Tuesday, July 27, 2010

സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍

ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഭീകരാക്രമണം നടത്തുന്ന ഹിന്ദുത്വ ബ്രിഗേഡ് ചില മുഖംമൂടി സംഘടനകളിലൂടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന ധാരണയാണ് ഇത്രനാളും നിലനിന്നിരുന്നതെങ്കില്‍, ആര്‍ എസ് എസിന്റെ ഉന്നത നേതൃത്വം തന്നെയാണ് ഇതിനു പുറകിലുള്ളതെന്ന് വ്യക്തമാകുന്ന തെളിവുകള്‍ പുറത്തു വന്നിരിക്കുന്നു. ഇന്ത്യയിലെ ഹിന്ദുത്വഭീകരര്‍ക്ക് അന്തര്‍ദേശീയ സഹായങ്ങള്‍ ധാരാളമായി ലഭിക്കുന്നുണ്ടെന്ന് സി ബി ഐ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇസ്രായേലില്‍ നിന്നും നേപ്പാളില്‍ നിന്നും ചില അന്തര്‍ദേശീയ ഇസ്ളാം വിരുദ്ധ തീവ്രവാദഗ്രൂപ്പുകളില്‍ നിന്നുമാണ് ഈ സഹായങ്ങള്‍ ലഭിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അഭിനവ് ഭാരതിന്റെ പേരിലാണ് ഹിന്ദുത്വ ഭീകരവാദികള്‍ ഇസ്രായേലിലെയും നേപ്പാളിലെയും ചില ഗ്രൂപ്പുകളുമായും നേതാക്കളുമായും ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനത്തിന് സഹായം തേടി ചര്‍ച്ച നടത്തിയത് എന്നാണ് റിപ്പോര്‍ടുകള്‍ സൂചിപ്പിക്കുന്നത്. മാലേഗാവ് സ്ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന ദയാനന്ദ് പാണ്ഡേയുടെ ലാപ് ടോപ്പില്‍ നിന്നാണത്രെ ഇതു സംബന്ധിച്ച സൂചനകള്‍ ലഭിച്ചത്. ഹിന്ദുത്വ ഭീകരതയുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്തകള്‍ ആശങ്കാജനകമാണെന്ന് ആഭ്യന്തരസെക്രട്ടറി ജി കെ പിള്ള തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്.

വൈസ് പ്രസിഡണ്ട് ഹമീദ് അന്‍സാരിയെ അപായപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍; അജ്മീര്‍ ഷെറീഫിലും ഹൈദരാബാദിലെ മെക്കാ മസ്ജിദിലും നടത്തിയ ബോംബു സ്ഫോടനങ്ങള്‍ക്കുത്തരവാദികളായവര്‍ക്ക് ഒരു ഉയര്‍ന്ന ആര്‍എസ്എസ് മേധാവി നിര്‍ദേശങ്ങള്‍ കൊടുത്തതിന്റെ തെളിവുകള്‍; മുസ്ളിങ്ങളെ കൊന്നുതള്ളുന്നതിനു വേണ്ടി ഒരു ബി ജെ പി നേതാവ് ഒരു അധോലോക സംഘടന ഉണ്ടാക്കാന്‍ ശ്രമിച്ചതായുള്ള വിവരങ്ങള്‍; ഇതൊക്കെയാണ് ഈയടുത്ത് പുറത്തു വന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ഇന്ത്യാ ടുഡേ മാസികയുടെ വാര്‍ത്താ ചാനലായ ഹെഡ് ലൈന്‍സ് ടുഡേ നടത്തിയ ചില അന്വേഷണങ്ങളിലൂടെയാണ് സംഘ് പരിവാറിന്റെ തനിനിറം വെളിച്ചത്തു കൊണ്ടുവരുന്ന വിവരങ്ങള്‍ തെളിഞ്ഞിരിക്കുന്നത്. ആര്‍ എസ് എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍, ബി ജെ പി നേതാവ് ബി എല്‍ ശര്‍മ, ദില്ലിയിലുള്ള എന്റോക്രിനോളജിസ്റ്റ് (അലോപ്പതി ചികിത്സയിലെ ഒരു വിദഗ്ദ്ധ ശാഖ/വി എച്ച് പി അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി പ്രവീണ്‍ ഭായ് തൊഗാഡിയ ക്യാന്‍സര്‍ സര്‍ജനാണല്ലോ!) ഡോ. ആര്‍ പി സിംഗ്, പുനെ വാഡിയ കോളേജ് രസതന്ത്ര വിഭാഗം മേധാവി ഡോ. ശരദ് കുന്തെ എന്നിവരെയാണ് നേരിട്ട് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരായി ഹെഡ് ലൈന്‍സ് ടുഡേ കണ്ടെത്തിയിരിക്കുന്നത്.


രാജസ്ഥാന്‍ ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെയും സി ബി ഐയുടെയും പക്കലുള്ളതും എഴുതി രേഖപ്പെടുത്തിയിട്ടുള്ളതുമായ സാക്ഷി മൊഴി പ്രകാരം, അജ്മീര്‍ ഷെറീഫിലും മെക്ക മസ്ജിദിലും ബോംബ് സ്ഫോടനങ്ങള്‍ നടത്തിയ സുനില്‍ ജോഷിയുമായി ഇന്ദ്രേഷ് കുമാറിന് അടുത്ത ബന്ധമാണുള്ളത്. ഈ ആക്രമണങ്ങള്‍ കുമാറിന്റെ നിര്‍ദേശപ്രകാരമാണെന്നും അദ്ദേഹത്തിന്റെ അനുമതിയോടെയാണെന്നും സാക്ഷിമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ആര്‍ എസ് എസിന്റെ നയരൂപീകരണ സമിതിയായ അഖില്‍ ഭാരതീയ കാര്യകാരി മണ്ഡലിന്റെ അംഗമാണ് ഇന്ദ്രേഷ് കുമാര്‍. ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതിന്റെ അടുത്ത സഹായിയായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. മെക്ക മസ്ജിദിലെ സ്ഫോടനത്തെ തുടര്‍ന്ന് പതിനേഴാളുകളാണ് മരണപ്പെട്ടത്. അജ്മീര്‍ ഷെറീഫിലാകട്ടെ രണ്ടു പേരും. ഹിന്ദു ഭീകരത എന്ന ഒരു പ്രതിഭാസം നിലനില്‍ക്കുന്നില്ല എന്നാണ് ആര്‍ എസ് എസ് വക്താവ് രാം മാധവ് ഇതു സംബന്ധിച്ച് വ്യക്തമാക്കിയത്. അന്വേഷണ ഏജന്‍സികള്‍ക്ക് ചില വിവരങ്ങള്‍ ആവശ്യമുണ്ട്. ഞങ്ങള്‍ പരിപൂര്‍ണമായി സഹകരിക്കുന്നുമുണ്ട്. ഇന്ദ്രേഷ് കുമാര്‍ ആര്‍ എസ് എസിന്റെ നിരവധി പോഷക സംഘടനകളുടെ ചുമതലക്കാരന്‍ കൂടിയാണ്. ഏറ്റവും കൌതുകകരമായ കാര്യം, മുസ്ളിം രാഷ്ട്രീയ മഞ്ച് എന്ന ആര്‍ എസ് എസ് മുസ്ളിം സെല്ലിന്റെ തലവനാണദ്ദേഹമെന്നതാണ്.

ബി ജെ പി നേതാവായ ബി എല്‍ ശര്‍മക്ക് മലെഗാവ് സ്ഫോടനക്കേസില്‍ പിടിക്കപ്പെട്ട് ജയിലില്‍ കിടക്കുന്ന ദയാനന്ദ് പാണ്ഡേയും ലെഫ്റ്റണന്റ് കേണല്‍ പുരോഹിതുമായും അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വീഡിയോ തെളിവുകള്‍ ഹെഡ്ലൈന്‍സ് ടുഡേ ശേഖരിച്ചിട്ടുണ്ട്. ഈ വീഡിയോയില്‍, മുസ്ളിങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഒരു അണ്ടര്‍ഗ്രൌണ്ട് സംഘടന തുടങ്ങേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ശര്‍മ സംസാരിക്കുന്നതായി കാണാം. 2007ല്‍ നാസിക്കിലാണ് ഈ യോഗം നടന്നിരിക്കുന്നത്. അന്ന് കേണല്‍ പുരോഹിത് അവിടെയാണ് സൈന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. അതിനെ തുടര്‍ന്നാണ് അദ്ദേഹം അഭിനവ് ഭാരത് എന്ന സംഘടന രൂപീകരിക്കുന്നത്. ലക്ഷക്കണക്കിന്, കോടിക്കണക്കിന് മുസ്ളിങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങണമെന്നും അതിനെ തുടര്‍ന്ന് അവര്‍ ഹിന്ദുമതത്തിലേക്ക് കൂട്ടത്തോടെ മതപരിവര്‍ത്തനം ചെയ്ത് തിരിച്ചുവന്നുകൊള്ളുമെന്നും ഈ യോഗത്തില്‍ പങ്കെടുത്ത ഭീകരര്‍ പറയുന്നതു കേള്‍ക്കാം. കിഴക്കന്‍ ദില്ലി ലോകസഭാ മണ്ഡലത്തില്‍ നിന്ന് 1991ലും 1996ലും ബി ജെ പി ടിക്കറ്റില്‍ ജയിച്ചുവന്ന ആളാണ് ശര്‍മ്മ. 2009ലും മത്സരിച്ചിരുന്നുവെങ്കിലും തോറ്റു പോയി. ഈ വാര്‍ത്തകള്‍ പുറത്തു വിട്ടതിനെ തുടര്‍ന്ന് ദില്ലിയിലുള്ള ഹെഡ്ലൈന്‍സ് ടുഡേ ആപ്പീസ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിക്കുകയുമുണ്ടായി. അവരുടെ അങ്കലാപ്പാണ് ഈ മാധ്യമവിരുദ്ധ നടപടിയിലൂടെ പുറത്തു വന്നിരിക്കുന്നത്.

രണ്ടു പ്രധാനപ്പെട്ട പ്രശ്നങ്ങളാണ് ഇതിനെ തുടര്‍ന്ന് സമാധാനവാദികള്‍ക്കും ജനാധിപത്യവാദികള്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും ഉന്നയിക്കാനുള്ളത്. ഒന്ന് ഭീകരപ്രവര്‍ത്തനം എന്നത് മുസ്ളിങ്ങള്‍ മാത്രം നടത്തുന്ന ഒരു കാര്യമാണെന്ന സാമാന്യബോധം ഈ വാര്‍ത്തകള്‍ വന്നിട്ടും എന്തുകൊണ്ട് മാറുന്നില്ല എന്നതു തന്നെയാണ്. അത് തെളിയിക്കുന്നത്, ഭീകരത സമം മുസ്ളിം എന്ന സമവാക്യം ഉന്നയിച്ചത് സംഘപരിവാറാണെങ്കിലും അത് നിശ്ശബ്ദമായി പടര്‍ത്തി വിട്ടത് ഔദ്യോഗിക/അനൌദ്യോഗിക തലങ്ങളില്‍ വ്യാപകമായി നിലനില്‍ക്കുന്ന മൃദുഹിന്ദുത്വ പൊതുബോധമാണെന്ന കാര്യമാണ്. മൃദുഹിന്ദുത്വം എത്രമേല്‍ മാരകമായ ഒരു വാസ്തവമാണെന്ന് നാം ഇനിയെന്നാണ് തിരിച്ചറിയുക?


ആര്‍ എസ് എസ് ഒരു സാംസ്ക്കാരിക സംഘടനയാണെന്നും അവര്‍ക്കെതിരെ അന്വേഷണങ്ങളൊന്നും പാടില്ലെന്നും പരസ്യമായി പ്രഖ്യാപിച്ച കേരളത്തിലെ കവികളും സാഹിത്യകാരന്മാരും സാംസ്ക്കാരിക പ്രവര്‍ത്തകരും ഇപ്പോള്‍ എന്തു പറയുന്നു എന്നറിയാനും നമുക്ക് അവകാശമുണ്ട്. അക്കിത്തം, മാടമ്പ് കുഞ്ഞുകുട്ടന്‍, സുരേഷ് ഗോപി, സുഗതകുമാരി, ഇ വാസു, ഭരത് ഗോപി(മരിച്ചു പോയി), ശ്രീകുമാരന്‍ തമ്പി എന്നിവരൊക്കെ അതീവഗുരുതരമായ വിധത്തില്‍ മനുഷ്യവിരുദ്ധവും രാജ്യ വിരുദ്ധവുമായ ആ പ്രസ്താവനയില്‍ ഒപ്പു വെച്ചിരുന്നുവെന്നാണ് ഓര്‍മ്മ. മുസ്ളിം ഭീകരതക്കെതിരെ സടകുടഞ്ഞെഴുന്നേല്‍ക്കുന്ന മലയാള മുഖ്യധാരാ പത്രങ്ങളും ചാനലുകളും ഹിന്ദുത്വ ഭീകരതയെ സംബന്ധിച്ച പുതിയ വാര്‍ത്തകളും തെളിവുകളും കഴിയാവുന്നത്ര തമസ്കരിക്കുകയോ മൂലകളിലേക്ക് തള്ളി മാറ്റുകയോ ചെയ്തതും യാദൃശ്ചികമല്ലെന്ന് നാം മനസ്സിലാക്കണം.

Wednesday, July 21, 2010

സ്വപ്നത്തില്‍ മറയുകയും തെളിയുകയും ചെയ്യുന്ന യാഥാര്‍ത്ഥ്യങ്ങള്‍

ചലച്ചിത്ര വിമര്‍ശനം എന്ന സംവാദാത്മക വ്യവഹാരം ആരെയാണ് അഭിസംബോധന ചെയ്യുന്നത് എന്നത് കുറെക്കാലമായി ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ചോദ്യങ്ങളിലൊന്നാണ്. ഒരു പ്രത്യേക ചലച്ചിത്രസൃഷ്ടിയെയോ കുറച്ചധികം ചലച്ചിത്ര സൃഷ്ടികളെയോ വിശകലനം ചെയ്യുന്നതിലൂടെ, ചലച്ചിത്രകാരനും അതിലൂടെ ചലച്ചിത്രവ്യവസായ/കലാസമൂഹത്തിനും മുമ്പില്‍ സമര്‍പ്പിക്കുന്ന ഒരു ആവലാതി ഹര്‍ജിയായി വിമര്‍ശനപ്രക്രിയയെ ചുരുക്കിക്കാണുന്നവരുണ്ട്. മറ്റു ചിലരാകട്ടെ, സിനിമാ പ്രേക്ഷകരുമായി ആശയവിനിമയത്തിലേര്‍പ്പെടുന്ന ഒരു ആധുനിക-ജനാധിപത്യ വ്യവസ്ഥയായി വിമര്‍ശനത്തെ 'വിപുലീകരിക്കുന്നു'. ഭൂരിഭാഗം സിനിമയും കച്ചവടവസ്തുക്കളായി വിപണനം ചെയ്യപ്പെടുന്ന സമകാലികാവസ്ഥയില്‍ കച്ചവടത്തെ വാണിജ്യ നിയമങ്ങളാല്‍ പരിഗണിക്കുന്നതിനു പകരം(അതിനെ അതായി തന്നെ കാണുക); ലാവണ്യബോധത്തിന്റെതോ പ്രത്യയശാസ്ത്രത്തിന്റെതോ ചരിത്രപരതയുടെതോ മനോ വിശ്ളേഷണശാസ്ത്രത്തിന്റെതോ നരവംശശാസ്ത്രത്തിന്റെതോ ലിംഗ പഠനങ്ങളുടേതോ സാഹിത്യ വിമര്‍ശനത്തിന്റെതോ ചിഹ്ന ശാസ്ത്രത്തിന്റെതോ ഭാഷാ പഠനങ്ങളുടെതോ സാമൂഹ്യവിമര്‍ശന പരികല്‍പനകളുടെതോ ആയ വിശകലനമാതൃകകളിലേക്കും പരിസരങ്ങളിലേക്കും അവയെ 'വലിച്ചിഴച്ചു' കൊണ്ടു വരുന്ന പുതിയ തലമുറ വിമര്‍ശകരുടെ ശല്യം സഹിക്കവയ്യാതായിട്ടുണ്ടെന്ന് സിനിമാക്കാര്‍ മാത്രമല്ല മറ്റ് നിരീക്ഷകരും വേവലാതിപ്പെടാറുണ്ട്. ഇതിനൊക്കെയിടയിലാണ് ഭാഷയെ സങ്കീര്‍ണമാക്കുന്നതിന്റെ ഉറക്കം കെടുത്തലുകള്‍. വെള്ളം പോലെ ലളിതമായ സിനിമയെ എന്തിനിവര്‍ ക്ളിഷ്ടമായ ഭാഷയിലൂടെ വ്യാഖ്യാനിച്ച് വായനക്കാരെ അങ്കലാപ്പിലാക്കുന്നു എന്നും ശുദ്ധാത്മാക്കള്‍ വ്യാകുലപ്പെടുന്നു. കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കുന്ന പ്രവര്‍ത്തനമായി ചലച്ചിത്രവിമര്‍ശനത്തെ ഈ വാദഗതിക്കാര്‍ തള്ളിക്കളയുകയും ചെയ്യുന്നു.

കഴിഞ്ഞ കാലങ്ങളില്‍ ചലച്ചിത്ര വിമര്‍ശനം നിര്‍വഹിച്ചതും നിര്‍വഹിക്കാന്‍ ശ്രമിച്ചതും നിര്‍വഹിക്കാതെ പോയതുമായ കൃത്യങ്ങളെന്തൊക്കെ എന്ന് കൂലങ്കഷമായി പരിശോധിക്കാന്‍ നമുക്ക് സാധിച്ചിട്ടില്ല. കേരളീയരുടെ കാഴ്ചാ/വിശകലന ബോധത്തില്‍ സിനിമ നടത്തിയിട്ടുള്ള തകിടം മറിച്ചിലുകളും അധികരണങ്ങളും കേരള/മലയാള സാമൂഹിക രൂപീകരണത്തെ എപ്രകാരമാണ് സ്വാധീനിച്ചിട്ടുള്ളതെന്ന് സൂക്ഷ്മമായും സമഗ്രമായും പരിശോധിക്കാന്‍ മാത്രം പക്വതയും വളര്‍ച്ചയും ചലച്ചിത്ര വിമര്‍ശനം സ്വായത്തമാക്കി വരുന്നതേ ഉള്ളൂ. കാലം, ചലനം, ജീവിതം, കല, സൌന്ദര്യം, രാഷ്ട്രീയം, ലൈംഗികത, കുടുംബം, നോട്ടം, വികാരം, വിചാരം, അധീശത്വം, വിധേയത്വം എന്നിങ്ങനെ നിരവധി മാനുഷിക ഘടകങ്ങളെ പഠിക്കാനും പരിശോധിക്കാനും വിശകലനം ചെയ്യാനും സിദ്ധാന്തീകരിക്കാനും സിനിമയുടെ മുഴുവന്‍ ചരിത്രവും വര്‍ത്തമാനവും ഭാവിയും വിമര്‍ശകര്‍ ലോകവ്യാപകമായി പ്രയോജനപ്പെടുത്തുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം നാം കാണാതെ പോകുകയും ചെയ്യുന്നു.

ബിംബപ്രതീകങ്ങളിലൂടെയും ചിഹ്നവല്‍ക്കരണങ്ങളിലൂടെയും സമൂഹത്തെ ഒരു ഭാഗത്ത് കെട്ടിപ്പടുക്കുകയും മറു ഭാഗത്ത് ഉടച്ചില്ലാതാക്കുകയും ചെയ്യുന്ന പ്രക്രിയകളാണ് സിനിമയിലൂടെ സാധിതമാകുന്നത്. സിനിമക്കകത്തെ ചലനങ്ങളിലേക്ക് നോട്ടം പതിപ്പിക്കാന്‍ പ്രേക്ഷകര്‍ക്ക് അജൈവവും അതിമാനുഷവുമായ കഴിവുകളുള്ള ഒരു കണ്ണ് അഥവാ കണ്ണുകള്‍ തന്നെ ലഭ്യമായിരിക്കുന്ന അവസ്ഥയാണ് സംജാതമായിട്ടുള്ളത്. അത് ഒരേ സമയം അജ്ഞാതമായ(അനോണിമസ്) ഒരു സുരക്ഷിതത്വത്തിലിരുന്ന് കാഴ്ചകള്‍ വീക്ഷിക്കാനും അതില്‍ അഭിരമിക്കാനുമുള്ള സാധ്യതകള്‍ കാണിക്ക് പ്രദാനം ചെയ്യുന്നു. അതോടൊപ്പം, സിനിമക്കകത്തെ കഥാപാത്രത്തിനോടും കഥാപാത്രങ്ങളോടും സാത്മ്യപ്പെട്ടുകൊണ്ട് ആഖ്യാനത്തെയും കാഴ്ചകളെയും ചലനങ്ങളെയും ആഗിരണം ചെയ്യാനുള്ള അധികശേഷിയും ലഭ്യമാക്കുന്നു. ചലച്ചിത്രകാരന്റെ പ്രത്യയശാസ്ത്രത്തിനുള്ളില്‍ തടവിലാക്കപ്പെടുന്ന പ്രേക്ഷണത്തെ സ്വതന്ത്രമെന്ന് തെറ്റിദ്ധരിക്കാനും കാണിക്ക് സാധിക്കുന്നു. സിനിമയുടെ (പില്‍ക്കാലത്ത് ടെലിവിഷന്റെയും) നിരന്തര സാന്നിദ്ധ്യത്തിലൂടെ മനുഷ്യരാകെ ക്യാമറാവബോധത്തി (ക്യാമറ കോണ്‍ഷ്യസ്നെസ്) ലകപ്പെട്ടിരിക്കുകയാണെന്ന നിരീക്ഷണം പ്രസക്തമാകുന്നത് ഈ പശ്ചാത്തലത്തിലാണ്. സിനിമക്കകത്തെ ക്ളോസപ്പുകള്‍ കാണിയുടെ ബോധത്തിലും അബോധത്തിലുമുള്ള ആസക്തിയും അത്ഭുതങ്ങളും പുറത്തെടുക്കുകയും ഉദ്ദീപിക്കുകയും ചെയ്യുന്നു. ആധുനിക സാമൂഹിക രൂപീകരണം എന്നത് സിനിമ കൂടി ഉള്‍പ്പെട്ട ഒന്നായി കഴിഞ്ഞ കാലത്ത് മാറിത്തീര്‍ന്നിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളുകയാണെങ്കില്‍, ചലച്ചിത്രവിമര്‍ശനം എന്നത് സാമൂഹിക വിമര്‍ശനവും അതുവഴി സാമൂഹിക നിര്‍മാണപ്രക്രിയയുമാണെന്ന പ്രാഥമിക സത്യം ബോധ്യപ്പെടുകയും ചെയ്യും.

സത്യന്‍ അന്തിക്കാട് അടക്കമുള്ള മലയാള മുഖ്യധാരാ സിനിമയിലെ തിരക്കുള്ള സംവിധായകര്‍ പൊതുവെ ചലച്ചിത്ര വിമര്‍ശനങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയും, അത്തരമൊരേര്‍പ്പാട് കേരളത്തിലും നടപ്പിലുണ്ടെന്ന കാര്യം തമസ്കരിക്കുകയുമാണ് പതിവ് എന്നതാണ് മുന്‍കാല അനുഭവം. അതില്‍ നിന്ന് വ്യത്യസ്തമായി കഥ തുടരുന്നു എന്ന സത്യന്‍ അന്തിക്കാട് സിനിമയെക്കുറിച്ചുള്ള എന്റെ ലേഖനത്തോട് അദ്ദേഹം പ്രതികരിച്ചു എന്നതില്‍ വിമര്‍ശനപ്രക്രിയയില്‍ രണ്ടു പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന ഒരാള്‍ എന്ന നിലക്ക് ഞാന്‍ അതീവസന്തുഷ്ടനാണ്. ജീവിതാനുഭവങ്ങളും സിനിമാനുഭവങ്ങളും ധാരാളമായുള്ള അദ്ദേഹത്തിന് വിമര്‍ശനാനുഭവങ്ങള്‍ കുറവാണെന്നാണ് ഈ അഭിമുഖവും മുമ്പ് അദ്ദേഹം കൊടുത്തിട്ടുള്ള അഭിമുഖങ്ങളും അനുഭവക്കുറിപ്പുകളും മറ്റും വായിച്ചാല്‍ തോന്നുക. എന്നാല്‍, ജനങ്ങള്‍ തന്റെ സിനിമയെ നെഞ്ചേറ്റി സ്വീകരിച്ചു; എന്റെ മനസ്സിലെന്താണെന്ന് ജനങ്ങള്‍ക്കറിയാം; എന്നെ അഭിനന്ദിക്കാന്‍ നിരവധി ആളുകള്‍ വിളിക്കാറുണ്ട്; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എന്റെ സിനിമയില്‍ വലിയ വിശ്വാസമാണ്; എന്റെ പ്രേക്ഷകരോട് മാത്രമാണ് എനിക്ക് കമ്മിറ്റ്മെന്റുള്ളത്; എന്നിങ്ങനെ സ്വയം വലുതാക്കുകയും മറ്റുള്ളവരെ മോഹിപ്പിക്കുകയും ചെയ്യുന്ന അനവധി വിജയനാട്യങ്ങളുടെ ഉയരത്തിലാണ് അദ്ദേഹം സ്വയം പ്രതിഷ്ഠിച്ചിരിക്കുന്നതെന്ന് ദേശാഭിമാനി വാരികക്ക് അനുവദിച്ച അഭിമുഖത്തില്‍ നിന്ന് മനസ്സിലാക്കാനും കഴിയും.


