Saturday, August 1, 2015

ആസക്തിയെ പിടിച്ചു കെട്ടുമ്പോള്‍ - കമിതാക്കള്‍ക്കും മലയാള സിനിമക്കുമിടയില്‍ 11 പ്രണയം



പ്രണയ(2011)ത്തിലെ പല സംഭാഷണങ്ങളും എഴുതുമ്പോള്‍ അവ തന്നെ തന്നെ ഭയപ്പെടുത്തിയിരുന്നു എന്നും ലൈംഗികത എന്ന വാക്ക്‌ ഉപയോഗിക്കുന്നതില്‍ പോലും അശ്ലീലം കാണുന്ന രീതിയിലേക്ക്‌ സാംസ്‌കാരിക കേരളം മാറിയത്‌ വെല്ലുവിളിയായിരുന്നു എന്നുമാണ്‌ സംവിധായകനായ ബ്ലെസി തുറന്നു പറയുന്നത്‌. പ്രണയം, ഒളിച്ചോട്ടം, കുടുംബം, കുടുംബരൂപീകരണം, മതവിശ്വാസം, മാതാപിതാക്കള്‍, ലൈംഗികത, കുട്ടികള്‍, അവരുടെ ദാമ്പത്യം, അവരുടെ കുട്ടികള്‍, അയല്‍ക്കാര്‍, സമുദായം, സ്വകാര്യത, ഒളിഞ്ഞുനോട്ടം എന്നിങ്ങനെ നിരവധി പൊള്ളുന്ന വിഷയങ്ങളാണ്‌ `പ്രണയം' എന്ന സിനിമയില്‍ കൈകാര്യം ചെയ്‌തും കൈകാര്യം ചെയ്യാന്‍ മടിച്ചും സജീവവും നിര്‍ജീവവുമാകുന്നത്‌. ലോക സിനിമ അനായാസം കൈകാര്യം ചെയ്യുന്നതാണ്‌ ഈ വിഷയങ്ങളെന്നിരിക്കെ ലോകനിലവാരമുണ്ടെന്നവകാശപ്പെടുന്ന മലയാള സിനിമ ഇതില്‍ നിന്നെല്ലാം ഒളിച്ചോടുന്നതെന്തുകൊണ്ട്‌? ഏതു കാലത്താണ്‌ ഇനി, മലയാള സിനിമക്ക്‌ പക്വമാവാനും ലോകാവസ്ഥയോട്‌ സമകാലികമാവാനും സാധിക്കുക? ഈ അസാധ്യതകളെ ഉത്‌പാദിപ്പിക്കുന്നത്‌ ആരാണ്‌? എന്തു ശക്തികളും ആശയങ്ങളുമാണ്‌? ഔദ്യോഗിക സെന്‍സറിംഗാണോ അതോ സജീവമായി പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക-സദാചാര പോലീസാണോ?
സ്വന്തം പിതാവിന്റെ ലൈംഗികാസക്തിയെ എപ്രകാരമാണ്‌ മക്കള്‍ അഭിമുഖീകരിക്കുന്നതെന്ന ഗുരുതരമായ സദാചാരപ്രതിസന്ധിയെയാണ്‌ ബ്ലസ്സി പരിചരിക്കാന്‍ ശ്രമിക്കുന്നത്‌. 


