തികളുടെ സ്വാധീനത്തെക്കുറിച്ചുള്ള ഉത്ക്കണ്ഠ കലര്‍ന്ന ധാരാളം വാര്‍ത്തകളും വിശകലനങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ നാം കാണുകയുണ്ടായി. ഒരു ബഹുമത രാഷ്ട്രമായ ഇന്ത്യയുടെ മതനിരപേക്ഷ ഭരണഘടനക്ക് യോജിച്ച രാഷ്ട്രീയ സംവിധാനവും തെരഞ്ഞെടുപ്പ് പശ്ചാത്തലവുമാണ്, സ്ഥല-കാല വ്യത്യാസമില്ലാതെ രാജ്യത്തുടനീളം ഉണ്ടാവേണ്ടത് എന്ന കാര്യത്തില്‍ ജനാധിപത്യ-പുരോഗമന വിശ്വാസികള്‍ക്ക് തര്‍ക്കമുണ്ടാവേണ്ട കാര്യമേ ഇല്ല. പരിപൂര്‍ണവും പരിപക്വവുമായ തരത്തില്‍ ജാതി-മത-സാമുദായിക നിരപേക്ഷമായ രാഷ്ട്രീയ പ്രവര്‍ത്തനം നമുക്ക് നടത്താന്‍ സാധിക്കാത്തതെന്തു കൊണ്ട് എന്നതിനെ സംബന്ധിച്ച് ചരിത്രപരവും യാഥാര്‍ത്ഥ്യ നിഷ്ഠവുമായ രീതിയിലുള്ള സൂക്ഷ്മമായ ആത്മപരിശോധനകള്‍ മതേതര പാര്‍ടികള്‍ നടത്തേണ്ടതുമാണ്.

ഏറ്റവും കൌതുകകരമായ കാര്യം, ജാതി-മത-സാമുദായിക ശക്തികളുടെ കല്‍പനകള്‍ അനുസരിച്ച് നിശ്ചയിക്കപ്പെടുന്ന സ്ഥാനാര്‍ത്ഥികള്‍ പലപ്പോഴും തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം നാം കണ്ടില്ലെന്നു നടിക്കുകയാണ് പതിവ് എന്നതാണ്. ഫോര്‍മുലകള്‍ അനുസരിച്ചുള്ള കച്ചവട സിനിമകള്‍ക്ക് മാത്രമേ വിതരണ-പ്രദര്‍ശന സംവിധാനത്തില്‍ സ്ഥാനം കൊടുക്കേണ്ടതുള്ളൂ എന്ന വ്യവസായത്തിന്റെ നിര്‍ബന്ധം പോലെ തന്നെയാണിതും. ഇത്തരത്തില്‍ ഫോര്‍മുലകള്‍ പ്രകാരം തയ്യാര്‍ ചെയ്യപ്പെടുന്ന ബഹുഭൂരിപക്ഷം സിനിമകളും കമ്പോളത്തില്‍ ദയനീയ പരാജയമേറ്റു വാങ്ങുമ്പോഴും ഈ ഫോര്‍മുലകളുടെ അപ്രമാദിത്വത്തെക്കുറിച്ച് സംശയിക്കാന്‍ വ്യവസായ പണ്ഡിറ്റുകള്‍ തയ്യാറാവുകയേ ഇല്ല. ഇതേ പോലെ തന്നെയാണ് രാഷ്ട്രീയത്തെ സംബന്ധിച്ച വാര്‍ത്താ മാധ്യമങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന വിശകലനങ്ങളും അവയുടെ അടിസ്ഥാനത്തില്‍ നടത്തപ്പെടുന്നതായി തോന്നിപ്പിക്കുന്ന സ്ഥാനാര്‍ത്ഥി നിര്‍ണയങ്ങളും. ഓരോ പ്രത്യേക മണ്ഡലത്തിലും ഇന്ന സമുദായത്തിന്റെ ഇന്ന ഉള്‍പ്പിരിവിലുള്ള ആളുകളാണ് കൂടുതല്‍ എന്ന് സെന്‍സസിന്റെയോ മറ്റുമൊന്നും സഹായമില്ലാതെ തന്നെ പ്രത്യേക ലേഖകന്‍ സാക്ഷ്യപ്പെടുത്തും. ആ പ്രത്യേക വിഭാഗത്തിലുള്ള ആളെ തന്നെ അവിടെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയാലും മിക്കപ്പോഴും അയാള്‍ പരാജയപ്പെടുന്നതും കാണാം. എന്നാലും, നമ്മുടെ അല്‍പമാത്ര വിഭവരായ രാഷ്ട്രീയ വിശാരദന്മാര്‍ വിശകലനങ്ങളും കണ്ടെത്തലുകളും നിഗമനങ്ങളും നിര്‍ത്തുകയും ഇല്ല. ഇത്തരം എഴുത്തുകളൊന്നും തന്നെ വിശദമായി മിക്കപ്പോഴും പരിശോധിക്കപ്പെടാറില്ലെന്നതു മാത്രമല്ല; പൊതു സമൂഹത്തില്‍ പ്രബലമായി നിലനില്‍ക്കുന്ന സാമാന്യയുക്തിക്ക് യോജിച്ച എഴുത്തുകളാണിവ എന്നതുമാണ് അതിന്റെ കാരണം.

ചില സാമുദായിക ശക്തികള്‍, തങ്ങള്‍ക്ക് ഇത്രയെണ്ണം സ്ഥാനാര്‍ത്ഥികളെയും ഇത്രയെണ്ണം മന്ത്രിമാരെയും വേണമെന്നും മറ്റും ആവശ്യപ്പെടുന്ന ദുഷ്പ്രവണതകള്‍ തരണം ചെയ്യാന്‍ രാഷ്ട്രീയ പാര്‍ടികളുടെ നേതൃത്വങ്ങള്‍ തയ്യാറാവേണ്ടതുണ്ട്. ഇത്തരത്തിലുള്ള ആവശ്യങ്ങളുമായി രൂപം കൊണ്ട ചില ഈര്‍ക്കില്‍ പാര്‍ടികളെ - എന്‍ ഡി പി, എസ് ആര്‍ പി - കുറച്ചു കാലം പ്രോത്സാഹിപ്പിച്ചെങ്കിലും കാലക്രമേണ അവയുടെ അടപ്പൂരിക്കൊടുത്ത ലീഡര്‍ കരുണാകരന്റെ നയചാതുരിയും (അംബാസഡര്‍ പദവി വരെ അദ്ദേഹത്തിന് ഈ 'മരണക്കളി'യില്‍ ഉപയോഗപ്പെടുത്തേണ്ടി വന്നു!) രാഷ്ട്രീയ തന്ത്രഞ്ജതയും ഇക്കാര്യത്തില്‍ മാതൃകയാക്കാവുന്നതാണ്. എന്നാല്‍, ചരിത്രത്തിലുടനീളം പാര്‍ശ്വവത്ക്കരിക്കപ്പെട്ട സമുദായങ്ങളിലും ജാതിയിലും പെട്ട വിഭാഗങ്ങള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം പാര്‍ലമെന്റിലും നിയമസഭകളിലും ലഭ്യമാവേണ്ടതുണ്ടെന്ന തത്വത്തിലധിഷ്ഠിതമായ സംവരണ നിയമങ്ങളെയും മറ്റും സമാനമെന്ന് തോന്നിപ്പിക്കുന്ന സാമാന്യബോധത്തിന് കീഴ്പ്പെടുത്തിക്കൊണ്ട് വിചാരണ ചെയ്യുന്ന പ്രവണതയും വ്യാപകമാണ്. ഈ സാമാന്യ ബോധം കപട മതേതരവാദത്തിന്റെ പിന്‍ബലത്തിലുള്ളതാണെന്ന് സൂക്ഷ്മമായി പരിശോധിച്ചാല്‍ ബോധ്യപ്പെടും. ഈ കപട മതേതരത്വമാകട്ടെ മൃദുഹിന്ദുത്വത്തിന്റെ വേഷപ്രഛന്നവുമാണ്.

ഇത് തെളിയിക്കാന്‍, കഴിഞ്ഞ കാലം മുഴുവനും കേരളത്തില്‍ പ്രചാരത്തിലുള്ള മറ്റൊരു പ്രബല വാദഗതി പരിശോധിച്ചാല്‍ മതിയാകും. രാഷ്ട്രീയമടക്കമുള്ള പൊതുമണ്ഡലത്തില്‍ മുസ്ളിം സമുദായത്തിന്റെ (ദു:)സ്വാധീനം വ്യാപകമാണെന്നും ഇത് മുറിച്ചുകടക്കാന്‍ ഇടതു-വലതു മുന്നണികള്‍ക്ക് സാധ്യമാവുന്നില്ലെന്നുമുള്ള വാദഗതി യാഥാര്‍ത്ഥ്യമെന്നോണം നിരന്തരമായി അവതരിപ്പിക്കപ്പെടുന്നതു കാണാം. ആദ്യം തൊപ്പിയൂരിച്ചും പിന്നീട് തൊപ്പിയിടീച്ചും മുസ്ളിംലീഗിനെ മുന്നണി സംവിധാനത്തിലെടുത്തത്; നെഹ്റുവിന്റെ ചത്ത കുതിര പ്രയോഗം; മലപ്പുറം ജില്ലയുടെ സ്ഥാപനം; തുടങ്ങി ബാബരി മസ്ജിദ് തകര്‍ത്തതിനോട് പ്രതികരിച്ചുകൊണ്ട് മുസ്ളിം ലീഗിലുണ്ടായ പിളര്‍പ്പും ഐ എന്‍ എല്ലിന്റെ രൂപീകരണവും തുടര്‍ന്ന് ഏറെക്കാലം അവര്‍ക്ക് മുന്നണികളുടെ വെളിമ്പ്രദേശത്ത് കാത്തിരിക്കേണ്ടിവന്നതും ഏറ്റവുമൊടുവില്‍ ഐ എന്‍ എല്‍ തന്നെ പിളര്‍ന്നതും അടക്കമുള്ള സംഭവഗതികളും, മഅ്ദനിയുടെ രാഷ്ട്രീയ പരീക്ഷണങ്ങളും അടക്കമുള്ള കാര്യങ്ങള്‍ വിശകലനം ചെയ്യപ്പെട്ടത് കപട മതേതരത്വത്തിന്റെ പുറം കുപ്പായമണിഞ്ഞ മൃദു ഹിന്ദുത്വ വീക്ഷണകോണിലൂടെയാണെന്നതാണ് സത്യം. കാരണം, ഇതൊക്കെ കഴിഞ്ഞിട്ടും കേരളത്തിലെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ മുസ്ളിങ്ങള്‍ക്ക് ആനുപാതികമായ പ്രാതിനിധ്യം സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തിലോ എം എല്‍ എ മാരുടെ എണ്ണത്തിലോ ലഭ്യമാവാറില്ല എന്നതാണ് ചരിത്രയാഥാര്‍ത്ഥ്യം എന്നതു തന്നെയാണ്. നേരിയ പുരോഗതി അടുത്ത കാലത്തായി കണ്ടു തുടങ്ങിയിട്ടുണ്ട് എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. മുസ്ളിങ്ങളുടെ സവിശേഷ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാന്‍ അവര്‍ക്ക് ആനുപാതികമായ പ്രാതിനിധ്യം നിയമ നിര്‍മാണ-നിര്‍വഹണ മേഖലകളില്‍ ലഭ്യമാവുന്നതിലൂടെ മാത്രം സാധ്യമാവുമെന്നോ; മുസ്ളിങ്ങളല്ലാത്തവര്‍ മുസ്ളിം പ്രശ്നങ്ങള്‍ക്ക് പുറന്തിരിഞ്ഞു നില്‍ക്കുമെന്നോ ഒന്നുമല്ല പറഞ്ഞു വരുന്നത്. മുസ്ളിങ്ങള്‍ അമിതമായ ദു:സ്വാധീനം രാഷ്ട്രീയ പൊതു മണ്ഡലത്തിലും തെരഞ്ഞെടുപ്പുകളിലും നടത്തിവരുന്നു എന്ന പ്രചാരണം വസ്തുതാപരമായി ശരിയല്ല എന്ന് വാദിക്കാന്‍ മാത്രമാണ് ശ്രമിക്കുന്നത്. കേരളത്തില്‍ വ്യവസായം പരാജയപ്പെടും; കാരണം ഇവിടെ എന്തിനും ഏതിനും കൊടി പിടിക്കും തുടങ്ങിയ പഴം പുരാണങ്ങള്‍ പോലെ നമ്മുടെ പൊതു ബോധത്തിലുള്ള ചില നുണ പ്രചാരണങ്ങള്‍ എത്ര മാത്രം വിഷലിപ്തമാണെന്ന യാഥാര്‍ത്ഥ്യമാണ് നമുക്ക് പൊളിച്ചടുക്കാനുള്ളതെന്നു ചുരുക്കം.