ദേശാഭിമാനി വാരികയുടെ നടത്തിപ്പുകാര്‍ ഇടതുപക്ഷം, വിശിഷ്യാ സി പി ഐ(എം) ആണെന്ന് അറിയുന്നതുകൊണ്ട് തനിക്ക് ആ പാര്‍ടിയോട് പ്രത്യേക മമത ഇല്ലെന്ന് ഇതേ അഭിമുഖത്തില്‍ വ്യക്തമാക്കി കൈ കഴുകാനും അദ്ദേഹം ശ്രദ്ധാലുവാകുന്നു. ഈ സിനിമ കണ്ട് വിളിച്ചവരായ നാല് നേതാക്കളുടെ പേര് പറയുമ്പോള്‍ അതില്‍ രണ്ടാള്‍ കോണ്‍ഗ്രസും രണ്ടാള്‍ കമ്യൂണിസ്റുമാക്കി സമതുലിതാവസ്ഥ നിലനിര്‍ത്താന്‍ അദ്ദേഹം പാടുപെടുന്നു. മുമ്പ് ഇത്തരം സമതുലിതാവസ്ഥ കണ്ടിട്ടുള്ളത്, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ റിപ്പോര്‍ട് ചെയ്യുമ്പോള്‍ ബൂര്‍ഷ്വാ പത്രങ്ങള്‍ പുലര്‍ത്തുന്ന രീതിയിലാണ്. ഇത്രയെണ്ണം മാര്‍ക്സിസ്റുകള്‍ കൊല്ലപ്പെട്ടതിനു പകരം ഇത്രയെണ്ണം ആര്‍ എസ് എസുകാര്‍ കൊല്ലപ്പെട്ടു എന്ന തരം വാര്‍ത്തകളിലെ നിസ്സംഗതയും നിഷ്പക്ഷതയുമാണ് സത്യന്‍ അന്തിക്കാടും പുലര്‍ത്തിക്കാണുന്നത്. ഏറ്റവും കൌതുകകരമായിട്ടുള്ളത് അദ്ദേഹത്തിന്റെ വോട്ടു കുത്തല്‍ രീതിയാണ്. നിയമസഭ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു വന്ന സമയത്ത് ഒരു വോട്ട് എല്‍ ഡി എഫിനും ഒരു വോട്ട് യു ഡി എഫിനും ഞാന്‍ നല്‍കിയിട്ടുണ്ട് എന്ന അദ്ദേഹത്തിന്റെ സ്വയം സാക്ഷ്യപത്രം ഏറ്റവും 'ഗംഭീര'മായ ഒന്നായി ചരിത്രത്തില്‍ സ്ഥാനം പിടിച്ചേക്കും. ഇന്ത്യയില്‍ ത്രിതല പഞ്ചായത്ത് രാജ് സംവിധാനം കണ്ടു പിടിച്ചതു തന്നെ സത്യന്‍ അന്തിക്കാടിന് വോട്ടു ചെയ്യാന്‍ വേണ്ടിയായിരിക്കണം എന്ന് ഇപ്പോള്‍ മനസ്സിലായി. ഒരു വോട്ട് എല്‍ ഡി എഫിന്, ഒരു വോട്ട് യു ഡി എഫിന്, മൂന്നാമത്തേത് ബി ജെ പിക്ക് എന്ന വിധത്തില്‍ വോട്ട് ചെയ്യാന്‍ വേണ്ടി അന്തിക്കാട് ഗ്രാമത്തെ എല്ലാക്കാലത്തും പഞ്ചായത്താക്കി നിലനിര്‍ത്തണമെന്ന് ശുപാര്‍ശ ചെയ്യുന്നു. നഗരസ്വഭാവം വന്ന് നഗരസഭയായാല്‍ ഈ ത്രിതല അവസരം ഇല്ലാതായിപ്പോകും.

ഇത്തരത്തിലുള്ള സമതുലിത അഭിപ്രായം രാഷ്ട്രീയത്തെക്കുറിച്ച് വെച്ചു പുലര്‍ത്തുന്നതുകൊണ്ടാണ് സന്ദേശം പോലെ കടുത്ത തോതില്‍ അരാഷ്ട്രീയവത്ക്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു സിനിമ പുറത്തിറക്കാനും വിജയിപ്പിച്ചെടുക്കാനും സത്യന്‍ അന്തിക്കാടിന് സാധ്യമായത്. സന്ദേശത്തിനു ശേഷമുള്ള കേരളം അരാഷ്ട്രീയവത്ക്കരണത്തിലേക്ക് വേഗത്തില്‍ നീങ്ങുന്നത് ശ്രദ്ധിക്കുക. വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ചു, അധ്യാപക രാഷ്ട്രീയം നിരോധിച്ചു, തൊഴിലാളി രാഷ്ട്രീയം നിരോധിച്ചു, (ചുമട്ടുതൊഴിലാളികളാണ് കേരളം കണ്ടതില്‍ വേച്ചേറ്റവും നികൃഷ്ടരായ മനുഷ്യര്‍ എന്ന പൊതു ബോധം പ്രചരിച്ചു), ബന്ദ് നിരോധിച്ചു, പൊതു സ്ഥലത്ത് പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ചു, തെരഞ്ഞെടുപ്പുകാലത്ത് പോസ്ററുകളും ബാനറുകളും നിരോധിക്കുന്നതിനു തുല്യമായ വിധത്തില്‍ നിയന്ത്രിച്ചു എന്നിങ്ങനെ, കഴിഞ്ഞ ഒന്നു രണ്ടു പതിറ്റാണ്ടുകളിലായി പുരോഗമന രാഷ്ട്രീയ ബോധത്തിനും ജനാധിപത്യ വത്ക്കരണ പ്രക്രിയക്കും കോടതികളില്‍ നിന്നും തെരഞ്ഞെടുപ്പു കമ്മീഷന്‍ പോലുള്ള മറ്റ് ഭരണഘടനാ സ്ഥാപനങ്ങളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും ഏറ്റുകൊണ്ടിരിക്കുന്ന അതീവ ഗുരുതരമായ തിരിച്ചടികള്‍ സന്ദേശം പോലുള്ള സിനിമകളുടെ ജനപ്രിയതയുടെ തുടര്‍ച്ചയായിട്ടു വേണം വായിച്ചെടുക്കാന്‍. അതായത്; സന്ദേശം വിജയിച്ചതുകൊണ്ട്, ജനാധിപത്യകേരളത്തില്‍ കഴിഞ്ഞ വാചകത്തില്‍ വ്യാഖ്യാനിച്ചതു പോലുള്ള ദാരുണ സംഭവങ്ങളെല്ലാമുണ്ടായി എന്നല്ല അര്‍ത്ഥമാക്കുന്നത്; മറിച്ച്, ജനാധിപത്യവത്ക്കരണത്തില്‍ നിന്നുള്ള കേരളത്തിന്റെ മടങ്ങിപ്പോക്കിനെയും കേരളത്തിന്റെ വലതുപക്ഷവത്ക്കരണത്തെയും ജനങ്ങള്‍ ആശ്ളേഷിച്ചതിന്റെ പ്രത്യക്ഷോദാഹരണമായിരുന്നു സന്ദേശമടക്കമുള്ള സിനിമകളുടെ വന്‍വിജയം എന്ന യാഥാര്‍ത്ഥ്യത്തെ നാം എത്ര കണ്ട് തിരിച്ചറിഞ്ഞിട്ടുണ്ട് എന്ന് ഉത്ക്കണ്ഠപ്പെടുക മാത്രമാണ്. മലയാളിക്കും മലയാള സിനിമാ വിമര്‍ശനത്തിനും തിരിച്ചറിയാന്‍ കഴിയാതെ പോയ ഈ 'ചിരിക്കുടുക്ക'കള്‍ അതുകൊണ്ടു തന്നെ കഷണം കഷണമായി മാറി ടെലിവിഷനിലൂടെ വീടകങ്ങളെയും നിരന്തരം അരാഷ്ട്രീയവത്ക്കരിച്ചുകൊണ്ടിരിക്കുന്നു. കുടുംബത്തിന്റെ അപ്രമാദിത്വത്തിനു വേണ്ടി സാമൂഹിക ജീവിതത്തെ അപ്രസക്തമാക്കുകയും പരിഹാസ്യമാക്കുകയും ചെയ്യുന്ന സന്ദേശം പോലുള്ള ഒരു സിനിമ പുറത്തിറക്കിയതിന്റെ പേരിലായിരിക്കും സത്യന്‍ അന്തിക്കാടും ശ്രീനിവാസനും വരും നാളുകളില്‍ ഒരു ഭാഗത്ത് വാഴ്ത്തപ്പെടുകയും മറുഭാഗത്ത് വിചാരണ ചെയ്യപ്പെടുകയും ചെയ്യുക.

കമ്യൂണിസ്റ് പാര്‍ടി തെരഞ്ഞെടുപ്പില്‍ തോറ്റതിനെക്കുറിച്ച് പാര്‍ടി യോഗത്തില്‍ കുമാരപിള്ള(ശങ്കരാടി) വിശദീകരിക്കുന്നതിപ്രകാരമാണ്: "താത്വികമായ ഒരു അവലോകനമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. ഒന്ന് വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നു എന്നു വേണം കരുതാന്‍. ഒന്ന് ബൂര്‍ഷ്വാസികളും തക്കം പാര്‍ത്തിരിക്കുകയായിരുന്നു. അങ്ങിനെയാണ് തെരഞ്ഞെടുപ്പ് നമുക്ക് പ്രതികൂലമായി ഭവിച്ചത്. അതാണ് പ്രശ്നം." മനസ്സിലായില്ല എന്ന് ഒരു പാര്‍ടി മെമ്പറായ ഉത്തമന്‍ ചോദ്യം ചോദിക്കുന്നു. കുമാരപിള്ളയുടെ മറുപടി തുടരുന്നു. അതായത് വര്‍ഗാധിപത്യവും കൊളോണിയലിസ്റ് ചിന്താസരണികളും. റാഡിക്കലായിട്ടുള്ള ഒരു മാറ്റമല്ല. ഇപ്പോള്‍ മനസ്സിലായോ(കുമാരപിള്ള). എന്തുകൊണ്ട് നമ്മള്‍ തോറ്റു എന്ന് ലളിതമായി ഒന്ന് പറഞ്ഞു തന്നാല്‍ പോരെ, ഈ പ്രതിക്രിയാവാതകവും കൊളോണിയലിസവും എന്നെല്ലാം പറഞ്ഞ് കണ്‍ഫ്യൂഷനാക്കുന്നതെന്തിനാ എന്ന് ഉത്തമന്‍ വീണ്ടും. ഉള്‍പാര്‍ടി ജനാധിപത്യം അനുവദിച്ചിട്ടുണ്ട് ശരിയാ. നമ്മളെല്ലാവരും ഒരുമിച്ചിരുന്ന് ദിനേശ്ബീഡി വലിക്കുന്നത് അതുകൊണ്ടാ. എന്നു വെച്ച് പാര്‍ടിയിലെ ബുദ്ധിജീവികളെ ചോദ്യം ചെയ്യരുത് മനസ്സിലായോ? (വീണ്ടും കുമാരപിള്ള/ബുദ്ധിജീവിയായ നേതാവിന്റെ അടിച്ചിരുത്തുന്ന മറുപടി).

ഒരു മിനുറ്റും പത്തു സെക്കന്റും വരുന്ന ഈ കോമഡി രംഗം ചാനലായ ചാനലുകളിലൊക്കെയും നിരന്തരമായി കാണിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. കൂടാതെ, പൊളിട്രിക്സ് പോലുള്ള കൂട്ടിക്കലര്‍ത്തല്‍ പരിപാടികളില്‍ ഇടതു നേതാക്കളുടെ പ്രസംഗത്തിന്റെ ദൃശ്യരേഖയും ഈ ശ്രീനിവാസന്‍/സത്യന്‍ അന്തിക്കാട്/ശങ്കരാടി ഭാഷണത്തിന്റെ ശബ്ദരേഖയും കൂട്ടിയോജിപ്പിച്ച് പരിഹസിക്കുന്നതും പതിവാണ്. യുട്യൂബില്‍ സന്ദേശത്തിലെ യഥാര്‍ത്ഥ രംഗം, വൈക്കം വിശ്വനടക്കമുള്ള എല്‍ ഡി എഫ് നേതാക്കളുടെ പ്രസംഗ വിഷ്വലുകളുടെ പുറകില്‍ കൂട്ടിയോജിപ്പിച്ച് ഇത്തരത്തില്‍ പരിഹാസ്യമാക്കുന്നത് പതിവാണ്. എല്‍ ഡി എഫ് കോമഡി ഷോ എന്ന പേരില്‍ ഇഫക്ട് മാട്രിക്സ്.കോം കൂട്ടിയോജിപ്പിച്ച വീഡിയോ കാണുന്നതിന് ഈ ലിങ്കിലമര്‍ത്തിയാല്‍ മതി:
യഥാര്‍ത്ഥത്തില്‍ ഇത് അതിസങ്കീര്‍ണമായ ഒരു പ്രശ്നമാണ്. മലയാള ജനപ്രിയ സിനിമയുടെ ചരിത്രത്തില്‍ ശ്രീനിവാസനോടൊപ്പം ചേര്‍ന്ന് സത്യന്‍ അന്തിക്കാട് നടത്തിയിട്ടുള്ള വിഛേദങ്ങള്‍ സക്കറിയ പറയുന്നതനുസരിച്ച്, ജനപ്രിയ സിനിമാതത്വങ്ങളെ തിരുത്തിക്കൊണ്ട് ജനപ്രിയങ്ങളായ നവീനതകള്‍ സൃഷ്ടിക്കലായിരുന്നു(ശ്രീനിവാസന്‍ ഒരു പുസ്തകം-പേജ് 98) എന്നതില്‍ സംശയമില്ല. ശ്രീനിവാസന്‍ സിനിമകളില്‍ നടക്കുന്നതായനുഭവപ്പെടുന്ന വര്‍ഗസമരം വ്യാജമാണെന്ന് രവീന്ദ്രന്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്: (അതേ പുസ്തകം- പേജ് 108, 109) പ്രീഡിഗ്രിക്കാരന്‍ സി ഐ ഡി(നാടോടിക്കാറ്റ്/1987)യും തട്ടാന്‍ കാമുകനും(പൊന്മുയിടുന്ന താറാവ്/1988) രാഷ്ട്രീയക്കാരനായ സഹോദരനും(സന്ദേശം/1991) വക്കീലായ പ്രതിനായകനും (ടി പി ബാലഗോപാലന്‍ എം എ/1986) തൊഴില്‍, ജീവിത, വീക്ഷണ സ്വത്വങ്ങളുള്ളവരും പലതരം ജീവിത ചോദനകളാല്‍ പ്രചോദിതരും ആയ പൂര്‍ണ വ്യക്തിത്വങ്ങളാണ്. നിര്‍മുഖരായി മാറുന്നുവെന്ന് മാത്രമല്ല, താരനായകന്മാരുമായി ഒപ്പത്തിനൊപ്പം മത്സരിക്കുവാനുള്ള ഊറ്റവും അവര്‍ പ്രകടിപ്പിക്കുന്നു. ഇത് ഒട്ടും ലഘുവായ ഒരു കാര്യമല്ല, ഇതിവൃത്താകാരമാണ്. നടക്കുന്ന പ്രത്യയശാസ്ത്രസമരത്തില്‍ ചെറുത്തുനില്‍പിന്റെ ഒരു ഉപപാഠ(subb tex)മായി ഈ ഒ. ബി. സി കഥാപാത്രങ്ങള്‍ പ്രവേശിക്കുന്ന പ്രവണതയാണിത് സാക്ഷ്യപ്പെടുത്തുന്നത്. ഭാഗികമായെങ്കിലും ഇത് ക്രിയാത്മകമായ രാഷ്ട്രീയ മുന്നേറ്റം തന്നെ. ഇതര പിന്നോക്ക വിഭാഗത്തിന്റെ കലാപം പക്ഷെ, ഇവിടെ അവസാനിക്കുന്നു. സിനിമ അവസാനിക്കുന്നത് തീര്‍ച്ചയായും, താരനായകന്റെ നിലപാടുകളുടെയും മൂല്യസ്ഥായികളുടെയും അപ്രമാദിത്വം നിസ്സന്ദേഹം പുന:സ്ഥാപിച്ചുകൊണ്ടാവും. ശ്രീനിവാസന്റെ കറുത്ത് കുറിയതായ ശരീരത്തെ അതിന്റെ നിതാന്തമായ അധമത്വത്തിലേക്ക് തള്ളിമാറ്റി താരനായകന്റെ സവര്‍ണാകാരം അതിന്റെ ജൈത്രയാത്ര തുടര്‍ന്നു പോവും. സന്ദേശത്തില്‍ ജയറാമിന്റെ ഒരേ സമയം കോണ്‍ഗ്രസിന്റേതും അതേ സമയം സവര്‍ണരൂപത്തിലുള്ളതുമായ താരാകാരത്തിന്റെ അന്തിമവിജയം ജനമനസ്സുകളില്‍ സുസ്ഥാപിതമാകുന്നു എന്നു ചുരുക്കം. സന്ദേശം പ്രത്യക്ഷത്തില്‍ അരാഷ്ട്രീയതയെയാണ് പ്രോത്സാഹിപ്പിക്കുന്നതെങ്കിലും ആത്യന്തികമായി കോണ്‍ഗ്രസിന്റെ വലതുപക്ഷ രാഷ്ട്രീയമാണ് കമ്യൂണിസ്റ് പാര്‍ടിയുടേതിനേക്കാള്‍ ഭേദം എന്ന പ്രതീതി ജനിപ്പിക്കുന്നു. എല്ലാം കണക്കാണ് എന്ന രാഷ്ട്രീയ വിമര്‍ശനം ആര്‍ക്കാണ് ആത്യന്തികമായി ഗുണം ചെയ്യുന്നതെന്ന് വ്യക്തം. സത്യന്‍ അന്തിക്കാട്/ശ്രീനിവാസന്‍ കൂട്ടുകെട്ട് ഉത്പാദിപ്പിച്ച ജനപ്രിയ സിനിമകളുടെ രാഷ്ട്രീയവും സൈദ്ധാന്തികവുമായ പരിമിതികളെ(അഥവാ സാധ്യതകളെ) ഇപ്രകാരം രവീന്ദ്രന്‍ കൃത്യമായി വ്യാഖ്യാനിക്കുന്നുണ്ട്.


കഥ തുടരുന്നു എന്ന സിനിമ കണ്ട് അതിഗംഭീരമായിട്ടുണ്ട് എന്നഭിപ്രായപ്പെട്ടുകൊണ്ട് സത്യന്‍ അന്തിക്കാടിനെ ഫോണില്‍ വിളിച്ചഭിനന്ദിച്ച വി എം സുധീരന്‍ എന്ന വലതുപക്ഷ രാഷ്ട്രീയ നേതാവ് മുമ്പ് നിരീക്ഷിച്ചത് വായിക്കുക: സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ ഇതള്‍ വിരിഞ്ഞ 'വരവേല്‍പ്പ്' എന്ന ചിത്രം എക്കാലത്തെയും മികച്ച മലയാള സിനിമയാണെന്ന് ഞാന്‍ നിസ്സംശയം പറയും. സമകാലീന കേരള സമൂഹത്തിന്റെ തീരാക്കളങ്കമായ ട്രേഡ് യൂണിയനിസം പടച്ചു വിടുന്ന അനിവാര്യമായ ദുരന്തം ഏറ്റവും തീക്ഷ്ണമായ രൂപത്തില്‍ നമുക്ക് വരവേല്‍പ്പില്‍ അനുഭവവേദ്യമാകുന്നു. ഗള്‍ഫിലെ ലേബര്‍ക്യാമ്പുകളിലൊക്കെ ജീവിതത്തിന്റെ വസന്ത കാലങ്ങള്‍, വിയര്‍പ്പിലും കണ്ണീരിലും നീന്തിക്കടന്ന് അത്യാവശ്യത്തിന് കുറേ പണം സമ്പാദിച്ച് നാട്ടില്‍ വന്ന് എന്തെങ്കിലും ഏര്‍പ്പാട് തുടങ്ങി, കുടുംബത്തോടൊപ്പം ജീവിക്കാമെന്ന മോഹവുമായി എത്തുന്ന ഒരു ശരാശരി മലയാളി- ആ ഹതഭാഗ്യന്റെ, ദുരന്തത്തിന്റെ കഥ സമകാലീന രാഷ്ട്രീയത്തിന്റെ നിഷേധാത്മകമുഖം നമുക്ക് കാട്ടിത്തരുന്നു. എനിക്ക് തോന്നുന്നത്, ആ സിനിമയാണ് ട്രേഡ് യൂണിയന്‍ രാഷ്ട്രീയത്തില്‍ അനഭിലഷണീയമായി കടന്നു വരുന്ന നെഗറ്റീവ് പ്രവണതക്കു നേരെ സൌമ്യസുന്ദരമായി, നര്‍മത്തിന്റെ നിറത്തോടെ, അതേ സമയം അതിശക്തമായി പ്രതികരിച്ച ഏറ്റവും ശ്രദ്ധിക്കപ്പട്ട മലയാള ചലച്ചിത്രം. (ശ്രീനിവാസന്‍ ഒരു പുസ്തകം-പേജ് 112) വി എം സുധീരനെപ്പോലെ മാധ്യമങ്ങളുടെ ഓമനയായ ഒരു വലതു പക്ഷ ജനപ്രിയ നേതാവിനെ കോരിത്തരിപ്പിച്ച വരവേല്‍പ്പിലെ രാഷ്ട്രീയ പരിഹാസം ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയിയെയും കോരിത്തരിപ്പിച്ചു. വരവേല്‍പ്പ്(1989), ഗള്‍ഫ് മലയാളി കേരളത്തിലനുഭവിക്കുന്ന ദുരിതങ്ങളെ യഥാതഥമെന്നോണം അവതരിപ്പിച്ച് വന്‍ വാണിജ്യവിജയവും ജനപ്രിയതയും കൈവരിച്ച സിനിമയാണ്.


