ചിരിക്കുന്നവര്‍ ഭയാനകമായ വാര്‍ത്തകള്‍ കേള്‍ക്കാനിരിക്കുന്നതേ ഉള്ളൂ. - ബെര്‍തോള്‍ത് ബ്രെഹ്ത്ത്
ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ അടിസ്ഥാന ശക്തികേന്ദ്രങ്ങളായ പടിഞ്ഞാറന്‍ ബംഗാളിലും കേരളത്തിലും ഉണ്ടായ തെരഞ്ഞെടുപ്പു തിരിച്ചടികളുടെ കക്ഷിരാഷ്ട്രീയപരവും സംഘടനാപരവുമായ കാരണങ്ങള്‍ പരിശോധിക്കുന്നതിനു പകരം; പൊതു മാധ്യമങ്ങളും വലതുപക്ഷവും ഇടതു തീവ്രവാദനാട്യക്കാരും അരാഷ്ട്രീയ/അരാജക വാദികളും മത-ജാതി സാമുദായിക സമ്മര്‍ദ്ദ സംഘങ്ങളും ഏകോപിച്ചുകൊണ്ട് ഇടതുപക്ഷത്തെ ഒറ്റപ്പെടുത്തി അപകീര്‍ത്തിപ്പെടുത്താനും അതുവഴി പരാജയപ്പെടുത്താനും നടത്തിയ നീക്കങ്ങളെന്തൊക്കെ എന്നന്വേഷിച്ചു തുടങ്ങുന്നതിനാണ് ഈ കുറിപ്പ് എഴുതുന്നത്.
2004ലെ ലോകസഭാ തെരഞ്ഞെടുപ്പിനു ശേഷം ഉരുത്തിരിഞ്ഞു വന്ന പ്രത്യേക സാഹചര്യത്തില്‍; പത്രഭാഷയില്‍ പറഞ്ഞാല്‍ 'പരമ്പരാഗതവൈരികളാ'യ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ഐക്യ പുരോഗമന സഖ്യത്തിന് (യു പി എ), പൊതു മിനിമം പരിപാടി നടപ്പാക്കുന്നതിനു വേണ്ടി തുറന്ന പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു ഇടതു പക്ഷം ചെയ്തത്. ഇക്കാര്യത്തില്‍ ഒളിമറകളൊന്നും തന്നെയുണ്ടായിരുന്നില്ല. സ്പീക്കര്‍ സ്ഥാനമൊഴിച്ചുള്ള അധികാരസ്ഥാനങ്ങളൊന്നും സ്വീകരിക്കാത്തതുകൊണ്ട് അധികാരലബ്ധിക്കുവേണ്ടിയുള്ള കേവല അവസരവാദമായി ഈ നിലപാടിനെ ചിത്രീകരിക്കാന്‍ ആര്‍ക്കും സാധിച്ചില്ല. 1992 ഡിസംബര്‍ ആറിന് ബാബരിപ്പള്ളി പൊളിക്കുകയും അതിരൂക്ഷമായ വര്‍ഗീയകലാപം രാജ്യവ്യാപകമായി അഴിച്ചുവിടുകയും ചെയ്ത സംഘപരിവാര്‍, 2002 ഫെബ്രുവരി/മാര്‍ച്ചില്‍ നടത്തിയ അതിനിഷ്ഠൂരമായ ഗുജറാത്ത് മുസ്ളിം വംശഹത്യയിലൂടെ ഇന്ത്യക്കു മാത്രമല്ല, മുഴുവന്‍ ഭൂലോകത്തിനും മാനവികതക്കും വന്‍ ഭീഷണിയായി തീരുന്ന ഒരു ശക്തിയാണെന്ന് ലോകത്തെമ്പാടുമുള്ള ജനാധിപത്യ വാദികള്‍ തിരിച്ചറിഞ്ഞു. സംഘപരിവാറിന്റെ ഈ ഫാസിസ്റ്റ് ജൈത്രയാത്ര തടയുന്നതിനു വേണ്ടിയുള്ള അനിവാര്യവും രാഷ്ട്രീയമായി പക്വവും ജാഗ്രത്താര്‍ന്നതുമായ നടപടിയാണ് യുപിഎ മന്ത്രിസഭയെ അധികാരത്തിലെത്തിക്കുക വഴി ഇടതുപക്ഷം ചെയ്തത്. സ്വാതന്ത്ര്യാനന്തര ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും രാജ്യസ്നേഹപരമായ പ്രവര്‍ത്തനങ്ങളിലൊന്നായി ഇത് ജനാധിപത്യ വാദികള്‍ തിരിച്ചറിയുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുമുണ്ട്.
പിന്തുണ എന്ന ഈ രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ, വലതുപക്ഷ-മുതലാളിത്താനുകൂല-സാമ്രാജ്യത്വ പ്രീണന നയങ്ങള്‍ക്കിടയിലും ചില ജനപക്ഷ നടപടികളെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ നിര്‍ബന്ധിക്കാനും ഇടതുപക്ഷം നിതാന്ത ജാഗ്രത പുലര്‍ത്തി. ഇതിനെ തുടര്‍ന്നാണ് ലോകത്തിനു തന്നെ മാതൃകയായ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, കാര്‍ഷിക കടാശ്വാസം, വനാവകാശ നിയമം, വിവരാകാശ നിയമം, അസംഘടിത തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷാ നിയമം, സച്ചാര്‍ കമ്മീഷന് ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങളുടെ വികസനത്തിനും സാമ്പത്തിക സഹായത്തിനുമുളള ദേശീയ കോര്പ്പറേഷന് (National Minorities Development and Finance Corporation) രൂപീകരണം, ഉന്നത വിശേഷ പഠന മേഖലയിലെ ഒ ബി സി സംവരണം എന്നിവ നടപ്പിലാക്കാന്‍ (ചിലതൊക്കെ പാസാക്കിയിട്ട ഉള്ളൂ) മന്മോഹന് സര്‍ക്കാര്‍ തുനിഞ്ഞത്. 2009ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തിന്, യു പി എയുടെ സുരക്ഷാവലയ നയവും ഗ്രാമീണ മേഖലയിലേക്കുള്ള സാമ്പത്തിക വിതരണം ഒരു പരിധി വരെ പുനസ്ഥാപിച്ചതും അടക്കമുള്ള ഈ ജനപ്രിയ നടപടികളാണ് പ്രേരകമായത് എന്ന് നിരവധി വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു കഴിഞ്ഞു.
അതോടൊപ്പം പ്രധാനമാണ് പൊതുമേഖലയെ സംരക്ഷിക്കുക എന്ന സ്ഥിരം മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് പാര്‍ലമെന്റിനകത്തും പുറത്തും ഇടതുപക്ഷം നടത്തിയ ഇടപെടലുകളും. കഴിഞ്ഞ വര്‍ഷം ലോകത്തെ പിടിച്ചു കുലുക്കിയ സാമ്പത്തിക പ്രതിസന്ധിയുടെ കനത്ത ആഘാതത്തില്‍ നിന്ന് ഇന്ത്യക്ക് വലിയൊരളവുവരെ രക്ഷപ്പെടാനായത് ഇടതുപക്ഷം കാവല്‍ നിന്ന് സംരക്ഷിച്ചെടുത്ത പൊതുമേഖലയുടെ അടിസ്ഥാന ബലം കൊണ്ടാണെന്ന കാര്യവും വ്യാപകമായി തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു സംവിധാനം തുടര്‍ന്നു പോകുന്നതില്‍ അമേരിക്കന്‍ സാമ്രാജ്യത്വവും ആഗോള കോര്‍പ്പറേറ്റ് മുതലാളിത്തവും എല്ലാ തരത്തിലും അസ്വസ്ഥരായിരുന്നു. ഈ അസ്വസ്ഥതയെ തുടര്‍ന്നാണ് തിടുക്കത്തിലുള്ള ആണവക്കരാര്‍ ഒപ്പിടലിലൂടെ ഇടതുപക്ഷത്തെ യു പി എ സൌഹൃദസംഘത്തില്‍ നിന്ന് അടര്‍ത്തിമാറ്റാനുള്ള നടപടി അവര്‍ പ്രയോഗിച്ചതും വിജയം കണ്ടതും.
ഇതിന്റെ തുടര്‍ച്ചയാണ് ഇടതുപക്ഷത്തിന്റെ പിന്തുണ അല്ലെങ്കില്‍ നേതൃത്വം, അതുമല്ലെങ്കില്‍ പങ്കാളിത്തം തുടങ്ങിയ 'ശല്യ'ങ്ങളില്ലാത്ത ഒരു സമ്പൂര്‍ണ വലതുപക്ഷ സര്‍ക്കാര്‍ ഇന്ത്യയില്‍ സ്ഥാപിച്ചെടുക്കുക എന്ന അജണ്ടയിലേക്ക് സാമ്രാജ്യത്വം നീങ്ങുന്നതും അവരക്കാര്യത്തില്‍ വിജയം കണ്ടതും. ഈ അജണ്ടയുടെ ഫലമായാണ് ഇടതുപക്ഷത്തിന്റെ അംഗസംഖ്യ, 2004ല്‍ ലഭിച്ചതിന്റെ നേര്‍പകുതി സീറ്റിലേക്ക് പരിമിതപ്പെടുന്ന തരത്തില്‍ തെരഞ്ഞെടുപ്പജണ്ടയെ സങ്കീര്‍ണമായ തരത്തില്‍ കുഴച്ചു മറിച്ചത് എന്നതാണ് യാഥാര്‍ത്ഥ്യം.
സാമ്രാജ്യത്വത്തിന്റെ പ്രത്യക്ഷവും പരോക്ഷവുമായ ഇടപെടലുകളിലൂടെ ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ നടത്തിയ ബഹുമുഖ പരിശ്രമങ്ങള്‍ ഇന്ത്യയുടെ സ്വതന്ത്ര പരമാധികാരത്തിനും പാര്‍ലമെന്ററി ജനാധിപത്യത്തിനും വന്‍ ഭീഷണിയായി തീര്‍ന്നിരിക്കുകയാണ്. കൊക്കക്കോളയും സിയോണിസ്റ്റ് ലോബികളും അമേരിക്കയില്‍ വെച്ച് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് കെട്ടിയിറക്കിയ ശശി തരൂരിനെപ്പോലുള്ള വരേണ്യ ബുദ്ധിജീവികള്‍ പുഷ്പം പോലെ വിജയിച്ചുകയറുന്നതും ഈ പ്രവണതയുടെ വിജയമാണെന്നു കാണാം. നൂറ്റാണ്ടുകളായി സാമ്രാജ്യത്വ വിരുദ്ധ നിലപാടെടുത്തിട്ടുള്ള മുസ്ളിം സമൂഹവുമായുള്ള ഇടതുപക്ഷത്തിന്റെ സൌഹൃദത്തെ വിസ്ഫോടനകരമാം വണ്ണം പ്രശ്നവത്ക്കരിക്കുകയും, അതു വഴി പൊതുബോധത്തെ മൃദു/തീവ്ര ഹിന്ദുത്വ കാഴ്ചപ്പാടാക്കി മാറ്റിയെടുക്കുകയും ആധുനിക കേരള സമൂഹത്തെ വര്‍ഗീയമായി വെട്ടിമുറിക്കുന്ന പ്രവണതക്ക് ആക്കം കൂട്ടുകയും ചെയ്തു. പത്തു വര്‍ഷം ജയിലില്‍ വിചാരണത്തടവുകാരനായി കഴിഞ്ഞിട്ടും ആരോപിക്കപ്പെട്ട ഒരു കുറ്റവും തെളിയാതെ പുറത്തു വന്ന മഅ്ദനിയെയും ഭാര്യ സൂഫിയയെയും ക്രൂരമായി വേട്ടയാടാന്‍ പത്രങ്ങളും ചാനലുകളും മത്സരിക്കുകയായിരുന്നു. സക്കറിയ വിശേഷിപ്പിച്ചതു പോലെ ഇത്തരക്കാര്‍ പത്ര പ്രവര്‍ത്തകരോ അതോ ആരാച്ചാരന്മാരോ എന്നുവരെ ആശങ്കപ്പെടേണ്ട സ്ഥിതിവിശേഷമാണ് സംജാതമായത്.
പരമ്പരാഗതമായി ഇടതുപക്ഷത്തിന് വോട്ടു ചെയ്യുന്ന ഒരു വിഭാഗം ആളുകള്‍ ഇതിനെ തുടര്‍ന്ന് കൈപ്പത്തിക്ക് വോട്ടു ചെയ്തു എന്നാണ് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വിദഗ്ദ്ധര്‍ പ്രഖ്യാപിക്കുന്നത്. ഇത് ശരിയാണോ അല്ലയോ എന്ന തര്‍ക്കത്തിലേക്കു പോകുന്നതിനു പകരം അക്കൂട്ടരുടെ 'വൈദഗ്ദ്ധ്യം' അംഗീകരിച്ചുകൊണ്ട് അങ്ങിനെ സംഭവിച്ചു എന്നു തന്നെ കരുതുക. അപ്പോള്‍ വിശദീകരിക്കപ്പെടേണ്ട പ്രധാനപ്പെട്ട ഒരു യാഥാര്‍ത്ഥ്യം തെളിഞ്ഞുവരുന്നതായി കാണാം. അത്, ഇത്തരത്തിലുള്ള പരമ്പരാഗത ഇടതുപക്ഷ വോട്ടര്‍മാര്‍ എല്ലാം ഹിന്ദു ബോധത്തിന് മാത്രം കീഴ്പ്പെട്ടവരാണ് എന്നാണോ ഇവര്‍ അര്‍ത്ഥമാക്കുന്നത്?. ഈ വിദഗ്ദ്ധരെ ഇക്കാര്യം കൂടി വിശദമായി വിലയിരുത്താതെ പോകാന്‍ അനുവദിച്ചു കൂടാ. ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പു തോല്‍വി എന്ന ഘടകത്തെ തങ്ങളുടെ ഹിന്ദുത്വാനുകൂല പൊതുബോധ നിര്‍മ്മിതിക്കുള്ള ആനുകൂല്യമാക്കി മാറ്റാനുള്ള ഒളിയജണ്ടയും ഇതിനു പിന്നിലുണ്ട് എന്നതാണ് വാസ്തവം.
ഇതോടു കൂട്ടി വായിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട വസ്തുത, ഇടതു തീവ്രവാദനാട്യക്കാരടക്കമുള്ളവരുടെ വാചാടോപങ്ങളാണ്. 2600 മുതല്‍ 25000 വരെ വോട്ട് പല മണ്ഡലങ്ങളില്‍ നിന്നായി നേടിയെടുത്ത് അപരന്മാരോടും (പഴയ കാലത്താണെങ്കില്‍ അസാധുവിനോടും) മത്സരിച്ച് കെട്ടി വെച്ച കാശ് പൊതു ഖജനാവിന് മുതല്ക്കൂട്ടാക്കുന്ന ഇക്കൂട്ടര്‍ പറയുന്നത്, തങ്ങള്‍ക്ക് ഇനിയും പതിനായിരങ്ങള്‍ വോട്ടായി ലഭിക്കുമായിരുന്നുവെന്നും അത് കൈപ്പത്തിക്ക് പോയി എന്നുമാണ്. യഥാര്‍ത്ഥത്തില്‍ സാധുക്കളായ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ച് വലതുപക്ഷത്തിന്റെ ദല്ലാള്‍ പണിയെടുക്കുന്ന ഒറ്റുകാരാണ് ഇവര്‍ എന്നതിന് ഇതില്‍ പരം എന്ത് തെളിവാണ് വേണ്ടത്?
ഇന്ത്യന്‍ ഇടതുപക്ഷത്തെ ചൂഴ്ന്നു നില്ക്കുന്ന പ്രത്യയശാസ്ത്രപരിസരത്തെ പലതരത്തില്‍ സങ്കീര്‍ണമാക്കി ആശയക്കുഴപ്പം വര്‍ദ്ധിപ്പിക്കുക എന്നതും പ്രത്യക്ഷത്തില്‍ ഇടതുപക്ഷമുഖം പ്രകടിപ്പിക്കുകയും സത്യത്തില്‍ സാമ്രാജ്യത്വാനുകൂലികളായിരിക്കുകയും ചെയ്യുന്ന ബുദ്ധിജീവികളും മാധ്യമങ്ങളും ചെയ്തുകൊണ്ടിരിക്കുന്നതിന്റെ കെണിയിലും സാധാരണക്കാര്‍ പെട്ടുപോകുന്നുണ്ട്. വികസനത്തിന്റെ പരിപ്രേക്ഷ്യം, മതനിരപേക്ഷ സമൂഹ രൂപവത്ക്കരണം എന്നിവയെ സംബന്ധിക്കുന്ന ഇടതുപക്ഷ നിലപാടുകളെ ഇത്തരത്തില്‍ വിസ്ഫോടനകരമാം വണ്ണം കുഴച്ചുമറിച്ചുകൊണ്ടാണ് ഇക്കൂട്ടര്‍ ജനങ്ങളുടെ ഇഛയെയും കാഴ്ചപ്പാടുകളെയും അട്ടിമറിക്കുന്നത്.
'ഞാന്‍ രൂപീകരിക്കാന്‍ പോകുന്ന ഗവണ്മെന്റ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുള്ള അടിയന്തരപരിപാടി നടപ്പില്‍ വരുത്തുന്ന ഒരു ഗവണ്മെന്റായിരിക്കും; അല്ലാതെ ഒരു കമ്യൂണിസ്റ്റ് സമുദായം കെട്ടിപ്പടുക്കുന്ന ഒരു ഗവണ്മെന്റായിരിക്കില്ല. ഞാന്‍ ശ്വസിക്കുന്നതുപോലും കമ്യൂണിസം സ്ഥാപിക്കുന്നതിലേക്കുള്ള ആദ്യത്തെ നടപടിയായിരിക്കും. എന്നാല്‍ ഈ ഗവണ്മെന്റ് അത്തരത്തിലുള്ള ഒരു സമുദായം സ്ഥാപിക്കാന്‍ ശ്രമിക്കുകയില്ല'
എന്നാണ് ഇ എം എസ് 1957 മാര്‍ച്ച് 30ന് പുതിയ സര്‍ക്കാര്‍ അധികാരത്തിലേറവെ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചത്. തുടര്‍ന്നുള്ള ഇടതുപക്ഷ സര്‍ക്കാരുകളുടെയും നയം ഇതു തന്നെയായിരിക്കെ, അതിവിപ്ളവകാരികളുടെ വാചാടോപങ്ങള്‍ വലതുപക്ഷത്തെ പരോക്ഷമായി സഹായിക്കാനല്ലാതെ മറ്റെന്തിനാണുതകുക?
കാര്‍ഷികരംഗത്തെ അജണ്ടകള്‍ പൂര്‍ത്തീകരിച്ച ബംഗാളിലെ ഇടതു പക്ഷ സര്‍ക്കാര്‍ വ്യവസായവല്‍ക്കരണത്തെ സംബന്ധിച്ച ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനുള്ള പിന്തുണ തേടിക്കൊണ്ടാണ് 2007ല്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ആ മുദ്രാവാക്യത്തിനുള്ള അംഗീകാരമെന്നോണം വമ്പിച്ച ഭൂരിപക്ഷമാണ് ബുദ്ധദേബ് ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള മുന്നണിക്ക് ലഭിച്ചത്. അതനുസരിച്ചുള്ള നടപടികളുമായി മുന്നോട്ടുപോകുമ്പോഴാണ്, ബി ജെ പി മുതല്‍ മുസ്ളിം മതമൌലികവാദികള്‍ വരെയും കോണ്‍ഗ്രസ് മുതല്‍ മാവോയിസ്റ്റുകള്‍ വരെയും മഹാശ്വേതാ ദേവിയും മേധാപട്ക്കറും വരെയും മമതയുടെ നേതൃത്വത്തില്‍ അണിനിരന്ന് സര്‍ക്കാരിനു മുമ്പില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചതും ഇടതു സര്‍ക്കാര്‍ കര്‍ഷകര്‍ക്കെതിരാണെന്ന് വരുത്തിത്തീര്‍ത്തതും. ഒരു കാലത്ത് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആസ്ഥാനമായിരുന്ന കൊല്‍ക്കത്ത ഇന്ത്യയിലെ ഏറ്റവും അധികം വ്യവസായവത്ക്കരിക്കപ്പെട്ട നഗരമായിരുന്നു. മുപ്പതു വര്‍ഷം മുമ്പ് ഇടതുപക്ഷം ബംഗാളില്‍ അധികാരമേറ്റെടുത്തതോടെ, കടുത്ത പകപോക്കലും അവഗണനയുമാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് കാണിച്ചത്. ഈ വികസനമുരടിപ്പിനെ മറികടക്കാനാണ്, സ്വകാര്യ കുത്തകകളടക്കമുള്ളവരുടെ സഹായത്തോടെ ബംഗാളിന്റെ വ്യവസായവത്ക്കരണം എന്ന അജണ്ട പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമങ്ങളാരംഭിച്ചത്. ഒരു ടണ്‍ മുളക്ക് ഒരു രൂപ മാത്രം വിലയിട്ട് ഇന്ത്യയിലെ ഏറ്റവും വലിയ കുത്തകകളിലൊന്നായ ബിര്‍ളയെ ക്ഷണിച്ചുകൊണ്ടുവന്ന് മാവൂരില്‍ ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടറി സ്ഥാപിക്കുന്നതിന് മുന്‍കൈയെടുത്ത 1957ലെ ഇ എം എസ് സര്‍ക്കാരിന്റെ നയം തന്നെയാണിവിടെയും സ്വീകരിച്ചതെന്ന് തുറന്ന മനസ്സോടെ കാര്യങ്ങള്‍ പരിശോധിച്ചാല്‍ ബോധ്യപ്പെടാവുന്നതേ ഉള്ളൂ. എന്നാലതിനു മിനക്കെടാതെ, കമ്യൂണിസ്റ്റ് പാര്‍ടിയുടെ സൈദ്ധാന്തികവും പ്രയോഗപരവുമായ പ്രത്യയശാസ്ത്രത്തെ തങ്ങള്‍ വ്യാഖ്യാനിക്കാം എന്ന വിരുദ്ധരുടെ വാഗ്ദാനത്തില്‍ പൊതുബോധം കീഴ്പ്പെടുന്ന കാഴ്ചയാണ് പല തവണയുമെന്നതു പോലെ ഇത്തവണയും നാം കണ്ടത്. പരിപ്പുവട/കട്ടന്‍ ചായ വിവാദത്തിന്റെ കാര്യത്തിലും ഇതേ കുഴപ്പത്തില്‍ പൊതുബോധത്തെ കൊണ്ട് കുടുക്കിയിടാന്‍ ഇടതുവിരുദ്ധരുടെ ഇടതു നാട്യങ്ങള്‍ക്കു സാധിച്ചിരുന്നു. ഇടതുപക്ഷത്തെ രക്ഷിക്കാനും ഇടതുപക്ഷത്തിന്റെ വിപ്ളവാത്മകത സുരക്ഷിതമാക്കി നിലനിര്‍ത്താനും വലതുപക്ഷം പരിശ്രമിക്കുന്ന വിചിത്രമായ കാഴ്ചയാണിതെന്ന് പലപ്പോഴും നാം മറന്നു പോയി.
മതനിരപേക്ഷത, ന്യൂനപക്ഷാവകാശങ്ങള്‍ നേടിയെടുക്കലും സംരക്ഷിക്കലും, ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കല്‍, സവര്‍ണ ഹൈന്ദവ വാദികളുടെ ഫാസിസ്റ്റ് ജൈത്രയാത്രയെ നേര്‍ക്കു നേര് നിന്ന് ചെറുത്തു തോല്പ്പിക്കല് എന്നീ മേഖലകളിലും ഇടതുപക്ഷത്തെ സമാനമായ പ്രത്യയശാസ്ത്രക്കെണിയില്‍ കുടുക്കിയിടാനുള്ള നീക്കം തുടര്‍ച്ചയായി നടക്കുന്നതു കാണാം. ഹമീദ് ചേന്ദമംഗല്ലൂരും എം എന്‍ കാരശ്ശേരിയും മുതല്‍ രാജേശ്വരി/ജയശങ്കര്‍ വരെയുള്ള സവര്‍ണാനുകൂല 'മതനിരപേക്ഷ' നാട്യക്കാര്‍ ടിവിയിലും ആര് എസ് എസ്സിന്റേതടക്കമുള്ള അച്ചടി മാധ്യമങ്ങളിലും നിരന്നിരുന്ന് ഇടതുപക്ഷത്തിന്റെ വര്‍ഗീയതയോടുള്ള സമീപനമെന്തായിരിക്കണം എന്ന് നിരന്തരമായി വ്യാഖ്യാനിക്കുന്നതും മറ്റും ഈ കെണിയെ കൂടുതല്‍ മുറുക്കുന്നതിന്റെ പ്രത്യക്ഷമാണ്. ഇന്ത്യയില്‍ ഏപ്പോഴും അധികാരത്തില്‍ വരാന്‍ സാധ്യതയുള്ളത് എന്ന നിലക്കും പൊതുബോധത്തിലേക്ക് മിക്കപ്പോഴും ഒളിച്ചുകടക്കാന്‍ പാകമായത് എന്ന നിലക്കും, ഏറ്റവും കൂടുതല്‍ അപകടമുള്ളത് ഭൂരിപക്ഷ വര്‍ഗീയതയാണെന്ന കൃത്യവും വ്യക്തവുമായ കാഴ്ചപ്പാടോടെ മുന്നോട്ടുപോകുന്ന ഇടതുപക്ഷത്തിന്റെ സ്വാഭാവിക സഖ്യ ശക്തികള്‍ എന്ന നിലക്ക് ന്യൂനപക്ഷ സമുദായങ്ങള്‍ സംഘടനകളിലൂടെയും അല്ലാതെയും അണിനിരന്നുകൊണ്ടിരിക്കുകയാണ്. ഈ അണി നിരക്കലിനെ ന്യൂനപക്ഷ പ്രീണനം, വോട്ടുബാങ്ക് രാഷ്ട്രീയം എന്നീ ഉമ്മാക്കികളാക്കി ചുരുക്കിക്കൊണ്ട് ഇടതുപക്ഷത്തെ വിരട്ടി നിര്‍ത്താം എന്ന അജണ്ടയാണ് ഇത്തരം കേവല യുക്തിവാദപരവും സാങ്കേതികമായി മാത്രം ശരിയെന്ന് തോന്നിപ്പിക്കുന്നതുമായ വാദങ്ങളിലൂടെ നിര്‍വഹിക്കപ്പെടുന്നത്.
പോപ്പുലര്‍ ഫ്രണ്ടു പോലുള്ള തീവ്രവാദി ഗ്രൂപ്പുകളുടെ പിന്തുണ ഒരു മടിയും കൂടാതെ സ്വീകരിക്കുന്ന വലതുപക്ഷമാണ്, പി ഡി പിയുടെ പിന്തുണ ഇടതുപക്ഷത്തിനായതാണ് ഏറ്റവും വലിയ കുഴപ്പം എന്ന നിലക്കുള്ള പ്രചാരണങ്ങള്‍ അഴിച്ചുവിട്ടത്. മുസ്ളിംലീഗും പി എഫ് ഐയും ഒ അബ്ദുള്ളയെപ്പോലുള്ള ചില നിരാശാവാദികളും ചേര്‍ന്ന് മുസ്ളിം ജനവിഭാഗത്തെ ഇടതുപക്ഷത്തിനെതിരാക്കുക എന്ന തന്ത്രവും ഈ തെരഞ്ഞെടുപ്പില്‍ പയറ്റിനോക്കി, ഒരു പരിധി വരെ വിജയം കാണുകയും ചെയ്തു. ബംഗാളിനെ സംബന്ധിച്ച സച്ചാര്‍ കമ്മീഷന്റെ ചില കണ്ടെത്തലുകളെ ഊതി വീര്‍പ്പിച്ച്, അതിനെ നന്ദിഗ്രാം/സിംഗൂരുമായി കൂട്ടിക്കെട്ടി, ബംഗാളിലുള്ളത് ഗുജറാത്തിലെ മോഡി സര്‍ക്കാരിന് തുല്യമായ ഭരണകൂടമാണെന്നു വരെ ഇക്കൂട്ടര്‍ വാദിച്ചു കളഞ്ഞു. നാടുനീളെ ഈ വാദമുയര്‍ത്തിയ ഫ്ളെക്സുകളും ഉയര്‍ത്തി വെച്ചിരുന്നു.
ഇതുകൊണ്ട് എന്താണ് ഫലത്തില്‍ സംഭവിക്കുന്നത്? ബുദ്ധദേബിനോട് സമാനനാക്കുക വഴി നരേന്ദ്രമോഡിയെ രക്ഷിച്ചെടുക്കുകയാണിക്കൂട്ടര്‍ ചെയ്യുന്നത്. ഇന്ത്യയിലെ കോടതികളോ ദേശീയ മാധ്യമങ്ങളോ മതനിരപേക്ഷ-പുരോഗമന-ജനാധിപത്യ സമൂഹമോ മാപ്പു കൊടുക്കാത്ത കൊടും കുറ്റവാളിയായ നരേന്ദ്രമോഡിയെ രക്ഷിച്ചെടുക്കാന്‍ ബെസ്റ്റ് ബേക്കറി കേസില്‍ സഹീറാ ഷെയ്ക്കെന്നതു പോലെ ഇക്കൂട്ടരും കൈക്കൂലി മേടിച്ചിട്ടുണ്ടെന്നു കരുതുന്നവരെ കുറ്റപ്പെടുത്താനാവുമോ? ഇത്തരത്തില്‍ ബംഗാളിലെ ഇടതുപക്ഷ സര്‍ക്കാര്‍ മുസ്ളിം വിരുദ്ധമാണെന്ന തെറ്റും തെറ്റിദ്ധാരണാജനകവുമായ വാദം ഉയര്‍ത്തിയതിനു ശേഷം, കേരളത്തെ ബംഗാളാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി, മുസ്ളിംലീഗിനെ തോല്‍പ്പിക്കാന്‍ വിവിധ സമുദായഗ്രൂപ്പുകളെ കൂട്ടു പിടിച്ചിരിക്കുന്നതെന്ന ദുരുപദിഷ്ടമായ ആരോപണവും ഇവര്‍ ഉയര്‍ത്തി. എന്നാലെന്താണ് വാസ്തവം? സ്വന്തം അനുഭവങ്ങളുടെ പശ്ചാത്തലത്തിലും രാജ്യ താല്പര്യത്തെ മുന്‍നിര്‍ത്തിയും സമുദായ താല്പര്യത്തിന് ഹിതകരമെന്ന് കണ്ടെത്തിയും ഇടതുപക്ഷത്തെ സ്വമേധയാ പിന്തുണക്കാന്‍ തീരുമാനിച്ച നിരവധി സംഘടനകളുടെയും വ്യക്തികളുടെയും പിന്തുണ തുറന്ന മനസ്സോടെ പ്രോത്സാഹിപ്പിക്കുക മാത്രമേ ഇടതുപക്ഷം ചെയ്തുള്ളൂ. ഇതെല്ലാ കാലത്തും തുടര്‍ന്നു വന്നിരുന്ന ഒരു നയമാണെന്നും കാണാം.
നെഹ്റു ചത്ത കുതിരയെന്നു വിശേഷിപ്പിച്ച മുസ്ളിം ലീഗിന്റെ സമുന്നതനായ നേതാവ് സി എച്ച് സാഹിബിനെ തൊപ്പി ഊരിപ്പിച്ചാണ് സ്പീക്കര്‍ പദവി കൊടുത്ത് കേരളത്തിലെ കോണ്‍ഗ്രസ് ആദ്യം മടിച്ചു മടിച്ച് കൂടെ കൂട്ടിയത്. എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ടിയാകട്ടെ മാന്യമായ പരിഗണനയോടെയാണ് 1967ല്‍ ആദ്യമായി മുന്നണി ബന്ധമുണ്ടാക്കിയപ്പോള്‍ ലീഗിനെ പൊതുധാരയിലേക്ക് ആനയിച്ചത്. പിന്നീട് ലീഗിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അന്ന് കമ്യൂണിസ്റുകാര്‍ അത്തരത്തില്‍ മാന്യമായ സ്ഥാനം ലീഗിന് കൊടുത്തിട്ടില്ലായിരുന്നുവെങ്കില്‍ ഇപ്പോഴും അവരുടെ സ്ഥാനം പടിക്കു പുറത്താവുമായിരുന്നു. ഇപ്പോള്‍ പി ഡി പിയെ പടിക്കു പുറത്തോ അല്ലെങ്കില്‍ സ്റ്റേജിന്റെ അടിയിലോ അതുമല്ലെങ്കില്‍ നടുറോട്ടിലോ നിര്‍ത്തി അവരുടെ പിന്തുണ സ്വീകരിച്ചാല്‍ പോരായിരുന്നോ എന്തിന് വലിച്ച് വേദിയില്‍ കയറ്റി എന്നു സംശയിക്കുന്നവരുടെ ഹിന്ദു വര്‍ഗീയാഭിമുഖ്യം രൂക്ഷമായി തുറന്നു കാട്ടപ്പെടേണ്ടതുണ്ട്.
ഒരു ഭാഗത്ത് ഇടതുപക്ഷം ന്യൂനപക്ഷപ്രീണനം നടത്തുകയും അവര്‍ ന്യൂനപക്ഷത്തിന്റെ തടവറയിലാണെന്നും കള്ളപ്രചാരണം നടത്തി പൊതുബോധത്തിലെ മൃദുഹിന്ദുത്വ ഘടകങ്ങളെ ഊതിവീര്‍പ്പിക്കുകയും, മറുവശത്ത് ഇടതുപക്ഷം ന്യൂനപക്ഷവിരുദ്ധമാണെന്ന കള്ളപ്രചാരവേല നടത്തി മുസ്ളിങ്ങളെ അകറ്റുകയുമാണ് കമ്യൂണിസ്റ്റ് വിരുദ്ധ മഹാസഖ്യക്കാര്‍ നടത്തിയത് എന്നതാണ് യാഥാര്‍ത്ഥ്യം. കൃസ്ത്യന്‍ ജനവിഭാഗങ്ങളുടെ കാര്യത്തിലും സമാനമായ രീതിയവലംബിക്കുകയാണവര്‍ ചെയ്തത്. സാമ്രാജ്യത്വത്തിന്റെ പിണിയാളുകളായി നിന്നുകൊണ്ട് അതാതു കാലത്ത് രൂപീകരിക്കപ്പെടുകയും ഐക്യപ്പെടുകയും ചെയ്യുന്ന ഒറ്റുകാരുടെ മഹാസഖ്യം, ഇടതുപക്ഷത്തെ തോല്പ്പിക്കുന്നതിലൂടെ യഥാര്‍ത്ഥത്തില്‍ തകര്‍ക്കപ്പെടുന്നത് ഇന്ത്യാ മഹാരാജ്യത്തിന്റെ സ്വതന്ത്ര പരമാധികാരവും ഉള്ളുറപ്പുള്ള ആഭ്യന്തര/വിദേശ നയങ്ങളും നമ്മുടെ മഹത്തായ ജനാധിപത്യ-മതനിരപേക്ഷ സംസ്ക്കാരവുമാണ് എന്ന കാര്യം തിരിച്ചറിയാതെ പോകുന്നത് ആത്മഹത്യാപരമായിരിക്കും.
Thursday, May 28, 2009
Saturday, May 23, 2009
അപരരുടെ നരകങ്ങള്‍

വാണിജ്യ സിനിമകളുടെ വിജയപരാജയങ്ങള്‍ എന്ന യാഥാര്‍ത്ഥ്യം അതിന്റെ പ്രത്യക്ഷ ഫലങ്ങള്‍ക്കപ്പുറത്തെപ്പോഴും, ജനപ്രിയതാനിര്‍മാണത്തിന്റെ രാസഘടകങ്ങളെന്തൊക്കെ എന്ന അന്വേഷണത്തിനു പ്രേരിപ്പിച്ചുകൊണ്ട് രാഷ്ട്രീയ-ചരിത്ര വിദ്യാര്‍ത്ഥികളെ ഉത്ക്കണ്ഠാകുലരാക്കുന്നുണ്ട്. ഇന്‍ ഹരിഹര്‍ നഗര്‍(സംവിധാനം സിദ്ദീഖ്,ലാല്‍)എന്ന കോമഡി സിനിമയിലെ മുഖ്യ പുരുഷ കഥാപാത്രങ്ങള്‍ പത്തിരുപതു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കണ്ടുമുട്ടുകയും പഴയതിലും വീറോടെ ഹരവും രസവും സൌഹൃദവും ചമ്മലുകളും പഞ്ചാരയടികളും പങ്കിടുന്നതുമായുള്ള ഭാവനയാണ് 2 ഹരിഹര്‍ നഗര്‍ (സംവിധാനം - ലാല്‍ തനിച്ച്) എന്ന പുതിയ സിനിമയുടെ അടിസ്ഥാന കഥാതന്തു. എന്നാല്‍, കഥക്ക് വിക്ഷോഭകരമായ ട്വിസ്റ്റ് കൊടുക്കുന്നത് മുറിച്ചാല്‍ മുറിയാത്ത സൌഹൃദം കൊണ്ട് ഒന്നായിത്തീര്‍ന്നിരുന്ന നാലു സുഹൃത്തുക്കളിലൊരാള്‍ വഞ്ചകനായിത്തീരുന്നു എന്ന ഗതിമാറ്റമാണ്. ആരാണ്, അല്ലെങ്കില്‍ ആരായിരിക്കണം ആ കൂട്ടത്തില്‍ പെടാത്ത ആള് (ഓഡ് മാന്‍ ഔട്ട്)?. ഗോവിന്ദന്‍കുട്ടി, മഹാദേവന്, അപ്പുക്കുട്ടന്, തോമസ് കുട്ടി എന്നിവരില്‍ നിന്ന് ഒറ്റ നോട്ടത്തില്‍ തന്നെ പറിച്ചെടുക്കാനാവുന്ന ആ അന്യത്വവും അപരത്വവും ആരെയാണ് ചൂഴ്ന്നു നില്‍ക്കുന്നത്?
പുരോഗമന-മതേതര-ജനാധിപത്യ-സോഷ്യലിസ്റ്റ്-ആധുനിക മുഖം മൂടിയുള്ള മലയാളിയുടെ പൊതുബോധത്തില്‍ ആഹ്ളാദം നുരഞ്ഞൊഴുകാനും ബോക്സ് ആപ്പീസ് കുമിഞ്ഞുകവിയാനും തക്കവണ്ണം നാലില്‍ ഏതാള്‍ക്കാണ് ആ ഒറ്റുകാരന്റെ റോള്‍ കൊടുക്കുക എന്ന ചോദ്യം തീര്‍ച്ചയായും തിരക്കഥാകൃത്ത്/സംവിധായകനെ അലട്ടിയിട്ടുണ്ടാവില്ല. കാരണം, ഇന്ത്യന്‍ രാഷ്ട്ര രൂപീകരണത്തെയും പൌരത്വ നിര്‍മിതിയെയും സംബന്ധിച്ച പൊതുബോധം അത് എളുപ്പത്തില്‍ നിര്‍ണയിക്കുന്നുണ്ട്. തീര്‍ച്ചയായും ന്യൂനപക്ഷ സമുദായത്തില്‍ പെട്ടയാള്‍ തന്നെയായിരിക്കണം ആ വഞ്ചകന്. ഉപ്പു പുളിച്ചാല്‍ മാപ്പിള ചതിക്കും എന്ന പഴഞ്ചൊല്ല് മലബാര്‍ മാപ്പിളമാരായ മുസ്ളിങ്ങള്‍ക്കും മധ്യ തിരുവിതാംകൂര്‍ മാപ്പിളമാരായ കൃസ്ത്യാനികള്‍ക്കും യോജിക്കും എന്ന തിരിച്ചറിവാണ് ഇത്തരം ജനപ്രിയ കഥകളുടെ രൂപീകരണയുക്തിയെ സാധ്യമാക്കുന്നത്. മലപ്പുറം എന്ന ജില്ലക്കും സ്ഥലനാമത്തിനും ഈ അപരത്വം നമ്മുടെ സിനിമകള്‍ ആരോപിച്ചു നല്‍കിയതിനെ തുടര്‍ന്ന് പൊതുബോധത്തെ പിന്തുടരുന്ന രാഷ്ട്രീയ-വിദ്യാഭ്യാസ-സാംസ്ക്കാരിക വിചക്ഷണന്മാരും അത് ആവര്‍ത്തിക്കുന്നതു കാണാം.

പൊതുസമൂഹവും ചെറുതും വലുതുമായ സംഘങ്ങളും അന്യന്, അപരന് (അദര്‍) എന്ന ആരോപണത്തിലൂടെ ഒരാളെ/ഒരു സമുദായത്തെ/ഒരു സംസ്ക്കാരത്തെ/ഒരു ഭാഷയെ/ഒരു സ്ഥലത്തെ/ഒരു വിശ്വാസത്തെ വേര്‍പെടുത്തുകയും ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന പ്രവണത പുതിയ കാലത്ത് വര്‍ദ്ധിച്ചുവരുന്നതായി കാണാം. സ്വയം ഒരു അധികാരരൂപമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പത്ര-ടിവി മാധ്യമങ്ങള്‍ ഈ അപരവത്ക്കരണ പ്രയോഗത്തിന്റെ മുഖ്യ വേദിയായി ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി എ കെ ആന്റണിയെയും സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെയും ചൂലെടുത്ത് ഓടിച്ച മാറാട്ടെ ബി ജെ പി നേതാവ് ഉമാ ഉണ്ണി ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ വേദിയില്‍ വന്നതില്‍ ഉത്ക്കണ്ഠപ്പെടാത്തവര്‍ മഅ്ദനിയുടെയും പി ഡി പിയുടെയും സാന്നിദ്ധ്യത്തെ കൊടും കുറ്റകൃത്യമായി വിശേഷിപ്പിച്ച് തെരഞ്ഞെടുപ്പ് അജണ്ടയെ അട്ടിമറിക്കാന്‍ ശ്രമിച്ചത് ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പുകാലത്ത് കേരളം കാണുകയുണ്ടായി. കഴിഞ്ഞ പത്തിരുപത് വര്‍ഷമായി മലയാള സിനിമയിലൂടെ പ്രത്യക്ഷവത്ക്കരിക്കപ്പെട്ട ജനപ്രിയതയുടെ ലക്ഷണങ്ങള്‍ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെയും പ്രബുദ്ധതയെയും നിലപാടുകളെയും മാധ്യമ പ്രതികരണ രീതികളെയും വിസ്ഫോടനകരമാം വണ്ണം ചവിട്ടിക്കുഴക്കുന്ന അതിജീര്‍ണമായ അവസ്ഥ തന്നെ സംസ്ഥാനത്ത് ഇതിനെ തുടര്‍ന്ന് സംജാതമാകുകയുണ്ടായി. താന്‍ കോഴിക്കോട്ട് വീടന്വേഷിച്ചപ്പോള്‍ ഇവിടെ നല്ല സ്ഥലമാണ്, അടുത്ത് മുസ്ളിങ്ങളില്ല എന്ന് ബ്രോക്കര്‍ പറഞ്ഞതായി കെ എന്‍ പണിക്കര്‍ തന്റെ അനുഭവം വിവരിക്കുന്നത്, അപരവത്ക്കരണം കേരളീയ സമൂഹത്തിന്റെ പ്രഖ്യാപിത പുരോഗമന-മതേതര-ജനാധിപത്യ-ആധുനിക നാട്യങ്ങളെ നിരാകരിക്കും വിധം ആഴത്തില്‍ വേരോടിക്കഴിഞ്ഞു എന്നതിന്റെ തെളിവാണ്(പി പി ഷാനവാസുമായുള്ള അഭിമുഖം).

ഇക്കഴിഞ്ഞ ലോകസഭാതെരഞ്ഞടുപ്പിലുണ്ടായ ഏറ്റവും സുപ്രധാനമായ കൂട്ടുകെട്ട് സി പി ഐ(എം) - പി ഡി പി ബന്ധമല്ല; മറിച്ച് കമ്യൂണിസ്റ്റ് വിരുദ്ധരുടെയും മുസ്ളിം വിരുദ്ധരുടെയും കൂട്ടായ്മയാണ്. കേരളത്തിന്റെ ജനപ്രിയതാ മണ്ഡലത്തില്‍ ഇത്രയധികം സാധ്യതയുള്ള ഒരു മാധ്യമ-രാഷ്ട്രീയ-സാംസ്ക്കാരിക-മത മുന്നണി രൂപീകരിക്കപ്പെടാന്‍ എന്തുകൊണ്ടിത്രയും വൈകി എന്നു മാത്രമേ ഇപ്പോള്‍ അത്ഭുതപ്പെടാനാകുകയുള്ളൂ. ഇത്തരമൊരു മുന്നണി രൂപീകരിക്കുന്നതിനുള്ള ആശയപ്രചാരണം സത്യത്തില്‍ നേരത്തെ തുടങ്ങിക്കഴിഞ്ഞതാണ്. സി പി ഐ(എം)മ്മിന്റെ മുതിര്‍ന്ന നേതാവും കേന്ദ്രക്കമ്മിറ്റി മെമ്പറുമായ സഖാവ് പാലോളിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചേക്കും എന്ന മാധ്യമ വാര്‍ത്തകളെ, മുസ്ളിം പ്രീണനം എന്നു വിശേഷിപ്പിക്കാന്‍ വരെ പൊതു(പൈങ്കിളി) ബോധത്തിന്റെ വക്താവായ രാജേശ്വരി/ജയശങ്കര്‍ ധൈര്യപ്പെട്ടത് ഇതിനു മുമ്പുള്ള നിയമസഭാ തെരഞ്ഞെടുപ്പുകാലത്തായിരുന്നു.

സൂപ്പര്‍ഹിറ്റ് സിനിമയായ മാടമ്പിക്കു ശേഷം ഉണ്ണികൃഷ്ണന് ബി തയ്യാര്‍ ചെയ്ത ഐ ജി ആകട്ടെ, ഏറ്റവും ഫലപ്രദമായി മൃദു/തീവ്ര ഹിന്ദുത്വത്തിലധിഷ്ഠിതമായ ജനപ്രിയതയെ മുതലെടുക്കാനുള്ള ശ്രമത്തിലൂടെയാണ് കമ്പോള വിജയം നേടിയത്. സീരിയലുകളിലെ വള്ളുവനാടന്‍ ചുവയുള്ള സംസാരത്തെ രൂക്ഷമായി പരിഹസിക്കുന്ന ഐ ജി, മുസ്ളിങ്ങളെയെല്ലാവരെയും ഭീകരര്‍ എന്നു സംശയിക്കുന്നത് തെറ്റാണ് എന്ന വാദത്തെ അനുകൂലിക്കുന്നതായി നടിച്ചുകൊണ്ട് വസ്തുനിഷ്ഠയാഥാര്‍ത്ഥ്യത്തോട് ചേര്‍ന്നു നില്ക്കുന്ന സിനിമയാണെന്ന പ്രതീതി ജനിപ്പിക്കുന്നു: ആന്റി ടെററിസ്റ്റ് സ്ക്വാഡ് എന്നാല്‍ ആന്റി മുസ്ളിം സ്ക്വാഡ് എന്നല്ല അര്‍ത്ഥം എന്നൊക്കെ സുരേഷ് ഗോപി വിളിച്ചുകൂവുന്നുമുണ്ട്. എന്നാല്‍ ഇതൊരു ഒളിമറ മാത്രമാണ്. ആഖ്യാനത്തിന്റെ സൂക്ഷ്മതലങ്ങളിലേക്ക് പ്രവേശിക്കുക. നായകനായ ദുര്‍ഗാപ്രസാദി(സുരേഷ് ഗോപി)ന്റെ ഇളയ സഹോദരന് (ഗോവിന്ദ് പത്മസൂര്യ) ആണ് ഒറ്റുകാരനായി ഭീകരതക്ക് സഹായങ്ങളെത്തിച്ചുകൊടുക്കുന്ന യഥാര്‍ത്ഥ വില്ലന്‍ എന്ന ട്വിസ്റ്റാണ് കഥയെ ഉദ്വേഗഭരിതമാക്കുന്നത്. അയാള്‍ മലബാര്‍ ലീഗു നേതാവ് ബീരാന് കുട്ടി(സായികുമാര്‍)യുടെ മകളുമായി പ്രണയത്തിലാവുന്നത്, സ്വയം മതം മാറി കൊടുംഭീകരനാവാനാണെന്ന കഥാഭാഗമാണ് സൂക്ഷ്മമായി പരിശോധനാവിധേയമാക്കേണ്ടത്.

മനുഷ്യാവകാശത്തെ സംബന്ധിച്ച ഐക്യരാഷ്ട്ര സഭാ പ്രഖ്യാപനത്തില്‍ മതം മാറ്റത്തെ ക്കുറിച്ച് ഇപ്രകാരം പറയുന്നു. ചിന്ത, മനസ്സാക്ഷിയോടുള്ള പ്രതിബദ്ധത, മതവിശ്വാസം എന്നീ കാര്യങ്ങളില്‍ എല്ലാ മനുഷ്യര്‍ക്കും അവരവരുടെ താല്പര്യം വെച്ചു പുലര്‍ത്താന്‍ സ്വാതന്ത്ര്യം ഉണ്ടായിരിക്കേണ്ടതാണ്. ഈ അവകാശത്തില്‍, അവരവരുടെ മതവും വിശ്വാസവും മാറാനുള്ള സ്വാതന്ത്ര്യവും ഉള്‍പ്പെടുന്നു (ആര്‍ട്ടിക്കിള്‍ 18). ഒരാളെ മതം മാറ്റത്തിന് നിര്‍ബന്ധിക്കുന്നത് തെറ്റാണെന്ന് തുടര്‍ന്ന് വ്യക്തമാക്കപ്പെടുന്നുമുണ്ട്. ഐജിയിലെ നായകസഹോദരനായ കഥാപാത്രം, കൊടും ഭീകരനായി മാറുന്നതിന് ഇസ്ളാമിലേക്കുള്ള മതം മാറ്റം കൂടുതല്‍ സഹായകരമായിത്തീരുമെന്ന ധാരണയുടെ ഭാഗമായാണ് പ്രേമബന്ധത്തിലേക്കു പോലും എത്തുന്നത്. അതായത്, മതവിശ്വാസം പോലെ മനുഷ്യാവകാശത്തിന്റെ അഭേദ്യ ഭാഗമായി ആധുനിക/പരിഷ്കൃത സമൂഹവും നിയമവ്യവസ്ഥയും പരിഗണിക്കുന്ന മതം മാറ്റത്തിനുള്ള സ്വാതന്ത്ര്യത്തെ ഭീകരതയിലേക്കുള്ള പ്രവേശനകവാടമായി സ്ഥിരീകരിക്കാനുള്ള ശ്രമമാണ് തിരക്കഥാകൃത്ത്/സംവിധായകന് നടത്തുന്നത്. മതം മാറ്റത്തെ സംസ്ക്കാരത്തിന്റെയും ദേശീയതയുടെയും പ്രശ്നമായി എടുത്തുയര്‍ത്തുകയും വംശഹത്യകള്‍ക്കുള്ള കാരണമായി ഫാസിസത്തിനാല്‍ മറുന്യായമായി പ്രതീകവല്‍ക്കരിക്കപ്പെടുകയും ചെയ്യപ്പെടുന്ന കാലഘട്ടത്തില്‍ ഇത്തരം സൂക്ഷ്മ കഥാഗതികള്‍ നിഷ്ക്കളങ്കമാണെന്നു കരുതുക വയ്യ.

പൊതു ബോധത്തിന്റെ രസന, അപരരുടെ നരകലോകമായിത്തീരുന്ന പ്രക്രിയയാണിവിടെ പ്രാവര്‍ത്തികമാകുന്നത്. സാമാന്യ പ്രേക്ഷകര്‍ക്ക് സിനിമകളില്‍ നിന്നും ടെലിവിഷന്‍ വാര്‍ത്തകളില്‍ നിന്നും- കവര്‍ സ്റ്റോറി, പൊളിറ്റിക്കല്‍ തിയറ്റര്‍ തുടങ്ങിയ വിക്ഷോഭകരമായ പേരുകളോടെ അവതരിപ്പിക്കുന്ന അനുബന്ധങ്ങളില്‍ നിന്നും- ലഭിക്കുന്ന ആനന്ദവും സംതൃപ്തിയും, മത/ഭാഷാ ന്യൂനപക്ഷങ്ങളുടെയും ദളിതരുടെയും നരകതുല്യമായ വേദനകളുടെ മറുപുറം മാത്രമാണെന്ന തിരിച്ചറിവിലേക്ക് മലയാളികള്‍/കേരളീയര്‍ എത്തുന്നില്ല എന്നത്, നമ്മുടെ സമൂഹം സാംസ്ക്കാരിക വംശഹത്യകളുടെ വക്കിലാണെന്നതിന്റെ തെളിവല്ലാതെ മറ്റൊന്നുമല്ല.
*
Monday, May 18, 2009
കനവുമലയിലേക്ക്
നാടകപ്രവര്‍ത്തനം, സിനിമയിലും ടെലിവിഷനിലുമുള്ള അഭിനയം, രാഷ്ട്രീയ പ്രവര്‍ത്തനം എന്നിങ്ങനെയുള്ള വ്യത്യസ്തവും യാതനാപൂര്‍ണവുമായ വഴികള്‍ പിന്നിട്ടാണ് എം ജി ശശി ചലച്ചിത്രരംഗത്ത് സജീവമായത്. മുഴുനീള കഥാ സിനിമയായ അടയാളങ്ങളിലൂടെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡടക്കം നിരവധി നേട്ടങ്ങള്‍ കൈവരിക്കുന്നതിനു മുമ്പു തന്നെ ഹ്രസ്വ ചിത്ര/ഡോക്കുമെന്ററി രംഗത്ത് ശ്രദ്ധേയമായ ചില സൃഷ്ടികള്‍ പൂര്‍ത്തീകരിക്കാന്‍ അദ്ദേഹത്തിന് സാധ്യമായി എന്നത് നിസ്സാരമല്ല. ഇന്‍സ്റ്റിറ്റ്യൂട്ട് സന്തതികളും അല്ലാത്തവരുമായ, നവസിനിമയുടെയും പരിഷ്കൃത ഭാവുകത്വത്തിന്റെയും വക്താക്കളായ പ്രമുഖര്‍ ഡോക്കുമെന്ററി/ഹ്രസ്വചിത്ര മേഖലകളെ ഗൌരവത്തോടെ പരിഗണിച്ചിരുന്നില്ല എന്നതാണ് വാസ്തവം. ഫീച്ചര്‍ സിനിമകളുടെ ഒഴിവു സമയങ്ങളില്‍ പൂര്‍ത്തിയാക്കുന്ന ചില ജീവചരിത്രകോമഡികളും സ്ഥലകാലവിവരണങ്ങളുമാണ് ഇക്കൂട്ടരെ സംബന്ധിച്ചിടത്തോളം ഡോക്കുമെന്ററികള്‍. ഈ മേഖലയില്‍ കപട ഗൌരവം പ്രദര്‍ശിപ്പിക്കുന്ന പ്രവണതയും ദൃശ്യമാണ്. പശ്ചാത്തലാഖ്യാനം തീരെയില്ലാതെ കലാകാരന്മാരുടെയും സാമൂഹ്യ പരിഷ്ക്കര്‍ത്താക്കളുടെയും ജീവിതം ചിത്രീകരിക്കാനുളള ഇത്തരം ശ്രമങ്ങള്‍ അതില്‍ പരാമര്‍ശിതരാവുന്നവരോട് ഒരു തരത്തിലും നീതി പുലര്‍ത്താന്‍ സാധിക്കാതെ പോകുകയാണ് പതിവ്. ഇത്തരം ജാടകളൊന്നുമില്ലാതെയും തികഞ്ഞ അവധാനതയോടെയും, എന്നാല്‍ ലാളിത്യമാണ് തന്റെ മാര്‍ഗം എന്ന തിരിച്ചറിവോടെയും എം ജി ശശി ഈ രംഗത്തു നടത്തിയ ഇടപെടലുകളാണ് ഈ പുസ്തകത്തിലൂടെ പ്രസിദ്ധീകൃതമാവുന്ന തിരക്കഥകള്‍ ആധാരമാക്കി നിര്‍മിച്ച സിനിമകള്‍. അനാവശ്യവും അപക്വവും അകാരണവുമായ ദുരൂഹതകളുടെ ചതുരഗോപുരങ്ങള്‍ സൃഷ്ടിച്ച പതിറ്റാണ്ടുകള്‍ താണ്ടി ലാളിത്യത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും കനവുകളിലേക്ക് വളരുവാന്‍ മലയാള സിനിമയിലെ യുവതലമുറയിലും ആളുണ്ട് എന്നു തെളിയിക്കുകയായിരുന്നു ഈ ചിത്രങ്ങളിലൂടെ എം ജി ശശി.
ധാരണ/ഓര്മ, യാഥാര്‍ത്ഥ്യം/ശൂന്യത എന്നിവക്ക് ഇടയിലുള്ള നൂല് പാലങ്ങളിലൂടെയാണ് ‘ഒളിച്ചേ കണ്ടേ’... എന്ന ഹ്രസ്വ ചിത്രത്തിന്റെ രേഖകള്‍ സംക്രമിക്കുന്നത്. ഇത് തീര്‍ച്ചയായും ഒരു കുട്ടിക്കഥയോ ഒരു കുട്ടിക്കളിയോ അല്ല. സാറാ ജോസഫ് എഴുതിയ മനോഹരവും ഗൃഹാതുരത്വം ഉണര്‍ത്തുന്നതുമായ ശീലുകളുടെ സഞ്ചാരം ശിശുസ്മൃതികളിലേക്ക് കാണിയെ ഒളിച്ചുകടത്തുകയും ചെയ്യും. കലയുടെ എക്കാലത്തെയും വേവലാതികളിലൊന്നായ എന്താണ് മനുഷ്യ ജീവിതം എന്ന പ്രഹേളിക തന്നെയാണ് ഈ സിനിമയുടെയും പ്രാഥമികചോദന. മരിച്ചു പോയ മകളെ എങ്ങനെയാണ് അഭിമുഖീകരിക്കേണ്ടത് എന്ന പ്രശ്നമാണ് അച്ചുതന്‍കുട്ടിയുടേയും കുഞ്ഞിലക്ഷ്മിയുടെയും മുമ്പിലുള്ളത്. അവളോടൊപ്പം കാഴ്ചയിലും കേള്‍വിയിലും സ്പര്ശനത്തിലും ഇല്ലാതായിപ്പോയത് കളി ചിരികള്‍, ഒളിച്ചോട്ടങ്ങള്‍, പ്രകൃതി, മൃഗലതാദികള്‍ .... ഒരനുഭവ പ്രപഞ്ചം തന്നെയാണ്. തങ്ങളുടെ നോട്ടപ്പിശകു കൊണ്ടാണോ മകള്‍ അപകടത്തില്‍ പെട്ട് മരിച്ചത് എന്ന കുറ്റബോധം ഈ മാതാപിതാക്കള്‍ക്കും സമാനമായ ദുരനുഭവമുണ്ടായ ഏതമ്മക്കും ഏതഛച്ഛനും ഉള്ളില്‍ ആഴ്ന്നിറങ്ങുന്നു. തങ്ങളിലേല്പിച്ച സംരക്ഷണ ബാധ്യത ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം തങ്ങള്‍ പാഴാക്കിയതിലൂടെ നഷ്ടമായ ഒരു മനുഷ്യജീവിതത്തിന്റെ കണക്ക് ആരു ബോധിപ്പിക്കും എന്ന ഉത്തരമില്ലാത്ത ചോദ്യമവരെ മാത്രമല്ല മനുഷ്യകുലത്തെയാകെ അലട്ടുന്നുണ്ട്.
അതു കൊണ്ടാണ് ഒരു കോമ്പ്രമൈസല്ലേ നല്ലത് എന്ന വക്കീലിന്റെ ഉപദേശം കേവലമൊരു പ്രൊഫഷനലിസം എന്ന ഒഴികഴിവില്‍ നിന്ന് സ്ഥാനം മാറി ഔചിത്യബോധമില്ലായ്മ തന്നെയായി നമുക്കനുഭവപ്പെടുന്നത്. ഇത് സമകാലികതയും സാര്‍വകാലികതയും തമ്മിലുള്ള ഗതിവേഗത്തിന്റെ ഒരു തരംഗദൈര്‍ഘ്യ സംഘര്‍ഷവുമാണ്. പ്രസിദ്ധ കഥാകൃത്ത് വൈശാഖന് 1989ല്‍ എഴുതിയ 'അപ്പീല്‍ അന്യായഭാഗം' എന്ന ഹൃദയസ്പൃക്കായ ചെറുകഥയില്‍ നിന്നാണ് കാണിയുടെ മനസ്സിനെ അടിയോളം ഉലക്കുകയും വ്യാകുലപ്പെടുത്തുകയും ചെയ്യുന്ന ഈ സിനിമ ശശി ആവഷ്ക്കരിക്കുന്നത്. കഥയിലെ ഭാഷാ സംസ്ക്കാരം ചലച്ചിത്രത്തിന്റെ സ്രഷ്ടാവിനും അനുവാചകനും എപ്പോഴും വെല്ലുവിളികളാണ് എറിഞ്ഞുകൊടുക്കാറുള്ളത്. ഷെക്സ്പിയറുടെ 'മാക്ബത്തി'ല്‍ നിന്ന് കുറസോവയുടെ 'രക്തസിംഹാസന'ത്തിലെത്തുമ്പോള്‍ മാത്രം പ്രച്ഛന്ന പ്രസന്നമായതായി ചരിത്രം പിന്നെയും പിന്നെയും രേഖപ്പെടുത്തുന്ന ഈ സാഹിത്യ ഗരിമയെയായിരുന്നു ശശിയും എതിരിട്ടത്.
ശശി വരുത്തുന്ന പരിണാമങ്ങള്‍ പക്ഷെ സ്ഥല കാലം കടന്ന് പുതിയ മലയാളിയുടെ ക്രൂര നിശിതമായ വര്‍ത്തമാനത്തിനോടാണ് സംവദിക്കുന്നത് എന്നത് നിസ്സാരമായ ഒന്നല്ല. കഥയിലെ ആണ്‍കുട്ടി സിനിമയില്‍ പെണ്കുട്ടിയായിരിക്കുന്നു. പെണ്‍കുട്ടി അഛനും അമ്മക്കും കൂടുതല്‍ വേവലാതിയാകുന്നുണ്ടോ? ആ വേവലാതി തീര്‍ച്ചയായും പെണ്‍ശരീരത്തിന്റെ കടുത്ത ചരക്കുവല്‍ക്കരണം നടന്നിരിക്കുന്ന ഒരു നവീന കേരളത്തിലാണെന്നത് പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു. 'നിങ്ങക്കറിയോ? ഷിമ്മി മാത്രം ഇട്ട് നടക്കാന്‍ വയ്യാണ്ടായീന്ന് അവള്‍ക്ക്. കക്ഷത്തില്‍ കുഞ്ഞ്യേ രോമങ്ങള്‍ വരാന്‍ തൊടങ്ങീ അവള്‍ക്ക് ! വലുതാവല്ലേ ന്റെ കുട്ടി'......'മാസാമാസം ണ്ടാവണ വയറുവേദനേപ്പറ്റി പറഞ്ഞ് കൊടുത്തേര്‍ന്നു ഞാനവള്‍ക്ക്. പിന്നെ .... പിന്നെപ്പഴും വയറ് വേദനിക്ക്ണൂന്ന് പറഞ്ഞ് അവളെന്നെ കളിയാക്കും'. അച്ഛനറിയാത്തൊരു ലോകമായിരുന്നു അത്.(തിരക്കഥയില്‍ നിന്ന്) അച്ഛനറിയാത്ത ലോകമാണോ അത്? എന്‍ എസ് മാധവന്റെ 'എന്റെ മകള്‍ ഒരു സ്ത്രീ' എന്ന കഥയിലും കമലിന്റെ 'മഞ്ഞുപോലൊരു പെണ്‍കുട്ടി ' യിലും അഭിമുഖീകരിക്കാന്‍ ശ്രമിച്ച ഈ നിര്‍ണായകപ്രശ്നത്തെ മലയാളിക്ക് ചര്‍ച്ചയുടെ മുഖദാവില്‍ നിന്ന് എത്രകാലം മാറ്റിപ്പാര്‍പ്പിക്കാനാവും?
പെണ്‍കുട്ടി ഒരു ബാധ്യതയാണെന്ന സ്ഥിരം പല്ലവിയും അതിനെതിരെ ആരോഗ്യ വകുപ്പ് സബ്സിഡി കൊടുത്തുണ്ടാക്കുന്ന നിഷ്ഫലമായ പ്രചാരണ വഴിപാടുകളും അല്ല ഇത്തരമൊരു കീഴ്മേല്‍ മറിച്ചിലിന്റെ പ്രചോദനം എന്നതും നിര്‍ണായകമാണ്. സൌഹൃദം, രക്തബന്ധം, പ്രണയം, വിവാഹം, പിതൃത്വം/മാതൃത്വം, സഹവാസം, ശത്രുത എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മനുഷ്യ ബന്ധ സങ്കീര്‍ണതകളില്‍ അഛനും മകളും തമ്മിലുള്ള ബന്ധത്തെ പുനര്‍ നിര്‍ണയിച്ചെടുക്കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് കലാകാരന് അഥവാ സമൂഹ നിരീക്ഷകന് ഒഴിഞ്ഞുമാറാനാവില്ലെന്ന പ്രകട യാഥാര്‍ത്ഥ്യത്തെയാണ് സംവിധായകന് തൊടുന്നത്.
നിയമവും വ്യവസ്ഥയും നീതി നിര്‍വഹണവും ചേര്‍ന്ന ദൂഷിതവലയം മനൂഷ്യജീവിതത്തിന്റെ പ്രാകൃതിക തരളതയെ ചവിട്ടി മെതിച്ചു കടന്നു പോകുന്ന സമകാലിക അവസ്ഥയാണ് ചിത്രത്തിന്റെ മറ്റൊരു പ്രതിപാദ്യം. അഥവാ അതു തന്നെയാണ് മുഖ്യ പ്രതിപാദ്യം. ജനസംഖ്യ ക്രമാതീതമായി ഉയരുമ്പോള്‍ പ്രകൃതി തന്നെ നടത്തുന്ന ക്രമീകരണങ്ങളാണ് മരണങ്ങള് എന്നാണ് മുതലാളിത്തസാമ്പത്തിക ചിന്തയുടെ ഒരടിത്തറ. എല്ലാം വാണിജ്യമായിത്തീരുന്ന അതിന്റെ ചലനപ്രക്രിയയില്‍ വാഹന നിര്‍മാണം/വില്പന, റോഡ് കരാറുകള്‍, ഇന്‍ഷൂറന്‍സ്, ആശുപത്രിയും ഡോക്ടറും മരുന്നുകളും ചികിത്സകളും ചേര്‍ന്ന് കെട്ടിമറിയുന്ന ആരോഗ്യസുരക്ഷ, വക്കീലും ഗുമസ്തനും ജൂനിയറും ജഡ്ജിയും ചേര്‍ന്ന് കക്ഷിയെ 'രക്ഷിക്കുന്ന' 'കൃത്യ'മായ നീതിന്യായ വ്യവസ്ഥ എന്നിങ്ങനെ വിപുലമായ സാധ്യതകളാണ് മുമ്പിലും പിന്നിലുമായി തെളിഞ്ഞു വരുന്നത്. ഇതിനിടയില്‍ കിടന്നു പൊരിയുന്ന മനുഷ്യന്റെ വെപ്രാളത്തോട് പ്രതികരിക്കാന്‍ ആര്‍ക്ക് എപ്പോള്‍ സമയം?
ഈ വ്യവസ്ഥയുടെ അടിമയന്ത്രങ്ങളായ പൌരന്മാര് പിഞ്ചുകുട്ടിയുടെ അപകടമരണത്തെ നിസ്സാരവല്‍ക്കരിക്കുന്നത് ഇപ്രകാരമായിരിക്കും: ഒന്നാലോചിച്ചാല്‍ ഇത്രയൊക്കെയേ നടക്കുന്നുള്ളല്ലോന്ന് ആശ്വസിക്കയാ വേണ്ടത് (കഥയില്‍ നിന്ന്). ആരംഭ രംഗത്തില്‍ പത്രവാര്‍ത്തയിലൂടെ ധ്വനിപ്പിക്കുന്ന, സോവിയറ്റനന്തര റഷ്യയിലെ ബസ്ലാനില്‍ ഭീകരവാദികള്‍ സ്കൂളില്‍ കടന്നു കയറി നിരവധി പിഞ്ചുകുട്ടികളെ വെടിവെച്ചു വീഴ്ത്തിയതിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ചല്ല അച്ചുതന്‍കുട്ടിയുടെ വേവലാതി. മാനുഷികതയുടെ കാഴ്ചപ്പാടിലൂടെ കാര്യങ്ങളെ കാണാനും വിലയിരുത്താനും ശേഷി നഷ്ടപ്പെട്ട ഈ ക്രൂരകാലത്തില്‍ ഇനി എന്തു പ്രതീക്ഷയാണ് അവശേഷിച്ചിട്ടുള്ളത് എന്ന തീക്ഷ്ണമായ ചോദ്യമാണ് സംവിധായകന് ഉയര്‍ത്തുന്നത്.
മലയാള ആധുനികതയുടെ എല്ലാക്കാലത്തെയും വക്താവും പ്രയോക്താവുമായ വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രസിദ്ധമായ(അദ്ദേഹത്തിന്റെ ഏത് കഥയാണ് പ്രസിദ്ധവും പ്രസക്തവുമല്ലാത്തത്?) കഥയായ കള്ളനോട്ടിനെ അവലംബിച്ചാണ് ‘മഹാത്മ അങ്ങയോട്‘ എന്ന ഹ്രസ്വചിത്രം രൂപപ്പെടുത്തിയിരിക്കുന്നത്. കറന്‍സി നോട്ടിന്റെ ഇടത്തു ഭാഗത്തുള്ള വെള്ളപ്രദേശത്തെ വെളിച്ചത്തില്‍ ചേര്‍ത്തു വെച്ചാല്‍ മഹാത്മാഗാന്ധിയുടെ ചിരിക്കുന്ന ഒരു മുഖം തെളിഞ്ഞുവരും. കള്ളനോട്ടിലും ഈ ഗാന്ധിയുണ്ടാവും, പക്ഷെ ഗോഡ്സെയെയാണ് ആ രൂപം ഓര്‍മ്മിപ്പിക്കുക. ഗാന്ധിയെ കൊന്നവര്‍ ഇന്നും ജീവിച്ചിരിക്കുന്നു എന്നതാണ് ഇന്ത്യയെ അരക്ഷിതമാക്കുന്ന പ്രധാനപ്പെട്ട വസ്തുത എന്ന കാര്യം ഈ അവസരത്തിലൊക്കെ ചരിത്രം നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കാറുണ്ട്. ഗോഡ്സെയുടെ സ്വാധീനമുള്ള പുതിയകാലത്തെ ഇന്ത്യയില്‍ പട്ടാളക്യാമ്പും പോലീസും മകളെ വില്‍ക്കുന്ന അമ്മയും റേഷന്‍ ഷാപ്പിലെ കരിഞ്ചന്തയും എല്ലാം തന്റേതായ ആഖ്യാനശൈലിയിലൂടെ ബഷീര്‍ കത്തിക്കയറുന്ന ഭാഷാശില്‍പത്തിലേക്ക് സംയോജിപ്പിക്കുകയാണ് ചെയ്യുന്നത്. ദാരിദ്ര്യം കൊണ്ട് മകളെ വിറ്റ അമ്മക്ക് ലഭിക്കുന്നത് കള്ളനോട്ടാണ്. എന്തൊരു കഷ്ടം! റേഡിയോവിലെ ഗാന്ധിമാര്‍ഗം പരിപാടിയിലൂടെ ഗാന്ധിയുടെ സാന്നിദ്ധ്യം കഥയുടെ കാലത്തേക്ക് കൊണ്ടുവന്നത് ശശിയുടെ സംഭാവനയാണ്.
ഹരോള്‍ഡ് പിന്ററുടെ നാടകത്തെ അവലംബമാക്കി രൂപപ്പെടുത്തിയ തിരക്കഥയാണ് ‘നിഴല്‍രൂപം‘. രാഷ്ട്രീയനാടകങ്ങളെഴുതിയതിന്റെ പേരിലാണ് ഹരോള്‍ഡ് പിന്റര്‍ പ്രസിദ്ധനായതെന്നോര്‍ക്കുക. വ്യാപകമായ അക്രമവും തൊഴില്‍രാഹിത്യവും അരങ്ങേറുന്ന മുതലാളിത്തത്തിന്റെ ഒരു പ്രതിസന്ധികാലത്തെയാണ് ഇതിവൃത്തം സൂചിപ്പിക്കുന്നത്. സന്ദിഗ്ദ്ധ ചിത്തരായ കഥാപാത്രങ്ങള്‍, സ്ഥലപരവും ഭാഷാപരവുമായ ആധിപത്യത്തിനു വേണ്ടി മത്സരിക്കുകയാണെന്നു തോന്നിപ്പിക്കുമെങ്കിലും അവര്‍ ഭൂതകാലത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നതാണ് വാസ്തവം. തൊഴില്‍ ശാലക്കു മുമ്പിലെ ചായക്കട നടത്തുന്നത് വൃദ്ധനാണെന്നതു തന്നെ ഭൂതകാലവുമായുള്ള ഒരു സന്ധി ഉണ്ടാക്കുന്നതിനു വേണ്ടിയാണ്. അയാളുടെ കടയിലെ എകെജി അടക്കമുള്ളവരുടെ ഫോട്ടോകള്‍ ഉജ്വലമായ ഒരു കാലം പോയ്പ്പോയതിനക്കുറിച്ച് ആതുരമാവുന്നതിന്റെ ദൃശ്യപ്രതിനിധാനങ്ങളാണ്. മരണവും ചോര പുരണ്ട ചെരിപ്പുകളും ലോട്ടറിയും ചായ ഉണ്ടാക്കുന്ന സമോവറും എല്ലാം ഭീതിജനകമായ പ്രത്യക്ഷങ്ങളായി പരിണമിക്കുന്നു. സാറാജോസഫിന്റെ കഥയെ ആസ്പദമാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്ത നിലാവറിയുന്നു എന്ന ടെലിഫിലിമില്‍ എം ജി ശശി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ജലപ്പിശാചുബാധ പോലെ ഒന്നാണ് ഈ കഥയെയും ആവേശിച്ചിരിക്കുന്നത്. നിഴലിലൂടെയാണിവിടെ പൈശാചികത സ്ഥിരസാന്നിദ്ധ്യമാവുന്നത്. വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും ഒളിച്ചുകളികള്‍ക്കിടയിലാണ് നിഴല്‍രൂപങ്ങള്‍ ഇടം പിടിക്കുന്നത്. സ്ഥലകാലങ്ങളുടെ ഒരു സംക്രമണത്തെയാണത് പ്രതിനിധീകരിക്കുന്നതെന്നു സാരം.
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തെക്കുറിച്ചും രൂപഭാവത്തെക്കുറിച്ചും ആദിവാസിജീവിതത്തിന്റെ സ്വയം നിര്‍ണയാധിഷ്ഠിതമായ പരിണാമത്തെക്കുറിച്ച്; ഡോക്യുമെന്ററി സിനിമയുടെ ചലനാത്മകമായ അവതരണത്തെക്കുറിച്ച് - ഇങ്ങനെ മൂന്നു തരത്തില്‍ വളരുന്ന സ്വപ്നപ്രേരിതമായ സങ്കല്പങ്ങളും യാഥാര്‍ത്ഥ്യങ്ങളുമാണ് ‘കനവുമലയിലേക്ക്‘ എന്ന ഹ്രസ്വസിനിമയുടെ അടിസ്ഥാനപ്രചോദനം. നിശ്ചിതമായ ഒരു കാലയളവിനു ശേഷം അധികാരപ്രേരിതവും ഏകമുഖവുമായ പരീക്ഷ എന്ന ശിക്ഷാസമാനമായ പരീക്ഷണത്തിന് ഇരയായിത്തീരുക എന്ന കുട്ടിയുടെ നിയോഗമാണ് സമകാല ഔപചാരിക വിദ്യാഭ്യാസത്തിന്റെ പ്രധാനപ്പെട്ട ഒരു ആന്തരിക പ്രതിസന്ധി. സ്നേഹവും ഉള്‍ക്കാഴ്ചയും ചരിത്രബോധവും തികഞ്ഞ ഒരു പരിപൂര്‍ണ മനുഷ്യനായിത്തീരുക എന്ന പ്രാഥമിക ലക്ഷ്യത്തെ മുഴുവനായി പരാജയപ്പെടുത്തുന്ന അതിന്റെ ഭീമാകാരമായ കരിക്കുലവും സ്ഥാപനവത്ക്കരണവും വരേണ്യതാവാദവും മല്‍സരബുദ്ധിയും ചേര്‍ന്ന് കുട്ടിയില്‍ നിന്ന് എല്ലാവിധ ജൈവചോദനകളും ചോര്‍ത്തിക്കളയുകയും അവനെ/അവളെ മല്‍സരക്കമ്പോളത്തിലേക്ക് പാകമായ (മിക്കപ്പോഴും പരാജയപ്പെടുന്ന) ഒരു ഉപഭോഗച്ചരക്കാക്കി മാറ്റിയെടുക്കുകയാണ് ചെയ്യുന്നത്. കനവു പോലെ ആഹ്ളാദം കൊണ്ടും കൂട്ടായ്മ കൊണ്ടും സഹവര്‍ത്തിത്വം കൊണ്ടും കാട്ടറിവും നാട്ടറിവും കൊണ്ടും ചൈതന്യം ത്രസിപ്പിക്കുന്ന ഒരു വിദ്യാഭ്യാസത്തുരുത്ത്, പുറത്തുള്ള ഈ മനുഷ്യവിരുദ്ധ വിദ്യാഭ്യാസത്തിന്റെ ഭ്രാന്തന് നീതികള്‍ക്കും ശബ്ദായമാനമായ വിഴുങ്ങല്‍ പ്രക്രിയകള്‍ക്കും ഇടം കൊടുക്കാതെ, സ്വച്ഛന്ദമായ പ്രതീതികളും പ്രയാണങ്ങളും മുന്നോട്ടു വെക്കുന്നു. അതുകൊണ്ടാണ് അധ്യാപികയുടെ റോള്‍ ചിലപ്പോള്‍ ഏറ്റെടുക്കുന്ന കനവിലെ ഒരു മുതിര്‍ന്ന കുട്ടി തന്നെ നടരാജഗുരുവിന്റെ വിദ്യാഭ്യാസലക്ഷ്യം ഇപ്രകാരം കുട്ടികളോട് പറഞ്ഞുകൊടുക്കുന്നത്. വിദ്യാഭ്യാസത്തിന്റെ അവസാനലക്ഷ്യം ഭൂമിയില്‍ സമാധാനം ഉണ്ടാവുകയാണ്. ഇതുപോലെ കുട്ടിയുടെ ഉള്ളില്‍ ജന്മസിദ്ധമായ പല കഴിവുകളും ഒളിഞ്ഞുകിടപ്പുണ്ട്. ഇതൊക്കെ ഉണര്‍ത്തണം. ഈ കഴിവുകളൊക്കെത്തന്നെ വരുന്ന തലമുറക്ക് ഒരു സംഭാവനയായിത്തീരണം.
ഇത്തരത്തില്‍ കുട്ടികള്‍ സ്വയം പഠിച്ചതും അധ്യാപകരില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും ആര്‍ജ്ജിക്കാനായതുമായ കാര്യങ്ങള്‍ (അവയെ വിവരങ്ങള്‍ എന്നോ ബുദ്ധിയും ജ്ഞാനവും എന്നോ എന്തും നടപ്പുരീതിയില്‍ പേരിട്ടു വിളിക്കാവുന്നതാണ്). തിരിച്ച് അവതരിപ്പിക്കാനുള്ള അവസരവും സാധ്യതയും കുട്ടിയുടെ മാനസികവികാസത്തില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. മാത്രമല്ല, മിക്കവാറും കാര്യങ്ങള്‍ ലഭ്യമായ ഉദാഹരണങ്ങളിലൂടെയും തെളിവുകളിലൂടെയും സ്വയം സമ്പൂര്‍ണമാക്കിക്കൊണ്ടാണ് കുട്ടികള്‍ ഉള്‍ക്കൊള്ളുന്നത്. അതുകൊണ്ടു തന്നെ കാണാപ്പാഠം പഠിച്ച് പരീക്ഷപ്പേപ്പറില്‍ ഛര്‍ദിക്കുന്നതോടെ ഇല്ലാതായിത്തീരുന്ന ആകാശജ്ഞാനങ്ങളായി അധ: പതിക്കാതെ അവ കുട്ടിയുടെ മനസ്സില്‍ ഇടം പിടിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള അവരുടെ പഠനം, സാമ്പ്രദായികമായ രീതിയില്‍ തലപ്പത്തുള്ളവരും പര്‍വതാകാരമുള്ളവരുമായ ഏതാനും നേതാക്കളുടെ വീരസാഹസങ്ങളും സന്ധിസംഭാഷണങ്ങളും മറ്റുമായിട്ടല്ല ആരംഭിക്കുന്നത്. അവരുടെ നാടായ വയനാട്ടിലേക്ക് ബ്രിട്ടീഷുകാരന് വഴി കാണിച്ചുകൊടുത്ത കരിന്തണ്ടന് എന്ന ആദിവാസിമൂപ്പനെ അതേ സായിപ്പു തന്നെ കൊന്നതും അവന്റെ പ്രേതത്തെ തളക്കാന്‍ ഒന്നിലധികം ചങ്ങലകള്‍ വൈത്തിരിയിലെ മരത്തില്‍ കൊളുത്തിയതുമായ ഐതിഹ്യവും യാഥാര്‍ത്ഥ്യവും കലര്‍ന്ന ചരിത്രബോധത്തിന്റെ അടിസ്ഥാനത്തില്‍ നിന്ന് വളര്‍ന്ന്, പഴശ്ശിയുടെ നേതൃത്വത്തില്‍ വയനാട്ടിലെ അടിയോര്‍ പൊരുതിനിന്നതും കടന്ന് പിന്നെ കേരള-ഇന്ത്യ എന്നിങ്ങനെ വികസിച്ചുകൊണ്ടാണ്. ഭൂമിശാസ്ത്രവും മറ്റു ശാസ്ത്രശാഖകളും എല്ലാം ഇത്തരത്തിലാണ് പഠനപ്രേരിതമാവുന്നത്.
കരിക്കുലം/കോ-കരിക്കുലം എന്ന ഭേദം അവര്‍ക്കിവിടെ നിര്‍ണയിക്കേണ്ടി വരുന്നില്ല. മുതിര്‍ന്ന കുട്ടി ഇളയകുട്ടിയെ തേച്ചുകുളിപ്പിക്കുന്നതു മുതല്‍ ഭക്ഷണം പാകം ചെയ്യലും പാട്ടുപാടലും മണ്‍കലം നിര്‍മ്മിക്കലും കെട്ടിടം പണിയെടുക്കലും നൃത്തം അഭ്യസിക്കലും സിനിമ കാണലും കവിത കേള്‍ക്കലും പറ്റിയ തെറ്റ് സ്വയം ഏറ്റുപറയുന്നതും എല്ലാം അവര്‍ക്ക് പഠനത്തിന്റെ ഭാഗമാണ്. കാരണം അവരുടെ ലക്ഷ്യം നേരത്തെ വ്യക്തമാക്കിയതു പോലെ, ഭൂമിയില്‍ സമാധാനത്തിനുതകുന്ന ഒരു മനുഷ്യനായിത്തീരുക എന്നതാണല്ലോ. ഒരു നിമിഷം സിനിമയില്‍ നിന്ന് മാറി നമ്മുടെ നാട്ടില്‍ നിറയുന്ന വിദ്യാഭ്യാസ യാഥാര്‍ത്ഥ്യത്തിലേക്ക് കണ്ണോടിച്ചു നോക്കൂ! ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയശക്തികളും ജാതിമത സമുദായ സംഘടനകളും ലാഭം മാത്രം ലക്ഷ്യമാക്കുന്ന മുതലാളികളും നടത്തുന്ന അണ് എയ്ഡഡ് സ്കൂളുകളിലേക്ക് മാത്രമായി മലയാളിക്കുട്ടികളുടെ വിദ്യാഭ്യാസം ഒതുങ്ങുകയാണ്. സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്കൂളുകളില്‍ കുടുങ്ങിപ്പോയ കുട്ടികളാവട്ടെ ലജ്ജാകരമായ ഏതോ അവസ്ഥ ജീവിച്ചുതീര്‍ക്കുന്നതുപോലുള്ള കാലഘട്ടമാണ് അനുഭവിക്കുന്നത്. ഈ രണ്ടു തരം കുട്ടികള്‍ മുതിര്‍ന്ന വര്‍ഗീയ വിദ്വേഷവും മല്‍സരബുദ്ധിയും കൊണ്ട് പരസ്പരം തോല്‍പിക്കാനിറങ്ങുന്ന ഭാവിയില്‍ ഗുജറാത്താണോ ഒറീസയാണോ മംഗലാപുരമാണോ അതോ ബോസ്നിയയും സെര്‍ബിയയുമാണോ കേരളത്തിന് മാതൃകയായുണ്ടാവുക എന്നും ആലോചിക്കാവുന്നതാണ്.
ആദിവാസി ജീവിതത്തിന്റെ ഗോത്രത്തനിമ അതേ പടി സംരക്ഷിക്കുകയാണോ വേണ്ടത് അതോ അവരെ യാന്ത്രികമായി നാഗരികയുക്തികളിലേക്ക് പറിച്ചുനടുകയാണോ വേണ്ടത് എന്ന തരം വെള്ളം കടക്കാത്ത വിചാരങ്ങളിലൂടെയാണ് ആദിവാസിജിവിതത്തിന്റെ ഭാവിയെ നാം വിഭാവനം ചെയ്യാറുള്ളത്. കാര്യങ്ങളെ സ്വയം വിലയിരുത്തി തനിക്ക് യോജിച്ച തരം ജീവിതചക്രത്തെ തെരഞ്ഞെടുക്കാനുള്ള സ്വയബുദ്ധി ആദിവാസി മനുഷ്യന് ഉണ്ടെന്ന് സമ്മതിക്കാന്‍ നമ്മുടെ കുടിയേറ്റ മനസ്സുകള്‍ക്ക് സാധ്യമല്ല എന്നാണീ പിളര്‍പ്പ് തെളിയിക്കുന്നത്. ഒന്നുകില്‍ അവരെ മാറ്റിനിറുത്തി കാട്ടില്‍ തന്നെ ഒതുക്കിയിട്ട് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് 'ശല്യ'മാവാതെ നോക്കുക. അല്ലെങ്കില്‍ നഗരത്തിന്റെ ക്രൂരമായ എടുപ്പുകളിലേക്ക് കൂലിപ്പണിക്കും ലൈംഗിക ചൂഷണത്തിനും മദ്യാസക്തിക്കും എളുപ്പത്തില്‍ പ്രാപ്യമായ തരം 'ആധുനികവത്ക്കരണ' ത്തിന് അവരെ വിട്ടുകൊടുക്കുക എന്നതരം ഒരേ നാണയത്തിന്റെ ഇരുമുഖങ്ങളായി തീരുന്ന പരീക്ഷണങ്ങളാണ് സര്‍ക്കാര്‍ തലത്തിലും മറ്റുമായി നടന്നുകൊണ്ടിരിക്കുന്നത്.
കനവു പോലെ ഒരു സങ്കല്പ/യാഥാര്‍ത്ഥ്യം ഇതിന് മറുവഴി തേടുകയും യുക്തിസഹവും ഫലപ്രദവുമായ ഒരു പരിഹാരമാര്‍ഗം തെളിയിച്ചുകാണിക്കുകയും ചെയ്യുന്നു. ആദിവാസികള്‍ക്ക് പരിചിതമായ സ്ഥല കാലബോധവും ഭാഷാ പെരുമാറ്റ മര്യാദകളും ലഭ്യമായ ഒരിടത്തു തന്നെ സ്ഥാപിതമായ ഒരു വിദ്യാ-ജീവിത കേന്ദ്രമാണ് കനവ്. എന്നാല്‍ അത് വയനാട്ടിലോ അട്ടപ്പാടിയിലോ എവിടെയും കാണാവുന്നതരം ഒരു ഊര് മാത്രമല്ല. അവിടെ പഴയതും പുതിയതുമായ രീതിയിലുള്ള കെട്ടിടങ്ങളുണ്ട്. ആദിവാസികളും അല്ലാത്തവരുമായ കുട്ടികളും മുതിര്‍ന്നവരുമുണ്ട് (ചിലര്‍ സ്ഥിരക്കാരായും പലരും വന്നുപോകുന്നവരായും). അവര്‍ക്ക് ഗാനമേളകള്‍ക്കായും പഠനത്തിനായുമുള്ള പുറംയാത്രകളുണ്ട്. വൈദ്യത്തെക്കുറിച്ചുള്ള കാട്ടറിവു മുതല്‍ കളരി പോലുള്ള നാട്ടറിവും കുറസോവയുടെ സിനിമയും വരെയുള്ള ആധുനികമായ എല്ലാ അറിവുകളും സമാഹരിക്കുന്ന കെ ജെ ബേബിയുടേതുപോലുള്ള വിശാലമായ ഒരു മനസ്സ് കനവിനെ ചൈതന്യവത്താക്കിത്തീര്‍ക്കുന്നു. (തന്റെ നാടകപ്രവര്‍ത്തനത്തിന്റെയും - നാടുഗദ്ദിക - നോവല്‍ രചനയുടെയും - മാവേലിമന്റം- സ്വാഭാവിക തുടര്‍ച്ചയായാണ് കനവിന്റെ സ്ഥാപനവും പിന്നീടുള്ള പ്രവര്‍ത്തനവും എന്ന വസ്തുതയും ബേബി വിശദീകരിക്കുന്നുണ്ട്). ഇപ്രകാരം ആദിവാസികളും അല്ലാത്തവരുമായ കുട്ടികള്‍ പരസ്പരം ഇടകലര്‍ന്നും ഇട പഴകിയും മനുഷ്യരായിത്തീരാനും സമൂഹത്തിന് ഉപകാരമായിത്തീരാനുമുള്ള ഗംഭീരമായ ഉള്‍ക്കാഴ്ചകളിലേക്ക് വളരുന്നു. സമരരഹിതമായ ഭാവിയെക്കുറിച്ചുള്ള കാല്പനികവും അരാഷ്ട്രീയവുമായ നീതിബോധമല്ല അവരെ കാത്തിരിക്കുന്നത്. നര്‍മദ മുതല്‍ ആദിവാസി പ്രക്ഷോഭം വരെ സ്വയം പങ്കെടുക്കുന്ന സമരങ്ങളിലൂടെ സമകാല രാഷ്ട്രീയ പ്രക്രിയയില്‍ ഭാഗഭാക്കാവാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്.
സിനിമ സ്കൂളുകളില്‍ പാഠ്യവിഷയമാക്കാനുള്ള ചില പ്രാരംഭ നടപടികള്‍ക്കു തുടക്കമായിക്കഴിഞ്ഞു. കവിതയും കഥയും നോവലും നാടകവും നിര്‍ബന്ധമായി പഠിക്കാതെ സ്കൂള്‍ ഫൈനല്‍ പൂര്‍ത്തിയാക്കാനാവാത്ത നമ്മുടെ വിദ്യാഭ്യാസ പദ്ധതിയില്‍ സിനിമയും ടെലിവിഷനും ഇനിയും ഉള്‍പ്പെടുത്താത്തതെന്തുകൊണ്ടെന്ന വേവലാതി ഇതിനകം ഉയര്‍ന്നില്ല എന്നതാണ് യഥാര്‍ത്ഥത്തില്‍ ഉത്ക്കണ്ഠാകുലമായ സംഗതി. ദിശാബോധത്തോടെയുള്ള നടപടികള്‍ വിദ്യാഭ്യാസവകുപ്പും ചലച്ചിത്ര അക്കാദമിയും തുടങ്ങിവെച്ചത് ലക്ഷ്യം കാണുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. പക്ഷെ, ഇരിക്കുന്നതിനു മുമ്പ് കാല് നീട്ടുന്ന പ്രവണത ഈ രംഗത്തെയും കലുഷിതമാക്കിയിരിക്കുകയാണെന്ന് പറയാതെ വയ്യ. സിനിമാ പഠനം എന്നു വെച്ചാല്‍ രണ്ട് തരത്തിലുള്ള പ്രവര്‍ത്തനമാണെന്ന തെറ്റിദ്ധാരണയാണ് ഇപ്പോള്‍ പ്രബലമായിരിക്കുന്നത്. ഒന്ന് തിരക്കഥാ പഠനവും രണ്ട് കുട്ടികളെക്കൊണ്ട് സിനിമയുണ്ടാക്കലുമാണ്. രണ്ടും ചരിത്ര-മാധ്യമ ബോധത്തോടെ നിര്‍വഹിക്കുകയാണെങ്കില്‍ ഫലപ്രദമായിരിക്കും.
എന്നാല്‍ മാര്‍ക്കറ്റിലിറങ്ങുന്ന മുഴുവന്‍ തല്ലിപ്പൊളി തിരക്കഥകളും വാങ്ങിക്കൂട്ടുകയും സൂത്രബുദ്ധികളായ ചില അരവിദഗ്ദ്ധന്മാര്‍ തല്ലിക്കൂട്ടുന്ന സിഡികള്‍ പഠനസാമഗ്രിയായി കടന്നുവരികയും ചെയ്യുന്ന വിചിത്രവും അല്‍പ്പത്തരം നിറഞ്ഞതുമായ പ്രവൃത്തികള്‍ക്ക് മാപ്പു കൊടുക്കുക വയ്യ. ഈ പശ്ചാത്തലത്തിലാണ് പാലക്കാട് ജില്ലയിലെ പെരിങ്ങോട് എ എല്‍ പി സ്ക്കൂളില്‍ നടന്ന വിദ്യാര്‍ത്ഥികളുടെ പഞ്ചായത്തുതല സിനിമാ ശില്പശാലയില് വെച്ചുരുത്തിരിഞ്ഞ സിനിമാനിര്‍മാണ പ്രക്രിയയില്‍ എം ജി ശശി നേതൃത്വം കൊടുത്തുണ്ടാക്കിയ തിരക്കഥയും ഹ്രസ്വ സിനിമയും മാര്‍ഗദര്‍ശിയായിത്തീരുന്ന വിധത്തില്‍ സവിശേയമായിത്തീര്‍ന്നത്. ഗാന്ധിജിയുടെയും നെഹ്രുവിന്റെയും പ്രതിമകള്‍ക്കു തൊട്ടു താഴെ ഇന്നും വിദ്യാര്‍ത്ഥികള്‍ പട്ടിണിയുടെയും ഇല്ലായ്മയുടെയും പ്രത്യക്ഷപ്രതീകങ്ങളായി നിലം പതിക്കുന്ന ദൃശ്യങ്ങളും മറ്റും നിസ്സങ്കോചം കടന്നു വരുന്ന ഈ ഹ്രസ്വ സിനിമ ദൃശ്യത്തിനുള്ളില്‍ വൈരുദ്ധ്യങ്ങളും സങ്കീര്‍ണതകളും സംഘര്‍ഷങ്ങളും എപ്രകാരം ഉള്‍പ്പെടുത്താം (മിസ് എന്‍ സീന്‍) എന്ന ചലച്ചിത്രകലയുടെ പ്രാഥമിക പാഠം മനസ്സിലാക്കാന്‍ ഉതകുന്ന വിധത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. വ്യത്യസ്തമായ രീതിയില്‍ കഴിവുള്ളവര്‍ (ഡിഫറന്റ്ലി ഏബിള്‍ഡ്) ആയവരെ ഇന്നും മലയാളത്തില്‍ വികലാംഗര്‍ എന്നാണ് വിളിക്കുന്നത്. ഭാഷയിലെ രാഷ്ട്രീയമായി ശരിയല്ലാത്ത ആ വാക്ക് നീക്കം ചെയ്യാന്‍ ഇനിയും നമുക്കായിട്ടില്ല. ആ ശരികേടിനോടു കൂടിയാണ് സ്നേഹസമ്മാനം എന്ന ഈ കൊച്ചു സിനിമ സമരം ചെയ്യുന്നത്. സ്നേഹസമ്മാനത്തിന്റെ തിരക്കഥയും ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയത് തികച്ചും ഉചിതമായിട്ടുണ്ട്.
നിലപാടുകളുടെ സത്യസന്ധതയും ആവിഷ്ക്കരണരീതിയില്‍ പുലര്‍ത്തുന്ന ആര്‍ജ്ജവവും സഹജമായ സാമൂഹികാവബോധവും ചേര്‍ന്ന് എം ജി ശശിയുടെ തിരക്കഥകളും സിനിമകളും - അവ ഡോക്കുമെന്ററിയോ ഹ്രസ്വചിത്രമോ ഫീച്ചര്‍ സിനിമയോ ആകട്ടെ - മലയാളിയുടെ ചലച്ചിത്രാന്വേഷണ/ആസ്വാദന മേഖലയില്‍ സവിശേഷമായ ഇടം കണ്ടെത്തുന്നുണ്ടെന്ന് തെളിയിക്കുന്നതാണീ സമാഹാരം എന്നത് നിസ്സംശയമായ വസ്തുതയാണ്.
***
ജി. പി. രാമചന്ദ്രന്
(ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന “കനവുമലയിലേക്ക് - എം ജി ശശിയുടെ ഹ്രസ്വചിത്രങ്ങൾ” എന്ന തിരക്കഥകളുടെ സമാഹാരത്തിന് എഴുതിയ അവതാരിക)
അധിക വായനയ്ക്ക്
Lights, action, camera
മരണത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും
ചിത്രങ്ങള്‍ക്ക് കടപ്പാട്: ഹിന്ദു, കാണി നേരം

അതു കൊണ്ടാണ് ഒരു കോമ്പ്രമൈസല്ലേ നല്ലത് എന്ന വക്കീലിന്റെ ഉപദേശം കേവലമൊരു പ്രൊഫഷനലിസം എന്ന ഒഴികഴിവില്‍ നിന്ന് സ്ഥാനം മാറി ഔചിത്യബോധമില്ലായ്മ തന്നെയായി നമുക്കനുഭവപ്പെടുന്നത്. ഇത് സമകാലികതയും സാര്‍വകാലികതയും തമ്മിലുള്ള ഗതിവേഗത്തിന്റെ ഒരു തരംഗദൈര്‍ഘ്യ സംഘര്‍ഷവുമാണ്. പ്രസിദ്ധ കഥാകൃത്ത് വൈശാഖന് 1989ല്‍ എഴുതിയ 'അപ്പീല്‍ അന്യായഭാഗം' എന്ന ഹൃദയസ്പൃക്കായ ചെറുകഥയില്‍ നിന്നാണ് കാണിയുടെ മനസ്സിനെ അടിയോളം ഉലക്കുകയും വ്യാകുലപ്പെടുത്തുകയും ചെയ്യുന്ന ഈ സിനിമ ശശി ആവഷ്ക്കരിക്കുന്നത്. കഥയിലെ ഭാഷാ സംസ്ക്കാരം ചലച്ചിത്രത്തിന്റെ സ്രഷ്ടാവിനും അനുവാചകനും എപ്പോഴും വെല്ലുവിളികളാണ് എറിഞ്ഞുകൊടുക്കാറുള്ളത്. ഷെക്സ്പിയറുടെ 'മാക്ബത്തി'ല്‍ നിന്ന് കുറസോവയുടെ 'രക്തസിംഹാസന'ത്തിലെത്തുമ്പോള്‍ മാത്രം പ്രച്ഛന്ന പ്രസന്നമായതായി ചരിത്രം പിന്നെയും പിന്നെയും രേഖപ്പെടുത്തുന്ന ഈ സാഹിത്യ ഗരിമയെയായിരുന്നു ശശിയും എതിരിട്ടത്.

പെണ്‍കുട്ടി ഒരു ബാധ്യതയാണെന്ന സ്ഥിരം പല്ലവിയും അതിനെതിരെ ആരോഗ്യ വകുപ്പ് സബ്സിഡി കൊടുത്തുണ്ടാക്കുന്ന നിഷ്ഫലമായ പ്രചാരണ വഴിപാടുകളും അല്ല ഇത്തരമൊരു കീഴ്മേല്‍ മറിച്ചിലിന്റെ പ്രചോദനം എന്നതും നിര്‍ണായകമാണ്. സൌഹൃദം, രക്തബന്ധം, പ്രണയം, വിവാഹം, പിതൃത്വം/മാതൃത്വം, സഹവാസം, ശത്രുത എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മനുഷ്യ ബന്ധ സങ്കീര്‍ണതകളില്‍ അഛനും മകളും തമ്മിലുള്ള ബന്ധത്തെ പുനര്‍ നിര്‍ണയിച്ചെടുക്കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് കലാകാരന് അഥവാ സമൂഹ നിരീക്ഷകന് ഒഴിഞ്ഞുമാറാനാവില്ലെന്ന പ്രകട യാഥാര്‍ത്ഥ്യത്തെയാണ് സംവിധായകന് തൊടുന്നത്.
നിയമവും വ്യവസ്ഥയും നീതി നിര്‍വഹണവും ചേര്‍ന്ന ദൂഷിതവലയം മനൂഷ്യജീവിതത്തിന്റെ പ്രാകൃതിക തരളതയെ ചവിട്ടി മെതിച്ചു കടന്നു പോകുന്ന സമകാലിക അവസ്ഥയാണ് ചിത്രത്തിന്റെ മറ്റൊരു പ്രതിപാദ്യം. അഥവാ അതു തന്നെയാണ് മുഖ്യ പ്രതിപാദ്യം. ജനസംഖ്യ ക്രമാതീതമായി ഉയരുമ്പോള്‍ പ്രകൃതി തന്നെ നടത്തുന്ന ക്രമീകരണങ്ങളാണ് മരണങ്ങള് എന്നാണ് മുതലാളിത്തസാമ്പത്തിക ചിന്തയുടെ ഒരടിത്തറ. എല്ലാം വാണിജ്യമായിത്തീരുന്ന അതിന്റെ ചലനപ്രക്രിയയില്‍ വാഹന നിര്‍മാണം/വില്പന, റോഡ് കരാറുകള്‍, ഇന്‍ഷൂറന്‍സ്, ആശുപത്രിയും ഡോക്ടറും മരുന്നുകളും ചികിത്സകളും ചേര്‍ന്ന് കെട്ടിമറിയുന്ന ആരോഗ്യസുരക്ഷ, വക്കീലും ഗുമസ്തനും ജൂനിയറും ജഡ്ജിയും ചേര്‍ന്ന് കക്ഷിയെ 'രക്ഷിക്കുന്ന' 'കൃത്യ'മായ നീതിന്യായ വ്യവസ്ഥ എന്നിങ്ങനെ വിപുലമായ സാധ്യതകളാണ് മുമ്പിലും പിന്നിലുമായി തെളിഞ്ഞു വരുന്നത്. ഇതിനിടയില്‍ കിടന്നു പൊരിയുന്ന മനുഷ്യന്റെ വെപ്രാളത്തോട് പ്രതികരിക്കാന്‍ ആര്‍ക്ക് എപ്പോള്‍ സമയം?
ഈ വ്യവസ്ഥയുടെ അടിമയന്ത്രങ്ങളായ പൌരന്മാര് പിഞ്ചുകുട്ടിയുടെ അപകടമരണത്തെ നിസ്സാരവല്‍ക്കരിക്കുന്നത് ഇപ്രകാരമായിരിക്കും: ഒന്നാലോചിച്ചാല്‍ ഇത്രയൊക്കെയേ നടക്കുന്നുള്ളല്ലോന്ന് ആശ്വസിക്കയാ വേണ്ടത് (കഥയില്‍ നിന്ന്). ആരംഭ രംഗത്തില്‍ പത്രവാര്‍ത്തയിലൂടെ ധ്വനിപ്പിക്കുന്ന, സോവിയറ്റനന്തര റഷ്യയിലെ ബസ്ലാനില്‍ ഭീകരവാദികള്‍ സ്കൂളില്‍ കടന്നു കയറി നിരവധി പിഞ്ചുകുട്ടികളെ വെടിവെച്ചു വീഴ്ത്തിയതിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ചല്ല അച്ചുതന്‍കുട്ടിയുടെ വേവലാതി. മാനുഷികതയുടെ കാഴ്ചപ്പാടിലൂടെ കാര്യങ്ങളെ കാണാനും വിലയിരുത്താനും ശേഷി നഷ്ടപ്പെട്ട ഈ ക്രൂരകാലത്തില്‍ ഇനി എന്തു പ്രതീക്ഷയാണ് അവശേഷിച്ചിട്ടുള്ളത് എന്ന തീക്ഷ്ണമായ ചോദ്യമാണ് സംവിധായകന് ഉയര്‍ത്തുന്നത്.