തെരഞ്ഞെടുപ്പടുക്കുമ്പോള്‍, ജാതി മത സ്വാധീനത്തെക്കുറിച്ച് വിശേഷിച്ചും മുസ്ളിം സ്വാധീനത്തെക്കുറിച്ചും വോട്ടു ബാങ്കിനെക്കുറിച്ചുമുള്ള മഹാഖ്യാനങ്ങളുമായി രംഗത്തു വരുന്നവരെ സൂക്ഷിച്ചിരിക്കേണ്ടതുണ്ടെന്നു തന്നെയാണിതു കാണിക്കുന്നത്. മാത്രമല്ല, ഇത്തരം ആദര്‍ശോപദേശ മഹാഖ്യാനങ്ങള്‍ ഇടതുപക്ഷത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാനാണ് ദുരുപയോഗം ചെയ്യപ്പെടുന്നതെന്നും ശ്രദ്ധിക്കേണ്ടതുണ്ട്. ദീര്‍ഘകാലത്തെ കോടതി നടപടികള്‍ക്കും വിചാരണകള്‍ക്കും ശേഷം, സുപ്രീം കോടതി തന്നെ കുറ്റക്കാരനായി വിധിച്ച് പൂജപ്പുര ജയിലിലടച്ച ബാലകൃഷ്ണപിള്ള, 'പീഡിപ്പിക്കപ്പെട്ട നായകനാ'യി അവതരിപ്പിക്കപ്പെടുന്നതും ഈ പീഡനകഥയിലൂടെ നായര്‍ വോട്ടുകള്‍ വലതുപക്ഷത്തേക്ക് എപ്രകാരം ആകര്‍ഷിച്ചെടുക്കാം എന്ന ദുഷ്ടലാക്കും കാണാതെ പോകുന്നു. എന്നാല്‍, എല്ലാ തെരഞ്ഞെടുപ്പുകള്‍ക്കും മുന്നോടിയായി പ്രത്യക്ഷപ്പെടുന്ന ലാവലിന്‍ വിധികള്‍, ഇടതുപക്ഷം അഴിമതിക്കാരുടെ നേതൃത്വത്തിലാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള പദ്ധതിയുടെ ഭാഗമാണെന്ന് തിരിച്ചറിയപ്പെടാതെയും പോകുന്നു.

ഇടതുപക്ഷം, ആദര്‍ശത്തിന്റെ പര്യായമാണെന്ന സാമാന്യബോധമാണിവിടെ പ്രഛന്നമായി പ്രവര്‍ത്തനക്ഷമമാകുന്നതെന്നത് സന്തോഷകരമാണെങ്കിലും; ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പു വിജയങ്ങളെ ദുഷ്ക്കരമാക്കുക എന്ന ലക്ഷ്യമാണ് അതിന് പുറകിലുള്ളതെന്നത് തിരിച്ചറിയാതെയും നിവൃത്തിയില്ല. ജാതി-മത-സാമുദായിക ശക്തികളുമായി ബാന്ധവം സ്ഥാപിക്കേണ്ടത് വലതു പക്ഷം മാത്രമാണെന്നും, ഇടതുപക്ഷം എല്ലായ്പോഴും ആദര്‍ശം ഉയര്‍ത്തിപ്പിടിച്ച് നിലയുറപ്പിക്കേണ്ടവരാണെന്നുമുള്ള ഉപരിപ്ളവ വാദഗതി പെട്ടെന്ന് ശരിയാണെന്നു തോന്നുമെങ്കിലും അതിനു പുറകിലുള്ള ചതിക്കുഴികള്‍ കാണാതിരിക്കരുത്. കേരളത്തില്‍ റോഡിന് വീതി കൂട്ടരുത് എന്ന് നാടു നീളെ പ്രസംഗിക്കാന്‍ കാറിലും വിമാനത്തിലും പറന്നു നടക്കുന്ന അതേ ഇടതു-തീവ്രവാദ നാട്യക്കാരെ തന്നെയാണ് ഈ ആദര്‍ശ-വാദഗതി പ്രചരിപ്പിക്കാനും നിയോഗിച്ചിട്ടുള്ളതെന്ന് തിരിച്ചറിയുക. ഇത്തരം വിപ്ളവ വായാടികളുടെ ഉപദേശം അനുസരിച്ചാല്‍, മുസ്ളിങ്ങള്‍ ഭൂരിപക്ഷമുള്ള മലപ്പുറം ജില്ലയിലെ പതിനാറു മണ്ഡലങ്ങളിലും ഇടതുപക്ഷം ഹിന്ദു സ്ഥാനാര്‍ത്ഥികളെ മാത്രം മത്സരിപ്പിച്ച് അവരുടെ മത നിരപേക്ഷ ആദര്‍ശ പരിശുദ്ധി തെളിയിക്കേണ്ടതാണ്. പച്ച മലയാളത്തില്‍ പറഞ്ഞാല്‍, ക്ളീനായി തോറ്റു തൊപ്പിയിടണമെന്ന് ചുരുക്കം. അതായത്, ഇടതുപക്ഷത്തെ 'ആദര്‍ശത്തിന്റെ തടവറ'യിലിട്ട് ഞെക്കിക്കൊല്ലുക എന്ന വലതുപക്ഷ ആക്രമണ തന്ത്രമാണിവിടെ പ്രവര്‍ത്തനക്ഷമമാകുന്നതെന്ന് സ്പഷ്ടമാണ്.

Friday, October 1, 2010

രാമന് ജന്മഭൂമി ബാബരിന് മിച്ചഭൂമി

രാജ്യത്ത് കോളിളക്കമുണ്ടാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ ഭയപ്പെട്ട ഒന്നായിരുന്നു ബാബരി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കം സംബന്ധിച്ച് ഇന്ന് അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബഞ്ച് പുറപ്പെടുവിച്ച വിധി. സസ്പെന്‍സുകള്‍ അവസാനിപ്പിച്ചുകൊണ്ട്, നാട്ടുമധ്യസ്ഥന്മാരുടെ രീതിയില്‍; ഭൂമിയുടെ ഉടമസ്ഥാവകാശം മൂന്നായി പിളര്‍ത്തി നല്‍കാന്‍ പറയുന്ന കോടതി വിധി രാഷ്ട്രത്തിന്റെ സമാധാനവും ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കുമോ എന്ന് കാത്തിരുന്നു കാണാം. മാതൃത്വത്തെ സംബന്ധിച്ച തര്‍ക്കവുമായി വന്ന അമ്മമാര്‍ക്കായി കുട്ടിയുടെ ശരീരം തന്നെ പിളര്‍ത്തി നല്‍കാന്‍ ഉത്തരവിട്ട സോളമന്‍ രാജാവിന്റെ തീരുമാനത്തോടാണ് ഈ വിധിയെ ചില നിരീക്ഷകര്‍ ഉപമിച്ചത്. കുടുംബങ്ങള്‍ തമ്മിലോ അയല്‍പക്കങ്ങള്‍ തമ്മിലോ ഉടലെടുക്കുന്ന തര്‍ക്കങ്ങള്‍ പഞ്ചായത്താക്കാന്‍ ചെയ്യാറുള്ള പൊടിക്കൈകളുടെ രൂപത്തിലുള്ള നിഗമനങ്ങളും വിധികളുമാണോ, ഇന്ത്യയിലുള്ളതു പോലെ വിശാലവും അതിഗംഭീരവുമെന്ന് വിശേഷിപ്പിക്കപ്പെടുന്ന നീതിന്യായ സംവിധാനത്തില്‍ നിന്ന് ആധുനിക ലോകം പ്രതീക്ഷിക്കുന്നത്? കേവലം ഒരു വസ്തുവ്യവഹാരത്തര്‍ക്കത്തില്‍ തീര്‍പ്പ് പറയുക എന്നതിനു പകരം, ഒരു പാട് സമ്മര്‍ദ്ദങ്ങളും പ്രായോഗിക പ്രതിസന്ധികളും കോടതി നേരിട്ടിരുന്നു എന്ന് വ്യക്തമാണ്. എന്നാല്‍, നീതിന്യായ നിര്‍വഹണത്തിലുപരിയായി സമാധാന വാഴ്ചക്കാണ് കോടതി മുന്‍തൂക്കം കൊടുത്തിട്ടുള്ളതെങ്കില്‍ ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹിക-ചരിത്ര സാഹചര്യത്തെ വിപുലമായ അര്‍ത്ഥത്തില്‍ അതിനുള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന പ്രസക്തമായ പ്രശ്നത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഈ വിധിക്കു ശേഷവും ആര്‍ക്കും സാധ്യമാവുകയില്ല.

കോടതിയുടെ മുമ്പില്‍ ഉയര്‍ത്തപ്പെട്ട പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്ന് തര്‍ക്കപ്രദേശമായ 2.77 ഏക്രയുടെ ഉടമസ്ഥാവകാശം ആര്‍ക്കാണ് എന്നതായിരുന്നു. ഹിന്ദുസംഘടനകള്‍ക്കാണോ അതോ സുന്നി വഖഫ് ബോര്‍ഡ് അടക്കമുള്ള മുസ്ളിം സമുദായത്തിനാണോ? ഇത്തരമൊരു ചോദ്യത്തിനുത്തരം തേടുമ്പോള്‍, സിവില്‍ നിയമമനുസരിച്ച് ലഭ്യമായ തെളിവുകളും രേഖകളും പുരാവസ്തു ഗവേഷണത്തിലൂടെ ലഭ്യമായ നിരീക്ഷണങ്ങളും മാത്രം കണക്കിലെടുത്ത് നിഗമനത്തിലെത്തുന്നതിനു പകരം എല്ലാ സമുദായങ്ങളെയും കക്ഷികളെയും തൃപ്തിപ്പെടുത്തുന്ന ഒരു വിധിയിലെത്താനാണ് കോടതി ശ്രമിച്ചതെന്ന് കാണാം. അങ്ങിനെയെങ്കില്‍, സമാധാനകാംക്ഷികള്‍ക്ക് ഉന്നയിക്കാനുള്ള പ്രധാനപ്പെട്ട ചോദ്യം ഇതാണ്. 1992 ഡിസംബര്‍ ആറിന് ഇന്ത്യയിലെ ഭരണഘടന, സര്‍ക്കാര്‍ സംവിധാനം, അഖണ്ഡത, രാഷ്ട്ര നിര്‍മാണ പ്രക്രിയ എന്നിവ അട്ടിമറിക്കപ്പെട്ട സംഘപരിവാറിന്റെ ഫാസിസ്റ്റ് ചെയ്തിയെ ഒരളവു വരെയെങ്കിലും സാധൂകരിക്കുന്ന ഒരു വിധിയല്ലെ ഇപ്പോള്‍ കോടതി നടത്തിയിരിക്കുന്നത്? ഇത് ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ അടിസ്ഥാന ആദര്‍ശങ്ങള്‍ക്ക് യോജിച്ചതാണോ? തകര്‍ക്കപ്പെട്ട താഴികക്കുടങ്ങള്‍ക്കൊന്നിനു താഴെ തന്നെയായിരുന്നു രാമന്‍ ജനിച്ച സ്ഥലം എന്നൊക്കെ കോടതി അസന്ദിഗ്ദ്ധമായി നിരീക്ഷിക്കുന്നതായി പ്രാഥമിക വായനയില്‍ ബോധ്യപ്പെടുന്നുണ്ട്. ഹൈന്ദവ വിശ്വാസത്തെ കോടതി വിധി തിരിച്ചറിഞ്ഞിരിക്കുന്നു എന്നാണ് ആര്‍ എസ് എസ്സിന്റെ പ്രാഥമിക പ്രതികരണം. ചരിത്രത്തെ പൌരാണികവത്ക്കരിക്കുകയും പുരാണത്തെ ചരിത്രവത്ക്കരിക്കുകയും വിശ്വാസത്തെ വസ്തുവത്ക്കരിക്കുകയും ചെയ്യുന്ന അപകടകരമായ ബാലന്‍സിംഗാണ് ഇതിലൂടെ പ്രവര്‍ത്തനക്ഷമമാകുന്നത്. ആധുനിക വിജ്ഞാനത്തിനും പൌരധര്‍മ്മത്തിനും ഭരണഘടനക്കും പിന്നെന്തു പ്രസക്തി?

ഭരണഘടനക്കും കോടതികള്‍ക്കും, വിശ്വാസത്തിന്റെയും ദൈവത്തിന്റെയും പ്രശ്നത്തിലെന്തു കാര്യം എന്ന് ഇന്നലെ വരെയും ചോദിച്ചിരുന്ന സംഘപരിവാറുകാര്‍ ഝടുതിയില്‍ സംഘടിപ്പിച്ച കറുത്ത കുപ്പായവുമണിഞ്ഞ് കോടതി നടപടികള്‍ വ്യാഖ്യാനിക്കുകയും വിജയ ചിഹ്നം ഉയര്‍ത്തി നെഗളിക്കുകയും ചെയ്യുന്ന ജുഗുപ്സാവഹമായ കാഴ്ചകള്‍ ഇന്ത്യന്‍ മാധ്യമ ചരിത്രത്തിലും സ്ഥാനം പിടിച്ചേക്കും. എന്നാല്‍, കോടതി വിധി തങ്ങള്‍ക്ക് സ്വീകാര്യമാണെന്ന നിലപാടാണ് പൊതുവെ മുസ്ളിം ഭാഗത്തു നിന്നുള്ള കക്ഷികള്‍ എല്ലാ കാലത്തും എടുത്തു പോന്നിരുന്നത്. ഇപ്പോഴത്തെ വിധി വന്നപ്പോഴും സമാനമായ നിലപാടുകള്‍ തന്നെയാണ് കാണാന്‍ കഴിയുന്നത്. വിധിക്കു ശേഷമുള്ള ക്രമസമാധാന വാഴ്ചക്കും അതുകൊണ്ടു തന്നെ നന്ദി പറയേണ്ടത് മുസ്ളിം വിഭാഗത്തിനോടാണ്. എന്നാല്‍, മുസ്ളിം സമുദായത്തിന്റെ വികാരങ്ങള്‍ ഹനിക്കപ്പെട്ടിരിക്കുന്നു എന്ന പ്രതീതി ജനിക്കപ്പെടുകയും കോണ്‍ഗ്രസും ഇടതുപക്ഷവും അടക്കമുള്ള വിശാല മതേതര ദേശീയ കക്ഷികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്തില്ലെങ്കില്‍ കാര്യങ്ങള്‍ പിടിവിട്ടുപോയേക്കാം. അങ്ങിനെ സംഭവിക്കാതിരിക്കട്ടെ.