ഏഴു വര്‍ഷക്കാലയളവില്‍ ഒരിക്കല്‍ പോലും ലീവില്‍ വരാതെ ചോര നീരാക്കി, അറബിയുടെ ആട്ടും തുപ്പും സഹിച്ച് ഗള്‍ഫില്‍ പണിയെടുത്ത് കുടുംബക്കാരെ കര കയറ്റിയതിനു ശേഷം നാട്ടില്‍ ചെറിയ ബിസിനസു ചെയ്ത് സ്ഥിരതാമസമാക്കാമെന്ന ഉദ്ദേശ്യത്തോടെയാണ് മുരളി(മോഹന്‍ലാല്‍) വള്ളുവനാടന്‍ ഗ്രാമത്തില്‍ തിരിച്ചെത്തുന്നത്. കേരളീയരുടെ ഗള്‍ഫ് പ്രവാസം ആരംഭിച്ച് ഏതാണ്ട് രണ്ടു മൂന്നു പതിറ്റാണ്ട് കഴിഞ്ഞതിനു ശേഷമുണ്ടായ ഈ സിനിമയെ അടിസ്ഥാനമാക്കിക്കൊണ്ട് മലയാളിസമൂഹം എപ്രകാരമാണ് മലയാളി സമൂഹത്തെ തന്നെ വ്യാഖ്യാനിക്കുന്നത്, അവരെങ്ങിനെയാണ് മറുനാടന്‍ മലയാളിയെ(കളെ) പൊതുവെയും പ്രത്യേകിച്ച് ഗള്‍ഫുകാരെയും പരിഗണിക്കുന്നത്, പ്രവാസി മലയാളി കേരള സമൂഹത്തെ ഏതു വിധത്തിലാണ് സമീപിക്കുന്നത് എന്നീ നിര്‍ണായക നിലപാടുകളുടെ ജനപ്രിയബോധ്യങ്ങള്‍ പരിശോധിക്കാന്‍ കഴിയും. കേരളത്തില്‍ ജീവിക്കുന്ന ശരാശരി മലയാളികള്‍ അധ്വാനിക്കാന്‍ വിമുഖരാണെന്നും തട്ടിപ്പുകാരാണെന്നുമാണ് മലയാളികളെന്നതുപോലെ ഗള്‍ഫുകാരനും വരവേല്‍പ്പിലൂടെ അനുഭവിച്ചറിയുന്നത്. എന്‍ ആര്‍ ഇ അക്കൌണ്ടില്‍ നീക്കിയിരിപ്പുണ്ടായിരുന്ന തുകയെടുത്തു മുരളി വാങ്ങിയ റൂട്ടോടു കൂടിയ ബസ് സര്‍വീസില്‍ ജാമ്യത്തുക പോലും മേടിക്കാതെയാണ് ഡ്രൈവറെയും കണ്ടക്ടറെയും നിയമിക്കുന്നത്. റൂട്ടോടു കൂടിയ ബസായതുകൊണ്ട് മുമ്പ് ഈ ബസില്‍ ജോലി ചെയ്തിരുന്നവര്‍ എപ്രകാരം പിരിഞ്ഞുപോയി എന്നു വിശദീകരിക്കപ്പെടുകയോ ഒരിക്കല്‍ പോലും പരാമര്‍ശിക്കപ്പെടുകയോ ചെയ്യുന്നില്ല. ഡ്രൈവറായി ചാത്തുട്ടി(ഇന്നസെന്റ്)യും കണ്ടക്ടറായി വല്‍സ(ജഗദീഷ്)നും നിയമിക്കപ്പെടുന്നത്, മുരളിയുടെ ജ്യേഷ്ഠനായ അബ്കാരി കുമാരന്റെ(ജനാര്‍ദനന്‍) ശുപാര്‍ശയെത്തുടര്‍ന്നാണ്. ക്ളീനറായി മുരളിയുടെ ആത്മസുഹൃത്ത് ഹംസ(മാമുക്കോയ)യും നിയമിതനാവുന്നു. അബ്കാരി ബിസിനസാണ് നല്ലതെന്ന കുമാരേട്ടന്റെയും, ഹോട്ടലാണ് മെച്ചമെന്ന വല്ല്യേട്ടനായ നാരായണന്റെ(ഒടുവില്‍ ഉണ്ണികൃഷ്ണന്‍)യും ഉപദേശങ്ങള്‍ തള്ളിക്കൊണ്ടാണ് മുരളി ബസ് വാങ്ങുന്നത്. രണ്ട് ജ്യേഷ്ഠന്മാര്‍, അവരുടെ ഭാര്യമാര്‍, കുട്ടികള്‍ എന്നിവരെല്ലാം ഒന്നിച്ചു തന്നെയാണ് താമസം. മുരളി തിരിച്ചുവരുന്ന ദിവസം അവനെ സല്‍ക്കരിക്കാന്‍ അവര്‍ മത്സരിക്കുന്നതും അവന്റെ സമ്പാദ്യം തങ്ങള്‍ക്ക് ഗുണപരമായ തരത്തില്‍ കൈക്കലാക്കാന്‍ ശ്രമിക്കുന്നതും വിശദമായി ചിത്രീകരിച്ചിട്ടുണ്ട്. കുടുംബം എന്നത് പ്രവാസിയുടെ ചോര ഊറ്റിയെടുക്കുന്ന ഒരു ഇത്തിക്കണ്ണിവ്യവസ്ഥയാണെന്ന് മലയാളിക്കും ഗള്‍ഫുകാരനും ഒരേ പോലെ ബോധ്യപ്പെടുന്ന തരത്തിലാണ് അവരെ സ്ഥാനപ്പെടുത്തിയിരിക്കുന്നത്. ധിക്കാരിയായ ഡ്രൈവറും മോഷ്ടാവായ കണ്ടക്ടറും ചേര്‍ന്ന് മുരളി എന്ന 'മുതലാളി'യെ തകര്‍ക്കുന്നു. ബ്രേക്ക് ഇന്‍സ്പെക്ടറും(ശ്രീനിവാസന്‍) തൊഴിലാളി നേതാവായ പ്രഭാകരനും(മുരളി) യാത്രക്കാരിയായ രമ(രേവതി)യും എല്ലാം അവനെ ദ്രോഹിക്കുന്നതില്‍ പിന്നിലല്ല. കേരളം ജീവിത യോഗ്യമായ ഒരു സമൂഹമേ അല്ല എന്നാണ് സിനിമ എത്തിച്ചേരുന്ന നിഗമനം. ഗള്‍ഫുകാരാ മൂരാച്ചി, ഇത് കേരളമാണേ സൂക്ഷിച്ചോ എന്നാണ് തൊഴിലാളി സമരത്തിന്റെ ഭാഗമായി ബസ് വഴിയില്‍ തടഞ്ഞിടുന്നവര്‍ വിളിക്കുന്ന മുദ്രാവാക്യമെങ്കില്‍, ഗള്‍ഫില്‍ പോയി നാലു കാശുണ്ടാക്കിപ്പോരും, അറിയാത്ത ബിസിനസില്‍ പോയി ചാടും എന്നാണ് പ്രശ്നപരിഹാര ചര്‍ച്ചക്കിടെ ബസ് മുതലാളിമാരുടെ സംഘടനാനേതാവ് നടത്തുന്ന പരിഹാസം. ഇതിനെതുടര്‍ന്ന് മലയാളികളെക്കുറിച്ചും ഗള്‍ഫുകാരോടുള്ള അവരുടെ സമീപനത്തെക്കുറിച്ചും വേദനയോടെയും കോപത്തോടെയും നായകന്‍ നടത്തുന്ന ആക്രോശങ്ങളാണ് പ്രേക്ഷകന് താദാത്മ്യപ്പെടാനായി അവശേഷിക്കുന്നത്.

സ്വന്തം നാട്ടില്‍ അധ്വാനിക്കാതിരിക്കുകയും വിശ്വസ്തത കാട്ടാതിരിക്കുകയും അനാവശ്യമായി സമരം ചെയ്യുകയും ചെയ്യുന്നവരാണ് മലയാളികള്‍ എന്ന വലതുപക്ഷ പ്രചാരണത്തെയാണ് മറ്റു നിരവധി സിനിമകളിലുമെന്നതുപോലെ വരവേല്‍പ്പും പിന്തുടരുന്നത്. ഈ സിനിമയുടെ അഭൂതപൂര്‍വമായ വിജയം ഈ ആശയത്തെ നല്ലൊരു പങ്ക് ജനങ്ങളും അംഗീകരിക്കുന്നു എന്നതിന്റെ നിദര്‍ശനമായിട്ടുമെടുക്കണോ; അതോ ഈ സിനിമ ജനപ്രിയമായതിലൂടെ ഇത്തരമൊരു ചരിത്രവിരുദ്ധ യാഥാര്‍ത്ഥ്യം നാടോടിക്കഥകള്‍ പോലെ ജനമനസ്സില്‍ ആഴ്ന്നിറങ്ങി എന്നു മനസ്സിലാക്കണോ എന്നതേ വിമര്‍ശകന് നിര്‍ധാരണം ചെയ്യേണ്ടതുള്ളൂ. ഇതേ ആശയഗതി പിന്തുടരുന്ന നിരവധി സിനിമകള്‍ അതിനു മുമ്പും പിമ്പുമായി മലയാളത്തിലിറങ്ങുകയും വിജയം വരിക്കുകയും ചെയ്തിട്ടുമുണ്ട്. പില്‍ക്കാലത്ത്, കേരള സമൂഹത്തിന്റെ വികസനമുരടിപ്പിന്റെ കാരണം വരവേല്‍പ്പില്‍ ചിത്രീകരിച്ചതുപോലെ തന്നെയാണെന്ന് ചിത്രത്തിന്റെ പേരെടുത്തു പറഞ്ഞുകൊണ്ട് ഉന്നത ഭരണാധികാരികളടക്കമുള്ളവര്‍ പല തവണ പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു. യാഥാര്‍ത്ഥ്യത്തിനു മേല്‍ പ്രതീതി യാഥാര്‍ത്ഥ്യം നേടുന്ന വിജയങ്ങള്‍ക്ക് മികച്ച ഉദാഹരണമായി വരവേല്‍പ്പും ചിത്രമിറങ്ങിയതിനു ശേഷമുള്ള ഇരുപതു വര്‍ഷത്തെ ചരിത്രവും പരിണമിച്ചിരിക്കുന്നു. ഇടതുപക്ഷവും ട്രേഡ് യൂണിയനുകളും വികസനം കലക്കികളാണെന്ന പഴയ വാദം ആവര്‍ത്തിക്കുന്നതോടൊപ്പം; അവരിതാ വികസനം കൊണ്ടുവരുന്നേ ഓടിക്കോ എന്ന പുതിയ വാദത്തിന്റെ അടിസ്ഥാനത്തില്‍ വരവേല്‍പ്പ്-രണ്ടാം ഭാഗത്തിന് സ്കോപ്പുണ്ട്. കാത്തിരിക്കുക, ശേഷം വെള്ളിത്തിരയില്‍.

തമിഴനോടുള്ള പരിഹാസം കേരളീയരെ പിടികൂടിയിരിക്കുന്ന നാടുവാഴിത്ത-മധ്യവര്‍ഗ-സവര്‍ണ മൂല്യങ്ങളുടെ വെളിപ്പെടലാണെന്നതിന്റെ കൂടി തെളിവായ രസതന്ത്രത്തിനും, പച്ച അരപ്പട്ട കെട്ടിയ മാപ്പിള അഛനെ കുത്തിയ വര്‍ഗീയ ലഹളയില്‍ വേദനിക്കുന്ന മീരാ ജാസ്മിന്റെ കഥാപാത്രം നിറഞ്ഞു നില്‍ക്കുന്ന വിനോദയാത്രക്കും ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു വില്‍ ഷാനവാസിനെ കെട്ടിയ വിദ്യാലക്ഷ്മിയുടെ കുഞ്ഞിനെ ഇസ്ളാമായി വളര്‍ത്താന്‍ ഷാനവാസിന്റെ കുടുംബം ഇറങ്ങിക്കളിക്കുകയാണ്. അക്രമികളില്‍ നിന്ന് രക്ഷപ്പെടാന്‍ വിദ്യ വിദേശത്തേക്ക് രക്ഷപ്പെടുന്നു. (സ്വന്തം കുഞ്ഞിനെയും കൊണ്ട് ജീവിക്കാന്‍ മുസ്ളിമായ ഭര്‍ത്താവിന്റെ കുടുംബം അനുവദിക്കാത്തതുകൊണ്ട് ഡോക്ടറായ ഒരു യുവതിക്ക് നാടുവിട്ടുപോകേണ്ട സാഹചര്യമുണ്ടോ സര്‍ ഈ കേരളത്തില്‍?). ജി പി രാമചന്ദ്രനല്ലാതെ സിനിമ കണ്ട മറ്റൊരു വ്യക്തിയും ഇങ്ങിനെ പറയില്ല എന്ന് സത്യന്‍ അന്തിക്കാട് ഉറപ്പിക്കുന്നതുകൊണ്ട് കേരളത്തിലെ മറ്റൊരു പ്രമുഖ നിരൂപകനായ എന്‍ പി സജീഷിന്റെ വാക്കുകള്‍ ഞാന്‍ കടമെടുക്കുകയാണ്. പ്രിയപ്പെട്ട സത്യന്‍ സര്‍, ഒരു മുസ്ളിമും സിനിമയില്‍ വില്ലനാവരുത് എന്നല്ല പറഞ്ഞതിന്റെ അര്‍ത്ഥം. ഒരു പൊതുസമൂഹത്തിലേക്ക് വിനിമയം ചെയ്യപ്പെടുന്ന ചില സന്ദേശങ്ങളെങ്കിലും വിപല്‍സന്ദേശങ്ങളാകുന്നുണ്ട് എന്നാണ്. ഹിന്ദു തീവ്രവാദം പോലെ തന്നെ അപകടകരമാണ് മുസ്ളിം തീവ്രവാദവും. അവക്കെതിരെ വിശുദ്ധയുദ്ധം തന്നെ വേണം. താങ്കളുടെ സിനിമ കേരളത്തില്‍ നിന്ന് തുരത്തിയത് വിദ്യാലക്ഷ്മിയെ മാത്രമല്ല, സമാധാനപരമായ സഹവര്‍ത്തിത്വം സാധ്യമാണ് എന്ന യാഥാര്‍ത്ഥ്യത്തെക്കൂടിയാണ്. ഒരു സന്ദേശം കൊടുക്കുമ്പോള്‍ ഒന്ന് കരുതിയിരിക്കേണ്ടേ സര്‍. പ്രത്യേകിച്ചും മനുഷ്യര്‍ക്കിടയില്‍ പിളര്‍പ്പുണ്ടാക്കാന്‍ ബൌദ്ധികജിഹാദികള്‍ കാത്തിരിക്കുന്ന ഈ കെട്ട കാലത്ത്. തീവ്രവാദികളുടെ പ്രചണ്ഡമായ പ്രചാരവേലകള്‍ക്ക് സ്വന്തം സംഭാവനകള്‍ കൂടി വേണമായിരുന്നോ എന്ന് ഒന്ന് ആലോചിച്ചുനോക്കണം സര്‍. ചാനല്‍ ചര്‍ച്ചകള്‍ ഒഴിഞ്ഞ നേരത്ത് അന്തിക്കാട്ടെ വയല്‍വരമ്പിലൂടെ ഗൃഹാതുരനായി നടക്കുമ്പോള്‍ ഒന്ന് വെറുതെ ചിന്തിച്ചു നോക്കണം സര്‍. (അന്തിക്കാട്ടുകാരന്റെ വിശുദ്ധയുദ്ധങ്ങള്‍ - എന്‍ പി സജീഷ് തന്റെ ബ്ളോഗായ മാജിക്റീല്‍സില്‍ പ്രസിദ്ധീകരിച്ചത്).






കേരളീയരുടെ പൊതുബോധത്തില്‍ അലിഞ്ഞു കിടക്കുന്ന മൃദുഹിന്ദുത്വം, മുസ്ളിം വിരോധം, മുസ്ളിം ഭീതി എന്നീ രാഷ്ട്രീയ വികാരങ്ങള്‍ ആണ് സത്യന്‍ അന്തിക്കാടിന്റെ സിനിമയും അതാഘോഷിക്കുന്ന ജനസാമാന്യത്തിന്റെ അംഗീകാരവും തമ്മിലുള്ള പാരസ്പര്യത്തില്‍ മറഞ്ഞു കിടക്കുന്നത്. സ്വപ്നത്തിലും യാഥാര്‍ത്ഥ്യത്തിലും ഇക്കാര്യങ്ങള്‍ ചലച്ചിത്രകാരന് ബോധ്യപ്പെട്ടിട്ടുണ്ടായിരിക്കണമെന്നില്ല. തനിക്ക് ബോധ്യമില്ലാത്തതൊന്നും ലോകത്തില്‍ സ്ഥിതി ചെയ്യുകയും സംഭവിക്കുകയും ചെയ്യുന്നില്ല എന്ന് കരുതുന്നത് എത്രമാത്രം മൂഢത്വമാണ്? കഥ തുടരുന്നു എന്ന സിനിമയെക്കുറിച്ചുള്ള എന്റെ ലേഖനം; അദ്ദേഹം തെറ്റിദ്ധരിച്ചതു പോലെ, ആ സിനിമയില്‍ 'ഇല്ലാത്ത' വര്‍ഗീയത ആരോപിച്ച് സ്വയം വര്‍ഗീയവാദിയാകാനുള്ള ആത്മഹത്യാക്കുറിപ്പുകളല്ല. മറിച്ച്, ഇത്തരമൊരു സിനിമയുടെ പ്രേക്ഷണത്തിലൂടെയും വിജയാഹ്ളാദങ്ങളിലൂടെയും ജനസാമാന്യത്തിന്റെ മനോഭാവങ്ങളെ അന്വേഷിക്കാനുള്ള എളിയ പരിശ്രമങ്ങള്‍ മാത്രമാണ്. സിനിമ കാണുമ്പോള്‍ തിരശ്ശീലയിലേക്ക് കണ്ണും ചുറ്റുമുള്ള സ്പീക്കറുകളിലേക്ക് കാതും കൂര്‍പ്പിച്ചിരുന്നാല്‍ മാത്രം പോര; കാണുന്നവരുടെ നിശ്വാസങ്ങള്‍, നെടുവീര്‍പ്പുകള്‍, രോദനങ്ങള്‍, ആരവങ്ങള്‍, കയ്യടികള്‍ എന്നിവയുടെ പ്രത്യക്ഷവും ഗൂഢവുമായ ധ്വനികളും പഠിച്ചെടുക്കേണ്ടതുണ്ടെന്നുള്ള പ്രാഥമിക പാഠത്തെ ഈ ചലച്ചിത്രകാരന്റെ രോഷം പൂണ്ട പരാമര്‍ശം വീണ്ടും ഓര്‍മിപ്പിക്കുന്നു. നന്ദി.

Tuesday, July 20, 2010

കയ്പുനീര്‍ നിറഞ്ഞ മധുരം




ജര്‍മന്‍ സിനിമയായ ഗ്ളൂമി സണ്‍ഡേ(1999) ആരംഭിക്കുന്നതും അവസാനിക്കുന്നതും പുതിയ കാല ബുഡാപെസ്റ്റിലാണ്. തന്റെ എണ്‍പതാം പിറന്നാള്‍ ആഘോഷിക്കാന്‍ മുന്‍ നാസി കേണലും കയറ്റുമതി/ഇറക്കുമതി ബിസിനസുകാരനുമായ ഹാന്‍സ് വീക്ക് കുടുംബവും ആരാധനാ വൃന്ദവുമായി ബുഡാപെസ്റ്റിലെ സാബോ റെസ്റ്റാറന്റിലെത്തുകയാണ്. 1930കളില്‍, ഏതാനും ദിവസം ആ നഗരത്തില്‍ താമസിക്കവെയാണ് അയാള്‍ക്ക് ആ ഭക്ഷണശാല പ്രിയങ്കരമായിത്തീര്‍ന്നത്. അവിടത്തെ സവിശേഷ ഇനമായ ബീഫ്റോള്‍, മനം ത്രസിപ്പിക്കുന്ന പിയാനോ സംഗീതം, എല്ലാറ്റിലും ഉപരി അതിസുന്ദരിയായ പരിചാരിക ഇലോന എന്നിവയോടുള്ള കമ്പത്തിനാലാണ് അയാള്‍ തന്റെ വൈകുന്നേരങ്ങള്‍ സാബോയില്‍ ചെലവഴിച്ചിരുന്നത്. ഇലോനയോട് അയാള്‍ പ്രേമാഭ്യര്‍ത്ഥന നടത്തിയിരുന്നെങ്കിലും അതിനകം തന്നെ രണ്ടു കാമുകര്‍ക്കിടയില്‍ പിളരുകയും ഒന്നിക്കുകയും ചെയ്യുക എന്ന വിചിത്രമായ അവസ്ഥയില്‍ പെട്ടു കിടന്നിരുന്ന അവള്‍ ആദ്യ കേള്‍വിയില്‍ തന്നെ അത് നിരസിക്കുന്നു. പിന്നീട് അധികാരഗര്‍വ്വോടെ എസ് എസ് (നാസി സൈന്യം) കേണലായി നഗരത്തിലെത്തുന്ന ഹാന്‍സ് അന്തിമ പരിഹാര പദ്ധതിയുടെ(ഫൈനല്‍ സൊല്യൂഷന്‍) ഭാഗമായി ജൂതവംശജരെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലേക്ക് റിക്രൂട്ട് ചെയ്യുന്നു. വരും കാലത്തേക്കുള്ള കരുതിവെപ്പെന്നോണം, പണമുള്ളവരും അതു നല്‍കാന്‍ കഴിവുള്ളവരുമായ ജൂതവംശജരെ കനത്ത കൈക്കൂലി മേടിച്ച് കുരുതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നുമുണ്ടയാള്‍. ഇതിന്റെ പേരില്‍, പില്‍ക്കാലത്ത്, മനുഷ്യ സ്നേഹിയായ ഒരു നാസി ഉദ്യോഗസ്ഥനായി ചരിത്രം അയാളെ കൊണ്ടാടി. പിയാനോ സ്റ്റാന്റില്‍ താന്‍ പണ്ടെടുത്തയച്ചു കൊടുത്ത ഇലോനയുടെ ബ്ളാക്ക് ആന്റ് വൈറ്റ് ഫോട്ടോ കണ്ട്, ഗ്ളൂമി സണ്‍ഡേ സംഗീതം കേട്ട് അയാള്‍ ആ റസ്റ്റാറന്റില്‍ മരിച്ചു വീഴുന്നു.

മരണവും രതിയും പ്രണയവും സംഗീതവും ഭക്ഷണവും രാഷ്ട്രീയവും കൂടിക്കുഴയുന്ന വിചിത്രമായ ഇതിവൃത്തവും ആഖ്യാനവുമാണ് ഗ്ളൂമി സണ്‍ഡേക്കുള്ളത്. റോള്‍ഷ് ഷൂബെലാണ് (Rolf Schübel) സംവിധായകന്‍. നിക്ക് ബാര്‍ക്കോ (Nick Barkow ) യുടെ നോവലിനെ ആസ്പദമാക്കിയുള്ള ഈ ചലച്ചിത്രത്തില്‍ പരാമര്‍ശിക്കപ്പെടുന്നതു പോലെ മുപ്പതുകളില്‍ ഹങ്കറിയെയും യൂറോപ്പിനെയും അമേരിക്കയെയും പിടിച്ചു കുലുക്കിയ പാട്ടായിരുന്നു ഗ്ളൂമി സണ്‍ഡേ. റെസോ സെറെസ്സ് (Rezső Seress) എന്ന പിയാനിസ്റ്റും കമ്പോസറും ആയ സംഗീതജ്ഞന്‍ ചിട്ടപ്പെടുത്തിയ ആ ഗാനം നിരവധി ആളുകളുടെ ആത്മഹത്യക്ക് കാരണമായെന്നാരോപിച്ച് നിരോധിക്കപ്പെടുകയുണ്ടായി. (1933ലാണ് ഗ്ളൂമി സണ്‍ഡേ പുറത്തിറങ്ങിയത്. ആ വര്‍ഷത്തില്‍ തന്നെയാണ് ഹിറ്റ്ലര്‍ അധികാരമേറ്റെടുത്തതും). സെറെസ്സും ആത്മഹത്യ ചെയ്യുകയാണുണ്ടായത്. എന്നാല്‍ ഈ ആരോപണത്തില്‍ കാര്യമായ കഴമ്പൊന്നുമില്ലെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സാബോയില്‍ പിയാനിസ്റ്റായി നിയമിക്കപ്പെടുന്ന ആന്ദ്രാസ്, ഉടമസ്ഥനായ ലാസ്ളോ സാബോയുടെ കാമുകി കൂടിയായ പരിചാരിക ഇലോനയെ ഇഷ്ടപ്പട്ടു തുടങ്ങുമ്പോഴാണ് വിചിത്രവും അപൂര്‍വ്വവും അഴിയാത്തതുമായ ഒരു പ്രണയത്രികോണത്തിലേക്ക് കഥ തെന്നി മാറുന്നത്. ഇലോന ആന്ദ്രാസിനെ പ്രേമിച്ചു തുടങ്ങുമ്പോള്‍, സാബോ പിന്മാറുന്നില്ല. മുഴുവന്‍ ഇലോന നഷ്ടമാകുന്നതിനെക്കാളും ഞാന്‍ തൃപ്തിപ്പെടുക, ഇലോനയുടെ ഒരു ഭാഗമെങ്കിലും എനിക്ക് ലഭിക്കുന്ന അവസ്ഥ കൊണ്ടായിരിക്കും എന്ന് സമാശ്വസിച്ച് അവരുടെ പ്രേമത്തോടൊപ്പം അയാളും അവളും തമ്മിലുള്ള പ്രണയവും നിലനിര്‍ത്താന്‍ അയാള്‍ തീരുമാനിക്കുന്നു.