മലയാള ആധുനികതയുടെ എല്ലാക്കാലത്തെയും വക്താവും പ്രയോക്താവുമായ വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രസിദ്ധമായ(അദ്ദേഹത്തിന്റെ ഏത് കഥയാണ് പ്രസിദ്ധവും പ്രസക്തവുമല്ലാത്തത്?) കഥയായ കള്ളനോട്ടിനെ അവലംബിച്ചാണ് ‘മഹാത്മ അങ്ങയോട്‘ എന്ന ഹ്രസ്വചിത്രം രൂപപ്പെടുത്തിയിരിക്കുന്നത്. കറന്‍സി നോട്ടിന്റെ ഇടത്തു ഭാഗത്തുള്ള വെള്ളപ്രദേശത്തെ വെളിച്ചത്തില്‍ ചേര്‍ത്തു വെച്ചാല്‍ മഹാത്മാഗാന്ധിയുടെ ചിരിക്കുന്ന ഒരു മുഖം തെളിഞ്ഞുവരും. കള്ളനോട്ടിലും ഈ ഗാന്ധിയുണ്ടാവും, പക്ഷെ ഗോഡ്സെയെയാണ് ആ രൂപം ഓര്‍മ്മിപ്പിക്കുക. ഗാന്ധിയെ കൊന്നവര്‍ ഇന്നും ജീവിച്ചിരിക്കുന്നു എന്നതാണ് ഇന്ത്യയെ അരക്ഷിതമാക്കുന്ന പ്രധാനപ്പെട്ട വസ്തുത എന്ന കാര്യം ഈ അവസരത്തിലൊക്കെ ചരിത്രം നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കാറുണ്ട്. ഗോഡ്സെയുടെ സ്വാധീനമുള്ള പുതിയകാലത്തെ ഇന്ത്യയില്‍ പട്ടാളക്യാമ്പും പോലീസും മകളെ വില്‍ക്കുന്ന അമ്മയും റേഷന്‍ ഷാപ്പിലെ കരിഞ്ചന്തയും എല്ലാം തന്റേതായ ആഖ്യാനശൈലിയിലൂടെ ബഷീര്‍ കത്തിക്കയറുന്ന ഭാഷാശില്‍പത്തിലേക്ക് സംയോജിപ്പിക്കുകയാണ് ചെയ്യുന്നത്. ദാരിദ്ര്യം കൊണ്ട് മകളെ വിറ്റ അമ്മക്ക് ലഭിക്കുന്നത് കള്ളനോട്ടാണ്. എന്തൊരു കഷ്ടം! റേഡിയോവിലെ ഗാന്ധിമാര്‍ഗം പരിപാടിയിലൂടെ ഗാന്ധിയുടെ സാന്നിദ്ധ്യം കഥയുടെ കാലത്തേക്ക് കൊണ്ടുവന്നത് ശശിയുടെ സംഭാവനയാണ്.
ഹരോള്‍ഡ് പിന്ററുടെ നാടകത്തെ അവലംബമാക്കി രൂപപ്പെടുത്തിയ തിരക്കഥയാണ് ‘നിഴല്‍രൂപം‘. രാഷ്ട്രീയനാടകങ്ങളെഴുതിയതിന്റെ പേരിലാണ് ഹരോള്‍ഡ് പിന്റര്‍ പ്രസിദ്ധനായതെന്നോര്‍ക്കുക. വ്യാപകമായ അക്രമവും തൊഴില്‍രാഹിത്യവും അരങ്ങേറുന്ന മുതലാളിത്തത്തിന്റെ ഒരു പ്രതിസന്ധികാലത്തെയാണ് ഇതിവൃത്തം സൂചിപ്പിക്കുന്നത്. സന്ദിഗ്ദ്ധ ചിത്തരായ കഥാപാത്രങ്ങള്‍, സ്ഥലപരവും ഭാഷാപരവുമായ ആധിപത്യത്തിനു വേണ്ടി മത്സരിക്കുകയാണെന്നു തോന്നിപ്പിക്കുമെങ്കിലും അവര്‍ ഭൂതകാലത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നതാണ് വാസ്തവം. തൊഴില്‍ ശാലക്കു മുമ്പിലെ ചായക്കട നടത്തുന്നത് വൃദ്ധനാണെന്നതു തന്നെ ഭൂതകാലവുമായുള്ള ഒരു സന്ധി ഉണ്ടാക്കുന്നതിനു വേണ്ടിയാണ്. അയാളുടെ കടയിലെ എകെജി അടക്കമുള്ളവരുടെ ഫോട്ടോകള്‍ ഉജ്വലമായ ഒരു കാലം പോയ്പ്പോയതിനക്കുറിച്ച് ആതുരമാവുന്നതിന്റെ ദൃശ്യപ്രതിനിധാനങ്ങളാണ്. മരണവും ചോര പുരണ്ട ചെരിപ്പുകളും ലോട്ടറിയും ചായ ഉണ്ടാക്കുന്ന സമോവറും എല്ലാം ഭീതിജനകമായ പ്രത്യക്ഷങ്ങളായി പരിണമിക്കുന്നു. സാറാജോസഫിന്റെ കഥയെ ആസ്പദമാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്ത നിലാവറിയുന്നു എന്ന ടെലിഫിലിമില്‍ എം ജി ശശി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ജലപ്പിശാചുബാധ പോലെ ഒന്നാണ് ഈ കഥയെയും ആവേശിച്ചിരിക്കുന്നത്. നിഴലിലൂടെയാണിവിടെ പൈശാചികത സ്ഥിരസാന്നിദ്ധ്യമാവുന്നത്. വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും ഒളിച്ചുകളികള്‍ക്കിടയിലാണ് നിഴല്‍രൂപങ്ങള്‍ ഇടം പിടിക്കുന്നത്. സ്ഥലകാലങ്ങളുടെ ഒരു സംക്രമണത്തെയാണത് പ്രതിനിധീകരിക്കുന്നതെന്നു സാരം.


കരിക്കുലം/കോ-കരിക്കുലം എന്ന ഭേദം അവര്‍ക്കിവിടെ നിര്‍ണയിക്കേണ്ടി വരുന്നില്ല. മുതിര്‍ന്ന കുട്ടി ഇളയകുട്ടിയെ തേച്ചുകുളിപ്പിക്കുന്നതു മുതല്‍ ഭക്ഷണം പാകം ചെയ്യലും പാട്ടുപാടലും മണ്‍കലം നിര്‍മ്മിക്കലും കെട്ടിടം പണിയെടുക്കലും നൃത്തം അഭ്യസിക്കലും സിനിമ കാണലും കവിത കേള്‍ക്കലും പറ്റിയ തെറ്റ് സ്വയം ഏറ്റുപറയുന്നതും എല്ലാം അവര്‍ക്ക് പഠനത്തിന്റെ ഭാഗമാണ്. കാരണം അവരുടെ ലക്ഷ്യം നേരത്തെ വ്യക്തമാക്കിയതു പോലെ, ഭൂമിയില്‍ സമാധാനത്തിനുതകുന്ന ഒരു മനുഷ്യനായിത്തീരുക എന്നതാണല്ലോ. ഒരു നിമിഷം സിനിമയില്‍ നിന്ന് മാറി നമ്മുടെ നാട്ടില്‍ നിറയുന്ന വിദ്യാഭ്യാസ യാഥാര്‍ത്ഥ്യത്തിലേക്ക് കണ്ണോടിച്ചു നോക്കൂ! ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയശക്തികളും ജാതിമത സമുദായ സംഘടനകളും ലാഭം മാത്രം ലക്ഷ്യമാക്കുന്ന മുതലാളികളും നടത്തുന്ന അണ് എയ്ഡഡ് സ്കൂളുകളിലേക്ക് മാത്രമായി മലയാളിക്കുട്ടികളുടെ വിദ്യാഭ്യാസം ഒതുങ്ങുകയാണ്. സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്കൂളുകളില്‍ കുടുങ്ങിപ്പോയ കുട്ടികളാവട്ടെ ലജ്ജാകരമായ ഏതോ അവസ്ഥ ജീവിച്ചുതീര്‍ക്കുന്നതുപോലുള്ള കാലഘട്ടമാണ് അനുഭവിക്കുന്നത്. ഈ രണ്ടു തരം കുട്ടികള്‍ മുതിര്‍ന്ന വര്‍ഗീയ വിദ്വേഷവും മല്‍സരബുദ്ധിയും കൊണ്ട് പരസ്പരം തോല്‍പിക്കാനിറങ്ങുന്ന ഭാവിയില്‍ ഗുജറാത്താണോ ഒറീസയാണോ മംഗലാപുരമാണോ അതോ ബോസ്നിയയും സെര്‍ബിയയുമാണോ കേരളത്തിന് മാതൃകയായുണ്ടാവുക എന്നും ആലോചിക്കാവുന്നതാണ്.


സിനിമ സ്കൂളുകളില്‍ പാഠ്യവിഷയമാക്കാനുള്ള ചില പ്രാരംഭ നടപടികള്‍ക്കു തുടക്കമായിക്കഴിഞ്ഞു. കവിതയും കഥയും നോവലും നാടകവും നിര്‍ബന്ധമായി പഠിക്കാതെ സ്കൂള്‍ ഫൈനല്‍ പൂര്‍ത്തിയാക്കാനാവാത്ത നമ്മുടെ വിദ്യാഭ്യാസ പദ്ധതിയില്‍ സിനിമയും ടെലിവിഷനും ഇനിയും ഉള്‍പ്പെടുത്താത്തതെന്തുകൊണ്ടെന്ന വേവലാതി ഇതിനകം ഉയര്‍ന്നില്ല എന്നതാണ് യഥാര്‍ത്ഥത്തില്‍ ഉത്ക്കണ്ഠാകുലമായ സംഗതി. ദിശാബോധത്തോടെയുള്ള നടപടികള്‍ വിദ്യാഭ്യാസവകുപ്പും ചലച്ചിത്ര അക്കാദമിയും തുടങ്ങിവെച്ചത് ലക്ഷ്യം കാണുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. പക്ഷെ, ഇരിക്കുന്നതിനു മുമ്പ് കാല് നീട്ടുന്ന പ്രവണത ഈ രംഗത്തെയും കലുഷിതമാക്കിയിരിക്കുകയാണെന്ന് പറയാതെ വയ്യ. സിനിമാ പഠനം എന്നു വെച്ചാല്‍ രണ്ട് തരത്തിലുള്ള പ്രവര്‍ത്തനമാണെന്ന തെറ്റിദ്ധാരണയാണ് ഇപ്പോള്‍ പ്രബലമായിരിക്കുന്നത്. ഒന്ന് തിരക്കഥാ പഠനവും രണ്ട് കുട്ടികളെക്കൊണ്ട് സിനിമയുണ്ടാക്കലുമാണ്. രണ്ടും ചരിത്ര-മാധ്യമ ബോധത്തോടെ നിര്‍വഹിക്കുകയാണെങ്കില്‍ ഫലപ്രദമായിരിക്കും.
എന്നാല്‍ മാര്‍ക്കറ്റിലിറങ്ങുന്ന മുഴുവന്‍ തല്ലിപ്പൊളി തിരക്കഥകളും വാങ്ങിക്കൂട്ടുകയും സൂത്രബുദ്ധികളായ ചില അരവിദഗ്ദ്ധന്മാര്‍ തല്ലിക്കൂട്ടുന്ന സിഡികള്‍ പഠനസാമഗ്രിയായി കടന്നുവരികയും ചെയ്യുന്ന വിചിത്രവും അല്‍പ്പത്തരം നിറഞ്ഞതുമായ പ്രവൃത്തികള്‍ക്ക് മാപ്പു കൊടുക്കുക വയ്യ. ഈ പശ്ചാത്തലത്തിലാണ് പാലക്കാട് ജില്ലയിലെ പെരിങ്ങോട് എ എല്‍ പി സ്ക്കൂളില്‍ നടന്ന വിദ്യാര്‍ത്ഥികളുടെ പഞ്ചായത്തുതല സിനിമാ ശില്പശാലയില് വെച്ചുരുത്തിരിഞ്ഞ സിനിമാനിര്‍മാണ പ്രക്രിയയില്‍ എം ജി ശശി നേതൃത്വം കൊടുത്തുണ്ടാക്കിയ തിരക്കഥയും ഹ്രസ്വ സിനിമയും മാര്‍ഗദര്‍ശിയായിത്തീരുന്ന വിധത്തില്‍ സവിശേയമായിത്തീര്‍ന്നത്. ഗാന്ധിജിയുടെയും നെഹ്രുവിന്റെയും പ്രതിമകള്‍ക്കു തൊട്ടു താഴെ ഇന്നും വിദ്യാര്‍ത്ഥികള്‍ പട്ടിണിയുടെയും ഇല്ലായ്മയുടെയും പ്രത്യക്ഷപ്രതീകങ്ങളായി നിലം പതിക്കുന്ന ദൃശ്യങ്ങളും മറ്റും നിസ്സങ്കോചം കടന്നു വരുന്ന ഈ ഹ്രസ്വ സിനിമ ദൃശ്യത്തിനുള്ളില്‍ വൈരുദ്ധ്യങ്ങളും സങ്കീര്‍ണതകളും സംഘര്‍ഷങ്ങളും എപ്രകാരം ഉള്‍പ്പെടുത്താം (മിസ് എന്‍ സീന്‍) എന്ന ചലച്ചിത്രകലയുടെ പ്രാഥമിക പാഠം മനസ്സിലാക്കാന്‍ ഉതകുന്ന വിധത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. വ്യത്യസ്തമായ രീതിയില്‍ കഴിവുള്ളവര്‍ (ഡിഫറന്റ്ലി ഏബിള്‍ഡ്) ആയവരെ ഇന്നും മലയാളത്തില്‍ വികലാംഗര്‍ എന്നാണ് വിളിക്കുന്നത്. ഭാഷയിലെ രാഷ്ട്രീയമായി ശരിയല്ലാത്ത ആ വാക്ക് നീക്കം ചെയ്യാന്‍ ഇനിയും നമുക്കായിട്ടില്ല. ആ ശരികേടിനോടു കൂടിയാണ് സ്നേഹസമ്മാനം എന്ന ഈ കൊച്ചു സിനിമ സമരം ചെയ്യുന്നത്. സ്നേഹസമ്മാനത്തിന്റെ തിരക്കഥയും ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയത് തികച്ചും ഉചിതമായിട്ടുണ്ട്.
നിലപാടുകളുടെ സത്യസന്ധതയും ആവിഷ്ക്കരണരീതിയില്‍ പുലര്‍ത്തുന്ന ആര്‍ജ്ജവവും സഹജമായ സാമൂഹികാവബോധവും ചേര്‍ന്ന് എം ജി ശശിയുടെ തിരക്കഥകളും സിനിമകളും - അവ ഡോക്കുമെന്ററിയോ ഹ്രസ്വചിത്രമോ ഫീച്ചര്‍ സിനിമയോ ആകട്ടെ - മലയാളിയുടെ ചലച്ചിത്രാന്വേഷണ/ആസ്വാദന മേഖലയില്‍ സവിശേഷമായ ഇടം കണ്ടെത്തുന്നുണ്ടെന്ന് തെളിയിക്കുന്നതാണീ സമാഹാരം എന്നത് നിസ്സംശയമായ വസ്തുതയാണ്.
***
ജി. പി. രാമചന്ദ്രന്
(ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന “കനവുമലയിലേക്ക് - എം ജി ശശിയുടെ ഹ്രസ്വചിത്രങ്ങൾ” എന്ന തിരക്കഥകളുടെ സമാഹാരത്തിന് എഴുതിയ അവതാരിക)
അധിക വായനയ്ക്ക്
Lights, action, camera
മരണത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും
ചിത്രങ്ങള്‍ക്ക് കടപ്പാട്: ഹിന്ദു, കാണി നേരം
Subscribe to:
Posts (Atom)