തങ്ങളുടെ തെരഞ്ഞെടുപ്പജണ്ടയിലുള്ള മഹാക്ഷേത്ര നിര്‍മ്മാണം ഇനി 'നിയമാനുസൃത'മായി തന്നെ പൂര്‍ത്തിയാക്കാന്‍ സംഘപരിവാറിന് സാധ്യമായിരിക്കുന്നു. സാമ്പത്തിക ഉദാരവത്ക്കരണത്തിന്റെ കെടുതികളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചു വിടുന്നതിനു വേണ്ടിയെന്ന് പരക്കെ ആക്ഷേപിക്കപ്പെട്ട മൌനവും നിസ്സംഗതയും 1992 ഡിസംബര്‍ ആറിന് പുലര്‍ത്തിയ നരസിംഹ റാവു പോലും പിറ്റേന്ന് ആശ്വാസകരമായ ഒരു പ്രസ്താവന നടത്തിയിരുന്നു. തകര്‍ക്കപ്പെട്ട അതേ സ്ഥലത്ത് പള്ളി പുതുക്കിപ്പണിയുമെന്നായിരുന്നു അത്. ആയിരക്കണക്കിന് മുസ്ളിങ്ങളുടെ ചോര പുറകെ നടന്ന വര്‍ഗീയ കലാപങ്ങളിലും വംശഹത്യകളിലുമായി ഒഴുകി പരന്നു. ഇപ്പോള്‍, തകര്‍ക്കപ്പെട്ടവര്‍ക്കും തകര്‍ത്തവര്‍ക്കും ഒരേ നീതിയാണെന്നാണ് വിധിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ വോട്ടവകാശമുള്ള ഹിന്ദുക്കളുടെ അമ്പതു ശതമാനം വോട്ടു പോലും, എല്ലാ മഹാരഥയാത്രകള്‍ക്കു ശേഷവും നേടാനാകാത്ത ബി ജെ പിക്ക് ഈ നിയമ സാധൂകരണത്തിലൂടെ ഒരു പക്ഷെ ഇനിയും മുന്നേറാനായേക്കും.


ഇന്ത്യന്‍ ജനാധിപത്യം, ഭരണഘടന, നിയമവ്യവസ്ഥ എന്നിവ പ്രവര്‍ത്തനക്ഷമവും പ്രായോഗികവും നിലനില്‍ക്കുന്നതുമാണോ എന്ന് പരിശോധിക്കപ്പെടുന്ന നിര്‍ണായകപ്രശ്നമായി അയോധ്യ എന്ന ഊരാക്കുടുക്ക് പരിണമിച്ചിരിക്കുന്നു എന്നതാണ് വാസ്തവം. 1992 ഡിസംബറില്‍, സന്യാസികളും കര്‍സേവകരും എന്ന് പേരിട്ട് വിളിക്കപ്പെട്ട തെമ്മാടിക്കൂട്ടം അതിന്റെ പണി/പൊളി പൂര്‍ത്തിയാക്കുന്നതു വരെയും പൊലീസും പട്ടാളവും ഭരണകൂടവും മാധ്യമങ്ങളും വെറുതെ കൈയും കെട്ടി നോക്കി നിന്നു. സൈനികവ്യൂഹത്തിന്റെ പ്രത്യേകാധികാര നിയമം (എ എഫ് എസ് പി എ) 1958ല്‍ തന്നെ പാസാക്കിയിരുന്നുവെങ്കിലും അത് കശ്മീരിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ആദിവാസി മേഖലകളിലും പ്രയോഗിക്കാന്‍ മാത്രമായി മാറ്റിവെച്ചതു കൊണ്ട് അയോധ്യയിലേക്ക് കൊണ്ടുവന്നില്ല! ലിബര്‍ഹാന്‍ കമ്മീഷനടക്കം പല കണ്ടെത്തലുകളുണ്ടായിട്ടും കുറ്റം ചെയ്തവര്‍ക്കെതിരെ ഒരു ചെറുവിരലനക്കാന്‍ പോലും ആര്‍ക്കും സാധ്യമായില്ല. അത്തരം ദുരവസ്ഥ നിയമവാഴ്ചയെ പല്ലിളിച്ചു കാണിക്കുമ്പോഴാണ്, രാമന്‍ ജനിച്ച സ്ഥലം ഇതു തന്നെയെന്നുറപ്പായി എന്ന് കോടതി പറയുന്നത്. എന്തൊരു തരം ഇരുപത്തൊന്നാം നൂറ്റാണ്ടാണിത് ദൈവമേ!

ഇന്ത്യാ മഹാരാജ്യത്ത് ഇതിനകം ഉന്നയിക്കപ്പെട്ടിട്ടുള്ള ആയിരക്കണക്കിന് തര്‍ക്കങ്ങള്‍ക്ക് ഈ വിധി മാതൃകയായെടുത്ത് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കപ്പെടുമോ എന്ന ആശങ്കയും ഉയര്‍ത്തപ്പെടുന്നുണ്ട്. അങ്ങിനെയാണെങ്കില്‍, പണ്ടേ ഉന്നയിക്കപ്പെട്ടിരുന്ന ടീ പാര്‍ട്ടി കോംപ്രമൈസ് ഫോര്‍മുലയുടെ അടിസ്ഥാനത്തിലുള്ള ഈ വിധിപ്രസ്താവം മൂടിവെക്കപ്പെട്ടിരുന്ന ആയിരക്കണക്കിന് പ്രശ്നങ്ങള്‍ പെട്ടിയില്‍ നിന്ന് വലിച്ച് പുറത്തിടുന്ന ദുരവസ്ഥയിലേക്കായിരിക്കും നയിക്കുക. രാമന്‍ എന്ന പുരാണ കഥാപാത്രം ഇതാ ഇവിടെയാണ് ജനിച്ചത് എന്ന് കോടതി പ്രഖ്യാപിക്കുന്നതിലൂടെ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളടക്കമുള്ള ജനസാമാന്യത്തിന് നീതിന്യായവ്യവസ്ഥയില്‍ തുടര്‍ന്നും വിശ്വാസമര്‍പ്പിക്കാന്‍ ഏതു വിധേനയാണ് സാധ്യമാവുക എന്ന നിര്‍ണായകപ്രശ്നമാണ് ഉത്തരമില്ലാതെ അലയാന്‍ വിധിക്കപ്പെട്ടിരിക്കുന്നത്.

Sunday, December 6, 2009

മുസ്ളിം ഭീതിയും ലവ് ജിഹാദും - വള്ളത്തോള്‍ മുതല്‍ വെള്ളാപ്പള്ളി വരെ


ഹിന്ദു സമുദായത്തില്‍ പെട്ട സുന്ദരിമാരെ വല വീശുന്ന മുഹമ്മദീയരെക്കുറിച്ചുള്ള ഭീതി, ലവ് ജിഹാദിനെക്കുറിച്ചുള്ള കോടതിയുടെയും പോലീസിന്റെയും മുഖ്യധാരാ മാധ്യമങ്ങളുടെയും സമുദായ മേധാവിമാരുടെയും സംഘപരിവാര്‍ ഫാസിസ്റ്റുകളുടെയും വ്യാഖ്യാനങ്ങള്‍ പൊന്തി നില്‍ക്കുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിലല്ല ആദ്യമായി ഉരുത്തിരിഞ്ഞു വന്നത്. ഭാരതമെന്ന പേര്‍ കേട്ടാലഭിമാന പൂരിതമാകണമന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്കു ഞരമ്പുകളില്‍ എന്ന് പാടിയ മഹാനായ സ്വാതന്ത്ര്യസമര/ദേശീയ കവി വള്ളത്തോള്‍ നാരായണ മേനോന്റെ പ്രസിദ്ധ സമാഹാരമായ സാഹിത്യമഞ്ജരിയിലെ ഒരു കവിതയാണ് ഒരു നായര്‍ സ്ത്രീയും മുഹമ്മദീയനും. വില്വാദ്രിനാഥക്ഷേത്രത്തിന്റെ പേരില്‍ സുപ്രസിദ്ധമായ തിരുവില്വാമലയിലാണ് കഥ നടക്കുന്നത്. നേരം സന്ധ്യ. പ്രകൃതി വര്‍ണനയാണ് ആദ്യത്തെ കുറെയധികം ശ്ളോകങ്ങളില്‍. ഭാരതപ്പുഴയുടെ കരയിലാണ് വില്വാദ്രിനാഥന്‍ കുടികൊള്ളുന്നത്.

തിരുനിളയുടെ തീരമോടടുത്തുള്ളൊരു വിപുലോന്നതമാം പറമ്പിലൂടേ തരുണിയൊരുവള്‍ പോയിരുന്നു, താനേ പെരുകുമതിന്‍ വിജനത്വമൊട്ടകറ്റി.

തരുണിയുടെ രംഗപ്രവേശത്തെ തുടര്‍ന്ന് അവളുടെ ഉടല്‍ വിവരിക്കപ്പെടുന്നു.

തടിമരവുമിടക്കിടക്കു വള്ളിക്കുടിലുമിണങ്ങിടുമപ്പെരുമ്പറമ്പില്‍ വടിവോളവള്‍ വിളങ്ങി, വാനില്‍ നിന്നും ഝടിതി പതിച്ചൊരു കൊച്ചുതാര പോലെ. ധവളപടമുടുത്ത രീതി, കണ്ഠാദ്യവയവമണ്ഡനവൃന്ദ സമ്പ്രദായം, സുവദനശശിതന്‍ വിശേഷതേജസ്സിവയിവള്‍ നായര്‍ നതാംഗിയെന്നു ചൊല്ലി.

വസ്ത്രവും ആഭരണങ്ങളുമണിഞ്ഞതിന്റെ സവിശേഷവും ആഭിജാത്യമാര്‍ന്നതും കുലീനവുമായ രീതിസമ്പ്രദായത്തില്‍ നിന്നും മുഖതേജസ്സിന്റെ വിശേഷം കൊണ്ടും അവള്‍ ഒരു നായര്‍ സുന്ദരിയാണെന്നു തീര്‍ച്ച എന്നാണ് കവി ഉറപ്പിക്കുന്നത്. സൌന്ദര്യം, കുലീനത, ആഭിജാത്യം, ചാരിത്ര്യം, എന്നിവയുടെയെല്ലാം പര്യായമായി നായര്‍ ജാതി സ്ത്രീത്വം ഇതിലൂടെ ഉറപ്പിക്കപ്പെടുന്നു. ഇത്തറവാടിത്തഘോഷണത്തെപ്പോലെ വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയില്‍ എന്ന് നായര്‍ തന്നെയായ ഇടശ്ശേരി വിലപിക്കുന്നത് പിന്നീടുമെത്രയോ വര്‍ഷങ്ങള്‍ക്കു ശേഷം.

നായര്‍ സുന്ദരിയാണെന്നുറച്ചതോടെ അവളുടെ അംഗപ്രത്യംഗ വര്‍ണനം തന്റെ പുരുഷാധികാരത്തിന്റെയും പുരുഷക്കാഴ്ചയുടെയും പുരുഷവ്യാഖ്യാനത്തിന്റെയും അവകാശവും ഉത്തരവാദിത്തവുമാണെന്ന നിലക്കുള്ള വിവരണങ്ങളാണ് തുടര്‍ന്നുള്ള വരികളില്‍. തലമുടിയുടെ വര്‍ണനയും അതിന്റെ തുമ്പ് നിതംഗത്തില്‍ തട്ടി വിലസുന്നതും വിവരിക്കുമ്പോള്‍ രൂപകവും ഉപമയും ഉത്പ്രേക്ഷയും കൂടി തിളങ്ങുന്നതുകൊണ്ട് മലയാള ഭാഷാ വ്യാകരണം വളര്‍ന്നു പന്തലിക്കുകയും അധ്യാപകര്‍ തൊഴിലുള്ളവരായി തുടരുകയും ചെയ്തു. മലരഴകില്‍ നിറച്ചൊരോട്ടുപാത്രം വിലസി, വിലാസിനി തന്നിടങ്കരത്തില്‍; അലസതനു പൊതിച്ച രണ്ടിളനീര്‍ വലതു കരത്തിലുമുദ്വഹിച്ചിരുന്നു എന്ന വരികളില്‍ നിന്നായിരിക്കണം വിപ്ളവകവി കൂടിയായിരുന്ന വയലാര്‍ രാമവര്‍മ്മക്ക് പില്‍ക്കാലത്ത് തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി......തിരുവില്വാമലയില്‍ നേദിച്ചുകൊണ്ടു വരും ഇളനീര്‍ക്കുടമിന്നുടക്കും ഞാന്‍ എന്ന സിനിമാപ്പാട്ടെഴുതാന്‍ പ്രചോദനം ലഭിച്ചത്.

ഭവനത്തില്‍ നിന്നു പുറപ്പെടാന്‍ അല്‍പം വൈകിയതിനാല്‍, സഖികളെല്ലാം മുമ്പേ പോയിരുന്നു; അവള്‍ വഴിയില്‍ തനിച്ചായിപ്പോയി. ഒറ്റക്ക് അവള്‍ വലിഞ്ഞു നടക്കുന്നതിനെക്കുറിച്ച് കവി ഇപ്രകാരം വിവരിക്കുന്നു.

ചുമലണിവസനത്തിനുള്ളില്‍ വിങ്ങും സുമഹിതവാര്‍മുലയും, നിതംബവായ്പും ശ്രമമൊടനുവദിച്ച വേഗമാര്‍ന്നക്കമനി നടന്നു കരള്‍ക്കൊരിണ്ടലോടെ.

വിവരണത്തിലെ ശൃംഗാരവും രത്യാലോചനയും അവസാനിക്കുന്നു. അതാ കഥയിലെ വില്ലന്‍ കടന്നു വരുന്നു. ഉടനടിയവള്‍ തന്റെ മുന്നിലെത്തീ, സ്ഫുടതരരാക്ഷസരൂക്ഷരൂപനേകന്‍. പെട്ടെന്നുള്ള ഈ കാഴ്ചയില്‍ അവള്‍ ചകിതയായി നാലഞ്ചടി പിന്നോട്ടു മാറി. ആ കരാളമുഖനെ കവി വിവരിക്കുന്നതിപ്രകാരം. പിരിമുറുകി വളഞ്ഞ മീശ, ചെന്തീപ്പൊരി ചിതറും മിഴി, വട്ടമൊത്ത താടി ഹരി, ഹരിയമനും നടുങ്ങുവൊന്നക്കരിമലയന്റെ കരാളമായ വക്ത്രം. ആരാണവന്‍? വെറിയനവനതാതിടത്തു തട്ടിപ്പറി തൊഴിലായ്പ്പുലരും മുഹമ്മദീയന്‍, കണ്ടിടത്തെല്ലാം തട്ടിപ്പറി തൊഴിലാക്കിയവന്‍, അവന്‍ മുഹമ്മദീയര്‍ക്കു ചേര്‍ന്ന തരത്തിലുള്ള കള്ളത്തരങ്ങളും ക്രൂരതകളും കൈമുതലായുള്ള ഒരു വെറിയന്‍, വെറുക്കപ്പെട്ടവന്‍, വെറുക്കപ്പെടേണ്ടവന്‍ തന്നെ. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ പാപകര്‍മ്മങ്ങള്‍ ഇടതടവില്ലാതെ അനുഷ്ഠിച്ചുകൊണ്ടേയിരിക്കുന്ന ആ കശ്മലന്റെ പൈശാചികത അവന്റെ മുഖത്തു നിന്നു തന്നെ വായിച്ചെടുക്കാം. പോരാത്തതിനോ അരയിലൊരു കത്തിയും തിരുകിയിട്ടുണ്ടവന്‍. ഒരു വക വലുതായ കത്തി കൂറ്റന്‍ തിരുകിയിരുന്നു വലത്തു പാടരയ്ക്കല്‍: പരുഷമതു രസേന പാന്ഥരക്തക്കുരുതിയി'ലൂളിയിടാ'ത്ത നാള്‍ ചുരുങ്ങും. ക്രൂരകൃത്യങ്ങള്‍ നടത്താന്‍ ആ കത്തിക്കു തന്നെ ഒരുത്സാഹമുണ്ടെന്നാണ് കവി കല്‍പ്പിച്ചുണ്ടാക്കുന്നത്. സര്‍വാഭരണവിഭൂഷിതയായതിനു പുറമെ, പാതിവ്രത്യം എന്ന അനര്‍ഘരത്നത്തെക്കൂടിയണിഞ്ഞവളായ ആ നായര്‍ യുവതിയോട് അവളെ നശിപ്പിക്കുകയാണ് തന്റെ ഉദ്ദേശ്യമെങ്കിലും താനവളെ ഉപദ്രവിക്കുകയില്ല എന്നാണവന്‍ പറയുന്നത്. അതു പറഞ്ഞ് തന്റെ വീട്ടിലേക്കു ക്ഷണിക്കുകയാണവളെ. അവളുടെ കണ്ണിലിരുട്ടു കയറാനും ബോധം കെടാനും വേറൊന്നും വേണ്ടല്ലോ. കാലിടറി പടുകുഴിയിലേക്കു വീഴാന്‍ പോകുകയാണവള്‍. കല്ലിനു പോലും കനിവു തോന്നിക്കുന്നതരത്തില്‍ ദയനീയമായ അഭ്യര്‍ത്ഥന നടത്തിയിട്ടും ആ ഖലന്റെ(ദുര്‍ജ്ജനവിഭാഗത്തില്‍ പെടുന്ന ക്രൂരന്‍) കൂടെ പോകേണ്ടി വരുന്നു. വ്രതമനുഷ്ഠിച്ചു പരിശുദ്ധയായി വരുന്നവളെ കാമം തലക്കു കയറിയവന്‍ ആക്രമിക്കുമ്പോള്‍ കാമദേവനെ ചുട്ടെരിച്ച ഭഗവാന്‍ കാണുന്നില്ലേ എന്നണ് കവി ചോദിക്കുന്നത്. ഭഗവാന്റെ ലീലാവിലാസം തന്നെയായിരിക്കണം, അവള്‍ക്ക് ധൈര്യം കുറേശ്ശ കുറേശ്ശയായി ലഭിച്ചു തുടങ്ങുന്നു. കരിക്കു മുറിക്കുന്നതിനു കത്തി ചോദിച്ചു വാങ്ങിയ അവള്‍ ആ ജളക്രൂരന്റെ കഴുത്തില്‍ ആഞ്ഞു വെട്ടുകയാണ് പിന്നീട് ചെയ്യുന്നത്.

ക്ളൈമാക്സ് കവി വിവരിക്കുന്നതിപ്രകാരം.

'ഹള്ളാ' എന്നു മലച്ചു മാപ്പിള നിലത്തക്കാലപാശത്തെയും തള്ളാന്‍ പോന്ന കരാളനെങ്ങു? കമലത്തണ്ടൊത്ത കയ്യെങ്ങഹോ? ഉള്ളാ നായര്‍ വധൂമണിക്കെരികയാല്‍, പ്പേര്‍ കേട്ട തല്‍പൂര്‍വകര്‍ക്കുള്ളാ ക്ഷത്രിയരക്തമൊട്ടിടയുണര്‍ന്നുള്‍ പ്പാഞ്ഞിരിക്കാമതില്‍!

കേരള ദേശീയതയും സാംസ്ക്കാരിക പൌരത്വവും നിര്‍ണയിച്ചെടുക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച വള്ളത്തോളിന്റെ നിലപാടിതാണെങ്കില്‍ സാമൂഹ്യനീതിക്കു വേണ്ടിയും ജാതിനിര്‍മ്മാര്‍ജ്ജനത്തിനു വേണ്ടിയും കവിതയെഴുതുക മാത്രമല്ല, സംഘടനാനേതൃത്വപദവിയേറ്റെടുക്കുക വരെ ചെയ്ത മഹാകവി കുമാരനാശാന്‍ തന്റെ പ്രഖ്യാതമായ ദുരവസ്ഥയില്‍ മുഹമ്മദീയരെ 'ക്രൂരമുഹമ്മദീയര്‍' എന്നാണല്ലോ പരിചയപ്പെടുത്തുകയും വിശേഷിപ്പിക്കുകയും ചെയ്യുന്നത്. ഈ വിശേഷണത്തെ സംബന്ധിച്ച ധാരാളം നിരീക്ഷണങ്ങള്‍ വന്നു കഴിഞ്ഞ സ്ഥിതിക്ക് വിശദാംശങ്ങളിലേക്കു പോകുന്നില്ല.

ദേശീയതയുടെയും സംസ്ക്കാരത്തിന്റെയും സാമൂഹ്യ നീതിയുടെയും കാര്യം കഴിഞ്ഞാല്‍ നവോത്ഥാനാനന്തര മലയാളിക്ക് പ്രിയപ്പെട്ട വികാരവും ആശയവുമാണ് മതേതരത്വം അഥവാ മതനിരപേക്ഷത. മലയാളിയുടെ മതേതരത്വം പണ്ടത്തെപ്പോലെ ശക്തമല്ല എന്നു വിലപിക്കുന്ന പൊതുബോധ പണ്ഡിതര്‍ നിരന്തരമായി ഉദാഹരിക്കുന്ന ഒരു കാര്യം, ഇന്നാണെങ്കില്‍ എനിക്ക് നിര്‍മ്മാല്യം എടുക്കാന്‍ കഴിയുമായിരുന്നില്ല എന്ന എം.ടി യുടെ പ്രസ്താവനയാണ്. ദേവിയുടെ പ്രതിപുരുഷനായ വെളിച്ചപ്പാട് (ഈ കഥാപാത്രത്തെ ഹൃദയസ്പൃക്കായി അവതരിപ്പിച്ച പി ജെ ആന്റണിക്ക് ഭരത് അവാര്‍ഡ് ലഭിക്കുകയുണ്ടായി) ജീവിത പരാജയത്തെ തുടര്‍ന്ന് താനിത്രയും കാലം ഉപാസിച്ചിരുന്ന ദേവീ വിഗ്രഹത്തിനു മുകളിലേക്ക് തല വെട്ടിപ്പൊളിച്ചെത്തിയ ചോര കൂടി കലര്‍ത്തി ശക്തമായി തുപ്പുന്ന അന്ത്യരംഗമാണ് യുക്തിവാദപ്രത്യക്ഷമനസ്സുള്ളവരെ കോരിത്തരിപ്പിച്ചത്. അപ്രകാരമായിരുന്നു, വര്‍ഗീയതക്കും മതബോധത്തിനുമെതിരായ ശക്തമായ ആഖ്യാനമായി നിര്‍മാല്യം കൊണ്ടാടപ്പെട്ടതും.

വെളിച്ചപ്പാടിനെ ഇത്ര കടുപ്പത്തില്‍ വേദനിപ്പിച്ച സംഭവം എന്തായിരുന്നു? പലചരക്കു കടയിലെ കടം പല തവണ ആവശ്യപ്പെട്ടിട്ടും വീട്ടാത്തതിനെ തുടര്‍ന്ന് അതു മുതലാക്കാന്‍ ആണുങ്ങളില്ലാത്ത തക്കം നോക്കി വെളിച്ചപ്പാടിന്റെ വീട്ടിലെത്തി അയാളുടെ ഭാര്യയെ ലൈംഗികമായി പ്രാപിക്കുന്ന കടയുടമ വാതില്‍ തുറന്നിറങ്ങിവരുന്നതും അയാള്‍ക്കു പിന്നിലായി തന്റെ ഭാര്യ(കവിയൂര്‍ പൊന്നമ്മ) സംഭോഗത്തിനു ശേഷം തലമുടി കെട്ടി വെച്ച് പുറത്തേക്കു വരുന്നതും കണ്ടതിന്റെ ഷോക്കിലാണ് വെളിച്ചപ്പാട് മരണത്തിലേക്കു കുതിക്കുന്നത്. ഈ കടയുടമ ഒരു മുസ്ളിമായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഇത്തരം കടുത്തതും ഹൃദയശൂന്യവും മനുഷ്യത്വവിരുദ്ധവുമായ പ്രവൃത്തികള്‍ സാധാരണ ചെയ്യുന്നത് മുസ്ളിങ്ങളാണ് എന്ന പൊതുബോധമാണിവിടെ രചയിതാവിനെ നയിക്കുന്നത്. ഇതിനര്‍ത്ഥം, വള്ളത്തോളും ആശാനും എം ടിയും അടക്കമുള്ള മഹാന്മാരായ കലാകാരന്മാരും അവരുടെ മുഴുവന്‍ കലാസൃഷ്ടികളും ഹിന്ദുവര്‍ഗീയതയുടെ ആശയപ്രചാരണ മാധ്യമങ്ങളാണെന്നല്ല. മറിച്ച്, വളരെ വിശാലമായ അര്‍ത്ഥത്തില്‍ ജനാധിപത്യം, ദേശാഭിമാനം, സ്വാതന്ത്ര്യബോധം എന്നിവ കൊണ്ട് ഉജ്വലിച്ചുനില്‍ക്കുന്ന ഈ മഹാന്മാരുടേതടക്കം മുഴുവന്‍ കേരളീയരുടെയും സാമൂഹിക അബോധത്തില്‍ മുസ്ളിമിനെ സംശയത്തോടെയും അപരത്വത്തോടെയും കാണുന്ന മനോഭാവം പ്രബലമായിരുന്നു എന്നു മാത്രമാണ്.

ദേശീയത, സാംസ്ക്കാരിക പൌരത്വം, സാമൂഹ്യ നീതി, മതേതരത്വം, വര്‍ഗീയവിരുദ്ധത എന്നിങ്ങനെയുള്ള കേരളീയ നവോത്ഥാന മൂല്യങ്ങളൊക്കെത്തന്നെയും ഹിന്ദു(സവര്‍ണ) സ്ത്രീയെ വശഗയാക്കുന്ന കാമോത്തേജിതനായ മുസ്ളിം പുരുഷന്‍ എന്ന പ്രോട്ടോടൈപ്പിനെ നിര്‍മ്മിച്ചെടുക്കുകയും പുനര്‍നിര്‍മ്മിച്ചെടുക്കുകയും ചെയ്തിട്ടുണ്ടെന്നു സാരം. അപ്പോള്‍ പിന്നെ, ലൌ ജിഹാദ് എന്ന ഭീതി കലര്‍ന്ന ആരോപണം സംഘപരിവാര്‍ കരുപ്പിടിപ്പിച്ചെടുക്കുമ്പോള്‍, കേരളകൌമുദിയും മാതൃഭൂമിയും മനോരമയും ഡി ജി പിയും കൃസ്ത്യന്‍ പള്ളിയും കോടതിയും വെള്ളാപ്പള്ളിയും പി കെ നാരായണപ്പണിക്കരും എന്തിനേതേറ്റെടുക്കാതിരിക്കണം?