അതിനിടയിലാണ് ആന്ദ്രാസ് ഗ്ളൂമി സണ്‍ഡേ എന്ന ഗാനം ചിട്ടപ്പെടുത്തുന്നത്. അതൊരു വിചിത്രമായ പാട്ടായിരുന്നു. ഇലോനയോട് പ്രേമം അഭ്യര്‍ത്ഥിച്ച് വിസമ്മതം കേട്ട് നിരാശനായി തിരിച്ച് നടന്നുവന്ന ഹാന്‍സ് അവളുടെ കാമുകന്‍ സാബോയോട് പറയുന്നതു പോലെ, നിങ്ങള്‍ക്ക് കേള്‍ക്കാനിഷ്ടമില്ലാത്ത ചിലത് ആരോ പറയുന്നതു പോലെ. പക്ഷെ, മനസ്സിന്റെ അന്തരാളങ്ങളില്‍ നിങ്ങള്‍ തിരിച്ചറിയുന്നു: അതാണ് സത്യമെന്ന്. പ്രേമനൈരാശ്യം മൂലം പാലത്തില്‍ നിന്ന് ആത്മഹത്യ ചെയ്യാനായി ചാടുന്ന ഹാന്‍സിനെ സാബോയാണ് രക്ഷിക്കുന്നത്. ആ രക്ഷപ്പെടുത്തല്‍ താന്‍ ഒരു കാലത്തും മറക്കില്ല എന്ന് ഹാന്‍സ് പറയുന്നുണ്ടെങ്കിലും അവസരം കിട്ടിയപ്പോള്‍ അയാളത് മറന്ന് സാബോ എന്ന ജൂത വംശജനെ ക്യാമ്പിലേക്കുള്ള വാഗണില്‍ കയറ്റി വിടുകയാണ് ചെയ്യുന്നത്. ഗ്ളൂമി സണ്‍ഡേ എന്ന ഗാനം കേട്ട് അനവധി ആളുകള്‍ ആത്മഹത്യ ചെയ്തതായുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നു. ആത്മഹത്യകള്‍; നിങ്ങളവരെ പ്രേരിപ്പിച്ചില്ലല്ലോ. അവരുടെ വിടവാങ്ങലുകള്‍ കൂടുതല്‍ ഹൃദയഹാരിയാക്കുകയല്ലേ ചെയ്തുള്ളൂ എന്നാണ് ഈ വാര്‍ത്തകള്‍ കേട്ട് നിരാശനാകുന്ന ആന്ദ്രാസിനെ സാബോ സമാശ്വസിപ്പിക്കുന്നത്. ജര്‍മനിയില്‍ നാസികള്‍ അധികാരത്തിലേറുകയും യൂറോപ്പ് പിടിച്ചടക്കാന്‍ തുടങ്ങുകയും ചെയ്യുന്ന കാലമായിരുന്നു അത്. ഫാസിസത്തിന്റെയും വംശഹത്യകളുടെയും നാളുകള്‍ ആദ്യമേ തിരിച്ചറിയുന്നതു കൊണ്ടു കൂടിയാകണം, ദുര്‍ബലനായ ആന്ദ്രാസ് എസ് എസ് ഓഫീസറായി ശൌര്യത്തോടെ റസ്റ്റാറന്റിലെത്തുന്ന ഹാന്‍സിന്റെ തോക്ക് എടുത്ത് സ്വയം തലക്ക് വെടി വെച്ച് ആത്മഹത്യ ചെയ്യുന്നത്.

പുതിയ കാലത്ത് റസ്റ്റാറന്റില്‍ പിറന്നാളാഘോഷിക്കാനെത്തിയ ഹാന്‍സിനെ വൃദ്ധയായ ഇലോന മകന്റെ സഹായത്തോടെ വധിക്കുകയാണുണ്ടായത്. ആന്ദ്രാസ് കരുതിവെച്ചിരുന്ന കൊച്ചു വിഷക്കുപ്പി, അയാളുടെ മരണത്തിന് മുമ്പു തന്നെ സാബോ കൈവശപ്പെടുത്തിയിരുന്നു. അയാള്‍ പിടിക്കപ്പെടുന്നതിനു മുമ്പ് അവള്‍ക്കായി ശേഷിപ്പിച്ചു വെച്ച ആ കുപ്പിയിലെ വിഷം ഉപയോഗിച്ചാണ് ഹാന്‍സിനെ കൊലപ്പെടുത്തുന്നത്. നാസി ഭീകരതയുടെ ബീഭത്സ ദൃശ്യങ്ങളോ ചരിത്രവിചാരണയോ ഗ്ളൂമി സണ്‍ഡേ ആശ്രയിക്കുന്നില്ല. പക്ഷെ, മനുഷ്യവിരുദ്ധമായ ചരിത്രത്തിന്റെ ഭൂതം ചിത്രത്തെ തുടക്കം മുതല്‍ ഒടുക്കം വരെയും മൂടി നില്‍ക്കുന്നുണ്ട്. ഹാന്‍സിന്റെ വനിതാ സെക്രട്ടറിയുടെ ഭീതി നിറഞ്ഞ ജോലിയും കീഴ്പ്പെടലും, സുഹൃത്തില്‍ നിന്ന് ഭീകരനായ പട്ടാള ആപ്പീസറായുള്ള ഹാന്‍സിന്റെ പരിണാമം, തുടങ്ങി കഥാപാത്രങ്ങളുടെ മുഖ ശരീര ചലനങ്ങളില്‍ നിരന്തരം പ്രതിഫലിക്കുന്ന രാഷ്ട്രീയ- അധികാര ചരിത്രം കാണിയെ മാനസിക ആഘാതത്തിലേക്ക് നയിക്കുന്നു.


ഇലോനയെ അവതരിപ്പിച്ച എറിക്ക മറോസാന്‍ ഒരഭിമുഖത്തില്‍ ഇപ്രകാരം പറഞ്ഞു: മാനവികത എന്നതൊന്ന് ഇല്ലാതായ കാലമായിരുന്നു അത്. ലോകം തന്നെ വീണുടഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പു വരെ മനുഷ്യന് മനുഷ്യനോട് ഇപ്രകാരമൊക്കെ പെരുമാറാന്‍ കഴിയുമെന്ന് ആരും വിശ്വസിച്ചിരുന്നില്ല. യുദ്ധം എല്ലാ ധാര്‍മികതകളെയും സദാചാരങ്ങളെയും മുച്ചൂടും നശിപ്പിച്ചു. അതുകൊണ്ടാണ് അതിനെക്കുറിച്ച് ആലോചിക്കാതിരിക്കാനും വിശദീകരിക്കാതിരിക്കാനും നമുക്ക് കഴിയാതെ പോകുന്നത്. ഇനിയും ഇപ്രകാരമൊക്കെ സംഭവിക്കുമെന്ന തോന്നല്‍ നമ്മളെ വേട്ടയാടിക്കൊണ്ടേയിരിക്കുന്നു. രാഷ്ട്രീയം എപ്പോള്‍ വേണമെങ്കിലും മാറിമറിയാമെന്നാണ് ഗ്ളൂമി സണ്‍ഡേ ഓര്‍മ്മിപ്പിക്കുന്നത്.

Saturday, July 10, 2010

ആരുടെ പൊതു സ്ഥലം?





പ്രപഞ്ചത്തിന്റെയും ഭൂമിയുടെയും ഉത്പത്തിയെ സംബന്ധിച്ച്‌ ദൈവവിശ്വാസികളും നിരീശ്വരവാദികളും തമ്മിൽ പല തർക്കങ്ങളും നിലനില്‍ക്കുന്നുണ്ട്‌. അഞ്ച്‌ ബില്യൺ (നൂറ്‌ കോടി) വർഷങ്ങൾക്ക്‌ മുമ്പ്‌ സൂര്യനിലുണ്ടായ മഹാസ്ഫോടനത്തെത്തുടർന്ന്‌ പൊടിയും വാതകവും ചേർന്ന്‌ ഭൂമിയുടെ ഉത്പത്തി ആരംഭിച്ചു എന്ന്‌ ഭൂമിശാസ്ത്രം വിശദീകരിക്കുന്നു. പിന്നീട്‌, വെള്ളം, വായു, ജീവൻ, കാലാവസ്ഥ, സംസ്ക്കാരങ്ങൾ എന്തെല്ലാം എന്തെല്ലാം ഉണ്ടായി! എന്തായാലും ഒരു കാര്യം ഉറപ്പ്‌. ഭൂമി ഉണ്ടായ അക്കാലത്ത്‌ രണ്ടു കാര്യങ്ങൾ ഉണ്ടായിരുന്നില്ല. ഒന്ന്‌ പൊതുസ്ഥലവും പൊതു വഴിയും ആണെങ്കിൽ, മറ്റൊന്ന്‌ കോടതികളാണ്‌. ഇവ രണ്ടും മനുഷ്യസംസ്ക്കാരത്തിന്റെ വളർച്ചയുടെ ഭാഗമായി വികസിച്ചു വന്നതാണ്‌. സംസ്ക്കാരത്തിന്റെയും പരിഷ്ക്കാരത്തിന്റെയും മാനവികതയുടെയും ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും പുരോഗമനചിന്തയുടെയും നവോത്ഥാനത്തിന്റെയും നിയമത്തിന്റെയും നീതിയുടെയും മനുഷ്യാവകാശങ്ങളുടെയും ഭരണഘടനകളുടെയും രാഷ്ട്രരൂപീകരണങ്ങളുടെയും എല്ലാം നീണ്ട ചരിത്രങ്ങൾ നമ്മളെങ്ങിനെ നമ്മളായെന്ന്‌ ഓരോരുത്തരെയും ഓരോ നിമിഷവും ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നുണ്ട്‌. ഇപ്രകാരം ചരിത്രത്തിന്റെയും ആധുനിക സംസ്ക്കാരത്തിന്റെയും ഭാഗമായ കോടതി, പൊതുസ്ഥലത്തെ പൊതു ഉടമസ്ഥതയിൽ നിന്ന്‌ മാറ്റാനുള്ള നീക്കങ്ങൾക്ക്‌ അറിഞ്ഞോ അറിയാതെയോ പിന്തുണ നൽകും എന്ന്‌ എപ്രകാരമാണ്‌ വിശ്വസിക്കാൻ സാധിക്കുക?

എന്നാലങ്ങിനെ കരുതേണ്ട വിധത്തിലുള്ള ചില നിഗമനങ്ങൾ വിധിരൂപത്തിൽ കോടതി പുറപ്പെടുവിച്ചിരിക്കുന്നു എന്നതാണ്‌ കൗതുകകരമായ കാര്യം. പൊതുസ്ഥലത്ത്‌ പൊതുയോഗം നിരോധിച്ചു എന്ന കേരള ഹൈക്കോടതി വിധി ഇത്തരത്തിലുള്ള ഒന്നാണ്‌. ഭാഷാപരമായി തന്നെ ഈ വിധി ഒരു ഊരാക്കുടുക്കാണ്‌. പൊതുസ്ഥലത്ത്‌ പൊതുയോഗം എന്ന പ്രയോഗത്തിൽ രണ്ട്‌ 'പൊതു' വരുന്നുണ്ട്‌. പൊതുസ്ഥലത്ത്‌ പൊതുയോഗമല്ലെങ്കിൽ രഹസ്യയോഗമാണോ സാധ്യമാവുക? ഇത്തരം ഭാഷാപരമായ കുഴപ്പങ്ങളിൽ മുമ്പും കോടതി ചെന്നു പെട്ടിട്ടുണ്ട്‌. ബന്ദ് നിരോധിച്ചു എന്ന വിധിക്കുണ്ടായ അവസ്ഥ ഇതാണ്‌. ബന്ദ് നിരോധിച്ചതോടെ എല്ലാവരും ഹർത്താൽ പ്രഖ്യാപിക്കാൻ തുടങ്ങി. ബന്ദ് കൊണ്ട്‌ എന്തൊക്കെയാണോ ഉദ്ദേശിച്ചിരുന്നത്‌ അതൊക്കെയും ഹർത്താൽ എന്ന പദപ്രയോഗത്തിലൂടെ സാധ്യമായി തുടങ്ങി. അപ്പോൾ, ഫലത്തിൽ ബന്ദ് എന്ന പദം അഥവാ പദപ്രയോഗം മാത്രമാണ്‌ കോടതി നിരോധിച്ചതു എന്നർത്ഥം. ഇനി ഹർത്താലും നിരോധിച്ചു എന്നു വെക്കുക. അപ്പോൾ പുതിയ ഒരു പദപ്രയോഗം പ്രാബല്യത്തിൽ കൊണ്ടു വരാവുന്നതേ ഉള്ളൂ. അതായത്‌; ബന്ദ്, ഹർത്താൽ എന്നിവ കൊണ്ടുദ്ദേശിക്കുന്ന കാര്യങ്ങൾ ഫലപ്രദമായി നിരോധിക്കണമെങ്കിൽ ഇപ്പോൾ ഈ വക ആഹ്വാനങ്ങളിലൂടെ നടത്തപ്പെടുന്ന കാര്യങ്ങൾ മാത്രമല്ല നിരോധിക്കേണ്ടത്‌; അതോടൊപ്പം ഇതിനു പകരം ഏതെങ്കിലും വാക്കുകൾ കണ്ടു പിടിക്കാനുള്ള സാധ്യതകൾ കൂടി നിരോധിക്കപ്പെടണം. പൊതുസ്ഥലത്ത്‌ തുപ്പൽ നിരോധിച്ചു എന്ന വിധിക്കുമുണ്ടായത്‌ സമാനമായ അനുഭവമായിരുന്നു. ഇന്നാരെങ്കിലും ആ വിധി ഓർക്കുന്നുണ്ടോ എന്നു തന്നെ അറിയില്ല. കാരണം, തുപ്പലിനെ കോടതി വ്യാഖ്യാനിച്ചിരുന്നില്ല. മിക്കവാറും മനുഷ്യർ സംസാരിക്കുമ്പോഴും മറ്റ്‌ കാര്യങ്ങൾക്ക്‌ വായ്‌ തുറക്കുമ്പോഴും കുറച്ച്‌ തുപ്പൽ തെറിക്കും. ഇത്‌ പ്രാകൃതികമായ ഒരു വാസ്തവമാണ്‌. ഇപ്രകാരം തുപ്പൽ തെറിപ്പിക്കുന്നയാളുകളെ മുഴുവൻ അറസ്റ്റ്‌ ചെയ്യാൻ തുടങ്ങിയാൽ കാര്യങ്ങൾ എവിടെ ചെന്നെത്തും? മാത്രമല്ല, പൊതുസ്ഥലത്ത്‌ തുപ്പി എന്ന കുറ്റത്തിന്‌ ഒരാളെ അറസ്റ്റ്‌ ചെയ്താൽ തന്നെ തെളിവായി അയാൾ തുപ്പിയിട്ടത്‌ പോലീസുകാരൻ കോരിയെടുത്തു കൊണ്ടു പോകേണ്ടി വരുമോ? ഏതായാലും, ഈ വിധി നടപ്പാക്കിയതു പ്രകാരം ഏതെങ്കിലും ഒരാൾക്കെതിരെയെങ്കിലും നടപടിയെടുത്തത്തായി വാർത്തകളൊന്നും ശ്രദ്ധയിൽ പെട്ടില്ല.

മധ്യവർഗബോധത്തിന്റെ അചരിത്രപരതയിൽ കോടതി പോലെ ആധുനികതയുടെയും പുരോഗമന ചിന്തയുടെയും പരിഷ്ക്കാരത്തിന്റെയും പ്രതീകവും പ്രതീക്ഷയുമായി നിലകൊള്ളേണ്ട ഒരു വ്യവസ്ഥ അഭിരമിക്കുന്നു എന്നു കരുതേണ്ടി വരുന്ന വിധത്തിലാണ്‌ ഇത്തരം വിധികൾ പുറപ്പെടുവിക്കപ്പെടുന്നത്‌. ഇപ്പോൾ തന്നെ നോക്കുക, ഈ വിധിയുടെ അപ്രായോഗികതയും അസംബന്ധപരതയും ചർച്ച ചെയ്യുന്നതിനു പകരം അതിനെ വിമർശിച്ച സി പി ഐ (എം) നേതാക്കളുടെ ഭാഷാപ്രയോഗമാണ്‌ ചർച്ചക്ക്‌ വിധേയമായത്‌. അതായത്‌, ഭാഷയാണ്‌ എല്ലാ പ്രശ്നത്തിന്റെയും അടിസ്ഥാനം എന്നു ചുരുക്കം.

തുടക്കത്തിൽ പറഞ്ഞതു പോലെ, ഭൂമിയുടെ ഉത്പത്തികാലത്ത്‌ ഇല്ലാതിരുന്ന പൊതു വഴികളും പൊതുസ്ഥലങ്ങളും രൂപപ്പെട്ടത്‌ എങ്ങിനെയെന്ന്‌ ആലോചിക്കുകയെങ്കിലും ചെയ്യേണ്ട ബാധ്യത കോടതിക്കുണ്ടായിരുന്നു. മനുഷ്യരുടെ പൊതുബോധം വികസിച്ചതിന്റെയും യാത്രകളും കൊടുക്കൽ വാങ്ങലുകളും വർധിച്ചതിന്റെയും ഭാഗമായാണ്‌ പൊതുവഴികൾ ഉണ്ടായതും വലുതായതും. ആദ്യം കാൽനടയാത്രക്കും പിന്നീട്‌, കുതിരപ്പുറത്തും കാള/കുതിര/പോത്തു വണ്ടികളിലും ഉള്ള യാത്രകൾക്കും ഏറ്റവുമൊടുവിൽ മോട്ടോർ വാഹനങ്ങൾക്കും വേണ്ടി ഉപയോഗിക്കപ്പെടുന്ന പൊതുവഴികൾ കാലത്തിനനുസരിച്ച്‌ വീതി കൂടിയും സൗകര്യങ്ങൾ കൂടിയും വികസിച്ചു വരികയാണുണ്ടായത്‌. ഇടവഴികളിൽ നിന്നും ഹൈവേകളിലേക്കുള്ള വികാസം ഒരു കോടതി വിധിയുടെയും ഭാഗമായുണ്ടായതല്ല. ജനങ്ങളുടെ ഐക്യത്തിന്റെയും വിട്ടുവീഴ്ചകളുടെയും സഹനങ്ങളുടെയും സംഭാവനകളുടെയും നികുതിപ്പണത്തിന്റെയും പിടിച്ചെടുക്കലിന്റെയും സർക്കാർ തീരുമാനങ്ങളുടെയും ഭാഗമായാണ്‌ പൊതുവഴികൾ വികസിച്ചതെന്ന്‌ കാണാം. ഇപ്പറഞ്ഞ കാര്യങ്ങളിലൊക്കെ രാഷ്ട്രീയ കക്ഷികളും സംഘടനകളും മറ്റും മറ്റും നടത്തിയിട്ടുള്ള ഇടപെടലുകൾ ചരിത്രം മുഴുവനും നിറഞ്ഞു നിൽക്കുന്നു. അതുകൊണ്ടു തന്നെ പൊതുവെ കരുതപ്പെടുന്നതു പോലെ, മോട്ടോർ വാഹനങ്ങൾക്ക്‌ ചീറിപ്പായുന്നതിനു മാത്രമുള്ളതല്ല പൊതുവഴികൾ. അത്‌ ജനങ്ങൾക്ക്‌ കൂട്ടം കൂടി നിൽക്കുന്നതിനും യോഗങ്ങൾ നടത്തുന്നതിനും ചിലപ്പോഴൊക്കെ ഗതാഗതം സ്തംഭിപ്പിക്കുന്നതിനും അവകാശമുള്ള പൊതു ഉടമസ്ഥതയിലുള്ള ഭൂവിന്യാസങ്ങളാണ്‌.

കേരളീയാചാരങ്ങളെ നിശ്ചിതവൃത്തങ്ങളിലൊതുക്കി പരിരക്ഷിച്ചതിൽ മുഖ്യഘടകമായി വർത്തിച്ചതു റോഡുകളുടെ ശൂന്യത തന്നെയായിരുന്നു. റോഡ്‌ എന്ന ആശയം തന്നെ ആദ്യമായി കേരളത്തിൽ അവതരിപ്പിച്ചതും നടപ്പാക്കിയതും ടിപ്പുവായിരുന്നു. ബ്രിട്ടീഷുകാരുടെ റോഡുനിര്‍മ്മാണത്തിലേത്‌ എന്ന പോലെ, ടിപ്പുവിന്റെ റോഡുനിർമ്മാണത്തിന്റേതും ലക്ഷ്യം പട്ടാളത്തേയും തോക്കുവണ്ടികളേയും നിശ്ചിതസ്ഥാനത്ത്‌, നിശ്ചിത സമയത്തിനുള്ളിൽ എത്തിക്കുകയായിരുന്നു. അത്‌ തുടങ്ങിയവരുടെ നിശ്ചിത ലക്ഷ്യത്തിന്റെ പരിധി വിട്ട്‌, അതിവിടുത്തെ ജനങ്ങളുടെ ബോധനവീകരണത്തിനു സഹായിക്കുമാറ്‌ ജനങ്ങളുടെ അന്യോന്യസഹകരണത്തിനും പരിചയത്തിനും ആശയാദർശങ്ങളുടെ സുഗമമായ വിനിമയത്തിനും മനുഷ്യബന്ധങ്ങളുടെ പുതുതായ തുടക്കത്തിനും ആരംഭമിട്ടു. അതു മൂലമുണ്ടായ മനുഷ്യസംസ്ക്കാരത്തിന്റെയും പരിഷ്ക്കാരത്തിന്റെയും പുരോഗതി, പറഞ്ഞറിയിക്കാവുന്നതിൽ വലുതാണ്‌. (പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം - പി ഭാസ്ക്കരനുണ്ണി/കേരള സാഹിത്യ അക്കാദമി - പേജ്‌ 1149, 1150). കേരളത്തിലെ റോഡു നിർമ്മാണത്തെപ്പറ്റിയും ഗതാഗത വികാസത്തെപ്പറ്റിയും നിരവധി പേജുകളിലായി ഈ ഗവേഷണം തുടരുന്നു. റോഡുകളുടെ ചരിത്രമെന്നത്‌ കേവലം മോട്ടോർ വണ്ടികളുടെ ഹോണടികളല്ലെന്ന്‌ സമക്ഷത്തിങ്കൽ ദയവുണ്ടായി ബോധ്യപ്പെടണം. നോക്കുക: പില്‍ക്കാലത്ത്‌ ജനങ്ങളുടെ സർവ്വതോന്മുഖമായ പുരോഗതിക്ക്‌ പ്രയോജകീഭവിച്ച ഈ റോഡുകൾ, സുൽത്താന്റെ ഭാവനാസമ്പന്നമായ ദീര്‍ഘവീക്ഷണത്തിനും 'കല്ലേപ്പിളർക്കുന്ന' ആജ്ഞാശക്തിക്കും പ്രത്യക്ഷദൃഷ്ടാന്തമായി ഭവിച്ച പോലെ, കേരളത്തിലെ എണ്ണമറ്റ നിരാധാരരും നിസ്സഹായരുമായ അവർണ്ണ സമുദായത്തിൽ നിന്നുള്ള വേലക്കാരുടെ ദൈന്യമാർന്നത്തെങ്കിലും ഏതു യജമാനവൃന്ദത്തിന്റേയും പ്രശംസാവചനങ്ങള്‍ക്ക്‌ പാത്രമാകും വിധമുള്ള അധ്വാനശേഷിക്കും ഉദാഹരണങ്ങളായി ഭവിച്ചു. ഒടുവിലൊടുവിൽ തിരുവിതാംകൂറിനും കൊച്ചിക്കും, റോഡുകളും ആറുകളും തോടുകളും വേണ്ടി വന്നപ്പോൾ നിസ്സാരമായ ഒരു നേരത്തെ കഞ്ഞി പറ്റിക്കൊണ്ട്‌ 'ഊഴിയം' വേലകളായി അതെല്ലാം മറുമൊഴി കൂടാതെ നിറവേറ്റിയതും ഇവിടുത്തെ അവർണ്ണ വിഭാഗം തന്നെയായിരുന്നു. വിശേഷമായി പറയാൻ ഒന്നു കൂടിയുണ്ട്‌. അവർ വെട്ടി നിരപ്പാക്കി ഗതാഗത യോഗ്യമാക്കിയ പാതകൾ ഭാവിയിൽ അവർക്ക്‌ അപ്രാപ്യമായിരുന്നു; അവർക്ക്‌ ആ റോഡുകളിലൂടെ നടന്നു കൂടായിരുന്നു. നടക്കാനും വാഹനങ്ങളിലൂടെ സഞ്ചരിക്കാനും മറ്റൊരു ദീർഘകാലസമരം അവർ ചെയ്യേണ്ടി വന്നു. (പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം - പി ഭാസ്ക്കരനുണ്ണി/കേരള സാഹിത്യ അക്കാദമി - പേജ്‌ 1152).