പക്ഷെ, മൂടി മൂടി വെച്ചിട്ട്‌, കാമ്പും കരുത്തും ചോര്‍ത്തിക്കളഞ്ഞിട്ടാണെന്നു മാത്രം. മാതാപിതാക്കളെ മാതാപിതാക്കളായിട്ടും തങ്ങളുടേതു പോലെ ആസക്തിയും മനസ്സും ശരീരവുമുള്ള മനുഷ്യ വ്യക്തിത്വങ്ങളായിട്ടും കാണാനും പരിഗണിക്കാനും മക്കള്‍ എന്നു തയ്യാറാവും എന്നത്‌ കേരളീയര്‍ അഭിമുഖീകരിക്കുന്ന ആഴത്തിലുള്ള ഒരു പ്രശ്‌നമാണ്‌. ഈ പ്രശ്‌നമായിരുന്നു, പ്രണയം എന്ന സിനിമയെ സമകാലികപ്രസക്തിയുള്ളതാക്കി മാറ്റുന്ന വിധത്തില്‍ വികസിപ്പിക്കാന്‍ പ്രേരകമാകേണ്ടിയിരുന്നത്‌. എന്നാലതിനു ധൈര്യമില്ലാതെ ശരീര സ്‌പര്‍ശന രംഗത്തോടെ ഗ്രേസിന്റെ ജീവിതം അവസാനിപ്പിക്കുന്ന തിരക്കഥയില്‍ ബ്ലസ്സി മുഖം പൂഴ്‌ത്തുകയാണ്‌ ചെയ്യുന്നത്‌. മകള്‍ ലൂസിയാന്റെ വീട്ടിലെത്തുന്ന ഡാനിയും അയാളുടെ സുഹൃത്ത്‌ ഭാര്‍ഗവിയും(ഡാനി/ടി വി ചന്ദ്രന്‍/2001) 

രാത്രിയാകുമ്പോള്‍ ഒരു മുറിയിലല്ല കിടന്നുറങ്ങുന്നത്‌ എന്നു മനസ്സിലാക്കിയ ലൂസിയാന്‍ ചോദിക്കുന്നു : പപ്പാ യൂ ആര്‍ നോട്ട്‌ മേന്‍ ഏന്റ്‌ വൈഫ്‌? ഭാര്യയും ഭര്‍ത്താവുമല്ലാത്തതു കൊണ്ട്‌ നിശബ്‌ദരായി നില്‍ക്കുന്ന ഡാനിയെയും ഭാര്‍ഗ്ഗവിയെയും നോക്കി അവള്‍ വീണ്ടും: ഛെ എന്താ ഇത്‌ പപ്പാ, ഈ വയസ്സ്‌ കാലത്ത്‌ - വാട്ട്‌ ഡു യു മീന്‍?, കാതറീന്‍, ഹൗ വള്‍ഗര്‍ - ഇവര്‍ ഹസ്‌ബന്റും വൈഫും അല്ലാന്ന്‌. മകളായ ലൂസിയാന്‍ അനുഭവിക്കുന്ന ഈ വിക്ഷോഭത്തിന്റെ അര്‍ത്ഥം, സ്വന്തം പിതാവ്‌ ഒരു സ്‌ത്രീ സുഹൃത്തിനോടൊപ്പം യാത്ര ചെയ്യുന്നു എന്നതിലെ സദാചാര പ്രതിസന്ധിയാണ്‌. സദാചാരവും സദാചാരപ്പൊലീസും മനുഷ്യജീവിതത്തെയും അതിന്റെ നൈസര്‍ഗിക-സ്വാഭാവിക വികാരങ്ങളെയും അസാധ്യമാക്കുകയും വിരുദ്ധമാക്കുകയും ചെയ്യുന്ന പ്രക്രിയയുടെ തടവുകാരാണ്‌ മുഴുവന്‍ മലയാളികളും എന്ന്‌ വ്യക്തമാക്കുന്ന ഒരു രംഗമായിരുന്നു ടി വി ചന്ദ്രന്‍ ആവിഷ്‌ക്കരിച്ചത്‌.
കാമൗര കാലത്ത്‌ മഴ നനഞ്ഞ്‌ പാട്ടു പാടിയും കല്‍ക്കരിപ്പുക തുപ്പുന്ന തീവണ്ടിയില്‍ അടുത്തടുത്തിരുന്ന്‌ യാത്ര ചെയ്‌തും ഉണ്ടായ സാമീപ്യത്തിലും വികാരത്തള്ളിച്ചയിലുമാണ്‌ പ്രണയത്തിലെ മുഖ്യ കഥാപാത്രങ്ങളായ അച്യുതമേനോനും(അനുപം ഖേര്‍) ഗ്രേസും(ജയപ്രദ) 