ലോകവ്യാപകമായി ഹിന്ദുക്കളെ ഒന്നിപ്പിക്കുന്നതിനു വേണ്ടിയുള്ള ഹിന്ദു ജനജാഗൃതി സമിതി എന്ന വെബ്സൈറ്റില്‍ 2009 ഫെബ്രുവരി 27 തീയതി വെച്ച് പത്തനംതിട്ടയില്‍ നിന്നെഴുതിയതെന്ന വണ്ണമുള്ള വാര്‍ത്തയില്‍ പറയുന്നതിപ്രകാരമാണ്. മറ്റു മാധ്യമങ്ങള്‍ അവഗണിച്ച കേരളകൌമുദി എന്ന 'സെക്കുലര്‍' പത്രത്തില്‍ വന്ന വാര്‍ത്തയെയാണ് ഈ വെബ്സൈറ്റ് അവലംബമാക്കുന്നത്. ഇതിനകം നാലായിരം ഹിന്ദു പെണ്‍കുട്ടികളെ ജിഹാദി റോമിയോമാര്‍ പ്രണയം നടിച്ച് കുടുക്കി മതം മാറ്റിയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. പൊലീസിന്റെ സ്പെഷ്യല്‍ ബ്രാഞ്ച് ഇതു സംബന്ധിച്ച അന്വേഷണം തുടങ്ങിക്കഴിഞ്ഞു എന്നറിയിക്കുന്ന റിപ്പോര്‍ട് തുടര്‍ന്ന് ലവ് ജിഹാദിന്റെ നടപടിക്രമം വിവരിക്കുന്നു. ഈ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന പയ്യന്മാര്‍ക്ക് ഹിന്ദു പെണ്‍കുട്ടികളെ വലവീശിപ്പിടിക്കാന്‍ രണ്ടാഴ്ച സമയമാണനുവദിച്ചിട്ടുള്ളത്. കല്യാണവും മതം മാറ്റവും കഴിഞ്ഞ ഉടനെ ചുരുങ്ങിയത് നാലു കുട്ടികളെയെങ്കിലും അടിയന്തിരമായി ഉത്പാദിപ്പിക്കേണ്ടതുണ്ട്. രണ്ടാഴ്ച ഒരുവളുടെ പുറകെ നടന്നിട്ട് ഫലം കണ്ടില്ലെങ്കില്‍ അവളെ വേണ്ടെന്നു വെച്ച് പുതിയ ഇരയെ തേടി നടക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വിജയിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപയാണ് പാരിതോഷികം. പ്രണയത്തിന്റെ വിജയത്തിനായി പുതിയ തരം മൊബൈല്‍ ഫോണുകള്‍, ബൈക്കുകള്‍, ഡിസൈനര്‍ ഷര്‍ട്ടുകള്‍ എന്നിവയും വിതരണം ചെയ്യുന്നുണ്ട്.

ഈ വാര്‍ത്ത വെബ്സൈറ്റുകളില്‍ നിന്ന് മുഖ്യധാരാ പത്രങ്ങളിലേക്കും കോടതിയിലേക്കും ടെലിവിഷന്‍ ചാനലുകളിലേക്കും പടര്‍ന്നതോടെ, ഹിന്ദുസംഘടനകളും കൃസ്ത്യന്‍ പള്ളിയും ലവ് ജിഹാദിനെതിരെ യോജിച്ചതായി വാര്‍ത്തകള്‍ പുറത്തു വന്നു. ടൈംസ് ഓഫ് ഇന്ത്യക്കു വേണ്ടി സ്വന്തം പ്രതിനിധി അനന്തകൃഷ്ണന്‍ ജി 13.10.2009ന് പോസ്റ്റു ചെയ്ത വാര്‍ത്തയില്‍ ഇതു സംബന്ധിച്ച വിശദവിവരങ്ങളുണ്ട്. തങ്ങളുടെ സമുദായങ്ങള്‍ക്ക് മാരകമായ പ്രഹരം സമ്മാനിക്കുന്ന ഈ സാമൂഹ്യവിപത്തിനെതിരായി തങ്ങള്‍ യോജിക്കുകയാണെന്നാണ് ഹിന്ദു/കൃസ്ത്യന്‍ 'മതമേധാവികള്‍' അറിയിച്ചിരിക്കുന്നത്.

ലവ്ജിഹാദിന്റെ പ്രവര്‍ത്തനങ്ങള്‍ തന്നെയായിരുന്നു മംഗളൂരുവിലെ പബ്ബില്‍ നടന്നിരുന്നതെന്നും അതു തടയാനാണ് തങ്ങള്‍ അവിടെയെത്തിയതെന്നുമാണ് രാമസേന പറയുന്നത്. (ഹിന്ദു പെണ്‍കുട്ടികളേ ലവ് ജിഹാദിനെ കരുതിയിരിക്കുക- ഇന്ത്യന്‍ റിയലിസ്റ്റ്.വേര്‍ഡ്പ്രസ്സ്.കോം) മോഡേണ്‍ ആയി വസ്ത്രം ധരിച്ച നിരവധി ഹിന്ദു പെണ്‍കുട്ടികള്‍ മംഗളൂരുവിലെ പബ്ബില്‍ മുസ്ളിം യുവാക്കള്‍ക്കൊപ്പം കാമോത്തേജനപരമായ തരത്തില്‍ നൃത്തം ചെയ്യുന്നതാണ് തങ്ങള്‍ കണ്ടതെന്ന് രാമസേന ഓര്‍മ്മിക്കുന്നു. അതുകൊണ്ടാണ് തങ്ങള്‍ അവരെ രക്ഷിച്ചെടുത്തത്. ഹിന്ദു കുട്ടികളെ പ്രസവിക്കുന്നതിനു പകരം മുസ്ളിം കുട്ടികളെ പ്രസവിച്ച് വളര്‍ത്തിയെടുത്ത് ഹിന്ദുക്കളെ കലാപത്തിലൂടെ കൊന്നൊടുക്കുക എന്നതാണ് ലവ് ജിഹാദിന്റെ ലക്ഷ്യം എന്ന് രാമസേന കണ്ടെത്തിയിരിക്കുന്നു. മതപരിവര്‍ത്തനത്തിനുള്ള തക്ക്വിയ തന്ത്രത്തിന്റെ ഒരു രീതി മാത്രമാണ് ലവ് ജിഹാദെന്നാണ് സംഘപരിവാര്‍ ആശയക്കാരനായ സന്ദീപ്‌വെബ് കണ്ടെത്തുന്നത്. ഇസ്ളാമിക് ബേബി ഫാക്ടറി തന്നെ ലവ് ജിഹാദുകാര്‍ കെട്ടിപ്പടുക്കുകയാണെന്നാണ് സന്ദീപിന്റെ അഭിപ്രായം.

സാധാരണയായി നാട്ടില്‍ നടക്കുന്ന അനവധി പ്രണയങ്ങളെയാണ് ഈ ലവ് ജിഹാദ് പ്രചാരകര്‍ സംശയത്തിന്റെ നിഴലിലേക്കും അതുവഴി വംശഹത്യയിലേക്കും നയിക്കുന്നത്. മുസ്ളിങ്ങള്‍, കൃസ്ത്യാനികള്‍, കമ്യൂണിസ്റ്റുകാര്‍ എന്നീ മൂന്നു പ്രഖ്യാപിത ശത്രുക്കള്‍ക്കു പുറമെ കമിതാക്കള്‍, മിശ്രവിവാഹിതര്‍, മതം മാറിയവര്‍ എന്നിവരെ കൂടി ഇരകളാക്കി വംശഹത്യക്കു വിധേയമാക്കാനുള്ള സംഘപരിവാര്‍ പദ്ധതിക്ക് ചൂട്ടു പിടിക്കാന്‍ ദേശീയ/മതേതര പത്രങ്ങളും പോലീസും കോടതിയും സമുദായസംഘടനകളും തയ്യാറായി എന്നതാണ് കാര്യങ്ങളെ കൂടുതല്‍ ഗൌരവാവഹവും നിയന്ത്രണാതീതവുമായ നിലയിലേക്ക് നയിക്കുന്നത്.

പൊതുസമൂഹവും ചെറുതും വലുതുമായ സംഘങ്ങളും അന്യന്‍, അപരന്‍ (അദര്‍) എന്ന ആരോപണത്തിലൂടെ ഒരാളെ/ഒരു സമുദായത്തെ/ഒരു സംസ്ക്കാരത്തെ/ഒരു ഭാഷയെ/ഒരു സ്ഥലത്തെ/ഒരു വിശ്വാസത്തെ വേര്‍പെടുത്തുകയും ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന പ്രവണത പുതിയ കാലത്ത് വര്‍ദ്ധിച്ചുവരുന്നതായി കാണാം. സ്വയം ഒരു അധികാരരൂപമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പത്ര-ടിവി മാധ്യമങ്ങള്‍ ഈ അപരവത്ക്കരണ പ്രയോഗത്തിന്റെ മുഖ്യ വേദിയായി ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്. മ അ്ദനിയുടെയും പി ഡി പിയുടെയും സാന്നിദ്ധ്യത്തെ കൊടും കുറ്റകൃത്യമായി വിശേഷിപ്പിച്ച് തെരഞ്ഞെടുപ്പ് അജണ്ടയെ അട്ടിമറിക്കാന്‍ ശ്രമിച്ചത് ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പുകാലത്ത് കേരളം കാണുകയുണ്ടായി. കഴിഞ്ഞ പത്തിരുപത് വര്‍ഷമായി മലയാള സിനിമയിലൂടെ പ്രത്യക്ഷവത്ക്കരിക്കപ്പെട്ട ജനപ്രിയതയുടെ ലക്ഷണങ്ങള്‍ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെയും പ്രബുദ്ധതയെയും നിലപാടുകളെയും മാധ്യമ പ്രതികരണരീതികളെയും വിസ്ഫോടനകരമാം വണ്ണം ചവിട്ടിക്കുഴക്കുന്ന അതിജീര്‍ണമായ അവസ്ഥ തന്നെ സംസ്ഥാനത്ത് ഇതിനെ തുടര്‍ന്ന് സംജാതമാകുകയുണ്ടായി. താന്‍ കോഴിക്കോട്ട് വീടന്വേഷിച്ചപ്പോള്‍ ഇവിടെ നല്ല സ്ഥലമാണ്, അടുത്ത് മുസ്ളിങ്ങളില്ല എന്ന് ബ്രോക്കര്‍ പറഞ്ഞതായി കെ എന്‍ പണിക്കര്‍ തന്റെ അനുഭവം വിവരിക്കുന്നത്, അപരവത്ക്കരണം കേരളീയ സമൂഹത്തിന്റെ പ്രഖ്യാപിത പുരോഗമന-മതേതര-ജനാധിപത്യ-ആധുനിക നാട്യങ്ങളെ നിരാകരിക്കും വിധം ആഴത്തില്‍ വേരോടിക്കഴിഞ്ഞു എന്നതിന്റെ തെളിവാണ്(പി പി ഷാനവാസുമായുള്ള അഭിമുഖം).

ദേശീയ സ്വത്വ നിര്‍മിതി, ഭാഷാഭിമാനം, രാജ്യസ്നേഹം തുടങ്ങിയ മേഖലകളിലും ഇത്തരത്തിലുള്ള അപരവത്ക്കരണങ്ങള്‍ ദിനം പ്രതിയെന്നോണം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ കായിക തൊഴില്‍ മേഖലയില്‍ തമിഴ് നാട്, ആന്ധ്ര, ബംഗാള്‍, ഒറീസ, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് അനവധി തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരോട് പുഛവും മനുഷ്യാവകാശ നിഷേധവും വെറുപ്പും അമിത ചൂഷണവും നിറഞ്ഞ സമീപനമാണ് പൊതു സമൂഹം പുലര്‍ത്തിവരുന്നത്. മുസ്ളിം ഭീകരര്‍ പിടിയില്‍, തമിഴ് മോഷ്ടാക്കള്‍ പിടിയില്‍ എന്ന തരത്തില്‍ വാര്‍ത്തകള്‍ക്ക് തലക്കെട്ടു കൊടുക്കുന്നതില്‍ പത്രങ്ങള്‍ മത്സരിക്കുന്നതും അമിതോത്സാഹം കാട്ടുന്നതും അസഹനീയമായിട്ടുണ്ട്. പത്ര മാധ്യമങ്ങളുടെ ഈ അമിതോത്സാഹമാണ് കേരളത്തിന്റെ പലയിടങ്ങളിലും ജനകീയപ്പോലീസായി മാറുന്ന 'നാട്ടുകാര്‍' തമിഴരെയും മറ്റു സംസ്ഥാനത്തു നിന്നുള്ളവരെയും കുറ്റമാരോപിച്ച് പിടികൂടുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നതിനുള്ള അടിസ്ഥാന കാരണം. എടപ്പാളില്‍, ഗര്‍ഭിണിയായ തമിഴ് വംശജയെ ഗുരുതരമായി നടുറോട്ടിലിട്ട് മര്‍ദ്ദിച്ചതിന് 'നാട്ടുകാരെ' പത്ര-ടി വി മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുകയുണ്ടായി. എന്നാല്‍ ഈ 'നാട്ടുകാരെ' നിര്‍മ്മിച്ചെടുത്തത് ഇതേ പത്ര-ടി വി മാധ്യമങ്ങളായിരുന്നു എന്ന കാര്യം എല്ലാവരും മറന്നു പോയി. ഇത്തരത്തിലുള്ള 'നാട്ടുകാരാ'ണ് മുത്തങ്ങ സംഭവത്തിനു ശേഷം ഒളിവില്‍ പോയ ആദിവാസി ഗോത്രസഭാ നേതാവ് സി കെ ജാനുവിനെയും കൈകാര്യം ചെയ്തത്. വയനാട്ടിലെ ആദിവാസി ഭൂമി സൂത്രത്തില്‍ തട്ടിയെടുത്ത കുടിയേറ്റക്കാര്‍ 'നാട്ടുകാരാ'യി മാറുകുയം യഥാര്‍ത്ഥ നാട്ടുകാരായ ആദിവാസികള്‍ കുറ്റക്കാരായി മാറുകയും ചെയ്തു. മിക്കവാറും മലയാള സിനിമകളില്‍ കറുത്ത തൊലി നിറമുള്ള നടന്മാരെ (കലാഭവന്‍ മണി, മണിക്കുട്ടന്‍, സലിം കുമാര്‍) അവഹേളിക്കപ്പെടുന്നതിനായി അണിനിരത്തിയിട്ടുണ്ടാവും. സൌന്ദര്യം/വൈരൂപ്യം, നന്മ/തിന്മ എന്നിങ്ങനെയുള്ള ദ്വന്ദ്വങ്ങളെ എളുപ്പത്തില്‍ വര്‍ഗീകരിക്കുന്നതിന് വെളുത്ത തൊലി നിറം/കറുത്ത തൊലി നിറം എന്ന വൈജാത്യത്തെ ഉപയോഗപ്പെടുത്തുന്നത് സര്‍വരും അംഗീകരിക്കുന്ന വിധത്തില്‍ സ്ഥിരം പതിവായിത്തീര്‍ന്നിരിക്കുന്നു. ലവ് ജിഹാദ് പ്രചാരണം കൊടുമ്പിരിക്കൊള്ളുന്നതോടെ പ്രണയവിരോധികളുടെ കൂട്ടായ്മകള്‍ നാട്ടുകാര്‍ എന്ന ലേബലൊട്ടിച്ച് പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ട്.

