Tuesday, October 13, 2015

താണ്ടുന്ന അതിര്‍ത്തികള്‍ നഷ്‌ടമാകുന്ന ദേശരാശികള്‍ 17




വലയില്‍ കുടുങ്ങിയവര്‍(കോട്ട്‌ ഇന്‍ ദ വെബ്‌/ചെന്‍ കൈഗെ), ആധുനിക ചൈനയില്‍ സോഷ്യല്‍ നെറ്റ്‌ വര്‍ക്കിലും ടെലിവിഷനിലും കുടുങ്ങിയ ജനങ്ങളുടെ സങ്കീര്‍ണമായ നഗരജീവിതമാണ്‌ ഇതിവൃത്തമാകുന്നത്‌. താന്‍ ക്യാന്‍സര്‍ ബാധിതയാണ്‌ എന്നറിയുന്ന കമ്പനി സെക്രട്ടറിയായ യുവതി, പബ്ലിക്‌ ബസില്‍ തികഞ്ഞ അസ്വസ്ഥതയോടെയാണ്‌ യാത്ര ചെയ്യുന്നത്‌. വൃദ്ധനായ യാത്രക്കാരന്‌ സീറ്റൊഴിഞ്ഞു കൊടുക്കാത്തതിന്റെ പേരില്‍ അവളും കണ്ടക്‌ടറും തമ്മില്‍ വാഗ്വാദത്തിലേര്‍പ്പെടുന്നു. തികച്ചും നിസ്സാരമായ ഈ സംഭവം മൊബൈല്‍ ഫോണില്‍ രഹസ്യമായി ചിത്രീകരിക്കുന്ന ചാനല്‍ ട്രെയിനിയായ പെണ്‍കുട്ടി, പൊടിപ്പും തൊങ്ങലും വെച്ച്‌ ബ്രേക്കിംഗ്‌ ന്യൂസായി തട്ടിവിടുന്നു. സോസോ എന്ന ചൈനീസ്‌ സോഷ്യല്‍ നെറ്റ്‌ വര്‍ക്കിലും ഇത്‌ വൈറലാകുന്നു. (ഫേസ്‌ബുക്ക്‌ ചൈനയില്‍ നിരോധിക്കപ്പെട്ടിരിക്കുകയാണ്‌). ലൈക്കുകളും കമന്റുകളും കൃത്രിമമായ വരയലുകളും മറ്റുമായി നായികയുടെ ജീവിതം തന്നെ അപ്രസക്തമാകുന്നു. കമ്പനി ഉടമയുമായി അവള്‍ക്ക്‌ രഹസ്യബന്ധമുണ്ടെന്ന ഗോസിപ്പും പ്രചരിക്കുന്നതോടെ അദ്ദേഹത്തിന്റെ കുടുംബജീവിതവും താറുമാറാകുന്നു. കഥ പിന്നീട്‌ സങ്കീര്‍ണമാകുന്നത്‌, ചാനലില്‍ ഇത്‌ റിപ്പോര്‍ട്‌ ചെയ്‌ത്‌ കുളമാക്കിയ പെണ്‍കുട്ടിയുടെ ജീവിതത്തെയും ഇത്‌ ബാധിക്കുന്നതോടെയാണ്‌. ലാഭക്കൊതിയോടെ, മാധ്യമങ്ങളെ അഭൂതപൂര്‍വമായ തരത്തില്‍ ദുരുപയോഗം ചെയ്യുന്ന ആധുനിക രീതിയെ കടന്നാക്രമിക്കുന്ന സിനിമയാണിത്‌.

No comments: