Showing posts with label കല. Show all posts
Showing posts with label കല. Show all posts

Monday, December 19, 2011

അദൃശ്യത്തിനെതിരെ ദൃശ്യം

ഡിജിറ്റല്‍ കാലത്തെ മാനവികത

എണ്‍പതുകളില്‍, കമ്പ്യൂട്ടറുകളും കമ്പ്യൂട്ടര്‍വത്ക്കരണവും വ്യാപകമായിത്തുടങ്ങിയ കാലം. നീതിബോധമില്ലാത്ത കമ്പ്യൂട്ടര്‍വത്ക്കരണത്തെ ഇടതുപക്ഷ ട്രേഡ് യൂണിയനുകള്‍ വിമര്‍ശനാത്മകമായിട്ടാണ് സമീപിച്ചത്. അക്കാലത്തുയര്‍ന്നുകേട്ട പ്രധാന മുദ്രാവാക്യങ്ങളിലൊന്നിപ്രകാരമായിരുന്നു: പണിയെത്തിക്കൂ കൈകളിലാദ്യം, പിന്നീടാകാം കമ്പ്യൂട്ടര്‍. അതായത്, തൊഴില്‍ മേഖലയില്‍ നിന്ന് തൊഴിലാളികളെ കമ്പ്യൂട്ടര്‍ വ്യാപകമായി പുറന്തള്ളുമെന്ന ഭീതിയായിരുന്നു ആ സമരത്തിന്റെ പശ്ചാത്തലം. പിന്നീട് പല മാറ്റങ്ങളും സംഭവിച്ചു. കമ്പ്യൂട്ടര്‍ പേന പോലെ എല്ലാവര്‍ക്കും അത്യാവശ്യമായ ഒരു ഉപകരണമായി പരക്കെ സ്വീകരിക്കപ്പെട്ടു. അപ്പോള്‍, ഇടതുപക്ഷം യാഥാസ്ഥിതികരാണെന്നും കാലത്തിന്റെ മാറ്റങ്ങളോട് പുറന്തിരിഞ്ഞു നില്‍ക്കുന്നവരാണെന്നുമുള്ള വിമര്‍ശനം ഉയര്‍ന്നുവന്നു. ആ വിമര്‍ശനത്തിന്റെ ശരിതെറ്റുകള്‍ പരിശോധിക്കാനോ അതിനെ ന്യായീകരിക്കാനോ പ്രതിരോധിക്കാനോ ഈ ലേഖനത്തിലൂടെ മുതിരുന്നില്ല; അതല്ല ഈ ലേഖനത്തിന്റെ ഉദ്ദേശ്യവും. ഇടതുപക്ഷം ഉയര്‍ത്തിയ മുദ്രാവാക്യം, കമ്പ്യൂട്ടര്‍വത്ക്കരിച്ച; കുറെക്കൂടി കൃത്യമായി വ്യവഹരിച്ചാല്‍ ഡിജിറ്റലനന്തര സിനിമയുടെ പശ്ചാത്തലത്തില്‍ ഒന്നു പരിശോധിച്ചു നോക്കുക. ഇന്ത്യന്‍ സിനിമയില്‍ നിര്‍ബന്ധമുള്ള ഗാന-നൃത്ത രംഗങ്ങളില്‍ നായകനും നായികയും പാടാനും ആടാനും തുടങ്ങിക്കഴിഞ്ഞാല്‍ അവര്‍ക്കു പുറകിലും ചുറ്റിലുമായി നിറയെ പുരുഷ-സ്ത്രീ എക്സ്ട്രകള്‍ ആടിപ്പാടുന്നത് പതിവാണ്. ഡിജിറ്റല്‍ കാലഘട്ടം വന്നതോടെ ഈ എക്സ്ട്രകള്‍ക്ക് പകരം നായകന്റെയും നായികയുടെയും നിരവധി ഡിജിറ്റല്‍ പതിപ്പുകളാണ് നൃത്തം ചെയ്യുന്നത്. അതായത്, മനുഷ്യരുടെ തൊഴില്‍ കമ്പ്യൂട്ടര്‍ നഷ്ടപ്പെടുത്തുമെന്ന് ഇപ്പോള്‍ തെളിഞ്ഞില്ലേ! അഥവാ ലെവ് മനോവിച്ച് പറയുന്നതു പോലെ സിനിമ കമ്പ്യൂട്ടറിന്റെ ഒരു അടിമയായി പരിണമിച്ചിരിക്കുന്നു. മറ്റൊരു രീതിയില്‍ വിശദീകരിച്ചാല്‍, സിനിമ എന്ന നാളിതുവരെ മനുഷ്യരുടെയും പ്രകൃതിയുടെയും ആഖ്യാനമായിരുന്ന ഒരു വ്യവഹാരവ്യവസ്ഥ ഇനി അപ്രകാരമായിരിക്കില്ല. അത്, ഡിജിറ്റല്‍ നിര്‍മിതികളും ഇടപെടലുകളും പൂര്‍ത്തീകരണങ്ങളും പാഠങ്ങളുമായി മുഴുവന്‍ മാറിമറിഞ്ഞിരിക്കുന്നു.

ലോകത്തിലും സമൂഹത്തിലും നമ്മളും ഉള്‍പ്പെട്ടിരിക്കുന്നു എന്ന തോന്നലിലൂടെ കടന്നുപോകാന്‍ പ്രേരിപ്പിക്കുന്നതു കൊണ്ടാണ് മാധ്യമം അഥവാ മാധ്യമങ്ങള്‍ മനുഷ്യര്‍ക്ക് പ്രിയങ്കരങ്ങളായ കൂട്ടാളികളായി നിലനില്‍ക്കുന്നതും കൂടെ യാത്രയാകുന്നതും. ദൃശ്യ-ശബ്ദ-ലിഖിത- സൂചനകളിലൂടെ പ്രവര്‍ത്തിക്കുകയും പ്രതിപ്രവര്‍ത്തിക്കുകയും ചെയ്യുന്ന നിരവധിയായ മാധ്യമങ്ങളുടെ അഭൂതപൂര്‍വവും അത്യത്ഭുതകരവുമായ സംയോജന(കണ്‍വെര്‍ജന്‍സ്)മാണ് പുതിയ കാലഘട്ടത്തിന്റെ ഏറ്റവും പ്രകടമായ സവിശേഷത. നാടകം, ചിത്രകല, ആനിമേഷന്‍, വീഡിയോ, ഫിലിം എന്നീ മാധ്യമങ്ങള്‍ എല്ലാം സംയോജിപ്പിച്ചുകൊണ്ടാണ് ഡിജിറ്റല്‍ സിനിമ അഥവാ ഡിജിറ്റല്‍ കാലത്തെ സിനിമ രൂപപ്പെടുന്നത്. സിനിമക്കു മുന്‍പും പിന്‍പുമുള്ള പ്രധാന മാധ്യമങ്ങളായ പത്രവും റേഡിയോവും സാഹിത്യവും ടേപ്പ് റിക്കാര്‍ഡറും ടെലിവിഷനും ഇന്റര്‍നെറ്റും വീഡിയോ ഗെയിമുകളും മൊബൈലും എല്ലാം കൂടിക്കുഴയുന്ന സാഹചര്യവും സംജാതമായിട്ടുണ്ട്. കണ്‍വെര്‍ജന്‍സിന്റെ കാലഘട്ടത്തില്‍; വ്യക്തികള്‍ക്കുള്ള സാങ്കേതികവിദ്യാലഭ്യത വന്‍ തോതില്‍ വര്‍ദ്ധിക്കുകയും സാങ്കേതികവിദ്യയും സാങ്കേതികമാധ്യമ സംവിധാനങ്ങളും അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള സാമൂഹ്യ സംഘടനാ സംവിധാനങ്ങള്‍ കൂടുതല്‍ കൂടുതല്‍ സ്വാധീനപരവും പ്രബലവുമായിത്തീരുകയും ചെയ്യും. അതോടൊപ്പം, ഭരണകൂടത്തിന്റെ(ങ്ങളുടെ) മര്‍ദനവ്യവസ്ഥയും കോര്‍പ്പറേറ്റുകളുടെ ലോകക്രമവും അതിവേഗത്തില്‍ സാധൂകരിക്കപ്പെടുകയും ചെയ്യും. വിഷമകരവും സങ്കീര്‍ണവുമായ ഈ ഡിജിറ്റല്‍ സാഹചര്യത്തില്‍, മാനവികമൂല്യങ്ങള്‍ കേടു കൂടാതെയും കൂടുതല്‍ സ്വാതന്ത്ര്യപൂര്‍ണമായും എപ്രകാരം നിലനിര്‍ത്താനും പരിപോഷിപ്പിക്കാനും പറ്റും എന്നതു തന്നെയാണ് ജനാധിപത്യവാദികളായ വിമര്‍ശകരുടെ ഉത്ക്കണ്ഠ.

മാധ്യമങ്ങളുടെ അധീശത്വം യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞിരിക്കെ, അതിന്റെ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയപരവും ഘടനാപരവും പ്രാതിനിധ്യപരവുമായ മാനങ്ങള്‍ നിരന്തരമായ വിശകലനങ്ങള്‍ക്കും വിമര്‍ശനപ്രക്രിയകള്‍ക്കും വിധേയമാക്കിക്കൊണ്ടിരിക്കേണ്ടതുണ്ട്. കൂടുതല്‍ ചിന്താശീലപരവും ജനാധിപത്യപരവും പരീക്ഷണാത്മകവും സര്‍ഗാത്മകവുമായ മാധ്യമവ്യവഹാരങ്ങളും ദര്‍ശനവും ആണ് മുന്‍കാലത്തെന്നതു പോലെ ഡിജിറ്റല്‍ കാലത്തും നമ്മുടെ ലക്ഷ്യബോധത്തെ നിര്‍ണയിക്കേണ്ടത്.

പഴമയെ കൊട്ടിഘോഷിക്കുന്ന സ്വഭാവക്കാരായ നൊസ്റാല്‍ജിക് കവികള്‍ക്കും പ്രൊഫഷനല്‍ സാംസ്ക്കാരിക പ്രഭാഷകര്‍ക്കും മാധ്യമവിമര്‍ശനപ്പട്ടം എല്‍പ്പിച്ചുകൊടുത്തതിന്റെ അപകടവും വേദനയും നാം വേണ്ടത്ര അനുഭവിച്ചു കഴിഞ്ഞു. സിനിമ പ്രചാരത്തിലായ കാലത്ത്, അവര്‍ വായന മരിക്കുന്നു എന്നാര്‍ത്തു നിലവിളിച്ചു. റേഡിയോ കേള്‍ക്കുന്നവരെ ചൂണ്ടി അവര്‍ പറഞ്ഞു - കേള്‍ക്കുകയല്ല, വായിക്കുകയാണ് വേണ്ടത്; അപ്പോള്‍ മാത്രമേ ആഴത്തിലുള്ള അനുഭവങ്ങളിലേക്കും ഭാവനകളിലേക്കും നിങ്ങള്‍ക്ക് ഊളിയിടാന്‍ സാധിക്കൂ! ടെലിവിഷന്‍ വ്യാപകമായതോടെ, അവര്‍ സിനിമാ സംരക്ഷണപ്രസ്ഥാനവുമായി ഇറങ്ങിത്തിരിച്ചു. കാണുകയാണെങ്കില്‍, സിനിമ തിയറ്ററില്‍ പോയി കാണണം. സിനിമ ഉറച്ച നോട്ടത്തെയും(ഗെയ്സ്), ടെലിവിഷന്‍ പാഞ്ഞുള്ള ഒറ്റനോട്ടത്തെയും(ഗ്ളാന്‍സ്) ആണ് അഭിമുഖീകരിക്കുന്നത് എന്നതിനാല്‍ രണ്ടും നിലനിന്നുകൊള്ളും എന്ന് ഭാവിയിലേക്ക് നോക്കിക്കാണാന്‍ ഈ ഭീതിപരത്തല്‍ ആത്മാക്കള്‍ക്ക് സാധ്യമായില്ല.
ഇന്റര്‍നെറ്റ് തരംഗങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ ഇക്കൂട്ടര്‍ അതിനെതിരെ ടെലിവിഷനിലൂടെയടക്കം രംഗത്തു വന്നു. ഇന്റര്‍നെറ്റിന് മലയാളികളുടെ സംഭാവന എന്താണെന്നു ചോദിച്ചാല്‍ ലഭിക്കുന്ന മറുപടി ഗ്രഹണ സിദ്ധാന്തം എന്നായിരിക്കും. ചുമരിന് സമാന്തരമായി സ്ഥാപിച്ചിരിക്കുന്ന കമ്പ്യൂട്ടര്‍ മോണിറ്ററിന് മുന്‍വശത്തിരിക്കുന്ന കുട്ടിയുടെ പുറകില്‍ രക്ഷിതാവ് എല്ലായ്പോഴും നിലയുറപ്പിച്ചുകൊള്ളണമെന്നാണ് ഗ്രഹണ സിദ്ധാന്തം ശഠിക്കുന്നത്.
സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍രേഖയില്‍ വരുന്നതുപോലെയായിരിക്കണം; മോണിറ്റര്‍, കുട്ടി, രക്ഷിതാവ് എന്നിവര്‍ നിലയുറപ്പിക്കേണ്ടത്. ഇന്റര്‍നെറ്റ് മുഴുവനും കുട്ടികളെ നശിപ്പിക്കുന്ന അശ്ളീലമാണെന്ന് പരത്തിയെഴുതുന്ന എത്ര മാത്രം ലേഖനങ്ങളാണ് ദിനപത്രങ്ങളുടെ വിദ്യാഭ്യാസ പുള്ളൌട്ടുകളിലും വനിതാ മാസികകളിലും ടെലിവിഷനിലുമായി നാം വായിച്ചും കണ്ടും ബോധം കെട്ടിട്ടുള്ളത്! ഇന്റര്‍നെറ്റിനു പുറകെ മൊബൈല്‍ ഫോണ്‍ എല്ലാവരുടെയും പ്രിയപ്പെട്ട ഉപകരണവും സുഹൃത്തുമായി മാറിയപ്പോള്‍, അതാ വരുന്നു പുതിയ ഭീഷണികള്‍. ഒരു ഭാഗത്ത്, മൊബൈല്‍ ഫോണ്‍ ചെവി മുതല്‍ തലച്ചോറും ഹൃദയവും വരെ നശിപ്പിക്കുമെന്ന 'ആരോഗ്യവിദഗ്ദ്ധരു'ടെ സചിത്ര വ്യാഖ്യാനങ്ങള്‍ ഇ മെയിലിലൂടെ പരക്കുന്നു. മറുഭാഗത്ത്, കൌമാരക്കാരെയും വീട്ടമ്മമാരെയും മൊബൈല്‍ ലൈംഗിക അരാജകത്വത്തിലേക്ക് നയിക്കുമെന്ന സദാചാര ഗീര്‍വാണങ്ങളും. ആകെ തുലഞ്ഞു എന്നു പറഞ്ഞാല്‍ മതിയല്ലോ!

ഡിജിറ്റല്‍ മാധ്യമങ്ങളും ഡിജിറ്റല്‍ സിനിമയും സിനിമയിലെ ഡിജിറ്റല്‍ ഇടപെടലുകളും, മനുഷ്യ സമൂഹത്തെ നന്മയിലേക്കോ തിന്മയിലേക്കോ ചുമ്മാതങ്ങ് നയിക്കുമെന്ന കേവലവും ലളിതവത്കൃതവുമായ വാദങ്ങളുടെ പുറകെ നാം പോകേണ്ടതില്ലെന്നു തന്നെയാണ് ഈ 'ഭീകരമായ' മുന്നനുഭവങ്ങള്‍ തെളിയിക്കുന്നത്. ഡിജിറ്റല്‍ വിപ്ളവത്തെ നേര്‍ക്കു നേര്‍ അഭിമുഖീകരിക്കുകയും ദൃശ്യസങ്കല്‍പനത്തിനും സൈദ്ധാന്തീകരണത്തിനും വിധേയമാക്കി കൂടുതല്‍ സുവ്യക്തമാക്കുകയും ചെയ്യുന്ന തരത്തിലുള്ള സൌന്ദര്യാത്മകവും സാങ്കേതികവും പ്രത്യയശാസ്ത്രപരവുമായ പഠനങ്ങള്‍ക്കും വിശകലനങ്ങള്‍ക്കുമായിരിക്കണം നാം മുതിരേണ്ടത് എന്നര്‍ത്ഥം. യാഥാര്‍ത്ഥ്യം/ഭാവന, കാലം/സ്ഥലം, പുരുഷന്‍/സ്ത്രീ, സ്വന്തം/അന്യം, ശരീരം/ആത്മാവ്, അനലോഗ്/ഡിജിറ്റല്‍, കല/കച്ചവടം, എന്നിങ്ങനെയുള്ള ദ്വന്ദ്വങ്ങളെ സംബന്ധിച്ച ജ്ഞാനമീമാംസാപരമായ വ്യാഖ്യാനങ്ങളെയും നിര്‍ണയനങ്ങളെയും ഡിജിറ്റല്‍ കാലഘട്ടം അപനിര്‍മാണം ചെയ്യുകയും പുനക്രോഡീകരിക്കുകയും പുനരാവിഷ്ക്കരിക്കുകയും ചെയ്യുന്നുണ്ട്. രൂപം, ഉപയോഗ്യത, ആവിഷ്ക്കാരം, സൌന്ദര്യം എന്നീ കലാ-മാധ്യമ പ്രക്രിയയുടെ ചലനനിയമങ്ങളെയെല്ലാം ഡിജിറ്റല്‍ മാധ്യമം പുനക്രമീകരിക്കുന്നുണ്ട്. അല്‍ത്തൂസറിന്റെ പ്രത്യയശാസ്ത്ര മര്‍ദന-ഭരണകൂട ഉപകരണം(ഐഡിയോളജിക്കല്‍ സ്റേറ്റ് അപ്പാരറ്റസ്) എന്ന പ്രയോഗത്തെ കുറച്ചു കൂടി പരിഷ്ക്കരിച്ച് പ്രത്യയശാസ്ത്ര കോര്‍പ്പറേറ്റ് ഉപകരണം (ഐഡിയോളജിക്കല്‍ കോര്‍പ്പറേറ്റ് അപ്പാരറ്റസ്) എന്നാണ് കണ്‍വെര്‍ജന്‍സിനു ശേഷമുള്ള നവമാധ്യമങ്ങളെ വിശേഷിപ്പിക്കാന്‍ അന്ന എവറെറ്റ് സ്വീകരിക്കുന്ന പ്രതിനിധാനം. മാധ്യമങ്ങളുടെ അധികാര സ്വഭാവവും മര്‍ദനപരതയും കൃത്യമായി ബോധ്യപ്പെടുമ്പോള്‍ തന്നെ അവയുടെ വിമോചനസാധ്യതകളെയും നാം അതേ അളവില്‍ തിരിച്ചറിയണം. എല്ലാ കലകളിലും വെച്ച് സിനിമയാണ് ഏറ്റവും മഹത്തരം എന്ന ലെനിന്റെ പ്രഘോഷണവും, 1932ല്‍ ബെര്‍ത്രോള്‍ഡ് ബ്രെഹ്റ്റ് എഴുതിയ 'ആശയ വിനിമയത്തിനുള്ള ഒരുപകരണം എന്ന നിലക്ക് റേഡിയോ' (ദ റേഡിയോ ആസ് ആന്‍ അപ്പാരറ്റസ് ഓഫ് കമ്യൂണിക്കേഷന്‍ ) എന്ന മാനിഫെസ്റോയുമായിരിക്കണം ഇക്കാര്യത്തില്‍ നമുക്ക് മാതൃക. ഒരു മാധ്യമത്തില്‍ നിന്ന് അടുത്തതിലേക്ക് എന്ന വണ്ണമുള്ള ചരിത്രപരമായ നൈരന്തര്യം; മുതലാളിത്തത്തിനെന്നതു പോലെ ജനാധിപത്യവത്ക്കരണത്തിനും അനിവാര്യമാണെന്ന് നാം തിരിച്ചറിഞ്ഞേ മതിയാകൂ.

രസതന്ത്ര-ജൈവയുദ്ധങ്ങള്‍ക്കും മനുഷ്യ ജെനോം മാപ്പിംഗിനും യൂണിവേഴ്സല്‍ ഐഡിക്കും വേണ്ടിയാണ് സാമ്രാജ്യത്വം ഡിജിറ്റല്‍ ഗവേഷണങ്ങളെ വഴി തിരിച്ചു വിടുന്നതെങ്കില്‍, മുത്തലിക്കിനെതിരായ പിങ്ക് ജഡ്ഡി പ്രചരണം മുതല്‍ മുല്ലപ്പൂ വിപ്ളവവും വാള്‍ സ്ട്രീറ്റ് പിടിച്ചെടുക്കലും വരെയുള്ള പുതിയ ജനാധിപത്യ-സ്വാതന്ത്ര്യ സമരങ്ങള്‍ക്കാണ് ജനാധിപത്യ വാദികള്‍ ഡിജിറ്റല്‍ കാലഘട്ടത്തെ ഉപയുക്തമാക്കുന്നത്. മൈക്കിള്‍ മൂര്‍ മുതല്‍ ആനന്ദ് പട്വര്‍ദ്ധനും രാകേശ് ശര്‍മയും വരെയുള്ളവരുടെ ജനാധിപത്യത്തിലും സ്വാതന്ത്ര്യബോധത്തിലുമൂന്നിയ ഡോക്കുമെന്ററികളും ഡിജിറ്റല്‍ സാധ്യതകളുടെ ഗുണപരതയെ ഉയര്‍ത്തിക്കാണിക്കുന്നു. യന്ത്രങ്ങള്‍ മനുഷ്യരെ അപ്രസക്തരാക്കുമെന്ന കേവല ഭീതിയെ, അദൃശ്യവത്ക്കരണത്തിനെതിരെ ദൃശ്യവത്ക്കരണം എന്ന മുദ്രാവാക്യം കൊണ്ടാണ് ഡിജിറ്റല്‍ സമരഭടന്മാര്‍ നേരിടുന്നത്.

കോര്‍പ്പറേറ്റുകളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായി നിയമിക്കപ്പെടുന്ന സൂപ്പര്‍ താരങ്ങളുടെ വിലകൂടിയ സമയവും അവരെ ചിത്രീകരണസ്ഥലത്തെത്തിക്കുന്നതിനുള്ള പാടും മറ്റും കണക്കിലെടുക്കുമ്പോള്‍ അവര്‍ക്ക് നിശ്ചിത പ്രതിഫലം കൊടുത്തതിനു ശേഷം, അവരുടെ ഡിജിറ്റല്‍ ക്ളോണുകള്‍ ഉപയോഗിച്ച് പരസ്യങ്ങള്‍ ചിത്രീകരിക്കുകയാണ് ലാഭകരം എന്ന് പരസ്യനിര്‍മാതാക്കള്‍ കണ്ടെത്തിക്കഴിഞ്ഞു. മനുഷ്യ ശരീരവും യന്ത്രവും തമ്മിലുള്ള ഒരു സംലയനത്തിന്റെ സാംസ്ക്കാരികമാനങ്ങള്‍ ഭീതിയുണര്‍ത്തുന്നതാണ്. മാട്രിക്സും അവതാറും മുതല്‍ എന്തിരനും രാ.വണ്ണും സൃഷ്ടിച്ച വിനോദതരംഗങ്ങളില്‍ ഈ സംലയനം മുഖ്യ ഘടകമായിരുന്നു. ഉത്തര മാനുഷിക (പോസ്റ് ഹ്യൂമന്‍) സാഹചര്യം എന്ന് പോലും ഈ കാലത്തെ നിര്‍വചിക്കേണ്ടിവന്നേക്കും.