ഇക്കഴിഞ്ഞ ലോകസഭാതെരഞ്ഞടുപ്പിലുണ്ടായ ഏറ്റവും സുപ്രധാനമായ കൂട്ടുകെട്ട് സി പി ഐ(എം) - പി ഡി പി ബന്ധമല്ല; മറിച്ച് കമ്യൂണിസ്റ്റ് വിരുദ്ധരുടെയും മുസ്ളിം വിരുദ്ധരുടെയും കൂട്ടായ്മയാണ്. കേരളത്തിന്റെ ജനപ്രിയതാ മണ്ഡലത്തില്‍ ഇത്രയധികം സാധ്യതയുള്ള ഒരു മാധ്യമ-രാഷ്ട്രീയ-സാംസ്ക്കാരിക-മത മുന്നണി രൂപീകരിക്കപ്പെടാന്‍ എന്തുകൊണ്ടിത്രയും വൈകി എന്നു മാത്രമേ ഇപ്പോള്‍ അത്ഭുതപ്പെടാനാകുകയുള്ളൂ. ഇത്തരമൊരു മുന്നണി രൂപീകരിക്കുന്നതിനുള്ള ആശയപ്രചാരണം സത്യത്തില്‍ നേരത്തെ തുടങ്ങിക്കഴിഞ്ഞതാണ്. സി പി ഐ(എം) മ്മിന്റെ മുതിര്‍ന്ന നേതാവും കേന്ദ്രക്കമ്മിറ്റി മെമ്പറുമായ സഖാവ് പാലോളിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചേക്കും എന്ന മാധ്യമ വാര്‍ത്തകളെ, മുസ്ളിം പ്രീണനം എന്നു വിശേഷിപ്പിക്കാന്‍ വരെ പൊതു(പൈങ്കിളി) ബോധത്തിന്റെ വക്താവായ രാജേശ്വരി/ജയശങ്കര്‍ ധൈര്യപ്പെട്ടത് ഇതിനു മുമ്പുള്ള നിയമസഭാ തെരഞ്ഞെടുപ്പുകാലത്തായിരുന്നു. ലോകസഭാതെരഞ്ഞെടുപ്പു കാലത്ത് ഇടതുപക്ഷത്തിനെതിരെയും അവര്‍ക്ക് പിന്തുണ കൊടുത്തതിന്റെ പേരില്‍ പി ഡി പിയെയും മ അ്ദനിയെയും വേട്ടയാടിയതിലൂടെ വലതുപക്ഷത്തിന്റെയും മൃദു/തീവ്ര ഹിന്ദുത്വാശയത്തിന്റെയും അജണ്ട ഒരു പരിധി വരെ വിജയിച്ചതിന്റെ ലഹരിയിലാണ്, ലവ് ജിഹാദ് പോലെ തികച്ചും അസത്യമായ ഒരു അസംബന്ധത്തെ ആരോപണമായി ഉയര്‍ത്തിക്കൊണ്ടുവരാനും പൊതുബോധത്തിലേക്ക് കയറ്റിവിട്ട് കേരള സമൂഹത്തില്‍ നിലനില്‍ക്കുന്ന സഹിഷ്ണുതയെ തകിടം മറിക്കാനും ഹിന്ദുത്വ വലതുപക്ഷം പരിശ്രമിക്കുന്നത് എന്നതാണ് വാസ്തവം.

മതം മാറ്റം എന്നത്, ഓരോരുത്തരുടെയും സ്വാതന്ത്ര്യം എന്ന പരിഗണനയില്‍ സമീപിക്കേണ്ട പ്രശ്നമാണെന്ന ധാരണയാണ് സെക്കുലറിസ്റ്റുകള്‍ക്കുള്ളത്. ഹിന്ദുമതത്തില്‍ ദളിതരായ ബഹുജനങ്ങള്‍ക്ക് രക്ഷയില്ല എന്നു കണ്ടെത്തി, ജീവിതാന്ത്യത്തില്‍ ലക്ഷക്കണക്കിന് അനുയായികളോടൊപ്പം പൊതുവേദിയില്‍ വെച്ച് ബുദ്ധവിശ്വാസത്തിലേക്ക് മതം മാറിയ അംബേദ്ക്കറുടെ നേതൃത്വത്തില്‍ രൂപം കൊടുത്ത ഇന്ത്യന്‍ ഭരണഘടന ഈ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ്, മലയാളത്തിന്റെ പ്രിയ കഥാകാരി കമലാദാസ് അഥവാ മാധവിക്കുട്ടി, കമലാ സുരയ്യയായി പേരു മാറ്റി മുസ്ളിം മതം സ്വീകരിച്ചപ്പോള്‍ അതിനെ സഹിഷ്ണുതയോടെയും സാഹോദര്യത്തോടെയും സ്നേഹത്തോടെയും ഉള്‍ക്കൊള്ളാന്‍ കേരളത്തിലെ സാമാന്യ ജനതക്ക് സാധിച്ചത്. ചില തീവ്ര ഹിന്ദുത്വ വര്‍ഗീയവാദികള്‍ പ്രശ്നങ്ങള്‍ക്ക് ശ്രമിച്ചെങ്കിലും അതിനെ സാധാരണക്കാര്‍ പുഛിച്ചു തള്ളി. സ്വന്തം മനസ്സിന്റെയും കുടുംബത്തിന്റെയും സമാധാനത്തിനു വേണ്ടി മുസ്ളിം മതം സ്വീകരിച്ച ഏ ആര്‍ റഹ്മാന്‍ എന്ന ദിലീപ് കുമാര്‍ ഈയടുത്ത കാലത്ത് ഇന്ത്യയുടെ യശസ്സ് ലോകത്തിന്റെ നെറുകയോളം ഉയര്‍ത്തിയപ്പോള്‍ ആഹ്ളാദിക്കാന്‍ ഇന്ത്യയിലെ സാമാന്യജനതക്ക് സാധിച്ചതും സമാനമായ അനുഭവമാണ്.

മനുഷ്യാവകാശത്തെ സംബന്ധിച്ച ഐക്യരാഷ്ട്ര സഭാ പ്രഖ്യാപനത്തില്‍ മതം മാറ്റത്തെ ക്കുറിച്ച് ഇപ്രകാരം പറയുന്നു.

ചിന്ത, മനസ്സാക്ഷിയോടുള്ള പ്രതിബദ്ധത, മതവിശ്വാസം എന്നീ കാര്യങ്ങളില്‍ എല്ലാ മനുഷ്യര്‍ക്കും അവരവരുടെ താല്‍പര്യം വെച്ചു പുലര്‍ത്താന്‍ സ്വാതന്ത്ര്യം ഉണ്ടായിരിക്കേണ്ടതാണ്. ഈ അവകാശത്തില്‍, അവരവരുടെ മതവും വിശ്വാസവും മാറാനുള്ള സ്വാതന്ത്ര്യവും ഉള്‍പ്പെടുന്നു (ആര്‍ട്ടിക്കിള്‍ 18).

ഒരാളെ മതം മാറ്റത്തിന് നിര്‍ബന്ധിക്കുന്നത് തെറ്റാണെന്ന് തുടര്‍ന്ന് വ്യക്തമാക്കപ്പെടുന്നുമുണ്ട്. മതം മാറ്റത്തെ സംസ്ക്കാരത്തിന്റെയും ദേശീയതയുടെയും പ്രശ്നമായി എടുത്തുയര്‍ത്തുകയും വംശഹത്യകള്‍ക്കുള്ള കാരണമായി ഫാസിസത്തിനാല്‍ മറുന്യായമായി പ്രതീകവല്‍ക്കരിക്കപ്പെടുകയും ചെയ്യപ്പെടുന്ന കാലഘട്ടത്തില്‍ അപരവത്ക്കരണത്തിന്റെ പ്രശ്നമണ്ഡലത്തെയും മതം മാറ്റത്തെക്കുറിച്ചുള്ള സങ്കല്‍പനങ്ങളും ഭാവനകളും കലുഷിതമാക്കുന്നുണ്ട്. സമൂഹത്തിന്റെ പൊതു നിയമത്തിന് പാകമല്ലാത്തവര്‍, അഥവാ പൊതു ശ്രേണിയില്‍ തരം താണിരിക്കേണ്ടവര്‍ എന്ന സ്ഥാനമാണ് അപരര്‍ക്ക് ഉന്മാദ ദേശീയത പതിച്ചു നല്‍കുന്നത്. മത/ഭാഷാ ന്യൂനപക്ഷങ്ങള്‍, ദളിതര്‍, വിദേശീയര്‍ എന്നിവരൊക്കെയും ഇപ്പോള്‍ ഇന്ത്യയില്‍ ഈ അപരവത്ക്കരണ ഭീഷണി നേരിടുന്നുണ്ട്.

2004ലെ പൊതുതെരഞ്ഞെടുപ്പിനു ശേഷം പൌരത്വ പ്രശ്നം ഉയര്‍ത്തിക്കാട്ടിക്കൊണ്ട്, രാഷ്ട്രീയവും നിയമപരവുമായ പിന്തുണയും സാധ്യതയും ഉണ്ടായിട്ടും സോണിയാഗാന്ധിക്ക് പ്രധാനമന്ത്രി സ്ഥാനം ഉപേക്ഷിക്കേണ്ടി വന്നത്, പൊതു ബോധത്തിലേക്ക് ഈ വൈറസ് ബാധ വ്യാപിച്ചതുകൊണ്ടാണ്. അപലപിക്കേണ്ടതായ ഒരു പ്രവൃത്തിയും പ്രത്യക്ഷമായോ പരോക്ഷമായോ ചെയ്യാത്തവര്‍ പോലും, അവരുടെ മത/ഭാഷാ സ്വത്വത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തപ്പെടുകയും അപരരായിത്തീരുകയും ചെയ്യുന്ന പ്രവണത വ്യാപകമാകുന്നത്, സമൂഹം ഉന്മാദ ദേശീയതയുടെ ഫാസിസത്തിന് അതിവേഗം കീഴ്പ്പെടുന്നു എന്നതിന്റെ കൃത്യമായ തെളിവാണ്. മനുഷ്യര്‍ക്കിടയില്‍ അതിര്‍ത്തികളും വിഭാഗീയതകളും കല്‍പ്പിച്ചുണ്ടാക്കുന്ന ദേശീയതയുടെ ഭാവനാശാലികളായി മാധ്യമങ്ങളില്‍ വാര്‍ത്തയുണ്ടാക്കുന്നവരും വ്യാഖ്യാനിക്കുന്നവരും പൊതു പ്രസംഗകരും സമുദായസംഘടനകളും അതിവേഗം പരിണമിച്ചുകൊണ്ടിരിക്കുന്നു. സുനിശ്ചിതവും അനിശ്ചിതവുമായ കാര്യങ്ങളെന്തൊക്കെ എന്ന് തരം തിരിക്കുന്നത് ഈ പ്രക്രിയയിലൂടെയാണ്. രാഷ്ട്രീയ/സാമൂഹ്യ/ലൈംഗിക സദാചാരവും ഇതിലൂടെ നിരന്തരം രൂപപ്പെട്ടുവരുകയും പുനക്രമീകരിക്കപ്പെടുകയും ചെയ്യുന്നു. പ്രത്യേക മത/ഭാഷാ വിഭാഗങ്ങള്‍ തുടക്കത്തില്‍ കുറഞ്ഞ തരം മനുഷ്യരും പിന്നീട് പിശാചുക്കളുമായി ചിത്രീകരിക്കപ്പെടുന്നു. അവരെ തരം താഴ്ത്തി ഇല്ലാതാക്കുക, അല്ലെങ്കില്‍ വീണ്ടും പരിഷ്ക്കരിച്ചെടുത്ത് മാനവീകരിക്കുക എന്ന രണ്ടു അജണ്ടകളിലൊന്ന് സമൂഹം(മൃദു/തീവ്ര ഹിന്ദുത്വത്തിലധിഷ്ഠിതമായ വലതുപക്ഷ/ഉന്മാദ ദേശീയത എന്നും സമൂഹത്തിന് നിര്‍വചനം കൊടുക്കാം) സ്വീകരിക്കുന്നു.