ഇതു തന്നെയാണ്‌ ഇപ്പോഴും സംഭവിക്കാൻ പോകുന്നത്‌. കേരളത്തെ കേരളമാക്കി മാറ്റിയത്‌, സാമൂഹ്യവത്ക്കരണം എന്ന പ്രക്രിയയാണ്‌. പൊതുയോഗങ്ങളും പ്രതിഷേധങ്ങളും പ്രകടനങ്ങളും പ്രതിരോധങ്ങളും എല്ലാം ചേർന്ന ആ പൊതുബോധത്തെ പൊതുസ്ഥലത്തു നിന്നു തന്നെ നിര്‍മാർജ്ജനം ചെയ്തു കഴിഞ്ഞാൽ പിന്നെ ആ പൊതു സ്ഥലം/പൊതുവഴി എന്നീ പദങ്ങളിലെ 'പൊതു' കൂടി എടുത്തുകളയുന്നതായിരിക്കും നല്ലത്‌. കണ്ടില്ലേ, എല്ലാം ഭാഷയുടെ കളികൾ തന്നെ!

Thursday, June 24, 2010

കാലത്തില്‍ അലിഞ്ഞു ചേര്‍ന്നും കാലത്തിന് മുന്നില്‍ നടന്നും

നഗരസ്ഥിരമായ ഫിലിം സൊസൈറ്റിയുടെ ചതുരവടിവിലുള്ള അച്ചടക്കസൌകുമാര്യത്തെ പരസ്യമായി കൂക്കിവിളിച്ച് പരിഹസിച്ചതിന്റെ പേരില്‍ ചെവിക്കു പിടിച്ച് പുറത്താക്കപ്പെടുന്ന ഒരാളുടെ പേര് ശരത് എന്നാണെന്ന് എണ്‍പത്തിയേഴിലോ മറ്റോ നടന്ന ഒരു ക്യാമ്പില്‍ വെച്ച് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. ആരാണിയാള്‍ എന്ന ചോദ്യത്തിന് തൃപ്പൂണിത്തുറയിലുള്ള ഒരു ശരത്താണെന്ന മറുപടിയാണ് ഫുള്‍ സ്ളീവണിഞ്ഞ നടത്തിപ്പുകാരന്‍ പറഞ്ഞത്. അപ്രകാരം പുറത്താക്കപ്പെട്ട ശരത് ചന്ദ്രന്‍ അവധൂതനായി മാറി സൌദിയിലേക്ക് നാടു കടന്നു. ജോലിയും പണവും സമ്പാദിക്കുക/ജീവിത സുസ്ഥിരത എന്നീ ലക്ഷ്യങ്ങളോടെയാണ് ശരാശരി മലയാളി ഗള്‍‌ഫിലേക്ക് കടക്കുന്നതും തിരിച്ചു വന്ന് നിലയുറപ്പിക്കുന്നതുമെങ്കില്‍, ശരത് സൌദിയിലുള്ളപ്പോഴും മടങ്ങി വന്നതിനു ശേഷവും ശാശ്വതമായ അസ്ഥിരതയിലേക്ക് വലിച്ചെറിയപ്പെടുകയായിരുന്നു. ജീവിതത്തിലെ വലിച്ചെറിയലുകളും പോരാഞ്ഞ്, ജനങ്ങളെല്ലാം ഉറങ്ങുന്ന പാതിരാവിലും നിതാന്തമായി ഉണര്‍ന്നിരുന്ന അയാള്‍ തീവണ്ടി മുറിയില്‍ നിന്നും വീണ്ടും വലിച്ചെറിയപ്പെട്ടു. ജനങ്ങള്‍ക്ക് ഉറങ്ങാന്‍ വേണ്ടി രാവുകളില്‍ ഉറക്കമിളച്ച് കാത്തിരിക്കുന്ന ഒരു കാവല്‍ക്കാരന്‍ കൂടി അങ്ങിനെ നമ്മെ വിട്ടു പോവുകയും ചെയ്തു.

അറേബ്യയിലെ ബ്രിട്ടീഷ് എംബസിയില്‍ ജോലി ചെയ്യുന്ന കാലത്ത് രണ്ടു തരത്തിലുള്ള കള്ളക്കടത്തുകള്‍ താന്‍ നടത്തുകയുണ്ടായെന്ന് ശരത് പറഞ്ഞിട്ടുണ്ട്. ലണ്ടനിലേക്കും മറ്റുമുള്ള ഔദ്യോഗിക യാത്രകള്‍ കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ അപൂര്‍വ്വമായ ഫിലിം ക്ളാസിക്കുകളുടെ വീഡിയോ കാസറ്റുകള്‍ ഇമിഗ്രേഷന്‍കാരുടെ കണ്ണു വെട്ടിച്ച് അദ്ദേഹം കൊണ്ടു വന്നു. സായിപ്പന്മാരും മറ്റുമായ സഹപ്രവര്‍ത്തകരും ഇതേ മാര്‍ഗത്തില്‍ കാസറ്റുകള്‍ ശരതിന് എത്തിച്ചു കൊടുക്കുകയുണ്ടായി. ഇത്തരത്തില്‍ ശേഖരിച്ച നൂറു കണക്കിന് കാസറ്റുകള്‍ ഇന്ത്യയിലേക്ക് കടത്തുന്നതും മറ്റൊരു സാഹസമായിരുന്നു എന്നും ശരത് പറയുകയുണ്ടായിട്ടുണ്ട്. ചില തവണ പിടിക്കപ്പെട്ടപ്പോള്‍ കുറെയെണ്ണം അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടിയും വന്നു. പ്രവാസം കഴിഞ്ഞ് നാട്ടില്‍ (അ)സ്ഥിര താമസമാക്കിയ ശരത് അംഗീകരിച്ചതും അല്ലാത്തതുമായ നിരവധി ഫിലിം സൊസൈറ്റികളിലും കാമ്പസുകളിലും പൊതു സ്ഥലങ്ങളിലും സമരപ്പന്തലുകളിലും ഈ ചിത്രങ്ങള്‍ തന്റെ പ്രൊജക്റ്ററും ഏറ്റിപ്പിടിച്ച് അലഞ്ഞു തിരിഞ്ഞെത്തി കാണിച്ചു കൊടുത്തു. കിട്ടിയ വണ്ടിക്കൂലിയും വാടകയും കൊണ്ട് തൃപ്‌തിപ്പെട്ടു. കിട്ടാത്ത എത്രയോ സംഖ്യകള്‍ നഷ്ടം എന്നെഴുതി വെക്കാന്‍ കണക്കുപുസ്തകങ്ങള്‍ മാത്രമല്ല, മുതലാളിത്തത്തിന്റെ സാമ്പത്തിക ശാസ്‌ത്രവും ശരത് കൊണ്ടു നടന്നിരുന്നില്ല. തൊണ്ണൂറുകളില്‍ കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനം മുഴുവനായി കുറ്റിയറ്റുപോകാതിരിക്കാന്‍ പ്രധാന കാരണം തിരസ്‌കൃതനായ ഈ മുടിഞ്ഞ പുത്രന്റെ തിരിച്ചു വരവും സ്വയം എരിഞ്ഞുതീരലുമായിരുന്നു. പുതിയ നൂറ്റാണ്ടിന്റെ ആദ്യ വര്‍ഷങ്ങളില്‍ നോട്ടം എന്ന പേരില്‍ ഡോക്കുമെന്ററികള്‍ക്കു മാത്രമായി സഞ്ചരിക്കുന്ന ചലച്ചിത്ര മേള അദ്ദേഹം ഏറെക്കൂറെ ഒറ്റക്ക് സംഘടിപ്പിച്ചു.


ചാലിയാര്‍ സമരത്തെക്കുറിച്ച് അദ്ദേഹവും പി ബാബുരാജും ചേര്‍ന്ന് സംവിധാനം ചെയ്‌ത ഡോക്കുമെന്ററിക്ക് മുംബൈ അന്താരാഷ്‌ട്ര മേളയില്‍ പ്രത്യേക പരാമര്‍ശം ലഭിച്ചു. കനവ് എന്ന പേരില്‍ വയനാട്ടിലെ നടവയലിലുള്ള സമാന്തര വിദ്യാഭ്യാസ പ്രക്രിയയെക്കുറിച്ച് എടുത്ത ചിത്രവും ശ്രദ്ധേയമായിരുന്നു. മുത്തങ്ങയില്‍ ആദിവാസികളെ ആന്റണി സര്‍ക്കാര്‍ വെടിവെച്ച് കൊലപ്പെടുത്തിയും മര്‍ദ്ദിച്ചും ബലാത്ക്കാരം ചെയ്‌തും പീഡിപ്പിച്ചും വംശഹത്യയിലേക്ക് നയിച്ച സംഭവത്തിനെ ആസ്‌പദമാക്കി തയ്യാറാക്കിയ നീതിയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവര്‍; പ്ളാച്ചിമടയില്‍ നടക്കുന്ന കൊക്കക്കോളക്കും സാമ്രാജ്യത്വ ആഗോളവത്ക്കരണത്തിനുമെതിരായ ചെറുത്തുനില്‍പ് ആദ്യമായി രേഖപ്പെടുത്തിയ കയ്പ്പുനീര്‍ എന്നീ ചിത്രങ്ങള്‍ ആ സമരങ്ങളെയും ചെറുത്തു നില്‍പ്പുകളെയും ലോകശ്രദ്ധയിലേക്ക് കൊണ്ടു വരുന്നതില്‍ മുഖ്യ പങ്കു വഹിച്ചു. സിനിമയെ സംബന്ധിച്ചോ ഡോക്കുമെന്ററിയെ സംബന്ധിച്ചോ ഉള്ള എന്തെങ്കിലും അക്കാദമിക് മാനദണ്ഡങ്ങള്‍ വെച്ച് പരിഗണിക്കുകയും മാര്‍ക്കിടുകയും ചെയ്യാവുന്ന ചിത്രങ്ങളല്ല അദ്ദേഹത്തിന്റേത്. അവ സമരങ്ങളുടെ ദിശാബോധത്തെ കൃത്യമായി പിന്തുടരുന്നതുകൊണ്ട് ജനപക്ഷത്ത് നിലയുറപ്പിക്കുന്നതും അതുകൊണ്ടു തന്നെ ചരിത്രത്തിന്റെ ഇന്ധനമായി സ്വയം കാലത്തില്‍ അലിഞ്ഞു ചേരുകയും ചെയ്യുകയാണ് ചെയ്യുന്നത്.

പ്രമുഖ ചലച്ചിത്രകാരന്മാരുടെ ഫീച്ചറുകള്‍ക്കിടയിലെ ഒഴിവുകാല വിനോദങ്ങള്‍ക്കും അവരുടെ ചുവടുപിടിച്ച് ഇന്‍‌സ്‌റ്റിറ്റ്യൂട്ട് കുട്ടികള്‍ പടച്ചുവിടുന്ന ജീവചരിത്രകോമഡികള്‍ക്കുമപ്പുറത്തേക്ക് കേരളത്തിലെ ഡോക്കുമെന്ററി സിനിമ പരിണമിക്കാനിനിയും മടി കാണിക്കുന്ന കാലത്താണ് ആൿടിവിസ്‌റ്റ് ഡോക്കുമെന്ററിയുടെ രാഷ്‌ട്രീയ പതാക പി ബാബുരാജും സി ശരത് ചന്ദ്രനും ചേര്‍ന്ന് ഉയര്‍ത്തിപ്പിടിച്ചത്. അനുസ്‌മരണങ്ങളും ചരമവാര്‍ഷികങ്ങളും മാത്രം നടത്തി കാലക്ഷേപം കഴിക്കുന്ന സാംസ്‌ക്കാരിക സംഘടനകള്‍ പോലും ഡോക്കുമെന്ററി എന്ന പേരിലിറങ്ങുന്ന ജീവചരിത്രകോമഡികള്‍ കാണാന്‍ സമയം മിനക്കെടുത്താറില്ല. അടിയന്തിരാവസ്ഥക്കു ശേഷമുള്ള ഇന്ത്യനവസ്ഥയുടെ ചരിത്രം ഡോക്കുമെന്ററി സിനിമയില്ലാതെ മുഴുവനായി ബോധ്യപ്പെടാനാകില്ല എന്ന വസ്‌തുതയുടെ പശ്ചാത്തലത്തിലാണ് ഈ കേരളീയ ദുരവസ്ഥ എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. മാവൂരിലും നര്‍മദയിലും നടന്ന ജനകീയമുന്നേറ്റങ്ങളും പി ബാബുരാജ്, സി ശരത് ചന്ദ്രന്‍ എന്നിവര്‍ ഡോക്കുമെന്ററിയിലൂടെ രേഖപ്പെടുത്തിയിട്ടുണ്ട്. സൈലന്റ് വാലി പദ്ധതി പാത്രക്കടവ് എന്ന പേരിട്ട് സൂത്രത്തില്‍ നടപ്പിലാക്കാനുള്ള ഗൂഢതന്ത്രത്തെ തുറന്നുകാണിക്കുന്ന ഒരു മഴുവിന്റെ ദൂരം മാത്രം എന്ന ഡോക്കുമെന്ററിയും ശ്രദ്ധേയമാണ്. ഈ സിനിമയുടെ ചിത്രീകരണത്തിനായി ശരത്തിന്റെയും മുസ്‌തഫ ദേശമംഗലത്തിന്റെയും പിന്നെ പത്തു പതിനഞ്ചു സുഹൃത്തുക്കളുടെയും ഒപ്പം, മഴ പെയ്‌തു തുടങ്ങിയ ഒരു ദിവസം മുഴുവന്‍ നടന്ന് പാത്രക്കടവിലേക്കും തിരിച്ചും നടത്തിയ സാഹസിക യാത്ര എന്റെ ഓര്‍മ്മകളിലെന്നും മായാതെ നിലനില്‍ക്കും.

പി ബാബുരാജിനോടൊപ്പം അദ്ദേഹം സംവിധാനം ചെയ്‌ത ഒരായിരം ദിനങ്ങളും ഒരു സ്വപ്‌നവും എന്നതായിരിക്കും ഒരര്‍ത്ഥത്തില്‍ സി ശരത്ചന്ദ്രന്റെ ചലച്ചിത്രജീവിതത്തിലെ ഏറ്റവും പ്രസക്തമായ സംഭാവന. ഈ ഡോക്കുമെന്ററിയുടെ ഏറ്റവും വലിയ പ്രത്യേകത, പത്രവാര്‍ത്തകളും ടെലിവിഷന്‍ ന്യൂസ് ക്ളിപ്പിങ്ങുകളും കണ്ട് 'വിവരം വെച്ചതിനു' ശേഷം സമാഹരിക്കുന്ന 'സമഗ്രമായ' ഒരു പുന: പരിശോധനാ യാത്രയല്ല അത് എന്നതാണ്. പ്ളാച്ചിമടയിലെ ആദിവാസികളുടെ നേതൃത്വത്തിലുള്ള ചെറുത്തുനില്‍പു സമരത്തിന്റെ ആദ്യഘട്ടം മുതല്‍ എല്ലാ നിര്‍ണായക ഘട്ടങ്ങളിലും ക്യാമറയുമായി ഈ സംവിധായകര്‍ അവിടെയുണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയമായ സംഗതി. കൃത്യമായ സ്ഥലത്ത് കൃത്യമായ സമയത്ത് ക്യാമറയുമായുണ്ടായിരിക്കുക എന്നത് ഡോക്കുമെന്ററി സിനിമാ ആൿടിവിസ്‌റ്റിന്റെ നിതാന്ത ജാഗ്രതയും സമരോത്സുകമായ മനസ്സുമാണ് വെളിപ്പെടുത്തുന്നത്. പ്ളാച്ചിമടസമരത്തിന്റെ മുന്നണിപ്പോരാളികളിലൊരാളായ വേലൂര്‍ സ്വാമിനാഥന്‍ ഈ സമരത്തിനാധാരമായ കാരണങ്ങളെക്കുറിച്ചും താന്‍ ആ സമരത്തിലേക്കെത്തിപ്പെട്ട സാഹചര്യത്തെക്കുറിച്ചും ഒരായിരം ദിനങ്ങളും ഒരു സ്വപ്‌നവും എന്ന ഡോക്കുമെന്ററിയില്‍ ഇങ്ങിനെ സംസാരിക്കുന്നു: പ്ളാച്ചിമടയിലും ചുറ്റുപ്രദേശങ്ങളിലുമുള്ള രണ്ടായിരത്തോളം ജനസംഖ്യയുള്ള ഇരവാളര്‍ സമുദായത്തില്‍ പെട്ട സ്വാമിനാഥന്‍ മാധവന്‍ നായര്‍ കോളനിയിലാണ് താമസം. ഒരു വക്കീലാവണമെന്നാഗ്രഹമുണ്ടായിരുന്ന അദ്ദേഹത്തെ വീട്ടിലെ ദരിദ്രസാമ്പത്തികസ്ഥിതി അതിനനുവദിച്ചില്ല. പത്താംക്ളാസിനുശേഷം മലമ്പുഴ ഐ ടി ഐയില്‍ നിന്ന് ഇലൿട്രിക്കല്‍ വിഭാഗത്തില്‍ ഡിപ്ളോമ നേടിയ സ്വാമിനാഥന്‍ കോയമ്പത്തൂര്‍, പൊള്ളാച്ചി തുടങ്ങിയ സമീപപ്രദേശങ്ങളില്‍ കുറെക്കാലം ഇലൿട്രിക്കല്‍ തൊഴില്‍ ചെയ്‌തതിനു ശേഷം പ്ളാച്ചിമടയില്‍ മോട്ടോര്‍ വൈന്‍ഡിംഗ് കടയിടുകയായിരുന്നു. ആ പ്രദേശത്തുള്ള മുഴുവന്‍ കര്‍ഷകരുമായി ഈ കടയുടെയും തൊഴിലിന്റെയും പശ്ചാത്തലത്തില്‍ അദ്ദേഹം ബന്ധം സ്ഥാപിച്ചു. കൊക്കക്കോള കമ്പനി പ്രവര്‍ത്തനമാരംഭിച്ചതിനു ശേഷം പ്രദേശത്തെ ജലനിരപ്പിലുണ്ടായ കുറവും അതിന്റെ സ്വഭാവത്തില്‍ വന്ന മാറ്റവും നിരവധി കര്‍ഷകരുമായി നിത്യബന്ധമുള്ള ആള്‍ എന്ന നിലക്ക് തുടക്കത്തില്‍ തന്നെ അദ്ദേഹത്തിന് ബോധ്യപ്പെട്ടു. തന്റെ കട, തൊഴില്‍, കുടുംബം എന്നിവ എങ്ങനെ മുന്നോട്ടു പോകും എന്ന ആലോചന തല്‍ക്കാലത്തേക്ക് മാറ്റിനിര്‍ത്തിക്കൊണ്ട് സമരത്തിന് നേതൃത്വം നല്‍കാന്‍ സ്വാമിനാഥന് പ്രേരണയായത് കണ്‍മുന്നില്‍ കാണുന്ന ഈ യാഥാര്‍ത്ഥ്യങ്ങളായിരുന്നു. വീട്ടില്‍ രാത്രി തിരിച്ചു വരുമ്പോള്‍ അടുപ്പത്ത് വെള്ളം തിളപ്പിച്ച് താന്‍ കൊണ്ടുവരുന്ന അരിക്കുവേണ്ടി കാത്തിരിക്കുന്ന ഒരു കുടുംബത്തിന്റെ വിശപ്പ് മറന്നുകൊണ്ട് പലപ്പോഴും സമരകാര്യങ്ങള്‍ക്കു വേണ്ടി പന്തലില്‍ തന്നെ കിടക്കുകയോ അല്ലെങ്കില്‍ മറ്റു യാത്രകളിലായിരിക്കുകയോ ചെയ്യേണ്ട പരിതസ്ഥിതി അദ്ദേഹത്തിനുണ്ടായിട്ടുണ്ട്. അതുമല്ല, സമരത്തില്‍ സജീവമായതോടെ കൃത്യമായ വരുമാനം നിലച്ചതും ദുരിതത്തെ സങ്കീര്‍ണമാക്കിത്തീര്‍ത്തു. എന്നിട്ടും സ്വാമിനാഥന്‍ ഇപ്പോഴും സമരനേതൃത്വത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. ഏതെങ്കിലുമൊരു സംഘടനയുടെയോ രാഷ്‌ട്രീയകക്ഷിയുടെയോ പിന്‍ബലത്തിലുമല്ല അത്. സാധാരണക്കാരും പിന്തള്ളപ്പെട്ടവരുമായ ജനങ്ങള്‍ കുടിവെള്ളം കൂടി ഇല്ലാതായാല്‍ പിന്നെ ജീവിച്ചിരിക്കുന്നതിലെന്തര്‍ത്ഥം എന്ന തിരിച്ചറിവു മാത്രമാണ് സ്വാമിനാഥന്റെയും മരണപ്പെട്ട മയിലമ്മയുടെയും മറ്റ് അനവധി സമരപ്പോരാളികളുടെയും പോരാട്ടവീര്യത്തെ ഉത്തേജിപ്പിക്കുന്നത്.


സിദ്ധാന്തങ്ങളുടെയും പൊതുപ്രവര്‍ത്തനപരിചയത്തിന്റെയും അനുഭവങ്ങളില്‍ നിന്നല്ല മയിലമ്മ എന്ന ആദിവാസി സ്‌ത്രീ കേരളമനസ്സിനെയും ഇന്ത്യന്‍ മനസ്സിനെയും പിടിച്ചു കുലുക്കിയ ഗംഭീരമായ കൊക്കക്കോളവിരുദ്ധ സമരത്തിന്റെ മുന്നണിപ്പോരാളിയായിത്തീര്‍ന്നത്. താനും തന്റെ തലമുറയും അനുഭവിച്ച പരിമിതമായ ജീവിതസാഹചര്യങ്ങള്‍ അടുത്ത തലമുറകള്‍ക്കും കൂടി അനുഭവിക്കാന്‍ അവകാശപ്പെട്ടതാണെന്ന തിരിച്ചറിവാണ് മയിലമ്മയെ മറ്റേതൊരു മണ്ണിന്റെ മകളെയുമെന്നതുപോലെ ഈ സഹനസമരത്തിന് പ്രേരിപ്പിച്ചത്.

ഇന്ത്യയില്‍ 49 ബോട്ടിലിങ്ങ് പ്ലാന്റുകളുള്ള കൊക്കക്കോള എന്ന ബഹുരാഷ്‌ട്ര ഭീമന്‍ നൂറു കോടി ഡോളറിന്റെ നിക്ഷേപമാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. അതിന്റെ പതിന്മടങ്ങ് ലാഭമായി അമേരിക്കയിലോ മറ്റേതെങ്കിലും രാജ്യത്തോ ഉള്ള രഹസ്യ അക്കൌണ്ടുകളിലേക്ക് മാറ്റപ്പെട്ടിട്ടുമുണ്ടാകും. ഒരു ലക്ഷത്തി ഇരുപത്തയ്യായിരം പേര്‍ക്ക് നേരിട്ട് ഇന്ത്യയില്‍ തൊഴില്‍ നല്‍കുന്ന ഹിന്ദുസ്ഥാന്‍ കൊക്കക്കോള ബീവറേജസ് എന്ന ഇന്ത്യന്‍ സബ്‌സിഡിയറി 1999ലാണ് പ്രവര്‍ത്തനമാരംഭിച്ചത്. പ്ളാച്ചിമടയിലെ 35 ഏക്കര്‍ കൃഷിഭൂമി വിലക്കു വാങ്ങിയ കമ്പനി 2000 മാര്‍ച്ചില്‍ ഉത്പാദനം തുടങ്ങുകയും ചെയ്തു. 37000 ചതുരശ്ര അടി വിസ്‌തീര്‍ണമുള്ള പ്ളാന്റാണ് ഇവിടെയുള്ളത്. ഒരു വര്‍ഷം 2830 കോടി ലിറ്റര്‍ വെള്ളമാണ് കൊക്കക്കോള ലോകവ്യാപകമായി കൃത്രിമ ശീതള പാനീയങ്ങള്‍ നിര്‍മിക്കുന്നതിനു വേണ്ടി ഊറ്റിയെടുക്കുന്നത്. ലോകജനതയുടെ പത്തു ദിവസത്തെ ദാഹം തീര്‍ക്കാനുള്ള ജലമാണിത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, കൊക്കക്കോള എന്ന സ്ഥാപനം ലോകത്ത് നിലനില്‍ക്കുന്നതു കൊണ്ട് ലോകജനത 365 നു പകരം 355 ദിവസം വെള്ളം ഉപയോഗിച്ചു ജീവിതം നിലനിര്‍ത്തേണ്ട ഗതികേടിലെത്തിയിരിക്കുന്നു. പെപ്‌സിയുടെ വകയും ഒരു പത്തു ദിവസം എടുത്താല്‍ പിന്നെയും ജീവിച്ചിരിക്കേണ്ട ദിവസങ്ങള്‍ കുറയും. വെള്ളം എന്നത് ജീവന്റെ അടിസ്ഥാനമാണെന്ന് മനസ്സിലാക്കാന്‍ ഡോൿടറേറ്റൊന്നും ആവശ്യമില്ല. അതായത്, വര്‍ഷത്തില്‍ പത്തോ ഇരുപതോ ദിവസം ലോകജനതയെ കോമയില്‍ മരവിപ്പിച്ചുനിര്‍ത്തിയാണ് ഈ രണ്ടു കമ്പനികളും 'ത്രസിപ്പിക്കുന്ന' പാനീയങ്ങള്‍ അതേ ലോകജനതക്കു തന്നെ സമ്മാനിക്കുന്നത് എന്നര്‍ത്ഥം!

പുതിയ ഒരു കമ്പനി വരുന്നത് നാട്ടിനു നാട്ടുകാര്‍ക്കും നല്ലതല്ലേ എന്ന ചിന്താഗതിയാണ് പൊതുവേ എല്ലാവര്‍ക്കും ഉണ്ടായിരുന്നതെങ്കിലും തനിക്ക് ആദ്യമേ ചില ദുസ്സൂചനകള്‍ തോന്നിയിരുന്നുവെന്ന് മയിലമ്മ പറയുന്നുണ്ട്. അതിര്‍ത്തിക്കപ്പുറത്തുള്ള തമിഴ്‌നാട്ടില്‍ ഒരു സോയക്കമ്പനി വന്നപ്പോള്‍ അവരുണ്ടാക്കിയ മലിനീകരണം ആ പ്രദേശത്തെ ജനജീവിതം ദുസ്സഹമാക്കിത്തീര്‍ത്ത വിവരമറിഞ്ഞതുകൊണ്ടാണ് തനിക്ക് അത്തരം ഒരു സംശയം ആദ്യമേ തോന്നിയതെന്നും എന്നാല്‍ അന്നാരോടും അതു പറഞ്ഞില്ലെന്നു മയിലമ്മ അനുസ്‌മരിക്കുന്നു. കമ്പനി പ്രവര്‍ത്തനമാരംഭിച്ച് ആറുമാസം പിന്നിട്ടതോടെ കാര്യത്തിന്റെ ഗുരുതരാവസ്ഥ എല്ലാവര്‍ക്കും ബോധ്യപ്പെട്ടു തുടങ്ങി. ചുറ്റുഭാഗത്തുമുള്ള വീടുകളിലെയും കോളനികളിലെയും പൊതുസ്ഥലങ്ങളിലെയും കിണറുകളിലെ വെള്ളത്തിന് ഉപ്പും കയ്‌പും ചേര്‍ന്ന ഒരു സ്വാദുമാറ്റം ഉണ്ടായി. പ്രദേശവാസികള്‍ക്ക് കുളിക്കാനോ കുടിക്കാനോ തുണി അലക്കാനോ ഈ വെള്ളം ഉപയോഗിക്കാന്‍ സാധ്യമല്ല എന്ന സ്ഥിതി സംജാതമായി. ജനങ്ങള്‍ നല്ല വെള്ളം തേടി അലയാന്‍ തുടങ്ങിയത് ഈ ഘട്ടത്തിലാണ്. അന്നന്നത്തെ അന്നം കണ്ടെത്താന്‍ വേണ്ടി പകലന്തിയോളം അധ്വാനിക്കേണ്ടവരായ തൊഴിലാളികളാണ് പ്ളാച്ചിമടയിലുള്ള മുഴുവന്‍ ആണുങ്ങളും പെണ്ണുങ്ങളും എന്നിരിക്കെ ഒരു കുടം വെള്ളത്തിനായി കിലോമീറ്ററുകള്‍ താണ്ടി അലയേണ്ട ഗതികേടിലവരെത്തി എന്നത് പ്രശ്‌നത്തെ കൂടുതല്‍ രൂക്ഷമാക്കിത്തീര്‍ത്തു. വികസനത്തിന്റെ സ്വാഭാവിക ദൂഷ്യഫലമാണ് മലിനീകരണം എന്നും അത് സഹിക്കുകയല്ലാതെ മറ്റ് നിവൃത്തിയൊന്നും തദ്ദേശവാസികള്‍ക്കില്ല എന്നുമായിരുന്നു ആ ഘട്ടത്തില്‍ നേരിട്ട് പരാതിപ്പെട്ട തൊട്ടടുത്തുള്ള വിജയനഗര്‍ കോളനിനിവാസികളോട് പ്ളാന്റ് മാനേജര്‍ ധാര്‍ഷ്‌ട്യത്തോടെ മറുപടി പറഞ്ഞത്. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്ക് പൊതുവെ തന്നെ ഭൂഗര്‍ഭ ജലം കൂടുതലായി ചൂഷണം ചെയ്യപ്പെടുന്ന ഒരു പ്രദേശമാണ്. ഏതു പുതിയ വ്യവസായ സ്ഥാപനം വരുമ്പോഴും അത്യാവശ്യമായ പരിസ്ഥിത ആഘാത റിപ്പോര്‍ട് കൊക്കക്കോള കമ്പനി തന്നെ ഏര്‍പ്പാടാക്കിയ ഒരു ഏജന്‍സിയാണ് തയ്യാറാക്കി സര്‍ക്കാരിന് നല്‍കിയത്.

പ്ളാച്ചിമടയുടെ സ്വപ്‌നം പേക്കിനാവായി മാറിയ ഈ ഘട്ടത്തില്‍ മറ്റ് നിവൃത്തിയൊന്നുമില്ലാതെ തദ്ദേശവാസികളായ ജനങ്ങള്‍ കൊക്കക്കോളക്കെതിരായ സമരം ആരംഭിച്ചു. 2002 ഏപ്രില്‍ 22ന് ആദിവാസി ഗോത്രമഹാസഭാ നേതാവായ സി കെ ജാനു സമരം ഉദ്ഘാടനം ചെയ്തു. ആ സമരോദ്ഘാടനം മുതല്‍ക്ക് പ്ളാച്ചിമടയിലെ സമരപ്പന്തലിലും മറ്റും നടന്ന സമരമുഖങ്ങളൊക്കെ തീവ്രമായ സമഭാവനയോടെ പി ബാബുരാജും സി ശരത് ചന്ദനും പകര്‍ത്തിയെടുത്തിട്ടുണ്ട് എന്നതാണ് ഈ ഡോക്കുമെന്ററിയെ സവിശേഷമാക്കുന്നത്. ഈ ചിത്രത്തില്‍ തന്നെ വ്യക്തമാക്കുന്നതു പോലെ എട്ടോളം ഡോക്കുമെന്ററികള്‍ പ്ളാച്ചിമടസമരത്തെ ആധാരമാക്കി നിര്‍മിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ സമരത്തോടൊപ്പം നിന്ന് അതില്‍ പങ്കാളിയായി എടുത്ത സിനിമ രണ്ടെണ്ണം മാത്രമേ ഉള്ളൂ. നേരത്തെ ഇതേ സംവിധായകര്‍ പൂര്‍ത്തിയാക്കിയതും നിരവധി അന്താരാഷ്‌ട്ര മേളകളിലടക്കം വ്യാപകമായി പ്രദര്‍ശിപ്പിച്ചതുമായ കയ്‌പുനീര്‍ എന്ന ഡോക്കുമെന്ററിയുടെയും ഒരായിരം ദിനങ്ങളും ഒരു സ്വപ്‌നവും എന്ന ചിത്രത്തിന്റെയും സവിശേഷത അത് നിസ്സങ്കോചം ഉയര്‍ത്തിപ്പിടിക്കുന്ന ഈ പക്ഷപാതിത്വവും സമരസന്നദ്ധതയും തന്നെയാണ്.

മുപ്പതിനായിരം പേര്‍ മാത്രം അധിവസിക്കുന്ന ഒരു ചെറിയ പഞ്ചായത്തായ പെരുമാട്ടിയിലാണ് കൊക്കക്കോള പ്ളാന്റ് സ്ഥാപിതമായത്. ഒരു വര്‍ഷത്തില്‍ ഒരു കോടി രൂപയുടെ അധിക നികുതി വരുമാനമാണ് ഇതുവഴി പഞ്ചായത്തിന് ലഭിച്ചത്. 1886ല്‍ അമേരിക്കയിലെ അറ്റ്ലാന്റയില്‍ സ്ഥാപിക്കപ്പെട്ട കൊക്കക്കോള എന്ന അന്താരാഷ്‌ട്ര ഭീമന്‍ കോര്‍പ്പറേഷന് 8000 കോടി ഡോളര്‍ വാര്‍ഷികവരുമാനമാണുള്ളത്. ഇരുനൂറ് രാജ്യങ്ങളിലായി നാനൂറിലധികം പാനീയങ്ങളാണ് കൊക്കക്കോള ഉത്പാദിപ്പിക്കുന്നത്. രാഷ്‌ട്രീയവും വൈകാരികവും പാരിസ്ഥിതികവുമായ കാരണങ്ങളാല്‍ അമേരിക്കന്‍ മുതലാളിത്തത്തിന്റെ ആഗോളപ്രതീകങ്ങളിലൊന്നായി കൊക്കക്കോള മാറിയിട്ടുണ്ട്. അതുകൊണ്ടു തന്നെ കൊക്കക്കോളക്കെതിരായി ഏതു തലത്തിലുള്ള സമരവും ആഗോള സാമ്രാജ്യത്വത്തിന്റെ അധിനിവേശോന്മുഖതക്കെതിരായ ചെറുത്തുനില്‍പാണ്. എന്നാല്‍, സങ്കുചിതവും സെന്‍സേഷനലുമായ പ്രശ്‌നങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്ന മലയാള മാധ്യമങ്ങള്‍ ആദ്യഘട്ടത്തില്‍ പ്ളാച്ചിമടയിലെ സമരത്തിന്റെ ഈ അന്താരാഷ്‌ട്രമാനം മനസ്സിലാക്കിയില്ല. സമരത്തിന്റെ ആദ്യത്തെ അമ്പതു ദിവസം സമരത്തെക്കുറിച്ച് യാതൊരു റിപ്പോര്‍ടും പ്രധാന പത്രങ്ങളില്‍ വന്നതേയില്ല. (സി കെ ജാനു സമരം ഉദ്ഘാടനം ചെയ്‌തു എന്ന വാര്‍ത്ത പ്രാദേശികപേജിന്റെ മൂലയിലെവിടെയോ ഉണ്ടായിരുന്നു!) അഞ്ഞൂറ് തൊഴിലാളികള്‍ക്കാണ് പ്ളാച്ചിമട കൊക്കക്കോള കമ്പനിയില്‍ ജോലി ലഭിച്ചത്. എല്ലാ പ്രധാനപ്പെട്ട തൊഴിലാളി യൂണിയനുകള്‍ക്കും അവിടെ ഘടകങ്ങളുണ്ടായിരുന്നു. അവരുടെ സംയുക്തസമിതി രൂപീകരിക്കപ്പെടുകയും ആദിവാസികളുടെ പ്രതിഷേധസത്യാഗ്രഹ സമരത്തിനെതിരായി പുലഭ്യം പറയുന്നതിനും അവരെ ഭീഷണിപ്പെടുത്തുന്നതിനും അവര്‍ തുനിയുകയും ചെയ്തു. മയിലമ്മ പറയുന്നത്, ഞങ്ങള്‍ അവരെ ഒരിക്കലും തടയാന്‍ ശ്രമിച്ചിട്ടില്ല എന്നാണ്. ആരോ പണി ചെയ്‌ത് കഞ്ഞി കുടിക്കട്ടെ എന്നേ ഞങ്ങള്‍ വിചാരിക്കുന്നുള്ളൂ. എന്നാല്‍ മനുഷ്യരുടെ ചോര കുപ്പിയിലാക്കി വില്‍ക്കുന്നതുപോലെ ഇവിടത്തെ വെള്ളം മുഴുവനായി ഊറ്റി വില്‍ക്കാന്‍ ഞങ്ങളനുവദിക്കില്ല എന്ന് മയിലമ്മ അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നത് ഡോക്കുമെന്ററിയിലെ ഒരു അവിസ്‌മരണീയ ദൃശ്യമാണ്.

മുതലമട പഞ്ചായത്തിലെ ആട്ടയാം പതിയില്‍ രാമന്റെയും കന്നീമയുടെയും പന്ത്രണ്ടാമത്തെ മകളായി ജനിച്ച മയിലമ്മ പതിനാലു വയസ്സുള്ളപ്പോഴാണ് മാരിമുത്തുവിന്റെ ഭാര്യയായി പ്ളാച്ചിമടയിലെത്തുന്നത്. അതിസാധാരണമായ ജീവിതം നയിച്ചുവന്ന മയിലമ്മ മുരുകരാജ്, ദൈവാന, തങ്കവേലു, സുബ്രഹ്മണ്യന്‍ എന്നീ നാലു മക്കളെ പ്രസവിച്ചു. ഇരുപത്തേഴാം വയസ്സില്‍ വിധവയായ അവര്‍ സാഹചര്യങ്ങളുടെ രാഷ്‌ട്രീയവും വസ്‌തുനിഷ്‌ഠവുമായ സമ്മര്‍ദത്തെത്തുടര്‍ന്ന് പ്ളാച്ചിമടയിലെ ഉജ്വല സമരത്തിന്റെ മുന്നണിപ്പോരാളികളിലൊരാളായി മാറി. പേരമക്കള്‍ക്കും ഭാവിതലമുറകള്‍ക്കും ശുദ്ധജലം കുടിക്കാനുള്ള അവകാശം തുടര്‍ന്നും ലഭ്യമാവണമെന്ന ഉദ്ദേശ്യത്തോടെ സമരത്തിലേര്‍പ്പെട്ട മയിലമ്മയുടെ തത്വശാസ്‌ത്രം വളരെ ലളിതമാണ്: മരിക്കാനും ജീവിക്കാനും വെള്ളം വേണം. തന്റെ ആത്മകഥാഖ്യാനത്തില്‍ മയിലമ്മ ചോദിക്കുന്നു: എന്തോ ഏതോ. എനിക്ക് ഒരു കാര്യം മാത്രം അറിയാം. പ്ളാച്ചിമട എന്ന ഇത്ര വട്ടമാണ് ഞാന്‍ ഇരിക്കണ സ്ഥലം. ഇരിക്ക്ണവിടെ ഇരിക്കാന്‍ പറ്റാത്ത തരത്തിലുള്ള കഷ്ടപ്പാടും പുത്തിമുട്ടും വന്നിരിക്ക്കയാണ് ഞങ്ങളിന്റെ കൂട്ടര്ക്ക്. എന്ന് പറഞ്ഞാല് എന്താണ് ചെയ്യണത്? ഇവിടന്ന് ഓടി എവിടേക്കാണ് ഞങ്ങ്ള് പോകണത്? (മയിലമ്മ ഒരു ജീവിതം, തയ്യാറാക്കിയത് ജ്യോതിബായ് പരിയാടത്ത്, മാതൃഭൂമി ബുക്സ് പേജ് 69)

സമരത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ പ്ളാച്ചിമട ചെറുത്തുനില്‍പുസമരത്തിന്റെ കേന്ദ്രബിന്ദുവായി മയിലമ്മ മാറിത്തീര്‍ന്നു. അവരുടെ ജീവിതത്തിന്റെ അവിഭാജ്യഭാഗമായിരുന്നു സമരപ്പന്തല്‍. കാലത്ത് ആദ്യമവിടെയെത്തി പന്തലും പരിസരവും അടിച്ചുവൃത്തിയാക്കുകയും സത്യഗ്രഹികള്‍ക്കുള്ള ആഹാരം പാചകം ചെയ്യുകയും ഒക്കെ ചെയ്യുന്നത് മയിലമ്മ തന്നെയാണ്. സഹപ്രവര്‍ത്തകരോടും സമരാനുകൂലികളോടും മാധ്യമപ്രവര്‍ത്തകരോടും സമരത്തിന്റെ കാര്യകാരണങ്ങളും ഗതിവിഗതികളും വിശദമായി സംസാരിക്കുന്നതും മയിലമ്മ തന്നെ. സാധാരണ സാമൂഹ്യ പ്രസ്ഥാനങ്ങളിലും ഇത്തരം ജോലികള്‍ സ്‌ത്രീകളും കുട്ടികളും ചെയ്യാറുണ്ടെങ്കിലും അവര്‍ക്ക് നേതൃത്വപദവി നല്‍കാറില്ല. എന്നാല്‍ പ്ളാച്ചിമടയിലെ സമരം ഏതെങ്കിലുമൊരു കേന്ദ്രീകൃത സംഘടനയുടെ സജ്ജീകരിക്കപ്പെട്ട ആപ്പീസില്‍ വെച്ച് സൈദ്ധാന്തികമായും പ്രായോഗികമായും ആസൂത്രണം ചെയ്യപ്പെട്ടതല്ലാത്തതുകൊണ്ട് മയിലമ്മയെപ്പോലെ ആത്മാര്‍ത്ഥത, അര്‍പ്പണബോധം, സത്യസന്ധത എന്നിവ മാത്രം കൈമുതലായുള്ള ഒരാദിവാസി വനിതക്ക് ആ സമരത്തിന്റെ നേതൃപദവിയിലെത്താനായി. എന്നാല്‍, രാഷ്‌ട്രീയ-സാംസ്‌ക്കാരിക-സാമൂഹ്യ-മനുഷ്വാവകാശ സംഘടനകളിലെ പ്രൊഫഷനല്‍ വേഷങ്ങളും ആള്‍ദൈവങ്ങളും വ്യാജ നേതൃരൂപങ്ങളും പ്ളാച്ചിമട സമരത്തിന്റെ പിന്നീടുള്ള ഘട്ടങ്ങളില്‍ പിന്തുണയും ഉപദേശവും നേതൃത്വമേറ്റെടുക്കലും നടത്തിയപ്പോള്‍ മയിലമ്മയെ സമരത്തില്‍ നിന്ന് ഒഴിപ്പിച്ചു നിര്‍ത്താനും സമരത്തെ പിളര്‍ത്തി ഛിന്നഭിന്നമാക്കാനുമുള്ള നീക്കങ്ങളുണ്ടായി. മാധ്യമ ദുഷ്പ്രഭുത്വത്തിന്റെ മായാവലയത്തില്‍ കുടുങ്ങി കേവലം ഒരു ഉപകരണമായി മാറാതിരിക്കാന്‍ മയിലമ്മക്ക് പ്രാഥമികമായ ചില അറിവുകളും നിലപാടുകളും ആവശ്യമാണ്, എന്നും അത്തരം കാര്യങ്ങളെക്കുറിച്ചുള്ള അറിവില്ലായ്‌മ പ്ളാച്ചിമടസമരത്തിന്റെ നേതൃനിരയിലെ ഒരാള്‍ക്ക് ഇണങ്ങുന്നതല്ല എന്നുമാണ് സമരത്തിന്റെ രക്ഷാകര്‍തൃത്വം ഏറ്റെടുത്തവരിലൊരാള്‍ ആജ്ഞാപിച്ചത്. വ്യാജനേതൃരൂപങ്ങള്‍, ആള്‍ദൈവങ്ങള്‍, പ്രൊഫഷനല്‍ പരിസ്ഥിതിവാദികള്‍, അരാജകരും മദ്യപാനികളും, തീവ്ര വലതുപക്ഷം, എന്നിങ്ങനെ പലരും ഇത്തരം സമരങ്ങള്‍ക്ക് പിന്തുണയും രക്ഷാകര്‍തൃത്വവും വിദേശഫണ്ടും ഏര്‍പ്പെടുത്തിക്കൊടുക്കുകയും തങ്ങളുടെ ഗൂഢമോ പ്രകടമോ ആയ നിക്ഷിപ്‌ത താല്‍പര്യങ്ങള്‍ ഈ വഴിക്ക് നേടിയെടുക്കുകയും ചെയ്യുന്ന പ്രവണത മുത്തങ്ങയിലും നന്ദിഗ്രാമിലും പോലെ പ്ളാച്ചിമടയില്‍ വിജയം കണ്ടില്ല എന്നതിലാണിക്കൂട്ടര്‍ നിരാശരാകുന്നത്. പോലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് പലപ്പോഴും പ്രകോപനങ്ങള്‍ക്കായി മാനേജുമെന്റ് ശ്രമിച്ചപ്പോള്‍ തങ്ങള്‍ സമാധാനമാര്‍ഗം അവലംബിക്കുക മാത്രമാണ് ചെയ്‌തതെന്ന് മയിലമ്മ അനുസ്‌മരിക്കുന്നത് ഡോക്കുമെന്ററിയിലുണ്ട്. ഹിംസയിലൂടെയും അക്രമത്തിലൂടെയും ബോംബിങ്ങിലൂടെയും കമ്പനിയെ തോല്‍പിക്കാനാവില്ലെന്നും സ്ഥായിയായ ആവശ്യത്തിനുവേണ്ടിയുള്ള അതായത് വെള്ളത്തിന്മേലുള്ള പ്രാദേശിക ജനതയുടെ അവകാശം എന്നത്തേക്കുമായി സ്ഥാപിച്ചുകിട്ടാനുള്ള സമരമാണ് തങ്ങള്‍ നടത്തുന്നതെന്നും മയിലമ്മ വ്യക്തമാക്കുന്നുണ്ട്. പ്ളാച്ചിമട സമരം അക്രമത്തിലേക്കും മനുഷ്യഹത്യയിലേക്കും പോകാതിരുന്നതിനു പിന്നില്‍ മയിലമ്മയുടെയും സഖാക്കളുടെയും നിശ്ചയദാര്‍ഢ്യം വ്യക്തമാണ്. അപ്പോഴാണ് മയിലമ്മ കാര്യങ്ങള്‍ പഠിക്കേണ്ടിയിരിക്കുന്നു എന്ന് അടിയന്‍ ലച്ചിപ്പോം നടിച്ച് ചാടിവീഴുന്ന 'അധ്യാപക-രക്ഷാകര്‍ത്തൃ സമിതിക്കാര്‍' ആജ്ഞാപിക്കുന്നത്.

സമരത്തിന്റെയും സമരസഖാക്കളുടെയും ഈ അവസ്ഥയില്‍ ഖിന്നയായതുകൊണ്ടാണ് മയിലമ്മക്ക് ശാരീരികാസ്വസ്ഥത വന്നതും അവര്‍ നല്ല ചികിത്സ കിട്ടാത്തതിനെ തുടര്‍ന്ന് മരണപ്പെട്ടതെന്നും സമരവുമായി അടുത്ത ബന്ധമുള്ള പലരും പറയുകയുണ്ടായി. മയിലമ്മയുടെ മൃതശരീരം പ്ളാച്ചിമടയിലെ സമരപ്പന്തലിലേക്ക് കയറ്റാന്‍ ഇപ്പോള്‍ സമരനേതൃത്വത്തിലുള്ളവര്‍ സമ്മതിച്ചില്ല. രണ്ടു കാരണങ്ങളാണ് ഹീനമായ ആ നിഷേധത്തിനവരെ പ്രേരിപ്പിച്ചത്. ഒന്ന്, മയിലമ്മയെ തേജോവധം ചെയ്യാന്‍ ശ്രമിച്ചവരുടെ അധീനതയിലായിരുന്നു ആ സമരപ്പന്തല്‍. രണ്ട്, മയിലമ്മയുടെ ത്വക് രോഗം തങ്ങള്‍ക്ക് പകരുമോ എന്ന സംശയം.

ഈ വിപരിണാമം ശ്രദ്ധേയമായ ചില ആലോചനകളിലേക്ക് നമ്മെ കൊണ്ടുപോകേണ്ടതുണ്ട്. ആദ്യഘട്ടത്തില്‍ മുഖ്യധാരാ മാധ്യമങ്ങളും രാഷ്‌ട്രീയകക്ഷികളും അവഗണിച്ച പ്ളാച്ചിമട സമരത്തെ സമരം ആരംഭിച്ച് ആറുമാസത്തിനു ശേഷം അവരെല്ലാവരും ചേര്‍ന്ന് ഏറ്റെടുക്കുകയും ആഘോഷിക്കുകയുമായിരുന്നു. അതിനവര്‍ക്കുള്ള അവകാശത്തെ ആര്‍ക്കും ചോദ്യം ചെയ്യാനാകില്ല. മാത്രമല്ല, അത്തരത്തിലുള്ള മുഖ്യധാരയുടെ രംഗപ്രവേശം മൂലം പ്ളാച്ചിമടയിലെ ചെറുത്തുനില്‍പിന് വന്‍ ജനപിന്തുണ ആര്‍ജ്ജിക്കാനാവുകയും ആ സമരത്തിന്റെ രാഷ്‌ട്രീയവും പാരിസ്ഥിതികവും ആഗോളസാമ്രാജ്യത്വ വിരുദ്ധവുമായ മാനങ്ങള്‍ പരക്കെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്‌തു. പക്ഷെ പ്ളാച്ചിമടയിലെ ജനങ്ങളുടെ സ്വപ്‌നത്തിന് എന്തു ഫലമാണ് കിട്ടിയത് ? കൊക്കക്കോള കമ്പനി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ ആ നിരോധനത്തിന് നിയമപരമായും സാങ്കേതികമായും എത്രനാള്‍ നിലനില്‍പുണ്ടെന്ന് ആര്‍ക്കും തീര്‍ച്ചയില്ല. സമരസമിതി പിളര്‍ന്നുകഴിഞ്ഞിരിക്കുന്നു. ഒരു വിഭാഗത്തിനു പിന്നില്‍ ചില നിക്ഷിപ്‌ത താല്‍പര്യക്കാരും ഒരു പക്ഷെ കൊക്കക്കോള കമ്പനി തന്നെയും നിലയുറപ്പിച്ചിട്ടുള്ളതായി മറു വിഭാഗം ആരോപിക്കുന്നു. പ്ളാച്ചിമടയിലെ ജനങ്ങള്‍ക്ക് നഷ്‌ടപരിഹാരം കൊടുക്കണമെന്ന കോടതി വിധി ആശ്വാസകരമാണെങ്കിലും അത് നടപ്പാക്കിക്കിട്ടാനുള്ള കടമ്പകളെക്കുറിച്ചാലോചിക്കുമ്പോള്‍ സങ്കീര്‍ണത വീണ്ടും വര്‍ദ്ധിക്കും.