ഡിജിറ്റല്‍ കാലഘട്ടത്തില്‍ മനുഷ്യശരീരത്തിന്റെ പവിത്രത നഷ്ടമായേക്കും എന്ന ഭീതി പോലെത്തന്നെയാണ്, കല എന്ന സങ്കല്‍പനത്തിന് ഈ അതിസാങ്കേതിക പരിസരത്തില്‍ നിലനില്‍പുണ്ടോ എന്ന സംശയവും. 1960കളില്‍ തന്നെ ഉത്തര രൂപവാദം (പോസ്റ് ഫോര്‍മലിസം) പോലുള്ള അന്വേഷണങ്ങള്‍ കലയുടെ അസ്തിത്വത്തെ സംശയാസ്പദമാക്കി. സൌന്ദര്യവാദത്തിന്റെയും ആധുനികതയുടെയും ധാര്‍മിക ന്യായങ്ങളെ ഘടനാനന്തരവാദവും ഉത്തരാധുനികതയും അപ്രസക്തമാക്കി. കലയുടെയും സൌന്ദര്യത്തിന്റെയും അപ്രമാദിത്വത്തെയും സാര്‍വകാലിക-സാര്‍വജനീന നാട്യങ്ങളെയും അട്ടിമറിക്കാന്‍ ഈ വാദങ്ങള്‍ സഹായകമായി എങ്കിലും അവ പുതിയ യാഥാസ്ഥിതികത്വങ്ങളും മഹാഖ്യാനങ്ങളും ആയി പരിണമിക്കുന്നില്ലേ എന്ന സംശയവും അസ്ഥാനത്തല്ല. അക്കാദമികവും സാംസ്ക്കാരികമാത്രവുമായ വിചാരങ്ങള്‍ക്കും പരിശോധനകള്‍ക്കും ഗവേഷണങ്ങള്‍ക്കും മാത്രമായി സൌന്ദര്യത്തെ പരിമിതപ്പെടുത്താനാവില്ലെന്നും, വാണിജ്യവത്ക്കരിക്കപ്പെട്ട ജനപ്രിയതയെ വന്‍ തോതിലും കൂടുതല്‍ ലാഭകരമായ വിധത്തിലും കൈവശപ്പെടുത്തുകയും മുതലെടുക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന വ്യാവസായികതയിലേക്ക് സംസ്ക്കാരം പരിണമിച്ചിരിക്കുന്നുവെന്നതുമാണ് യാഥാര്‍ത്ഥ്യം. ഡിജിറ്റല്‍ മാധ്യമത്തിലെ കലാപരത, വര്‍ത്തമാനകാല സംസ്ക്കാരത്തെ അടിസ്ഥാനപരമായി തന്നെ പരിഗണിക്കാതെ വിലയിരുത്താനാവില്ലെന്നാണ് പറഞ്ഞു വരുന്നത്. ഡിജിറ്റല്‍ കാലഘട്ടത്തിലെ ശൈലി എന്നത് സാംസ്ക്കാരിക മൂലധനത്തിന്റെ രൂപവും ഭാവവുമാണ്. കലാ-മാധ്യമ-ഡിസൈന്‍ സ്കൂളുകളില്‍ നിന്ന് പുറത്തു വരുന്ന ഭാവനാ സമ്പന്നരും പ്രതിഭാധനരുമായ ചെറുപ്പക്കാര്‍ കലാപരീക്ഷണങ്ങള്‍ക്കു വേണ്ടി മാത്രം ജീവിതം മാറ്റി വെക്കേണ്ടതില്ലാത്തവിധത്തില്‍ അവരെ കോര്‍പ്പറേറ്റ് വ്യവസായം പിടികൂടിക്കൊണ്ടിരിക്കുകയാണ്. കമ്പ്യൂട്ടര്‍ നിര്‍മിത ഇമേജുകളും ആനിമേഷനും ചലനഗ്രാഫിക്സും സൃഷ്ടിച്ചെടുക്കാനായി വ്യാവസായിക-വാണിജ്യ ലോകം അവരെ ഒഴിവില്ലാത്ത തരത്തില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. കലയും കച്ചവടവുമെന്നതു പോലെ, കലയും ശാസ്ത്രവും തമ്മിലുള്ള പിളര്‍പ്പും അദൃശ്യമാവുന്ന സാഹചര്യമാണ് ഡിജിറ്റല്‍ യുഗത്തില്‍ സംജാതമായിരിക്കുന്നത്. നവോത്ഥാന കാലഘട്ടത്തിലെ മഹാപ്രതിഭ ലിയോനാര്‍ദോ ഡാവിഞ്ചി, ഒരേ സമയം ഒരു ശാസ്ത്രജ്ഞനും കലാകാരനും സാങ്കേതികവിദഗ്ദ്ധനുമായിരുന്നു. ഡിജിറ്റല്‍ കാലത്തെ കലാകാരനും കലാകാരിയും ഇതേ വിധത്തിലുള്ള ബഹുമുഖ പ്രതിഭകളായിരുന്നേ മതിയാകൂ. മാത്രമല്ല, പുതിയ കാലത്തെ ആസ്വാദകരും ഇത്തരത്തില്‍ ബഹുമുഖത്തിലുള്ള രൂപഭാവങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നവരാകണം. വിചാര-വിശകലന മാതൃകാപരിസരം മുഴുവനായി മാറിത്തീര്‍ത്തിന്നിരിക്കുന്നുവെന്ന് സാരം.

സംസ്ക്കാരവും പ്രാദേശികതയും വംശീയതയും എപ്രകാരമാണ് ഡിജിറ്റല്‍/മനുഷ്യേതര സന്ദര്‍ഭത്തില്‍ പ്രതിനിധാനം ചെയ്യപ്പെടുക എന്ന ഉത്ക്കണ്ഠ ഇതിനൊക്കെ ശേഷവും സജീവമായി നിലനില്‍ക്കുന്നു. സംഗീതത്തിന്റെ കാര്യമെടുക്കുക. ശുദ്ധമായ വായ് പാട്ടും പശ്ചാത്തലത്തിലുള്ളതും സ്വതന്ത്രവുമായ ഉപകരണ സംഗീതവും അപ്രസക്തവും അനാവശ്യവുമാകുന്ന വിധത്തില്‍ എന്തും ഏതു വിധേനയും മിക്സ് ചെയ്യുകയും പുനരാവിഷ്ക്കരിക്കുകയും പുനക്രമീകരിക്കുകയും ചെയ്യാന്‍ സാധ്യമായ അനന്ത സാധ്യതകളാണ് ഡിജിറ്റല്‍ യുഗം തുറന്നിട്ടിരിക്കുന്നത്. ഓരോ സമുദായത്തിന്റെയും വംശത്തിന്റെയും പ്രദേശത്തിന്റെയും പാട്ടുകളെ മറ്റുള്ളവരെക്കൊണ്ടു കൂടി പാടിക്കുകയും കേള്‍പ്പിക്കുകയും ചെയ്ത ലോകമാനവികതയുടെയും ജനപ്രിയതയുടെയും ഒന്നാം ഘട്ടം കടന്ന് ഡിജിറ്റല്‍ സംഗീത യുഗം, പുതിയ ജനപ്രിയതയെയും അതുവഴി പുതിയ മനുഷ്യകുലത്തെയും സൃഷ്ടിക്കാന്‍ മാത്രം ശക്തമായി പരിണമിച്ചിരിക്കുന്നു. അതുവഴി, ദൃശ്യകല എന്ന അര്‍ത്ഥത്തില്‍ സാമാന്യമായി സങ്കല്‍പ്പിക്കപ്പെടുകയും നിര്‍വഹിക്കപ്പെടുകയും ആസ്വദിക്കപ്പെടുകയും ചെയ്തു പോന്നിരുന്ന സിനിമ അടക്കമുള്ള ആധുനിക മാധ്യമങ്ങളെ ശബ്ദത്തിന്റെ അടിസ്ഥാനത്തില്‍ പരിചരിക്കപ്പെടേണ്ട സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്.

എഴുത്തുകാരന്‍ അഥവാ കലാ സ്രഷ്ടാവ് എന്ന അതിരൂപത്തെ ഡിജിറ്റല്‍ കാലഘട്ടം കരിച്ചു കളയുന്നു. പലര്‍ ചേര്‍ന്ന് രൂപപ്പെടുത്തുന്ന ശില്‍പമായി മാത്രമേ ഡിജിറ്റല്‍ കലക്ക് രൂപപ്പെടാനാവുകയുള്ളൂ. തീര്‍ന്നില്ല, ആസ്വാദകര്‍ക്ക് പ്രതിപ്രവര്‍ത്തനത്തിനുള്ള (ഇന്ററാക്റ്റീവ്) സാധ്യതകള്‍ കൂടി ലഭ്യമാവുന്ന തരത്തിലാണ് പുതിയ കാലത്തെ ഡിജിറ്റല്‍ കല വിഭാവനം ചെയ്യപ്പെടുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍; അടഞ്ഞ കലാരൂപങ്ങള്‍ക്കു പകരം, തുറന്ന കലാ പാഠങ്ങളായിരിക്കും ഡിജിറ്റല്‍ കാലത്തുണ്ടാകുക. സ്രഷ്ടാക്കള്‍ നിശ്ചയിച്ചിരിക്കുന്ന അനുപാതങ്ങള്‍(പരാമീറ്ററുകള്‍) അനുവാചകര്‍ മാറ്റിമറിക്കുമ്പോള്‍ വാകുലപ്പെടേണ്ടതില്ലെന്നു സാരം. എല്ലാ പുതിയ സാങ്കേതിക വിസ്ഫോടനങ്ങളും മാറ്റം ഉണ്ടാക്കുമെന്ന വിശ്വാസം ശരി വെക്കുന്ന തരത്തില്‍ തന്നെയാണ് ഡിജിറ്റല്‍ കാലഘട്ടവും കാര്യങ്ങളെ മാറ്റി മറിച്ചിരിക്കുന്നത്. എന്നാല്‍, ഭൂതകാലവുമായി മുഴുവന്‍ അര്‍ത്ഥത്തില്‍ വിടുതല്‍ പ്രാപിച്ച ഒരവസ്ഥയായി ഈ പരിണാമാനന്തര കാലത്തെ നിരൂപിക്കേണ്ടതുമില്ല. വീണ്ടും ബ്രെഹ്റ്റ് പറഞ്ഞതിലേക്ക് തിരിച്ചു വരാം. മുതലാളിത്ത കോര്‍പ്പറേഷനുകള്‍ ഉണ്ടാക്കുകയും വില്‍ക്കുകയും ചെയ്യുന്ന സാങ്കേതിക വിസ്മയങ്ങളില്‍ കണ്ണഞ്ചിപ്പോകാതെ, അതേ സാങ്കേതികപ്പുതുമയെ ഗുണകരവും പുരോഗമനപരവുമായ സാമൂഹ്യ മാറ്റത്തിനായി പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്.
ചലച്ചിത്ര വിമര്‍ശനത്തിന്റെ വിചാരപരിസരത്തെയും ഡിജിറ്റല്‍ കാലഘട്ടം മാറ്റിത്തീര്‍ത്തുകൊണ്ടിരിക്കുകയാണ്. സൌന്ദര്യം, ഇതിവൃത്തം, പ്രത്യയശാസ്ത്രം, പ്രതിനിധാനം എന്നീ ഘടകങ്ങളാണ് ചലച്ചിത്ര വിമര്‍ശനം സാമാന്യമായി അന്വേഷിച്ചു പോന്നിരുന്നത്. സങ്കീര്‍ണത, സന്ദിഗ്ദ്ധത, സാന്ദ്രത, വിവരങ്ങളുടെ ആധിക്യം എന്നിങ്ങനെയുള്ള വിഷയങ്ങളെ മനസ്സിലാക്കാനും വിശകലനം ചെയ്യാനും ഏതായാലും പഴയ രീതികള്‍ മതിയാവില്ല. അക്കാദമികളിലെയും സര്‍വകലാശാലകളിലെയും പുസ്തകങ്ങളിലെയും ചലച്ചിത്ര വിമര്‍ശന സിദ്ധാന്തങ്ങള്‍ പലതും അസ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. വരേണ്യത/ജനകീയത, ജനപ്രിയത/ജനകീയത എന്നിങ്ങനെയുള്ള രണ്ടു ദ്വന്ദ്വങ്ങളുടെയെങ്കിലും അടിസ്ഥാനങ്ങളെ ഡിജിറ്റല്‍ കാലം മാറ്റിത്തീര്‍ത്തു കഴിഞ്ഞു. പ്രതിനിധാനം, ആഹ്ളാദം, ഉപഭോഗം എന്നീ അവസ്ഥകളില്‍ ഒതുങ്ങിയിരുന്ന സാമാന്യജനങ്ങളിലാരും ഏതു സമയവും സ്രഷ്ടാവായിത്തീരുന്ന ഘട്ടമാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്. ബഹുജനമാധ്യമ(മാസ് മീഡിയ) ങ്ങളുടെ ഉത്പാദന-വിതരണ-ആസ്വാദന പ്രക്രിയകളും തകിടം മറിഞ്ഞുകൊണ്ടിരിക്കുകയാണ്. സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള വിടവുകള്‍ മുന്‍കാലത്തെന്നതു പോലെ ഇപ്പോഴുമുണ്ട്.

സിനിമ എന്ന സാങ്കേതിക രൂപം കണ്ടു പിടിക്കുന്നതിനും എത്രയോ മുമ്പു തന്നെ, യാഥാര്‍ത്ഥ്യത്തിന്റെ സമ്പൂര്‍ണമായ പ്രതിനിധാനം രൂപപ്പെടുത്താന്‍ മനുഷ്യര്‍ ആഗ്രഹിച്ചിരുന്നു. നിശ്ശബ്ദ സിനിമ വളര്‍ന്ന് ശബ്ദവും വര്‍ണവും ത്രിമാനവും മറ്റും ഉള്‍ച്ചേര്‍ത്ത് ഇപ്പോഴെത്തി നില്‍ക്കുന്ന അവസ്ഥ പരിപൂര്‍ണതയിലെത്തിയെന്ന് നമുക്ക് തോന്നുമെങ്കിലും ഇനിയും അതിന്റെ പരിണാമങ്ങള്‍ ഏതു വിധത്തിലായിരിക്കും എന്നു പ്രവചിക്ക വയ്യ. ആന്ദ്രേ ബാസിന്‍ പറയുന്നതു പോലെ, സിനിമ ഇനിയും കണ്ടു പിടിക്കപ്പെടേണ്ടിയിരിക്കുന്നു. ഡിജിറ്റല്‍ മാധ്യമങ്ങളുടെ സാങ്കേതിക മുന്നേറ്റം, പരിപൂര്‍ണ സിനിമ എന്ന ലക്ഷ്യത്തിലേക്ക് ദൂരം കുറച്ചു എന്ന് കരുതാവുന്നതാണ്. കലാകാരന്റെ ഇടപെടലും കാലത്തിന്റെ അസാധ്യമായ തിരിച്ചു പോക്കും ബാധ്യതയാവാത്ത വിധത്തില്‍, ലോകത്തെ അതിന്റെ തന്നെ ഇമേജായി പുനര്‍ നിര്‍മിക്കാന്‍ മനുഷ്യര്‍ ആഗ്രഹിക്കുന്നതാണ് സമഗ്ര സിനിമ എന്നാണ് ബാസിന്‍ നിര്‍വചിക്കുന്നത്. മുഴുവന്‍ ലോകത്തെയും ഇന്റര്‍നെറ്റിലൂടെ തൊട്ടും കണ്ടും കേട്ടും അറിയാനാകുകയും, അനലോഗ് ഇമേജ് നിര്‍മിതിയുടെ കാലതാമസങ്ങള്‍ക്ക് കാത്തു നില്‍ക്കാതെ ഉപഗ്രഹങ്ങളിലൂടെയും കേബിളുകളിലൂടെയും വയര്‍ലെസ്സായും അപ്പപ്പോള്‍ ലോകം നമുക്കു മുമ്പിലും നമുക്കിടയിലും സ്ഥിതി ചെയ്യുകയും ചലിക്കുകയും ചെയ്യുന്നതു തന്നെയല്ലേ പരിപൂര്‍ണത? റുഡോള്‍ഫ് ആര്‍ണ്ഹീം 1933ല്‍ തന്നെ മുന്നറിയിപ്പു തന്നതു പോലെ; ഈ പരിപൂര്‍ണ സിനിമക്കൊപ്പം, നിശ്ശബ്ദ/ശബ്ദ/വര്‍ണ സിനിമകള്‍ക്കു കൂടി നില്‍ക്കാന്‍ അവസരം കൊടുത്തില്ലെങ്കില്‍ കാര്യങ്ങള്‍ ദുരന്താത്മകമായിത്തീര്‍ന്നേക്കും. മനുഷ്യരുടെ നഗ്ന നേത്രങ്ങള്‍ക്ക് അസാധ്യമായ തരത്തിലുള്ള ഒരു കാഴ്ചയും ദര്‍ശനവുമാണ് സിനിമ എന്ന കലാരൂപം രൂപപ്പെടുത്തിയെടുത്തത്. ആ അമാനുഷിക ദര്‍ശനവും കൂടി ചേരുമ്പോഴാണ് ആധുനിക കാലത്തെ മാനവികത കൂടുതല്‍ വികസിതമാവുന്നത്. ഡിജിറ്റല്‍ കാലത്തും അത് അപ്രകാരം തന്നെയായിരിക്കും.

Friday, August 27, 2010

അഭയാര്‍ത്ഥിത്വവും അധിനിവേശവും - കലയുടെ പ്രസക്തിയെന്ത് ?

ഇസ്രയേലി-ഫലസ്‌തീന്‍ ചലച്ചിത്രകാരനായ ഏലിയ സുലൈമാന്റെ ഡിവൈന്‍ ഇന്റര്‍വെന്‍ഷന്‍ (പരിശുദ്ധമായ ഇടപെടല്‍/2002- ഫ്രാന്‍സ്, ജര്‍മനി, മൊറോക്കോ, ഫലസ്‌തീന്‍) സര്‍റിയലിസ്‌റ്റിക് രീതിയിലെടുത്ത ഒരു സിനിമയാണ്. നര്‍മമാണ് ചിത്രത്തിന്റെ മുഖമുദ്രയെന്ന് തോന്നുമെങ്കിലും എല്ലാ മഹത്തായ നര്‍മ്മസിനിമകളിലുമെന്നതുപോലെ, നിഷ്‌ഠൂരവും പരിഹാരങ്ങളില്ലാത്തതുമായ ദുരന്തങ്ങളാണ് ആഖ്യാനത്തെ ചൂഴ്ന്നു നില്‍ക്കുന്നത്. 2002ലെ ഏറ്റവും നല്ല വിദേശ സിനിമക്കുള്ള ഓസ്‌ക്കാര്‍ പുരസ്‌ക്കാരത്തിനായി ഡിവൈന്‍ ഇന്റര്‍വെന്‍ഷന്‍ സമര്‍പ്പിച്ചുവെങ്കിലും ഫലസ്‌തീന്‍ എന്ന ഒരു രാജ്യം തങ്ങളുടെ ലിസ്‌റ്റിലില്ലെന്ന കാരണം പറഞ്ഞ് അവസരം നിഷേധിക്കുകയാണ് അമേരിക്കന്‍ മോഷന്‍ പിക് ‌ചേഴ്‌സ് അക്കാദമി ചെയ്‌തത്. എന്നാല്‍, അടുത്ത വര്‍ഷം ഇതേ കാറ്റഗറിയില്‍ ചിത്രം പരിഗണിച്ചെങ്കിലും സമ്മാനത്തിനായി തെരഞ്ഞെടുത്തില്ല. ലോകത്തിലെ തന്നെ ഏറ്റവും സുപ്രധാനമായ മേളയായ കാന്‍ ഫെസ്‌റ്റിവലില്‍ ജൂറി, ഫിപ്രെസി പുരസ്‌ക്കാരങ്ങള്‍ ഡിവൈന്‍ ഇന്റര്‍വെന്‍ഷന്‍ നേടുകയുണ്ടായി. സങ്കീര്‍ണവും സമകാലികപ്രസക്തിയുള്ളതുമായ ഒരു സാഹചര്യത്തെയും അതിന്റെ ദുരന്താത്മകമായ പര്യവസാനങ്ങളെയും വൈകാരികവും ആക്ഷേപഹാസ്യപരവും നൂതനവുമായ ശൈലിയില്‍ ദൃശ്യവത്ക്കരിച്ചു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത എന്ന് ജൂറി വിലയിരുത്തി.

പരസ്‌പരം ബന്ധമുള്ളതെന്ന് തോന്നിപ്പിക്കുന്ന കുറെയധികം സംഭവങ്ങള്‍ കോര്‍ത്തിണക്കിയ ഈ സിനിമക്ക് നിയതമായ ഒരു കഥയുണ്ടെന്ന് പറയാനാവില്ല. ഇസ്രായേലിന്റെ അറബ് തലസ്ഥാനം എന്നു വിളിക്കപ്പെടുന്ന വടക്കേ ഇസ്രായേല്‍ ജില്ലയിലെ മുഖ്യ നഗരമായ നസറേത്തില്‍ ജീവിക്കുന്ന ഒരു ഫലസ്‌തീനിയന്‍ യുവാവും നിരവധി ചെക്ക് പോസ്‌റ്റുകള്‍ക്കപ്പുറം വെസ്‌റ്റ് ബാങ്കിലെ റമള്ളയില്‍ ജീവിക്കുന്ന കാമുകിയും തമ്മില്‍ കണ്ടുമുട്ടാന്‍ നടത്തുന്ന പരിശ്രമങ്ങളും നോ മാന്‍സ് ലാന്റിലെ കാര്‍ പാര്‍ക്കില്‍ വെച്ചുള്ള അവരുടെ കണ്ടുമുട്ടലുമാണ് ചിത്രത്തിലുള്ളത്. നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത് സംവിധായകനായ ഏലിയ സുലൈമാന്‍ തന്നെയാണ്. അദ്ദേഹത്തിന്റെ മറ്റു നിരവധി ചിത്രങ്ങളിലെന്നതു പോലെ, ഈ നായകനും ഒന്നും സംസാരിക്കുന്നില്ല. ക്രൂര കലുഷിതവും അനിശ്ചിതവും ഏതു സമയവും തകര്‍ന്നു തരിപ്പണമായേക്കാവുന്നതുമായ ഒരു ശബ്‌ദായമാന ലോകത്ത് മൌനം കൊണ്ട് പിടിച്ചു നില്‍ക്കാനാവുമോ എന്നായിരിക്കണം അയാള്‍ കരുതുന്നത്. മരണാസന്നനായി കിടക്കുന്ന പിതാവിനും ഒറ്റപ്പെട്ടുപോയ കാമുകിക്കുമിടയിലാണ് അയാള്‍ സഞ്ചരിക്കുന്നത്. അവരുടെ രണ്ടു പേരുടെയും ജീവന്‍ നിലനിര്‍ത്താനാണ് ഈ ഓട്ടങ്ങള്‍.

അധിനിവേശത്തിന്റെ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ അവരുടെ പ്രണയകാല്‍പനികതകള്‍ക്കാവുന്നില്ല. ഏതു നിമിഷവും കീഴ്പ്പെടുത്തപ്പെട്ടേക്കാം എന്ന ഭീഷണി നിലനില്‍ക്കെ, അവരുടെ അടുപ്പം തന്നെ ഏതു കാലം വരെ എന്ന പ്രശ്‌നത്തെ നേരിടുന്നു. അവിശ്വസനീയമായ ഒരു മായക്കാഴ്‌ചയുടെ ഞടുക്കവുമായി അവരുടെ രോഷഹൃദയങ്ങള്‍ കെട്ടുപിണയുകയാണ്. പവിത്രമായ ഒരു ആസക്തിയാണ് അവരുടെയിടയില്‍ ഊര്‍ജ്ജചൈതന്യമായി പ്രവര്‍ത്തിക്കുന്നത്. കാറിന്റെ മുന്‍ സീറ്റില്‍ അടുത്തടുത്തിരിക്കുമ്പോള്‍, പട്ടാളക്കാരുടെ കണ്ണു ചെന്നെത്താത്ത വിധത്തില്‍ അയാളുടെ വലതു കൈയും അവളുടെ ഇടതു കൈയും തമ്മില്‍ തമ്മില്‍ കോര്‍ത്തു പിടിക്കാന്‍ മാത്രമേ അവര്‍ക്കാവുന്നുള്ളൂ. എന്നാല്‍, ചുകന്ന ബലൂണ്‍ വീര്‍പ്പിച്ച് അതില്‍ യാസര്‍ അറഫാത്തിന്റെ ചിത്രം വരച്ച് അതിര്‍ത്തിയിലേക്ക് പറപ്പിക്കുമ്പോള്‍ പട്ടാളക്കാര്‍ അന്തം വിടുകയാണ്. കാറ്റിന്റെ ഗതിക്കനുസരിച്ച് ബലൂണ്‍ അതിര്‍ത്തി കടക്കുമ്പോള്‍ നിയമവ്യവസ്ഥകള്‍ അപഹാസ്യമാകുന്നു.