ഗുജറാത്ത് വംശഹത്യയുടെ മുന്നോടിയായി ആ സംസ്ഥാനത്തുടനീളം പലതരത്തിലുള്ള ലഘുലേഖകള്‍ വിതരണം ചെയ്യപ്പെടുകയുണ്ടായി. വിഷലിപ്തമായ വര്‍ഗീയ പ്രചാരണങ്ങളായിരുന്നു അവയിലുണ്ടായിരുന്നത്. അതിലൊരു ലഘുലേഖയില്‍ ഇപ്രകാരം പറയുന്നു:

നിങ്ങളുടെ ശരീരത്തിലോടുന്നത് ഹിന്ദു മാതാപിതാക്കളുടെ രക്തമാണെങ്കില്‍ താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ യാതൊരു വീഴ്ചയും കൂടാതെ നടപ്പില്‍ വരുത്തുക.....9. മുസ്ളിംകള്‍ക്ക് അവര്‍ തന്നെ നടത്തുന്ന പ്രത്യേകം ബാങ്കുകളുണ്ട്. ഇതിന് സാമ്പത്തിക സഹായം നല്‍കുന്നത് മുസ്ളിം ക്രിമിനല്‍ സംഘങ്ങളാണ്. സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്ന ഹിന്ദു പെണ്‍കുട്ടികളെ വഴി തെറ്റിക്കുകയും വഞ്ചിക്കുകയും ചെയ്യുക എന്ന ഗൂഢോദ്ദേശ്യത്തോടെ അവര്‍ സ്വയം രാജു, പിന്റു, രാജന്‍, മൊന്റു, ചിന്റു തുടങ്ങിയ പേരുകളിടുന്നു. ഇത് വളരെ സംഘടിതവും ഭീകരവുമായ ഒരു പദ്ധതിയാണ്. എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നു. ഗോധ്ര സംഭവത്തില്‍ മുസ്ളിം ഗുണ്ടകള്‍ മുപ്പതോളം ഹിന്ദു യുവതികളെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്യുകയും അതിന് ശേഷം അവരുടെ സ്തനങ്ങള്‍ ഛേദിച്ചുകളയുകയും ഗുഹ്യഭാഗങ്ങളില്‍ ചുട്ട് പഴുത്ത ഇരുമ്പ് കമ്പികള്‍ കുത്തിക്കയറ്റുകയും ചെയ്തു. ഗുജറാത്തിലും മറ്റ് സ്ഥലങ്ങളിലും നിത്യേന നടക്കുന്ന സംഭവങ്ങളുടെ മൊത്തം കണക്കെടുത്താല്‍ ഹിന്ദു പെണ്‍കുട്ടികള്‍ വഞ്ചിതരായതിന്റെയും ബലാത്സംഗം ചെയ്യപ്പെട്ടതിന്റെയും ഒരു പതിനായിരം കേസെങ്കിലും വര്‍ഷം തോറും നടക്കുന്നുണ്ട് എന്നു മനസ്സിലാകും. ഗോധ്രാ സംഭവത്തിന് ശേഷം അവര്‍ വര്‍ദ്ധിതാവേശത്തോടെ ഈ പ്രക്രിയ തുടര്‍ന്നു കൊണ്ടിരിക്കുന്നു. കാശ്മീരില്‍ സ്വന്തം അമ്മ പെങ്ങന്മാരുടെ കണ്‍മുന്നില്‍ വെച്ച് നൂറു കണക്കിന് ഹിന്ദുക്കളെ അവര്‍ കൊന്നിട്ടുണ്ട്. ഹിന്ദുക്കളുടെ സഹോദരിമാരേയും പെണ്‍മക്കളെയും മുസ്ളിം ഭീകരര്‍ ബലാത്സംഗം ചെയ്തു കൊന്നുകളയുന്നു. ഇതു മൂലം ആയിരക്കണക്കിന് ഹിന്ദുക്കള്‍ കാശ്മീര്‍ വിട്ട് ഓടിപ്പോകുന്നു. നിങ്ങളുടെ സഹോദരിമാരെയും പെണ്‍മക്കളെയും രക്ഷിക്കണമെന്നുണ്ടെങ്കില്‍, ഗുജറാത്തിലും ഇന്ത്യയിലെ ഇതര ഭാഗങ്ങളിലും പുതിയ കാശ്മീരുകള്‍ ഉണ്ടാകരുത് എന്ന് നിങ്ങള്‍ക്കാഗ്രഹമുണ്ടെങ്കില്‍ ഹിന്ദുക്കളെ ഉണരുക...! ഇനി മുതലങ്ങോട്ട് നിങ്ങളുടെ പെണ്‍കുട്ടികളെ ശ്രദ്ധിക്കുക. അവര്‍ക്ക് മുസ്ളിംകളുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലാതെ സൂക്ഷിക്കുക. കോളേജുകളില്‍ പഠിക്കുന്ന ഹിന്ദു വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തമായോ അല്ലെങ്കില്‍ ഹിന്ദു സംഘടനകളുടെ സഹായത്തോടെയോ ഹിന്ദു വിദ്യാര്‍ത്ഥികളെ മുസ്ളിം ഗുണ്ടകളുടെ കൈകളില്‍ നിന്ന് രക്ഷിക്കാന്‍ കഴിയും. (മഹാത്മജിയുടെ നാട്ടിലെ വംശഹത്യ - വസ്തുതകള്‍, വിശകലനങ്ങള്‍, എഡിറ്റര്‍ ഡോ. ടി കെ രാമചന്ദ്രന്‍/സെക്കുലര്‍ കലക്ടീവ്, കേളുഏട്ടന്‍ പഠനകേന്ദ്രം, പുരോഗമന കലാ സാഹിത്യ സംഘം പേജ് 106-114).

ഒരു യഥാര്‍ത്ഥ ഹിന്ദു ദേശ സ്നേഹിക്കായുള്ള വിശ്വഹിന്ദു പരിഷത്തിന്റെ പത്തു കല്‍പനകളില്‍ ഒമ്പതാമത്തേത് ഇപ്രകാരമാണ്. കോളേജുകളിലും ജോലിസ്ഥലങ്ങളിലും മുസ്ളിം പയ്യന്മാരുടെ പ്രേമത്തട്ടിപ്പില്‍ നമ്മുടെ സഹോദരിമാരും പെണ്‍മക്കളും വീഴാതിരിക്കാന്‍ ഞാന്‍ ജാഗ്രത പുലര്‍ത്തും (അതേ പുസ്തകം പേജ് 134-135)

ഗുജറാത്തിനും ഒറീസ്സക്കും കര്‍ണാടകക്കും ശേഷം കേരളത്തെ അതി തീവ്രമായ തരത്തില്‍ ആക്രാമകമായ ഹിന്ദുത്വാശയങ്ങള്‍ക്ക് കീഴ്പ്പെടുത്താനുള്ള പ്രത്യക്ഷവും പരോക്ഷവുമായ പദ്ധതിയുടെ ഭാഗമായി കെട്ടിച്ചമച്ചുണ്ടാക്കിയ ഒരു പ്രചാരണ കോലാഹലമാണ് ലവ് ജിഹാദ് എന്നതാണ് വസ്തുതാപരമായി തന്നെ ഇതില്‍ നിന്നു വ്യക്തമാകുന്നത്. എസ് എന്‍ ഡി പിയും എന്‍ എസ് എസ്സും മുതല്‍ കത്തോലിക്കാ ബിഷപ്പുമാരുടെ ഉന്നത സമിതി വരെയും, കേരളകൌമുദിയും കേരളശബ്ദവും മാതൃഭൂമിയും മനോരമയും മുതല്‍ മുഖ്യധാരാ ടെലിവിഷന്‍ ചാനലുകള്‍ വരെയും, കോടതികളും പോലീസും എല്ലാവരും ചേര്‍ന്ന് സംശയങ്ങളുടെ കാട്ടു തീ പടര്‍ത്തിക്കഴിഞ്ഞു. അത് എത്രയും വേഗം വെള്ളമൊഴിച്ചും മറ്റും തല്ലിക്കെടുത്തുക എന്നതാണ് സെക്കുലറിസത്തിലും സമാധാനത്തിലും പുരോഗതിയിലും വിശ്വസിക്കുന്നവരുടെ ചുമതല. അത് നിര്‍വഹിക്കാന്‍ മടിച്ചും മറന്നും നില്‍ക്കുന്നവര്‍ക്ക് മാപ്പു നല്‍കാന്‍ ചരിത്രം ബാക്കിയുണ്ടാവുമോ എന്നു കണ്ടു തന്നെ അറിയണം.


(കെ ഇ എന്‍ എഡിറ്റു ചെയ്ത്, ചിന്ത പബ്ളിഷേഴ്സ് പ്രസിദ്ധീകരിച്ച ലൌ സിന്ദാബാദ്, ലൌ ജിഹാദ് മൂര്‍ദാബാദ് എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ ലേഖനം)

Tuesday, August 18, 2009

വിശ്വാസത്തിന്റെ ശിരോരേഖകള്‍

അഭിനേതാവിന്റെ സര്‍ഗാത്മക വ്യക്തിത്വം ഏതു സത്തയെയാണ് ആന്തരീകരിക്കുന്നത്? നടന്‍ എന്നത് സംവിധായകന്റെ/സ്രഷ്ടാവിന്റെ വെറും ഒരടിമ മാത്രമല്ലേ? ഈ അടിമപ്പണിയില്‍ നിന്നുപരിയായി ഒരഭിനേതാവ് ചലിക്കുന്നുണ്ടെങ്കില്‍ അത് കലാവതരണത്തിന്റെ അച്ചടക്കത്തെ അതിലംഘിക്കലാകില്ലേ? ഉത്തരങ്ങള്‍ കൃത്യമല്ലാത്ത ഇത്തരം നിരവധി അടിസ്ഥാന പ്രഹേളികകളുടെ വൈരുദ്ധ്യങ്ങളും സങ്കീര്‍ണതകളുമാണ് യഥാര്‍ത്ഥത്തില്‍ കലയുടെ സൌന്ദര്യത്തെ പ്രവചനാതീതമാക്കുന്നത് എന്നതാണ് വസ്‌തുത.

നടന്റെ ആത്മവ്യക്തിത്വത്തെ തുടച്ചു മായിച്ച് അല്ലെങ്കില്‍ ഉടച്ചു വാര്‍ത്താണ് ഒരു കഥാപാത്രത്തെ താല്‍ക്കാലികമായെങ്കില്‍ താല്‍ക്കാലികമായി സൃഷ്‌ടിച്ചെടുക്കുന്നത്. എന്നാല്‍ കേവലം ഓര്‍മ മാത്രമായിത്തീരുന്ന ഭൌതിക ശരീരത്തെക്കാളും അതിന്റെ ചലനങ്ങളെക്കാളും അനശ്വരമായിത്തീരുന്നത് ഈ പരകായപ്രവേശങ്ങളാണ് എന്ന തിരിച്ചറിവ് എത്രമാത്രം വിസ്‌മയകരമാണ് !

അകാലത്തില്‍ നമ്മെ വിട്ടു പിരിഞ്ഞ മുരളിയുടെ വ്യക്തിത്വത്തെയും അടയാളങ്ങളെയും നടനവൈചിത്ര്യങ്ങളെയും സമന്വയിപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഈ നിലവിട്ട ചിന്തകള്‍ ആലോചനയിലേക്ക് കടന്നു വരുന്നത്. ചന്ദനം ചാലിച്ച പൊട്ടും അതിനുള്ളിലൊരു കുങ്കുമക്കുറിയും നെറ്റിയില്‍ സ്ഥിരം ചാര്‍ത്തി ഞാനൊരു കമ്യൂണിസ്‌റ്റാണെന്ന് നെഞ്ചു വിരിച്ച് ആണയിടുന്ന ഈ വ്യക്തിത്വത്തെ നിര്‍ധാരണം ചെയ്യുന്നതെങ്ങനെയെന്ന് നടപ്പു നേര്‍രേഖാ വിമര്‍ശനപടുക്കള്‍ തല പുകഞ്ഞ് ആലോചിച്ചിട്ടുണ്ടാകും. എന്തുകൊണ്ടോ അതൊന്നും വെളിപ്പെടുത്താന്‍ ആരും തയ്യാറായിട്ടില്ല എന്ന കൌതുകകരമായ മൌനവും ഒരു സമസ്യ തന്നെ.

മതവും മാര്‍ക്സിസ്‌റ്റുകളും തമ്മിലുള്ള സംവാദം/തൊട്ടുകൂടായ്‌മ എന്ന വിവാദവിഷയവും ഈ വ്യക്തി ചിഹ്നത്തെ വെച്ച് നട്ടുപിടിപ്പിക്കാവുന്നതാണ്. പുരോഗമനകല എന്നത് രൂപപരമായും സൌന്ദര്യപരമായും തരംതാണതായിരിക്കണമെന്ന രണ്ടു പക്ഷത്തിന്റെയും അലിഖിത ധാരണയും ഇത്തരമൊരു കുഴഞ്ഞ വ്യക്തി രാഷ്ട്രീയ പ്രശ്‌നത്തിനുമുമ്പില്‍ അലസിപ്പോവുന്നു.

മതവിശ്വാസികളെയും ഈശ്വരവിശ്വാസികളെയും കമ്യൂണിസ്റ്റ് പാര്‍ടിയില്‍ നിന്നകറ്റി പാര്‍ടിയെ ശുദ്ധീകരിക്കാന്‍ വെമ്പല്‍ കൂട്ടുന്ന യാന്ത്രികവാദികള്‍ക്കു മുമ്പില്‍ ഒരു മറയുമില്ലാതെ മുരളി, കുറി; ധ്യാനം; ആത്മീയ ഭാഷണങ്ങള്‍ എന്നീ പ്രകട ഹൈന്ദവ ചിഹ്നങ്ങളുമണിഞ്ഞ് സഖാവ് മുരളിയായി തെളിഞ്ഞു വന്നതെങ്ങനെ എന്ന പ്രഹേളികയിലേക്ക് തിരിച്ചു വരുക.