പ്ളാച്ചിമടയിലെ സമരവീര്യത്തിന്റെ പ്രോത്സാഹനം തമിഴ്‌നാട്ടിലെ ശിവഗംഗയിലേക്കും ഉത്തര്‍ പ്രദേശിലെ മെഹ്ദിഗഞ്ചിലേക്കും പടര്‍ന്നു. മേധപട്ക്കറും വന്ദനശിവയുമടക്കമുള്ള നേതാക്കള്‍ പ്ളാച്ചിമടയിലെത്തി. 2005ലെ ഔട്ട്‌ലുക്ക് സ്പീക്ക് ഔട്ട് പുരസ്‌ക്കാരത്തിന് മയിലമ്മ അര്‍ഹയാവുകയും ദില്ലി വരെ യാത്ര ചെയ്‌ത് അമ്പതിനായിരം രൂപയുടെ കാഷ് പ്രൈസടക്കമുള്ള പുരസ്‌ക്കാരം വാങ്ങുകയും ചെയ്‌തു. കേസ്, വക്കീല്‍ ഫീസ്, യാത്രച്ചിലവുകള്‍ എന്നിങ്ങനെ കഴിഞ്ഞകാലത്ത് ചിലവായതും വരും കാലത്ത് ചിലവാകാന്‍ പോകുന്നതുമായ തുകയിലേക്കായി ഈ പുരസ്‌ക്കാരത്തുക മാറ്റിവെക്കുകയാണ് മയിലമ്മയും സമരസഖാക്കളും ചെയ്‌തത്. എന്നാല്‍, താനും കുടുംബാംഗങ്ങളും ചേര്‍ന്ന് ഈ പണം വീതിച്ചെടുത്തുവെന്ന് വിഭാഗീയപ്രവണതക്കാരായ ചിലര്‍ പറഞ്ഞുപരത്തിയതായി മയിലമ്മ വേദനയോടെ അനുസ്‌മരിക്കുന്നു(മയിലമ്മക്ക് ആദരാഞ്ജലികള്‍ എന്ന ലഘു ഡോക്കുമെന്ററി). മയിലമ്മയുടെ ആത്മകഥാഖ്യാനം മാതൃഭൂമി ബുൿസിനുവേണ്ടി കേട്ടെഴുതിയ ജ്യോതീബായ് പരിയാടത്ത് സമരരംഗത്തുള്ള മഹിളാ പോരാളികള്‍ക്കു കൊടുക്കാനേല്‍പിച്ച മുപ്പതു സാരികളും ഇപ്രകാരം മയിലമ്മയും മരുമക്കളും സ്വന്തമായി കൈക്കലാക്കിയെന്നും ആര്‍ക്കും കൊടുത്തില്ലെന്നും ആരോപണം ഉയര്‍ന്നു. യഥാര്‍ത്ഥത്തില്‍ മുപ്പതു സാരി വിതരണം ചെയ്യാനായി കൊണ്ടുവന്നപ്പോള്‍ അതിലുമെത്രയോ അധികം ആളുകള്‍ അവിടെ കൂടിയതിനാല്‍ ആര്‍ക്കു കൊടുക്കും ആര്‍ക്കു കൊടുക്കാതിരിക്കും എന്നറിയാതെ സാരി കെട്ടിവെക്കുകയായിരുന്നു മയിലമ്മ ചെയ്തത്. നിഷ്‌ക്കളങ്കയും തുറന്ന മനസ്ഥിതിക്കാരിയും സമാധാന കാംക്ഷിയുമായ ഒരു സാധാരണക്കാരിയെയാണ് ഈ നിസ്സഹായമായ അവസ്ഥയിലൂടെ മയിലമ്മ പ്രതിനിധീകരിക്കുന്നത്. എന്നാല്‍ ഏതെങ്കിലും വിധത്തില്‍ താരതമ്യേന നിസ്സാരമായ ഈ പ്രശ്നങ്ങള്‍ ഒത്തുതീര്‍ക്കാന്‍ മയിലമ്മയുടെ ചുറ്റുമുണ്ടായിരുന്ന അധ്യാപക-രക്ഷാകര്‍ത്തൃ സമിതിക്കാര്‍ ശ്രമിച്ചില്ല എന്നത് ദുരൂഹമായ സമസ്യയാണ്. സമരത്തെ ഒറ്റുകാര്‍ റാഞ്ചിയെടുത്തതും തനിക്കൊപ്പം എന്ന് നടിച്ച് നടന്ന വ്യാജ നേതൃരൂപങ്ങളും പ്രൊഫഷനലുകളും കാണിച്ച ഉപേക്ഷയുമാണ് മയിലമ്മയെ മാനസികമായ അനാഥത്വത്തിലേക്കും ശാരീരികമായ ദുരവസ്ഥയിലേക്കും നയിച്ചത് എന്നുവേണം കരുതാന്‍. തുടര്‍ന്ന് വേണ്ട രീതിയിലുള്ള ചികിത്സ ലഭ്യമാവാത്തതിനെ തുടര്‍ന്ന് അവര്‍ അകാലത്തില്‍ മരണപ്പെടുകയും ചെയ്‌തു.

എന്നെ കാണാന്‍ ഒരു പാട് ആള്ക്കാര് വന്നിട്ടോ എന്നെ വല്‌താക്കി വെച്ചിട്ടോ എന്ത് കാര്യമാണ് ? ഞാനല്ലല്ലോ ശരിക്കും പ്രശനം. എന്റെ നാട്ടലെ സ്തിതിയാണ് എല്ലവിരും അറിയണ്ടത്. എന്റീം എന്റെ കൂട്ടരിന്റീം വീട്ടുമ്മറത്ത് കെണറ് തണ്ണി എത്ര കെട്ട് പോയീ, എന്റെ നാട്ടില് കൃഷിക്കാരിന്റെ നെലം എത്ര വരണ്ട് പോയീ, എന്നാണ് എല്ലാവരും കാണണ്ടത്. അതിന് ഞാന്‍ പ്ളാച്ചിമടയില് തന്നെ ഇര്ന്നാ തന്നെ പറ്റുള്ളൂ. എന്റെ നാട്ട്കാരിനെ കൂട്ടിപ്പടിച്ച് നിന്നാലെ പറ്റുള്ളൂ. അടിയും ഇടിയും കുത്തും വെട്ടും ഒന്നും നമ്മള്ക്ക് പറഞ്ഞിട്ടില്ല.ഈ പോരാട്ടം ചെലപ്പഴ് ജയിക്കുവായിര്ക്കും. ചെലപ്പഴ് തോല്ക്കും. എന്നാലും ജീവിക്ക്കാണെന്നാല് എല്ലാവിരും ജീവിക്കും, മരിക്ക്കാണെങ്കില് എല്ലാവിരും മരിക്കും ചിയ്യും. രണ്ടിലൊന്ന് നടക്കണവരെ ഞങ്ങ്ള് ഒപ്പം നിന്നാലെ പറ്റുള്ളൂ. ഈ പൂമിയില് ഇത്പോലെ മണ്ണും വെള്ളവും നസിപ്പിക്കണത് ഇത് ആദ്യമൊന്നും അല്ല. പക്ഷേ ഇത് പോലെ ഒരു പോരാട്ടം ആദ്യമാണെന്ന് എല്ലാവിരും പറയിണു. അങ്ങനെയാണ് വെച്ചാല് ഇത് ഇവിടെതന്നെ ഒടുങ്ങും വേണം. ജയിച്ചിട്ടാണെങ്കില് സന്തോഷം. ഞങ്ങള് നാട്ടുകാരിന്റെ പോരാട്ടത്തിന് നല്ല പരിശ് കിട്ടി വിചാരിക്കും. അല്ല തോറ്റ് പോവാണെങ്കിലോ പ്ളാച്ചിമടന്റെ കത എല്ലാവരിക്കും ഒരു പാടം ആകുകയും ചെയ്യും. ഇത് എന്റ തന്നെയല്ല എന്റെ നാട്ടുകാരിന്റീം ഞങ്ങളിന്റെ നല്ലത് മാത്രം വിചാരിക്കിണ ഒരു പാട് ആള്ക്കാരിന്റീം എല്ലാം മനസ്സിലെ ആസയാണ്. (മയിലമ്മ ഒരു ജീവിതം, തയ്യാറാക്കിയത് ജ്യോതിബായ് പരിയാടത്ത്, മാതൃഭൂമി ബുൿസ് പേജ് 69,70). മയിലമ്മ വ്യക്തി എന്ന നിലക്കും നേതാവ് എന്ന നിലക്കും അനുഭവിച്ച പ്രശ്‌നങ്ങള്‍ നേരിട്ടറിയാമായിരുന്ന ആള്‍ എന്ന നിലക്ക് ശരത് അവരുടെ ശാരീരിക-മാനസിക പ്രതിസന്ധിയില്‍ ഏറെ വേദനിച്ചിരുന്നു.

താനും ബാബുരാജും ചേര്‍ന്നെടുത്ത ഡോക്കുമെന്ററികള്‍ വളരെയധികം ശ്രദ്ധേയമായിക്കഴിഞ്ഞിട്ടും അവയുമായി മാത്രം ഊരു ചുറ്റി കാലം കഴിക്കുകയായിരുന്നില്ല ശരത് ചെയ്തത്. തികഞ്ഞ രാഷ്‌ട്രീയ-ചരിത്ര ജാഗ്രതയോടെ ലോകമെമ്പാടും നിന്ന് ആൿടിവിസ്‌റ്റ് ഡോക്കുമെന്ററികള്‍ ശേഖരിക്കുകയും കേരളത്തിനകത്തും പുറത്തുമുള്ള നിരവധി വേദികളില്‍ പ്രദര്‍ശിപ്പിച്ച് ജനങ്ങളുടെ പ്രതികരണ-പ്രതിരോധ സ്വഭാവത്തെ ഉണര്‍ത്തി നിലനിര്‍ത്താന്‍ അദ്ദേഹം നിരന്തരമായി പരിശ്രമിച്ചു പോന്നു. ആനന്ദ് പട്‌വര്‍ദ്ധന്റെയും രാകേശ് ശര്‍മ്മയുടേതുമടക്കം ഇന്ത്യക്കകത്തും പുറത്തുമുള്ള അനവധി സംവിധായകരുടെ പ്രസിദ്ധ ഡോക്കുമെന്ററികളെല്ലാം കേരളത്തിലാദ്യം ലഭിക്കുക ശരത്തിനായിരുന്നു. 2002ലെ ഗുജറാത്ത് വംശഹത്യയെ അവലംബമാക്കി രാകേശ് ശര്‍മ്മ സംവിധാനം ചെയ്‌ത ഫൈനല്‍ സൊല്യൂഷന്‍ എന്ന പ്രസിദ്ധ ഡോക്കുമെന്ററി ശരത് കൃത്യ സമയത്ത് കേരളത്തിലെത്തിച്ചതിനെ തുടര്‍ന്ന് രാഷ്‌ട്രീയ സാംസ്‌ക്കാരിക സാമൂഹ്യ പ്രവര്‍ത്തകര്‍, കവികള്‍, പ്രഭാഷകര്‍, ഫിലിം സൊസൈറ്റി അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ക്ക് അക്കാലത്ത് തന്നെ കാണാന്‍ കഴിഞ്ഞു. ഗുജറാത്തിനെക്കുറിച്ചും ഗുജറാത്താനന്തര ഇന്ത്യയെക്കുറിച്ചും കേരളീയര്‍ക്കുണ്ടായ അവബോധ പരിണാമത്തില്‍ ഈ സിനിമ വഹിച്ച പങ്ക് വളരെ പ്രധാനമാണ്. അതിന്റെ കാരണക്കാരന്‍ ശരത് തന്നെയായിരുന്നു. 2003ല്‍, മലപ്പുറം ജില്ലയില്‍ മാത്രം ആനന്ദ് പട്‌വര്‍ദ്ധന്റെ രാം കേ നാം നിരോധിക്കപ്പെട്ടപ്പോള്‍ അതിനെതിരായ ബഹുജന സമരത്തില്‍ ശരത് നേതൃത്വവും ദിശാബോധവും ആവേശവും നല്‍കി പങ്കെടുത്തു.

ശരത്തിന് കൊടുത്ത ഒരു വാഗ്ദാനം പാലിക്കാനാകാതെ പോയതില്‍ ഖേദം പ്രകടിപ്പിച്ചു കൊണ്ട് ഈ കുറിപ്പവസാനിപ്പിക്കുന്നു. അദ്ദേഹം അവസാനമായി സംവിധാനം ചെയ്‌ത നിങ്ങളുടെ വിശ്വസ്‌തന്‍ ജോണ്‍ എന്ന ഡോക്കുമെന്ററിയെക്കുറിച്ച് വിശദമായ ഒരാസ്വാദന-അവലോകന ലേഖനം തയ്യാറാക്കാമെന്ന് ഞാന്‍ ഉറപ്പു പറഞ്ഞിരുന്നു. അതനുസരിച്ച് ചിത്രത്തിന്റെ പ്രിവ്യൂ കോപ്പി സമയത്തു തന്നെ ശരത് കൊറിയറില്‍ എത്തിക്കുകയും ചെയ്‌തു. പല തിരക്കുകളാലും സ്വതസ്സിദ്ധമായ മടിയാലും എനിക്കാ ലേഖനം പൂര്‍ത്തീകരിക്കാനായില്ല. മാപ്പ്.

Tuesday, June 22, 2010

കുറ്റങ്ങളും പ്രായശ്ചിത്തങ്ങളും - സിനിമയുടെ പഠന ദുരവസ്ഥകള്‍

ടെലിവിഷനു ശേഷം പ്രചാരത്തില്‍ വന്ന മള്‍ട്ടിമീഡിയ സാധ്യതകളുള്ള കമ്പ്യൂട്ടര്‍,
ഇന്റര്‍നെറ്റ്, മൊബൈല്‍ഫോണ്‍, ഐ പോഡ്, എം പി ത്രീ/ഫോര്‍ പ്ളെയറുകള്‍ തുടങ്ങിയ നവ മാധ്യമങ്ങളുടെ പ്രസരിപ്പ് നിറഞ്ഞുനില്‍ക്കുന്ന കാലമാണ് നമ്മുടേത് എന്നെല്ലാവര്‍ക്കുമറിയാം. ഇവ നവ മാധ്യമങ്ങളാണെങ്കില്‍, സിനിമ 'പഴയ' തരം മാധ്യമമായിക്കഴിഞ്ഞിട്ടുണ്ടാവുമല്ലോ അല്ലേ! മേല്‍ വിവരിച്ച നവമാധ്യമങ്ങളുടെ നേര്‍ക്ക് കേരളീയ പൊതു സമൂഹം നടപ്പു കാലത്ത് സ്വീകരിക്കുന്ന അമ്പരപ്പും പേടിയും വൈരാഗ്യവും ചേര്‍ന്ന കുറ്റാരോപണ മഹാഖ്യാനം, മുന്‍കാലത്ത് സിനിമയുടെ നേര്‍ക്കും ഉണ്ടായിരുന്നു എന്നതാണ് കൌതുകകരമായ സാമ്യങ്ങളിലൊന്ന്. പുതിയ മാധ്യമങ്ങളോട് പുതിയ തലമുറക്ക് അടുപ്പവും പ്രവര്‍ത്തന പരിചയവും കൂടും. അതുകൊണ്ടു തന്നെ സമൂഹത്തിന്റെ പൊതുബോധരൂപീകരണം നടത്തുന്ന അധ്യാപക-രക്ഷാകര്‍തൃ സമിതി തങ്ങള്‍ക്ക് ഇവയോടുള്ള അപ്രാപ്യതയും പരിചയക്കുറവും അടിസ്ഥാനമാക്കിയുള്ള അസൂയാപരവും ഭീതിജനകവുമായ അവബോധമാണ് സ്വയം കല്‍പ്പിച്ചുണ്ടാക്കുന്നത്. മുന്‍കാലത്ത് സിനിമ ഇത്തരമൊരു അവഗണനയും കുറ്റബാധയും നേരിട്ടിരുന്നു. അക്കാലത്ത്, സിനിമക്കു പോകുക എന്നത് കള്ളുഷാപ്പില്‍ പോകുന്നതു പോലെയോ മറ്റ് അനാശാസ്യമായ പ്രവൃത്തികള്‍ ചെയ്യുന്നതു പോലെയോ ആയിരുന്നു. സമൂഹത്തിന് ഏറ്റവും ഗുണകരമായ സാധ്യതകള്‍ പ്രദാനം ചെയ്യുന്ന ഇത്തരമൊരു വിനിമയ വ്യവസ്ഥയെ കുറ്റത്തില്‍ മുക്കുന്നതോടെ പല രീതിയിലുള്ള കുഴപ്പങ്ങളാണ് സംഭവിക്കുന്നത്. പ്രധാനപ്പെട്ട കുഴപ്പം ഈ വിനിമയ വ്യവസ്ഥ കുറ്റം ചെയ്യാനുള്ള ഒരു ഉപാധിയാണെന്ന പൊതു ബോധം പ്രബലമാവുന്നു എന്നതാണ്. വന്‍ മുതല്‍ മുടക്ക് ആവശ്യമായതിനാല്‍ സാധാരണക്കാര്‍ക്ക് അക്കാലത്ത് സിനിമയെടുക്കല്‍ അസാധ്യമായിരുന്നതിനാല്‍ 'കുറ്റം' ചെയ്യുന്നവരുടെ സംഖ്യ താരതമ്യേന കുറവായിരുന്നു എന്നു മാത്രം.

ഇങ്ങനെ സിനിമയെ കുറ്റപ്പെടുത്തി നാം കുറെ കാലം വെറുതെ കളഞ്ഞു. ഇപ്പോഴവസാനം സിനിമ പഠിക്കണമെന്ന കാഴ്ചപ്പാടില്‍ എല്ലാവരും എത്തിക്കൊണ്ടിരിക്കുകയാണ്. അതിനുള്ള കാരണം പലതാണ്. അതെന്തൊക്കെയാണെന്ന വിശദമായ ആലോചന മറ്റൊരവസരത്തിലാവട്ടെ. സിനിമ പഠിക്കണമെന്ന വിചാരം ശക്തമായപ്പോള്‍ എല്ലാവരും പുസ്തകരൂപത്തിലാക്കിയ തിരക്കഥ പഠിക്കാന്‍ തുടങ്ങി. എസ് എസ് എല്‍ സി പരീക്ഷ പോലെ, ഒരു വിദ്യാര്‍ത്ഥിയുടെ ജീവിതത്തില്‍ ഏറ്റവും നിര്‍ണായകമായ പരീക്ഷയില്‍ വരെ താഴെ കാണിച്ചിരിക്കുന്ന സന്ദര്‍ഭത്തെ മുന്‍നിര്‍ത്തി തിരക്കഥ തയ്യാറാക്കുക പോലുള്ള അസംബന്ധചോദ്യങ്ങള്‍ കടന്നു വന്നു. കട്ട് ടു, ഡിസോള്‍വ്, ഫെയ്ഡ് ഔട്ട്, ഫെയ്ഡ് ഇന്‍ തുടങ്ങിയ പ്രയോഗങ്ങള്‍ അങ്ങിങ്ങായി പെറുക്കി അടുക്കിക്കൊണ്ട് ഒരു അക്ഷരകൊലപാതകം നടത്താന്‍ വിദ്യാര്‍ത്ഥികള്‍ പ്രേരിതരാവുന്നു. അതുകൊണ്ട് കുട്ടികള്‍ക്കുണ്ടാകുന്ന മാനസികവിഭ്രാന്തികളും സിനിമാ പഠനത്തിന്റെ ചെലവില്‍ നാളെ വിചാരണ ചെയ്യപ്പെടും. കോഴിക്കോട്ട് ഒരു സംഘടന നടത്തിയ തിരക്കഥാ രചനാ ശില്‍പശാലയില്‍ പ്രവേശനം ലഭിക്കാന്‍ ആയിരക്കണക്കിന് അപേക്ഷകളാണത്രെ ലഭിച്ചത്. തിരക്കഥയാണ് സിനിമയുടെ അടിസ്ഥാനം എന്നാണ് ചില വിരുദ്ധജ്ഞാനികളായ സിനിമാടീച്ചര്‍മാര്‍ പഠിപ്പിക്കുന്നത്. ദൃശ്യഭാവനയാണ് വാസ്തവത്തില്‍ സിനിമയുടെ അടിസ്ഥാനം. ഗുട്ടന്‍ബര്‍ഗ് യുഗത്തോടെ പ്രാബല്യത്തിലായ ലിഖിതഭാഷയുടെയും അച്ചടിയുടെയും വായനയുടെയും മഹാഭാരങ്ങള്‍ സ്വരൂപിച്ചെടുത്ത ചിന്താപദ്ധതികളും വിചാരമാതൃകകളും ആശയ-പ്രത്യയശാസ്ത്രങ്ങളും വിദ്യാഭ്യാസ-സാഹിത്യ സിദ്ധാന്തങ്ങളും ആണ് തിരക്കഥാപഠനം പോലുള്ള കടുത്ത പീഡനങ്ങളിലേക്ക് അധ്യാപകനെയും കുട്ടിയെയും നയിച്ചത്.


സൂപ്പര്‍ താരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകളായി കേരളം പിളര്‍ന്നു പോകുന്ന അതീവ ഗുരുതരമായ രാഷ്ട്രീയ അഗ്നിപര്‍വ്വത സ്ഫോടനത്തിന്റെ പുകമറയിലിരുന്നാണ് തിരക്കഥകളുടെ ചിതലുകള്‍ പാവം കുട്ടികളെക്കൊണ്ട് ഭക്ഷിപ്പിക്കുന്നത്. സിനിമ എങ്ങനെയാണ് ആഖ്യാനം ചെയ്യപ്പെടുന്നത്; അതിത്രയും കാലം സമൂഹത്തെ എപ്രകാരം ആഖ്യാനം ചെയ്തു; സമൂഹം സിനിമയെ എങ്ങനെ ആഖ്യാനം ചെയ്തു എന്നിങ്ങനെയുള്ള അന്വേഷണങ്ങളിലൂടെ ആരംഭിക്കുന്ന പുതിയ ഗുണപരമായ പരിവര്‍ത്തനങ്ങളിലേക്ക് സ്കൂള്‍-കോളേജ് തലങ്ങളിലുള്ള സിനിമാപഠനം അടിയന്തിരമായി പുനരാവിഷ്ക്കരിച്ചില്ലെങ്കില്‍ ഉണ്ടാകാന്‍ പോകുന്ന തിരിച്ചടികള്‍ പ്രവചനാതീതമായിരിക്കും.

Monday, June 21, 2010

ഫുട്ബാള്‍ - കലാപങ്ങളും ഉയിര്‍ത്തെഴുന്നേല്‍പുകളും




ഫുട്ബാള്‍ വെറുമൊരു കളി മാത്രമാണോ? കോടികള്‍ മാറിമറയുന്ന, പ്രൊഫഷണല്‍ ക്ളബ്ബുകളും പരസ്യവരുമാനവും ടെലിവിഷന്‍ ലൈവ് സംപ്രേക്ഷണങ്ങളും വിപണനങ്ങളും അടങ്ങിയ വ്യാപാരമാണോ അത്? അതോ, ചരിത്രവും ചരിത്രത്തിലെ തെറ്റുതിരുത്തലും പ്രതികാരങ്ങളും രാജ്യങ്ങള്‍ തമ്മിലുള്ള പ്രതീതി യുദ്ധങ്ങളും ഗോത്രത്തനിമയുടെ പുനരായനവും എല്ലാം ഇടകലരുന്ന ഒരു ചലനാത്മക പ്രതിഭാസമോ? ഫുട്ബാള്‍ സംഗീതവും നൃത്തവും നാടകവും പ്രണയവും വീരാരാധനയും രാജ്യസ്നേഹവും രാജ്യദ്രോഹവും എല്ലാമെല്ലാമാണോ? ഉത്തരങ്ങളുണ്ട്, പക്ഷെ ഇല്ല.

നൂറു കോടിയില്‍ പരം ജനങ്ങളധിവസിക്കുന്ന ഇന്ത്യയിലെ ഫുട്ബാള്‍ ഇത്രയും നിലവാരം കുറഞ്ഞതായതെന്തുകൊണ്ട്? ലോകകപ്പിന്റെ ക്വാളിഫയിംഗ് റൌണ്ടില്‍ വെച്ചുതന്നെ അത് നിഷ്ക്കരുണം തള്ളപ്പെടുന്നതെന്തുകൊണ്ട്? ഈ കളിക്കുറവുകാരുടെ രാജ്യത്ത് പക്ഷെ ഫുട്ബാള്‍ വമ്പിച്ച ഹരമായി മനുഷ്യരുടെ മനസ്സിലും ശാരീരികാനന്ദത്തിലും ഉള്‍ച്ചേര്‍ന്നതെങ്ങനെ? മലയാളത്തനിമയുടെ ഘടകവിസ്താരങ്ങളില്‍ എന്നും മാറ്റി നിര്‍ത്തപ്പെടുന്ന മലപ്പുറത്തുകാര്‍ക്കുള്ളത്ര ഫുട്ബാള്‍ ഭ്രാന്ത് കൊല്‍ക്കത്തക്കാര്‍ക്കു കൂടിയുണ്ടാവുമോ എന്ന് സംശയമാണ്. ഫുട്ബാള്‍ രക്തത്തിലും ധമനികളിലും നിരന്തരസാന്നിദ്ധ്യമായ ലോകജനതയുടെ കാഴ്ചകള്‍, കാഴ്ചപ്പാടുകള്‍, വികാരങ്ങള്‍, ഉത്ക്കണ്ഠകള്‍, ആഹ്ളാദങ്ങള്‍, നിരാശകള്‍ എല്ലാം പ്രതിഫലിക്കുന്ന ഒരര്‍ത്ഥത്തില്‍ ഏറ്റവും മാനുഷികമായ ഒരു കായികപ്രകടനം എന്ന നിലക്ക് ഫുട്ബാള്‍, ചരിത്രത്തില്‍ പരിഗണിക്കപ്പെട്ടതെങ്ങനെ എന്ന അന്വേഷണമാണ് നാം മുന്നോട്ട് കൊണ്ടു പോകേണ്ടത്. അത്തരമൊരന്വേഷണം ഏതൊരു ചരിത്ര/രാഷ്ട്രീയ വിദ്യാര്‍ത്ഥിക്കും മനുഷ്യസ്നേഹിക്കും പ്രയോജനപ്രദമായിത്തീരുകയും ചെയ്യും.

നിഷ്കളങ്കബാല്യം മുതല്‍ പൌരുഷത്തിന്റെ പക്വത നേടിയതുവരെയുള്ള രണ്ട് പതിറ്റാണ്ടുകാലം അര്‍ജന്റീനയുടെ ശുഭാപ്തി വിശ്വാസത്തിന്റെ പ്രതീകമായിരുന്നു മറഡോണ. മറഡോണയുടെ നിരാശയായിരുന്നു അര്‍ജന്റീനയുടെ ദുരന്തം. മറഡോണയുടെ ആഘോഷമായിരുന്നു അര്‍ജന്റീനയുടെ പ്രതാപം. ദൈവസമാനമായ ഇതിഹാസമായി അര്‍ജന്റീനക്കാരും ലാറ്റിന്‍ അമേരിക്കക്കാരും ലോകരാകെയും കൊണ്ടാടുന്ന മറഡോണയെ ക്കുറിച്ചറിയുന്നതുപോലും വിസ്മയാവഹമായ അനൂഭൂതിയാണുണര്‍ത്തുക. കാരണം, മറഡോണയുടെ ഇതിഹാസ കഥ പറയുക എന്നതിനര്‍ത്ഥം; അര്‍ജന്റീനയുടെ ലാറ്റിനമേരിക്കയുടെ കഥ പറയുക എന്നര്‍ത്ഥം; ലാറ്റിനമേരിക്കയുടെ രാഷ്ട്രീയം, സംസ്കാരം, സാമൂഹികമാറ്റം എന്നിവയും ഫുട്ബാളും തമ്മിലുളള അഭേദ്യമായ ബന്ധം പഠനവിധേയമാക്കുക എന്നര്‍ത്ഥം; പട്ടാള ഭരണം, സ്വേച്ഛാധിപത്യം, അഴിമതി, യുദ്ധം, തൊഴിലില്ലായ്മ എന്നിവ അര്‍ബ്ബുദം പോലെ ബാധിച്ച അര്‍ജന്റീനയുടെ ചരിത്രം പരിശോധിക്കുക എന്നര്‍ത്ഥം; എന്നതു തന്നെയാണ്. ലാറ്റിനമേരിക്കയെ സംബന്ധിച്ച് ഫുട്ബാള്‍ കളി ഒരു കളിമാത്രമല്ല സ്വത്വബോധത്തിന്റെയും സംസ്കാരത്തിന്റെയും വര്‍ഗ്ഗപരവും ലിംഗാധിഷ്ഠിതവും ദേശിയവും പ്രാമാണികവുമായ ആശയങ്ങളെ കാക്കുകയും പ്രബലപ്പെടുത്തുകയുമാണ് അത് ചെയ്തുപോരുന്നത് എന്നതാണ് വാസ്തവം. വത്തിക്കാനില്‍ അമ്മയോടും ഭാര്യയോടുമൊപ്പം മാര്‍പ്പാപ്പയെ സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ ഡീഗോ മാറഡോണ മാര്‍പ്പാപ്പയോട് അപമാനകരമായി പെരുമാറിയതിനെക്കുറിച്ച് ഒരു ടെലിവിഷന്‍ ഇന്റര്‍വ്യൂവില്‍ സംസാരിക്കവേ, മാറഡോണ രണ്ടുതവണ പോപ്പിനെ 'പുലയാടി മോന്‍' എന്നു വിളിക്കുകയുണ്ടായി. എനിക്കു തന്ന ജപമാലക്ക് എന്താണ് പ്രത്യേകത എന്നു ചോദിച്ചപ്പോള്‍ അയാള്‍ എന്നെ കൊല്ലാന്‍ വന്നു, ആ പുലയാടി മോന്‍. എന്നിട്ടയാള്‍ പറഞ്ഞു, അത് ആശീര്‍വദിച്ച മാലയാണെന്ന്. അതെന്താ അങ്ങനെ, എനിക്ക് അറിയണമായിരുന്നു. എന്റെ അമ്മക്കും ഭാര്യക്കും ആശീര്‍വദിച്ച മാലകള്‍ പാടില്ലെന്നാണോ? (മാറഡോണ- ദൈവം, ചെകുത്താന്‍, രക്തസാക്ഷി - കെ വി അനൂപ് പേജ് 25). ഇപ്രകാരം, കത്തോലിക്കാ മതത്തിന്റെ ആത്മീയനേതാവിനെ കടുപ്പത്തിലുള്ള തെറി ലോകം മുഴുവന്‍ കാണ്‍കെ വിളിച്ചുപറഞ്ഞ മാറഡോണ, ലാറ്റിനമേരിക്കക്കാരുടെ മാത്രമല്ല, സാമ്രാജ്യത്വ വിരുദ്ധ ലോകജനതയുടെ ആകെയും ആരാധ്യപുരുഷനായി പിന്നീട് വളരുകയുമുണ്ടായി. മാറഡോണ ദൈവവും മതവുമായി പരിണമിച്ചതായും വ്യാഖ്യാനങ്ങളുണ്ട്.

1985ല്‍ നടന്ന ഹെയ്സല്‍ ദുരന്തത്തിന്റെ ഓര്‍മകള്‍ പുനര്‍ജനിപ്പിച്ചുകൊണ്ട്, കളിഭ്രാന്തും രാജ്യസ്നേഹവും കൂടിക്കലരുന്ന രക്തചലനത്തിലൂടെ ഇംഗ്ളീഷ് ആരാധകര്‍ മനുഷ്യത്വത്തിനും ജൈവസ്വഭാവത്തിനും അപ്പുറത്തുള്ള അഥവാ പരോക്ഷമായ ചില ഗോത്രസ്വഭാവം ജ്വലിപ്പിക്കുന്ന തെമ്മാടിത്തത്തിലേക്ക് വഷളാകുന്നതെങ്ങനെ എന്നന്വേഷിക്കുന്നതില്‍ അതീവ പ്രസക്തിയാണുള്ളത്. സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അതിരുകള്‍ വികസിപ്പിക്കാനും ശ്രമിച്ച ഭരണാധികാരികള്‍ നൂറ്റാണ്ടുകളായി യുദ്ധത്തിനയച്ച ഒരു ജനതയുടെ അനന്തരതലമുറയുടെ പരമ്പരാഗതമായ ആക്രമണോല്‍സുകസ്വഭാവമാണ് ഇംഗ്ളീഷ് ഫുട്ബാള്‍ ഹൂളിഗാനിസത്തിന്റെ കാരണമെന്ന് സാമൂഹികവും നരവംശശാസ്ത്രപരവുമായ വേരുകള്‍ അന്വേഷിച്ചിട്ടുള്ള ചില ഗവേഷകര്‍ നിരീക്ഷിച്ചിട്ടുണ്ട്.

ലോകഫുട്ബാള്‍ ഭൂപടത്തിന്റെ അതിര്‍ത്തിരേഖക്കുള്ളിലേക്ക് ഇന്ത്യയുടെ നൂറുകോടി മക്കളില്‍ നിന്ന് കേവലം പതിനൊന്ന് പേരെ കടത്തിവിടാന്‍ ഇന്ത്യാമഹാരാജ്യത്തിന് സാധിക്കാതെ പോയതെന്തുകൊണ്ടെന്നത് വിദഗ്ദ്ധര്‍(?) കണ്ടുപിടിക്കട്ടെ. മലബാറില്‍ ജീവിക്കുന്ന ഒരാള്‍ എന്ന നിലയില്‍ ഞാന്‍ ഈ കളിക്കുറവില്‍ ആശ്വാസം കൊള്ളുന്നു. കാരണം, ഇപ്പോഴത്തെ സ്ഥിതിക്കു പകരം ഇന്ത്യക്കും പാക്കിസ്ഥാനും രണ്ട് പ്രബല ടീമുകളെ ലോകകപ്പിലേക്ക് ക്വാളിഫൈ ചെയ്യാന്‍ കഴിഞ്ഞിരുന്നു എന്നു കരുതുക. അപ്പോള്‍ ഓരോ തെരുവിലും അര്‍ജന്റീനയുടെയും ബ്രസീലിന്റെയും ഉറുഗ്വേയുടെയും കാമറൂണിന്റെയും ജര്‍മനിയുടെയും ഇംഗ്ളണ്ടിന്റെയും ഫ്രാന്‍സിന്റെയും ഇറ്റലിയുടെയും പോര്‍ച്ചുഗലിന്റെയും ദക്ഷിണാഫ്രിക്കയുടെയും കൊടികളും ജഴ്സികളും ആരാധനയും വാഗ്വാദങ്ങളും വാതുവെപ്പുകളും തര്‍ക്കങ്ങളും അത്യാവശ്യം അടിപിടികളും നിറക്കാന്‍ ഈ നിഷ്കളങ്കരായ കളിഭ്രാന്തന്മാര്‍ക്ക് സാധിക്കില്ലല്ലോ! ക്രിക്കറ്റില്‍ പാക്കിസ്ഥാന്‍ നന്നായി കളിച്ചാലും അഭിനന്ദിച്ചാല്‍ വര്‍ഗീയകലാപം പൊട്ടിപ്പുറപ്പടുന്ന സാമുദായികസന്തുലനമാണല്ലോ ഇവിടെയുള്ളത്. യഥാര്‍ത്ഥത്തിലുള്ള സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ കളി കാണാനുള്ള പശ്ചാത്തലം നിലനില്‍ക്കാന്‍ ഇന്ത്യക്കാര്‍ ഇനിയും നിലവാരം കുറഞ്ഞ കളി തന്നെ കളിച്ചു തുടരട്ടെ.

2006ലെ ലോകകപ്പിന്റെ ഓര്‍മകളില്‍ സജീവമായി നില്‍ക്കുന്നത് പക്ഷെ ഫ്രഞ്ച് ഫുട്ബാള്‍ ടീമിന്റെ നായകനായിരുന്ന സിനദീന്‍ സിദാന്‍, ഫൈനലില്‍ പ്രകോപിതനായി ഇറ്റാലിയന്‍ കളിക്കാരനായ മറ്റെറാസിയുടെ നെഞ്ചത്ത് തല കൂര്‍പ്പിച്ച് കുത്തിയത് ഏതു തരം തെറി കേട്ടിട്ടാണെന്നതിന്റെ ഗവേഷണമാണ്. ഫ്രാന്‍സും ഇറ്റലിയും തമ്മിലുള്ള ഫൈനല്‍ തൊണ്ണൂറു മിനുട്ടിന്റെ സാധാരണ സമയത്തില്‍ ഫലം കാണാഞ്ഞതുകൊണ്ട് അധികസമയത്തേക്ക് നീണ്ടു തുടരുകയായിരുന്നു. ഇരുപതു മിനുട്ട് അധികസമയകളിയും കഴിഞ്ഞു. 1-1 ഗോള്‍ നിലയില്‍ കളി അനിശ്ചിതത്വത്തില്‍ തന്നെ. വിജയസാധ്യത സമാസമം. ഫ്രഞ്ച് ടീമിന്റെ ക്യാപ്റ്റന്‍ സിനദീന്‍ സിദാന്‍ ദീര്‍ഘകാലത്തെ ഗംഭീരമായ കളിക്കാലത്തിനു ശേഷം വിരമിക്കുന്നതിനു തൊട്ടുമുമ്പുള്ള നിമിഷങ്ങളായിരുന്നു അവ. ടീം തോറ്റാലും ജയിച്ചാലും വീരോചിതമായ വിടവാങ്ങലിനു തൊട്ടുമുമ്പുള്ള ആ നിര്‍ണായകമുഹൂര്‍ത്തത്തില്‍ സ്വന്തം ടീമിന്റെ അമ്പതു ശതമാനം വിജയ സാധ്യത പോലും പാടെ ഇല്ലാതാക്കിക്കൊണ്ടും തന്റെ ഇത്രയും കാലത്തെ സല്‍പേരു കളഞ്ഞുകുളിച്ചു കൊണ്ടും ഉള്ള കടുത്ത കായികപ്രതികരണത്തിലേക്ക് സിദാനെ നയിച്ച എന്തു തരം തെറിയാണ് മറ്റെറാസി പറഞ്ഞിട്ടുണ്ടാവുക എന്ന കാര്യം വിസ്മയകരമായി തുടരുകയായിരുന്നു. എന്നാല്‍ ആ വിസ്മയത്തെ കൂടുതല്‍ പ്രശ്നസങ്കുലമാക്കുന്നത് അതിന്റെ രാഷ്ട്രീയവിവക്ഷകളായിരുന്നുവെന്നതാണ് സത്യം.

സീസോ എന്ന ഓമനപ്പേരിലറിയപ്പെടുന്ന സിനദീന്‍ സിദാന്‍ അള്‍ജീരിയന്‍ വംശജനായ മുസ്ളിമാണ്. 1998ലാദ്യമായി ഫ്രാന്‍സ് ബ്രസീലിനെ തോല്‍പിച്ച് ലോകകപ്പ് നേടിയത് സിദാന്റെ ഹെഡ്ഡിംഗിലൂടെ നേടിയ പ്രശസ്തമായ രണ്ടു ഗോളുകളിലൂടെയാണ്. 1998,2000,2003 എന്നീ വര്‍ഷങ്ങളില്‍ ഫിഫ വേള്‍ഡ് പ്ളെയര്‍ കിരീടം അദ്ദേഹത്തിന് ലഭിച്ചു. 2006ലെ ലോകകപ്പില്‍ സ്വര്‍ണപാദുകത്തിനും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ഫ്രാന്‍സില്‍ നിലനില്‍ക്കുന്ന അള്‍ജീരിയന്‍ വംശജരുടെ അരക്ഷിതാവസ്ഥക്കും അവരുടെ കലാപങ്ങള്‍ക്കുമിടയിലാണ് സിദാന്‍ രാജ്യത്തിന്റെ ഗാംഭീര്യം ലോകത്തിനു മുന്നില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത് എന്നതാണ് പ്രധാനം. അള്‍ജീരിയയുടെയും ഫ്രാന്‍സിന്റെയും ഇരട്ടപൌരത്വമുള്ള സിദാന്‍ ദരിദ്രമായ ജീവിതസാഹചര്യങ്ങളില്‍ നിന്നാണ് വളര്‍ന്നു വലുതായത്. ഇത്തരം ചുറ്റുപാടുകളില്‍ നിന്നു വന്നവര്‍ സാധാരണരീതിയില്‍ പെട്ടെന്ന് പ്രതികരിക്കുകയും കടുത്ത ഭാഷയില്‍ തെറി പറയുകയും ചെയ്യുന്നവരാണെന്ന് വരേണ്യമായി പരികല്‍പനയും രൂപകല്‍പനയും ചെയ്യപ്പെടുന്ന മനശ്ശാസ്ത്രതത്വങ്ങള്‍ നിര്‍വചിച്ചിട്ടുണ്ട്. അതനുസരിച്ച് ഇത്തരം പ്രദേശങ്ങളിലെ കുട്ടികളെ മര്യാദ (ബിഹേവിയറല്‍ സയന്‍സ്) പഠിപ്പിക്കാനായി പാതിരിമാരും മറ്റുമടങ്ങിയ മനശ്ശാസ്ത്രജ്ഞ-സന്നദ്ധസേവകര്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. ഇത്തരം പ്രവര്‍ത്തകരിലൊരാള്‍ പറഞ്ഞത്, സിദാന്‍ ഇപ്രകാരം പ്രകോപിതനായത് ചേരിപ്രദേശത്തെ കുട്ടികളില്‍ ദുസ്വാധീനം ഉണ്ടാക്കുമെന്നാണ്. പക്ഷെ, സിദാന്റെ ദീര്‍ഘകാലത്തെ പെരുമാറ്റ ചരിത്രം പരിശോധിച്ചാല്‍ അദ്ദേഹം സാധാരണരീതിയില്‍ ഒരു പ്രകോപനത്തിനും വശംവദനാകാത്ത പക്കാ പ്രൊഫഷനല്‍ കളിക്കാരനായിരുന്നുവെന്ന് തെളിയും. എന്നിട്ടും സിദാനെ തന്റെയും രാഷ്ട്രത്തിന്റെയും വിജയസാധ്യതകളും ഇമേജും പാടെ നഷ്ടമാകുന്നതരം ആക്രമണത്തിനു പ്രേരിപ്പിച്ചത് ഏതു തരം തെറിയായിരിക്കും?

അധരചലനവിദഗ്ദ്ധയായ ജെസ്സീക്ക റീസ് ഈ ഏറ്റുമുട്ടലിന്റെ വീഡിയോദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചു വെളിപ്പെടുത്തിയതിന്‍ പ്രകാരം, ഇറ്റാലിയന്‍ ഭാഷയിലാണ് മറ്റെറാസി തെറി പറഞ്ഞിട്ടുള്ളത്. അത് സിദാന് നന്നായി മനസ്സിലാവും. കാരണം, യുവെന്റസ് ക്ളബില്‍ കളിച്ച കാലത്ത് ഇറ്റാലിയന്‍ ഭാഷ പഠിക്കാനും സംസാരിക്കാനുമുള്ള അവസരം അദ്ദേഹത്തിന് സിദ്ധിച്ചു. മറ്റെറാസി പറഞ്ഞതിപ്രകാരമായിരുന്നുവത്രെ: എടാ ഈ കളി നിന്നെപ്പോലത്തെ നീഗ്രോകള്‍ക്കുള്ളതല്ല. നീ ഭീകരവാദിയായ ഒരു വേശ്യയുടെ മകനാണെന്ന് ഞങ്ങള്‍ക്കെല്ലാവര്‍ക്കുമറിയാം. മറ്റൊരു അധരചലനവിദഗ്ദ്ധന്‍ പറയുന്നത് സിദാന്റെ സഹോദരിയെ വേശ്യ എന്ന് ഒന്നിലധികം തവണ മറ്റെറാസി ആക്ഷേപിച്ചു എന്നാണ്. സിദാന്റെ പിതാവ് അള്‍ജീരിയയിലെ ഒരു ഫ്രഞ്ച് പക്ഷപാതിയായിരുന്നുവെന്ന ആക്ഷേപം മുമ്പുതന്നെ അദ്ദേഹം നിഷേധിച്ചിട്ടുള്ളതാണ്. സിദാനോടും ഫ്രഞ്ച് ടീമിനോട് മൊത്തത്തിലും ഇറ്റലിയിലെ പ്രബലമായ ഒരു വിഭാഗം തീവ്രമായ വംശീയവാശിയോടെയാണ് പെരുമാറിയിട്ടുള്ളത് എന്നതും വാസ്തവമാണ്. നീഗ്രോകളുടെയും കമ്യൂണിസ്റ്റുകളുടെയും മുസ്ളീംങ്ങളുടെയും സംഘമായ ഫ്രഞ്ച് ടീമിനെ പരാജയപ്പെടുത്തി ഇറ്റലിയുടെ ഗാംഭീര്യം പ്രഘോഷിക്കുക എന്ന് ഫാസിസ്റ് പാര്‍ടി നേതാവ് പ്രകോപനപരമാം വണ്ണം ആഹ്വാനം ചെയ്യുകയുണ്ടായി. ഫ്രഞ്ച് വംശജന്‍ ആയതില്‍ അഭിമാനിക്കുക എന്ന ആഹ്വാനത്തോടെ ഫ്രാന്‍സില്‍ പ്രവര്‍ത്തിക്കുന്ന ഫ്രണ്ട് നാഷനല്‍ എന്ന വലതുപക്ഷ പാര്‍ടിയുടെ നേതാവ് ഴാങ് മേരി ലീ പെന്‍ ആയിടക്ക് നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ രണ്ടാമതെത്തുകയുണ്ടായി. സിദാനെപ്പോലെ അള്‍ജീരിയന്‍ വംശജനായ ഒരു മുസ്ളിം ഫ്രാന്‍സിന്റ പ്രതീകം ആയിത്തീരുന്നതില്‍ കടുത്ത അസഹിഷ്ണുതയാണ് ലീ പെന്‍ പ്രകടിപ്പിക്കുന്നത്. എന്നാല്‍ ലീ പെന്നിനെ പരാജയപ്പെടുത്തി അധികാരത്തിലെത്തിയ ഫ്രഞ്ച് പ്രസിഡണ്ട് ഴാക് ഷിറാക് പൂച്ചെണ്ടുകളും ആലിംഗനങ്ങളും കൊണ്ടാണ് സിദാനെ സ്വീകരിച്ചത്. ഹൃദയവും ലക്ഷ്യബോധവുമുള്ള ഒരു മഹാനാണ് സിദാന്‍ എന്ന് ഷിറാക് പ്രശംസിക്കുകയുമുണ്ടായി. ലോകത്ത് ഇന്നു നിലനില്‍ക്കുന്ന അമേരിക്കന്‍/സിയോണിസ്റ്/ഫാസിസ്റ് അധിനിവേശ മനോഭാവത്തിന്റെ പീഡിതശരീരമായാണ് സിദാന്‍ പ്രതീകവല്‍ക്കരിക്കപ്പെടുന്നത്. സിദാനെ തെറി പറഞ്ഞതിലും ആ തെറിയുടെ ഭാഷാഘടനയിലും അശ്ളീലധ്വനികളിലും ആഹ്ളാദിക്കാന്‍ കാത്തുനില്‍ക്കുകയായിരുന്നു ഈ അധീശത്വത്തിന്റെ സാമാന്യബോധം എന്നു സാരം. സിദാന്‍ അപമാനിതനായി പുറത്താക്കപ്പെട്ടപ്പോള്‍ മുസ്ളിമും നീഗ്രോയും കമ്യൂണിസ്റ്റുമൊക്കെ അത്തരത്തിലേ പ്രതികരിക്കൂ, അതാണവന്റെ ജന്മസിദ്ധമായ വിധി എന്നു വ്യാഖ്യാനിക്കുകയും ചെയ്തു.