തമ്മില്‍ പ്രണയത്തിലാവുന്നത്‌. അസഹനീയമായ ഏതാനും പാട്ടുകളുടെ പശ്ചാത്തലത്തിലായതിനാലാകണം, ഈ പഴംപ്രണയം കാണികളെ അസ്വസ്ഥരാക്കുന്നുണ്ടായിരുന്നു. അവരവരുടെ മതബോധവും വിശ്വാസവും നിലനിര്‍ത്തിക്കൊണ്ടും എന്നാല്‍ പരസ്‌പരം സ്വാധീന/ആധിപത്യങ്ങള്‍ക്ക്‌ വിധേയമാക്കാതെയും ഒരു മതേതര-ആധുനിക കുടുംബം കെട്ടിപ്പടുക്കാനുള്ള അവരുടെ പരിശ്രമം വഴിയില്‍ വെച്ച്‌ തടസ്സപ്പെടുന്നു. മകനെ കൂടെ കൂട്ടാതെ ഒരമ്മ മറ്റൊരു വിവാഹത്തിലേക്ക്‌ കയറിപ്പോയി എന്ന്‌ മലയാളികള്‍ എപ്രകാരമായിരിക്കും വിശദീകരിക്കുകയും ബോധ്യപ്പെടുകയും ചെയ്യുക? കാമാര്‍ത്തി മൂത്ത്‌ അല്ലെങ്കില്‍ ധനാര്‍ത്തി മൂത്ത്‌ അവള്‍ പോയി എന്നാണ്‌ എളുപ്പത്തില്‍ കൊടുക്കാന്‍ പറ്റുന്ന വ്യാഖ്യാനം. കാമമാകട്ടെ; ഏറ്റവും പ്രാകൃതികവും ദൈവികവും പവിത്രവുമായ മാനുഷിക വികാരമായിട്ടും, കുറ്റം എന്ന നിലക്കാണ്‌ മലയാളി ആന്തരവത്‌ക്കരിച്ചിരിക്കുന്നത്‌. കാമാര്‍ത്തിക്കാരിയായ അമ്മയോട്‌, മാതൃദൈവ സങ്കല്‍പത്തിന്റെ പ്രാക്തനസ്‌മൃതികള്‍ കൂടി ബോധത്തില്‍ ലയിപ്പിച്ചിട്ടുള്ള മകന്‍ സുരേഷ്‌(അനൂപ്‌ മേനോന്‍) കടുത്ത വെറുപ്പാണ്‌ പ്രകടിപ്പിക്കുന്നത്‌. കൃസ്‌ത്യന്‍, നായര്‍ പോലുള്ള വരേണ്യ സമുദായങ്ങളില്‍ പെട്ടവരുടെ, ഉള്ളില്‍ വിക്ഷോഭം തിളച്ചു മറിയുന്നതും പുറമേക്ക്‌ വ്യാജ സമാധാനം നിലനില്‍ക്കുന്നതുമായ കുടുംബരൂപീകരണപ്രതിസന്ധിയാണ്‌ പ്രണയത്തിലുള്ളതെങ്കില്‍, ഇതേ കുടുംബം വിപരീതം വ്യക്തി എന്ന പ്രതിസന്ധി ദളിതര്‍ അനുഭവിക്കുന്നതിനെ വരേണ്യസമുദായാംഗം എപ്രകാരം കാണുന്നു എന്ന്‌ നോക്കാം. ഇന്ദുമേനോന്റെ ചക്‌ലിയന്‍ എന്ന കഥയില്‍ (ചുംബനശബ്‌ദതാരാവലി - ഡി സി ബുക്‌സ്‌ -പേജ്‌ 15 മുതല്‍ 23 വരെ) 

തുകല്‍ കൊണ്ട്‌ ചെരുപ്പും ബാഗും തുന്നുന്ന ജോലിയിലേര്‍പ്പെട്ട ഒരു ദളിതന്റെ ഭാര്യ അരുന്ധതി അവരുടെ രണ്ടു കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച്‌ കാമുകനോടൊപ്പം യാത്രയാകുന്നു. കഥയില്‍ മുഖ്യ കഥാപാത്രമായ അയാള്‍ക്ക്‌ ചക്‌ലിയന്‍ എന്നല്ലാതെ സ്വന്തമായി ഒരു പേരു പോലുമില്ല. ജീവിതത്തിലെ എല്ലാ തോല്‍വികള്‍ക്കും ശേഷം ഒരു മഴ പെയ്യാറുള്ളത്‌ ചക്‌ലിയന്‍ ഓര്‍ത്തു. അയാളുടെ ഭാര്യ അരുന്ധതി കുഞ്ഞുങ്ങളെയും അയാളെയും ഉപേക്ഷിച്ചു പോയ ഉഷ്‌ണകാല വൈകുന്നേരം. പിന്നീട്‌, മകളായ ആരതി തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുന്നു. അവളുടെ ശരീരം ഇറക്കി കിടത്തി ക്രൂരനായ ദുര്‍മന്ത്രവാദിയേപ്പോലെ അയാള്‍ കുനിഞ്ഞു നിന്ന്‌ കത്തി കൊണ്ട്‌ മകളുടെ വസ്‌ത്രങ്ങള്‍ അറുത്തു കീറി. എണ്ണയുടെ നിറമുള്ള അവളുടെ പുറം വിവൃതമായി. കഴുത്തിനു താഴെ ഉളി വച്ച്‌ മേല്‍ത്തൊലിമേല്‍ വരഞ്ഞു. മരിച്ചിട്ടും ചൂടു വിടാത്ത അവളുടെ ചോര രത്‌നമണികള്‍ പോലെ തിളങ്ങി തിളങ്ങി വിടര്‍ന്നു. യെന്‍ രാസാത്തി മിറിഗം. അയാള്‍ കണ്ണുകള്‍ ഒന്നു കൂടി അമര്‍ത്തിത്തുടച്ചു. അതിനു ശേഷം ഒരു തുള്ളി ചോര പോലും നിലത്ത്‌ ചിന്തിപ്പോകാത്ത വിധം, മകളുടെ കഴുത്തരികില്‍ നിന്നും തൊലി പതിയെ ഉരിച്ച്‌ വലിച്ചു വലിച്ച്‌ താഴേക്ക്‌ കീറിയെടുത്തു. കട്ട പിടിച്ചു തുടങ്ങിയ ചോരയുടെ ഗന്ധത്തില്‍, അയാള്‍ ഉന്മാദിയായൊരു വൃദ്ധനെപ്പോലെ പണിയായുധങ്ങള്‍ രാകിയെടുത്ത്‌ പതുക്കെ, വളരെ പതുക്കെ മനുഷ്യത്തുകല്‍ കൊണ്ട്‌ ഒരു മാന്ത്രികച്ചെരിപ്പ്‌ ഉണ്ടാക്കുവാന്‍ തുടങ്ങി. മത സാമുദായികതയില്‍ ഊന്നിയതും ഉറപ്പിച്ചതുമായ കുടുംബമല്ലാതെ നിലനില്‍ക്കില്ല എന്ന ബ്ലെസിയുടെ നിര്‍ബന്ധം തന്നെയാണ്‌; സാമുദായികമായ കുലത്തൊഴില്‍ -തോലുരിച്ച്‌ ചെരിപ്പുണ്ടാക്കുക - സ്വന്തം മകളുടെ ശവശരീരത്തിന്മേല്‍ പോലും പ്രയോഗിക്കാന്‍ തയ്യാറാവുന്ന ദളിത ജാതിക്കാരനായ ചക്‌ലിയനെ ഭാവന ചെയ്യുന്നതിലൂടെ ഇന്ദുമേനോനും കല്‍പ്പിച്ചെടുക്കുന്നത്‌. ആധുനിക - നവോത്ഥാനാന്തര കേരളത്തിനു യോജിച്ച സിനിമകളും കഥകളും തന്നെ!
#pranayam #lust #desire #love #malayalacinema

1 comment:

Rajesh said...

Blessi took a beautiful movie about love, Paul Cox's 'Innocence' and then distorted it to match the Keralan hypocrisy on morality and sex and made it look almost like a movie on aging, under the false pretext of love. And to distort, such a movie of love - mental and physical, in such a way to make / (suggest) the heroine to lose her life out of guilt, because her ex lover had just tried to touch her - it was terrible. For me, this director presented himself as a bandwagoner of Keralan morality and its hypocrisy with that movie.

What made me hate him was his comments as if it was his original story.

Some say, his Kazhca also was 'inspired' by another movie. I dont know. But I would say, its possible. Why cant this people have the courage to say in public, this was not original.