1960ല്‍ നസറേത്തില്‍ ജനിച്ച സുലൈമാന്‍ മിനിമം കൂലി മേടിച്ച് ന്യൂയോര്‍ക്കിലെ ഒരു ക്ളിപ്പിംഗ് ലൈബ്രറിയില്‍ ജോലി ചെയ്യവേയാണ് സിനിമ പഠിക്കുന്നത്. 1981 മുതല്‍ 1984 വരെ ന്യൂയോര്‍ക്കിലെ വിവിധ സര്‍വകലാശാലകളിലും കലാസ്ഥാപനങ്ങളിലും മ്യൂസിയങ്ങളിലും പ്രസംഗത്തിനായി അദ്ദേഹം ക്ഷണിക്കപ്പെട്ടു. 1994ല്‍ ഫലസ്‌തീനിലേക്ക് തിരിച്ചു വന്ന സുലൈമാന്‍ റമള്ളക്കു സമീപം ബിര്‍സീത്ത് സര്‍വകലാശാലയില്‍ ഫിലിം ആന്റ് മീഡിയ വിഭാഗം സ്ഥാപിച്ചു. അദ്ദേഹത്തിന്റെ ക്രോണിക്കിള്‍ ഓഫ് എ ഡിസപ്പിയറന്‍സ് 1996ല്‍ വെനീസ് മേളയില്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈന്‍ ഇന്റര്‍വെന്‍ഷന്‍ എന്ന ചിത്രം സങ്കല്‍പ്പിക്കുന്ന വേളയില്‍ ഒരുപാട് ആത്മപരിശോധനകള്‍ ഞാന്‍ നടത്തുകയുണ്ടായി. വെറും നിസ്സാരം എന്ന് കരുതി മുമ്പ് ഞാന്‍ തന്നെ ഉപേക്ഷിച്ചിരുന്ന നിരവധി അടിസ്ഥാന മൂല്യങ്ങളിലേക്ക് തിരിച്ചെത്തി എന്നതായിരുന്നു ആ ആത്മപരിശോധനകളില്‍ ലഭിച്ച പരിഹാരങ്ങള്‍. സത്യത്തിന്റെ നിമിഷം എന്ന് ചലച്ചിത്രകാരന്‍ കരുതുന്നതും കാണി കണ്ടെടുക്കുന്നതും തമ്മിലുള്ള ബന്ധമാണ് അവിശ്വസനീയമായിട്ടുള്ളത്. സംവേദനത്തിന്റെ ദൈവികത അതാണ് എന്നാണ് ഞാന്‍ കരുതുന്നത്. എനിക്കിപ്പോഴും മനസ്സിലാകാത്ത ഒരു കാര്യമുണ്ട്; (ഞാനതൊട്ട് വിശകലനം ചെയ്യാനും പോകുന്നില്ല) അതെന്താണെന്നു വെച്ചാല്‍ തികച്ചും വ്യത്യസ്‌തമായ പരിതസ്ഥിതികളില്‍ ജീവിക്കുന്ന ഫലസ്‌തീനിലെയും നോര്‍വെയിലെയും അമേരിക്കയിലെയും ജനങ്ങള്‍ ചിത്രത്തിലെ പ്രത്യേക ചില മുഹൂര്‍ത്തങ്ങളിലെത്തുമ്പോള്‍ ഒരേ പോലെ ചിരിക്കുന്നു.(യുകെ വെബ്‌സൈറ്റായ കാമറക്കു നല്‍കിയ അഭിമുഖത്തില്‍ ഏലിയ സുലൈമാന്‍ പറഞ്ഞത്) .

Wednesday, August 12, 2009

പേടിസ്വപ്‌നത്തിന്റെ തനിയാവര്‍ത്തനങ്ങള്‍


ലോഹിതദാസിനെ ഓര്‍മ്മിക്കുമ്പോള്‍

കേരളത്തിലെ നാട്ടുമ്പുറത്തുള്ള വെളിച്ചവും ഇരുട്ടും നിലാവും മഴയും കിളികളും മരങ്ങളും മണ്ണും പുഴയും കുളവും വേനലും കാറ്റും ഓലച്ചൂട്ടും ബന്ധങ്ങളും വൈരാഗ്യങ്ങളും വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും സഹനങ്ങളും മറ്റും മറ്റുമാണ് ലോഹിതദാസിന്റെ കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും രൂപപ്പെടുത്തിയത്. ആ അര്‍ത്ഥത്തില്‍ വൈദേശിക സ്വാധീനം ഒട്ടും ആരോപിക്കാനാവാത്ത തരത്തില്‍ കേരളത്തനിമയുള്ള സിനിമയായിരുന്നു ലോഹിതദാസിന്റെ ലക്ഷ്യമെന്നും നിരൂപിക്കാവുന്നതാണ്. പഴമയെയും പരിഷ്‌ക്കാരത്തെയും ഒരേ സമയം വിമര്‍ശനബുദ്ധ്യാ നോക്കിക്കാണാനുള്ള വിവേകം അദ്ദേഹത്തിന്റെ സിനിമകളില്‍ പലപ്പോഴും കാണാനാകും. വ്യക്തിയെ അയാള്‍ക്ക് ചുറ്റുമുള്ള കുടുംബവും സമൂഹവും ഒരു ഉപകരണമെന്ന നിലക്കു കണക്കാക്കി, തുടക്കത്തില്‍ പരിതാപകരവും പിന്നീട് വിനാശകരവുമായ അവസ്ഥയിലേക്ക് തള്ളിവിടുന്നതിന്റെ ദുരന്തങ്ങളാണ് അദ്ദേഹം മിക്കപ്പോഴും ആവിഷ്‌ക്കരിച്ചത്. തിരക്കഥാകൃത്തെന്ന നിലയിലും സംവിധായകനെന്ന നിലയിലും മുഖ്യധാരയിലുള്ള കച്ചവട സിനിമാമണ്ഡലത്തില്‍ തന്നെയായിരുന്നു അദ്ദേഹം പ്രവര്‍ത്തന നിരതനായിരുന്നത്. അമിതമായ അവകാശവാദങ്ങളോ അതിന്റെ ഭാഗമായുള്ള പിടിച്ചുപറി/ആര്‍ത്തിപ്പണ്ടാര/മേധാവിത്ത മനോഭാവമോ അദ്ദേഹം പ്രകടിപ്പിച്ചിരുന്നില്ല. തന്റേതായ ഒരു ഇടം മലയാള സിനിമയില്‍ ഉറപ്പിച്ചു വെച്ചുകൊണ്ടാണ് ദൌര്‍ഭാഗ്യകരവും അകാലികവുമായ മരണത്തിലേക്ക് അദ്ദേഹം നടന്നടുത്തത്.

പാരമ്പര്യമായി ഭ്രാന്തിലേക്ക് വഴുതിവീഴുന്ന ആണ്‍തരികളുള്ള കൂട്ടുകുടുംബത്തിലെ നേരവകാശിയായതിനാല്‍, ബാലന്‍ മാഷ് (മമ്മൂട്ടി) എന്ന മറ്റു രീതിയില്‍ സാധാരണക്കാരനായിരിക്കുന്ന ഒരാളും അപ്രകാരമായിത്തീരുന്ന ദുരന്തമാണ് തന്റെ ആദ്യ തിരക്കഥയായ തനിയാവര്‍ത്തന (1987/സംവിധാനം സിബി മലയില്‍) ത്തില്‍ അദ്ദേഹം ആവിഷ്‌ക്കരിച്ചത്. ഒരു പേടിസ്വപ്‌നമായിരുന്നു തുടക്കം. കുടുംബത്തിലെ തനിക്കു മുമ്പുള്ള ഭ്രാന്തനായ അമ്മാമ(ബാബു നമ്പൂതിരി)യും ഇതേ പോലെ ഒരു പേടിസ്വപ്‌നം കണ്ടതിനെ തുടര്‍ന്നായിരുന്നു ചിത്തഭ്രമത്തിലേക്ക് കൂടുമാറിയത്. ഈ സംശയം അയാള്‍ക്ക് സ്വയമുണ്ടാവുന്നതോടെ ചുറ്റുമുള്ള സമൂഹവും അതേ പ്രകാരത്തില്‍ അയാളെ സംശയിച്ചു തുടങ്ങുന്നു. കേരളത്തിലെ നാട്ടിന്‍പുറത്തെക്കുറിച്ചുള്ള ഒരു വിമര്‍ശനം കൂടി ഇതിലൂടെ കടന്നുവരുന്നുണ്ട്. നഗരജീവിതത്തില്‍ നിന്ന് വ്യത്യസ്‌തമായി ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെയും സ്വകാര്യതയിലേക്ക് ചുഴിഞ്ഞു നോക്കുന്ന ചുറ്റുമുള്ളവരുടെ രീതിയാണ് ഇവിടെ വിചാരണക്കു വിധേയമാകുന്നത്. ഈ ചുഴിഞ്ഞുനോട്ടത്തിലൂടെയും അതിനെ തുടര്‍ന്നുണ്ടാകുന്ന മാറ്റൊലി പോലുള്ള പരാമര്‍ശങ്ങളിലൂടെയുമാണ് ബാലന്‍ മാഷ് തികഞ്ഞ ഭ്രാന്തിലേക്ക് വളരുന്നത്. അയാളുടെ ഓരോ നീക്കവും നിശിതമായി വിലയിരുത്തപ്പെടുകയും ഇഴ കീറി പരിശോധിക്കപ്പെടുകയും ചെയ്യുന്നു. ആദ്യഘട്ടത്തില്‍ കുടുംബത്തിനു പുറത്തുള്ളവരാണ് ഇതു ചെയ്‌തിരുന്നതെങ്കില്‍ തുടര്‍ന്ന് കുടുംബത്തിനകത്തുള്ളവരും ഇതില്‍ പങ്കു ചേരുന്നു. ഭ്രാന്താശുപത്രിയില്‍ പരിശോധനക്കായി അയാളെ കൊണ്ടുചെന്നപ്പോള്‍ അയാള്‍ തികച്ചും നോര്‍മലാണെന്ന അഭിപ്രായമാണ് ഡോക്ടര്‍ പുറപ്പെടുവിക്കുന്നത്. സമൂഹത്തിന് അതു പക്ഷെ അംഗീകരിക്കാനാവുന്നില്ല. നിസ്സഹായനായ ബാലന്‍ മാഷ് സ്വയം ഭ്രാന്ത് അഭിനയിച്ചു തുടങ്ങുന്നു. തന്റെ നേരെയുള്ള നോട്ടവും തന്നെക്കുറിച്ചുള്ള സംസാരവും താന്‍ തന്നെയായി ഒരാള്‍ സ്വാംശീകരിക്കുന്ന വിചിത്രവും എന്നാല്‍ അത്ര അസാധാരണമല്ലാത്തതുമായ സ്ഥിതിവിശേഷമാണിവിടെ ചിത്രീകരിക്കപ്പെടുന്നത്. ബാലന്‍ മാഷായുള്ള മമ്മൂട്ടിയുടെ അഭിനയം അസാമാന്യമായ തരത്തില്‍ സ്വാഭാവികത തോന്നിപ്പിക്കുന്നതും ഗംഭീരവുമായിരുന്നു. തന്റെ വിദ്യാര്‍ത്ഥിനിയോട് സംസാരിക്കാന്‍ തുനിയുന്ന ബാലന്‍ മാഷുടെ മുമ്പില്‍ വിതുമ്പിക്കരയുന്ന കുട്ടിയോട് എന്തേ പറ്റിയത് എന്നാരായുന്ന അദ്ദേഹത്തോട് മാഷക്ക് ഭ്രാന്താണെന്ന് തന്റെ അമ്മ പറഞ്ഞിട്ടുണ്ടെന്നവള്‍ മറുപടി കൊടുക്കുമ്പോള്‍ നിശ്ചേഷ്‌ടനാവുന്ന ബാലന്റെ അവസ്ഥ പോലുള്ള ഘട്ടങ്ങളില്‍ തിരക്കഥയും സംവിധാനവും അഭിനയവും തികഞ്ഞ മികവ് കൈവരിക്കുന്നതായി കാണാന്‍ കഴിയും. ആര്‍ക്കാണ് ഭ്രാന്ത് ? സമൂഹത്തിനോ അതോ വ്യക്തിക്കോ എന്ന എക്കാലത്തെയും പ്രസക്തമായ ചോദ്യം തന്നെയാണ് ലോഹിതദാസ് തന്റെ ആദ്യ ചിത്രത്തിലൂടെ ഉയര്‍ത്തിയത്.

വിധിയും വ്യക്തിയുടെ പരാജയങ്ങളും ചേര്‍ന്ന് ഒരു മനുഷ്യന്റെ ആഗ്രഹങ്ങളെയും ലക്ഷ്യങ്ങളെയും പരാജയപ്പെടുത്തുന്നതായുള്ള ലളിതമായ ഇതിവൃത്തമാണെങ്കിലും, അഛനും മകനുമായുള്ള തിലകന്റെയും മോഹന്‍ലാലിന്റെയും മികവുറ്റ പ്രകടനങ്ങള്‍ കൊണ്ടും തിരക്കഥയിലും ആവിഷ്‌ക്കരണത്തിലും പുലര്‍ത്തുന്ന ആത്മാര്‍ത്ഥത കൊണ്ടും സവിശേഷമായി തീര്‍ന്ന ഒരു സിനിമയാണ് കിരീടം(1989/സംവിധാനം സിബി മലയില്‍). വ്യക്തികളെ ചുറ്റുമുള്ള സമൂഹം പ്രത്യേക കള്ളിയിലൊതുക്കുന്നതും അവര്‍ക്ക് അതിന്റെ അതിരുകള്‍ ഭേദിച്ച് പുറത്തുകടക്കാനാകത്തുമായ പ്രഹേളികയാണ് കിരീടത്തെ കൂടുതല്‍ മനുഷ്യാത്മകമാക്കുന്നത്. ഈയര്‍ത്ഥത്തില്‍ തനിയാവര്‍ത്തനത്തിന്റെ ഒരു തുടര്‍ച്ച കൂടിയാണ് കിരീടം. അച്ചുതന്‍നായര്‍ (തിലകന്‍) എന്ന പോലീസ് കോൺസ്‌റ്റബിളിന്റെ മകനാണ് സേതുമാധവന്‍(മോഹന്‍ലാല്‍). സേതുവിനെ ഒരു പോലീസ് ഇന്‍സ്പെക്ടറാക്കണമെന്നായിരുന്നു അഛന്റെ മോഹം. മകനും അതേ ആഗ്രഹം പിന്തുടരുന്നു. ഒരു നാള്‍, അഛന് സ്ഥലംമാറ്റം കിട്ടി പുതിയ ഗ്രാമത്തിലെത്തിയതിന്റെ പിന്നാലെ, ആ നാടിനെ വിറപ്പിക്കുന്ന തെരുവുഗുണ്ടയായ കീരിക്കാടന്‍ ജോസ്(മോഹന്‍രാജ്) അച്ചുതന്‍നായരെ ആക്രമിക്കുന്നത് കണ്ടുനില്‍ക്കാനാവാതെ സേതുമാധവന്‍ അയാളെ അടിച്ചു നിലത്തിടുന്നു. ഇതിന്റെ പേരില്‍ അറസ്‌റ്റിലാവുകയും പുറത്തിറങ്ങുകയും ചെയ്യുന്ന സേതുവിന്റെ ജീവന് കീരിക്കാടന്‍ ഭീഷണി ഉയര്‍ത്തുന്നുണ്ടെങ്കിലും വേണ്ട സംരക്ഷണം ഏര്‍പ്പാടു ചെയ്യാന്‍ പോലീസിനാകുന്നില്ല. ഈ അവസരത്തില്‍ നിയമം കൈയിലെടുത്തുകൊണ്ട് സേതു കീരിക്കാടനെ അടിച്ചു കൊല്ലുന്നു.

കിരീടത്തിന്റെ തുടര്‍ച്ചയായ ചെങ്കോല്‍(1993/സംവിധാനം സിബി മലയില്‍) കൊലക്കുറ്റത്തിന്റെ പേരില്‍ തടവുശിക്ഷ അനുഭവിക്കുന്ന സേതുവിന് മോചനം ലഭിച്ചു കഴിഞ്ഞിട്ടും സമൂഹ മനസ്സില്‍ നിന്ന് മാപ്പു ലഭിക്കാത്തതിന്റെ കഥ വിവരിക്കുന്നു. സ്വന്തം അഛന്‍ പോലും അവനെ തള്ളിപ്പറയുന്നു. ഈ നിസ്സഹായതയുടെ തീക്ഷ്‌ണമായ ആവിഷ്‌ക്കരണമാണ് കിരീടത്തെയും ചെങ്കോലിനെയും എന്നും ഓര്‍മ്മിക്കുന്ന ചിത്രങ്ങളായി മലയാളിയുടെ മനസ്സില്‍ തങ്ങി നിര്‍ത്തുന്നത്. സ്വന്തം മകളെ വ്യഭിചാരത്തിന് കൂട്ടിക്കൊ ടുക്കുന്ന വിധത്തിലേക്ക് തരം താണ ഒരഛനായി അച്ചുതന്‍ നായര്‍ പരിണമിക്കുന്നുണ്ട്. അഭിമാനം, ചീത്തപ്പേര്, പണം എന്നീ അവസ്ഥകളുടെ പൊള്ളത്തരത്തെ തുറന്നുകാണിക്കുന്ന ചെങ്കോല്‍ കിരീടം പോലെ തന്നെ വന്‍ വാണിജ്യ വിജയം നേടിയെടുത്തു.

ഒരു സസ്‌പെന്‍സ് ത്രില്ലര്‍, കേരളീയ-സവര്‍ണ പശ്ചാത്തലത്തിലവതരിപ്പിച്ചതാണ് ഹിസ് ഹൈനസ് അബ്‌ദുള്ള(1990/സംവിധാനം സിബി മലയില്‍) എന്ന വമ്പന്‍ ഹിറ്റു സിനിമ. രാജകുടുംബങ്ങളിലെയും ബ്രാഹ്മണകുടുംബങ്ങളിലെയും സ്വത്തുടമസ്ഥതാ തര്‍ക്കവും അതിനെ തുടര്‍ന്നുള്ള രക്തരൂഷിതമായ സംഘട്ടനങ്ങളും ധാരാളമായി മലയാള സിനിമയില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. തൊണ്ണൂറുകളിലാണെങ്കില്‍ ഇതൊരു പതിവായിരുന്നു താനും. കര്‍ണാടക സംഗീതത്തിനു കൊടുത്ത അമിത പ്രാധാന്യവും മോഹന്‍ലാല്‍, നെടുമുടി വേണു തുടങ്ങിയവരുടെ സ്വതസ്സിദ്ധമായ അഭിനയവും ഹിസ് ഹൈനസ് അബ്‌ദുള്ളയെ കൂടുതല്‍ ജനപ്രിയമാക്കിയതിനാല്‍ ഇതു സംബന്ധിച്ചുയര്‍ന്ന വിമര്‍ശനങ്ങളൊന്നും കേള്‍ക്കാന്‍ അധികമാളുണ്ടായിരുന്നില്ല. തിരുവുള്ളക്കേട്, അടിയന്‍, റാന്‍, തമ്പുരാന്‍, തമ്പുരാട്ടി, ഉദയനാപുരം എന്നിങ്ങനെ സവര്‍ണഛര്‍ദിലുകളുടെ കൂമ്പാരം തന്നെയായ ഹിസ് ഹൈനസ് അബ്‌ദുള്ള പക്ഷെ ജനങ്ങളുടെ ഇഷ്‌ടസിനിമയായി മാറിയത് ലോഹിതദാസിന്റെ കൈമുദ്ര പതിഞ്ഞതുകൊണ്ടാണെന്നതാണ് വാസ്‌തവം. കൊലപാതകത്തിനായി കൊട്ടാരത്തിലെത്തിച്ച അബ്‌ദുള്ള(മോഹന്‍ലാല്‍) അനന്തന്‍ നമ്പൂതിരിയായി അഭിനയിക്കുകയാണ്. തിരുമേനി(നെടുമുടി വേണു)യുടെ മരണം ആഗ്രഹിക്കുന്ന ബന്ധുക്കളുടെ കൂട്ടുയോഗത്തിലേക്ക് അയാളെ വിളിക്കാന്‍ ചെന്ന രവിവര്‍മ(ശ്രീനിവാസന്‍), അയാള്‍ കത്തി അരയില്‍ തിരുകുന്നതു കാണുമ്പോള്‍ ചോദിക്കുന്നത് ഇതെന്തിനാണ് ഇപ്പോള്‍ കത്തിയെടുക്കുന്നത് എന്നാണ്. ഒരു കില്ലര്‍ എപ്പോഴും കരുതിയിരിക്കണമെന്നാണ് മോഹന്‍ലാലിന്റെ മറുപടി. നാടോടിക്കാറ്റ് സീരീസിലുള്ള മോഹന്‍ലാല്‍-ശ്രീനിവാസന്‍ ദ്വന്ദ്വത്തിന്റെ ഓര്‍മ്മയിലേക്ക് പ്രേക്ഷകനെ കൊണ്ടുപോയ ഒരു സീക്വന്‍സാണിത്. പിന്നീട് ഗുപ്തനു(ജഗദീഷ്)മായുള്ള ചില കോമ്പിനേഷന്‍ സീനുകളിലും ഇത്തരം ഹാസ്യം കാണാവുന്നതാണ്. എന്നാല്‍, പിന്നീട് തമ്പുരാനോടൊത്ത് അയാള്‍ അടുത്തിടപഴകുമ്പോള്‍, ചെസ്സുകളിക്കുമ്പോള്‍, മദ്യപാനത്തിനു ശേഷം നിലാവത്ത്, തുറസ്സായ സ്ഥലത്ത് നടക്കാന്‍ പോകുന്നതിനു മുമ്പും പോയതിനു ശേഷം കടലോരത്തും, എന്നീ രംഗങ്ങളില്‍ കൊലപാതകത്തിനായി എത്തിയ നായകന്‍/പ്രതിനായകനെ മഥിക്കുന്ന സന്ദേഹം വരച്ചുകാട്ടുന്നതില്‍ മോഹന്‍ലാല്‍ എന്ന നടന്‍ മാത്രമല്ല വിജയിക്കുന്നത്. ആ രംഗം വിഭാവനം ചെയ്‌ത തിരക്കഥാകൃത്തു കൂടിയാണ്. അബ്‌ദുള്ള എന്ന നാമധേയം ഉള്ളതുകൊണ്ട് അന്തിമമായി അയാള്‍ ചതിക്കുക (ഉപ്പു പുളിച്ചാല്‍ മാപ്പിള ചതിക്കും) തന്നെ ചെയ്യും, എന്ന മതേതര മുഖം മൂടിയണിഞ്ഞ സവര്‍ണഹിന്ദു മലയാളിയുടെ പ്രതീക്ഷകളെ തകര്‍ക്കുന്ന വിധത്തിലുള്ള അന്ത്യമെഴുതാനും ലോഹിതദാസിന് കഴിഞ്ഞു എന്നത് എടുത്തു പറയേണ്ടതാണ്.

ഹിസ് ഹൈനസ് അബ്‌ദുള്ളയുടെ അഭൂതപൂര്‍വ്വമായ വിജയം ലോഹിതദാസ് /സിബി മലയില്‍ കൂട്ടുകെട്ടിനെ അതേ വിധത്തിലുള്ള സസ്‌പെന്‍സ് ത്രില്ലറുകള്‍ തുരുതുരാ പടച്ചുവിടുന്നതിന് പ്രേരിപ്പിച്ചില്ല. പകരം, കര്‍ണാടക സംഗീതത്തെയും സവര്‍ണ നൃത്തത്തെയും ഉപയോഗിച്ചുകൊണ്ടുള്ള രണ്ടു ചിത്രങ്ങളാണവര്‍ ഒരുക്കിയത്. ഭരത(1991)വും കമലദള(1992)വും. രാമനാഥന്‍ (നെടുമുടി വേണു) എന്ന സംഗീതജ്ഞന്റെ ഇളയ സഹോദരന്‍ ഗോപിനാഥന്‍ എന്ന ഗോപിയായി അഭിനയിച്ച മോഹന്‍ലാലിന് ഭരത് പുരസ്‌ക്കാരം ലഭിക്കുകയുണ്ടായി. മദ്യാസക്തനായതിനെ തുടര്‍ന്ന് രാമനാഥന്‍ സംഗീത വേദിയില്‍ പാടാനാകാതെ കുഴയുമ്പോള്‍ ഒപ്പമുണ്ടായിരുന്ന ഗോപി പാട്ടേറ്റെടുക്കുകയും തല്‍ക്കാലം തടി രക്ഷിക്കുകയുമാണ്. എന്നാല്‍ ഇത് പിന്നീട് ജ്യേഷ്ഠാനുജന്മാർ തമ്മിലുള്ള മൂപ്പിളമ തര്‍ക്കത്തിലേക്ക് വളരുന്നു. ജ്യേഷ്ഠന്‍ തീര്‍ത്ഥയാത്രക്കായി പോകുന്നതും അപകടത്തില്‍ പെട്ട് മരിക്കുന്നതും ഗോപി അത് മറച്ചുവെക്കുന്നതും പിന്നീട് എല്ലാം തെളിയുന്ന ശുഭപര്യവസാനവുമാണ് ഭരതത്തിനുള്ളത്. സാഹചര്യങ്ങളും സ്നേഹവും ബന്ധസൌഹൃദങ്ങളും വ്യക്തിയെയും അയാളുടെ സര്‍ഗാത്മകതയെയും വരിഞ്ഞുമുറുക്കുകയും കെട്ടഴിച്ചു വിടുകയും ചെയ്യുന്ന വൈരുദ്ധ്യത്തെയാണ് ഭരതം അനാവരണം ചെയ്യുന്നത്. ഭരതത്തിലുള്ള കഥയുടെ ഇഴയടുപ്പം കമലദളത്തില്‍ പിടി വിട്ടതു പോലെ അനുഭവപ്പെട്ടു. ഭാര്യ തീയില്‍ പെട്ട് മരണമടഞ്ഞതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെടുകയും മദ്യാസക്തനായി അലഞ്ഞുനടക്കുകയും ചെയ്യുന്ന നന്ദഗോപാല്‍ എന്ന നൃത്താദ്ധ്യാപകനായിട്ടാണ് മോഹന്‍ലാലിന്റെ നായകവേഷം. ജോലി തിരിച്ചുകിട്ടുന്നതിനെ തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ നമ്പീശന്റെ മകള്‍ മാളവികയെ തന്റെ സ്വപ്‌നനൃത്തശില്‍പത്തില്‍ നായികയാക്കുന്നതും അവളുടെ കാമുകന്‍ അയാള്‍ക്കെതിരെ തിരിയുന്നതുമാണ് ഇതിവൃത്തം. കലാകാരന്റെ മഹത്വവത്ക്കരിക്കപ്പെട്ട ആദര്‍ശാത്മക സ്വത്വം അരാജകത്വ നാട്യത്തോടെ അവതരിപ്പിക്കുന്ന മോഹന്‍ലാലിന്റെ പരിവേഷം അസഹ്യമായിത്തീരുകയാണുണ്ടായത്.

ഭരതന്‍ സംവിധാനം ചെയ്ത ആദ്യ ലോഹിതദാസ് ചിത്രമായ അമരം 1991ല്‍ പുറത്തു വന്നു. അരയസമുദായക്കാരുടെ കഥയാണീ സിനിമയില്‍ ആവിഷ്‌ക്കരിക്കപ്പെട്ടത്. അച്ചൂട്ടി(മമ്മൂട്ടി)ക്ക് തന്റെ മകളെ ഡോൿടറാക്കണമെന്നാണ് മോഹം. എന്നാലവള്‍ തന്റെ കളിക്കൂട്ടുകാരനോട് പ്രണയത്തിലാവുന്നതോടെ അച്ചൂട്ടിയുടെ മോഹം തകരുന്നു. ലോഹിതദാസിന്റെ തിരക്കഥയെ അവലംബിച്ച് ഭരതന്‍ അടുത്തതായി സംവിധാനം ചെയ്‌ത ചിത്രം വെങ്കല(1993)മായിരുന്നു. മൂശാരി എന്ന കേരളീയ സമുദായത്തിന്റെ അധ്വാന-ലൈംഗിക പരിസരമാണ് ഇതിവൃത്താടിസ്ഥാനം. മൂശാരിമാര്‍ക്കിടയില്‍ നിലനിന്നിരുന്ന ബഹുഭര്‍ത്തൃത്വ ആചാരത്തെ ഏക പതീ പത്നി വ്രതത്തിലധിഷ്ഠിതമായ പുതിയ സദാചാരത്തിന്റെ നീതിസംഹിതക്കനുസരിച്ച് പരിശോധിക്കുകയാണീ സിനിമയില്‍ ചെയ്യുന്നത്.

1993ലിറങ്ങിയ വാത്സല്യം കൊച്ചിന്‍ ഹനീഫയാണ് സംവിധാനം ചെയ്തത്. വാത്സല്യം റെക്കോഡുകള്‍ തിരുത്തിക്കുറിച്ച ബമ്പര്‍ ഹിറ്റായിരുന്നു. കുടുംബപ്രേക്ഷകരെ ഒന്നടങ്കം തിയറ്ററുകളിലേക്ക് ആനയിച്ച വാത്സല്യത്തിലെ നന്മ നിറഞ്ഞ നായകകഥാപാത്രമായ മേലേടത്ത് രാഘവന്‍ നായരെ മമ്മൂട്ടി അനശ്വരനാക്കി. നായകനെ ആദ്യമായി പരിചയപ്പെടുത്തുന്നത്, കാളവണ്ടിയും നെല്‍ക്കറ്റയും ചെളി പുതഞ്ഞ വരമ്പുകളും കൊണ്ട് ചിഹ്നനം ചെയ്യപ്പെടുന്ന ഒരു ഗ്രാമത്തിലെ വയലില്‍ കാള പൂട്ടുന്ന ആളായിട്ടാണ്. ചിത്രത്തില്‍ രണ്ടു തവണ മാത്രം പെങ്ങളുടെ വീട്ടില്‍ ഗൂഢ ചിന്തകളുമായെത്തുന്ന വലിയമ്മാമയെപ്പോലെ, ഉമ്മറത്തെ ചാരുകസാരയില്‍ കാലിന്മേല്‍ കാലും കയറ്റി ഇരിക്കേണ്ട ഒരു തറവാടിക്കാണ് ജീവിതം പുലര്‍ത്താന്‍ ചെളിയിലേക്കും വിയര്‍പ്പിലേക്കും ആണ്ടിറങ്ങേണ്ടിവരുന്നത്. ചെളി, വിയര്‍പ്പ് എന്നീ അധ്വാനചിഹ്നങ്ങള്‍ക്ക് ചിത്രത്തില്‍ മൂന്ന് സ്വഭാവതലങ്ങളാണുള്ളത്. ഒന്നാമതായി, അധ്വാനത്തോടുള്ള അടിസ്ഥാന കര്‍ഷകന്റെയും തൊഴിലാളിയുടെയും ആത്മബന്ധത്തെ കാല്‍പനികത കൊണ്ട് പുതപ്പിക്കുന്ന അര്‍ത്ഥം. ഈ അര്‍ത്ഥ വിന്യാസത്തിലൂടെ സാധാരണക്കാരനായ മനുഷ്യന്‍ സിനിമയുമായി സമഭാവപ്പെടുന്നു. രണ്ടാമത്തേത്; സാക്ഷരത, സ്‌ത്രീവിദ്യാഭ്യാസം, പരിഷ്‌ക്കാരം, നാഗരിക മര്യാദകള്‍ എന്നിങ്ങനെ വികസിച്ച ആധുനിക ധാരണകള്‍ പ്രകാരം വിയര്‍പ്പിനെയും ചെളിയെയും വൃത്തികേട് മാത്രമായി തിരിച്ചറിയുന്ന കേവല വിശകലനം; നായകസഹോദരന്റെ ഭാര്യയായ ശോഭ(ഇളവരശി) ഉച്ചരിക്കുകയും, അത് നേരത്തെ പറഞ്ഞ കാല്‍പനികമൂല്യത്തെ അങ്ങേയറ്റം ഇടിച്ചു താഴ്ത്തുന്നതായതിനാല്‍ ചിത്രത്തിന്റെ മൂല്യഘടനയും പ്രേക്ഷകസമൂഹവും ഒന്നു ചേര്‍ന്ന് അതിനെ നിരാകരിക്കുകയും ചെയ്യുന്നു. മൂന്നാമത്തേതും, ചിത്രത്തിന്റെ പ്രത്യക്ഷതലത്തില്‍ അസന്നിഹിതമായിരിക്കുന്നതുമായ സ്വഭാവതലം, ഒരു അസ്സല്‍ തറവാടിക്ക് കുടുംബം പുലര്‍ത്താന്‍ ദേഹാധ്വാനത്തിലേക്ക് മുഴുകേണ്ടി വന്നു എന്ന വസ്‌തുതയെ നൈരാശ്യബോധത്തോടെ വീക്ഷിക്കുന്ന ചരിത്ര വിരുദ്ധതലമാണ്. പ്രത്യക്ഷത്തില്‍, കര്‍ഷകന്റെ ത്യാഗത്തെയും അധ്വാനത്തെയും മണ്ണിനോടുള്ള പ്രതിപത്തിയെയും ഉദാത്തീകരിക്കുന്നതായ തോന്നല്‍ ജനിപ്പിക്കുന്ന ചിത്രത്തിന്റെ മൂല്യധാരണ

പക്ഷേ പഴയ കര്‍ഷക-ജന്മി നാടുവാഴിത്ത സന്ദര്‍ഭത്തിലെ സ്‌ത്രീ പുരുഷ ബന്ധത്തെ കേന്ദ്രീകരിച്ചാണ് പിന്നീട് വികസിക്കുന്നത്. വിവാഹം എന്ന സമ്പ്രദായത്തിന്റെ നടപ്പു രീതികളെ അംഗീകരിച്ചും പുകഴ്ത്തിയും- സ്‌ത്രീധനം, വരന്റെ വീട്ടുകാര്‍ ആദ്യം അന്വേഷണം നടത്തണം, പെണ്ണുകാണല്‍, വിവാഹത്തിനു ശേഷമുള്ള ഭാര്യാഭര്‍ത്താക്കന്മാരുടെ താമസം ഭര്‍തൃഗൃഹത്തില്‍ തന്നെയായിരിക്കണം എന്നിങ്ങനെ - മുന്നേറുന്ന ചിത്രം ഭാര്യയടക്കമുള്ള സ്‌ത്രീകളെ എങ്ങനെയാണ് പുരുഷാധിപത്യത്തിനനുസരിച്ച് മെരുക്കിയെടുക്കേണ്ടത് എന്ന പ്രശ്നത്തിന് പരിഹാരം കാണാനാണ് അതിന്റെ ഊര്‍ജ്ജം മുഴുവനും ചെലവഴിക്കുന്നത്. കുടുംബം എന്ന അടഞ്ഞ വിനിമയവ്യവസ്ഥയിലെ അധികാരബന്ധങ്ങള്‍ക്ക് ശോഷണം സംഭവിച്ചാല്‍ അത് തകരുക എന്ന 'ഒരിക്കലും സംഭവിച്ചുകൂടാത്ത' ദുരന്തത്തിലേക്കാണ് കാര്യങ്ങള്‍ ചെന്നെത്തുക. വാത്സല്യത്തിന്റെ പുറം മോടിയുള്ള കുടുംബനാഥനായ പുരുഷന്റെ സ്വേഛാപരമായ ഇഷ്‌ടാനിഷ്‌ടങ്ങള്‍ - വീട്ടിലെ ജോലികളുടെ ക്രമീകരണം, സഹോദരനെ പഠിപ്പിക്കല്‍, സഹോദരിയുടെ പ്രേമം, അവളുടെ വിവാഹം, വരനെ നിശ്ചയിക്കലും മാറ്റലും എന്നിങ്ങനെ - തുടര്‍ച്ചയായി നടക്കുമ്പോള്‍ ഒരു കുഴപ്പവുമില്ല. ആ അധികാരം ചോദ്യം ചെയ്യപ്പെടുകയും കാരണവരുടെ ഭരണക്കുത്തക തകരുകയുമാണ്. അധികാരം, സ്‌ത്രീ വിരുദ്ധത എന്നീ ഘടകങ്ങളിലൂന്നി ചലിക്കുന്ന പിന്തിരിപ്പന്‍ കുടുംബഘടനയാണ് നന്ദി, ത്യാഗം എന്നിങ്ങനെയുള്ള ലാവണ്യപദങ്ങള്‍ കൊണ്ട് പുതപ്പിച്ച നന്മയുടെ ആന്തരിക തലങ്ങളില്‍ ഒളിഞ്ഞിരിക്കുന്നത്. വാത്സല്യത്തിന്റെ അഭൂതപൂര്‍വമായ വിജയം; കുടുംബത്തെക്കുറിച്ചും സ്‌ത്രീജീവിതത്തെക്കുറിച്ചും മറ്റുമുള്ള ശരാശരി കേരളീയന്റെ ധാരണകള്‍ ലോഹിതദാസിലൂടെ എത്രമാത്രം ഫലപ്രദമായി പുനരാവിഷ്‌ക്കരിക്കപ്പെട്ടു എന്നതിന്റെ നിദര്‍ശനമാണ്.

അസ്വാഭാവികം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു പ്രണയം, പരാജയത്തില്‍ കലാശിക്കുന്നതിന്റെ ദുരന്തസ്‌മൃതികളുമായി പ്രേക്ഷകന്‍ തിയ്യേറ്റര്‍ വിടുന്ന വളരെ സ്വാഭാവികമായ ഒരു സിനിമയായേ ഉദ്യാനപാലകന്‍ (1996/സംവിധാനം ഹരികുമാര്‍) പ്രത്യക്ഷത്തില്‍ അനുഭവപ്പെടുകയുള്ളൂ. എന്നാല്‍, സമകാല സമൂഹത്തിലെ കുടുംബബന്ധങ്ങളും അതിന്റെ സാമ്പത്തിക ഉച്ചനീചത്വങ്ങളും വളരെ സ്വാഭാവികവും മാറ്റങ്ങള്‍ക്ക് വഴങ്ങാത്തതുമാണെന്ന് വരുത്തിത്തീര്‍ത്ത്, അതിനോട് പൊരുത്തപ്പെടാന്‍ നിര്‍ദ്ദേശിക്കുന്ന ഒരു ഗുണപാഠതലം, കഥയുടെ അന്തര്‍യുക്തികളില്‍ നിന്ന് തലനീട്ടിക്കൊണ്ടാണ് ചിത്രത്തിന്റെ അന്ത്യഫലം നിര്‍ണയിച്ചെടുക്കുന്നത്. നിതാന്ത പരിചയം കൊണ്ട് നമ്മുടെ ഇഷ്‌ടങ്ങള്‍ തന്നെയായി കഴിഞ്ഞ സ്ഥിരം പ്രമേയങ്ങളെ പുതിയ കാലത്തിന്റെ പ്രശ്‌നങ്ങളുടെ പുറം മോടിയണിയിപ്പിച്ചുകൊണ്ടും വള്ളുവനാടന്‍ ഗൃഹാതുരതയുടെ സുഖദസാന്ത്വനം കൊണ്ടും വീണ്ടും ഇഷ്‌ടങ്ങളാക്കി മാറ്റുന്ന മായികമായ രീതിയിലൂടെയാണ് ലോഹിതദാസിന്റെ തിരക്കഥകള്‍ സവിശേഷമായത്. യാഥാസ്ഥിതികമായ സമുദായവ്യവസ്ഥയുടെ ജടിലാകൃതിയെ കീറിമുറിച്ചേക്കും എന്ന പ്രതീക്ഷ അന്ത്യം വരെ നിലനിര്‍ത്തുകയും അന്ത്യത്തില്‍ അത്തരമൊരു പ്രതീക്ഷയെ തല്ലിക്കെടുത്തി പൊരുത്തപ്പെടലിന്റെ ഗുണപാഠം കൊണ്ട് ഒത്തുതീരുകയും ചെയ്യുന്ന ഒരു ചാക്രികവ്യൂഹമാണ് ഇത്തരം സിനിമകളുടെ പ്രധാന സ്വഭാവം. ധനാധിപത്യവ്യവസ്ഥയുടെ പരിഗണനയില്‍ എല്ലാം കൊണ്ടും താഴ്ന്നവനായ സുധാകരനു(മമ്മൂട്ടി)മായി ഇന്ദു(കാവേരി)വിനുള്ള പ്രണയം സാക്ഷാത്ക്കരിക്കപ്പെടട്ടെ എന്ന ആഗ്രഹം പ്രേക്ഷകരോടൊപ്പം പങ്കിട്ടുകൊണ്ടാണ്, കഥയുടെ നാടകീയതകള്‍ മുന്നോട്ടു നയിക്കപ്പെടുന്നത്. വിധവയായി തീര്‍ന്ന സുമ, കുഞ്ഞിനോടൊപ്പം പഴയ കാമുകന്‍ ജോസിനോട് ചേരുന്നതിന്റെ അപരയാഥാര്‍ത്ഥ്യം ഈ സാക്ഷാത്കാര പ്രതീക്ഷയുടെ മുന്നോടിയുമായിരുന്നു. എന്നാല്‍, ഇത്തരം ഒരു അസ്വാഭാവികത നിര്‍വഹിക്കപ്പെടുകയാണെങ്കില്‍, അത് ഒത്തുതീര്‍പ്പിന്റെ പ്രത്യയശാസ്‌ത്രത്തിന് വിഘാതമാവും എന്നതുകൊണ്ട് ആ അപകടം തന്ത്രപൂര്‍വം ഒഴിവാക്കി, തിരശ്ശീല വെളുപ്പിച്ചെടുക്കപ്പെടുന്നു.

1996ലിറങ്ങിയ സല്ലാപ(സംവിധാനം സുന്ദര്‍ദാസ്)ത്തിന് ലഭിച്ച പ്രതീക്ഷയിലും കവിഞ്ഞ സാമ്പത്തികവിജയം മലയാള സിനിമ നന്മയിലേക്കും ലാളിത്യത്തിലേക്കും തിരിച്ചുവന്നതിന്റെ ലക്ഷണമായി നിരൂപിച്ചുകൊണ്ട് പരക്കെ ആഘോഷിക്കപ്പെട്ടു. നാടകീയമായ ത്രികോണപ്രേമം, ഇമ്പമാര്‍ന്ന ഗാനങ്ങള്‍, മഞ്ജുവാരിയര്‍ എന്ന നടിയുടെ നായികാപദവിയിലെ അരങ്ങേറ്റം എന്നീ ഘടകങ്ങളിലൂടെ കുടുംബസദസ്സുകളെ ചിത്രം വന്‍തോതില്‍ ആകര്‍ഷിച്ചു. സ്‌ത്രീയുടെ ശരീരം, അവള്‍ക്കും ബന്ധുക്കള്‍ക്കും ഒരു വശത്തുനിന്ന് ആകര്‍ഷണവസ്‌തുവും മറുവശത്തു നിന്ന് ബാധ്യതയുമാണെന്ന പൊതുബോധത്തിന്റെ അടിത്തറയിലാണ് സല്ലാപം സാക്ഷാത്ക്കരിക്കപ്പെട്ടത്. വീട്ടുവേലക്കാരിയായ രാധ (മഞ്ജുവാരിയര്‍)യെ മാനഭംഗപ്പെടുത്താന്‍ തുനിയുന്ന കുടുംബനാഥനായ ചന്ദ്രനി(എന്‍ എഫ് വര്‍ഗീസ്)ല്‍ കുറ്റം കാണുന്നതിനു പകരം ആ സാഹചര്യത്തെ നാം ശപിക്കുകയും അതേ സാഹചര്യത്തെ തന്നെ നാലാളറിയാതെ താല്‍ക്കാലികമായി ഇല്ലാതാക്കുന്ന പദ്മിനിയെ (ചന്ദ്രന്റെ ഭാര്യ /ബിന്ദു പണിക്കര്‍) നാം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. തന്റെയും കുട്ടികളുടെയും ഭാവി കരുതിയാണ്, ഭര്‍ത്താവിന്റെ 'വേലക്കാരിയെ കടന്നു പിടിക്കല്‍' എന്ന നിയമപരമായി ലഘു ശിക്ഷ ലഭിക്കാവുന്നതും പൊതുബോധത്തിന്‍ പ്രകാരം അപരാധമല്ലാത്തതുമായ കുറ്റകൃത്യത്തെ അവള്‍ ഒതുക്കുന്നത് എന്ന ന്യായമാണ് വ്യവസ്ഥാപനം ചെയ്യപ്പെടുന്നത്.

ത്രികോണപ്രേമകഥയുടെ അതിപരിചിതമായ വികാരമുഹൂര്‍ത്തങ്ങളുടെ ലോലലോലമായ നൂലിഴകള്‍ കൊണ്ടാണ് തൂവല്‍ക്കൊട്ടാരം (1996/സംവിധാനം സത്യന്‍ അന്തിക്കാട്) മുഴുമിപ്പിക്കുന്നത്. സകലകലാവല്ലഭന്‍ കൂടിയായ പ്രാരാബ്‌ധക്കാരന്‍ മോഹനചന്ദ്രന്‍ (ജയറാം) എന്ന വക്കീലും വാദ്യകലയില്‍ അയാളുടെ ഗുരുവും സന്തതസഹചാരിയുമായ അച്ചുവേട്ടന്റെ(ഒടുവില്‍ ഉണ്ണികൃഷ്ണന്‍) മകളും നര്‍ത്തകിയുമായ സുജാത(സുകന്യ)യും തമ്മിലുള്ള സുഘടിത പ്രണയത്തിനിടയിലാണ് ചിത്തഭ്രമക്കാരിയായ ദേവപ്രഭ(മഞ്ജുവാര്യരുടെ മികച്ചതും എടുത്തുപറയേണ്ടതുമായ അഭിനയം) എന്ന തമ്പുരാട്ടി വന്ന് കുഴപ്പങ്ങള്‍ സൃഷ്‌ടിക്കുന്നതും അവസാനം 'ഞാന്‍ മോഹനനെ ഏട്ടനെപ്പോലെയാണ് കരുതിയത്' എന്ന പ്രഖ്യാപനത്തോടെ കാര്യങ്ങള്‍ കലങ്ങിത്തെളിയിക്കുന്നതും. ദേവപ്രഭയുടെയും സുജാതയുടെയും സ്വത്വങ്ങളുടെ ലിംഗ-വര്‍ഗ വൈരുദ്ധ്യങ്ങളും സമാനതകളും സൂക്ഷ്മമായി താരതമ്യം ചെയ്യുക. സ്‌ത്രീകളാണ് എന്നതുകൊണ്ട് പുരുഷനെ വശീകരിക്കലും അതിന്റെ പേരില്‍ കടിപിടി കൂടലും അതില്‍ തോല്‍ക്കലും ജയിക്കലും തന്നെയാണവരുടെയും മുഖ്യ ജീവിത ലക്ഷ്യങ്ങള്‍. പുരുഷനെപ്പോലെ 'ആരോഗ്യകരമായ ഹൃദയവിശാലത' പെണ്ണുങ്ങള്‍ക്കില്ല എന്നു സ്ഥാപിക്കപ്പെടുന്നു. എന്നാല്‍, ഈ സങ്കുചിതത്വം എല്ലാ സ്‌ത്രീകളിലും ഒരേ പോലെയല്ല പ്രകടമാകുന്നതെന്നും രാജകുടുംബത്തിലെ കുലീന വനിത പ്രജാകുടുംബത്തിലെ സാധാരണ പെണ്ണിനേക്കാള്‍ ഹൃദയവിശാലതയും സംസ്‌ക്കാരബോധവും പ്രകടിപ്പിക്കും എന്നുമുള്ള ധാരണ, നേരത്തെ സൂചിപ്പിച്ച ലിംഗധാരണയെ കവച്ചുവെച്ചുകൊണ്ട് നിര്‍ണീതമാകുന്നുണ്ട്. നൃത്തമത്സരത്തിലെ ഫലത്തെ പരസ്യമായി അട്ടിമറിച്ചതുകൊണ്ട് ക്ഷോഭിച്ച സുജാതക്ക് രഹസ്യമായി പാരിതോഷികം അയച്ച ദേവപ്രഭയുടെ വിശാലമനസ്‌ക്കത, കുലീനത്വം സാധാരണത്തത്തെക്കാള്‍ മികച്ചു നില്‍ക്കും എന്ന കണ്ടെത്തലിന്റെ പ്രഖ്യാപനമാണ്. മോതിരം രഹസ്യമായിട്ടാണ് സുജാതക്ക് എത്തിച്ചതെങ്കില്‍, മോഹനചന്ദ്രന്‍ എന്ന പാരിതോഷികത്തെ പരസ്യമായിതന്നെ കൈമാറി അവള്‍ തന്റെ പക്വതയെ അന്ത്യരംഗത്തില്‍ വെളിപ്പെടുത്തുന്നു.

1997ല്‍ ലോഹിതദാസ് ആദ്യമായി സംവിധാനം ചെയ്ത ഭൂതക്കണ്ണാടി ഏറ്റവും നല്ല നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡടക്കം നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയെടുത്തു. ഉപയോഗിച്ചതിനു ശേഷം എറിഞ്ഞുകളയുക എന്ന കണ്‍സ്യൂമര്‍ സംസ്‌ക്കാരത്തിന് കീഴ്പ്പെട്ടതിന്റെ അടുത്ത ഘട്ടമായി പ്ളാസ്‌റ്റിക് സഞ്ചി പോലെ പെണ്‍കുട്ടികളെ ഉപയോഗിക്കുകയും നശിപ്പിച്ച് എറിഞ്ഞുകളയുകയും ചെയ്യുന്ന പരിഷ്‌ക്കാരത്തിലേക്ക് കേരളീയ പുരുഷത്വം വളര്‍ന്നെത്തിയതിനെക്കുറിച്ചുള്ള ഉത്ക്കണ്ഠ പങ്കിടുന്നതിലൂടെയാണ് ഭൂതക്കണ്ണാടി ആത്മാര്‍ത്ഥവും സത്യസന്ധവുമായ ഒരാവിഷ്‌ക്കരണമായി മാറിയത്. നിരവധി പല്‍ച്ചക്രങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതും ദിവസേന താക്കോല്‍ കൊടുക്കേണ്ടതുമായ തരത്തിലുള്ള പഴയ കാലത്തെ വാച്ചുകള്‍ നന്നാക്കുക എന്ന ജോലി മാത്രമറിയാവുന്ന വിദ്യാധരന്‍ എന്ന മണി (മമ്മൂട്ടി) യാണ് ഭൂതക്കണ്ണാടിയിലെ നായകന്‍. നായര്‍ജാതിക്കാരനായ വിദ്യാധരന് തൊട്ടയല്‍പക്കത്തെ പുള്ളുവത്തി സരോജിനി(ശ്രീലക്ഷ്‌മി)യോട് ചെറുപ്പം മുതലേ ഇഷ്‌ടമായിരുന്നുവെങ്കിലും അവര്‍ക്ക് വിവാഹിതരാവാനാവുന്നില്ല. കുണ്ടനിടവഴിയില്‍ കിടന്ന് ഇണ ചേരുന്ന പാമ്പുകളിലൊന്നിനെ കല്ലെറിഞ്ഞുകൊന്നതിന്, മറ്റേ പാമ്പ് തന്റെ ജീവിതത്തോട് പക തീര്‍ക്കുകയാണെന്നാണ് വിദ്യാധരന്റെ വിശ്വാസം. കുഞ്ഞിന് രണ്ടു വയസ്സാകുമ്പോഴേക്കും അയാളുടെ ഭാര്യയെ പാമ്പു കടിച്ചു കൊന്നു. ഇത് ജാതകവിധിയുമാണ്. മറ്റൊരു വിവാഹം ആദ്യമേ കഴിക്കുകയും ഒരു കുട്ടിയെ ഗര്‍ഭം ധരിച്ച് മൂന്നുമാസത്തിനകം കാര്യം തീരുകയും ചെയ്‌ത് പഴയ കാമുകി സരോജിനി പിന്നെയും വിദ്യാധരനെ കാത്തുകാത്ത് കഴിയുകയാണ്. അവളുടെ മകള്‍, പതിനഞ്ചു വയസ്സുകാരിയായ മിനിയാണ് വിദ്യാധരന്റെ മകള്‍ ശ്രീക്കുട്ടിയുടെ കളിക്കൂട്ടുകാരിയും വേലക്കാരിയും എല്ലാം എല്ലാം. സന്ധ്യക്ക് തന്റെ കുടിലിലേക്ക് ഇടവഴിയിലൂടെ തിരിച്ചു പോവുന്ന മിനിയെ പെട്ടെന്ന് കാണാതാവുന്നു. രാത്രി മുഴുവന്‍ തപ്പിയിട്ടും അവളെ കണ്ടുകിട്ടുന്നില്ല. പിറ്റേന്ന്, കുന്നിന്‍ പുറത്തെ നരിമടയില്‍ കടിച്ചു ചീന്തപ്പെട്ട് കൊലപ്പെടുത്തിയ അവസ്ഥയില്‍ അവളുടെ ശവശരീരം. ശൂന്യതയിലേക്ക് നീണ്ട പൊലീസന്വേഷണം, വഴിയില്‍ വെച്ച് കുട്ടികളെയും ചോദിക്കാന്‍ ചെന്ന വിദ്യാധരനെയും തോക്കു കാണിച്ച് പേടിപ്പെടുത്തിയ ഒറ്റക്കണ്ണന്‍ വേട്ടക്കാരനെയാണ് വിദ്യാധരന് സംശയം. ഇത് പറഞ്ഞ് അവര്‍ നടത്തുന്ന ഏറ്റുമുട്ടലില്‍ വേട്ടക്കാരന്‍ കൊല്ലപ്പെടുന്നു. വിദ്യാധരന്‍ ജയിലിലടക്കപ്പെടുന്നു. അയാളുടെ ജയില്‍ വാസത്തിനിടയിലാണ് മകള്‍ പ്രായപൂര്‍ത്തിയാവുന്നത്. മിനിയുടെ അനുഭവവും മറ്റും ചേര്‍ന്ന് അവന്റെ മനസ്സില്‍ ഭീതി കത്തിപ്പടരുന്നു. ഈ ഭീതി അകക്കണ്ണിലെ സാങ്കല്‍പിക കാഴ്‌ചകളെ പുറം കണ്ണിലെ യഥാര്‍ത്ഥ കാഴ്‌ചകളായിതന്നെ അനുഭവപ്പെടുത്തുന്ന വിഭ്രമത്തിലേക്ക് അവനെ നയിക്കുന്നു. പ്രായപൂര്‍ത്തിയിലേക്ക് കാലെടുത്തുവെക്കുന്ന കൊച്ചുപെണ്‍കുട്ടികളുടെ പുരുഷരക്ഷാകര്‍ത്താക്കള്‍ കേരളത്തിലുടനീളം അനുഭവിക്കുന്ന ഭയാനകമായ ദു:സ്വപ്‌നങ്ങളാണ് വിദ്യാധരന്റെ അനുഭവയാഥാര്‍ത്ഥ്യങ്ങളിലും സങ്കല്‍പങ്ങളിലുമായി പ്രതിനിധാനം ചെയ്യപ്പെടുന്നത്. ഗൌരവബുദ്ധ്യാ ഉള്ളതും മനുഷ്യസ്നേഹത്തോട് വിശാലമായ അര്‍ത്ഥത്തില്‍ പ്രതിബദ്ധമായതുമായ അദ്ദേഹത്തിന്റെ മാധ്യമപരിചരണത്തിന്റെ ഉത്തമനിദര്‍ശനമാണ് ഭൂതക്കണ്ണാടി.

മുതലാളിത്ത വ്യവസ്ഥ ഏറ്റവും ക്രൂരമായി, മനുഷ്യരുടെ പഴയതരം ജീവിതസമീപനങ്ങളെ തകിടം മറിക്കുകയും പുതിയവ രൂപപ്പെടുത്തുകയും ചെയ്യുന്നുവെന്നതുകൊണ്ടാണ് സര്‍വ്വീസിലിരിക്കുന്ന അച്‌ഛന്റെ മരണം എന്നതിന്റെ അര്‍ത്ഥം തനിക്കൊരു ജോലി എന്നതു മാത്രമാണെന്ന് ഒരു മകന്‍ തിരിച്ചറിയുന്നത്. പോര, അച്‌ഛന്റെ അപകടമരണത്തിനു വേണ്ടി ആ മകന്‍ കെണിയൊരുക്കുകയും ചെയ്യുന്നു. ലോഹിതദാസ് സംവിധാനം ചെയ്ത കാരുണ്യ(1997)ത്തിന്റെ അടിസ്ഥാന കഥാതന്തു സമകാലിക പ്രസക്തമായി തീരുന്നത്, സാധാരണ മനുഷ്യരുടെ ഉള്ളിന്റെ ഉള്ളില്‍ തറഞ്ഞിരിക്കുന്ന ഇത്തരമൊരു മുതലാളിത്ത ആശയം തെളിഞ്ഞുവരുന്നതു കൊണ്ടാണ്. സ്വന്തം അച്‌ഛനെ വേവിച്ച് തിന്ന് തന്റെ വിശപ്പു തീര്‍ക്കാം എന്ന പ്രാകൃതമായ ജന്തുസഹജമനോഭാവത്തിലേക്ക് മനുഷ്യന്‍ തിരിച്ചെത്തുന്നത് അവന്റെ നിവൃത്തികേടുകൊണ്ടാണ്. നിവൃത്തികേടിന്റെ കാരണമാകട്ടെ പണാധിപത്യ(പണമില്ലാത്തവന്‍ പിണം)വ്യവസ്ഥയും.

യാഥാസ്ഥിതികപക്ഷം പ്രോത്സാഹിപ്പിച്ചു വരുന്ന സ്‌ത്രീത്വ നിര്‍മ്മാണപ്രക്രിയയെ വിഘടിക്കുന്ന സ്വഭാവവത്ക്കരണങ്ങളെ പരാജയപ്പെടുത്തുക എന്നത് അധീശത്വ സിനിമയുടെ പ്രത്യയശാസ്‌ത്ര ധര്‍മ്മമാണ്. അത്തരമൊരു പ്രവൃത്തിയുടെ വിജയാഹ്ളാദമാണ് ലോഹിതദാസ് സംവിധാനം ചെയ്ത കന്മദ(1998) ത്തിലെ നായികയായ ഭാനു(മഞ്ജുവാര്യര്‍)വിനെ പെണ്ണാക്കി മാറ്റുന്നതിലൂടെ നായകന്‍, നായകനു പിന്നിലൊളിഞ്ഞിരിക്കുന്ന ചലച്ചിത്രകാരന്‍, നായകനുമായി സമഭാവപ്പെടുന്ന പ്രേക്ഷകന്‍ എന്നിവര്‍ പങ്കുവെക്കുന്നത്. ഭാനുവിന്റെ മുന്നനുഭവങ്ങള്‍ അവളെ ഒരു കരിങ്കാളിയാക്കി തീര്‍ത്തതിന്റെ ന്യായീകരണങ്ങളെന്ന നിലക്ക് അവതരിപ്പിച്ച് ആ അവസ്ഥയെ കഥക്കനുയോജ്യമായി സന്ദര്‍ഭവത്ക്കരിക്കുന്നുണ്ടെങ്കിലും, കഥ തീരുമ്പോഴും അത്തരം ഒരു കരിങ്കാളിയെ അങ്ങനെത്തന്നെ നിലനിര്‍ത്തി ശുഭം പറയാനുള്ള ധൈര്യമോ ആര്‍ജ്ജവമോ ചലച്ചിത്രകാരന്‍ പ്രകടിപ്പിക്കുന്നില്ല. വാണിജ്യവും ദര്‍ശനവും സമുദായരൂപവത്ക്കരണ പ്രക്രിയയും കൂടിക്കുഴഞ്ഞു കിടക്കുന്ന ചലച്ചിത്ര പ്രത്യയശാസ്‌ത്രം അതിനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിന് നല്‍കുന്നില്ല എന്നതാണ് സത്യം.

നിരവധി സമ്പന്നഗൃഹങ്ങളില്‍ ഒരേസമയം വീട്ടുജോലിക്കു പോയി അതിന്റെ കൂലിയും എല്ലായിടത്തെയും ഭക്ഷണബാക്കിയും തുന്നിച്ചേര്‍ത്തു പുതുക്കിയ കുപ്പായങ്ങളും കൊണ്ട് പുറത്തുകടന്ന് കോളേജു പഠനത്തിന്റെ അടിപൊളിയിലേക്ക് പലായനപ്പെടുന്നവളാണ് ‘ലോഹിതദാസ് സംവിധാനം ചെയ്ത കസ്‌തൂരിമാന്‍’(2003) എന്ന ചിത്രത്തില്‍ മീരാ ജാസ്‌മിന്‍ അഭിനയിക്കുന്ന പ്രിയംവദ എന്ന കഥാപാത്രം. അധ്വാനത്തിന്റെ മഹനീയതയും ത്യാഗസന്നദ്ധതയുടെ ഉദാത്തതയും പ്രഘോഷിക്കുകയാണെന്നതാണ് ഇത്തരം കഥാതന്തുക്കളുടെ രചനക്കു പിറകിലെ ന്യായം. എന്നാല്‍ പരസ്യപ്പെടുത്താനാകാത്ത അധ്വാനജീവിതം കൊണ്ട് സമാഹരിക്കുന്ന പണം സമ്പന്നരുടെയും മധ്യവര്‍ഗക്കാരുടെയും ഈച്ചക്കോപ്പികളാകാന്‍ വേണ്ടി ദുര്‍വ്യയം ചെയ്യുകയാണ് മറ്റനവധി സമാന ചിത്രങ്ങളിലെന്നതുപോലെ“കസ്‌തൂരിമാനി”ലെയും കേന്ദ്രകഥാപാത്രങ്ങള്‍. ഈ ദുര്‍വ്യയവിനോദമല്ലാതെ അത്യധ്വാനികളായ ദരിദ്രര്‍ എന്താണ് ചെയ്യേണ്ടത് എന്ന പ്രശ്‌നത്തിനുള്ള കസ്‌തൂരിമാനിന്റെ പ്രതിവിധിയാണ്, കൂടുതല്‍ അധ്വാനിച്ച്, ടെമ്പററി ദരിദ്രനായ കാമുകനെ ഐ എ എസുകാരനാക്കാനുള്ള ട്യൂഷന് ദില്ലിക്കയക്കുക എന്ന തരം മാതൃകകള്‍. എന്നിട്ട് വിജയശ്രീലാളിതനായി വരുന്ന നായകന്‍ പുതിയ സാഹചര്യത്തിലും തന്നെ കൈ വെടിയാതിരിക്കുന്നത് എടുത്തു പ്രസ്‌താവിക്കുന്നതിലൂടെ എല്ലാ ആദര്‍ശപ്പട്ടങ്ങളും അവനു മേല്‍ ചാര്‍ത്തിക്കൊടുക്കുകയും ചെയ്യുന്നു.

ലോഹിതദാസ് തിരക്കഥയെഴുതിയ മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍ ജാതകം(1989/സുരേഷ് ഉണ്ണിത്താന്‍), ആധാരം (1992/ജോര്‍ജ്ജ് കിത്തു), ചകോരം(1994/എം എ വേണു), വീണ്ടും ചില വീട്ടുകാര്യങ്ങള്‍(1999/സത്യന്‍ അന്തിക്കാട്) എന്നിവയാണ്. അദ്ദേഹം സംവിധാനം ചെയ്തവയില്‍ ജോക്കര്‍(2000), സൂത്രധാരന്‍(2001) എന്നിവയും എടുത്തുപറയേണ്ടവയാണ്.

Thursday, July 9, 2009

ചന്ദ്രനിലേക്ക് പറന്നുയര്‍ന്ന അസ്ഥികൂടം


പ്യൂരിറ്റനിസ്റ്റു(സന്മാര്‍ഗമാത്രവാദികള്‍)കള്‍ക്ക് കേള്‍ക്കാനും കാണാനും ഉള്‍ക്കൊള്ളാനുമാകാത്ത തരത്തില്‍ സങ്കീര്‍ണവും ഹൃദയഭേദകവുമായ ജീവിതവും സംഗീതവും നൃത്തവും മരണവുമായിരുന്നു മൈക്കിള്‍ ജാക്സണ്‍ന്റേത്. വിദേശം (ചാരന്മാര്‍ അതാ ചാരന്മാര്‍!), ജനപ്രിയത, ആഹ്ളാദം എന്നിങ്ങനെയുള്ള പ്രതിഭാസങ്ങളെ ഭയമുള്ളവരായ അല്ലെങ്കില്‍ അവയെ അഭിമുഖീകരിക്കാന്‍ കെല്‍പ്പില്ലാത്തവരായ, ഇത്തരം പ്യൂരിറ്റനിസ്റ്റുകള്‍ ഫാസിസത്തിലേക്കുള്ള വഴിയാണ് വെട്ടിത്തെളിക്കുന്നതെന്ന് തിരിച്ചറിയുന്നവരുടെ ഗതികേട് അവ്യാഖ്യേയമാണ്. സംഗീതം നിരോധിച്ച, നൃത്തം നിരോധിച്ച, ജീന്‍സ് നിരോധിച്ച, പുകവലി നിരോധിച്ച, മദ്യം നിരോധിച്ച, സിനിമ നിരോധിച്ച, ടെലിവിഷന്‍ നിരോധിച്ച, കംപ്യൂട്ടര്‍ നിരോധിച്ച, ഇന്റര്‍ നെറ്റ് നിരോധിച്ച, മൊബൈല്‍ ഫോണ്‍ നിരോധിച്ച(ബ്ളൂടൂത്ത് സമം ബ്ളൂഫിലിം എന്നെഴുതി നിറക്കുന്ന വിഡ്ഢികള്‍ക്ക് നല്ല നമസ്കാരം), നഗ്നത നിരോധിച്ച, ചുംബനം നിരോധിച്ച, ലൈംഗികത നിരോധിച്ച, തെറി നിരോധിച്ച, ആഹ്ളാദം നിരോധിച്ച ഒരു മാതൃകാ രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള ഇക്കൂട്ടരുടെ സദാചാര വാഴ്ചകളുടെ നിയമനിബന്ധനകള്‍ക്കുള്ളില്‍ നിന്നു കൊണ്ടെങ്ങിനെയാണ് മൈക്കിള്‍ ജാക്സണെക്കുറിച്ചും അദ്ദേഹത്തിന്റെ ത്രസിപ്പിക്കുന്ന സംഗീതത്തെക്കുറിച്ചും ജീവിതത്തിലെ നടുക്കുന്ന അനുഭവങ്ങളെ ക്കുറിച്ചും ഓര്‍മിച്ചെടുക്കുക?

ആരായിരുന്നു മൈക്കിള്‍ ജാക്സണ്‍? പോപ് സംഗീതത്തിന്റെ ചക്രവര്‍ത്തി എന്ന സ്ഥിരം നിര്‍വചനത്തില്‍ എല്ലാം ഉള്‍പ്പെടുത്താനാവുമോ? പാട്ടുകാരനും നര്‍ത്തകനും സംഗീതജ്ഞനും സംഗീത സങ്കേത വിദഗ്ധനും ചലച്ചിത്രനടനും ബിസിനസുകാരനും വിനോദവ്യവസായിയും ആയിരുന്നു മൈക്കിള്‍ എന്ന ഉത്തരം തൃപ്തികരമാണോ? കറുത്തവനും വെളുത്തവനുമായിരിക്കുന്ന; കുട്ടിയും മുതിര്‍ന്നവനുമായിരിക്കുന്ന; പുരുഷനും സ്ത്രീയുമായിരിക്കുന്ന; അനവധി സ്ത്രീകളുടെ കാമുകനായിരിക്കെ തന്നെ സ്വവര്‍ഗാനുരാഗിയുമായിരിക്കുന്ന; വിമോചനത്തിന്റെ വക്താവും മുതലാളിത്തത്തിന്റെ പ്രയോക്താവുമായിരിക്കുന്ന; ക്രിസ്ത്യാനിയും മുസ്ളിമുമായിരിക്കുന്ന, രോഗിയും ചികിത്സകനുമായിരിക്കുന്ന, പിശാചും ദൈവവുമായിരിക്കുന്ന വിചിത്രമായ ദ്വന്ദ്വാത്മകതയാണ് മൈക്കിള്‍ ജാക്സണ്‍ എന്ന വൈരുധ്യാത്മക പ്രതിഭാസത്തിന്റെ ചലന നിയമങ്ങള്‍ എന്നത് പ്രാഥമികമായ ഒരു വസ്തുത മാത്രം.

അമേരിക്കന്‍ ഐക്യനാടുകളുടെ ചരിത്രത്തെ തന്നെ തിരുത്തിയെഴുതുന്ന തരത്തിലുള്ള ജനപ്രീതിയാണ് മൈക്കിള്‍ ജാക്സണ്‍ എണ്‍പതുകളോടെ നേടിയെടുത്തത്. വെളുത്ത വര്‍ഗക്കാരന്റെ മേധാവിത്ത മനോഭാവത്തെ അതിരുകടന്ന് ന്യായീകരിക്കുകയും വര്‍ണവെറിയെ അക്രമമാര്‍ഗങ്ങളിലൂടെ വ്യവസ്ഥാവല്‍ക്കരിച്ച കൂ ക്ളക്സ് ക്ളാന്‍ പോലുള്ള ഭീകരസംഘടനക്ക് ഊര്‍ജം പകരുകയും ചെയ്ത ദ ബര്‍ത്ത് ഓഫ് എ നാഷന്‍ എന്ന 1915ലിറങ്ങിയ സിനിമ ഓര്‍ക്കുക. ചലച്ചിത്രത്തിന്റെയും ജനപ്രിയതയുടെയും ചരിത്രം സ്ഥാപനവത്ക്കരിച്ച നാഴികക്കല്ലായിരുന്നു അത്. ഇരുപതാം നൂറ്റാണ്ടിലെ ആദ്യദശകങ്ങളില്‍ അമേരിക്കയിലെ വെളുത്ത വര്‍ഗക്കാര്‍ എത്രമാത്രം വര്‍ണവെറി പിടിച്ചവരായിരുന്നു എന്ന ചരിത്രസത്യം കണ്ണാടി പോലെ വെളിപ്പെടുത്തപ്പെടുന്ന സിനിമ. ബാരക് ഹുസൈന്‍ ഒബാമക്കു മുമ്പ് ഒരു കറുത്ത വംശജനോ ആഫ്രോ അമേരിക്കക്കാരനോ ഇസ്ളാം മതവുമായി എന്തെങ്കിലും ബന്ധമുള്ളയാള്‍ക്കോ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ പോലും സാധിച്ചിട്ടില്ല എന്നതിന്റെ കാരണം അന്വേഷിച്ച് അധികം അലയേണ്ടതില്ല എന്നു ചുരുക്കം. അങ്ങനെയുള്ള അമേരിക്കയെയാണ് ദശകങ്ങള്‍ക്ക് ശേഷം മൈക്കിള്‍ ജാക്സണ്‍ എന്ന കറുത്ത തൊലി നിറത്തോടെ പിറന്ന സാധാരണക്കാരന്‍ ഇളക്കി മറിച്ചത്.

നിരവധി ആഫ്രിക്കന്‍-അമേരിക്കന്‍ സംഗീതജ്ഞര്‍ അമേരിക്കക്കകത്തും പുറത്തും ജനപ്രീതി നേടിയിട്ടുണ്ടെങ്കിലും, കരുത്തിന്റെയും സൌന്ദര്യത്തിന്റെയും ചാരുതയാര്‍ന്ന സമ്മേളനത്തിലൂടെ ആകാശത്തേക്കു കുതിച്ചുയര്‍ന്ന മൈക്കിള്‍ ജാക്സണ്‍ സവിശേഷമായ ഒരനുഭവം തന്നെയായിരുന്നു. സംഗീതത്തിന്റെയും നൃത്തത്തിന്റെയും റെക്കോഡുകളുടെയും സ്റ്റേജവതരണങ്ങളുടെയും റേഡിയോ/ടെലിവിഷന്‍ പ്രക്ഷേപണങ്ങളുടെയും മിശ്രണം പുതിയ ചരിത്രങ്ങള്‍ സൃഷ്ടിച്ചു. പുതിയ തലമുറയുടെ ഹരവും സാമൂഹ്യക്കാഴ്ചയുമായ എം ടി വി (മ്യൂസിക് ടെലിവിഷന്‍) യുടെ സ്ഥാപനകാലത്ത്(1981) തന്നെ ആ ചാനലിന്റെ ജനപ്രീതി കുതിച്ചുയര്‍ന്നത് മൈക്കിള്‍ ജാക്സണ്‍ന്റെ വീഡിയോകള്‍ പ്രദര്‍ശിപ്പിച്ചതു മൂലമായിരുന്നു. ബീറ്റ് ഇറ്റ്, ബില്ലി ജീന്‍ എന്നീ ജനപ്രിയ നമ്പറുകള്‍ അടങ്ങിയ എക്കാലത്തെയും ജാക്സണ്‍ ഹിറ്റായ ത്രില്ലര്‍ ആണ് ആദ്യകാല എംടിവിയെ മറ്റെല്ലാ ചാനലുകളെയും പിന്തള്ളി മുന്നിലെത്താന്‍ സഹായിച്ചത്. മുന്‍കാലത്ത്, സംഗീത ആല്‍ബങ്ങളുടെ വില്‍പ്പനക്ക് സഹായകമായ പ്രോത്സാഹന പിന്തുണ എന്ന രൂപത്തില്‍ അവതരിപ്പിക്കപ്പെട്ടിരുന്ന മ്യൂസിക് വീഡിയോയെ സ്വയം പര്യാപ്തമായതും അതിന്റേതായ ചലനനിയമങ്ങളിലൂടെ വ്യവഹരിക്കപ്പെടുന്നതുമായ ഒരു സ്വതന്ത്ര കലാരൂപമായി വളര്‍ത്തിയെടുത്തത് മൈക്കിള്‍ ജാക്സണാണ്.

തൊണ്ണൂറുകളിലിറങ്ങിയ സ്ക്രീം, ബ്ളാക്ക് ഓര്‍ വൈറ്റ് എന്നീ വീഡിയോകള്‍ എംടിവിയുടെയും ജാക്സണിന്റെയും ജനപ്രീതി വീണ്ടും വര്‍ധിപ്പിച്ചു. ഒരു ശനിയാഴ്ച ബാഗില്‍ ഞാന്‍ കണ്ടെടുത്ത എന്റെ കുട്ടി, ആ ആണ്‍കുട്ടി നിങ്ങളുടെ കയിലെ പെണ്‍കുട്ടിയാണ്, അതെ നമ്മളൊറ്റയാണ്, ഒന്നാണ്, ഞാനിപ്പോള്‍ അത്ഭുതങ്ങളില്‍ വിശ്വസിക്കുന്നു, ഈ രാത്രിയിലിതാ ഒരത്ഭുതം സംഭവിച്ചിരിക്കുന്നു! പക്ഷെ നിങ്ങള്‍ എന്റെ കുട്ടിയെപ്പറ്റി ചിന്തിക്കുന്നുവെങ്കില്‍ നിങ്ങളൊരു കറുത്തയാളോ വെളുത്തയാളോ(ബ്ളാക്ക് ഓര്‍ വൈറ്റ്) എന്ന് ഞാന്‍ കാര്യമാക്കുന്നില്ല. .... എനിക്ക് പറയാനുള്ളത് ഞാന്‍ ഒരാള്‍ക്കും പിന്നില്‍ രണ്ടാമനായിരിക്കുന്നവനല്ല എന്നാണ്. ഞാന്‍ തുല്യതയെക്കുറിച്ചാണ് പാടുന്നത്, നിങ്ങള്‍ ശരിയോ തെറ്റോ(റൈറ്റ് ഓര്‍ റോങ്) ആണെങ്കിലും അത് സത്യം തന്നെയാണ്. ............... ഗാംഗുകള്‍ക്കും ക്ളബ്ബുകള്‍ക്കും സംരക്ഷണം കൊടുക്കുന്നു, ജനങ്ങള്‍ക്കെവിടെയും ദുരിതം വിതക്കുന്ന രാഷ്ട്രങ്ങളുടെ യുദ്ധങ്ങള്‍. ഞാന്‍ കഥയുടെ രണ്ടറ്റവും കേള്‍ക്കാം. നോക്കൂ അത് വംശത്തെപ്പറ്റിയല്ല; സ്ഥലത്തെക്കുറിച്ചാണ്, മുഖത്തെക്കുറിച്ചാണ്. നിങ്ങളുടെ രക്തം എവിടെ നിന്നാണുത്ഭവിച്ചത്, അതാണ് നിങ്ങളുടെ പ്രദേശം. തെളിച്ചം മങ്ങി മങ്ങി ഇരുളുന്നത് ഞാന്‍ കണ്ടിട്ടുണ്ട്, ഒരു നിറത്തിന്റെ പേരില്‍ ജീവിതം തുലക്കാന്‍ ഞാനില്ല! ഇറ്റ്സ് ബ്ളാക്ക് ഓര്‍ വൈറ്റ്, ഇറ്റ്സ് ബ്ളാക്ക്, ഇറ്റ്സ് വൈറ്റ്. ലോകത്തെ മുഴുവന്‍ മനുഷ്യവംശങ്ങളിലും ജനിച്ചവരുടെ മുഖങ്ങള്‍ ഒന്നിനോട് ഒന്നു ചേര്‍ന്നിരിക്കുന്ന വിധത്തില്‍ പിന്തുടരുന്ന മോര്‍ഫിംഗിലൂടെ അവതരിപ്പിക്കുന്ന ഈ വീഡിയോ, മാനവികതയുടെ പരമോദാത്തമായ പ്രകടനമാണ്. മനുഷ്യത്വത്തിന്റെ മാത്രമല്ല, റോബോട്ടിന്റെ ചലനങ്ങളും ചാന്ദ്ര ഗമനവും (മൂണ്‍ വാക്ക്) അദ്ദേഹം ആവിഷ്ക്കരിച്ചു. വരാനിരിക്കുന്ന നൂറ്റാണ്ടുകളിലെ എല്ലാ തലമുറയില്‍ പെട്ടവരും അദ്ദേഹത്തിന്റെ നൃത്തച്ചുവടുകളും ശബ്ദത്തിന്റെ മധുര/ഗാംഭീര്യങ്ങളും അനന്തമായി അനുകരിച്ചുകൊണ്ടേ ഇരിക്കും. ചലച്ചിത്രാഭിനയത്തില്‍ എല്ലാകാലവും ചാര്‍ളി ചാപ്ളിന്‍ അനുകരിക്കപ്പെട്ടുകൊണ്ടേ ഇരിക്കുന്നതു പോലെ; നൃത്തം, സംഗീതാലാപനം, പാട്ടെഴുത്ത്, വീഡിയോ എന്നിവയുടെയെല്ലാം കാലങ്ങളെ മൈക്കിള്‍ ജാക്സണ്‍ ആവേശിച്ചുകഴിഞ്ഞിരിക്കുന്നു.

പ്രശസ്തിക്കും സമ്പന്നതക്കുമൊപ്പം കുറ്റങ്ങളുടെയും വിചാരണകളുടെയും കടങ്ങളുടെയും ഭാരങ്ങളും ഭാണ്ഡങ്ങളും അദ്ദേഹത്തെ വിടാതെ പിന്തുടര്‍ന്നു. കുട്ടികളെ പീഡിപ്പിക്കല്‍, മയക്കു മരുന്നുപയോഗം, വിശ്വാസ വഞ്ചനകള്‍ തുടങ്ങി ലോകത്തുള്ള എല്ലാ കുറ്റവും അദ്ദേഹത്തിനു മേല്‍ ആരോപിക്കപ്പെട്ടു. ഒന്നും പക്ഷെ തെളിയിക്കപ്പെട്ടില്ല. കോടിക്കണക്കിന് ഡോളര്‍ ചെലവാക്കി കേസുകളില്‍ നിന്ന് വിമുക്തനായി വരുമ്പോള്‍ പുതിയ കേസുകള്‍ അദ്ദേഹത്തിന് നേരിടാനായി തയ്യാര്‍ ചെയ്യപ്പെട്ടിട്ടുണ്ടാവും. മരുന്നുകളും ശസ്ത്രക്രിയകളും ബന്ധത്തകര്‍ച്ചകളും മറ്റും മറ്റും ചേര്‍ന്ന് അദ്ദേഹത്തിന്റെ ശരീരത്തെയും ആത്മാവിനെയും വെട്ടിനുറുക്കി. മൈക്കിള്‍ ജാക്സണ്‍ മുഖ്യ വേഷത്തിലഭിനയിച്ച, സ്റ്റാന്‍ വിന്‍സ്റ്റന്‍ സംവിധാനം ചെയ്ത ഭൂതങ്ങള്‍(ഘോസ്റ്റ്സ്/1996) എന്ന പ്രസിദ്ധമായ ഹ്രസ്വ ചിത്രത്തിലേതെന്നതുപോലെ, മുഖം മൂടിയും ശരീരാവരണവും വലിച്ചു കീറുമ്പോള്‍ അതിനുള്ളില്‍ പുതിയൊരാത്മാവ്, പുതിയൊരു ശരീരം എന്നിങ്ങനെ ഹ്രസ്വമായ ഒരായുസ്സിനുള്ളില്‍ പല അവതാരങ്ങള്‍ ജീവിച്ചു തീര്‍ത്ത ഒരു വിസ്മയം തന്നെയായിരുന്നു ജാക്സണ്‍. അദ്ദേഹത്തിന്റെ ശവപരിശോധനാറിപ്പോര്‍ട്(ആട്ടോപ്സി) ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നു. തലയില്‍ മുടിയില്ല, വിഗ്ഗ് വെച്ചിരിക്കുകയാണ്, മുഖത്ത് നിറയെ പ്ളാസ്റ്റിക്ക് സര്‍ജറിയുടെ വടുക്കള്‍, മൂക്കിന്റെ പാലം തകര്‍ന്നിരിക്കുന്നു, ഹൃദയത്തില്‍ നേരിട്ട് അഡ്രിനാലിന്‍ കുത്തിവച്ചതിന്റെ സൂചിപ്പാടുകള്‍, ഹൃദയസ്പന്ദനം തിരിച്ചുകൊണ്ടുവരാനായി നെഞ്ചിലേറ്റ ഇടികളുടെ ആഘാതത്തില്‍ തകര്‍ന്നു നുറുങ്ങിയ വാരിയെല്ലുകള്‍, ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളൊന്നുമില്ലാത്തതും ദഹിക്കാതെ കിടന്ന പലതരം ഗുളികകള്‍ നിറഞ്ഞതുമായ ആമാശയം, ശരീരത്തിലെമ്പാടും കുത്തിവച്ചതിന്റെയും ശസ്ത്രക്രിയകളുടെയും പാടുകള്‍, -- ഹോ എങ്ങനെയാണ് ലോകത്തിന് ഈ റിപ്പോര്‍ട് വായിക്കാനാകുക. എന്നാലിത്തരത്തില്‍ അസ്ഥികൂടം പോലുമല്ലാത്ത ഒരു തകര്‍ച്ചയായിരുന്നുവോ മൈക്കിള്‍ ജാക്സണ്‍? ഘോസ്റ്റ്സ് കണ്ടിട്ടുള്ളവരെങ്കിലും ഒരു പക്ഷെ വിശ്വസിക്കുന്നത് ഈ ആട്ടോപ്സി വലിച്ചു കീറി ജാക്സണ്‍ തന്റെ ഹൃദ്യമായ ശബ്ദവും മൂണ്‍വാക്കുമായി തിരിച്ചെത്തുമെന്നു തന്നെയാണ്.

ഭൂമിയുടെ ഗീതം - എര്‍ത്ത് സോങ് - കണ്ടിട്ടുള്ളവര്‍ക്ക് അതിന് മറ്റു തെളിവുകളാവശ്യമില്ല. - സൂര്യോദയം ഇനിയുള്ള കാലത്തുണ്ടാവുമോ? മഴ ഉണ്ടാവുമോ? നമുക്ക് നേടാനുള്ള കാര്യങ്ങളെന്ന് നീ പറഞ്ഞതെല്ലാം ഇനിയുണ്ടാവുമോ? മണ്ണിന്റെ നാശം; ഇതേതു കാലം, നിന്റേതും എന്റേതുമെന്ന് നീ പറഞ്ഞവയൊക്കെയും എവിടെ? നമ്മള്‍ ചൊരിഞ്ഞ രക്തത്തിന് വല്ല കണക്കുമുണ്ടോ? കരയുന്ന ഭൂമിയെയും വിതുമ്പുന്ന തീരങ്ങളെയും കാണാനായി ഒരു നിമിഷം നില്‍ക്കൂ. ഇത്തരത്തില്‍ വികാരതീവ്രമായി ഭൂമിയുടെ നാശത്തെക്കുറിച്ച് പാടുന്നതിനോടൊപ്പം കാണിക്കുന്ന ദൃശ്യങ്ങളെന്തൊക്കെയാണ്? ഒരു മരം കൊത്തിയും പിന്നെ കുരങ്ങന്മാരും കോടാനുകോടി ജീവികളും സസ്യങ്ങളും തിങ്ങിനിറഞ്ഞ കാട്ടിലെ ഏകാന്തതയില്‍ നിന്നാണ് ഈ സംഗീതവിസ്മയം ആരംഭിക്കുന്നത്. വേരുകള്‍ ആഴത്തിലും മണ്ണിനുമുകളിലുമായി പടര്‍ത്തിയ പടുകൂറ്റന്‍ മരത്തിനു നേരെ വിനാശത്തിന്റെ കൊടുങ്കാറ്റുമായി ഒരു ജെ സി ബി കടന്നു വരുന്നു. കത്തിക്കൊണ്ടിരിക്കുന്ന നിരവധി മരക്കുറ്റികള്‍ക്കിടയില്‍ നശിച്ച ഒരു കാട്ടിനുള്ളിലൂടെ മൈക്കിള്‍ ജാക്സണ്‍ നടന്നു നീങ്ങുന്നു. വേദന കടിച്ചമര്‍ത്തി വിതുമ്പലോടെ പാടിത്തുടങ്ങുന്നു: വാട്ടെബൌട്ട് സണ്‍റൈസ്, വാട്ടെബൌട്ട് റെയ്ന്‍. കൊന്നുകിടത്തിയ ആനയുടെ കൊമ്പുകള്‍ തുരന്നെടുക്കപ്പെട്ടിരിക്കുന്നു. നിസ്സഹായരായി നോക്കി നില്‍ക്കുന്ന ആഫ്രിക്കയിലെ ആദിമജനവിഭാഗം. അവരുടെ മുമ്പില്‍ മരങ്ങള്‍ കട പുഴക്കി വീഴ്ത്തപ്പെടുന്നു. പൊടി പാറി അന്തരീക്ഷം മൂടുന്നു. ബോസ്നിയയിലെ യുദ്ധമുഖത്ത് അനാഥരായി നടന്നു നീങ്ങുന്ന മനുഷ്യരുടെ ദൃശ്യമാണ് പുറകെ വരുന്നത്. ഇന്നലെയെക്കുറിച്ചെന്തു പറയുന്നു, സമുദ്രത്തെക്കുറിച്ച്, സ്വര്‍ഗങ്ങള്‍ നിലംപതിക്കുകയാണ്. എനിക്ക് ശ്വാസമെടുക്കാന്‍ പോലുമാകുന്നില്ല, രക്തം വാര്‍ന്നു പോകുന്ന ഭൂമിയെക്കുറിച്ചെന്തു പറയുന്നു, അതിന്റെ മുറിവുകള്‍ മാറ്റാന്‍ നമുക്കാവുമോ? അര്‍ഥസമ്പുഷ്ടമായ വരികള്‍ക്കനുസരിച്ച് ദൃശ്യങ്ങളുടെ അഗാധതയും. ആഫ്രിക്കയിലെ ആദിവാസികളും ബോസ്നിയയിലെ ദുരിതമനുഭവിക്കുന്ന ജനതയും മൈക്കിളും ഒരു പിടി മണ്ണ് കൈ കൊണ്ട് വാരി യാചിക്കുന്നു. കുട്ടികള്‍, മൃഗങ്ങളും പക്ഷി ലതാദികളും, എവിടെയാണ് നമുക്ക് തെറ്റു പറ്റിയത്? ആരെങ്കിലുമൊന്ന് പറഞ്ഞു തരൂ. പാടിപ്പാടി അയാള്‍ ജീവിതത്തെ തിരിച്ചുകൊണ്ടുവരുന്നു. എര്‍ത്ത്സോങ്ങിലേതു പോലെ ഭൂമിയുടെ പുനര്‍ജന്മവുമായി മൈക്കിള്‍ ജാക്സണ്‍ തിരിച്ചു വരുമെന്ന് വിശ്വസിക്കുന്നതാണ് ഹൃദയഭേദകമായ ശവപരിശോധനാ റിപ്പോര്‍ടുകള്‍ വായിക്കുന്നതിലും ഉത്തമം.

1958 ആഗസ്ത് 29ന് ചിക്കാഗോ നഗരപ്രാന്തത്തിലെ ഇന്ത്യാനാ ഗേരിയില്‍ ജോസഫ് വാള്‍ട്ടര്‍ ജാക്സണ്‍(ജോ)ന്റെയും കാതറിന്‍ എസ്തറിന്റെയും ഏഴു മക്കളിലൊരാളായിട്ടാണ് മൈക്കിള്‍ ജനിച്ചത്. ഉരുക്കു മില്‍ത്തൊഴിലാളിയായിരുന്ന ജോയ്ക്ക് സംഗീത ബാന്റുകളുമായി ബന്ധങ്ങളുണ്ടായിരുന്നു. യഹോവാസാക്ഷികളുടെ വിശ്വാസ സംഹിത അനുസരിച്ചാണ് മൈക്കിള്‍ വളര്‍ത്തപ്പെട്ടത്. 2008 നവംബര്‍ 21ന് അദ്ദേഹം ഇസ്ളാം മതം സ്വീകരിച്ചതായും മിഖായേല്‍ എന്നു പേരുമാറ്റിയതായും പത്രങ്ങള്‍ വ്യാപകമായി റിപ്പോര്‍ട് ചെയ്തു. മുമ്പ് മുസ്ളിമായി മതം മാറി യൂസഫ് ഇസ്ലാം എന്നു പേരു സ്വീകരിച്ച ബ്രിട്ടീഷ് സംഗീതജ്ഞന്‍ കാറ്റ് സ്റ്റീവന്‍സിന്റെ സാന്നിധ്യത്തില്‍ ലോസ് ഏഞ്ചല്‍സിലെ സ്റ്റീവ് പൊര്‍ക്കാറോ വീട്ടില്‍ വച്ചായിരുന്നു മതം മാറ്റമെന്നും റിപ്പോര്‍ടുകള്‍ സൂചിപ്പിച്ചു. മൈക്കിളിനെ പൊതിഞ്ഞു നില്‍ക്കുന്ന കുരുക്കഴിയാത്ത അനവധി നിഗൂഢതകള്‍ പോലെ തന്നെ ഇതു സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ വിശദീകരണങ്ങളൊന്നും പുറത്തു വന്നതുമില്ല.

അഛനെക്കുറിച്ച് രണ്ടു തരത്തിലുള്ള അഭിപ്രായവും മൈക്കിള്‍ പറയാറുണ്ട്. അദ്ദേഹം കടുത്ത മുറകളോടെ തന്നെ പീഡിപ്പിക്കുകയായിരുന്നു എന്നും അദ്ദേഹം പകര്‍ന്നു നല്‍കിയ അച്ചടക്കത്തിന്റെ പാഠങ്ങളാണ് തന്റെ ജീവിത വിജയത്തിന്റെ(!) നിദാനം എന്നും മൈക്കിള്‍ സാക്ഷ്യപ്പെടുത്താറുണ്ട്. രണ്ടും ഒരര്‍ഥത്തില്‍ ഒന്നു തന്നെ. പിതാവിന്റെ പീഡകളും ഭയപ്പെടുത്തലുകളും മൈക്കിളിന്റെ ജീവിതത്തെ, ഉറക്കമില്ലാത്ത രാത്രികളുടെയും പേടിസ്വപ്നങ്ങളുടെയും ഒരു നീണ്ട യാത്രയാക്കി മാറ്റി. കുട്ടിക്കാലത്തെക്കുറിച്ച് പറയുമ്പോള്‍ പല അഭിമുഖ വേളയിലും അദ്ദേഹം വിങ്ങിപ്പൊട്ടി. തന്റെ പിതാവിനെ കാണുമ്പോള്‍ താന്‍ ഓക്കാനിക്കാറുള്ളത് അദ്ദേഹം പറയുന്നത് നടുക്കത്തോടെ മാത്രമേ കണ്ടിരിക്കാനാവൂ. അച്ചടക്കത്തെക്കുറിച്ചും സദാചാരത്തെക്കുറിച്ചും സന്മാര്‍ഗത്തെക്കുറിച്ചും പ്രതിഭയെക്കുറിച്ചും മറ്റുമുള്ള ഗുണപാഠകഥകള്‍ വൈരുധ്യവും സങ്കീര്‍ണതയും നിറഞ്ഞ കുറ്റിക്കാടുകളും ഘോരവനങ്ങളും സമുദ്രാന്തരങ്ങളുമാണെന്ന സത്യം തന്റെ ജീവിതത്തിലെ വിജയങ്ങളും തിരിച്ചടികളും കൊണ്ട് ഓര്‍മപ്പെടുത്തുകയായിരുന്നുവോ മൈക്കിള്‍ ജാക്സണ്‍?

കഠിനമായ പരിശീലനങ്ങള്‍, സ്വയാര്‍ജിതമായ അര്‍പ്പണബോധം, അസാമാന്യമായ പ്രതിഭാശാലിത്വം, അതീവ ചാരുതയാര്‍ന്ന സര്‍ഗാത്മകത എന്നിവകൊണ്ട് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മൈക്കിള്‍ ജാക്സണ്‍ ലോകം വെട്ടിപ്പിടിച്ചു, അക്ഷരാര്‍ഥത്തില്‍തന്നെ. പത്തു വയസ്സിനു മുമ്പു തന്നെ സംഗീതപ്രകടനങ്ങള്‍ ആരംഭിച്ച അദ്ദേഹം, പിന്നീട് മുഹമ്മദ് അബ്ദുള്‍ അസീസ് എന്നു മതംമാറി പേരുമാറ്റിയ സഹോദരന്‍ ജെര്‍മെയ്നോടൊത്ത് ജാക്സണ്‍-അഞ്ച് എന്ന ട്രൂപ്പ് രൂപീകരിച്ചു. 1966 മുതല്‍ 1968 വരെയുള്ള വര്‍ഷങ്ങളില്‍ അമേരിക്കയുടെ മധ്യ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ അവര്‍ വ്യാപകമായി യാത്രചെയ്ത് പരിപാടികള്‍ അവതരിപ്പിച്ചു. നാല്‍പ്പതിലധികം ഹിറ്റുകള്‍ അവരുടേതായുണ്ട്. ഏറ്റവും പ്രധാനപ്പെട്ടത് ഡാന്‍സിംഗ് മെഷീനും അയാം ലവുമാണ്. 1979ല്‍ പുറത്തിറക്കിയ ഓഫ് ദ വാള്‍ പോലുള്ള ബെസ്റ്റ് സെല്ലറുകള്‍ വരെ അവരുടെ കൂട്ടുകെട്ടാണ് തയ്യാറാക്കിയത്. നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ഓഫ് ദ വാളിന്റെ 20 ദശലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞു.

1982ല്‍ പുറത്തിറങ്ങിയ ത്രില്ലറാണ് മൈക്കിള്‍ ജാക്സണ്‍ന്റെ സംഗീത ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റ്. ബില്ലി ജീന്‍, ബീറ്റ് ഇറ്റ് തുടങ്ങിയ നമ്പറുകള്‍ ത്രില്ലറിലുള്ളതാണ്. സംഗീത വ്യവസായം, എം ടി വി, മൈക്കിള്‍ ജാക്സണ്‍ എന്നീ മൂന്നു പ്രതിഭാസങ്ങളെയും വാനോളം വിജയിപ്പിക്കുകയും സ്ഥാപനവത്ക്കരിക്കുകയും ചെയ്തത് ത്രില്ലറാണ്. 1980ല്‍ റോളിങ് സ്റ്റോണ്‍ മാസികക്കാരോട് തന്നെ ക്കുറിച്ച് ഒരു കവര്‍‌സ്റ്റോറി ചെയ്യാമോ എന്ന് മൈക്കിള്‍ ജാക്സണ്‍ ആരാഞ്ഞു. മാസികയുടെ പബ്ളിസിസ്റ്റ് അതില്‍ താല്‍പ്പര്യം കാണിച്ചില്ല. ജാക്സണ്‍ അതേക്കുറിച്ച് പരാമര്‍ശിക്കുന്നത് ഇപ്രകാരമാണ്. മാഗസിനുകളുടെ കവറില്‍ കറുത്ത വര്‍ഗക്കാരുടെ പടമടിച്ചാല്‍ ചിലവാകില്ല എന്നവര്‍ എന്നോട് പല തവണ ഓര്‍മിപ്പിച്ചു. കാത്തിരിക്കുക. ഒരുനാള്‍ എന്റെ ഒരു അഭിമുഖത്തിനു വേണ്ടി അവര്‍ ഇരന്നുകൊണ്ട് പുറകെ നടക്കും. അന്നേരം, ചിലപ്പോള്‍ ഞാനൊരു അഭിമുഖമനുവദിച്ചേക്കും. ചിലപ്പോള്‍ അനുവദിക്കാതിരിക്കാനും സാധ്യതയുണ്ട് (മൈക്കിള്‍ ജാക്സണ്‍ - ദ മാജിക് ആന്റ് ദ മാഡ്നസ്സ്/ താരാബൊറെല്ലി ജെ റാന്റി/1991). ഭീതിയോടും ഇരുട്ടിന്റെ ബിംബാത്മകതയോടുമുള്ള മൈക്കിള്‍ ജാക്സണ്‍ന്റെ ഗൌരവമായ അടുപ്പം ത്രില്ലറോടെയാണ് ആരംഭിക്കുന്നത്. ബില്ലി ജീനില്‍ തന്നെ ഒഴിയാബാധ പോലെ പിന്തുടരുന്ന ഒരു ആരാധിക തന്റെ കുട്ടിയുടെ പിതാവ് മൈക്കിള്‍ ജാക്സണാണെന്ന് കരുതുന്നതായാണ് അദ്ദേഹം പാടുന്നത്. വാന്ന ബി സ്റ്റാര്‍ടിങ് സംതിംഗില്‍ ഗോസിപ്പുകള്‍ക്കെതിരെയും മാധ്യമങ്ങള്‍ക്കെതിരെയും അദ്ദേഹം വാദങ്ങളുയര്‍ത്തുന്നു. അധോലോകസംഘങ്ങളുടെ അക്രമങ്ങള്‍ക്കെതിരെയാണ് ബീറ്റ് ഇറ്റ് എന്ന നമ്പര്‍.

തൊണ്ണൂറുകളില്‍, ആഗോള വിനോദ വ്യവസായക്കുത്തകകളുടെ അഭേദ്യഭാഗമായി തീര്‍ന്നു ജാക്സണ്‍. 1991 മാര്‍ച്ചില്‍ അറുപത്തിയഞ്ച് ദശലക്ഷം ഡോളറിന് സോണി കോര്‍പ്പറേഷനുമായി അദ്ദേഹം പുതുക്കിയെഴുതിയ കരാര്‍ ഒരു സര്‍വകാല റെക്കോഡായിരുന്നു. 1991ലാണ് അദ്ദേഹത്തിന്റെ എട്ടാമത്തെ ആല്‍ബമായ ഡെയ്ഞ്ചറസ് പുറത്തിറങ്ങിയത്. ഇതിലെ ആദ്യ സിംഗിള്‍ നമ്പറായിരുന്നു ബ്ളാക്ക് ഓര്‍ വൈറ്റ്. ലോകത്തിന്റെ മുറിവുണക്കുക എന്ന ആഹ്വാനത്തോടെ അദ്ദേഹം രൂപീകരിച്ച ഹീല്‍ ദ വേള്‍ഡ് ഫൌണ്ടേഷന്‍ 1992ല്‍ നിലവില്‍ വന്നു. പന്ത്രണ്ട് ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ പരന്നു കിടക്കുന്ന ഏതാണ്ട് മൂവായിരത്തോളം ഏക്കര്‍ വിസ്തീര്‍ണമുള്ള നെവര്‍ലാന്റ് റാഞ്ച് എന്ന എസ്റ്റേറ്റിലാണ് 1988 മുതല്‍ 2005 വരെ അദ്ദേഹം താമസിച്ചിരുന്നത്. തീം പാര്‍ക്കുകളും റൈഡുകളും മൃഗശാലകളും തീവണ്ടിയും എല്ലാമായി ഒരു കൊച്ചു ലോകം തന്നെയാണത്. ദരിദ്രരായ അനവധി കുഞ്ഞുങ്ങളെ ഹീല്‍ ദ വേള്‍ഡ് ഫൌണ്ടേഷന്റെ പ്രവര്‍ത്തനത്തിന്‍ കീഴില്‍ അദ്ദേഹം ഇവിടേക്ക് കുടുംബസമേതം വിളിച്ചുവരുത്തി സല്‍ക്കരിച്ചിരുന്നു. ഈ പ്രക്രിയയാണ് പില്‍ക്കാലത്ത്, കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന ആളാണ് ജാക്സണ്‍ എന്ന കുറ്റാരോപണത്തിലേക്കും കേസിലേക്കും നയിച്ചത്. പതിവുപോലെ ഒന്നും തെളിയിക്കപ്പെട്ടില്ല. കേസുകളെ തുടര്‍ന്ന് ഈ എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം പ്രശ്നത്തിലാണ്. ലേലഭീഷണികളും മറുകേസുകളും മറ്റുമായി കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു. അദ്ദേഹത്തിന്റെ മൃതദേഹം ഇവിടെ സംസ്കരിക്കണമെന്നും അപ്രകാരം അതൊരു തീര്‍ത്ഥാടനകേന്ദ്രമാക്കി മാറ്റണമെന്നും ബന്ധുക്കളില്‍ ചിലര്‍ക്കാലോചനയുണ്ട്. എന്തു നടക്കുമെന്ന് കാത്തിരുന്നു കാണാം. ഒരു കാര്യം ഉറപ്പാണ്. ദൈവത്തില്‍ വിശ്വസിക്കുന്നവരോ വിശ്വസിക്കാത്തവരോ ആകട്ടെ; നിങ്ങള്‍ക്ക് കലയിലും അത് പ്രദാനം ചെയ്യുന്ന ആനന്ദത്തിലും വിശ്വാസമുണ്ടെങ്കില്‍, മൈക്കിള്‍ ജാക്സണ്‍ന്റെ കലയെ ദൈവസാന്നിധ്യമായി അനുഭവിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. അത് നിങ്ങളെ നിര്‍വാണലഹരിയുടെ ചാന്ദ്രഗോളത്തിലേക്ക് അനായാസമായി കൊണ്ടുപോകുക തന്നെ ചെയ്യും.