മൂകാംബിക ക്ഷേത്രത്തിലേക്ക് തീവണ്ടിപ്പാളത്തിലൂടെ നടന്നു പോയത് പുരോഗമനസാഹിത്യകാരനായ ചെറുകാട് തന്റെ ആത്മകഥയായ ജീവിതപ്പാതയില്‍ വിവരിക്കുന്നുണ്ട്. കറകളഞ്ഞ പാര്‍ടിസാനായിരുന്ന അദ്ദേഹം ജീവിതാന്ത്യം വരെയും പാര്‍ടിക്കൂറും ഈശ്വരവിശ്വാസവും ഒരേ പോലെ നിലനിര്‍ത്തി. നിലനിര്‍ത്തി എന്നു മാത്രമല്ല ഈ 'വൈരുദ്ധ്യം' തുറന്നു സമ്മതിക്കുകയും ചെയ്‌തിരുന്നു. മനസ്സു തുറന്നു കാണിക്കും വിധം സത്യസന്ധനായിരുന്ന ചെറുകാടിനെപ്പോലെ സങ്കോചമൊന്നുമില്ലാതെ (അഥവാ ആത്മാര്‍ത്ഥമായതും ഇരട്ടത്താപ്പല്ലാത്തതുമായ സങ്കോചത്തോടെ) മുരളി തന്റെ വ്യക്തിതത്തിലെ സവിശേഷതകളെ തുറന്നു പ്രകടിപ്പിച്ചു.

മുരളിയുടെ മനസ്സിനെ പ്രദര്‍ശിപ്പിക്കുന്ന ഈ അടയാളങ്ങള്‍ ഏതു ചരിത്രസന്ദര്‍ഭത്തിലെ മലയാളിയെയാണ് അഭിമുഖീകരിക്കുന്നത് എന്നത് നിര്‍ണായകമായ ഒരു പ്രശ്‌നമാണ്. ജാതിനവീകരണവും മിശ്രവിവാഹവും മിശ്രഭോജനവും ശ്രീനാരായണപ്രസ്ഥാനവും ദേശീയ സ്വാതന്ത്ര്യ സമരവും ഐക്യ കേരളപ്പിറവിയും കമ്യൂണിസ്റ്റ് പാര്‍ടിയും തൊഴിലാളി-കര്‍ഷക പ്രസ്ഥാനവും ഭൂപരിഷ്‌ക്കരണവും സാര്‍വത്രിക സാക്ഷരതയും പ്രവാസവും എല്ലാം ചേര്‍ന്ന് രൂപപ്പെടുത്തിയെടുത്ത ആധുനിക കേരളം എഴുപതുകളിലെ തീവ്രവാദ 'വസന്ത'വും കടന്ന് മത-സാമുദായിക സ്വത്വങ്ങളുടെ പരിഷ്‌ക്കരിച്ച രണ്ടാം വരവിനെത്തുടര്‍ന്ന് പിന്തിരിഞ്ഞു നടന്നു തുടങ്ങിയ കാലം. എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും സിനിമ തന്നെയായിരുന്നു ഈ പുനരാഗമനത്തിന്റെ മുഖ്യമായ അടയാളങ്ങള്‍ നെറ്റിയിലെടുത്തണിഞ്ഞത്. നിസ്‌ക്കാരത്തഴമ്പും ചന്ദന/കുങ്കുമക്കുറിയും കഥാപാത്രങ്ങളെയും അവരുടെ ഉള്ളിലിരുപ്പുകളെയും തിരിച്ചറിയാനുള്ള ലളിത മാര്‍ഗങ്ങളായി പരക്കെ പ്രത്യക്ഷപ്പെട്ടു. അറുപതുകളിലും എഴുപതുകളിലും അപരിഷ്‌കൃതമായി കരുതപ്പെട്ടിരുന്ന ഈ ചിഹ്നങ്ങളെ സൌന്ദര്യത്തിന്റെയും സ്വത്വത്തിന്റെയും വാഹനങ്ങളായി വാഴ്ത്തപ്പെട്ടത് സുഗമമായിട്ടായിരുന്നു. ബഹളമുണ്ടാക്കിയവരും സംശയമുന്നയിച്ചവരും പരിഹസിക്കപ്പെട്ടു. എന്നാല്‍ മുന്‍കാലത്ത് (ഏറെക്കൂറെ ഇക്കാലത്തും) പാട്ടില്ലാത്ത സിനിമ കലാമൂല്യമുള്ള സിനിമയായി സ്വാഭാവികമായി കരുതപ്പെട്ടിരുന്നതു പോലെ ഇത്തരം പ്രകടമായ അടയാളങ്ങളൊന്നും അണിയാത്തവര്‍ അതുകൊണ്ടു മാത്രം പുരോഗമനകാരികളായി തെറ്റിദ്ധരിക്കപ്പെട്ടു. ഏറ്റവും കൌതുകകരമായ കാര്യം മുരളിയെ ഇത്തരം പ്രകട ഹിന്ദു തീവ്രവാദ വേഷങ്ങളിലധികമൊന്നും കണ്ടിട്ടില്ല എന്നതാണ്. ഈ ഹിന്ദു ബാക്‌ലാഷിനെക്കുറിച്ച് ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തോട് ചോദിക്കുകയുണ്ടായി. വളരെ നിസ്സംഗതയോടെയാണ് അദ്ദേഹം അതിനോട് പ്രതികരിച്ചത്. സംസ്‌കൃത സാഹിത്യം, പുരാണം, ഹിന്ദു ആത്മീയത എന്നീ കാര്യങ്ങളിലൊക്കെ താന്‍ ആര്‍ജിച്ച ജ്ഞാനപദ്ധതിയെ ന്യായീകരിക്കുന്നതല്ല ഈ ആക്രോശങ്ങളും അക്രമങ്ങളും അതിന്റെ സര്‍വസമ്മതസമാഹരണം ഉദ്ദേശിച്ചുള്ള കലാ-ചലച്ചിത്ര വ്യാജ നിര്‍മിതികളും എന്ന ബോധമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. അതു കൊണ്ടു തന്നെ, ഇടതുപക്ഷ വിമര്‍ശകര്‍ കടുത്ത ഭാഷ ഉപയോഗിച്ച് ഇത്തരം സിനിമകള്‍ക്കെതിരെ രംഗത്തു വന്നതിലും അദ്ദേഹം ആവേശം കൊണ്ടില്ല.

കേരളത്തിലെ ഇടതുപക്ഷം ഇതിനകം നിരവധി തവണ അധികാരത്തിലെത്തിയ ഒരു മുഖ്യധാരാശക്തിയായി പരിണമിച്ചു കഴിഞ്ഞിരുന്നു. കോണ്‍ഗ്രസിനെയെന്നതു പോലെ ഇടതുപക്ഷത്തെയും, സവര്‍ണര്‍ക്കും മൃദുഹിന്ദുത്വവാദികള്‍ക്കും തങ്ങളുടെ അധീശത്വം നിലനിര്‍ത്താനുള്ള ഒരു ചാലക/വാഹക ശക്തിയായി ഇഷ്‌ടം പോലെ ഉപയോഗിക്കാന്‍ തക്കവണ്ണം ബ്രാഹ്മണാധിപത്യ പൊതുബോധവും പുരോഗമന/ഇടതുപക്ഷ ശക്തികളുടെ പ്രദര്‍ശനാത്മക മുഖ്യധാരയും തമ്മില്‍ വേണ്ടതിലധികം കൊടുക്കല്‍ വാങ്ങലുകള്‍ നടന്നുകഴിഞ്ഞിരുന്നു. സെക്കുലറിസം, ഉദാര ജനാധിപത്യം, മതസഹിഷ്‌ണുത എന്നീ സ്വാഗതാര്‍ഹമായ അവബോധങ്ങളൊക്കെയും ബ്രാഹ്മണാധികാര പൊതുബോധത്തിന്റെ മാറ്റപ്പേരു മാത്രമായി പരിമിതപ്പെട്ടു. മുരളി തന്നെ ഒരു പാര്‍ടി സാംസ്‌ക്കാരിക സമ്മേളനത്തില്‍ സംസാരിച്ചതോര്‍ക്കുന്നു; 'കുട്ടിക്കാലത്ത് സംസ്‌കൃതം പഠിക്കാന്‍ കഴിയാഞ്ഞത് വലിയ ഒരു സങ്കടമായിട്ടാണ് താന്‍ കണക്കാക്കുന്നതെന്ന് '. ഈ സങ്കടത്തെപ്പോലെ തന്നെ പരസ്യമാണ് അദ്ദേഹത്തിന്റെ നെറ്റിക്കുറിയും എന്നത് സത്യസന്ധതയെക്കുറിക്കുന്നു.

എന്നാല്‍ പ്രഖ്യാപിത വിപ്ളവകാരികളും കറകളഞ്ഞ കമ്യൂണിസ്റ്റുകളുമായി സ്വയം നടിക്കുന്ന പലരും ഇത്തരം വിശ്വാസ വികാരങ്ങളും അഭിപ്രായങ്ങളും മസ്സിനുള്ളില്‍ മറച്ചുവെക്കാന്‍ പണിപ്പെട്ട് സ്വയം സൃഷ്‌ടിച്ച സമ്മര്‍ദങ്ങളുമായി മേനി നടിച്ചു കഴിയുന്നവരാണ് എന്നത് വലിയ ഒരു തമാശയാണ്. ഇവരുടെ ഉള്ളുകള്ളികള്‍ വെളിച്ചത്താവുന്ന നിരവധി സംഭവങ്ങളും വസ്‌തുതകളും അവരുടെ വ്യക്തിജീവിതവും അഭിപ്രായങ്ങളും അടുത്തറിയുന്നവര്‍ പലപ്പോഴും തിരിച്ചറിയാറുണ്ട്. അത്തരം തിരിച്ചറിവുകള്‍ സൃഹൃദ് സദസ്സുകളിലും മറ്റും പങ്കുവെച്ച് പരദൂഷണതൃപ്‌തിയടയുകയാണ് മിക്കവരുടേയും പതിവ്. അത്തരം ഹിപ്പോക്രാറ്റുകളെയും ഇരട്ടത്താപ്പുകാരെയും അപേക്ഷിച്ച്, പരസ്പര വിരുദ്ധമെന്ന് ലളിതവത്കൃത പൊതുബോധവും പരസ്‌പരപൂരകമെന്ന് സ്വന്തം മനസ്സാക്ഷിയും സാക്ഷ്യപ്പെടുത്തുന്ന ഇത്തരം ബഹുസ്വരതയും വിശ്വാസവൈവിദ്ധ്യങ്ങളും കൂടെക്കൊണ്ടു നടക്കുന്ന മുരളിയും ചെറുകാടുമാണ് കൂടുതല്‍ സത്യസന്ധരും ആത്മാര്‍ത്ഥതയുമുള്ളവരുമെന്ന് ആലോചിച്ചാല്‍ ബോധ്യപ്പെടും.

നെറ്റിക്കുറി കൊണ്ടു മാത്രം ഒരാളെ വര്‍ഗീയവാദിയും അപകടകാരിയുമായി എഴുതിത്തള്ളുന്ന ലളിതവല്‍ക്കരണം സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ വസ്‌തുനിഷ്ഠമായി അപഗ്രഥിക്കാനുള്ള ശേഷി ഇടതുപക്ഷ നിരീക്ഷണത്തിന് നഷ്‌ടപ്പെടുത്തുമെന്ന തിരിച്ചറിവ് സ്വയം വിമര്‍ശനപരമായിത്തന്നെ ഈ ഘട്ടത്തില്‍ സമ്മതിക്കാവുന്നതാണ്.

മുരളിയുടെ നെറ്റിക്കുറിയും വിശ്വാസപ്രകടനങ്ങളും ഏറ്റവും ഉദാത്തവും സ്വാഗതാര്‍ഹവുമാണെന്ന് സ്ഥാപിച്ചുറപ്പിക്കാനല്ല ഈ കുറിപ്പെഴുതുന്നത്. പാമ്പ് ഉറയൂരുന്നതുപോലെ ഓരോ വേഷവും അഴിച്ച് വീണ്ടും സ്വത്വത്തിലേക്ക് മടങ്ങിപ്പോകുന്ന നടന്റെ ആത്മസംഘര്‍ഷം സ്വത്വ ചിഹ്നങ്ങളെ കൂടുതല്‍ പ്രകടനാത്മകമാക്കാനും ആശ്രയിക്കാനും പ്രേരിപ്പിക്കുന്നുണ്ടാകും. അതോടൊപ്പം, സമുദായരൂപീകരണത്തിന്റെ ചരിത്രപരമായ ഗതിവിഗതികളെ കണക്കിലെടുക്കാതെ, സിദ്ധാന്തം ഇങ്ങനെയായതുകൊണ്ട് സമൂഹവും ഇങ്ങനെയായിരിക്കണമെന്ന് ബലം പിടിക്കുന്ന വരട്ടുതത്വക്കാരുടെ പ്രവണത വീണ്ടും പ്രബലമായിക്കഴിഞ്ഞ ഇക്കാലത്ത്, സത്യസന്ധതയും ആത്മാര്‍ത്ഥതയും വെളിപ്പെടുന്ന ഇത്തരമൊരു വ്യക്തിത്വത്തെ മുന്‍വിധികളേതുമില്ലാതെ പരിചയപ്പെടാനും അഭിമുഖീകരിക്കാനും സാധിച്ചു എന്നതിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നു എന്നു മാത്രം.