1995 ജൂണ്‍ 20ന് അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഹിസ്റ്ററി അഥവാ ഹിസ് സ്റ്റോറി- പാസ്റ്റ്, പ്രസന്റ് ആന്റ് ഫ്യൂച്ചര്‍ - ബുക്ക് വണ്‍ എന്ന ദൈര്‍ഘ്യമേറിയ ആല്‍ബം പുറത്തിറങ്ങി. സ്ക്രീം/ചൈല്‍ഡ് ഹുഡ്, യു ആര്‍ നോട്ട് അലോണ്‍, എര്‍ത്ത് സോങ്, ദേ ഡോണ്ട് കെയര്‍ എബൌട്ട് അസ്, സ്ട്രേഞ്ചര്‍ ഇന്‍ മോസ്കോ എന്നീ പ്രസിദ്ധമായ സിംഗിളുകള്‍ ഈ ആല്‍ബത്തിലാണുള്ളത്. ദേ ഡോണ്ട് കെയര്‍ എബൌട്ട് അസ് എന്ന ആല്‍ബത്തിലാണ് വിവാദപൂര്‍ണമായ ജ്യൂമി, സ്യൂമി, എവരിബഡി ഡൂമി, കിക്ക് മി, കിക്ക് മി, ഡോണ്ട് യു ബ്ളാക്ക് ഓര്‍ വൈറ്റ് മി (എന്നെ ജൂതനാക്കൂ, എന്നെ കേസ് കൊടുത്തു തോല്‍പ്പിക്കൂ എന്ന് ആദ്യവരികളെ ഏകദേശം പരിഭാഷപ്പെടുത്താം) എന്ന വരികളുള്ളത്. ഇവ ജൂതവിരുദ്ധമാണെന്നും അതിനാല്‍ ജാക്സണ്‍ സെമിറ്റിക് മതവിരുദ്ധനാണെന്നും ആരോപിക്കപ്പെട്ടു. ജാക്സന്റെ ദീര്‍ഘകാല സുഹൃത്തും ഹോളിവുഡിലെ പ്രസിദ്ധ ചലച്ചിത്രകാരനുമായ സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് (ഷിന്‍ഡ്ലേഴ്സ് ലിസ്റ്റ് അടക്കമുള്ള സിനിമകള്‍ ഓര്‍ക്കുക) ജാക്സണ്‍ന്റെ എതിരാളിയാകുന്നത് ഈ വിവാദത്തെത്തുടര്‍ന്നാണ്. പിന്നീട് ഈ വരികള്‍ ജാക്സണ്‍ പിന്‍വലിച്ചു. അമേരിക്കയിലും ലോകരാഷ്ട്രീയത്തിലും നിലനില്‍ക്കുന്ന ജൂത/സിയോണിസ്റ്റ് ആധിപത്യ വാസനകളുടെ പശ്ചാത്തലത്തില്‍ ഈ വരികളെ പുനര്‍ വായന നടത്താനുള്ള ശ്രമങ്ങളും ഉണ്ടായിട്ടുണ്ട്. വിനോദവ്യവസായത്തില്‍ ആറാം വയസ്സു മുതല്‍ മരിക്കുന്നതു വരെയും നിറഞ്ഞുനിന്ന മൈക്കിള്‍ ജാക്സണ്‍ തന്റെ ജീവിതത്തെ വിവരിക്കാന്‍ ചാള്‍സ് ഡിക്കന്‍സിന്റെ ഒരു പ്രയോഗം കടമെടുക്കുന്നു. അത് വളരെ നല്ല കാലമായിരുന്നു, അത് ഏറ്റവും മോശം കാലവുമായിരുന്നു. ('It 's been the best of times, worst of times..').

മൈക്കിള്‍ ജാക്സണ്‍ ആരുടെ ഇരയായിരുന്നു എന്നതാണ് സുപ്രധാനമായ ചോദ്യം. വംശീയ വെറുപ്പിന്റെ, മേധാവിത്ത വാസനകളുടെ, മുതലാളിത്തത്തിന്റെ, കോര്‍പ്പറേഷനുകളുടെ, സദാചാരത്തിന്റെ, നീതിന്യായ സംവിധാനങ്ങളുടെ, വിനോദത്തിനായുള്ള അദമ്യമായ ആസക്തികളുടെ എല്ലാത്തിന്റെയും ഇരയായിരുന്നു മൈക്കിള്‍ ജാക്സണ്‍.

Friday, February 13, 2009

പിളര്‍ന്ന മണ്ണും മുറിഞ്ഞ കാഴ്ചയും - ഭൂമിമലയാളത്തിന്റെ പേടിസ്വപ്നങ്ങള്‍

വിവിധ കാലങ്ങളിലും വിവിധ സ്ഥലങ്ങളിലും ജീവിക്കുന്നവരാണെങ്കിലും മലയാളികളായ സ്ത്രീകളുടെ നിലവിളികളും പേടിസ്വപ്നങ്ങളും പരിഹാരമില്ലാതെ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു എന്നാണ് ടി വി ചന്ദ്രന്റെ പുതിയ സിനിമയായ ഭൂമിമലയാളം ആഖ്യാനം ചെയ്യുന്നത്. ഭൂമിയുടെ ഉപരിതലത്തിലെ മണ്ണ് മാന്തി നീക്കിയ പശ്ചാത്തലവും ടെലിവിഷന്‍ പ്രവര്‍ത്തകയായ ഫൌസിയ(പത്മപ്രിയ)യുടെ ക്യാമറയുമാണ് ഈ പേടിസ്വപ്ന/യാഥാര്‍ത്ഥ്യങ്ങളെ കൂട്ടിഘടിപ്പിക്കുന്നത്. അത്തരമൊരു കൂട്ടിഘടിപ്പിക്കലില്ലെങ്കില്‍ പോലും പാറശ്ശാലയിലും പാലായിലും ചേര്‍ത്തലയിലും തലശ്ശേരിയിലും തില്ലങ്കേരിയിലും കാസറഗോഡും മലയാളി അനുഭവിക്കുന്നതും അനുഭവിപ്പിക്കുന്നതുമായ ജീവിതയാഥാര്‍ത്ഥ്യങ്ങളും പ്രതീതികളും തമ്മിലുള്ള സാമ്യങ്ങള്‍ അമ്പരപ്പിക്കുന്നതാണെന്നു കാണാം. ഒരു പക്ഷെ, ഐക്യകേരളം എന്ന മഹോന്നതവും ആവേശകരവുമായ സങ്കല്‍പ/യാഥാര്‍ത്ഥ്യത്തെ ഇല്ലായ്മ ചെയ്യുന്നതല്ലേ നല്ലത് എന്നു പോലും തോന്നിപ്പിക്കുന്ന തരത്തിലുള്ള സാമ്യവും സഹകരണവുമാണ് കേരളീയപുരുഷന്റെ സ്ത്രീ വീക്ഷണത്തിലും പരിഗണനയിലുമുള്ളത് എന്ന വസ്തുതയാണ് ഭൂമിമലയാളം വെളിപ്പെടുത്തുന്നത്. അസ്വസ്ഥകരമായ ഈ വാസ്തവികതയെ കണ്ണടച്ചില്ലാതാക്കാനുള്ള, സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന മുഴുവന്‍ മലയാളികളുടെയും പരിശ്രമങ്ങളെ ഈ സിനിമ കുറേക്കാലത്തേക്ക് തടസ്സപ്പെടുത്തിക്കൊണ്ടേയിരിക്കുമെന്നതുറപ്പാണ്. ക്ളാസിക് പദവി ആവശ്യപ്പെടുന്നതുപോലെയും മന്ത്രിമാര്‍ക്കും സാഹിത്യത്തമ്പുരാക്കന്മാര്‍ക്കും പെണ്‍കുട്ടികളെക്കൊണ്ട് താലപ്പൊലി എടുപ്പിക്കുന്നതും പോലെയുള്ള അസംബന്ധലീലകളില്‍ മുഴുകുന്ന മലയാള/കേരള മുഖ്യധാരയുടെ സൌകുമാര്യങ്ങളെ സ്വന്തം കരള്‍ പിളര്‍ന്നു കാണിച്ചുകൊണ്ട് ഈ സിനിമ തച്ചുടക്കുക തന്നെ ചെയ്യുന്നു. പദവികള്‍ക്കു വേണ്ടിയുള്ള ആവലാതികള്‍ക്കു പകരം, മലയാളവും കേരളവും എത്രമാത്രം ജീവിതയുക്തവും ആധുനികവും ജനാധിപത്യപരവുമായ സമൂഹവും സംസ്ക്കാരവുമാണെന്ന അന്വേഷണവും ആത്മപരിശോധനയുമാണ് അത്യന്താപേക്ഷിതം എന്നോര്‍മ്മപ്പെടുത്തുക കൂടിയാണ് ഓര്‍മ്മകളുണ്ടായിരിക്കണം എന്ന സ്ഫോടനാത്മകമായ ശീര്‍ഷകം മുമ്പുപയോഗിച്ചിട്ടുള്ള ടി വി ചന്ദ്രന്‍ ഈ സിനിമയിലൂടെ ചെയ്യുന്നത്.

സാധാരണരീതിയില്‍ മലയാള സിനിമ ആവിഷ്ക്കരണത്തിനായി അവലംബിക്കാറുള്ള സുഘടിതവും ആദിമധ്യാന്തപ്പൊരുത്തമുള്ളതുമായ കഥാഖ്യാനസമ്പ്രദായത്തെ സവിശേഷമായ സര്‍റിയലിസ്റ്റിക് രീതിയില്‍ മറികടക്കുന്നതിലൂടെ, ഭൂമിമലയാളം ഇനിയുള്ള കാലത്തെ സിനിമാഖ്യാനങ്ങളുടെ മുമ്പേ നടക്കുന്ന ഒന്നായി വളരുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. കള്ളനെന്നു മുദ്രകുത്തി ഓടിച്ച് പുഴയില്‍ ചാടിക്കുന്ന നീന്തലറിയാത്ത യുവാവിനെ പൊലീസുകാര്‍ കല്ലെറിഞ്ഞുകൊല്ലുന്നതു നേരില്‍ കണ്ട സഹോദരി സതി തന്നെയാണ് അവളുടെ കാമുകനായ പട്ടാളക്കാരന്‍ കശ്മീരില്‍ മുങ്ങിച്ചത്തു എന്ന പത്രവാര്‍ത്തയുടെയും ഇരയായിത്തീരുന്നത്. ഇത്തരത്തിലുള്ള ആകസ്മികതകളും യാദൃശ്ചികതകളും തുടര്‍ന്നുകൊണ്ടേയിരിക്കുന്ന ദുരന്തങ്ങളുടെയും പീഡനങ്ങളുടെയും ഇരകളായി ഒടുങ്ങുന്ന സ്ത്രീ എന്ന പ്രതിഭാസത്തെക്കുറിച്ചുള്ള വിലാപങ്ങളുടെ സാധൂകരണങ്ങളാണ്. പത്രം, ടെലിവിഷന്‍, കത്തെഴുത്ത്, ടെലിഫോണ്‍ എന്നിങ്ങനെ സാമൂഹികവും വ്യക്തിഗതവുമായ സംവേദനമാധ്യമങ്ങളുടെ പ്രവര്‍ത്തനരീതി ചിത്രത്തിലുടനീളം ചോദ്യം ചെയ്യപ്പെടുന്നതു കാണാം. കര്‍ഷകരുടെ ആത്മഹത്യ, രാഷ്ട്രീയ സംഘട്ടനങ്ങളിലെ മരണങ്ങള്‍ എന്നിവയെ സ്കോര്‍ബോര്‍ഡിലാക്കി രസിക്കുന്ന മാധ്യമതന്ത്രങ്ങളെ പരിഹാസ്യമായ കാര്‍ട്ടൂണ്‍ ബിംബങ്ങളാക്കി പലയിടത്തായി വിന്യസിച്ചിരിക്കുകയാണ് സിനിമയിലുടനീളം. മണ്ണ് ചെത്തിയെടുത്തതിനെ തുടര്‍ന്ന് പിളര്‍ന്നു പൊളിഞ്ഞ ഭൂമിയുടെ പാതാളവായകളില്‍ അകപ്പെട്ടുപോയ സ്ത്രീകളുടെ നിലവിളികളില്‍ നിന്ന് ക്യാമറ മുകളിലേക്ക് പാന്‍ ചെയ്യുന്നത് ശ്രദ്ധിക്കുക. പുല്ല് കിളിര്‍ത്തു തുടങ്ങിയ ചെരിവുകള്‍ കടന്ന് സസ്യലതാദികളനേകമുള്ള മുകള്‍പരപ്പിലെത്തുമ്പോള്‍, അവിടെ ആത്മഹത്യകളെയും കൊലപാതകങ്ങളെയും സ്കോര്‍ബോര്‍ഡുകളിലെ ചതുരങ്ങളിലാക്കി രസിക്കുന്ന ന്യൂസ് അവര്‍ അവതാരകനെയാണ് നാം കാണുന്നത്. പരിസ്ഥിതിയുടെയും മാനുഷികതയുടെയും നാശത്തെ സമന്വയിപ്പിക്കുന്ന ഈ രാഷ്ട്രീയ ജാഗ്രത ഭൂമിമലയാളത്തെ മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന സ്ഥാനങ്ങളിലേക്കെത്തിക്കുന്നു. മാധ്യമങ്ങളെ മാത്രമല്ല സര്‍ക്കാര്‍ സംവിധാനം എന്ന അധികാരകേന്ദ്രഘടനയെയും ചിത്രം പരിഹസിക്കുന്നുണ്ട്.

മകനെ കല്ലെറിഞ്ഞുകൊന്ന പൊലീസിന്റെ പ്രവൃത്തിയില്‍ സ്വയം ലജ്ജിക്കേണ്ട സര്‍ക്കാര്‍, മുഖ്യമന്ത്രിയുടെ ഒരു ലക്ഷം രൂപ എന്ന സഹായധനത്തില്‍ കാര്യത്തെ ഒളിപ്പിക്കുന്നു. ഈ സഹായധനം വാങ്ങാനായി പാറശ്ശാലയില്‍ നിന്ന് തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിലേക്ക് നിരന്തരം യാത്ര ചെയ്യുന്ന അഛനായ ഗോപിയാശാന്‍ (നെടുമുടി വേണു), മുഖ്യമന്ത്രി സ്ഥലത്തില്ല, ട്രഷറി പൂട്ടി തുടങ്ങിയ അസംബന്ധങ്ങള്‍ കേട്ട് നിരാശനും അവലംബരഹിതനുമായി തിരിച്ചുപോരുകയാണ് ചെയ്യുന്നത്. അയാള്‍ക്ക് അയാളുടെ പഴയ ശിഷ്യന്മാരെ തിരിച്ചറിയണമെന്നു പോലും തോന്നുന്നില്ല. നിശ്ചേഷ്ടമായ അയാളുടെ കണ്ണകളും നിര്‍വികാരത ധ്വനിപ്പിക്കുന്ന മുഖവും ഉയര്‍ത്തുന്ന ചോദ്യചിഹ്നങ്ങള്‍ക്കു മുമ്പില്‍ കൊട്ടിഘോഷിക്കപ്പെടുന്ന കേരളീയ-പുരോഗമന-ജനാധിപത്യ-നവോത്ഥാന നാട്യങ്ങള്‍ ഓരോന്നോരോന്നായി കൊഴിഞ്ഞുവീണുകൊണ്ടേയിരിക്കും.

നവോത്ഥാനാന്തര കേരളത്തെയാണ് സംവിധായകന്‍ കൃത്യമായ ചരിത്രധാരണയോടെ വിചാരണ ചെയ്യുന്നത്. 1948ല്‍ സ്വാതന്ത്ര്യം ലഭിച്ചതിനു തൊട്ടുശേഷമുള്ള മലബാറില്‍ കമ്യൂണിസ്റ്റ് പാര്‍ടി നേരിട്ട വേട്ടയാടല്‍ ചിത്രത്തില്‍ വിശദമാക്കുന്നുണ്ട്. ജന്മിത്തത്തിന്റെയും പുതിയ മുതലാളിത്തത്തിന്റെയും കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും മര്‍ദകവാഴ്ചക്കെതിരായി കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും സാമാന്യജനങ്ങളെയും സംഘടിപ്പിക്കാനായി പാര്‍ടി നിയോഗിച്ചതനുസരിച്ചാണ് അനന്തന്‍ മാഷ് (സുരേഷ് ഗോപി) ആ ഗ്രാമത്തിലെ എല്‍ പി സ്കൂളില്‍ അധ്യാപകനായെത്തുന്നത്. ഗ്രാമത്തിലെ പാര്‍ടി കുടുംബത്തില്‍ നിന്ന് മീനാക്ഷിയെ(ലക്ഷ്മി ശര്‍മ) വിവാഹം കഴിക്കുന്ന അദ്ദേഹം, ജ•ിയുടെ (വി കെ ശ്രീരാമന്‍) പത്തായത്തില്‍ നിന്ന് രാത്രിയില്‍ കാളവണ്ടിയില്‍ കടത്തുന്ന നെല്ല് ബലമായി പിടിച്ചെടുക്കുന്നതിന് പാര്‍ടി പ്രവര്‍ത്തകര്‍ക്ക് നേതൃത്വം കൊടുക്കുന്നതിനിടയില്‍ പൊലീസിന്റെ വെടിയേറ്റ് മരിക്കുന്നു. അന്ന് അദ്ദേഹത്തിന്റെ ഭാര്യ ഗര്‍ഭവതിയായിരുന്നു. ആ ഗര്‍ഭത്തില്‍ ജനിച്ച പെണ്‍കുട്ടിയുടെ മകനായ അപ്പുവാണ് ഹിന്ദു വര്‍ഗീയ ഫാസിസ്റ്റുകളുടെ കൊലക്കത്തിക്കിരയാകുന്നത്. രണ്ടു കാര്യങ്ങളാണ് ആവര്‍ത്തിക്കപ്പെടുന്നത്. ഒന്നാമത്തേത്, കമ്യൂണിസ്റ്റ് പാര്‍ടി 1948ലും 2008ലും വേട്ടയാടപ്പെടുന്നു എന്നതാണ്. തൊഴിലാളി-കര്‍ഷക-ജന വിരുദ്ധ ശക്തികളുടെ അധികാരരൂപങ്ങളും ആക്രമണരീതികളും മാറിയിട്ടുണ്ടെങ്കിലും കമ്യൂണിസ്റുകാരുടെ ഇരവത്ക്കരണം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു എന്നതാണ് ആശങ്കാകുലമായ വസ്തുത. ഈ ആക്രമണങ്ങളുടെ അനന്തര ദുരന്തം, ജീവിച്ചിരുന്നുകൊണ്ട് പേറേണ്ടിവരുന്നത് സ്ത്രീകളാണ് എന്ന നടുക്കുന്ന യാഥാര്‍ത്ഥ്യമാണ് രണ്ടാമതായി സ്ഥിരീകരിക്കപ്പെടുന്നത്. ഫാസിസ്റ്റുകള്‍ കൊല്ലുന്ന അപ്പുവിന്റെ അമ്മ സ്കൂളധ്യാപിക എന്ന തൊഴിലവസ്ഥയിലേക്ക് മാനസികമായി 'സ്ഥിരപ്പെടുന്ന' കാഴ്ച ചിരിയുണര്‍ത്തുമെങ്കിലും വേദനാകരമാണ്. അന്യന്റെ അമ്മക്ക് ഭ്രാന്തു പിടിച്ചതു പോലെ എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്ന ഈ അവസ്ഥ രക്തസാക്ഷിയുടെ സഹോദരങ്ങളെല്ലാം ചേര്‍ന്ന് അനുഭവിക്കുന്നതും കാണികളില്‍ അസ്വസ്ഥതയുണ്ടാക്കും.

കണ്ണൂരിലെ രാഷ്ട്രീയ സംഘട്ടനങ്ങളെയും കൊലപാതകങ്ങളെയും പ്രതികാരനിര്‍വഹണങ്ങളെയും ചരിത്രബോധത്തോടെയും യാഥാര്‍ത്ഥ്യബോധത്തോടെയും ആണ് സംവിധായകന്‍ സമീപിക്കുന്നത്. സ്കോര്‍ബോര്‍ഡുകള്‍ കെട്ടിയുണ്ടാക്കി രസിക്കുന്ന മാധ്യമതന്ത്രങ്ങളെ അദ്ദേഹം നിശിതമായി പരിഹസിക്കുന്നുണ്ട്. അതേ സമയം, ആക്ഷനില്‍ പങ്കെടുക്കാത്ത നിരപരാധികളെ പ്രതികാരക്കൊലക്ക് കീഴ്പെടുത്തുന്ന ഫാസിസ്റ്റുകളുടെ ചെയ്തിയില്‍ വിലപിക്കുന്നതോടൊപ്പം ഈ അവസ്ഥക്കെന്താണൊരു പരിഹാരം എന്ന ചോദ്യം ഉയര്‍ത്തിപ്പിടിക്കുക കൂടി ചെയ്യുന്നതിലൂടെയാണ് സിനിമ സത്യസന്ധമാകുന്നത്.

അമ്പതറുപതു വര്‍ഷത്തെ നവോത്ഥാനാന്തരവും സ്വാതന്ത്ര്യാനന്തരവും ഐക്യകേരള രൂപീകരണാനന്തരവുമായ മലയാളി സമൂഹത്തില്‍ സ്ത്രീകളുടെ തൊഴിലവസ്ഥ, സാമൂഹ്യപദവി, കുടുംബത്തിനകത്തെ സ്ഥാനം, ലൈംഗികമായ ഇരവല്‍ക്കരണം, പീഡനങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും കലാപങ്ങള്‍ക്കും സംഘട്ടനങ്ങള്‍ക്കും ശേഷം ഒറ്റപ്പെടുകയും അനാഥയാക്കപ്പെടുകയും ചെയ്യുന്ന വിധി എന്നീ കാര്യങ്ങളൊന്നും പരിഹരിക്കാന്‍ സാധിച്ചിട്ടില്ല എന്ന യാഥാര്‍ത്ഥ്യം ഭൂമിമലയാളം തെളിയിക്കുന്നു. കേരളത്തെ കേരളമാക്കുന്നതില്‍ നിര്‍ണായകപങ്കു വഹിച്ച കമ്യൂണിസ്റ്റ് പാര്‍ടിയുടെ ശക്തികേന്ദ്രമായ കണ്ണൂര്‍ ജില്ലയിലെ പാര്‍ടി കുടുംബത്തിലെ യുവതിക്ക് തുഛമായ വേതനം പറ്റി കോട്ടയം ജില്ലയിലെ കശുവണ്ടി ഫാക്ടറിയില്‍ തൊഴിലെടുക്കേണ്ടിവരുകയും അവിടത്തെ മുതലാളിയുടെ ലൈംഗികപീഡനത്തിന് വിധേയയാകേണ്ടി വരുകയും ചെയ്യുന്നു. നിര്‍മല(സംവൃത സുനില്‍)യെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന മുതലാളി ജോണ്‍വര്‍ക്കി (മണികണ്ഠന്‍) യുടെ കാല് അവള്‍ കടിച്ചു മുറിക്കുന്നു. ഇത് 1940കളില്‍ ചേര്‍ത്തലയിലെ ജന്മിക്കും അനുഭവിക്കേണ്ടിവന്നതാണെന്ന് മുതലാളിയുടെ മകള്‍ വായിച്ച പുസ്തകത്തില്‍ നിന്നും അതിനെ തുടര്‍ന്ന് കണ്ടു കൊണ്ടേയിരിക്കുന്ന പേടിസ്വപ്നങ്ങളില്‍ നിന്നും തിരിച്ചറിയുന്നു. ഈ തിരിച്ചറിവ് കാണികള്‍ക്കും പകര്‍ന്നു കിട്ടുന്നുണ്ട്. സാമ്പത്തിക വ്യവസ്ഥയിലും സ്വത്തുക്കളിന്മേലും ഉത്പാദനഘടകങ്ങള്‍ക്കു മേലും തുടരുന്ന ആധിപത്യം സ്ത്രീകള്‍ക്കു മേലുള്ള ആധിപത്യം കൂടിയായി വ്യാഖ്യാനം ചെയ്യപ്പെടുകയും സ്ഥാപിക്കപ്പെടുകയും ചെയ്യുന്നത് രണ്ടു കാലത്തെയും, ഭീഷണമാം വിധം സമാനമാക്കി മാറ്റുന്നു. വര്‍ഗപരമായ മര്‍ദനാധികാരം തന്നെയാണ് ലിംഗപരമായ പ്രശ്നത്തെയും രൂക്ഷമാക്കുന്നത് എന്നാണ് സംവിധായകന്‍ സിദ്ധാന്തീകരിക്കുന്നത്.

നവസാമ്പത്തികാധികാരം പോലെത്തന്നെ, ജാതി-മത-കുടുംബ വ്യവസ്ഥകളുടെ ശാക്തീകരണവും സ്ത്രീക്കുമേലുള്ള മര്‍ദനത്തെ സ്ഥിരീകരിക്കുന്നതിനുള്ള ഉപാധികളായി തീരുന്നു. ഫൌസിയ(പത്മപ്രിയ)യുടെ തൊഴില്‍ സ്വാതന്ത്ര്യത്തെ യാഥാസ്ഥിതികനായ ഭര്‍തൃപിതാവ് തടയുന്നു. അകംകാഴ്ചകളില്‍(ഇന്‍ഡോറില്‍)നിന്ന് പുറം കാഴ്ചകളിലേക്ക്(ഔട്ട് ഡോറിലേക്ക്) അവളുടെ ക്യാമറ സഞ്ചരിക്കുമ്പോള്‍ അത് അതിരുകള്‍ ലംഘിക്കുന്നതായാണ് ഭര്‍തൃപിതാവ് വ്യാഖ്യാനിക്കുന്നത്. പിതാവിനെ അനുസരിക്കുന്ന ഭര്‍ത്താവും അത് ശരിവെക്കുന്നതോടെ അവളുടെ കുടുംബം എന്ന അഭയസ്ഥാനം സങ്കല്‍പത്തില്‍ പോലും നിഷ്ഫലമായിത്തീരുന്നു. ലോംഗ് ജമ്പ് കളിക്കാരിയായ ആനി (പ്രിയങ്ക)യുടെ കുടുംബം കാര്‍ഷികത്തകര്‍ച്ചയെ നേരിട്ടതിനെ തുടര്‍ന്നാണ് അവളെ മോഹിച്ച പുരുഷന്‍ നയാപൈസ സ്ത്രീധനം മേടിക്കാതെ അവളുടെ കുടുംബത്തിന്റെ കടങ്ങള്‍ തീര്‍ത്ത് അവളെ സ്വന്തമാക്കുന്നത്. അതെന്തിനായിരുന്നു? അയാള്‍ക്കും അപ്പനും വീട്ടിലെത്തുന്ന കച്ചവടക്കാരായ സുഹൃത്തുക്കള്‍ക്കും വെച്ചു വിളമ്പാനും അയാള്‍ക്ക് രാത്രി കൂട്ടു കിടക്കാനും. അല്ലാതെ, കാലും കാണിച്ച് നാട്ടുകാരുടെ മുമ്പില്‍ ലോംഗ് ജമ്പ് ചാടാനല്ല. ലോംഗ് ജമ്പും ഹൈജമ്പും ഒക്കെ ഞങ്ങള്‍ തമ്മില്‍ ചാടിക്കോളാം എന്നാണ്, അവള്‍ പണ്ടപേക്ഷിച്ചിരുന്ന സ്പോര്‍ട്സ് കൌണ്‍സിലിന്റെ സ്കോളര്‍ഷിപ്പ് പാസായി എന്നറിയിക്കാനെത്തുന്ന പഴയ കോച്ചിനോടും കൌണ്‍സില്‍ പ്രതിനിധിയോടും ഭര്‍ത്താവ് ഫ്രാന്‍സിസ് കുരുവിള(ഇര്‍ഷാദ്) പറയുന്നത്. അതു പ്രകാരം അവരെ ആട്ടിപ്പായിക്കുകയും, വൈകുന്നേരത്തെ കച്ചവടക്കാരുമൊത്തുള്ള വീട്ടുവിരുന്നിനിടയില്‍ മദ്യം മോന്തുകയും കോഴിക്കാല്‍ കടിച്ചുവലിക്കുകയും ചെയ്യുന്നതിനിടെ അതിനെക്കുറിച്ച് വീരസ്യം പറഞ്ഞ് ആനന്ദിക്കുകയും ചെയ്യുകയാണയാള്‍. എന്നാലവള്‍ക്ക് ഈ പീഡനം താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ട്രാക്ക് സ്യൂട്ടണിഞ്ഞ് വാം അപ്പ് ചെയ്ത് അവള്‍ ലോംഗ് ജമ്പ് ചാട്ടത്തിലേക്ക് തിരിച്ചു പോകുന്നു. മുറ്റത്തിരുന്ന് ഭക്ഷണവും മദ്യവും അകത്താക്കുന്ന ഭര്‍ത്താവും സുഹൃത്തുക്കളുമടങ്ങുന്ന ആണധികാരക്കൂട്ടത്തിനു മുകളിലൂടെ ലോംഗ് ജമ്പ് ചാടുന്ന അവള്‍ ചെന്ന് വീഴുന്നത് പതിനായിരങ്ങളാരവം മുഴക്കുന്ന സ്റേഡിയത്തിലാണ്. ഭാഷയില്‍ അതിനെ വീഴ്ച എന്നേ വിശേഷിപ്പിക്കാനാവൂയെങ്കിലും അത് സമുന്നതമായ ഒരുയര്‍ച്ചയാണെന്നതാണ് സത്യം. മലയാള സിനിമാഭാഷയുടെ ചരിത്രത്തില്‍ അപൂര്‍വമായി മാത്രം സാധ്യമാവുന്ന ഈ സങ്കലനദൃശ്യം സംവിധായകനും ഛായാഗ്രാഹകനും (കെ ജി ജയന്‍) എഡിറ്റര്‍ക്കും (വേണുഗോപാല്‍) അവരുടെ മാധ്യമപരിചരണത്തിന്റെ മേന്മയായി എടുത്തുപറയാന്‍ മാത്രം മികവുറ്റതാണ്. സാങ്കേതികവിദ്യയുടെ വികാസത്തെ പ്രയോജനപ്പെടുത്തി, വേണമെങ്കില്‍ ഡിജിറ്റല്‍ ഇന്റര്‍മീഡിയറ്റി(ഡി ഐ) ലൂടെ കടത്തി ഈ ദൃശ്യത്തെ കുറ്റമറ്റതാക്കാമെന്നിരിക്കെ മലയാള സിനിമയുടെ സാമ്പത്തികവും സാങ്കേതികവുമായ അവസ്ഥയെ ദ്യോതിപ്പിക്കാനെന്ന വണ്ണം പഴയ രീതിയില്‍ വെട്ടിയൊട്ടിക്കുക മാത്രമാണ് ചെയ്യുന്നതെങ്കിലും ഭാവനയുടെ നൂതനത്വം കൊണ്ട് അത് ചരിത്രത്തില്‍ സ്ഥാനം പിടിക്കുക തന്നെ ചെയ്യുന്നുണ്ട്.

ഒരു സംഭവത്തില്‍ നിന്ന് മറ്റൊന്നിലേക്ക്, ഒരു പശ്ചാത്തലത്തില്‍ നിന്ന് മറ്റൊന്നിലേക്ക് ആഖ്യാനം മാറിമറിയുന്നത് അനായാസവും സങ്കീര്‍ണരഹിതവുമായ രീതിയിലാണ്. ബുനുവലിന്റെ സ്പര്‍ശമുള്ള (ഫാന്റം ഓഫ് ലിബര്‍ടി/1974) ഈ ആഖ്യാന ശൈലി, ഭൂമിമലയാളത്തെ കേവലം ഒരു സിനിമയെന്നതിലുപരി ഒരു പേടിസ്വപ്നം കാണുന്ന അനുഭവത്തിലേക്ക് കാണിയെ പരിവര്‍ത്തിപ്പിക്കുന്നു. പാറശ്ശാലയിലെ സതിയുടെ കാമുകനായ പട്ടാളക്കാരന്‍ കണ്ണൂരെ ക്യാമ്പില്‍ റിപ്പോര്‍ട് ചെയ്തതിനു ശേഷം അതിര്‍ത്തിയിലേക്ക് യാത്ര ചെയ്യാന്‍ വേണ്ടിയാണ് കണ്ണൂര്‍ റെയില്‍വെ സ്റേഷനില്‍ വണ്ടിയിറങ്ങുന്നത്. സ്റ്റേഷനു മുമ്പിലെ ആട്ടോ സ്റ്റാന്റിലെ ക്യൂവില്‍ മുമ്പിലുള്ള വണ്ടിയില്‍ കയറാനൊരുങ്ങുമ്പോഴാണ് അതിലൊരു യാത്രക്കാരനിരിക്കുന്നത് കാണുന്നത്. ഉടനയാള്‍ പിന്‍വാങ്ങി പുറകിലെ വണ്ടിയില്‍ കയറുന്നു. അപ്പോള്‍, ആഖ്യാനം പിന്തുടരുന്നത് അയാള്‍ക്കു പകരം മുമ്പിലത്തെ വണ്ടിയിലെ യാത്രക്കാരനായ സതീശനെ(ഗോവിന്ദ് പത്മസൂര്യ)യാണ്. അയാളുടെ സഹോദരനാണ് ഫാസിസ്റ്റുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ദുരന്തവും വിരഹവും വേട്ടയാടലും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു എന്നതുകൊണ്ടാണ് അഘടിതമായ ഈ ആഖ്യാനത്തുടര്‍ച്ച സാധൂകരിക്കപ്പെടുന്നത്. പിന്നീടും ഇത്തരം 'കട്ടു'കള്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. അതു മിക്കപ്പോഴും രേഖപ്പെടുത്തപ്പെടുന്നതും സംപ്രേക്ഷണം ചെയ്യപ്പെടുന്നതുമായ കാഴ്ചകളുടെ ഫ്രെയിമുകളിലൂടെയാണെന്നതും സവിശേഷമാണ്. പാലായിലെ ജനസംസ്കാര വേദിയില്‍ രാഷ്ട്രീയ സംഘട്ടനങ്ങളെയും കൊലപാതകങ്ങളെയും അപലപിക്കാന്‍ ചേരുന്ന യോഗത്തില്‍ വികാരനിര്‍ഭരനായി സംസാരിക്കുന്ന ജോണ്‍ വര്‍ക്കി എന്ന ഇരട്ടമുഖക്കാരനായ കശുവണ്ടി ഫാക്ടറി മുതലാളിയുടെ യഥാര്‍ത്ഥദൃശ്യം കാപ്ച്ചര്‍ ചെയ്ത ടെലിവിഷന്‍ ദൃശ്യത്തിലേക്ക് വഴിമാറുകയും പിന്നീട് ടെലിവിഷനിലെ അടുത്ത ദൃശ്യത്തിലേക്കും അതിന്റെ തുടര്‍ച്ചയായി സ്റ്റുഡിയോവിലെ ഒരുക്കങ്ങളിലേക്കും അതുവഴി ഫൌസിയയിലേക്കും കാര്യങ്ങളെത്തുകയാണ് ചെയ്യുന്നത്. ഫൌസിയയാകട്ടെ പൊതുസ്ഥലത്തെ സ്ത്രീ എന്ന നിലയില്‍ പലതരം നോട്ടങ്ങള്‍ക്കും കീഴ്പ്പെടുത്തലുകള്‍ക്കും ആട്ടിയോടിക്കലുകള്‍ക്കും വിധേയയാകുന്നു. പുറംവാതില്‍ (ഔട്ട്ഡോര്‍) ചിത്രീകരണത്തിന്റെ പേരില്‍ ജോലിയോ ദാമ്പത്യബന്ധമോ ഏതെങ്കിലുമൊന്ന് മാത്രം എന്ന വിധികല്‍പനയാണ് കുടുംബം അവള്‍ക്കു മേല്‍ സ്ഥാപിക്കുന്നതെങ്കില്‍, കൊല്ലപ്പെട്ട ഹിന്ദുവര്‍ഗീയവാദിയുടെ വീട്ടിലെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുമ്പോള്‍, മുസ്ലിം പെണ്ണ് ഞങ്ങളോട് അനുകമ്പ കാണിക്കണ്ട എന്നു പറഞ്ഞ് അക്രമാസക്തരായ ആള്‍ക്കൂട്ടം അവളെ തുരത്തുന്നു. ഈ വേട്ടയാടലില്‍ നിന്ന് താല്‍ക്കാലികമായി അവളെ സംരക്ഷിക്കുന്നത് കൊല്ലപ്പെട്ടയാളുടെ ജ്യേഷ്ഠനാണ് (അരുണ്‍). അയാളാകട്ടെ അവളോട് ഒരു ലൈന്‍ (പ്രേമബന്ധം അഥവാ ശാരീരിക ബന്ധം) സാധ്യമായേക്കും എന്നു കരുതിയാണ് രക്ഷാനാടകം ഒരുക്കുന്നത്. മുമ്പില്‍ നേരിട്ട് കാണുന്ന കാഴ്ചകളെയും കേള്‍വികളെയും ഫാസ്റ്റ് ഫോര്‍വേര്‍ഡ് ആയി പരിവര്‍ത്തിപ്പിച്ച് താന്‍ ശേഖരിച്ചുവെക്കുകയോ മായിച്ചുകളയുകയോ ആണ് ചെയ്യുന്നത് എന്ന അവളുടെ സമീപനമാകട്ടെ ഈ വേട്ടയാടലുകളെ പരിഹാസം കൊണ്ട് മറികടക്കാമെന്ന അതിജീവനതന്ത്രമാണു താനും.

ഫൌസിയയുടെ 'മുസ്ലിം പെണ്ണ്' എന്ന പ്രതിനിധാനത്തെ സംവിധായകന്‍ എപ്രകാരമാണ് ഭാവന ചെയ്യുന്നത് എന്നത് സൂക്ഷ്മമായി അപഗ്രഥിക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ രണ്ടു മുന്‍ സിനിമകളിലെ, ദുര്‍ബലകളും എപ്പോഴും പീഡനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഇരകള്‍ മാത്രമായ മുസ്ലിം പെണ്ണുങ്ങളുടെയും പുരുഷപീഡകര്‍ മാത്രം നിരന്നിരിക്കുന്ന ഒരു സമുദായത്തിന്റെയും അടഞ്ഞ കഥാപാത്രവത്ക്കരണം ചരിത്രത്തോട് പുറം തിരിഞ്ഞു നില്‍ക്കുന്നതാണെന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നു വന്ന സാഹചര്യം ഇത്തരമൊരു അപഗ്രഥനത്തെ നിര്‍ബന്ധിക്കുന്നുണ്ട്. മുസ്ലിം പെണ്ണ് എന്നാക്ഷേപിക്കപ്പെട്ട് ഹിന്ദു ഫാസിസ്റ്റുകളാല്‍ ആട്ടിയോടിക്കപ്പെടുന്ന ഫൌസിയയുടെ പിതാവ്(എം ആര്‍ ഗോപകുമാര്‍), സഹോദരന്‍ (അനൂപ് ചന്ദ്രന്‍) എന്നിവര്‍ അവളെ അപേക്ഷിച്ച് വളരെ അശക്തരായിട്ടാണ് കാണപ്പെടുന്നത്. രോഗിയായ ബാപ്പ പൂമുഖത്തെ ഒരു ചാരുകസാലയില്‍ ദു:ഖിതനായി കിടക്കുക മാത്രമാണ് ചെയ്യുന്നതെങ്കില്‍ അളിഞ്ഞ ടൂറിസ്റ്റ് ഗൈഡിന്റെ ജോലി ചെയ്യുന്ന സഹോദരന്‍ അവളുടെ ദു:ഖം പങ്കിടുന്നുണ്ടെങ്കിലും ഭര്‍തൃഗൃഹത്തിലെ സമ്പൂര്‍ണ വിധേയത്വമല്ലാതെ മറ്റൊരു പോംവഴിയും അവള്‍ക്കില്ല എന്ന ഉപദേശമാണ് അവള്‍ക്ക് നല്‍കുന്നത്. സ്വന്തം പിതാവിന്റെ ശാസനകള്‍ അനുസരിക്കുക മാത്രം ചെയ്യുന്ന നട്ടെല്ലില്ലാത്ത ഒരാളായി വിവരിക്കപ്പെടുന്ന അഷ്റഫ് എന്ന ഭര്‍ത്താവോ അയാളെയും ഭാര്യയെയും അനുസരിപ്പിക്കാന്‍ വാളോങ്ങി നില്‍ക്കുന്ന അയാളുടെ ബാപ്പയോ ചിത്രത്തിന്റെ ദൃശ്യപ്രതലത്തിലെവിടെയും പ്രത്യക്ഷപ്പെടുന്നില്ല. ദൃശ്യത്തില്‍ നിന്നുള്ള ഈ ഒഴിച്ചുനിര്‍ത്തല്‍ ഫൌസിയയുടെ ഭാഷ്യങ്ങളെ സംവിധായകന്‍ മുഴുവനായി ശരിവെക്കുന്നു എന്നതിന്റെ തെളിവാണ്. അതായത്, 'നിക്ഷ്പക്ഷ' ഡോക്കുമെന്ററികളില്‍ നിര്‍ബന്ധമായ മറുഭാഗത്തിന്റെ വിശദീകരണത്തിനായി ചലച്ചിത്രകാരന്‍ സമയം മിനക്കെടുത്തുന്നില്ല എന്നു സാരം. ഹിന്ദുഫാസിസ്റ്റുകളുടെ ഭീഷണിയെ മനോധൈര്യം കൊണ്ടും കൊല്ലപ്പെട്ട ആളുടെ സഹോദരന്റെ ലൈനടിയെ ഫാസ്റ്റ് ഫോര്‍വേര്‍ഡ് ചെയ്തും മറികടക്കുന്ന ഫൌസിയ സ്വന്തം വീട്ടിലെ ദുര്‍ബലരായ ആണുങ്ങളുടെ സഹായമില്ലാതെ തന്നെ ഭര്‍തൃഗൃഹത്തില്‍ നിന്നുള്ള സമ്മര്‍ദങ്ങളെ അതിജീവിക്കുന്നു. പുതിയ കാലത്തിനനുസരിച്ച് അതിജീവിക്കുന്നവളാണ് സ്ത്രീ എന്നും അങ്ങിനെ അതിജീവിക്കുന്ന മലയാളി സ്ത്രീകളുടെ കൂട്ടത്തില്‍ തന്നെയാണ് മുസ്ലിം സ്ത്രീകളുമുള്ളതെന്ന വര്‍ത്തമാന യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയാന്‍ ടി വി ചന്ദ്രന് സാധ്യമായി എന്നതുകൊണ്ടാണ് ഭൂമിമലയാളം മുമ്പു പരാമര്‍ശിച്ച അദ്ദേഹത്തിന്റെ തന്നെ ചില ചിത്രങ്ങളില്‍ നിന്ന് സവിശേഷമായ ഉയര്‍ച്ച പ്രാപിക്കുന്നത്.

ആധുനിക കേരളത്തിലെ ബൂര്‍ഷ്വാ സമൂഹരൂപീകരണത്തെയാണ് ടി വി ചന്ദ്രന്‍ വിമര്‍ശനാത്മകമായി വിലയിരുത്തുന്നത്. കോണ്‍ഗ്രസും ഇതര ബൂര്‍ഷ്വാ പാര്‍ടികളും, കമ്യൂണിസ്റ്റ് പാര്‍ടി അടക്കമുള്ള വിമോചനശക്തികള്‍, ബ്യൂറോക്രസി, പോലീസ്, മാധ്യമങ്ങളും പൊതുസ്ഥലരൂപീകരണവും, കായികമേഖല, തൊഴിലിടങ്ങള്‍ എന്നിങ്ങനെ വികസിതമായിക്കൊണ്ടിരിക്കുന്ന ആധുനികതയും നവോത്ഥാനവും ചേര്‍ന്ന് നിര്‍മ്മിച്ചെടുക്കുന്ന കേരളം അഥവാ മലയാളം എന്ന സാംസ്കാരിക യാഥാര്‍ത്ഥ്യം എന്താണ് എന്നും അതിനെ സങ്കല്‍പിച്ചെടുക്കുന്ന ഭാവന എന്താണ് എന്നുമുള്ള അടിസ്ഥാനപരമായ പ്രശ്നത്തെയാണ് അദ്ദേഹം അഭിമുഖീകരിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ടി ഏറ്റെടുത്ത് നടത്തിയ നിരവധി പരിവര്‍ത്തനങ്ങളെ ഈ നിലപാടുതറ അംഗീകരിക്കുന്നുണ്ട്. എന്നാലതിനു ശേഷവും സ്ത്രീയുടെ അവസ്ഥ കൂടുതല്‍ പരിതാപകരമായി തീരുന്നതെന്തുകൊണ്ടാണെന്ന ചോദ്യം ഉയര്‍ത്തുന്നതിന്റെ സാംഗത്യം ഇല്ലാതാകുന്നില്ല. മാധ്യമങ്ങളുടെ മുമ്പിലും പിമ്പിലുമായി സ്ത്രീ അവളുടെ സാന്നിദ്ധ്യം തെളിയിച്ചിട്ടും അവളുടെ യഥാര്‍ത്ഥ പ്രശ്നം അഥവാ സമൂഹത്തിന്റെ യഥാര്‍ത്ഥ പ്രശ്നം ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നതെന്തുകൊണ്ട്? രേഖപ്പെടുത്തുകയും സംവേദനം ചെയ്യപ്പെടുകയും ചെയ്യുന്ന കാഴ്ചയുടെ സാങ്കേതിക ശൈലികള്‍ ആരുടെ താല്‍പര്യത്തെയാണ് പുനര്‍ നിര്‍മിക്കുന്നത്? കായികമേഖലയോടുള്ള പൊതു സമൂഹത്തിന്റെ നിലപാടെന്താണ്? ഗേള്‍ വാച്ചിങ് (പെണ്ണുങ്ങളുടെ മേനി കണ്ടിരിക്കുക) എന്ന മറുപേരിലറിയപ്പെടുന്ന ടെന്നീസ് പോലുള്ള കായികവിനോദങ്ങളുടെ ജനപ്രിയത പ്രശ്നരഹിതമായ ഒന്നല്ല. ഏതെങ്കിലും കളിക്കാരിയാണ് കളിക്കുന്നതെങ്കില്‍ അവളുടെ മേനി കണ്ട് രസിക്കുന്നവര്‍ തന്നെയാണ് സ്വന്തം വ്യക്തിജീവിതത്തിലേക്ക് വരുമ്പോള്‍ ഭാര്യ, സഹോദരി, മകള്‍ എന്നിവര്‍ ഇത്തരം കാലുകാണിക്കല്‍ കളിക്ക് പോകേണ്ടതില്ലെന്ന് വിധിയെഴുതുന്നത്. ഭൂമിമലയാളത്തിലെ ആനിയുടെ ഭര്‍ത്താവ് ഫ്രാന്‍സിസ് കുരുവിള(ഇര്‍ഷാദ്) ഇത്തരത്തിലുള്ള ടിപ്പിക്കല്‍ മലയാളിപുരുഷന്റെ റോള്‍ തന്നെയാണ്.

പുരുഷന്മാരുടെ ലോകത്തെ (ആലീസിന്റെ അന്വേഷണത്തിലെ അലച്ചിലുകള്‍ വര്‍ഷങ്ങള്‍ക്കു ശേഷവും തുടരുന്നു) ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത സ്ത്രീകളാണ് കേരളത്തിലുടനീളം എന്നാണ് ചലച്ചിത്രകാരന്റെയും ചലച്ചിത്രത്തിന്റെയും കാഴ്ച. സ്ഥലകാലങ്ങള്‍ക്കപ്പുറം, ഭൂമിമലയാളത്തിലെവിടെയും വ്യാപിച്ച ആ മുഴുവന്‍ സ്ത്രീകളുടെയും പേടിസ്വപ്നങ്ങളായിട്ടാണ് കേരളത്തെയും മലയാളത്തെയും ടി വി ചന്ദ്രന്‍ ആഖ്യാനം ചെയ്യുന്നത്.

*

കടപ്പാട്: പച്ചക്കുതിര